Main News

ബ്രിട്ടനിലെ ആദ്യ എയര്‍ ടാക്‌സി നാലു വര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന അവകാശവാദവുമായി ടെക്‌നോളജി കമ്പനി. ബ്രിസ്റ്റോള്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെര്‍ട്ടിക്കല്‍ എയറോസ്‌പേസ് എന്ന സ്റ്റാര്‍ട്ടപ്പ് ആണ് എയര്‍ ടാക്‌സി എന്ന ആശയവുമായി രംഗത്തെത്തിയത്. 2016ല്‍ ആരംഭിച്ച കമ്പനി വെര്‍ട്ടിക്കല്‍ ടേക്ക് ഓഫും ലാന്‍ഡിംഗും നടത്താനാകുന്ന ഒരു എയര്‍ക്രാഫ്റ്റ് നിര്‍മിക്കുകയും അത് പരീക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ഗതാഗതക്കുരുക്കള്‍ പ്രതിസന്ധി സൃഷ്ടിക്കുന്ന ട്രാന്‍സ്‌പോര്‍ട്ട് ഇന്‍ഡസ്ട്രിയില്‍ നാഴികക്കല്ലാണ് ഈ കണ്ടുപിടിത്തം. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഈ എയര്‍ക്രാഫ്റ്റുകള്‍ ഓണ്‍ ഡിമാന്‍ഡ് പേഴ്‌സണല്‍ എയര്‍ ട്രാവല്‍ സാധ്യമാക്കുമെന്നാണ് കമ്പനി പറയുന്നത്. ഇത് പൂര്‍ണ്ണമായും മലിനീകരണ മുക്തവുമാണ്.

ഹെലികോപ്റ്ററിനു സമാനമായ ബോഡിയില്‍ നാലു വശത്തും പ്രൊപ്പല്ലറുകള്‍ ഘടിപ്പിച്ച ഡിസൈനാണ് ഇതിനുള്ളത്. ഈ രൂപഘടന വെര്‍ട്ടിക്കല്‍ ടേക്ക് ഓഫും ലാന്‍ഡിംഗും സാധ്യമാക്കുന്നതിനാല്‍ പൈലറ്റിന്റെ സഹായമില്ലാതെ തന്നെ പ്രവര്‍ത്തിപ്പിക്കാനാകും. പ്രത്യേക വിമാനത്താവളങ്ങളുടെ ആവശ്യവും ഇതോടെ ഇല്ലാതാകും. എയര്‍ക്രാഫ്റ്റ് പ്രവര്‍ത്തിപ്പിക്കാനുള്ള അനുമതി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയില്‍ നിന്ന് കമ്പനി സ്വന്തമാക്കിയിട്ടുണ്ട്. ജൂണില്‍ ഇതിന്റെ പരീക്ഷണപ്പറക്കല്‍ ഗ്ലോസ്റ്റര്‍ഷയറിലെ കെംബിളില്‍ വെച്ച് നടത്തുകയും ചെയ്തു.

ഇതുവരെ ഒരു ഡസനോളം പരീക്ഷണപ്പറക്കലുകള്‍ കമ്പനി നടത്തിക്കഴിഞ്ഞു. പരമാവധി 80 കിലോമീറ്റര്‍ വേഗതയില്‍ 5 മിനിറ്റ് വരെ പറക്കാന്‍ ഇതിന് ഇപ്പോള്‍ കഴിയും. ഉപയോക്താക്കള്‍ക്ക് ഫ്‌ളൈയിംഗ് ടാക്‌സി വിളിച്ചു വരുത്തി യാത്ര ചെയ്യാന്‍ കഴിയുന്ന വിധത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം ഉദ്ദേശിക്കുന്നത്. ഒാണ്‍ ഡിമാന്‍ഡ് ഓട്ടോണോമസ് ഫ്‌ളൈറ്റുകളായിരിക്കും ഇവ. 2022ഓടെ ഇന്റര്‍സിറ്റി എയര്‍ ടാക്‌സി സര്‍വീസ് ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു.

ഡിന്നറിനൊപ്പം ഒരു ഗ്ലാസ് വൈന്‍ കഴിക്കുന്ന ശീലമുള്ള മധ്യവയസ്‌കര്‍ ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും ഈ ശീലം ഒഴിവാക്കണമെന്ന് നിര്‍ദേശം. പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടാണ് ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഡ്രിങ്ക് ഫ്രീ ഡേയ്‌സ് എന്ന പേരില്‍ ഡ്രിങ്കെവയര്‍ ഒഫീഷ്യലുകള്‍ ആരംഭിച്ചിരിക്കുന്ന ക്യാംപെയിനിന്റെ ഭാഗമായാണ് ഈ നിര്‍ദേശം. ജനങ്ങളെ ആല്‍ക്കഹോളില്‍ നിന്ന് കൂടുതല്‍ ദിവസങ്ങള്‍ വിട്ടു നില്‍ക്കാന്‍ പ്രേരിപ്പിക്കുകയാണ് ഈ ക്യാംപെയിനിലൂടെ ലക്ഷ്യമിടുന്നത്. ചീഫ് മെഡിക്കല്‍ ഓഫീസര്‍ നിര്‍ദേശിച്ചിട്ടുള്ള സുരക്ഷിത മദ്യപാന മാനദണ്ഡങ്ങളേക്കാള്‍ കൂടുതല്‍ അളവില്‍ യുകെയിലെ മുതിര്‍ന്നവര്‍ മദ്യപിക്കുന്നുണ്ടെന്ന് യുഗോവ് പോളില്‍ കണ്ടെത്തിയിരുന്നു.

മധ്യവയസ്‌കരില്‍ അഞ്ചിലൊന്നു പേര്‍ അമിതമായി ആല്‍ക്കഹോള്‍ ഉപയോഗിക്കുന്നവരാണെന്ന് വ്യക്തമായ സാഹചര്യത്തിലാണ് പുതിയ ക്യാംപെയിന്‍ ആരംഭിച്ചിരിക്കുന്നത്. പുകവലി നിര്‍ത്തുക, വ്യായാമം ചെയ്യുക, ആഹാര നിയന്ത്രണം എന്നിവ ജീവിതത്തില്‍ നടപ്പില്‍ വരുത്തുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ് മദ്യപാന ശീലം ഒഴിവാക്കുന്നതെന്നാണ് മൂന്നില്‍ രണ്ടു പേര്‍ സര്‍വേയില്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കല്‍ ഓഫീസറായ ഡെയിം സാലി ഡേവിസ് മുന്നോട്ടുവെച്ച മദ്യപാന മാനദണ്ഡങ്ങള്‍ വ്യക്തി സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റത്തിന് തുല്യമാണെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പിന്നീട് ഇതില്‍ അവര്‍ ഖേദപ്രകടനം നടത്തുകയും ചെയ്തു.

ചെറിയ അളവില്‍ ആല്‍ക്കഹോള്‍ കഴിക്കുന്നത് ഡ്രൈവിംഗിനോളം അപകട സാധ്യതയില്ലാത്ത കാര്യമാണെന്ന് ഹെല്‍ത്ത് ചീഫുമാര്‍ സമ്മതിക്കുന്നതിനു മുമ്പായിരുന്നു ഡെയിം സാലി ഡേവിസ് ഈ മുന്നറിയിപ്പ് നല്‍കിയത്. ഒരു ഗ്ലാസ് വൈന്‍ കഴിക്കുന്നത് സ്ത്രീകളില്‍ സ്തനാര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കുമെന്നാണ് അവര്‍ പറഞ്ഞത്. ദിവസവും മദ്യപിച്ചാല്‍ കരളിനുണ്ടാകാനിടയുള്ള തകരാറുകള്‍ എല്ലാവര്‍ക്കും അറിവുള്ളതാണ്. എന്നാല്‍ അമിത രക്തസമ്മര്‍ദ്ദം, ഹൃദ്രോഗങ്ങള്‍, നിരവധി ക്യാന്‍സറുകള്‍ എന്നിവയ്ക്ക് മദ്യപാനശീലവുമായി അടുത്ത ബന്ധമുണ്ടെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് ഡങ്കന്‍ സെല്‍ബീ വ്യക്തമാക്കി.

ലീഡ്‌സ്. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ലീഡ്‌സ് സെന്റ്. മേരീസ് സീറോ മലബാര്‍ കമ്മ്യൂണിറ്റിയില്‍ പരി. കന്യകാ മാതാവിന്റെ പിറവിത്തിരുന്നാളും എട്ടുനോമ്പാചരണത്തിന്റെ സമാപനവും ഭക്തിയാദര പൂര്‍വ്വം കൊണ്ടാടി. ലീഡ്‌സ് സെന്റ് വില്‍ഫ്രിഡ്‌സ് ദേവാലയത്തില്‍ ഞായറാഴ്ച രാവിലെ പത്തു മണിക്ക് റവ. ഫാ. ജോര്‍ജ്ജ് വയലിലിന്റെ (ഇറ്റലി) മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന നടന്നു. റവ. ഫാ. മാത്യൂ മുളയോലില്‍ സഹകാമ്മികത്വം വഹിച്ചു. ഫാ. ജോര്‍ജ്ജ് വയലില്‍ തിരുന്നാള്‍ സന്ദേശം നല്‍കി. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം അത്യധികം ഭക്തിനിര്‍ഭരമായ തിരുന്നാള്‍ പ്രദക്ഷിണം നടന്നു. മരക്കുരിശിന്റെയും വെള്ളിക്കുരിശിന്റെയും സ്വര്‍ണ്ണക്കുരിശിന്റെയും പിറകില്‍ വി. തോമ്മാശ്ലീഹായുടെയും വി. അല്‍ഫോന്‍സാമ്മയുടെയും വി. ചാവറയച്ചന്റെയും വി. ഏവു പ്രാസ്യാമ്മയുടെയും വി. സെബസ്ത്യാനോസിന്റെയും വി. യൗസേപ്പിതാവിന്റെയും തിരുസ്വരൂപങ്ങളോടൊപ്പം പ്രത്യേകമായി അലങ്കരിച്ച പരിശുദ്ധ കന്യകാ മാതാവിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള ഭക്തിനിര്‍ഭരമായ പ്രദക്ഷിണം ദേവാലയത്തിനു ചുറ്റുമുള്ള വഴികളിലൂടെ സഞ്ചരിച്ച് തിരിച്ച് ദേവാലയത്തിലെത്തി. കൊടികളും മുത്തുക്കുടകളും പ്രദക്ഷിണത്തിന് അകമ്പടി സേവിച്ചു. ഹാരോഗേറ്റ്, ലീഡ്‌സ്, വെയ്ക്ഫീല്‍ഡ്, പോണ്ടിഫ്രാക്ട്, ഹഡേല്‍സ്ഫീല്‍ഡ്, ഹാലിഫാക്‌സ്, ബ്രാഡ്‌ഫോര്‍ഡ്, കീത്തിലി തുടങ്ങിയ കമ്മ്യൂണിറ്റികളില്‍ നിന്നും പതിവ് പോലെ ഇത്തവണയും നൂറുകണക്കിനാളുകള്‍ തിരുന്നാളില്‍ പങ്കുകൊണ്ടു. പ്രദക്ഷിണത്തിനു ശേഷം സമാപനാശീര്‍വാദം നടന്നു.
2013 മുതല്‍ യുകെയില്‍ പ്രസിദ്ധമായ ലീഡ്‌സ് എട്ടു നോമ്പാചരണത്തിലും പരി. കന്യകാ മാതാവിന്റെ പിറവിത്തിരുന്നാളിലും പങ്ക് ചേര്‍ന്ന് അനുഗ്രഹം പ്രാപിക്കാന്‍ എത്തിയ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയിലെ എല്ലാ വിശ്വാസികള്‍ക്കും വികാരി റവ. ഫാ. മാത്യൂ മുളയോയില്‍ നന്ദി പറഞ്ഞു. സ്‌നേഹ വിരുന്നോടെ തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ അവസാനിച്ചു.

              

യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനത്തിനായി നല്‍കേണ്ട യുകാസ് ആപ്ലിക്കേഷന്‍ ഫോമില്‍ ഈ വര്‍ഷം മുതല്‍ അപേക്ഷകരുടെ മാനസിക വൈകല്യങ്ങളും രേഖപ്പെടുത്തണം. യുകാസ് ഫോമിന്റെ ഒരു സെക്ഷനില്‍ ഇവ കൂടി ഉള്‍പ്പെടുത്തണമെന്ന് യൂണിവേഴ്‌സിറ്റീസ് യുകെയുടെ മെന്റല്‍ ഹെല്‍ത്ത് തലവന്‍ ആവശ്യപ്പെട്ടു. ഭക്ഷണം കഴിക്കുന്നതിലുള്ള വൈകല്യങ്ങള്‍, ആത്മഹത്യാ പ്രവണത തുടങ്ങിയവയെക്കുറിച്ച് പ്രസ്താവന നല്‍കണമെന്നാണ് നിര്‍ദേശം. വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ മാനസികാരോഗ്യത്തെക്കുറിച്ച് സ്ഥാപനങ്ങളോട് വ്യക്തമാക്കുന്ന വിധത്തില്‍ യൂണിവേഴ്‌സിറ്റി പ്രവേശന സമ്പ്രദായം മാറണമെന്നും ഇത് ഫ്രഷേഴ്‌സ് വീക്കിനു മുമ്പായി ചെയ്യണമെന്നും യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റ് ഇംഗ്ലണ്ട് വൈസ് ചാന്‍സലര്‍ സ്റ്റീവ് വെസ്റ്റ് പറഞ്ഞു.

യുകാസില്‍ മാനസിക വൈകല്യങ്ങള്‍ രേഖപ്പെടുത്തുന്നതില്‍ നിന്ന് വിദ്യാര്‍ത്ഥികളെ മാറ്റി നിര്‍ത്തിയിരിക്കുകയായിരുന്നു. ഇത് ഒരു വൈകല്യമായി കണക്കാക്കുന്നതിനാലായിരുന്നു ഇപ്രകാരം ചെയ്തിരുന്നത്. യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളില്‍ വര്‍ദ്ധിച്ചു വരുന്ന മാനസികാരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് ആശങ്ക ഉയരുന്നതിനിടെയാണ് ഈ സമ്പ്രദായം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നതെന്ന പ്രത്യേകതയും ഉണ്ട്. ഒരു തലമുറ തന്നെ പരാജയത്തിലേക്ക് നീങ്ങുകയാണെന്ന മുന്നറിയിപ്പാണ് ഇക്കാര്യത്തില്‍ മന്ത്രിമാര്‍ നല്‍കുന്നത്.

കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കിടെ ബ്രിസ്റ്റോള്‍ യൂണിവേഴ്‌സിറ്റിയിലെ 10 വിദ്യാര്‍ത്ഥികളും യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റ് ഇംഗ്ലണ്ടിലെ രണ്ട് വിദ്യാര്‍ത്ഥികളും ആത്മഹത്യ ചെയ്തിട്ടുണ്ട്. ഈ വിധത്തിലേക്ക് വിദ്യാര്‍ത്ഥികളുടെ മാനസിക പ്രശ്‌നങ്ങള്‍ ഉയരുന്നത് യൂണിവേഴ്‌സിറ്റികളിലേക്കുള്ള പ്രവേശനം നടന്നു വരുന്ന ഈ സമയത്ത് പരിഗണിക്കേണ്ട സുപ്രധാന വിഷയമാണെന്ന് പ്രൊഫസര്‍ വെസ്റ്റ് പറയുന്നു.

അദ്ധ്യായം – 32
മതപണ്ഡിതന്റെ കരണത്തടിച്ച് മദാമ്മ

എല്ലാം അറിഞ്ഞപ്പോള്‍ ഭീതി തോന്നി. കഠിനമായ ശിക്ഷാവിധി നടപ്പാക്കുന്ന രാജ്യമാണിത്. ദമാമിലെ വലിയ പള്ളിക്കു മുന്നില്‍ കൊലക്കുറ്റത്തിന് വെള്ളിയാഴ്ച്ച ഒരു പാക്കിസ്ഥാനിയുടെ തല വെട്ടി മാറ്റുന്നത് ഞാന്‍ നേരില്‍ കണ്ടതാണ്. അതു കണ്ടു നില്‍ക്കാനുള്ള മനോധൈര്യം എല്ലാവര്‍ക്കുമുണ്ടാകണമെന്നില്ല. എന്നിട്ടും അതു കാണാന്‍ ജനക്കൂട്ടമുണ്ടായിരുന്നു. കൊലപാതകം, മയക്കു മരുന്ന്, ബലാത്സംഗം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് തലവെട്ടിയാണ് ശിക്ഷ നടപ്പാക്കുന്നത്. ഇന്ത്യയെപോലെ സുദീര്‍ഘമായ കാലങ്ങളെടുത്തുള്ള വിധിന്യായങ്ങളോ, അധികാരത്തിലിരിക്കുന്ന രാഷ്ട്രീയക്കാരുടെ ഇടപെടലോ, സമ്പത്ത് കൊടുത്ത് രക്ഷപ്പെടുത്തലോ ഈ രാജ്യത്ത് സാധ്യമല്ല. യു.എ.ഇ, ബഹ്‌റിന്‍, ഒമാന്‍ തുടങ്ങിയ രാജ്യങ്ങള്‍ സൗദികളെ പോലെ മതമൗലീക വാദികളല്ല എന്നത് ഈ രാജ്യങ്ങളില്‍ മീറ്റിംഗിന് പോകുമ്പോള്‍ അവിടുത്തുകാരില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്.

ഞാന്‍ ഗള്‍ഫ് ന്യൂസില്‍ ലേഖനമെഴുതിയതിന്റെ ഫലമായി ഒലയാന്റെ അല്‍ക്കോബറിനടുത്തുള്ള ഹെഡ് ഓഫീസ്സില്‍, ഒലയാന്റെ വൈസ്പ്രസിഡന്റ് ഒരു ബ്രിട്ടീഷുകാരന്‍ എന്നെ വിളിപ്പിച്ചു. അവിടെ ചെല്ലുന്നതു വരെ എന്തിനു വിളിപ്പിക്കുന്നു എന്നത് എനിക്കറിയില്ലായിരിന്നു. ജീ.എം. പറഞ്ഞിട്ടാണ് പോയത്, ഇതിനു മുമ്പ് ഞാന്‍ പോയിട്ടുള്ളത് വീസയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ സംസാരിക്കാനാണ്. വൈസ് പ്രസിഡന്റിന്റെ സെക്രട്ടറിയായി ജോലി ചെയ്യുന്നത് മലയാളിയായ ശാമുവേലും ഒലയാന്റെ സെക്രട്ടറിയായി പാലക്കാട്ടുകാരന്‍ വേണുവുമാണ്. വേണുവിനെ അറിയാമെങ്കിലും ശാമുവേലിനെ ആദ്യമായിട്ടാണ് കാണുന്നത്. എന്നെ വിളിപ്പിച്ചത് ഗള്‍ഫ് ന്യൂസിലെ ലേഖനവുമായി ബന്ധപ്പെട്ടാണെന്ന് അപ്പോഴാണ് മനസ്സിലായത്. മലയാളികള്‍ നല്ലവരെന്ന് അവകാശപ്പെടുമ്പോള്‍ തന്നെ മറ്റുള്ളവന്റെ വളര്‍ച്ചയില്‍ അസ്സൂയയുള്ളവരുമുണ്ടെന്ന് അന്നാണ് മനസ്സിലാക്കിയത്. അതില്‍ ചിലരുടെ കപടമുഖം അവരുടെ പുഞ്ചിരിക്കും സ്‌നേഹസമര്‍ത്ഥമായ വാക്കുകളിലും നമുക്ക് മനസ്സിലാവില്ല. എന്നാല്‍ വായനയിലൂടെ വളര്‍ന്ന വിവേകമുള്ളവരില്‍ ആദരവും സ്‌നേഹവും ലാളിത്യവുമൊക്കെ എനിക്കനുഭവിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇവിടെ വന്നിട്ടുള്ളവരില്‍ നല്ലൊരു വിഭാഗം നല്ല വിദ്യാഭ്യാസമുള്ളവരല്ല. എങ്ങനെയും കാശുണ്ടാക്കണം അതാണ് ലക്ഷ്യം. കഷ്ടതകളും ക്ഷാമവും അന്ധവിശ്വാസങ്ങളുമായി ഇവിടേക്കു വരുന്നവര്‍ പലപ്പോഴും പലകാരണങ്ങളാല്‍ പാരയായി മാറാറുണ്ട്.
മുണ്ടുമുറുക്കിയുടുത്തു കഷ്ടപ്പെടുന്നവനും അറിവുള്ളവനും ഈ പാരപ്പണിക്കൊന്നും പോകില്ല. സംസ്‌കാരസമ്പന്നരായ പലരേയും ഞാന്‍ പരിചയപ്പെട്ടിട്ടുണ്ട്. അതില്‍ കോയമ്പത്തൂരുകാരന്‍ ഒ.പി.ആര്‍ കുട്ടി, ദമാം ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം. സി സെബാസ്റ്റ്യന്‍,അബ്ദുള്ള മഞ്ചേരി, കുണ്ടറക്കാരന്‍ കോശി വൈദ്യന്‍ അങ്ങനെ ധാരാളം പേര്‍. എന്റെ സര്‍ട്ടിഫിക്കറ്റിലുള്ള പേര് ഡാനിയേല്‍ ശമുവേല്‍ എന്നാണ്. ഓഫീസ്സുകളിലല്ലാതെ എന്നെയാരും ഈ പേര് വിളിക്കാറില്ല.

കാരൂര്‍ സോമന്‍ എന്ന വ്യക്തിയെ അറിയാവുന്ന ഒരാളാണ് ഈ ലേഖനത്തിന്റെ സാരാംശം ഒലയാന്റെ വൈസ് പ്രസിഡന്റിനെ അറിയിച്ചത്. എന്നെ അധികം മലയാളികള്‍ക്ക് അറിയില്ല, ഇനിയും ഫോട്ടോ കണ്ടിട്ടാണോ? അത് വന്നത് മലയാളം ന്യൂസില്‍ വേള്‍ഡ് മലയാളീ കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് ആഫ്രിക്കയുടെ കലാസാഹിത്യ വിഭാഗം ചെയര്‍മാനായി നിയമിച്ചതും പാറപ്പുറം പ്രവാസി അവാര്‍ഡ് മനോരമയില്‍ വന്നതുമാണ്. ഇവനൊരു പണി കൊടുക്കണമെന്ന് ആരോ ഒരാള്‍ ആഗ്രഹിച്ചതാണ്. എന്തുകൊണ്ട് മലയാളികള്‍ ഓടിപ്പോകുന്നു എന്നും അറബി മുതലാളിമാരുടെ പീഡനങ്ങള്‍ അവസാനിപ്പിക്കണമെന്നും എംബസി ഇടപെടണമെന്നും അനീതി നടത്തുന്ന സൗദികളെ സംരക്ഷിക്കുന്ന സമീപനം സൗദി ഭരണകൂടം അവസാനിപ്പിക്കണമെന്നുമാണ് ലേഖനത്തിലുള്ളത്. അകത്തേ മുറിയില്‍ വൈസ് പ്രസിഡന്റിന്റെ മുന്നില്‍ ഇത് ഞാന്‍ അവതരിപ്പിച്ചെങ്കിലും ഇത് പൂര്‍ണമായി ഉള്‍കൊള്ളുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. അവസാനം ഞാന്‍ ചോദിച്ചു. ഈ സൗദികള്‍ നടത്തുന്ന പീഡനങ്ങള്‍ കണ്ടുകൊണ്ടിരിക്കണമെന്നാണോ അങ്ങു പറയുന്നത്. ഈ രാജ്യത്തിരുന്നു കൊണ്ട് ഈ രാജ്യത്തിനെതിരെ എഴുതാന്‍ പാടില്ല. അതവര്‍ അംഗീകരിക്കില്ല. അവരുടെ അന്ത്യം ജയിലിലാണ്. രാജ്യ സുരക്ഷയ്ക്ക് ഹാനി വരുത്തുന്നവന്‍ എന്ന ഓമനപ്പേരും അവരതിന് ചാര്‍ത്തിത്തരും. അത്തരക്കാരെ കമ്പനിയും സംരക്ഷിക്കില്ല. കമ്പനി മുതലാളി രാജ കുടുംബവുമായി നല്ല ബന്ധമുള്ളയാളാണ്. ഇനിയും എഴുതാനാണ് താല്പര്യമെങ്കില്‍ ഞാന്‍ എതിരല്ല. അത് പുറത്തുപോയിട്ടു മതി. കമ്പനി എന്‍.ഒ.സി.തരാം. നിങ്ങളെപ്പോലുള്ളവര്‍ ഭീരുക്കളല്ലെന്ന് എനിക്കറിയാം. ഞാനും വന്നിരിക്കുന്നത് ജോര്‍ജ് ബര്‍ണാഡഷായുടെ നാട്ടില്‍ നിന്നാണ്. അദ്ദേഹത്തെ തല കുത്തനെ മരത്തില്‍ കെട്ടിയിട്ട രാജാക്കന്മാരും അവിടെ ഉണ്ടായിരുന്നുവെന്ന് ഇതു കണ്ടപ്പോള്‍ ഓര്‍ത്തു എന്നു മാത്രം. മുന്നിലിരിക്കുന്ന ഗള്‍ഫ് ന്യൂസ് പത്രത്തിലേക്ക് ഞാനൊന്നു സൂക്ഷിച്ചു നോക്കിയിട്ട് അദ്ദേഹത്തോട് ക്ഷമാപണം നടത്തി പുറത്തിറങ്ങി. ഇവനാണോ രഹസ്യമായി ഈ ചരടു വലിച്ചത്?.

ഓഫീസില്‍ എത്തിയപ്പോള്‍ ഇതാ മറ്റൊന്ന്, ബേബി മറ്റൊരു ജോലിക്കാരനെ മര്‍ദ്ദിക്കുന്നു, അതിന് ദൃക്‌സാക്ഷികളുമുണ്ട്. വെറുതേ ഒരാളുടെ മേല്‍ ഈ രാജ്യത്ത് കുറ്റം ആരോപിച്ചാല്‍ അത് അതിലും വലിയ കുറ്റമാണ്. ആ ഗൂഢാലോചനയില്‍ ആരെങ്കിലും പങ്കെടുത്താല്‍ അതെ അളവില്‍ അവനും കിട്ടും. വെറും കടലാസല്ല ഇവിടുത്തെ നിയമങ്ങള്‍. വളരെ കഠോരമാണ്. അത് മിന്നിത്തിളങ്ങുന്ന വാളില്‍ വരെ ചെന്നെത്തി നില്‍ക്കുന്നു. മനസ്സിലുണ്ടായിരുന്ന സന്തോഷത്തിന്റെ മുകളില്‍ വിഷാദത്തിന്റെ നിഴല്‍ വീണിരിക്കുന്നു. അമേരിക്കകാരനായ സൈമണ്‍ കോള്‍ഗേറ്റ് ആന്‍ഡ് പാമൊലിവ് കമ്പനിയുടെ പ്ലാന്റ് ഡയറക്ടര്‍ ആണ്. ഗള്‍ഫിലെ എല്ലാ രാജ്യത്തേക്കും ഇവിടെ നിന്നാണ് ഈ പ്രോഡക്റ്റ് പോകുന്നത്. സൗദിയിലെ പ്രമുഖ കമ്പനിയായ ഒലയാനും അമേരിക്കന്‍ കമ്പനിയായ കോള്‍ഗേറ്റുമായി ജോയിന്റ് വെന്‍ചര്‍ ആയിട്ടാണ് ഇത് ഇവിടെ ഉല്പാദിപ്പിക്കുന്നത്. കൊക്കക്കോളയും ഇതുപോലെ ഇവിടെ ഉല്പാദിപ്പിക്കുന്നു. സൈമണ്‍ കാനഡയിലുള്ള കോള്‍ഗേറ്റിലേക്ക് സ്ഥലം മാറി പോയതിനു ശേഷം ആ സ്ഥാനം ഏറ്റെടുത്തിരിക്കുന്നത് ഫിലിപ്പീന്‍സുകാരനാണ്. ഞങ്ങള്‍ മീറ്റിംഗുകളില്‍ കണ്ടു സംസാരിക്കുമെങ്കിലും അത്ര വലിയ അടുപ്പമില്ല.ബേബിയെ കണ്ട് കാര്യങ്ങള്‍ തിരക്കി. ഞാന്‍ വളരെ ദേഷ്യത്തിലാണ് സംസാരിച്ചത്. കൂടെ പണിചെയ്യുന്നവന്‍ അനാവശ്യമായി സംസാരിച്ചപ്പോള്‍ അതിന്റെ മറുപടി ഉപദ്രവമാണോ? എന്റെ ഭൂതകാലവും ഒരു നിമിഷം ഞാന്‍ ഓര്‍ക്കാതിരുന്നില്ല. കമ്പനി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. അന്വേഷണം ഏത് വഴിക്കു നീങ്ങുന്നുവെന്നറിയില്ല.
ഫാക്ടറിയിലേക്ക് ജോലിക്കാരെയെടുക്കാനുള്ള അനുമതിക്കായിട്ടുള്ള കത്ത് ഡയറക്ടറില്‍ നിന്ന് ജനറല്‍ മാനേജര്‍ക്ക് കിട്ടിയ സമയം മുതല്‍ ബേബിയെ ഇവിടെ എത്തിക്കാന്‍ കഴിയുമെന്ന ചിന്തയാണ് എന്നെ ഭരിച്ചത്. പല ജോലികള്‍ക്കായി ഏഴു പേരെയാണെടുക്കുന്നത്. അതില്‍ രണ്ടു ഫിറ്ററുണ്ട്. വിദ്യാഭ്യാസ യോഗ്യത എന്‍ജനീയറിംഗാണ്. അഞ്ചാം ക്ലാസുകാരനെ ഞാനെങ്ങനെ എന്‍ജിനീയറാക്കും. അനുകൂലമായ ഒരുത്തരം സൈമണില്‍ നിന്നുണ്ടായാല്‍ ജനറല്‍ മാനേജര്‍ക്ക് എതിര്‍ക്കാന്‍ കഴിയില്ല. അടുത്ത ദിവസം തന്നെ സൈമണെകണ്ടു ബേബിയുടെ സര്‍ട്ടിഫിക്കേറ്റുകള്‍ കാണിച്ചു. വിശ്വാസമാകും വിധത്തില്‍ കാര്യങ്ങള്‍ ധരിപ്പിച്ചു. ജോലിയില്‍ ഒരപാകതയും വരിത്തില്ലെന്ന് ഞാനുറപ്പു കൊടുത്തു. അല്പനേരത്തെ മൗനത്തിനു ശേഷം അറിയിച്ചു. ഞാന്‍ ഇന്നുവരെ യോഗ്യത നോക്കിയാണ് ആരേയും എടുത്തിട്ടുള്ളത്. ഇവന്‍ ജോലിയില്‍ പ്രവേശിച്ചിട്ട് ഞാനൊരു തീരുമാനം പറയാം. മടങ്ങി പോകേണ്ടിവന്നാല്‍ എന്നെ കുറ്റപ്പെടുത്തരുത്.

എന്റെ ശുപാര്‍ശയ്ക്ക് ഫലമുണ്ടായി. സൈമണ്‍ അടിയില്‍ സെലക്ടഡ് എന്നെഴുതി ഒപ്പിട്ടു തന്നു. ഞാന്‍ അതിരറ്റ നന്ദി രേഖപ്പെടുത്തി. അപേക്ഷകള്‍ പലതും ഇവനു വേണ്ടി മാറ്റിവച്ചു. സൈമണില്‍ നിന്ന് ഒപ്പിട്ടു വാങ്ങിയ ഉദ്യോഗാര്‍ത്ഥികളുടെ ലിസ്റ്റില്‍ ബേബിയും ഇടം പിടിച്ചു. ഇനിയും ജനറല്‍ മാനേജരാണ് സൂക്ഷമതയോടെ പേപ്പറുകള്‍ പരിശോധിച്ച് ഒപ്പിടേണ്ടത്. ബ്രിട്ടീഷ്‌കാരനായ ജെയിംസ് വില്യംസ് ആണ് ജനറല്‍ മാനേജര്‍. ഞാന്‍ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് ആണ്. സാധാരണ ഞാന്‍ ഒപ്പിട്ടു കൊടുക്കുന്ന പേപ്പറുകളില്‍ അധികമൊന്നും നിരീക്ഷണം നടത്താറില്ല. വളരെ ശ്രദ്ധയോടെയാണ് ഓരോ പേപ്പറുകളും ജീ എമ്മില്‍ നിന്ന് ഒപ്പിട്ടു വാങ്ങി ഹെഡ് ഓഫീസിലേക്ക് അയച്ചത്. എനിക്ക് അത്യധികമായ സന്തോഷമാണുണ്ടായത്. ഉടനടി ഡല്‍ഹിയില്‍ ബേബിയെ വിളിക്കാനറിയിച്ചു. വീസ കിട്ടി, വരാനായി തയാറായിക്കൊള്ളുക. ഒരു മാസത്തിനുളളില്‍ അവനെത്തി. ജോലി തുടര്‍ന്നു. അതില്‍ മതിപ്പുണ്ടാക്കി. സൈമണും നല്ല അഭിപ്രായമാണ് രേഖപ്പെടുത്തിയത്.

ഇപ്പോള്‍ മനസ്സാകെ അസ്വസ്ഥമാണ്. സ്വന്തം ശരീരം സൂക്ഷിക്കുന്നത് പോലെയായിരിക്കണം സ്വന്തം ജോലി സൂക്ഷിക്കേണ്ടതെന്ന് അവന്‍ മറന്നു. വിവേകശാലികള്‍ അങ്ങനെ അബദ്ധത്തില്‍ വീഴില്ല. ജീ.എം. എന്നെ ഓഫീസ്സിലേക്ക് വിളിപ്പിച്ചു. ആദ്യത്തെ ചോദ്യം, ഈ ബേബി നിന്റെ ബന്ധുവാണോ. എന്റെ കണ്ണുകള്‍ വിടര്‍ന്നു. അതെയെന്ന് ഉത്തരം കൊടുത്തു. അപമാനഭാരവുമായി ഞാനിരുന്നു. നീ എന്തു കൊണ്ട് മുമ്പേ പറഞ്ഞില്ല എന്നായിരിക്കും ചിന്തിച്ചത്. സോറി ഡാനി ഇങ്ങനെ അക്രമം കാണിക്കുന്നവരെ പിരിച്ചു വിടാനേ മാര്‍ഗ്ഗമുള്ളൂ. വിളറിയ മുഖഭാവത്തോടെ നോക്കി. അദ്ദേഹത്തോട് കയര്‍ത്തിട്ട് കാര്യമില്ലെന്നറിയാം. ജീ.എം. തുടര്‍ന്നു. അവന്‍ അച്ചടക്കവും മര്യദയും പരശീലിക്കേണ്ടതുണ്ട്. അവന് പരാതിയുണ്ടെങ്കില്‍ പറയാന്‍ ഫാകടറിയില്‍ എത്രയോ പേരുണ്ട്. ഇത് അവര്‍ക്ക് അംഗീകരിക്കാന്‍ പറ്റില്ല. ഞാന്‍ ഒരു യാചകനെപ്പോലെ താണുവണങ്ങി പറഞ്ഞു. പുതിയ ആളാണ് ഈ രാജ്യത്തെപ്പറ്റി അറിയില്ല. അതിനാല്‍ ഇത് അറിവില്ലായ്മയാണ്. ഒരു ദരിദ്രന്‍, കുടുംബപ്രാരാബ്ദങ്ങള്‍ ധാരാളമുണ്ട്. വളരെ പ്രതീക്ഷയോടെയാണ് വന്നത്. അവന്റെ അച്ഛന്‍ ഒരു ക്യാന്‍സര്‍ രോഗിയാണ്. സഹോദരിക്കും ഫീസ് കൊടുക്കുന്നത് ഇവനാണ്. സത്യത്തില്‍ ഞാനാണ് അവനെ കൊണ്ടുവന്നത്. അവന്‍ ചെയ്ത കുറ്റത്തിന് ശിക്ഷ ഞാന്‍ ഏറ്റെടുക്കാന്‍ തയ്യാറാണ്. അവന് പകരം ഞാന്‍ പൊയ്‌ക്കോളാം. ഇത്രയും നാള്‍ അങ്ങേക്കൊപ്പം ജോലി ചെയ്യാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്. അങ്ങ് എനിക്കൊരു എന്‍.ഒ.സി. തന്ന് സഹായിക്കണം. ഞാന്‍ അങ്ങേയ്ക്ക് ഉറപ്പു തരുന്നു. ഇനിയും ഇങ്ങനെ അവന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ല. ആദ്യത്തെ ഈ തെറ്റിന് മാപ്പു കൊടുത്തു കൂടെ. അവനെ ആത്മഹത്യയിലേക്ക് തള്ളി വിടണോ സാര്‍. ഞാന്‍ തീരുമാനിച്ചതാണ് ഇവിടുത്തെ ജോലി വിടണമെന്ന്. വൈസ്പ്രസിഡന്റിന് കമ്പനി വലുതെങ്കില്‍ എനിക്ക് എന്റെ എഴുത്താണ് വലുത്. ആ കാര്യം വില്യംസുമായി സംസാരിച്ചില്ല.

ജി. എമ്മിന്റെ നെറ്റിത്തടം ഉയര്‍ന്നു. ഞാന്‍ രാജിവയ്ക്കാമെന്ന് പറഞ്ഞത് വിശ്വസിക്കാനാകാതെ ചോദിച്ചു. നീ എന്തിനു പോകണം. ഉടനടി ഞാനുത്തരം കൊടുത്തു. ഞാനാണ് അവനെ കൊണ്ടുവന്നത്. അവനു പകരം ഞാന്‍ പൊയ്‌ക്കൊള്ളാം. ദയവായി അവനെ പറഞ്ഞുവിടരുത്. ജീ. എം. അവസാനമായി പറഞ്ഞു, നീ ഒന്നു കൂടി ആലോചിച്ചിട്ട് ഒരു മറുപടി പറഞ്ഞാല്‍ മതി. ഞാന്‍ നിമിഷ നേരത്തേക്ക് നോക്കിയിട്ട് പറഞ്ഞു. ഇതില്‍ മറ്റൊന്നും ആലോചിക്കാനില്ല സാര്‍, ജി.എം. ചിന്തിച്ചിരുന്നിട്ട് അറിയിച്ചു. മറ്റൊരാള്‍ വരുന്നതു വരെ നീ ഇവിടെ തുടരണം. ഞാനതിനു സമ്മതിച്ചു. അദ്ദേഹത്തിനു നന്ദി പറഞ്ഞിട്ട് പുറത്തേക്ക് നടന്നു. ജി.എം. മൂകനായി നോക്കിയിരുന്നു. ഞാന്‍ ഇങ്ങനെ ഒരു തീരുമാനമെടുക്കുമെന്ന് അദ്ദേഹം ഒരിക്കലും പ്രതീക്ഷിച്ചു കാണില്ല.

ഓമനയുമായി നടന്ന കാര്യങ്ങള്‍ പങ്കുവച്ചു. ആ രാത്രിയില്‍ എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. ദുഖഭാരത്താല്‍ കണ്ണടച്ചു കിടന്നു. ഇവിടെയും ഞാനാണ് കുറ്റവാളി. കഴിഞ്ഞ കാല സ്മരണകളുടെ താളുകളില്‍ ഒരദ്ധ്യായം കൂടി എഴുതിച്ചേര്‍ത്തു. എന്റെ ലക്ഷ്യം ഒന്ന് മാത്രമാണ്, അവനെ പിരിച്ചുവിടരുത്. അതിന്റെ ശിക്ഷ സങ്കീര്‍ണ്ണതയുള്ളതാണ്. പുതിയൊരു ജോലി അത്ര എളുപ്പമല്ല. ദൈവം കാരുണ്യവാനെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. ഇതുപോലുളള ജീവിത പോരാട്ടത്തില്‍ തളര്‍ന്ന് പോകാതെ ശക്തിയാര്‍ജ്ജിച്ചു തന്നെയാണ് ജീവിച്ചത്. ഒരു പക്ഷേ തെറ്റായ ഒരു തീരുമാനമാണ് ഞാനെടുത്തത് എന്ന് ഓമനയ്ക്ക് തോന്നുമെങ്കിലും എന്റെ നിലപാടിനൊപ്പമാണ് അവള്‍ നിന്നത്. എന്തായാലും മുറിവുണ്ടാക്കുന്നതും ചികിത്സിക്കുന്നതും ഞാന്‍ തന്നെയല്ലേ എന്ന ചിന്തയായിരിക്കും. ഒലയാന്‍ എനിക്ക് എന്‍.ഒ.സി.തന്നു. നീണ്ട ആഴ്ച്ചകള്‍ ജോലിക്കു വേണ്ടിയള്ള അലച്ചില്‍ തുടര്‍ന്നു.

സൗദി അരാംകൊ ഓയില്‍ കമ്പനിയുടെ പ്രോജെക്ടില്‍ ജോലി ചെയ്തിരുന്ന നിസ്സാര്‍ വഴി അവരുടെ ഇന്‍സ്‌പെക്ഷന്‍ ടെക്‌നിക്കല്‍ സര്‍വ്വീസില്‍ ജോലി ലഭിച്ചു.. പല കമ്പിനികളും ഇത് ഏറ്റെടുത്തു നടത്തുന്നുണ്ട്. എന്ജിനീര്‍മാര്‍ വിദേശത്തു നിന്ന് ഓയില്‍ പൈപ്പ് ലൈന്‍ ജോലിക്കായി അറാംങ്കോ എന്‍ജിനിയേഴ്‌സ് വഴി കൊണ്ടുവരും, സൗദിയിലുള്ള ആറംങ്കോയുടെ പൈപ്പ് ലൈന്‍ ഓഫിസുകള്‍, റിഫൈനറികള്‍, സന്ദര്‍ശിച്ച് അവിടുത്തെ ഉന്നത ഉദ്ദ്യോഗസ്ഥരുമായി മീറ്റിംഗുകള്‍ നടത്തി റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി സമര്‍പ്പിക്കുകയാണ്. എനിക്ക് ലഭിച്ചിരിക്കുന്ന പദവി അഡ്മിനിസ്‌ട്രേഷന്‍, മാനേജര്‍ ആണ്. ഇതിന്റെ ഫലമായി സൗദിയുടെ എല്ലാ പ്രമുഖ സിറ്റികളിലേക്കും ഓയില്‍ പൈപ്പു ലൈനുകളുള്ള മരുഭൂമിയുടെ ഭാഗത്തേക്കും ആറാംങ്കോയുടെ വിമാനത്തില്‍ യാത്ര ചെയ്യാന്‍ ഇടയുണ്ടായി. പ്രധാനമായും രാസ്തനുരയില്‍ നിന്ന് ജിദ്ദ, റിയാദ്, യാന്‍ബു, അബ, അബഹ, ജീസാന്‍ അങ്ങനെ തുടരുന്നു. മറ്റു സ്ഥലങ്ങളിലേക്ക് പോയത് കാറിലാണ്. എന്റെ സെക്രട്ടറി കണ്ണൂര്‍ക്കാരന്‍ ഷൈജു ആയിരുന്നു.

എനിക്ക് രണ്ട് കുട്ടികള്‍ കൂടിയുണ്ടായി. ഒരു മോളും ഒരു മോനും. സിമ്മിയും സിബിനും. എല്ലാ വര്‍ഷവും ഞങ്ങള്‍ ഡല്‍ഹി, കേരള യാത്ര തുടര്‍ന്നിരുന്നു. പണം വര്‍ദ്ധിക്കുന്നതിനനുസരിച്ച് ആള്‍ക്കാരുടെ ആവശ്യങ്ങളും കൂടി വന്നു. ആ കൂട്ടത്തില്‍ എന്റെ സാഹിത്യ രചനകളും തുടര്‍ന്നു. വിദ്യര്‍ത്ഥിമിത്രം സൗദിയുടെ ചരിത്രം ലേഖന പുസ്തകം കുട്ടികള്‍ക്കായി പുറത്തിറക്കി. പുസ്തകത്തിന്റെ പേര് കണ്ട സൗദിയുടെ മണ്ണില്‍. എസ്.പി.സി. എസ്. ‘കദനമഴ നനഞ്ഞപ്പോള്‍’ എന്ന നോവലുമിറക്കി. നാട്ടില്‍ അവധിക്കു പോകുമ്പോഴൊക്കെ ഒന്നും രണ്ടും കൃതികളുമായിട്ടാണ് പോകുന്നത്. അത് കോട്ടയത്തെ പുസ്തക പ്രസാധകരെ ഏല്‍പിച്ചിട്ടാണ് മടങ്ങുന്നത്. 1991 ല്‍ ഞങ്ങള്‍ മുംബൈയിലേക് പോയത് ഓമനയുടെ സഹോദരങ്ങളായ ഇസിജിസി ജനറല്‍ മാനേജര്‍ മാമന്‍ മാത്യു, റിസേര്‍വ് ബാങ്ക് ഓഫീസര്‍ ജോണിമോന്‍, എന്റെ അമ്മായിയുടെ കൊച്ചുമകന്‍ കറ്റാനം പുതുകാട്ട് മണലില്‍, സിബിഐ ഓഫീസര്‍ ക്രിസ്റ്റഫര്‍ ഡാനിയേലിനെ കാണാനായിരിന്നു. ആ യാത്രയിലാണ് എയര്‍പോര്‍ട്ട് കസ്റ്റംസ് ഓഫീസര്‍ കൈക്കൂലി ചോദിച്ചതിന്റെ പേരില്‍ ഞാനുമായി ഇടഞ്ഞതും പോലീസ് ഓടിയെത്തി എന്നോട് ശാന്തനാകാന്‍ അഭ്യര്‍ത്ഥിച്ചതും.

ദമാമിലെ ചില സംഘടനകള്‍, സുഹൃത്തുക്കള്‍ വഴി വാഹനാപകടത്തില്‍ മരിച്ചവര്‍, പരുക്കേറ്റവര്‍ മറ്റു വിഷമങ്ങള്‍ അനുഭവിക്കുന്ന കുടുംബാംഗങ്ങള്‍ക്ക് സാമ്പത്തിക സഹായം ചെയ്യാനും ജോലിക്കായി അലയുന്നവരെ സഹായിക്കാനും കഴിഞ്ഞിട്ടുണ്ട്. ഞങ്ങള്‍ ജോലിക്കു പോകുമ്പോള്‍ കുട്ടികളെ പരിപാലിക്കുന്നത് ഞങ്ങള്‍ താമസ്സിക്കുന്ന കെട്ടിടത്തില്‍ തന്നെ തൊഴില്‍ ഇല്ലാത്ത വീട്ടമ്മമാരായിരുന്നു. അവര്‍ക്ക് അതൊരു വരുമാനമാര്‍ഗ്ഗമായിരുന്നു. സൗദികളെ ഭയന്ന് വിദേശികളാരും കുട്ടികളെ ഒറ്റയ്ക്ക് പുറത്തു വിടാറില്ല. എല്ലാ ശനി- ഞയര്‍ ദിവസങ്ങളിലും ഈസ്റ്റേണ്‍ പ്രവിശ്യയിലുള്ള എല്ലാ പാര്‍ക്കുകളിലും, കടല്‍ത്തീരത്തും ഞങ്ങള്‍ പോകും. കമ്പനിയുടെ കാറുളളതിനാല്‍ പെട്രോളിനും കാശു കൊടുക്കേണ്ട. അറബികളുടെ മക്കള്‍ റോഡില്‍ കിടക്കുന്ന കാറിലേക്ക് മുട്ടയെറിയും അവര്‍ക്ക് അതൊരു വിനോദമാണ്. മാതാപിതാക്കള്‍ അത് കണ്ട് ഗൗരവമായെടുക്കാറില്ല. അഹങ്കാരികളായ മാതാപിതാക്കളെ കണ്ടു വളരുന്ന അനുസരണയില്ലാത്ത കുട്ടികള്‍.

സൗദിയിലേക്ക് അയല്‍ രാജ്യങ്ങളായ യമന്‍, സിറിയ, ജോര്‍ദാന്‍, തുര്‍ക്കി, ഈജിപ്ത്, ലബനോന്‍ എന്നിവിടങ്ങളില്‍നിന്ന് വന്നവര്‍ തലമുറകളായി ഇവിടെ പാര്‍ക്കുന്നുണ്ട്. ഇവിടുത്തെ ആദിവാസികളായി കഴിയുന്നവര്‍ ബിദു വംശജരാണ്. അവരെല്ലാം പാര്‍ക്കുന്നത് കാട്ടിലല്ല മരുഭൂമിയിടെ ഉള്‍ഭാഗത്താണ്. സിറ്റികളില്‍ കാണുന്നഇവിടുത്തെ ആദിമ മനുഷ്യരുടെ പരമ്പരയിലുള്ളവര്‍ നല്ല കറുത്ത നിറമുള്ള സൗദികളാണ്. പോലീസില്‍ ധാരാളം കറുത്തവരെ കണ്ടിട്ടുണ്ട്. പന്ത് കളിയില്‍ ഏഷ്യയിലെ പ്രമുഖ ടീമാണ് സൗദി അറേബ്യ. ഗള്‍ഫ് രാജ്യങ്ങളില്‍ നടക്കുന്ന മത്സരങ്ങളില്‍ അവര്‍ ട്രോഫി കരസ്ഥമാക്കിയിട്ടുണ്ട്. മനോരമയില്‍ ആ ടീമിന്റെ പടത്തോടുള്ള ലേഖനം പ്രസിദ്ധീകരിച്ചു. സ്‌പോട്‌സ് ലേഖകന്‍ സനില്‍ പി തോമസ്സിന്റെ ആവശ്യപ്രകാരമാണ് സൗദി ടീമിനെ ബന്ധപ്പെട്ട് എഴുതിയത്. കേരളത്തിലും ഗള്‍ഫിലെ ഗള്‍ഫ് മനോരമ, മലയാളം ന്യൂസ്, മാധ്യമം എഴുതികൊണ്ടിരുന്നു.
കലാ പരിപാടികള്‍ തുറന്ന സ്ഥലത്തു നടത്താന്‍ അനുവാദമില്ല. സ്ത്രീകള്‍ക്കും അതിനുള്ളഅവകാശമില്ല. അധികാരമുളള മതത്തിന്റെ മൂത്തപ്പന്മാര്‍ എല്ലാ ഭാഗത്തുമുണ്ട്. ഞങ്ങള്‍ കടയില്‍ എന്തോ വാങ്ങാന്‍ പോയ നേരം രണ്ട് മദാമ്മമാര്‍ വഴിയിലൂടെ നടക്കുമ്പോള്‍ ഒരു മുത്തപ്പ അവരെ തടഞ്ഞു നിര്‍ത്തി അറിയിച്ചു. സ്ത്രീകള്‍ തല മറച്ചു വേണം ഇവിടെ സഞ്ചരിക്കാന്‍. ഇല്ലെങ്കില്‍ ജയിലില്‍ പോകേണ്ടി വരും. മദാമ്മയ്ക്ക് ദേഷ്യം കേറി ഇരുവരുമായി തര്‍ക്കം മൂത്തു വന്നു. അയാളുടെ കവിളില്‍ അതില്‍ ഒരു സ്ത്രീ അടിക്കുന്നതാണ് ഞങ്ങള്‍ കണ്ടത്.

ബ്രിട്ടന്റെ ഭീമമായ പെന്‍ഷന്‍ ബില്‍ മൂലം അവശ്യ സര്‍വീസുകളുടെ ഫണ്ടിംഗ് വെട്ടിക്കുറയ്‌ക്കേണ്ടി വരുമെന്ന് ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട്. പബ്ലിക് സെക്ടര്‍ പെന്‍ഷന്‍ ബില്‍ തുക 1.3 ട്രില്യന്‍ പൗണ്ടാണ്. ഇത് നല്‍കണമെങ്കില്‍ അവശ്യ സര്‍വീസുകള്‍ക്ക് നല്‍കുന്ന പണത്തില്‍ നിന്ന് 4 ബില്യന്‍ പൗണ്ട് വെട്ടിക്കുറയ്‌ക്കേണ്ടി വരുമെന്നാണ് ഹാമണ്ട് മുന്നറിയിപ്പ് നല്‍കുന്നത്. സ്‌കൂളുകള്‍, ആശുപത്രികള്‍, പോലീസ്, സായുധ സേനകള്‍ തുടങ്ങി ഒട്ടുമിക്ക സര്‍വീസുകളെയും ഈ വെട്ടിക്കുറയ്ക്കല്‍ ബാധിക്കും. പൊതു മേഖലയിലെ ഫണ്ട് വെട്ടിക്കുറയ്ക്കല്‍ അനിവാര്യമാണെന്നാണ് ഹാമണ്ട് പറയുന്നത്.

ആശുപത്രികള്‍ പോലെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പെന്‍ഷന്‍ കോണ്‍ട്രിബ്യൂഷന്‍ വര്‍ദ്ധിപ്പിക്കേണ്ടതായി വരും. പൊതുമേഖലാ ജീവനക്കാര്‍ക്കായുള്ള പൊതുധനം കൈകാര്യം ചെയ്യുന്നതിലെ സങ്കീര്‍ണ്ണതയാണ് ഇത്തരമൊരു സാഹചര്യത്തിലേക്ക് നയിച്ചത്. ഇതു മൂലം ഇനി അവശ്യ സര്‍വീസുകള്‍ക്ക് ആവശ്യത്തിനുള്ള ഫണ്ടിംഗ് ലഭിക്കുമോ എന്ന കാര്യത്തിലും അനിശ്ചിതത്വമുണ്ടാകും. 2019-20 സാമ്പത്തിക വര്‍ഷത്തെ പെന്‍ഷന്‍ ചെലവുകള്‍ റീഫണ്ട് ചെയ്യാന്‍ ഒരുക്കമാണെന്ന് ട്രഷറി അറിയിച്ചിട്ടുണ്ടെങ്കിലും അതിനപ്പുറത്തേക്കുള്ള കാര്യം ഏറ്റെടുക്കില്ല.

സ്‌പെന്‍ഡിംഗ് റിവ്യൂവില്‍ ഇക്കാര്യം ഗൗരവമായി പരിഗണിക്കുമെന്ന് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് പറഞ്ഞതായി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു കുടുംബത്തിന് 45000 പൗണ്ട് വീതമാണ് രാജ്യത്തിന്റെ പെന്‍ഷന്‍ ലയബിലിറ്റിയെന്ന് ഇന്റര്‍ജനറേഷണല്‍ ഫൗണ്ടേഷന്‍ എന്ന തിങ്ക്ടാങ്ക് പറയുന്നു. അടുത്ത സാമ്പത്തിക വര്‍ഷം സാമ്പത്തിക വളര്‍ച്ച കുറയാനിടയുണ്ടെന്നാണ് ഓഫീസ് ഓഫ് ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി പ്രവചനം. പെന്‍ഷന്‍ ഭാരം വര്‍ദ്ധിക്കുന്നതിന് ട്രഷറി ഒരു കാരണമായി പറയുന്നതും ഇതു തന്നെയാണ്.

നോ ഡീല്‍ ബ്രെക്‌സിറ്റ് സാഹചര്യത്തില്‍ രാജ്യം അരാജകത്വത്തിലേക്ക് നീങ്ങുമെന്ന കണക്കുകൂട്ടലില്‍ പോലീസ്. പുറത്തായ പോലീസ് രേഖകളാണ് ഇത് വ്യക്തമാക്കുന്നത്. തെരുവുകളില്‍ സമാധാനം നിലനിര്‍ത്താന്‍ സൈന്യത്തെ വിളിക്കേണ്ട അവസ്ഥയായിരിക്കും സംജാതമാകാന്‍ സാധ്യതയുള്ളതെന്ന് പോലീസ് വിലയിരുത്തുന്നു. ഇത്തരമൊരു സാധ്യത മുന്‍നിര്‍ത്തിയുള്ള തയ്യാറെടുപ്പുകള്‍ രാജ്യത്തെ പോലീസ് സേനകള്‍ നടത്തി വരികയാണെന്നാണ് പുറത്തായ രേഖകള്‍ പറയുന്നത്. ഭക്ഷ്യവസ്തുക്കള്‍, മരുന്നുകള്‍, അവശ്യസാധനങ്ങള്‍ എന്നിവയുടെ ക്ഷാമം അനുഭവപ്പെട്ടാല്‍ അത് ക്രമസമാധാന പ്രശ്‌നമായി മാറിയേക്കാമെന്നും അതിനെ നേരിടാനുള്ള പദ്ധതികള്‍ പോലീസ് ചീഫുമാര്‍ ആലോചിക്കുന്നതായും രേഖകള്‍ പറയുന്നു.

നാഷണല്‍ പോലീസ് കോ-ഓര്‍ഡിനേഷന്‍ സെന്റര്‍ (NPoCC) തയ്യാറാക്കിയ ഡോക്യുമെന്റില്‍ വാഹനങ്ങളുടെ വന്‍നിരകള്‍ തുറമുഖങ്ങളിലും മറ്റും പ്രത്യക്ഷപ്പെടാനിടയുണ്ടെന്നും ഇത് ഗതാഗത സംവിധാനത്തെ മൊത്തം ബാധിക്കാനിടയുണ്ടെന്നും വിലയിരുത്തുന്നു. മരുന്നുകള്‍ എത്തുന്നതില്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടാല്‍ അത് ക്രമസമാധാനത്തെ ബാധിക്കും. അവശ്യസാധനങ്ങളുടെ വില വര്‍ദ്ധിക്കുന്നത് ജനങ്ങളുടെ പ്രതിഷേധത്തിലായിരിക്കും കലാശിക്കുക എന്നിങ്ങനെയാണ് പോലീസ് നോ ഡീല്‍ ബ്രെക്‌സിറ്റ് സാഹചര്യത്തെ വിലയിരുത്തുന്നത്. സണ്‍ഡേ ടൈംസ് ആണ് ഈ രേഖകള്‍ പുറത്തു വിട്ടത്.

അവശ്യ വസ്തുക്കളുടെ വിലക്കയറ്റം മാത്രമല്ല, അവയുടെ ലഭ്യതക്കുറവു മൂലം വിതരണം നിയന്ത്രിക്കുന്നത് പ്രതിഷേധങ്ങളിലേക്കും ക്രമസമാധാന പ്രശ്‌നങ്ങളിലേക്കും നയിച്ചേക്കാം. മോഷണം പോലെയുള്ള കുറ്റകൃത്യങ്ങള്‍ ഇതോടനുബന്ധിച്ച് വര്‍ദ്ധിച്ചേക്കാമെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ആശങ്കപ്പെടുന്നു. നാഷണല്‍ പോലീസ് ചീഫ്‌സ് കൗണ്‍സില്‍ ഈ മാസം പരിഗണിക്കാനിരിക്കുന്ന രേഖയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

മരണം.. ജീവനോടെ ഇരിക്കുന്ന എല്ലാവരേം തേടി എത്തുന്ന ഒരേയൊരു അതിഥി. ഉള്‍കൊള്ളാന്‍ കഴിയാത്ത ആ സത്യം ഓര്‍ക്കാന്‍ പോലും ആരും ഇഷ്ടപെടാറില്ല. പക്ഷെ മനുഷ്യൻ എന്നും മരണത്തെ പറ്റി ചിന്തിക്കും, മരണത്തെ ഉള്‍കൊള്ളാന്‍ അവന്‍ പഠിക്കാൻ എത്ര സമയം എടുക്കും എന്ന് പറയുക അസാധ്യം. ഒരാളുടെ മരണവാര്‍ത്ത പോലും നമ്മളെ ദിവസങ്ങളോളം അസ്വസ്ഥനാക്കുന്നു.  തങ്ങളെ ഏറെ സ്‌നേഹിച്ചിരുന്ന മക്കളുടെ വേര്‍പാട് സഹിക്കാന്‍ കഴിയാതെ പൊട്ടി കരയുന്ന രക്ഷകർത്താക്കൾ.  യഥാര്‍ത്ഥ ജീവിതത്തിലേക്ക് കടക്കും മുമ്പ് മകനെ നഷ്ടമായ അച്ഛനമ്മമാർ… അവസാന നിമിഷം വെള്ളം തരാന്‍ ഇവനുണ്ട് ഞങ്ങള്‍ക്ക് എന്ന് കരുതി സമാധാനത്തോടെ ഇത്രേം കാലം ജീവിച്ച മാതാപിതാക്കള്‍. ദൈവം ചിലപ്പോള്‍ ഒക്കെ ഇങ്ങനെ ആണ്. ജീവിതം ജീവിക്കാന്‍ തുടങ്ങുന്നതിനു മുമ്പുതന്നെ ചിലതൊക്കെ തിരിച്ചെടുക്കും…

ഓസ്ട്രിയയിലെ വിയന്നയില്‍ മരിച്ച ബോള്‍ട്ടണിലെ ജേസന്റെയും ജോയലിന്റെയും മൃതദേഹങ്ങള്‍ നൂറുകണക്കിന് മലയാളികളുടെ സാന്നിധ്യത്തിൽ ബോള്‍ട്ടണിലെ ഓവര്‍ ടൈന്‍ സെമിത്തേരിയിലെ ആറടി മണ്ണില്‍ അലിഞ്ഞു ചേര്‍ന്നു .ബ്രിട്ടന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മലയാളി സമൂഹവും ജേസന്റെയും ജോയലിന്റെയും സഹപാഠികളും അധ്യാപകരും ദേശീയ പ്രാദേശിക മാധ്യമങ്ങളും നാട്ടുകാരും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ബന്ധുക്കളും ഒക്കെ കൊണ്ട് തിങ്ങി നിറഞ്ഞ ഔര്‍ ലേഡി ഓഫ് ലൂര്‍ദ് പള്ളിയില്‍ ഇന്നലെ കണ്ടത് വികാര നിര്‍ഭരമായ രംഗങ്ങള്‍. രാവിലെ പത്തിന് മൃതദേഹങ്ങളും വഹിച്ചുകൊണ്ടുള്ള പേടകങ്ങള്‍ എത്തിയപ്പോള്‍ തന്നെ കൂടി നിന്നവര്‍ വിഷാദത്തിൽ മുങ്ങി.

ഫുട്‌ബോള്‍ കളി ഏറെ ഇഷ്ടപ്പെട്ടിരുന്ന ജേസന്റെ മൃതദേഹ പേടകത്തിന് മുകളില്‍ ചുവന്ന ഒരു ഫുട്ബാള്‍ സ്ഥാപിച്ചിരുന്നു. ഇരുവര്‍ക്കുമായി തയാറാക്കിയിരുന്ന പുഷ്പാലങ്കാരങ്ങളും എല്ലാം ഒരേ നിറത്തിലും ഒരേ തരത്തിലും ആയിരുന്നു കുടുംബം ക്രമീകരിച്ചിരുന്നത്, പള്ളിയും പരിസരങ്ങളും എല്ലാം വെളുത്ത ലില്ലി പൂക്കള്‍ കൊണ്ട് പ്രത്യേകമായി അലങ്കരിച്ചിരുന്നു. ജേസന്റെ ഇളയ സഹോദരന്‍ ജെന്‍സണ്‍ ഇരുവരെയും കുറിച്ച് നടത്തിയ നിറമുള്ള ഓര്‍മ്മകള്‍ ഇനിയുള്ള നാളുകളില്‍ തനിക്കു താങ്ങും തണലും ആയി കൂടെ ഉണ്ടാകും എന്നു പങ്കുവച്ചപ്പോള്‍ ഏവരുടെയും കണ്ണുകള്‍ അവരറിയാതെ നിറഞ്ഞുപോയി.

ഇരുവരുടെയും ബന്ധുവായ സിയാന്‍ ഇവരെക്കുറിച്ചുള്ള ഓര്‍മ്മയില്‍ എഴുതിയ കവിതയുമായാണ് ഓര്‍മ്മകള്‍ പങ്കുവെക്കാന്‍ എത്തിയത്ഇ. ഇരുവരുടെയും സഹപാഠികളും നിരവധി ഇംഗ്ലീഷ് സുഹൃത്തുക്കളും സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു . തിരുവല്ല അതിരൂപത ആര്‍ച് ബിഷപ് തോമസ് മാര്‍ കൂറിലോസ് പിതാവിന്റെ കാര്‍മികത്വത്തില്‍ നടന്ന സംസ്‌കാര ശുശ്രൂഷകള്‍ക്ക് ഫാ. ഹാപ്പി ജേക്കബ്, ഫാ. അജി ജോണ്‍. ഫാ. രഞ്ജിത്ത്, ഫാ. വര്‍ഗീസ് മാത്യു എന്നിവര്‍ സഹ കാര്‍മ്മികന്‍ ആയി. ബോള്‍ട്ടന്‍ മലയാളികളുടെ കൂട്ടായ്മയും , സാഹോദര്യവും കൂട്ടിയിണക്കിയ ദിനം കൂടി ആയിരുന്നു ഇന്നലെ.എല്ലാ കാര്യങ്ങളും ക്രമീകരിക്കുവാനും, സംസ്‌കാര ശുശ്രൂഷകള്‍ ആദ്യാവസാനം ഒരു കുറവും കൂടാതെ നടത്താനും ബോൾട്ടൻ മലയാളികള്‍ ഒത്തുചേർന്ന് ചേര്‍ന്ന് നില്‍ക്കുന്ന കാഴ്ചയാണ് ഇന്നലെ കണ്ടത്.

പ്രൈമറി ക്ലാസുകളില്‍ എത്തുന്നതിന് മുന്‍പ് തന്നെ കുട്ടികളുടെ മനസിനെ ഐ-പാഡുകള്‍ മന്ദിപ്പിക്കുന്നതായി യു.കെയിലെ ഹെഡ് ടീച്ചേര്‍സ് അസോസിയേഷന്‍ തലവന്‍ ആന്‍ഡ്രൂ മെലര്‍. കുട്ടികള്‍ സ്‌കൂളിലെത്തുന്നതിന് മുന്‍പ് തന്നെ ഐ-പാഡ് മുതലായ ടെക്‌നോളജിയുമായി വളരെ അടുത്ത ഇടപഴകുന്നുണ്ട്. ഇത് കുട്ടികളുടെ മാനസിക വളര്‍ച്ചയേയും ബുദ്ധി വികാസത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് യു.കെയിലെ ഏറ്റവും വലിയ ഹെഡ് ടീച്ചേര്‍സ് അസോസിയേഷനായ നാഷണല്‍ അസോസിയേഷന്‍ ഓഫ് ഹെഡ് ടീച്ചേര്‍സ് തലവന്‍ ആന്‍ഡ്രു മെലര്‍ അഭിപ്രായപ്പെടുന്നു. കുട്ടികളുടെ ആശയവിനിമയ രീതി മുതല്‍ എല്ലാ തരത്തിലും ഐ-പാഡുകളും ഉപയോഗം സ്വാധീനമുണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടി കാണിച്ചു.

കുട്ടികളിലുണ്ടാകുന്ന വളരെ നൈസര്‍ഗിഗമായ കഴിവുകളെയാണ് ഐ-പാഡുകള്‍ പ്രതികൂലമായ ബാധിക്കുക. പുസ്തകങ്ങളില്‍ നിന്നും ചിത്രങ്ങളില്‍ നിന്നും കഥകളില്‍ നിന്നും ലഭിക്കുന്ന വളരെ നാച്യുറലായ അറിവുകള്‍ കുട്ടികളുടെ ചിന്താശേഷി, ഭാവന, സര്‍ഗ്ഗ ശക്തി എന്നിവ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. എന്നാല്‍ ഇത്തരം നൈസര്‍ഗിഗത ഐ-പാഡ് ഉപയോഗിക്കുന്നതോടെ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും മെലര്‍ മുന്നറിയിപ്പ് നല്‍കുന്നു. വണ്‍-ടു-വണ്‍ അറ്റന്‍ഷന്‍ ലഭ്യമാക്കുന്ന ടെക്‌നോളജിയാണ് ഐ-പാഡിന്റേത്. സ്‌കൂളിലെത്തുന്ന കുട്ടികള്‍ ഇതേ ആശയവിനിമയ രീതി ലഭിക്കാതെ വരുമ്പോള്‍ പഠനത്തില്‍ പിന്നോക്കം പോകും. നിരവധി പേര്‍ ഒന്നിച്ചിരിക്കുന്ന ക്ലാസില്‍ വണ്‍-ടു-വണ്‍ അറ്റന്‍ഷന്‍ രീതി സാധ്യമാകില്ല.

പൊതുവെ കുട്ടികള്‍ ബഹളമുണ്ടാക്കാതിരിക്കാനാണ് മക്കള്‍ക്ക് മാതാപിതാക്കള്‍ ഐ-പാഡുകള്‍ നല്‍കുന്നത്. ജോലി സമയത്ത് തങ്ങളെ കുട്ടികള്‍ ബുദ്ധിമുട്ടിക്കാതിരിക്കാനുള്ള ഒരു മാര്‍ഗം എന്ന രീതിയില്‍ മാത്രമാണ് പലരും ഇതിനെ സമീപിക്കുന്നത് പോലും! എന്നാല്‍ വളരെ സൂക്ഷ്മതയോടെ പ്രവര്‍ത്തിക്കേണ്ട കാര്യങ്ങളാണ് ഇവയെന്നും മെലര്‍ പറയുന്നു. പുസ്തകങ്ങള്‍ വായിച്ചുള്ള പഠനരീതിയുമായി കുട്ടികള്‍ക്ക് പൊരുത്തപ്പെടാന്‍ കഴിയില്ലെന്നതാണ് മറ്റൊരു കാര്യമെന്നും മെലര്‍ പറഞ്ഞു. സമൂഹ മാധ്യമങ്ങളുടെ അമിത ഉപയോഗം കുട്ടികളില്‍ പ്രതികൂലമായ ചിന്തകളും ആശയങ്ങളും കടന്നുകൂടാന്‍ കാരണമാകുമെന്നും മെലര്‍ ചൂണ്ടി കാണിച്ചു.

ലണ്ടന്‍: യു.കെയില്‍ ആദ്യമായി മങ്കിപോക്‌സ് വൈറസ് ബാധ സ്ഥിരീകരിച്ചു. നൈജീരിയയില്‍ നിന്നെത്തിയ നേവല്‍ ഉദ്യേഗസ്ഥനിലൂടെയാണ് രോഗം രാജ്യത്ത് എത്തിയിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. ഇയാളില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 50 പേരില്‍ രോഗബാധയുണ്ടായതായിട്ടാണ് സംശയം. രോഗബാധ സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ വ്യക്തികള്‍ക്ക് രോഗം പടര്‍ന്നിട്ടുണ്ടോയെന്ന് പരിശോധിച്ചു വരികയാണ്. മിനിസിട്രി ഓഫ് ഡിഫന്‍സ് നടത്തുന്ന പരിശീലന പരിപാടിയുടെ ഭാഗമായിട്ടാണ് നൈജീരിയന്‍ നേവല്‍ ഓഫീസര്‍ കോണ്‍വെല്ലിലെ റോയല്‍ നേവി ബേസിലെത്തിയത്. രോഗലക്ഷണങ്ങള്‍ കണ്ടതോടെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

രോഗബാധയേറ്റ ഓഫീസര്‍ ലണ്ടനിലെത്തിയ വിമാനത്തിലുണ്ടായിരുന്നവര്‍ എത്രയും പെട്ടന്ന് ഡോക്ടര്‍മാരെ കണ്ട് രോഗബാധയില്ലെന്ന് ഉറപ്പു വരുത്തണമെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സാധാരണയായി ചില മൃഗങ്ങളില്‍ നിന്നാണ് വൈറസ് മനുഷ്യനിലേക്ക് എത്തുന്നത്. വൈറസ് മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പടരുന്നതിന് കുറഞ്ഞ സാധ്യത മാത്രമെ നിലനില്‍ക്കുന്നുള്ളുവെന്നും പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. വൈറസ് ബാധയേറ്റാല്‍ പത്ത് ശതമാനത്തില്‍ താഴെ മാത്രമാണ് മരണനിരക്ക്. സെന്‍ട്രല്‍ ആന്റ് വെസ്റ്റ് ആഫ്രിക്കയിലാണ് രോഗം ആദ്യമായി കണ്ടെത്തിയത്.

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിലവില്‍ വൈറസ് ബാധ നിയന്ത്രണവിധേയമാണ്. സ്‌മോള്‍ പോക്‌സിന് സമാന സ്വഭാവമാണ് മങ്കിപോക്‌സിനും. പക്ഷേ അപകടകാരി മങ്കിപോക്‌സ് തന്നെയാണ്. രണ്ട് മുതല്‍ മൂന്നാഴ്ച്ചകള്‍ കൊണ്ട് തന്നെ രോഗം പൂര്‍ണമായും മാറുമെങ്കിലും രോഗാവസ്ഥ മോശമായാല്‍ മരണം വരെ സംഭവിച്ചേക്കാം. വളരെ അടുത്ത് ഇടപഴകിയാല്‍ മാത്രമെ രോഗം മനുഷ്യരില്‍ പടരുകയുള്ളു. നിലവില്‍ മങ്കിപോക്‌സിനെ പ്രതിരോധിക്കാന്‍ വാക്‌സിനുകള്‍ കണ്ടെത്തിയിട്ടില്ല. കൈപ്പത്തിയിലും ശരീരത്തിന്റെ ഭാഗങ്ങളിലും കുരുക്കള്‍ പോലെ തടിച്ചു പൊന്തുന്നതായാണ് രോഗത്തിന്റെ ലക്ഷണം. അപൂര്‍വ്വമായി ഇത്തരം കുരുക്കള്‍ കണ്ണില്‍ പ്രത്യക്ഷപ്പെടാനും സാധ്യതയുണ്ട്. ഇത് അന്ധതയ്ക്ക് കാരണമായേക്കാം.

RECENT POSTS
Copyright © . All rights reserved