ലണ്ടന്‍: ഹാരി രാജകുമാരനും മേഗന്‍ മര്‍ക്കിളിനും കൂട്ടായി ഒരു കുഞ്ഞ് അതിഥി കൂടിയെത്തുന്നു. രാജകുടുംബത്തിലേക്ക് പുതിയ അംഗമെത്തുന്ന കാര്യം കൊട്ടാരം പ്രസ്താവനയിലൂടെ അറിയിക്കുകയായിരുന്നു. അടുത്ത സ്പ്രിംഗ് സീസണില്‍ പുതിയ അംഗം രാജകുടുംബത്തിന്റെ ഭാഗമാവുമെന്ന് പ്രസ്താവനയില്‍ പറഞ്ഞു. മെയ് 19നായിരുന്നു ഹാരി രാജകുമാരനും ഹോളിവുഡ് നടിയും മോഡലുമായ മേഗനും വിവാഹിതരായത്. വിവാഹത്തിനുശേഷമുള്ള ആദ്യ പ്രധാന വിദേശപര്യടനത്തിലാണ് ഇരുവരും. പസഫിക് ടൂറിന്റെ ഭാഗമായി ഇവരിപ്പോള്‍ സിഡ്‌നിയിലാണ്. വിവാഹശേഷം ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മേഗന്‍.

പ്രധാനമന്ത്രി തെരേസ മേയ് ഇരുവര്‍ക്കും ആശംസകളറിയിച്ചിട്ടുണ്ട്. കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇരുവര്‍ക്കും നിരവധി ആശംസകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ഇരുവര്‍ക്കും ട്വിറ്ററിലൂടെ ആശംസകളറിയിച്ചു. യു.കെയിലെ യു.എസ് അംബാസിഡര്‍ വൂഡി ജോണ്‍സണും ഇരുവര്‍ക്കും ആശംസകളുമായി രംഗത്ത് വന്നു. ബ്രിട്ടീഷ് രാജകുടുംബത്തിലെ ഇളമുറ രാജകുമാരിയായ യുജീനയുടെ വിവാഹം അടുത്തിടെ നടന്നിരുന്നു. ആ സന്തോഷത്തിനു പിന്നാലെയാണ് രാജകുടുംബത്തിന് ഇരട്ടി മധുരമേകി പുതിയ അംഗം കടന്നുവരുന്നത്.

2016ല്‍ നടന്ന ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ അമ്മയാകുന്നതിനെക്കുറിച്ച് മേഗന്‍ നിലപാട് വ്യക്തമാക്കിയിരുന്നു. അമ്മയാകുകയെന്നത് എന്റ് ബക്കറ്റ് ലിസ്റ്റിലുള്ള കാര്യമാണെന്നായിരുന്നു അന്നത്തെ പ്രതികരണം. അതേസമയം സന്തോഷവാര്‍ത്തയോട് പ്രതികരിക്കാന്‍ മേഗന്റെ പിതാവ് തയ്യാറായില്ല. വിഷയത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ അദ്ദേഹത്തിന് പ്രതികരണം ആരാഞ്ഞപ്പോള്‍ ഒന്നും പറയാനില്ലെന്നായിരുന്നു മറുപടി ലഭിച്ചത്. നേരത്തെ ആരോഗ്യകാരണങ്ങളാല്‍ മേഗന്റെ പിതാവ് വിവാഹ ചടങ്ങുകളില്‍ പങ്കെടുത്തിരുന്നില്ല.
ഒരു ചെറിയ പിഴവു പോലും നിങ്ങളുടെ കാര്‍ ഇന്‍ഷുറന്‍സ് ഇല്ലാതാക്കിയേക്കാമെന്ന് ഇന്‍ഷുറന്‍സ് കമ്പനികളുടെ മുന്നറിയിപ്പ്. കാറുകളില്‍ മിക്കയാളുകളും മോഡിഫിക്കേഷനുകള്‍ വരുത്താറുണ്ട്. എന്നാല്‍ ഇക്കാര്യം ഇന്‍ഷുറന്‍സ് കമ്പനിയെ യഥാസമയം അറിയിച്ചില്ലെങ്കില്‍ ഇന്‍ഷുറന്‍സ് നിങ്ങള്‍ക്ക് നഷ്ടമായേക്കാമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. കാറുകളുടെ മേല്‍ ചെയ്യുന്ന സ്‌പെഷ്യല്‍ പെയിന്റ് വര്‍ക്കുകളോ പതിക്കുന്ന സ്റ്റിക്കറുകളോ പോലും ഫാക്ടറി സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ചല്ലെന്ന് വിലയിരുത്തപ്പെട്ടാല്‍ ഇന്‍ഷുറന്‍സ് നഷ്ടമാകാന്‍ ഇതു കാരണമായേക്കാം. വാഹനം മോഷണം പോകുകയോ അപകടങ്ങള്‍ സംഭവിക്കുകയോ ചെയ്താല്‍ ലഭിക്കേണ്ട ഇന്‍ഷുറന്‍സ് പരിരക്ഷ ഇത്തരം പിഴവുകളിലൂടെ ഇല്ലാതായേക്കാം. കാറിലുള്ള എന്തെങ്കിലും നോണ്‍ സ്റ്റാന്‍ഡേര്‍ഡ് ആണെന്ന് വിലയിരുത്തപ്പെട്ടാല്‍ അത് അനധികൃത മോഡിഫിക്കേഷനായി കണക്കാക്കും.

വെറും 1.6 ശതമാനം വാഹന ഉടമകള്‍ മാത്രമാണ് തങ്ങളുടെ കാറുകളില്‍ വരുത്തിയ മാറ്റങ്ങള്‍ അറിയിക്കാറുള്ളതെന്ന് പഠനം പറയുന്നു. നിങ്ങളുടെ കാറിന്റെ ഫാക്ടറി സ്റ്റാന്‍ഡേര്‍ഡിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാകുകയെന്നത് നിര്‍ബന്ധമായും വേണമെന്ന് ഗോകംപെയര്‍ വാഹന ഉടമകളോട് നിര്‍ദേശിക്കുന്നു. ഇതിനു മേല്‍ വരുത്തുന്ന മാറ്റങ്ങള്‍ ഇന്‍ഷുറന്‍സ് കമ്പനിയെ അറിയിക്കുകയും വേണം. ബോഡി കിറ്റ്, എക്‌സോസ്റ്റ് സിസ്റ്റം, സസ്‌പെന്‍ഷന്‍ എന്നിവയില്‍ വരുത്തുന്ന മാറ്റങ്ങള്‍ മാത്രമല്ല മോഡിഫിക്കേഷനായി കണക്കാക്കുകയെന്ന് ഡ്രൈവര്‍മാര്‍ അറിഞ്ഞിരിക്കണമെന്ന് ഗോകംപെയര്‍ ഇന്‍ഷുറന്‍സ് കമ്പനി വക്താവ് മാറ്റ് ഒലിവര്‍ പറയുന്നു.

യൂസ്ഡ് കാറുകള്‍ വാങ്ങുന്നവര്‍ക്ക് ഇക്കാര്യത്തില്‍ അബദ്ധങ്ങള്‍ സംഭവിക്കാറുണ്ട്. അലോയ് വീലുകള്‍ ഘടിപ്പിക്കുക, സാറ്റലൈറ്റ് നാവിഗേഷന്‍ സംവിധാനം, ടിന്റഡ് വിന്‍ഡോകള്‍ എന്നിവയും മോഡിഫിക്കേഷന്റെ പരിധിയില്‍ വരുന്നവയാണ്. ഫാക്ടറി സ്റ്റാന്‍ഡേര്‍ഡ് എന്താണെന്ന് അറിയുകയാണ് ഈ പിഴവ് സംഭവിക്കാതിരിക്കാനുള്ള ഏക മാര്‍ഗ്ഗം. മോഡിഫിക്കേഷനുകള്‍ സംബന്ധിച്ച് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് വ്യത്യസ്ത കാഴ്ചപ്പാടുകളാണ് ഉള്ളത്. അതുകൊണ്ടുതന്നെ കാറുകളില്‍ വരുത്തുന്ന മാറ്റങ്ങള്‍ എത്രയും വേഗം കമ്പനികളെ അറിയിക്കേണ്ടത് അത്യാവശ്യമാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
യുകെയില്‍ ജനിക്കുന്ന കുട്ടികളിലെ ജനന വൈകല്യങ്ങള്‍ കുറയ്ക്കാന്‍ പുതിയ നടപടിയുമായി ഗവണ്‍മെന്റ്. വിപണിയിലെത്തുന്ന ധാന്യപ്പൊടികളില്‍ ഫോളിക് ആസിഡ് ചേര്‍ക്കാന്‍ നിര്‍ദേശം നല്‍കി. നവജാത ശിശുക്കളില്‍ ജനനത്തോട് അനുബന്ധിച്ചുണ്ടാകുന്ന സ്‌പൈന ബിഫിഡ എന്ന അസുഖവും അംഗവൈകല്യങ്ങള്‍ക്കും, ചിലപ്പോള്‍ മരണത്തിനു വരെ കാരണമാകാവുന്ന വിധത്തിലുള്ള മറ്റു വൈകല്യങ്ങളും ഒഴിവാക്കാന്‍ ഫോളിക് ആസിഡ് ഉപകരിക്കുമെന്ന നിര്‍ദേശം അംഗീകരിച്ചുകൊണ്ടാണ് ഈ പദ്ധതിക്ക് മന്ത്രിമാര്‍ അനുമതി നല്‍കിയിരിക്കുന്നത്. ആഴ്ചകള്‍ക്കുള്ളില്‍ പദ്ധിക്ക് തുടക്കമാകും. ഫോളിക് ആസിഡ് ഫോര്‍ട്ടിഫിക്കേഷന്‍ നടപ്പാക്കണമെന്ന് കാലങ്ങളായി ശുപാര്‍ശകള്‍ നിലവിലുണ്ടെങ്കിലും ഗവണ്‍മെന്റുകള്‍ അവ നടപ്പാക്കുന്നതില്‍ വിമുഖത കാട്ടുകയായിരുന്നു.

ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍, ബേബി ഹെല്‍ത്ത് ക്യാംപെയിനര്‍മാര്‍ എന്നിവര്‍ ദീര്‍ഘകാലമായി നടത്തി വന്നിരുന്ന ക്യാംപെയിനിന്റെ ഫലമായാണ് ഡൗണിംഗ് സ്ട്രീറ്റ് ഈ പദ്ധതിക്ക് അംഗീകാരം നല്‍കിയതെന്ന് വൈറ്റ്ഹാള്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി. ആദ്യ ഘട്ടത്തില്‍ എതിര്‍ത്തിരുന്നെങ്കിലും പിന്നീട് പ്രധാനമന്ത്രി ഇതിന് അംഗീകാരം നല്‍കുകയായിരുന്നു. തീരുമാനത്തെ മെഡിക്കല്‍ ഗ്രൂപ്പുകളും ചാരിറ്റികളും സ്വാഗതം ചെയ്തു. നിര്‍ബന്ധിത ഫോര്‍ട്ടിഫിക്കേഷന്‍ യുകെയുടെ ഭാവിതന്നെ മാറ്റിമറിക്കുമെന്ന് ഷൈന്‍ എന്ന ചാരിറ്റിയുടെ ചീഫ് എക്‌സിക്യൂട്ടീവ് കെയിറ്റ് സ്റ്റീല്‍ പറഞ്ഞു.

അമേരിക്കയുള്‍പ്പെടെ 80 രാജ്യങ്ങളില്‍ ഈ പദ്ധതി നിലവിലുണ്ട്. എന്‍എച്ച്എസും അഡൈ്വസറി സമിതികളും ഈ നിര്‍ദേശത്തിന് അനുകൂല നിലപാടായിരുന്നു സ്വീകരിച്ചു വന്നിരുന്നത്. 1998ലാണ് അമേരിക്കയില്‍ ഫോളിക് ആസിഡ് ഫോര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധിതമാക്കിയത്. ഇതിനു ശേഷം ന്യൂട്രല്‍ ട്യൂബ് ഡിഫക്ട്‌സ് എന്ന അവസ്ഥക്ക് 23 ശതമാനം കുറവുണ്ടായെന്ന് വ്യക്തമായിരുന്നു.
സെല്‍ഫി ഇമേജുകളില്‍ മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന ആപ്പുകള്‍ കുട്ടികളില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാമെന്ന് മുന്നറിയിപ്പ്. നാലു വയസു വരെ പ്രായമുള്ള കുട്ടികളെ പോലും ഇത്തരം ആപ്പുകള്‍ ഉപയോഗിക്കാന്‍ നാം ശീലിപ്പിക്കാറുണ്ട്. എന്നാല്‍ ഈ ആപ്പുകളും ഗെയിമുകളും കുട്ടികള്‍ക്ക് യോജിച്ചതല്ലെന്ന് വെസ്റ്റ് ഇംഗ്ലണ്ട് യൂണിവേഴ്‌സിറ്റിയിലെ സെന്റര്‍ ഫോര്‍ അപ്പിയറന്‍സ് റിസര്‍ച്ച് നടത്തിയ പഠനത്തില്‍ വ്യക്തമായി. ആപ്പിള്‍ സ്റ്റോറില്‍ ടോപ്പ് റാങ്കിങ്ങില്‍ എത്തിയവയില്‍ ഫെയിസ് ട്യൂണ്‍ ആപ്പുകളായിരുന്നു മുന്‍പന്തിയില്‍. ഇവയില്‍ മിക്കവയും നാലു വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ യോഗ്യമായവയെന്നാണ് പരസ്യങ്ങളില്‍ പറയുന്നത്.

ഇത്തരം ആപ്പുകളില്‍ കണ്ണുകള്‍, മൂക്ക്, ചുണ്ട് എന്നിവയുടെ വലിപ്പം മാറ്റാവുന്ന വിധത്തിലുള്ള എഡിറ്റിംഗ് സംവിധാനങ്ങളാണ് ഉള്ളത്. തങ്ങളുടെ ചിത്രങ്ങള്‍ കൂടുതല്‍ സുന്ദരമാക്കാന്‍ നിര്‍ദേശിക്കുന്ന ഗെയിമുകള്‍ കുട്ടികളുടെ ആത്മവിശ്വാസം ഇല്ലാതാക്കും. ഒരു ഡ്രീം ഡേറ്റിനായി മനോഹരമായി ഡ്രസ് ചെയ്യാനുള്ള ഗെയിമില്‍ ഏര്‍പ്പെടുന്ന എട്ടു മുതല്‍ ഒമ്പത് വയസു വരെയുള്ള കുട്ടികളില്‍ 10 മിനിറ്റിനുള്ളില്‍ത്തന്നെ തങ്ങളുടെ ശരീരത്തിന്‍മേലുള്ള ആത്മവിശ്വാസം നഷ്ടമാകുന്നുവെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. സുന്ദരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന അവസ്ഥയിലേക്ക് തങ്ങളുടെ ശരീരം എത്തില്ലെന്ന ആത്മവിശ്വാസമില്ലായ്മ കുട്ടികളില്‍ ഈ ആപ്പുകള്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ.ആമി സ്ലേറ്റര്‍ പറഞ്ഞു.

അരക്ഷിതബോധം വളര്‍ത്തുകയും കുട്ടികളില്‍ പോലും തങ്ങളുടെ രൂപത്തെക്കുറിച്ച് അനാവശ്യ ബോധം വളര്‍ത്തുകയും ചെയ്യുന്നതിലൂടെ ആപ്പുകള്‍ പുറത്തിറക്കുന്ന കമ്പനികള്‍ പണം വാരുകയാണെന്നും അവര്‍ വിശദീകരിച്ചു. സ്വന്തം രൂപത്തെക്കുറിച്ച് അനാവശ്യമായ ആകാംക്ഷ കുട്ടികളില്‍ വളര്‍ത്തുകയാണ് ഈ ആപ്പുകള്‍ ചെയ്യുന്നതെന്ന് റോയല്‍ കോളേജ് ഓഫ് സൈക്യാട്രിസ്റ്റ്‌സിലെ ഡോ.ജോണ്‍ ഗോള്‍ഡിന്‍ പറയുന്നു. ഇത് കുട്ടികളുടെ മാനസികാരോഗ്യത്തെ വളരെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കുപ്രസിദ്ധ ഇസ്ലാമിസ്റ്റ് വിദ്വേഷ പ്രചാരകന്‍ അന്‍ജം ചൗധരി ഈയാഴ്ച ജയില്‍ മോചിതനാകുന്നു. ഡര്‍ഹാം കൗണ്ടിയിലെ ഫ്രാങ്ക്‌ലാന്‍ഡ് ജയിലിലാണ് ഇയാളെ പാര്‍പ്പിച്ചിട്ടുള്ളത്. അഞ്ചര വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ട ഇയാള്‍ ശിക്ഷയില്‍ പകുതിയോളം അനുഭവിച്ചതിനു ശേഷമാണ് പുറത്തെത്തുന്നത്. ഇതിനു ശേഷം ഇയാള്‍ക്ക് സുരക്ഷയൊരുക്കാനും നിരീക്ഷിക്കാനുമായി പ്രതിവര്‍ഷം 2 മില്യന്‍ പൗണ്ട് വീതം ഗവണ്‍മെന്റിന് ചെലവാകുമെന്നാണ് കരുതുന്നത്. 51കാരനായ ഇയാള്‍ ബുധനാഴ്ച ജയില്‍ മോചിതനാകും. പരസ്യമായി ഐസിസിനെ പിന്തുണച്ച് സംസാരിച്ചതിനാണ് 2016ല്‍ ഇയാള്‍ക്ക് തടവുശിക്ഷ ലഭിച്ചത്. ഇയാളെ നിരീക്ഷിക്കുന്നതിന് ആവശ്യമായ വന്‍ തുക ബ്രിട്ടീഷ് നികുതിദായകരുടെ ഉത്തരവാദിത്തമായി മാറിയിരിക്കുകയാണെന്ന് സണ്‍ഡേ ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.

25 നിബന്ധനകളോടെയാണ് ഇയാളെ ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിച്ചിരിക്കുന്നത്. ഈവനിംഗ് കര്‍ഫ്യൂ, ജിപിഎസ് ഇലക്ട്രോണിക് ടാഗ് ധരിക്കല്‍, സെന്‍ട്രല്‍ ലണ്ടനില്‍ ഇയാള്‍ നമസ്‌കാരത്തിന് എത്തിയിരുന്ന റീജന്റ്‌സ് പാര്‍ക്ക് മോസ്‌ക് സന്ദര്‍ശിക്കുന്നതില്‍ നിന്നുള്ള വിലക്ക്, മുന്‍ സഹപ്രവര്‍ത്തകരെ കാണാന്‍ പാടില്ല തുടങ്ങിയവയാണ് നിബന്ധനകള്‍. അന്‍ജം ചൗധരി നിരോധിത തീവ്രവാദ സംഘടനയായ അല്‍-മുഹാജിറൂണിന്റെ തലവനായിരുന്നു. ലണ്ടന്‍ ബ്രിഡ്ജ് ഭീകരാക്രമണം നടത്തിയ ഖുറം ഭട്ട് ഇയാളുടെ ശിഷ്യനായിരുന്നു. മറ്റു ഭീകരാക്രമണങ്ങളിലും ഇയാളുടെ അനുയായികള്‍ പങ്കെടുത്തിട്ടുണ്ട്.

ജയില്‍ മോചിതനാകുന്നതിനു മുമ്പും ഇയാള്‍ നികുതിദായകര്‍ക്ക് വന്‍ ബാധ്യതയാണെന്നും സണ്‍ഡേ ടെലഗ്രാഫ് കുറ്റപ്പെടുത്തുന്നു. ഇയാളുടെ കേസ് നടത്തിപ്പിന് 140,000 പൗണ്ടാണ് ചെലവായ പൊതുധനം. കുറ്റവാളിയെന്ന് കണ്ടെത്തിയ വിധിക്കെതിരെ അപ്പീല്‍ നല്‍കിയ ഇനത്തില്‍ 4200 പൗണ്ട് കൂടി ചെലവായിട്ടുണ്ട്. ഇയാള്‍ക്ക് യാത്രാവിലക്കേര്‍പ്പെടുത്താനും സ്വത്തുക്കള്‍ മരവിപ്പിക്കാനും യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ അധികാരങ്ങള്‍ ഉപയോഗിച്ച് സാധിക്കും എന്ന് വ്യക്തമായിരുന്നു. ഇയാള്‍ക്ക് ആയുധങ്ങള്‍ വാങ്ങാനുള്ള അനുമതിയും റദ്ദാക്കും. യുഎന്‍ അംഗരാഷ്ട്രങ്ങള്‍ക്ക് ഇയാള്‍ക്കെതിരെ ഇത്തരം നടപടികള്‍ സ്വീകരിക്കാന്‍ കഴിയും. ഫ്രാന്‍സ് അന്‍ജം ചൗധരിക്കെതിരെ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.
ഹൈ സ്പീഡ്-2 പദ്ധതിക്കായി തകര്‍ക്കേണ്ടി വരുന്നത് രണ്ടായിരത്തിലേറെ കെട്ടിടങ്ങളെന്ന് റിപ്പോര്‍ട്ട്. ഇവയില്‍ 900 വീടുകളും ആയിരത്തിലേറെ ബിസിനസുകളും ഉണ്ടെന്നാണ് വിവരം. ഇതു കൂടാതെ നൂറ്റാണ്ടുകള്‍ പ്രായമുള്ള മരങ്ങളും വുഡ്‌ലാന്‍ഡുകളും നശിപ്പിക്കപ്പെടും. ഇത്തരത്തിലുള്ള 60 പ്രദേശങ്ങള്‍ നശിപ്പിക്കപ്പെടുമെന്ന് എച്ച്എസ് 2 റെയില്‍വേ നടപ്പാക്കുന്ന കമ്പനി അറിയിക്കുന്നു. പദ്ധതിക്കെതിരെ രംഗത്തെത്തിയിട്ടുള്ള ക്യാംപെയിനര്‍മാര്‍ പറയുന്നതിലും വലിയ നാശമായിരിക്കും ഇതു മൂലം ഉണ്ടാകുകയെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ചെലവു കുറയ്ക്കാനുള്ള ശ്രമത്തില്‍ നിര്‍ണ്ണയിച്ചിരിക്കുന്ന റൂട്ട് ജനങ്ങള്‍ക്കും പരിസ്ഥിതിക്കും വലിയ പ്രത്യാഘാതങ്ങളായിരിക്കും സൃഷ്ടിക്കുക.

ലണ്ടന്‍, ബര്‍മിംഗ്ഹാം, ലീഡ്‌സ്, മാഞ്ചസ്റ്റര്‍ നഗരങ്ങള്‍ക്കിടയില്‍ അതിവേഗ റെയില്‍ ഗതാഗതം ലക്ഷ്യമിടുന്ന പാതയാണ് എച്ച്എസ്-2. എന്നാല്‍ ഇതിനുണ്ടാകുന്ന അമിത സാമ്പത്തികച്ചെലവും പാരിസ്ഥിതിക പ്രശ്‌നങ്ങളും പദ്ധിക്കെതിരെ വന്‍ വിമര്‍ശനം ക്ഷണിച്ചു വരുത്തിയിട്ടുണ്ട്. 1740 കെട്ടിടങ്ങളാണ് തകര്‍ക്കേണ്ടി വരുന്നത്. ഇവയില്‍ 888 എണ്ണം വീടുകളാണ്. 985 ബിസിനസുകളും 27 കമ്യൂണിറ്റി ഫെസിലിറ്റികളും തകര്‍ക്കേണ്ടി വരും. 2033ല്‍ പൂര്‍ത്തിയാകുമെന്നു കരുതുന്ന പദ്ധതി 61 വുഡ്‌ലാന്‍ഡ് ഏരിയകളിലൂടെ കടന്നു പോകുന്നു. അപൂര്‍വയിനം പക്ഷികളുടെയും വവ്വാലുകളുടെയും ആവാസ വ്യവസ്ഥയാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ കാടുകള്‍.

റെയില്‍വേക്കായി കെട്ടിടങ്ങള്‍ തകര്‍ക്കപ്പെടുമ്പോള്‍ 19,500 പേരുടെ ജോലിസ്ഥലമാണ് ഇല്ലാതാകുന്നത്. ഇവയില്‍ പല സംരംഭങ്ങളും മറ്റിടങ്ങളിലേക്ക് മാറ്റാമെങ്കിലും 2380 തൊഴിലവസരങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതാകും. എന്നാല്‍ റെയില്‍വേ വ രുമ്പോള്‍ 2340 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് കമ്പനിയുടെ അവകാശവാദം. നോര്‍ത്ത് വെസ്റ്റ്, യോര്‍ക്ക്ഷയര്‍ ആന്‍ഡ് ഹംബര്‍, വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് എന്നീ പ്രദേശങ്ങള്‍ 10.5 മില്യന്‍ തൊഴിലവസരങ്ങള്‍ നല്‍കുന്നുണ്ട്. ഇതനുസരിച്ച് റെയില്‍വേ വരുന്നതിലൂടെ നഷ്ടമാകുന്നത് ആപേക്ഷികമായി വളരെ ചെറിയൊരു ശതമാനം ജോലികള്‍ മാത്രമാണെന്ന ന്യായീകരണവും കമ്പനി നിരത്തുന്നുണ്ട്.

ജനങ്ങളിലുണ്ടാകാനിടയുള്ള മാനസികാഘാതവും വിലയിരുത്തിയിട്ടുണ്ട്. അമിതാകാംക്ഷ, സ്‌ട്രെസ് തുടങ്ങിയവ ജനങ്ങളില്‍ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. 28 മില്യന്‍ ടണ്ണോളം ലാന്‍ഡ്ഫില്‍ നടത്തുന്നതു മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതം വേറെയുണ്ടാകുമെന്ന കണക്കുകൂട്ടലുമുണ്ട്. ഇത് ലാന്‍ഡ്ഫില്ലുകളിലേക്ക് അയക്കുന്ന മൊത്തം മാലിന്യങ്ങളുടെ നാലിരട്ടി വരും. കൂടാതെ 9 നദികള്‍ വഴി തിരിക്കേണ്ടതായും വരുന്നു.16.7 ഹെക്ടര്‍ വനഭൂമി പദ്ധതിക്കായി നശിപ്പിക്കപ്പെടുന്നത് മൂലം പരിസ്ഥിതിക്കുണ്ടാകുന്ന ആഘാതം പ്രവചിക്കാനാകാത്തതാണെന്ന് വിദഗദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
പ്രൊഫ. ബാബു പൂഴിക്കുന്നേല്‍
എന്റെ അധ്യാപന ജീവിതം ബി.സി.എമ്മില്‍ തുടങ്ങി ബി.സി.എമ്മില്‍ അവസാനിച്ചു. 1981 ഒക്‌ടോബറിലെ പ്രസാദാക മായ ഒരു ദിനം. ഒരു ബെല്‍ബോട്ടം പാന്റും വലിപ്പമുള്ള കോളറുള്ള ഷര്‍ട്ടും ധരിച്ച് സര്‍ട്ടിഫിക്കറ്റുകളുടെ ഫയലും പിടിച്ച് മാമ്മൂട് വഴി ഞാന്‍ സംക്രാന്തിയിലേക്കു നടന്നു. ബി.സി.എം കോളേജില്‍ വച്ചാണ് ഉഴവൂര്‍ കോളേജിലേക്കുള്ള അധ്യാപക നിയമനത്തിന്റെ ഇന്റ്റര്‍വ്യൂ. ഒരു പ്രൈവറ്റ് ബസിന്റെ കമ്പിയില്‍ തൂങ്ങിപ്പിടിച്ച് സര്‍ട്ടിഫിക്കറ്റുകളുടെ ഫയല്‍ നെഞ്ചോടു ചേര്‍ത്തുപിടിച്ച് തിരക്കുള്ള ആ ബസിലും ഞാന്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു. ദൈവമേ രക്ഷിക്കണേ… ബി.സി.എം. കോളജ് എനിക്ക് അപരിചിതമല്ല. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി ആയിരുന്നപ്പോള്‍ മുതല്‍ യുവജനോത്സവത്തിലെ മത്സരങ്ങളില്‍ പങ്കെടുക്കാനും സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കുമായി ബി.സി.എം ഓഡിറ്റോറിയത്തില്‍ ഞാന്‍ പല തവണ പോയിട്ടുണ്ട്. ഇന്നൊരു പ്രവൃത്തി ദിനമായതിനാല്‍ പാവാടയും ബ്ലൗസും ധരിച്ച പെണ്‍കൊടികള്‍ അലസഗമനങ്ങളായി നടക്കുന്നു. മുടിയൊക്കെ കെട്ടിവച്ച് ക്ലാസിക് സ്റ്റൈലില്‍ സാരിയുടുത്ത് കുലീനരും പ്രൗഢകളുമായ അധ്യാപികമാര്‍ നടന്നു നീങ്ങുന്നു. സര്‍വ്വത്ര പെണ്‍മയമായ ഒരു അന്തരീക്ഷം. സെന്റ് ആന്‍സിലെ യൂണിഫോം ധരിച്ച വിദ്യാര്‍ത്ഥികള്‍ ഒരു വശത്ത് ഓടിക്കളിക്കുന്നുണ്ട്. ഊരാളിലെ സൈമണ്‍ അച്ചനും ചെട്ടിയാത്ത് അലക്‌സച്ചനും അവിടെ പഠിപ്പിക്കുന്നുണ്ട്. വികാരിയായ ചെട്ടിയാത്തച്ചന്‍ എഴുതിത്തന്ന വിശാലമായ കോണ്ടക്ട് സര്‍ട്ടിഫിക്കറ്റ് ഞാന്‍ അപേക്ഷയോടൊപ്പം സമര്‍പ്പിച്ചിരുന്നു.
ബി.സി.എം കോളേജിന്റെ ഓഡിറ്റോറിയം നിറയെ ഉദ്യോഗാര്‍ത്ഥികള്‍. വിവിധ വിഷയങ്ങളിലേക്കുള്ള ഇന്റ്റര്‍വ്യൂ ഒരു ദിവസം തന്നെ നടത്തുകയാണ്. തുറന്ന സ്റ്റേജില്‍ തുറന്ന ഇന്റ്ര്‍വ്യൂ. താഴെയിരിക്കുന്നവര്‍ക്കെല്ലാം കാണാം. 2006 വരെ ബി.സി.എം കോളേജിലും ഉഴവൂര്‍ കോളേജിലും അഡ്മിഷനോ അപ്പോയിന്‍മെന്റിനോ പണം വാങ്ങിയിരുന്നില്ല. മെരിറ്റിന്റെ സുതാര്യത പാലിക്കുന്നതിന്റെ അന്തസോടെയാണ് കോട്ടയം മാനേജ്‌മെന്‍റ് അറിയപ്പെട്ടിരുന്നത്. പല കോളേജുകളില്‍ 1979-81 കാലഘട്ടത്തില്‍ എം.എ മലയാളത്തിന് പഠിച്ചവരെല്ലാം അടുത്തിരുന്ന് സംസാരിക്കുന്നു. ഞാനും അവരോടൊപ്പം കൂടി. 40 ഓളം പേര്‍ വിവിധ വിഷയങ്ങള്‍ക്ക് ഇന്റര്‍വ്യൂവിന് വന്നിരിക്കുന്നു. ഇന്നവരില്‍ പലരും അധ്യാപകരായി റിട്ടയര്‍ ചെയ്തതിന്റെ വാര്‍ത്തകള്‍ പത്രത്താളുകളില്‍ നിന്നും അറിയുന്നുണ്ട്. 1980ല്‍ കേരളത്തിലെ കോളേജുകളില്‍ പ്രീഡിഗ്രിക്ക് ഷിഫ്റ്റ് സമ്പ്രദായം ആരംഭിച്ചു. ഓള്‍ പ്രേമോഷനെത്തുടര്‍ന്ന് കുട്ടികളെല്ലാം വിജയശ്രീലാളിതരായി പുറത്തിറങ്ങിയപ്പോള്‍ ആവശ്യത്തിന് സീറ്റുകള്‍ കോളേജുകളില്‍ ഇല്ലാതിരുന്നതിനാലാണ് ഷിഫ്റ്റ് സമ്പ്രദായം ആരംഭിച്ചത്.
ഉച്ചകഴിഞ്ഞാണ് മലയാളത്തിന്റെ ഊഴമായത്. പേരു വിളിച്ചപ്പോള്‍ സഹജമായ ചടുലതാളത്തില്‍ ബി.സി.എമ്മിന്റെ സ്റ്റേജിലേക്ക് ഞാന്‍ കുതിച്ചു കയറി. ഇന്റ്റര്‍വ്യൂ ബോര്‍ഡില്‍ മഹാരഥന്മാര്‍ നിരന്നിരിക്കുന്നു. ഒരു കസേര നിറഞ്ഞ് ഒരു മന്ദഹാസവുമായി ഇരിക്കുന്ന ഡോ. ഡി. ബാബുപോള്‍ ഐ.എ.എസ്. ഇടുക്കി കലക്ടര്‍ ആയിരുന്നപ്പോള്‍ മുതല്‍ ഇങ്ങോട്ട് പ്രശസ്തി നേടിയ ഡോ. ബാബുപോള്‍ പ്രശസ്തനായ ഒരു ഭരണകര്‍ത്താവു മാത്രല്ല അപാരമായ പാണ്ഡിത്യത്തിന്റെ ഉടമ കൂടിയായിരുന്നു. വേദശബ്ദരത്‌നാകരം അതൊന്നുമാത്രം മതിയല്ലോ അദ്ദേഹത്തെ തിരിച്ചറിയുവാന്‍. ഒരദ്ധ്യാപികയുടെ ഐശ്വര്യങ്ങളുമായി തുളസിക്കതിരിന്റെ വിശുദ്ധിയോടെ, നെറ്റിയിലെ കുങ്കുമെപ്പാട്ടുമായി ഡോ.എം ലീലാവതി, കോട്ടയം മെഡിക്കല്‍ കോളേജിലെ സര്‍ജറി വിഭാഗം മേധാവി ഡോ.ജേക്കബ് കണ്ടോത്ത്, ബി.സി.എം കോളേജിന്റെ പ്രഥമ പ്രിന്‍സിപ്പല്‍ പ്രൊഫ. ജോസഫ് കണ്ടോത്തിന്റെ പുത്രനും മാനേജുമെന്റിന്റെ പ്രതിനിധിയും, ചരിത്രപണ്ഡിതനും റോമിലെ സര്‍വ്വകലാശാലകളില്‍ വിസിറ്റിംഗ് പ്രൊഫസറുമായ റവ.ഡോ.ജേക്കബ് കൊല്ലാപറമ്പില്‍, കോട്ടയം
പട്ടണം കണ്ട ഏറ്റവും കരുത്തയായ പ്രിന്‍സിപ്പലും ബി.സി.എം കോളേജിന്റെ അമരക്കാരിയുമായ സിസ്റ്റര്‍ സാവിയോ. ഈ വന്‍താര നിരയുടെ മുന്‍പില്‍ പരുങ്ങി നിന്ന എന്നോട് കൊല്ലാപറമ്പിലച്ചന്‍ ഇരിക്കാന്‍ പറഞ്ഞു.
ഒന്നാം ക്ലാസോടെ എം.എ ജയിച്ചു എന്ന ഗര്‍വ്വോടെ ഉത്സാഹപൂര്‍വ്വം കയറിച്ചെന്ന ഞാന്‍ ഈ പണ്ഡിത ശിരോമണികളുടെ ചോദ്യങ്ങള്‍ക്കു മുമ്പില്‍ ഒന്നും അറിയാത്തവനായി, വട്ടപൂജ്യമായി. എങ്കിലും ചെട്ടിമിടുക്കോടെ ഞാന്‍ ചോദ്യങ്ങള്‍ക്കുത്തരം പറഞ്ഞുകൊണ്ടിരുന്നു. രാമരാജബഹദൂര്‍ ആണോ രാമരാജാബഹദൂര്‍ ആണോ തുടങ്ങിയ ബാബുപോള്‍ സാറിന്റെ കുസൃതി ചോദ്യങ്ങള്‍ക്കു മുമ്പില്‍ ഞാന്‍ പരുങ്ങി നിന്നപ്പോള്‍ ലീലാവതി ടീച്ചര്‍ എനിക്കാശ്രയമായി; എനിക്കമ്മയായി. ടീച്ചര്‍ ചോദിച്ചു കുട്ടിക്ക് ഇഷ്ടെപ്പട്ട വിഷയേമതാണ്. ടീച്ചറിന്റെ ചോദ്യത്തിന്റെ മര്‍മ്മം മനസിലാക്കിയ ഞാന്‍ പറഞ്ഞു കവിത. അടുത്തചോദ്യം പ്രതീക്ഷിച്ചതുതന്നെ. ഇഷ്ടപ്പെട്ട കവി ആരാണ്? ഞാന്‍ പറഞ്ഞു ജി. ശങ്കരക്കുറുപ്പ്. ശങ്കരക്കുറുപ്പ്മാഷ് ടീച്ചറിന്റെ ഇഷ്ടപ്പെട്ട കവിയാണെന്ന് ടീച്ചറിന്റെ എഴുത്തുകളില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നു. ശങ്കരക്കുറുപ്പിന്റെ ഒരുകവിത പഠിപ്പിക്കുവാന്‍ എന്നോടാവശ്യപ്പെടുന്നു. ”വന്ദനം! സനാതനനുക്ഷണ വികസ്വര സുന്ദര പ്രപഞ്ചാദി കന്ദമാം പ്രഭാവമേ! നിന്നില്‍ നീ കുരുക്കുന്നു! നിന്നില്‍ നീ വിടരുന്നു, നിന്‍ നിസര്‍ഗാവിഷ്‌കാര കൗതുകമനാദ്യന്തം….” ജി. ശങ്കരക്കുറുപ്പിന്റെ വിശ്വദര്‍ശനം എന്ന കവിത നീട്ടിച്ചൊല്ലി അധ്യാപനത്തില്‍ ഞാനൊരു പുലിയാണെന്നു തെളിയിക്കാന്‍ ശ്രമിക്കുന്നു. ഇന്റ്റര്‍വ്യൂ അവസാനിച്ച് ഞാന്‍ താഴെക്കിറങ്ങി. സന്ദേഹചിത്തരായിനിന്ന കൂട്ടുകാര്‍ ചോദ്യങ്ങളുടെ വിശേഷങ്ങള്‍ അന്വേഷിച്ചുകൊണ്ടിരുന്നു. ഇന്റ്റര്‍വ്യുവിന്റെ ചരിത്രം ഞാനവര്‍ക്ക് വിശദീകരിച്ച് കൈമാറി. ഒരു ചായ കുടിക്കാന്‍ ഞാന്‍ പുറത്തേക്കു പോയി. സന്ധ്യ മയങ്ങുമ്പോഴാണ് ഇന്റ്റര്‍വ്യു അവസാനിച്ചത്.
റിസള്‍ട്ട് ഇന്നറിയാം എന്നു കരുതി പലരും ഹാളില്‍ തന്നെ ഇരിപ്പുണ്ട്. ”തെരഞ്ഞെടുക്കപ്പെട്ടവരെ ഉടന്‍ അറിയിക്കുന്നതായിരിക്കും” ഹാളില്‍ അശരീരി മുഴങ്ങിയപ്പോള്‍ ഉദ്യോഗാര്‍ത്ഥികള്‍ അസ്വസ്ഥരായി. പിറുപിറുപ്പോടെ എല്ലാവരും പുറത്തേക്കിറങ്ങുമ്പോള്‍ ഞാന്‍ സൈഡ് വരാന്തയിലൂടെ സ്റ്റേജിന്റെ പിന്‍ഭാഗത്തേക്ക് ഇടിച്ചുകയറി. സാവിയോമ്മയുടെ അടുക്കലെത്തി. തല ചൊറിഞ്ഞുനിന്നപ്പോള്‍ ”നിനക്കുതന്നെ….. ജോയിന്‍ ചെയ്തിട്ട് ബി.എഡ് കംപ്ലീറ്റ് ചെയ്യണം.” ഒരു അമ്മയുടെ ഉപദേശം. എം.എ കഴിഞ്ഞപ്പോഴെ ഞാന്‍ മാന്നാനം സെന്റ ് ജോസഫ് ട്രെയ്‌നിംഗ് കോളേജില്‍ ബി.എഡിന് ചേര്‍ന്നിരുന്നു. ബി.എസ്സ്.സിയുടെ മാര്‍ക്കുവച്ച് ഫിസിക്കല്‍ സയന്‍സിലാണ് ഞാന്‍ അദ്ധ്യാപന പരിശീലനം നടത്തിക്കൊണ്ടിരുന്നത്. അവിടെ ഐക്കഫ് പ്രസിഡന്റായി പാഠ്യേതര പവര്‍ത്തനങ്ങളുമായി ഞാന്‍ തിളങ്ങിനില്‍ക്കുന്ന സമയമാണ്. ടീച്ചിംഗ് പ്രാക്ടീസിനുവേണ്ടി സ്‌കൂളുകളില്‍ പോയി പഠിപ്പിക്കണം. അതിനുവേണ്ടിയുള്ള ടീച്ചിംഗ് എയിഡ്‌സ് അഥവാ പഠന സാമഗ്രികള്‍ ഒരുക്കുന്നതിന്റെ തിരക്കിലും സംഘര്‍ഷത്തിലുമായിരുന്നു ഞാന്‍. അതെനിക്കൊട്ടും സുഖമുള്ള കാര്യങ്ങളായിരുന്നില്ല. സിസ്റ്റര്‍ സാവിയോയുടെ ഉപദേശം കേള്‍ക്കാത്ത മട്ടില്‍ ഉഴവൂര്‍ കോളേജിലെ അധ്യാപകന്‍ ആകുന്നത് ഞാന്‍ സ്വപ്നം കണ്ടുനിന്നു.
തമിഴ് വംശജനായ സതീഷ് ഗൗണ്ടറെ ഡീപോര്‍ട്ട് ചെയ്യാനുള്ള നീക്കത്തില്‍ നിന്ന് ഹോം ഓഫീസ് പിന്‍മാറി. ഡോവറില്‍ ഫിസിയോതെറാപ്പിസ്റ്റായ സതീഷിന്റെ വിസ പുതുക്കുന്നതിലുണ്ടായ സാങ്കേതികപ്രശനമാണ് ഡീപോര്‍ട്ടേഷനിലേക്ക് നയിച്ചത്. എന്നാല്‍ ഈ വിഷയത്തില്‍ ഡോവറില്‍ നടന്ന കമ്യൂണിറ്റി ക്യാംപെയിന്‍ പ്രവാസി ചരിത്രത്തില്‍ ഇടംപിടിക്കുന്ന സംഭവമായി മാറി. സണ്‍ഡേ പീപ്പിളിനാണ് ഗൗണ്ടറുടെ ഡീപോര്‍ട്ടേഷന്‍ തടഞ്ഞതിനുള്ള എല്ലാ ക്രെഡിറ്റും നല്‍കേണ്ടതെന്ന് ലോക്കല്‍ എംപിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ചാര്‍ലീ എല്‍ഫിക്ക് പറഞ്ഞു.

രണ്ടു വര്‍ഷമായി ഡോവറില്‍ ഫിസിയോതെറാപ്പി സ്ഥാപനം നടത്തി വരികയാണ് 65കാരനായ സതീഷ് ഗൗണ്ടര്‍. ഒരു അസിസ്റ്റന്‍ ഫിസിയോയെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ സതീഷിന് സ്ഥാപനം അടക്കേണ്ടി വന്നു. സതീഷിന് വര്‍ക്ക് വിസ പുതുക്കണമെങ്കില്‍ ഈ സ്ഥാപനം പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമായിരുന്നു. 50,000 പൗണ്ട് മുടക്കി ആരംഭിച്ച സ്ഥാപനം അടച്ചു പൂട്ടിയതോടെ തെരുവിലിറങ്ങേണ്ട അവസ്ഥയില്‍ പോലും സതീഷ് എത്തി. ഇതിനിടയിലും ഒരു ബ്രിട്ടീഷ് സൈനികന്റെ ശരീരം പകുതി തളര്‍ന്ന ഭാര്യക്ക് ഇദ്ദേഹം ചികിത്സ നല്‍കുന്നുണ്ടായിരുന്നു.

എംപിയായ എല്‍ഫിക്ക് ഹോം സെക്രട്ടറി സാജിദ് ജാവിദിന് സതീഷിനെക്കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങുന്ന കത്തയച്ചു. ഡോവറിലെ ഏക ഫിസിയോതെറാപ്പിസ്റ്റായ സതീഷിന്റെ കാര്യം പുനരവലോകനം ചെയ്യാമെന്ന് ഹോം സെക്രട്ടറി ഉറപ്പു നല്‍കുകയും ചെയ്തു. പുതിയ അപേക്ഷ നല്‍കാനുള്ള അവസരമാണ് ഇതിലൂടെ സതീഷിന് തുറന്നു കിട്ടിയത്. എങ്കിലും എംപിയുടെ കത്തില്‍ ഹോം സെക്രട്ടറി ആഴ്ചകളോളം നടപടിയെടുത്തില്ലെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ബ്രിട്ടനില്‍ എന്‍എച്ച്എസിലും സ്വകാര്യ മേഖലയിലുമായി 5000 ഫിസിയോതെറാപ്പിസ്റ്റുകളുടെ കുറവുണ്ടെന്നാണ് കണക്ക്. ഈ മേഖലയിലുള്ളവരെ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നതിനിടെയാണ് സതീഷിനെ ഡീപോര്‍ട്ട് ചെയ്യാന്‍ ഹോം ഓഫീസ് ശ്രമിച്ചത്.
എന്‍എച്ച്എസ് ആശുപത്രികളില്‍ നിന്ന് രോഗികള്‍ക്ക് നല്‍കുന്ന വോക്കിംഗ് എയിഡുകളും വീല്‍ച്ചെയറുകളും മറ്റും ആവശ്യത്തിനു ശേഷം തിരികെ നല്‍കണമെന്ന് നിര്‍ദേശം. ഉപയോഗം അവസാനിച്ചാല്‍ ലിവിംഗ് റൂമുകളില്‍ ഉപേക്ഷിക്കപ്പെടുകയും പിന്നീട് ലാന്‍ഡ്ഫില്ലുകളില്‍ ഒടുങ്ങുകയും ചെയ്യുന്ന ഇത്തരം ഉപകരണങ്ങള്‍ ആശുപത്രികളില്‍ തിരികെ നല്‍കിയാല്‍ അവ മറ്റു രോഗികള്‍ക്ക് നല്‍കാന്‍ കഴിയുമെന്ന് ഹെല്‍ത്ത് മിനിസ്റ്റര്‍ സ്റ്റീവ് ബാര്‍ക്ലേ പറഞ്ഞു. ഇത്തരം മെഡിക്കല്‍ ഉപകരണങ്ങള്‍ തിരികെ വാങ്ങണമെന്നും റീസൈക്കിള്‍ ചെയ്ത് ഉപയോഗിക്കാന്‍ കഴിയുന്നവ അപ്രകാരം ചെയ്യണമെന്നും മിനിസ്റ്റര്‍ പറഞ്ഞു. എന്‍എച്ച്എസിന്റെ കാര്‍ബണ്‍ ഫുട്പ്രിന്റ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ ക്രച്ചസ് ആംനസ്റ്റിക്ക് തുടക്കമിട്ടിരിക്കുന്നത്. ആവശ്യം കഴിഞ്ഞ വീല്‍ച്ചെയറുകളും വോക്കിംഗ് എയിഡുകളും വീണ്ടും ഉപയോഗിക്കുന്ന ആശുപത്രികളുടെ മഹത്തായ മാതൃകകള്‍ നമുക്കു മുന്നിലുണ്ട്. രാജ്യത്തെ മറ്റ് ആശുപത്രികളും ഈ മാതൃക പിന്തുടരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഇത്തരം ഉപകരണങ്ങള്‍ ഒരിക്കല്‍ ഉപയോഗിച്ച ശേഷം വലിച്ചെറിഞ്ഞാല്‍ അത് പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് നാം ബോധവാന്‍മാരായിരിക്കണം. ആവശ്യം കഴിഞ്ഞ വീടുകളില്‍ വെറുതെയിട്ടിരിക്കുന്ന ഈ ഉപകരണങ്ങള്‍ നിങ്ങള്‍ തിരികെ നല്‍കിയാല്‍ അത് മറ്റുള്ളവരെ സഹായിക്കുക മാത്രമല്ല ചെയ്യുന്നത്, എന്‍എച്ച്എസിനും വലിയ സഹായമായിരിക്കും. നികുതിദായകന്റെ പണം ശരിയായി വിനിയോഗിക്കപ്പെടുന്നു എന്ന് ഉറപ്പു വരുത്തുക കൂടിയാണ് ഇതിലൂടെ സാധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വോക്കിംഗ് എയിഡുകളുടെ പുനരുപയോഗം എന്‍എച്ച്എസിന് പതിനായിരക്കണക്കിന് പൗണ്ടിന്റെ ലാഭമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. എന്‍എച്ച്എസ് ഈ ഉപകരണങ്ങള്‍ തിരികെ വാങ്ങുമോ എന്ന കാര്യം പോലും രോഗികള്‍ക്ക് അറിയില്ലെന്ന് പേഷ്യന്റ്‌സ് അസോസിയേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് റെയ്ച്ചല്‍ പവര്‍ പറഞ്ഞു.

പലപ്പോഴും ഉപകരണങ്ങള്‍ തിരികെ വാങ്ങുമ്പോള്‍ എന്‍എച്ച്എസിനു മേലുള്ള വിശ്വാസം പോലും രോഗികള്‍ക്ക് നഷ്ടപ്പെടുകയാണ്. എന്നാല്‍ ഉപയോഗം കഴിഞ്ഞ ഉപകരണങ്ങള്‍ രോഗികള്‍ തിരികെ നല്‍കുന്ന സംസ്‌കാരമുള്ള ഒരു എന്‍എച്ച്എസിനെ കാണാന്‍ തങ്ങള്‍ക്ക് ആഗ്രഹമുണ്ടെന്നും അവര്‍ പറഞ്ഞു. മിഡ് എസെക്‌സ് ഹോസ്പിറ്റല്‍ സര്‍വീസസ് എന്‍എച്ച്എസ് ട്രസ്റ്റിലാണ് നിലവില്‍ ഈ പദ്ധതിയുള്ളത്. തിരികെ ലഭിക്കുന്ന ഉപകരണങ്ങള്‍ അണുവിമുക്തമാക്കി ഉപയോഗിക്കുകയോ റീസൈക്കിള്‍ ചെയ്യുകയോ ആണ് ഇവിടത്തെ രീതി. രോഗികള്‍ക്ക് നല്‍കിയ 21 ശതമാനം ക്രച്ചസും 61 ശതമാനം ഫ്രെയിമുകളും കഴിഞ്ഞ വര്‍ഷം ഇവിടെ തിരികെയെത്തിയിട്ടുണ്ട്.
ബ്രിട്ടീഷ് രാജകുടുംബത്തിലെ ഇളമുറക്കാരി യുജ്ജീന്‍ രാജകുമാരി വിവാഹിതയായി. വിവാഹ സല്‍ക്കാരത്തിലെ താരം ഡിസൈനര്‍ പീറ്റര്‍ പിലോറ്റോയുടെ കരവിരുതില്‍ നിര്‍മിച്ച തൂവെള്ള ഗൗണ്‍ ആയിരുന്നു. ആൻഡ്രൂ രാജകുമാരന്റെയും സാറ രാജകുമാരിയുടെയും മകളായ യുജ്ജീനിന്റെ വസ്ത്രധാരണത്തിലെ വ്യത്യസ്ത ലോകത്തിന്റെ കണ്ണിൽ ഉടക്കുകയും ചെയ്തു. ക്രിസ്തീയ വിവാഹങ്ങളിൽ വധു ധരിച്ചു വരുന്ന ശിരോവസ്ത്രം ഒഴിവാക്കിയതും ഗൗണിന്റെ പിൻഭാഗം ഏറെ ഇറക്കി വെട്ടിയതും വേഗം ശ്രദ്ധ പിടിച്ചുപറ്റി. അതീവഗ്ലാമറസായി ക്യാമറകൾക്കു മുന്നിൽ പ്രത്യക്ഷപ്പെടാൻ വേണ്ടിയായിരുന്നില്ല യുജ്ജീന്‍ രാജകുമാരി ഏറെ ഇറക്കി വെട്ടിയ ഗൗൺ ധരിച്ചത്. പീറ്റര്‍ പിലോറ്റോയും ക്രിസ്റ്റർഫർ ഡെവോസും ചേർന്ന് ഒരുക്കിയ ഗൗണിനു പിന്നിൽ പുറംലോകം അറിയാത്ത ഒരു രഹസ്യം ഒളിപ്പിച്ചു വച്ചിട്ടുണ്ടായിരുന്നു.
കഴുത്തിന്റെ പിൻവശം മുതൽ താഴോട്ട് നീണ്ടുകിടക്കുന്ന നീളൻ പാട് ഒറ്റ കാഴ്ചയിൽ തന്നെ ദൃശ്യമാകുന്നതിനു വേണ്ടിയാണ് രാജകുമാരി കഴുത്ത് ഇറക്കി വെട്ടിയ ഗൗൺ ധരിച്ചത്. റോയൽ നാഷണൽ ഓർതോപീഡിക് ഹോസ്പിറ്റലിലെ സർജൻമാർക്കു വേണ്ടിയുള്ള ആദരവെന്നോണമാണ് യുജ്ജീന്‍ ആ മുറിപ്പാട് മായ്ക്കാതിരുന്നത്.
സ്കോളിയോയിസ് എന്ന രോഗം ബാധിച്ച് കുട്ടികൾക്ക് ധൈര്യം നൽകുന്നതിനു വേണ്ടിയാണ് യുജ്ജീന്‍ ഇത്തരമൊരു വസ്ത്രം ധരിച്ചതും. നട്ടെല്ലിന് വളവ് വരുന്ന ഒരുതരം രോഗമാണ് സ്കോളിയോയിസ്. പത്തിനും പതിനഞ്ചിനും ഇടയിൽ പ്രായമുള്ള കുട്ടികളിലാണ് ഈ രോഗവസ്ഥ കൂടുതലായും കണ്ടുവരുന്നത്. രോഗം ബാധിക്കുന്ന കുട്ടികളിൽ ആറിൽ അഞ്ചുപേരും പെൺകുട്ടികളാണെന്നാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്. സർജറി സമയത്ത് തന്നെ സഹായിച്ച ഡോക്ടർമാരെ ആദരിക്കുന്നതിനും ഇത്തരം അവസ്ഥകളിലൂടെ കടന്നു പോകുന്ന പെൺകുട്ടികളെ സ്വാന്ത്വനിപ്പിക്കുന്നതിനും വേണ്ടിയായിരുന്നു കഴുത്ത് ഇറക്കിവെട്ടിയതെന്ന് യുജ്ജീന്‍ വെളിപ്പെടുത്തി.ആ പാടുകൾ മറച്ചു വെക്കേണ്ടവയല്ല. ഏറെ സ്പെഷ്യലാണ്– യുജ്ജീന്‍ പറഞ്ഞു. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ കാമുകനായ ജാക്ബ്രൂക്സ് ബാങ്കിനെയാണ് യുജ്ജീന്‍ വിവാഹം കഴിച്ചത്.