സഹോദരിമാരുടെ പ്രസവം നടന്നത് മൂന്ന് മണിക്കൂറുകളുടെ വ്യത്യാസത്തില്‍. ഇതിലെന്താ ഇത്ര അതിശയം എന്ന് ചോദിക്കാന്‍ വരട്ടെ. ഇരുവരുടെയും പ്രസവം നടന്നത് ഒരേ ആശുപത്രിയില്‍ അടുത്തടുത്ത മുറികളിലായിരുന്നു. ഇത് ഒന്നേകാല്‍ ലക്ഷത്തില്‍ ഒന്നു മാത്രം സംഭവിക്കുന്ന അത്യപൂര്‍വ്വ സംഭവമാണെന്ന് വിലയിരുത്തപ്പെടുന്നു. 30 കാരിയായ ഷാന്റല്‍ ഗ്രെയിസ്, ഇളയ സഹോദരി 27 കാരിയായ നടാഷ പാമര്‍ എന്നിവരാണ് ഒരേ ദിവസം അമ്മമാരായ സഹോദരിമാര്‍. ഐല്‍ ഓഫ് വൈറ്റിലെ സെന്റ് മേരീസ് ഹോസ്പിറ്റലിലാണ് സഹോദരിമാരുടെ അപൂര്‍വ്വ പ്രസവം നടന്നത്. ഷാന്റല്‍ പ്രസവവേദന ആരംഭിച്ചതോടെ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിരുന്നു.

രാത്രിയാണ് നടാഷയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തി 45 മിനിറ്റ് കഴിഞ്ഞ് ഇവര്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ഫീബ് എന്നാണ് കുട്ടിക്ക് നല്‍കിയ പേര്. മൂന്ന് മണിക്കൂര്‍ കഴിഞ്ഞ് പുലര്‍ച്ചെ 5.20ന് ഷാന്റല്‍ ഒരു ആണ്‍കുഞ്ഞിനും ജന്മം നല്‍കി. കുഞ്ഞിന് ലെനോക്‌സ് എന്നാണ് പേര് നല്‍കിയത്. ഇരുവരുടെയും പ്രസവത്തിയതി ഒരാഴ്ചയോളം മുമ്പായിരുന്നു ഡോക്ടര്‍മാര്‍ കുറിച്ചിരുന്നത്. ജൂലൈ 29നായിരുന്നു ഷാന്റല്‍ പ്രസവിക്കുമെന്ന് കരുതിയിരുന്നത്. നടാഷയ്ക്ക് ജൂലെ 30ഉം തിയതി പറഞ്ഞിരുന്നു. ഷാന്റലിന്റെ മൂത്ത മകന്റെ ജന്മദിനമായ ജൂലൈ 30ന് പ്രസവം നടക്കരുതെന്നായിരുന്നു ഇവര്‍ ആഗ്രഹിച്ചിരുന്നത്.

ആശുപത്രി മുറിക്കു പുറത്ത് കുടുംബാംഗങ്ങളുടെ ശബ്ദം കേട്ട് തന്റെ ഭര്‍ത്താവ് അന്വേഷിച്ചപ്പോളാണ് നടാഷയെ ആശുപത്രിയില്‍ എത്തിച്ച വിവരം അറിഞ്ഞതെന്ന് ഷാന്റല്‍ പറഞ്ഞു. നടാഷയുടെ പാര്‍ട്‌നര്‍ ജാമി കോറിഡോറിലുണ്ടായിരുന്നു. തന്നെ പ്രവേശിപ്പിച്ച മുറിക്ക് എതിര്‍വശത്തുള്ള മുറിയിലായിരുന്നു നടാഷയെ പ്രവേശിപ്പിച്ചത്. തനിക്ക് അത് വിശ്വസിക്കാനായില്ലെന്നും പിന്നീട് തങ്ങളുടെ അമ്മയുടെ ശബ്ദവും കുഞ്ഞിന്റെ കരച്ചിലും കേട്ടുവെന്നും ഷാന്റല്‍ പറഞ്ഞു.
അദ്ധ്യായം – 18
ശ്രീ ബുദ്ധന്റെ മുന്നിലെത്തിയ വഴികള്‍
എവിടെ അഭയം തേടുമെന്നായിരുന്നു മനസ്സില്‍ നിറഞ്ഞുനിന്ന ചോദ്യം. അവര്‍ അടുത്തു വരുന്തോറും ആകുലത വര്‍ദ്ധിച്ചു. ടിക്കറ്റ് എടുത്തിരുന്നെങ്കില്‍ യാത്ര ഇത്രമാത്രം ക്ലേശകരമാകില്ലായിരുന്നു. രക്ഷപ്പെടാനുളള വഴികള്‍ ആരാഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് ട്രെയിനിന്റെ വേഗം കുറഞ്ഞ് സൈറണ്‍ മുഴങ്ങിയത്. ട്രെയിന്‍ ഏതോ ഒരു സ്‌റ്റേഷനില്‍ നില്‍ക്കാന്‍ പോകുന്നു. അപ്പോഴേക്കും ചെക്കര്‍ എന്റെയടുക്കല്‍ എത്തിയിരുന്നു. എന്റെയടുത്തായി രണ്ടു പേര്‍ നില്പുണ്ട്. ഞാന്‍ ജീവനറ്റവനെ പോലെ അയാളെ തറപ്പിച്ചു നോക്കിയിട്ട് ടിക്കറ്റ് എടുക്കുന്ന ഭാവത്തില്‍ പോക്കറ്റിലിരുന്ന ഇന്റര്‍വ്യൂ പേപ്പര്‍ എടുത്തു. എന്നിട്ട് വീണ്ടും പോക്കറ്റിലേക്ക് നോക്കി. ആ സമയം അയാള്‍ അടുത്തു നിന്നവന്റെ ടിക്കറ്റു നോക്കി കൊടുക്കുന്ന സമയം ട്രെയിനിന്റെ വേഗം കുറഞ്ഞു വന്നു. എന്റെ അടുത്തു നിന്നവന്റെ കൈയ്യിലും ടിക്കറ്റ് ഇല്ലായിരുന്നു. അവന്‍ ഏതാനം നോട്ടുകള്‍ കൈക്കൂലിയായി കൊടുത്തു. അവര്‍ സംസാരിച്ചു നിന്നു. എനിക്കിത് നേരിയ ആശ്വാസം നല്‍കി.
ട്രെയിന്‍ പ്ലാറ്റ് ഫോമില്‍ എത്തുന്നതിനു മുന്നേ ആത്മധൈര്യത്തോടെ ഞാന്‍ പുറത്തേക്ക് ചാടി അതിവേഗമോടി. എന്നെ നോക്കി ട്രെയിനിലുളളവര്‍ നിന്നു. കുറച്ചു ദൂരം ഓടിയിട്ട് ഏങ്ങലടിച്ചുകൊണ്ട് തിരിഞ്ഞു നോക്കി. ഇനിയും ഒരുത്തനും എന്നെ കണ്ടെത്താനാവില്ലെന്ന് എനിക്കറിയാമായിരുന്നു. അല്പസമയം പരിക്ഷീണനായി ഞാനവിടെ നിന്നു. ഓട്ടവും വിശപ്പും ദാഹവും എന്നെ അവശനാക്കിയിരുന്നു. രാവിലെ ഭക്ഷണം കഴിച്ചതാണ്. ഉച്ചക്ക് കഴിച്ചിട്ടില്ല. ട്രെയിന്‍ ടിക്കറ്റിന് കാശില്ലെങ്കിലും ഭക്ഷണം കഴിക്കാന്‍ കാശുളളതോര്‍ത്ത് എന്റെ മുഖം തെളിഞ്ഞു. ലക്ഷ്യമില്ലാതെ ഓടിയത് എങ്ങോട്ടെന്നറിയില്ല. ഏതു സ്‌റ്റേഷന്‍ എന്നുമറിയില്ല. അറിയാത്ത വഴിയിലൂടെ ഞാന്‍ മുന്നോട്ട് നടന്നു. കുറച്ചു ദൂരം നടന്നപ്പോള്‍ ഒരു ചെറിയ വീടും അതിനടുത്തുളള പറമ്പത്ത് ഒരാള്‍ ജോലി ചെയ്യുന്നുണ്ട്. ഇനിയും അടുത്തുവരുന്ന ട്രെയിനില്‍ കയറി റാഞ്ചിയിലെത്തണം. ഞാന്‍ പോകുന്ന വഴിയിലൂടെ ഒരു പാവം മനുഷ്യന്‍ എന്റെ നേരെ നടന്നു വരുന്നു. സൗഹൃദ ഭാവത്തില്‍ ചോദിച്ചു. ഇവിടെ അടുത്തുളള ട്രയിന്‍ സ്‌റ്റേഷന്‍ ഏതാണ്. അദ്ദേഹം സ്‌നേഹത്തോടെ പറഞ്ഞു, ഇതു ഗയ സ്റ്റേഷനാണ്.
ഞാന്‍ നിശബ്ദനായി നിന്നു. എന്റെ മനസ്സില്‍ ബുദ്ധന്‍ തുടിച്ചു നിന്നു. മാനവരാശിക്ക് പ്രകാശം ചൊരിഞ്ഞ ബുദ്ധന്‍ പാര്‍ത്ത മണ്ണിലെന്ന് ഓര്‍ത്തു. ഞാന്‍ രക്ഷപ്പെട്ട് ഓടിയത് ഈ സ്ഥലത്തെന്ന് അറിഞ്ഞിരുന്നില്ല. മനസ്സു നിറയെ ശ്രീ ബുദ്ധന്‍. ആ പുണ്യാത്മാവിനെ പറ്റി ധാരാളം അറിഞ്ഞിരുന്നെങ്കിലും അദ്ദേഹം ധ്യാനിച്ച സ്ഥലത്ത് വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല. ശ്രീബുദ്ധന്റെ ഗയയില്‍ ഇനിയൊരിക്കല്‍ വരണമെന്ന് പാറ്റനയ്ക്ക് പോകുമ്പോള്‍ മനസ്സില്‍ നിനച്ചതാണ്. പൊടുന്നനെ അതു മുന്നിലെത്തിയിരിക്കുന്നു. വാച്ചിലേക്ക് നോക്കി. നാലു മണി കഴിഞ്ഞിരിക്കുന്നു. എന്റെ മനസ്സില്‍ ഒരു ആശയമുദിച്ചു. അദ്ദേഹം ധ്യാനിച്ചിരുന്ന സ്ഥലം എവിടെയെന്ന് അറിയണം. അടുത്താണെങ്കില്‍ ഇന്നു തന്നെ കണ്ടിട്ട് മടങ്ങി പോകാം. അതല്ല ദൂരെയാണെങ്കില്‍ റയില്‍വേ സ്‌റ്റേഷനിലിരുന്ന് ഉറങ്ങിയിട്ട് രാവിലെ കാണാന്‍ പോകാം.

വേഗത്തില്‍ സ്‌റ്റേഷന്‍ ലക്ഷ്യമാക്കി നടന്നു. സ്‌റ്റേഷനിലെത്തി. ചെറിയൊരു സ്‌റ്റേഷനാണ്, ടിക്കറ്റ് കൗണ്ടറില്‍ ചെന്നു അവിടെ ആരെയും കണ്ടില്ല. ദൂരെ നിന്ന ഒരാള്‍ കണ്ണുകളുയര്‍ത്തി എന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു. എവിടേക്കാ ടിക്കറ്റ്?. ഞാന്‍ പറഞ്ഞു, സാറെ ടിക്കറ്റ് വേണ്ട, ശ്രീബുദ്ധന്റെ അമ്പലം എവിടെയാണ്. ഉടനടി അയാള്‍ ചോദിച്ചു, മഹാ ബോധിയാണോ. ഞാന്‍ തലയാട്ടി അതെയെന്നു പറഞ്ഞു. ഈ അമ്പലം ശ്രീബുദ്ധനു വേണ്ടി പണിതത് അശോകചക്രവര്‍ത്തിയായിരുന്നു എന്ന് ഞാന്‍ പഠിച്ചിട്ടുണ്ട്. അയാള്‍ പറഞ്ഞു. ബോധിഗയയിലേക്ക് പോകാനെങ്കില്‍ പത്തു പന്ത്രണ്ടു കിലോമീറ്റര്‍ ഉണ്ട്. ഞനദ്ദേഹത്തിനു നന്ദി പറഞ്ഞിട്ട് മടങ്ങി വന്ന് യാത്രക്കാരുടെ മുറിയിലിരുന്നു ചിന്തിച്ചു. അങ്ങോട്ടു പോകണമെങ്കില്‍ എങ്ങനെ പോകും. എന്റെ അടുത്തായി ഒരാള്‍ ഇരിക്കുന്നുണ്ടായിരുന്നു. അയാളോട് വിശദമായി ഞാന്‍ ചോദിച്ചു മനസ്സിലാക്കി.
ഇന്ന് എന്തായാലും പോകാന്‍ പറ്റത്തില്ല. രാത്രിയില്‍ ഇവിടെ കഴിച്ചു കൂട്ടുക തന്നെ. കൈയ്യില്‍ ബസ്സു കൂലിക്കുളള കാശുണ്ട്. പുറത്തുളള കടയില്‍ നിന്ന് എന്തെങ്കലും വാങ്ങി കഴിക്കണം. ശ്രീബുദ്ധന്‍ വന്നതിനു ശേഷവും ഈ മണ്ണിന്റെ മക്കള്‍ക്ക് യാതൊരു പുരോഗതിയുമില്ലെന്നു തോന്നി. എങ്ങും ദാരിദ്ര്യം പേറുന്ന ജനങ്ങളെയാണ് ബീഹാറില്‍ കണ്ടത്. ശ്രീ ബുദ്ധന്‍ ഇരുന്നു ധ്യാനിച്ച സ്ഥലം ഒരു വിശുദ്ധ ഭൂമിയാണ്. ആ ആത്മീയ ആചാര്യന്റെ സ്ഥലത്തു വന്നിട്ട് എനിക്ക് മടങ്ങിപോകാന്‍ കഴിയുന്നില്ല. അപ്പോഴും എന്റെ മനസ്സിലുദിച്ച ചോദ്യം, കളളട്രെയിന്‍ കയറിയിട്ടാണോ ഈ പുണ്യാത്മാവിന്റെ സ്ഥലം കാണാന്‍ വരേണ്ടത്. ഈ കളളനെ ശ്രീബുദ്ധന്‍ പോലും അംഗീകരിച്ചതിന്റെ തെളിവല്ലേ എന്നെ ഇവിടെ ഇറക്കിയത്. എന്റെ കയ്യില്‍ കാശില്ലെന്ന് അദ്ദേഹം പോലും അറിഞ്ഞിരിക്കുന്നു. എന്നാലും കുറ്റബോധം തോന്നി.
പുറത്ത് ഇറങ്ങി നടക്കുമ്പോള്‍ മുദ്രാവാക്യങ്ങളുമായി കുറച്ചുപേര്‍ റോഡിലൂടെ നടന്നു പോകുന്നു. ഞാനും അവരെ പിന്‍തുടര്‍ന്നു. ഇവിടുത്തെ ജീവിതം നരകമാക്കിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ ഭരണത്തിനെതിരെയാണ് ജയപ്രകാശ് നാരായണന്റെ അനുയായികള്‍ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നത്. ബ്രിട്ടീഷുകാരുടെ കാലത്ത് ഇതുപോലുളള പീഡനങ്ങളാണ് പാവങ്ങള്‍ നേരിട്ടതെന്നും കൂട്ടത്തില്‍ ഒരാളോട് ചോദിച്ചപ്പോള്‍ മനസ്സിലായി. ഇന്ന് സന്ധ്യക്ക് ഗയ ടൗണില്‍ ജയപ്രകാശ് നാരായണന്‍ പ്രസംഗിക്കാന്‍ വരുന്നുണ്ട്. അവര്‍ക്ക് അദ്ദേഹം നവോത്ഥാന നായകനാണ്. എന്നെ പ്രത്യേകം ആകര്‍ഷിച്ച ഒരു കാര്യം അനുയായികളുടെ കൈയ്യില്‍ വലിയ വടികളും വാളുകളുമുണ്ടായിരുന്നു. ഇതേ കൊടികളാണ് പാറ്റനായിലെ പ്രകൃതി മൈതാനത്തും കണ്ടത്. കുറച്ചു ദൂരം അവര്‍ക്കൊപ്പം നടന്നിട്ട് ഞാന്‍ മടങ്ങിപോന്നു.
എന്തിനാണ് ഞാന്‍ അവര്‍ക്കൊപ്പം ഒരു പരിചയവുമില്ലാത്ത സ്ഥലത്ത് രാത്രി കാലത്ത് സഞ്ചരിക്കുന്നത്. ഇന്നത്തെ യോഗസ്ഥലത്ത് എന്തും സംഭവിക്കാമെന്നു തോന്നി. അഭിമാനമാണ് ഈ ജനത്തെ കണ്ടപ്പോള്‍ തോന്നിയത്. രാജ്യത്തു നിന്ന് വെളുത്ത കഴുകന്മാര്‍ പോയെങ്കിലും കറുത്ത കഴുകന്മാര്‍ മനുഷ്യനു മുകളില്‍ വട്ടമിട്ടു പറക്കുകയാണ്. രാജ്യസ്‌നേഹമുളള നേതാക്കന്മാര്‍ വരാതെ ഇന്ത്യയുടെ ദാരിദ്ര്യവും പട്ടിണിയും മാറില്ല. ഇന്നു കാണുന്നത് സിനിമയിലെപ്പോലുളള അഭിനവ നേതാക്കന്മാരാണ്. അല്പ സമയം രോഷപ്രകടനവുമായി പോകുന്നവരെ നോക്കി നിന്നു. അതില്‍ കൂടുതലും പ്രതികാര വാഞ്ചയുളള യുവാക്കളാണ്. സൂര്യന്റെ പ്രകാശം അണഞ്ഞു. ഞാനവിടെ കുറെ അലഞ്ഞു നടന്നു. വളരെ തിരക്കുളള ഒരു ഹോട്ടലില്‍ കയറി ചപ്പാത്തിയും ദാലും കഴിച്ചു. ഭക്ഷണം കൊടുക്കുന്നവര്‍ക്ക് ആരൊക്കെ കാശു കൊടുക്കുന്നു, അല്ലെങ്കില്‍ കൊടുക്കാതിരിക്കുന്നു, അതില്‍ ശ്രദ്ധിക്കാതെ വരുന്നവരുടെ ആവശ്യ പ്രകാരം ഭക്ഷണം കൊടുത്തു കൊണ്ടിരുന്നു. ഭക്ഷണം കഴിച്ച് എഴുന്നേറ്റ് പോകുന്നവര്‍ പുറത്തു വച്ചിരിക്കുന്ന വലിയൊരു പാത്രത്തില്‍ നിന്ന് വെളളമെടുത്തിട്ട് കൈകഴുകി വന്നിട്ടാണ് കസേരയിലിരിക്കുന്ന കടയുടമക്ക് കാശു കൊടുക്കുന്നത്.
ഞാന്‍ കടമുതലാളിയേയും ജോലിക്കാരേയും വളരെ ശ്രദ്ധയോടെയാണ് നോക്കുന്നത്. ഞാനും കൈകഴുകാന്‍ പുറത്തിറങ്ങി. മാന്യമായ രീതിയില്‍ കൈകഴുകി ഏതാനം മിനിറ്റുകള്‍ അകത്തേക്ക് നോക്കിയിട്ട് ഒരല്പം ഭീതിയോടെ മുന്നോട്ടു നടന്നു. സ്‌റ്റേഷനിലോട്ട് നടക്കുമ്പോള്‍ മനസ്സ് മന്ത്രിച്ചത് ഇങ്ങനെയാണ്. ശ്രീബുദ്ധന്റെ നാട്ടില്‍ ആരേയും പട്ടിണിക്കിടത്തില്ല. എങ്ങും ഇരുള്‍ മൂടി. സ്റ്റേഷന്റെ പ്ലാറ്റ് ഫോമില്‍ വിരലിലെണ്ണാന്‍ ആള്‍ക്കാരുണ്ട്. ഞാന്‍ വിശ്രമ മുറിയില്‍ അഭയം പ്രാപിച്ചു. ഒരു അഭയാര്‍ത്ഥിയെ പോലെ ഞാനിരുന്നു. അതിനുളളില്‍ നീണ്ട താടിയുളള മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരു മനുഷ്യന്‍ ചുരുണ്ടു കൂടി ഇരുപ്പുണ്ട്. ഭിക്ഷക്കാരനെന്നു മനസ്സിലായി. അയാള്‍ എഴുന്നേറ്റു വന്നു യാചകനായ എന്നോട് ഒരു ചായ കുടിക്കാന്‍ കാശു തരണമെന്ന് യാചിച്ചു. ഒരു ചായയ്ക്ക് ഇരുപത് പൈസ മതി. എന്റെ പോക്കറ്റില്‍നിന്ന് അന്‍പതു പൈസ കൊടുത്തിട്ട് എന്തെങ്കിലും വാങ്ങി കഴിക്കാനും പറഞ്ഞു. ആ മുഖത്തെ ദൈന്യത, സ്‌നേഹം ഞാന്‍ കണ്ടു. അയാള്‍ എന്നെക്കാള്‍ ദരിദ്രനാണ്. എങ്ങു നിന്നോ ഒരു ട്രയിന്‍ വന്നു നിന്നു. അയാള്‍ ഭിക്ഷയാചിക്കാനായി പെട്ടെന്ന് അവിടേക്കു ചെന്നു.
വിശ്രമമുറിയില്‍ നേരം പുലരാനായി ഇരുന്നും എഴുന്നേറ്റും കോട്ടുവായിട്ടും കണ്ണടച്ചും തുറന്നും ഞാനിരുന്നു. അതിനിടയില്‍ പിച്ചക്കാരനും ആ മുറിയില്‍ വന്നിരുന്നു. അയാള്‍ അവിടുത്തെ അന്തേവാസിയെന്ന് തോന്നി. എന്തായാലും ഞാനയാള്‍ക്ക് അതിഥിയാണ്. ഇടക്കിടക്ക് ഞങ്ങളുടെ കണ്ണുകള്‍ കൂട്ടിമുട്ടും. ആദരപൂര്‍വ്വമാണ് എന്നെ നോക്കുന്നത്. ഹൃദയം നിറഞ്ഞ നന്ദി ആ നോട്ടത്തിലുണ്ട്. ഇടക്ക് ഞാന്‍ കണ്ണുതുറന്നപ്പോള്‍ കണ്ടത് അയാള്‍ തറയില്‍ ചുരുണ്ടുകൂടി കിടക്കുന്നതാണ്. ഈ മുറിക്ക് ഒരു പുതിയ മാനം വന്നിരിക്കുന്നു. ജീവിതത്തില്‍ ആദ്യമായിട്ടാണ് ഒരു റയില്‍വേ സ്റ്റേഷനില്‍ ഞാനിരുന്നുറങ്ങുന്നത്. കിഴക്കേ മലമുകളില്‍ സൂര്യനും എന്നെ പോലെ ഉറങ്ങിയുണര്‍ന്നു. പ്രഭാത കര്‍മ്മങ്ങള്‍ക്കിടയില്‍ പല്ലു തേച്ചത് വിരലുകള്‍ കൊണ്ടാണ്. എന്റെ അടുത്തിരുന്നയാള്‍ എന്തോ ചെറിയ കമ്പുരച്ചാണ് പല്ല് തേക്കുന്നത്. കുളിരു നിറഞ്ഞ കാറ്റ് അവിടെ വീശുന്നുണ്ടായിരുന്നു. സൂര്യകിരണങ്ങള്‍ ഭൂമിയെ ആലിംഗനം ചെയ്തു കൊണ്ടിരുന്നു.
പ്ലാറ്റ് ഫോമിലൂടെ നടക്കുമ്പോള്‍ കല്‍ക്കട്ടയിലേക്ക് പോകാനുളള ട്രെയിന്‍ ചൂളം വിളിയുമായ് കടന്നുപോയി. ഞാന്‍ പുറത്തിറങ്ങി ബസ്സ് കിട്ടുന്നിടം ലക്ഷ്യമാക്കി നടന്നു. തണുപ്പു മാറിയിട്ടും നല്ല കുളിരാണ് അനുഭവപ്പെടുന്നത്. നടക്കുന്നതിനിടയില്‍ രണ്ടു വഴിയാത്രക്കാരോട് ബസ്സിന്റെ സ്ഥലം ചോദിച്ചറിഞ്ഞു. ശ്രീബുദ്ധനെ കാണാന്‍ വെമ്പല്‍ കൊളളുന്ന മനസ്സുമായി ഞാന്‍ നടന്നു. ബസ്സ് സ്റ്റോപ്പിലെത്തുമ്പോള്‍ ഒന്നിലധികം ബസ്സുകള്‍ കിടപ്പുണ്ട്. അതില്‍ ബോധിഗയയിലേക്കുളള ബസ്സും ഉണ്ടായിരുന്നു. ഞാനതില്‍ കയറിയിരുന്നു. ബസ്സ് ടിക്കറ്റ് എടുക്കുമ്പോള്‍ തന്നെ കണ്ടക്ടറോട് ബോധിമരച്ചുവട്ടിലേക്കെന്ന് പറഞ്ഞു. ബസ്സ് എത്തിയപ്പോള്‍ അയാള്‍ ഉറക്കെ വിളിച്ചു പറഞ്ഞു, ബോധിഗയ…. എന്റെയൊപ്പം മറ്റു ചിലരും അവിടെയിറങ്ങി ബോധി മരച്ചുവട്ടിലേക്കു നടന്നു. ആ മരം ബുദ്ധന്‍ ഇരുന്ന മരത്തണലല്ല. അതിനു പകരം ഓര്‍മ്മിക്കാനെന്നവണ്ണമുളള മരമാണ്.
ബി.സി.563-ല്‍ നേപ്പാളില്‍ അതിസമ്പന്നമായ രാജകൊട്ടാരത്തില്‍ ജനിച്ച സിത്ഥാര്‍ത്ഥ ഗൗതമന്‍, ജീവിതത്തിന്റെ സര്‍വ്വ സൗഭാഗ്യങ്ങളുമുപേക്ഷിച്ച് പരാക്രമങ്ങളും, അനീതിയും, അസത്യങ്ങളും നടമാടുന്ന ഈ മണ്ണില്‍നിന്ന് പരമാനന്ദമായ സത്യവും, ജ്ഞാനവും തേടി സ്വര്‍ഗ്ഗലോകത്തേക്ക് യാത്രചെയ്തു. ആറു വര്‍ഷത്തിലധികമാണ് അദ്ദേഹം ഇവിടെ ധ്യാനത്തിലിരുന്നത്. അതിലൂടെ ജ്ഞാനോദയമുണ്ടായി. അടുത്തുളള മഹാബോധി അമ്പലത്തില്‍ ഈ ലോകത്തില്‍ പുഞ്ചിരി പ്രഭ സമ്മാനിച്ചു കൊണ്ടുളള സ്വര്‍ണ്ണനിറത്തിലുളള പ്രതിമയും അതിനടുത്തായി മഞ്ഞളിന്റെ നിറമുളള വസ്ത്രം ധരിച്ച ബുദ്ധ ഭിക്ഷുക്കള്‍ പ്രാര്‍ത്ഥനകള്‍ ചൊല്ലുന്നതും കണ്ടു. ശ്രീ ബുദ്ധനെ നേരില്‍ കണ്ടതു പോലെ തോന്നി. മണ്ണിലെ സുഖമോഹങ്ങളില്‍ നിന്നകന്ന് കഴിയാന്‍ ആര്‍ക്കാണ് കഴിയുക. മഹാരാജാവായി അന്തപുര സ്ത്രീകളുമായി കുടിച്ചും ഉല്ലസിച്ചും കഴിയേണ്ടയാള്‍ സര്‍വ്വ സുഖങ്ങളും പരിത്യജിക്കുക അത് ദിവ്യത്വമാണ്. മരണമുളള മനുഷ്യന്‍ മരണമില്ലാത്തവനായി മാറുന്നു. എന്റെ മനസ്സ് പറന്നത് ഹിമാലയത്തിലേക്കാണ്. തപസ്സ്, മനസ്സിന്റെ ഏകാഗ്രതയാണ്.
ശിവന്റെ തപസ്സിന് സാക്ഷിയായി ഗംഗയുളളതുപോലെ ഇവിടേയും ഒരു നദി ഒഴുകുന്നുണ്ട്. അതിന്റെ പേരാണ് നിരംബവ. ഹിമാലയത്തിലുളള പോലുളള കസ്തൂരിയുടെ മണമോ, നിറമാര്‍ന്ന പക്ഷികളോ, മയിലുകളോ, പൂക്കളോ ഞാനവിടെ കണ്ടില്ല. ഞാനവിടെ കണ്ടത് ലോകത്തിനു ജീവന്‍ നല്‍കുന്ന ആത്മാവിന്റെ മണമാണ്. ഏത് മതവിശ്വാസിയായാലും ആശ്രമ ജീവിതം നയിക്കുന്നവര്‍ക്ക് ശ്രീബുദ്ധന്‍ ഒരു വഴികാട്ടിയാണ്. ആത്മീയ ജീവിതം നയിക്കുന്നവര്‍ക്ക് ഇടറി വീഴാന്‍ ധാരാളം വഴികളുണ്ട്. അവര്‍ക്ക് സുന്ദര ജീവിതത്തേക്കാള്‍ ആത്മാവിന്റെ വിഭവങ്ങള്‍ വിളമ്പാന്‍ കഴിയുമെന്ന് ഞാന്‍ മനസ്സിലാക്കി. ഞാനും അവിടെ ആത്മാവില്‍ വിടരുന്ന പൂവു പോലെയായിരുന്നു. പ്രകൃതിയുടെ പല ഭാവങ്ങള്‍ എങ്ങുമുണ്ട്. ചില ഭാഗങ്ങളില്‍ ചെടികള്‍ പ്രസരിപ്പോടെ നില്‍പ്പുണ്ട്. ബുദ്ധ ഭക്തനായ അശോക ചക്രവര്‍ത്തി, ശ്രീബുദ്ധന്‍ ഇഹലോകവാസം വെടിഞ്ഞ് 280 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സുന്ദരമായ മഹാ ബോധിയമ്പലം അവിടെ പണിയുന്നത്. നൂറ്റാണ്ടുകളായി ബുദ്ധഭിക്ഷുക്കളും ആരാധകരും ധാരാളമായി അവിടെ പ്രാര്‍ത്ഥിക്കുന്നു.
ശ്രീബുദ്ധന്‍ ഗയയില്‍ മാത്രമല്ല സന്യസിച്ചതും ജീവിച്ചതും. മറ്റു തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ കുഷിനഗര്‍, ലുംബിനി, സമര്‍നാഥ് മുതലായവയാണ്. പാറ്റനയില്‍ നിന്നു 110 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടെയെത്താന്‍. 2002 മുതല്‍ യുനസ്‌കോയുടെ ഒരു പൈതൃക കേന്ദ്രം കൂടിയാണിത്. വികാര ഭരിതനായി എല്ലാം കണ്ടിട്ട് ഞാനവിടെ നിന്നു സ്റ്റേഷനിലേക്ക് മടങ്ങി. ഇതിനിടയില്‍ ഭക്ഷണം കഴിക്കാനും ഞാന്‍ മറന്നില്ല. രണ്ടു മണിയോടെ റാഞ്ചിയിലേക്ക് ട്രെയിന്‍ തിരിച്ചു. പിന്നില്‍ നിന്നും രണ്ടാമത്തെ ബോഗിയിലാണ് ഞാന്‍ കയറിയത്. ഇരുമ്പു പാളികള്‍ ഇളക്കി മറിച്ചു കൊണ്ട് ഓരോ സ്‌റ്റേഷനിലെത്തുമ്പോഴും ഞാനും പുറത്തിറങ്ങി. ടിക്കറ്റ് ചെക്കര്‍ ഏതെല്ലാം ബോഗിയിലാണ് കയറുന്നതെന്ന് ഞാന്‍ ശ്രദ്ധിച്ചു. സന്ധ്യ കഴിഞ്ഞപ്പോള്‍ എന്നെ ഞെട്ടിച്ചുകൊണ്ട് ടിക്കറ്റ് ചെക്കര്‍ എന്റെ ബോഗിയില്‍ കയറി. ഈ പ്രാവശ്യം പിടിക്കപ്പെടുമെന്ന് മനസ്സിലാക്കി ഞാന്‍ ടോയ്‌ലറ്റില്‍ കയറി ഒളിച്ചു. പുറത്ത് ഇരുട്ടായിരുന്നതിനാല്‍ കൈയ്യിലിരുന്ന കറുത്ത കോട്ട് എന്റെ ശ്രദ്ധയില്‍പെട്ടില്ല. മനസ്സ് ഉത്കണ്ഠപ്പെട്ടില്ല. അഥവാ പിടിച്ചാല്‍ പഴയതു പോലെ എന്തെങ്കിലും ആവര്‍ത്തിക്കണം. എന്റെ ഒപ്പം ഓടാനൊന്നും ഇവിടുത്തെ പോലീസ്സിന് കഴിയില്ല. മനസ്സിനെ ധൈര്യപൂര്‍വ്വം എന്തും വരട്ടെ എന്ന ഭാവത്തില്‍ ഞാനടക്കിനിറുത്തി. മനസ്സില്‍ ചോദിച്ചു, രാജ്യത്തെ കൊളള ചെയ്യുന്ന കളളന്മാരേക്കാള്‍ വലിയ കളളനാണോ ഞാന്‍?.
റാഞ്ചിയിലെത്തുമ്പോള്‍ ഇരുള്‍ കനത്തിരുന്നു. എന്റെ കണ്ണുകള്‍ ദൂരേക്ക് പാഞ്ഞു അകത്തേക്കും പുറത്തേക്കും പോകുന്ന വാതിലിനെ നോക്കി . ആ വലിയ വാതിലിനടുത്ത് നിന്ന് പുറത്തേക്ക് പോകുന്നവരുടെ ടിക്കറ്റുകള്‍ പരിശോധിക്കുന്നുണ്ട്. അതിനടുത്തായി വലിയ വടിയുമായി ഒരു പോലീസ്സുകാരനും നില്‍ക്കുന്നു. പുറത്തേക്ക് കടക്കുക അത്ര എളുപ്പമുളള കാര്യമല്ല. എന്തോ തിരയുന്നതു പോലെ ഞാനവിടെ നടന്നിട്ട് പ്ലാറ്റ് ഫോമിലെ ബഞ്ചില്‍ വന്നിരുന്നു. എല്ലാ യാത്രക്കാരും തിരക്കിട്ട് പുറത്തേക്ക് പോകുന്നു. ഞാന്‍ ഇവിടെ എത്ര നേരമിരിക്കും. ട്രെയിന്‍ പല ക്രോസിങ്ങുകളില്‍ സിഗ്നലിനായി കാത്തു കിടന്ന് ഒരു മണിക്കൂറോളം നഷ്ടപ്പെടുത്തി.
അല്പനേരമിരുന്നിട്ട് മിഴിച്ച കണ്ണുകളോടെ വാതിലിലേക്ക് നോക്കി. ഇപ്പോള്‍ അവിടെ ആരുമില്ല. പ്ലാറ്റ്‌ഫോമിലൂടെ ഞാന്‍ മുന്നോട്ടു നടന്ന് ചുറ്റുപാടുകള്‍ നിരീക്ഷിച്ചിട്ട് വാതിലിലൂടെ പുറത്തേക്ക് കടന്നു. പുറത്ത് കുറ്റാക്കുറ്റിരുട്ട് എല്ലാ ജീവജാലങ്ങളും ഉറക്കത്തിലാണ്. ശക്തിയായ കാറ്റ് വീശുന്നുണ്ട്. ആകാശ ഗോപുരങ്ങളില്‍ നിന്ന് മിന്നലും ഭൂമിയിലേക്ക് വന്നിരിക്കുന്നു. മഴക്കാണോ. റോഡിലൂടെ ചില വാഹനങ്ങള്‍ ഓടുന്നതല്ലാതെ ഒരു മനഷ്യനേയും കണ്ടില്ല. വേഗത്തില്‍ താമസസ്ഥലത്തേക്ക് നടന്നു. ഉളളില്‍ ഭയമില്ലെങ്കിലും ആശങ്കയില്ലെന്നു പറയാനാകില്ല. കാറ്റ് താളമേളങ്ങളോടെ സംഗീതം മീട്ടുന്നുണ്ട്. മുറിയില്‍ എത്തുന്നതിനു മുമ്പു തന്നെ ചാറ്റല്‍ മഴ പെയ്തു തുടങ്ങി. റാഞ്ചി നഗരത്തിലെത്തുമ്പോള്‍ മഴ ശക്തിയാര്‍ജ്ജിച്ചു. അടുത്തുളള കടത്തിണ്ണയില്‍ കയറി നിന്നു. നഗരം ശാന്തവും നിശബ്ദവുമാണ്. തണുത്ത കാറ്റ് വീശിയടിക്കുന്നു. ഇവിടെ നിന്നും അഞ്ചു മിനിറ്റ് ദൂരമേ താമസസ്ഥലത്തേക്കുളളൂ. മഴ മാറാതെ പറ്റില്ലല്ലോ. നല്ല വിശപ്പും ദാഹവും മനസ്സിനെ അലട്ടി. പാറ്റന യാത്ര കണ്ണുകളെ നിറച്ചു. പെയ്തിറങ്ങുന്ന ഈ മഴയും ആകാശത്തു നിന്ന് കരഞ്ഞു കരഞ്ഞു കണ്ണീര്‍ വാര്‍ക്കുകയാണോ. കണ്ണീരൊഴുക്കുന്ന മഴയുടെ കണ്ണീരൊപ്പുന്ന മണ്ണിനെ നോക്കി ഞാന്‍ നിന്നു. ഇടിമിന്നലുകള്‍ വീണ്ടുമുണ്ടായി. മഴയുടെ കണ്ണീര്‍ പ്രവാഹം നിലച്ചു. നഗരം നല്‍കിയ വെളിച്ചത്തിലൂടെ വീണ്ടും നടന്നു. പാന്‍സിന്റെ പോക്കറ്റില്‍ കിടന്ന താക്കോലെടുത്ത് കതക് ശബ്ദമുണ്ടാക്കതെ തുറന്നു. ശശിയും അബ്ദുളളയും നല്ല ഉറക്കത്തിലാണ്. മുറി തുറന്ന് ലൈറ്റിട്ട് തുണികളെല്ലാം അഴിച്ചു മാറ്റി കൈലിയുടുത്തു, കുളിമുറിയിലെ വെളളം കുടിച്ച് വിശപ്പടക്കി. കുളിച്ചു കഴിഞ്ഞപ്പോള്‍ ക്ഷീണമെല്ലാം മാറി. കതകും ലൈറ്റുമണച്ച് കിടന്നുറങ്ങി.
എന്റെ അലസമിഴികള്‍ തുറന്ന നേരം സൂര്യന്‍ ആകാശത്ത് തിളങ്ങി നിന്നു. ഉച്ചക്ക് പന്ത്രണ്ടു മണി കഴിഞ്ഞിരുന്നു. അടുത്തുളള റോഡിലെ ബഹളമോ, അടുത്ത മുറിയിലുളളവരുടെ കാര്യങ്ങളോ ഞാനറിഞ്ഞില്ല. കഴിഞ്ഞ രാത്രിയിലോ ശരിക്കൊന്നുറങ്ങിയില്ല. മണിക്കൂറുകളോളം ട്രെയിനില്‍ നില്പ്, വിശപ്പ്, ദാഹം എല്ലാം എന്നെ തളര്‍ത്തിയിരുന്നു. കട്ടിലില്‍ ചിന്താകുലനായി ഉപജീവനത്തിന്റെ മാര്‍ഗ്ഗം ആലോചിച്ചിരുന്നു. നാട്ടില്‍ നിന്ന് വന്നിട്ട് പത്രമോഫിസില്‍ ജോലി ചെയ്തത് വെറും രണ്ടു മാസമാണ്. മുന്നില്‍ അന്ധകാരം വീണ്ടും കാണുന്നു. എഴുന്നേറ്റ് പല്ല് തേച്ച് കുളിച്ചിട്ട് തുണികള്‍ ധരിച്ച് ഹോട്ടലിലേക്ക് നടന്നു. അസഹ്യമായ വിശപ്പുണ്ട്. പോക്കറ്റിലെ പണം എണ്ണി തിട്ടപ്പെടുത്തി. വെറും പതിനൊന്നു രൂപ മാത്രം. ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചു. കാശു കൊടുക്കാതെ രക്ഷപ്പെടാന്‍ ഒരു ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. കട മുതലാളി എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പഴയതുപോലെ ഒരു ജോലിക്കായി റാഞ്ചിയുടെ ഓരോ വഴിയിലൂടെയും ഞാനലഞ്ഞു.
കമ്പനികളുടെ പേരുകള്‍ കാണുമ്പോള്‍ അതിനുള്ളില്‍ കയറി ജോലിയുണ്ടോ എന്നു തിരക്കും. ആ കൂട്ടത്തില്‍ സ്‌പെന്‍സര്‍ എന്ന മരുന്നു കമ്പനിയുടെ മലയാളി മാനേജര്‍ കറ്റാനത്തുകാരന്‍ തോമസ്സിനേയും ഞാന്‍ പരിചയപ്പെട്ടു. അവിടെ അവസരമില്ലെന്നു മനസ്സിലായി. ദിവസങ്ങള്‍ കഴിയുന്തോറും എന്നില്‍ ശുഭപ്രതീക്ഷകള്‍ മാത്രമായിരുന്നു. ഈ ദരിദ്ര രാജ്യത്ത് എന്നെപ്പോലെ ഒരു ദരിദ്രവാസി അലയുന്നതില്‍ തെറ്റൊന്നും ഞാന്‍ കണ്ടില്ല. ഇപ്പോള്‍ അനുഭവിക്കുന്ന ഗുരുതരമായ പ്രശ്‌നം കയ്യിലെ കാശു തീര്‍ന്നു കൊണ്ടിരിക്കുന്നതാണ്. പല ദിവസങ്ങളിലും തിരക്കുളള ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചിട്ട് കാശു കൊടുക്കാതെ രക്ഷപ്പെട്ടിട്ടുണ്ട്. അത് എല്ലാ ദിവസവും വിജയിക്കാറില്ല. ഭക്ഷണം ഒരു ദിവസം ഒരു നേരമാക്കി. അത് ഉച്ചയ്ക്കുളളതാണ്. പട്ടിണിയിലും അര്‍ത്ഥപട്ടിണിയിലും ഞാന്‍ ദിനങ്ങള്‍ കഴിച്ചുകൂട്ടി ചെറുപ്പം മുതലേ അതു ശീലിച്ചത് പ്രയോജനപ്പെട്ടു. ഞാന്‍ താമസ്സിക്കുന്നതിനടുത്ത് ഒരു ദേവിയുടെ അമ്പലമുണ്ട്. മിക്ക ദിവസങ്ങളിലും ഞാന്‍ ദേവിയുടെ മുന്നില്‍ പോയിരുന്ന് ചോദിക്കും. ഈ ലോകമോഹ-സുഖ-ദുഖങ്ങളില്‍ നിന്ന് മാറിയിരുന്ന് വിളക്കും എണ്ണയും തിരിയും ദീപവും മാത്രം കണ്ടാല്‍ മതിയോ. ആ ദേവി നിറഞ്ഞു തുളുമ്പുന്ന സ്‌നേഹത്തോടെ എന്നെ നോക്കും. ആ നോട്ടത്തില്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പും. ഒരു ജോലിക്കായി എല്ലാ ഊടു വഴികളിലൂടെയും സഞ്ചരിച്ചിട്ടും ഒടുവില്‍ നിരാശയോടെയാണ് മുറിയില്‍ എത്തുന്നത്. എന്നിട്ടും എന്റെ മനസ്സ് ശക്തിയാര്‍ജിച്ചു. നിരാശയോടെ കിടന്നുറങ്ങി നേരം പുലര്‍ന്ന് എഴുന്നേല്‍ക്കുമ്പോള്‍ എന്നില്‍ നിറയുന്നത് മോഹങ്ങളാണ്, ശുഭ പ്രതീക്ഷകളാണ്. ശ്രമങ്ങള്‍ തുടര്‍ന്നാല്‍ തുറക്കാത്ത വാതിലും തുറക്കപ്പെടുമെന്ന് വിശ്വസിച്ചു. അങ്ങനെ എനിക്കായി ഒരു വാതില്‍ തുറക്കപ്പെട്ടു.
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി ഇനി യമുനാതീരത്തെ സ്മൃതിസ്ഥലിൽ അന്ത്യവിശ്രമം കൊള്ളും. വാജ്പേയിയുടെ ദത്തുപുത്രി നമിത ഭട്ടാചാര്യ അന്ത്യകർമങ്ങൾ ചെയ്തു. മരണത്തിലും, ആൺമക്കൾ അന്ത്യകർമങ്ങൾ ചെയ്യുക എന്ന പരമ്പരാഗത രീതിക്കെതിരെ ശക്തമായ സന്ദേശമാണ് വാജ്പേയി നൽകിയത്.

പ്രമുഖനേതാക്കളുടെ സാന്നിധ്യത്തിൽ പരമോന്നത ബഹുമതികളോടെയാണ് അന്ത്യകർമങ്ങൾ നടന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, മുതിർന്ന നേതാവ് എൽ.കെ അദ്വാനി, വിദേശപ്രതിനിധികൾ എന്നിവർ ഉൾപ്പെടെയുള്ളവർ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി അധ്യക്ഷൻ അമിത്ഷായും ആയിരക്കണക്കിന് പാർട്ടി പ്രവർത്തകർക്കൊപ്പം ബി.ജെ.പി ആസ്ഥാനത്ത് നിന്ന് സ്മൃതിസ്ഥലിലേക്ക് നടന്ന വിലാപയാത്രയിൽ പങ്കെടുത്തു.

ബി.ജെ.പി ആസ്ഥാനത്ത് രാവിലെ മുതൽ പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ ആയിരക്കണക്കിനുപേരാണ് അന്ത്യാഞ്ജലി അർപ്പിച്ചത്. പൊതുദർശനത്തിനുശേഷം വാജ്പേയിയുടെ മൃതദേഹം സംസ്കാര സ്ഥലമായ യമുനാതീരത്തെ സ്മൃതിസ്ഥലിലേക്ക് വിലാപയാത്രയായി കൊണ്ടുവന്നു. വിലാപയാത്ര കടന്നുപോകുന്ന വീഥിയിൽ അർധസൈനിക വിഭാഗത്തെയും പൊലീസിനെയും വലിയതോതിൽ നിയോഗിച്ചിരുന്നു. വാജ്പേയിയോടുള്ള ആഗരസൂചകമായി യു.കെ ഹൈ കമ്മീഷൻ ആസ്ഥാനത്ത് ദേശീയപതാക പകുതി താഴ്ത്തി കെട്ടി.
കേരളത്തില്‍ കനത്ത മഴ തുടരുകയും അണക്കെട്ടുകള്‍ നിറഞ്ഞു കവിയുകയും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലാവുകയും ചെയ്തതോടെ പറഞ്ഞറിയിക്കാനാവാത്ത ദുരിതത്തിലാണ് കേരള ജനത. ലക്ഷക്കണക്കിന് ആളുകളാണ് അപ്രതീക്ഷിതമായി അഭയാര്‍ഥികളായി ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിയിരിക്കുന്നത്. ലോകമെങ്ങുമുള്ള മലയാളികള്‍ക്കൊപ്പം മറ്റ് ആളുകളും കേരളത്തെ സഹായിക്കാന്‍ ഏകമനസ്സോടെ മുന്നോട്ടു വന്നിട്ടുണ്ട് എങ്കിലും അതൊന്നും അടിയന്തിര സഹായത്തിനു മതിയാകുന്നില്ല. ഈയവസരത്തില്‍ സഹായവുമായി മുന്നോട്ട് വരാന്‍ വിവിധ സംഘടനകളും വ്യക്തികളും തയ്യാറായിട്ടുണ്ട്. കേരളത്തെ സഹായിക്കാന്‍ ആഹ്വാനം ചെയ്ത് കൊണ്ട് യുകെയില്‍ നിന്നുള്ള ലോക കേരള സഭ അംഗങ്ങളും രംഗത്ത് ഉണ്ട്.
UK യില്‍ നിന്നുള്ള ലോകകേരളസഭ അംഗങ്ങള്‍ പുറപ്പെടുവിക്കുന്ന സംയുക്ത അഭ്യര്‍ഥന…
നമ്മുടെ സ്വന്തം നാട് എന്നത് ഏതൊരു പ്രവാസിയുടെയും വിങ്ങലാണ്. അന്യനാട്ടില്‍ ജീവിതം കരുപ്പിടിപ്പിക്കുമ്പോഴും നമ്മുടെ സ്വന്തം കേരളത്തെക്കുറിച്ചുള്ള നല്ല ഓര്‍മ്മകളിലാണ്, പ്രിയപ്പെട്ടവരെക്കുറിച്ചുള്ള വിങ്ങലിലാണ് നമ്മള്‍ ഓരോരുത്തരും ദിവസങ്ങള്‍ തള്ളി നീക്കുന്നത്. നാട്ടിലുള്ള നമ്മുടെ പ്രിയപ്പെട്ടവര്‍ വലിയ പ്രളയക്കെടുതിയെ അഭിമുഖീകരിക്കുകയാണ്. മുപ്പതോളം ജീവനുകള്‍ പൊലിഞ്ഞു, നൂറുകണക്കിന് വീടുകള്‍ പൂര്‍ണ്ണമായി തകര്‍ന്നു. അതിന്റെ പലമടങ്ങു വീടുകള്‍ ഭാഗീകമായി തകര്‍ന്നു. ആയിരക്കണക്കിന് ഏക്കര്‍ കൃഷി നശിച്ചു. ഓരോജില്ലയിലും നൂറുകണക്കിന് വ്യാപാരസ്ഥാപനങ്ങള്‍ വെള്ളത്തില്‍ മുങ്ങി. പലയിടത്തും റോഡുകള്‍ ഒലിച്ചുപോയി. പാലങ്ങള്‍ തകര്‍ന്നു. ജലനിരപ്പ് ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ യഥാര്‍ഥ ചിത്രം ഇപ്പോഴും വ്യക്തമല്ല. ചരിത്രത്തില്‍ ആദ്യമായി 27 ഡാമുകള്‍ തുറക്കേണ്ടിവന്നു. ഇത്രവലിയ ഒരു ദുരന്തം സമീപഭാവിയില്‍ കേരളം അഭിമുഖീകരിച്ചിട്ടില്ല. ഇന്ന് നമ്മള്‍ സുരക്ഷിതത്വത്തിന്റെ ഒരു തുരുത്തിലാണ്. നമ്മളാല്‍ ആകുംവിധം നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് കൈത്താങ്ങാവുക എന്നത് നമ്മളുടെ ഓരോരുത്തരുടെയും കടമയാണ്.
നമ്മുടെ നാടിനായി ജാതിമതവര്‍ഗ്ഗരാഷ്രീയ ചിന്തകള്‍ക്കതീതമായി പ്രവര്‍ത്തിക്കാന്‍ നമ്മള്‍ ഓരോരുത്തരും തയാറാകണം. അതിനായി UKയിലെ മുഴുവന്‍ സംഘടനകളും വ്യക്തിത്വങ്ങളും മുന്നിട്ടിറങ്ങണമെന്ന് ഹൃദയപൂര്‍വം അഭ്യര്‍ത്ഥിക്കുന്നു.
എന്ന്
ടി ഹരിദാസ്
കാര്‍മേല്‍ മിറാന്‍ഡ
മനു എസ്സ് പിള്ള
രേഖ ബാബുമോന്‍
രാജേഷ് കൃഷ്ണ
ഏതൊരാള്‍ക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നേരിട്ട് പണം അയയ്ക്കാം.
അക്കൗണ്ട് നമ്പര്‍ . 67319948232, SBI സിറ്റി ബ്രാഞ്ച്, തിരുവനന്തപുരം, IFSC: SBIN0070028.
CMDRF ലേക്കുളള സംഭാവന പൂര്‍ണ്ണമായും ആദായനികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
നേരിട്ടയയ്ക്കാന്‍ സാങ്കേതിക ബുദ്ധിമുട്ടുള്ളവര്‍ക്കായി ഒരു UK അക്കൗണ്ടും സജ്ജമാക്കിയിട്ടുണ്ട്. https://www.justgiving.com/crowdfunding/lokakeralasabha ഇതില്‍ സമാഹരിക്കുന്ന മുഴുവന്‍ തുകയും എത്രയും വേഗം ദുരിതാശ്വാസനിധിയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യും.
അദ്ധ്യായം -17
കള്ള ട്രെയിന്‍ യാത്ര
റാഞ്ചി സിനിമ തിയറ്ററില്‍ ബ്രൂസ്‌ലിയുടെ എന്റര്‍ ദി ഡ്രാഗണ്‍ ആറരക്കുളള ഷോ കണ്ട സെക്ടര്‍ മൂന്നിലേക്ക് മടങ്ങി വരുമ്പോഴാണ് പിന്നില്‍ നിന്ന് വാള്‍ കൊണ്ടുളള വെട്ടു കിട്ടുന്നത്. മായാജാലം പോലെ തോന്നുന്ന ഹിന്ദി സിനിമയോട് താല്പര്യമില്ലായിരുന്നു. ബസ്സ് ടിക്കറ്റ് എടുക്കാന്‍ കാശില്ലാതിരുന്നപ്പോഴൊക്കെ റാഞ്ചയില്‍ നിന്ന് എച്ച.ഇ.സിയിലേക്ക് നടന്നിട്ടുണ്ട്. നാട്ടില്‍ പലവിധ ജോലികള്‍ ചെയ്ത് ശരീരത്തിനു വേണ്ട കരുത്തുണ്ടായിരുന്നു. ഇവിടെ വന്നതിനു ശേഷം ഈ നടത്തം മാത്രമാണ് ബാക്കി. വെട്ടുകിട്ടി തിരിഞ്ഞു നോക്കുമ്പോള്‍ വാള്‍ത്തലപ്പിന്റെ തിളക്കവും ഏതാനും പേര്‍ ഓടുന്നതുമാണ് കണ്ടത്. വേദനയോടെ ഞാന്‍വീണു. എന്റെ രക്തവും മഞ്ഞു പെയ്തു നനഞ്ഞ മണ്ണും ലയിച്ചു ചേര്‍ന്നു. രക്തം ശരീരത്തു നിന്ന് വാര്‍ന്നു പോയി എന്റെ ബോധം അകന്നുകൊണ്ടിരുന്നു. പിന്നീട് ഞാന്‍ കണ്ണു തുറന്നത് റാഞ്ചിയിലെ ആശുപത്രിയിലായിരുന്നു.
ആശുപത്രിയിലുളളവര്‍ പോലീസ്സിനെ അറിയിച്ചിരുന്നു. എനിക്ക് ബോധം തെളിഞ്ഞപ്പോള്‍ എന്നെ ചോദ്യം ചെയ്‌തെങ്കിലും ആരാണ് ഇതു ചെയ്യ്തതെന്ന് എനിക്കറിയില്ലെന്ന് തുറന്നുപറഞ്ഞു. അതോടെ ആ കേസ് അവര്‍ എഴുതിത്തളളി. എന്നെ ആശുപത്രിയില്‍ എത്തിച്ചവരില്‍ തമിഴരും മലയാളിയായ ശശിധരനുമുണ്ടയിരുന്നു. എനിക്കു വേണ്ട സഹായങ്ങള്‍ ചെയ്യാന്‍ ദിവസവും ശശിധരന്‍ വരുമായിരുന്നു. ശശി ശത്രുക്കളുണ്ടോ എന്നു ചോദിച്ചപ്പോള്‍ ഇല്ല എന്നായിരുന്നു എന്റെ ഉത്തരം. എന്നിരുന്നാലും എന്നോട് ശത്രുതയുളളവര്‍ ധാരാളമുണ്ടെന്ന് എനിക്കറിയാമായിരുന്നു. എന്റെ മനസ്സിലെ ആശങ്ക കിടന്നുറങ്ങുന്ന വീട്ടില്‍ ആരെങ്കിലും മോഷണം നടത്തുമോ എന്നായിരുന്നു.
എനിക്ക് വെട്ടു കിട്ടി ആശുപത്രിയിലായത് എത്രപേര്‍ അറിഞ്ഞു കാണും അധികമാരും അറിയാനിടയില്ല. ഒരാഴ്ച്ച ആശപത്രയില്‍ കിടന്നു. ആരുടേയോ ഭാഗ്യത്തിന് മുറിവ് ആഴത്തിലായിരുന്നില്ല .ആ രാത്രി ഒരു ദുസ്വപ്‌നമായി എന്നില്‍ നിന്നു. ഓരോ ദിവസവും മുറിവ് എന്നെ വേദനിപ്പിക്കകയും ഉറക്കത്തെ അകറ്റുകയും ചെയ്തു. എന്റെ വേദനകളെ നിശബ്ദമായി ഞാന്‍ തന്നെ താലോലിച്ചു. വാളെടുക്കുന്നവന്‍ വാളാല്‍ തീരുമെന്ന ബൈബിള്‍ വചനം ഞാനോര്‍ത്തു. എനിക്കങ്ങനെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ അനീതിയെ പ്രതിരോധിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. വാളെടുത്തിട്ടില്ല. എന്നെ വെട്ടിയവര്‍ ആരായിരുന്നാലും അത് അവരുടെ പൗരുഷത്തിനേറ്റ അപമാനമാണ്. സത്യത്തിന്റെ നീതിയുടെ ഔന്നത്യമുളളവര്‍ക്ക് ഒരിക്കലും ഇതു പോലെ പ്രാകൃതനാകാനാവില്ല. ഞാനിന്ന് മരണപ്പെട്ടിട്ടില്ല. മനഷ്യര്‍ക്ക് പിറകില്‍ നിന്ന് ഉപദ്രവിക്കാന്‍ കഴിയുമെന്ന് ഇതിലൂടെ ഞാന്‍ തിരിച്ചറിഞ്ഞു. ഇതുപോലെ കാടത്തങ്ങള്‍ കാട്ടി എന്നെ തകര്‍ത്തു കളയാമെന്നുളള അവരുടെ ആഗ്രഹം ഇപ്പോഴും പരാജയപ്പെടുകയാണ് ചെയ്തത്.
ചുറ്റുപാടുകളില്‍ അപകടങ്ങള്‍ പതിയിരിക്കുന്നു. ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജായി മുറിയില്‍ തിരിച്ചെത്തി. ചോരപ്പാടുളള തുണികള്‍ കഴുകാനായി മാറ്റിയിട്ടു. പുതിയൊരുടുപ്പ് ഞാന്‍ വാങ്ങിയിരുന്നു. മുറിക്കള്ളിലെ കണ്ണാടിയിലൂടെ പരിക്ഷീണിതനായി ഷേവു ചെയ്യാത്ത മുഖവും ചെമ്പിച്ച മുടിയും നെഞ്ചിലൂടെ, തോളിലൂടെ വരിഞ്ഞുമുറുക്കി കെട്ടിയിരിക്കുന്ന വെളള തുണിയും ഞാന്‍ കണ്ടു. അതഴിച്ചു മാറ്റുന്നതുവരെ ആശുപത്രിയിലും പോകണം. ഉടുപ്പിടുന്നതു കൊണ്ട് മുറിവും തുണികൊണ്ടുളള കെട്ടും മറ്റാരും അറിയില്ല. പുറത്തേക്കുളള കതകിന് കുറ്റിയിട്ട് കട്ടിലില്‍ വന്നു. നെഞ്ചമര്‍ത്തി കിടന്നു. എത്രയോ ദിവസമായി ഇങ്ങനെ ഉറങ്ങുന്നു. ഇങ്ങനെയും മനുഷ്യര്‍ക്ക് ഉറങ്ങാമെന്ന് ഞാന്‍ പഠിച്ചു.
നാട്ടില്‍ അവധിക്കു പോയവര്‍ മടങ്ങിവരാന്‍ ഇനിയും ഏതാനം ദിവസങ്ങള്‍ മാത്രമെ ബാക്കിയുളളൂ. ആരും വീടിനു കാവല്‍ കിടക്കാന്‍ വിളിച്ചില്ല. ഇനിയും എവിടെ ഉറങ്ങും എന്നത് ഒരു ചോദ്യമായി മനസ്സിനെയലട്ടി. കത്തെഴുതി കൊണ്ടിരുന്നത് സ്‌നേഹത്തിന്റെ കുളിരണിയുന്ന വാക്കകളാണ്. അതില്‍ വിരിഞ്ഞു നിന്നത് പൂക്കളും തളിരുകളുമാണ്. ഞാനും ആ വാക്കുകളില്‍ ആശ്വാസം അനുഭവിച്ചു. മനഷ്യന്റെ നല്ല പ്രവൃത്തിപോലെ വാക്കുകളും വലിയൊരു സമ്പത്തായി അക്ഷരങ്ങളെപ്പോലെ ഞാന്‍ കണ്ടു. ദുഖിതര്‍ക്കും പീഢിതര്‍ക്കും പ്രഭാപൂരം ചൊരിയുന്നതാണ് നല്ല വാക്കുകള്‍. പ്രാണനെപോലും നിലനിര്‍ത്താന്‍ അത് സഹായിക്കുന്നു. മുറിവിനു മരുന്നു വച്ചുകെട്ടാന്‍ രണ്ടു പ്രാവശ്യം ആശുപത്രിയില്‍ വന്നു. മൂന്നാമത്തെ പ്രാവശ്യം എന്നെ വരിഞ്ഞു മുറുക്കിയ വെളള തുണി അഴിച്ചു മാറ്റി അവരെന്നെ സ്വതന്ത്രനാക്കി. ആ ദിവസം ഞാന്‍ ശശിയെ ഫോണില്‍ വിളിച്ചു. ജോലി കഴിഞ്ഞെത്തിയ ശശിയോട് ഒരു വാടക മുറി കിട്ടുന്നതിനെപ്പറ്റി സംസാരിച്ചു. അവര്‍ക്കൊപ്പം താമസ്സിക്കാമെന്ന് പറഞ്ഞപ്പോള്‍ ശൂന്യത നിറഞ്ഞ എന്റെ കണ്ണുകളില്‍ സന്തോഷം നിറഞ്ഞു.
അവധിക്കു പോയവര്‍ മടങ്ങി വന്നതോടെ ഞാനവിടെ നിന്നു റാഞ്ചിയിലേക്ക് താമസം മാറ്റി. ആ വിവരം ഞാന്‍ ജ്യേഷ്ഠനെ ഫോണിലൂടെ അറിയിച്ചു. അപ്പോഴാണറിയിന്നത് മലയാളി അസോസിയേഷന്റെ മലയാളി മാസികയും, പാറ്റ്‌നയില്‍ നിന്ന് റിസര്‍വ്വ് ബാങ്കിന്റെ ഇന്റര്‍വ്യൂ കാര്‍ഡും വീട്ടിലുണ്ട്. ആ ദിവസം തന്നെ ഞാന്‍ ദുര്‍വ്വയിലേക്ക് ബസ്സില്‍ പോയി അതെല്ലാം വാങ്ങി. ജ്യേഷ്ഠത്തിയെ കണ്ടത് സന്തോഷവതിയായിട്ടാണ്. ആ മുഖത്ത് ഞാന്‍ ദര്‍ശിച്ചത് ദയവു ചെയ്ത് നീ ഇങ്ങോട്ടു വരല്ലേ എന്നായിരുന്നു. അതിന്റെ പ്രധാന കാരണം ജ്യേഷ്ഠത്തിക്ക് താല്പര്യമുളള കാര്യമല്ല ഭര്‍ത്താവിന്റെ അനുജന്‍ ഒരു ഗുണ്ടയായി ജീവിക്കുന്നത്. അതില്‍ എന്നെ ശാസിക്കുകയും ആരുടെ മേലും എന്റെ കൈ വീഴരുതെന്ന് ശപഥം എടുപ്പിക്കുകയും ചെയ്ത ആളാണ്. അടുത്ത ദിവസം വീടിന് പുറത്തിറങ്ങിയപ്പോള്‍ ഞനത് തളളിക്കളഞ്ഞു.
ദുര്‍വ്വയില്‍ നിന്ന് അതീവ സന്തോഷവാനായിട്ടാണ് ഞാന്‍ റാഞ്ചിയിലേക്ക് മടങ്ങിയത്. റിസര്‍വ്വ് ബാങ്കിലെ ഇന്റര്‍വ്യൂവിനേക്കാള്‍ എന്നെ സന്തോഷിപ്പിച്ചത് മലയാളി മാസികയില്‍ അച്ചടിച്ചു വന്ന കലയും കാലവും എന്ന ലേഖനമാണ്. എന്റെ മനസ്സ് അത്യധികം ആഹ്ലാദിച്ച നിമിഷം. നാട്ടില്‍ എന്റെ ഒരു കവിത ബാലരമയില്‍ അച്ചടിച്ചു കണ്ടപ്പോഴും റേഡായോയില്‍ നാടകം കേട്ടപ്പോഴും ഇതേ അനുഭവമായിരുന്നു. ആ ലേഖനം പലവട്ടം ആര്‍ത്തിയോടെ ഞാന്‍ വായിച്ചു. ഇതിന്റെ ഒരു കോപ്പിക്കു കൂടി ശ്രമിക്കണം. അത് ഓമനയ്ക്കു വേണ്ടിയായിരുന്നു. അങ്ങനെയെങ്കില്‍ ഇതങ്ങ് കൊടുത്താല്‍ പോരെ. അതെങ്ങനെ കൊടുക്കും പലവട്ടം ആഗ്രഹിച്ചതും അവള്‍ ആവശ്യപ്പെട്ടതുമാണ്.
ഞാന്‍ പഠിക്കുന്ന ആശുപത്രി ഒന്നു വന്നു കണ്ടൂടേ. ഓമന ചോദിച്ചു. ഞാന്‍ അടുത്ത ദിവസം രാവിലെ തന്നെ ഹസാരിബാഗിലേക്ക് പോകാന്‍ തീരുമാനിച്ചു. റാഞ്ചിയില്‍ നിന്ന് ബസ്സ് കയറി. അവിടേക്ക് രണ്ടര മണിക്കൂറിലധികം ദൂരമുണ്ട്. റാഞ്ചിയല്‍ നിന്ന് രാംഗാഡ് എന്ന ചെറിയ സിറ്റിയില്‍ എത്തുന്നതിന് മുമ്പ് ധാരാളം മലയിടുക്കുകളും, മലയടിവാരങ്ങളും, വളഞ്ഞും പുളഞ്ഞുമുളള റോഡുകളും ഞാന്‍ കണ്ടു. ആദ്യമായിട്ടാണ് ഭയപ്പെടുത്തുന്ന റോഡുകളും താഴ് വാരങ്ങളും കാണുന്നത്. കാടുകള്‍ക്ക് മുകളില്‍ മഞ്ഞണിഞ്ഞ പര്‍വ്വത നിരകള്‍ എല്ലാം മനോഹര കാഴ്ച്ചകള്‍. ഹസാരി ബാഗിലെത്തി സൈക്കിള്‍ റിക്ഷയില്‍ ആശുപത്രക്കു മുന്നിലെത്തി. എന്നിലെ ഉത്സാഹം വര്‍ധിച്ചു. കാവല്‍ക്കാരനോട് കാര്യം പറഞ്ഞു. അയാള്‍ ഒരു ബുക്ക് തന്നു ഞാനതില്‍ പേര് എഴുതി മടക്കി കൊടുത്തു. അയാള്‍ അതുമായി നഴ്സ്സിംഗ് ഹെഡിനെ കാണാന്‍ പോയി. കാവല്‍ക്കാരന്‍ പറഞ്ഞത് രക്തബന്ധമുളളവര്‍ക്കേ അനുവാദം കിട്ടൂ എന്നാണ്. അനുവാദം കിട്ടാന്‍ കാത്തിരിക്കാം. അയാള്‍ മടങ്ങി വന്നു. ഞാന്‍ ദയനീയമായി ആമുഖത്തേക്ക് നോക്കി. നിങ്ങള്‍ ദൂരെ നിന്ന് വന്നതു കൊണ്ട് അര മണിക്കൂര്‍ അനുവദിച്ചു. ഞാന്‍ സ്‌നേഹബഹുമാനത്തോടെ അയാളെ നോക്കി പറഞ്ഞു, ബഹുത്ത് ശുക്രിയ (വളരെ നന്ദി). ഞാന്‍ അയാളോടൊപ്പം നടന്നു. എല്ലായിടവും മനോഹരമായ കെട്ടിടങ്ങള്‍, ഉദ്ദ്യാനങ്ങള്‍.
ഓമന മുറിക്കുളളില്‍ പനിയായി കിടപ്പിലാണ്. മുറിക്കുളളില്‍ ആശ്ചര്യത്തോടെ അവള്‍ എന്നെ നോക്കി പുഞ്ചിരിച്ചു. കാവല്‍ക്കാരന്‍ മടങ്ങി. ഞങ്ങളുടെ ഹൃദയങ്ങള്‍ ഒട്ടിപ്പിടിക്കുന്ന,കണ്ണുകള്‍ വികസിക്കുന്ന ഒരനുഭവം. ഒരിക്കലും അവള്‍ പ്രതീക്ഷിച്ചില്ല ഞാന്‍ വരുമെന്ന്. അത് രോഗക്കിടക്കയിലാകുമ്പോള്‍ ഏത് രോഗിക്കും ഒരാശ്വമാണ്. അവള്‍ കിടക്കയില്‍ എഴിന്നേറ്റിരുന്ന് നിറഞ്ഞു തുളുമ്പുന്ന പുഞ്ചിരിയോടെ സംസാരിച്ചു. എന്റെ വരവ് അവള്‍ക്കൊരാശ്വാസമായി. അതവളുടെ മനസ്സിനെ ശാന്തമാക്കുന്നുണ്ട്. അത് ഞങ്ങള്‍ക്ക് ലഭിച്ച ആനന്ദകരമായ നിമിഷങ്ങളായിരുന്നു. അവളുടെ ജ്യേഷ്ഠത്തിക്കും ജ്യേഷ്ഠനും മാത്രം അകത്തു കയറാന്‍ അനുവാദമുള്ളപ്പോള്‍ എനിക്കെങ്ങനെ അനുവാദം കിട്ടി അതായിരുന്നു അവളെ ആശ്ചര്യപ്പെടുത്തിയത്. ഞങ്ങളുടെ അര മണിക്കൂര്‍ കൂടിക്കാഴ്ച്ച എന്റെ യാത്രാ ക്ഷീണവും അവളുടെ രോഗവും അപ്രത്യക്ഷമാക്കിയതുപോലെ തോന്നി. അസ്സോസ്സിയേഷന്റെ മാസിക കൈമാറിയിട്ട് പറഞ്ഞു, എന്റെ ലേഖനമുണ്ട്. അവള്‍ ആഹ്ലാദത്തോടെ നോക്കിയിട്ടു പറഞ്ഞു, പുസ്തകങ്ങള്‍ വായിക്കാന്‍ ഇഷ്ടം പോലെ സമയമുണ്ട്, പുസ്തകള്‍ എവിടെ കിട്ടാനാണ്. ഒരു മാസികയെങ്കിലും കിട്ടിയത് കാര്യമായി.
അവള്‍ വായന ഇഷ്ടമുളള ആളാണെങ്കിലും ഞാന്‍ പറഞ്ഞത് ആദ്യം പഠിക്കാനുളള പുസ്തകങ്ങള്‍ വായിക്ക്. ഇഷ്ടം പോലെ പഠിക്കാനില്ലേ. അല്പം പരിഹാസരൂപത്തിലറിയിച്ചു. അങ്ങ് പറഞ്ഞതുപോലെ അനുസരിക്കാം. ഇതിനിടെ കാവല്‍ക്കാരന്‍ മുഖം കാണിച്ചു. എനിക്ക് തോന്നി ഇത് ജയിലാണോ. ഞാന്‍ വസ്സൂരിയായി കിടന്നപ്പോള്‍ ഇറങ്ങുന്നതിനു മുമ്പ് എന്നോടു പറഞ്ഞ വാക്കുകള്‍ ഞാവളോടു പറഞ്ഞു. ശരീരം സൂക്ഷിക്കണം, കവിളില്‍ ഒരു ചുംബനം കൊടുത്തിട്ട് ഞാന്‍ യാത്ര പറഞ്ഞിറങ്ങി. അവള്‍ എഴുന്നേറ്റ് വാതില്‍ക്കല്‍ വരെ വന്ന് വിടര്‍ന്ന കണ്ണുകളോടെ പുഞ്ചിരിപൊഴിച്ചുകൊണ്ടു നിന്നു.
സന്ധ്യ കഴിഞ്ഞപ്പോള്‍ ഞാന്‍ റാഞ്ചിയില്‍ തിരിച്ചെത്തി. രണ്ടു ദിവസം കഴിഞ്ഞ് പാറ്റനയിലേക്ക് പോകണം. ഉളളില്‍ അസ്വസ്തത നിറഞ്ഞു. പാറ്റനക്ക് പോകണമെങ്കില്‍ ട്രയിന്‍ കൂലി വേണം. കയ്യില്‍ അധികം പണമില്ല. ദിവസങ്ങള്‍ മുന്നോട്ട് പോകണമെങ്കല്‍ കാശ് വേണം. ഒരു മാസത്തെ മുറിയുടെ വാടക കൊടുത്തതോടെ ഇനിയും ഇരുപതു രൂപപോലും എടുക്കാനില്ല. ആശുപത്രയിലെ ചെലവുകള്‍, ഹസാരിബാഗ് യാത്ര കൈയ്യിലുണ്ടായിരുന്നത് ചിലവായി. ശശിയും, ഒപ്പമുളള അബ്ദുള്ള ഗഫൂറും ബ്ലൂസ്റ്റാര്‍ കമ്പനിയിലെ ജോലിക്കാരാണ്. അവര്‍ക്ക് ഒന്നിനും ഒരു കുറവുമില്ല. ഞാനും അവരും പുറത്ത് ഹോട്ടലില്‍ നിന്നാണ് ഭക്ഷണം കഴിക്കുന്നത്. ആ രാത്രയില്‍ ഉറങ്ങാന്‍ കിടന്നപ്പോള്‍ ഞാനൊരു തീരുമാനമെടുത്തു. കളള ട്രെയിന്‍ കയറുക. ട്രെയിനില്‍ പിടിക്കപ്പെട്ടാല്‍ എന്താകും സ്ഥിതി. എന്തായാലും ഞാന്‍ ചെയ്യുന്നത് രാജ്യദ്രോഹക്കുറ്റമൊന്നുമല്ല. ഇവിടുത്തുകാര്‍ ട്രെയിനില്‍ ഒളിഞ്ഞിരുന്ന് യാത്ര ചെയ്തതായി കേട്ടിട്ടുണ്ട്.
കളള ട്രെയിന്‍ കയറുന്ന നേരം സുഹൃത്തുക്കള്‍ അല്ലെങ്കില്‍ ജ്യേഷ്ഠനോട് പൈസ ചോദിച്ചൂടെ. ജ്യേഷ്ഠനോട് എങ്ങനെ ചോദിക്കും. ഞാന്‍ ജോലിയുളളവനാണെന്നാണ് അവര്‍ ധരിച്ചിരിക്കുന്നത്. അല്ലെങ്കിലും ആരോടും കടമായിട്ടോ ദാനമായിട്ടോ വാങ്ങാന്‍ താല്പര്യമില്ല. മനസ്സ് മന്ത്രിക്കുന്നത് കളള ട്രെയിന്‍ കയറരുത്, വീണ്ടും എന്റെ മനസ്സ് പറയും പേടിക്കേണ്ട. എന്നെ നിയന്ത്രിക്കാന്‍ മനസ്സിനും കഴിയുന്നില്ല. റിസേര്‍വ്വ് ബാങ്കില്‍ ജോലി ലഭിക്കക ഒരു ഭാഗ്യമാണ്. ഇതു പോലൊരവസരം ഇനി കിട്ടണമെന്നില്ല. വെയില്‍ പോലെ റിസര്‍വ്വ് ബാങ്ക് എന്റെ മുന്നില്‍ തെളിഞ്ഞു വന്നു. അതിന്റെ പ്രാധാന്യം മനസ്സിലാക്കി കളള ട്രെയിന്‍ കയറാന്‍ തയ്യാറായി. അടുത്ത ദിവസം തന്നെ ശശിയോടു പറഞ്ഞിട്ട് റാഞ്ചി റയില്‍വേ സ്റ്റേഷനിലേക്ക് നടന്നു. സന്ധ്യക്കുളള ട്രെയിന്‍ കയറിയാല്‍ രാവിലെ തന്നെ പാറ്റനയിലെത്തുമെന്ന് ഞാന്‍ മനസ്സിലാക്കി.
ടിക്കറ്റിനു പകരം ചെക്കറിനു വല്ലതും കൊടുത്താല്‍ മതി. ബ്രട്ടീഷുകാര്‍ തീര്‍ത്ത റാഞ്ചിയിലെ കാണാന്‍ നല്ല ഭംഗിയുളള സ്റ്റേഷനില്‍ ഞാന്‍ ട്രെയിനിനായി കാത്തിരുന്നു. യാത്രക്കാര്‍ വരികയും പോകുകയും ചെയ്യുന്നുണ്ട്. ഈ ട്രെയിന്‍ തുടങ്ങുന്നത് ഞാന്‍ മുമ്പ് ജോലി ചെയ്ത ഹട്ടിയായില്‍ നിന്നാണ്. അവസാനിക്കുന്നത് പാറ്റനാ ജംഷന്‍. യാത്രക്കാര്‍ കയറുന്നു. പലരും അവരുടെ റിസര്‍വേഷന്‍ സീറ്റ് നമ്പര്‍ പരതുന്നു. പെട്ടികള്‍ ഇരിപ്പിടത്തിനടിയില്‍ വെച്ചിട്ട് ഇരിക്കുന്നു. ഞാന്‍ വാതില്‍ക്കല്‍ തന്നെ കറുത്ത കോട്ടു ധരിച്ച ചെക്കര്‍മാര്‍ എന്റെയീ കംമ്പാര്‍ട്ടുമെന്റിലേക്ക് വരുന്നുണ്ടോയെന്നു നോക്കി നിന്നു. ടിക്കറ്റ് ചെക്കര്‍മാര്‍ എന്നെ പിടിക്കില്ല എന്ന വിശ്വാസമാണ് എനിക്കുളളത്. ആരും ഇങ്ങോട്ടു വരാത്തതില്‍ ആശ്വസവും തോന്നി.
വലിയൊരു സ്‌റ്റേഷന്‍ പിന്നീട് കണ്ടത് മുരിയാണ്. ധാരാളം പാളങ്ങളും പല ഭാഗത്തായി ട്രെയിനുകളും കിടപ്പുണ്ട്. എന്റെ മനസ്സില്‍ സ്ഥലപ്പേര് ഒരു മൃഗത്തിന്റേത് എങ്ങനെ വന്നു എന്നാണ്. നാട്ടിലെ മൂരിക്കാളകളാണ് മനസ്സില്‍ വന്നത്. ബോക്കാറെ സ്റ്റീല്‍ സിറ്റി വഴിയാണ് ട്രയിന്‍ പോകുന്നതെന്ന് അപ്പോഴാണ് മനസ്സിലായത്. വാതിലിലെ കമ്പിയില്‍ പിടിച്ചു നില്‍ക്കുമ്പോള്‍ ചെക്കര്‍ പിറകിലെത്തിയത് അറിഞ്ഞില്ല. എന്നോട് ടിക്കറ്റ് ചോദിച്ചു. ഞാന്‍ കണ്ണുമിഴിച്ചു നോക്കി. ചെക്കര്‍ക്ക് കാര്യം മനസ്സിലായി. ടിക്കറ്റ് ഇല്ല. അടുത്ത സ്റ്റേഷനില്‍ എത്തിയപ്പോള്‍ ചെക്കര്‍ പുറത്തേക്കു വിളിച്ചിറക്കി നടന്നു . ചെന്നെത്തിയത് ഒരു പോലീസ് മുറിയിലാണ്. ടിക്കറ്റ് ചെക്കര്‍ കാര്യങ്ങള്‍ അവിടെയിരുന്ന പോലീസുകാരന്റെ മുന്നില്‍ വെളിപ്പെടുത്തി. പോലീസുകാരന്‍ തുളച്ചു കയറുന്ന നോട്ടവുമായി എന്നെ പരിഹസിച്ചു ചോദിച്ചു. എടാ മദ്രാസി നീ ആളു കൊളളാമല്ലോ, എവിടെയാടാ നിന്റെ ടിക്കറ്റ് കളഞ്ഞോ, പറഞ്ഞു തീരുകയും അയാള്‍ എന്റെ കരണത്തടിച്ചു. എനിക്ക് നേരിയ വേദനയും വിറയലുമുണ്ടായി. ചെയ്ത പണിക്ക് കിട്ടിയ കൂലിയാണ്. മനസ്സാകെ ഞെളിപിരി കൊളളുന്നു. ഞാന്‍ വിനീതനായി വീണ്ടും പറഞ്ഞു, പാറ്റനയില്‍ ഒരു ഇന്റര്‍വ്യൂവിന് പോകുകയാ. ഞാന്‍ പറഞ്ഞതു സത്യമാണ്. എന്റെ മുഖം വിളറി വെളുക്കുന്നതു കണ്ട് അയാള്‍ പിന്മാറി കസേരയിലിരുന്ന് പലതും ചോദിച്ചു. ഞനൊരു പാവപ്പെട്ടവന്‍, ഒരു ജോലിക്കു വേണ്ടി അലയുകയാണ്, എന്നെ ഉപദ്രവിച്ചിട്ടും ജയിലില്‍ ഇട്ടിട്ടും അങ്ങേക്ക് എന്തു പുണ്യം കിട്ടാനാണ് എന്നൊക്കെ പറഞ്ഞതും അഭിനയിച്ചതുമൊക്കെ അയാളെ ആശയക്കുഴപ്പത്തിലാക്കിയെന്ന് എനിക്കും തോന്നി.
ആ സ്‌റ്റേഷന്‍ പിറ്റാര്‍പുര്‍ ആയിരുന്നു. ട്രെയിന്‍ പത്തു മിനിറ്റോളം കിടന്നു. അവിടേക്ക് മറ്റൊരു പോലീസുകാരനും വന്നിരുന്നു. ഇരുന്നവര്‍ എല്ലാം വിവരിച്ചു കൊടുത്തു. അയാളും എന്നെ തുറിച്ചു നോക്കി ദേഷ്യത്തില്‍ പറഞ്ഞു. പോലീസ് പിടിക്കുന്ന എല്ലാ കളളന്മാരും ഇതുതന്നെയാണ് പറയുന്നത്. അയാളുടെ ചോദ്യം ഇതായിരുന്നു, നീ മദ്രാസ്സില്‍ നിന്ന് ടിക്കറ്റ് എടുക്കാതെയാണോ ഇവിടെ വരെ വന്നത്. എടാ കഴുതേ അതു നടക്കുമോ എന്നു ചോദിക്കണമെന്നുണ്ടായിരുന്നു.ഇവിടെ നിന്ന് എങ്ങനെ രക്ഷപ്പെടുമെന്ന ചിന്തയില്‍ നില്‍ക്കുമ്പോഴാണ് ട്രെയിന്‍ സൈറണ്‍ മുഴക്കിയത്. എന്തൊക്കെ സംഭവിച്ചാലും എനിക്ക് പാറ്റനയിലെത്തണം. ഈ ട്രെയിന്‍ നഷ്ടപ്പെടാന്‍ പാടില്ല. മനസ്സ് തളര്‍ന്ന നിമിഷങ്ങളില്‍ ഒരു ഉദ്ദേശമേ ഉണ്ടായിരുന്നുളളൂ. വേഗം പോയി ട്രെയിനില്‍ കയറൂ ട്രെയിന്‍ ഓടി തുടങ്ങിയിരുന്നു. ഞാന്‍ ആ മുറിയില്‍ നിന്ന് ഇറങ്ങി പരിസരബോധമില്ലാതെ അതിവേഗത്തില്‍ ഓടി. എന്റെ പിറകെ പോലീസ് ഓടിയെങ്കിലും ഞാനോടി കയറി. പോലീസുകാരനെ മദ്രാസി പറ്റിച്ചു കടന്നു കളഞ്ഞു അതായിരിക്കാം അവരുടെ മനസ്സിലുണ്ടായിരുന്നത്. അവര്‍ അണ്ടി കളഞ്ഞ അണ്ണാനെപ്പോലെ നോക്കി നില്‍ക്കുന്നത് ഞാന്‍ കണ്ടു. ടിക്കറ്റ് എടുക്കാത്തതിന് അടി തന്നില്ലേ?, അടിയും കൊണ്ട് പുളിയും കുടിക്കണോ? അതായിരുന്നു എന്റെയുളളില്‍ ചോദിച്ചത്. ഞാന്‍ കയറിയ കമ്പാര്‍ട്ടുമെന്റിനു പിറകില്‍ ഒന്നു കൂടിയുണ്ടയിരുന്നു. എന്റെ ഒപ്പം നിന്നയാളോടു ചോദിച്ചു, റിസര്‍വേഷന്‍ ഇല്ലേ. അയാള്‍ പറഞ്ഞു ഇതിലെ രണ്ടു കമ്പാര്‍ട്ടുമെന്റുകള്‍ക്ക് റിസര്‍വേഷന്‍ വേണ്ട. അപ്പോഴാണ് ട്രയിന് അങ്ങനെയൊരു സംവിധാനമുളളത് ഞാന്‍ മനസ്സിലാക്കിയത്.
മഗദ ചക്രവര്‍ത്തിയും, മഗദ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന പാടലിപുത്രയും, ഇന്നത് ബിഹാറിന്റെ തലസ്ഥാനമായ പാറ്റനയാണ്. ചെറുപ്പത്തില്‍ ഏറെ കേട്ടിട്ടുള്ളതാണ്. സ്റ്റേഷനില്‍ നിന്ന് പുറത്തിറങ്ങി ചായയും പൂരിയും ഉരുളന്‍കിഴങ്ങു കറിയും കഴിച്ചിട്ടാണ് പാടലിപുത്രം കാണാനായി നടന്നത്. രാവിലെ ഏഴുമണിക്കു മുമ്പുതന്നെ ട്രെയിന്‍ എത്തി. ഇന്റര്‍വ്യൂ പത്തുമണിക്കാണ്. ഒരു സാംസാകാരിക തലസ്ഥാനത്തിന്റെ അവശേഷിപ്പെന്ന പോലെ പല പുരാതന കെട്ടിടങ്ങളും തലയുയര്‍ത്തി നില്‍ക്കുന്നു. അവിടുത്തെ മൈതാനത്താണ് ഒരു മണിക്കൂറോളം ഞാനിരുന്നത്. പച്ചപ്പു നിറഞ്ഞ ആ മൈതാനം യാത്രികര്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന രീതിയിലാണ് പണി ചെയ്തിരിക്കുന്നത്. റിസര്‍വ്വ് ബാങ്ക് അതിനടുത്തു തന്നെയാണ്. പത്തു മണിക്കു മുമ്പ് തന്നെ അവിടെ ഹാജരായി. അവിടുത്തെ അഡ്മിനാസ്‌ട്രേറ്റീവ് ഓഫിസര്‍ ശര്‍മ്മ വളരെ സ്‌നേഹത്തോടെ ഞങ്ങള്‍ ആറു ഉദ്ദ്യോഗാര്‍ഥികളെ സ്വീകരിച്ചു. ഞങ്ങള്‍ക്കെല്ലാം ചായ തന്നു. ഷോര്‍ട്ട്ഹാന്‍ഡ് ടൈപ്പിംഗ് ടെസ്റ്റ് കഴിഞ്ഞപ്പോള്‍ പതിനൊന്നുമണിയായി. വീണ്ടും റെയില്‍വേ സ്റ്റേഷനിലേക്കു വന്ന് റാഞ്ചിയിലേക്ക് കളള ട്രയിന്‍ കയറി. പഴയതു പോലെ ടിക്കറ്റ് ചെക്കര്‍ എത്തി. കഴിഞ്ഞ രാത്രി പോലെ രണ്ടു ബോഗികളുടെ ഇടയ്ക്ക് നിന്നാല്‍ ആളുകള്‍ ശ്രദ്ധിക്കും. ഇരുഭാഗത്തുമുളള രണ്ടു ബോഗികളില്‍ നിന്നും രണ്ടു ചെക്കര്‍മാര്‍ എന്റെയടുത്തേക്ക് എത്തി കൊണ്ടിരിക്കുന്നത് എന്നെ അങ്കലാപ്പിലാക്കി.
മലയാളം ന്യൂസ് സെപഷ്യല്‍
കേരളത്തിന്റെ ചരിത്രത്തില്‍ സമാനതകളില്ലാത്ത പ്രകൃതിക്ഷോഭം നേരിടുമ്പോള്‍ ദുരിതക്കയത്തില്‍ അകപ്പെട്ട് കഴിയുന്നവരില്‍ നിരവധി യു.കെ മലയാളികളും. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ദുരിതാശ്വാസ ക്യാംപുകളില്‍ ജീവന്‍ രക്ഷാര്‍ത്ഥം യു.കെ മലയാളികള്‍ അഭയം പ്രാപിച്ചതായാണ് വിവരം. സ്‌കൂള്‍ അവധിക്കാലമായതിനാല്‍ നിരവധി മലയാളി കുടുംബങ്ഹല്‍ തങ്ങഴളുടെ മാതാപിതാക്കളെയും ബന്ധുക്കളെയും സന്ദര്‍ശിക്കുവാന്‍ കേരളത്തിലെത്തിയിരുന്നു. പ്രവാസി മലയാളികള്‍ പ്രധാനമായും ആശ്രയിക്കുന്ന നെടുമ്പാശേരി അന്തരാഷ്ട്ര വിമാനത്താവളം ആഗസ്റ്റ് 26 വരെ അടച്ചിട്ടതിനാല്‍ കേരളത്തില്‍ നിന്നുള്ള തിരിച്ചുവരവ് അനിശ്ചിതമായി നീണ്ടുപോകാനാണ് സാധ്യത. ഇപ്പോഴത്തെ അവസ്ഥയില്‍ ഈ മാസം നെടുമ്പാശേരി വിമാനത്താവളം തുറന്ന് പ്രവര്‍ത്തിക്കാന്‍ സാധ്യത കുറവാണ്. കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് യാത്രക്കാരെ റീ-ഷെഡ്യൂള്‍ ചെയ്ത് യാത്രാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും വളരെയധികം കാല താമസം പിടിക്കും.
ഇതിനിടയില്‍ അവശ്യസാധനങ്ങള്‍ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നതായി യു.കെയില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയവര്‍ മലയാളം യു.കെയോട് പറഞ്ഞു. വെള്ളപ്പൊക്കം ഇത്രയധികം രൂക്ഷമാകുമെന്ന് പ്രതീക്ഷിക്കാതിരുന്നതിനാല്‍ പലരും അത്യാവശ്യം വേണ്ട സാധനങ്ങള്‍ പോലും കരുതിയിരുന്നില്ല. പലയിടത്തും പെട്രോള്‍ പമ്പുകളും ബാങ്കുകളുമെല്ലാം അടഞ്ഞു കിടക്കുകയാണ്. തുറന്നിരിക്കുന്ന വ്യാപാര സ്ഥാപനങ്ങളിലൊന്നും പാല് ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ ലഭ്യമല്ല. എ.ടി.എമ്മുകളിലെ പണമൊക്കെ ദിവസങ്ങള്‍ക്ക് മുന്‍പെ തീര്‍ന്നതിനാല്‍ കൈയ്യില്‍ അടിയന്താവശ്യങ്ങള്‍ക്ക് പണമില്ലാത്തത് പലരെയും വലയ്ക്കുന്നുണ്ട്.
ഇതിനിടയില്‍ കേരളത്തില്‍ ദുരിതമനുഭവിക്കുന്ന തങ്ങളുടെ സഹോദരങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യു.കെ പല മലയാളി സംഘടനകളും തങ്ങളുടെ ഓണാഘോഷം ഉപേക്ഷിച്ച്, അതിനായി വകയിരുത്തിയിരുന്ന തുക കേരളത്തിന്റെ പുനരുദ്ധാരണത്തിനായി നല്‍കാന്‍ തീരുമാനിച്ചു. യു.കെയിലെ പ്രമുഖ മലയാളി സംഘടനകളായ വെസ്റ്റ് യോര്‍ക്ക്‌ഷെയറിലെ വൈമ (വെസ്റ്റ് യോര്‍ക്ക്‌ഷെയര്ഡ മലയാളി അസോസിയേഷന്‍) ലിംക ലിവര്‍പൂള്‍ തുടങ്ങിയവ ഓണാഘോഷം ഉപേക്ഷിച്ച സംഘടനകളില്‍ ഉള്‍പ്പെടും. കേരളത്തിലെ തങ്ങളുടെ സഹജീവികള്‍ ദുരിതക്കയത്തില്‍പ്പെട്ട് വലയമ്പോള്‍ കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണം യു.കെയില്‍ ആഘോഷിക്കുന്നത് അര്‍ത്ഥശൂന്യമാണെന്ന് വെസ്‌റ്റ്യോര്‍ക്ക്‌ഷെയര്‍ മലയാളി അസോസിയേഷന്‍ സെക്രട്ടറി മലയാളം യുകെയോട് പ്രതികരിച്ചു.
2012നെ അപേക്ഷിച്ച് എ-ലെവല്‍ പരീക്ഷയില്‍ കൂടുതല്‍ കുട്ടികള്‍ക്ക് ഉയര്‍ന്ന ഗ്രേഡുകള്‍. ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ 5 ലക്ഷത്തോളം കുട്ടികളുടെ എ-ലെവല്‍ പരീക്ഷാഫലമാണ് ഇന്നലെ പുറത്തു വന്നത്. ഇവരില്‍ നാലിലൊന്നു പേര്‍ക്ക് എയോ എ സ്റ്റാറോ ലഭിച്ചിട്ടുണ്ട്. പരീക്ഷ കടുത്തതാക്കിയിട്ടും ഉയര്‍ന്ന ഗ്രേഡുകള്‍ നേടുന്ന കുട്ടികളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടില്ല. എ സ്റ്റാര്‍, എ എന്നീ ഗ്രേഡുകള്‍ നേടുന്ന കുട്ടികളുടെ എണ്ണത്തില്‍ 26.4 ശതമാനം വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. ഇത് രണ്ടാമത്തെ വര്‍ഷമാണ് ഈ ട്രെന്‍ഡ് തുടരുന്നതെന്നും കണക്കുകള്‍ പറയുന്നു.

എന്നാല്‍ എ സ്റ്റാര്‍ നേടുന്ന കുട്ടികളുടെ എണ്ണത്തില്‍ ചെറിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 8 ശതമാനത്തിന്റെ കുറവാണ് ഇതിലുണ്ടായത്. 2013നു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്. മൊത്തം വിജയ ശതമാനത്തില്‍ 0.3 ശതമാനത്തിന്റെ കുറവും ഉണ്ടായിട്ടുണ്ട്. കുട്ടികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട വിഷയം കണക്കാണ്. 97,627പേര്‍ ഇത് എടുത്തിട്ടുണ്ട്. കംപ്യൂട്ടിഗ് 10,286 വിദ്യാര്‍ത്ഥികള്‍ തെരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ആണ്‍കുട്ടികള്‍ തന്നെയാണ് ഉയര്‍ന്ന ഗ്രേഡുകളില്‍ മുന്നിട്ടു നില്‍ക്കുന്നത്.

പരീക്ഷയെഴുതിയ 26.6 ശതമാനം ആണ്‍കുട്ടികളും എ സ്റ്റാറോ എ ഗ്രേഡോ നേടിയപ്പോള്‍ 26.2 ശതമാനം പെണ്‍കുട്ടികള്‍ ഈ നേട്ടത്തിന് അര്‍ഹരായിട്ടുണ്ട്. സയന്‍സ്, ടെക്‌നോളജി. എന്‍ജിനീയറിംഗ്, കണക്ക് എന്നിവയെടുക്കുന്ന കുട്ടികളുടെ എണ്ണത്തിലും കാര്യമായ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. എ ലെവല്‍ എന്‍ട്രികളുടെ മൂന്നിലൊന്നും ഇവര്‍തന്നെയാണെന്ന് കണക്കുകള്‍ പറയുന്നു.
ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ എന്‍എച്ച്എസിന് പ്രാധാന്യം നല്‍കാത്തത് വന്‍ പ്രതിസന്ധിയുണ്ടാക്കുമെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ നേതൃത്വം. ബിഎംഎ കൗണ്‍സില്‍ അധ്യക്ഷന്‍ ചാന്ദ് നാഗ്‌പോള്‍ ഇന്‍ഡിപ്പെന്‍ഡന്റില്‍ എഴുതിയ ലേഖനത്തിലാണ് ഈ പരാമര്‍ശം. ഹിതപരിശോധനയ്ക്കു ശേഷം ബ്രെക്‌സിറ്റിന്റെ ആഘാതം ഏതു വിധത്തിലായിരിക്കും എന്‍എച്ച്എസിനു മേല്‍ ഉണ്ടാകുക എന്ന കാര്യം ബിഎംഎ നിരീക്ഷിച്ചു വരികയായിരുന്നു. യൂറോപ്യന്‍ യൂണിയനില്‍ തുടരുന്നത് എന്‍എച്ച്എസിനും രോഗികള്‍ക്കും നല്‍കുന്ന ഗുണഫലങ്ങളെക്കുറിച്ച് ബിഎംഎ നിരവധി തവണ സര്‍ക്കാരിന് വിവരങ്ങള്‍ നല്‍കുകയും ചെയ്തു.

ഫ്രീ മൂവ്‌മെന്റ് മുതല്‍ വിദഗ്ദ്ധരായ ഡോക്ടര്‍മാരുടെയും മെഡിക്കല്‍ രംഗത്തെ ഗവേഷണങ്ങള്‍ക്ക് ഇവരുള്‍പ്പെടെയുള്ളവര്‍ നല്‍കുന്ന സംഭാവനകളെക്കുറിച്ചും വിവരങ്ങള്‍ കൈമാറിയിരുന്നു. യൂറോപ്യന്‍ യൂണിയനുമായുള്ള സഹകരണം ആരോഗ്യ മേഖലയില്‍ എത്രമാത്രം പ്രധാനമാണെന്ന വസ്തുതയാണ് ആശയവിനിമയം ചെയ്യാന്‍ ശ്രമിച്ചത്. എന്‍എച്ച്എസിനും രാജ്യത്തിന്റെ ആരോഗ്യ വ്യവസ്ഥയ്ക്കും ബ്രെക്‌സിറ്റ് കടുത്ത പ്രതിസന്ധിയായിരിക്കും സൃഷ്ടിക്കുകയെന്ന ആശങ്ക ബിഎംഎ വാര്‍ഷിക പ്രതിനിധി സമ്മേളനം വിലയിരുത്തുകയും ചെയ്തു. ഇനി ബ്രെക്‌സിറ്റിലേക്ക് എട്ടു മാസങ്ങള്‍ തികച്ചില്ല. അതിനിടയില്‍ ബ്രെക്‌സിറ്റ് രോഗികളിലും ഡോക്ടര്‍മാരിലും മൊത്തം ഹെല്‍ത്ത് സര്‍വീസിലുമുണ്ടാക്കുന്ന അനിശ്ചിതത്വങ്ങള്‍ പരിഹരിക്കുന്നത് എങ്ങനെയാണെന്നത് വ്യക്തമല്ലെന്ന് അദ്ദേഹം പറയുന്നു.

ക്യാന്‍സര്‍ ചികിത്സക്കുള്ള മെഡിക്കല്‍ റേഡിയോ ഐസോടോപ്പുകളുടെ ലഭ്യത യൂറോപ്യന്‍ യൂണിയന്‍ വിടുന്നതോടെ ഉറപ്പാക്കാന്‍ കഴിയുമോ എന്ന ആശങ്കയുണ്ട്. വിദഗ്ദ്ധരായ യൂറോപ്യന്‍ ജീവനക്കാര്‍ക്കു വേണ്ടി ഏതു വിധത്തിലുള്ള ഇമിഗ്രേഷന്‍ സമ്പ്രദായമായിരിക്കും സ്വീകരിക്കുക എന്നതിലെ ആശയക്കുഴപ്പം പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. പുതിയ റെഗുലേറ്ററി സംവിധാനം അവതരിപ്പിക്കുന്നതോടെ ജീവന്‍രക്ഷാ മരുന്നുകള്‍ രോഗികള്‍ക്ക് ലഭിക്കാന്‍ വലിയ കാലതാമസമുണ്ടാകുമെന്നും ലേഖനത്തില്‍ ചാന്ദ്‌പോള്‍ പറയുന്നു.
വിഖ്യാത സാഹിത്യകാരനായ ഒ.ഹെന്റിയുടെ ദി കോപ്പ് ആന്‍ഡ് ദി ആന്‍ഥം എന്ന ചെറുകഥയിലെ ദരിദ്രനായ സോപ്പി എന്ന കഥാപാത്രത്തെ ഓര്‍മയുണ്ടോ? തെരുവില്‍ കഴിഞ്ഞിരുന്ന സോപ്പി വിന്റര്‍ ചെലവഴിക്കാനായി ജയിലില്‍ പോകുകയാണ് ചെയ്യുന്നത്. അതിനായി വിന്റര്‍ അടുക്കുമ്പോള്‍ അവന്‍ ചില ചെറിയ കുറ്റകൃത്യങ്ങള്‍ ചെയ്യും. അതിന് സമാനമായ അവസ്ഥയിലാണ് യുകെയിലെ തെരുവില്‍ കഴിയുന്നവരും. ആഷ്ടന്‍-ഇന്‍-മാര്‍ക്കറ്റ്ഫീല്‍ഡിലുള്ള വെയിന്‍ ഡില്യന്‍ എന്ന 39കാരനും ഇതേ രീതിയില്‍ ജയിലില്‍ പോകാനായി ടെസ്‌കോയില്‍ നിന്ന് 40 പൗണ്ട് വിലയുള്ള ചോക്കളേറ്റ് ബാര്‍ മോഷ്ടിച്ചിരിക്കുകയാണ്. ജയിലിലാണെങ്കില്‍ തനിക്ക് സഹായങ്ങള്‍ ലഭിക്കുമെന്നും അതിനായാണ് താന്‍ മോഷ്ടിച്ചതെന്നും തനിക്ക് കസ്റ്റഡി അനുവദിക്കണമെന്നും ഡില്യന്‍ വിഗന്‍ ആന്‍ഡ് ലെയ് മജിസ്‌ട്രേറ്റിനോട് ആവശ്യപ്പെട്ടു.

സോപ്പി ആഹാരത്തിനും തണുപ്പില്‍ നിന്ന് രക്ഷ തേടാനുമാണ് ജയിലിനെ അഭയം പ്രാപിച്ചതെങ്കില്‍ ഡില്യന്റെ കാര്യത്തില്‍ വ്യത്യാസമുണ്ട്. ഹെറോയിനും ക്രാക്ക് കൊക്കെയിനും ഉപയോഗിക്കുന്ന ഇയാള്‍ക്ക് അതില്‍ നിന്നുള്ള മോചനത്തിനും ജയിലില്‍ അവസരമുണ്ടാകുമെന്ന പ്രതീക്ഷയുണ്ട്. എന്നാല്‍ ഈ രീതി ഭവനരഹിതരായവര്‍ക്കിടയില്‍ ഒരു ശീലമായി വളര്‍ന്നു വരികയാണെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. മയക്കുമരുന്നുകള്‍ക്ക് അടിമകളായ നൂറുകണക്കിനാളുകള്‍ ഈ വിധത്തിലുള്ള ചെറിയ കുറ്റകൃത്യങ്ങള്‍ ചെയ്ത് ജയില്‍ ശിക്ഷ നേടുന്നുണ്ട്. ശിക്ഷാ കാലാവധിയില്‍ ലഭിക്കുന്ന മോചന ചികിത്സയാണ് ഇവരുടെ ലക്ഷ്യം.

ഡില്യന് എന്തായാലും ഏഴ് ആഴ്ച തടവ് കോടതി വിധിച്ചു. തന്റെ കക്ഷിക്ക് ജയില്‍ ശിക്ഷയാണ് ആവശ്യമെന്ന് കോടതിയില്‍ ആവശ്യപ്പെടേണ്ടി വരുന്നത് വളരെ വിചിത്രമായ കാര്യമായിരുന്നെന്ന് ഡില്യനു വേണ്ടി ഹാജരായ സോളിസിറ്റര്‍ നിക്ക് വൂസി പറഞ്ഞു. അഡിക്ഷന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ സര്‍വീസുകള്‍ക്ക് നല്‍കി വന്നിരുന്ന ഫണ്ടുകള്‍ വെട്ടിക്കുറച്ചതോടെയാണ് ഇത്തരമൊരു ട്രെന്‍ഡ് പ്രത്യക്ഷപ്പെട്ടതെന്നാണ് വിലയിരുത്തല്‍. ഈ ഫണ്ടുകള്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലൂടെ കടന്ന് ലോക്കല്‍ അതോറിറ്റി തലത്തിലാണ് വിതരണം ചെയ്യപ്പെടുന്നത്. ഈ നൂലാമാലകള്‍ കടന്ന് സാധാരണക്കാര്‍ക്ക് ചികിത്സ ലഭിക്കാത്ത സാഹചര്യമാണ് ഡില്യനെപ്പോലുള്ളവരെ ജയിലിന്റെ അഭയം തേടാന്‍ പ്രേരിപ്പിക്കുന്നത്.
ന്യൂസ് ഡെസ്ക്
കേരള ജനത പ്രളയത്തിൽ ഉഴലുമ്പോൾ അവരുടെ കണ്ണീരൊപ്പാൻ യുകെയിലെ മലയാളികൾ കൈകോർക്കുന്നു. ഓണാഘോഷം വിപുലമായി ആഘോഷിക്കുവാൻ തയ്യാറെടുത്തു കൊണ്ടിരുന്ന മലയാളികൾ മിക്കവരും ആഘോഷം ഒഴിവാക്കുകയാണ്. തങ്ങളുടെ ആഘോഷത്തിനായി ചെലവഴിക്കാൻ ഉദ്ദേശിച്ച തുക കേരളത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക്കായി നല്കാൻ ഉള്ള തയ്യാറെടുപ്പുകൾ തുടങ്ങി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് സംഭാവന നല്കാനാണ് ജനങ്ങൾ കൂടുതൽ താത്പര്യം കാണിക്കുന്നത്. ഇതിനായി ഓൺലൈൻ സംവിധാനം കേരള ഗവൺമെൻറ് ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്റർനെറ്റ് കണക്ഷൻ ഉള്ളവർക്ക് വെബ്സൈറ്റ് ലിങ്ക് വഴി പണം നല്കാവുന്നതാണ്. ചെക്ക് / ഡിമാൻഡ് ഡ്രാഫ്റ്റ് വഴിയും സംഭാവന നല്കാം. ഇതിനായി തന്നിരിക്കുന്ന അഡ്രസിൽ അയച്ചാൽ മതി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ടു നല്കുന്നതു വഴി നല്കുന്ന തുക അർഹരായവർക്ക് ലഭിക്കുകയും അനാവശ്യമായി ചെലവഴിക്കപ്പെടില്ലെന്ന് ഉറപ്പാകുകയും ചെയ്യും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നേരിട്ട് സംഭാവന നല്കുവാൻ ആഗ്രഹിക്കുന്നവർ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Please click this link to donate to Chief Minister’s Distress Relief Fund
8000 കോടിയിലേറെ രൂപയുടെ നഷ്ടമാണ് നിലവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇരുനൂറിലേറെ ജീവനുകൾ നഷ്ടപ്പെട്ടു. ആയിരക്കണക്കിന് വീടുകൾ നശിച്ചു. ദുരിതക്കയത്തിൽ നിന്ന് രക്ഷപെട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത് പതിനായിരങ്ങളാണ്. യുകെയിൽ നിന്ന് സമ്മർ അവധിയ്ക്ക് പോയ മലയാളി കുടുംബങ്ങളും ദുരിതത്തിലാണ്. യുകെയിൽ താമസിക്കുന്ന നിരവധി മലയാളികളുടെ ബന്ധുക്കളും സുഹൃത്തുക്കളും വെള്ളപ്പൊക്കത്തിന്റെ ദുരിതം അനുഭവിക്കുന്നവരാണ്. ജന്മനാട്ടിൽ നിന്നും ആയിരക്കണക്കിന് മൈലുകൾ അകലെയെങ്കിലും നാട്ടിലുള്ള ഉറ്റവരുടെ ദു:ഖത്തിൽ തേങ്ങുകയാണ് യുകെയിലെ മലയാളി സമൂഹം.
