ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് രാജി പ്രഖ്യാപിച്ചതിന് ശേഷം നോ-ഡീല്‍ ബ്രെക്‌സിറ്റിനുള്ള സാധ്യതകള്‍ ഇരട്ടിച്ചതായി റിപ്പോര്‍ട്ട്. മേയുടെ പിന്‍ഗാമിയെ കണ്ടെത്താന്‍ കണ്‍സര്‍വേറ്റീവില്‍ വലിയ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് പുതിയ പ്രതിസന്ധി രൂപപ്പെട്ടിരിക്കുന്നത്. നിലവില്‍ ബ്രിട്ടന്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്നാണ് യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ കഴിഞ്ഞ ദിവസം പ്രതീക്ഷ പ്രകടിപ്പിച്ചത്. എന്നാല്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ അത്ര ശുഭകരമല്ല. പ്രതിസന്ധി മറികടക്കാന്‍ ബ്രിട്ടന് കഴിഞ്ഞില്ലെങ്കില്‍ കാര്യങ്ങള്‍ നോ-ഡീലിലേക്ക് നീങ്ങും. ഇക്കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച് സ്‌പെയിനും രംഗത്ത് വന്നിട്ടുണ്ട്. ബ്രെക്‌സിറ്റ് കരാര്‍ നിര്‍ത്തലാക്കാന്‍ ഈ ഘട്ടത്തില്‍ സാധ്യമല്ല. കാരണം ഇ.യു വില്‍ നിന്ന് പുറത്തുപോകല്‍ കരാറില്‍ ബ്രിട്ടന്‍ ഒപ്പുവെച്ചു കഴിഞ്ഞുവെന്നും സ്‌പെയ്ന്‍ പറഞ്ഞു.

ഡച്ച് പ്രധാനമന്ത്രി മാര്‍ക്ക് റൂട്ട് വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. നിലവില്‍ യൂറോപ്യന്‍ യൂണിയന്‍ വീണ്ടും സമവായ ചര്‍ച്ചകള്‍ക്ക് മുന്നിട്ടിറങ്ങളില്ലെന്നും റൂട്ട് വ്യക്തമാക്കി. ഫ്രാന്‍സ് പ്രധാനമന്ത്രി ഇമ്മാനുവല്‍ മാര്‍ക്കോണ്‍ വിഷയത്തില്‍ പുതിയ പ്രധാനമന്ത്രിയുടെ ഇടപെടലിനെക്കുറിച്ചാണ് അഭിപ്രായം പ്രകടിപ്പിച്ചത്. പുതിയ നേതാവ് വിഷയത്തില്‍ എന്ത് നിലപാടെടുക്കുമെന്ന് വേഗത്തില്‍ പ്രതികരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. അതേസമയം പ്രതിസന്ധികള്‍ക്കിടയിലും മേയുടെ പിന്‍ഗാമിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ കണ്‍സര്‍വേറ്റീവ് ആരംഭിച്ചു കഴിഞ്ഞു. നേതാക്കള്‍ തമ്മില്‍ രഹസ്യ ചര്‍ച്ചകള്‍ നടക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

ബ്രക്‌സിറ്റ് കരാര്‍ പാര്‍ലമെന്റില്‍ മൂന്ന് തവണ വോട്ടിനിട്ട് പരാജയപ്പെട്ടതോടെ തെരേസ മേയുടെ രാജി ആവശ്യം പാര്‍ട്ടിയില്‍ ശക്തമായിരുന്നു. ഇതോടെ കഴിഞ്ഞ ദിവസം മേയ് രാജി പ്രഖ്യാപിച്ചു. ജൂണ്‍ 7ന് സ്ഥാനമൊഴിയുമെന്ന് തെരേസ മേ അറിയിച്ചു. കണ്‍സര്‍വേറ്റിവ് പാര്‍ട്ടി പുതിയ നേതാവിനെ തെരഞ്ഞെടുക്കും വരെ കാവല്‍ പ്രധാനമന്ത്രിയായി തുടരും. ഏറെ വികാരപരമായിരുന്നു മേയുടെ രാജി പ്രഖ്യാപനം. ബ്രെക്‌സിറ്റ് ഹിതപരിശധനാഫലത്തോട് നീതി പുലര്‍ത്താന്‍ പരമാവധി ശ്രമിച്ചുവെന്നും എന്നിട്ടും കരാറുണ്ടാക്കാന്‍ പറ്റാത്തതില്‍ ദു:ഖമുണ്ടെന്നും മേ പറഞ്ഞു. നിലവില്‍ സാജിദ് ജാവിദ്, ബോറിസ് ജോണ്‍സണ്‍ തുടങ്ങി 15 ഓളം നേതാക്കളെയാണ് നേതൃനിരയിലേക്ക് പരിഗണിക്കുന്നത്.