കാറുകളില്‍ സ്പീഡ് ലിമിറ്ററുകള്‍ വെക്കണമെന്ന യൂറോപ്യന്‍ യൂണിയന്‍ നിബന്ധനക്കെതിരെ ഓട്ടോമൊബൈല്‍ അസോസിയേഷന്‍. ഈ നിര്‍ദ്ദേശം നടപ്പായാല്‍ ചില സുരക്ഷാ പ്രശ്‌നങ്ങള്‍ ഉടലെടുക്കാന്‍ സാധ്യതയുണ്ടെന്ന് ഓട്ടോമൊബൈല്‍ അസോസിയേഷന്‍ അറിയിച്ചു. ശരിയായ സമയത്ത് ശരിയായ വേഗത നിര്‍ണ്ണയിക്കാന്‍ ഡ്രൈവര്‍മാര്‍ക്ക് കഴിയും. എന്നാല്‍ അതിനായി സ്ഥാപിക്കുന്ന സാങ്കേതികത ഒട്ടും സുരക്ഷിതമായിരിക്കില്ലെന്ന് എഎ പ്രസിഡന്റ് എഡ്മണ്ട് കിംഗ് പറഞ്ഞു. ഏറ്റവും മികച്ച സ്പീഡ് ലിമിറ്റര്‍ ഡ്രൈവറുടെ വലതുകാലാണ്. ഇത് ശരിയായ സമയത്ത് ശരിയായ സ്പീഡ് നിര്‍ണ്ണയിക്കും. ശരിയായ വേഗമെന്നത് സ്പീഡ് ലിമിറ്റിന്റെ താഴെയായിരിക്കും മിക്ക സമയങ്ങളിലും. സ്‌കൂള്‍ പരിസരങ്ങളില്‍ കുട്ടികള്‍ ഏറെയുള്ളപ്പോള്‍ വേഗം കുറച്ചായിരിക്കും വാഹനങ്ങള്‍ പോകുന്നത്. എന്നാല്‍ സ്പീഡ് ലിമിറ്റര്‍ അതിന്റെ ഏറ്റവും ഉയര്‍ന്ന വേഗത്തില്‍ ഓടാന്‍ പ്രേരിപ്പിച്ചേക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

ചിലപ്പോള്‍ കുറച്ചു വേഗതയെടുക്കുന്നത് റോഡിലെ സുരക്ഷയ്ക്ക് അത്യാവശ്യമായിരിക്കും. ഗ്രാമപ്രദേശങ്ങളില്‍ ട്രാക്ടറുകളെ ഓവര്‍ടേക്ക് ചെയ്യാനും മോട്ടോര്‍വേയില്‍ കയറാനുമൊക്കെ ഇത് ആവശ്യമായി വരുമെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്യന്‍ യൂണിയന്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് 2022 മുതല്‍ കാറുകളില്‍ സ്പീഡ് ലിമിറ്റര്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്. ഇന്റലിജന്റ് സ്പീഡ് അസിസ്റ്റന്റ് എന്ന ഈ ബ്ലാക്ക് ബോക്‌സ് ജിപിഎസ് അധിഷ്ഠിതമായാണ് പ്രവര്‍ത്തിക്കുന്നത്. ഓരോ പ്രദേശങ്ങളിലെയും സ്പീഡ് ലിമിറ്റ് കടന്നു പോകാതെ വാഹനത്തെ നിയന്ത്രിക്കുകയാണ് ഈ ഉപകരണം ചെയ്യുന്നത്. മൂന്നു വര്‍ഷത്തിനുള്ളില്‍ കാറുകളുടെ എല്ലാ പുതിയ മോഡലുകളിലും ഇത് സ്ഥാപിക്കണമെന്നാണ് നിര്‍ദേശം. ബ്രെക്‌സിറ്റ് പ്രാവര്‍ത്തികമായാലും ബ്രിട്ടനിലെ കാറുകളിലും ഇത് സ്ഥാപിക്കേണ്ടി വരും.

ഇത് യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങള്‍ തുടരുന്നതിനു സമമായിരിക്കുമെന്ന് യുകെയുടെ വെഹിക്കിള്‍ സര്‍ട്ടിഫിക്കേഷന്‍ ഏജന്‍സി പറയുന്നു. ഐഎസ്എ സ്ഥാപിക്കണമെന്നത് അടക്കമുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ സുരക്ഷാ മാനദണ്ഡങ്ങള്‍ യൂറോപ്യന്‍ പാര്‍ലമെന്റിന്റെയും യൂറോപ്യന്‍ അംഗ രാജ്യങ്ങളുടെയും അംഗീകാരത്തിനായി സെപ്റ്റംബറില്‍ എത്താനിരിക്കുകയാണ്.
ആര്‍ട്ടിക്കിള്‍ 50 റദ്ദാക്കണമെന്ന ആവശ്യമുന്നയിക്കുന്ന പെറ്റീഷന്‍ ഗവണ്‍മെന്റ് തള്ളി. ബ്രെക്‌സിറ്റ് നടപടികള്‍ നിര്‍ത്തിവെക്കണമെന്നാണ് 57.5 ദശലക്ഷം ആളുകള്‍ ഒപ്പുവെച്ച പെറ്റീഷന്‍ ആവശ്യപ്പെട്ടിരുന്നത്. ഏപ്രില്‍ ഒന്നിന് ഈ പെറ്റീഷനില്‍ എംപിമാര്‍ ചര്‍ച്ച നടത്താനിരിക്കുകയായിരുന്നു. സര്‍ക്കാരിന്റെ ഇ-പെറ്റീഷന്‍സ് വെബ്‌സൈറ്റില്‍ വരുന്ന നിവേദനങ്ങളില്‍ ഒരു ലക്ഷത്തിലേറെ ആളുകള്‍ ഒപ്പുവെച്ചാല്‍ അത് കോമണ്‍സ് ചര്‍ച്ച ചെയ്യും. ഇത്തരത്തില്‍ എത്തിയ പരാതികളില്‍ ഏറ്റവും കൂടുതല്‍ പേര്‍ പിന്താങ്ങിയ പെറ്റീഷന്‍ എന്ന റെക്കോര്‍ഡും ഈ നിവേദനത്തിനാണ്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍വാങ്ങാനുള്ള തീരുമാനം ജനങ്ങളുടേതാണെന്ന് സര്‍ക്കാര്‍ വാദം തെറ്റാണെന്ന് വാദിക്കുന്ന നിവേദനം പിന്‍മാറ്റത്തിന് സന്നദ്ധത അറിയിച്ചുകൊണ്ട് യൂറോപ്യന്‍ കൗണ്‍സിലില്‍ നല്‍കിയ ആര്‍ട്ടിക്കിള്‍ 50 കത്ത് പിന്‍വലിക്കണമെന്നും ആവശ്യപ്പെടുന്നു.

എന്നാല്‍ ആര്‍ട്ടിക്കിള്‍ 50 റദ്ദാക്കാനാകില്ലെന്നാണ് ഇതിനോട് പ്രതികരിച്ചു കൊണ്ട് പാര്‍ലമെന്ററി പെറ്റീഷന്‍സ് വെബ്‌സൈറ്റില്‍ നല്‍കിയ കുറിപ്പില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയത്. യുകെയ്ക്ക് ഏകപക്ഷീയമായി പിന്‍വലിക്കാവുന്ന ഒന്നല്ല അതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ആര്‍ട്ടിക്കിള്‍ 50 റദ്ദാക്കില്ല എന്നതാണ് സര്‍ക്കാര്‍ നയമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ എക്‌സിറ്റിംഗ് ദി യൂറോപ്യന്‍ യൂണിയന്‍ ഔദ്യോഗിക പ്രതികരണത്തില്‍ പിന്നീട് അറിയിക്കുകയും ചെയ്തു. 2016ലെ ഹിതപരിശോധനാ ഫലത്തെ ബഹുമാനിക്കേണ്ടതുണ്ടെന്നും എല്ലാവര്‍ക്കും ഗുണകരമായ ഒരു പിന്‍വാങ്ങലിനായാണ് തങ്ങള്‍ ശ്രമിക്കുന്നത്. ആര്‍ട്ടിക്കിള്‍ 50 റദ്ദാക്കുകയും യൂറോപ്യന്‍ യൂണിയനില്‍ ഇനി തുടരുകയും ചെയ്യുന്നത് ജനാധിപത്യത്തോടും സര്‍ക്കാരില്‍ വിശ്വാസമര്‍പ്പിച്ച ലക്ഷങ്ങളോടുമുള്ള അവഹേളനമായിരിക്കുമെന്നും ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

ഇത്രയും ആളുകള്‍ പെറ്റീഷനെ പിന്തുണച്ചിട്ടുണ്ടെങ്കിലും ഹിതപരിശോധനാ ഫലം മാനിക്കപ്പെടണം. ഹിതപരിശോധനയുടെ ഫലം എന്തുതന്നെയായാലും അത് നടപ്പാക്കുമെന്ന് ജനങ്ങള്‍ക്ക് സര്‍ക്കാര്‍ നേരത്തേ അറിയിപ്പ് നല്‍കിയതാണ്. 17.4 ദശലക്ഷം ആളുകള്‍ യൂറോപ്യന്‍ യൂണിയന്‍ വിടണമെന്ന് ആവശ്യപ്പട്ടവരാണ്. യുകെയില്‍ ഇതുവരെ നടന്ന ജനാധിപത്യ പ്രക്രിയകളില്‍ ഏറ്റവും വലിയ ഫലമായിരുന്നു ഇത്. അതിനാല്‍ത്തന്നെ വോട്ടര്‍മാരുടെ തീരുമാനം തന്നെ നടപ്പാകുമെന്നും ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി.
ദരിദ്ര സാഹചര്യങ്ങളില്‍ നിന്നെത്തുന്ന കുട്ടികള്‍ക്ക് കളിക്കാന്‍ പുല്‍ത്തകിടിയുള്ള പ്ലേ ഗ്രൗണ്ട് നിഷേധിച്ച് റെസിഡന്‍സ് ഏരിയ. സൗത്ത് ലണ്ടനിലെ ബെയ്‌ലിസ് ഓള്‍ഡ് സ്‌കൂള്‍ കോംപ്ലക്‌സിലെ ഗ്രൗണ്ടിലാണ് ധനികരും ദരിദ്രരുമായ കുട്ടികളെ വേര്‍തിരിച്ചു കാണുന്നതായി ആരോപണം ഉയര്‍ന്നിരിക്കുന്നത്. ദരിദ്രരായ കുട്ടികള്‍ക്ക് പ്രദേശത്തെ പച്ചപ്പു നിറഞ്ഞ ഗ്രൗണ്ടില്‍ കളിക്കാന്‍ അനുമതി നിഷേധിച്ചിരിക്കുകയാണ്. പ്രൈവറ്റ് ഫ്‌ളാറ്റുകളില്‍ നിന്ന് മാത്രമാണ് ഈ ഗ്രൗണ്ടിലേക്ക് പ്രവേശനമുള്ളത്. സോഷ്യല്‍ ഹൗസിംഗില്‍ താമസിക്കുന്നവര്‍ക്ക് ഈ ഗ്രൗണ്ടിലേക്ക് കയറാന്‍ കഴിയാത്ത വിധത്തില്‍ മൂന്നടി ഉയരത്തില്‍ വേലി സ്ഥാപിച്ചിരിക്കുകയാണ് സ്‌കൂള്‍ അധികൃതര്‍. സൗത്ത് ലണ്ടനിലെ ലോലാര്‍ഡ് സ്ട്രീറ്റിലുണ്ടായിരുന്ന സ്‌കൂളിന്റെ സ്ഥാനത്ത് ഫ്‌ളാറ്റുകളുടെ നിര്‍മാണം 2016ലാണ് പൂര്‍ത്തിയായത്.

ലാംബെത്ത് കൗണ്‍സില്‍ അംഗീകാരം നല്‍കിയ പ്ലാനിംഗ് രേഖകള്‍ അനുസരിച്ച് പ്രധാന പ്ലേയിംഗ് ഏരിയയിലേക്ക് എല്ലാ പ്രദേശത്തു നിന്നും ഗെയിറ്റുകളുണ്ട്. എന്നാല്‍ നിര്‍മാണത്തിന് അനുമതി ലഭിച്ചതിനു ശേഷം ഇത് പണക്കാര്‍ക്കു മാത്രം പ്രവേശനം ലഭിക്കുന്ന വിധത്തിലാക്കി മാറ്റുകയായിരുന്നു. റെന്‍ മ്യൂസ് എന്ന പ്രദേശത്താണ് ഗ്രൗണ്ടില്‍ വേലി സ്ഥാപിച്ചിരിക്കുന്നത്. വാടക നല്‍കി താമസിക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് പുല്ലു നിറഞ്ഞ ഗ്രൗണ്ടില്‍ പ്രവേശനം വിലക്കിക്കൊണ്ടാണ് ഡെവലപ്പര്‍ ഇത് നിര്‍മിച്ചിരിക്കുന്നയത്. ഈ കുട്ടികള്‍ക്ക് സമീപത്തു തന്നെയുള്ള മോശം ഗ്രൗണ്ടാണ് നല്‍കിയിരിക്കുന്നത്. ഉയരമുള്ള വേലി വലിയ കുട്ടികള്‍ ചാടിക്കടക്കുമെങ്കിലും പ്രായം കുറഞ്ഞ കുട്ടികള്‍ക്ക് അതിനു സാധിക്കില്ലെന്ന് റെന്‍ മ്യൂസിലെ താമസക്കാരിയായ ക്ലോഡിയ സിഫ്യുവെന്തസ് പറഞ്ഞു.

എന്നാല്‍ ഒരിക്കല്‍ ഈ ഗ്രൗണ്ടില്‍ ചാടിക്കടന്നെത്തിയ തന്റെ മകനോട് ഇത് നിങ്ങള്‍ക്ക് കളിക്കാനുള്ള പ്രദേശമല്ലെന്ന് കെയര്‍ ടേക്കര്‍ പറഞ്ഞതായും അവര്‍ വ്യക്തമാക്കി. സോഷ്യല്‍ ഹൗസിംഗില്‍ താമസിക്കുന്ന മറ്റു ചിലരും സ്‌കൂള്‍ കാട്ടുന്ന വിവേചനത്തില്‍ അതൃപ്തി അറിയിച്ചു. സോഷ്യല്‍ ഹൗസിംഗിലുള്ള കുട്ടികള്‍ക്കായി നല്‍കിയിരിക്കുന്ന കളി സ്ഥലത്ത് പുല്‍ത്തകിടിയില്ലാത്തതിനാല്‍ കുട്ടികള്‍ക്ക് പരിക്കുകള്‍ പറ്റാറുണ്ട്. വളരെ ചെറിയ പ്രദേശമാണ് ഇവര്‍ക്ക് നല്‍കിയിരിക്കുന്നതെന്നും ഇവര്‍ പരാതിപ്പെടുന്നു.
ലണ്ടന്‍: ബ്രെക്‌സിറ്റില്‍ കുരുക്കഴിക്കാനാവാതിരിക്കുന്ന പ്രധാനമന്ത്രി തെരേസ മേയ്ക്ക് മൂന്നാം വോട്ടെടുപ്പില്‍ പിന്തുണ ഉറപ്പിക്കാന്‍ കഴിയുമോയെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. കൃത്യമായ മാറ്റങ്ങളില്ലാത്ത പുതിയ നയരേഖ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ മേയ്ക്ക് കഴിയില്ല. വലിയ മാറ്റങ്ങള്‍ വരുത്തിയാലും വിമത നീക്കങ്ങള്‍ തിരിച്ചടിയുണ്ടാക്കുമെന്നാണ് നിലവില്‍ ലഭ്യമാകുന്ന സൂചന. തെരേസ മേയ് സമര്‍പ്പിക്കുന്ന കരട് രേഖ അംഗീകരിക്കുകയെന്നതാണ് പാര്‍ലമെന്റിന് മുന്നിലെ ആദ്യത്തെ സാധ്യത. എന്നാല്‍ കൃത്യമായ മാറ്റങ്ങളില്ലെങ്കില്‍ ഇത് അംഗീകരിക്കാന്‍ എം.പിമാര്‍ തയ്യാറായേക്കില്ല. മേയുടെ കരട് രേഖ അംഗീകരിക്കപ്പെട്ടാല്‍ യു.കെ കൃത്യമായ കരട് രേഖയോടപ്പം യു.കെ വിടും. രണ്ടാമത്തെ സാധ്യത നോ ഡീല്‍ ബ്രെക്‌സിറ്റാണ്. നിലവില്‍ രണ്ട് തവണ നോ ഡീല്‍ ബ്രെക്‌സിറ്റിനെതിരായി കോമണ്‍സ് വോട്ട് ചെയ്തു കഴിഞ്ഞു. അതുകൊണ്ടു തന്നെ രാജ്യ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ് നോ ഡീല്‍ ബ്രെക്‌സിറ്റ് യു.കെ കാണുന്നത്.

ബ്രിട്ടന് മുന്നിലുള്ള മൂന്നാമത്തെ മാര്‍ഗം ബാക്ക്‌സ്‌റ്റോപ്പ് നയങ്ങളില്‍ നിന്ന് പിന്നോക്കം പോവുകയെന്നതാണ്. ഐറിഷ് ബോര്‍ഡറുമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങളില്‍ കൂടുതല്‍ സങ്കീര്‍ണ സാധ്യതകളുണ്ടാകും ബാക്‌സ്റ്റോപ് എലിമിനേറ്റ് ചെയ്താലെന്നാണ് നിലവിലെ റിപ്പോര്‍ട്ട്. അതുകൊണ്ടു തന്നെ മേ അത്തരമൊരു നീക്കത്തിന് ശ്രമിക്കില്ല. നാലാമത്തെ സാധ്യത സ്വതന്ത്ര വ്യാപര ബന്ധം സ്ഥാപിച്ചുകൊണ്ട് യൂറോപ്യന്‍ യൂണിയന്‍ വിടുകയെന്നതാണ്. ബ്രെക്‌സിറ്റിനെ പിന്തുണയ്ക്കുന്നവരുടെ ഇടയില്‍ ഈ നയരേഖയ്ക്ക് സ്വീകാര്യത ഏറെയാണ്. സാമ്പത്തികപരമായ പിന്നോക്കാവസ്ഥയ്ക്കും ഇ.യു ബന്ധത്തിന് വിള്ളലേക്കാനും ഇത് കാരണമാകുമെന്നാണ് വിദഗ്ദ്ധരുടെ നിരീക്ഷണം.

രണ്ടാമതും ഹിത പരിശോധന നടത്തുകയെന്ന് വലിയൊരു സാധ്യത കൂടി വേണമെങ്കില്‍ യു.കെയ്ക്ക് ഉപയോഗിക്കാം. എന്നാല്‍ തെരേസ മേയ് സര്‍ക്കാരിന് ഇത് വലിയ ബാധ്യതയായി മാറാനാണ് സാധ്യത. സര്‍ക്കാര്‍ പ്രതികൂല അവസ്ഥയിലേക്ക് കൂപ്പുകുത്തും. മാത്രമല്ല, വരും തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വലിയ തിരിച്ചടിയുണ്ടാക്കാന്‍ ഇത് കാരണമായേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. മേയ് സ്ഥാനത്ത് മാറി നിന്നാല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുമെന്ന് കരുതുന്ന ഒരു വിഭാഗവും പാര്‍ട്ടിക്കുള്ളില്‍ ഉള്ളതിനാല്‍. മേയ്ക്ക് വ്യക്തിപരമായ തിരിച്ചടിയാവും രണ്ടാം ഹിത പരിശോധ.
ലണ്ടന്‍: പാര്‍ലമെന്റിന് സമീപത്തുള്ള ‘ട്യൂബ് ടണലില്‍’ അഭയം പ്രാപിച്ചിരുന്ന വീടില്ലാത്തവരെ ഒഴിപ്പിച്ച് പോലീസ്. തങ്ങളെ ഒഴിപ്പിക്കാന്‍ എം.പിമാരാണ് നിര്‍ദേശം നല്‍കിയതെന്ന് ടണലില്‍ വിശ്രമിക്കുകയായിരുന്നു ഒരാള്‍ പറഞ്ഞു. പോലീസ് ഇവിടെയെത്തിയപ്പോള്‍ ഒഴിപ്പിക്കല്‍ നിര്‍ദേശം നല്‍കിയത് എം.പിമാരാണെന്ന് വ്യക്തമാക്കിയിരുന്നതായി ഇയാള്‍ പറുന്നു. ടണലില്‍ യാചക വേഷത്തില്‍ കഴിയുന്നവര്‍ തങ്ങള്‍ക്ക് അലോസരമുണ്ടാക്കുന്നതായി എം.പിമാര്‍ പരാതിയ പറഞ്ഞതായും പോലീസ് ഇവരോട് പറഞ്ഞു. പാര്‍ലമെന്റിന് സമീപത്തുള്ള ഈ ടണലില്‍ വീടില്ലാത്ത അനവധി പേര്‍ക്ക് വലിയ ആശ്രയമാണ്. തണുത്ത കാലാവസ്ഥയോട് മല്ലടിച്ച് ജീവിക്കുന്നവരില്‍ പലര്‍ക്കും ഈ ടണലില്‍ വിശ്രമിക്കാന്‍ കഴിയും. യാത്രക്കാരെയോ സമീപ പ്രദേശത്ത് കൂടി സഞ്ചരിക്കുന്നവരെയോ ഇവര്‍ ബുദ്ധിമുട്ടിക്കാറുമില്ല.

ഏതാണ്ട് 195 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ബ്രിട്ടനില്‍ ഭിക്ഷാടനവും തെരുവില്‍ അലസമായി കിടന്നുറങ്ങുന്നതും നിരോധിച്ച് നിയമം കൊണ്ടുവരുന്നത്. ഇതേ നിയമത്തിന്റെ പിന്‍ബലത്തിലാണ് ഇവരെ മെട്രോപോലീസ് ഒഴിപ്പിച്ചിരിക്കുന്നത്. പ്രസ്തുത നിയമം മനുഷ്യത്വ വിരുദ്ധമാണെന്ന് നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു. പിന്നാലെ ലിബറള്‍ ഡെമോക്രാറ്റിക് എം.പി ലൈല മോറണ്‍ ഇത് പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് രംഗത്ത് വരികയും ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കൃത്യമായ തീരുമാനം ഉണ്ടായില്ല. യു.കെയില്‍ മാത്രം ആയിരങ്ങള്‍ തെരുവില്‍ താമസിക്കുന്നതായിട്ടാണ് കണക്കുകള്‍. യൂറോപ്പിലെ മൊത്തം കണക്ക് പരിശോധിച്ചാല്‍ ഇതിന്റെ നാലിരട്ടി വരുമെന്നാണ് ഔദ്യോഗിക കണക്കുകള്‍.

60കാരനായ പീറ്റര്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മാസം മുതല്‍ ടണലിലാണ് അഭയം പ്രാപിച്ചിരിക്കുന്നത്. അതിശൈത്യത്തെയും മറ്റു പ്രതിസന്ധികളെയും മറികടക്കാന്‍ പീറ്ററിന് സഹായകമായതും ടണലിലെ ജീവിതമാണ്. എന്നാല്‍ കഴിഞ്ഞ ദിവസം രാവിലെ ഏതാണ്ട് 8 മണിയോടെ പീറ്ററിനെ പോലീസ് ടണലില്‍ നിന്ന് ഇറക്കിവിട്ടു. 22കാരനായ എലിയറ്റിനും സമാന അനുഭവമാണ്. 16 വയസുമുതല്‍ തെരുവില്‍ ജീവിക്കേണ്ടി വന്നയാളാണ് എലിയറ്റ്. ടണലില്‍ താന്‍ ബൈബിള്‍ വായിച്ചിരിക്കുമ്പോളാണ് പോലീസെത്തിയതെന്നും തെറ്റൊന്നും ചെയ്യാത്ത ഞങ്ങളെ പോലീസ് ഇറക്കിവിട്ടെന്നും എലിയറ്റ് പറയുന്നു.
ലണ്ടന്‍: ബ്രിട്ടീഷ് എയര്‍വേഴ്‌സ് വിമാനത്തില്‍ ജര്‍മ്മനിയിലേക്ക് പറന്ന യാത്രക്കാര്‍ എത്തിച്ചേര്‍ന്നത് എഡിന്‍ബറോ വിമാനത്താവളത്തില്‍. വിമാനം എഡിന്‍ബറോയില്‍ എത്തിച്ചേര്‍ന്നതിന് ശേഷമാണ് യാത്രക്കാര്‍ക്ക് തെറ്റായ സ്ഥലത്താണ് എത്തിച്ചേര്‍ന്നതെന്ന് മനസിലായത്. ആദ്യഘട്ടത്തില്‍ തങ്ങള്‍ക്ക് ഒന്നും മനസിലായില്ലെന്നും ലക്ഷ്യം സ്ഥാനം മാറിയത് പിന്നീടാണ് തിരിച്ചറിഞ്ഞതെന്നും യാത്രക്കാര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ബ്രിട്ടീഷ് എയര്‍വേഴ്‌സിന്റെ ഡബ്ല്യു.ഡി.എല്‍ എവിയേഷന്‍ ഓപ്പറേറ്റഡ് വിമാനത്തിനാണ് അബദ്ധം പിണഞ്ഞത്. പൈലറ്റിന് നല്‍കിയ മാര്‍ഗ നിര്‍ദേശ രേഖയിലെ തെറ്റാണ് അബദ്ധത്തിന് കാരണം. യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം രേഖപ്പെടുത്തുന്നതായി കമ്പനി അറിയിച്ചു. പ്രശ്‌നം പരിഹരിച്ച ശേഷം വിമാനം ജര്‍മ്മനിയിലേക്ക് പറക്കുകയും ചെയ്തു.

ലണ്ടന്‍ സിറ്റി വിമാനത്താവളത്തില്‍ നിന്നും കഴിഞ്ഞ ദിവസം രാവിലെ 7.47 ജര്‍മ്മനിയിലേക്ക് പറന്ന ബി.എ3271 വിമാനമാണ് ലക്ഷ്യ സ്ഥാനം മാറി ലാന്‍ഡ് ചെയ്തത്. ഏതാണ്ട് 1.13 മണിക്കൂറിന് ശേഷം വിമാനം എഡിന്‍ബറോയില്‍ ഇറങ്ങി. യാത്രക്കാര്‍ക്ക് ലഭിച്ച നിര്‍ദേശം അനുസരിച്ച് വിമാനം ജര്‍മ്മനിയിലാണ് ഇറങ്ങുന്നതെന്നാണ് ഏവരും ധരിച്ചിരുന്നത്. ലാന്‍ഡിംഗിന് ശേഷമാണ് ക്രൂ അംഗങ്ങള്‍ക്ക് ഉള്‍പ്പെടെ അബദ്ധം മനസിലായതെന്നാണ് സൂചന. ലാന്‍ഡിംഗിന് ശേഷം എഡിന്‍ബറോ വിമാനത്താവളം നിങ്ങളെ സ്വാഗതം ചെയ്യുന്നതായി അനൗണ്‍സ്‌മെന്റ് എത്തി. അപ്പോള്‍ മാത്രമാണ് അബദ്ധം പിണഞ്ഞ കാര്യം യാത്രക്കാര്‍ തിരിച്ചിറയുന്നത്. വീണ്ടും ഇന്ധനം നിറച്ച ശേഷം വിമാനം യഥാര്‍ത്ഥ ലക്ഷ്യസ്ഥാനത്തേക്ക് പറക്കുകയും ചെയ്തു.

ജര്‍മ്മനിയിലേക്ക് പറന്ന ഞാന്‍ എങ്ങനെയാണ് എഡിന്‍ബറോയില്‍ എത്തിച്ചേര്‍ന്നതെന്ന് ബ്രിട്ടീഷ് എയര്‍വേഴ്‌സ് അധികൃതര്‍ വിശദീകരിക്കാന്‍ ബാധ്യസ്ഥരാണെന്ന് യാത്രക്കാരില്‍ ഒരാള്‍ ട്വീറ്റ് ചെയ്തു. പലരും ഞെട്ടല്‍ രേഖപ്പെടുത്തിയാണ് സംഭവം സോഷ്യല്‍ മീഡയയില്‍ വിശദീകരിച്ചത്. എന്താണ് സംഭവിക്കുന്നതെന്ന് പെട്ടന്ന് മനസിലായതില്ലെന്ന് യാത്രക്കാരില്‍ ചിലര്‍ പറയുന്നു.
യുണൈറ്റഡ് സ്‌കോട്‌ലാന്‍ഡ് മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 23 ശനിയാഴ്ച ലിവിംഗ് സ്റ്റണിലുള്ള ഇന്‍വെറാള്‍ മോണ്ട് കമ്യൂണിറ്റി ഹൈസ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തപ്പെട്ട ഒന്നാമത് യുസ്മാ കലാമേള 2019 ബഹുജന പങ്കാളിത്തം കൊണ്ടും സംഘടനാപാടവം കൊണ്ടും നീതിപൂര്‍വമായ വിധി നിര്‍ണ്ണയം കൊണ്ടും സമയനിഷ്ഠമായ അവതരണംകൊണ്ടും സര്‍വ്വോപരി മത്സരാര്‍ത്ഥികളുടെ മികവാര്‍ന്ന കലാ പ്രകടനങ്ങള്‍ക്കൊണ്ടും സമൂഹമധ്യത്തില്‍ വേറിട്ടൊരനുഭവമായി മാറി.
മാര്‍ച്ച് 23 ശനിയാഴ്ച്ച രാവിലെ 11 മണിമുതല്‍ മത്സരത്തിനൊരുക്കമായ എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കി രജിസ്‌ട്രേഷന്‍, ചെസ്റ്റ് നമ്പര്‍ വിതരണങ്ങള്‍ നടത്തി. തുടര്‍ന്ന് നടത്തപ്പെട്ട പ്രൗഡഗംഭീരമായ ഉദ് ഘാടന സമ്മേളനത്തില്‍ യുസ്മ ജനറല്‍ സെക്രട്ടറി അനില്‍ തോമസ് ഏവരെയും സ്വാഗതം ചെയ്തു.കലാമേള കോര്‍ഡിനേറ്റര്‍മാരായ റീന സജി, ഷിബു സേവ്യര്‍, ജെയിംസ് മാത്യു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.സംഘടനാ ഭാരവാഹികള്‍ നിലവിളക്കു കൊളുത്തി ഒന്നാമത് യുസ്മ കലാമേള ഔപചാരികമായി ഉദ് ഘാടനം ചെയ്തു . തുടര്‍ന്ന് 2 സ്‌റേറജുകളിലായി സബ് ജൂണിയര്‍, ജൂണിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍ വിഭാഗങ്ങളിലായി സിംഗിള്‍ ഡാന്‍സ്, സിംഗിള്‍ സോംഗ്, ഉപകരണസംഗീതം, ഗ്രൂപ്പ് ഡാന്‍സ്, ഗ്രൂപ്പ് സോംഗ് ,സ്‌കിറ്റ് എന്നീ വിഭാഗങ്ങളിലുള്ള മത്സരങ്ങള്‍ അരങ്ങേറി.

അത്യന്തം മികവുറ്റതും, മിഴിവാര്‍ന്നതുമായ കലാപ്രകടനങ്ങള്‍ ആണ് മത്സരാര്‍ത്ഥികള്‍ കാഴ്ചവെച്ചത്.ഏറ്റവും മത്സര പ്രിയ ഐറ്റം ആയി മാറിയത് 10 ലധികം മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത സിംഗിള്‍ സോംഗ് മത്സരങ്ങള്‍ ആയിരുന്നു. കണ്ണഞ്ചിപ്പിക്കുന്ന മാസ്മരിക പ്രകടനങ്ങളായിരുന്നു ഡാന്‍സ് ഫ്‌ലോറില്‍ അരങ്ങേറിയത്.
കീ ബോര്‍ഡ്, ഗിത്താര്‍ വിഭാഗം ഉപകരണസംഗീത മത്സരത്തില്‍ 15 ഓളം കലാപ്രതിഭകള്‍ മാറ്റുരച്ചു. സ്‌കോട് ലാന്‍ഡിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും എഡിന്‍ബര്‍ഗ്ഗ്, ഗ്ലാസ് ഗോ, കിര്‍ക്കാള്‍ഡി, ഫാല്‍കിര്‍ക്ക്, സ്റ്റെര്‍ലിംഗ് ,ലിവിംഗ് സ്റ്റണ്‍ മുതലായ പ്രദേശങ്ങളില്‍ നിന്നും അസോസിയേഷനുകളെ പ്രതിനിധീകരിച്ചും വ്യക്തിഗത അടിസ്ഥാനത്തിലുമായി 75 ലധികം കലാപ്രതിഭകള്‍ മാറ്റുരച്ച അവിസ്മരണീയമായ മുഹൂര്‍ത്തത്തിനാണ് ലിവിംഗ് സ്റ്റണ്‍ ഇന്‍വെറാള്‍ മോഡ് ഹൈസ്‌കൂള്‍ കമ്യൂണിറ്റി ഹാള്‍ സാക്ഷ്യം വഹിച്ചത്.
മത്സരാര്‍ത്ഥികള്‍ക്കും അനുവാചകര്‍ക്കും വിധികര്‍ത്താക്കള്‍ക്കുമായി പാചക നൈപുണ്യതയില്‍ പ്രശസ്തനായ രാജു ക്ലൈഡ് ബാങ്ക് നടത്തിയ ഫുഡ് സ്റ്റാളും ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.
മത്സരത്തില്‍ വിജയികളായ എല്ലാവര്‍ക്കും ട്രോഫിയും, സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. സ്‌കോകോട്‌ലാന്‍ഡിലെ മലയാളി സമൂഹത്തിന്റെ വളര്‍ച്ചയുടെ നാള്‍വഴികളില്‍ മറ്റൊരു
തിലകക്കുറി ചാര്‍ത്തി കൊണ്ട് സ്‌കോട്‌ലാന്‍ഡ് മലയാളീ കുടിയേറ്റ ചരിത്രത്തില്‍ ഇദംപ്രഥമായി നടത്തപ്പെട്ട കലാമേള ഇന്നേവരെ സ്‌കോട് ലാന്‍ഡ് മലയാളികള്‍ക്ക് പരിചിതമല്ലാത്ത കലോത്സവമാമാങ്കത്തിന്റെ പുതുവസന്ത വര്‍ണ്ണ വിസ്മയ കാഴ്ചകള്‍ വാരി വിതറി. പരാതികള്‍ക്കിടം നല്കാതെയുള്ള വിധി നിര്‍ണ്ണയവും, സംഘടനാ പ്രവര്‍ത്തകരുടെ തോളോടുതോള്‍ചേര്‍ന്ന പ്രവര്‍ത്തനവും, മത്സരാര്‍ത്ഥികളുടെ മികവും, കാണികളുടെ നിര്‍ലോഭമായ പ്രോത്സാഹനവും കൂടി ചേര്‍ന്നപ്പോള്‍ ഒന്നാമത് യുസ്മാ കലാമേള സ്‌കോട്‌ലാന്‍ഡ് മലയാളി കുടിയേറ്റ ചരിത്ര താളുകളില്‍ രജതരേഖ രചിച്ചു.
യുസ് മാ കലാമേള കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ വരും വര്‍ഷങ്ങളിലെ യുസ്മയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താങ്ങും തണലുമാകന്‍ സന്നദ്ധത പ്രകടിപ്പിച്ച് യുകെ സമുഹത്തിന്റെ വിവിധ ശ്രേണികളിലുള്ളവര്‍ മുന്നോട്ട് വരുന്നത് ഞങ്ങളുടെ ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ വേഗവും ഊര്‍ജ്ജവും പകരും എന്നതില്‍ സംശയമില്ല.
യുസ്മാ കലാമേളയുടെ വിജയത്തിനു ശേഷം സെപ്തംബറില്‍ യുസ്മാ കായികമേള നടത്താനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞതായും സംഘാടകര്‍ അറിയിച്ചു. കലാമേള 2019 ന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച ഏവര്‍ക്കും സംഘടനാ ട്രഷറര്‍ ഡോ.രാജ് മോഹന്‍ നന്ദി അറിയിച്ചു.
കലാമേളയുടെ കൂടുതല്‍ ചിത്രങ്ങള്‍ കാണുവാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.
https://www.facebook.com/groups/622486761500847/permalink/680840392332150/
https://drive.google.com/folderview?id=111P8gelCqgySBl-AZYBlmJmVk6ewlv3P
ലണ്ടന്‍: ബ്രെക്‌സിറ്റ് പ്രതിസന്ധി കടുത്തതോടെ സമ്മര്‍ദ്ദത്തിലായ പ്രധാനമന്ത്രി തെരേസ മേയ്ക്ക് പിന്തുണയുമായി മിനിസ്റ്റര്‍മാര്‍. മേയ് മന്ത്രിസഭയിലെ വിശ്വസ്തരായ എന്‍വിറോണ്‍മെന്റ് സെക്രട്ടറി മൈക്കല്‍ ഗോവ്, പ്രധാനമന്ത്രിയുടെ ഡെപ്യൂട്ടി ഡേവിഡ് ലിഡിംഗ്ടണ്‍ എന്നിവരാണ് മേയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍വാങ്ങാന്‍ മേയ് സമര്‍പ്പിച്ച നയരേഖ കൃത്യതയില്ലാത്തതെന്ന് ആരോപിച്ച് പാര്‍ട്ടിക്കുള്ളില്‍ തന്നെ എം.പിമാര്‍ മറുചേരിയിലെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ മേയ്ക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച് മിനിസ്റ്റര്‍മാരെത്തുന്നത് ഗുണകരമാവുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ദിവസം രണ്ടാം തവണ ബ്രെക്‌സിറ്റ് ഹിതപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് ലണ്ടനില്‍ പടുകൂറ്റന്‍ റാലി നടന്നിരുന്നു. ഇതോടെ മേയ് കൂടുതല്‍ പ്രതിസന്ധിയിലേക്ക് എത്തുകയും ചെയ്തിരുന്നു.

നിലവിലെ സാഹചര്യങ്ങള്‍ അനുസരിച്ച് കപ്പലിത്താനെ മാറ്റുന്നത് ഉചിതമായ തീരുമാനം ആയിരിക്കില്ലെന്നായിരുന്നു മൈക്കല്‍ ഗോവിന്റെ പ്രതികരണം. തെരേസ മേയ് നൂറ് ശതമാനം പിന്തുണ അര്‍പ്പിച്ച് താനുണ്ടെന്ന് ഡേവിഡ് ലിഡിംഗ്ടണും പ്രസ്താവനയിറക്കി. ഈ ആഴ്ച്ച നയരേഖയ്ക്ക് പിന്തുണതേടി മൂന്നാം തവണ മേയ് പാര്‍ലമെന്റിലെത്തുമെന്നാണ് സൂചന. മേയ് പുറത്തുപോകേണ്ടി വന്നാല്‍ പ്രധാനമന്ത്രി പദത്തിലേക്ക് ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്നത് ഡേവിഡ് ലിഡിംഗ്ടനാണ്. എന്നാല്‍ തനിക്ക് പ്രധാനമന്ത്രി പദത്തിലെത്തണമെന്ന് നിലവില്‍ യാതൊരു ആഗ്രഹവുമില്ലെന്നും കാര്യങ്ങള്‍ നന്നായിട്ടാണ് മുന്നോട്ട് പോകുന്നതെന്നുമാണ് ഡേവിഡ് ലിഡിംഗ്ടണ്‍ പ്രതികരിച്ചത്.

തെരേസ മേയ് സ്ഥാനത്ത് നിന്ന് മാറ്റി കെയര്‍ സ്ഥാനത്തുള്ള ആരെയെങ്കിലും താല്‍ക്കാലി ചുമതല നല്‍കാന്‍ കാബിനെറ്റ് മിനിസ്റ്റര്‍മാര്‍ കരുനീക്കങ്ങള്‍ നടത്തുന്നതായി യു.കെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ സ്ഥിരീകരിക്കാന്‍ കാബിനെറ്റ് അംഗങ്ങള്‍ ആരും തയ്യാറായിട്ടില്ല. ഈ വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടിയെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമാണിതെന്നാണ് റിപ്പോര്‍ട്ട്. ജനങ്ങള്‍ പ്രധാനമന്ത്രിയുടെ നീക്കത്തില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നതായി ചൂണ്ടിക്കാണിച്ചാവും എം.പിമാര്‍ മേയെ പുറത്താക്കാനുള്ള തന്ത്രങ്ങള്‍ മെനയുകയെന്നാണ് സൂചന.
ലണ്ടന്‍: ജീവനക്കാരുടെ അപര്യാപ്തത കാരണം എന്‍.എച്ച്.എസ് രോഗികള്‍ക്ക് വന്‍തുക നഷ്ടപരിഹാരം നല്‍കേണ്ടി വരുന്നതായി റിപ്പോര്‍ട്ട്. മിറര്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ടോറികള്‍ അധികാരത്തിലെത്തിയതിന് ശേഷം ഏതാണ്ട് 120 മില്യണ്‍ പൗണ്ടാണ് നഷ്ടപരിഹാര തുകയായി നല്‍കേണ്ടി വന്നിരിക്കുന്നത്. മുന്‍പുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ വലിയ തുകയാണിത്. കൃത്യമായ പരിചരണം ലഭിക്കാതെ വരുന്നതോടെയാണ് രോഗികള്‍ നഷ്ടപരിഹാരത്തിനായി പരാതി നല്‍കുന്നത്. അത്യാവശ്യം വേണ്ട ജീവനക്കാരില്ലാത്തതിനാലാണ് പരിചരണം ഉറപ്പുവരുത്താന്‍ എന്‍.എച്ച്.എസ് ട്രസ്റ്റുകള്‍ക്ക് കഴിയാതെ വരുന്നതെന്ന് മിറര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് പോലും കൃത്യമായ പരിചരണം നല്‍കാന്‍ ആശുപത്രികള്‍ക്ക് കഴിയുന്നില്ല.

ജീവനക്കാരുടെ അപര്യാപ്തത മൂലം നിലവിലെ തൊഴിലാളികള്‍ക്ക് അമിതജോലിഭാരം ഉണ്ടാകുന്നതായി നേരത്തെ പരാതി ഉയര്‍ന്നിരുന്നു. കൂടാതെ മിക്ക നഴ്‌സിംഗ് ജീവനക്കാരും അധിക സമയം ജോലി ചെയ്യുന്നത് അവരുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. ടോറികള്‍ അധികാരത്തിലെത്തിയതിന് ശേഷം മാത്രം 120 മില്യണ്‍ പൗണ്ട് നഷ്ടപരിഹാരം നല്‍കേണ്ടി വന്നുവെന്ന കണക്ക് ഞെട്ടിപ്പിക്കുന്നതാണെന്ന് ആരോഗ്യമേഖയിലെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ആരോഗ്യമേഖല ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ പൗരന്മാരുടെ അടിസ്ഥാന ആവശ്യങ്ങളും നിര്‍വ്വഹിക്കാന്‍ പറ്റാത്തവിധം കാര്യങ്ങള്‍ മാറുമെന്ന് വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു.

അശ്രദ്ധമൂലം രോഗികള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്കായി എന്‍.എച്ച്.എസ് നല്‍കേണ്ടി വരുന്ന തുക 2020ഓടെ ശരാശരി 3.2 ബില്യണ്‍ പൗണ്ടിലേക്ക് ഉയരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2019/10 കാലഘട്ടങ്ങളില്‍ ഇത്തരം 206 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ കഴിഞ്ഞ വര്‍ഷം ഇത് 524ലേക്ക് ഉയര്‍ന്നു. വളരെയധികം ആശങ്കയുണ്ടാക്കുന്ന കണക്കാണിത്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ജീവനക്കാരുടെ കുറവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. ഏതാണ്ട് 40,000 തസ്തികകളാണ് ജീവനക്കാരില്ലാതെ ഒഴിഞ്ഞു കിടക്കുന്നത്. ജീവനക്കാരുടെ എണ്ണത്തിലുണ്ടായിരിക്കുന്ന കുറവ് പരിഹരിക്കുന്നതിനായി രാഷ്ട്രീയ നേതൃത്വം ഇടപെടണമെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് വക്താവ് ആവശ്യപ്പെട്ടിട്ടുണ്ട്.
ലണ്ടന്‍: 2050 ഓടെ ഇംഗ്ലണ്ടിലെ അവസാനത്തെ വ്യക്തിയും സിഗരറ്റ് ഉപഭോഗം നിര്‍ത്തുമെന്ന് ഗവേഷകര്‍. ഫിലിപ്പ് മോറിസണ്‍ കമ്മീഷന്‍ ചെയ്ത ഗവേഷണത്തിലാണ് ഇക്കാര്യം പ്രവചിക്കപ്പെട്ടിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും പുകയില വില്‍പ്പന കമ്പനിയാണ് ഫിലിപ്പ് മോറിസണ്‍. ഫ്രോണ്‍ട്ടിയര്‍ ഇക്കണോമിക്‌സിലെ അനലിസ്റ്റുകളാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയിരിക്കുന്നത്. ഇംഗ്ലണ്ടിന്റെയും സമീപ പ്രദേശങ്ങളിലെയും പുകവലിക്കുന്നവരുടെ ശരാശരി കണക്കുകളും മറ്റു വിവരങ്ങളും ഉപയോഗിച്ചാണ് ഗവേഷകര്‍ പ്രവചനത്തിലെത്തിയിരിക്കുന്നത്. സാധാരണ സിഗരറ്റിന് പകരമായി ഇ-സിഗരറ്റ് ഉപയോഗം തുടര്‍ന്നേക്കുമെന്നും പഠനം വ്യക്തമാക്കുന്നുണ്ട്.

ബ്രിസ്റ്റോള്‍ നഗരം അഞ്ച് വര്‍ഷത്തിനുള്ളില്‍ പൂര്‍ണമായും പുകയില വിമുക്ത നഗരമായി മാറുമെന്നാണ് ഗവേഷകര്‍ പ്രവചിച്ചിരിക്കുന്നത്. ബ്രിസ്റ്റോളിലെ അവസാനത്തെ പുകവലിക്കാരന്‍ 2024ല്‍ പുകവലി നിര്‍ത്തി സമാന്തര ഉത്പന്നങ്ങള്‍ കണ്ടെത്തുമെന്ന് പഠനം പറയുന്നു. യു.കെയെ സംബന്ധിച്ചിടത്തോളം ചരിത്രപ്രധാനമുള്ള സംഭവമായി ഇത് മാറുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍. 1990 മുതല്‍ യു.കെയിലെ ഏതാണ്ട ബഹുഭൂരിപക്ഷം കൗമാര പ്രായക്കാരും സിഗരറ്റ് വലിക്കുന്നത് ശീലമായി സൂക്ഷിച്ചിരുന്നു. എന്നാല്‍ 2019ല്‍ എത്തിനില്‍ക്കുമ്പോള്‍ ഇക്കാര്യത്തില്‍ വലിയ വ്യതിയാനം സംഭവിച്ചതായി പഠനം ചൂണ്ടിക്കാണിക്കുന്നു. ഈ മാറ്റം വര്‍ഷങ്ങള്‍ക്കുള്ളില്‍ വലിയൊരു ക്യാംപെയ്‌നായി മാറുമെന്നാണ് സൂചന.

ബ്രിസ്റ്റോളിന് പിന്നാലെ യോര്‍ക്ക് ആന്റ് വോക്കിംഗ്ഹാം, ബെര്‍ക്ക്‌ഷെയര്‍ എന്നീ നഗരങ്ങളും പൂര്‍ണമായും പുകയില വിമുക്ത മേഖലയായി മാറും. 2026ല്‍ യു.കെയിലെ പ്രധാനപ്പെട്ട മൂന്ന് നഗരങ്ങള്‍ പുകയില വിമുക്തമാകുന്നതോടെ ഇത് മറ്റുള്ള മേഖലയിലേക്കും വ്യാപിക്കുമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇ-സിഗരറ്റുകളുടെ ഉപയോഗവും ഇക്കാലയാളവില്‍ വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. പുകവലി ഉപേക്ഷിക്കുന്നതിനായി രാജ്യത്തെ ആരോഗ്യമേഖല പ്രത്യേക പരിഗണന നല്‍കിയതും സിഗരറ്റ് ഉപഭോഗം കുറയാന്‍ കാരണമായതായി പഠനം വ്യക്തമാക്കുന്നു. എന്‍.എച്ച്.എസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ വലിയ പങ്ക് വഹിച്ചതായും ഗവേഷകര്‍ ചൂണ്ടിക്കാട്ടി.