ലണ്ടന്‍: ചൂടേറിയ കാലാവസ്ഥയില്‍ പ്രത്യേകിച്ച് സമ്മറില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന അസുഖങ്ങളിലൊന്നാണ് ചിക്കന്‍ പോകസ്. കുട്ടികളിലും മുതിര്‍ന്നവരിലും പൊതുവെ ഈ അസുഖം കാണപ്പെടാറുണ്ട്. സാധാരണയായി ഇതിന് വിദഗദ്ധ ചികിത്സ ലഭ്യമാണെങ്കിലും അസഹ്യമായ ചൊറിച്ചിലിനും മറ്റു അസ്യസ്ഥതകള്‍ക്കും മരുന്ന ശാശ്വതമായ പരിഹാരമല്ല. എന്നാല്‍ ഷാംപു ഉപയോഗിച്ച് എങ്ങനെ ഇത്തരം അവസ്ഥയെ മറികടക്കാമെന്ന് വിലയിരുത്തുകയാണ് ക്ലെയര്‍ ജെന്‍കിന്‍ എന്ന യുവതി. ക്ലെയറിന്റെ മകള്‍ക്ക് ചിക്കന്‍ പോക്‌സ് പിടിപെട്ടിരുന്നു. ചുവന്ന കുരുക്കള്‍ പരുവത്തില്‍ മകളുടെ ശരീരമാകെ സ്‌ക്രാച്ച് പാടുകളുണ്ടായിരുന്നു. മകള്‍ക്ക് അസഹ്യമായ ചൊറിച്ചില്‍ അനുഭവപ്പെട്ടതായും ക്ലെയര്‍ ചൂണ്ടിക്കാണിക്കുന്നു.

ഇക്കാര്യങ്ങള്‍ വ്യക്തമാക്കി ക്ലെയര്‍ ഡോക്ടറെ സമീപിച്ച സമയത്താണ് ഷാംപു ഉപയോഗിക്കാന്‍ ക്ലെയറിന് നിര്‍ദേശം ലഭിച്ചത്. ഹെഡ് ആന്റ് ഷോള്‍ഡേഴ്‌സിന്റെ ക്ലാസിക് ക്ലീന്‍ ഷാംപു ഉപയോഗിക്കാനാണ് നിര്‍ദേശം ലഭിച്ചത്. അദ്ഭുതകരമായ മാറ്റമാണ് ഉണ്ടായതെന്ന് ക്ലെയര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. അപ്രതീക്ഷിതമായി മകള്‍ക്ക് അനുഭവപ്പെട്ടിരുന്ന ചൊറിച്ചിലിനും മറ്റു അസ്യസ്ഥതകള്‍ക്കും ശമനം ഉണ്ടായതായി ക്ലെയര്‍ പറയുന്നു. ക്ലെയറിന്റെ ഫെയിസ്ബുക്ക് പോസ്റ്റ് വൈറലായിട്ടുണ്ട്. മണിക്കൂറുകള്‍ക്കകം ആയിരത്തിലേറെ കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്. ഷാംപു ഉപയോഗിച്ചതിന് ശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ ശരീരത്തിലെ പാടുകളില്‍ വ്യത്യാസം വന്നതായും ക്ലെയര്‍ ചൂണ്ടിക്കാണിക്കുന്നു.

ചിക്കന്‍ പോക്‌സ് സാധാരണ അസുഖമാണ്. രോഗത്തിന് കൃത്യമായ ചികിത്സയും പ്രതിവിധികളും ഇന്ന് ലഭ്യമാണ്. ചിക്കന്‍ പോക്‌സിന് വാക്‌സിനേഷന്‍ ലഭ്യമാണെങ്കിലും സാധാരണയായി നിര്‍ബന്ധിത കുട്ടിക്കാല വാക്‌സിനേഷന്‍ ഇനത്തില്‍ ഇവ ഉള്‍പ്പെടുകയില്ല. എന്നാല്‍ എന്‍.എച്ച്.എസുകളില്‍ വാക്‌സിനുകള്‍ ലഭിക്കും.
നോ ഡീലിലും ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് 90 ദിവസം വരെ വിസയില്ലാതെ യൂറോപ്യന്‍ യൂണിയനില്‍ കഴിയാന്‍ അവസരമൊരുങ്ങുന്നു. ഇതേ അവകാശം യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് നല്‍കുകയാണെങ്കില്‍ ബ്രിട്ടീഷുകാര്‍ക്കും അനുവാദം നല്‍കുന്ന കാര്യം പരിഗണിക്കാമെന്ന് യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചു. യൂറോ എംപിമാരാണ് ഇന്നലെ ഈ തീരുമാനമെടുത്തത്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ ബോര്‍ഡര്‍ ഫ്രീ മേഖലകളിലേക്ക് 90 ദിവസത്തേക്ക് വിസയില്ലാതെ യാത്ര ചെയ്യാമെന്നാണ് തീരുമാനം. സ്‌പെയിന്‍, ഗ്രീസ്, പോര്‍ച്ചുഗല്‍, മാള്‍ട്ട, ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങള്‍ യു.കെയിലെ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണങ്ങളില്‍പ്പെട്ട സ്ഥലങ്ങളാണ്. വര്‍ഷംതോറും ലക്ഷകണക്കിന് സഞ്ചാരികളാണ് ഹോളിഡേ ആഘോഷങ്ങള്‍ക്കായി പ്രസ്തുത രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത്. ഈ രാജ്യങ്ങളിലെ ടൂറിസം മേഖലയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുന്നതും യു.കെയിലെ സഞ്ചാരികളാണെന്നതാണ് മറ്റൊരു വസ്തുത.

അതേസമയം ബ്രിട്ടീഷ് പൗരന്മാര്‍ക്ക് വിസയില്ലാതെ 90 ദിവസം യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളില്‍ കഴിയാനുള്ള അനുവാദം ലഭിക്കുമ്പോള്‍ പകരമായി സമാന അവകാശം ഇ.യു പൗരന്മാര്‍ക്കും നല്‍കേണ്ടിവരും. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുന്നതായിട്ടാണ് സൂചന. യൂറോപ്യന്‍ പൗരന്മാര്‍ക്ക് സമാന അവകാശം നല്‍കാന്‍ ബ്രിട്ടന്‍ തയ്യാറാകുമോയെന്നത് സംബന്ധിച്ച് വിശദവിരങ്ങള്‍ ലഭ്യമായിട്ടില്ല. അതേസമയം വിസയില്ലാതെ യൂറോപ്പില്‍ യാത്ര ചെയ്യാമെന്നത് ബ്രിട്ടീഷ് സഞ്ചാരികളെ സംബന്ധിച്ച് ഗുണപ്രദമായ വാര്‍ത്തയാണ്. നോഡീലിലേക്ക് കാര്യങ്ങള്‍ എത്തുന്നത് പല മേഖലകളിലും ബ്രിട്ടന് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ സാധ്യതയുണ്ട്. ടൂറിസം മേഖലയിലേക്ക് കൂടുതല്‍ യൂറോപ്യന്‍ പൗരന്മാര്‍ എത്തുന്നതിന് നോ-ഡീല്‍ നയങ്ങള്‍ പ്രതികൂലാവസ്ഥ സൃഷ്ടിക്കുമെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. എന്നാല്‍ വിസയില്ലാതെ സഞ്ചാരികള്‍ക്ക് 90 ദിവസം രാജ്യത്ത് തങ്ങാനുള്ള അവസരമൊരുങ്ങിയാല്‍ കാര്യങ്ങല്‍ അനുകൂലമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ശക്തമായ നിയന്ത്രണങ്ങളോടെ യു.കെ യൂറോപ്യന്‍ യൂണിയന്‍ വിടുകയാണെങ്കില്‍ രാജ്യത്ത് നിന്നുള്ള ചില ഉത്പ്പന്നങ്ങളുടെ കയറ്റുമതിയെയും പ്രതികൂലമായി ബാധിക്കും. ഹാം(Ham), സോസേജ്(Sausages), ചീസ്(Cheese) തുടങ്ങിയ ഉത്പ്പന്നങ്ങളുടെ കയറ്റുമതിയാണ് പ്രധാനമായും ബാധിക്കും. പുതിയ വിസ നിയമം വലിയ ഭൂരിപക്ഷത്തോടെ യൂറോപ്യന്‍ പാര്‍ലമെന്റ് പാസാക്കിയത്. എന്നാല്‍ ബ്രിട്ടനില്‍ സമാന രീതിയില്‍ വിസ നിയമം പാസാകുമോയെന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്.
എന്‍എച്ച്എസിന്റെ ചരിത്രത്തില്‍ ആദ്യമായി ഏറ്റവും അമിതച്ചെലവു വരുത്തി എന്ന റെക്കോര്‍ഡ് ഇനി കിംഗ്‌സ് കോളേജ് ഹോസ്പിറ്റല്‍ ട്രസ്റ്റിന് സ്വന്തം. 180 മില്യനും 191 മില്യനുമിടക്കാണ് ട്രസ്റ്റ് വാര്‍ഷിക കമ്മിയായി രേഖപ്പെടുത്തിയിരിക്കുന്നത്. തുടര്‍ച്ചയായി നേരിട്ട ചില തിരിച്ചടികള്‍ മൂലമാണ് 2018-19 വര്‍ഷത്തില്‍ പ്രതീക്ഷിച്ചിരുന്ന 146 മില്യന്‍ പൗണ്ടിന്റെ കമ്മി മറ്റൊരു 45 മില്യനോളം ഉയര്‍ന്നതെന്ന് രേഖകള്‍ തെളിയിക്കുന്നതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രൈവറ്റ് ഫിനാന്‍സ് ഇനിഷ്യേറ്റീവ് കോണ്‍ട്രാക്ട്, നഴ്‌സുമാരുടെ കുറവു പരിഹരിക്കാന്‍ ഏജന്‍സി സ്റ്റാഫിന്റെ അമിതമായ ഉപയോഗം, നാലു മണിക്കൂര്‍ ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി ടാര്‍ജറ്റ് പാലിക്കാത്തതിനാല്‍ ലഭിച്ച പിഴകള്‍ തുടങ്ങിയവ മൂലം ട്രസ്റ്റ് കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്.

ഓര്‍പിംഗ്ടണിലെ പ്രിന്‍സസ് റോയല്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ഏറ്റെടുത്തതും ട്രസ്റ്റിന്റെ പ്രതിസന്ധി രൂക്ഷമാക്കി. 2010 മുതല്‍ എന്‍എച്ച്എസ് വര്‍ഷം 1 ശതമാനം മാത്രമേ വര്‍ദ്ധിപ്പിക്കൂ എന്ന സര്‍ക്കാര്‍ തീരുമാനം വര്‍ഷങ്ങളോളം ട്രസ്റ്റിനെ അക്ഷരാര്‍ത്ഥത്തില്‍ കഷ്ടത്തിലാക്കി. ഈ സമയത്ത് രോഗികളുടെ എണ്ണത്തില്‍ സാരമായ വര്‍ദ്ധനയുണ്ടായത് മറ്റാശുപത്രികളെയും പ്രതിസന്ധിയിലാക്കിയിരുന്നു. ബജറ്റിനപ്പുറത്തേക്ക് ആശുപത്രിയുടെ ചെലവുകള്‍ വര്‍ന്നത് ട്രസ്റ്റിനെ പ്രത്യേക സാമ്പത്തിക നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട ട്രസ്റ്റുകളുടെ പട്ടികയില്‍ 2017 ഡിസംബറില്‍ എത്തിക്കുകയും ചെയ്തു. ലീഡര്‍ഷിപ്പ് ടീമില്‍ നിന്ന് മുന്‍ സിവില്‍ സര്‍വീസ് ഹെഡ് ആയിരുന്ന ലോര്‍ഡ് കേഴ്‌സ്ലേക്കിനെപ്പോലെയുള്ളവര്‍ വിട്ടുപോയതും ട്രസ്റ്റിനെ ബുദ്ധിമുട്ടിലാക്കി.

2017-18 വര്‍ഷത്തില്‍ കിംഗ്‌സ് ട്രസ്റ്റ് രേഖപ്പെടുത്തിയ 132 മില്യന്‍ പൗണ്ട് ഡെഫിസിറ്റ് ഇതുവരെയുള്ള റെക്കോര്‍ഡാണ്. 2016-17 വര്‍ഷത്തില്‍ 48.6 മില്യനായിരുന്നു വാര്‍ഷിക കമ്മി. കഴിഞ്ഞ സാമ്പത്തികവര്‍ഷം രേഖപ്പെടുത്തിയ 180 മില്യന്‍ മുതല്‍ 191 മില്യന്‍ വരെയുള്ള ഡെഫിസിറ്റ് ട്രസ്റ്റ് നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുടെ സൂചനയാണെന്ന് വിലയിരുത്തപ്പെടുന്നു.
ബ്രെക്‌സിറ്റ് ഡീലില്‍ സമവായത്തിനായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും ലേബര്‍ നേതൃത്വവുമായി നടന്ന ചര്‍ച്ച നീണ്ടത് നാലര മണിക്കൂര്‍. രണ്ടു ദിവസമായാണ് ചര്‍ച്ച നടന്നത്. ലേബറുമായുള്ള ചര്‍ച്ച സമഗ്രവും ഫലപ്രദവുമായിരുന്നെന്ന് ഗവണ്‍മെന്റ് വൃത്തങ്ങള്‍ അറിയിച്ചു. ഏതു വിധത്തിലുള്ള ഡീലിനും ഒരു സ്ഥിരീകരണ ഹിതപരിശോധന എന്ന ആശയം ചര്‍ച്ച ചെയ്തുവെന്ന് ഷാഡോ ബ്രെക്‌സിറ്റ് സെക്രട്ടറി സര്‍ കെയിര്‍ സ്റ്റാമര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ബ്രെക്‌സിറ്റ് വീണ്ടും ദീര്‍ഘിപ്പിക്കാനുള്ള അപേക്ഷ നല്‍കുന്ന വിഷയത്തില്‍ പ്രധാനമന്ത്രിക്ക് പാര്‍ലമെന്റ് ബുധനാഴ്ച പിന്തുണ നല്‍കിയിരുന്നു. ഈ ബില്‍ ഹൗസ് ഓഫ് ലോര്‍ഡ്‌സ് പൊതുവായി മാത്രമാണ് ചര്‍ച്ച ചെയ്തത്. ബില്ലില്‍ മാറ്റങ്ങള്‍ വരുത്താനുള്ള നിര്‍ദേശങ്ങള്‍ നല്‍കാന്‍ അവസരം ലഭിക്കുന്നതു വരെ ഇതിന്‍മേല്‍ ലോര്‍ഡ്‌സ് വിശദമായി ചര്‍ച്ച നടത്തില്ലെന്നാണ് വിവരം. എന്തായാലും തിങ്കളാഴ്ച വരെ അതുണ്ടാവില്ല.

ക്രോസ് പാര്‍ട്ടി ചര്‍ച്ചകള്‍ക്കു ശേഷം വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ സര്‍ കെയിര്‍ സ്റ്റാമര്‍ തയ്യാറായില്ല. ഗവണ്‍മെന്റുമായി ഇനിയും ചര്‍ച്ചകള്‍ നടത്തുമെന്നു മാത്രമാണ് അദ്ദേഹം പറഞ്ഞത്. ചര്‍ച്ചകള്‍ തുടരുകയാണെന്നും വീണ്ടും ചര്‍ച്ചക്കായി ഇരു പക്ഷവും യോഗം ചേരുമെന്നും ലേബര്‍ വക്താവ് അറിയിച്ചു. ഇരു പാര്‍ട്ടികളുടെയും സംഘങ്ങള്‍ ക്യാബിനറ്റ് ഓഫീസില്‍ നാലര മണിക്കൂറോളം ചര്‍ച്ചകള്‍ നടത്തിയെന്നും സിവില്‍ സര്‍വീസ് പിന്തുണയോടെയായിരുന്നു ചര്‍ച്ചകളെന്നും ഡൗണിംഗ് സ്ട്രീറ്റ് വക്താവ് വ്യക്തമാക്കി. ഷാഡോ ബ്രെക്‌സിറ്റ് സെക്രട്ടറി സര്‍ കെയിര്‍ സ്റ്റാമര്‍, ഷാഡോ ബിസിനസ് സെക്രട്ടറി റെബേക്ക ലോംഗ് ബെയിലി തുടങ്ങിയവരായിരുന്നു ലേബര്‍ സംഘത്തിലുണ്ടായിരുന്നത്. മുതിര്‍ന്ന ക്യാബിനറ്റ് മിനിസ്റ്റര്‍ ഡേവിഡ് ലിഡിംഗ്ടണ്‍, ബ്രെക്‌സിറ്റ് സെക്രട്ടറി സ്റ്റീവ് ബാര്‍ക്ലേ, ചീഫ് വിപ്പ് ജൂലിയന്‍ സ്മിത്ത്, ബിസിനസ് സെക്രട്ടറി ഗ്രെഗ് ക്ലാര്‍ക്ക്, പ്രധാനമന്ത്രിയുടെ ചീഫ് ഓഫ് സ്റ്റാഫ് ഗാവിന്‍ ബാര്‍വെല്‍ തുടങ്ങിയവര്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ചു.

ബുധനാഴ്ച തെരേസ മേയും ജെറമി കോര്‍ബിനു തമ്മില്‍ നടന്ന ചര്‍ച്ചകളുടെ തുടര്‍ച്ചയായാണ് ഇന്നലത്തെ ചര്‍ച്ചകള്‍. ഏപ്രില്‍ 12ന് യുകെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു പോകണം. എന്നാല്‍ ഇതുവരെ ഒരു ഡീല്‍ തയ്യാറാക്കാന്‍ സാധിച്ചിട്ടില്ല. കോമണ്‍സില്‍ ഇതിനുവേണ്ടി നടന്ന ശ്രമങ്ങളെല്ലാം പരാജയമാകുകയായിരുന്നു. ലേബറിന്റെ യിവറ്റ് കൂപ്പര്‍ മുന്നോട്ടു വെച്ച ബാക്ക്‌ബെഞ്ച് ബില്‍ അപ്രതീക്ഷിത നോ-ഡീലിന് വഴിവെച്ചേക്കുമെന്ന മുന്നറിയിപ്പുമായി അതിനിടെ മിനിസ്റ്റര്‍മാര്‍ രംഗത്തെത്തിയിട്ടുണ്ട്. കോമണ്‍സില്‍ ബുധനാഴ്ച ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഈ ബില്‍ പാസായത്.
ബ്രെക്‌സിറ്റില്‍ തെരേസ മേയ്ക്ക് ഒരു ലൈഫ്‌ലൈന്‍ നല്‍കി യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ജീന്‍ ക്ലോദ് ജങ്കര്‍. അടുത്തയാഴ്ചക്കുള്ളില്‍ ഡീല്‍ പാസാക്കിയാല്‍ യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാതെ തന്നെ മെയ് 22ന് ബ്രെക്‌സിറ്റ് സാധ്യമാക്കാമെന്ന് ജങ്കര്‍ പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ച ചെയ്ത് ഒരു സോഫ്റ്റ് ബ്രെക്‌സിറ്റ് നടപ്പാക്കാനുള്ള മേയുടെ പുതിയ നീക്കം ഫലപ്രദമാകുമെന്നും ജങ്കര്‍ പ്രത്യാശ പ്രകടിപ്പിച്ചു. ലേബര്‍ നേതാവ് ജെറമി കോര്‍ബിനുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. പാര്‍ലമെന്റില്‍ തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിട്ട ബ്രെക്‌സിറ്റ് നയത്തില്‍ മേയ് നടത്തിയ അവസാന നീക്കമായിരുന്നു ക്രോസ് പാര്‍ട്ടി ചര്‍ച്ച. ഇതിനെതിരെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ വന്‍ കലാപമാണ് ഉയര്‍ന്നത്.

പ്രതിപക്ഷവുമായി ധാരണയിലെത്തി അവസാന നിമിഷമെങ്കിലും ബ്രെക്‌സിറ്റ് ഡീല്‍ പാസാക്കിയെടുക്കാനാണ് മേയ് ലക്ഷ്യമിടുന്നത്. അടുത്തയാഴ്ച നടക്കുന്ന യൂറോപ്യന്‍ യൂണിയന്‍ അടിയന്തര ഉച്ചകോടിക്കു മുമ്പായി ബ്രെക്‌സിറ്റ് വീണ്ടും ദീര്‍ഘിപ്പിക്കാനുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് മേയ്. പ്രധാനമന്ത്രി എന്തു തന്നെ ആവശ്യപ്പെട്ടാലും നിബന്ധനകളുടെ അടിസ്ഥാനത്തില്‍ മാത്രമേ യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ അവ അംഗീകരിക്കാന്‍ സാധ്യതയുള്ളു. ഈ ചര്‍ച്ചകളില്‍ മേയ്ക്ക് സ്ഥാനമുണ്ടാകില്ലെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ നേതൃത്വത്തിലുള്ള യൂറോപ്യന്‍ നേതാക്കള്‍ സ്വീകരിച്ചിരിക്കുന്ന കടുത്ത നിലപാടില്‍ നിന്ന് വിരുദ്ധമാണ് ജങ്കര്‍ മുന്നോട്ടു വെച്ചിരിക്കുന്ന നിര്‍ദേശം.

ഏപ്രില്‍ 12ന് ബ്രിട്ടന്‍ ഡീല്‍ പാസാക്കിയാല്‍ മെയ് 22 വരെ ആര്‍ട്ടിക്കിള്‍ 50 ദീര്‍ഘിപ്പിക്കാന്‍ യൂണിയന്‍ അവസരം നല്‍കും. ഏപ്രില്‍ 12 ആണ് അവസാന തിയതിയെന്നും അതിനപ്പുറത്തേക്ക് കോമണ്‍സ് തീരുമാനം ദീര്‍ഘിപ്പിച്ചാല്‍ സമയപരിധി നീട്ടി നല്‍കുന്നത് പ്രാവര്‍ത്തികമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഏപ്രില്‍ 12ന് ഒരു നോ ഡീല്‍ ബ്രെക്‌സിറ്റിനുള്ള സാധ്യതയാണ് ഉള്ളതെന്നും ജങ്കര്‍ പറഞ്ഞു.
ഇംഗ്ലണ്ടിലെ പ്രശസ്തമായ ഓക്‌സ്‌ഫോര്‍ഡ് ഹോസ്പിറ്റല്‍ ട്രസ്റ്റിനെതിരെ മാനനഷ്ടത്തിന് പരാതി നല്‍കുമെന്ന് എന്‍എച്ച്എസ് നേതൃത്വം. ക്യാന്‍സര്‍ ചികിത്സയിലെ സുപ്രധാനമായ ഒരു ഘട്ടം സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിനെതിരെയാണ് എന്‍എച്ച്എസ് രംഗത്തെത്തിയിരിക്കുന്നത്. ഇത് രോഗികള്‍ക്ക് ദോഷകരമാകുമെന്നാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് ആരോപിക്കുന്നത്. ക്യാന്‍സര്‍ സ്‌കാനിംഗ് സ്വകാര്യ കമ്പനിയെ ഏല്‍പ്പിക്കാനുള്ള ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റിന്റെ തീരുമാനമാണ് വിവാദമായിരിക്കുന്നത്. ഈ നീക്കത്തില്‍ നിന്ന് ട്രസ്റ്റ് അടിയന്തരമായി പിന്‍മാറണമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് ആവശ്യപ്പെട്ടു. ട്രസ്റ്റിന്റെ നീക്കത്തിനെതിരെ ഡോക്ടര്‍മാരും എംപിമാരും രോഗികളും രംഗത്തെത്തിയിരുന്നു.

ഇതേത്തുടര്‍ന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് ട്രസ്റ്റിന് വക്കീല്‍ നോട്ടീസ് അയക്കുകയായിരുന്നു. അസാധാരണ സംഭവമായാണ് ഇതിനെ വിലയിരുത്തുന്നത്. കഴിഞ്ഞ ഓഗസ്റ്റില്‍ തന്നെ എന്‍എച്ച്എസ് സോളിസിറ്ററായ ഡിഎസി ബീച്ച്‌ക്രോഫ്റ്റ് ട്രസ്റ്റിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്‍ഹെല്‍ത്ത് എന്ന സ്വകാര്യ കമ്പനിയെ പെറ്റ് സ്‌കാനിംഗ് നടത്തിപ്പിനുള്ള ചുമതല ഏല്‍പ്പിക്കാന്‍ നേരത്തേ എന്‍എച്ച്എസ് ഇംഗ്ലണ്ട് തീരുമാനിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഇതിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയരുകയും കഴിഞ്ഞയാഴ്ച ഈ തീരുമാനത്തില്‍ നിന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് പിന്തിരിയുകയും ചെയ്തു. രണ്ട് പെറ്റ് സ്‌കാനറുകള്‍ ട്രസ്റ്റിന്റെ ചര്‍ച്ചില്‍ ഹോസ്പിറ്റലില്‍ തന്നെ നിലനിര്‍ത്തിയിരുന്നു.

പിന്നീട് ഇന്‍ഹെല്‍ത്തിനു തന്നെ പെറ്റ് സ്‌കാനിംഗ് നടത്താന്‍ ആശുപത്രി അനുവാദം നല്‍കുകയായിരുന്നു. ഇപ്പോള്‍ എന്‍എച്ച്എസ് ഇംഗ്ലണ്ട് നടത്തുന്ന നീക്കത്തിനെതിരെ പ്രദേശത്തെ എംപിയും ലേബര്‍ അംഗവുമായ ആന്‍ലീസ് ഡോഡ്‌സ് രംഗത്തെത്തിയിട്ടുണ്ട്. എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ നീക്കം സംശയകരമാണെന്ന് അവര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ക്യാനഡയിലെ ബീച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദക്ഷിണേന്ത്യന്‍ വംശജയായ ബ്രിട്ടീഷ് യുവതിയുടെ മരണകാരണം പുറത്ത്. ജ്യോതി പിള്ളയെന്ന 27 കാരി മുങ്ങി മരിക്കുകയായിരുന്നുവെന്ന് കനേഡിയന്‍ കൊറോണര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവം ആത്മഹത്യയോ കൊലപാതകമോ ആകാനുള്ള സാധ്യതകള്‍ വിരളമാണെന്നും കൊറോണര്‍ സ്റ്റീവ് പോയ്ഷണ്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ബ്രിസ്‌റ്റോളില്‍ കഴിഞ്ഞ ദിവസം ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് വായിച്ചു. വിദൂര മേഖലയിലുള്ള ബീച്ചിലേക്ക് ജ്യോതി ഹിച്ച്‌ഹൈക്ക് ചെയ്താണ് എത്തിയതെന്നും ഇന്‍ക്വസ്റ്റില്‍ പറയുന്നു. 2018 ജനുവരിയിലാണ് ജ്യോതി കാനഡയിലേക്ക് തനിച്ച് യാത്ര തിരിച്ചത്. മോണ്‍ട്രിയലില്‍ മൂന്നു മാസം താമസിച്ച ശേഷം പേഴ്‌സ് എന്ന സ്ഥലത്തേക്ക് ജ്യോതി തിരിക്കുകയായിരുന്നു.

ലണ്ടനിലെ സെന്‍ട്രല്‍ സെയിന്റ് മാര്‍ട്ടിന്‍സില്‍ നിന്ന് ആര്‍ക്കിടെക്ചറില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാര്‍ത്ഥിനിയായിരുന്ന ജ്യോതി യാത്രക്കു വേണ്ടി ഒരു സ്ലീപ്പിംഗ് ബാഗ് വാങ്ങുകയും പേഴ്‌സിലേക്ക് ഹിച്ച്‌ഹൈക്ക് ചെയ്ത് പോകുകയുമായിരുന്നു. ജ്യോതിയെ പേഴ്‌സില്‍ ഇറക്കിയ രണ്ടു വ്യക്തികളാണ് അവരെ ജീവനോടെ അവസാനം കണ്ടത്. ഏപ്രില്‍ 9-ാം തിയതി ജ്യോതിയുടെ മൃതദേഹം ബീച്ചില്‍ കണ്ടെത്തുകയായിരുന്നു. ഇവരുടെ ബാഗും മറ്റു വസ്തുക്കളും മൃതദേഹത്തിനരികില്‍ ഉണ്ടായിരുന്നു. പാരാമെഡിക്കുകള്‍ പരിശോധിച്ചെങ്കിലും ആശുപത്രിയില്‍ വെച്ചാണ് ജ്യോതി മരിച്ചതായി പ്രഖ്യാപിച്ചത്.

ജ്യോതിക്ക് സുഹൃത്തുക്കളും കുടുംബാംഗങ്ങളും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ജ്യോതിയുടെ സ്മരണാര്‍ത്ഥം സെന്‍ട്രല്‍ സെയിന്റ് മാര്‍ട്ടിന്‍സ് യൂണിവേഴ്‌സിറ്റി ജ്യോതി പിള്ള മെമ്മോറിയല്‍ പ്രൈസ് ഏര്‍പ്പെടുത്തി. എം.ആര്‍ക്ക് വിദ്യാര്‍ത്ഥികളില്‍ മികവുള്ളവര്‍ക്ക് ഈ അവാര്‍ഡ് നല്‍കാനാണ് തീരുമാനം. ഇന്ത്യന്‍ വംശജയായ ജ്യോതി പിള്ള യുകെയിലാണ് ജനിച്ചതും വളര്‍ന്നതും. യൂണിവേഴ്‌സിറ്റിയില്‍ എത്തുന്നതിനു മുമ്പ് കുടുംബത്തിനൊപ്പം ബ്രിസ്റ്റോളിലായിരുന്നു ജ്യോതി താമസിച്ചിരുന്നത്.
ഫാ. ബിജു കുന്നയ്ക്കാട്ട് PRO
പ്രെസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ഭരണപരമായ ശുശ്രുഷകളില്‍ രൂപാതാധ്യക്ഷനെ സഹായിക്കുന്നതിനായി മൂന്നു പുതിയ വികാരി ജനറാള്‍മാരെ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിയമിച്ചു. മുഖ്യവികാരിജനറാളായി (പ്രോട്ടോ സിഞ്ചെല്ലൂസ്) വെരി റെവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ടും വികാരി ജനറാള്‍മാരായി വെരി റെവ. ഫാ. ജോര്‍ജ് തോമസ് ചേലയ്ക്കലും വെരി റെവ. ഫാ. ജിനോ അരിക്കാട്ടുമാണ് ഇന്ന് നിയമിതരായത്. വെരി റെവ. ഫാ. സജിമോന്‍ മലയില്‍പുത്തെന്‍പുരയില്‍ വികാരി ജനറാളായി തുടരും. വികാരി ജനറാള്‍മാരായിരുന്നു റെവ. ഡോ. തോമസ് പറയടിയില്‍ MST, റെവ. ഡോ. മാത്യു ചൂരപൊയ്കയില്‍ എന്നിവരുടെ ഒഴിവിലേക്കാണ് പുതിയ നിയമനങ്ങള്‍.
പ്രെസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രല്‍ വികാരിയായി റെവ. ഫാ. ബാബു പുത്തെന്‍പുരക്കലും ഇന്ന് നിയമിക്കപ്പെട്ടു. രൂപത ചാന്‍സിലര്‍ റെവ. ഡോ. മാത്യു പിണക്കാട്ട്, രൂപത ഫിനാന്‍സ് ഓഫീസറുടെ താല്‍ക്കാലിക ചുമതല വഹിക്കും. രൂപതയുടെ അനുദിന സാമ്പത്തിക കാര്യങ്ങള്‍ക്കായി ഫിനാന്‍സ് സെക്രട്ടറി ശ്രീ. ജോസ് മാത്യുവിനെയാണ് സമീപിക്കേണ്ടത്.
നാല് വികാരി ജനറാള്‍മാരും അവരവരുടെ ഇപ്പോഴത്തെ താമസ സ്ഥലങ്ങളില്‍ നിന്നുകൊണ്ടുതന്നെ പുതിയ ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കും (വെരി റെവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് മിഡില്‍സ്ബറോ, വെരി റെവ. ഫാ. സജിമോന്‍ മലയില്‍പുത്തെന്‍പുരയില്‍ മാഞ്ചസ്റ്റര്‍, വെരി റെവ. ഫാ. ജോര്‍ജ് തോമസ് ചേലക്കല്‍ ലെസ്റ്റര്‍, വെരി റെവ. ഫാ. ജിനോ അരിക്കാട്ട് ലിവര്‍പൂള്‍). മൂന്നു രാജ്യങ്ങളിലായി പരന്നുകിടക്കുന്ന വിശാലമായ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ വിശ്വാസികള്‍ക്ക് പൊതുവായ കാര്യങ്ങളില്‍ രൂപതാ നേതൃത്വത്തെ സമീപിക്കാന്‍ ഈ ക്രമീകരണം കൂടുതല്‍ സഹായകരമാകുമെന്ന് രൂപതാധ്യക്ഷന്‍ പ്രത്യാശ പ്രകടിപ്പിച്ചു. 2023 ഓടുകൂടി പൂര്‍ണ്ണമായി പ്രവര്‍ത്തനക്ഷമമാകാന്‍ പദ്ധതിയിടുന്ന ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ഇനിയുള്ള വര്ഷങ്ങളിലെ ‘പഞ്ചവത്സര അജപാലന’ പ്രവര്‍ത്തനങ്ങള്‍ക്കും ഇവര്‍ നേതൃത്വം നല്‍കും. കേരളത്തിലെ സീറോ മലബാര്‍ സഭയുടെ നാല് വ്യത്യസ്ത പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് നാല് വികാരി ജനറാള്‍മാര്‍ എന്നതും ഈ നിയമനങ്ങളില്‍ ശ്രദ്ധേയമാണ്.
റോമിലെ വിഖ്യാതമായ ലാറ്ററന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നും ‘കുടുംബവിജ്ഞാനീയ’ത്തില്‍, ഡോക്ടര്‍ ബിരുദം നേടിയിട്ടുള്ള വെരി റെവ. ഡോ. ആന്റണി, ചുണ്ടെലിക്കാട്ട് ചാക്കോ ബ്രിജിറ്റ് ദമ്പതികളുടെ പുത്രനും തമിഴ്‌നാട്ടിലെ തക്കല രൂപതയിലെ അംഗവുമാണ്. റോമിലെ ജോണ്‍ പോള്‍ സെക്കന്റ് ഇന്‌സ്ടിട്യൂട്ടിന്റെ കുടുംബവിജ്ഞാനീയ പഠനങ്ങളുടെ ഏഷ്യന്‍ വിഭാഗം തലവനായിരുന്ന അദ്ദേഹത്തിന് മലയാളത്തിന് പുറമെ ഇംഗ്ലീഷ്, തമിഴ്, ഇറ്റാലിയന്‍, ജര്‍മ്മന്‍, ഫ്രഞ്ച് ഭാഷകളില്‍ പ്രാവീണ്യമുണ്ട്. ചങ്ങനാശ്ശേരിയിലെ കുറിച്ചിയിലും ആലുവ മംഗലപ്പുഴ സെമിനാരിയിലുമായി വൈദികപഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം റോമില്‍ ഉപരിപഠനം നടത്തി. ഇന്ത്യക്കകത്തും പുറത്തുമായി നിരവധി യൂണിവേഴ്‌സിറ്റികളില്‍ വിസിറ്റിംഗ് പ്രൊഫസറുമാണ് അദ്ദേഹം. നിലവില്‍ മിഡില്‍സ്ബറോ രൂപതയിലെ ഇടവക വികാരിയും മിഡില്‍സ്‌ബോറോ സീറോ മലബാര്‍ മിഷന്‍ കോ ഓര്‍ഡിനേറ്ററുമായി സേവനം ചെയ്തുവരികയായിരുന്നു.
2015 ല്‍ സി.ബി.എസ്.സി. യുടെ മികച്ച അധ്യാപകനുള്ള നാഷണല്‍ അവാര്‍ഡ് നേടിയ വെരി റെവ. ഫാ. ജോര്‍ജ് തോമസ് ചേലക്കല്‍, താമരശ്ശേരി രൂപതയിലെ പുതുപ്പാടി വെള്ളിയാട് ഇടവകഅംഗമാണ്. ചേലക്കല്‍ തോമസ് ഏലിക്കുട്ടി ദമ്പതികളുടെ പുത്രനായ ഫാ. ജോര്‍ജ്, തലശ്ശേരി മൈനര്‍ സെമിനാരി, വടവാതൂര്‍ മേജര്‍ സെമിനാരി എന്നിവടങ്ങളിലായി വൈദികപഠനം പൂര്‍ത്തിയാക്കി. താമരശ്ശേരി രൂപതയുടെ വിവിധ ഇടവകകളില്‍ വികാരിയായി സേവനം ചെയ്ത അദ്ദേഹം വിവിധ സ്‌കൂളുകളില്‍ അദ്ധ്യാപകന്‍, പ്രധാന അദ്ധ്യാപകന്‍ എന്നീ നിലകളിലും ശുശ്രുഷ ചെയ്തു. സോഷിയോളജി, ഇംഗ്ലീഷ് വിഷയങ്ങളില്‍ മാസ്റ്റര്‍ ബിരുദവും ബി. എഡ്. ബിരുദവും നേടിയിട്ടുണ്ട്. ഇപ്പോള്‍ ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് പള്ളി വികാരിയായി സേവനം ചെയ്യുന്നു.
ദിവ്യകാരുണ്യ മിഷനറി സഭാഅംഗവും (MCBS) ഇരിഞ്ഞാലക്കുട സെന്റ് മേരീസ് കരൂര്‍ ഇടവകഅംഗവുമായ വെരി റെവ. ഫാ. ജിനോ അരീക്കാട്ട് MCBS, ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ സ്ഥാപനത്തിന് ശേഷം ലഭിച്ച ആദ്യ ഇടവക ദേവാലയമായ ‘ഔര്‍ ലേഡി ക്വീന്‍ ഓഫ് പീസ്, ലിതെര്‍ലാന്‍ഡ്, ലിവര്‍പൂള്‍ ദേവാലയത്തിന്റെ വികാരിയാണ്. അരീക്കാട്ട് വര്‍ഗ്ഗീസ് പൗളി ദമ്പതികളുടെ പുത്രനായി ജനിച്ച അദ്ദേഹം അതിരമ്പുഴ ലിസ്യൂ സെമിനാരി, ബാംഗ്‌ളൂര്‍ ജീവാലയ, താമരശ്ശേരി സനാതന മേജര്‍ സെമിനാരി എന്നിവിടങ്ങളിലായി വൈദികപഠനം പൂര്‍ത്തിയാക്കി. ഇംഗ്ലീഷ് സാഹിത്യം, ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍, ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്മന്റ് എന്നീ വിഷയങ്ങളില്‍ ബിരുദാനന്തരബിരുദങ്ങള്‍ നേടിയിട്ടുണ്ട്.
പുതിയ നിയമനങ്ങള്‍ ഇന്ന് മുതല്‍ നിലവില്‍ വരുമെന്നും രൂപതയുടെ പ്രത്യേകമായ അജപാലന ശുശ്രുഷകള്‍ക്കായി ദൈവം നല്‍കിയിരിക്കുന്ന ഇവരുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കുമായി എല്ലാ വിശ്വാസികളും പ്രാര്‍ത്ഥിക്കണമെന്നും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭ്യര്‍ത്ഥിച്ചു.
ബ്രെക്‌സിറ്റില്‍ നിലവിലുള്ള പ്രതിസന്ധികള്‍ മറികടക്കാന്‍ ജെറമി കോര്‍ബിനുമായി ചര്‍ച്ചകള്‍ക്ക് തയ്യാറെന്ന് പ്രധാനമന്ത്രി തെരേസ മേയ്. ഇക്കാര്യത്തില്‍ ഒരു സമവായത്തിന് സാധിച്ചില്ലെങ്കില്‍ മറ്റൊരു മാര്‍ഗ്ഗം കണ്ടത്താന്‍ പാര്‍ലമെന്റിന് അധികാരം നല്‍കുമെന്നും അവര്‍ വ്യക്തമാക്കി. ആര്‍ട്ടിക്കിള്‍ 50 ഒരിക്കല്‍ കൂടി നീട്ടാന്‍ അപേക്ഷിക്കുമെന്നും മേയ് പറഞ്ഞു. രണ്ടാം ഹിതപരിശോധനയോ കസ്റ്റംസ് യൂണിയനോ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് നമ്പര്‍ 10 അറിയിക്കുന്നതെങ്കിലും പ്രധാനമന്ത്രിയുടെ പുതിയ നിലപാട് ഒരു സോഫ്റ്റ് ബ്രെക്‌സിറ്റിനെ സ്വാഗതം ചെയ്യുന്നതാണെന്ന് വിലയിരുത്തപ്പെടുന്നു. ഏഴു മണിക്കൂറോളം നീണ്ട ക്യാബിനറ്റ് യോഗത്തിനു ശേഷം രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് മേയ് ഇക്കാര്യം വ്യക്തമാക്കിയത്. ബ്രിട്ടീഷ് ജനതയുടെ അഭിലാഷം സാധ്യമാക്കാന്‍ നമുക്ക് കഴിയും അതിനു വേണ്ടി സമവായത്തിലെത്താനും നമുക്ക് സാധിക്കുമെന്നും അവര്‍ പറഞ്ഞു.

യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പായി മെയ് 22ന് യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിനായി ലേബറുമായി ഒരു സമവായത്തിലെത്തുകയോ പാര്‍ലമെന്റ് തീരുമാനം ഉണ്ടാകുകയോ ചെയ്യേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ലേബര്‍ നേതാവുമായി കൂടിയാലോചനകള്‍ നടത്താനുള്ള തീരുമാനം കണ്‍സര്‍വേറ്റീവ് യൂറോപ്പ് വിരുദ്ധരുടെ കടുത്ത വിര്‍ശനമാണ് ക്ഷണിച്ചു വരുത്തിയിരിക്കുന്നത്. ബോറിസ് ജോണ്‍സണ്‍, ജേക്കബ് റീസ് മോഗ്, ഇയാന്‍ ഡങ്കന്‍ സ്മിത്ത് തുടങ്ങിയവരും മറ്റു ചില പാര്‍ലമെന്റ് അംഗങ്ങളും ലേബറുമായി കരാറിലെത്തിയാല്‍ തെരേസ മേയെ പുറത്താക്കാന്‍ പുതിയ നീക്കവുമായി രംഗത്തെത്തുമെന്ന സൂചന നല്‍കി. ആര്‍ട്ടിക്കിള്‍ 50 അനന്തമായി നീട്ടുന്നതിലും നല്ലത് നോ ഡീല്‍ തന്നെയാണെന്ന ക്യാബിനറ്റ് ഭൂരിപക്ഷാഭിപ്രായം പ്രധാനമന്ത്രി മറികടന്നതായും ആരോപണം ഉയരുന്നുണ്ട്.

എന്നാല്‍ രാജ്യം എടുക്കുന്ന വളരെ നിര്‍ണ്ണായകമായ ഒരു തീരുമാനമായിരിക്കും ഇതെന്നാണ് മേയ് പറയുന്നത്. ദേശീയ താല്‍പര്യം സംരക്ഷിക്കുന്നതിനായി ഐക്യം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണെന്ന് അവര്‍ വ്യക്തമാക്കി. ചര്‍ച്ചക്കായുള്ള പ്രധാനമന്ത്രിയുടെ സന്നദ്ധതയെ കോര്‍ബിന്‍ സ്വാഗതം ചെയ്തു. ഈ നീക്കത്തില്‍ വളരെ സന്തോഷമുണ്ടെന്നും പാര്‍ട്ടികള്‍ തമ്മിലുള്ള സഹകരണം ഈ സാഹചര്യത്തില്‍ ആവശ്യമാണെന്ന കാര്യം ലേബര്‍ അംഗീകരിക്കുകയാണെന്നും കോര്‍ബിന്‍ പറഞ്ഞു.
ബ്രെക്‌സിറ്റ് ഒരിക്കല്‍ കൂടി നീട്ടിവെക്കാനുള്ള തെരേസ മേയുടെ അപേക്ഷ ബ്രസല്‍സ് നിരസിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ യുകെ നല്‍കിയ അപേക്ഷയില്‍ അല്‍പം സാവകാശം കാട്ടണമെന്ന് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളോട് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക് ആവശ്യപ്പെട്ടു. വളരെ ചുരുങ്ങിയ കാലത്തേക്ക് ഒരു ദീര്‍ഘിപ്പിക്കല്‍ കൂടി ബ്രെക്‌സിറ്റിന് നല്‍കണമെന്നാണ് മേയ് ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്തയാഴ്ച ബ്രസല്‍സില്‍ നടക്കാനിരിക്കുന്ന അടിയന്തര ഉച്ചകോടിക്കു മുമ്പായി മേയ് സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷയില്‍ വിശദാംശങ്ങള്‍ കാര്യമായി ഉള്‍ക്കൊള്ളിച്ചിട്ടില്ല. ഇത് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ രോഷത്തിന് കാരണമായിട്ടുണ്ട്. ഇക്കാര്യത്തില്‍ മേയ്ക്ക് പറയാനുള്ള കേള്‍ക്കാമെന്നും യൂണിയനിലെ മറ്റ് അംഗങ്ങളും ഇതിനോട് സഹകരിക്കണമെന്നുമാണ് ടസ്‌ക് പറഞ്ഞിരിക്കുന്നത്.

എന്തായിരിക്കും അന്തിമ ഫലം എന്നത് പറയാനാകില്ലെങ്കിലും നമുക്ക് അല്‍പം ക്ഷമ കാണിക്കാമെന്ന് ടസ്‌ക് പറഞ്ഞു. യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യുകെ പങ്കെടുക്കുന്നില്ലെന്നാണ് മേയ് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് വ്യക്തമാക്കിയത്. നോ ഡീല്‍ സാഹചര്യത്തില്‍ പോലും നമുക്ക് വിജയിക്കാനാകുമെന്നത് താന്‍ നേരത്തേ തന്നെ പറഞ്ഞിട്ടുള്ള കാര്യമാണ്. എന്നാല്‍ ഡീല്‍ രൂപീകരിക്കുന്നതു തന്നെയാണ് ഏറ്റവും നല്ല മാര്‍ഗ്ഗമെന്ന് അവര്‍ വ്യക്തമാക്കി. അതിനാല്‍ തന്നെ ആര്‍ട്ടിക്കിള്‍ 50 ഒരിക്കല്‍ കൂടി നീട്ടേണ്ടത് അത്യാവശ്യമാണ്. അത് വളരെ ചുരുങ്ങിയ കാലത്തേക്കു മാത്രമേ ആവശ്യമായുള്ളു. ഡീല്‍ പാസായിക്കഴിഞ്ഞാല്‍ അത് അവസാനിപ്പിക്കാമെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഈ ദീര്‍ഘിപ്പിക്കലിലൂടെ വളരെ കൃത്യമായ ഒരു പിന്‍വാങ്ങല്‍ നടപ്പാകണമെന്നും അവര്‍ പറഞ്ഞു.

ബ്രെക്‌സിറ്റ് വീണ്ടും നീട്ടിയാല്‍ അത് മെയ് 22ന് അപ്പുറത്തേക്ക് ആക്കാന്‍ സാധിക്കില്ല. യൂറോപ്യന്‍ പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പാണ് ഇതിന് കാരണം. യൂറോപ്യന്‍ പാര്‍ലമെന്റില്‍ യുകെ പങ്കെടുക്കണമെന്നാണ് ഒരു യൂറോപ്യന്‍ യൂണിയന്‍ നയതന്ത്രജ്ഞന്‍ അഭിപ്രായപ്പെട്ടത്. ബ്രെക്‌സിറ്റ് നീട്ടുന്നത് എന്തിനാണെന്ന് മേയ് യൂറോപ്യന്‍ നേതാക്കളെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെങ്കില്‍ ബ്രെക്‌സിറ്റ് നീട്ടാന്‍ ബ്രസല്‍സ് അനുമതി നല്‍കിയേക്കില്ലെന്നാണ് മറ്റൊരു നയതന്ത്രജ്ഞന്‍ വെളിപ്പെടുത്തിയത്.