ബ്രിട്ടീഷ് പൗരത്വമുള്ള ഗിനിയന്‍ വംശജനായ ആറു വയസുകാരന് ഹോളിഡേയ്ക്ക് ശേഷം യുകെയിലേക്ക് പ്രവേശനം നിഷേധിച്ച് ഹോം ഓഫീസ്. 2012ല്‍ ലീഡ്‌സില്‍ ജനിച്ച മുഹമ്മദ് ബറാക്ക് ഡയലോ ബന്‍ഗോറ എന്ന കുട്ടിക്കാണ് ബ്രസല്‍സില്‍ നിന്ന് യുകെയിലേക്ക് മടങ്ങുമ്പോള്‍ യുകെയില്‍ പ്രവേശിക്കാനാകില്ലെന്ന അറിയിപ്പ് ലഭിച്ചത്. സ്‌കൂള്‍ ഹോളിഡേ കുടുംബ സുഹൃത്തിന്റെ വീട്ടില്‍ ചെലവഴിച്ച ശേഷം മടങ്ങുമ്പോള്‍ ബ്രസല്‍സിലെ സാവെന്റം വിമാനത്താവളത്തില്‍ വെച്ചാണ് തന്റെ പാസ്‌പോര്‍ട്ട് ഹോം ഓഫീസ് റദ്ദാക്കിയ വിവരം ഉദ്യോഗസ്ഥര്‍ മുഹമ്മദിനെ അറിയിച്ചത്. ഈ സംഭവം ഞെട്ടിക്കുന്നതാണെന്ന് ഷാഡോ ഹോം സെക്രട്ടറി ഡയാന്‍ ആബട്ട് പറഞ്ഞു. സര്‍ക്കാര്‍ സൃഷ്ടിച്ചിരിക്കുന്ന വിദ്വേഷം നിറഞ്ഞ അന്തരീക്ഷത്തിന്റെ അനന്തരഫലമാണ് ഈ കുട്ടി അനുഭവിക്കുന്നതെന്നും അവര്‍ പറഞ്ഞു.
കുട്ടിയുടെ അമ്മയായ ഹവ കെയ്റ്റയ്ക്ക് കുട്ടിയുടെ പൗരത്വം സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നാണ് ഹോം ഓഫീസ് പറയുന്നത്. കുട്ടിക്ക് പാസ്‌പോര്‍ട്ട് നല്‍കിയത് തെറ്റായാണെന്നും അത് റദ്ദാക്കിയിട്ടുണ്ടെന്നും കഴിഞ്ഞ മാര്‍ച്ചില്‍ ഷെഫീല്‍ഡില്‍ താമസിക്കുന്ന ഇവര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നാണ് അവകാശവാദം. എന്നാല്‍ ഇങ്ങനെയൊരു കത്ത് തനിക്ക് ലഭിച്ചിട്ടില്ലെന്ന് കെയ്റ്റ പറഞ്ഞു. ബ്രസല്‍സില്‍ തന്റെ മകന്റെ യാത്ര തടഞ്ഞത് സംബന്ധിച്ച് അന്വേഷിച്ചപ്പോള്‍ തനിക്ക് ഇത് വ്യക്തമാക്കിക്കൊണ്ട് ഒരു ഇമെയില്‍ ഹോം ഓഫീസ് നല്‍കിയതായും അവര്‍ പറഞ്ഞു. കുട്ടിക്ക് ബ്രിട്ടീഷ് പൗരത്വം ലഭിക്കാനുള്ള അവകാശവാദം അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ഹോം ഓഫീസ് അറിയിക്കുന്നത്. കെയ്റ്റ വിവാഹം ചെയ്തയാള്‍ കുട്ടി ജനിച്ച സമയത്ത് ബ്രിട്ടനില്‍ സ്ഥിരതാമസത്തിനുള്ള അംഗീകാരം നേടിയിട്ടില്ലായിരുന്നുവെന്നാണ് കണ്ടെത്തല്‍.
1983ലെ നിയമ ഭേദഗതിയനുസരിച്ച് മാതാപിതാക്കളില്‍ ആരെങ്കിലും ബ്രിട്ടീഷ് പൗരത്വമുള്ളവരാണെങ്കിലോ, രാജ്യത്ത് സ്ഥിരതാമസത്തിന് അനുവാദമുണ്ടെങ്കിലോ മാത്രമേ കുട്ടികള്‍ക്ക് ബ്രിട്ടീഷ് പൗരത്വം അനുവദിക്കാന്‍ കഴിയൂ. യാത്ര നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് മുഹമ്മദ് ബ്രസല്‍സിലെ സുഹൃത്തിന്റെ കുടുംബത്തിനൊപ്പം തുടരുകയാണെന്ന് കെയ്റ്റ പറഞ്ഞു. കുട്ടിയുടെ ബ്രിട്ടീഷ് പൗരത്വത്തിന്റെ അടിസ്ഥാനത്തില്‍ യുകെയില്‍ താമസിക്കുകയായിരുന്ന കെയ്റ്റയ്ക്ക് അതുകൊണ്ടുതന്നെ ഇപ്പോള്‍ ബ്രസല്‍സിലേക്ക് യാത്ര ചെയ്യാനും കഴിയാത്ത സാഹചര്യമാണ് ഉള്ളത്.
ന്യൂസ് ഡെസ്ക്
ഇന്ത്യയ്ക്കു ബ്രിട്ടൻ നല്കുന്ന സാമ്പത്തിക സഹായത്തിനെതിരെ ബ്രിട്ടീഷ് എം.പിമാർ രംഗത്തെത്തി. ബ്രിട്ടൺ നല്കുന്ന 98 മില്യൺ പൗണ്ട് ചന്ദ്രയാൻ 2 നായി ഉപയോഗിക്കുമെന്നാണ് വിമർശനം. 230 മില്യൺ ആളുകൾ ദരിദ്ര രേഖയ്ക്ക് താഴെ ജീവിക്കുന്ന ഒരു വികസ്വര രാജ്യം 95.4 മില്യൺ പൗണ്ടിന്റെ ചെലവിലാണ് ചന്ദ്രയാൻ 2 ഈ വർഷാവസാനം വിക്ഷേപിക്കാനൊരുങ്ങുന്നത് എന്നതാണ് വിമർശകരുന്നയിക്കുന്ന പ്രധാന കാര്യം. “ഇന്ത്യക്കാർ സഹായം ആഗ്രഹിക്കുന്നില്ല, അതുകൂടാതെ ആവശ്യവുമില്ല”. മുൻ ബ്രെക്സിറ്റ് സെക്രട്ടറിയായ ഡേവിഡ് ഡേവിസ് പറഞ്ഞു. ആവശ്യമില്ലാത്ത സഹായം നല്കി ബ്രിട്ടൺ ഇന്ത്യയുടെ മൂൺ ലോഞ്ച് സ്പോൺസർ ചെയ്യുകയാണ് എന്നാണ് ടോറി എം.പിയുടെ വിമർശനം.
ബ്രിട്ടന്റെ ഡിപ്പാർട്ട്മെന്റ് ഓഫ് ഇന്റർനാഷണൽ ഡെവലപ്മെന്റ് ഈ വർഷം 52 മില്യൺ പൗണ്ടും അടുത്ത വർഷം 46 മില്യൺ പൗണ്ടും ഇന്ത്യയ്ക്ക് നല്കുന്നുണ്ട്. 254 മില്യൺ പൗണ്ട് ഫോറിൻ എയിഡായി സ്വീകരിച്ച ഇന്ത്യ സഹായമായി മറ്റു രാജ്യങ്ങൾക്ക് നല്കിയത് 912 മില്യൺ പൗണ്ടാണ് എന്ന് കണക്കുകൾ കാണിക്കുന്നു. “സ്വന്തമായി സ്പേസ് പ്രോഗ്രാം ഡെവലപ് ചെയ്ത രാജ്യമാണ് ഇന്ത്യ. അതേ പോലെ ഓവർസീസ് എയ്ഡ് പ്രോഗ്രാം ഇന്ത്യയ്ക്കുണ്ട്. ബ്രിട്ടണിലെ ജനങ്ങൾ ടാക്സായി നല്കുന്ന പൊതു ഖജനാവിൽ നിന്ന് പണം ചിലവഴിക്കുന്നത് അനുയോജ്യമായ രീതിയിലാണ് എന്ന് ഉറപ്പു വരുത്തണം”. വെസ്റ്റ് യോർക്ക് ഷയറിലെ എം.പിയായ ഫിലിപ്പ് ഡേവിസ് പറഞ്ഞു. നികുതിദായകരുടെ പണം ഇങ്ങനെ ചെലവഴിക്കുന്നതിനെ ജനങ്ങളുടെ മുന്നിൽ ന്യായീകരിക്കാൻ സാധിക്കില്ല എന്നാണ് നോർത്ത് വെസ്റ്റ് ലെസ്റ്ററിലെ എം.പിയായ ആൻഡ്രു ബ്രിഡ്ജൻ അഭിപ്രായപ്പെട്ടത്.
കുട്ടികള്‍ക്ക് ഇലവന്‍ പ്ലസ് പരിശീലനം നല്‍കിയതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് പ്രൈവറ്റ് സ്‌കൂളുകള്‍ക്ക് ഗ്രാമര്‍ സ്‌കൂള്‍ എക്‌സാമില്‍ വിലക്കേര്‍പ്പെടുത്താന്‍ നീക്കം. ഗ്രാമര്‍ സ്‌കൂള്‍ പ്രവേശന പരീക്ഷ എഴുതുന്നതിനായി പരിശീലനം നല്‍കരുതെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇത് കുട്ടികള്‍ക്ക് ഒപ്പം പരീക്ഷയെഴുതുന്നവരേക്കാള്‍ അനാവശ്യ അര്‍ഹത നല്‍കുമെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കെന്റിലെ 10 സ്‌കൂളുകളില്‍ ബിബിസി നടത്തിയ രഹസ്യ അന്വേഷണത്തിലാണ് കുട്ടികള്‍ക്ക് ഇതിനായി പരിശീലനം നല്‍കുന്നതായി വെളിപ്പെട്ടത്.
ഒരു രക്ഷിതാവെന്ന വ്യാജേന ബിബിസി റിപ്പോര്‍ട്ടര്‍ നടത്തിയ അന്വേഷണത്തില്‍ 9 സ്‌കൂളുകളിലും പ്രത്യേക പരിശീലനം നല്‍കുന്നതായി വ്യക്തമായി. കുട്ടികളെ പരീക്ഷയ്ക്കായി പഠിപ്പിക്കരുതെന്ന് പറയുന്നത് വിഡ്ഢിത്തരമാണെന്നാണ് ഒരു അധ്യാപകന്‍ ബിബിസി റെക്കോര്‍ഡിംഗില്‍ പറയുന്നത്. മുന്‍ ചോദ്യപേപ്പറുകള്‍ ഉപയോഗിച്ചും മോക്ക് ടെസ്റ്റുകള്‍ നടത്തിയുമാണ് ഇവര്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കി വരുന്നത്. ഗ്രാമര്‍ സ്‌കൂളുകളുടെ അഡ്മിഷന്‍ പോളിസി പ്രാതിനിധ്യം ലഭിക്കാത്ത സമൂഹങ്ങളില്‍ നിന്നുള്ള കുട്ടികളെക്കൂടി പരിഗണിച്ചു കൊണ്ടാകണം എന്ന ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഈ സംഭവം.
പ്രൈമറി സ്‌കൂളുകളിലെയും പ്രൈവറ്റ് ട്യൂഷന്റെയും ചെലവുകള്‍ വഹിക്കാന്‍ കഴിയുന്ന മിഡില്‍ ക്ലാസുകാരുടെ കുട്ടികളെ മാത്രമാണോ തങ്ങള്‍ ലക്ഷ്യമിടുന്നത് എന്ന കാര്യം വ്യക്തമാക്കണമെന്ന് സെലക്ടീവ് സ്‌കൂളുകള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ഏറി വരികയുമാണ്. കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്കും അവസരം നല്‍കണമെന്ന വ്യവസ്ഥയിലാണ് ഈ വര്‍ഷം ആദ്യം ഗ്രാമര്‍ സ്‌കൂളുകളുടെ വികസനത്തിനായി 50 മില്യന്‍ പൗണ്ട് എജ്യുക്കേഷന്‍ സെക്രട്ടറി ഡാമിയന്‍ ഹിന്‍ഡ്‌സ് അനുവദിച്ചത്.
വീടുകളിലെ എയര്‍ കണ്ടീഷനുകള്‍ നമുക്ക് ഇഷ്ടാനുസരണം പ്രവര്‍ത്തിപ്പിക്കാം. നമുക്കാവശ്യമായ അളവില്‍ ഊഷ്മാവ് നിയന്ത്രിക്കുകയും ചെയ്യാം. എന്നാല്‍ ഓഫീസുകള്‍ പോലെയുള്ള പൊതുസ്ഥലങ്ങളില്‍ എസികള്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ നമുക്ക് സ്വന്തം ഇഷ്ടാനുസരണം അവയെ നിയന്ത്രിക്കാന്‍ കഴിയാറില്ല. യുകെയിലെ എപ്പോഴും മാറിമറിയുന്ന കാലാവസ്ഥയില്‍ ഓഫീസുകളില്‍ എയര്‍കണ്ടീഷണറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് പലപ്പോഴും ജീവനക്കാര്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ക്ക് പോലും കാരണമാകാറുണ്ടത്രേ! ഓഫീസിലെ ടെംപറേച്ചര്‍ നിയന്ത്രണം സംബന്ധിച്ച് അഞ്ചില്‍ രണ്ട് ജീവനക്കാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതകള്‍ ഉണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്.
എയര്‍ കണ്ടീഷന്റെ പേരില്‍ സഹപ്രവര്‍ത്തകരുമായി പോരടിച്ചിട്ടുണ്ടെന്ന് യുകെയിലെ 42 ശതമാനം ജീവനക്കാര്‍ വെളിപ്പെടുത്തുന്നു. തണുപ്പ് കൂടുതലാകുന്നു എന്നാണ് ഇവരില്‍ 41 ശതമാനം പേരുടെ പരാതി. എന്നാല്‍ എസിയിലും വിയര്‍ത്ത് ഉരുകുന്നുവെന്ന് 36 ശതമാനം പേര്‍ പറയുന്നു. പത്തില്‍ നാലു പേര്‍ക്കെങ്കിലും ഓഫീസിലെ എയര്‍കണ്ടീഷനിംഗ് കടുത്ത തണുപ്പായാണ് അനുഭവപ്പെടുന്നതത്രേ! 21 ഡിഗ്രിയാണ് ഓഫീസുകളില്‍ നിലനിര്‍ത്തിയിരിക്കുന്ന ശരാശരി താപനില. എന്നാല്‍ 18 ഡിഗ്രിയായി ഇത് മാറ്റണമെന്ന് ചിലര്‍ ആവശ്യപ്പെടുന്നു. ഓഫീസിലെ ഊഷ്മാവ് നിയന്ത്രിക്കുന്നതിനായി തൊഴിലുടമകളാണ് നടപടിയെടുക്കേണ്ടതെന്നാണ് മൂന്നില്‍ രണ്ട് ജീവനക്കാരും കരുതുന്നത്.
2018 സമ്മര്‍ അടുത്ത കാലത്ത് അനുഭവപ്പെട്ട ഏറ്റവും ചൂടേറിയതായിരുന്നു. ഇതാണ് എയര്‍കണ്ടീഷനിംഗിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ത്തി വിട്ടത്. ഈ സമ്മറില്‍ സൂര്യപ്രകാശം ലഭിക്കുന്നതിനായി ഓഫീസില്‍ നിന്ന് എക്‌സ്‌ക്യൂസുകള്‍ പറഞ്ഞ് പുറത്തിറങ്ങിയിട്ടുണ്ടെന്നും വലിയൊരു വിഭാഗം ജീവനക്കാര്‍ സമ്മതിക്കുന്നു. 2000 ഓഫീസ് ജീവനക്കാരില്‍ 31 ശതമാനം പേര്‍ ഈ വിധത്തില്‍ ചെയ്തതായി സമ്മതിച്ചു.
വാട്ടര്‍ നിരക്കുകള്‍ കുറയ്ക്കാനൊരുങ്ങി കമ്പനികള്‍. യുണൈറ്റഡ് യൂട്ടിലിറ്റീസ്, സെവന്‍ ട്രെന്റ് തുടങ്ങിയ കമ്പനികളും മറ്റുള്ളവരും തങ്ങളുടെ പുതിയ ബിസിനസ് പ്ലാനുകളുടെ ഭാഗമായി നിരക്കുകള്‍ കുറയ്ക്കാന്‍ ഒരുങ്ങുന്നത്. 2020നും 2025നുമിടയില്‍ 10.5 ശതമാനം കുറവു വരുത്തമെന്ന് യുണൈറ്റഡ് യൂട്ടിലിറ്റീസ് പ്രഖ്യാപിച്ചു. ഉപഭോക്താക്കള്‍ക്ക് പ്രതിവര്‍ഷം 45 പൗണ്ടിന്റെ കുറവ് ബില്ലുകളില്‍ വരുത്തുന്ന വിധത്തിലാണ് പദ്ധതി. അതേ സമയം ഏറ്റവും വലിയ സേവനദാതാവായ തെംസ് വാട്ടര്‍ തങ്ങളുടെ നിരക്കുകളില്‍ മാറ്റമുണ്ടാകില്ലെന്ന് അറിയിച്ചിട്ടുണ്ട്.
മുപ്പത് ലക്ഷത്തോളം ഉപഭോക്താക്കളുള്ള വെല്‍ഷ് വാട്ടര്‍ 2025 ഓടെ തങ്ങളുടെ നിരക്കുകളില്‍ 5 ശതമാനത്തിന്റെ കുറവു വരുത്തുമെന്ന് അറിയിച്ചു. ഈ ഇളവു മൂലമുള്ള നഷ്ടം പരിഹരിക്കാന്‍ ചെലവുകള്‍ 10 ശതമാനം വെട്ടിച്ചുരുക്കുമെന്നും കമ്പനി അറിയിച്ചു. നിരക്കുകള്‍ ഒരു ശതമാനം കുറയ്ക്കുമെന്നാണ് സൗത്ത് വെസ്റ്റ് വാട്ടര്‍ അറിയിക്കുന്നത്. ബിസിനസില്‍ ഉപഭോക്താക്കള്‍ക്ക് പങ്കാളിത്തം നല്‍കുമെന്നും കമ്പനി വ്യക്തമാക്കി. നിരക്കില്‍ വര്‍ദ്ധനയുണ്ടാകുമെന്നാണ് ആംഗ്ലിയന്‍ വാട്ടര്‍ അറിയിക്കുന്നത്. എന്നാല്‍ ഇത് ഒരു ശതമാനത്തില്‍ താഴെ മാത്രമായിരിക്കും. ഇംഗ്ലണ്ടിലെ വാട്ടര്‍ നിരക്കില്‍ വരും വര്‍ഷങ്ങളില്‍ 4 ശതമാനത്തിന്റെ കുറവ് വരുത്തുമെന്നാണ് ഈ വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ലോബി ഗ്രൂപ്പായ ഓവറോള്‍ വാട്ടര്‍ യുകെ വ്യക്തമാക്കുന്നത്.
പ്രൊവൈഡര്‍മാര്‍ നിരക്കുകളില്‍ വരുത്തുന്ന ഇളവുകള്‍ സ്വാഗതം ചെയ്യപ്പെടുമ്പോഴും ഉപയോഗം ക്രമീകരിച്ചുകൊണ്ട് നിരക്കുകള്‍ വര്‍ദ്ധിക്കാതെ നോക്കേണ്ടത് ഉപഭോക്താക്കള്‍ തന്നെയാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. തങ്ങള്‍ക്ക് ജല ഉപഭോഗം നിയന്ത്രിക്കാന്‍ കഴിയില്ലെന്നാണ് ഭൂരിപക്ഷം പേരും കരുതുന്നതെന്ന് മണിസേവിംഗ് എക്‌സ്‌പെര്‍ട്ട് ഡോട്ട്‌കോം പറയുന്നു. എന്നാല്‍ വാട്ടര്‍ മീറ്ററുകള്‍ ഘടിപ്പിച്ചുകൊണ്ടും ഉപയോഗം നിയന്ത്രിച്ചുകൊണ്ടും ബില്ലുകള്‍ വിജയകരമായി കുറച്ചവര്‍ ഏറെയാണെന്ന് സൈറ്റ് പറയുന്നു.
ന്യൂസ് ഡെസ്ക്
റോഡ് സേഫ്റ്റി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി യുകെ ഡ്രൈവർമാർക്ക് റോഡ് സൈഡ് ഐ ടെസ്റ്റുമായി പോലീസ് രംഗത്ത്. 20 മീറ്റർ ദൂരത്തുള്ള നമ്പർ പ്ലേറ്റ് വായിക്കാൻ സാധിച്ചില്ലെങ്കിൽ ഉടൻ തന്നെ ലൈസൻസ് റദ്ദാക്കും. ഏതു നിമിഷവും പോലീസ് ഡ്രൈവർമാരെ റോഡ് സൈഡിൽ കൈ കാണിച്ച് നിർത്തിച്ച് ഐ ടെസ്റ്റിൽ പങ്കെടുക്കാൻ ആവശ്യപ്പെടാം. തെംസ് വാലി, ഹാംപ് ഷയർ, വെസ്റ്റ് മിഡ്ലാൻഡ്സ് എന്നിവിടങ്ങളിലാണ് ഈ പൈലറ്റ് സ്കീം നടപ്പാക്കിയിരിക്കുന്നത്. റോഡ് സേഫ്റ്റി ചാരിറ്റി ബ്രേക്കും വിഷൻ എക്സ്പ്രസും ഈ സ്കീമിനെ സപ്പോർട്ട് ചെയ്യുന്നുണ്ട്. പൈലറ്റ് സ്കീമിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ വിശകലനം ചെയ്തതിനു ശേഷം രാജ്യമെമ്പാടും നടപ്പാക്കാനാണ് പദ്ധതി.
1937 മുതലാണ് കാഴ്ച പരിശോധന ഡ്രൈവിംഗ് ടെസ്റ്റിന്റെ ഭാഗമായി ആദ്യം ഏർപ്പെടുത്തിയത്. പുതിയ റോഡ് സൈഡ് ഐ ടെസ്റ്റ് സെപ്റ്റംബർ മുതലാണ് നടപ്പാക്കുന്നത്. ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചതിനു ശേഷം കാഴ്ചയിൽ കുറവ് വന്നാൽ അത് ഡിവിഎൽഎയെ അറിയിക്കാൻ ഡ്രൈവർമാർ ബാധ്യസ്ഥരാണ്. മിക്കവാറും ഡ്രൈവർമാർ ഇങ്ങനെയുള്ള കാഴ്ച വ്യതിയാനം റിപ്പോർട്ട് ചെയ്യാറില്ല. കണ്ണിന് തകരാറുള്ള ഡ്രൈവർമാർ സൃഷ്ടിക്കുന്ന അപകടങ്ങൾ ദിനം തോറും വർദ്ധിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് കർശന പരിശോധന നടപ്പിലാക്കുന്നത്. റോഡ് സൈഡ് പരിശോധനയിൽ പരാജയപ്പെട്ടാൽ ലൈസൻസ് ഉടൻ നഷ്ടപ്പെടുകയും ഡ്രൈവിംഗ് അവിടെ അവസാനിപ്പിക്കപ്പെടുകയും ചെയ്യും.
ന്യുസ് ഡെസ്ക്
ഗ്ലോസ്റ്റര്‍ : ഈ കഴിഞ്ഞ ആഴ്ചയില്‍ ജി സി എസ് ഇ പരീക്ഷയുടെ ഫലം പുറത്ത് വന്നപ്പോള്‍ പലരും ചര്‍ച്ച ചെയ്തതും , വാര്‍ത്തകളില്‍ ഇടം നേടിയതുമൊക്കെ യുകെയിലെ ഗ്രാമര്‍ സ്കൂളുകളെപ്പറ്റിയും അവിടെ പഠിച്ച് നല്ല മാര്‍ക്ക് വാങ്ങി വിജയിച്ച മലയാളി കുട്ടികളെ പറ്റിയുമായിരുന്നു . എന്നാല്‍ ഇപ്പോള്‍ ഗ്ലോസ്റ്റര്‍ഷെയറില്‍ നിന്ന് പുറത്ത് വരുന്ന വാര്‍ത്തകള്‍ സാധാരണ സ്ക്കൂളില്‍ മക്കളെ പഠിപ്പിക്കുന്ന എല്ലാ യുകെ മലയാളി മാതാപിതാക്കള്‍ക്കും ആശ്വാസകരവും അതോടൊപ്പം അഭിമാനകരവുമായ ഒരു വാര്‍ത്തയാണ് . അത് മറ്റൊന്നുമല്ല ഗ്രാമര്‍ സ്ക്കൂളില്‍ അഡ്മിഷന്‍ കിട്ടാത്തതിന്റെ പേരില്‍ വേദനിക്കുകയും , അവസാനം സാധാരണ സ്ക്കൂളില്‍ ചേര്‍ന്ന് പഠിച്ച് ഗംഭീര വിജയം നേടുകയും ചെയ്ത ഒരു മലയാളി പെണ്‍കുട്ടിയെപ്പറ്റിയാണ് . ഗ്ലോസ്റ്റര്‍ഷെയറിലെ ഇംഗ്ലീഷ് മാധ്യമങ്ങളടക്കം ഈ മിടുക്കി കുട്ടിയുടെ വിജയം വാര്‍ത്തയാക്കി കഴിഞ്ഞു.
ഗ്ലോസ്റ്റര്‍ഷെയറില്‍ താമസിക്കുന്ന കോട്ടയംകാരായ ബൈജുവിന്റെയും ബിജിയുടെയും മൂത്ത മകളായ ഭവ്യ ബൈജുവാണ് സാധാരണ സ്ക്കൂളില്‍ പഠിച്ച് ജി സി എസ് ഇ പരീക്ഷയില്‍ അഭിമാനകരമായ വിജയം നേടിയതിന്റെ പേരില്‍ ഇംഗ്ലീഷ് മാധ്യമങ്ങളില്‍ ഇടം നേടിയത് . ഇപ്രാവശ്യത്തെ ജി സി എസ് ഇ പരീക്ഷയില്‍ രണ്ട് വിഷയങ്ങളില്‍ ഗ്രേഡ് 9 ( ഡബിള്‍ സ്റ്റാര്‍ ) നേടിയും , നാലു വിഷയങ്ങളില്‍ ഗ്രേഡ് 8 ( എ സ്റ്റാര്‍ ) നേടിയും, മറ്റ് രണ്ട് വിഷയങ്ങളില്‍ ഗ്രേഡ് 7 ( എ ) നേടിയുമാണ് ഭവ്യ ബൈജു ഗ്ലോസ്റ്ററിലെ ബാന്‍വുഡ് പാര്‍ക്ക് സ്ക്കൂളിന്റെ അഭിമാനമായി മാറിയത്.
ഭാവ്യയോടൊപ്പം ഗ്രാമര്‍ സ്ക്കൂള്‍ പരീക്ഷ എഴുതിയ കുട്ടികളില്‍ ഭവ്യയ്ക്ക് ഒഴികെ മറ്റ് എല്ലാം കുട്ടികള്‍ക്കും ഗ്രാമര്‍ സ്ക്കൂളില്‍ പ്രവേശനം ലഭിച്ചിരുന്നു . പക്ഷെ തനിക്ക് മാത്രം ഗ്രാമര്‍ സ്ക്കൂളില്‍ അഡ്മിഷന്‍ കിട്ടാതിരുന്നത് ഭാവ്യയെ വളരെയധികം വേദനിപ്പിച്ചിരുന്നു . എന്നാല്‍ ആ പരാജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടുകൊണ്ട് നിശ്ചയദാര്‍ഢ്യത്തോടെ പഠിച്ച ഭവ്യ ബൈജു നേടിയത് തിളക്കമാര്‍ന്നതും , മാതൃകാപരവുമായ വിജയമാണ് . അതോടൊപ്പം സാധാരണ സ്ക്കൂളില്‍ പഠിച്ചാലും മനസ്സ് വച്ചാല്‍ ഏതൊരു യുകെ മലയാളി വിദ്യാര്‍ത്ഥിക്കും ഗ്രാമര്‍ സ്ക്കൂളില്‍ പഠിക്കുന്ന കുട്ടികളെക്കാള്‍ അഭിമാനകരമായ നേട്ടം കൈവരിക്കാനാവുമെന്നും ഭവ്യ ബൈജു തന്റെ ഈ മനോഹരമായ വിജയത്തിലൂടെ തെളിയിച്ചു.
മക്കള്‍ ഗ്രാമര്‍ സ്ക്കൂള്‍ പരീക്ഷ വിജയിച്ചതിന്റെ പേരില്‍ സ്വന്തം മക്കളെ വാനോളം പുകഴ്ത്തുകയും , മറ്റ് കുട്ടികളെ പരിഹസിക്കുകയും ചെയ്യുന്ന ചുരുക്കം ചില യുകെയിലെ മലയാളി മാതാപിതാക്കള്‍ക്കും ഭവ്യ ബൈജുവിന്റെ ഈ തകര്‍പ്പന്‍ വിജയം ഒരു പാഠമാണ് . ഏത് സ്ക്കൂളില്‍ പഠിക്കുന്നു എന്നതിനെക്കാള്‍ ഉപരി എങ്ങനെ പഠിക്കുന്നു എന്നതാണ് പ്രധാന്യമെന്നതാണ് ഭവ്യ ബൈജു തന്റെ വിജയത്തിലൂടെ തെളിയിച്ചിരിക്കുന്നത് . അതോടൊപ്പം മക്കളെ തങ്ങളുടെ പൊങ്ങച്ചത്തരത്തിനും , മറ്റ് കുട്ടികളുമായുള്ള അനാരോഗ്യ മത്സരങ്ങള്‍ക്കും ഉപയോഗിക്കാതെ അവരുടെ വ്യക്തിപരമായി കഴുവുകളെ മനസ്സിലാക്കി പടിപ്പിക്കുക എന്നതാണ് ഇതില്‍ നിന്നും മനസ്സിലാകുന്നത്.
തങ്ങളുടെ മകള്‍ക്ക് മാത്രം ഗ്രാമര്‍ സ്ക്കൂളില്‍ അഡ്മിഷന്‍ ലഭിക്കാതെ വന്നപ്പോള്‍ വളരെയധികം വേദനയും നിരാശയും തോന്നിയിരുന്നുവെന്ന് മാതാപിതാക്കളായ ബൈജുവും ബിജിയും പങ്കുവയ്ക്കുന്നു . എന്നാല്‍ ഇന്ന് സ്വന്തം മകള്‍ നാടിനും വീടിനും യുകെയിലെ മറ്റ് എല്ലാ കുട്ടികള്‍ക്കും മാതൃകയായി വിജയിച്ചപ്പോള്‍ അവളെയോര്‍ത്ത് അഭിമാനം തോന്നുന്നുവെന്ന് അവര്‍ പറയുന്നു . അതോടൊപ്പം ഗ്രാമര്‍ സ്ക്കൂളില്‍ അഡ്മിഷന്‍ ലഭിക്കാത്തതിന്റെ പേരില്‍ ആരും സ്വന്തം മക്കളെ കുറ്റപ്പെടുത്തുകയോ , പരിഹസിക്കുകയോ ചെയ്യരുത് എന്ന് ആ നല്ല മാതാപിതാക്കള്‍ ആവശ്യപ്പെടുന്നു . മറിച്ച് എല്ലാ തരത്തിലുള്ള മാനസിക പിന്തുണയും നല്‍കി കൂടെ നിന്നാല്‍ ഏതൊരു യുകെ മലയാളി വിദ്യാര്‍ത്ഥിക്കും നല്ല വിജയം നേടിയെടുക്കാന്‍ കഴിയുമെന്ന് അവര്‍ ഉറപ്പിച്ചു പറയുന്നു.
ഇംഗ്ലീഷ് ഭാഷയ്ക്കും , ഇംഗ്ലീഷ് സാഹിത്യത്തിനും ഭവ്യ ബൈജു ഗ്രേഡ് 9 ( ഡബിള്‍ സ്റ്റാര്‍ ) നേടിയതില്‍ തങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്ന് ബാന്‍വുഡ് പാര്‍ക്ക് സ്ക്കൂളിന്റെ ഹെഡ് ടീച്ചറായ സാറ ടഫ്നെല്‍ പറഞ്ഞു . ഇന്ത്യയില്‍ ജനിച്ച് , ഏഷ്യന്‍ പശ്ചാത്തലത്തില്‍ പഠിച്ചു വളര്‍ന്നു വന്ന ഭവ്യ ബൈജുവിന് മാത്രമാണ് ബാന്‍വുഡ് പാര്‍ക്ക് സ്ക്കൂളില്‍ ഇംഗ്ലീഷ് ഭാഷയ്ക്കും , ഇംഗ്ലീഷ് സാഹിത്യത്തിനും ഗ്രേഡ് 9 ( ഡബിള്‍ സ്റ്റാര്‍ ) ലഭിച്ചത് . മറ്റ് കുട്ടികളുടെ വിജയത്തില്‍ നിന്ന് ഭവ്യയെ വേറിട്ടതാക്കുന്നതും ഇംഗ്ലീഷ് വിഷയങ്ങളില്‍ നേടിയ ഈ ഗംഭീര വിജയം തന്നെയാണ്.
ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷനിലെ അംഗമായ ഭവ്യ ബൈജു പഠിത്തത്തോടൊപ്പം കലാമത്സരങ്ങളിലും തന്റെ കഴിവുകള്‍ തെളിയിച്ച ഒരു തികഞ്ഞ കലാകാരിയാണ് . തന്റെ സ്ക്കൂളായ ബാന്‍വുഡ് പാര്‍ക്ക് സ്ക്കൂളില്‍ നടന്ന യുകെ മാത്ത്സ് ചലഞ്ചിലും , കണ്ടംപ്രററി ഡാന്‍സിലും വിജയിയായിരുന്നു ഭവ്യ . ഭരതനാട്യത്തില്‍ ഗ്രേഡ് 5 ഉം നേടിയിട്ടുണ്ട് ഭവ്യ . മോഹിനിയാട്ടം , ഭരതനാട്യം , സിനിമാറ്റിക്ക് ഡാന്‍സ് തുടങ്ങിയവയില്‍ മത്സരിച്ച് യുക്മയുടെ മത്സരവേദികളില്‍ ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷനുവേണ്ടി അനേകം സമ്മാനങ്ങള്‍ നേടിയെടുത്തിട്ടുള്ള ഈ കലാകാരിക്ക് തുടര്‍ന്നുള്ള പഠനത്തിലും ഇതേ വിജയങ്ങള്‍ നേടിയെടുത്ത് യുകെയിലെ എല്ലാ മലയാളി കുട്ടികള്‍ക്കും മാതൃകയും , പ്രചോതനവുമായി മാറാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
ലണ്ടന്‍: ഭവനഭേദനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ അന്വേഷണം ആരംഭിക്കുന്നതിന് മുന്‍പ് നടത്തുന്ന കമ്പ്യൂട്ടര്‍ ഉപയോഗിച്ചുള്ള ക്രോസ് ചെക്കിംഗ് ഇരയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് പോലീസ് ഫെഡറേഷന്‍ മേധാവിയുടെ മുന്നറിയിപ്പ്. ഇത് ജനങ്ങളെ ഒറ്റപ്പെട്ട അവസ്ഥയിലാക്കുന്ന നടപടിയാണെന്നും അദ്ദേഹം വിശദീകരിച്ചു. ജനങ്ങള്‍ക്ക് പോലീസിന് മേല്‍ നിലവില്‍ വിശ്വാസമുണ്ട്. അതാണ് കാര്യങ്ങളെ ഭംഗിയായി മുന്നോട്ട് കൊണ്ടുപോകുന്നത്. ഇത്തരമൊരു കമ്പ്യൂട്ടര്‍ സംവിധാനം നിലവില്‍ വന്നാല്‍ പോലീസുമായുള്ള ജനങ്ങളുടെ വിശ്വാസത്തില്‍ വിള്ളലുകള്‍ ഉണ്ടാകുമെന്നും പോലീസ് ഫെഡറേഷന്റെ തെരഞ്ഞെടുക്കപ്പെട്ട ചെയര്‍മാനായ ജോണ്‍ ആപ്റ്റര്‍ ചൂണ്ടി കാണിക്കുന്നു.
നോര്‍ഫോക്ക് കോണ്‍സ്റ്റബളറി എന്ന് പേരിട്ടിരുന്ന കമ്പ്യൂട്ടര്‍ സിസ്റ്റമാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഇപ്പോള്‍ പോലീസ് ഉപയോഗിക്കുന്നത്. ഭവനഭേതനം റിപ്പോര്‍ട്ട് ചെയ്താല്‍ അവ അന്വേഷിക്കുന്നതില്‍ എന്തെങ്കിലും ഗുണകരമായി വസ്തുതയുണ്ടോയെന്നായിരിക്കും ഈ കമ്പ്യൂട്ടര്‍ അല്‍ഗോരിതം പരിശോധിക്കുക. സി.സി.ടി.വി ക്യാമറകളില്‍ പതിഞ്ഞിരിക്കുന്ന ദൃശ്യങ്ങള്‍, ഫിംഗര്‍ പ്രിന്റ് തുടങ്ങിയ നിരവധി മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് കമ്പ്യൂട്ടര്‍ പ്രോഗ്രാം പ്രവര്‍ത്തിക്കുന്നത്. എതൊക്കെ ഓഫീസര്‍മാരെയാണ് നിയമിക്കേണ്ടത്, കേസന്വേഷണവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ തുടങ്ങി നിരവധി കാര്യങ്ങളില്‍ സഹായിക്കാന്‍ ഈ സിസ്റ്റത്തിന് കഴിയും. കൂടാതെ ബജറ്റില്‍ വലിയ ലാഭമുണ്ടാക്കാനും പുതിയ സിസ്റ്റം സഹായിക്കുന്നു.
ഭവനഭേദനം എന്നത് അതീവ ഗുരുതരമായ കുറ്റകൃത്യമാണ്. ഇത്തരം കേസുകളുമായി ബന്ധപ്പെട്ട് പോലീസിന്റെ സഹായം തേടുന്ന ഇരകള്‍ക്ക് അവര്‍ ഉദ്ദേശിക്കുന്ന രീതിയില്‍ ഉദ്യോഗസ്ഥരെ കാണാനുള്ള അവസരം ഉണ്ടാക്കണമെന്ന് ജോണ്‍ ആപ്റ്റര്‍ പറഞ്ഞു. കാലഘട്ടത്തിന് അനുസരിച്ച് ടെക്‌നോളജികള്‍ ഉപയോഗിച്ച് കേസന്വേഷണം നടത്തുന്നതിന് എപ്പോഴും പ്രോത്സാഹിപ്പിക്കുന്ന വ്യക്തിയാണ് ഞാന്‍ എന്നാല്‍ ഇരയുടെ മനോനിലയെ മാനിച്ചുകൊണ്ട് ഉദ്യോഗസ്ഥരുമായി സംസാരിക്കാനുള്ള അവസരം ഒരുക്കേണ്ടത് വളരെ പ്രധാനപ്പെട്ട വസ്തുതയാണെന്നും ആപ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.
അദ്ധ്യായം 30
ലുധിയാനയില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക്
ഞാന്‍ കൊടുത്ത പരാതിയില്‍ നേട്ടമുണ്ടാക്കാന്‍ അവിടുത്തെ യൂണിയന്‍കാരും ശ്രമിച്ചു. മെഡിക്കല്‍ കോളജില്‍ നിന്ന് ആശുപത്രിയിലേക്കുളള വഴിയില്‍ യൂണിയന്‍കാരുടെ ഒരു കുഞ്ഞു ബോര്‍ഡുണ്ട്. അധികം അംഗങ്ങളൊന്നും ഈ യൂണിയനിലില്ല. കുറേ ഉത്തരേന്ത്യക്കാര്‍ മാത്രം. ആ ബോര്‍ഡില്‍ ഈ സ്ഥാപനത്തില്‍ നടക്കുന്ന തെറ്റുകുറ്റങ്ങള്‍ എഴുതിയിടുക പതിവാണ്. അത് രോഗിയുടെ മാത്രമല്ല തൊഴില്‍ ചെയ്യുന്നവരുടെ കാര്യത്തിലും അങ്ങനെയാണ്. അന്നത്തെ ബോര്‍ഡില്‍ എഴുതിയത് ജി. എസിന്റെ ഓഫിസിലെ അഴിമതി അവസാനിപ്പിക്കുക എന്നായിരുന്നു. അവിശ്വാസത്തോടെയാണ് പലരും അത് വായിച്ചത്. അതില്‍ ചിലര്‍ അമര്‍ഷവും രേഖപ്പെടുത്തി. ഞാനും അതു വായിച്ചു. എന്റെ പരാതി യൂണിയന്‍കാരില്‍ എത്തിയത് എങ്ങനെയെന്ന് എനിക്കറിയത്തില്ലെന്ന് ഓമനയുടെ ചോദ്യത്തിന് മറുപടി നല്കി. സാധാരണ സി. എം. സിയുടെ ഏതു പരാതിയും അഡ്മിന്‍ കമ്മിറ്റിയുടെ പരിഗണനയ്ക്ക് കൊടുക്കും. അഡ്മിന്‍ കമ്മിറ്റിയുടെ കണ്‍വീനര്‍ ജി.എസാണ് എന്നാല്‍ എന്റെ പരാതി ജി.എസിനൊപ്പം കമ്മിറ്റിയിലുളള എല്ലാവര്‍ക്കും ഞാന്‍ വിതരണം ചെയ്തു. കാരണം എന്റെ പരാതി ജി. എസ് മുഖവിലക്ക് എടുക്കില്ലെന്നു ഞാന്‍ ഭയന്നിരുന്നു. കളളനെ കാത്തു സംരക്ഷിക്കുന്നതു പോലെ ഇതും സ്വന്തം അധികാര കസേരയുടെ മൂലയില്‍ വിശ്രമിക്കാതിരിക്കാനാണ് അങ്ങനെ ചെയ്തത്. മാനം വേണമെങ്കില്‍ മൗനം വെടിയട്ടെ.
എല്ലാ മലയാളികളും അഡ്മിന്‍ പറയുന്നതുകേള്‍ക്കുന്നവരാണെന്നറിയാം. അതില്‍ ചിലര്‍ക്ക് ആഹ്‌ളാദമുളളത് യൂണിയന്‍കാരുടെ ഇടപെടല്‍ ഉണ്ടായതാണ്. മലയാളിയുടെ സാന്നിദ്ധ്യം ഇവിടെ എല്ലാ രംഗത്തുമുണ്ട്. അതില്‍ മലയാളികളല്ലാത്ത വകുപ്പു തലവന്മാര്‍ക്ക് ഒരല്പം അസൂയയുമുണ്ടെന്നെനിക്കറിയാം. അതിലാരോ ഒരാളാണ് ഇതു യൂണിയന്‍കാര്‍ക്ക് കൊടുത്തത്. ഞാന്‍ ഒരു ദിവസം ആശുപത്രിയില്‍ ചെന്നപ്പോള്‍ വരാന്തയില്‍ ഇ. എന്‍.റ്റി യുടെ തലവന്‍ ഡോ. കുന്തന്‍ലാല്‍ എന്നെ അഭിനന്ദിച്ചു പറഞ്ഞു. നീ ഇത് ഒളിപ്പിച്ചു വയ്ക്കാഞ്ഞത് നന്നായി. അത് ഒരു മുട്ടുസൂചിയായാല്‍ പോലും തെറ്റു ചൂണ്ടിക്കാട്ടണം. ആശുപത്രിയില്‍ പോയത് ഓഫീസില്‍ വന്നിട്ടുളള കത്തുകള്‍ ലാസറില്‍ നിന്നു വാങ്ങാനാണ്. ഞാനുമായി കത്തിടപാടുളള എല്ലാവര്‍ക്കും ഇനിയും ഈ അഡ്രസ്സില്‍ എഴുതരുതെന്നും ഞങ്ങള്‍ ഡല്‍ഹിക്ക് പോകാനുളള തയ്യാറെടുപ്പിലാണെന്നും എഴുതി.
ഇവിടെ എത്രയോ പെണ്‍കുട്ടികള്‍ ആശുപത്രി ഹോസ്റ്റലില്‍ നിന്നു പഠിക്കുന്നു. പലരും പുറമെ മുറികള്‍ വാടകക്കെടുത്തു താമസിക്കന്നു. ഇവളും കൂട്ടുകാര്‍ക്കൊപ്പം താമസ്സിച്ച് ജോലി ചെയ്യട്ടെയെന്ന് അറിയിച്ചതാണ്. മകള്‍ക്ക് ഇഷ്ടമാണെങ്കിലും അമ്മയ്ക്ക് ഇഷ്ടമല്ല. കാലം മുന്നേറുന്നതും സമര്‍ത്ഥരായ പെണ്‍കുട്ടികള്‍ വിദേശങ്ങളില്‍ പണി ചെയ്ത് അന്തസ്സായി ജീവിക്കുന്നതും ഗ്രാമവാസിയായ എന്റെ പെങ്ങള്‍ തിരിച്ചറിയുന്നില്ല. ഇവരുടെ മനസ്ഥിതിക്കു എന്നാണ് മാറ്റമുണ്ടാകുക? ജോളിയെ പെങ്ങളുടെ നിര്‍ബന്ധപ്രകാരം നാട്ടിലേക്കയച്ചു. ഓമന രാവിലെ ജോലിക്ക് പോയിട്ടുവന്നു പറഞ്ഞു. അണ്ണന്‍ വാര്‍ഡില്‍ വന്നിട്ടു പറഞ്ഞു ഞാനുമായി വൈകിട്ടു വീട്ടിലേക്കൊന്നു ചെല്ലണമെന്ന്. സി. എം. സി.യിലെ അസിസ്റ്റന്റ് ട്രഷററാണ് ദാസ് എന്ന പേരുളള എല്ലാവരുടേയും പ്രിയങ്കരനായ അണ്ണന്‍. തമിഴ്‌നാട്ടുകാരനാണെങ്കിലും എല്ലാവരും ഹൃദയം തുറന്നു സ്‌നേഹിക്കുന്ന മഹല്‍ വ്യക്തി. പാവപ്പെട്ട രോഗികള്‍ക്കു പണമടയ്ക്കാനില്ലാതെ വരുമ്പോള്‍ ഇദ്ദേഹത്തെയാണ് എല്ലാവരും ആശ്രയിക്കുന്നത്. ഞാനും സഹായം തേടി മുന്നില്‍ ചെന്നിട്ടുണ്ട്. അതില്‍ ദക്ഷിണേന്ത്യക്കാരാണ് കൂടുതല്‍. പ്രായം അറുപതു കഴിഞ്ഞെങ്കിലും ആ മുഖഭാവം സ്‌നേഹം നിറഞ്ഞു തുളുമ്പുന്നതാണ്. അദ്ദേഹത്തിന്റെ ഭാര്യ ഒരു വാര്‍ഡിലെ നഴ്‌സിംഗ് സൂപ്പര്‍വൈസറാണ്. ഇദ്ദേഹത്തിന്റെ അക്കൗണ്ട്‌സ് വകുപ്പില്‍ വന്നാണ് എല്ലാവരും ശമ്പളം വാങ്ങുന്നത്.
ഞാന്‍ അസോസ്സിയേഷന്റെ ട്രഷററായിയിരിക്കുമ്പോള്‍ ഇവിടുത്തെ അക്കൗണ്ടന്റ് മാത്യു അസോസ്സിയേഷന്റെ പ്രസിഡന്റായിരുന്നു. ഇപ്പോഴും തുടരുന്നു. സി. എം. സിയിലെ സഖറിയ, മാത്യു, മെഡിസിന്റെ തലവന്‍ ഡോ. അലക്‌സാണ്ടര്‍ ഇവരൊക്കെ മലയാള ഭാഷയ്ക്കും സംസ്‌കാരത്തിനും എന്നും വിരുന്നൊരുക്കുന്നവരാണ്. എന്നോടൊപ്പമുണ്ടായിരുന്ന ഡോ. അലക്സ്സിന്റെ ബന്ധുവായ വല്‍സയും അവിടെ ജോലിയുളള മൈക്രോബയോളജിയിലെ തമിഴ്‌നാട്ടുകാരനായ പീറ്ററുമായുളള വിവാഹം ഞങ്ങള്‍ വീട്ടില്‍ പോയ സമയത്തു നടന്നിരുന്നു. ഞങ്ങള്‍ തിരികെ ചെന്നപ്പോള്‍ അവര്‍ക്ക് വിരുന്നുകൊടുത്തു.
മെഡിക്കല്‍ കോളജിനടുത്തുളള വല്‍സയുടെ വീട്ടില്‍ പോയപ്പോള്‍ സെക്രട്ടറി ജോണിന്റെ വീട്ടിലും കയറി. അണ്ണന്‍ എന്നെ വിളിപ്പിച്ചത് വിരുന്നു സത്ക്കാരത്തിനായിരിക്കുകയില്ല എന്റെ പരാതിയുടെ കാര്യം പറയാനായിരിക്കുമെന്നു തോന്നി. ഇതല്ലാതെ ഒരു കാര്യവുമില്ല. അദ്ദേഹം വിളിച്ചാല്‍ പോകാതിരിക്കാനുമാകില്ല. ഞാനും ഓമനയും കൂടി അദ്ദേഹത്തിന്റെ ഭവനത്തില്‍ ചെന്നു.സ്‌നേഹപൂര്‍വ്വം സ്വീകരിച്ചിരുത്തി കാപ്പിയും തന്നിട്ട് ദീര്‍ഘമായി എന്റെ പരാതിയെക്കുറിച്ച് സംസാരിച്ചു. എന്നില്‍ ചെറിയ പ്രതീക്ഷ അദ്ദേഹത്തിനുണ്ടായിരുന്നു. നീയൊരു എഴുത്തുകാരനാണെന്നും എഴുത്തുകാര്‍ ചില പ്രത്യേക സ്വഭാവക്കാരാണെന്നും അനീതിയെ എതിര്‍ക്കുന്നവരെന്നും എനിക്കറിയാം. നിന്റെ പരാതിയിപ്പോള്‍ ഒരു തലവേദനയായിരിക്കുന്നു. നിനക്കറിയാമല്ലോ നമ്മുടെ ആള്‍ക്കാര്‍ ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നത് പലര്‍ക്കും ഇഷ്ടമല്ലെന്ന്. അതിനാല്‍ നീ കൊടുത്ത പരാതി പിന്‍വലിക്കണം. അതു പറയാനായണ് ഇങ്ങോട്ടു വരാന്‍ പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകള്‍ എനിക്ക് ഒരു സംതൃപ്തിയും തന്നില്ല,അസ്വസ്ഥതയാണുണ്ടാക്കിയത്. പതിറ്റാണ്ടുകളായി ഈ സ്ഥാപനത്തിന്റെ ഉയര്‍ച്ചക്കായി പ്രവര്‍ത്തിക്കുന്ന അണ്ണന്റെ വാക്കുകള്‍. തളളിക്കളയുന്നതിനുളള മനോവേദനയുണ്ടെങ്കിലും ബഹുമാനപുരസരം പറഞ്ഞു, അണ്ണാ ഞാന്‍ ഒരിക്കലും ജി.എസിന് എതിരായി ഒന്നും ചെയ്യാന്‍ ആഗ്രഹിച്ചതല്ല. അദ്ദേഹം കരുത്തനായ ഒരു ഭരണാധികാരിയായിരുന്നു എങ്കില്‍ എന്റെ പരാതിയില്‍ നിന്ന് ഒഴിഞ്ഞുമാറില്ലായിരുന്നു. അന്യായം ചെയ്യുന്നവരെ നിരപരാധിയായിവിട്ടാല്‍ അത് എന്റെ മനസിനേല്‍ക്കുന്ന മുറിവാണ്. അതു കൊണ്ട് മുറിവുണ്ടാക്കിയവര്‍ തന്നെ അതിനെ എങ്ങനെയും ചികില്‍സിച്ച് സുഖപ്പെടുത്തട്ടെ. ഇതിന് ഉത്തരം കണ്ടെത്താന്‍ എനിക്കാവില്ല. അണ്ണന്‍ എന്നോടു പൊറുക്കണം.
അത്രയും പറഞ്ഞിട്ട് ഞാനിറങ്ങി നടന്നു. അദ്ദേഹം എല്ലാവരേയും കാണുന്നത് ഒരു കുടുംബത്തിലെ അംഗത്തെപ്പോലെയാണ്. ഞാനിറങ്ങി റോഡില്‍ ഓമനയെ പ്രതീക്ഷിച്ചു നിന്നു. ഞങ്ങള്‍ വീട്ടിലേക്ക് നടന്നു. അവളോട് അണ്ണന്‍ പറഞ്ഞത്, നീ അവനോട് ഒന്ന് പറഞ്ഞ് ആ പരാതി പിന്‍വലിപ്പിക്ക്. അണ്ണന് നിരാശയുണ്ട്, അനീതിയെ ഒരിക്കലും അംഗീകരിക്കുന്ന ആളല്ല ഭര്‍ത്താവ് എന്ന് അവള്‍ക്കും അറിയാം എത്രമാത്രം ശക്തമായ ഇടപെടലുകളുണ്ടായാലും സത്യത്തിനൊപ്പമേ നില്‍ക്കുവെന്ന്. എല്ലാ മനുഷ്യരും എല്ലാറ്റിനും തലകുലുക്കുന്നവരല്ല. റാഞ്ചിയിലുണ്ടായ സംഭവങ്ങളൊക്കെ കേട്ടറിവു മാത്രമായിരുന്നു. ഇപ്പോള്‍ നേരില്‍ കണ്ടത് ആ തിരിച്ചറിവാണ് ഉണ്ടാക്കിയത്. അവിടെ നിശബ്ദനായി വേണമെങ്കില്‍ അതിന്റെയെല്ലാം പങ്കുപറ്റി ജീവിക്കുന്ന ഒരാളായിരുന്നെങ്കില്‍ ഇതൊന്നുമുണ്ടാകില്ലായിരുന്നു. മനുഷ്യന്റെ അത്യാഗ്രഹമാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് ഓമനയും അഭിപ്രായപ്പെട്ടു.
ഓമനയ്ക്ക് ഓള്‍ ഇന്ത്യാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഇന്റര്‍വ്യൂ കാര്‍ഡ് വന്നു. സി. എം. സിയില്‍ രാജിക്കത്ത് കൊടുത്തു. എനിക്ക് സമ്മാനമായി കിട്ടിയ സൈക്കിള്‍ മടക്കിക്കൊടുത്തു. അതു കൊടുക്കുമ്പോള്‍ സര്‍ദാര്‍ജി അവിടെയില്ലായിരുന്നു. ജോലിക്കാരനോട് പറഞ്ഞേല്‍പിച്ചു അദ്ദേഹം വരുമ്പോള്‍ കൊടുക്കണമെന്ന്. വിജയ് ഉമ്മന്‍, ഓഫിസിലെ ഫാസ്സില്‍, മാത്യു ഡോക്ടര്‍, സൂപ്രണ്ട് ചന്ദര്‍, ലാസര്‍, സഖറിയ അങ്ങനെ ധാരാളം സഹപ്രവര്‍ത്തകര്‍, കൂട്ടുകാരോട് വിടപറയുമ്പോള്‍ എല്ലാവരുടേയും മുഖത്ത് ഒരു ശോകഭാവം നിഴലിച്ചിരുന്നു. ഇതിന് മുന്‍പ് തന്നെ ഗുരുദാസ്പുരിയില്‍ പോയി ഫാദര്‍ ഗിഡോ, സിസ്റ്റര്‍ സൂസി, യോഗിസംഘത്തിലെ സര്‍ദാര്‍ജി എല്ലാവരോടും യാത്ര പറഞ്ഞു.
ഞങ്ങള്‍ ഡല്‍ഹിയിലേക്ക് യാത്രയായി. രാമേട്ടന്‍ സ്റ്റേഷനില്‍ വന്നിരുന്നു. അദ്ദേഹത്തിന്റെ വീട്ടിലാണു താമസിച്ചത്. ഓമനയുടെ ഇന്റര്‍വ്യൂ ദിവസം ഞങ്ങള്‍ നഴ്‌സിംഗ് ഓഫീസിലേക്ക് പോയി. അകത്തേക്ക് ഇന്റര്‍വ്യൂവിനു പോയ ആള്‍ പെട്ടെന്ന് തിരിച്ചു വന്നപ്പോള്‍ ആ മുഖത്തേക്ക് ആശങ്കയോടെ നോക്കി ചോദിച്ചു. എന്തു പറ്റി ഇന്റര്‍വ്യൂ നടന്നില്ലേ. അവള്‍ പുഞ്ചിരിച്ചിട്ടു പറഞ്ഞു, എല്ലാം കഴിഞ്ഞു.അതു പൂര്‍ണമായി ഉള്‍ക്കൊളളാന്‍ കഴിയാതെ വീണ്ടും ചോദിച്ചു. ഇത്ര പെട്ടെന്ന് ഇന്റര്‍വ്യൂ കഴിയുമോ. അവളുടെ മിഴികളില്‍ ആഹ്‌ളാദം മിന്നിമറഞ്ഞു. മുഖത്തും അതു ദൃശ്യമായി. ഇത്ര മതിമറന്ന് ആഹ്‌ളാദിക്കാന്‍ എന്തുണ്ടായി. പുറത്ത് ഇറങ്ങിയപ്പോള്‍ പറഞ്ഞു. സി. എം.സി. ആശുപത്രിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചിട്ടു പറഞ്ഞു, സി.എം.സിയില്‍ നിന്ന് വരുന്നവരോട് പ്രത്യേകം ചോദ്യമൊന്നും ചോദിക്കാനില്ല, നിന്നെ ജോലിക്ക് എടുത്തിരിക്കുന്നു.
സി.എം.സിയെപ്പറ്റി ആ രംഗത്തുളളവരുടെ തിരിച്ചറിവ് അന്നാണ് അഗാധമായി ഞാനറിയുന്നത്. അവിടുത്തെ ഓരോ ജോലിക്കാരിലും വിശുദ്ധിയുളള ഒരാത്മാവുണ്ടെന്ന് എനിക്കറിയാം. അതില്‍ ഏതാനം ഭൂതബാധയേറ്റവര്‍ ഭൗതീക നേട്ടത്തിനായി എന്തെങ്കിലും ചെയ്തതുകൊണ്ട് സി.എം.സി യുടെ നേട്ടങ്ങളെ നിരുപാധികം തളളിക്കളയാനാവില്ല. എനിക്കു വേണ്ടിയുളള ജോലി ഏതെങ്കിലും പത്രത്തില്‍ രാമേട്ടന്‍ നോക്കുന്നെന്ന് പറഞ്ഞപ്പോള്‍ എനിക്ക് പത്ര ഓഫീസുകളില്‍ താല്‍പര്യമില്ലെന്നും വേറെ ജോലി ശരിയായിട്ടുണ്ടെന്നുമറിയിച്ചു. ആദ്യം വേണ്ടത് താമസിക്കാനൊരു വീടാണ്. ഒരാഴ്ച്ചക്കുളളില്‍ തന്നെ ഇന്ത്യാ ഗേറ്റിനടുത്തുളള കസ്തൂര്‍ബ ഗാന്ധിമാര്‍ഗില്‍ കേരള സ്‌കൂളിന് പിറകിലുളള സപ്തരജ്ഞന്‍ ആശുപത്രി ജീവനക്കാരുടെ പതിനാലാം നമ്പര്‍ ക്വാര്‍ട്ടര്‍ ഞങ്ങള്‍ വാടകയ്‌ക്കെടുത്തു. അത് ഒരു നഴ്‌സിന്റെ ക്വാര്‍ട്ടറായിരുന്നു. അതിന്റെ അവകാശികള്‍ ആശുപത്രിക്കടുത്ത് വാടകയ്ക്ക് താമസിച്ചുകൊണ്ട് ഇത് വാടകയ്ക്ക് കൊടുക്കുന്നു. അവിടെ ജോലിയുളള എന്റെയൊരു സുഹൃത്ത് വര്‍ഗ്ഗീസിന്റെ ഭാര്യ മാഗിയാണ് വീട് റെഡിയാക്കിയത്. ഓമനയ്ക്ക് അല്പം ദൂരമുണ്ടെങ്കിലും എന്റെ ഓഫീസിനടുത്തായിരുന്നു. നിത്യവും ഓമന ബസ് കയറുന്നത് പട്യാല കോര്‍ട്ടിനു മുന്നില്‍ നിന്നും, മടങ്ങി വന്നിറങ്ങുന്നത് ഇന്ത്യാ ഗേറ്റിനടുത്തുളള റെയില്‍വേ ഹെഡ്ക്വാര്‍ട്ടേഴ്‌സിന്റെ മുന്നിലുമാണ്.
എനിക്കു രജീവ് ഖന്ന വഴി ലഭിച്ച ജോലി ന്യൂഡല്‍ഹി ഹൗസിലാണ്. രാജീവ് ഖന്നയുടെ അച്ഛന്‍ ഇരിക്കുന്നത് ഡല്‍ഹി ഒബ്‌റോയ് ഹോട്ടലിലും മൂത്ത ജേഷ്ഠന്‍ ഗോപാല്‍ ഖന്നയിരിക്കുന്നത് മുംബൈ ഒബ്‌റോയ് ഹോട്ടലിലുമാണ്. രാജീവ് ഖന്നയ്ക്ക് ഹോട്ടലുകളുടെ പങ്കാളിത്തവും മറ്റ് ബിസിനസ്സുകളും ഉണ്ടെങ്കിലും ഇദ്ദേഹത്തിന് ഏറെ ഇഷ്ടം കാര്‍ സവാരിയാണ്.
ന്യൂഡല്‍ഹിയിലുളള സോക്കോത്ര ഇന്‍ന്റര്‍നാഷണല്‍ മാളവീയ നഗറിനടുത്തുളള കട്ടാന ഫുഡ്, ക്രഞ്ചി, വഫേഴ്‌സ് തുടങ്ങിയ ഭക്ഷണങ്ങള്‍ ഉണ്ടാക്കുന്ന സ്ഥാപനങ്ങളണ്. സോക്കോത്രയുടെ പഴ്‌സണല്‍ മാനേജര്‍ പാലക്കാട്ടുകാരന്‍ കൃഷ്ണ അയ്യരാണ്. എന്നെ നിയമിച്ചരിക്കുന്നത് അസിസ്റ്റന്റ് പഴ്‌സണല്‍ മാനേജരായിട്ട് മാളവിക നഗറിലേക്കാണ്. ആദ്യം ജോലി ആരംഭിക്കുന്നത് ന്യൂഡല്‍ഹി ഹൗസില്‍ നിന്നാണ്. ജോലി തുടങ്ങിയ ദിവസം തന്നെ കുറെ ഉദ്യോഗാര്‍ത്ഥികളെ ഫാക്ടറിയിലേക്ക് എടുക്കുന്ന ജോലിയാണ് ഏല്‍പ്പിച്ചത്. കട്ടാന ഫുഡ്‌സിന്റെ ഫാക്ടറി കുത്തബ്മീനാര്‍ സ്ഥിതി ചെയ്യുന്ന മെഹ്‌റോളിയിലാണ്.
രാജീവ് ഖന്ന സ്ഥലത്തുണ്ടെങ്കില്‍ മാത്രം വന്നു പോകും. ആരോടും വളരെ വിനയത്തോടെയാണ് അദ്ദേഹം സംസാരിക്കുന്നത്. സമ്പന്നതയുടെ ഒന്നും നിഗളിപ്പ് ആ മുഖത്തില്ല. എന്റെ മൂത്തമകന് രാജീവ് എന്ന് പേരിടാന്‍ കാരണവും അദ്ദേഹത്തിന്റ സ്വഭാവഗുണങ്ങളാണ്. സ്‌നേഹ സമ്പന്നന്‍. ഇദ്ദേഹം ഓഫീസില്‍ വരുന്നത് ബുളളറ്റിനേക്കാള്‍ വലിപ്പമുളള ആകര്‍ഷകമായ മോട്ടോര്‍ സൈക്കിളിലാണ്. ആദ്യമായിട്ടാണ് അതുപോലുളള മോട്ടോര്‍ സൈക്കിള്‍ കാണുന്നത്. ജമ്മു-കാശ്മീര്‍ മുഖ്യമന്ത്രി ആയിരുന്ന ഫാറൂഖ് അബ്ദുല്ലയില്‍ നിന്ന് വാങ്ങിയതെന്നാണ് കേട്ടത്. മാസങ്ങള്‍ കഴിഞ്ഞതോടെ മുമ്പുണ്ടായിരുന്ന സുഹൃദ്ബന്ധങ്ങളൊക്കെ ഞാന്‍ പുനസ്ഥാപിച്ചു. ഞാനും ഒരു മോട്ടോര്‍ സൈക്കിള്‍ വാങ്ങി. കേന്ദ്രസാഹിത്യ അക്കാദമി ഹാളില്‍ നടക്കുന്ന കേരളത്തില്‍ നിന്നുളള കലാപരിപാടികള്‍ ഓമനയ്‌ക്കൊപ്പം കാണാന്‍ പോയി. ധാരാളം എം.പി.മാര്‍ കസ്തൂര്‍ബാ റോഡിനടുത്ത് താമസിക്കുന്നുണ്ട്. എന്റെ ഒരു ബന്ധു ബേബി റയില്‍ ഭവനിലാണ് ജോലി ചെയ്യുന്നത്. ഇദ്ദേഹം താമസിക്കുന്നത് എം.പി മാര്‍ക്ക് കെടുത്തിട്ടുളള ബംഗ്‌ളാവു പോലുളള വീടുകള്‍ക്ക് പിറകിലായി ക്വാര്‍ട്ടേഴ്‌സില്‍ ആണ്.
ഈ സുന്ദരമായ ബംഗ്‌ളാവുകള്‍ പണി കഴിപ്പിച്ചിട്ടുളളത് ബ്രട്ടീഷുകാരാണ്. അന്നവര്‍ പിറകിലുളള ക്വാര്‍ട്ടേഴ്‌സ് പണികഴിപ്പിച്ചത് അവരുടെ ജോലിക്കര്‍ക്ക് വേണ്ടിയായിരുന്നു. ഇന്നത് എം.പിമാര്‍ വാടകയ്ക്ക് കൊടുത്തു കാശുണ്ടാക്കുന്നു. ഇവര്‍ പാവങ്ങളുടെ വോട്ടു വാങ്ങി എം.പിയായപ്പോള്‍ എന്തുകൊണ്ട് തൊഴിലില്ലാതെ വലയുന്ന, നല്ല ശമ്പളമില്ലാത്ത സ്വന്തം സംസ്ഥാനത്തു നിന്നുളള പാവങ്ങള്‍ക്ക് ഈ മുറികള്‍ കൊടുക്കന്നില്ലെന്നു തോന്നി. പ്രവര്‍ത്തിയില്ലാതെ പ്രസംഗിക്കുന്നവര്‍. ഇതു പോലെ എം.പിമാര്‍ താമസിക്കുന്ന പല സ്ഥലങ്ങളും ഞാന്‍ കണ്ടിട്ടുണ്ട്. ഇവരില്‍ പലരുയെടും ലക്ഷ്യം സമ്പാദ്യം വര്‍ധിപ്പിക്കലാണെന്ന് മനസിലാക്കി. ജനാധിപത്യത്തിലെ പ്രഭു കുമാരന്മാര്‍!
ഡല്‍ഹിയില്‍ ജോലി ചെയ്തു കൊണ്ടിരിക്കെ താജ്മഹല്‍,ഡല്‍ഹി റെഡ് ഫോര്‍ട്ട്, രാഷ്ട്രപതി ഭവന്‍, മധുരയിലുളള ശ്രീകൃഷ്ണന്റെ ജന്മഭൂമി, കുത്തബ് മിനാര്‍ അങ്ങനെ പല സ്ഥലങ്ങളിലും ഞാന്‍ ഓമനയുമായി പോയി. വൈകുന്നേരങ്ങളില്‍ ഇന്ത്യാ ഗേറ്റിനടുത്തുളള പച്ചപ്പുല്‍ത്തകിടിയിലൂടെ കാറ്റു കൊളളാനായി ഞങ്ങള്‍ നടക്കുമായിരുന്നു.
ആ വര്‍ഷം ഞങ്ങള്‍ വീണ്ടും അവധിക്കു പോയിട്ടു വന്നു. ആ യാത്രയും പഴയതു പോലെ ആനന്ദമായിരുന്നു. അന്ന് ഞങ്ങള്‍ എന്റെ അമ്മയെ ചികില്‍സിക്കാനായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കൊണ്ടുപോയി. ഡോക്ടര്‍ പരിശോധിച്ചിട്ടു പറഞ്ഞു അമ്മയ്ക്ക് ക്യാന്‍സറാണ്. അവിടെ ചെല്ലുന്നതിനു മുന്നേ ഞാന്‍ മനസിലാക്കിയത് ആദ്യം ആശുപത്രിയിലല്ല പോകേണ്ടത് ക്യാന്‍സര്‍ ഡോക്ടറെ വീട്ടില്‍ പോയി കണ്ട കാശ് കൊടുക്കണം. എങ്കിലേ നല്ല ശ്രദ്ധയും ചികില്‍സയും ആശുപത്രിയില്‍ കിട്ടുകയുളളൂ. ആശുപത്രി കിടക്ക പോലും കാശിന്റെ കനം നോക്കിയാണ്. ഞങ്ങള്‍ ആ ദിവസങ്ങളില്‍ താമസിച്ചിരുന്നത് ഹോട്ടലിലായിരുന്നു. ബന്ധുക്കള്‍ കുറച്ചകലങ്ങളിലാണ് താമസിച്ചിരുന്നത്. ഈ ഡോക്ടറെ കാണാന്‍ ധാരാളം പേരുണ്ടായിരുന്നു, കൈക്കൂലി കൊടുത്തു പഠിച്ചവര്‍. പാവം രോഗികളില്‍ നിന്നും പിഴിയുന്നു. അതുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ വന്നിട്ട് കേരള കൗമുദിയില്‍ ഞാനൊരു ലേഖനം കൊടുത്തു. അതു വെളിച്ചം കണ്ടു. എന്റെ സുഹൃത്ത് രാമചന്ദ്രനാണ് ആ ലേഖനം വന്ന പേജ് എനിക്കയച്ചു തന്നത്. അതില്‍ സി.എം.സിയെ കണ്ടു പഠിക്കണമെന്നം എഴുതിയിരുന്നു. സാഹിത്യ അക്കാദമി ഹാളില്‍ ചിത്രകാരനായ ചങ്ങനാശേരിക്കാരന്‍ ജി.എസ്. പെരുന്നയെയും കേരള ഹൗസില്‍ മാവേലിക്കര രാമചന്ദ്രനെയും ഞാന്‍ പരിചയപ്പെട്ടു. അവരുടെ ഓരോ വാക്കും ചിന്തയും അവസാനിക്കുന്നത് കലാ സാഹിത്യ വിഷയങ്ങളിലാണ്. മലയാളത്തനിമയുളളവര്‍.
1983ല്‍ ആരോഗ്യവകുപ്പിലേക്ക് ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങിയവരെ തെരെഞ്ഞെടുക്കാന്‍ ഉന്നത ബിരുദധാരികളായ സൗദി ഡോക്ടര്‍മാര്‍ ഡല്‍ഹിയിലെത്തി. അവിടുത്തെ ചില റിക്രൂട്ടിംഗ് ഏജന്‍സികള്‍ ഇംഗ്‌ളീഷ് പത്രങ്ങളില്‍ ഇതിന്റെ പരസ്യം കൊടുത്തു. ഡല്‍ഹിയില്‍നിന്നും അയല്‍ സംസ്ഥാനങ്ങളില്‍നിന്നും ഉദ്യോഗാര്‍ത്ഥികള്‍ അവിടേക്ക് വന്നു. ആദ്യത്തെ ഇന്റര്‍വ്യൂ നടന്നത് ലാജ്പത്തു നഗറിലെ കണ്ടത്തില്‍ ഏജന്‍സിയിലാണ്. പാലക്കാട്ടുകാരുടെ സ്ഥാപനം. അശോക റോഡിനടുത്തു താമസിക്കുന്ന രമണന്‍ ചേട്ടന്‍ അവിടുത്തെ ജോലിക്കാരനാണ്. ഓമനയുടെ കാര്യം ഞാനദ്ദേഹത്തോടു ധരിപ്പിച്ച് സര്‍ട്ടിഫിക്കിറ്റിന്റെ കോപ്പി കൊടുത്തിട്ടുണ്ട്. മലയാളികളും മറ്റുളളവരും മുന്‍പ് തന്നെ പണമടച്ച് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അവര്‍ക്കാണ് മുന്‍ഗണന. എന്നിട്ടും രമണന്‍ ചേട്ടന്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ ശരിയാക്കി അടുത്ത ഒരു ദിവസം ഓമനയെ ഇന്റര്‍വ്യൂ ഹാളിലെത്തിച്ചു. അറബി ഡോക്ടര്‍ ആദ്യഘട്ട കൂടിക്കാഴ്ച്ചയില്‍ അറിയിച്ചു, നിന്നെ ഞാന്‍ കഴിഞ്ഞ ദിവസം ഇന്റര്‍വ്യൂ ചെയ്ത് അയോഗ്യത പറഞ്ഞതാണല്ലോ. പിന്നെയും എന്തിനു വന്നു. അവളുടെ മനസ്സിനു നൊമ്പരമുണ്ടാക്കിയ ഒരനുഭവമായിരുന്നു. അയാളുടെ മനസ്സില്‍ മറ്റാരേയോ ഉദ്ദേശിച്ചു പറഞ്ഞതാണെന്നു മനസ്സിലാക്കി പറഞ്ഞു. സോറി, ഞാന്‍ ആദ്യമായിട്ടാണ് ഇന്റര്‍വ്യൂവിനു വന്നത്. അയാളുടെ നോട്ടവും ഭാവവും നിന്നെ ഞാന്‍ തിരിച്ചറിഞ്ഞു എന്ന ഭാവത്തിലായിരുന്നു. ഗുണകരമായ ഒരു നിലപാട്എടുക്കാതെ ഓമനയെ മടക്കിയയച്ചു. ഞാന്‍ ജോലി കഴിഞ്ഞു വന്നു ഇന്റര്‍വ്യൂ കാര്യം അന്വേഷിച്ചപ്പോള്‍ എനിക്ക് ലഭിച്ച മറുപടി ഇതായിരുന്നു. ആ അറബിയെ എനിക്കും കുറ്റപ്പെടുത്താന്‍ കഴിഞ്ഞില്ല. യഥാര്‍ത്ഥ രോഗിയെ തിരിച്ചറിയാനുളള കഴിവില്ലാത്തവനൊക്കെ ഡോക്ടറായാല്‍ ഇതുപോലെ മരുന്നു മാറിപ്പോകുമല്ലോയെന്നാണ് എനിക്കപ്പോള്‍ മനസ്സിലായത്. ഓമനയെ ധൈര്യപ്പെടുത്തി പറഞ്ഞു. നമുക്ക് അടുത്ത ഏജന്‍സി നോക്കാം.
എന്താണ് വഴിയെന്ന് ഞാന്‍ ആലോചിച്ചു തുടങ്ങി. അടഞ്ഞു കിടക്കുന്ന വഴി തുറന്നു കിട്ടണം. മുമ്പ് എനിക്കു പരിചയമുളള ഹിന്ദുസ്ഥാന്‍ ടൈംസ് പത്രത്തിലെ ഗുപ്തയോട് ഞാനീ വിഷയം അവതരിപ്പിച്ചു. ഞാന്‍ മുന്നോട്ടുവെച്ച രണ്ടു കാര്യം ഈ ഏജന്‍സികള്‍ക്ക് ലൈസന്‍സുണ്ടോ, ഇവര്‍ക്ക് ഇന്റര്‍വ്യൂ നടത്താനുളള അനുവാദം ഫോറിന്‍ അഫയേഴ്‌സില്‍ നിന്നു കിട്ടിയിട്ടുണ്ടോ. എനിക്കതിന് പോലീസിന്റെ സഹായം വേണം. ഗുപ്തയുടെ ചില സുഹൃത്തുക്കള്‍ ക്രൈം ബ്രാഞ്ചിലുളളത് എനിക്കറിയാം. ഉടന്‍ തന്നെ ഗുപ്ത അയാളുടെ സുഹൃത്തിനെ ടെലിഫോണില്‍ വിളിച്ചിട്ട് കാര്യങ്ങള്‍ വിശദീകരിച്ചു.
ഫോണ്‍ വെച്ചിട്ട് ഐ.ടിയോയില്‍ ചെന്ന് ക്രൈം ബ്രാഞ്ച ഓഫീസര്‍ അഗര്‍വാളിനെ കാണാന്‍ പറഞ്ഞു. ആ ദിവസം തന്നെ അഗര്‍വാളിനെ കാണാന്‍ ചെന്നു കാര്യങ്ങള്‍ ധരിപ്പിച്ചു. അടുത്ത ദിവസം രാവിലെ പത്തു മണിക്ക് കൊനോട്ട് പ്‌ളാസയിലെ ഏകാന്ത് ഹോട്ടലില്‍ എത്താമെന്ന് അഗര്‍വാള്‍ എനിക്കുറപ്പുതന്നു. ഞാനന്ന് അവധിയെടുത്ത് ഓമനേയേയും കൂട്ടി ഹോട്ടലിനു മുന്നിലെത്തി. ആ ഹോട്ടലിന്റെ മുന്നില്‍ നില്‍ക്കുന്ന നീണ്ടനിര കണ്ടു ഞാനാശ്ചര്യപ്പെട്ടു. കണ്ണെത്താ ദൂരത്തേക്ക് ആള്‍ക്കാര്‍ പല നിരകളായി നില്‍ക്കുന്നു. ഇത്രമാത്രം ജനങ്ങള്‍ ആരോഗ്യ രംഗത്തുണ്ടോയെന്ന് സംശയിച്ചു. പത്ത് മണിക്കുതന്നെ അഗര്‍വാള്‍ പോലീസ് ജീപ്പിലെത്തി. ഓഫീസിലേക്ക് ചെന്ന് അയാളുടെ കാര്‍ഡ് കാണിച്ചു.
പോലീസ് വകുപ്പില്‍ നിന്നുളള അഗര്‍വാളിനെ കണ്ടു ഏജന്‍സി ഉടമ ഒരു പ്രായമുളള മനുഷ്യനും മകനും പരസ്പരം നോക്കി. ലൈസന്‍സും ഒപ്പം സര്‍ക്കാരിന്റെ അനുമതി രേഖകളും ആവശ്യപ്പെട്ടു. അതു തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാതെ വന്നപ്പോള്‍ ഇന്റര്‍വ്യൂ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടു. അവരുടെ മുഖം ചുളിഞ്ഞു. അമ്പരപ്പോടെ നോക്കി. മുന്നില്‍ വന്നു കയറിയ ഭാഗ്യത്തെ ഇയാള്‍ തൂത്തെറിയുമോയെന്നവര്‍ ഭയന്നു. ഞാന്‍ പെട്ടെന്ന് ആരാന്റെ ആപത്ത് എന്റെ സമ്പത്ത് എന്ന ഭാവത്തില്‍ അവിടേക്ക് ചെന്നു. അഗര്‍വാളിന്റെ ഒരു സുഹൃത്ത് എന്ന പോലെ ഹസ്തദാനം നടത്തി കാര്യമന്വേഷിച്ചു. ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു ഇന്റര്‍വ്യൂ നിര്‍ത്തിയാല്‍ പുറത്തു നില്‍ക്കുന്നവര്‍ ഈ ഹോട്ടലും അടിച്ചു തകര്‍ക്കും. ഞാന്‍ മകനെ അകത്തെ മറിയിലേക്ക് വിളച്ചു കൊണ്ടുപോയിട്ടു ചോദിച്ചു, എന്താ ഇയാളുടെ പേര് ,രാജൂ. ആ മുഖത്തേക്ക് ഉറ്റു നോക്കി പറഞ്ഞു. മനസ്സുണ്ടെങ്കില്‍ വഴിയുമുണ്ട്. ലക്ഷങ്ങളല്ലേ ഉണ്ടാക്കാന്‍ പോകുന്നത്. രാജു കേണു പറഞ്ഞു. എന്തു വേണമെങ്കിലും തരാം രക്ഷപ്പെടുത്തണം.
ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടന്റെ നാനാത്വങ്ങളായി സംസ്‌ക്കാരങ്ങളെ അടയാളപ്പെടുത്തുന്ന പുതിയ കളര്‍ കോഡഡ് ഭൂപടം പുറത്തിറങ്ങി. യു.കെയിലെ പ്രധാന നഗരങ്ങളില്‍ ജീവിക്കുന്നവരുടെ മതങ്ങളുടെ അടിസ്ഥാനത്തില്‍ കളര്‍ ഡോട്ടുകള്‍ ചേര്‍ത്തുവെച്ചാണ് മാപ് തയ്യാറാക്കിയിരിക്കുന്നത്. മാപുകള്‍ക്കുള്ളിലെ ഒരോ കളര്‍ ഡോട്ടുകളും ഒരോ വ്യക്തികളെയാണ് സൂചിപ്പിക്കുന്നത്. വ്യത്യസ്ഥ സംസ്‌ക്കാരങ്ങള്‍ ഇടപഴകി ജീവിക്കുന്ന സ്ഥലങ്ങളുടെയും കുടിയേറ്റ സംസ്‌ക്കാരങ്ങളുടെയുമൊക്കെ വ്യക്തമായ ചിത്രം ലഭിക്കുന്നതാണ് മാപ്.
ഒറ്റനോട്ടത്തില്‍ കണ്ടാല്‍ ഓയില്‍ പെയിംന്റിഗ് മാതൃകയാണെന്ന് മാത്രമെ തോന്നുകയുള്ളു. എന്നാല്‍ വളരെ കൃത്യമായി ഡാറ്റകള്‍ ഉപയോഗപ്പെടുത്തി രേഖപ്പെടുത്തിയിരിക്കുന്നതാണ് ഒരോ കളര്‍ ഡോട്ടും. ലണ്ടന്‍, മാഞ്ചസ്റ്റര്‍, ലെസ്റ്റര്‍ഷെയര്‍, ടെയിന്‍ ആന്റ് വെയര്‍, വെസ്റ്റ് യോര്‍ക്ക് ഷെയര്‍ എന്നീ പ്രധാന നഗരങ്ങളുടെ മതങ്ങളുടെ അടിസ്ഥാനപ്പെടുത്തി ആളുകള്‍ ജീവിക്കുന്ന സ്ഥലങ്ങളെ കളര്‍ കോഡ് ചെയ്തിരിക്കുകയാണ് പുതിയ മാപ്. ഇത്തരമൊരും മാപ് ഇതാദ്യമായിരിക്കും പുറത്തിറങ്ങുന്നത്. ഇസ്‌റി യു.കെയ്ക്ക് വേണ്ടി ഫ്‌ളാനാഗാന്‍ എന്നയാളാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.
മെട്രോ പൊളിറ്റന്‍ നഗരങ്ങളുടെ എല്ലാ ഭാഗങ്ങളിലും ക്രിസ്തുമത വിശ്വാസികള്‍ ഉള്ളതായി മാപ് വ്യക്തമാക്കുന്നു. ചരിത്രപരമായ ക്രിസ്റ്റ്യാനിറ്റിയോട് ബ്രിട്ടനുള്ള അടുപ്പം സൂചിപ്പിക്കുന്നതാണ് എല്ലായിടത്തുമുള്ള വിശ്വാസികളുടെ സാന്നധ്യം. കുടിയേറ്റ കാലഘട്ടം മുതലെ പ്രധാന നഗരങ്ങളിലെല്ലാം ഹിന്ദു, സിഖ്, മുസ്ലിം വംശജര്‍ ബ്രിട്ടനിലുണ്ടായിരുന്നു. ക്രിസ്തുമതം കഴിഞ്ഞാല്‍ ബ്രിട്ടനില്‍ ഏറ്റവും സ്വാധീനമുള്ള മതം ഇസ്ലാമാണ്.