Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഡാർട്ട് ഫോർഡിൽ യുകെ മലയാളി മരണമടഞ്ഞു. മൂവാറ്റുപുഴ കീഴില്ല സ്വദേശിയായ ബാബു ജേക്കബ് ആണ് ആകസ്മികമായി മരണത്തിന് കീഴടങ്ങിയത് . 48 വയസു മാത്രം പ്രായമുള്ള ബാബുവിനെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് എത്തിയ ഭാര്യ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

വിളിച്ച് അറിയിച്ചത് അനുസരിച്ച് ഏജൻസി സർവീസുകൾ സ്ഥലത്തെത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു എന്നാണ് അറിയാൻ സാധിച്ചത്. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷം മരണകാരണം എന്താണെന്ന് വ്യക്തമാകുകയുള്ളൂ. എന്നിരുന്നാലും ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

പൊതുദർശനം അടക്കമുള്ള മറ്റു വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.

ബാബു ജേക്കബിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പണം ഇടപാടുമായി ബന്ധപ്പെട്ടത് ഉൾപ്പെടെയുള്ള സുപ്രധാന വിവരങ്ങൾ ജിമെയിലിൽ നിന്ന് ചോർത്തിയെടുക്കാൻ ഹാക്കർമാർ ശ്രമിക്കുമെന്ന സുപ്രധാന മുന്നറിയിപ്പ് ജിമെയിൽ അക്കൗണ്ട് ഉള്ള ഉപഭോക്താക്കൾക്ക് ഗൂഗിൾ നൽകി. തങ്ങളുടെ 1.8 ബില്യൺ ജിമെയിൽ ഉപഭോക്താക്കൾക്കാണ് ഹാക്കർമാരുടെ ആക്രമണത്തെ കുറിച്ച് റെഡ് അലർട്ട് നൽകിയിരിക്കുന്നത്.


സുരക്ഷാ ക്രമീകരണങ്ങൾ മറികടക്കാൻ കഴിവുള്ള ഡീപ്ഫേക്ക് റോബോകോളുകളും ഈമെയിലുകളും വഴി ആക്രമണം നടത്താൻ എഐ ഉപയോഗിക്കാനുള്ള സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ടിൽ സംശയാസ്പദമായ പ്രവർത്തനം കണ്ടെത്തിയതായി ഒരു ഫോൺ കോൾ ലഭിക്കുകയും പ്രശ്‌നം പരിഹരിക്കാനുള്ള നടപടികളുമായി ഒരു ഇമെയിലിൽ വരുന്ന നിർദ്ദേശങ്ങൾ പിന്തുടരണമെന്ന് അറിയിക്കുകയും ചെയ്യും . ഈ ഇമെയിൽ ഗൂഗിളിൻ്റേതുമായി സാമ്യമുള്ള ഒരു വ്യാജ വെബ്‌സൈറ്റിൽ നിന്നാണ് അയക്കപ്പെടുന്നത് . ഇത് ഉപയോക്താക്കളെ അവരുടെ ലോഗിൻ ക്രെഡൻഷ്യലുകൾ നൽകാൻ പ്രേരിപ്പിക്കുന്നു. ഇങ്ങനെ സൈബർ കുറ്റവാളികൾ ആയിരക്കണക്കിന് ഉപഭോക്താക്കളെ കബളിപ്പിച്ച് അവരുടെ അക്കൗണ്ടിലേയ്ക്ക് നുഴഞ്ഞു കയറിയതായാണ് സംശയിക്കപ്പെടുന്നത്. ഗൂഗിൾ നൽകുന്ന വിവിധ സേവനങ്ങളിലേയ്ക്ക് നുഴഞ്ഞുകയറി ഉപഭോക്താക്കളുടെ സുപ്രധാന വിവരങ്ങൾക്ക് കവർന്നെടുക്കാൻ ഇതുവഴി സൈബർ കുറ്റവാളികൾക്ക് സാധിക്കും.


ഉപഭോക്താക്കൾ ആവശ്യമായ ജാഗ്രത പാലിച്ചില്ലെങ്കിൽ സാമ്പത്തിക നഷ്ടത്തിനും സുപ്രധാന വിവരങ്ങൾ നഷ്ടപ്പെടുന്നതിനും കാരണമാകുമെന്ന് എഫ്ബിഐ മുന്നറിയിപ്പ് നൽകി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള സാങ്കേതികവിദ്യ പുരോഗമിക്കുന്നതിനനുസരിച്ച് കുറ്റവാളികൾ ഇരകളെ കബളിപ്പിക്കാൻ അത് ഉപയോഗിക്കുന്നത് സർവ്വസാധാരണമായി കൊണ്ടിരിക്കുകയാണ്. ഇത്തരം തട്ടിപ്പ് സംഘങ്ങൾക്ക് രാജ്യാന്തര ബന്ധമുണ്ടെന്ന വാർത്തകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. കേരളത്തിലെ ചേർത്തലയിൽ കഴിഞ്ഞ ദിവസം സമാനമായ സംഭവത്തിൽ ഡോക്ടർ ദമ്പതിമാരിൽ നിന്ന് 7.65 കോടിയാണ് കുറ്റവാളികൾ കവർന്നെടുത്തത് . ഈ സംഭവങ്ങളിൽ രണ്ട് തായ്‌വാൻ സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- പ്രോപ്പർട്ടി ഇടപാടുകളിൽ ബ്രിട്ടനിൽ ചുമത്തുന്നപ്പെടുന്ന ഒരു നിർണ്ണായക നികുതിയാണ് സ്റ്റാമ്പ് ഡ്യൂട്ടി ലാൻഡ് ടാക്സ് (എസ് ഡി റ്റി എൽ ). 2025 ഏപ്രിലിലേയ് ക്ക് അടുക്കുമ്പോൾ, സ്റ്റാമ്പ് ഡ്യൂട്ടിയിൽ സർക്കാർ വരുത്തിയിരിക്കുന്ന ശ്രദ്ധേയമായ മാറ്റങ്ങൾ വാങ്ങുന്നവരെയും വിൽക്കുന്നവരെയും ഒരുപോലെ ബാധിക്കും. ഇത് പ്രോപ്പർട്ടി ഇടപാടുകളുടെ ഭൂപ്രകൃതിയെ തന്നെ മാറ്റിമറിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

യുകെയിൽ റെസിഡൻഷ്യൽ പ്രോപ്പർട്ടിയോ ഭൂമിയോ വാങ്ങുമ്പോഴാണ് സ്റ്റാമ്പ് ഡ്യൂട്ടി ലാൻഡ് ടാക്സ് ചുമത്തപ്പെടുന്നത്. പ്രോപ്പർട്ടിയുടെ വാങ്ങൽ വിലയോ വിപണി മൂല്യമോ, ഏതാണ് ഉയർന്നത് എന്നതിനെ അടിസ്ഥാനമാക്കിയാണ് ഇത് കണക്കാക്കുന്നത്. എസ് ഡി റ്റി എൽ സർക്കാരിന് വരുമാനം ഉണ്ടാക്കുകയും പ്രോപ്പർട്ടി ഊഹക്കച്ചവടം നിരുത്സാഹപ്പെടുത്തി ഭവന വിപണിയെ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. 2022 സെപ്റ്റംബറിൽ കൺസർവേറ്റീവ് ഗവൺമെന്റ് സ്റ്റാമ്പ് ഡ്യൂട്ടിയിൽ താൽക്കാലിക കുറവ് വരുത്തിയിരുന്നു. ഭവന വിപണിയെ പിന്തുണയ്ക്കുക, അതുമായി ബന്ധപ്പെട്ട ജോലികളും ബിസിനസുകളും സംരക്ഷിക്കുക, സ്വത്തിൽ മുന്നേറാൻ ആഗ്രഹിക്കുന്നവരെ സഹായിക്കുക എന്നിവയാരുന്നു കൺസർവേറ്റീവ് സർക്കാരിന്റെ തീരുമാനത്തിന്റെ ലക്ഷ്യം. എന്നാൽ 2025 ഏപ്രിൽ മുതൽ കൂടുതൽ മാറ്റങ്ങളാണ് എസ് ഡി റ്റി എൽ നിരക്കുകളിൽ ഉണ്ടാകാൻ പോകുന്നത്. നിലവിൽ £250,000 ആയ ത്രെഷോൾഡ് നിരക്ക് പരിധി, മുമ്പത്തെ £125,000 എന്ന നിലയിലേക്ക് തിരികെ വരുമെന്നതാണ് ഇതിൽ ശ്രദ്ധേയമായത്. ഇതോടൊപ്പം തന്നെ, ആദ്യമായി പ്രോപ്പർട്ടികൾ വാങ്ങുന്നവർക്കുള്ള ത്രെഷോൾഡ് നിരക്ക് പരിധി നിലവിൽ £425,000 ആണ്. അത് മുമ്പത്തെ £300,000 എന്ന നിലയിലേയ്ക്ക് ഏപ്രിലോടെ തിരികെ എത്തും. ഫസ്റ്റ്-ടൈം ബയേഴ്‌സ് റിലീഫ് അഥവാ കുറച്ച സ്റ്റാമ്പ് ഡ്യൂട്ടി നിരക്ക് ക്ലെയിം ചെയ്യാൻ കഴിയുന്ന പരമാവധി വാങ്ങൽ വില നിലവിൽ £625,000 ആണ്. അത് മുമ്പത്തെ £500,000 ലെവലിലേയ്ക്ക് തിരികെ വരുന്നതും സർക്കാർ ഏർപ്പെടുത്തുന്ന മാറ്റങ്ങളിൽ ഒന്നാണ്.

ഏപ്രിൽ മുതൽ 125000 പൗണ്ടിനുള്ളിൽ ഒതുങ്ങുന്ന പ്രോപ്പർട്ടികൾ വാങ്ങുന്നവർക്ക് സ്റ്റാമ്പ്‌ ഡ്യൂട്ടികൾ ഉണ്ടാകില്ല. എന്നാൽ അതിനു മുകളിൽ വാങ്ങുന്നവർക്ക് നിശ്ചിത തുക ഈ ഇനത്തിൽ നൽകേണ്ടിവരും. ഇതോടൊപ്പം തന്നെ ആദ്യമായി വീടു വാങ്ങുമ്പോഴുള്ള വില 500,000 പൗണ്ടിൽ കൂടുതലാണെങ്കിൽ കുറച്ച് സ്റ്റാമ്പ് ഡ്യൂട്ടി നിരക്ക് ക്ലെയിം ചെയ്യാൻ സാധിക്കുകയുമില്ല. ഒന്നിൽ കൂടുതൽ റെസിഡൻഷ്യൽ പ്രോപ്പർട്ടികൾ വാങ്ങുമ്പോൾ, എസ് ഡി റ്റി എൽ നിരക്കുകൾക്ക് പുറമേ 5 ശതമാനം നൽകേണ്ടിവരും. നിങ്ങളുടെ പുതിയ വാങ്ങൽ പൂർത്തിയാക്കി, 36 മാസത്തിനുള്ളിൽ നിങ്ങളുടെ പഴയ പ്രധാന വസതി വിൽക്കുകയാണെങ്കിൽ ഈ അധിക 5% നൽകേണ്ട ആവശ്യമില്ല. 2025 ലെ സ്റ്റാമ്പ് ഡ്യൂട്ടി ഭൂനികുതി മാറ്റങ്ങളും, അവയുടെ സാമ്പത്തിക ആഘാതങ്ങളും വിലയിരുത്തേണ്ടത് നിക്ഷേപകരെ സംബന്ധിച്ച് പ്രധാനമാണ്. ഇതിൽനിന്ന് സർക്കാർ കൂടുതൽ വരുമാനം ഉണ്ടാക്കും എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വാലന്റൈൻസ് ഡേയുടെ അന്ന് കെൻ്റിലെ ഒരു പബ്ബിന് സമീപം യുവതി വെടിയേറ്റ് മരിച്ച സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. 43 വയസ്സുകാരിയായ ലിസ സ്മിത്തിനെ വെടി വെച്ചത് ഭർത്താവാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. കൃത്യം നടത്തിയതിനു ശേഷം ലിസയുടെ ഭർത്താവ് സ്റ്റോക്കിംഗ്‌സ് ഒരു സുഹൃത്തിനെ ഫോൺ വിളിച്ച് താൻ അവളെ കൊന്നുവെന്ന് പറഞ്ഞത് പുറത്തുവന്നതാണ് കൂടുതൽ വിവരങ്ങളിലേയ്ക്ക് വെളിച്ചം വീശാൻ കാരണമായത്.

കുടുംബ പ്രശ്നങ്ങൾ ആണ് കൊടുംക്രൂരതയിലേയ്ക്ക് നയിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. കൃത്യം നടത്തിയതിന് ശേഷം സ്റ്റോക്കിംഗ്‌സ് തേംസ് നദിയിൽ ചാടി ആത്മഹത്യ ചെയ്യാനുള്ള സാധ്യതയാണ് ഇപ്പോൾ സംശയിക്കുന്നത്. മൂന്ന് ദിവസത്തിലേറെയായി നദിയിൽ വ്യാപകമായ തിരച്ചിൽ നടത്തിയിട്ടും മൃതദേഹം കണ്ടെത്താനായിട്ടില്ല.

വാലൻ്റൈൻസ് ദിനത്തിൽ പബ്ബിൻ്റെ കാർ പാർക്കിൽ വെച്ചാണ് 43 കാരിയായ ലിസ സ്മിത്ത് വെടിയേറ്റ് മരിച്ചു. മൂന്ന് വെടിയൊച്ചകളുടെ ശബ്ദം സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. തിരച്ചിൽ ഓപ്പറേഷനിൽ കോസ്റ്റ്ഗാർഡ്, ആർഎൻഎൽഐ, ലണ്ടൻ ഫയർ ബ്രിഗേഡ് ഡ്രോണുകൾ, മെട്രോപൊളിറ്റൻ പോലീസ് ബോട്ട് ടീം എന്നിവർ പങ്കെടുക്കുന്നുണ്ട് . സംശയിക്കുന്നയാളുമായി ബന്ധമുള്ള ഒരു കാറും തോക്കും കണ്ടെത്തിയതായി പോലീസ് പറഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരം ത്രീ ഹോഴ്സ്ഷൂസ് പബ്ബിന് പുറത്താണ് വെടിവയ്പ്പ് നടന്നത്. വെടിവെയ്പ്പ് ഉണ്ടായ സ്ഥലത്ത് തന്നെ സ്ത്രീ മരണമടഞ്ഞിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ ധനികരുടെ പട്ടിക പുറത്ത്‌. 2025 ഇലെ രാജ്യത്തെ സമ്പന്നരുടെ പട്ടിക പുറത്തിറങ്ങുമ്പോൾ, പട്ടികയിൽ ആദ്യ സ്‌ഥാനങ്ങളിൽ ഉള്ളത് ലോകത്തിലെതന്നെ ഉയർന്ന ലാഭമുണ്ടാക്കുന്ന ബിസിനസുകളുടെ ഉടമകളാണ്. നിക്ഷേപവും ബാങ്കിംഗും യുകെയിലെ ശതകോടീശ്വരൻമാരുടെ സമ്പത്തിൻ്റെ ഒരു പൊതു സ്രോതസ്സാണ്. എന്നാൽ പട്ടികയിലെ അതിസമ്പന്നരുടെ സമ്പത്ത് അതിശയകരമാംവിധം വൈവിധ്യമാർന്ന ഉറവിടങ്ങളിൽ നിന്നാണ്. നിർമ്മാണ സാമഗ്രികൾ, കെമിക്കൽ നിർമ്മാണം, ചൂതാട്ടം തുടങ്ങിയ മേഖലകളിൽ ഉള്ളവർ ലിസ്റ്റിലെ ആദ്യ പത്തിൽ ഉണ്ട്.

എല്ലാ വർഷവും, ദി സൺഡേ ടൈംസ്, ഫോർബ്സ് തുടങ്ങിയ പ്രസിദ്ധീകരണങ്ങൾ യുകെയിലെ ഏറ്റവും ധനികരായ ആളുകളുടെ സമ്പത്ത് പുനർമൂല്യനിർണയം നടത്തും. ഇത്തരത്തിൽ പ്രസിദ്ധീകരിച്ച പട്ടികയിൽ 2024 ലെ ഏറ്റവും ധനികനായ വ്യക്തി ഹെഡ്ജ് ഫണ്ട് മാനേജർ മൈക്കൽ പ്ലാറ്റ് ആയിരുന്നു. 2023-ലെ തൻെറ പത്താം സ്ഥാനത്ത് നിന്നായിരുന്നു അദ്ദേഹത്തിൻെറ ഈ കുതിച്ച് ചാട്ടം. മാഞ്ചസ്റ്റർ യുണൈറ്റഡ് – ഉടമ ജിം റാറ്റ്ക്ലിഫിനാണ് പട്ടികയിൽ രണ്ടാം സ്‌ഥാനത്ത്‌. ജെയിംസ് ഡൈസൺ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും യുകെയിലെ ഏറ്റവും ധനികരായ ആളുകൾ ലോകത്തിലെ ഏറ്റവും സമ്പന്നരുടെ പട്ടികയിൽ ഇല്ല. യുകെയിലെ ഏറ്റവും ധനികനായ മൈക്കൽ പ്ലാറ്റ് അന്താരാഷ്ട്ര തലത്തിൽ 104-ാം സ്ഥാനത്താണ് ഉള്ളത്. അന്താരാഷ്ട്ര തലത്തിൽ ആദ്യ മൂന്ന് സ്‌ഥാനത്തിൽ അമേരിക്കകാരായ എലോൺ മസ്‌ക് (195 ബില്യൺ ഡോളർ), ജെഫ് ബെസോസ് (194 ബില്യൺ ഡോളർ), മാർക്ക് സക്കർബർഗ് (177 ബില്യൺ ഡോളർ) എന്നിവരാണ് ഉള്ളത്.

പട്ടികയിൽ ഒന്നാം സ്‌ഥാനത്തുള്ള മൈക്കൽ പ്ലാറ്റിൻെറ ആസ്തി £14.29 ബില്യനാണ്. 13.1 ബില്യൺ പൗണ്ടിൻ്റെ ആസ്തിയുള്ള ജെയിംസ് റാറ്റ്ക്ലിഫാണ് രണ്ടാം സ്ഥാനത്ത്. ഒരു കെമിക്കൽ എഞ്ചിനീയറും ബിസിനസുകാരനുമായ റാറ്റ്ക്ലിഫ് INEOS കെമിക്കൽസ് ഗ്രൂപ്പിൻ്റെ ചെയർമാനും സിഇഒയുമാണ്. വാക്വം ക്ലീനറുകളിലൂടെയും ഹെയർ ഡ്രയറുകളിലൂടെയും വിപ്ലവം സൃഷ്ടിച്ച ജെയിംസ് ഡൈസൻ്റെ ആസ്തി £10.8 ബില്യൺ ആണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

നടത്തിപ്പ് ചിലവ് വർദ്ധിക്കുന്നതിന് മുന്നോടിയായി ജീവനക്കാരുടെ എണ്ണം വെട്ടി കുറയ്ക്കുന്നതിനുള്ള നടപടികൾ കമ്പനികൾ ആരംഭിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. നാഷണൽ ഇൻഷുറൻസിലും വേതനത്തിലും ഉണ്ടാകുന്ന വർദ്ധനവാണ് കമ്പനികളെ കടുത്ത നടപടിക്ക് പ്രേരിപ്പിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ചാർട്ടേഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പേഴ്‌സണൽ ആൻഡ് ഡവലപ്‌മെൻ്റ് (സിഐപിഡി) നോട് ബന്ധപ്പെട്ട സ്ഥാപനങ്ങളും സമാനമായ രീതിയിലാണ് നിലപാടുകൾ അറിയിച്ചത്.

ഫെഡറേഷൻ ഓഫ് സ്മോൾ ബിസിനസ്സ് നടത്തിയ പഠനത്തിലാണ് ഒട്ടേറെ യു കെ മലയാളികളെയും വിദ്യാർത്ഥി വിസയിൽ എത്തിയവരെയും പ്രതികൂലമായി ബാധിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. 2024 – ലെ അവസാന മൂന്നു മാസങ്ങളിൽ ചെറുകിട സ്ഥാപനങ്ങൾക്ക് തങ്ങളുടെ ബിസിനസ് മുന്നോട്ട് കൊണ്ടു പോകാനുള്ള ആത്മവിശ്വാസം കഴിഞ്ഞ 10 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിൽ എത്തിയതായി കണ്ടെത്തിയത് നിലവിലെ സ്ഥിതി വളരെ രൂക്ഷമാണെന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. കോവിഡ് കാലത്തെ പ്രതിസന്ധി ഉൾപ്പെടുത്താതെയുള്ളതാണ് ഈ കണക്കുകൾ. എന്നാൽ നിക്ഷേപം നടത്താനും മുന്നോട്ടുപോകാനുമുള്ള സ്ഥിരത ബിസിനസുകൾക്ക് കൈവരിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണെന്ന് ട്രഷറി പറഞ്ഞു.


തൊഴിലുടമകളുടെ ദേശീയ ഇൻഷുറൻസ് സംഭാവനകളിലേക്കുള്ള (എൻഐസി) വർദ്ധനവും ഒക്ടോബറിലെ ബജറ്റിൽ പ്രഖ്യാപിച്ച ദേശീയ മിനിമം വേതനത്തിലെ വർദ്ധനവും ഏപ്രിലിൽ പ്രാബല്യത്തിൽ വരും. ഈ സാഹചര്യത്തിൽ പുറത്തുവരുന്ന വിവരങ്ങൾ സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുമെന്ന കാര്യത്തിൽ സംശയമില്ല. സിഐപിഡി സർവേ പ്രകാരം 2,000 സ്ഥാപനങ്ങളിൽ മൂന്നിലൊന്ന് പേർ തങ്ങളുടെ ജീവനക്കാരെ പിരിച്ചുവിടലിലൂടെയോ, കുറച്ച് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിലൂടെയോ കുറയ്ക്കാൻ പദ്ധതിയിട്ടിരുന്നതായി പറഞ്ഞു. 42 ശതമാനം തങ്ങളുടെ ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും വില ഉയർത്തി പിടിച്ച് നിൽക്കാൻ ശ്രമിക്കുമെന്ന് അറിയിച്ചു . എന്നാൽ 25 ശതമാനം പേർ തങ്ങളുടെ ബിസിനസ്സിൽ നിക്ഷേപിക്കാനോ വികസിപ്പിക്കാനോ ഉള്ള പദ്ധതികളിൽ നിന്ന് പിൻവാങ്ങാൻ ആലോചിക്കുന്നവരാണ്. ചൊവ്വാഴ്ച പ്രസിദ്ധീകരിക്കാനിരിക്കുന്ന ഏറ്റവും പുതിയ ഔദ്യോഗിക തൊഴിൽ കണക്കുകൾക്ക് മുന്നോടിയായാണ് കണ്ടെത്തലുകൾ പുറത്തുവന്നത് . ഈ കണക്കുകൾ കെയർ സ്റ്റാമർ സർക്കാരിന് വൻ രാഷ്ട്രീയ തിരിച്ചടിയാകുമെന്നാണ് കരുതപ്പെടുന്നത്. കോവിഡ് മഹാമാരിയുടെ സമയം ഒഴിച്ചു നിർത്തിയാൽ തൊഴിലുടമയുടെ ആത്മവിശ്വാസ കുറവിന്റെ ഏറ്റവും കൂടിയ സമയമാണിതെന്ന് സിഐപിഡിയുടെ ചീഫ് എക്സിക്യൂട്ടീവ് പീറ്റർ ചീസ് പറഞ്ഞു. ഏപ്രിൽ മുതൽ, £9,100-ന് മുകളിലുള്ള ശമ്പളത്തിന് 13.8% എന്നതിന് പകരം £5,000-ന് മുകളിലുള്ള ശമ്പളത്തിന് 15% എന്ന നിരക്കിൽ തൊഴിലുടമകൾ ദേശീയ ഇൻഷുറൻസ് നൽകേണ്ടിവരും. പുതിയ മാറ്റങ്ങൾ യുകെയുടെ സമ്പദ് വ്യവസ്ഥയിൽ വൻ പ്രത്യാഘാതങ്ങൾ ഉണ്ടാക്കു മെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മാഞ്ചസ്റ്ററിൽ മലയാളി നേഴ്സിന് ഡ്യൂട്ടിക്കിടെ കുത്തേറ്റ സംഭവത്തിൽ വിചാരണ ജൂലൈ 14 – ന് ആരംഭിക്കുമെന്ന റിപ്പോർട്ട് പുറത്തുവന്നു. ഗ്രേറ്റർ മാഞ്ചസ്റ്ററിലെ റോയൽ ഓൾഡ്‌ഹാം ഹോസ്പിറ്റലിലെ അക്യൂട്ട് മെഡിക്കൽ യൂണിറ്റിൽ ഡ്യൂട്ടിയിലിരിക്കെയാണ് 57 വയസ്സുകാരിയായ അച്ചാമ്മ ചെറിയാൻ ആക്രമിക്കപ്പെട്ടത്. ജനുവരി 11 ശനിയാഴ്ച വൈകുന്നേരം നടന്ന സംഭവത്തിൽ 37 കാരനായ മുഹമ്മദ് റോമൻ ഹഖിനെ കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. ഏകദേശം രാത്രി 11. 30 ഓടെയാണ് യുകെയിലെ ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയുടെ കാര്യത്തിൽ കടുത്ത ചോദ്യങ്ങൾ ഉയർത്തിയ സംഭവം അരങ്ങേറിയത്. ഹോസ്പിറ്റലിന് വളരെ അടുത്താണ് അച്ചാമ്മയും ഭർത്താവ് അലക്സാണ്ടർ ചാണ്ടിയും താമസിച്ചിരുന്നത്.

കഴിഞ്ഞ 10 വർഷമായി റോയൽ ഓൾഡ്ഹാം ആശുപത്രിയിൽ ജോലി ചെയ്തു വരികയാണ് അച്ചാമ്മ ചെറിയാൻ.കഴുത്തിന് പിന്നിൽ കത്രിക കൊണ്ട് കുത്തേറ്റാണ് അച്ചാമ്മ ചെറിയാന് പരുക്കേറ്റത്. ഇപ്പോൾ ആരോഗ്യ നിലയിൽ പുരോഗതി ഉണ്ടെന്നാണ് ലഭ്യമായ വിവരം. നിലവിൽ റിമാൻഡിൽ തുടരുന്ന പ്രതിയെ സംഭവ ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. അക്യൂട്ട് മെഡിക്കൽ വിഭാഗം യൂണിറ്റിൽ ശസ്ത്രക്രിയയ്ക്കായി ഉപയോഗിക്കുന്ന കത്രിക ഉപയോഗിച്ച് യാതൊരു പ്രകോപനവുമില്ലാതെ റോമൻ ഹക്ക് അച്ചാമ്മയെ ആക്രമിക്കുക ആയിരുന്നു. കൊലപാതക ശ്രമത്തിനും ആയുധം കൈവശം വച്ചതിനുമുള്‍പ്പെടെയുള്ള കേസുകളാണ് പ്രതിക്ക്‌ എതിരെ ഉള്ളത്. ഹെൽത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംങ് സംഭവത്തിൽ നടുക്കവും ദുഃഖവും രേഖപ്പെടുത്തി. ആക്രമണത്തിന് ഇരയായ നേഴ്സിനും കുടുംബത്തിനും എല്ലാവിധമായ പിന്തുണയും നൽകുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. നേഴ്സുമാർക്ക് ഭയമില്ലാതെ സുരക്ഷിതമായി ജോലിചെയ്യാനുള്ള സാഹചര്യം ഉറപ്പുവരുത്തുമെന്ന് സംഭവത്തോട് പ്രതികരിച്ചുകൊണ്ട് മന്ത്രി പറഞ്ഞിരുന്നു .

എൻഎച്ച്എസിലെ മലയാളികൾ ഉൾപ്പെടെയുള്ള നേഴ്സുമാരുടെ സുരക്ഷയെ കുറിച്ച് കടുത്ത ആശങ്കയാണ് ഈ സംഭവങ്ങൾ ഉയർത്തുന്നത്. എൻഎച്ച്എസ് ജീവനക്കാർക്കെതിരെ റിപ്പോർട്ട് ചെയ്യപ്പെട്ട ശാരീരിക ആക്രമണങ്ങളിൽ 6% വർദ്ധനവ് ഉണ്ടായതായി യുകെയിലെ ഏറ്റവും വലിയ ഹെൽത്ത് യൂണിയൻ ആയ യൂണിസണിൻ്റെ റിപ്പോർട്ടിൽ പറയുന്നു. ഇതനുസരിച്ച് പ്രതിദിനം ശരാശരി 200 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഈ റിപ്പോർട്ടിൽ 75% എൻഎച്ച്എസ് ട്രസ്റ്റുകളുടെ ഡേറ്റ മാത്രമാണ് ഉള്ളത്. ശരിക്കുള്ള കണക്കുകൾ ഇതിലും ഉയർന്നതാണെന്നാണ് സൂചന . നോട്ടിംഗ്‌ഹാമിലെ ക്വീൻസ് മെഡിക്കൽ സെൻ്ററിൽ (ക്യുഎംസി), 2023 ഏപ്രിലിനും സെപ്‌റ്റംബറിനുമിടയിൽ 1,167 അക്രമണങ്ങളാണ് രേഖപ്പെടുത്തിയത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തതുപോലെ രണ്ട് ദശലക്ഷം അധിക എൻ എച്ച് എസ് അപ്പോയിൻ്റ്മെന്റുകൾ നടത്തിയതായുള്ള പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു. 2023ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് കഴിഞ്ഞവർഷം ജൂലൈ മുതൽ നവംബർ വരെ 2.2 മില്യൺ കൂടുതൽ ഇലക്റ്റീവ് കെയർ അപ്പോയിന്റുകൾ നൽകി പ്രഖ്യാപിത ലക്ഷ്യം നിറവേറ്റാനായതായാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. പുതിയ നേട്ടത്തിൽ അഭിമാനം കൊള്ളുന്നതായി പ്രധാനമന്ത്രി പറഞ്ഞു.


എൻഎച്ച്എസിനെ തിരികെ കൊണ്ടുവരാനും കാത്തിരിപ്പ് സമയം കുറയ്ക്കാനുമുള്ള തങ്ങളുടെ പദ്ധതികൾക്കുള്ള നാഴികക്കല്ലാണ് രണ്ട് ദശലക്ഷത്തിലധികം എൻഎച്ച്എസ് അപ്പോയിൻ്റ്മെൻ്റുകൾ നടത്തിയത് എന്ന് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു. ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു. വെയിറ്റിംഗ് ലിസ്റ്റുകൾ തുടർച്ചയായി നാല് മാസം കുറഞ്ഞതായാണ് സർക്കാർ പറയുന്നത്. അധിക അപ്പോയിൻ്റ്മെൻ്റുകൾ നടത്താനായി ജീവനക്കാർ ജോലിസമയം കഴിഞ്ഞും വാരാന്ത്യത്തിലും പ്രവർത്തിച്ചിരുന്നു .


2024 ജൂലൈ മുതൽ നവംബർ വരെയുള്ള കാലയളവിൽ 31.3 ദശലക്ഷം അപ്പോയിൻ്റ്മെൻ്റുകളും ടെസ്റ്റുകളും ആണ് നടന്നത്. എന്നാൽ 2023 ഇതേ കാലയളവിൽ ഇത് 29.1 ദശലക്ഷം മാത്രമായിരുന്നു. ഈ കാലയളവിൽ ജൂനിയർ ഡോക്ടർമാരുടെ സമരം നടന്നത് അപ്പോയിൻ്റ്മെൻ്റുകളുടെ എണ്ണം കുറയുന്നതിനുള്ള ഒരു കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. സർക്കാരിൻറെ പ്രധാന ദൗത്യങ്ങളിലൊന്നായ കാത്തിരിപ്പു സമയം കുറയ്ക്കുന്നതിനുള്ള പദ്ധതികൾ ജനുവരിയിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. വെയിറ്റിംഗ് ലിസ്റ്റ് കുറയ്ക്കുന്നതിന് ഏറ്റവും കൂടുതൽ ഇടപെടൽ നടത്തുന്ന ട്രസ്റ്റുകൾക്ക് 40 മില്യൺ അധിക ധനസഹായം ഇതിൻറെ ഭാഗമായി പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

നോക്ക്ഹോൾട്ട് വാലന്റൈൻസ് ഡേയുടെ അന്ന് നടന്ന വെടിവെയ്പ്പിൽ ഒരു സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെ പിടികൂടാനായിട്ടില്ല . വെള്ളിയാഴ്ച വൈകുന്നേരം ത്രീ ഹോഴ്സ്ഷൂസ് പബ്ബിന് പുറത്താണ് വെടിവയ്പ്പ് നടന്നത്. വെടിവെയ്പ്പ് ഉണ്ടായ സ്ഥലത്ത് തന്നെ സ്ത്രീ മരണമടഞ്ഞിരുന്നു. ഡാർട്ട്ഫോർഡിന് സമീപമുള്ള തേംസ് നദിക്ക് കുറുകെയുള്ള ക്വീൻ എലിസബത്ത് II പാലത്തിൽ നിന്ന് തോക്ക് അടങ്ങിയ ഒരു വാഹനം പോലീസ് പിന്നീട് കണ്ടെത്തി.


കൊല്ലപ്പെട്ട സ്ത്രീയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പക്ഷേ അക്രമിയെ മരിച്ച സ്ത്രീക്ക് പരിചയമുള്ള ആളാണെന്നാണ് പോലീസ് അനുമാനിക്കുന്നത്. ഇരുവരും കെന്റിൽ നിന്നുള്ളവരാണെന്നും എന്നാൽ പ്രദേശവുമായി ബന്ധമുണ്ടെന്നും കരുതപ്പെടുന്നു. സംഭവത്തെ തുടർന്ന് പൊതുജനങ്ങൾക്ക് എന്തെങ്കിലും അപകടം ഉണ്ടെന്ന് കരുതുന്നില്ലെന്ന് പോലീസ് അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ വായു മലിനീകരണം കൂടുന്നത് കടുത്ത ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. വായു മലിനീകരണത്തിന്റെ ഭാഗമായി പ്രതിവർഷം 1100-ൽ അധികം ആളുകൾക്ക് ശ്വാസകോശ അർബുദം ഉണ്ടാകുന്നതായുള്ള ഞെട്ടിപ്പിക്കുന്ന കണക്കുകൾ ആണ് പുറത്ത് വന്നിരിക്കുന്നത്. 2022-ൽ യുകെയിൽ 515 പുരുഷന്മാരും 590 സ്ത്രീകളും വിഷാംശം നിറഞ്ഞ വായു ശ്വസിച്ചതിന്റെ ഫലമായി അഡിനോകാർസിനോമ ബാധിച്ചു.


അഡിനോകാർസിനോമ ആണ് നിലവിൽ ലോകാരോഗ്യ സംഘടനയുടെ വിശകലന പ്രകാരം ഏറ്റവും കൂടുതൽ അപകടകാരിയായിട്ടുള്ളത്. ആംബിയന്റ് കണികാ മലിനീകരണവുമായി ബന്ധപ്പെട്ട അഡിനോകാർസിനോമ കേസുകളുടെ യുകെയിലെ നിരക്ക് യുഎസിലും കാനഡയിലും ഉള്ളതിനേക്കാൾ കൂടുതലാണെന്നും വിശകലനം അനുസരിച്ച് വടക്കൻ യൂറോപ്പിൽ ഏറ്റവും കുറഞ്ഞ നിരക്കുള്ള ഫിൻലാൻഡിനേക്കാൾ നാലിരട്ടി കൂടുതലാണെന്നും ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ (ഐഎആർസി) സമാഹരിച്ച കണക്കുകൾ കടുത്ത ഞെട്ടലാണ് ആരോഗ്യ മേഖലയിൽ ഉളവാക്കിയിരിക്കുന്നത്. കടുത്ത അപകടകരമായ സ്ഥിതിവിശേഷമാണ് ഉള്ളതെന്ന് സർക്കാർ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യ വിദഗ്ധരും, കാൻസർ ചാരിറ്റികളും, പരിസ്ഥിതി പ്രചാരകരും പറഞ്ഞു. വായു മലിനീകരണം ശ്വാസകോശ അർബുദ സാധ്യത വർദ്ധിപ്പിക്കുമെന്ന് ഞങ്ങൾ എപ്പോഴും പറഞ്ഞിരുന്നുവെന്നും എന്നാൽ ഇപ്പോൾ അതിന്റെ ആഘാതം എത്രത്തോളം ഗുരുതരമാണെന്ന് നമുക്ക് കാണാൻ കഴിയുമെന്നും റോയ് കാസിൽ ലംഗ് കാൻസർ ഫൗണ്ടേഷന്റെ ചീഫ് എക്സിക്യൂട്ടീവ് പൗള ചാഡ്വിക്ക് പറഞ്ഞു .


ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ സർക്കാർ ശക്തമായ നടപടികൾ കൈക്കൊള്ളണമെന്നാണ് ആരോഗ്യ മേഖലയിലെ വിദഗ്ധർ ആവശ്യപ്പെടുന്നത്. വായു മലിനീകരണം കൂടുകയാണെങ്കിൽ ശ്വാസകോശ അർബുദത്തിന്റെ നാല് പ്രധാന ഉപവിഭാഗങ്ങളിൽ പെടുന്നവയാണ് അഡിനോകാർസിനോമ, സ്ക്വാമസ് സെൽ കാർസിനോമ, സ്മോൾ-സെൽ കാർസിനോമ, ലാർജ്-സെൽ കാർസിനോമ എന്നിവ . ഇതിൽ അഡിനോകാർസിനോമ പുരുഷന്മാരിലും സ്ത്രീകളിലും കൂടുതൽ പേർക്ക് വരാനുള്ള സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ ഭയപ്പെടുന്നത്. 2022-ൽ പുരുഷന്മാരിൽ 45.6% ശ്വാസകോശ അർബുദ കേസുകളും സ്ത്രീകളിൽ 59.7% ശ്വാസകോശ അർബുദ കേസുകളും അഡിനോകാർസിനോമ മൂലമാണ് ഉണ്ടായത്. 2020-ൽ ഇത് യഥാക്രമം 39.0% ഉം 57.1% ഉം ആയിരുന്നു. ഒരിക്കലും പുകവലിക്കാത്തവരിൽ 70% ശ്വാസകോശ അർബുദ കേസുകളും അഡിനോകാർസിനോമയുടേതാണെന്ന് ഐഎആർസി പറഞ്ഞു.

RECENT POSTS
Copyright © . All rights reserved