Main News

പഠനത്തിന് അവസാനം അധ്യാപകർക്ക് നൽകേണ്ട പാരിതോഷികങ്ങളെപ്പറ്റി ആകുലരാണ് മാതാപിതാക്കൾ. കുട്ടികളുടെ ജീവിതത്തിൽ അധ്യാപകർക്കുള്ള സ്ഥാനം പ്രധാനമാണ്. അതിനാൽ ഒരു ടേമിന്റെ അവസാനം എന്ത് പാരിതോഷികങ്ങൾ ആണ് അധ്യാപകർ പ്രേതീക്ഷിക്കുന്നത് ? . എന്നാൽ അധ്യാപകർ ഒരിക്കലും പാരിതോഷികങ്ങൾ പ്രതീക്ഷിക്കുന്നില്ല എന്നതാണ് സത്യം. കുട്ടികളുടെയും മാതാപിതാക്കളുടെയും സ്നേഹം മാത്രമാണ് അവർക്കു വേണ്ടത്. എന്നാൽ ഇത് മിക്ക മാതാപിതാക്കളും മനസ്സിലാക്കുന്നില്ല എന്നാണ് ഒരു പഠനം തെളിയിക്കുന്നത്.

മംസ്നെറ്റ് 1200 അധ്യാപകർക്ക് ഇടയിൽ നടത്തിയ സർവേയിൽ, മൂന്നിൽ രണ്ട് ശതമാനം അധ്യാപകരും കുട്ടികളുടെ ഭാഗത്തുനിന്നും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും മാത്രമാണ് പ്രതീക്ഷിക്കുന്നതെന്നു വെളിപ്പെടുത്തി. എന്നാൽ മാതാപിതാക്കൾ അധികം പണം ചെലവാക്കി ഏറ്റവും മികച്ച സമ്മാനങ്ങൾ വാങ്ങി നൽകാനാണ് ശ്രമിക്കുന്നത്. എന്നാൽ എല്ലാ മാതാപിതാക്കൾക്കും ഇത്രയും പണം ചെലവാക്കാനുള്ള സാമ്പത്തികസ്ഥിതി ഇല്ല. ക്ലാസ് മുഴുവൻ ചേർന്ന് വാങ്ങിക്കുന്ന സമ്മാനത്തിൽ 40 പൗണ്ട് നൽകുവാൻ ഇല്ലാത്തതിനാൽ തന്നെ മറ്റുള്ള മാതാപിതാക്കൾ അപമാനിച്ചതായി ഒരു മാതാവ് വെളിപ്പെടുത്തിയിരുന്നു.

എന്നാൽ ഒരിക്കലും വിലയേറിയ സമ്മാനങ്ങൾ ആവശ്യമില്ലെന്നും, അഥവാ നിർബന്ധമെങ്കിൽ 10 പൗണ്ട് വരെ മാത്രമേ സമ്മാനത്തിനായി ചിലവാക്കാം എന്ന ഒരു അധ്യാപിക സർവേയിൽ വെളിപ്പെടുത്തി. ഒട്ടു മിക്ക അധ്യാപകരും തങ്ങൾ ഒരിക്കലും വിലയേറിയ സമ്മാനങ്ങൾ പ്രതീക്ഷിക്കുന്നില്ല എന്നാണ് സർവ്വേയിൽ വെളിപ്പെടുത്തിയത്.

ഒരിക്കലും സമ്മാനങ്ങൾ അവനവന്റെ സാമ്പത്തികസ്ഥിതി വ്യക്തമാക്കുന്ന ഉപകരണങൾ ആയി മാറരുത്. മറിച്ച് അധ്യാപികയോട് ഉള്ള സ്നേഹവും കരുതലും എല്ലാം ഉൾക്കൊള്ളുന്നതായിരിക്കണം. സമ്മാനത്തിന് വിലയിൽ അല്ല മറിച്ച്, അതിൽ അടങ്ങിയിരിക്കുന്ന സ്നേഹത്തിനാണു പ്രാധാന്യം എന്നാണ് ഒട്ടുമിക്ക അധ്യാപകരും അഭിപ്രായപ്പെട്ടത് .

 

അടുത്ത പ്രധാനമന്ത്രി ആരായിരിക്കും എന്ന് രാജ്യം ഉറ്റുനോക്കുകയാണ്. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ അവസാന 2 സ്ഥാനാർത്ഥികളായ ഹണ്ടും ജോൺസണും വോട്ട് ലഭിക്കുവാൻ പല പദ്ധതികളും തന്ത്രങ്ങളും ഉപയോഗിക്കുന്നു. എന്നാൽ ഇപ്പോൾ ബോറിസ് ജോൺസണും കാമുകിയായ ക്യാരി സൈമണ്ട്സും തമ്മിലുള്ള തർക്കം വിവാദം ആയിരിക്കുകയാണ്. ജോൺസനെതിരെയുള്ള ഒരായുധമായി ഹണ്ടും ഇത് ഉപയോഗിക്കുന്നു. ബോറിസ് ജോൺസന്റെ അയൽവാസിയായ ടോം പെൻ ആണ് സംഭവം ഗാർഡിയൻ ന്യൂസിനോട് റിപ്പോർട്ട്‌ ചെയ്തത്.തന്റെ ഫ്ലാറ്റിൽ നിന്നും ഇറങ്ങി പോകാൻ ബോറിസ് ക്യാരിയോട് ആവശ്യപ്പെട്ടെന്ന് ഗാർഡിയൻ ന്യൂസ്‌ പറയുന്നു. തർക്കം രൂക്ഷമായതോടെ പോലീസും എത്തുകയുണ്ടായി.

ശനിയാഴ്ച നടന്ന ചർച്ചയിൽ ഇതിനെ പറ്റി ഒന്നും തന്നെ പറയുവാൻ ജോൺസൻ തയാറായില്ല. മോഡറേറ്റർ ഇയാൻ ഡെയ്ൽ പ്രശ്നത്തെ പറ്റി പല തവണ ചോദിച്ചു. ” പോലീസ് നിങ്ങളുടെ വീട്ടിൽ വന്നെങ്കിൽ അത് എന്തിനാണെന്ന് അറിയേണ്ടത് എല്ലാവരുടെയും ആവശ്യമാണ്‌.നിങ്ങൾ പ്രധാനമന്ത്രി ആവാൻ പോരാടുന്നു. നിങ്ങളെ വിശ്വസിക്കുന്ന ഒരുപാടുപേർക്ക് സംഭവം എന്താണെന്ന് അറിയണം” ഡെയ്ൽ പറഞ്ഞു. ഈ സംഭവത്തെകുറിച്ച് പല അഭിപ്രായങ്ങളുമായി അനേകർ രംഗത്ത് വന്നു. പ്രധാനമന്ത്രി ആവാൻ ഇരിക്കുന്ന ആൾ എല്ലാ കാര്യങ്ങൾക്കും ഉത്തരം നൽകണം എന്നാണ് ജെറമി ഹണ്ട് പറഞ്ഞത്. “എന്നാൽ രാജ്യത്തിന്റെ പ്രശ്നം വെച്ചുനോക്കുമ്പോൾ ബോറിസിന്റെയും ക്യാരിയുടെയും പ്രശ്നം അപ്രസക്തമായ ഒന്നാണ്. ഒരാളുടെ ജീവിതത്തിൽ നടക്കുന്നത് അയാളുടെ വ്യക്തിപരമായ കാര്യങ്ങളാണ്. രാജ്യത്തിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കഴിയുന്ന ഒരു നേതാവിനെയാണ് ജനങ്ങൾക്ക് വേണ്ടത്.” ഹണ്ട് കൂട്ടിച്ചേർത്തു. ബ്രക്സിറ്റ് വിഷയത്തിൽ പ്രയാസമുള്ള ചോദ്യങ്ങൾക്കൊന്നും ഉത്തരം നൽകാത്ത ജോൺസനെ ഹണ്ട് കുറ്റപ്പെടുത്തി.

“എന്താണ് സംഭവിച്ചതെന്ന് പറയുന്നതാണ് നല്ലത്. “മന്ത്രി ലിയാം ഫോക്സ് പറഞ്ഞു. രാഷ്ട്രീയനേതാവ് ലിസ് ട്രൂസ് ഇപ്രകാരമാണ് പറഞ്ഞത് ” അദ്ദേഹം എപ്രകാരമാണ് ജോലി ചെയ്യുന്നതെന്ന് ജനങ്ങൾക്ക് അറിയാം. അദ്ദേഹത്തിന് കാമുകിയുമായുള്ള പ്രശ്നത്തെ ഓർത്ത് ജനങ്ങൾ വ്യാകുലപ്പെടില്ല. അതൊക്കെ വ്യക്തിപരമായ കാര്യങ്ങളാണ്. 8 വർഷം ലണ്ടൻ മേയർ ആയി മികച്ച ഭരണമാണ് അദ്ദേഹം നടത്തിയത്.” ഷാഡോ കമ്മ്യൂണിറ്റി സെക്രട്ടറി ആൻഡ്രൂ ഗ്വിൻ ഇപ്രകാരമാണ് അഭിപ്രായപെട്ടത് “ഇത് വ്യക്തിപരമായ പ്രശ്നം ആണെങ്കിലും ഓരോ ചെറിയ കാര്യങ്ങളും ജനശ്രദ്ധയിൽ പെടും.” ബ്രിട്ടന്റെ പ്രധാനമന്ത്രിയാവാൻ ബോറിസ് ജോൺസൻ അനുയോജ്യനല്ലെന്നും ഗ്വിൻ പറയുകയുണ്ടായി. ബോറിസ് ജോൺസൻ പല ചർച്ചകളും സംവാദങ്ങളും ഒഴിവാക്കുന്നു.അദ്ദേഹം ജനങ്ങൾക്ക് മറുപടി നൽകുന്നില്ലെന്ന് ഹണ്ട് ആരോപിച്ചു. ഈ വിഷയം ബോറിസ് ജോൺസനെ ഏത് രീതിയിൽ ബാധിക്കുമെന്ന് കാണേണ്ടിയിരിക്കുന്നു.

തന്റെ മകനെ ബ്രിട്ടീഷ് സ്റ്റേറ്റ് നിയന്ത്രിക്കുന്നത് തനിക്കിഷ്ടമല്ല എന്ന കാരണത്താൽ ജനനം രജിസ്റ്റർ ചെയ്യാതിരുന്ന പിതാവിന് ഹൈക്കോടതിയിലെ കേസിൽ തോൽവി. കുഞ്ഞിന്റെ മേൽനോട്ട ചുമതലയുള്ള ടവർ ഹാംലെറ്റ് സോഷ്യൽ സർവീസ് ആണ് നിയമ കാരണങ്ങളാൽ വിശദാംശങ്ങൾ പുറത്തു വിടാത്ത വ്യക്തിയുടെയും പങ്കാളിയുടെയും നിലപാട് ഹൈക്കോടതിയെ അറിയിക്കുന്നതും ഇടപെടാൻ ആവശ്യപ്പെട്ടതും. ഈ വർഷം ആദ്യം ജനിച്ച കുഞ്ഞിന്റെ ജനനം ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ല.

എന്നാൽ കോടതിക്ക് കുട്ടിയുടെ ഇൻസ്റ്റിറ്റ്യൂഷണൽ പേരെന്റ്റ്‌ ആകാനുള്ള യോഗ്യത ഉണ്ട് എന്ന് ബഹുമാനപ്പെട്ട ജഡ്ജ് ഹെയ്ഡൻ പറഞ്ഞു. ഈമാസം ആദ്യം കുടുംബ കോടതിയിൽ നടന്ന സ്വകാര്യ വാദത്തിന്റെ വിധി ഓൺലൈനായി പബ്ലിഷ് ചെയ്തിട്ടുണ്ട്. അതേസമയം ” ടി “എന്ന് വിളിക്കപ്പെടുന്ന കുട്ടിയെ സംരക്ഷിക്കാനും മാതാപിതാക്കളെ ഗാർഹിക നിരീക്ഷണത്തിൽ ആക്കാനും കോടതി തീരുമാനിച്ചു. കുട്ടിയുടെ വിദൂരഭാവി കണക്കിലെടുത്താണ് ദമ്പതിമാരെ നിരീക്ഷിക്കാൻ കോടതി തീരുമാനിച്ചത്. മാതാപിതാക്കളുടെ കോടതിയോടുള്ള സമീപനം വെച്ച് അവർക്ക് തടവ് ശിക്ഷ ലഭിക്കേണ്ടതാണ് എന്നും കോടതി ചൂണ്ടിക്കാട്ടി.

ദമ്പതിമാരുടെ വ്യത്യസ്തമായ സമീപനത്തിന് കാരണം ഭർത്താവിനെ ചില വികലമായ വിശ്വാസപ്രമാണങ്ങൾ ആണെന്ന് കോടതി കണ്ടെത്തി. വ്യക്തിഗത പരമാധികാരത്തിൽ വിശ്വസിക്കുകയും രാഷ്ട്രത്തിന് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം എതിർക്കുകയും ചെയ്യുന്ന ആളാണ് അച്ഛൻ, എന്നാൽ അമ്മയാവട്ടെ ജനനം രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും മറ്റാരെങ്കിലും ചെയ്യുന്നതിൽ വിരോധമില്ലാത്ത വ്യക്തിയാണ്.

തന്റെ മകന്റെ ജനനം രജിസ്റ്റർ ചെയ്യുന്നത് നിയമങ്ങൾ നിറഞ്ഞ ഒരു കപ്പലിൽ മകനെ കയറ്റിവിടുന്നത്ര ചീത്തയാണെന്നും അത് ചെയ്യാത്തിടത്തോളം അവൻ സ്വതന്ത്രനാണെന്നും പിതാവ് പറഞ്ഞതായി കോടതി അറിയിച്ചു.

ബസ് കമ്പനികൾ ഡ്രൈവർമാർക്ക് മണിക്കൂറുകളോളം വിശ്രമമില്ലാത്ത ഷെഡ്യൂളിലുകൾ നൽകുന്നതു മൂലം . അപകടങ്ങൾ വർധിക്കുന്നുവെന്ന്‌ യൂണിയൻ ചീഫ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഡ്രൈവർമാരുടെ പ്രവർത്തന മണിക്കൂറുകൾ വെട്ടിക്കുറയ്ക്കുന്ന ബില്ലിനെ പിന്തുണയ്ക്കാൻ എംപിമാരുടെ മേൽ സമ്മർദം ഏറുകയാണ്.

ലോക്കൽ റൂട്ടുകളിൽ ഒരു ദിവസം പത്തു മണിക്കൂറാണ് ഡ്രൈവർമാർക്ക് ഓടിക്കാവുന്നത്. അതിൽ അഞ്ചര മണിക്കൂറിനുശേഷം ഒരു അരമണിക്കൂർ ഇടവേളയും അനുവദിച്ചിട്ടുണ്ട്. രണ്ടാഴ്ചയിലൊരിക്കൽ ഒരു ദിവസം അവധിയും അനുവദിക്കപ്പെട്ടിട്ടുണ്ട്. ദീർഘദൂര ഡ്രൈവർമാർക്ക് ഒരു ആഴ്ചയിൽ 56 മണിക്കൂർ മാത്രമാണ് ഓടിക്കാൻ അനുവദിക്കപ്പെട്ടിരിക്കുന്നത്. രണ്ടാഴ്ചയിൽ 90 മണിക്കൂർ മാത്രം.

 

 

ദീർഘദൂര ഡ്രൈവർമാരെ പോലെതന്നെ ലോക്കൽ റൂട്ടുകളിൽ ഓടുന്നവർക്കും സമയ ക്രമീകരണങ്ങൾ അനുവദിക്കണമെന്നും നാലര മണിക്കൂർ  നീണ്ട ഡ്രൈവിങ്ങിന് ശേഷം മുക്കാൽ മണിക്കൂറെങ്കിലും ഇടവേള അനുവദിക്കണമെന്നും ഉള്ള ആവശ്യമാണ് ആർഎംടി യൂണിയനും എംപിമാരും ഉയർത്തുന്നത്. നീണ്ട പ്രവർത്തന മണിക്കൂറുകൾ ഡ്രൈവർമാരെ ക്ഷീണിതരാക്കുന്നു. 2015-ൽ കാവെന്ററിയിൽ നടന്ന അപകടത്തിൽ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. അന്വേഷണത്തിൽ ഡ്രൈവർ 70 മണിക്കൂറിലധികം ആണ് ആഴ്ചയിൽ ഡ്രൈവിങ്ങിൽ ഏർപ്പെട്ടത് എന്നാണ് കണ്ടെത്തിയത്.

ബസ് ഡ്രൈവർമാരുടെ ഇത്തരം നീണ്ട പ്രവർത്തന മണിക്കൂറുകൾ പൊതുജനങ്ങൾക്ക് ആപത്താണെന്ന് എംപി മാറ്റ് വെസ്റ്റേൺ അറിയിച്ചു. ഈ അവസ്ഥ ഡ്രൈവർമാർക്കും പൊതു ജനങ്ങൾക്കും ഒരുപോലെ ആപത്താണെന്ന് ആർഎം ടി ജനറൽ സെക്രട്ടറി മിക്ക് ക്യാഷ് അഭിപ്രായപ്പെട്ടു.

മൂന്നാമതൊരു കുഞ്ഞിനു കൂടി ആഗ്രഹിച്ച ലിൻഡ്‌സെയ് ക്ലാർക് സിസേറിയന് ശേഷം ഉണർന്നത് തനിക്കു വന്ധ്യംകരണം നടത്തി എന്ന വാർത്ത കേട്ട്. എന്നാൽ താൻ ഇതിന് അനുവാദം നൽകിയിട്ടില്ലെന്ന് ലിൻഡ്‌സെയ് പറഞ്ഞു. 34 കാരിയായ ലിൻഡ്‌സെയുടെ അണ്ഡവാഹിനിക്കുഴൽ ആണ് നീക്കം ചെയ്തത്. ഗർഭകാലഘട്ടത്തിൽ ബിപി കൂടി പ്രീ എക്ലാംസിയ എന്ന അവസ്ഥ പലതവണ അഭിമുഖീകരിക്കേണ്ടി വന്നതിനാലാണ് വന്ധ്യംകരണം നടത്തിയത് എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ലിൻഡ്‌സെയുടെ അനുവാദമില്ലാതെ ശസ്ത്രക്രിയ നടത്തിയതിനാൽ അവർക്കു 25000 പൗണ്ട് നഷ്ടപരിഹാരം ലഭിച്ചു. സിസേറിയന് ശേഷം ഉണർന്നപ്പോൾ തനിക്ക് വന്ധ്യംകരണ ശസ്ത്രക്രിയ നടത്തി എന്ന വാർത്തയാണ് അറിയിച്ചത്. എന്നാൽ തന്നോട് അത് മുൻകൂട്ടി അറിയിച്ചില്ലെന്നും താൻ അതിനു തയ്യാറെടുത്തിരുന്നില്ലെന്നും അവർ പറഞ്ഞു. തനിക്ക് രണ്ടാമത് ഒരു കുഞ്ഞു ഉണ്ടായതിന്റെ സന്തോഷം മുഴുവൻ നഷ്ടമാക്കുന്നതാണ് ഇത്തരമൊരു വാർത്ത എന്നാണ് അവർ പ്രതികരിച്ചത് . ലീഡ്‌സിലെ സെയിന്റ് ജെയിംസ് ഹോസ്പിറ്റലിൽ വെച്ച് 2014 ഏപ്രിലിൽ ആണ് ഈ സംഭവം നടന്നത്.

അഞ്ചു വയസ്സുള്ള ലാസി എന്ന മകളും പത്തു വയസ്സുകാരൻ ഹാർവെയ്‌യുമാണ് ദമ്പതികളുടെ മക്കൾ. ഹാർവേയുടെ ഗർഭകാലഘട്ടത്തിൽ പലതവണ ബിപി കൂടി ലിൻഡ്‌സെയുടെ അവ്സഥ വളരെ ഗുരുതരമായിരുന്നു. . മാസം തികയാതെയുള്ള പ്രസവം ആയിരുന്നു ഹാർവെയ്‌യുടേത്. ലാസിയെ ഗർഭിണിയായിരുന്നപ്പോഴും ഇതേ അവസ്ഥ അഭിമുഖീകരിക്കേണ്ടി വന്നു. അതിനാൽ മൂന്നാമതൊരു പ്രസവത്തിനുള്ള അപകട സാധ്യതകൾ അധികമാണ്.

തങ്ങൾക്ക് തെറ്റുപറ്റിയെന്നും രോഗിയുടെ അനുവാദമില്ലാതെയാണ് ശസ്ത്രക്രിയ നടത്തിയത് എന്നും ആശുപത്രി അധികൃതർ അംഗീകരിച്ചു. മേലിൽ ഇത്തരം നീക്കങ്ങൾ ഉണ്ടാകാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും എടുക്കും എന്നും അവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

 

വരുന്ന തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് വൻ തിരിച്ചടി ഉണ്ടാകും എന്ന് ഡെപ്യൂട്ടി നേതാവ് ടോം വാട്സണിന്റെ വിലയിരുത്തൽ. കഴിഞ്ഞയിടെ നടന്ന പ്രാദേശിക തിരഞ്ഞെടുപ്പുകളിൽ പാർട്ടിക്കേറ്റ പരാജയം ശരിയായി വിലയിരുത്തപെട്ടിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു . ശരിയായ തീരുമാനം എടുത്തില്ലെങ്കിൽ വരുന്ന തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് വൻ പരാജയം നേരിടേണ്ടി വരുമെന്ന് ലേബർ പാർട്ടി എംപി മാരോടും സുഹൃത്തുക്കളോടും അദ്ദേഹം മുന്നറിയിപ്പ് നൽകി. ബ്രക്സിറ്റ് പിന്തുണയ്ക്കേണ്ട എന്ന തീരുമാനമാണ് അദ്ദേഹം മുന്നോട്ടു വയ്ക്കുന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ഏറ്റ പരാജയയത്തെ ലേബർ പാർട്ടി വിലയിരുത്തിയ റിപ്പോർട്ടുകൾ മാധ്യമങ്ങൾക്ക് ചോർന്നിരുന്നു. ഇത് പാർട്ടിയുടെ യഥാർത്ഥ അവസ്ഥയെ വളച്ചൊടിക്കുന്നതിന് കാരണമായി. കൃത്യമായ അവസ്ഥ മനസ്സിലാക്കി വേണ്ടതായ തീരുമാനങ്ങൾ കൈക്കൊണ്ടില്ലെങ്കിൽ പാർട്ടിക്ക് വൻ നാശം സംഭവിക്കുമെന്ന് നൂറോളം ലേബർ പാർട്ടി എംപിമാർക്ക് നൽകിയ കുറിപ്പിൽ അദ്ദേഹം പറഞ്ഞു. ബ്രെക്സിറ്റ് വിഷയത്തിൽ പാർട്ടിയുടെ തീരുമാനം ചർച്ചചെയ്യാൻ ചൊവ്വാഴ്ച യോഗം ചേരാൻ ഇരിക്കുന്നതിനിടയിൽ ആണ് വാട്സണിന്റെ പരാമർശം.

യൂറോപ്യൻ യൂണിയനിൽ തുടരുന്നതിന് പ്രതികൂലിക്കുന്ന കാരണങ്ങളെ വ്യക്തമാക്കി വാട്സൺ തയാറാക്കിയ കുറിപ്പ് മാധ്യമങ്ങൾക്ക് ലഭിച്ചു . പക്ഷെ ബ്രെക്സിറ്റ്‌ വിഷയത്തിൽ ലേബർ പാർട്ടി ഇതുവരെയും വ്യക്തമായ ഒരു തീരുമാനം പൊതുജങ്ങൾക്കു മുൻപിൽ സമർപ്പിച്ചിട്ടില്ല .

 

ലണ്ടൻ മേയറും ഡൊണാൾഡ് ട്രംപും തമ്മിലുള്ള പോരിന് ഉടനെയൊന്നും അന്ത്യം ഉണ്ടാവില്ല എന്ന സൂചനയാണ് പ്രസിഡണ്ടിനെ ആറടി മൂന്ന് വയസുകാരൻ കുട്ടി എന്ന് വിശേഷിപ്പിച്ചതിലൂടെ വീണ്ടും തെളിയുന്നത്.

രണ്ടുപേരും തമ്മിലുള്ള വാക്പോരിന്റെ ഏറ്റവും പുതിയ അധ്യായമാണ് ഇന്നലെ തുറന്നത്. മുൻപ് അദ്ദേഹം യുകെയിൽ സന്ദർശനത്തിന് എത്തുന്നതിനു തൊട്ടുമുൻപ് ‘കരിങ്കല്ല് പോലെ തണുത്ത പരാജയം ‘എന്ന് ഖാനെ വിശേഷിപ്പിക്കുകയും അദ്ദേഹത്തിന്റെ ഉയരത്തെ പരിഹസിക്കുകയും ഒരു ട്വീറ്റിൽ ഖാന്റെ പേര് തെറ്റി ഉച്ചരിക്കുകയും ചെയ്തിരുന്നു. ഏറ്റവും അടുത്തായി അമേരിക്കൻ പ്രസിഡന്റ് ‘ ദുരന്തം’ എന്നും, ലണ്ടൻ നഗരത്തെ നശിപ്പിക്കുന്ന നേതാവ് എന്നും ഖാനെ പരിഹസിച്ചു ട്വീറ്റ് ചെയ്തിരുന്നു. തലസ്ഥാനത്ത് വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങളുടെ റെക്കോർഡ് ചൂണ്ടിക്കാണിച്ചായിരുന്നു ഇത്.

വെസ്റ്റ്മിനിസ്റ്റർ ഹാളിൽ നടന്ന ഒരു വിദ്യാഭ്യാസ ചടങ്ങിൽ ഒരു മുറി നിറയെ അധ്യാപകരുമായുള്ള കൂടിക്കാഴ്ചയിലാണ് ഖാൻ തന്റെ മൊബൈൽ ഫോൺ ഓഫ് ആണോ എന്ന് നോക്കട്ടെ എന്ന തമാശ പൊട്ടിച്ചത്. ആരുടെയെങ്കിലും ഫോൺ ഓൺ ആണെങ്കിൽ ആരെങ്കിലും എന്നെക്കുറിച്ച് ട്വീറ്റ് ചെയ്യുകയാണെങ്കിൽ അറിയിക്കാമോ? പ്രത്യേകിച്ചും വൈറ്റ്ഹൗസിലെ ആറടി മൂന്നു കാരൻ കുട്ടി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരാമർശം ഹാളിൽ കൂട്ട ചിരിക്കും അഭിപ്രായ പ്രകടനങ്ങൾക്കും കാരണമായി.

ട്രംപുമായുള്ള വാക്പോരിൽ ഖാൻ ട്രംപിനെ റേസിസ്റ്റ് കളുടെ പോസ്റ്റർ ബോയ് എന്ന് വിമർശിച്ചിരുന്നു. പ്രസിഡന്റ് സ്വയം മുഴുകി പൊങ്ങച്ചം പറഞ്ഞു കഴിയുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എന്നാൽ ടോറി നേതാവ് ജറമി ഹണ്ട് പറയുന്നത് താൻ ട്രംപിന്റെ ഖാന് എതിരെയുള്ള ട്വിറ്റർ ആക്രമണത്തിൽ 150% ട്രംപിന് ഒപ്പം ആണെന്നാണ്.

 

ബെല്‍ഫാസ്റ്റ്∙ വടക്കന്‍ അയര്‍ലന്‍ഡില്‍ കാറപകടത്തില്‍ മലയാളി നഴ്‌സ് മരിച്ചു. കോട്ടയം പാലാ സ്വദേശിനി ഷൈമോള്‍ തോമസ് ആണു മരിച്ചത്. ഇന്നലെ വൈകിട്ട് മലയാളി നഴ്‌സുമാര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെടുകയായിരുന്നു. ഷൈമോള് സഞ്ചരിച്ചിരുന്ന കാർ ഓടിച്ചിരുന്ന മെയ് മോളെയും മകനെയും അതീവ ഗുരുതരാവസ്ഥയിൽ ബെൽ ഫാസ്റ്റിലെ റോയല്‍ വിക്‌ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റ മെയ് മോളുടെയും മകൻെറയും നില ഗുരുതരമാണ്.

ബെൽ ഫാസ്റ്റിലെ ആന്‍ട്രിം മാറിയ ആശുപത്രിയിലെ നഴ്‌സായി ജോലിചെയ്യുന്ന നെൽസൺ ജോണിന്റെ ഭാര്യയാണ് ഷൈമോൾ.ഷൈമോളുടെ ഭർത്താവു നെൽസൺ ജോണും മെയ്‌മോളുടെ ഭർത്താവ് ബിജുവും അവധിക്കു നാട്ടിലേയ്ക്ക് വന്നപ്പോഴാണ് അപകടം സംഭവിച്ചത് .

ആന്‍ട്രിം ആശുപത്രിയിലെ നഴ്‌സുമാര്‍ സഞ്ചരിച്ച കാര്‍ ബാലിമന എ-26 റോഡില്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച വൈകിട്ട് പ്രാദേശിക സമയം 6.45-നായിരുന്നു സംഭവം. എയര്‍ ആംബുലന്‍സ് സഹിതം പൊലീസ് രക്ഷാപ്രവര്‍ത്തനം നടത്തി.

പുതിയ പ്രധാനമന്ത്രി ആരെന്നറിയാനും ബ്രെക്സിറ്റിനെ അദ്ദേഹം എങ്ങനെ നേരിടുമെന്നറിയാനും ബ്രിട്ടൺ കാത്തിരിക്കുകയാണ്. എന്നാൽ യൂറോപ്യൻ യൂണിയൻ നേതാക്കൾ ബ്രെക്സിറ്റ്‌ പിൻവലിക്കൽ കരാറിൽ കടുത്ത നിലാപാടാണ് സ്വീകരിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ബ്രസ്സൽസിൽ നടന്ന യോഗത്തിൽ യൂറോപ്യൻ യൂണിയൻ നേതാക്കൾ ബ്രെക്സിറ്റിനെക്കുറിച്ച് ചർച്ച ചെയ്യുകയുണ്ടായി. പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക്, ബ്രെക്സിറ്റ്‌ പിൻവലിക്കൽ കരാർ സംബന്ധിച്ച് വീണ്ടും ചർച്ച നടത്താൻ കഴിയില്ലെന്ന് യൂറോപ്യൻ യൂണിയൻ നേതാക്കൾ ഏകകണ്ഠമായി തീരുമാനമെടുത്തെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ്‌ പറഞ്ഞു. ബാക്കിയുള്ള യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ 27 പ്രസിഡന്റുമാരും പ്രധാനമന്ത്രിമാരുമായും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം വെള്ളിയാഴ്ച പത്രസമ്മേളനത്തിൽ ജീൻ ക്ലോഡ് ജുങ്കർ ഇപ്രകാരം പറഞ്ഞു. “ബ്രെക്സിറ്റിൽ പുതുതായി ഒന്നുമില്ല. പിൻവലിക്കൽ കരാറിനെകുറിച്ച് വീണ്ടും ചർച്ചനടക്കില്ലെന്ന് ഞങ്ങൾ ഏകകണ്ഠമായി ആവർത്തിച്ചുപറഞ്ഞു.” അടുത്ത യു കെ പ്രധാനമന്ത്രിയുമായി ഒരുമിച്ച് പ്രവർത്തിക്കുവാനും ബ്രിട്ടനുമായി നല്ലൊരു ബന്ധം നിലനിർത്തുവാനും ഞങ്ങൾ ആഗ്രഹിക്കുന്നുവെന്ന് ജുങ്കറിന്റെ സഹപ്രവർത്തകനായ ഡൊണാൾഡ് ടസ്‌ക് പറഞ്ഞു.

അവസാന രണ്ട് പ്രധാനമന്ത്രി സ്ഥാനാർഥികളായ ബോറിസ് ജോൺസണും ജെറമി ഹണ്ടും, ബ്രെക്സിറ്റ്‌ ഇടപാട് വീണ്ടും ചർച്ച ചെയ്യുമെന്ന് പറഞ്ഞിട്ടുണ്ട്. ബ്രെക്സിറ്റ്‌ നടപടികൾ ഇനി ആവേശകരമാകുമെങ്കിലും യാതൊരു മാറ്റങ്ങൾക്കും സാധ്യതയില്ലെന്ന് ടസ്‌ക് പറഞ്ഞു. ബ്രസ്സൽസ് യോഗത്തിൽ പങ്കെടുത്ത ഐറിഷ് പ്രധാമന്ത്രി ലിയോ വരദ്കർ ഇപ്രകാരം പറഞ്ഞു ” യൂറോപ്യൻ യൂണിയൻ നേതാക്കൾക്ക് ബ്രിട്ടനുമായി അവരുടെ ക്ഷമ നഷ്ടപ്പെട്ടിരിക്കുന്നു. ഒക്ടോബർ 31എന്ന തീയതി അന്തിമമാണ്. ഒരു തെരഞ്ഞെടുപ്പിനുവേണ്ടി മാത്രമേ അവർ ഈ തീയതി നീട്ടികൊടുക്കുകയുള്ളു.” വ്യാഴാഴ്ച തുടങ്ങിയ ബ്രസ്സൽസ് യോഗത്തിൽ തെരേസ മേയ് പങ്കെടുത്തിരുന്നു.

ഒക്ടോബർ 31ന് ഒരു തീരുമാനത്തിൽ എത്തിയില്ലെങ്കിൽ ബ്രിട്ടനും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും തമ്മിലുള്ള ബന്ധം താറുമാറാകും.ഇത് ബ്രിട്ടന്റെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക മേഖലകളെ ബാധിക്കും. പുതിയ പ്രധാനമന്ത്രിക്ക് ഇതൊരു വലിയ വെല്ലുവിളിയാകുമെന്ന കാര്യത്തിൽ സംശയമില്ല. ജൂലൈ 22നാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത്. അതിനു ശേഷമുള്ള മൂന്നു മാസം കൊണ്ട് പുതിയ പ്രധാനമന്ത്രി എങ്ങനെ ബ്രെക്സിറ്റ്‌ ഇടപാട് നടപ്പിലാക്കുമെന്ന് ലോകം മുഴുവൻ ഉറ്റുനോക്കുന്നു.

ബ്രിട്ടനിലെ പ്രൈവറ്റ് സ്കൂളിലെ ഡെപ്യൂട്ടി പ്രധാന അദ്ധ്യാപകനായ സൈമൺ ഗിറ്റ്ലിൻ ആണ് കുട്ടിയെ വെടിവെച്ച് പരിക്കേൽപ്പിച്ചത്. ഒരു നിമിഷത്തെ ശ്രദ്ധ കുറവിലാണ് സംഭവം നടന്നത്. വയറ്റിലും കൈകളിലും കാലിലും മറ്റും കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാൽ ഇത് മനപ്പൂർവമായി സംഭവിച്ചതല്ല.

ചെഷൈർ സ്കൂളിലെ അധ്യാപകനായ 51 – കാരൻ സൈമൺ ഗിറ്റ്ലിൻ എയർ ഗൺ കൈകാര്യം ചെയ്തുകൊണ്ടിരുന്ന സമയത്താണ് “വെടി വെച്ചാൽ എന്ത് സംഭവിക്കും” എന്ന ചോദ്യവുമായി കുട്ടി എത്തിയത്. പരുക്കേൽക്കും എന്ന് അദ്ദേഹം മറുപടി പറഞ്ഞു. തന്നെ വെടിവയ്ക്കൂ എന്ന് പറഞ്ഞുകൊണ്ട് മുറിക്ക് ചുറ്റും ഓടിയ കുട്ടിയുടെ നേരെ അദ്ദേഹം നിറയൊഴിക്കുകയായിരുന്നു. കോടതി മുന്നിൽ അദ്ദേഹം കുറ്റം ഏറ്റുപറഞ്ഞു. സ്കൂളിലെ ക്ലാസിനു ശേഷം ഉള്ള സമയത്ത് ഷൂട്ടിംഗ് ക്ലബ്ബിൽ വച്ചിട്ടാണ് സംഭവം. മൂന്നു ദശാബ്ദങ്ങളായി അദ്ധ്യാപകനായി പ്രവർത്തിച്ചു വരുന്ന വ്യക്തിയാണ് സൈമൺ.

തന്നെ വെടിവയ്‌ക്കൂ എന്നുള്ള കുട്ടിയുടെ നിർബന്ധത്തിനൊടുവിൽ അദ്ദേഹം എയർ ഗൺ ഉപയോഗിച്ച് വെടി വയ്ക്കുകയായിരുന്നു. എയർ ഗൺ ആയിരുന്നതിനാൽ സാരമായ പരിക്കുകൾ കുട്ടിക്ക് ഏറ്റില്ല. എത്രമാത്രം പരിക്കേൽക്കും എനിക്ക് അറിയില്ലായിരുന്നു എന്ന് സൈമൺ പറഞ്ഞു. താൻ മനപ്പൂർവമായ അല്ല മറിച്ച് അത് കുട്ടിയെ കാണിച്ചുകൊടുക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

30 വർഷത്തെ അധ്യാപന ജീവിതത്തിനു ഒടുവിൽ അദ്ദേഹം ഈ സംഭവത്തോടെ വിരമിച്ചു. അദ്ദേഹം മനപ്പൂർവമായി ചെയ്തതല്ലെന്നും ഒരു നിമിഷത്തെ ശ്രദ്ധക്കുറവ് കൊണ്ട് സംഭവിച്ചതാണെന്നും അധികാരികൾ അറിയിച്ചു. 200 മണിക്കൂറോളം ശമ്പളമില്ലാതെ ജോലി ചെയ്യുവാനും, കുട്ടിക്ക് 125 പൗണ്ട് നഷ്ടപരിഹാരം നൽകുവാനും അദ്ദേഹത്തിന് കോടതി ശിക്ഷ വിധിച്ചു.

RECENT POSTS
Copyright © . All rights reserved