Main News

ബിനോയ്‌ ജോസഫ്‌, സ്പോര്‍ട്സ് ഡെസ്ക്

ലോകകപ്പ് ഫുട്ബോളിൽ ഇംഗ്ലണ്ട് ടീമിന് വിജയത്തുടക്കം. ആർപ്പുവിളിക്കുന്ന ഇംഗ്ലീഷ് ആരാധകർക്ക് മുന്നിൽ മനോഹരമായ കളി കാഴ്ചവച്ച ഇംഗ്ലീഷ് ടീം ടുണീഷ്യയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകർത്തു. കളിയുടെ എല്ലാ മേഖലകളിലും മികവു കാട്ടിയ ഇംഗ്ലണ്ട് പരിചയ സമ്പത്ത് കുറഞ്ഞ യുവനിരയുമായാണ് കളത്തിലിറങ്ങിയത്. റഷ്യയിൽ നടക്കുന്ന മത്സരത്തിൽ ഇംഗ്ലണ്ടിന്റെ  ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനാണ്  ടീമിനെ നയിക്കുന്നത്. 24 കാരനായ ക്യാപ്റ്റൻ ഹാരി കെയ്നാണ് ഇംഗ്ലണ്ടിന്റെ രണ്ടു ഗോളുകളും നേടിയത്. പതിനൊന്നാം മിനിട്ടിൽ ടീമിന്റെ ആദ്യ ഗോൾ പിറന്നു. കോർണർ കിക്ക് ആണ് ഗോളിനു വഴി തെളിച്ചത്. എന്നാൽ മുപ്പത്തഞ്ചാമത്തെ മിനിട്ടിൽ ടുണീഷ്യൻ  കളിക്കാരനെ പെനാൽട്ടി ബോക്സിൽ ഫൗൾ ചെയ്തതിന് റഫറി പെനാൽട്ടി നല്കിയത് ടുണീഷ്യയുടെ സാസി നെറ്റിലാക്കി സമനില പിടിച്ചു.

ടുണീഷ്യയുടെ പോസ്റ്റിലേയ്ക്ക് നിരന്തരം റെയ്ഡ് നടത്തിയ ഇംഗ്ലണ്ട് ടീം ഫുൾടൈം കഴിഞ്ഞുള്ള എക്ട്രാ ഇൻജുറി ടൈമിന്റെ ആദ്യ മിനിട്ടിൽ വീണ്ടും ടുണീഷ്യൻ വലയിൽ പന്തെത്തിച്ചു. കോർണർ കിക്കാണ് വീണ്ടും ഗോളിനു വഴിയൊരുക്കിയത്.  3-5-2 ഫോർമേഷനിലാണ് ഇംഗ്ലണ്ട് കളിച്ചത്. ഗ്രൂപ്പ് ജിയിലാണ് ഇംഗ്ലണ്ട് കളിക്കുന്നത്. പനാമ, ടുണീഷ്യ, ബെൽജിയം എന്നീ ടീമുകളാണ് ഈ ഗ്രൂപ്പിലുള്ള മറ്റു ടീമുകൾ.

വിയന്ന: പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ അസോസിയേറ്റഡ് കോ ഓര്‍ഡിനേറ്റര്‍മാരായി യുകെയില്‍ നിന്നുള്ള വര്‍ഗീസ് ജോണിനെയും (യൂറോപ്പ്-ഓസ്‌ട്രേലിയ), ബഹറൈനില്‍ നിന്നുള്ള ബഷീര്‍ അമ്പലായിയെയും (ജിസിസി-ആഫ്രിക്ക) പിഎംഎഫ് ഗ്ലോബല്‍ ഡയറക്ടര്‍ ബോര്‍ഡ് തെരഞ്ഞെടുത്തതായി പിഎംഎഫ് ഗ്ലോബല്‍ കോ ഓര്‍ഡിനേറ്റര്‍ ജോസ് പനച്ചിക്കല്‍ അറിയിച്ചു. പ്രവാസി മലയാളി ഫെഡറേഷന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ ലോക മലയാളി സമൂഹത്തിന്റെ നന്മക്കും ഉന്നതിക്കുമായി പ്രസ്ഥാനത്തോട് ചേര്‍ന്ന് നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുമെന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട വര്‍ഗീസ് ജോണും ബഷീര്‍ അമ്പലായിയും അറിയിച്ചു.

വര്‍ഗീസ് ജോണ്‍

വര്‍ഗീസ് ജോണ്‍ (സണ്ണി) ലണ്ടന് സമീപം വോക്കിംഗ് നിവാസിയാണ്. ബ്രിട്ടനിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ യുക്മയുടെ സ്ഥാപക പ്രസിഡന്റും ചേര്‍ത്തല സംഗമത്തിന്റെ ആദ്യ പ്രസിഡന്റും ഇപ്പോള്‍ ദശവര്‍ഷം ആഘോഷിക്കുന്ന വോക്കിംഗ് മലയാളി അസോസിയേഷന്റെ പ്രഥമ പ്രസിഡന്റും നിലവിലെ പ്രസിഡന്റുമാണ് ഇദ്ദേഹം. അതൊടൊപ്പം ഇപ്പോഴത്തെ തൊഴില്‍ മേഖലയില്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ പ്രതിനിധിയായും പ്രവര്‍ത്തിക്കുന്നു.

വിദ്യാര്‍ത്ഥി കാലഘട്ടം മുതല്‍ സംഘടനാരംഗത്തും സാമൂഹിക രാഷ്ട്രീയ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വത്തിനുടമയാണ് വര്‍ഗീസ് ജോണ്‍. സ്‌കൂള്‍ വിദ്യാഭ്യാസ കാലഘട്ടത്തില്‍ ദീപിക ബാലജനസഖ്യ നേതൃത്വത്തിലൂടെ കടന്നു വന്ന് സ്‌കൂള്‍ ലീഡറായും പിന്നീട് കോളേജ് വിദ്യാഭ്യാസ കാലഘട്ടത്തില്‍ കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ ആയും ചേര്‍ത്തല എന്‍എസ്എസ് കോളേജില്‍ യുണിയന്‍ ചെയര്‍മാന്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.

സാമൂഹിക സാംസ്‌കാരിക രംഗത്തെ മികച്ച സംഭാവനകളെ പരിഗണിച്ച് മലയാളം യുകെയുടെ എക്‌സല്‍ അവാര്‍ഡും ചേര്‍ത്തല സംഗമത്തില്‍ നിന്നും പ്രൗഡ് അവാര്‍ഡിനും അര്‍ഹനായിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല സ്വദേശിയായ വര്‍ഗീസ് ജോണ്‍ ഭാര്യ ലൗലി വര്‍ഗീസിനും മക്കളായ ആന്‍ തെരേസ വര്‍ഗീസ്, ജേക്കബ് ജോണ്‍ വര്‍ഗീസ് എന്നിവര്‍ക്കുമൊപ്പം യുകെയില്‍ സ്ഥിരതാമസമാണ്.

പ്രവാസി മലയാളി ഫെഡറേഷന്‍ യുകെ ഘടകത്തിന് തുടക്കം, നാഷണല്‍ കമ്മറ്റി നിലവില്‍ വന്നു

മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള മലയാളം യുകെ എക്സല്‍ അവാര്‍ഡ് സീറോമലബാര്‍ യുകെ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലില്‍ നിന്നും വര്‍ഗീസ്‌ ജോണ്‍ ഏറ്റു വാങ്ങുന്നു

ബഷീര്‍ അമ്പലായി

മനാമ, ബഹറൈന്‍ നിവാസിയായ ബഷീര്‍ ഗള്‍ഫ് മലയാളികള്‍ക്കിടയില്‍ സാമൂഹിക-സാംസ്‌കാരിക രംഗത്ത് ശ്രദ്ധേയനായ വ്യക്തിയും നല്ലൊരു വാഗ്മിയും തികഞ്ഞ മനുഷ്യസ്‌നേഹിയുമാണ്. കെ.കരുണാകരന്‍ അനുസ്മരണ സമിതി ഗള്‍ഫ് കോ ഓര്‍ഡിനേറ്ററും ഒഐസിസി മെംബര്‍, ഫൗണ്ടര്‍ ആന്‍ഡ് ജനറല്‍ സെക്രട്ടറി ഓഫ് ബഹറൈന്‍ മലയാളി ബിസിനസ് ഫോറം, മലയാളി കള്‍ച്ചറല്‍ കോണ്‍ഗ്‌സ് ബഹറൈന്‍ ചാപ്റ്റര്‍ പ്രസിഡന്റ്, ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള ഐസിആര്‍എഫ് കമ്യൂണിറ്റി സര്‍വീസ് മെംബര്‍, ദാരുശലേം ഓര്‍ഫനേജ് പേട്രന്‍, കാസര്‍ഗോഡുള്ള ദാരുശലേം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ജനറല്‍ സെക്രട്ടറി, ബഹറൈന്‍ വെളിയന്‍കോട് ഫ്രണ്ട്ഷിപ്പ് കമ്യൂണിറ്റി ഫൗണ്ടര്‍, ദോഹ എംഇഎസ് സ്‌കൂള്‍ മെംബര്‍, തൃശൂര്‍ ഐഇഎസ് പബ്ലിക് സ്‌കൂള്‍ ആന്‍ഡ് എന്‍ജിനീയറിംഗ് കോളേജ് മെംബര്‍, ജനപ്രിയ മലയാളം കമ്യൂണിക്കേഷന്‍സ് കോ ഓര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. അദ്ദേഹത്തിന്റെ സാമൂഹിക പ്രവര്‍ത്തനങ്ങളെയും ധര്‍മ്മ പ്രവര്‍ത്തനങ്ങളെയും മാനിച്ച് ഇന്ത്യന്‍ പ്രസിഡന്റില്‍ നിന്നും പ്രവാസി രത്‌നം അവാര്‍ഡും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ 38ലധികം വര്‍ഷങ്ങളായി ബഹറൈന്‍ നിവാസിയാണ് ബഷീര്‍.

ബഷീര്‍ അമ്പലായിക്ക് രാഷ്‌ട്രപതി പ്രതിഭ പാട്ടീലില്‍ നിന്നും പ്രവാസി രത്ന പുരസ്കാരം ലഭിച്ചപ്പോള്‍

ഇത്തരത്തില്‍ കര്‍മ്മ പ്രാപ്തിയുള്ള വ്യക്തികളെ അമരക്കാരായി ലഭിച്ചത് എന്തുകൊണ്ടും പ്രവാസി മലയാളി ഫെഡറേഷന്റെ ആഗോള വിജയമായി കരുതുന്നുവെന്ന് ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ.ജോസ് കാനാട്ട്, ഫൗണ്ടര്‍ മാത്യു മൂലച്ചേരില്‍, ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്റര്‍ ജോസ് പനച്ചിക്കല്‍, ഗ്ലോബല്‍ പ്രസിഡന്റ് റാഫി പനങ്ങോട്, ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ജോണ്‍ ഫിലിപ്പ്, ഗ്ലോബല്‍ ട്രഷറര്‍ നൗഫല്‍ മാടക്കത്തറ എന്നിവര്‍ ആശംസിച്ചു.

ഇംഗ്ലണ്ട് ലോകകപ്പ് മത്സരങ്ങള്‍ കളിക്കുമ്പോള്‍ ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ദ്ധിക്കാനിടയുണ്ടെന്ന് പോലീസ്. രാജ്യത്തൊട്ടാകെയുള്ള പോലീസ് സേനകള്‍ ഇതിനെതിരെയുള്ള തയ്യാറെടുപ്പിലാണ്. ഗിവ് ഡൊമസ്റ്റിക് അബ്യൂസ് ദി റെഡ് കാര്‍ഡ് എന്ന ക്യാംപെയിനിനാണ് തുടക്കമിട്ടിരിക്കുന്നത്. മുന്‍ ലോകകപ്പുകളില്‍ ഇംഗ്ലണ്ട് ടീം മത്സരിക്കുമ്പോള്‍ ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്ന പഠനങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. 2014 ലോകകപ്പില്‍ ഇംഗ്ലണ്ട് തോറ്റ മത്സരത്തിന്റെ സമയത്ത് ലങ്കാഷയറിലെ ഗാര്‍ഹിക പീഡനങ്ങളില്‍ 38 ശതമാനം വര്‍ദ്ധനയുണ്ടായതായി ലങ്കാസ്റ്റര്‍ യൂണിവേഴ്‌സിറ്റിയുടെ പഠനത്തില്‍ വ്യക്തമായിരുന്നു.

ഇംഗ്ലണ്ട് ജയിച്ച മത്സരത്തിന്റെ സമയത്ത് ഇത്തരം കുറ്റകൃത്യങ്ങളില്‍ 26 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തി. ഇംഗ്ലണ്ടിന് മത്സരങ്ങളിലാത്ത ദിവസങ്ങളെ അപേക്ഷിച്ചാണ് ഈ വര്‍ദ്ധനവ്. ഇംഗ്ലണ്ടിന്റെ മത്സരത്തിനു ശേഷമുള്ള ദിവസം കുറ്റകൃത്യങ്ങളില്‍ 11 ശതമാനം വര്‍ദ്ധനവ് മാത്രമാണ് ഉണ്ടായിട്ടുള്ളത്. 2014ല്‍ മത്സരമുള്ള ദിവസങ്ങളില്‍ ശരാശരി 79.3 സംഭവങ്ങളെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മത്സരമില്ലാത്ത ദിവസങ്ങളില്‍ ഇത് 58.2 സംഭവങ്ങള്‍ മാത്രമാണ്.

ഓരോ ലോകകപ്പിലും ഗാര്‍ഹിക പീഡനങ്ങളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും പഠനം പറയുന്നു. 2002ല്‍ ശരാശരി 64 ആയിരുന്നത് 2010ല്‍ 99 ആയി ഉയര്‍ന്നു. ഇംഗ്ലണ്ടിലും വെയില്‍സിലുമായി ഏറ്റവും കുറവ് ഡൊമസ്റ്റിക് വയലന്‍സ് അറസ്റ്റ് റേറ്റുള്ള ഹാംപ്ഷയറില്‍ ഇംഗ്ലണ്ട് മത്സരത്തിനിറങ്ങുന്ന ദിവസങ്ങളില്‍ അഞ്ച് പ്രത്യേക ഡൊമസ്റ്റിക് അബ്യൂസ് റെസ്‌പോണ്‍സ് കാറുകള്‍ ഏര്‍പ്പെടുത്താനാണ് പോലീസ് പദ്ധതിയിട്ടിരിക്കുന്നത്. ഇന്ന് ഇംഗ്ലണ്ട്-ടുണീഷ്യ മത്സരം നടക്കുന്ന സമയത്ത് ഇതിന് തുടക്കമിടും. ഇരകളെ സഹായിക്കുന്നതിനും കുറ്റകൃത്യങ്ങളില്‍ തെളിവ് ശേഖരിക്കുന്നതിനുമായി 10 ഓഫീസര്‍മാരെ അധികമായി നിയോഗിക്കാനും തീരുമാനമുണ്ട്.

ചരിത്രത്തിലെ ഏറ്റവും വലിയ ഫണ്ട് വെട്ടിക്കുറയ്ക്കലിനു ശേഷം നടപ്പില്‍ വരുത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന3.4 ശതമാനത്തിന്റെ എന്‍എച്ച്എസ് ഫണ്ടിംഗ് ബൂസ്റ്റ് ഒന്നിനും തികയില്ലെന്ന് ഡോക്ടര്‍മാര്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി മുതിര്‍ന്ന കണ്‍സള്‍ട്ടന്റുമാരും പ്രൊഫസര്‍മാരും ജിപിമാരും ജൂനിയര്‍ ഡോക്ടര്‍മാരും നഴ്‌സുമാരുമടക്കം 100 പേര്‍ പ്രധാനമന്ത്രിക്ക് തുറന്ന കത്തയച്ചു. അഞ്ച് വര്‍ഷത്തേക്കാണ് പുതിയ ഫണ്ട് അനുവദിച്ചിരിക്കുന്നത്. ഫലത്തില്‍ ഇത് മൊത്തം ഹെല്‍ത്ത് സ്‌പെന്‍ഡിംഗില്‍ 3 ശതമാനത്തിന്റെ വര്‍ദ്ധനവ് മാത്രമേ വരുത്തുന്നുള്ളുവെന്ന് വിദഗ്ദ്ധര്‍ പറയുന്നു. എന്‍എച്ച്എസ് പ്രതിസന്ധി മറികടക്കാന്‍ ഇതുകൊണ്ട് സാധിക്കില്ലെന്നും വിലയിരുത്തപ്പെടുന്നു.

2023-24നുള്ളില്‍ വരുത്താനുദ്ദേശിക്കുന്ന 20 ബില്യന്‍ പൗണ്ടിന്റെ ഫണ്ട് ബൂസ്റ്റ് കഴിഞ്ഞ ഒരു ദശകത്തില്‍ എന്‍എച്ച്എസിനുണ്ടായ തകരാര്‍ പരിഹരിക്കാന്‍ ഉപകാരപ്പെടില്ലെന്ന് കത്ത് വ്യക്തമാക്കുന്നു. 4 ശതമാനത്തില്‍ താഴെയുള്ള ഫണ്ട് വര്‍ദ്ധനവ് എന്‍എച്ച്എസിന്റെ പതനം തുടരുമെന്നതിന്റെയും രോഗികള്‍ ഇനിയും ബുദ്ധിമുട്ടുമെന്നതിന്റെയും സൂചനയാണ്. ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികളിലും ആശുപത്രികളിലും രോഗികള്‍ ദുരിതമനുഭവിക്കാതെയും ദാരുണമായി മരിണപ്പെടാതിരിക്കാനുമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ അനുയോജ്യമായ വിധത്തിലുള്ള ഫണ്ടിംഗാണ് ആവശ്യമെന്നും ഇവര്‍ വ്യക്തമാക്കുന്നു.

അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കണമെങ്കില്‍ കുറഞ്ഞത് 4 ശതമാനം ഫണ്ടിംഗ് ബൂസ്റ്റ് എങ്കിലും നടപ്പാക്കണമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസ്‌കല്‍ സറ്റഡീസും സ്വതന്ത്ര ഹെല്‍ത്ത് ചാരിറ്റികളും വ്യക്തമാക്കിയിരുന്നു. ഒരു ലക്ഷത്തോളം എന്‍എച്ച്എസ് വേക്കന്‍സികള്‍ ഒഴിഞ്ഞു കിടക്കുമ്പോളാണ് ഇത്. 70 വര്‍ഷമാകുന്ന ഹെല്‍ത്ത് സര്‍വീസിന് ഇതുവരെ 3.7 ശതമാനം ഫണ്ടിംഗ് വര്‍ദ്ധന മാത്രമേ ഇതുവരെ ലഭിച്ചിട്ടുള്ളു.

ബ്രിട്ടീഷ് പോര്‍ട്ടുകളിലും വിമാനത്താവളങ്ങളിലും യുകെ ഒണ്‍ലി പാസ്‌പോര്‍ട്ട് ലെയിനുകള്‍ സ്ഥാപിക്കാനുള്ള നീക്കത്തില്‍ നിന്ന് ഹോം ഓഫീസ് പിന്‍വാങ്ങുന്നു. ബ്രെക്‌സിറ്റിനു ശേഷം നടപ്പാക്കാനിരുന്ന ഈ പദ്ധതി ചെലവേറിയതാകുമെന്ന വിലയിരുത്തലിലാണ് ഹോം ഓഫീസ് പുനര്‍വിചിന്തനം നടത്തിയിരിക്കുന്നത്. വ്യത്യസ്ത ലൈനുകള്‍ യാത്രക്കാരുടെ സമയം മെനക്കെടുത്താനിടയുണ്ടെന്നും വിലയിരുത്തലുണ്ട്. ബ്രെക്‌സിറ്റിനു ശേഷം യൂറോപ്പിലേക്കുള്ള യാത്രകളില്‍ നോണ്‍ യൂറോപ്യന്‍ ലെയിനുകളില്‍ ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് കൂടുതല്‍ സമയം കാത്തുനില്‍ക്കേണ്ടതായി വന്നേക്കാമെന്ന് ഹോം സെക്രട്ടറി സാജിദ് ജാവിദ് സമ്മതിച്ചതിനു തൊട്ടു പിന്നാലെയാണ് ഹോം ഓഫീസ് ഈ നീക്കവുമായി രംഗത്തെത്തിയതെന്നതാണ് ശ്രദ്ധേയം.

യുകെ ഒണ്‍ലി ലെയിനുകള്‍ ജനങ്ങള്‍ക്ക് താല്‍പര്യമാകുമെങ്കിലും അതിനായി കൂടുതല്‍ ജീവനക്കാരെ നിയോഗിക്കേണ്ടി വരുമെന്നതിനാല്‍ ചെലവ് വര്‍ദ്ധിക്കുമെന്ന് ഹോം ഓഫീസ് വ്യക്തമാക്കി. ബ്രെക്‌സിറ്റിന്റെ ശക്തമായ പ്രദര്‍ശനമാകുമെന്നതിനാല്‍ പ്രത്യേക ലെയിന്‍ ഒരു ആകര്‍ഷണമാകുമെന്ന് ഹോം ഓഫീസ് നടത്തിയ ഒരു പഠനം വിലയിരുത്തുന്നു. അതേസമയം വിമാനത്താവളങ്ങിലും മറ്റും എത്തുന്ന ബ്രിട്ടീഷുകാരുടെ എണ്ണം പരിഗണിച്ചാല്‍ യുകെ ഒണ്‍ലി ലൈനുകളില്‍ കൂടുതല്‍ സമയം നഷ്ടമാകുമെന്നത് വ്യക്തമാണ്.

ചിലപ്പോള്‍ മറ്റു നിരകളേക്കാള്‍ ബ്രിട്ടീഷുകാരുടെ നിരകള്‍ക്ക് നീളം കൂടാനും സാധ്യയുണ്ടെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ബ്രിട്ടനില്‍ താമസിക്കാനുദ്ദേശിക്കുന്ന യൂറോപ്യന്‍ പൗരന്മാര്‍ക്കായി ചട്ടങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ സാജിദ് ജാവിദ് തയ്യാറെടുക്കുന്നതിനിടയിലാണ് യുകെ ഒണ്‍ലി പാസ്‌പോര്‍ട്ട് ലെയിനുകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടത്. യൂറോപ്യന്‍ പൗരന്‍മാര്‍ക്കുള്ള ഇളവുകള്‍ വ്യാഴാഴ്ച ഹോം സെക്രട്ടറി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ഇത് ജാവിദും ബ്രെക്‌സിറ്റ് അനുകൂലികളും തമ്മില്‍ യുദ്ധത്തിന്  വഴിവെക്കുമെന്നും നിരീക്ഷണമുണ്ട്.

ബര്‍മിംഗ്ഹാം: യുകെ മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത മറ്റൊരു മനോഹര സായാഹ്നം കൂടി സമ്മാനിച്ച് കൊണ്ട് ആനന്ദ് ടിവി ഒരുക്കിയ സിനി അവാര്‍ഡ് നൈറ്റ് കടന്നു പോയി. ഹിപ്പോഡ്രോം തിയേറ്റര്‍ നിറഞ്ഞു കവിഞ്ഞ കലാസ്വാദകാരെ സാക്ഷി നിര്‍ത്തി മലയാള സിനിമയിലെ മികച്ച നടീ നടന്മാരെയും, സംവിധായകനെയും, പിന്നണി ഗായകരെയും ആദരിച്ച ചടങ്ങ് കേരളത്തിന് വെളിയില്‍ ഇത്തരത്തില്‍ നടത്തുന്ന ഏറ്റവും മികച്ചതായി മാറി. യുകെ മലയാളികളുടെ പ്രിയപ്പെട്ട ചാനലായ ആനന്ദ് ടിവി മാനേജിംഗ് ഡയരക്ടര്‍ ശ്രീകുമാറിനൊപ്പം ഒരു സംഘം പിന്നണി പ്രവര്‍ത്തകരുടെ മാസങ്ങള്‍ നീണ്ട പ്രയത്നത്തിന്റെ പരിസമാപ്തി കൂടിയായിരുന്നു അവാര്‍ഡ് നൈറ്റിന്റെ ഉജ്ജ്വല വിജയം.

മലയാള സിനിമയ്ക്ക് ആദരങ്ങള്‍ ലഭിച്ചപ്പോള്‍ പകരം യുകെ മലയാളികള്‍ക്ക് ഇവര്‍ സമ്മാനിച്ചത് താരങ്ങളും യുകെയിലെ മലയാളി കലാകാരന്മാരും അണിനിരന്ന നിരവധി മനോഹര പ്രോഗ്രാമുകള്‍ ആയിരുന്നു. മോഹന്‍ലാല്‍, മനോജ്‌ കെ ജയന്‍, വിജയ്‌ യേശുദാസ്‌, സ്റ്റീഫന്‍ ദേവസി, സിത്താര, ബിജു മേനോന്‍ എന്നിവര്‍ മനോഹരമായി പാടിയ വേദിയില്‍ അനുശ്രീ, മിയ ജോസ്, അര്‍ച്ചന, ആര്യ തുടങ്ങിയവര്‍ നേതൃത്വം നല്‍കിയ നൃത്തനൃത്ത്യങ്ങളും അരങ്ങേറി. സുരാജ്, സാജു നവോദയ, പിഷാരടി, ധര്‍മജന്‍ തുടങ്ങിയവര്‍ അവതരിപ്പിച്ച ഹാസ്യ പരിപാടികള്‍ ചിരിയുടെ പൂരം തീര്‍ത്തു.

മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന മിനിസ്ക്രീന്‍ ഷോയുടെ പ്രഖ്യാപനം അവാര്‍ഡ് നൈറ്റ് വേദിയില്‍

വെള്ളിത്തിരയില്‍ നിന്നും മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന്‍ മിനി സ്‌ക്രീനിലേക്കും എത്തുകയാണ്. ബ്രിട്ടനിലെ ചാനല്‍ ഫോര്‍ അവതരിപ്പിക്കുന്ന ബിഗ് ബ്രദര്‍ മോഡലില്‍ ഉള്ള പരിപാടിയുടെ അവതാരകനായാകും മോഹന്‍ലാല്‍ എത്തുക. ലോകത്തെ ഒട്ടു മിക്ക ചാനലുകളും നടത്തിയ ബിഗ് ബജറ്റ് റിയാലിറ്റി ഷോയുടെ ചുവടു പിടിച്ചു ഏഷ്യാനെറ്റാണ് മോഹന്‍ലാലിനെ മലയാളിയുടെ സ്വീകരണ മുറിയിലേക്ക് എത്തിക്കുന്നത്.

ഈ പരിപാടിയ്ക്കായി ഏഷ്യാനെറ്റ് ഏറെക്കാലമായി മോഹന്‍ലാലിനെ ആവശ്യപ്പെടുകയാണ്. എന്നാല്‍ ഇപ്പോളാണ് അദ്ദേഹം സമ്മതം മൂളിയതെന്നു ഏഷ്യാനെറ്റ് സാരഥി മാധവന്‍ ബിര്‍മിങാമില്‍ ഇന്നലെ നടന്ന അവാര്‍ഡ് നിശയില്‍ വെളിപ്പെടുത്തുക ആയിരുന്നു. എന്നാല്‍ മോഹന്‍ലാലിനുള്ള പ്രതിഫല തുകയടക്കമുള്ള വിശദംശങ്ങള്‍ പുറത്തു വിട്ടിട്ടില്ല. പരിപാടിയുടെ ലോഗോ പ്രകാശനം അടക്കമുള്ള ചടങ്ങുകളാണ് ഇന്നലെ നടന്നത്. പരിപാടിയെ കുറിച്ച് വലിയ പ്രതീക്ഷകള്‍ ഉണ്ടെന്നു മോഹന്‍ലാലും വ്യക്തമാക്കി.

ലോകത്തുള്ള മുഴുവന്‍ മലയാളികളുടെയും പ്രാര്‍ത്ഥനയും പിന്തുണയും ബിഗ് ബോസിന് ഒപ്പം ഉണ്ടാകണം എന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു. മലയാളത്തില്‍ സൂപ്പര്‍ താരങ്ങള്‍ അവതാരകനായി ടെലിവിഷനില്‍ നിറയാന്‍ ഉള്ള സാധ്യത കൂടിയാണ് ഈ പരിപാടി വെളിപ്പെടുത്തുന്നത്. നേരത്തെ സുരേഷ് ഗോപി അവതാരകന്‍ ആയതിനു പുറമെ മുകേഷും റിയാലിറ്റി ഷോയുടെ ഭാഗമായിരുന്നു. എന്നാല്‍ ബിഗ് ബോസിന് വേണ്ടി മോഹന്‍ലാല്‍ തന്നെ വേണം എന്ന ഏഷ്യാനെറ്റിന്റെ നിര്‍ബന്ധമാണ് ഏറെക്കാലത്തെ കാത്തിരിപ്പിലേക്കു നയിച്ചത്.

സാങ്കേതിക വിദ്യയുടെ സംവിധാന സഹായത്തോടെ, നിരീക്ഷണ ക്യാമറകള്‍ അടക്കമുള്ള തരത്തിലാകും ബിഗ് ബോസ് കാണികളിലേക്കു എത്തുക. മുന്‍പ് സമാന മാതൃകയില്‍ ഉള്ള റിയാലിറ്റി ഷോ സൂര്യ ചാനല്‍ മലയാളി ഹൗസ് എന്ന പേരില്‍ നടത്തിയപ്പോള്‍ വിവാദ കൊടുംകാറ്റ് തന്നെ രൂപം കൊണ്ടിരുന്നു. ഇത് മനസ്സില്‍ വച്ചാകാം മോഹന്‍ലാല്‍ സമ്മതം നല്‍കാന്‍ വൈകിയതെന്നും സൂചനയുണ്ട്. മുന്‍പ് അമിതാബ് ബച്ചന്‍ സോണി ചാനലിന് വേണ്ടി നടത്തിയ കോന്‍ ബനേഗാ ക്രോര്‍പതിയും പണം വാരി ഷോയായി പൊടുന്നനെ മാറിയിരുന്നു.

അതിനിടെ, അടുത്തകാലത്ത് ഒടിയന്‍ സിനിമക്ക് വേണ്ടി നടത്തിയ രൂപമാറ്റത്തെ തുടര്‍ന്ന് വിമര്‍ശനം ഉന്നയിച്ചവര്‍ക്കും ആശങ്കപ്പെട്ട താരാരാധകര്‍ക്കും മറുപടിയായി ഊര്‍ജ്വസ്വലനായ പഴയ ലാല്‍ തിരികെയെത്തിയ കാഴ്ചയാണ് ഇന്നലെ ബിര്‍മിങാമില്‍ കാണാനായത്. മുഖത്തെ കൊഴുപ്പു വലിച്ചെടുക്കും വിധം ബോട്ടോക്‌സ് ചികിത്സയും പ്ലാസ്റ്റിക് സര്‍ജറിയും ഒക്കെ നടത്തി ലാല്‍ രൂപമാറ്റം വരുത്തി എന്ന ഊഹാപോഹങ്ങള്‍ക്കുള്ള നടന്റെ മറുപടി കൂടിയായി ഇന്നലത്തെ പെരുമാറ്റം. പഴയ കാല മോഹന്‍ലാലിന് കാര്യമായ മാറ്റം ഒന്നും ഇല്ലെന്നു വ്യക്തമാക്കി അവാര്‍ഡ് നൈറ്റിന്റെ പാതി വഴിയില്‍ ബര്‍മിംഗ്ഹാം ഹിപ്പോഡ്രോം വേദിയുടെ വലതു വശത്തെ ബാല്‍ക്കണി ബോക്‌സിലൂടെ കാണികളെ അഭിവാദ്യം ചെയ്തു ആവേശ തിരയിളക്കിയ ലാല്‍ തൊട്ടു പിന്നാലെ കൈവീശി ഹാളിലെത്തി.

വന്ന ഉടന്‍ തന്നെ താന്‍ വലിയ പാട്ടുകാരന്‍ ഒന്നും അല്ലെന്നു മുന്‍കൂര്‍ ജാമ്യം എടുത്താണ് തന്റെ കുട്ടിക്കാലത്തോളം പ്രായമുള്ള ഓമനക്കുട്ടന്‍ എന്ന സിനിമയിലെ നിത്യഹരിത ഗാനമായ ”ആകാശഗംഗയുടെ കരയില്‍, അശോകവനിയില്‍, ആരെയാരെ തേടി വരുന്നൂ …..” എന്ന ഗാനം അദ്ദേഹം മനോഹരമായി ആലപിച്ചത്.

തൊട്ടുപിന്നാലെ മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രമായി തിയറ്ററില്‍ എത്തുന്ന നീരാളിയിലെ ആദ്യമായി അരികെ അരികെ കണ്ടതെന്നോ എന്ന ഗാനവും ആലപിച്ചാണ് അദ്ദേഹം സീറ്റിലേക്ക് മടങ്ങിയത്. ഈ ഗാനം സിനിമയില്‍ ആലപിച്ചതും ലാല്‍ തന്നെയാണ്. ഈ പാട്ടിനു ഈണമിട്ട സ്റ്റീഫന്‍ ദേവസി കീ ബോര്‍ഡുമായി വേദിയില്‍ ഉണ്ടായതും ലാലിന് ആവേശമായി മാറുകയായിരുന്നു.

ജനപ്രിയ നടന്‍ എന്ന കാറ്റഗറിയില്‍ അവാര്‍ഡ് വാങ്ങാന്‍ വേദിയില്‍ എത്തിയ ബിജു മേനോന്‍ ഏറെ വൈകാരികമായാണ് വേദിയില്‍ നിന്നത്. ഇക്കാര്യം അദ്ദേഹം തന്നെ പറയുകയും ചെയ്തു. ലാലിന്റെ സാന്നിധ്യത്തില്‍ താന്‍ ഇമോഷണല്‍ ആകുകയാണ് എന്ന പറഞ്ഞ ബിജു അവാര്‍ഡ് വാങ്ങും മുന്‍പേ ലാലിന്റെ കാലില്‍ നമസ്‌കരിക്കാന്‍ ശ്രമിച്ചപ്പോള്‍ പാതി വഴിയില്‍ ലാല്‍ തന്നെ തടയുക ആയിരുന്നു.

തന്റെ കൂട്ടുകാരന്‍ എന്ന് ലാല്‍ അഭിസംബോധന ചെയ്യുന്ന ബിജു കാലില്‍ തൊടുന്നതില്‍ ലാലിന് ഔചിത്യ കുറവ് തോന്നിയിരിക്കാം എന്നാണ് അദ്ദേഹത്തിന്റെ തിടുക്കത്തില്‍ ഉള്ള തടയല്‍ വ്യക്തമാക്കിയത്. എന്നാല്‍ അവാര്‍ഡ് വാങ്ങിയ ഉടന്‍ ലാലിന് തടയാനാകും മുന്‍പ് ബിജു മേനോന്‍ കാല്‍ തൊട്ടു വന്ദിച്ചു.

വേദിയില്‍ നിന്നും ഇറങ്ങും മുന്‍പ് ലാലിനെ സാക്ഷിയാക്കി പാട്ടുപാടിയപ്പോഴും ബിജു മേനോന്‍ ഇതാവര്‍ത്തിച്ചു. പത്‌നി സംയുക്ത കാഴ്ച്ചക്കാരിയായി വേദിയില്‍ ഇരുന്നതും ബിജു മേനോനെ വികാരഭരിതനാക്കി എന്നത് അദ്ദേഹത്തിന്റെ ശരീര ഭാഷയില്‍ നിറഞ്ഞിരുന്നു.

താന്‍ ഏറെ ആരാധിക്കുന്ന, തന്റെ ലഹരി കൂടിയായ, ഇന്‍സ്പിരേഷനായ ലാലില്‍ നിന്നും ഒരു പുരസ്‌കാരം നേടാന്‍ കഴിഞ്ഞാല്‍ അതില്‍പരം വേറെ എന്ത് വേണം എന്ന് ചോദിച്ചാണ് അവതാരിക ജ്യുവലിന്റെ നിര്‍ബന്ധത്തില്‍ ബിജു മേനോന്‍ ഒരു ഗാനവും ആലപിച്ചത്. അവള്‍ വിശ്വസ്തയായിരുന്നു എന്ന ചിത്രത്തിലെ പ്രണയലോകത്തെ സുന്ദര ഗാനം ‘തിരയും തീരവും’ ആണ് ബിജുമേനോന്‍ മോഹന്‍ലാലിനുള്ള സമ്മാനമായി സമര്‍പ്പിച്ചത്.

ചിലപ്പോള്‍ ഡോക്ടര്‍മാരുടെ നിര്‍ദേശം അവഗണിച്ചാലും നിങ്ങള്‍ക്ക് മാരക രോഗങ്ങളില്‍ നിന്ന് ജീവിതം തിരിച്ചു പിടിക്കാനായേക്കും. തോമസ് ആലിസണ്‍ എന്ന പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ രോഗിയുടെ അനുഭവമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വിദേശത്ത് ചികിത്സ തേടാന്‍ പോകരുതെന്ന ഡോക്ടറുടെ നിര്‍ദേശം അവഗണിച്ച് ഒരു ആവേശത്തിന് എടുത്തു ചാടിയതാണ് ആലിസണ്‍. എന്തായാലും പ്രേഗില്‍ നടത്തിയ ചികിത്സയില്‍ ആലിസണ് രോഗമുക്തിയുണ്ടായി. സൗത്ത് ലങ്കാഷയര്‍ സ്വദേശിയായ ഈ മുന്‍ കര്‍ഷകന്‍ പെന്‍സില്‍ ബീം പ്രോട്ടോണ്‍ തെറാപ്പിക്കാണ് വിധേയനായത്.

64 വയസിലാണ് രോഗമുണ്ടെന്ന് തിരിച്ചറിഞ്ഞത്. അതിനു ശേഷം ഹോര്‍മോണ്‍ തെറാപ്പിക്ക് വിധേയനായിക്കൊണ്ടിരിക്കുകയായിരുന്നു. പിന്നീടാണ് പാര്‍ശ്വഫലങ്ങളുണ്ടെങ്കിലും റേഡിയോ തെറാപ്പിക്ക് വിധേയനാകാന്‍ ആലിസണ്‍ തീരുമാനിച്ചത്. ഇതിന് 30,000 പൗണ്ട് ചെലവായെങ്കിലും രോഗം പൂര്‍ണ്ണമായും മാറിയതിനാല്‍ ഒരു വിഷമവും ഇക്കാര്യത്തില്‍ തനിക്കില്ലെന്ന് ആലിസണ്‍ പറയുന്നു. ഒരിക്കല്‍ മൂത്ര തടസമുണ്ടായതോടെ നടത്തിയ പരിശോധനകളിലാണ് അര്‍ബുദം സ്ഥിരീകരിച്ചത്. ഹോര്‍മോണ്‍ തെറാപ്പി നടത്തിയെങ്കിലും അതിലൂടെ ട്യൂമര്‍ വളരുകയായിരുന്നു.

ഹൈ എനര്‍ജി ഫോട്ടോണുകള്‍ ഉപയോഗിച്ചുള്ള റേഡിയോ തെറാപ്പി ചികിത്സയായുണ്ടെങ്കിലും ശരീരത്തിന്റെ മറ്റു ഭാഗങ്ങളെ അത് ബാധിക്കുമെന്ന ദോഷവശവുമുണ്ട്. പെന്‍സില്‍ ബീം തെറാപ്പിയില്‍ ട്യൂമറിനെ മാത്രമാണ് ലക്ഷ്യമിടുന്നത്. ഇതിനായി വിദേശത്ത് പോകാമെന്ന് അറിയിച്ചപ്പോള്‍ എന്‍എച്ച്എസ് നല്‍കുന്ന സാധാരണ റേഡിയോ തെറാപ്പി മതിയാകുമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. ഇത് അവഗണിച്ച് പ്രേഗില്‍ ചികിത്സ തേടാനെടുത്ത തീരുമാനമാണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്ന് ഇപ്പോള്‍ 67 വയസുള്ള ആലിസണ്‍ വ്യക്തമാക്കുന്നു.

ഇംഗ്ലണ്ടിലെയും വെയില്‍സിലെയും വീടുകളുടെ വിലയില്‍ വന്‍ വര്‍ദ്ധനവ്. സാധാരണക്കാര്‍ക്ക് പാര്‍പ്പിടം എന്ന സ്വപനം അപ്രാപ്യമാക്കുന്ന വിധത്തിലാണ് വില വര്‍ദ്ധനവെന്നാണ് റിപ്പോര്‍ട്ട്. വിദേശ നിക്ഷേപകര്‍ വീടുകള്‍ വാങ്ങിക്കൂട്ടുന്നതും പുതുതായി നിര്‍മിച്ച വീടുകളുടെയും കെട്ടിടങ്ങളുടെയും ക്ഷാമവുമാണ് ഈ അവസ്ഥയിലേക്ക് എത്തിച്ചതെന്നാണ് വിലയിരുത്തല്‍. 2009ലെ മാന്ദ്യത്തിനു ശേഷം വീടുകളുടെ ശരാശരി വിലയില്‍ 47 ശതമാനം വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.

154,452 പൗണ്ട് വിലയുണ്ടായിരുന്ന വീടുകള്‍ക്ക് കഴിഞ്ഞ ഏപ്രിലില് 226,906 പൗണ്ടായാണ് വില ഉയര്‍ന്നത്. ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. പത്തു വര്‍ഷത്തിനിടെ 96 ശതമാനം വിലവര്‍ദ്ധനവാണ് ലണ്ടനിലുണ്ടായത്. ഒരു ശരാശരി വീടിന് 484,585 പൗണ്ടാണ് ഇവിടുത്തെ വില. ഇംഗ്ലണ്ടില്‍ ഏറ്റവും വിലക്കുറവുള്ള പ്രദേശം എന്ന് അറിയപ്പെടുന്ന നോര്‍ത്ത് ഈസ്റ്റില്‍ പോലും ശരാശരി വില 130,489 പൗണ്ടാണ്. 11 ശതമാനം വര്‍ദ്ധനയാണ് ഇവിടെ രേഖപ്പെടുത്തിയിട്ടുള്ളത്.

എങ്കിലും ഒരു 25 ശതമാനം നിക്ഷേപമുള്ള ഒരു സാധാരണ വരുമാനക്കാരന് ഇവിടെ 884 സ്‌ക്വയര്‍ഫീറ്റ് വിസ്താരമുള്ള വീടുകള്‍ വരെ മാത്രമേ വാങ്ങാനാകൂ. ദേശീയ ശരാശരിയില്‍ നിന്ന് 9 സ്‌ക്വയര്‍ഫീറ്റ് കുറവാണ് ഇത്. ലണ്ടനിലാണെങ്കില്‍ 292 സ്‌ക്വയര്‍ഫീറ്റ് വരെ മാത്രമേ ഈ വരുമാനമുള്ളവര്‍ക്ക് താങ്ങാനാകൂ. സാവില്‍സ് ആണ് ഈ കണക്കുകള്‍ തയ്യാറാക്കിയത്. ബ്രൈറ്റണ്‍, കേംബ്രിഡ്ജ്, ഓക്‌സ്‌ഫോര്‍ഡ് എന്നിവയാണ് പ്രോപ്പര്‍ട്ടി വില ഏറ്റവും കൂടുതലുള്ള മറ്റു നഗരങ്ങള്‍.

നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന് 20 ബില്യന്‍ പൗണ്ടിന്റെ അധിക ഫണ്ട് നല്‍കാനുള്ള പദ്ധതി ഇന്ന് പ്രധാനമന്ത്രി പ്രഖ്യാപിക്കും. 2023-24 വര്‍ഷത്തോടെ ഇത് നടപ്പാക്കാനാണ് തീരുമാനം. ആയിരക്കണക്കിന് ഡോക്ടര്‍മാരെയും നഴ്‌സുമാരെയും നിയമിക്കാനും ക്യാന്‍സര്‍ മരണങ്ങള്‍ കുറയ്ക്കാനും മെന്റല്‍ ഹെല്‍ത്ത് സര്‍വീസിന്റെ ഉത്തേജനവുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി അധിക നികുതിയുള്‍പ്പെടെയുള്ളവ ഏര്‍പ്പെടുത്താനും സാധ്യതയുണ്ട്. എന്‍എച്ച്എസിന്റെ 70-ാമത് ജന്മദിനം അടുത്ത മാസമാണ്. അതിനു മുമ്പായി ഈ പ്രഖ്യാപനം നടത്താനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

നാഷണല്‍ ഇന്‍ഷുറന്‍സില്‍ ഒരു ശതമാനം വര്‍ദ്ധന വരുത്തി 2002ലെ ബജറ്റില്‍ എന്‍എച്ച്എസ് ഫണ്ട് ബൂസ്റ്റ് അനുവദിച്ചതിനു ശേഷം ആദ്യമായാണ് ഇത്രയും വലിയ ഒരു ധനസഹായം നല്‍കുന്നത്. ലേബര്‍ പ്രധാനമന്ത്രിയായിരുന്ന ഗോര്‍ഡന്‍ ബ്രൗണ്‍ കൊണ്ടുവന്ന ഈ നികുതി വര്‍ദ്ധനയെ സാധാരണക്കാരുടെ മേല്‍ അധികഭാരം ഏല്‍പ്പിക്കുന്ന നടപടി എന്നായിരുന്നു ടോറി വിമര്‍ശിച്ചത്. 21-ാം നൂറ്റാണ്ടിന് അനുസൃതമായ ഹെല്‍ത്ത്‌കെയര്‍ സംവിധാനങ്ങള്‍ എപ്രകാരമായിരിക്കണമെന്ന് ലോകത്തിന് കാട്ടിക്കൊടുക്കുകയാണ് ഈ ഫണ്ടിംഗിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ സെക്രട്ടറി ജെറമി ഹണ്ട് പറഞ്ഞു.

ഈ ചരിത്രപരമായ ദീര്‍ഘകാല ഫണ്ടിംഗ് ബൂസ്റ്റ് നമ്മുടെ ഏറ്റവും പ്രിയപ്പെട്ട സ്ഥാപനത്തിനുള്ള ഏറ്റവും യോജിച്ച ജന്മദിന സമ്മാനമായിരിക്കുമെന്നും ഹണ്ട് പറഞ്ഞു. എന്‍എച്ച്എസ് ജീവനക്കാര്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കാഴ്ചവെക്കുന്ന അമാനുഷികമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണ് ഇതെന്നും ഹണ്ട് വ്യക്തമാക്കി.

ന്യൂഡല്‍ഹി : ലഫ്​റ്റനന്‍റ്​ ഗവര്‍ണര്‍ അനില്‍ ബെയ്​ജാലി​​ന്റെ വസതിയില്‍ ആറ്​ ദിവസമായി കുത്തിയിരിപ്പ്​ സമരം നടത്തുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളിന്​ പിന്തുണയുമായി കേരളാ മുഖ്യമന്ത്രി പിണറായി വിജയനടക്കം നാല്​ മുഖ്യമന്ത്രിമാര്‍. ചന്ദ്ര ബാബു നായിഡു , മമത ബാനര്‍ജി , എച്ച്‌​ ഡി കുമാരസ്വാമി എന്നിവരാണ്​ പിണറായിക്കൊപ്പമുള്ളത്​. കെജ്​രിവാളി​​​​ന്റെ  വസതിയില്‍ എത്തിയാണ്​ നാല്‍വര്‍ സംഘം പിന്തുണയറിയിച്ചത്​.

സംഘം കെജ്​രിവാളി​​​ന്റെ കുടുംബവുമായി കൂടിക്കാഴ്​ച നടത്തുകയാണ്​. ലെഫ്​. ഗവര്‍ണറെ കാണാനും മുഖ്യമന്ത്രിമാര്‍ അനുമതി തേടിയിട്ടുണ്ട്​. കെജ്​രിവാള്‍ വീട്ടിലെത്തി മുഖ്യമന്ത്രിമാരെ കാണാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്​.

നേരത്തെ കെജ്​രിവാളിനെ കാണാന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക്​ അനുമതി നിഷേധിച്ചിരുന്നു. നീതി ആയോഗി​​​ന്റെ യോഗത്തിന് ഡല്‍ഹിയിലെത്തിയപ്പോഴാണ് മമത കെജ്രിവാളിനെ കാണാന്‍ അനുമതി ചോദിച്ചത്. ലെഫ്​റ്റനന്‍റ്​ ഗവര്‍ണറായിരുന്നു അനുമതി നിഷേധിച്ചത്​. തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിക്ക് അര്‍ഹതപ്പെട്ട ബഹുമാനം നല്‍കണമെന്നും കേന്ദ്രം ഉടന്‍ തന്നെ പ്രശ്‌നം പരിഹരിക്കാന്‍ രംഗത്ത് വരണമെന്നുമായിരുന്നു മമത ആവശ്യപ്പെട്ടത്​.

സമരം തുടരുമ്പോഴും ചര്‍ച്ചക്കില്ലെന്ന നിലപാടിലാണ് ലഫ്റ്റനന്റ് ഗവര്‍ണര്‍. സമരം വ്യാപിപ്പിക്കുന്നതി​​ന്റെ ഭാഗമായി നാളെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ആം ആദ്മി പാര്‍ട്ടി മാര്‍ച്ച്‌ നടത്താനും തീരുമാനിച്ചിട്ടുണ്ട്​. തീരുമാനമെടുക്കാതെ മുന്നോട്ട് പോകുന്ന ലെഫ്റ്റനന്റ് ഗവര്‍ണറെയും കേന്ദ്ര സര്‍ക്കാരിനെയും സമ്മര്‍ദ്ദത്തിലാക്കാന്‍ സമരം വ്യാപിപ്പിക്കാനാണ്​ ആം ആദ്മി പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്​.

വിവിധ പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചതിനോടൊപ്പം വീടുകള്‍ കയറി ആളുകളുടെ ഒപ്പ് ശേഖരണവും നടത്തും. വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് അയക്കുന്ന കത്തിലേക്കാണ് ഒപ്പുകള്‍ ശേഖരിക്കുന്നത്. ഇതിന് പുറമെ നാളെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ നടത്തുമെന്നും പാര്‍ട്ടി അറിയിച്ചിട്ടുണ്ട്.

നാലുമാസമായി ജോലിയില്‍ നിന്ന് വിട്ടു നില്‍ക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുക, റേഷനടക്കമുള്ള സര്‍ക്കാര്‍ സേവനങ്ങള്‍ വീട്ടുപടിക്കലെത്തിച്ചു നല്‍കാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കുക, എന്നീ ആവശ്യങ്ങളനുയച്ചാണ് ധര്‍ണ നടക്കുന്നത്.

RECENT POSTS
Copyright © . All rights reserved