ബ്രെക്‌സിറ്റ് സെക്യൂരിറ്റി ഡീല്‍ തീവ്രവാദികളുടെയും കുറ്റവാളികളുടെയും മോചനത്തിന് കാരണമായേക്കമെന്ന് മുന്നറിയിപ്പ്. യുകെയും യൂറോപ്യന്‍ യൂണിയനുമായി ശരിയായ ധാരണയിലെത്തിയില്ലെങ്കില്‍ അത് പൗരന്‍മാരുടെ സുരക്ഷയെ സാരമായി ബാധിക്കുമെന്ന് ഹോം അഫയേഴ്‌സ് കമ്മിറ്റി ആശങ്കയറിയിച്ചു. യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസിന്റെ അധികാര പരിധിയില്‍ യുകെ തുടരണമെന്നാണ് കമ്മിറ്റി ആവശ്യപ്പെടുന്നത്. സുപ്രധാന ഡേറ്റബേസുകളില്‍ യുകെയ്ക്ക് സ്വാധീനമുണ്ടാകണമെങ്കില്‍ ഇത് അനിവാര്യമാണ്. എന്നാല്‍ ബ്രെക്‌സിറ്റ് നയത്തില്‍ യൂറോപ്യന്‍ കോടതിയുടെ അധികാരത്തില്‍ നിന്ന് യുകെ പിന്മാറുമെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.
യുകെ യൂറോപ്യന്‍ യൂണിയന്‍ പോലീസിംഗ് സഹകരണത്തില്‍ കുറവുണ്ടാകുന്നത് ഒട്ടേറെ അനന്തരഫലങ്ങള്‍ ഉണ്ടാക്കുമെന്ന് ഹോം അഫയേഴസ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ യിവെറ്റ് കൂപ്പര്‍ പറഞ്ഞു. സുരക്ഷാ സഹകരണത്തില്‍ ധാരണകള്‍ രൂപീകരിക്കാന്‍ കഴിയാത്തത് ചിന്തിക്കാന്‍ പോലും കഴിയാത്ത സംഗതിയാണ്. അപകടകാരികളായ അന്താരാഷ്ട്ര കുറ്റവാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെക്കുന്നതില്‍ പോലീസ് സേനകള്‍ക്ക് ഇതിലൂടെ പ്രതിബന്ധങ്ങളുണ്ടാകും. രാജ്യാതിര്‍ത്തികള്‍ കടക്കാനൊരുങ്ങുന്ന ക്രിമിനലുകളേക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാന്‍ ബോര്‍ഡര്‍ ഒഫീഷ്യലുകള്‍ക്കും സാധിക്കാതെ വരും.
ട്രാഫിക്കിംഗ്, തീവ്രവാദം, അടിമക്കച്ചവടം, ഓര്‍ഗനൈസ്ഡ് ക്രൈം തുടങ്ങിയവയിലെ അന്വേഷണത്തെ ഇത് ബാധിക്കും. ഇപ്പോള്‍ നടന്നു വരുന്ന പല വിചാരണകളെയും ഇത് ദോഷകരമായി ബാധിക്കുമെന്നും അവര്‍ പറഞ്ഞു. യൂറോപോള്‍, യൂറോപ്യന്‍ അറസ്റ്റ് വാറന്റ് ആന്‍ഡ് ഷെങ്കന്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം 2 (സിസ് 2) ഡേറ്റാബേസ് എന്നിവയിലുള്ള സ്വാധീനം ബ്രിട്ടന് നഷ്ടമാകുമെന്നും കമ്മിറ്റി വിലയിരുത്തുന്നു. തീവ്രവാദികള്‍, കുറ്റവാളികള്‍, കാണാതായവര്‍ എന്നിവരെക്കുറിച്ചുള്ള വിലമതിക്കാനാകാത്ത ഡേറ്റാബേസാണ് ഇത്.
തെരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ പറ്റാത്തതില്‍ കോണ്‍ഗ്രസ് എംഎല്‍എ സ്വന്തം നിയോജകമണ്ഡലത്തിലെ രോഗികള്‍ക്ക് മുന്നില്‍ മാപ്പ് പറഞ്ഞു. തിരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ ചുവരെഴുത്തുകളിലും പ്രസംഗങ്ങളിലും മാത്രമൊതുക്കുകയും അതില്‍ യാതൊരു ലജ്ജയുമില്ലാതെ തലയുയര്‍ത്തി നടക്കുകയും ചെയ്യുന്ന ജനപ്രതിനിധികള്‍ക്കിടയില്‍ വ്യത്യസ്തനാകുകയാണ്. ആസാമില്‍ നിന്നുള്ള ഒരു എംഎല്‍എ. അസമില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ രൂപ്‌ജ്യോതി കര്‍മിയാണ് സംസ്ഥാനത്തെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ച് മുട്ടില്‍ നിന്ന് പാലിക്കാന്‍ പറ്റാതെ വാഗ്ദാനങ്ങളോര്‍ത്ത് രോഗികള്‍ക്കു മുന്നില്‍ മാപ്പിരന്നത്.
അസമിലെ മരിയാനി ജോഹത്ത് ജില്ലയിലെ മരിയാനി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് രൂപ്‌ജ്യോതി കര്‍മി. രാഗികള്‍ക്ക് മതിയായ ആരോഗ്യ സംവിധാനങ്ങള്‍ ഒരുക്കാന്‍ സാധിക്കാത്തതില്‍ ഖേദിക്കുന്നുവെന്നും മാപ്പു തരണമെന്നും മുട്ടില്‍ നിന്ന് കൂപ്പുകൈകളോടെ അദ്ദേഹം രോഗികളോട് പറഞ്ഞു. ഗ്രാമങ്ങളില്‍ നിന്നും വരുന്ന രോഗികള്‍ക്ക് ആശുപത്രിയില്‍ ആവശ്യമായ സൗകര്യങ്ങള്‍ ലഭിക്കുന്നില്ലെന്ന് കമ്മിറ്റി കണ്ടെത്തിയിരുന്നു. ഏഴ് ഡോക്ടര്‍മാരെ നിയമിച്ചുവെങ്കിലും എംഎല്‍എയുടെ സന്ദര്‍ശന സമയത്ത് ഒരു ഡോക്ടര്‍ പോലും ആശുപത്രിയില്‍ ഉണ്ടായിരുന്നില്ല. ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയുടെ അധ്യക്ഷന്‍ കൂടിയാണ് രൂപ്‌ജ്യോതി കര്‍മി.
ലണ്ടന്‍: യുകെ തലസ്ഥാനത്ത് റോഡ് സുരക്ഷ ഉറപ്പാക്കാന്‍ പുതിയ നീക്കവുമായി ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്‍. വാഹനങ്ങളുടെ വേഗതാ പരിധി മണിക്കൂറില്‍ 20 മൈലാക്കി ചുരുക്കും. നിലവിലുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതാണ് നടപടി. ലണ്ടന്‍ നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം ഈ നിയമം നടപ്പിലാക്കും. അതേസമയം 2020ന്റെ ആരംഭത്തോടെ മാത്രമെ 20 മൈല്‍ വേഗത നിയമം നടപ്പിലാക്കുകയുള്ളുവെന്നും അധികൃതര്‍ അറിയിച്ചു. നടപടിയെ സ്വാഗതം ചെയ്തുകൊണ്ട് റോഡ് സുരക്ഷാ ക്യാംപയിനേഴ്‌സും രംഗത്ത് വന്നു. ലണ്ടന്‍ നഗരത്തിലുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്.
നഗരത്തിലെ തിരക്കേറിയ റോഡുകളിലുണ്ടാകുന്ന അപകടങ്ങളില്‍ സൈക്കിള്‍ യാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കുമാണ് ഏറ്റവും കൂടുതല്‍ പരിക്കേല്‍ക്കുന്നത്. പുതിയ വേഗതാ പരിധി കൊണ്ടുവന്നാല്‍ ഇത്തരം അപകടങ്ങളെ നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ലണ്ടന്‍ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലുള്ള വേഗതാ നിയന്ത്രണമായിരിക്കും ഇത്. ലണ്ടനിലെ മറ്റു പ്രദേശങ്ങളിലെ വേഗതാ പരിധിയും പുനര്‍നിര്‍ണയിക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്‍ വ്യക്തമാക്കിയിട്ടുണ്ട്. മേയര്‍ സാദിഖ് ഖാന്‍ നഗരത്തിലെ റോഡപകടങ്ങള്‍ നിയന്ത്രിക്കുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് പുതിയ നടപടി.
വെസ്റ്റ്മിനിസ്റ്റര്‍ സിറ്റി കൗണ്‍സിലിന്റെ നിയമപ്രകാരം നഗരപരിധിയില്‍ ഓടിക്കാവുന്ന പരമാവധി വേഗത 30 മൈലാണ്. അപകടങ്ങളുടെ തോത് വര്‍ദ്ധിക്കുന്നത് ചൂണ്ടിക്കാണിച്ചായിരുന്നു കൗണ്‍സില്‍ വേഗത നിയന്ത്രണം കൊണ്ടുവന്നത്. ലണ്ടനില്‍ മാത്രം ഒരു വര്‍ഷം 2,000ത്തിലധികം പേര്‍ റോഡപകടങ്ങളില്‍ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേല്‍ക്കുയോ ചെയ്യുന്നുണ്ട്. ഇതില്‍ 80 ശതമാനവും സൈക്കിള്‍, കാല്‍നട യാത്രക്കാരാണ്. ലണ്ടന്‍ നഗരത്തിലെ അപകടങ്ങള്‍ നിയന്ത്രിച്ചേ മതിയാകൂ. ഓരോ മരണങ്ങളും പരിക്കുകളും വലിയ ആഘാതമാണ് കുടുംബങ്ങള്‍ക്ക് ഉണ്ടാക്കുന്നതെന്ന് മേയര്‍ സാദിഖ് ഖാന്‍ പറഞ്ഞു.
ബ്രിട്ടനില്‍ ദശാബ്ദങ്ങള്‍ക്ക് ശേഷം ദാരിദ്ര്യനിരക്കില്‍ വന്‍ വര്‍ദ്ധനവ്. കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങള്‍ കൂടുതല്‍ കഷ്ടപ്പാടിലേക്ക് നീങ്ങുന്ന കാഴ്ചയ്ക്കാണ് കഴിഞ്ഞ വര്‍ഷം സാക്ഷ്യം വഹിച്ചതെന്ന് റെസൊല്യൂഷന്‍ ഫൗണ്ടേഷന്റെ കണക്കുകള്‍ പറയുന്നു. മാര്‍ഗരറ്റ് താച്ചര്‍ അധികാരത്തിലിരുന്ന സമയത്തെ അപേക്ഷിച്ച് വന്‍ വര്‍ദ്ധനവാണ് ഇക്കാര്യത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ബ്രെക്‌സിറ്റും ഗവണ്‍മെന്റിന്റെ ഓസ്‌റ്റെരിറ്റി നയങ്ങളും സാധാരണക്കാരുടെ ജീവിത നിലവാരത്തെ വലിയ തോതില്‍ സ്വാധീനിക്കുന്നുണ്ടെന്നും ഫൗണ്ടേഷന്‍ വ്യക്തമാക്കുന്നു.
2016 അവസാനം വരെയുള്ള കണക്കുകളാണ് ഔദ്യോഗിക സര്‍വേ ഡേറ്റയില്‍ പറഞ്ഞിട്ടുള്ളതെങ്കിലും ചരിത്രപരമായ ഘടകങ്ങളും സ്റ്റാറ്റിസ്റ്റിക്‌സുകളുമാണ് ഫൗണ്ടേഷന്‍ പുറത്തുവിട്ട കണക്കുകള്‍ തയ്യാറാക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. ജനസംഖ്യയില്‍ വര്‍ക്കിംഗ് എയിജിലുള്ള ദരിദ്ര വിഭാഗത്തിലുള്ളവരില്‍ മൂന്നിലൊന്നിന്റെയും വരുമാനത്തില്‍ 50 മുതല്‍ 150 പൗണ്ട് വരെ കുറവുണ്ടായിട്ടുണ്ട്. 2017-18 വരെയുള്ള കണക്കാണ് ഇത്. നാണയപ്പെരുപ്പം വരുമാനത്തെ ബാധിച്ചതും ബെനഫിറ്റുകളും ടാക്‌സ് ക്രെഡിറ്റുകളും വെട്ടിക്കുറച്ചതും ദരിദ്ര വിഭാഗക്കാര്‍ക്ക് ഇരുട്ടടിയായിട്ടുണ്ട്. മറ്റുള്ളവരുടെ വരുമാനത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുമില്ല.
കഴിഞ്ഞ വര്‍ഷം 3 ശതമാനത്തോളമാണ് നാണയപ്പെരുപ്പത്തില്‍ വര്‍ദ്ധനവുണ്ടായത്. ബ്രെക്‌സിറ്റ് ഹിതപരിശോധനയ്ക്ക് ശേഷം പൗണ്ടിന്റെ മൂല്യത്തിലുണ്ടായ ഇടിവാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതേസമയം ശരാശരി വേതന നിരക്ക് ശരാശരിയേക്കാള്‍ കുറഞ്ഞ നിരക്കില്‍ തുടരുകയും ചെയ്തു. ഈ നിരക്കില്‍ കണക്കാക്കുമ്പോള്‍ ഔദ്യോഗിക പോവര്‍ട്ടി റേറ്റ് 22.1 ശതമാനത്തില്‍ നിന്ന് 23.2 ശതമാനമായാണ് ഉയര്‍ന്നത്. 1988നു ശേഷമുണ്ടായ ഏറ്റവും വലിയ കുതിച്ചുചാട്ടമാണ് ഇതെന്നും ഫൗണ്ടേഷന്‍ സര്‍വേ പറയുന്നു.
മുസാഫര്‍പുര്‍: ബിഹാറിലെ ഗവ. അഗതിമന്ദിരത്തില്‍ അന്തേവാസികളായ പെണ്‍കുട്ടികള്‍ കൂട്ടത്തോടെ ലൈംഗിക പീഡനത്തിനിരയായ സംഭവത്തില്‍ ജില്ലാ ശിശുസംക്ഷണ ഓഫീസറും വനിതാവാര്‍ഡന്മാരും ഉള്‍പ്പെടെ 10 പേര്‍ അറസ്‌റ്റില്‍.
മുംബൈ ആസ്‌ഥാനമായുള്ള എന്‍.ജി.ഒ. സംഘടന നടത്തിയ പരിശോധനയെത്തുടര്‍ന്നാണു പുറംലോകം ഇക്കാര്യം അറിഞ്ഞത്. ആകെയുള്ള 40 പെണ്‍കുട്ടികളില്‍ 20 പേരും ലൈംഗിക പീഡനത്തിനിരയായെന്ന് വൈദ്യപരിേശാധനയില്‍ തെളിഞ്ഞു. ഇതിന്റെ അടിസ്‌ഥാനത്തില്‍ സംസ്‌ഥാനസാമൂഹികക്ഷേമവകുപ്പ് എഫ്.ഐ.ആര്‍. രജിസ്‌റ്റര്‍ ചെയ്യുകയായിരുന്നു.
ഇതിനിടെ, ഒരു പെണ്‍കുട്ടിയെ മര്‍ദിച്ചു കൊലപ്പെടുത്തി മന്ദിരത്തിന്റെ അങ്കണത്തില്‍ കുഴിച്ചിട്ടതായി മറ്റൊരു അന്തേവാസി വെളിപ്പെടുത്തി. സംഭവത്തെക്കുറിച്ചു സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടു പ്രതിപക്ഷപാര്‍ട്ടിയായ ആര്‍.ജെ.ഡി. നിയമസഭയില്‍ ബഹളംവച്ചു.
പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്‌ഥാനത്തില്‍ നിശ്‌ചിതസ്‌ഥലങ്ങള്‍ പോലീസ് കുഴിച്ചുനോക്കിയെങ്കിലും മൃതദേഹത്തിന്റെ അവശിഷ്‌ടമൊന്നും കിട്ടിയില്ല. അതിനാല്‍, കൂടുതല്‍ സ്‌ഥലങ്ങളില്‍ പരിശോധന നടത്തുമെന്നു പോലീസ് സുപ്രണ്ട് ഹര്‍പ്രീത് കൗര്‍ പറഞ്ഞു.
ലൈംഗികപീഡനം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തില്‍ അന്തേവാസികളെ മറ്റുജില്ലകളിലെ അഗതിമന്ദിരങ്ങളിലേക്കു നീക്കി. അഗതിമന്ദിര നടത്തിപ്പു ചുമതലയുണ്ടായിരുന്ന സന്നദ്ധസംഘടനയെ സര്‍ക്കാര്‍ കരിമ്പട്ടികയില്‍പ്പെടുത്തിയിട്ടുണ്ട്. ഭരണകക്ഷിയുമായി ബന്ധപ്പെട്ട ഉന്നതര്‍ക്കു സംഭവുമായി ബന്ധമുണ്ടെന്നും ഇവരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും പ്രതിപക്ഷനേതാവ് തേജസ്വി യാദവ് ആരോപിച്ചു.
വാര്‍ദ്ധക്യത്തിന്റെ ആരംഭത്തില്‍ മനുഷ്യ ശരീരത്തിലുണ്ടാവുന്ന ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്നാണ് ത്വക്ക് ചുളിയുക, മുടി കൊഴിച്ചില്‍ തുടങ്ങിയവ. ശരീരത്തിലെ വളര്‍ച്ചയെ നിയന്ത്രിക്കുന്ന ജീനിന്റെ പ്രവര്‍ത്തനഫലമായിട്ടാണ് ഇത്തരം മാറ്റങ്ങള്‍ ഉണ്ടാവുന്നത്. ഈ മാറ്റങ്ങളെ ഇല്ലാതാക്കാന്‍ ശാസ്ത്രലോകത്തിന് കഴിയുമെന്നാണ് ബെര്‍മിംഗ്ഹാമിലെ യൂണിവേഴ്‌സിറ്റി ഓഫ് അലബാമയിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. ശരീരത്തില്‍ മാറ്റങ്ങളുണ്ടാക്കുന്ന ജീനിനെ നിയന്ത്രിക്കുക വഴി വാര്‍ദ്ധ്യക്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങളെ ഇല്ലാതാക്കാന്‍ കഴിയുമെന്ന് ഇവര്‍ പറയുന്നു.
അദ്ഭുതകരമായ ഈ കണ്ടുപിടിത്തം പരീക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ശാസ്ത്രലോകം. പ്രായം വര്‍ദ്ധിക്കുമ്പോള്‍ ത്വക്ക് ചുളിയുന്നതിന് കാരണമാകുന്ന ജീനിന്റെ പ്രവര്‍ത്തനങ്ങളെ ഓഫ് ചെയ്യാമെന്നാണ് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നത്. ശരീരത്തിലെ സെല്ലുകളുടെ ഇത്തരം പ്രവൃത്തികള്‍ ഇല്ലാതായാല്‍ മരണം സംഭവിക്കുന്നത് വരെ നമ്മുടെ യവൗനം നിലനില്‍ക്കും. അതേസമയം ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനെത്തെയോ ശരീരത്തിലെ ഇതര രോഗങ്ങളെയോ നിയന്ത്രിക്കാനോ സംരക്ഷിക്കാനോ ഇതിന് കഴിയില്ല. ചുരുക്കി പറഞ്ഞാല്‍ വാര്‍ദ്ധക്യം തരുന്ന ത്വക്കിലെ ചുളിവും മുടി കൊഴിച്ചിലും മാത്രമെ പുതിയ കണ്ടുപിടിത്തം പ്രതിവിധിയാകുകയുള്ളു.
മുടികൊഴിച്ചിലും ത്വക്കിലെ ചുളിവും മനുഷ്യനില്‍ പ്രായം വര്‍ദ്ധിക്കുമ്പോള്‍ ഉണ്ടാകുന്ന ഫോണോടെപ്പിക് മാറ്റങ്ങളാണ്. ഈ ഫോണോടെപ്പിക് മാറ്റങ്ങളെ ഇല്ലാതാക്കാന്‍ ഡി.എന്‍.എ കണ്ടന്റുകള്‍ പുനഃസ്ഥാപിക്കുവാന്‍ കഴിയുമെന്നതാണ് ഞങ്ങളുടെ കണ്ടുപിടുത്തമെന്ന് യൂണിവേഴ്‌സിറ്റി ഓഫ് അലബാമയിലെ പ്രൊഫസര്‍ കേശവ് സിംഗ് അവകാശപ്പെട്ടു. പുതിയ കണ്ടെത്തല്‍ ലോകത്തിലെ തന്നെ ആദ്യത്തേതാണ്. കാര്‍ഡിയോവാസ്‌കുലാര്‍ രോഗങ്ങള്‍ക്കും ഡയബറ്റിക്‌സിനും പുതിയ കണ്ടുപിടുത്തം ഉപകാരപ്പെടുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.
ലോറ ഹാരിസ് എന്ന 45കാരി ശാസ്ത്ര ലോകത്തെ പോലും അദ്ഭുതപ്പെടുത്തിയാണ് ജീവിതത്തിലേക്ക് തിരികെ നടക്കുന്നത്. എന്‍.എച്ച്.എസ് ഓങ്കോളജി വിഭാഗത്തിലെ നഴ്‌സായിരുന്ന ലോറയുടെ ക്യാന്‍സര്‍ കണ്ടെത്തുന്ന കഴിഞ്ഞ വര്‍ഷമാണ്. അപകടകരമായി അവസ്ഥയിലുള്ള ടെര്‍മിനല്‍ ബവ്ല്‍ ക്യാന്‍സര്‍. ആദ്യഘട്ട പരിശോധനയില്‍ തന്നെ ഡോക്ടര്‍മാര്‍ക്ക് പ്രതിക്ഷയുണ്ടായിരുന്നില്ല. അത്രയധികം അപകടകരമായ അവസ്ഥയിലേക്ക് രോഗം മൂര്‍ച്ഛിച്ചിരുന്നു. ആഴ്ച്ചകള്‍ നീണ്ട പരിശോധനയ്ക്ക് ശേഷം ലോറയ്ക്ക് മൂന്ന് മാസം മാത്രമെ ആയുസുണ്ടാകൂവെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. ചികിത്സയുടെ ആദ്യഘട്ടത്തില്‍ തന്നെ കീമോ മരുന്നുകളും ലഭ്യമായി ചികിത്സകളും ആരംഭിച്ചിരുന്നു. പക്ഷേ പ്രതീക്ഷയുണ്ടാക്കുന്ന മാറ്റങ്ങളൊന്നുമുണ്ടായില്ല.
പിന്നീടാണ് മറ്റൊരു മരുന്ന് ചിലപ്പോള്‍ രോഗം ശമനം ഉണ്ടാക്കിയേക്കാമെന്ന് ഡോക്ടര്‍മാര്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഈ മരുന്നുകള്‍ വളരെ ചെലവേറിയതായിരുന്നു. അമേരിക്കയില്‍ നിന്ന് യുകെയിലേക്ക് 20 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ലോറയെത്തുന്നത്. 2006ല്‍ ഓങ്കോളജി നഴ്‌സായി ജോലിയില്‍ പ്രവേശിക്കുന്നത്. ഡോക്ടര്‍മാര്‍ പറഞ്ഞ മരുന്ന് വാങ്ങാനുള്ള സാമ്പത്തിക നില ലോറയ്ക്കും കുടുംബത്തിനുമില്ലായിരുന്നു. പ്രതീക്ഷ കൈവിടാതെ അവര്‍ ഇന്റര്‍നെറ്റില്‍ ക്രൗഡ് ഫണ്ടിംഗ് ക്യാംപയിന്‍ ആരംഭിച്ചു. 21,000 പൗണ്ടായിരുന്നു ലക്ഷ്യം ആദ്യ റൗണ്ട് ചികിത്സകള്‍ക്കായി ഉപയോഗിക്കാനുള്ള തുകയാണിത്. എന്നാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് പേര്‍ സഹായവുമായി എത്തി.
ഏതാണ്ട് 100,000 പൗണ്ടാണ് ക്രൗഡ് ഫണ്ടിംഗ് ക്യാംപയിനിലൂടെ ലഭിച്ചത്. അഞ്ച് റൗണ്ട് ചികിത്സകള്‍ക്ക് ഈ തുക മതിയാകുമായിരുന്നു. മൂന്ന് റൗണ്ട് ചികിത്സ പൂര്‍ത്തിയാകുമ്പോള്‍ തന്നെ ലോറ സുഖം പ്രാപിച്ചു. ക്യാന്‍സറിന്റെ ലക്ഷണങ്ങളെല്ലാം ശരീരത്തില്‍ മാറിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. സഹായിച്ചവര്‍ക്കും പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്നവര്‍ക്കും നന്ദി പറഞ്ഞ് ലോറ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് രോഗവിവരം വ്യക്തമാക്കിയിരിക്കുന്നത്. രണ്ട് കുട്ടികളുടെ അമ്മ കൂടിയായ ലോറയുടെ ശരീരത്തില്‍ ക്യാന്‍സര്‍ വന്നതായി മനസിലാകുന്നു പോലുമില്ലെന്നാണ് ഡോക്ടര്‍മാര്‍ ഇപ്പോള്‍ പറയുന്നത്.
ടോറികള്‍ക്കെതിരെ ആഞ്ഞടിച്ച് ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി തുടരുന്ന എല്ലാ കര്‍ഷക വിരുദ്ധ നയങ്ങളും അധികാരത്തിലെത്തിയാല്‍ പുനഃപരിശോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ടോള്‍പുഡില്‍ രക്തസാക്ഷികളെ അനുസ്മരിച്ച് സംസാരിക്കവെയാണ് കോര്‍ബിന്റെ പ്രഖ്യാപനം. 2013ലെ ഡേവിഡ് കാമറൂണ്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ചില നയങ്ങള്‍ അങ്ങേയറ്റം കര്‍ഷക വിരുദ്ധമായിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. കര്‍ഷകരെ സംരക്ഷിക്കാന്‍ ബാധ്യതയുള്ള സര്‍ക്കാര്‍ അത് ചെയ്യുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
വേതനം കുറഞ്ഞ കര്‍ഷകര്‍ക്ക് നല്‍കിവരുന്ന ബെനിഫിറ്റുകള്‍ ഇല്ലാതാക്കിയ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നീക്കം അധികാരത്തിലെത്തിയാല്‍ പിന്‍വലിക്കും. യുകെയിലെ വേതനം കുറഞ്ഞ കര്‍ഷകരെ രൂക്ഷമായി പ്രതിസന്ധിയാലാക്കിയ നയമാണിത്. ഏതാണ്ട് 149 മില്യണ്‍ പൗണ്ടിന്റെ ആനുകൂല്യങ്ങളാണ് അഗ്രികള്‍ച്ചറല്‍ വെയ്ജ് ബോര്‍ഡിന്റെ നീക്കത്തോടെ ഇല്ലാതായിരിക്കുന്നു. രാജ്യത്തിന്റെ ചരിത്രത്തില്‍ ഏറെ പ്രധാനമുള്ള ടോള്‍പുഡിലെ കര്‍ഷകരായി രക്തസാക്ഷികളോട് നീതി പുലര്‍ത്താന്‍ ഇത്തരം നിലപാടുകള്‍ക്ക് മാത്രമെ കഴിയൂവെന്നും കോര്‍ബ് ചൂണ്ടിക്കാട്ടുന്നു.
2013ല്‍ ഡേവിഡ് കാമറൂണ്‍ സര്‍ക്കാരിന്റെ നേതൃത്വത്തിലുണ്ടായിരുന്ന അഗ്രികള്‍ച്ചര്‍ വെയ്ജ് ബോര്‍ഡാണ് 149 മില്യണ്‍ പൗണ്ടിന്റെ ബെനിഫിറ്റുകള്‍ എടുത്തു കളഞ്ഞത്. ഇത് പുനസ്ഥാപിച്ചാല്‍ രാജ്യത്തിന്റെ ഉള്‍ഗ്രാമങ്ങളില്‍ താമസിക്കുന്ന കര്‍ഷകര്‍ക്ക് വലിയ സഹായകമാവും. ഇവര്‍ക്ക് പെയ്ഡ് ഹോളിഡേ, രോഗമുണ്ടാവുന്ന സാഹചര്യത്തിലുള്ള ആനുകൂല്യങ്ങള്‍ തുടങ്ങിയവ തിരികെയെത്തും. കൂടാതെ നൈറ്റ് പേ, കാലാവസ്ഥ ജോലികളെ തടസപ്പെടുത്തുകയാണെങ്കിലുള്ള അഡിഷണല്‍ വേതനം തുടങ്ങിയവയും കര്‍ഷകര്‍ക്ക് ലഭിക്കും. മിനിമം വേതനം ഉറപ്പു വരുത്തുന്ന ഇത്തരം നടപടികള്‍ക്കെതിരെ മുഖം തിരിക്കുകയാണ് ടോറികള്‍ ചെയ്യുന്നതെന്നും കോര്‍ബ് ആരോപിച്ചു.
യുകെയിലെ എഴുപതിനായിരത്തിലേറെ കുട്ടികള്‍ക്ക് ആന്റി-ഡിപ്രഷന്‍ മരുന്നുകള്‍ പ്രിസ്‌ക്രൈബ് ചെയ്യപ്പെടുന്നതായി വെളിപ്പെടുത്തല്‍. ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ ലോ ഉപയോഗിച്ച് എന്‍.എച്ച്.എസ് അതോറിറ്റിയില്‍ നിന്ന് ലഭിച്ച കണക്കുകളാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ആന്റി-ഡിപ്രഷന്‍ മരുന്നുകള്‍ കുട്ടികളില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുള്ളതായി വിദഗ്ദ്ധര്‍ മുന്നറിയിപ്പില്‍ പറയുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ ഇത്തരം മരുന്നുകള്‍ പ്രസ്‌ക്രൈബ് ചെയ്യപ്പെടുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ മാനസിക പ്രശ്‌നങ്ങള്‍ക്ക് മരുന്ന് കഴിക്കുന്ന കുട്ടികളുടെ എണ്ണം ഇരട്ടിയായതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
ആകെ മരുന്നെടുക്കുന്ന കുട്ടികളില്‍ 20000ത്തിലേറെ പേര്‍ പ്രൈമറി സ്‌കൂള്‍ പ്രായത്തില്‍ ഉള്‍പ്പെട്ടവരാണ്. ചെറിയ മാനസിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി ഉപയോഗിക്കുന്ന ആന്റി-ഡിപ്രഷന്‍ മരുന്ന് കുട്ടികളുടെ ബുദ്ധി വളര്‍ച്ചയെ സാരമായി ബാധിക്കുമെന്ന് വിദ്ഗദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ മാതാപിതാക്കള്‍ക്ക് ഇതിനെപ്പറ്റി ധാരണയില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു. ഇംഗ്ലണ്ടിലെ ആറ് പേരില്‍ ഒരു കുട്ടിക്ക് മരുന്ന് പ്രിസ്‌ക്രൈബ് ചെയ്യപ്പെടുന്നുണ്ട്. 7.3 മില്യണ്‍ ആന്റി-ഡ്രിപ്രഷന്‍ മരുന്നുകളാണ് കഴിഞ്ഞ വര്‍ഷം മാത്രം ഉപയോഗിക്കപ്പെട്ടത്. പ്രിസ്‌ക്രൈബിംഗ് റേറ്റും വര്‍ദ്ധിക്കുകയാണ്. പലരും ഇത്തരം മരുന്നുകള്‍ മാത്രമാണ് പ്രതിവിധിയെന്നാണ് കരുതുന്നത്.
18 വയസിനും 24നും ഇടയ്ക്കുള്ള ഹാഫ് മില്യണ്‍ ആളുകള്‍ക്കാണ് കഴിഞ്ഞ വര്‍ഷം ഇത്തരം മരുന്നുകള്‍ പ്രിസ്‌ക്രൈബ് ചെയ്തിരിക്കുന്നത്. ബ്ലാക്ക്പൂളിലും ഗ്രേറ്റ് യാര്‍മൗത്തിലുമാണ് ഏറ്റവും കൂടുതല്‍ പേര്‍ മരുന്ന് ഉപയോഗിക്കുന്നത്. ഇക്കാര്യത്തില്‍ ലണ്ടനാണ് ഏറ്റവും പിറകില്‍. തെറിപ്പിസ്റ്റുകളുമായി സംസാരിക്കുന്നതടക്കമുള്ള മരുന്നില്ലാതെ ചികിത്സ നടത്താന്‍ പ്രാപ്തിയുള്ള ഫെസിലിറ്റികള്‍ കൂടുതല്‍ സ്ഥാപിക്കണമെന്ന് മെന്റല്‍ ഹെല്‍ത്ത് ക്യാംപയിനേഴ്‌സ് വ്യക്തമാക്കുന്നു. ഇത്തരം ലാബ്‌ലെറ്റുകള്‍ അനാവശ്യമായി പ്രിസ്‌ക്രൈബ് ചെയ്യപ്പെടുന്നതായി ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ സൈക്യാര്‍ട്ടിസ്റ്റ് ആന്‍ഡ്രേ സിപ്രിയാനി ചൂണ്ടിക്കാണിക്കുന്നു. ഇവയൊന്നും പെട്ടന്നുള്ള പ്രതിവിധിയല്ല, കുട്ടികളുടെ മൂഡിനെ ഇവ പ്രതികൂലമായി ബാധിക്കുമെന്നും സിപ്രിയാനി പറഞ്ഞു.
ഷിബു മാത്യൂ
ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ രണ്ടാമത് വാല്‍സിംഹാം തീര്‍ത്ഥാടനം കഴിഞ്ഞ ഞായറാഴ്ച നടന്നു. യുകെയുടെ വിവിധ ഭാഗങ്ങളില്‍നിന്നുമായി ആയിരങ്ങള്‍ ഇക്കുറിയും തീര്‍ത്ഥാടനത്തിനെത്തി. രൂപത രൂപീകൃതമായതിന്റെ രണ്ടാമത് വാര്‍ഷികത്തിലാണ് തീര്‍ത്ഥാടനം നടന്നത്. പരിശുദ്ധ അമ്മയുടെ അനുഗ്രഹവും വാത്സല്യവും അനുഭവിച്ചറിഞ്ഞ ആയിരങ്ങള്‍ അനുഗ്രഹം പ്രാപിച്ച് മടങ്ങി. വിശ്വാസ തീഷ്ണതയില്‍ പൗരസ്ത്യ വിശ്വാസികളുടെ വിശ്വാസത്തെ പാശ്ചാത്യ സമൂഹം അതിശയത്തോടെയാണ് നോക്കിക്കാണുന്നത്. പതിനായിരങ്ങള്‍ പങ്കെടുത്ത ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ സഭയുടെ പ്രഥമ വാല്‍സിംഹാം തീര്‍ത്ഥാടനം അത് തെളിയിച്ചു.
യുകെ മുഴുവനായി ചിതറി കിടക്കുന്ന സീറോ മലബാര്‍ വിശ്വാസികളും അതിലുപരി അവരുടെ എണ്ണത്തിലുള്ള കുറവും, ഒരു രൂപതയുടെ സുഗമമായ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതില്‍ ധാരാളം സങ്കേതിക ബുദ്ധിമുട്ടലുകള്‍ സ്രഷ്ടിക്കുന്നു. രൂപതയെ നയിക്കാന്‍ അഭിഷിക്തനായ അഭിവന്ദ്യ പിതാവിന്റെ ഉത്കണ്ഠയേക്കുറിച്ച് പറയാതെ വയ്യാ. ഈ പ്രതിസന്ധിയെ മറികടക്കാന്‍ അഭിവന്ദ്യ പിതാവ് അക്ഷീണം പരിശ്രമിക്കുകയാണ്.
ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത മൂന്നാം വയസ്സിലേയ്ക്ക് പ്രവേശിക്കുമ്പോള്‍ തിരുസഭയെക്കുറിച്ച് ദീര്‍ഘവീക്ഷണമുള്ള അഭിവന്ദ്യ പിതാവ്, തിരുസഭയുടെ കല്പനകളില്‍ ഒന്നാമത്തേതില്‍ നിന്നു തന്നെ തന്റെ പ്രവര്‍ത്തനങ്ങളുടെ അടുത്ത പടി ആരംഭിക്കുകയായിരുന്നു. അതിന്റെ തുടക്കമായിരുന്നു വാല്‍സിംഹാമിലെ പ്രസംഗം. രണ്ടു വര്‍ഷക്കാലം രൂപത മുഴുവനും ചുറ്റിനടന്ന് കണ്ടും കേട്ടും നേരിട്ട് മനസ്സിലാക്കിയതിന്റെ വെളിച്ചത്തിലായിരുന്നു വാല്‍സിംഹാമിലെ പ്രസംഗം ആരംഭിച്ചത്. ‘ഞായറാഴ്ചകളിലും കടപ്പെട്ട തിരുന്നാളുകളിലും ‘മുഴുവന്‍ കുര്‍ബ്ബാനയില്‍’ പങ്കുകൊള്ളണം. ആ ദിവസങ്ങളില്‍ വിലക്കപ്പെട്ട വേല ചെയ്യുകയുമരുത്’. തിരുസഭയുടെ കല്പനകളില്‍ ഒന്നാമത്തേതാണിത്. ലോകമെമ്പാടുമുള്ള
ക്രൈസ്തവ വിശ്വാസികള്‍ക്ക് ഞായറാഴ്ചയോടും കടപ്പെട്ട തിരുന്നാളുകളോടുമുള്ള സമീപനത്തില്‍ അടുത്ത കാലങ്ങളിലായി കുറവ് സംഭവിച്ചിരിക്കുന്നു. നിത്യജീവനേക്കുറിച്ചുള്ള ബോധമില്ലായ്മയാണ് ഇതിനു കാരണം. ഞായറാഴ്ചയെ അവഗണിക്കുന്നവന്‍ നിത്യജീവനെയാണ് പന്താടുന്നത്. അതിശക്തമായ ഭാഷയിലാണ് അഭിവന്ദ്യ പിതാവ് ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ക്രൈസ്തവരുടെ ജീവിതത്തില്‍ പരിശുദ്ധ അമ്മയുടെ സ്ഥാനവും അഭിവന്ദ്യ പിതാവ് തന്റെ പ്രസംഗത്തില്‍ വ്യക്തമാക്കി. അമ്മയുടെ തിടുക്കത്തിലുള്ള ഇടപെടലുകള്‍ ക്രൈസ്തവരായ നമ്മള്‍ അനുഭവിച്ചറിയണമെന്ന് പിതാവ് ആഹ്വാനം ചെയ്തു. സഭയോടുള്ള തന്റെ ഉത്തരവാദിത്വത്തില്‍ അതീവ ജാഗ്രതയുള്ള പിതാവ് സഭാ മക്കള്‍ ഒന്നും ചിതറിപ്പോവാതെ കാത്തു സൂക്ഷിക്കുകയാണിവിടെ.
അഭിവന്ദ്യ പിതാവിന്റെ വാല്‍സിംഹാമിലെ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം ചുവടെ ചേര്‍ക്കുന്നു. വീഡിയോ കാണുക.
[ot-video][/ot-video]