Main News

ഉറക്കം കുറയുന്നതിനെക്കുറിച്ചും ഉറങ്ങാന്‍ കഴിയാത്തതിനെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ ഏറെ നാം കേള്‍ക്കാറുണ്ട്. എന്നാല്‍ വിദഗ്ദ്ധര്‍ പറയുന്നത് ആധുനിക ജീവിതശൈലി കൂടുതല്‍ ഉറങ്ങുന്നതിന് ഒട്ടേറെ കാരണങ്ങള്‍ അവതരിപ്പിക്കുന്നുണ്ടെന്നാണ്. ദിവസവും എട്ടര മണിക്കൂറെങ്കിലും ഉറങ്ങേണ്ടത് മനുഷ്യന് അത്യാവശ്യമാണെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. അത്രയേറെ സമ്മര്‍ദ്ദങ്ങള്‍ ആധുനിക ജീവിതം നമുക്ക് തരുന്നുണ്ടത്രേ! ആറു മണിക്കൂര്‍ ഉറങ്ങിയാല്‍ മതിയാകും എന്നായിരുന്നു നാം നേരത്തേ കേട്ടിരുന്നത്. എന്നാല്‍ എട്ടു മണിക്കൂര്‍ പോലും മതിയാകില്ലെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ പെന്‍സില്‍വാനിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി പ്രൊഫസറും സ്ലീപ്പ് എക്‌സ്‌പെര്‍ട്ടുമായ ഡോ.ഡാനിയല്‍ ഗാര്‍ട്ടന്‍ബെര്‍ഗ് പറയുന്നു.

ഉണര്‍ന്നിരിക്കുമ്പോള്‍ നമ്മുടെ തലച്ചോര്‍ ശേഖരിക്കുന്ന വലിയ അളവിലുള്ള വിവരങ്ങൡ ഏതാണ് ആവശ്യമായവ എന്ന് വേര്‍തിരിച്ചെടുക്കുന്നത് ഉറക്കത്തിലാണ്. ഇക്കാലത്ത് നമുക്ക് ലഭിക്കുന്നത് അത്രേേയറെ വിവരങ്ങളാണെന്ന് അദ്ദേഹം പറയുന്നു. ദിവസവും 34 ജിബിക്ക് സമാനമായ വിവരങ്ങളാണ് തലച്ചോറില്‍ ശേഖരിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ അവയുടെ പ്രോസസിംഗ് സമയം ഏറെ വേണമെന്നും അദ്ദേഹം പറയുന്നു. ഓരോ ദിനാന്ത്യത്തിലും ലഭിക്കേണ്ട ഉറക്കത്തിന്റെ അളവ് മാത്രമല്ല അതിന്റെ ഗുണനിലവാരവും പ്രധാനമാണെന്ന് അദ്ദേഹം പറയുന്നു.

ഉറക്കക്കുറവിന് ഒരു പ്രധാന കാരണക്കാരന്‍ സ്‌ക്രീനുകളില്‍ നിന്നുള്ള പ്രകാശമാണ്. അതില്‍ ഏറ്റവും പ്രധാന കുറ്റവാളി സ്മാര്‍ട്ട്‌ഫോണുകള്‍ തന്നെ. ഇതിന് ഒരു പോംവഴിയും സ്മാര്‍ട്ട്‌ഫോണുകളിലൂടെ അദ്ദേഹം കണ്ടെത്തുന്നുണ്ട്. സോണിക് സ്ലീപ്പ് എന്ന ആപ്പ് ആണ് അദ്ദേഹം നിര്‍ദേശിക്കുന്നത്. പിങ്ക് നോയ്‌സ് ഉപയോഗിക്കുന്ന ഈ ആപ്പ് നിങ്ങളെ ഉറക്കത്തില്‍ നിന്ന് ശല്യം ചെയ്യുന്ന റ്റു ശബ്ദങ്ങളെ നിയന്ത്രിക്കുകയാണ് ചെയ്യുന്നത്. സ്ലീപ്പ് ഹൈജീന്‍ എന്ന ശീലവും അദ്ദേഹം മുന്നോട്ടുവെക്കുന്നുണ്ട്. സോണിക് സ്ലീപ്പ് ഉപയോഗിക്കുന്നില്ലെങ്കില്‍ ബെഡ്‌റൂമില്‍ നിന്ന് സ്മാര്‍ട്ട്‌ഫോണുകളെ നിഷ്‌കാസനം ചെയ്യുക, റിലാക്‌സേഷന്‍ ടെക്‌നിക്കുകള്‍ ശീലിക്കുക, മോശം കാര്യങ്ങള്‍ ചിന്തിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങളാണ് അദ്ദേഹം നിര്‍ദേശിക്കുന്നത്.

ഇന്ത്യന്‍ വംശജനായ കോര്‍ണര്‍ ഷോപ്പ് മാനേജര്‍ വിജയ് പട്ടേലിന്റെ കൊലപാതകം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. കൗമാരക്കാരനായ കൊലയാളിക്ക് ജയില്‍ ശിക്ഷ ലഭിക്കുകയും ചെയ്തു. ലണ്ടനിലെ മില്‍ഹില്ലില്‍ നടന്ന ഈ സംഭവത്തിന് ഒരു മറുവശമുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ലണ്ടനില്‍ കണ്ടുവരുന്ന വ്യാപകമായ അതിക്രമങ്ങളുമായി അത്ര പരിചയമില്ലാത്ത പ്രദേശമായിട്ടും പട്ടേലിന്റെ കൊലപാതകത്തിന് ലണ്ടന്‍ കുറ്റകൃത്യങ്ങളുടെ സ്വഭാവമുണ്ടായിരുന്നു. 16 കാരനായ കൊലയാളിയും രണ്ട് സുഹൃത്തുക്കളുമായിരുന്നു ഷോപ്പിലേക്ക് എത്തിയത്. മദ്യലഹരിയിലായിരുന്ന ഇവര്‍ റിസ്ല സിഗരറ്റ് പേപ്പര്‍ വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും പ്രായപൂര്‍ത്തിയായെന്ന് തെളിയിക്കാന്‍ കഴിയാതിരുന്നതിനാല്‍ കടയില്‍ നിന്ന് നല്‍കിയില്ല. ഇതില്‍ പ്രകോപിതനായ അക്രമി പട്ടേലിനെ പിടിച്ചു തള്ളുകയായിരുന്നു. വീഴ്ചയില്‍ തലയ്‌ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണത്തിന് കാരണമായത്.

അക്രമിക്കെതിരെ കൊലപാതകത്തിനാണ് ആദ്യം കേസെടുത്തതെങ്കിലും പിന്നീട് അത് നരഹത്യക്കുള്ള വകുപ്പാക്കി മാറ്റി. ആയുധങ്ങള്‍ കൈവശം വെച്ചതിനും സ്‌കൂള്‍ ടീച്ചറെ ആക്രമിച്ചതിനും ഇയാള്‍ക്കെതിരെ കേസുകള്‍ നേരത്തേ എടുത്തിട്ടുള്ളതായി കണ്ടെത്തി. നാലു വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് ഇയാള്‍ക്ക് ഓള്‍ഡ് ബെയിലി കോടതി നല്‍കിയത്. പട്ടേലിന്റെ കുടുംബം ഇന്ത്യയിലാണ്. ലണ്ടനിലായിരുന്ന ഭാര്യ മാതാപിതാക്കളെ നോക്കുന്നതിനായി ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു. ഓസ്‌ട്രേലിയയില്‍ പഠിക്കുന്ന മൂത്ത മകന്റെയും സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ഇളയ മകന്റെയും ഭാരിച്ച വിദ്യാഭ്യാസച്ചെലവുകളും മറ്റും പട്ടേലിന്റെ വരുമാനത്തെ മാത്രം ആശ്രയിച്ചായിരുന്നു മുന്നോട്ടു പോയിരുന്നത്.

ഇത്രയും ഒരു സാധാരണ കഥയെന്ന് തോന്നാമെങ്കിലും ഇനിയാണ് ട്വിസ്റ്റ്. മരണത്തിനു ശേഷം പട്ടേലിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ അദ്ദേഹത്തിന്റെ ഭാര്യ സമ്മതം അറിയിച്ചു. മൂന്ന് ജീവനുകള്‍ രക്ഷപ്പെടുത്തിയ ശേഷമാണ് പട്ടേല്‍ മടങ്ങിയത്. മദ്യപാന ശീലമില്ലാത്ത, ദിവസവും നടക്കുന്ന പട്ടേലിന്റെ ജീവിതശൈലി മൂലം ആരോഗ്യവാനായിരുന്ന അദ്ദേഹത്തിന്റെ വൃക്കകളും പാന്‍ക്രിയാസുമാണ് മൂന്നു രോഗികള്‍ക്ക് ജീവദായകമായത്.

ന്യൂസ് ഡെസ്ക്

കണ്ണൂരിലെ അന്താരാഷ്ട്ര വിമാനത്താവളമെന്ന സ്വപ്ന പദ്ധതി സാക്ഷാൽക്കരിക്കപ്പെടുന്നു. രാജ്യാന്തര വിമാനത്താവത്തിനു വ്യോമയാന മന്ത്രാലയത്തിന്റെ അന്തിമ അനുമതി ലഭിക്കുന്നതിനു മുന്നോടിയായ വലിയ യാത്രാ വിമാനം ഉപയോഗിച്ചുള്ള ലാൻഡിംഗ് ട്രയൽ ഇന്ന് നടത്തി. എയർ ഇന്ത്യ ബോയിംഗ് വിമാനമാണ് കണ്ണൂരിൽ ഇറങ്ങിയത്. 189 സീറ്റുള്ള ബോയിംഗ് 738-800 വിമാനമാണ് പരീക്ഷണാർത്ഥം റൺവേയിൽ പറന്നിറങ്ങിയത്.

തിരുവനന്തപുരത്തു നിന്ന് ഇന്ന് രാവിലെ ഒൻപതിന് പുറപ്പെട്ട വിമാനമാണ് കണ്ണൂർ വിമാനത്താവളത്തിൽ എത്തിയത്. വാട്ടർ സല്യൂട്ട് നല്കി ആദ്യ യാത്രാ വിമാനത്തെ സ്വീകരിച്ചു. ആറു തവണ താഴ്ന്നു പറന്ന് പരിശോധന നടത്തിയതിനു ശേഷമാണ് ലാൻഡിംഗ് നടത്തിയത്. ഇൻസ്ട്രുമെന്റേഷൻ ലാൻഡിംഗ് സിസ്റ്റം ഉപയോഗിച്ചുള്ള ലാൻഡിഗ് റൺവേകളിൽ മൂന്നു തവണ വീതമാണ് നടത്തുന്നത്. കണ്ണൂർ വിമാനത്താവളം പ്രവർത്തന ക്ഷമമാകുന്നതോടെ മലബാർ മേഖലയിലുള്ള പ്രവാസി മലയാളികൾക്ക് ആകാശയാത്രയ്ക്ക് ദൂരസ്ഥലങ്ങളിലെ എയർപോർട്ടുകളെ ആശ്രയിക്കുന്നത് ഒഴിവാക്കാൻ കഴിയും.

ഡയറി അലര്‍ജിയുള്ള ഇന്ത്യന്‍ വംശജനായ 13കാരന്റെ മരണകാരണം ശരീരത്തില്‍ പുരണ്ട ചീസിന്റെ അംശമെന്ന് സ്ഥിരീകരണം. കരണ്‍ബീര്‍ ചീമയെന്ന ബാലനെ സഹപാഠിയായ മറ്റൊരു 13കാരന്‍ ചീസുമായി പിന്തുടരുകയും ടീഷര്‍ട്ടിലേക്ക് വലിച്ചെറിയുകയുമായിരുന്നുവെന്ന് ഇന്‍ക്വസ്റ്റില്‍ വ്യക്തമായി. കഴിഞ്ഞ വര്‍ഷം ജൂണില്‍ വെസ്റ്റ് ലണ്ടനിലെ ഗ്രീന്‍ഫോര്‍ഡിലാണ് സംഭവമുണ്ടായത്. ഗോതമ്പ്, ഗ്ലൂട്ടന്‍, പാലുല്‍പന്നങ്ങള്‍, മുട്ട, നട്ട്‌സ് എന്നിവയോട് അലര്‍ജിയുണ്ടായിരുന്ന കരണ്‍ബീറിന് ആസ്ത്മയും എസ്‌കിമയും ഉണ്ടായിരുന്നു. കരണ്‍ബീറിനെ ആക്രമിച്ച കുട്ടിയെ പിന്നീട് സ്‌കൂളില്‍ നിന്ന് പുറത്താക്കി. കൊലപാതക ശ്രമത്തിന് അറസ്റ്റ് ചെയ്‌തെങ്കിലും ഈ കുട്ടിക്കെതിരെ പിന്നീട് നടപടികളൊന്നും ഉണ്ടായില്ല.

വില്യം പെര്‍ക്കിന്‍ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് ഹൈസ്‌കൂളില്‍ രാവിലെ 11.30നാണ് സംഭവമുണ്ടായത്. പ്രാഥമിക ശുശ്രൂഷകള്‍ കൊടുക്കുന്ന സമയത്ത് കുട്ടി ബോധരഹിതനായി കിടക്കുകയായിരുന്നുവെന്ന് സെന്റ് പാന്‍ക്രാസ് കൊറോണര്‍ക്കു മുന്നില്‍ ഓപ്പാറ്റ് എന്ന് പാരാമെഡിക്ക് മൊഴി നല്‍കി. 11.40നാണ് തങ്ങള്‍ക്ക് കോള്‍ ലഭിച്ചത്. സ്ഥലത്തെത്തുമ്പോള്‍ ഹൃദയ സ്തംഭനത്തിനും ശ്വാസം നിലക്കുന്നതിനും തൊട്ടു മുമ്പുള്ള അവസ്ഥയായിരുന്നു. ശരീരം ചൊറിഞ്ഞു തടിക്കുകയും ചൂടാകുകയും ചെയ്തിരുന്നു. ശ്വസനത്തിലും ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. രണ്ട് സ്പൂണ്‍ പിരിറ്റോണും എപ്പിപെന്നും ഇന്‍ഹേലറും കുട്ടിക്ക് സ്‌കൂളില്‍ നിന്ന് നല്‍കിയിരുന്നു.

ഇതോടെ കൂടുതല്‍ വിദഗ്ദ്ധ സേവനം ആവശ്യമായതിനാല്‍ വിളിച്ചു പറഞ്ഞ ശേഷം അതിനായി കാത്തിരുന്നു. അതിനിടയില്‍ കുട്ടിയുടെ ശ്വാസം നിലച്ചതിനാല്‍ അഡ്രിനാലിന്‍ നല്‍കുകയും ഡീഫൈബ്രിലേറ്റര്‍ നല്‍കുകയും ചെയ്തു. വളരെ വേഗത്തില്‍തന്നെ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പത്തു ദിവസത്തിനുശേഷം ജൂലൈ 9ന് കരണ്‍ ജീവന്‍ വെടിഞ്ഞു.

പ്രായമായ രോഗികള്‍ ആശുപത്രികളില്‍ തുടരുന്നത് സോഷ്യല്‍ കെയറിന് വന്‍ പ്രതിസന്ധി സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ട്. ആശുപത്രികളില്‍ നിന്ന് പറഞ്ഞയക്കാനാകാതെ കഴിയുന്ന രോഗികള്‍ മൂലം എന്‍എച്ച്എസ് ഇംഗ്ലണ്ടിന് ജൂലൈയില്‍ മാത്രം 130,000 കെയര്‍ ദിനങ്ങള്‍ക്ക് തുല്യമായ സമയമാണ് നഷ്ടമായത്. കിടത്തി ചികിത്സയിലുള്ള പ്രായമായ രോഗികളെ എന്‍എച്ച്എസിന്റെ മറ്റു ഭാഗങ്ങളിലേക്കോ കൗണ്‍സില്‍ കെയറുകളിലേക്കോ മാറ്റാന്‍ കഴിയാതെ വരുന്നതിനാലാണ് ഈ പ്രതിസന്ധി. ചികിത്സാ കാലയളവ് കഴിഞ്ഞ ശേഷവും ആശുപത്രികളില്‍ പ്രായമായവര്‍ തുടരുന്ന അവസ്ഥയാണ് ഇത്. മരുന്നുകള്‍ പോലും ആവശ്യമില്ലാത്തവര്‍ ഈ വിധത്തില്‍ തുടരുന്നത് മറ്റു രോഗികളുടെ ശസ്ത്രക്രിയകള്‍ പോലും മാറ്റിവെക്കേണ്ടി വരുന്ന അവസ്ഥ സൃഷ്ടിക്കുന്നു.

മുന്‍ മാസത്തേക്കാള്‍ 4000 അധിക ദിനങ്ങള്‍ക്കു തുല്യമായ സമയമാണ് നഷ്ടമായത്. ബെഡ്‌ബ്ലോക്കിംഗ് കുറയുന്നു എന്നായിരുന്നു അടുത്ത കാലം വരെ എന്‍എച്ച്എസ് അവകാശപ്പെട്ടിരുന്നത്. സമ്മറിലാണ് ഇത്രയും രോഗികള്‍ വാര്‍ഡുകളില്‍ തുടരുന്നതു മൂലമുള്ള പ്രതിസന്ധിയെക്കുറിച്ചുള്ള വിവരം പുറത്തു വരുന്നതെന്നതാണ് ആശങ്ക സൃഷ്ടിക്കുന്നതെന്ന് ലേബര്‍ പ്രതികരിച്ചു. താരതമ്യേന രോഗികളുടെ തള്ളിക്കയറ്റം കുറവായതിനാല്‍ എന്‍എച്ച്എസിന് സമ്മര്‍ദ്ദം കുറഞ്ഞു നില്‍ക്കുന്ന കാലയളവാണ് ഇത്. കമ്യൂണിറ്റികളില്‍ ആവശ്യത്തിന് സര്‍വീസ് നല്‍കാന്‍ ലോക്കല്‍ അതോറിറ്റികള്‍ക്ക് കഴിയാനാകാത്ത സാഹചര്യവും ഈ പ്രതിസന്ധി മൂലം സംജാതമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ജൂലൈയില്‍ 86,082 കേസുകള്‍ ഡിലേയ്ഡ് ട്രാന്‍സ്ഫര്‍ ഓഫ് കെയര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബെഡ്‌ബ്ലോക്കിംഗില്‍ പെട്ടിട്ടുണ്ട്. 42,684 കേസുകള്‍ സോഷ്യല്‍ കെയറിലും കുടുങ്ങി. ആകെ 128,766 പേരാണ് മറ്റു രോഗികള്‍ക്ക് ചികിത്സ വൈകാന്‍ കാരണമായി തുടരുന്നത്. മുന്‍ മാസം ഇത് 124,333 മാത്രമായിരുന്നു. വിന്റര്‍ വരാന്‍ ആഴ്ചകള്‍ മാത്രം ശേഷിക്കേ ഇത് എന്‍എച്ച്എസിനു മേല്‍ സൃഷ്ടിക്കാനിരിക്കുന്ന സമ്മര്‍ദ്ദം കടുത്തതായിരിക്കുമെന്ന് നിരീക്ഷിക്കപ്പെടുന്നു.

ഡിമെന്‍ഷ്യയും വായു മലിനീകരണവും തമ്മില്‍ ബന്ധമുണ്ടെന്ന് പഠനം. യുകെയില്‍ അന്തരീക്ഷ മലിനീകരണം 60,000ത്തോളം പേര്‍ക്കെങ്കിലും ഡിമെന്‍ഷ്യയുണ്ടാക്കുമെന്നാണ് പഠനം മുന്നറിയിപ്പ് നല്‍കുന്നത്. വാഹനങ്ങളില്‍ നിന്നും വ്യവസായങ്ങളില്‍ നിന്നുമുള്ള മലിനീകരണം ഏറെയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരില്‍ മറവിരോഗം വരാനുള്ള സാധ്യത 40 ശതമാനം അധികമാണെന്നും പഠനം വ്യക്തമാക്കുന്നു. പഴയ ഡീസല്‍ കാറുകള്‍ പുറത്തുവിടുന്ന നൈട്രജന്‍ ഡയോക്‌സൈഡ്, കരിയടങ്ങിയ പുക എന്നിവയാണ് ഡിമെന്‍ഷ്യയുമായി ഏറ്റവും ബന്ധമുള്ള ഘടകങ്ങളെന്നും പഠനക്കില്‍ സ്ഥിരീകരിച്ചു. വിഷവസ്തുക്കള്‍ അടങ്ങിയ പുകയ്ക്ക് അല്‍ഷൈമേഴ്‌സും ഡിമെന്‍ഷ്യയുടെ മറ്റു രൂപങ്ങളുമായും ബന്ധമുണ്ടെന്നതിന് ശക്തമായ തെളിവുകളാണ് കിംഗ്‌സ് കോളേജ് ലണ്ടനും സെന്റ് ജോര്‍ജ്‌സ് യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടനും നടത്തിയ പഠനത്തില്‍ ലഭിച്ചത്.

14ല്‍ ഒന്ന് വീതം ഡിമെന്‍ഷ്യ കേസുകള്‍ വായു മലിനീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു. നിലവില്‍ യുകെയിലെ 8.5 ലക്ഷം ആളുകള്‍ മറവിരോഗ ബാധിതരാണ്. 2025ഓടെ ഇത് 10 ലക്ഷമായി ഉയരുമെന്നും 2050ഓടെ 20 ലക്ഷമാകുമെന്നുമാണ് കണക്കാക്കപ്പെടുന്നത്. ജനിതക കാരണങ്ങളാണ് രോഗത്തിന് പ്രധാനമായും ഉള്ളതെങ്കിലും പുകവലി, അമിതവണ്ണം, വ്യായാമത്തിന്റെ കുറവ് എന്നിവ രോഗസാധ്യത വര്‍ദ്ധിപ്പിക്കുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ വായു മലിനീകരണം ഡിമെന്‍ഷ്യക്ക് കാരണമാകുമെന്നത് ആദ്യമായാണ് കണ്ടെത്തുന്നത്. 60,000 പേര്‍ക്കെങ്കിലും രോഗം വരാനുള്ള സാധ്യത അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിലൂടെ ഇല്ലാതാക്കാമെന്നും പഠനത്തില്‍ വ്യക്തമായി.

നൈട്രജന്‍ ഡയോക്‌സൈഡ് ഏറ്റവും കൂടുതല്‍ അന്തരീക്ഷത്തില്‍ കലരുന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് രോഗം വരാനുള്ള സാധ്യത 40 ശതമാനം അധികമാണെന്നും പോസ്റ്റ് കോഡ് അടിസ്ഥാനമാക്കി നടത്തിയ പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. അന്തരീക്ഷ മലിനീകരണം മൂലമുണ്ടാകുന്ന രോഗങ്ങളിലൂടെ 40,000 പേരെങ്കിലും ഓരോ വര്‍ഷവും അകാല മരണത്തിന് ഇരയാകുന്നുണ്ടെന്നാണ് കണക്ക്. ഗര്‍ഭിണികളായ സ്ത്രീകളുടെ ഗര്‍ഭപാത്രത്തില്‍ പോലും വാഹനങ്ങളില്‍ നിന്ന് പുറന്തള്ളുന്ന കരിയുടെ അംശം കണ്ടെത്തിയതായി ഈയാഴ്ച പുറത്തു വന്ന മറ്റൊരു പഠനത്തില്‍ പറഞ്ഞിരുന്നു. മലിനീകരണത്തിന്റെ പ്രത്യാഘാതങ്ങളില്‍ നിന്ന് ഗര്‍ഭസ്ഥശിശുക്കള്‍ പോലും വിമുക്തരല്ലെന്നാണ് ഇത് തെളിയിക്കുന്നത്.

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസിനെ ഇനി മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കും. കെ.പി.സി സി അദ്ധ്യക്ഷനായി മുല്ലപ്പള്ളിയെ ഹൈക്കമാന്‍ഡ് നാമനിര്‍ദേശം ചെയ്തു. കെ സുധാകരൻ, എം ഐ ഷാനവാസ്, കൊടിക്കുന്നേൽ സുരേഷ് എന്നിവര്‍ വർക്കിംഗ് പ്രസിഡൻറുമാരാകും. കെ മുരളീധരനാണ് പ്രചരണ കമ്മിറ്റി ചെയർമാന്‍. ബെന്നി ബെഹനാന്‍ യുഡിഎഫ് കൺവീനർ.

കറകളഞ്ഞ രാഷ്ട്രീയ വ്യക്തിത്വവും സൗമ്യമായ ഇടപെടലുമാണ്‌ മുല്ലപ്പള്ളിക്ക് തുണയായത്. കോണ്‍ഗ്രസില്‍ ആദര്‍ശത്തിലും നിലപാടുകളിലും മായം ചേര്‍ക്കാത്ത ചുരുക്കം ചില രാഷ്ട്രീയ നേതാക്കളുടെ പട്ടികയില്‍ ആദ്യത്തെ പേര്‌ മുല്ലപ്പള്ളിയുടേതാണെന്നതും പരിഗണിക്കപ്പെട്ടു.

1946 ഏപ്രില്‍ 15ന്‌ കോഴിക്കോട്‌ ജില്ലയിലെ ചോമ്പാലയില്‍ ജനനം. പിതാവ്‌ സ്വാതന്ത്ര്യ സമരസേനാനി മുല്ലപ്പള്ളി ഗോപാലന്‍, മാതാവ്‌ പാറു അമ്മ. ഭാര്യ: ഉഷ രാമചന്ദ്രന്‍. ഏക മകൾ പാർവ്വതി. കെ.എസ്‌.യുവിലൂടെയാണ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍ പൊതുരംഗത്തേക്ക്‌ കടന്നുവന്നത്‌. കെ.എസ്‌.യുകോഴിക്കോട്‌ ജില്ലാ പ്രസിഡന്റ്‌, സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ സ്ഥാനങ്ങള്‍ വഹിച്ചു. 1968-ല്‍ കാലിക്കറ്റ്‌ സര്‍വ്വകലാശാല യൂണിയന്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. യൂത്ത്‌ കോണ്‍ഗ്രസ്‌ കോഴിക്കോട്‌ ജില്ലാ പ്രസിഡന്റ്‌, സംസ്ഥാന പ്രസിഡന്റ്‌ സ്ഥാനങ്ങളും വഹിച്ചു. 1978-ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ യൂത്ത്‌ കോണ്‍ഗ്രസിന്റെ ആദ്യ പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു.

കോണ്‍ഗ്രസ്‌ സോഷ്യലിസ്‌റ്റ്‌ ഫോറത്തിന്റെ ചെയര്‍മാനായി പ്രവര്‍ത്തിച്ച മുല്ലപ്പള്ളി രാമചന്ദ്രന്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഇന്ദിര ഗാന്ധിക്കൊപ്പം ഉറച്ച്‌ നിന്നു. 1984ല്‍ കണ്ണൂരില്‍ നിന്നും ആദ്യമായി ലോകസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. ഇതേ വര്‍ഷം തന്നെയാണ്‌ മുല്ലപ്പള്ളി രാമചന്ദ്രനെ ഇന്ദിര ഗാന്ധി നേരിട്ട്‌ കെ.പി.സി.സിജനറല്‍ സെക്രട്ടറിയായി നിയമിച്ചത്‌. 1988ല്‍ എ.ഐ.സി.സി ജോയന്റ്‌ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട്‌ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായും വൈസ്‌ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ഒടുവില്‍ എഐസിസിയുടെ തെരഞ്ഞെടുപ്പ്‌ കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചു. രാഹുല്‍ ഗാന്ധിയെ എ.ഐ.സി.സിഅധ്യക്ഷനായി നിയമിച്ചതിന്റെ തെരഞ്ഞെടുപ്പ്‌ നടപടികള്‍ നിയന്ത്രിച്ചത്‌ മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു.

1984,1989, 1991, 1996, 1998-ലും കണ്ണൂരില്‍ നിന്നും തുടര്‍ച്ചയായി ലോക്‌സഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. 2009-ല്‍ അട്ടിമറി വിജയത്തിലൂടെ വടകരയില്‍ നിന്നും ലോക്‌സഭയിലെത്തി. 2014ല്‍ വടകരയില്‍ നിന്നും വീണ്ടും ലോകസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. 1991ല്‍ പിവി നരസിംഹറാവു മന്ത്രിസഭയില്‍ കാര്‍ഷിക സഹമന്ത്രിയായും 2009ല്‍ ഡോ. മന്‍മോഹന്‍ സിങ്ങ്‌ മന്ത്രിസഭയില്‍ ആഭ്യന്തര സഹമന്ത്രിയായും പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസിലെ ഏറ്റവും മുതിര്‍ന്ന ലോകസഭ അംഗം കൂടിയാണ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഏഴ്‌ തവണയാണ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍ ലോകസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടത്‌. വിവിധ പാര്‍ലമെന്റ്‌ സമിതികളിലും ബോര്‍ഡുകളിലും മെംബറായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌.
ചരിത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ശേഷം കോഴിക്കോട്‌ ലോ കോളേജില്‍ നിന്നും നിയമ ബിരുദവും നേടി. തായാട്ട്‌ ശങ്കരന്റെയും പി.പി. ഉമ്മര്‍ കോയയുടേയും നേതൃത്വത്തില്‍ കോഴിക്കോട്‌ നിന്നും പുറത്തിറങ്ങിയ വിപ്ലവം ദിനപത്രത്തില്‍ ചീഫ്‌ സബ്ബ്‌ എഡിറ്ററായും മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

 

കേരളത്തിലെ ക്രൈസ്തവ സഭയിൽ അടുത്ത കാലത്തുണ്ടായ സംഭവ വികാസങ്ങൾ യഥാർത്ഥ വിശ്വാസികൾക്ക് മനോവേദനയ്ക്കും ഇടർച്ചയ്ക്കും കാരണമാവുന്നു. തങ്ങൾ നൂറ്റാണ്ടുകളായി വിശ്വസിക്കുന്നതും പിന്തുടരുന്നതും ആചരിക്കുന്നതുമായ വിശ്വാസ സത്യങ്ങളെ പൊതുജനമദ്ധ്യത്തിൽ താറടിച്ചു കാണിക്കപ്പെടുന്ന സ്ഥിതിയിൽ അവർ തീർത്തും ദു:ഖിതരാണ്. സഭയെ നെഞ്ചോട് ചേർത്ത് കൊണ്ട് സഭയിലെ അപചയത്തിനെതിരെ പ്രതികരിക്കാൻ വെമ്പൽ കൊള്ളുകയാണ് യഥാർത്ഥ സഭാ വിശ്വാസികൾ. സഭാധികാരികളെ ചോദ്യം ചെയ്യാൻ ധൈര്യപ്പെടാത്ത ഒരു തലമുറയുടെ പിൻതുടർച്ചക്കാർ സഭാ നേതൃത്വത്തെ അടിമുടി വിമർശിക്കുന്ന അവസ്ഥ സൃഷ്ടിച്ചതിന്റെ യഥാർത്ഥ ഉത്തരവാദിത്വത്തിൽ നിന്ന് മാറി നിൽക്കാൻ സഭാധികാരികൾക്ക് കഴിയില്ല എന്നവർ ഉറച്ചു വിശ്വസിക്കുന്നു.

1980 കളിൽ ദൈവവചനപ്രഘോഷണവും രോഗശാന്തി ശുശ്രൂഷയുമെന്ന ബോർഡ് തൂങ്ങിയപ്പോൾ തന്നെ യഥാർത്ഥ വിശ്വാസികൾ സഭയുടെ മുൻനിരയിൽ നിന്ന് തള്ളപ്പെട്ടു. ദൃഡമായ വിശ്വാസങ്ങളും അനുഷ്ഠാനങ്ങളുമായി കഴിഞ്ഞിരുന്ന പാരമ്പര്യവാദികളായ വിശ്വാസികളെ പുതിയ ശുശ്രൂഷയുടെ അത്ഭുത പ്രവർത്തകർ വെട്ടിമാറ്റി. സഭയ്ക്കെതിരെ പ്രതികരിക്കാൻ ഉള്ളിലെ ദൈവഭയം യഥാർത്ഥ വിശ്വാസികളെ അനുവദിക്കാത്തത് ഇവർ മുതലെടുത്തു. രോഗശാന്തി ശുശ്രൂഷയെയും ധ്യാനകേന്ദ്രങ്ങളെയും സഭ വളർത്താൻ ഉപയോഗിക്കുന്ന സഭാ നേതൃത്വത്തെയാണ് പിന്നെ ദൃശ്യമായത്. ഇതിനെ എതിർത്തിരുന്ന വൈദികർക്കും വിശ്വാസികൾക്കും സഭയിൽ സ്ഥാനമില്ല എന്ന സ്ഥിതി വന്നു. സഭയും വളരും പണവും വരും എന്ന തത്വത്തിന്റെ അടിസ്ഥാനത്തിൽ ഈ കൂട്ടുകൃഷിയും വളർന്നു.

വിശ്വാസ പ്രമാണങ്ങളുടെ അന്ത:സത്ത തകർക്കുന്ന രീതിയിൽ രോഗശാന്തി ശുശ്രൂഷകൾ ലോകത്തെമ്പാടും വിശ്വാസത്തിന്റെ മൊത്തക്കച്ചവടക്കാർ വിറ്റഴിച്ചു. പണമെത്തിയതോടെ ആളും കൂടി. വിദേശ രാജ്യങ്ങളിലൊക്കെ ഇത് വൻ ബിസിനസാക്കി മാറ്റി. ദീർഘകാല വിസയും സംഘടിപ്പിച്ച് ലോകമെങ്ങും കറങ്ങി നടന്ന് വിശ്വാസികളെ നവീകരിക്കുന്ന അഭിനവ പ്രവാചകന്മാർ പണിതു കൂട്ടിയത് മണിമന്ദിരങ്ങളും ബിസിനസ് സാമ്രാജ്യങ്ങളും. ഇവരുടെ അനിയന്ത്രിതമായ വളർച്ചയെ തടയാനാവാത്ത രീതിയിൽ അത്ഭുത സിദ്ധികൾ സമൂഹത്തിൽ  വിറ്റഴിക്കപ്പെട്ടതിനാൽ സഭാ നേതൃത്വവും പരോക്ഷമായി ഇതിന് പിന്തുണ നല്കി. പാരമ്പര്യ മൂല്യങ്ങളെ കാറ്റിൽ പറത്തി സ്വന്തം സ്വാർത്ഥതയുടെയും വ്യക്തി ചിന്തകളുടെയും വിത്തുകൾ കുടുംബങ്ങളിലും സമൂഹത്തിലും പാകിയ പ്രഘോഷകർ യഥാർത്ഥ വിശ്വാസ മൂല്യങ്ങൾ വിശ്വാസികൾക്ക് അന്യമാക്കി. ആത്മീയതയ്ക്ക് പ്രാമുഖ്യം നല്കി ഭൗതിക ദാരിദ്യം വ്രതമാക്കിയ സന്യസ്ഥരായിരുന്നു സഭാ സമൂഹങ്ങളുടെ മുതൽക്കൂട്ട്. ഇന്ന് സ്ഥിതിയാകെ മാറി. ഇന്ന് ഏറ്റവും കൂടുതൽ വസ്തുവകളും ബാങ്ക് ബാലൻസും ഉള്ള സഭകൾ പ്രേഷിത വേലയ്ക്കു പകരം സ്വയം പോഷിപ്പിക്കുന്ന വൻ ബിസിനസുകളായി മാറി.

ബിഷപ്പ് ഫ്രാങ്കോ ഉൾപ്പെട്ട പീഡനാരോപണത്തിന്റെ പേരിൽ അന്താരാഷ്ട്രതലത്തിൽ വരെ കേരളത്തിലെ ക്രൈസ്തവ സഭ വിചാരണ ചെയ്യപ്പെടുന്നതിൽ തങ്ങളുടെ ആത്മരോഷം വിശ്വാസികൾ പ്രകടിപ്പിക്കുന്നത് സ്വഭാവികം മാത്രം. വിശ്വാസികളെ എന്നും വരച്ച വരയിൽ നിർത്തിയിരുന്ന സഭാധികാരികളിൽ ചിലരെങ്കിലും അവരുടെ മേൽക്കോയ്മ ദുരുപയോഗം ചെയ്തു. തെമ്മാടിക്കുഴി കാണിച്ച് പേടിപ്പിച്ചു നിർത്തപ്പെട്ട പഴയ തലമുറയല്ല ഇപ്പോഴുള്ളതെന്ന് അവർ മനസിലാക്കി തുടങ്ങിയിരിക്കുന്നു. വിശ്വാസികളെ സാമൂഹിക ജീവിതത്തിൽ നിന്ന് കഴിയുന്നതും അകറ്റി നിർത്തി സ്വയം സൃഷ്ടിച്ചെടുത്ത ചട്ടക്കൂടുകളിൽ തളച്ചിടാൻ സഭാധികാരികൾ ഒരു പരിധി വരെ വിജയിച്ചിട്ടുണ്ട്.

സഭാ വിശ്വാസികളെ നേർവഴിയ്ക്കു നയിയ്ക്കേണ്ടവരെ വിശ്വാസികൾ കൈ പിടിച്ചു ശരിയായ പാത കാണിച്ചു കൊടുക്കേണ്ട സ്ഥിതിയാണിപ്പോൾ. വിശ്വാസികൾ ഉന്നയിക്കുന്ന ആവശ്യങ്ങൾക്കും പരാതികൾക്കും പരിഹാരം കാണാൻ സഭാനേതൃത്വം എന്നും വിമുഖത പുലർത്തിയിരുന്നു. അതിനെതിരെ ശബ്ദിച്ചവരെ നിശബ്ദമാക്കുവാൻ അവർക്ക് എളുപ്പം കഴിഞ്ഞു. വചന പ്രഘോഷണത്തിന്റെയും രോഗശാന്തിയുടെയും പാത പിന്തുടർന്ന് ഉൾവിളിയോടെ വിശ്വാസത്തിലേയ്ക്ക് എടുത്തു ചാടിയ ഒരു പറ്റം ആളുകൾ പലയിടങ്ങളിലും സഭയെ ഹൈജാക്ക് ചെയ്തു. സഭാധികാരികളോട് ചേർന്ന് സഭാ ഭരണം നിയന്ത്രിക്കാൻ വേറെ കുറെയാളുകളും മിക്ക സ്ഥലത്തുമുണ്ട്. എന്നാൽ ഭൂരിപക്ഷം വരുന്ന യഥാർത്ഥ വിശ്വാസികളും സന്യസ്തരും ഇതിൽ ഒന്നും ഉൾപ്പെടാത്തവരാണ്. എന്നാൽ ഇവർക്ക് സഭാ ഭരണത്തിന്റെ അടുത്തെങ്ങും എത്താൻ പറ്റില്ല. നിയന്ത്രണയെല്ലാം തന്ത്രങ്ങളുടെ ചാണക്യന്മാരായ ഉപജാപക വൃന്ദത്തിന്റെ കൈകളിലാണ്.

ജനനം മുതൽ തങ്ങളുടെ ആത്മീയ യാത്രയുടെ ഭാഗമായ, സഭാ സംവിധാനത്തെ തകർക്കുന്ന ശക്തികൾക്കെതിരെ വിശ്വാസികൾ പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു. സഭയെ സ്വതന്ത്രമാക്കൂ, ഞങ്ങൾ സഭയ്ക്കൊപ്പം എന്ന സന്ദേശമുയർത്തി ലോകമെമ്പാടും വിശ്വാസികൾ സംഘടിച്ചു കഴിഞ്ഞു. കേരളത്തിലും പ്രവാസ ക്രൈസ്തവ സഭകളിലും ഇതിന്റെ അലയൊലികൾ ഉയർന്നു കഴിഞ്ഞു. നിശബ്ദരായിരുന്നവർ ഒരുമിക്കുകയാണ്.

സഭയുടെ പാരമ്പര്യങ്ങളും വിശ്വാസ സത്യങ്ങളും മുറുകെ പിടിച്ചു കൊണ്ട് മുന്നേറുന്ന വിശ്വാസികളുടെ ഒരു വിമോചന പ്രസ്ഥാനമാണ് ഉടലെടുക്കുന്നത്. നീതി നിഷേധത്തിനെതിരെ തെരുവിൽ പ്രതിഷേധിക്കാനുള്ള കന്യാസ്ത്രീകളുടെ ധീരമായ തീരുമാനം കേരള സഭയുടെ ചരിത്രത്തിൽ മാത്രമല്ല, ലോക ചരിത്രത്തിലും സ്ഥാനം പിടിക്കുകയാണ്. ഇവിടെ ആര് തെറ്റ് ചെയ്തു എന്നുള്ളത് നീതീ പീഠം തീരുമാനിക്കും. എന്നാൽ വിശുദ്ധ ബലിപീഠങ്ങളിൽ നിന്നു കൊണ്ട് ആയിരക്കണക്കിന് വിശ്വാസികൾക്കായി പ്രബോധനങ്ങളും ഇടയലേഖനങ്ങളും അടിച്ചേൽപ്പിക്കുന്നവരുടെ മൂല്യച്യുതി വിശ്വാസികൾക്ക് ദഹിക്കുന്നതിലും അപ്പുറമാണ്. സഭയിലെ ഇന്നത്തെ പ്രതിസന്ധിയ്ക്കു കാരണം വിശ്വാസികൾ അല്ല, സഭാ നേതൃത്വം തന്നെയാണ് എന്ന് പകൽ പോലെ വ്യക്തം.

 

കുടിയേറ്റക്കാര്‍ക്ക് ആരോഗ്യ മേഖലയിലെ ആനുകൂല്യങ്ങള്‍ കുറയ്ക്കുന്ന ഇമിഗ്രേഷന്‍ നയത്തിനെതിരെ വിമര്‍ശനമുയരുന്നു. കുടിയേറ്റക്കാരായ സ്ത്രീകളുടെ മെറ്റേണിറ്റി കെയറിനു പോലും എന്‍എച്ച്എസ് ആശുപത്രികളില്‍ ഫീസ് നല്‍കേണ്ടി വരുന്ന അവസ്ഥയാണ് നയമനുസരിച്ച് സംജാതമായിരിക്കുന്നത്. ഇത് ഇത്തരക്കാരെ വന്‍ കടബാധ്യതകളിലേക്ക് തള്ളിവിടുകയാണെന്ന് പഠന റിപ്പോര്‍ട്ട് പറയുന്നു. കുടിയേറ്റക്കാരെ വിഷമകരമായ അന്തരീക്ഷത്തിലേക്ക് തള്ളിവിടുകയാണ് ഇമിഗ്രേഷന്‍ നയമെന്നാണ് വിമര്‍ശനം. യുകെയില്‍ സെറ്റില്‍ഡ് സ്റ്റാറ്റസ് ഇല്ലാത്ത അമ്മമാര്‍ക്ക് ഗവണ്‍മെന്റ് ഫണ്ടഡ് ചികിത്സകള്‍ക്ക് അനുമതിയില്ല. പ്രസവത്തിനും ഗര്‍ഭകാല, പ്രസവാനന്തര പരിചരണങ്ങള്‍ക്കുമായി ഇവര്‍ക്ക് സാധാരണ നിരക്കിനേക്കാള്‍ 50 ശതമാനം അധികം പണം നല്‍കേണ്ടതായും വരാറുണ്ട്.

ഇമിഗ്രേഷന്‍ സ്റ്റാറ്റസില്‍ ഉറപ്പ് ലഭിച്ചവരില്‍ നിന്നു പോലും ഉയര്‍ന്ന നിരക്കുകള്‍ ഈടാക്കാറുണ്ടെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. ഇത്തരത്തില്‍ പണമീടാക്കുന്നത് സാമ്പത്തിക ശേഷിയില്ലാത്തതും ദുര്‍ബലരുമായ സ്ത്രീകളില്‍ മാനസിക പ്രശ്‌നങ്ങള്‍ പോലും സൃഷ്ടിക്കുന്നുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. കുടിയേറ്റക്കാര്‍ക്ക് വിഷമകരമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഹോം സെക്രട്ടറിയായിരുന്ന കാലത്ത് തെരേസ മേയ് ആണ് എന്‍എച്ച്എസ് സെക്കന്‍ഡറി കെയറില്‍ ഫീസുകള്‍ ആവിഷ്‌കരിച്ചത്. ഹെല്‍ത്ത് ടൂറിസം ഇല്ലാതാക്കാനുള്ള പദ്ധതിയുടെ ഭാഗമെന്ന പേരിലായിരുന്നു 50 ശതമാനം അധിക ഫീസ് ഏര്‍പ്പെടുത്തിയത്. 2015ലാണ് ഇവ നിലവില്‍ വന്നത്.

മെറ്റേണിറ്റി ആക്ഷന്‍ എന്ന ചാരിറ്റിയാണ് ചൊവ്വാഴ്ച സര്‍വേ ഫലം പുറത്തു വിട്ടത്. എന്‍എച്ച്എസ് മെറ്റേണിറ്റി കെയറിനുള്ള ഫീസ് അടിയന്തരമായി ഒഴിവാക്കണമെന്ന് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്കിന് അയച്ച തുറന്ന കത്തില്‍ സംഘടന ആവശ്യപ്പെടുകയും ചെയ്തു. ക്യാംപെയിനര്‍മാര്‍, എന്‍എച്ച്എസ് പ്രൊഫഷണലുകള്‍, ട്രേഡ് യൂണിയന്‍ തലവന്‍മാര്‍ എന്നിവരുള്‍പ്പെടെ 700 പേര്‍ ഒപ്പുവെച്ച കത്താണ് നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ യുകെയിലെ പെണ്‍കുട്ടികളിലെയും യുവതികളിലെയും സന്തുഷ്ടിയുടെ നിരക്ക് സാരമായി കുറഞ്ഞതായി പഠനം. 25 ശതമാനം പേര്‍ മാത്രമാണ് തങ്ങള്‍ സന്തുഷ്ടരാണെന്ന് വെളിപ്പെടുത്തിയത്. 2009ല്‍ ഈ നിരക്ക് 41 ശതമാനമായിരുന്നു. പരീക്ഷകളും സോഷ്യല്‍ മീഡിയയും സൃഷ്ടിക്കുന്ന സമ്മര്‍ദ്ദമാണ് ഈ അസന്തുഷ്ടിക്ക് കാരണമെന്ന് സര്‍വേയില്‍ പങ്കെടുത്തവരില്‍ ഭൂരിപക്ഷവും ചൂണ്ടിക്കാണിക്കുന്നു. ഗേള്‍ഗൈഡിംഗ് ഓര്‍ഗനൈസേഷനു വേണ്ടി ഏഴ് മുതല്‍ 21 വയസു വരെയുള്ളവരില്‍ നടത്തിയ ആറ്റിറ്റിയൂഡ് സര്‍വേയിലാണ് ഈ വിവരങ്ങള്‍ ഉള്ളത്. പ്രായമേറിയവരിലാണ് അസന്തുഷ്ടിയുടെ നിരക്ക് ഏറെയെന്നും പഠനം പറയുന്നു.

17 മുതല്‍ 21 വയസു വരെ പ്രായമുള്ളവരില്‍ 27 ശതമാനത്തിലേറെ പെണ്‍കുട്ടികള്‍ തങ്ങള്‍ സന്തുഷ്ടരല്ലെന്ന് പറഞ്ഞു. 2009ല്‍ ഇത് വെറും 11 ശതമാനം മാത്രമായിരുന്നു. ഈ അസന്തുഷ്ടി ഇവരുടെ ആത്മവിശ്വാസത്തെ 61 ശതമാനവും ആരോഗ്യത്തെ 50 ശതമാനവും ബന്ധങ്ങളെ 49 ശതമാനവും പഠനത്തെ 39 ശതമാനവും ബാധിക്കുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്. 69 ശതമാനം പേരില്‍ സ്‌കൂള്‍ പരീക്ഷകളാണ് അവരുടെ മാനസിക സമ്മര്‍ദ്ദത്തിന് പ്രധാന കാരണം. 59 ശതമാനം പേര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നുണ്ടാകുന്ന സമ്മര്‍ദ്ദങ്ങളും അസന്തുഷ്ടിക്ക് കാരണമാകുന്നുണ്ട്.

അഞ്ചു വര്‍ഷം മുമ്പുണ്ടായിരുന്നതിനേക്കാള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് ദയാരഹിതമായി പെരുമാറ്റങ്ങളും ഭീഷണികളും മോശം പെരുമാറ്റങ്ങളും വര്‍ദ്ധിച്ചിട്ടുണ്ട്. ഇതാണ് സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്ന വെല്ലുവിളി. 1900 പെണ്‍കുട്ടികളിലാണ് സര്‍വേ നടത്തിയത്. പെണ്‍കുട്ടികള്‍ ഓണ്‍ലൈനില്‍ ഏറെ സമയം ചെലവഴിക്കുന്നതായും അവരുടെ സാമൂഹ്യ ജീവിതം കുറഞ്ഞു വരുന്നതായും സര്‍വേ ആശങ്കപ്പെടുന്നു. വ്യക്തിബന്ധങ്ങളാണ് സാമൂഹിക സന്തുഷ്ടിയുടെ പ്രധാന ഘടകം. കഴിഞ്ഞ പത്തു വര്‍ഷങ്ങളില്‍ പെണ്‍കുട്ടികളുടെ സോഷ്യലൈസേഷനില്‍ വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നതെന്നും പഠനം വ്യക്തമാക്കുന്നു.

Copyright © . All rights reserved