നോ ഡീല്‍ സാഹചര്യം ഒഴിവാക്കുന്നതിനായി ബ്രെക്‌സിറ്റ് വൈകിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയത്തിന് പിന്തുണ നല്‍കരുതെന്ന ജെറമി കോര്‍ബിന്റെ ആവശ്യം നിരാകരിച്ച് ലേബര്‍ എംപിമാര്‍. 41 എംപിമാരാണ് ലേബര്‍ നേതാവിന്റെ ആവശ്യം തള്ളിയത്. മൂന്നു മാസത്തേക്കെങ്കിലും ആര്‍ട്ടിക്കിള്‍ 50 ദീര്‍ഘിപ്പിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെടണമെന്ന് നിര്‍ദേശിക്കുന്ന പ്രമേയം എസ്എന്‍പിയാണ് അവതരിപ്പിച്ചത്. ഇതിനെ പിന്തുണക്കരുതെന്ന് കോര്‍ബിന്‍ എംപിമാരോട് ആവശ്യപ്പെട്ടു. വോട്ടുകളുടെ വിശദാംശങ്ങളില്‍ നിന്നാണ് 41 എംപിമാര്‍ എസ്എന്‍പി നേതാവ് ഇയാന്‍ ബ്ലാക്ക്‌ഫോര്‍ഡിന്റെ നിര്‍ദേശത്തിന് പിന്തുണ നല്‍കിയതായി വ്യക്തമായത്. ടോറി എംപിമാരായ കെന്‍ ക്ലാര്‍ക്ക്, സാറാ വൊളാസ്റ്റന്‍ എന്നിവരും പ്രമേയത്തെ അനുകൂലിച്ചു. ലേബറിലുണ്ടായിരിക്കുന്ന ഈ ഭിന്നത റിമെയിന്‍ പക്ഷക്കാര്‍ വിഘടിച്ച് പോകുന്ന സാഹചര്യത്തിലേക്കു വരെ എത്തിയേക്കുമെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ വിലയിരുത്തുന്നു.

ടോറി ബ്രെക്‌സിറ്റിനെ പിന്തുണയ്ക്കുന്ന സമീപനമാണ് കോര്‍ബിന്‍ സ്വീകരിക്കുന്നതെന്ന് ഒരു മുതിര്‍ന്ന ലേബര്‍ എംപി കുറ്റപ്പെടുത്തി. തെരേസ മേയുടെ ഉടമ്പടി നടപ്പാക്കാന്‍ സൗകര്യമൊരുക്കിയാല്‍ വോട്ടര്‍മാരില്‍ നിന്ന് ലേബറിന് തിരിച്ചടി നേരിടേണ്ടി വരുമെന്ന് ക്ലൈവ് ലൂയിസ് അഭിപ്രായപ്പെട്ടു. ആര്‍ട്ടിക്കിള്‍ 50 അവതരിപ്പിക്കുന്നതിനെ എതിര്‍ത്തു വോട്ട് ചെയ്യുന്നതിനായി ഷാഡോ ക്യാബിനറ്റില്‍ നിന്ന് പുറത്തുവന്ന എംപിയാണ് ഇദ്ദേഹം. ബ്രെക്‌സിറ്റില്‍ രണ്ടാം ഹിതപരിശോധന വേണമെന്ന് ആവശ്യപ്പെടാത്തതില്‍ പ്രതിഷേധിച്ച് ഷാഡോ ക്യാബിനറ്റില്‍ പൊട്ടിത്തെറിയുണ്ടായേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ലൂയിസ് ഈ അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നത്.

അതേസമയം രണ്ടാം ഹിതപരിശോധനയ്ക്കുള്ള ആവശ്യം സജീവമായ പരിഗണനയിലുണ്ടെന്നാണ് ഷാഡോ ചാന്‍സലര്‍ ജോണ്‍ മക്‌ഡോണല്‍ അറിയിച്ചത്. ഒരു ഇടക്കാല തിരഞ്ഞെടുപ്പിന് സാധ്യത ഇപ്പോള്‍ ഇല്ലെന്നാണ് ലേബര്‍ വിലയിരുത്തുന്നത്. ബ്രെക്‌സിറ്റ് ഉടമ്പടിയില്‍ ഫെബ്രുവരി 27ന് വീണ്ടും വോട്ടെടുപ്പ് നടത്തുകയോ അല്ലെങ്കില്‍ നടപടികളില്‍ പാര്‍ലമെന്റിന് പൂര്‍ണ്ണ നിയന്ത്രണം നല്‍കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പുതിയ പ്രമേയം ഇന്നലെ ലേബര്‍ അവതരിപ്പിച്ചിട്ടുണ്ട്.
തെരുവില്‍ കഴിയുന്നയാള്‍ 1600 പൗണ്ട് പിഴയടക്കണമെന്ന് എച്ച്എംആര്‍സി. ക്രിസ്റ്റോഫ് പോകോറോവ്‌സ്‌കി എന്നയാള്‍ക്കാണ് എച്ച്എംആര്‍സി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇയാള്‍ ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കാന്‍ വൈകുന്നുവെന്നാണ് കാരണമായി വിശദീകരിക്കുന്നത്. തെരുവില്‍ സ്ലീപ്പിംഗ് ബാഗില്‍ ഉറങ്ങുന്ന ശരിയായ അഡ്രസ് പോലുമില്ലാത്ത ഇയാളെ പിഴയടക്കാന്‍ എച്ച്എംആര്‍സി നിന്ദിക്കുകയാണെന്ന് കോടതിയില്‍ വ്യക്തമാക്കപ്പെട്ടു. ഈസ്റ്റ് ലണ്ടനിലെ വാല്‍ത്താംസ്റ്റോവിലുള്ള വീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ട പോകോറോവ്‌സ്‌കിക്ക് എച്ച്എംആര്‍സിയുടെ കത്ത് ലഭിച്ചിട്ടു പോലുമില്ല. ഇയാളുടെ സ്വത്തുവകകള്‍ നഷ്ടപ്പെടുകയോ കൊള്ളയടിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. തീര്‍ത്തും ദരിദ്രനായ ഇദ്ദേഹത്തോടുള്ള പെരുമാറ്റം ഞെട്ടിക്കുന്നതാണെന്ന് ജഡ്ജ് അഭിപ്രായപ്പെട്ടു.

തെരുവിലുറങ്ങുന്ന ഒരാളുടെ മേല്‍വിലാസം കൃത്യമായി സൂക്ഷിക്കുന്ന എച്ച്എംആര്‍സിയുടെ നടപടി പരിഹാസ്യവും അസംബന്ധവുമാണെന്ന് പിഴ ഒഴിവാക്കിക്കൊണ്ടുള്ള റൂളിംഗില്‍ ജഡ്ജി നിക്കോളാസ് അലക്‌സാന്‍ഡര്‍ പറഞ്ഞു. ഒരു ഇലക്ട്രീഷ്യനായിരുന്ന പോകോറോവ്‌സ്‌കിയുടെ ജീവിതം തകര്‍ന്നത് 2014ല്‍ ഒരു ബാറില്‍ വെച്ച് അദ്ദേഹത്തിന്റെ ഡ്രിങ്കില്‍ മയക്കുമരുന്ന് കലര്‍ന്നതായി കണ്ടെത്തിയതോടെയാണ്. ഇതോടെ ഇയാള്‍ക്ക് ജോലിയും സമ്പാദ്യവും നഷ്ടമാകുകയും വീട്ടില്‍ നിന്ന് ഇറക്കി വിടുകയും ചെയ്യപ്പെട്ടു. പോകോറോവ്‌സ്‌കിയുടെ വസ്തുക്കളെല്ലാം തെരുവിലേക്കെറിയപ്പെട്ടു. ടാക്‌സ് റെക്കോര്‍ഡുകളും മറ്റു രേഖകളും ഉള്‍പ്പെടെ നഷ്ടമായി. 2016 ക്രിസ്മസ് കാലത്ത് ഒരു ഹോംലെസ് ഷെല്‍റ്ററില്‍ അഭയം ലഭിക്കുന്നതു വരെ ഇയാള്‍ തെരുവില്‍ കഴിച്ചുകൂട്ടൂകയായിരുന്നു.

അടുത്ത വര്‍ഷം ഇയാള്‍ ഒരു വീട് കണ്ടെത്തുകയും ജോലി ചെയ്യാന്‍ ആരംഭിക്കുകയും ചെയ്തുവെന്ന് ഫസ്റ്റ് ടയര്‍ ടാക്‌സ് ട്രൈബ്യൂണലില്‍ വാദം കേട്ടു. 2015 ഏപ്രിലില്‍ ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തിയതി കഴിഞ്ഞിട്ടും അത് നല്‍കിയില്ല എന്നാണ് എച്ച്എംആര്‍സിയുടെ പരാതി. ഇക്കാലത്ത് ഇയാള്‍ തെരുവിലായിരുന്നു എന്ന കാര്യം പരിഗണിക്കാതെയാണ് നടപടി. 2017 ഫെബ്രുവരി വരെയുള്ള കാലയളവില്‍ ഇയാള്‍ക്ക് ഏര്‍പ്പെടുത്തിയ പിഴ 1600 പൗണ്ട് ആയി ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ പ്രത്യേകതയൊന്നുമില്ലെന്ന് എച്ച്എംആര്‍സി വാദിച്ചെങ്കിലും ജഡ്ജി അത് തള്ളുകയായിരുന്നു.
ന്യൂസ് ഡെസ്ക്
കേരളത്തിലെ എല്ലാ ക്രൈസ്തവ സഭാ വിഭാഗങ്ങളുടെയും വരവു ചിലവു കണക്കുകൾക്ക് സുതാര്യത പകരുന്ന നിയമ നിർമ്മാണത്തിനായുള്ള നടപടികൾ ആരംഭിച്ചു. സഭകളുടെ കീഴിലുള്ള സ്ഥാപനങ്ങളും സ്ഥാവരജംഗമ വസ്തുക്കളും ഇതിൽ ഉൾപ്പെടുത്തി മേൽനോട്ടത്തിനു വിധേയമാക്കും. ഇതിനായുള്ള ദി കേരള ചർച്ച് ബിൽ 2019 കരട് ബിൽ പ്രസിദ്ധീകരിച്ചു. ഓരോ സഭാ വിഭാഗങ്ങളും സാമ്പത്തിക ഇടപാടുകളുടെ ചാർട്ടേർഡ് അക്കൗണ്ടൻറ് ഓഡിറ്റ് ചെയ്ത കണക്കുകൾ ലഭ്യമാക്കണം. സഭകളുടെ കീഴിലുള്ള സമ്പത്തിന്റെ ദുർവിനിയോഗം തടയുന്നതിനും കണക്കുകൾ വിശ്വാസികൾക്ക് ലഭ്യമാകുന്നതിനും അതുവഴി സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഉണ്ടാകാവുന്ന തെറ്റിദ്ധാരണകൾ ഒഴിവാക്കുന്നതിനും ക്രമക്കേടുകൾ ഉണ്ടായി എന്ന് സംശയിക്കുന്നപക്ഷം അത് റിപ്പോർട്ട് ചെയ്യുന്നതിനായി കാര്യക്ഷമമായ മേൽനോട്ടം നടത്താൻ നിലവിലെ സംവിധാനങ്ങൾ അപര്യാപ്തമെന്ന് ബോധ്യപ്പെട്ടതിനാലുമാണ് പുതിയ നിയമ നിർമ്മാണത്തിന് സർക്കാർ തയ്യാറായിരിക്കുന്നത്.
ദി കേരള ചർച്ച് കരട് ബിൽ 2019 ലിങ്കിന്നായി ഇവിടെ ക്ലിക്ക് ചെയ്യുക
ക്രൈസ്തവ സഭയിലോ ഏതെങ്കിലും വിഭാഗത്തിലോ ഉള്ള ഏതൊരാൾക്കും ഫണ്ട് വിനിയോഗം സംബന്ധിച്ചോ സ്വത്തുക്കളുടെ ഭരണം സംബന്ധിച്ചോ പരാതിയുണ്ടെങ്കിൽ ആക്ടിന്റെ ഭാഗമായി രൂപീകരിക്കപ്പെടുന്ന ട്രൈബ്യൂണലിനു മുമ്പാകെ അവതരിപ്പിക്കാൻ അവസരം ലഭിക്കും. ജില്ലാ ജഡ്ജിയോ ജില്ലാ ജഡ്ജിയുടെ പദവി വഹിച്ചിരുന്ന ആളോ അംഗമായ ഏകാംഗ ട്രൈബ്യൂണലോ, ജില്ലാ ജഡ്ജി അദ്ധ്യക്ഷനായുള്ള അതേ യോഗ്യതയുള്ള മറ്റു രണ്ടു പേർ കൂടി അംഗങ്ങളായ മൂന്നംഗ ട്രൈബ്യൂണലോ ആണ് നിലവിൽ വരുന്നത്.
സഭകളിലെ മെമ്പർഷിപ്പ്, സംഭാവനകൾ, സേവന പ്രവർത്തനങ്ങളും ശുശ്രൂഷകൾക്കുമുള്ള ഫണ്ട് തുടങ്ങിയവയും ഈ ആക്ടിന്റെ പരിധിയിൽ വരും. കേരള നിയമ പരിഷ്കരണ കമ്മീഷൻ തയ്യാറാക്കിയ ബിൽ കമ്മീഷന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ജനുവരിയില്‍ യുകെയുടെ നാണ്യപ്പെരുപ്പ നിരക്ക് രണ്ടു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍ അനുസരിച്ച് ജനുവരിയിലെ കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡെക്‌സ് 1.8 ശതമാനമാണ്. ഡിസംബറില്‍ ഇത് 2.1 ശതമാനമായിരുന്നു. ഉയര്‍ന്ന വിമാന യാത്രാ, ചരക്ക് നിരക്കുകള്‍ കാരണമായിരുന്നു ഡിസംബറില്‍ സിപിഐ നിരക്ക് ഉയര്‍ന്നു നിന്നത്. സാമ്പത്തിക വിദഗ്ദ്ധര്‍ പ്രവചിച്ചതിലും ഏറെയായിരുന്നു ഈ നിരക്കെന്നാണ് റിപ്പോര്‍ട്ട്. 2017 നവംബറിലായിരുന്നു നാണ്യപ്പെരുപ്പ നിരക്ക് ഏറ്റവും ഉയരത്തിലെത്തിയത്. 3.1 ശതമാനമായിരുന്നു ഇത്. ഇതിനു മുമ്പ് 2017 ജനുവരിയില്‍ 1.8 ശതമാനം രേഖപ്പെടുത്തിയിരുന്നു.

ജനുവരിയില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത് അനുസരിച്ച് നാണ്യപ്പെരുപ്പം 2 ശതമാനമായി താഴുമെന്ന് സാമ്പത്തിക വിദ്ഗ്ദ്ധര്‍ പ്രവചിച്ചിരുന്നു. ഗ്യാസ്, ഇലക്ട്രിസിറ്റി, പെട്രോള്‍ എന്നിവയുടെ വിലയിലുണ്ടായ കുറവു മൂലമാണ് നാണ്യപ്പെരുപ്പ നിരക്കില്‍ കുറവുണ്ടാകുന്നതെന്ന് ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിലെ ഇന്‍ഫ്‌ളേഷന്‍ വിഭാഗം തലവന്‍ മൈക്ക് ഹാര്‍ഡി പറഞ്ഞു. ഫെറി ടിക്കറ്റ് നിരക്കുകളും വിമാന നിരക്കുകളും കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ വളരെ സാവധാനമാണ് കുറയുന്നതെങ്കിലും ഇത് സാധ്യമാകുന്നുണ്ട്. ജനുവരി 1 മുതല്‍ നിലവില്‍ വന്ന ഓഫ്‌ജെം എനര്‍ജി പ്രൈസ് ക്യാപ് നാണ്യപ്പെരുപ്പം കുറയാന്‍ ഒരു പരിധി വരെ സഹായിച്ചിട്ടുണ്ട്.

എന്നാല്‍ ഈ പരിധി ഇപ്പോള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇത് ഭാവിയില്‍ സിപിഐ നിരക്കുകളെ ബാധിച്ചേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഡിസംബറിനും ജനുവരിക്കുമിടയില്‍ പെട്രോള്‍ വിലയില്‍ 2.1 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ക്രൂഡോയില്‍ വിലയില്‍ കുറവുണ്ടായതാണ് ഇതിന് കാരണം. ഹോട്ടല്‍, റെസ്‌റ്റോറന്റ് നിരക്കുകളും സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങളുടെ വില തുടങ്ങിയവയും മുന്‍ വര്‍ഷത്തേക്കാള്‍ കുറഞ്ഞതും നാണ്യപ്പെരുപ്പം കുറയാന്‍ കാരണമായിട്ടുണ്ട്.
നോ ഡീല്‍ ബ്രെക്‌സിറ്റ് ഒഴിവാക്കാന്‍ നീക്കവുമായി എംപിമാര്‍. രാഷ്ട്രീയ ഭേദമില്ലാതെയുള്ള നീക്കമാണ് നടക്കുന്നത്. മാര്‍ച്ചിനുള്ളില്‍ സര്‍വസമ്മതമായ ഉടമ്പടി രൂപീകരിക്കാന്‍ സാധിക്കില്ലെങ്കില്‍ ബ്രെക്‌സിറ്റ് വൈകിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നു ഭേദഗതിക്ക് ശ്രമിക്കാനാണ് എംപിമാരുടെ സംഘം ശ്രമിക്കുന്നത്. ലേബര്‍ എംപി യിവെറ്റ് കൂപ്പര്‍, ടോറി മുന്‍ മന്ത്രിയായ സര്‍ ഒലിവര്‍ ലെറ്റ്‌വിന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പുതിയ ശ്രമവുമായി മുന്നോട്ടു വന്നിരിക്കുന്നത്. ബ്രെക്‌സിറ്റ് വൈകിപ്പിക്കണമെന്ന് ആവശ്യപ്പെടാന്‍ മന്ത്രിമാര്‍ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്ന ഒരു നീക്കത്തിനാണ് ഇവര്‍ തയ്യാറെടുക്കുന്നത്. ഈ മുന്നേറ്റത്തിന് പിന്തുണ നല്‍കിക്കൊണ്ട് നോ ഡീലിനെ എതിര്‍ക്കുന്ന മന്ത്രിമാര്‍ രാജി വെച്ചേക്കുമെന്നും വെസ്റ്റ്മിന്‍സ്റ്ററില്‍ ചിലര്‍ കരുതുന്നു.

മേയ് അവതരിപ്പിച്ച ഉടമ്പടിയെ പിന്തുണച്ചില്ലെങ്കില്‍ ബ്രെക്‌സിറ്റ് വൈകിപ്പിക്കുമെന്ന് പ്രധാനമന്ത്രിയുടെ യൂറോപ്യന്‍ യൂണിയന്‍ മുഖ്യ നെഗോഷ്യേറ്റര്‍ പറഞ്ഞത് ബ്രെക്‌സിറ്റ് അനുകൂലികളുടെ രോഷം വിളിച്ചു വരുത്തിയതിനു പിന്നാലെയാണ് പുതിയ നീക്കം. ആര്‍ട്ടിക്കിള്‍ 50 നടപടികള്‍ക്ക് കൂടുതല്‍ സമയം നല്‍കാന്‍ യൂറോപ്യന്‍ യൂണിയന്‍ തയ്യാറായേക്കുമെന്ന് ചീഫ് നെഗോഷ്യേറ്ററായ ഓലി റോബിന്‍സ് ബ്രസല്‍സിലെ ഒരു ഹോട്ടല്‍ ബാറില്‍ വെച്ച് തന്റെ സഹപ്രവര്‍ത്തകരോട് പറയുന്നത് കേട്ടുവെന്ന് ഐടിവി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉടമ്പടിയെ എംപിമാര്‍ പിന്തുണച്ചില്ലെങ്കില്‍ ബ്രെക്‌സിറ്റ് ഒരു ദൈര്‍ഘ്യമേറിയ പ്രവൃത്തിയായി മാറുമെന്ന് അദ്ദേഹം പറഞ്ഞുവെന്നായിരുന്നു റിപ്പോര്‍ട്ട്.

ഈ ദീര്‍ഘിപ്പിക്കലിന്റെ കാര്യത്തില്‍ ബ്രസല്‍സിന് വ്യക്തതയുണ്ടോ എന്ന കാര്യത്തില്‍ മാത്രമാണ് വ്യക്തത വരേണ്ടത്. എന്തായാലും ഒടുവില്‍ ബ്രസല്‍സ് യുകെയ്ക്ക് കൂടുതല്‍ സമയം അനുവദിക്കാനുള്ള സാധ്യതയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞുവെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ക്രിസ് ഫിലിപ്പ് ഈ റിപ്പോര്‍ട്ടിനെ തള്ളി. ഒരു ഉദ്യോഗസ്ഥന്‍ ബാറിലിരുന്ന് കുറച്ചു ഡ്രിങ്കുകള്‍ക്ക് ശേഷം പറയുന്നതും ഊഹിക്കുന്നതുമായ കാര്യങ്ങള്‍ക്ക് അത്ര പ്രാധാന്യം നല്‍കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം പ്രധാനമന്ത്രി തന്റെ ആദ്യ കരാറിന് അംഗീകാരം വാങ്ങാന്‍ എംപിമാരില്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള നീക്കം നടത്തുകയാണോ എന്ന സംശയം പാര്‍ലമെന്റ് അംഗങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കാന്‍ റോബിന്‍സിന്റെ കമന്റിന് കഴിഞ്ഞിട്ടുണ്ട്.
2015ല്‍ ഈസ്റ്റ് ലണ്ടനില്‍ നിന്ന് സിറിയയിലേക്ക് കടന്ന് ഐസിസില്‍ ചേര്‍ന്ന ബ്രിട്ടീഷ് സ്‌കൂള്‍ കുട്ടി ഷമീമ ബീഗത്തിന് ഇപ്പോള്‍ നാട്ടിലേക്ക് മടങ്ങണം! ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ഷമീമ ഇക്കാര്യം അറിയിച്ചത്. മൂന്ന് പെണ്‍കുട്ടികളാണ് 2015ല്‍ സിറിയയിലേക്ക് കടന്നത്. ഇപ്പോള്‍ 19 വയസുള്ള ഷമീമ 9 മാസം ഗര്‍ഭിണിയാണ്. കുട്ടിക്ക് ജന്മം നല്‍കാന്‍ നാട്ടിലേക്ക് മടങ്ങണമെന്നാണ് ഇവളുടെ ആഗ്രഹം. അതേസമയം തീവ്രവാദി സംഘത്തില്‍ ചേര്‍ന്നതില്‍ തനിക്ക് ഖേദമില്ലെന്നും ഷമീമ പറഞ്ഞു. സിറിയയിലെ അഭയാര്‍ത്ഥി ക്യാംപില്‍ വെച്ചാണ് ടൈംസുമായി ഷമീമ സംസാരിച്ചത്. നേരത്തേ താന്‍ രണ്ട് കുട്ടികള്‍ക്ക് ജന്മം നല്‍കിയിരുന്നുവെന്നും രണ്ടു കുട്ടികളും മരിച്ചെന്നും ഷമീമ പറഞ്ഞു. തനിക്കൊപ്പം എത്തിയ രണ്ടു പെണ്‍കുട്ടികളില്‍ ഒരാള്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്ക് എന്തു സംഭവിച്ചു എന്ന കാര്യം അറിയില്ലെന്നും ഷമീമ വ്യക്തമാക്കി. ഛേദിക്കപ്പെട്ട ശിരസുകള്‍ ബിന്നുകളില്‍ കിടക്കുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ അവയൊന്നും തന്നെ അസ്വസ്ഥയാക്കിയിട്ടില്ലെന്നും അവള്‍ പറയുന്നു.

ബെത്ത്‌നാള്‍ ഗ്രീന്‍ അക്കാഡമി വിദ്യാര്‍ത്ഥിനികളായിരുന്ന ഷമീമ ബീഗം, അമീറ അബേസ് എന്നിവര്‍ക്ക് സിറിയയിലേക്ക് പോകുമ്പോള്‍ 15 വയസായിരുന്നു പ്രായം. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഖദീജ സുല്‍ത്താനയ്ക്ക് 16 വയസും. ഗാറ്റ്വിക്കില്‍ നിന്ന് തുര്‍ക്കിയിലേക്കാണ് ഇവര്‍ ആദ്യം പോയത്. പിന്നീട് ഇവിടെ നിന്ന് അതിര്‍ത്തി കടന്ന് സിറിയയിലെത്തി. റഖയിലെത്തിയപ്പോള്‍ ഐസിസ് വധുക്കളാകാന്‍ എത്തിയവര്‍ക്കൊപ്പം ഒരു വീട്ടിലാണ് ഇവര്‍ താമസിച്ചത്.20-25 വയസുള്ള ഇംഗ്ലീഷ് സംസാരിക്കുന്ന ഒരാളെ വിവാഹം കഴിക്കാനാണ് താന്‍ അപേക്ഷിച്ചതെന്ന് ഷമീമ പറഞ്ഞു. പത്തു ദിവസത്തിനു ശേഷം 27 കാരനായ ഇസ്ലാമിലേക്ക് മതം മാറിയെത്തിയ ഒരു ഡച്ചുകാരനെ തനിക്ക് വരനായി ലഭിച്ചു. ഇയാള്‍ക്കൊപ്പമാണ് പിന്നീട് താന്‍ കഴിയുന്നതെന്നും കിഴക്കന്‍ സിറിയയില്‍ ഐസിസിന്റെ അവസാന താവളമായ ബാഗൂസില്‍ നിന്ന് രണ്ടാഴ്ച മുമ്പ് രക്ഷപ്പെട്ട് എത്തിയതാണ് തങ്ങളെന്നും ഷമീമ വ്യക്തമാക്കി.

സിറിയന്‍ പോരാളികളുടെ ഒരു സംഘത്തിനു മുന്നില്‍ തന്റെ ഭര്‍ത്താവ് കീഴടങ്ങി. ഇപ്പോള്‍ വടക്കന്‍ സിറിയയിലെ ഒരു അഭയാര്‍ത്ഥി ക്യാംപിലാണ് ഇവള്‍ താമസിക്കുന്നത്. 39,000ത്തോളം അഭയാര്‍ത്ഥികളാണ് ഈ ക്യാംപിലുള്ളത്. റഖയിലെ ജീവിതത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ വളരെ സാധാരണ ജീവിതമായിരുന്നു അവിടെ തങ്ങള്‍ നയിച്ചിരുന്നതെന്ന മറുപടിയാണ് ഷമീമ നല്‍കിയത്. ഒരു തടവുകാരന്റെ തല ഛേദിക്കപ്പെട്ട നിലയില്‍ താന്‍ കണ്ടിട്ടുണ്ട്. പക്ഷേ അത് ഇസ്ലാമിന്റെ ശത്രുവിന്റെ തലയായിരുന്നു. ഒരു മുസ്ലീം സ്ത്രീയോട് അയാള്‍ എന്തു ചെയ്യുമായിരുന്നു എന്നു മാത്രമാണ് അപ്പോള്‍ താന്‍ ചിന്തിച്ചതെന്നും ഷമീമ പറഞ്ഞു.
ഭരണപക്ഷത്തെയും പ്രധാനമന്ത്രി തെരേസ മേയെയും ഒട്ടുമിക്ക കാര്യങ്ങളിലും സൂചിമുനയില്‍ നിര്‍ത്തുന്ന ലേബര്‍ നേതാവും പ്രതിപക്ഷ നേതാവുമായ ജെറമി കോര്‍ബിന്‍ പുതിയ ചാലഞ്ചുമായി രംഗത്ത്. തന്റെ നികുതി റിട്ടേണ്‍ വെളിപ്പെടുത്തിക്കൊണ്ട് അതേ കാര്യം തെരേസ മേയും ആവര്‍ത്തിക്കാനാണ് കോര്‍ബിന്റെ ചാലഞ്ച്. ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ടിനെയും കോര്‍ബിന്‍ വെല്ലുവിളിച്ചിട്ടുണ്ട്. തുടര്‍ച്ചയായി നാലാമത്തെ വര്‍ഷമാണ് കോര്‍ബിന്‍ നികുതി വിവരങ്ങള്‍ പുറത്തു വിടുന്നത്. 2017-18 വര്‍ഷത്തില്‍ 132,611 പൗണ്ടാണ് ലേബര്‍ നേതാവിന്റെ വരുമാനം. ഇതിന് വരുമാന നികുതിയായ 46,074.90 പൗണ്ട് അദ്ദേഹം അടക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ നേരത്തേയുണ്ടായിരുന്ന 6442.90 പൗണ്ടിന്റെ കുടിശിഖയും ഉള്‍പ്പെടുന്നു. കണക്കുകൂട്ടലില്‍ വന്ന പിഴവിനെത്തുടര്‍ന്നാണ് ഇതുണ്ടായതെന്നാണ് കോര്‍ബിന്‍ വിശദീകരിക്കുന്നത്.

എംപി എന്ന നിലയിലും പ്രതിപക്ഷ നേതാവെന്ന നിലയിലുമുള്ള ശമ്പളം, പെന്‍ഷന്‍ തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ വരുമാനം. പ്രതിഫലം ലഭിക്കുന്ന മറ്റ് സ്ഥാനങ്ങളൊന്നും താന്‍ വഹിക്കുന്നില്ലെന്നും സ്‌റ്റോക്കുകള്‍, ഷെയറുകള്‍, ട്രസ്റ്റ് ഫണ്ടുകളില്‍ നിന്നോ പ്രോപ്പര്‍ട്ടിയില്‍ നിന്നോ ഉള്ള വരുമാനം തുടങ്ങിയവ തനിക്കില്ലെന്നും കോര്‍ബിന്‍ വെളിപ്പെടുത്തി. ഷാഡോ ചാന്‍സലര്‍ ജോണ്‍ മക്‌ഡോണലും റിട്ടേണ്‍സ് പുറത്തു വിട്ടിട്ടുണ്ട്. 92,036 പൗണ്ടാണ് മക്‌ഡോണലിന്റെ വരുമാനം. 25,533 പൗണ്ട് ഇദ്ദേഹം നികുതിയിനത്തില്‍ അടച്ചിട്ടുണ്ട്. 2017 പ്രകടനപത്രികയില്‍ നികുതി സുതാര്യതയും 10 ലക്ഷത്തിലേറെ പൗണ്ട് വരുമാനം നേടുന്ന കമ്പനികളും വ്യക്തികളും ടാക്‌സ് റിട്ടേണ്‍ പരസ്യപ്പെടുത്തണമെന്ന് വ്യവസ്ഥ ചെയ്യുന്ന എന്‍ഫോഴ്‌സ്‌മെന്റ് പ്രോഗ്രാമും ഏര്‍പ്പെടുത്തുമെന്ന് ലേബര്‍ വാഗ്ദാനം നല്‍കിയിരുന്നു.

നികുതി വ്യവസ്ഥ സുതാര്യമാക്കാനുള്ള ലക്ഷ്യത്തിലേക്ക് സഞ്ചരിക്കുമ്പോള്‍ രാഷ്ട്രീയക്കാര്‍ മാതൃകകളാകണമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നാണ് കോര്‍ബിന്‍ വിശദീകരിക്കുന്നത്. ലേബര്‍ നേതൃത്വം ഏറ്റെടുത്തതു മുതല്‍ അതുകൊണ്ടാണ് താന്‍ നികുതി വിവരങ്ങള്‍ പുറത്തു വിടുന്നത്. പ്രധാനമന്ത്രിയും ചാന്‍സലറും തന്റെ പാത പിന്തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബ്രെക്‌സിറ്റ് നടപ്പാകുന്നതോടെ യൂറോപ്യന്‍ പൗരന്‍മാരുടെ കുട്ടികള്‍ക്ക് യുകെയില്‍ താമസിക്കാനുള്ള അനുമതി ഇല്ലാതാകുമെന്ന് മുതിര്‍ന്ന എംപി. സെറ്റില്‍ഡ് സ്റ്റാറ്റസിനായുള്ള ആപ്ലിക്കേഷന്‍ സംവിധാനത്തിലെ ചില പിഴവുകളാണ് ഇതിന് കാരണമെന്ന് കോമണ്‍സ് ഹോം അഫയേഴ്‌സ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ യിവെറ്റ് കൂപ്പര്‍ വ്യക്തമാക്കി. വിന്‍ഡ്‌റഷ് സ്‌കാന്‍ഡലിന് സമാനമായ സാഹചര്യമായിരിക്കും ഉടലെടുക്കുക എന്നാണ് കരുതുന്നത്. തങ്ങള്‍ ബ്രിട്ടീഷ് പൗരന്‍മാരാണെന്ന് കരുതുന്ന മാതാപിതാക്കളുടെ കുട്ടികള്‍ സ്വാഭാവികമായും സെറ്റില്‍ഡ് സ്റ്റാറ്റസിനായി അപേക്ഷ നല്‍കില്ല. ഈ അറിവില്ലായ്മ അവരുടെ അവകാശങ്ങള്‍ നഷ്ടപ്പെടാന്‍ കാരണമാകുമെന്ന് കൂപ്പര്‍ പറഞ്ഞു. ഈ പ്രശ്‌നം പരിഹരിക്കാന്‍ മാര്‍ഗ്ഗങ്ങളൊന്നും നിലവിലില്ലെന്ന് കോമണ്‍സ് ഹോം അഫയേഴ്‌സ് കമ്മിറ്റി എംപിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായി ക്യാംപെയിനര്‍മാരും പറയുന്നു.

സെറ്റില്‍മെന്റ് പദ്ധതിക്കായുള്ള അപേക്ഷ സമര്‍പ്പിച്ചാല്‍ നിരവധി കുട്ടികള്‍ക്ക് അതിന്റെ ആനുകൂല്യം ലഭിക്കും. പക്ഷേ ഇതേക്കുറിച്ച് അറിവില്ലാത്തവര്‍ക്ക് അവകാശങ്ങള്‍ നഷ്ടമാകുമെന്നാണ് കൂപ്പര്‍ മുന്നറിയിപ്പ് നല്‍കിയത്. 2021 ജൂണിനുള്ളില്‍ സെറ്റില്‍ഡ് സ്റ്റാറ്റസ് ഉറപ്പാക്കണമെന്നാണ് യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. യുകെയിലുള്ള 3.7 മില്യന്‍ യൂറോപ്യന്‍ പൗരന്‍മാര്‍ ഇതിനായി അപേക്ഷ സമര്‍പ്പിക്കണം. നിലവിലുള്ള അവസ്ഥയില്‍ പ്രതിദിനം 5000 അപേക്ഷകളിലെങ്കിലും തീരുമാനമെടുത്താലേ ഇത്രയും പേര്‍ക്ക് സെറ്റില്‍ഡ് സ്റ്റാറ്റസ് അനുവദിക്കാനാകൂ. ഹോം ഓഫീസിന് അതിനുള്ള സംവിധാനങ്ങളില്ലാത്തതിനാല്‍ ഈ പദ്ധതി തുടക്കം മുതല്‍ തന്നെ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു.

അപേക്ഷ നല്‍കാനുള്ള ആപ്പ് ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ മാത്രമേ ലഭ്യമായിരുന്നുള്ളു. ഇതും വിമര്‍ശനത്തിന് കാരണമായി. അപേക്ഷക്കായി മുതിര്‍ന്നവര്‍ക്ക് 65 പൗണ്ടും 16 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് 32.50 പൗണ്ടുമായിരുന്നു ഫീസ് നിര്‍ണ്ണയിച്ചിരുന്നത്. ഇത് കുറയ്ക്കണമെന്ന ആവശ്യം ശക്തമായി ഉയരുകയും പ്രധാനമന്ത്രിക്ക് ഇക്കാര്യത്തില്‍ പ്രതികരണം നടത്തേണ്ടി വരികയും ചെയ്തിരുന്നു.
സോഷ്യല്‍ മീഡിയ വമ്പന്‍മാര്‍ക്ക് ഡ്യൂട്ടി ഓഫ് കെയര്‍ ഏര്‍പ്പെടുത്തണമെന്ന് രക്ഷിതാക്കളില്‍ ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നുവെന്ന് സര്‍വേ. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ കുട്ടികളെ സുരക്ഷിതരാക്കാന്‍ നിയമപരമായി ഉത്തരവാദിത്തബോധം നടപ്പാക്കുന്ന ഈ നിയന്ത്രണം ആവശ്യമാണെന്നാണ് എന്‍എസ്പിസിസി നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ രക്ഷിതാക്കള്‍ വ്യക്തമാക്കിയത്. വോട്ടിംഗില്‍ പങ്കെടുത്തവരില്‍ പത്തില്‍ ഒമ്പതു പേരും ഇതേ അഭിപ്രായം അറിയിച്ചു. 2700ലേറെ ആളുകളിലാണ് പോള്‍ നടത്തിയത്. 11 മുതല്‍ 18 വയസ് വരെ പ്രായമുള്ള കുട്ടികളുടെ രക്ഷിതാക്കളില്‍ 92 ശതമാനം പേരും പൊതുജനങ്ങളില്‍ 89 ശതമാനം പേരും ഡ്യൂട്ടി ഓഫ് കെയറിനെ അനുകൂലിച്ചു.

11-12 വയസ് പരിധിയിലുള്ളവര്‍ക്ക് സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ ഒട്ടും സുരക്ഷിതമല്ലെന്ന് ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നു. ഫെയിസ്ബുക്ക് ഒട്ടും സുരക്ഷിതമല്ലെന്നാണ് 70 ശതമാനം പേര്‍ പറയുന്നത്. മിക്ക സോഷ്യല്‍ നെറ്റ് വര്‍ക്കുകളും അതിന്റെ ഉപയോക്താക്കളുടെ ഏറ്റവും കുറഞ്ഞ പ്രായമായി പറയുന്നത് 13 വയസാണ്. എന്നാല്‍ പ്രായം പരിശോധിക്കാന്‍ ഫലപ്രദമായ സംവിധാനങ്ങളില്ല എന്നതാണ് വാസ്തവം. ഇതുകൊണ്ടു തന്നെ കുട്ടികള്‍ക്ക് അപകടകരമല്ല തങ്ങളുടെ പ്ലാറ്റ്‌ഫോം എന്ന കാര്യത്തില്‍ ഉറപ്പു നല്‍കാന്‍ സോഷ്യല്‍ മീഡിയ കമ്പനികള്‍ തയ്യാറാകണമെന്നാണ് എന്‍എസ്പിസിസി ആവശ്യപ്പെടുന്നത്.

സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് നിയമപരമായ ഡ്യൂട്ടി ഓഫ് കെയര്‍ ഏര്‍പ്പെടുത്തണമെന്ന് സര്‍ക്കാരിനു മേല്‍ സമ്മര്‍ദ്ദം ശക്തമായ സാഹചര്യത്തിലാണ് എന്‍എസ്പിസിസിയുടെ സര്‍വേ ഫലം പുറത്തു വരുന്നത്. ഗവണ്‍മെന്റിന്റെ ഓണ്‍ലൈന്‍ ഹാംസ് വൈറ്റ് പേപ്പര്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ക്ക് ലീഗല്‍ ഡ്യൂട്ടി ഓഫ് കെയര്‍ ഏര്‍പ്പെടുത്തണമെന്ന് ചാരിറ്റിയുടെ ചീഫ് എക്‌സിക്യൂട്ടീവ് പീറ്റര്‍ വാന്‍ലെസ് ആവശ്യപ്പെട്ടു.
സ്പീഡ് അവയര്‍നെസ് കോഴ്‌സുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്കിടെ ഈ കോഴ്‌സുകളില്‍ ചേരുന്നവരുടെ എണ്ണം മൂന്നിരട്ടിയായിട്ടുണ്ട്. ഇത് പോലീസിന് ഒരു വരുമാന മാര്‍ഗ്ഗം കൂടിയായി മാറിയിട്ടുണ്ടെന്ന് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. കോഴ്‌സുകളിലൂടെ രാജ്യത്തെ പോലീസ് സേനകള്‍ പ്രതിവര്‍ഷം 50 മില്യന്‍ പൗണ്ടാണ് വരുമാനമായി നേടുന്നത്. പിഴയടക്കുകയോ ലൈസന്‍സില്‍ പെനാല്‍റ്റി പോയിന്റുകള്‍ രേഖപ്പെടുത്തുന്നതോ ഒഴിവാക്കാനാണ് ഡ്രൈവര്‍മാര്‍ ശ്രമിക്കുന്നത്. ഇവയ്ക്ക് പകരം കോഴ്‌സില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ വര്‍ഷം മാത്രം 1.2 മില്യന്‍ ഡ്രൈവര്‍മാര്‍ തയ്യാറായിട്ടുണ്ട്. പത്തു വര്‍ഷം മുമ്പ് 280,000 പേര്‍ മാത്രമായിരുന്നു ഈ കോഴ്‌സുകളില്‍ പങ്കെടുക്കാന്‍ തയ്യാറായിരുന്നത്. പുതിയ കണക്കുകള്‍ അനുസരിച്ച് ബ്രിട്ടനില്‍ വാഹനമോടിക്കുന്നവരില്‍ 25 ശതമാനം പേര്‍ ഒരിക്കലെങ്കിലും സ്പീഡ് അവയര്‍നെസ് കോഴ്‌സുകളില്‍ പങ്കെടുത്തിട്ടുണ്ടെന്നാണ്.

75 പൗണ്ട് മുതല്‍ 99 പൗണ്ട് വരെയാണ് 4 മണിക്കൂര്‍ നീളുന്ന ക്ലാസിന് നല്‍കേണ്ടി വരാറുള്ളത്. രാജ്യത്തിന്റെ ഏതു ഭാഗത്താണ് നിങ്ങളുള്ളത് എന്നതിനെ ആശ്രയിച്ചായിരിക്കും ഈ ഫീസ് നിര്‍ണ്ണയിക്കപ്പെടുക. അഡ്മിനിസ്‌ട്രേഷന്‍ ചെലവുകള്‍ക്ക് ഉള്‍പ്പെടെ 45 പൗണ്ട് വരെ മാത്രമേ ഈടാക്കാന്‍ പോലീസിന് അനുവാദമുണ്ടായിരുന്നുള്ളു. പോലീസ് സേനകളുടെ ബജറ്റ് വളരെ കുറവായിരുന്നതിനാല്‍ 2017 ഒക്ടോബറില്‍ ഈ നിരക്ക് ഉയര്‍ത്തി. 2011ല്‍ 1.5 മില്യന്‍ ഡ്രൈവര്‍മാരെയാണ് അമിതവേഗത്തിന് പിടികൂടിയത്. അവരില്‍ 19 ശതമാനം മാത്രമേ കോഴ്‌സില്‍ പങ്കെടുക്കാന്‍ തയ്യാറായുള്ളു. 2017ല്‍ അമിതവേഗതയ്ക്ക് പിടികൂടിയവരുടെ എണ്ണം 2 മില്യനായി ഉയര്‍ന്നു. എന്നാല്‍ അവരില്‍ 50 ശതമാനത്തോളം പേര്‍ കോഴ്‌സില്‍ പങ്കെടുക്കാന്‍ സന്നദ്ധത അറിയിച്ചു. ഈ വിവരമനുസരിച്ച് കഴിഞ്ഞ വര്‍ഷം പോലീസ് സേനകള്‍ക്ക് 54 മില്യന്‍ പൗണ്ട് ലഭിച്ചിട്ടുണ്ട്.

ഇത്തരം പദ്ധതികളില്‍ നിന്ന് ലാഭമുണ്ടാക്കലല്ല സേനകളുടെ ദൗത്യമെങ്കിലും കൂടുതലാളുകള്‍ കോഴ്‌സുകളില്‍ പങ്കെടുക്കുന്നത് സാമ്പത്തിക ലാഭമുണ്ടാക്കുമെന്നതിനാല്‍ അമിതവേഗക്കാരെ തേടിപ്പിടിക്കാന്‍ പോലീസിന് ഇത് പ്രോത്സാഹനമാകുമെന്ന് ക്യാംപെയിനര്‍മാര്‍ പറയുന്നു. അതേസമയം വളരെ കുറഞ്ഞ തോതിലുള്ള ഗതാഗത നിയമ ലംഘനങ്ങള്‍ നടത്തുന്നവര്‍ക്കു വേണ്ടിയാണ് ഈ കോഴ്‌സുകള്‍ നടത്തുന്നതെന്നും അപകട മരണങ്ങളുടെ നിരക്ക് കുറയ്ക്കുന്നതിനായുള്ള അവബോധന ക്ലാസുകള്‍ മാത്രമാണ് ഇവയെന്നും നാഷണല്‍ പോലീസ് ചീഫ്‌സ് കൗണ്‍സില്‍ വക്താവ് പറഞ്ഞു. ഇതിലൂടെ പോലീസിന് യാതൊരു സാമ്പത്തികലാഭവും ഉണ്ടാകുന്നില്ല. ക്ലാസുകള്‍ക്ക് ചെലവാകുന്ന പണം മാത്രമാണ് ഈടാക്കുന്നതെന്നും വക്താവ് പറഞ്ഞു.