Main News

ജോയൽ ചെമ്പോല , മലയാളം യുകെ ന്യൂസ് ടീം 

സൂപ്പർമാർക്കറ്റ് മേഖലയിലെ പ്രമുഖ സ്ഥാപനമായ ടെസ്കോ ചൈനയിലെ ഫാക്ടറിയിൽ ക്രിസ്തുമസ് കാർഡിന്റെ ഉല്പാദനം താൽക്കാലികമായി നിർത്തിവെച്ചു. ക്രിസ്തുമസ് കാർഡിന്റെ നിർമ്മാണത്തിനായി ജയിൽപ്പുള്ളികളെ നിയോഗിച്ചെന്ന ആരോപണത്തെ തുടർന്നാണിത്.

കഴിഞ്ഞ ദിവസം ആറു വയസ്സുകാരിയായ ഒരു പെൺക്കുട്ടി തന്റെ സൂഹ്യത്തുക്കൾക്ക് നൽകുവാനായി വാങ്ങിയ ക്രിസ്തുമസ് കാർഡുകളിൽ ഒന്നിൽ തടവുപുള്ളികൾ മുൻകൂട്ടി ഒരു കുറിപ്പ് എഴുതിയിരുന്നു. “ഞങ്ങൾ ചൈനയിലെ ഷാങ്ഹായ് ക്യുൻപു ജയിലിലെ വിദേശ തടവുകാരാണ്. ഇഷ്ടമില്ലാത്ത ജോലി ചെയ്യാൻ ഞങ്ങളെ നിർബന്ധിക്കുന്നു. ദയവായി ഞങ്ങളെ സഹായിക്കുകയും മനുഷ്യാവകാശ സംഘടനയെ അറിയിക്കുകയും ചെയ്യുക” എന്നതായിരുന്നു കുറിപ്പ്‌. ചുവന്ന തൊപ്പിയണിഞ്ഞ ഒരു പൂച്ചക്കുട്ടിയുടെ ചിത്രമുള്ള കാർഡായിരുന്നു അത്.

തങ്ങളുടെ നിർമ്മാണ ജോലികളിൽ തടവുപുള്ളികളെ ഒരിക്കലും നിയോഗിക്കാറില്ലെന്നും അങ്ങനെ കണ്ടെത്തിയാൽ കാർഡുകളുടെ വിതരണക്കാരനെതിരെ കർശന നടപടിയെടുക്കുമെന്നും ടെസ്ക്കോയുടെ ഔദ്യോഗിക വ്യത്തങ്ങൾ പറഞ്ഞു. കുറിപ്പുകൾ എഴുതിയ കാർഡുകൾ കിട്ടിയതായി മറ്റ് പരാതികൾ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല.

 

ശ്രീവിദ്യ കെ. എം

യൂറോപ്പ്യൻ രാജ്യങ്ങളിൽ പ്രചാരത്തിലുള്ള റോളർ സ്കേറ്റിംഗ് എന്ന കളി ഇന്ന് നമ്മുടെ ഭാരതത്തിലും ചക്രക്കാലുകളിൽ ഉരുളുന്നു.1940ൽ ഇന്ത്യയിലെത്തിയ ഈ ഗെയിം സാധാരണക്കാർക്കിടയിലെത്താൻ കാരണക്കാരനായത് മലയാളിയായ കേണൽ ഗോദവർമ രാജയാണ്. റോളർ സ്കേറ്റിംഗ് വിവിധയിനത്തിൽ ദേശീയ തലങ്ങളിൽ മലയാളികൾ വിജയം നേടിയിട്ടുണ്ടെങ്കിലും കേരളത്തിൽ ഇത് കേവലം വിനോദമായിട്ടാണ് വളർന്നത്.
ആർട്ടിക് പ്രദേശത്തുനിന്നുത്ഭവിച്ച സ്കേറ്റിംഗ് ഇന്ന് ക്ലാസിക്കൽ ഡാൻസ്, ബാസ്കറ്റ്ബാൾ, ഹോക്കി, ക്രിക്കറ്റ്‌ തുടങ്ങിയ മറ്റ് ഇനങ്ങളുമായും സംയോജിച്ചാണ് കുട്ടികൾക്കിടയിൽ ശ്രദ്ധ നേടുന്നത്. കേരളത്തിൽ റോളർ ബാസ്കറ്റ്ബാൾ പ്രചാരം നേടിയത് 2005ലാണ്. കായികാദ്ധ്യാപനായ ജോമോൻ ജേക്കബിന്റെ നേതൃത്വത്തിൽ ദക്ഷിണ മേഖല ടൂർണമെന്റുകൾ വരെ നടത്തപ്പെട്ടു. ഇതിനെല്ലാമൊടുവിൽ കേരളത്തിൽ കേവലം വിനോദമായി കണ്ടിരുന്ന റോളർ സ്‌കേറ്റിംഗിന് DPI യുടെയും കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെയും അംഗീകാരം ഇന്ന് ലഭിച്ചിരിക്കുന്നു. ഇതോടുകൂടി മറ്റ് കായികയിനങ്ങൾ പോലെതന്നെ ഇതും സ്കൂൾ ഗെയിംസിലിടം നേടി.കുട്ടികൾക്കും മുതിർന്നവർക്കുമിടയിൽ ഗെയിം പ്രചാരം നേടിയതോടെ പരിശീലിപ്പിക്കുന്നവരുടെ എണ്ണവും കൂടി.കുട്ടികൾക്ക് ഗ്രേസ് മാർക്കും സ്പോർട്സ് ക്വാട്ട അഡ്മിഷനുമെല്ലാം റോളർ സ്‌കേറ്റിംഗും പരിഗണിക്കപ്പെടുന്നയിനമായി .

 

ഇന്ന് കേരളത്തിലെ പ്രമുഖ ജില്ലകളിലെല്ലാം റോളർ സ്കേറ്റിംഗ് അക്കാദമികൾ പ്രവർത്തിക്കുന്നു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ഇടുക്കി(തൊടുപുഴ), കൊല്ലം എന്നിവിടങ്ങളിലെല്ലാം റോളർ സ്കേറ്റിംഗ് വിവിധ തരത്തിൽ തരംഗമാവുകയാണ്.കേരള റോളർ സ്‌കേറ്റിങ് അസോസിയേഷനുമായി ചേർന്ന് പ്രവർത്തിക്കുന്ന തിരുവനന്തപുരത്തെ Spark roller skating അക്കാദമി റോളർ സ്‌കേറ്റിംഗിന്റെ മറ്റൊരു കേന്ദ്രമാണ്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം, പൂജപ്പുര സരസ്വതി മണ്ഡപം, എറണാകുളം ലുലു മാൾ എന്നിവിടങ്ങളിൽ സ്കേറ്റിംഗ് പഠിക്കാനെത്തുന്ന കുട്ടികൾ പ്രായ വ്യത്യാസമില്ലാതെയാണ് പ്രകടനം നടത്തുന്നത്.

ഈ ഗെയിംന്റെ വിവിധ രൂപങ്ങൾ ലോകതലത്തിൽ നടക്കപ്പെടുന്ന ചാംപ്യൻഷിപ്പുകളാണ്. ഈ ലോകനിലവാരത്തിലും കേരളത്തിന്റെ നാമമെത്തിച്ചിട്ടുള്ള കുട്ടികൾ ഇന്നും നമ്മുടെ നാട്ടിലുണ്ട്. എന്നാൽ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും മറ്റ് കായികയിനങ്ങളിലെ താരങ്ങൾ പോലെ ഇതിലെ താരങ്ങൾ പലപ്പോഴും ജനശ്രദ്ധ നേടാതെ പോകുന്നു.ജില്ലാ,സംസ്ഥാനതല ചാംപ്യൻഷിപ്പുകൾ വരെ നടത്തപ്പെടുന്നുണ്ടെങ്കിലും കൂടുതൽ അറിയപ്പെടുന്നില്ല. കൊല്ലം ജില്ലയിലെ അഭിജിത് 2016ൽ ഇറ്റലിയിൽ നടന്ന ലോക റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിലെ വെള്ളി മെഡൽ ജേതാവാണ്.റോളർ സ്‌കേറ്റിംഗിലെ ഐസ് സ്‌കേറ്റിംഗിൽ ചൈനയിൽ നടന്ന ഏഷ്യൻ ചാംപ്യൻഷിപ്പിലും പങ്കെടുത്തിരുന്നു. എന്നാൽ ഐസ് സ്കേറ്റിംഗ് പരിശീലിക്കുന്നതിനുള്ള സൗകര്യം ഇന്ന് കേരളത്തിലുള്ള ഏകയിടം കൊച്ചി ലുലുമാളിലാണ്.കേരളത്തിൽ മറ്റെല്ലാ കായികയിനങ്ങൾ പോലെതന്നെ ആംഗികരിക്കപ്പെട്ടിട്ടുള്ള ഈ കായിക രൂപത്തിനും വേണ്ട സംജ്ജീകരണമൊരുക്കേണ്ടത് കായിക മന്ത്രലയങ്ങളുടെ കടമയാണ്.

ദേശീയ, അന്താരാഷ്ട്ര മത്സരങ്ങൾ വരെ നടത്തപ്പെടുന്ന റോളർ സ്കേറ്റിംഗ് എന്ന മത്സരത്തിനൊരുങ്ങുന്ന അല്ലെങ്കിൽ മെഡലുകൾ നേടുന്ന ഇന്ത്യൻ ടീമിനെയോ അതിലെ അംഗങ്ങളെയോ മലയാളികൾക്കറിയാമോ എന്ന് ചോദിച്ചാൽ ഭൂരിപക്ഷ ഉത്തരവും അറിയില്ലെന്നായിരിക്കും.ഇതിനൊരു കാരണം സർക്കാരിന്റെയോ മറ്റു മാധ്യമങ്ങളുടെയോ പിന്തുണയും സഹായവും ഈ മേഖലയ്ക്ക് കിട്ടുന്നില്ലെന്നതാണ്. നല്ലൊരു സ്കേറ്റിംഗ് റിങ് പോലും കേരളത്തിൽ റോളർ സ്കേറ്റിംഗ് നായില്ല.

ഇപ്പോൾ റോളർ സ്കേറ്റിംഗ് കേരളത്തിന്റെ പലയിടങ്ങളിലും ഫീസ് വാങ്ങി പരിശീലന അക്കാഡമികൾ വളരുന്നു. എന്നാൽ ഇതിന്റെ മറ്റൊരു വശമെന്തെന്നാൽ ഈ ഗെയിം മിനെപ്പറ്റി അറിയില്ലാത്തവരും പരിശീലക വേഷത്തിലെത്തുന്നു. ഇത്തരത്തിൽ വ്യക്തമായ അറിവ് ഗെയിംനെപ്പറ്റി ഇല്ലാത്തവർക്ക് കീഴിൽ പരിശീലനം നേടുന്നത് കുട്ടികളുടെ ഭാവിയെയാണ് ബാധിക്കുന്നത്.അത്‍ലറ്റിക്‌സ്, ബാസ്കറ്റ്ബാൾ, ഫുട്ബോൾ പോലുള്ളയിനങ്ങൾക്ക് ക്വാളിഫൈഡ് ആയ പരിശീലകാരാണോയെന്നു പലപ്പോഴും വിലയിരുത്തപ്പെടുമ്പോഴും എന്തുകൊണ്ട് യൂറോപ്പ്യൻ രാജ്യങ്ങളിൽ വേരുള്ള ഈ ഗെയിം മിന് ഇന്ത്യൻ ടീം പോലും പങ്കെടുക്കുന്നുണ്ടായി ട്ടും ഇവ പരിശീലിപ്പിക്കുന്നവരു ടെ യോഗ്യതയെപ്പറ്റി വിലയിരുത്തപ്പെടുന്നില്ല?

 

ശ്രീവിദ്യ കെ. എം

വൈക്കം വെള്ളൂരാണ് സ്വദേശം. കോട്ടയം ബസേലിയോസ് കോളേജിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ ബിരുദം. സ്പോർട്സ് ഇഷ്ട വിഷയം. കൊട്ടാരത്തിൽ വാര്യത്തു മുരളീധര വാര്യരുടെയും ബാലാമണിയുടെയും ഇളയ മകൾ. സഹോദരി ശ്രീദേവി.

അഡ്വ .പി . എസ്. ശ്രീധരൻപിള്ള , മിസോറാം ഗവർണർ

ക്രിസ്തുമസിനോട് അനുബന്ധമായുള്ള ഓർമ്മകൾ തുടങ്ങുന്നത് എന്റെ ഗ്രാമമായ വെണ്മണിയിൽ നിന്നാണ്. എല്ലാ മതവിഭാഗത്തിൽപ്പെട്ടവരും ഇടകലർന്നു ജീവിക്കുന്ന എൻെറ നാട്ടിൽ സ്വാഭാവികമായും ക്രിസ്തുമസിനോട് ബന്ധപ്പെട്ടിട്ടുള്ള ആഘോഷങ്ങളിൽ എല്ലാവരും വളരെ സജീവമായിരുന്നു.വെണ്മണിയിൽ വൈ എം സി എ തുടങ്ങിയ കാലം തൊട്ടുള്ള ക്രിസ്തുമസ് പരിപാടികളിൽ ഞാൻ സജീവമായി പങ്കെടുക്കുകയും ചെയ്തിരുന്നു. അങ്ങനെയുള്ള ബന്ധങ്ങളിലൂടെയാണ് ക്രിസ്തുവിനെ കുറിച്ചും ക്രിസ്തുമസ്സിനെക്കുറിച്ചുമുള്ള ആശയങ്ങൾ ചെറിയ പ്രായത്തിൽ തന്നെ എന്നിലേയ്ക്ക് സന്നിവേശിക്കപ്പെട്ടത്. പിന്നീട് കൂടുതൽ പ്രായമായപ്പോൾ ക്രിസ്തുമസിന്റെ സന്ദേശങ്ങൾ സാമൂഹിക തലത്തിലൂള്ള ചിന്തകൾ എന്നിലേയ്ക്ക് കടന്നു വരുവാൻ കാരണമായി.

ജീസസ് ക്രൈസ്റ്റ് ദൈവപുത്രനാണ് എന്ന വിശ്വാസത്തിലാണ് ക്രിസ്തീയ വിശ്വാസം തന്നെ ഉണ്ടായിട്ടുള്ളത്. രമ്യഹർമ്മങ്ങളിലോ രാജകൊട്ടാരത്തിലോ അല്ല മറിച്ച് എളിമയുടെ പ്രതീകമായ കാലിത്തൊഴുത്തിലെ പുൽക്കൂട്ടിലാണ് ക്രിസ്തു ജനിച്ചത്. അതുകൊണ്ടുതന്നെ ക്രിസ്തീയ വിശ്വാസത്തെ സംബന്ധിച്ച് മൂന്നു കാര്യങ്ങളാണ് പ്രധാനമായും ഉള്ളത്. ഒന്നാമതായി സ്നേഹം. സ്നേഹമാണ് ദൈവം എന്ന മഹത്തായ സന്ദേശം. രണ്ടാമതായി ദയയാണ്. മനുഷ്യരോടും സഹജീവികളോടും ഉള്ള ദയ. മൂന്നാമതായി സമാധാനം. ഈ മൂന്നു മഹത്തായ സന്ദേശങ്ങളാണ് ക്രിസ്തുവിന്റെ തിരുപ്പിറവിയോടു കൂടി ലോകത്തിന് ലഭിച്ചത്.

ലോകത്തിലെ അറിയപ്പെടുന്ന എല്ലാ മതങ്ങളെയും സ്വീകരിക്കുകയും അവയ്ക്ക് വളരാനും വികസിക്കാനും അവസരം ഉണ്ടാക്കി കൊടുക്കുകയും ചെയ്ത പാരമ്പര്യമാണ് ഭാരതത്തിനുള്ളത്. നമ്മുടെ അടിസ്ഥാനപരമായ സങ്കല്പം തന്നെ സർവ്വ ധർമ്മ സമഭാവമാണ്. മതേതരത്വം എന്ന സങ്കല്പം ഭരണഘടനയിൽ വരുന്നതിന് വളരെ മുൻപ് തന്നെ യുഗയുഗാന്തരങ്ങളായി ഈ സമഭാവനയിൽ രൂപപ്പെട്ട നാടാണ് നമ്മുടേത്. എല്ലാ മതങ്ങളുടെയും നല്ല വശങ്ങൾ ഉൾക്കൊണ്ട് മുന്നോട്ടു പോകാൻ നമ്മൾക്ക് കഴിയണം.

ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം എന്ന് പറയുമ്പോൾ വിശ്വത്തിന് മുഴുവൻ സമാധാനം എന്ന വിശ്വമാനവികതയുടെ മഹത്തായ സന്ദേശമാണ് ക്രിസ്തുമസ് നൽകുന്നത്. വളരെ മുൻപുതന്നെ ക്രിസ്തുമസിനോട് അനുബന്ധിച്ചുള്ള പല പരിപാടികളിലും ക്രിസ്മസ് സന്ദേശങ്ങൾ ഞാൻ നൽകിയിട്ടുണ്ട്. ഞാൻ പഠിച്ച എം. റ്റി .എച്ച് .എസ്. മാർത്തോമാ ഹൈസ്കൂളിൽ തന്നെ ക്രിസ്മസ് പരിപാടികളിൽ പ്രസംഗിച്ചിട്ടുണ്ട്.അപ്പോഴെല്ലാം പരസ്പര സൗഹാർദ്ദത്തിന്റെയും സ്നേഹത്തിൻെറയും അനുരണനങ്ങളാണ് എന്റെ മനസ്സിൽ നിറയുന്നത് .

ആത്യന്തികമായി സത്യം ഒന്നാണ്. ആ സത്യത്തിലേക്ക് വ്യത്യസ്ത വഴികളിലൂടെ നമ്മൾ യാത്ര ചെയ്യുന്നു. ഈ ഒരു കാഴ്ചപ്പാടിലാണ് ഭാരതീയ ആത്മീയ ജീവിതം തന്നെ ഉള്ളത്. അതു കൊണ്ടു തന്നെ ക്രിസ്തു ജീവിതത്തിന്റെ നന്മ സ്വാംശീകരിക്കാനുള്ള അവസരമാണ് ക്രിസ്തുമസ്.

നമ്മുടെ രാജ്യം വലിയ പുരോഗതിയിലേയ്ക്ക് എത്തിച്ചേരാൻ ഒരു മനസ്സോടെ ഏകോദര സോദരരായി പ്രവർത്തിക്കാം. അതിൽ പരസ്പര വിശ്വാസവും സ്നേഹവും ഉണ്ടാകണം. കൂടുതൽ കരുത്തോടെ 2020 ൽ ഭാരതത്തിന് മുന്നോട്ടുപോകാൻ ക്രിസ്തുമസും പുതുവത്സരവും സഹായകമാകട്ടെ എന്ന പ്രാർത്ഥനയും ആശംസയും ആണ് എനിക്കുള്ളത്.

വളരെ സന്തോഷത്തോടും പ്രാധാന്യത്തോടും ക്രിസ്തുമസ്സ് ആഘോഷിക്കുന്ന സമൂഹമാണ് മിസോറാമിൽ ഉള്ളത്.ക്രിസ്തുമസ്സിനോടനുബന്ധിച്ച് അഞ്ചു പൊതുഅവധികൾ തന്നെ മിസോറമിലുണ്ട് . ഏതാണ്ട് രണ്ടാഴ്ചക്കാലത്തോളം എല്ലാവരും ക്രിസ്തുമസിന്റെയും പുതുവത്സരത്തിന്റെയും തിരക്കിലായിരിയ്ക്കും . മിസോറാം രാജ്യഭവനിൽ തൊണ്ണൂറ് സ്റ്റാഫ് അംഗങ്ങളാണ് ഉള്ളത് .രാജ്യ ഭവനിലെ എല്ലാവർക്കും സമ്മാനങ്ങളും മധുരവും നൽകി ക്രിസ്തുമസ് ആഘോഷം ഞാൻ നടത്തിയിരുന്നു . എല്ലാവർക്കും ക്രിസ്തുമസിന്റെയും പുതുവത്സരത്തിന്റെയും ആശംസകൾ.

മിസോറാം ഗവർണറായി അഡ്വ .പി . എസ്. ശ്രീധരൻപിള്ള സത്യപ്രതിജ്ഞ ചെയുന്നു .

ചിത്രീകരണം : അനുജ കെ, മലയാളം യുകെ ന്യൂസ് ടീം

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- നാഷണൽ ഹെൽത്ത് സർവീസ് സ്റ്റാഫുകളുടെയും , മറ്റ് പബ്ലിക് സെക്ടർ ജീവനക്കാരുടെയും സേവനങ്ങളെ പുകഴ്ത്തി പ്രധാനമന്ത്രി ബോറിസ് ജോൺസന്റെയും, ജെറെമി കോർബിന്റെയും ക്രിസ്മസ് സന്ദേശങ്ങൾ. ഇലക്ഷന് ശേഷമുള്ള തന്റെ പ്രഥമ ക്രിസ്മസ് സന്ദേശത്തിൽ, പ്രധാനമന്ത്രി ലോകമെങ്ങും പീഡനം നേരിടുന്ന ക്രിസ്തീയ സമൂഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ലോകത്തെങ്ങും അനീതിയും, അസമാധാനവും വളർന്നുകൊണ്ടിരിക്കുകയാണ് എന്ന് ലേബർ പാർട്ടിയുടെ നേതാവ് ജെർമി കോർബിൻ തന്റെ ക്രിസ്മസ് സന്ദേശത്തിൽ വ്യക്തമാക്കി. എന്നാൽ ക്രിസ്മസിന്റെ ദിവസങ്ങളിൽ പോലും ആത്മാർത്ഥതയോടെ ജോലി ചെയ്യുന്ന ജീവനക്കാരെ അദ്ദേഹം അഭിനന്ദിച്ചു.


സ്കോട്ട്‌ലൻഡിന്റെ പ്രഥമ മന്ത്രി നിക്കോള സ്റ്റർജിയോനും പബ്ലിക് സെക്ടറിൽ ജോലിചെയ്യുന്ന ജീവനക്കാരോടുള്ള നന്ദി രേഖപ്പെടുത്തി. പ്രധാനമന്ത്രി തന്നെ ക്രിസ്മസ് സന്ദേശത്തിൽ, എല്ലാവർക്കും ക്രിസ്മസ് ആശംസകളും നേർന്നു. ഇലക്ഷൻ വിജയത്തിന് ശേഷം ആദ്യമായി ഡൗണിങ് സ്ട്രീറ്റിൽ ക്രിസ്മസ് ആഘോഷിക്കുന്ന ബോറിസ് ജോൺസൺ, ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾക്ക് തന്റെ പിന്തുണ അറിയിച്ചു.

ലേബർ പാർട്ടി നേതാവായുള്ള തന്റെ അവസാന ക്രിസ്മസ് സന്ദേശത്തിൽ, നന്മ നിറഞ്ഞ ഒരു സമൂഹം ഉണ്ടാവണമെന്ന ആശംസയാണ് ജെർമി കോർബിൻ നേർന്നത്. എല്ലാവരും ഒരുമിച്ച് ക്രിസ്മസ് ആഘോഷിക്കുമ്പോഴും, സാധാരണക്കാരും പാവപ്പെട്ടവരും എല്ലാവരുടെയും ഓർമ്മയിൽ ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജയേഷ് കൃഷ്ണൻ വി ആർ

ഡിമൻഷ്യ രോഗികൾക്ക് ആശ്വാസം നൽകുവാനും, പഴയ ഓർമ്മകൾ തിരികെ കൊണ്ടുവരാനും, പഴയ ക്രിസ്തുമസ് ചിത്രങ്ങൾക്ക് സാധിക്കുമെന്ന് നാഷണൽ ഹെൽത്ത് സർവീസിലെ ഡിമൻഷ്യ സ്പെഷ്യലിസ്റ്റ് ആയ പ്രൊഫസർ ആലിസ്റ്റർ ബേൺസ് പറയുന്നു. ഈ ക്രിസ്തുമസ് അവർക്കുള്ളതാകട്ടെ. കുടുംബത്തോടൊപ്പം ഒത്തുകൂടുമ്പോൾ ആഘോഷങ്ങൾ ഒഴിവാക്കി പകരം പഴയ ക്രിസ്തുമസ് ചിത്രങ്ങൾ അവരോടൊപ്പം കാണുകയും അവരോടൊപ്പമുള്ള പഴയ ആൽബങ്ങൾ കാണിക്കുകയും മത്സരങ്ങൾ നടത്തുകയും ചെയ്യുമ്പോൾ അവരുടെ ഓർമ്മകളെ തിരിച്ചു കൊണ്ടുവരാൻ സാധിക്കും.

ഫാമിലി ഗെയിം കളിക്കുന്നതും പ്രിയപ്പെട്ട കരോളിനൊപ്പം പാടുകയോ ചെയ്യുന്നതും ഒക്കെ ഡിമെൻഷ്യ ബാധിച്ചവരുടെ പഴയ ഓർമകളെ പുതുക്കിയെടുക്കാൻ ഉപകരിക്കും .അവരുടെ വൈകാരികമായ ഓർമ്മകൾ തലച്ചോറിൽ ഉണ്ട്. അതിനെ ഉണർത്താനായി പഴയ ഓർമ്മകൾ പുനർസൃഷ്ടി ക്കുകയാണ് ഇതിലൂടെ സാധ്യമാകുന്നത്.അതേസമയം തന്നെ ശാന്തമായ ഒരു മുറി അവർക്ക് വിശ്രമിക്കാൻ ഉണ്ടായിരിക്കണം . അനാവശ്യ ബഹളങ്ങളിൽ നിന്ന് അവരെ പരമാവധി ഒഴിവാക്കി നിർത്തുകയും ചെയ്യണം .

ശോശാമ്മ ജേക്കബ്

കേരളത്തിലെ നവോത്ഥാനത്തിന്റെ ഭാഗമായി നമ്പൂതിരി സമുദായമാകെ ഉണർന്നെഴുന്നേൽക്കുന്ന കാലഘട്ടത്തിലാണ് അക്കിത്തത്തിന്റെ ആദ്യകാല കവിതകൾ എഴുതപ്പെടുന്നത്. നമ്പൂതിരിയുടെ പ്രഭുത്വം ചോദ്യം ചെയ്യപ്പെടുകയും ആചാരങ്ങളുടെ പിടിയിൽ നിന്ന് വഴുതി മാറി ഉയർത്തെഴുന്നേൽക്കാൻ അവർ യത്നിച്ച കാലം. ഇതിനോടെല്ലാം പ്രതികരിച്ച് മാറ്റത്തെ സ്വീകരിക്കുവാൻ അദ്ദേഹം ശ്രദ്ധിച്ചു.

നമ്പൂതിരിസമുദായത്തിന്റെ ഇടുങ്ങിയ ഘടനയിൽ പ്രണയത്തിന് കാര്യമായ പ്രാധാന്യം ലഭിച്ചിരുന്നില്ല. കുടുംബത്തിലെ മൂത്തയാൾ മാത്രം വേളികഴിക്കുകയും മറ്റുള്ളവർ യഥേഷ്ടം സംബന്ധത്തിലേർപ്പെടുകയും ചെയ്തിരുന്ന അക്കാലത്തെ യഥാർത്ഥ പ്രണയം അർത്ഥവത്തുള്ളതായിരുന്നില്ല. ഈ സാഹചര്യത്തിലാണ് മധുവിധുവിലെ കവിതകൾ ഇത്തരം സത്യങ്ങൾ വെളിപ്പെടുത്തിയത്. യാഥാസ്ഥിതിക നിലപാടിനെതിരെ ആഞ്ഞടിക്കുകയാണ് അദ്ദേഹം ഈ കവിതകളിലൂടെ ചെയ്തിരുന്നത്.

സമത്വസുന്ദരമായ നല്ല ഉഷസ്സിനെക്കുറിച്ചുള്ള സ്വപ്നത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട വിപ്ലവപ്രസ്ഥാനം ഹിംസയുടെയും ആത്മവഞ്ചനയുടെയും സ്ഥാപനമായിത്തീരുന്നത് കണ്ട കവി നിഷ്കളങ്ക സ്നേഹത്തിന്റെ ഭൂമിയിലേക്ക് മടങ്ങാൻ ആഹ്വാനംചെയ്യുന്ന “ഇരുപതാംനൂറ്റാണ്ടിലെ രഹസ്യം” രചിച്ചു.

നിത്യ ജീവിതത്തിലെ സാധാരണ അനുഭവങ്ങൾ വൃത്തബദ്ധമായ ഭാഷയിൽ പറഞ്ഞു പോകുന്നു കവി. ഒരു ഖണ്ഡകാവ്യം വലിപ്പമുള്ള അദ്ദേഹത്തിന്റെ കാവ്യത്തോളം വലിപ്പമുള്ള അദ്ദേഹത്തിന്റെ കാവ്യമാണ് ‘ ബലിദർശനം’. സമകാലജീവിതത്തിലെ ജീർണതകളെ വാചാലമായി ചർച്ച ചെയ്യപ്പെടുകയാണ് ഈ കാവ്യത്തിൽ.

മണിയറ, മധുവിധു, മധുവിധുവിനു മുമ്പ്, ഇടിഞ്ഞു പൊളിഞ്ഞ ലോകം, കരതാലമലകം തുടങ്ങിയവയാണ് അക്കിത്തത്തിന്റെ പ്രധാന കൃതികൾ.

 

ശോശാമ്മ ജേക്കബ്

തിരുവല്ല മാർത്തോമാ കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം.
ഇപ്പോൾ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ മലയാളസാഹിത്യത്തിൽ ഒന്നാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനി.
ഡിയർ അമ്മച്ചി, ആമി എന്നീ ഹ്രസ്വചിത്രങ്ങളുടെ തിരക്കഥാകൃത്ത്. ‘ ഡിയർ അമ്മച്ചി ‘ എന്ന ഹ്രസ്വചിത്രത്തിന്
നാഷണൽ ഹെൽത്ത്‌ മിഷൻ അവാർഡ് ലഭിച്ചു.
മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി കലോത്സവത്തിൽ ചെറുകഥാ മത്സരത്തിൽ ‘എ ‘ ഗ്രേഡ് കരസ്ഥമാക്കിയിട്ടുണ്ട്. കൺടെന്റ് റൈറ്റർ, വിവർത്തക എന്നീ മേഖലകളിൽ കഴിവ് തെളിയിച്ചു വരുന്നു.

 

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ബക്കിംഗ്ഹാം : സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി ബക്കിംഗ്ഹാം കൊട്ടാരത്തിലെ ക്രിസ്മസ് വിശേഷങ്ങൾ. ചാരിറ്റിക്ക് വേണ്ടി ക്രിസ്മസ് പുഡ്ഡിംഗുകൾ നിർമ്മിക്കുന്ന രാജ്ഞിയുടെയും ചാൾസ്, വില്യം, ജോർജ് രാജകുമാരന്മാരുടെയും ചിത്രങ്ങളാണ് ബക്കിംഗ്ഹാം കൊട്ടാരം പുറത്തുവിട്ടത്. റോയൽ ബ്രിട്ടീഷ് സേനയുടെ ന്യൂ ടുഗെദർ അറ്റ് ക്രിസ്മസ് സ്കീമിനുള്ളതാണ് പുഡ്ഡിംഗുകൾ. രാജ്ഞിയും സിംഹാസനത്തിന്റെ അടുത്ത മൂന്ന് അവകാശികളും ഈ ഒറ്റ ചിത്രത്തിൽ നിറയുന്നു. പശ്ചാത്തലത്തിൽ ശ്രദ്ധേയമായ ഒരു ക്രിസ്മസ് ട്രീ ഉണ്ട്. ചെറിയ കിരീടങ്ങൾ, ഒരു ചെറിയ സ്വർണ്ണ സിംഹാസനം തുടങ്ങിയവയാൽ അത് മനോഹരമായി അലങ്കരിച്ചിട്ടുണ്ട്.

രാജകീയ വസ്ത്രം ധരിച്ചാണ് ഏവരും പുഡിങ് ഉണ്ടാക്കുന്നതെന്നത് ശ്രദ്ധേയമായ മറ്റൊരു കാര്യമാണ്. വില്യം രാജകുമാരനും പിതാവ് ചാൾസും സ്യൂട്ടും ടൈയും ധരിച്ചിരിക്കുന്നു. കൈയിൽ ഒരു ഹാൻഡ്‌ബാഗ് ഇല്ലാതെ രാജ്ഞിയെ അപൂർവ്വമായി മാത്രമേ കാണാനാകൂ. ഈയൊരു ചിത്രത്തിലും അങ്ങനെ തന്നെയാണ് നാം രാജ്ഞിയെ കാണുക. 1968 ൽ റോയൽ വാറന്റ് ലഭിച്ച ലോനർ ലണ്ടൻ കമ്പനി, അന്നുമുതൽ രാജ്ഞിക്ക് ബാഗുകൾ വിതരണം ചെയ്യുന്നു. ഈ മാസം ആദ്യം എടുത്ത ചിത്രങ്ങൾ ആവാമിത്. ക്രിസ്മസ് കാലം ചിലവഴിക്കാൻ രാജ്ഞി സാൻ‌ഡ്രിംഗ്ഹാമിലേക്ക് പുറപ്പെടുന്ന വെള്ളിയാഴ്ചയ്ക്ക് മുമ്പ് എടുത്തതാവാം അത്. “ക്രിസ്മസ് പുഡ്ഡിംഗുകൾ ഉണ്ടാക്കുന്നതും കഴിക്കുന്നതും പരമ്പരാഗതമായി ഒരു കുടുംബപരമായ പ്രവർത്തനമാണ്. രാജകുടുംബത്തിന്റെ സഹായത്തോടെ നിർമ്മിച്ച ഈ പ്രത്യേക പുഡ്ഡിംഗുകൾ പങ്കിടാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.” ചാരിറ്റി പറയുകയുണ്ടായി. ചാരിറ്റിയുടെ സ്കീം മാറ്റിനിർത്തിയാൽ, രാജ്ഞി തന്റെ 1,500 സ്റ്റാഫുകളിൽ ഓരോരുത്തർക്കും ക്രിസ്മസ് പുഡ്ഡിംഗും ഒരു കാർഡും സമ്മാനമായി നൽകുന്നത് പാരമ്പര്യമാണ്.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : പ്രസവപരിചരണം മെച്ചപ്പെടുത്തിയ ഇംഗ്ലണ്ടിലെ എൻ എച്ച് എസ് ട്രസ്റ്റുകൾക്ക് 1 മില്യൺ പൗണ്ട് ലഭിച്ചിരുന്നു. എന്നാൽ പരിചരണം തൃപ്തികരമല്ല എന്ന് പിന്നീട് അന്വേഷണത്തിൽ കണ്ടെത്തി. പ്രസവ പരിചരണം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള എൻ‌എച്ച്എസ് റെസല്യൂഷൻ നടത്തുന്ന മെറ്റേണിറ്റി ഇൻസെന്റീവ് സ്കീമിന് കീഴിൽ, ട്രസ്റ്റുകൾ 10 സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് സാക്ഷ്യപ്പെടുത്തണം. അപ്രകാരം പ്രവർത്തിച്ച ഷ്രൂസ്ബറി, ടെൽഫോർഡ് എന്നീ എൻഎച്ച്എസ് ട്രസ്റ്റുകൾക്ക് 953,391പൗണ്ട് ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ നൂറു കണക്കിന് കുടുംബങ്ങൾ തങ്ങൾക്ക് വേണ്ടത്ര പ്രസവ പരിചരണം ലഭിക്കുന്നില്ല എന്നാരോപിച്ചു. ഷ്രൂസ്ബറി ആൻഡ് ടെൽഫോർഡ് ട്രസ്റ്റിലെ (സാത്ത്) അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും പരിചരണം 2017 ഏപ്രിൽ മുതൽ ശ്രദ്ധിക്കുന്നുണ്ട്.

എൻ എച്ച് എസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അന്വേഷണമാണ് ശിശുമരണം. പല ശിശുമരണങ്ങളും ട്രസ്റ്റിൽ നടന്നിട്ടുണ്ട്. പ്രസവസമയത്ത് ഉണ്ടായ മൂന്നു മരണങ്ങൾ, പ്രസവത്തിനു ശേഷം ഉണ്ടായ 17 മരണങ്ങൾ തുടങ്ങി നിരവധി കേസുകളാണ് ട്രസ്റ്റിനെതിരെ ഉള്ളത്. കെയർ ക്വാളിറ്റി കമ്മീഷനിലെ (സിക്യുസി) ഇൻസ്പെക്ടർമാർ വിലയിരുത്തിയാണ് കഴിഞ്ഞ സെപ്റ്റംബറിൽ ഷ്രൂസ്ബറി, ടെൽഫോർഡ് ട്രസ്റ്റിന് പണം നൽകിയത്. എന്നാൽ നവംബറിൽ പ്രസിദ്ധീകരിച്ച സിക്യുസി റിപ്പോർട്ട്, ട്രസ്റ്റിന്റെ പ്രസവ, പരിചരണ സേവനങ്ങൾ ഉൾപ്പെടെയുള്ളവ അപര്യാപ്തമാണെന്ന് വിലയിരുത്തുകയുണ്ടായി.

2009ൽ തന്റെ മകളുടെ മരണത്തെ തുടർന്ന് റിയാനൻ ഡേവിസാണ് ട്രസ്റ്റിനെതിരെ ഒരു സ്വതന്ത്ര അന്വേഷണം വേണമെന്ന് പറഞ്ഞ് രംഗത്തെത്തിയത്. പണം കൊണ്ട് സാത്ത് എന്തു ചെയ്തുവെന്ന് അറിയണമെന്ന് റിയാനൻ പറഞ്ഞു. ഇംഗ്ലണ്ടിലെ എൻ‌എച്ച്എസ് ട്രസ്റ്റുകളുടെ നിയമ വിഭാഗമായ എൻ‌എച്ച്എസ് റെസല്യൂഷൻ, 2018ൽ പ്രസവ പരിചരണം മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ടുള്ള ഒരു പദ്ധതി ആരംഭിച്ചിരുന്നു. തെറ്റുകൾ കുറയ്ക്കുക, തൊഴിൽ ശക്തി വികസിപ്പിക്കുക, രോഗികളുടെ ആശങ്കകൾ പരിഹരിക്കുക എന്നിവ ഉൾപ്പെടെ 10 പ്രത്യേക പ്രസവ സുരക്ഷാ നടപടികൾ ട്രസ്റ്റുകൾ പാലിച്ചിട്ടുണ്ടോ എന്ന് വിലയിരുത്തേണ്ടതുണ്ട്. സ്കീമിൽ പങ്കെടുത്ത 132 ട്രസ്റ്റുകളിൽ 75 എണ്ണം മുഴുവനും പാലിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ പണം ലഭിച്ച ട്രസ്റ്റുകൾ മതിയായ പരിചരണം നൽകുന്നില്ല എന്ന് പിന്നീട് തെളിഞ്ഞു.

ഫാ. ഐസക് ആലഞ്ചേരി

ക്രിസ്തുമസ് ദൈവകരുണയുടെ അനുസ്മരണമാണ്. ആദിമാതാപിതാക്കളുടെ പാപം പറുദീസായുടെ സമൃദ്ധിയിൽ നിന്ന് മണ്ണിനോട് മല്ലിടുവാൻ, ലോകത്തിന്റെ ബുദ്ധിമുട്ടുകളിലേയ്ക്കിറങ്ങുവാൻ കാരണമായി. തന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യനോട് കരുണ കാണിക്കുന്ന ദൈവം ശിക്ഷയ്ക്കൊപ്പം അവന്റെ രക്ഷയ്ക്കായുള്ള പദ്ധതി ക്രമീകരിക്കുകയും ചെയ്തു. “”നീയും സ്ത്രീയും തമ്മിലും നിന്റെ സന്തതിയും അവന്റെ സന്തതിയും തമ്മിലും ഞാൻ ശത്രുത ഉളവാക്കും. അവൻ നിന്റെ തല തകർക്കും” (ഉല്പത്തി 3; 15) എന്ന ശിക്ഷാവചനങ്ങളിൽ സർപ്പത്തിന്റെ തല തകർക്കുന്ന വരുവാനുള്ള രക്ഷകന്റെ വാഗ്ദാനം ദൈവം ഉൾച്ചേർത്തു. പറുദീസായുടെ പുറത്തേയ്ക്കുള്ള വാതിൽ ആദിമാതാപിതാക്കൾക്ക് പ്രത്യാശയോടെയുള്ള ഒരു പടിയിറക്കമായിരുന്നു. നഷ്ടങ്ങളേക്കാളധികം രക്ഷയുടെ വലിയ വാഗ്ദാനമായി ദൈവകാരുണ്യം മാറുകയായിരുന്നു.ദൈവം വാഗ്ദാനങ്ങളിൽ വിശ്വസ്തനാണ്. ദൈവാനുഗ്രഹങ്ങൾ വിസ്മരിച്ച് മനുഷ്യൻ അവിടുന്നിൽ നിന്നകലുമ്പോഴും വിശ്വസ്തതയോടെ കാത്തിരിക്കുന്നവനാണ് ദൈവം.

സമയത്തിന്റെ തികവിൽ മനുഷ്യകുലത്തിന്റെ രക്ഷയ്ക്കായി ദൈവം ഭൂമിയിലാഗതനാകുന്നു- ക്രിസ്തുമസിൽ. സകലജനത്തിനും വേണ്ടിയുള്ള സന്തോഷത്തിന്റെ സദ്വാർത്തയായിരുന്നു രക്ഷകനായ ഇൗശോയുടെ ജനനം (ലൂക്കാ 2;10). തള്ളിപ്പറയുന്ന, ഉപേക്ഷിക്കുന്ന സ്വഭാവം കൈമുതലാക്കിയവനും അവിടുത്തെ തീക്ഷ്ണതയോടെ ആശിച്ചു കാത്തിരിക്കുന്നവനും ദൈവകരണയുടെ സമ്മാനമാണ് കാലിത്തൊഴുത്തിൽ ഭൂജാതനാകുന്ന ഇൗശോ. തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം അത്രമാത്രം ലോകത്തെ സ്നേഹിച്ച (യോഹ 3; 16) ദൈവപിതാവിന്റെ മനുഷ്യസമൂഹത്തോടുള്ള കരുണ വർണ്ണനാതീതമാണ്.
ദൈവകരുണ ഉത്സവമാക്കേണ്ടവരാണ് നാമെല്ലാവരും. കരുണയുടെ വർഷം പ്രഖ്യാപിച്ച പരിശുദ്ധപിതാവ് ഫ്രാൻസീസ് മാർപ്പാപ്പ ദൈവകരുണയെ നിരന്തര ധ്യാന വിഷയമാക്കുവാൻ ആവശ്യപ്പെടുന്നുണ്ട്. “സ്നേഹത്തിന്റെ യഥാർത്ഥമുഖം കരുണ’യാണെന്ന് പാപ്പാ ഒാർമ്മപ്പെടുത്തുന്നു. “”നിങ്ങളുടെ സ്വർഗ്ഗീയപിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ” (ലൂക്കാ 6;36). കരുണയില്ലാത്തവന്റെ ഹൃദയം മഞ്ഞുപോലെ തണുത്തുറഞ്ഞതാണെന്നും അവന് ഇൗശോയുടെ യഥാർത്ഥ അനുഗാമിയാകുവാൻ സാധിക്കുകയില്ലെന്നും പരിശുദ്ധപിതാവ് ഒാർമ്മപ്പെടുത്തുന്നു.

ഇൗ ക്രിസ്തുമസ് ദിനങ്ങൾ ദൈവത്തിന്റെ കരുണയുടെ ആഘോഷമായി നാം മാറ്റുമ്പോൾ ദൈവം കൂടെ വസിക്കുന്ന ഇമ്മാനുവേൽ അനുഭവം നമുക്കു സ്വന്തമാക്കാം. ദൈവം കൂടെ വസിക്കുന്നുവെന്ന ബോധ്യം സഹോദരനോട് കരുണ കാണിക്കുവാൻ നമുക്ക് പ്രേരകമാകും. ദൈവകരുണയുടെ അനുസ്മരണമായ ക്രിസ്തുമസിൽ, ജീവിതവേദനകളിലും ബുദ്ധിമുട്ടുകളിലും പ്രതിസന്ധികളിലും കഴിയുന്ന നമ്മുടെ സഹോദരരോട് കരുണ കാണിച്ചു കൊണ്ട്, കരുണയുടെ ഇൗ ആഘോഷത്തെ ഫലപ്രദമാക്കുവാൻ നമുക്ക് പരിശ്രമിക്കാം.

ഫാ. ഐസക് ആലഞ്ചേരി ചാൻസിലർ ചങ്ങനാശേരി അതിരൂപത

ചിത്രീകരണം : അനുജ കെ, മലയാളം യുകെ ന്യൂസ് ടീം

 

 

 

ജയേഷ് കൃഷ്ണൻ വി ആർ

രാജ്യത്തു ഏതു പ്രതിഷേധങ്ങൾ നടക്കുമ്പോഴും വിദ്യാർത്ഥി പ്രതിഷേധങ്ങൾക്ക് അതിന്റേതായ പ്രാധാന്യം എല്ലാകാലത്തും ഉണ്ടായിട്ടുണ്ട്. അതിരുകടന്ന വിദ്യാർത്ഥി പ്രതിഷേധങ്ങൾക്ക് പോലും രാജ്യം സാക്ഷ്യം വഹിച്ചിട്ടുണ്ട്.  അനീതിക്കെതിരെ പെട്ടന്ന് പ്രതിഷേധം നടത്താനും സമൂഹത്തിൽ ആ പ്രതിഷേധത്തിനു പ്രാധാന്യം കൊണ്ടുവരാനും വിദ്യാർത്ഥി പ്രതിഷേധങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. വിദ്യാർത്ഥികളെ പ്രതിഷേധങ്ങളിലേക്കു നയിക്കുന്നത് സ്കൂൾ തലം മുതൽ ഉൾകൊണ്ടുവരുന്ന രാഷ്ട്രീയമാണ്. കേരളത്തിലെ ഒട്ടുമിക്ക ക്യാംപസുകളിലും വിദ്യാർത്ഥി പ്രതിഷേധങ്ങൾ ഉയരുമ്പോൾ അതിനു അതിന് അതിന്റേതായ രാഷ്ട്രീയ ചായ്‌വ് ഉണ്ടാകാറുണ്ട്, അതിനു കാരണമാകുന്നത് ക്യാംപസ് രാഷ്ട്രീയമാണ്. ഒരു സർക്കാരിനെ വരെ താഴെ ഇറക്കിയ ചരിത്രമാണ് കേരളത്തിലെ വിദ്യാർത്ഥി രാഷ്ട്രീയത്തിനുള്ളത്.

ക്യാംപസുകളിലെ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ ഒരു പരിധി വരെ ക്യാമ്പസിനുള്ളിൽ അവസാനിക്കാറുണ്ടെങ്കിലും ക്യാമ്പസിന് പുറത്തേക്കും പ്രതിഷേധങ്ങൾ എത്താറുണ്ട്.
ക്യാമ്പസ് രാഷ്ട്രീയം ഒരിക്കലും രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങളുടെ മേലുള്ള കൊമ്പുകോർക്കൽ ആവരുത്. വിദ്യാർഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഒരു മാർഗം മാത്രമേ ആകാവൂ. എന്നാൽ ഇന്ന് വിദ്യാർത്ഥി പ്രസ്ഥാങ്ങളും അവരുടെ രാഷ്ട്രീയ പങ്കാളിത്തവും ക്യാമ്പസ് ഏറ്റെടുത്തു അതിനെ രാഷ്ട്രീയ ചട്ടകൂടിനുള്ളിൽ ആക്കുക എന്ന ലക്ഷ്യത്തോടെ മറിയിരിക്കുന്നു.
രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ ക്യാമ്പസിനുള്ളിൽ സൗഹൃദപരമായി പറഞ്ഞു തീർക്കാൻ കഴിയുന്നവ കൊലപാതകങ്ങളിലേക്കു കടന്നിരിക്കുന്നു. ആയുധങ്ങൾക്ക് ഒളിച്ചിരിക്കാനുള്ള ഒരു മറയായി ക്യാമ്പസിനെ മാറ്റിയിരിക്കുന്നു. രാഷ്ട്രീയപരമായി ചേരിതിരിഞ്ഞു ആക്രമിക്കുമ്പോൾ കൊലപാതകത്തിലേക്ക് നയിക്കുമ്പോൾ അതിന്റെ നഷ്ടം വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്കല്ല മറിച്ച് ഓരോരുത്തരുടേയും കുടുംബത്തിനാണ് എന്ന ഓർമ്മ പലപ്പോഴും ക്യാമ്പസ് രാഷ്ട്രീയം മറക്കുന്നു.
വിദ്യാർത്ഥികളാൽ തിരഞ്ഞെടുക്കുന്ന ക്യാമ്പസ് യൂണിയനുകൾ വിദ്യാർത്ഥികൾക്കായി പോരാടുന്നത് കണ്ടിട്ടുണ്ടെങ്കിലും അതേ യൂണിയനുകൾ തന്നെയാണ് അഭിപ്രായഭിന്നത മൂലം വിദ്യാർത്ഥികൾക്കെതിരെ തന്നെ തിരിയുന്നതും നമ്മുക്കും കാണാം. ഒരുപക്ഷേ ഇതേ കാരണം കൊണ്ട് തന്നെ നിഷ്പക്ഷരായി നിൽക്കുന്ന ഒരു പറ്റം വിദ്യാർഥികൾ ക്യാമ്പസ് യൂണിയനുകളെയുംവിദ്യാർത്ഥി പ്രസ്ഥാനങ്ങളെയും അവഗണിക്കുന്നത്.

വിദ്യാർത്ഥി യൂണിയനുകളും വിദ്യാർത്ഥി രാഷ്ട്രീയവും വിദ്യാർഥികളുടെ പ്രശ്നങ്ങളിലേക്കു ശ്രദ്ധ തിരിച്ചു കൊണ്ടുവരികയും അവർക്കായി പ്രവർത്തിക്കാനും അവർ തയ്യാറായി വരേണ്ടതുണ്ട്. ആ തിരിച്ചുവരവ് അകന്നുനിൽക്കുന്ന വിദ്യാർഥികളെ പോലും അനീതിക്കെതിരെ രാഷ്ട്രീയ അരാജകത്വത്തിനെതിരെ ശബ്ദമുയർത്താൻ പ്രേരണയാകും. കാത്തിരിക്കേണ്ടതുണ്ട് വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ രാഷ്ട്രീയം അഭിപ്രായ ഭിന്നത മറന്ന് നല്ലൊരു ക്യാമ്പസുകൾ രൂപികരിക്കുന്നതിനു.

 

ജയേഷ് കൃഷ്ണൻ വി ആർ

കോട്ടയം വാഴൂർ സ്വദേശി. പാലാ സെയിന്റ് തോമസ് കോളേജിൽ നിന്നും ഹിസ്റ്ററിയിൽ ബിരുദം.കോട്ടയം പ്രസ്സ് ക്ലബ്ബിൽ ജേർണലിസം വിദ്യാർഥിയാണ്. പൊത്താൻപ്ലാക്കൽ രാധാകൃഷ്ണൻന്റെയും ഗീത ദേവിയുടെയും മകൻ. സഹോദരങ്ങൾ ജയകൃഷ്ണൻ വി ആർ, ജയലക്ഷ്മി വി ആർ

 

 

 

 

 

 

 

Copyright © . All rights reserved