ജീമോന്‍ റാന്നി, ഹൂസ്റ്റണ്‍.
ഹൂസ്റ്റണ്‍: അമേരിക്ക ആസ്ഥാനമായി ആഗോള അടിസ്ഥാനത്തില്‍ പ്രവാസി മലയാളികളെ ഒരു കുടക്കീഴില് അണിനിരത്തി അവരുടെ ബഹുമുഖ ഉന്നമനത്തിന് ലക്ഷ്യമിട്ടും, അനുഭവിക്കുന്ന അവശതകളും അവഗണനകളും അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവന്ന് പരിഹാരം കണ്ടെത്തുന്നതിനും, രാഷ്ട്രീയ-മത-വര്‍ഗീയ-ജാതി ചിന്താഗതികള്‍ക്കതീതമായി 2008 ആഗസ്റ്റ് മാസം രൂപീകൃതമായ പ്രവാസി മലയാളി ഫെഡറേഷന്(പി.എം.എഫ്) ജനുവരി 6 നു സംഘടിപ്പിക്കുന്ന ആറാമത് ആഗോള കുടുംബസമ്മേളനത്തില് പങ്കെടുക്കുന്ന പ്രതിനിധികളെ സ്വീകരിക്കുന്നതിന് നെടുമ്പാശേരി സാജ് എർത്തു റിസോർട് അണിഞ്ഞൊരുങ്ങുകയാണ്.
ചുരുങ്ങിയ കാലഘട്ടത്തിനുള്ളില്‍ പ്രവാസി മലയാളികളുടെ ആശയും ആവേശവുമായി മാറുവാന്‍ പ്രവാസി മലയാളി ഫെഡറേഷനു കഴിഞ്ഞു എന്നതിന് ഉത്തമ ഉദാഹരണമാണ് വിവിധ രാജ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന സംഖ്യാതീതമായ അംഗത്വ അപേക്ഷകള്‍. ജന്മം കൊണ്ട് കേരളീയനാണെങ്കില്‍ ഉപജീവനാര്‍ത്ഥമോ, വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കോ വിദേശരാജ്യങ്ങളില്‍ കുടിയേറിയവര്‍ പ്രവാസി മലയാളികള്‍ ആണെന്നുള്ള നിര്‍വചനമാണ് ഇത്രയധികം അംഗങ്ങളെ സംഘടനയിലേക്ക് ആകര്‍ഷിക്കാനുള്ള അടിസ്ഥാന കാരണം.

അന്യരാജ്യങ്ങളില്‍ പ്രവാസികളായി കഴിയുന്നവരുടെ പ്രശ്നങ്ങള്‍ മാത്രമല്ല, ജീവിതത്തിന്റെ നല്ലൊരുഭാഗം വിദേശത്ത് ചിലവയിക്കുകയും കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കുകയും ചെയ്തതിനു ശേഷം കേരളത്തിലേക്ക് തിരിച്ചുവന്ന മലയാളികളുടെ ദൈനംദിന ജീവിതത്തില്‍ അനുഭവിക്കുന്ന നീറുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിന് പ്രവാസി മലയാളി ഫെഡറേഷന് നിരവധി കര്‍മ്മ പരിപാടികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. പ്രവാസി മലയാളി ഫെഡറേഷന് വോളണ്ടീയര്‍മാര്‍ ഇവരെ സന്ദര്‍ശിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങളും സഹായങ്ങളും നല്കിവരുന്നു.
അമേരിക്കയില്‍ തായ്വേരുറപ്പിച്ച് വിവിധ രാജ്യങ്ങളില്‍ പടര്‍ന്നു പന്തലിച്ചുകൊണ്ടിരിക്കുന്ന ഒരു വടവൃക്ഷമായി മാറുകയാണ് പ്രവാസി മലയാളി ഫെഡറേഷന്. അമേരിക്കയില്‍ താമസിച്ചു നിശബ്ദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ന്യൂയോര്‍ക്കില്‍ നിന്നുള്ള മാത്യു മൂലേച്ചേരില്‍ ഓസ്ട്രിയയില്‍ നിന്നുള്ള ജോസ് മാത്യു പനച്ചിക്കല്‍എന്നിവരാണ് ഈ ആശയത്തിന്റെ സൂത്രധാരർ .കൂടാതെ കഴിവും, പ്രാപ്തിയും, സത്യസന്ധതയും, നിസ്വാര്‍ത്ഥ സേവനവും കൈമുതലായുള്ള ഒരുകൂട്ടം സന്നദ്ധസേവകര്‍ ലോകത്തിന്റെ വിവിധരാജ്യങ്ങളിലിരുന്ന് ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നു. അമേരിക്കയില്‍ നിന്നുള്ള ഡോ. ജോസ് കാനാട്ട് സംഘടനയുടെ അഡ്വൈസറി ബോർഡ് ചെയര്‍മാനായും , പി പി ചെറിയാൻ ഗ്ലോബൽ എക്സിക്യൂട്ടീവ് അംഗമായും, സൗദി അറേബിയയിൽ നിന്നുള്ള റാഫി പാങ്ങോട് പ്രസിഡന്റും,. ബഹറിനിൽ നിന്നുള്ള ജോൺ ഫിലിപ്പ് സെക്രട്ടറിയായും ,നൗഫൽ മടത്തറ ട്രെഷററായും പ്രവര്‍ത്തിക്കുന്നു.

1992 മുതല്‍ ഓസ്ട്രിയയില്‍ കുടിയേറി സ്ഥിരോത്സാഹവും, കഠിന പ്രയത്നവും കൊണ്ട് നിരവധി വ്യവസായ സംരഭങ്ങള്‍ക്ക് തുടക്കമിടുകയും, സാമൂഹിക സേവനരംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തിട്ടുള്ള കൂത്താട്ടുകുളം പൂവംകുളത്ത് പനച്ചിക്കല്‍ ജോസ് മാത്യുവാണ് സംഘടനയുടെ ആഗോള കോര്‍ഡിനേറ്റര്‍. വിവിധ രാജ്യങ്ങളില്‍ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനും, സംഘടനയെ ഇന്നത്തെ നിലയില്‍ ലോക മലയാളി സംഘടനകളുടെ മുന്‍നിരയില്‍ എത്തിക്കുന്നതിനും സ്വാര്‍ത്ഥേച്ഛയില്ലാതെ കര്‍മ്മനിരതനായിട്ടുള്ള ജോസ് മാത്യു പനച്ചിക്കല്‍ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. നെടുമ്പാശേരി സാജ് റിസോർട് നടക്കുന്ന ആഗോള കുടുംബസംഗമം വിജയിപ്പിക്കുന്നതിന് കണ്വെന്ഷന് സ്വാഗതം സംഘാംഗങ്ങള്‍ ജോസ് മാത്യുവിന്റെ നേതൃത്വത്തില്‍ ഭഗീരതപ്രയത്നത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.
ഉദ്ഘാടന സമ്മേളനത്തിനും, മാധ്യമ സമ്മേളനത്തിനും, ചര്‍ച്ചാ ക്ലാസ്സുകള്‍ക്കും, സംവാദങ്ങള്‍ക്കും, കലാപരിപാടികള്‍ക്കും നെടുമ്പാശേരി സാജ് എർത്തു റിസോർട്ട് വേദിയാകുന്നു.
മാതൃരാജ്യത്തോടും, പിറന്നുവീണ മണ്ണിനോടും, കുടിയേറിയ രാജ്യത്തോടും കൂറുപുലര്‍ത്തുന്നതും തങ്ങളില്‍ അര്‍പ്പിതമായിട്ടുള്ള കര്‍ത്തവ്യങ്ങള്‍ നിറവേറ്റപ്പെടുന്നു എന്ന് ഉറപ്പാക്കുന്നതിനും ഇരുരാജ്യങ്ങളിലെയും സനാതന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനും അംഗങ്ങളെ സജ്ജാരാക്കുക എന്ന അലിഖിത നിയമങ്ങള്‍ക്ക് ഊന്നല്‍ നല്കുന്നു എന്നുള്ളതാണ് മറ്റുള്ള സംഘടനകളില്‍ നിന്നും പ്രവാസി മലയാളി ഫെഡറേഷനെ വ്യത്യസ്തമാക്കുന്നത്. ഈ ലക്ഷ്യം നേടിയെടുക്കുന്നതിന് പ്രതിജ്ഞാബദ്ധമായിട്ടുള്ള പ്രവാസി മലയാളി ഫെഡറേഷന് പ്രവര്‍ത്തനങ്ങളില്‍ നമുക്കും അണി ചേരാം!
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജോസ് മാത്യു പനച്ചിക്കല്‍(ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍): (91)965-601-2399; (91)974-740-9309(ഇന്ത്യ)
ജിഷിന് പാലത്തിങ്കൽ (കണ്‍വീനര്‍):(91) 9995321010 (ഇന്‍ഡ്യ)
ബേബി മാത്യു എലക്കാട്ടു: (91)965-679-2467 (ഇന്‍ഡ്യ)
യൂറോപ്യന്‍ കുടിയേറ്റക്കാര്‍ക്ക് ബ്രെക്സിറ്റിനു ശേഷം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ പദ്ധതി. ഇതനുസരിച്ച് യൂറോപ്യന്‍ കുടിയേറ്റക്കാര്‍ക്ക് ബ്രെക്സിറ്റിനു ശേഷം യുകെയില്‍ പ്രവേശിക്കണമെങ്കില്‍ 30,000 പൗണ്ട് വരുമാനമുണ്ടെന്ന് തെളിയിക്കേണ്ടി വരും. ടെലഗ്രാഫാണ് ഇതു സംബന്ധിച്ചുള്ള വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പുറത്തിറക്കാനിരിക്കുന്ന മൈഗ്രേഷന്‍ ധവളപത്രത്തില്‍ ഇതു സംബന്ധിച്ച് നിര്‍ദേശമുണ്ടെന്നാണ് വിവരം. ധവളപത്രം വൈകുന്നത് ക്യാബിനറ്റില്‍ അഭിപ്രായ ഭിന്നതകള്‍ക്ക് കാരണമായിട്ടുണ്ട്. അടുത്തയാഴ്ച പദ്ധതികള്‍ പുറത്തു വിട്ടേക്കും. അഞ്ചു വര്‍ഷത്തെ വിസയില്‍ യൂറോപ്പില്‍ നിന്നുള്ള വിദഗ്ദ്ധ മേഖലയിലെ ജീവനക്കാര്‍ യുകെയില്‍ എത്തണമെങ്കില്‍ 30,000 പൗണ്ട് വരുമാനമുള്ള ജോലി ലഭിച്ചതായി കാണിക്കണം.

അതേസമയം ലോ സ്കില്‍ഡ് കുടിയേറ്റക്കാര്‍ക്ക് ഒരു വര്‍ഷത്തേക്ക് താല്ക്കാലികാടിസ്ഥാനത്തില് വിസ അനുവദിക്കാനും വ്യവസ്ഥയുണ്ട്. ജോലിയുണ്ടായിരിക്കണമെന്ന നിബന്ധനയുടെ അടിസ്ഥാനത്തിലായിരിക്കും ഇത്. ഈ വിസയുടെ കാലാവധി പൂര്‍ത്തിയായാല്‍ ഇവര്‍ രാജ്യം വിടണം. പിന്നീട് ഒരു വര്‍ഷത്തിനു ശേഷം മാത്രമേ തിരികെ വരാന്‍ സാധിക്കുകയുള്ളു. കോമണ്‍സില്‍ അവതരിപ്പക്കപ്പെട്ടപ്പോള്‍ ഹാര്‍ഡ് ബ്രെക്സിറ്റ് അനുകൂലികള്‍ പിന്താങ്ങിയ ബില്ലാണ് ഇത്. 2020 ഡിസംബറിനു ശേഷം മാത്രമേ ഇത് നിലവില്‍ വരികയുള്ളു. ഈ വര്‍ഷം അവസാനിക്കുന്നതിനു മുമ്പായി ബില്‍ പ്രസിദ്ധീകരിക്കുമെന്നാണ് കരുതുന്നതെന്ന് ആന്‍ഡ്രിയ ലീഡ്സം പറഞ്ഞു.

പുതിയ സംവിധാനം വൈദഗ്ദ്ധ്യത്തെ മാത്രം അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്ന് ഹോം സെക്രട്ടറി ബിബിസിയോട് പറഞ്ഞിരുന്നു. നാലു ദശാബ്ദങ്ങള്‍ക്കിടയില്‍ നമ്മുടെ ഇമിഗ്രേഷന്‍ സംവിധാനത്തിലുണ്ടാകുന്ന ഏറ്റവും വലിയ മാറ്റമാണ് ഇത്. ഇതിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യുകയും വ്യക്തികളും സ്ഥാപനങ്ങളുമായി സംസാരിക്കുകയുമാണ് ചെയ്യുന്നതെന്നും സാജിദ് ജാവീദ് വ്യക്തമാക്കിയിരുന്നു. അര്‍ജന്റീനയില്‍ നടന്ന ജി20 ഉച്ചകോടിയിലും ശമ്പള പരിധി കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്ന് തെരേസ മേയ് പറഞ്ഞിരുന്നു.
പ്രതികള്‍ക്കൊ കൈകാര്യം ചെയ്യുന്ന വ്യക്തികള്‍ക്കോ എതിരെ ശബ്ദമുയര്‍ത്തിയാല്‍ അതിനെക്കുറിച്ചുള്ള വിവരം പോലീസ് ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തണമെന്ന് ചട്ടം വിമര്‍ശന വിധേയമാകുന്നു. പ്രത്യേക ഫോമില്‍ ഇതേക്കുറിച്ചുള്ള വിവരം അറിയിക്കണമെന്നാണ് ചട്ടം. കഴിഞ്ഞ വര്‍ഷം ക്രമസമാധാന പാലനത്തിനായി 313,000 തവണ ഉദ്യോഗസ്ഥര്‍ക്ക് ശബ്ദമുയര്‍ത്തേണ്ടി വന്നുവെന്നാണ് ഹോം ഓഫീസ് കണക്കുകള്‍. തന്ത്രപരമായ ഇത്തരം ഇടപെടലുകള്‍ 165,000 വരും. എന്നാല്‍ ഈ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കപ്പെടുന്നത് സമയം നഷ്ടപ്പെടുത്തുന്ന കാര്യമാണെന്ന വിമര്‍ശനം ഉയരുന്നു. കുറ്റകൃത്യങ്ങള്‍ക്കെതിരെ പൊരുതേണ്ട സമയം പേപ്പര്‍വര്‍ക്കിനായി വിനിയോഗിക്കേണ്ടി വരികയാണ് ഉദ്യോഗസ്ഥര്‍ക്ക്. ഡ്യൂട്ടിയില്‍ ബലപ്രയോഗം വേണ്ടി വരുന്ന സന്ദര്‍ഭങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നാഷണല്‍ ഗൈഡ്ലൈന്‍സ് ഫോര്‍ ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് പറയുന്നത്.

അറസ്റ്റിനെ എതിര്‍ക്കുന്ന പ്രതിക്ക് കൈവിലങ്ങ് വെക്കുന്നതും തോക്കുകള്‍ ഉപയോഗിക്കേണ്ടി വരുന്നതും റിപ്പോര്‍ട്ട് ചെയ്യണം. കുറ്റകൃത്യം ചെയ്യുന്നയാള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നത് ബലപ്രയോഗമായി കണക്കാക്കുന്നില്ലെങ്കിലും അത്തരം സംഭവങ്ങള്‍ ടാക്ടിക്കല്‍ കമ്യൂണിക്കേഷന്‍ ആയി രേഖപ്പെടുത്തണമെന്നാണ് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. റാങ്ക് ആന്‍ഡ് ഫയല്‍ ഓഫീസര്‍മാരെ പ്രതിനിധാനം ചെയ്യുന്ന പോലീസ് ഫെഡറേഷന് ഇപ്രകാരം വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനെ എതിര്‍ക്കുന്നില്ലെങ്കിലും അതിനായി എടുക്കുന്ന സമയത്തെക്കുറിച്ച് ആശങ്ക അറിയിക്കുന്നു. കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയ ഇത്തരം സംഭവങ്ങളില്‍ രണ്ടു ലക്ഷവും പ്രതികള്‍ക്ക് വിലങ്ങിട്ടതുമായി ബന്ധപ്പെട്ടുള്ളതാണ്. 111,000 സംഭവങ്ങളില്‍ ആയുധമുപയോഗിക്കാതെ കുറ്റവാളികളെ ശാരീരികമായി നേരിടേണ്ടി വന്നു.

12 സന്ദര്‍ഭങ്ങളില്‍ തോക്ക് പുറത്തെടുക്കേണ്ടി വന്നിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ ചെയ്യുന്ന കാര്യങ്ങള്‍ രേഖപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നാണ് നാഷണല്‍ പോലീസ് ചീഫ്സ് കൗണ്‍സില്‍ വക്താവ് പ്രതികരിച്ചത്. എന്തിനാണ് ബലപ്രയോഗം നടത്തിയതെന്നും അത് നിയമപരമായിരുന്നോ എന്നും അത്യാവശ്യമായിരുന്നോ എന്നും വിലയിരുത്തുന്നതിനായാണ് ഇത് എവിഡ്യന്‍ഷ്യല്‍ നോട്ട്സ് ആന്‍ഡ് സ്റ്റേറ്റ്മെന്റ്സില്‍ രേഖപ്പെടുത്തുന്നതെന്നും വക്താവ് വ്യക്തമാക്കി.
ഡെയ്ഡ്രീ ചുഴലിക്കാറ്റ് യുകെയില്‍ മൈനസ് താപനില കൊണ്ടു വരുന്നു. താപനില പൂജ്യത്തിനു താഴേക്ക് നീങ്ങുകയും കനത്ത മഴയും ഇതിന്റെ ഭാഗമായി ഉണ്ടാകാമെന്നാണ് മുന്നറിയിപ്പ്. വിന്റര്‍ അതിന്റെ രൗദ്രഭാവത്തിലേക്ക് നീങ്ങുകയാണെന്നാണ് സൂചന. ഈയവസരങ്ങളിലാണ് റോഡ് സുരക്ഷയെക്കുറിച്ച് നാം കൂടുതല്‍ ചിന്തിക്കേണ്ടത്. അപകടങ്ങളും ബ്രേക്ക്ഡൗണുകളും ഒഴിവാക്കാനും വാഹനങ്ങളുടെ പരിപാലനത്തില്‍ ചില മുന്നറിയിപ്പുകള്‍ എടുക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. റേഡിയേറ്ററുകള്‍ ഫ്രീസാകാനും ബ്ലാക്ക് ഐസ് മൂലം വാഹനങ്ങള്‍ സ്കിഡ് ചെയ്യാനും സൂര്യപ്രകാശം ഡ്രൈവര്‍മാരുടെ കാഴ്ചയെ ബാധിക്കാനും സാധ്യതയുണ്ട്. വിന്ററില്‍ ഡ്രൈവര്‍മാര്‍ക്ക് പിന്തുടരാന് ഇതാ ചില ടിപ്പുകള്‍.

മഞ്ഞില്‍ ഡ്രൈവ് ചെയ്യുമ്പോള്‍
ഡ്രൈവ് ചെയ്യുമ്പോള്‍ ഉണങ്ങിയതും യോജിക്കുന്നതുമായ ഷൂസ് ധരിക്കുക. നനഞ്ഞതും കാലിനിണങ്ങാത്തതുമായ ഷൂസ് പെഡലുകളില്‍ തെന്നാന്‍ സാധ്യതയുണ്ട്. സെക്കന്‍ഡ് ഗിയറില്‍ വാഹനം ഓടിക്കുക. വീല്‍ സ്പിന്‍ ഒഴിവാക്കാന്‍ ക്ലച്ച് സാവധാനം റിലീസ് ചെയ്യുക. കയറ്റം കയറുമ്പോള്‍ ഇടക്കു നിര്‍ത്തരുത്. തൊട്ടു മുന്നിലുള്ള കാറില്‍ നിന്ന് ആവശ്യമായ അകലം പാലിക്കുക. ഒരേ സ്പീഡില്‍ വാഹനമോടിക്കുക. അതിനായി ഒരു ഗിയറില്‍ മാത്രം ഓടിക്കുക. കയറ്റത്തില്‍ ഗിയര്‍ മാറാനുള്ള സാഹചര്യം ഒഴിവാക്കുക. ഇറക്കമിറങ്ങുമ്പോള്‍ വേഗത കുറയ്ക്കുക. ലോ ഗിയറില്‍ ബ്രേക്ക് ഉപയോഗിക്കാതെ വേണം ഡ്രൈവ് ചെയ്യാന്‍. മുന്നിലുള്ള വാഹനത്തില്‍ നിന്ന് അകലം പാലിക്കുകയും വേണം. ബ്രേക്ക് ചെയ്യേണ്ടി വരികയാണെങ്കില്‍ സാവധാനം മാത്രം ഉപയോഗിക്കുക.

മഞ്ഞില്‍ കുടുങ്ങിയാല്‍ സ്റ്റിയറിംഗ് നേരെയാക്കി വീലില്‍ മഞ്ഞുകുടുങ്ങാതെ നോക്കുക. ഡ്രൈവിംഗ് വീലില്‍ ഗ്രിപ്പ് കൂടുതല്‍ കിട്ടുന്നതിന് ഒരു ചാക്കോ പഴയ തുണിയോ ചുറ്റുക. നീങ്ങിത്തുടങ്ങിയാല്‍ ഉറപ്പുള്ള റോഡ് കിട്ടുന്നതുവരെ നിര്‍ത്തരുത്. വാഹനം സ്പീഡി കുറച്ചു മാത്രം ഓടിക്കുക. ബ്ലാക്ക് ഐസ് വളരെ അപകടകാരിയാണ്. അതിനാല്‍ മുന്നിലുള്ള വാഹനത്തില്‍ നിന്ന് സുരക്ഷിതമായ അകലം പാലിക്കണം. 4 ഡിഗ്രിയില്‍ പോലും റോഡില്‍ ഐസ് രൂപംകൊള്ളാം. അതുകൊണ്ടുതന്നെ മഞ്ഞോ മഴയോ ഇല്ലെങ്കില്‍ പോലും ബ്ലാക്ക് ഐസ് ഉണ്ടായേക്കാം. ബ്ലാക്ക് ഐസില്‍ സ്കിഡ് ആയാല്‍ തെന്നിയ അതേ ദിശയിലേക്ക് തന്നെ പോകുക. ബ്രേക്ക് ചെയ്യാനോ ആക്സിലറേറ്റ് ചെയ്യാനോ ശ്രമിക്കരുത്. ബ്രേക്ക് ചെയ്യുന്നതിനു പകരം ഗിയര്‍ മാറ്റിയാല്‍ മതിയാകും.

കാര്‍ തയ്യാറാക്കിയെടുക്കാന്‍ ഒരു 10 മിനിറ്റ് മുമ്പ് ഇറങ്ങുക. വിന്‍ഡ്സ്ക്രീന്‍ പൂര്‍ണ്ണമായും വൃത്തിയാക്കിയിരിക്കണം. വിന്‍ഡോകളും ഡീഐസറോ സ്ക്രാപ്പറോ ഉപയോഗിച്ച് വൃത്തിയാക്കണം. ലോക്ക് ഫ്രീസായാല്‍ ഒരു സിഗരറ്റ് ലൈറ്റര്‍ ഉപയോഗിച്ച് താക്കോല്‍ ചൂടാക്കി ഉപയോഗിക്കാം. മഞ്ഞ് മാറ്റി ഗതാഗതയോഗ്യമായ റോഡുകള്‍ മാത്രം തെരഞ്ഞെടുക്കുക. സുരക്ഷയ്ക്ക് മുന്‍ഗണന കൊടുക്കുക. യാത്രകള്‍ക്ക് കൂടുതല്‍ സമയം നല്‍കുക. നിങ്ങളുടെ വാഹനമോ മറ്റു വാഹനങ്ങളോ അപകടത്തില്‍ പെട്ടാല്‍ റോഡില്‍ മണിക്കൂറുകളോളം പെട്ടുപോകാന്‍ സാധ്യതയുണ്ട്.

അതുകൊണ്ടുതന്നെ ടോര്‍ച്ച്, സ്നോ ഷവല്‍, ഗ്ലൗസുകള്‍, തണുപ്പില്‍ നിന്ന് രക്ഷിക്കുന്ന വസ്ത്രങ്ങള്‍, വെള്ളം, സ്നാക്സ്, ടോര്‍ച്ചിനും മൊബൈലിനും എക്സ്ട്രാ ബാറ്ററി തുടങ്ങിയവ കാറില്‍ കരുതുന്നതും നല്ലതാണ്. കുറഞ്ഞത് മൂന്ന് മില്ലീമീറ്റര്‍ ട്രെഡ് എങ്കിലും ടയറുകള്‍ക്ക് അത്യാവശ്യമാണ്. കൂടുതല്‍ ഗ്രിപ്പിനായി എയര്‍ പ്രഷര്‍ കുറയ്ക്കരുത്. ഇത് വാഹനത്തിന്റെ സ്റ്റെബിലിറ്റി കുറയ്ക്കും. വിന്ററിന് യോജിച്ച ടയറുകള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക.
ലണ്ടന്‍: ബ്രക്സിറ്റിന്റെ പശ്ചാത്തലത്തില്‍ യൂറോപ്യന്‍ യൂണിയന് അധീനതയിലുള്ള രാജ്യങ്ങളിലേക്ക് ബ്രിട്ടീഷുകാര്‍ക്ക് വിസയില്ലാതെ യാത്ര ചെയ്യാം. യൂറോപ്യന്‍ യൂണിയന് കമ്മീഷനാണ് ഇക്കാര്യം സംബന്ധിച്ച് അന്തിമ തീരുമാനം പുറത്തുവിട്ടിരിക്കുന്നത്. അതേസമയം വിസയ്ക്ക് പകരം ഏതാണ്ട് 7 പൗണ്ട് മുടക്കില്‍ മറ്റൊരു രേഖയ്ക്കായി ബ്രിട്ടീഷുകാര്‍ അപേക്ഷിക്കേണ്ടി വരും. ഒരോ മൂന്ന് വര്‍ഷം കൂടുമ്പോഴും ഈ രേഖകള്‍ പുതുക്കണമെന്നും യൂറോപ്യന്‍ കമ്മീഷന് വ്യക്തമാക്കുന്നു. വിസയ്ക്ക് സമാനമല്ലെങ്കിലും മറ്റൊരു രേഖ ബ്രക്സിറ്റിന് ശേഷം യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് സഞ്ചരിക്കുന്ന ബ്രിട്ടീഷുകാര്‍ക്ക് ആവശ്യമായി വരും. ബ്രക്സിറ്റിന്റെ അനന്തരഫലമാണിതെന്നാണ് രാഷ്ട്രീയ നിരീക്ഷര്‍ വിലയിരുത്തുന്നത്.

ഇ.ടി.ഐ.എ.എസ്(European Travel Information and Authorization System) എന്നാണ് വിസയ്ക്ക് പകരമായി വരുന്ന രേഖയ്ക്ക് പേരിട്ടിരിക്കുന്നത്. ഇതില്ലാതെ ബ്രിട്ടീഷുകാര്‍ക്ക് ഇ.യു രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്താനായി സാധിക്കില്ല. അതേസമയം മറ്റു രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിസയ്ക്ക് സമാനമായ നിയമപ്രശ്നങ്ങളൊന്നും ഇ.ടി.ഐ.എ.എസിന് ഉണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത് ബ്രിട്ടീഷ് പൗരന്മാര്ക്ക് വളരെ എളുപ്പത്തില്‍ സ്വന്തമാക്കാന്‍ കഴിയുമെന്നാണ് നിലവില്‍ ലഭ്യമാകുന്ന റിപ്പോര്‍ട്ടുകള്‍. 2021 ഓടെ പുതിയ ഭേദഗതി പ്രാബല്യത്തില്‍ വരുമെന്ന് യൂറോപ്യന്‍ കമ്മീഷന് അറിയിച്ചു.

നിലവില്‍ ബ്രിട്ടന് ഉള്‍പ്പെടുന്ന ഇ.യു രാജ്യങ്ങളിലെ പൗരന്മാര്ക്ക് പരസ്പരം സന്ദര്‍ശിക്കാനോ മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനോ വിസയുടെ ആവശ്യമില്ല. ഇവരെ കൂടാതെ സ്പെഷ്യല്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന 61 രാജ്യങ്ങളിലെ പൗരന്മാര്ക്കും ഇളവുകളുണ്ട്. ആസ്ട്രേലിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ സ്പെഷ്യല്‍ ലിസ്റ്റില്‍പ്പെടുന്നവയാണ്. എന്നാല്‍ കുടിയേറ്റ പ്രശ്നങ്ങളും തീവ്രവാദ ഭീഷണികളും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കരുതല്‍ നടപടിയെന്ന നിലയിലാണ് പുതിയ ഇ.ടി.ഐ.എ.എസ് കൊണ്ടുവന്നിരിക്കുന്നത്. ഇ.ടി.ഐ.എ.എസിനായി വളരെ ചെലവ് കുറഞ്ഞ രീതിയാണ് നിലവില്‍ സ്വീകരിച്ചിരിക്കുന്നതെന്ന് യൂറോപ്യന്‍ കമ്മീഷന് വ്യക്തമാക്കിയിട്ടുണ്ട്.
ലണ്ടന്‍: ഇല്ലാത്ത അസുഖമുണ്ടെന്ന് ഭര്‍ത്താവിനെയും കുടുംബത്തെയും വിശ്വസിപ്പിച്ച് ഇന്ത്യന്‍ വംശജയായ യുവതി തട്ടിയെടുത്തത് 250,000 പൗണ്ട്. തനിക്ക് ബ്രയിന്‍ ക്യാന്‍സറാണെന്ന് 36കാരിയായ ജാസ്മിന് മിസ്ട്രി ആദ്യം നുണ പറയുന്നത് ഭര്‍ത്താവ് വിജയ് കട്ടേച്ചിയയോടാണ്. സ്വന്തം ഭാര്യയ്ക്ക് ക്യാന്‍സറാണെന്ന് കേള്‍ക്കേണ്ടി വരുന്ന ഒരു ഭര്‍ത്താവ് അനുഭവിക്കേണ്ടി വരുന്ന എല്ലാ മാനസിക സമ്മര്‍ദ്ദത്തിലൂടെയും വിജയ് കടന്നുപോയി. ഏതാണ്ട് നാല് വര്‍ഷത്തോളം അസുഖം സംബന്ധിച്ച് വിജയ് ഭാര്യ പറഞ്ഞ കഥകള്‍ വിശ്വസിച്ചു. സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും സഹതാപം പിടിച്ചുപറ്റാന്‍ ഇതോടെ ജാസ്മിന് സാധിച്ചു. സുഹൃത്തുക്കളില്‍ ചിലര്‍ വന്‍തുക ചികിത്സാ സഹായമായി നല്കി. വിജയുടെ മാതാവ് ഉള്‍പ്പെടെ വലിയ തുക ചികിത്സയ്ക്കായി ഇക്കാലയളവില്‍ ജാസ്മിന് കൈമാറിയിരുന്നു.

ഫെയിസ്ബുക്കിലും ഇതര സോഷ്യല്‍ മീഡിയയിലും തുടങ്ങി നിരവധി ഫെയിക്ക് അക്കൗണ്ടുകള്‍ ജാസ്മിന് ഉണ്ടായിരുന്നു. ഇത് ഉപയോഗിച്ച് ജാസ്മിന് സ്വന്തം ഡോക്ടറെ വരെ ഉണ്ടാക്കി. പണം നല്കിയ സുഹൃത്തുക്കളില്‍ ചിലരോട് താന്‍ മരിച്ചുവെന്ന് ഫെയിക്ക് ഐഡി ഉപയോഗിച്ച് ബോധ്യപ്പെടുത്തി. പ്രോട്ടോണ്‍ ബീം ചികിത്സ നടത്തുന്നതാണ് തനിക്ക് രക്ഷപ്പെടാനുള്ള ഏകമാര്‍ഗമെന്ന് ജാസ്മിന് ആളുകളോട് പറഞ്ഞിരുന്നു. ഇതിനായി അമേരിക്കയിലേക്ക് പോകണമെന്നും ജാസ്മിന് പറഞ്ഞു. വീടിനുള്ളില്‍ ഭര്‍ത്താവിനെ വിശ്വസിപ്പിക്കാനായി ചില രാത്രികളില്‍ കടുത്ത തലവേദന അഭിനയിക്കുകയും ഛര്‍ദ്ദിക്കുന്നതായി കാണിക്കുകയും ചെയ്തു. എന്നാല്‍ അവസാനം കള്ളകളികള്‍ വിജയ് തന്നെ പിടികൂടുകയായിരുന്നു.

ജാസ്മിന് തന്റേതെന്ന് പറഞ്ഞ് വിജയ്ക്ക് കൈമാറിയ ഒരു സ്കാന്‍ റിപ്പോര്‍ട്ടാണ് തട്ടിപ്പ് പുറത്താക്കിയത്. വിജയ് തന്റെ സുഹൃത്തായ ഡോക്ടര്‍ക്ക് സ്കാന്‍ റിപ്പോര്‍ട്ട് കാണിച്ചതോടെ കാര്യങ്ങള്‍ വെളിച്ചത്തായി. വിജയ് കാണിച്ച സ്കാന്‍ റിപ്പോര്‍ട്ട് ഗൂഗിളില്‍ നിന്ന് അടിച്ചുമാറ്റിയതാണെന്ന് ഡോക്ടര്‍ വിശദീകരിച്ചു. വഞ്ചന മനസിലായതോടെ വിജയ് നിയമ നടപടിക്കൊരുങ്ങുകയായിരുന്നു. ഭാര്യ തനിക്ക് തന്ന ഷോക്കില്‍ നിന്ന് ഒരിക്കലും മോചിതനാകുമെന്ന് കരുതുന്നില്ലെന്ന് വിജയ് കോടതിയില്‍ പറഞ്ഞു. തങ്ങളെപ്പോലെ നിരവധി പേര് ഇനിയും വഞ്ചിക്കപ്പെടുമെന്നും. ജാസ്മിനെപ്പോലുള്ള വ്യക്തികള്‍ സമൂഹത്തിന് ഭീഷണിയാണെന്നും വിജയ് കോടതിയില്‍ പറഞ്ഞു. താന്‍ മുന്‍പ് ചെയ്തിരുന്ന ജോലി സംബന്ധിച്ച് വധഭീഷണി നിലനില്‍ക്കുന്നതായും ജാസ്മിന് നുണകള്‍ പ്രചരിപ്പിച്ചിരുന്നു.
ലണ്ടന്‍: ബ്രിട്ടീഷുകാര്‍ക്ക് ‘ക്രിസ്മസ് ഷോക്കായി’ കൗണ്‍സില്‍ ടാകസ് വര്‍ദ്ധനവ്. 2019-2020 കാലഘട്ടത്തില്‍ കൗണ്‍സില്‍ ടാകസുമായി ബന്ധപ്പെട്ട് മൂന്ന് ശതമാനം വര്‍ധനവുണ്ടാകും. ശരാശരി 107 പൗണ്ട് വരെ വര്‍ധനവുണ്ടാകുമെന്നാണ് വിദ്ഗദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. പുതിയ നികുതി വര്‍ദ്ധനവ് ജനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് ലേബര്‍ പാര്‍ട്ടി പ്രതികരിച്ചു. കമ്യൂണിറ്റീസ് സെക്രട്ടറി ജെയിംസ് ബ്രോക്കണ്‍ഷെയറാണ് കഴിഞ്ഞ ദിവസം കൗണ്‍സില്‍ നികുതിയില്‍ വര്‍ധനവുണ്ടായകുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ശരാശരി ബാന്‍ഡ് ഡി ബില്‍ 1,671 ഉള്ളവര്‍ക്ക് മൂന്ന് ശതമാനം വര്‍ധിപ്പിച്ചാല്‍ 50 പൗണ്ട് അധികം നികുതിയായി നല്‍കേണ്ടി വരും. കൂടാതെ കമ്യൂണിറ്റി പോലീസിംഗ് ഫണ്ടിലേക്ക് 1.5 ശതമാനവും സോഷ്യല്‍ കെയറിലേക്ക് 2 ശതമാനവും അധിക നികുതി നല്‍കണം.

മുഴുവന്‍ വര്‍ധനവുകളും ചേര്‍ത്താല്‍ ഏതാണ്ട് 107 പൗണ്ട് ശരാശരി ഹൗസ്ഹോള്‍ഡേഴ്സ് നല്‍കേണ്ടി വരും. പുതിയ നികുതി നിരക്ക് 2019 ജനുവരി മുതലായിരിക്കും നിലവില്‍ വരിക. അതേസമയം വര്‍ധനവിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലേബര്‍ ഷാഡോ കമ്യൂണിറ്റി സെക്രട്ടറി ആന്‍ഡ്രൂ ജെയൈ്വന്‍ രംഗത്ത് വന്നു. നികുതി വര്‍ധിപ്പിക്കാനുള്ള തീരുമാനം ജനങ്ങള്‍ പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി. പണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കുമിടയിലെ അന്തരം നിലനില്‍ക്കുന്നതിനാല്‍ നികുതി വര്‍ധന ഒരു വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അധിക ബാധ്യതയായി മാറും. ലോക്കല്‍ അതോറിറ്റികള്‍ വര്‍ധിപ്പിക്കുന്ന വ്യത്യസ്ഥ തുക ഇവര്‍ക്ക് നല്കാന് കഴിയണമെന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ഇപ്പോള്‍ വര്‍ധിപ്പിച്ചിരിക്കുന്ന തുക പത്ത് വര്‍ഷത്തെ പരിഗണിച്ച് പരിശോധിക്കുമ്പോള്‍ 25 ശതമാനം കൂടിയതായി വ്യക്തമാവും. അതേസമയം വര്‍ധനവ് കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണെന്ന് കമ്യൂണിറ്റി സെക്രട്ടറി കോമണ്‍സില്‍ വ്യക്തമാക്കി. പുതിയ ലെവി സംമ്പ്രദായം ലോക്കല്‍ അതോറിറ്റികളെ കൂടുതല്‍ ശക്തിപ്പടുത്താന്‍ ഉപകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ലോക്കല്‍ അതോറിറ്റികള്‍ ഇതിലൂടെ സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ബ്രെക്സിറ്റ് ഉടമ്പടിയില്‍ രാജ്യത്തേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ഇളവുകള്‍ക്കായി യൂറോപ്യന്‍ യൂണിയനെ സമീപിച്ച തെരേസ മേയ്ക്ക് അവിടെയും തിരിച്ചടി. ഉടമ്പടിയില്‍ നിര്‍ദേശിച്ചിരിക്കുന്ന ബാക്ക്സ്റ്റോപ്പ് ഒരു വര്‍ഷമായി ചുരുക്കണമെന്ന മേയുടെ അപേക്ഷ യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്ക് തള്ളി. വിവാദ ഉടമ്പടിയില്‍ ഇളവുകള്‍ അനുവദിക്കുന്നതിനായി യൂറോപ്യന്‍ യൂണിയന് നേതാക്കളുമായി മേയ് പല തവണ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഉടമ്പടിയില്‍ കോമണ്‍സ് അംഗീകാരം നേടിയതിനു ശേഷം ബ്രസല്‍സിലേക്ക് തിരികെയെത്താമെന്നായിരുന്നു മേയ് നേരത്തേ അറിയിച്ചിരുന്നത്. പക്ഷേ കോമണ്‍സില്‍ വിധി മറിച്ചായിരുന്നു.

ഐറിഷ് ബാക്ക്സ്റ്റോപ്പില്‍ ഇളവ് വേണമെന്നാണ് ഈ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ യൂറോപ്യന്‍ യൂണിയനോട് മേയ് പ്രധാനമായും ആവശ്യപ്പെട്ടത്. അയര്‍ലന്‍ഡുമായുണ്ടാകാനിടയുള്ള വ്യാപാര ബന്ധത്തിലെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി ഏര്‍പ്പെടുത്തിയ ഈ വ്യവസ്ഥ ബ്രെക്സിറ്റിന്റെ അന്തസത്ത തന്നെ ഇല്ലാതാക്കുന്നതാണെന്നായിരുന്നു ബ്രെക്സിറ്റ് അനുകൂലികള്‍ പറഞ്ഞിരുന്നത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്നു പോലും മേയ്ക്ക് എതിരെ നീക്കമുണ്ടായത് ഈ വ്യവസ്ഥയുടെ പേരിലാണ്. ബ്രിട്ടനെ കസ്റ്റംസ് യൂണിയനില്‍ നിലനിര്‍ത്താനേ ബാക്ക്സ്റ്റോപ്പ് വ്യവസ്ഥ ഉപകരിക്കൂ എന്ന് എംപിമാര്‍ പറയുന്നു.

ഇത് ഒരു വര്‍ഷമാക്കി ചുരുക്കണമെന്നായിരുന്നു ടസ്കിനോട് മേയ് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം അദ്ദേഹം നിരസിച്ചു. എന്നാല്‍ യൂറോപ്യന്‍ കമ്മീഷന് പ്രസിഡന്റ് ജീന്‍ ക്ലോദ് ജങ്കര്‍ക്കു മുന്നില്‍ മേയ് ഈ ആവശ്യം ഉന്നയിച്ചിട്ടില്ലെന്നാണ് നയതന്ത്ര വൃത്തങ്ങള്‍ നല്കുന്ന സൂചന. യൂറോപ്യന്‍ പര്യടനത്തിനിടയിലാണ് ബ്രസല്‍സിലെത്തി നേതാക്കളുമായി മേയ് കൂടിക്കാഴ്ച നടത്തിയത്. ഉടമ്പടിയില്‍ ഇളവുകള്‍ക്കായി യൂറോപ്യന്‍ രാജ്യങ്ങളുടെ നേതാക്കളെ കാണാനാണ് പര്യടനം. ജര്‍മനി, ഹോളണ്ട് എന്നീ രാജ്യങ്ങൡും മേയ് സന്ദര്‍ശനം നടത്തും.
മൊബൈല്‍ ഫോണിന്റെ സഹായത്തോടെ ശരീരത്തിന് ആവശ്യമായ മരുന്നുകള്‍ നല്കാന് സഹായിക്കുന്ന ഉപകരണം വികസിപ്പിച്ച് ശാസ്ത്രലോകം. വയറിനുള്ളില്‍ സ്ഥാപിക്കുന്ന ഒരു റോബോട്ട് ഗുളികയാണ് ഇത്. ബ്ലൂടൂത്ത് വഴി മൊബൈല്‍ ഫോണുമായി ബന്ധിപ്പിച്ചിരിക്കുന്ന ഈ ഉപകരണം ഫോണിലൂടെ നല്കുന്ന നിര്‍ദേശമനുസരിച്ച് മരുന്നുകള്‍ ശരീരത്തിന് നല്‍കും. ഗുളിക രൂപത്തില്‍ വിഴുങ്ങുന്ന ഈ ഉപകരണം വയറ്റിലെത്തിയാല് ഇംഗ്ലീഷ് അക്ഷരം ‘Y’ ആകൃതി പ്രാപിക്കുന്നു. കുത്തിവെയ്പ്പുകള്‍ ഒഴിവാക്കാന്‍ സഹായിക്കുന്ന ഇത് അണുബാകളെയും അലര്‍ജിക് റിയാക്ഷനുകളെയും സംബന്ധിച്ച് നേരത്തേ മുന്നറിയിപ്പ് നല്‍കുകയും ചെയ്യും.

ഒരു മാസത്തോളം പ്രവര്‍ത്തിക്കുന്ന വിധത്തിലാണ് 3ഡി പ്രിന്റ് ചെയ്ത ഈ ഉപകരണം തയ്യാറാക്കിയിരിക്കുന്നത്. കാലാവധി കഴിഞ്ഞാല്‍ സ്വയം വിഘടിച്ച് കഷണങ്ങളായി ദഹനേന്ദ്രിയ വ്യവസ്ഥയിലൂടെ ഇത് പുറത്തു പോകുകയും ചെയ്യും. നിലവിലുള്ള ഉപകരണം ഒരു സില്‍വര്‍ ഓക്സൈഡ് ബാറ്ററിയിലാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ദഹനരസങ്ങളില്‍ നിന്ന് ഊര്‍ജ്ജം ഉദ്പാദിപ്പിക്കുന്നതിനോ പുറത്തുള്ള ഒരു ആന്റിന ഉപയോഗിക്കുന്നതിനോ ഉള്ള സാധ്യതകള്‍ ശാസ്ത്രജ്ഞന്മാര് പരീക്ഷിച്ചു വരികയാണ്. പന്നികളില്‍ ഇതിന്റെ പരീക്ഷണം വിജയകരമായി നടത്തി. മനുഷ്യരില്‍ ഇത് രണ്ടു വര്‍ഷത്തിനുള്ളില്‍ പരീക്ഷിക്കും.

ഈ ഉപകരണത്തിന്റെ കണ്ടുപിടിത്തത്തിന്റെ ആവേശത്തിലാണ് തങ്ങളെന്ന് അമേരിക്കയിലെ മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പ്രൊഫ. റോബര്‍ട്ട് ലാംഗര്‍ പറഞ്ഞു. നിരവധി വര്‍ഷങ്ങളുടെ ഗവേഷണത്തിനൊടുവിലാണ് ഈ ഉപകരണം വികസിപ്പിച്ചിരിക്കുന്നത്. ശരീര താപനിലയുള്‍പ്പെടെയുള്ള അടിസ്ഥാന വിവരങ്ങള്‍ മൊബൈല്‍ ഫോണിലേക്ക് നല്‍കാനും ഈ ഉപകരണത്തിന് സാധിക്കും.
അവയവ ദാതാക്കള്‍ക്കായി ഫെയ്ത്ത് ഡിക്ലറേഷന്‍ അവതരിപ്പിച്ച് എന്‍എച്ച്എസ്. മരണശേഷം അവയവങ്ങള്‍ ദാനം ചെയ്യുമ്പോള്‍ തങ്ങളുടെ മതാചാരങ്ങള്‍ പരിഗണിക്കണോ എന്ന കാര്യമാണ് ദാതാക്കള്‍ അറിയിക്കേണ്ടത്. ന്യൂനപക്ഷങ്ങള്‍ക്കിടയിലെ അവയവദാനം പ്രോത്സാഹിപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് നടപടി. പുതുതായി അവതരിപ്പിച്ചിരിക്കുന്ന ഫെയ്ത്ത് ആന്‍ഡ് ബിലീഫ് ഡിക്ല റേഷന്‍ അനുസരിച്ച് മരണശേഷം അവയവങ്ങള്‍ ദാനം ചെയ്യുമ്പോള്‍ കുടുംബവുമായോ അല്ലെങ്കില്‍ അനുയോജ്യനായ മറ്റൊരാളുമായോ എന്‍എച്ച്എസ് പ്രതിനിധി സംസാരിക്കേണ്ടതുണ്ടോ എന്നാണ് വ്യക്തമാക്കേണ്ടത്. അവയവങ്ങള്‍ ദാനം ചെയ്യപ്പെടുന്നത് സ്വന്തം വിശ്വാസത്തിന് അനുസരിച്ചാണോ എന്ന് ഉറപ്പു വരുത്തേണ്ടവര്‍ക്കു വേണ്ടിയാണ് ഈ നിര്‍ദേശം. അത് വേണമെന്നാണ് ആവശ്യപ്പെടുന്നതെങ്കില്‍ അവയവങ്ങള്‍ എടുക്കുന്നതിനു മുമ്പായി ഒരു സ്പെഷ്യലിസ്റ്റ് എന്‍എച്ച്എസ് നഴ്സ് നിങ്ങളുടെ ബന്ധുക്കളുമായി സംസാരിക്കും.

മതാചാരങ്ങളെ ബഹുമാനിച്ചു കൊണ്ടാണ് അവയവദാനം നടക്കുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ഈ നടപടി. ഇതിലൂടെ കൂടുതല്‍ ആളുകളെ അവയവദാനത്തിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. മതവിഭാഗങ്ങളുമായി ഗവണ്മെന്റ് നടത്തിയ കണ്‍സള്‍ട്ടേഷനു ശേഷമാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. ബ്ലാക്ക്, ഏഷ്യന്‍ വംശീയ ന്യൂനപക്ഷങ്ങളില്‍ ഒരു വിഭാഗം അവയവദാനത്തിന് തയ്യാറാകാത്തത് മതപരമായ വിഷയങ്ങളാണ്. മൊത്തം ജനസംഖ്യയില്‍ 42 ശതമാനം ബ്ലാക്ക്, ഏ ഷ്യന് വിഭാഗക്കാര്‍ മാത്രമാണ് അവയവങ്ങള്‍ മരണാനന്തരം ദാനം ചെയ്യാന്‍ സന്നദ്ധരാകുന്നത്. അതേസമയം വൃക്കമാറ്റിവെക്കലിനായി കാത്തിരിക്കുന്നവരില്‍ മൂന്നിലൊന്നു പേരും ബ്ലാക്ക്, ഏഷ്യന്‍, മൈനോറിറ്റി വിഭാഗങ്ങളില്‍ നിന്നുള്ളവരാണെന്നതാണ് വാസ്തവം.

കഴിഞ്ഞ മെയ് മാസത്തില്‍ നടത്തിയ ഒരു പഠനത്തില്‍ ന്യൂപക്ഷങ്ങളില്‍ നിന്നുള്ള 27 ശതമാനത്തോളം പേരും അവയവദാനത്തിന് സമ്മതം നല്‍കാത്തതിന് മതപരവും സാംസ്കാരികവുമായ കാരണങ്ങളാണ് വ്യക്തമാക്കിയതെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ അവയവദാനത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് യുകെയിലെ എല്ലാ മതങ്ങളും പിന്തുടരുന്നതെന്ന് എന്‍എച്ച്എസ് ബ്ലഡ് ആന്‍ഡ് ട്രാന്‍സ്പ്ലാന്റ് ഇന്ററിം ചീഫ് എക്സിക്യൂട്ടീവ് സാലി ജോണ്സണ് പറയുന്നു.