Main News

ബിനോയി ജോസഫ്

എൻഎംസിയിൽ രജിസ്ട്രേഷൻ ലഭിക്കുന്നതിനായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളിൽ കാലാനുസൃതവും മാനുഷിക പരിഗണനയോടെയുമുള്ള മാറ്റങ്ങൾ വരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബൈജു വർക്കി തിട്ടാല നടത്തുന്ന നിർണായകമായ നീക്കത്തിന്റെ ആദ്യഘട്ടത്തിന് വിജയത്തുടക്കം. എൻഎംസിയുടെ അടിയന്തിര ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടാവണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം കേംബ്രിഡ്ജ് സിറ്റി കൗൺസിലിൽ സോളിസിറ്റർ ഓഫ് സീനിയർ കോർട്ട് ഓഫ് ഇംഗ്ലണ്ട് ആൻഡ് വെയിൽസ്, കൗൺസിലർ ബൈജു തിട്ടാല ഇന്ന് അവതരിപ്പിക്കുകയും ഐകകണ്ഠ്യേന പാസാക്കപ്പെടുകയും ചെയ്തു. പ്രമേയം അവതരിപ്പിച്ചു കൊണ്ട് സംസാരിച്ച ബൈജു വർക്കി തിട്ടാല, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം സംബന്ധിച്ച് ഹെൽത്ത് കെയർ സെക്ടറിൽ തുടരുന്ന വിവേചനത്തിനെതിരെ അതിശക്തമായ വിമർശനമാണ് ഉന്നയിച്ചത്. ഇക്കാര്യത്തിൽ എൻഎംസിയുടെ അടിയന്തിര ഇടപെടൽ ഉണ്ടാവണമെന്നും കേംബ്രിഡ്ജ് സിറ്റി കൗൺസിൽ അതിനായി മുൻകൈയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അഞ്ചു മുതൽ 15 വർഷം വരെ യുകെയിലെ ഹെൽത്ത് കെയർ മേഖലയിൽ പരിചയ സമ്പത്തുള്ള ആയിരക്കണക്കിന് മലയാളി നഴ്സുമാർ ഇപ്പോഴും ഐഇഎൽടിഎസ് കടമ്പ പാസാകാതെ കെയറർമാരായി ജോലി ചെയ്യുന്നുണ്ട്. ആയിരക്കണക്കിന് പൗണ്ടുകൾ ചെലവഴിച്ച് യുകെയിലേയ്ക്കുള്ള വിസ തരപ്പെടുത്തി എത്തിയ ഇവർക്ക് ഒരു രജിസ്റ്റേർഡ് നഴ്സ് എന്ന സ്വപ്നം ഇന്നും അതിവിദൂരത്താണ്. നിലവിൽ, ഐഇഎൽ ടിഎസിന് സ്കോർ 7 ലഭിച്ചവർക്കു മാത്രമേ എൻഎംസി രജിസ്ട്രേഷൻ ലഭിക്കുന്നുള്ളൂ. ഇക്കാര്യത്തിൽ പ്രായോഗികതലത്തിലുള്ള തീരുമാനമുണ്ടാകണമെന്ന് ആവശ്യപ്പെട്ട് എൻഎംസിയെ സമീപിക്കുന്നതിനായി ബൈജു തിട്ടാലയുടെ നേതൃത്വത്തിൽ യുകെയിലുള്ള നഴ്സുമാരുടെ പിന്തുണയോടെ പ്രവർത്തന പരിപാടികൾ ആരംഭിക്കുകയായിരുന്നു. ഇതിനായി, നിരവധി തവണ ഐഇഎൽടിഎസും ഒ ഇ ടി യും എഴുതിയ നഴ്സുമാരുടെ വിവരങ്ങൾ ശേഖരിക്കുകയും അവയുടെ അടിസ്ഥാനത്തിൽ എൻഎംസിയെ കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിക്കുകയുമായിരുന്നു.

ബൈജു വർക്കി തിട്ടാല കേംബ്രിഡ്ജ് കൗൺസിലിൽ അവതരിപ്പിച്ച പ്രമേയത്തെ അനുകൂലിച്ച് സംസാരിച്ച കൗൺസിലർ കാർല മക്യൂൻ, ഓവർസീസ് നഴ്സുമാർ ബ്രിട്ടീഷ് ഹെൽത്ത് സെക്ടറിന് നല്കുന്ന സേവനങ്ങളെ മുക്തകണ്ഠം പ്രശംസിക്കുകയുണ്ടായി. നഴ്സിംഗ് സ്റ്റുഡൻറായി അഡ്മിഷൻ കിട്ടാൻ വേണ്ട ജിസിഎസ്ഇ യോഗ്യത ഐഇഎൽടിഎസ് സ്കോർ 6 ന് തുല്യമാണെന്നിരിക്കേ, വിദേശ നഴ്സുമാർക്ക് അതിലും ഉയർന്ന പ്രാവീണ്യം വേണമെന്ന മാനദണ്ഡം അംഗീകരിക്കാനാവുന്നതല്ലെന്ന് കൗൺസിലർ നിക്കി മെസി പറഞ്ഞു. ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യ പരിശോധനയിൽ നിലവിലുള്ള വിവേചനം അവസാനിപ്പിക്കാൻ എൻഎംസി അടിയന്തിര ഇടപെടൽ നടത്തണമെന്ന് ലീഡ് കൗൺസിലർ ലൂയിസ് ഹെർബേട്ട് ആവശ്യപ്പെട്ടു. പ്രമേയം വോട്ടിനിട്ടപ്പോൾ ഭരണപക്ഷവും പ്രതിപക്ഷവും പൂർണ പിന്തുണ നല്കുകയും ഏകകണ്ഠമായി പാസാകുകയും ചെയ്തു.

ബൈജു വർക്കി തിട്ടാല അവതരിപ്പിച്ച പ്രമേയത്തിന്റെ പ്രമേയത്തിന്റെ സംക്ഷിപ്ത രൂപം.

യുകെയിലെ മറ്റു നഗരങ്ങൾക്കൊപ്പം തന്നെ കേംബ്രിഡ്ജിലും എൻഎച്ച്എസിൽ ട്രെയിൻഡ് നഴ്സുമാരെയും നഴ്സിംഗ് സ്റ്റാഫിനെയും, തദ്ദേശീയമായി കെയർ സ്റ്റാഫിനെയും വേണ്ടത്ര ലഭിക്കാത്ത അവസ്ഥയാണുള്ളത്. ഇവർക്ക് ആവശ്യമായ ഇംഗ്ലീഷ് ഭാഷാ മാനദണ്ഡം അവരുടെ ജോലിയ്ക്ക് ആവശ്യമായതിലും വളരെ ഉയർന്ന നിലയിൽ നിശ്ചയിച്ചിരിക്കുന്നതുമൂലം  റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ടുണ്ടാകുന്ന ബുദ്ധിമുട്ടുകളും ഓവർസീസ് സ്റ്റാഫിനും നിലവിൽ യുകെയിൽ തന്നെയുള്ള ഉദ്യോഗാർത്ഥികൾക്കും നിശ്ചയിച്ചിട്ടുള്ള അപര്യാപ്തമായ ഇംഗ്ലീഷ് സപ്ലിമെന്ററി പരിശീലന പരിപാടിയും കാര്യങ്ങൾ വഷളാക്കുന്നു.

കേംബ്രിഡ്ജ് സിറ്റി കൗൺസിൽ, താഴെപ്പറയുന്ന കാര്യങ്ങൾ അടിയന്തിര വിഷയമായി അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി ഇടപെടാൻ കൗൺസിൽ ലീഡറോട് പ്രമേയം വഴി നിർദ്ദേശിച്ചു.

1. എൻ എം സി നിശ്ചയിച്ചിരിക്കുന്ന ഇംഗ്ലീഷ് മാനദണ്ഡമായ ഐഇഎൽടിഎസ് സ്കോർ 7 എന്നത് 6.5 ലേയ്ക്ക് കുറയ്ക്കുന്നതിനായി കൺസൾട്ടേഷൻ പ്രഖ്യാപിക്കുക. യുകെയിൽ സെറ്റിൽ ആയതും യുകെയിലെ ഹെൽത്ത് സെക്ടറിൽ നാലു വർഷമെങ്കിലും പ്രവൃത്തി പരിചയമുള്ളവരെ പുതിയ മാനദണ്ഡത്തിന്റെ കീഴിൽ കൊണ്ടുവരിക.

2. റിക്രൂട്ട്മെൻറുമായി ബന്ധപ്പെട്ട് കൺസൾട്ടേഷൻ നടത്താനും ഇംഗ്ലീഷ് രണ്ടാം ഭാഷയായി ഉപയോഗിക്കുന്നവർക്ക് ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യ മാനദണ്ഡങ്ങൾ മൂലമുള്ള തടസങ്ങൾ മാറ്റിക്കിട്ടാനും എൻഎംസി നടപടിയെടുക്കുക.

3. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ എൻ എച്ച് എസ് ട്രസ്റ്റിന്റെ ഓവർസീസ് റിക്രൂട്ട്മെൻറ് പോളിസി റിവ്യൂ ചെയ്യുകയും ഉയർന്ന ഇംഗ്ലീഷ് നിലവാരം കൈവരിക്കാൻ പ്രാപ്തിയുള്ള സ്റ്റാഫിന് അതിനായി അവസരമൊരുക്കുകയും ചെയ്യുക.

4. എൻഎച്ച്എസിലെയും കേംബ്രിഡ്ജിലെയും സ്റ്റാഫ് ഷോർട്ടേജ് പരിഹരിക്കുന്നതിനായി സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോർ ഹെൽത്ത്, ഗവൺമെന്റിന്റെ അടിയന്തിര ഇടപെടൽ ആവശ്യപ്പെടണം.

കേംബ്രിഡ്ജ് സിറ്റി കൗൺസിലിന്റെ പ്രമേയം, ഐഇഎൽടിഎസ് സ്കോർ നേടാനാവാത്തതിനാൽ  രജിസ്ട്രേഷൻ ലഭിക്കാതെ മറ്റു ജോലികളിൽ ഏർപ്പെടേണ്ടി വരുന്ന നഴ്സുമാരുടെ കാര്യത്തിൽ പ്രതികരിക്കാൻ എൻഎംസിയെ നിർബന്ധിതമാക്കും.

 

ബിനോയി ജോസഫ്

യുകെയിലെ ബ്രിട്ടീഷ് സ്റ്റീൽ പ്ളാൻറുകൾ തകർച്ചയിലേയ്ക്ക്. ഇതു മൂലം 5000 പേർക്ക് നേരിട്ടും സപ്ളൈ ചെയിനിൽ 20,000 പേർക്ക് തൊഴിൽ നഷ്ടപ്പെട്ടേക്കും. സ്റ്റീൽ വ്യവസായത്തെ രക്ഷിക്കാനായി ഗവൺമെൻറുമായി യൂണിയനുകളും ബ്രിട്ടീഷ് സ്റ്റീൽ ഉടമകളായ ഗ്രേബുൾ ക്യാപിറ്റലും നടത്തിയ റെസ്ക്യൂ പാക്കേജിനായുള്ള ചർച്ചകൾ പരാജയപ്പെട്ടു. ഇതേത്തുടർന്ന് ഇൻസോൾവൻസി  പ്രോസസ് ആരംഭിച്ചു.  അക്കൗണ്ടിംഗ് കമ്പനിയായ ഇ.വൈ കമ്പനിയുടെ നിയന്ത്രണം ഏറ്റെടുത്തു. ബ്രിട്ടീഷ് സ്റ്റീലിന് പുതിയ ഉടമസ്ഥരെ കണ്ടെത്താനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. ബ്രെക്സിറ്റുമായി ബന്ധപ്പെട്ട അനിശ്ചിതത്വമാണ് ബ്രിട്ടീഷ് സ്റ്റീലിനെ തകർച്ചയിലേക്ക് നയിച്ചത്.

TATA STEEL MARCH ON 10th NOVEMBER, 2015

2015 നവംബറിൽ, ബ്രിട്ടീഷ് സമൂഹത്തോടൊപ്പം മലയാളി സമൂഹവും ടാറ്റാ സ്റ്റീലിന്റെ  സ്കൻതോർപ്പിലെ പ്ളാൻറിനെ അടച്ചുപൂട്ടലിന്റെ വക്കിൽ നിന്ന് രക്ഷിക്കാൻ സമരമുഖത്ത് ഇറങ്ങിയിരുന്നു. ടാറ്റാ സ്റ്റീൽ, പ്ളാന്റുകൾ തുടർന്ന് ഗ്രേബുൾ ക്യാപിറ്റലിന് വിൽക്കുകയായിരുന്നു. കാർബൺ ടാക്സ് അടക്കമുള്ള യൂറോപ്യൻ യൂണിയന്റെ നിയന്ത്രണങ്ങളാൽ സാമ്പത്തിക നഷ്ടത്തിൽ പ്രവർത്തിച്ചിരുന്ന ബ്രിട്ടീഷ് സ്റ്റീലിന് യൂറോപ്യൻ യൂണിയനുമായുള്ള ഭാവി വ്യാവസായിക വ്യാപാര ബന്ധങ്ങൾ അനിശ്ചിതത്വത്തിലായത് ദോഷകരമായി ഭവിച്ചു. ഇതു മൂലം സ്കൻതോർപ്പ്  പ്ളാന്റിൽ 3000 പേർക്കും ടീസൈഡിൽ 800 പേർക്കും തൊഴിൽ നഷ്ടപ്പെടാൻ സാധ്യതയുണ്ട്.

ചുരുങ്ങിയ വാക്കുകളില്‍ മനോഹരമായ ഫെയ്സ്ബുക്ക് പോസ്റ്റ് തയ്യാറാക്കാന്‍ അറിയുന്നവരാണ് നിങ്ങളെങ്കില്‍ ഈ ജോലിക്ക് നിങ്ങള്‍ എന്തായാലും അപേക്ഷ അയക്കണം. ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിക്ക് വേണ്ടി രാജകുടുംബം ആണ് ഒരു സോഷ്യല്‍മീഡിയാ മാനേജരെ തേടുന്നത്. ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍സ് ഓഫീസറായാണ് നിയമനം ഉണ്ടാവുക. രാജ്ഞിയുടെ സാന്നിധ്യം സോഷ്യല്‍മീഡിയയില്‍ മനോഹരമായ രീതിയില്‍ സജീവമാക്കുക എന്നതാണ് ഇദ്ദേഹത്തിന് ജോലിയുണ്ടാവുക.

ബക്കിന്‍ഹാം രാജകൊട്ടാരത്തില്‍ തന്നെയായിരിക്കും സോഷ്യല്‍മീഡിയാ മാനേജര്‍ക്ക് നിയമനം ഉണ്ടാവുക. ശമ്പളം എത്രയെന്ന് കേട്ടാല്‍ നിങ്ങള്‍ നിലവിലത്തെ ജോലി ഉപേക്ഷിച്ച് പോവുമെന്ന് ഉറപ്പാണ്. 30,000 പൗണ്ടാണ് (26,61,544 രൂപ) പ്രതിമാസം ശമ്പളമായി ലഭിക്കുക. 33 ദിവസം പ്രതിവര്‍ഷ അവധിയും ലഭിക്കും. ഉച്ചഭക്ഷണവും സൗജന്യമായിരിക്കും.

കോളേജ് ബിരുദം, വെബ്സൈറ്റ്-സോഷ്യല്‍മീഡിയാ കൈകാര്യം ചെയ്തുളള മുന്‍കാല പ്രവൃത്തിപരിചയം, സാങ്കേതികപരമായുളള അറിവ് എന്നിവ അപേക്ഷിക്കുന്നയാള്‍ക്ക് ഉണ്ടായിരിക്കണം. രാജ്ഞിയുടെ നിലപാടുകള്‍ അനുസരിച്ച് രസകരമായ രീതിയില്‍ ഉളളടക്കങ്ങള്‍ തയ്യാറാക്കാന്‍ കഴിയണം. ഫോട്ടോഗ്രാഫിയിലുളള കഴിവും പ്രത്യേകം പരിഗണിക്കും. രാജകൊട്ടാരത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലാണ് ഇത് സംബന്ധിച്ച അറിയിപ്പ് ഉളളത്. നിരവധി പേര്‍ ഇപ്പോള്‍ തന്നെ അപേക്ഷിച്ചതായാണ് വിവരം.

ഏറ്റവും കൂടുതൽ കാലം കിരീടമണിഞ്ഞ ബ്രിട്ടീഷ് രാജകുടുംബാംഗം ആണ് എലിസബത്ത് രാജ്ഞി. ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ളരാജാധികാരി എന്നീ ബഹുമതികൾ 93കാരിയായ എലിസബത്ത് രാജ്ഞിക്ക് സ്വന്തം. 1926 ഏപ്രിൽ 21ന് ജനിച്ച അലക്‌സാൻഡ്ര മേരി 1953 ജൂൺ 2നാണ് ബ്രിട്ടന്റെ ഭരണാധികാരിയായി ചുമതലയേറ്റത്.

ജോര്‍ദാന്‍ അഡ്‌ലാര്‍ഡ് റോജേഴ്‌സ് എന്ന മുന്‍ കെയര്‍ വര്‍ക്കര്‍ ഒരു സാധാരണക്കാരനാണ്. 31 വയസു വരെ സാധാരണക്കാരനായി ജീവിച്ച ജോര്‍ദാന് ഭാഗ്യം വന്നത് ഒരു ഡിഎന്‍എ പരിശോധനയിലൂടെയാണ്. അത് വെറും ഭാഗ്യമല്ല, 50 മില്യന്‍ പൗണ്ടിന്റെ സ്വത്താണ് ഇയാള്‍ക്ക് ലഭിച്ചത്. കോണ്‍വാളിലുള്ള 1536 ഏക്കര്‍ എസ്റ്റേറ്റ് ജോര്‍ദാന് ലഭിച്ചു. ചാള്‍സ് റോജേഴ്‌സ് എന്ന കോടീശ്വരനാണ് തന്റെ പിതാവെന്ന് തന്റെ എട്ടാമത്തെ വയസില്‍ തന്നെ സൂചന ലഭിച്ചിരുന്നുവെന്ന് ജോര്‍ദാന്‍ പറഞ്ഞു. ചാള്‍സിന്റെ മരണ ശേഷമാണ് ഡിഎന്‍എ ടെസ്റ്റിലൂടെ ജോര്‍ദാന്‍ മകനാണെന്ന് തെളിഞ്ഞതും അളവില്ലാത്ത സ്വത്തിന്റെ ഉടമയായി മാറിയതും.

അവിവാഹിതനായിരുന്ന ചാള്‍സ് റോജേഴ്സിന്റെ കോടിക്കണക്കിനു രൂപയുടെ സ്വത്തിന് മറ്റ് അവകാശികള്‍ ഉണ്ടായിരുന്നില്ല. ആകെയുണ്ടായിരുന്ന ഒരു സഹോദരന്‍ ചെറുപ്പത്തില്‍ തന്നെ ക്യാന്‍സര്‍ ബാധിതനായി മരിച്ചു പോയിരുന്നു. ചാള്‍സിന്റെ അച്ഛന്‍ ലഫ്റ്റനന്റ് കമാന്‍ഡര്‍ ജോണ്‍ റോജേഴ്സ് 2012ല്‍ മരിച്ചിരുന്നു. അമ്മയുടെ മരണ ശേഷം തന്റെ കാമുകിയും കുട്ടിയുമൊത്ത് താമസിച്ചിരുന്ന ജോര്‍ദാന്‍ കെയര്‍ വര്‍ക്കര്‍ ജോലിയായിരുന്നു ചെയ്തിരുന്നത്. അമിതമായി മയക്കുമരുന്ന് ഉപയോഗിച്ചാണ് ചാള്‍സ് റോജേഴ്‌സ് മരിച്ചത്.

ഈ വാര്‍ത്ത അറിഞ്ഞതു മുതല്‍ സ്വത്ത് ലഭിക്കാനുള്ള നീക്കങ്ങള്‍ ജോര്‍ദാന്‍ ആരംഭിച്ചു. അമ്മ മരിച്ചതിനു ശേഷം ചാള്‍സിനെ കണ്ട് താന്‍ മകനാണെന്ന കാര്യം ജോര്‍ദാന്‍ അറിയിച്ചിരുന്നു. എന്നാല്‍ ഡിഎന്‍എ പരിശോധനാ ഫലം കൊണ്ടുവന്നാല്‍ അംഗീകരിക്കാമെന്നായിരുന്നു ചാള്‍സിന്റെ നിലപാട്. അതിനായുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് ചാള്‍സ് മരിക്കുന്നത്. ഇതിനു ശേഷം ചാള്‍സിന്റെ ചില അകന്ന ബന്ധുക്കള്‍ ജോര്‍ദാന് സ്വത്ത് ലഭിക്കാതിരിക്കാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും ചാള്‍സുമായുള്ള രൂപ സാദൃശ്യം കണക്കിലെടുത്ത് ഡിഎന്‍എ പരിശോധന നടത്താനുള്ള അനുമതി കോടതി നല്‍കുകയായിരുന്നു.

ലണ്ടന്‍: ബ്രെക്‌സിറ്റില്‍ തന്നെ പിന്തുണയ്ക്കാനുള്ള അവസാന അവസരമാണിതെന്ന് എം.പിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. വിഷയത്തില്‍ എം.പിമാര്‍ അതീവ ഗൗരവമേറിയ തീരുമാനം എടുക്കേണ്ട സമയമാണിതെന്നും ഭൂരിപക്ഷം നേടാന്‍ തനിക്ക് സാധിക്കുമെന്നും മേ പറഞ്ഞു. നേരത്തെ എം.പിമാര്‍ തള്ളിയ കരട് രേഖയില്‍ നിന്നും നിരവധി മാറ്റങ്ങള്‍ ഉള്‍കൊണ്ടാണ് പുതിയ നയരേഖ തയ്യാറാക്കിയിരിക്കുന്നതെന്ന് മേ അവകാശപ്പെടുന്നു. പരിസ്ഥിതി സംരക്ഷണം, തൊഴിലാളികളുടെ അവകാശം, നോര്‍ത്തേണ്‍ ഐറിഷ് ബോര്‍ഡര്‍ പ്രശ്‌നം, കസ്റ്റംസ് നിയമങ്ങളിലെ ഇളവ് തുടങ്ങി നേരത്തെ എം.പിമാര്‍ ഉന്നയിച്ച എല്ലാ ആവശ്യങ്ങളെയും ഉള്‍കൊള്ളിച്ചാണ് പുതിയ നയരേഖയെന്ന് മേയുമായി അടുത്ത കേന്ദ്രങ്ങളും വ്യക്തമാക്കുന്നുണ്ട്.

വിവാദവിഷയങ്ങളില്‍ മെച്ചപ്പെട്ട നിലപാടോടെ തയാറാക്കുന്ന കരാര്‍ എംപിമാര്‍ ‘പുതിയ കണ്ണോടെ’കാണണമെന്നു മേ അഭ്യര്‍ഥിച്ചു. വിവാദ കരാര്‍ പാസാക്കുന്ന കാര്യത്തില്‍ സ്വന്തം കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയില്‍നിന്നു വരെ എതിര്‍പ്പു നേരിടുന്ന മേ, താന്‍ സ്ഥാനമൊഴിയുന്നതിന്റെ വിശദാംശങ്ങള്‍ അടുത്ത മാസം പുറത്തുവിടുമെന്നാണു പറഞ്ഞിരിക്കുന്നത്. കരട് രേഖ പാസായില്ലെങ്കില്‍ മേയെ സംബന്ധിച്ചിടത്തോളം വലിയ രാഷ്ട്രീയ തിരിച്ചടിയുണ്ടാകും. പ്രധാനമന്ത്രി പദം രാജിവെക്കുന്ന കാര്യത്തില്‍ ഉടന്‍ അന്തിമ തീരുമാനം അറിയിക്കണമെന്ന് പാര്‍ട്ടിയില്‍ നിന്ന് തന്നെ മേയ്ക്ക് മുന്നറിയിപ്പ് ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. പാര്‍ലമെന്റില്‍ കരാര്‍ പാസാക്കി ബ്രെക്‌സിറ്റ് നടപടികള്‍ തുടങ്ങാന്‍ ഒക്ടോബര്‍ 31 വരെയാണു യൂറോപ്യന്‍ യൂണിയന്‍ ബ്രിട്ടനു സമയം നീട്ടിക്കൊടുത്തിരിക്കുന്നത്. ഈ സമയത്തിനുള്ളില്‍ കണ്‍സര്‍വേറ്റീവ് എം.പിമാരുടെ പൂര്‍ണ പിന്തുണ ഉറപ്പാക്കാനുള്ള കരുനീക്കങ്ങളിലാണ് മേ.

അതേസമയം ബ്രെക്സിറ്റ് വിഷയത്തില്‍ തെരേസാ മേയുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് ജെര്‍മി കോര്‍ബെയ്ന്‍ നിലപാട് വ്യക്തമാക്കി കഴിഞ്ഞു. വോട്ടെടുപ്പില്‍ ലേബര്‍ പാര്‍ട്ടി അംഗങ്ങള്‍ പങ്കെടുക്കില്ലെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നേരത്തെ നടന്ന ക്രോസ് പാര്‍ട്ടി ചര്‍ച്ചകളുടെ പിന്തുടര്‍ച്ചയാണ് പിന്തുണ നല്‍കില്ലെന്ന ഉറച്ച തീരുമാനത്തിലേക്ക് ലേബറിനെ നയിച്ചതെന്നാണ് സൂചന. പുതിയ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള കരാര്‍ അവതരിപ്പിക്കുമെന്നാണ് തെരേസാ മേ വ്യക്തമാക്കിയിട്ടുള്ളത്. എല്ലാവരുടെയും അഭിപ്രായങ്ങള്‍ പരിഗണിച്ചാണ് കരാര്‍ തയ്യാറാക്കിയിട്ടുള്ളതെന്നും അവര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതുമായി സഹകരിക്കാന്‍ കഴിയില്ലെന്ന നിലപാടില്‍ തന്നെയാണ് പ്രതിപക്ഷം. യൂറോപ്യന്‍ യൂണിയനുമായി സാധാരണ രീതിയിലുള്ള കസ്റ്റംസ് കരാര്‍ പിന്തുടരാനാണ് ലേബര്‍ പാര്‍ട്ടിയുടെ തീരുമാനം. പഴയ കാര്യങ്ങള്‍ പരിഷ്‌കരിക്കാതെ വീണ്ടും കൊണ്ടുവരികയാണ് പ്രധാനമന്ത്രിയെന്നും കോര്‍ബെയന്‍ കുറ്റപ്പെടുത്തുന്നു.

സെലിബ്രിറ്റി ഷെഫ് ജാമീ ഒലിവറിന്റെ ഉടമസ്ഥതയിലുള്ള റെസ്റ്റോറന്റ് സാമ്രാജ്യം തകര്‍ന്നു. യുകെയിലെ 25 റെസ്‌റ്റോറന്റുകളില്‍ 22 എണ്ണത്തിനും താഴുവീണു. ആയിരത്തോളം പേര്‍ക്കാണ് ഇതേത്തുടര്‍ന്ന് ജോലി നഷ്ടമായത്. ജാമിയുടെ ബിസിനസ് സാമ്രാജ്യം ഇപ്പോള്‍ അഡ്മിനിസ്‌ട്രേഷനിലാണ്. ഗാറ്റ്വിക്ക് വിമാനത്താവളത്തിലെ മൂന്ന് ഔട്ട്‌ലെറ്റുകള്‍ മാത്രമേ ഇനി തുറന്നു പ്രവര്‍ത്തിക്കുകയുള്ളു. ബിസിനസ് ഏറ്റെടുത്തു നടത്താന്‍ അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ ആളുകളെ അന്വേഷിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ തുറന്നു പ്രവര്‍ത്തിക്കുന്ന ഔട്ട്‌ലെറ്റുകളിലെ ജീവനക്കാരും ജോലി നഷ്ടമാകുന്ന അവസ്ഥയിലാണ്. തന്റെ ബിസിനസ് സംരംഭത്തിനു നേരിട്ട തകര്‍ച്ചയില്‍ ദുഃഖമുണ്ടെന്ന് ജാമി ഒലിവര്‍ പറഞ്ഞു.

2002ല്‍ ലണ്ടനിലാണ് റെസ്‌റ്റോറന്റ് ശൃംഖല പ്രവര്‍ത്തനം ആരംഭിച്ചത്. ഫിഫ്റ്റീന്‍ റെസ്റ്റോറന്റില്‍ ആരംഭിച്ച ബിസിനസ് പിന്നീട് 25 റെസ്റ്റോറന്റുകളിലേക്ക് വളര്‍ന്നു. 2008ലാണ് ജാമീസ് ഇറ്റാലിയന്‍ ആരംഭിച്ചത്. ഇത് 22 ജാമീസ് ഇറ്റാലിയനുകളിലേക്കും ഫിഫ്റ്റീന്‍, ബാര്‍ബെകോവ, ജാമീസ് ഡൈനര്‍ തുടങ്ങിയവയിലേക്കും വളരുകയായിരുന്നു. തന്റെ സാമ്രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് കാരണം ജീവനക്കാരും സപ്ലയര്‍മാരുമാണെന്ന് ജാമി പറയുന്നു. ബിസിനസിന്റെ തകര്‍ച്ച അവര്‍ക്കുണ്ടാക്കുന്ന വിഷമം തനിക്ക് മനസിലാകുമെന്നും ജാമി പറഞ്ഞു. ചൊവ്വാഴ്ചയാണ് കമ്പനിയെ അഡ്മിനിസ്‌ട്രേറ്റര്‍മാരെ ഏല്‍പ്പിച്ചത്. കെപിഎംജിയാണ് അഡ്മിനിസ്‌ട്രേറ്റര്‍.

വിദേശത്തെ 61 ഔട്ട്‌ലെറ്റുകളെ ഈ അഡ്മിനിസ്‌ട്രേഷന്‍ ബാധിക്കില്ലെന്നാണ് വിവരം. 25 ജാമി ഇറ്റാലിയനുകളും കോണ്‍വാളിലെ ഫിഫ്റ്റീനും ഉള്‍പ്പെടെയുള്ള ഈ ഔട്ട്‌ലെറ്റുകള്‍ ഫ്രാഞ്ചൈസികളാണ് നടത്തിവരുന്നത്. അമേരിക്കന്‍ കേറ്ററര്‍ ആയ അരാമാര്‍ക്കുമായി ഏര്‍പ്പെട്ടിരിക്കുന്ന 10 വര്‍ഷത്തെ കരാറിനെയും ഇത് ബാധിക്കില്ല. യുകെയിലെയും മറ്റു രാജ്യങ്ങളിലെയും യൂണിവേഴ്‌സിറ്റികളിലും ആശുപത്രികളിലും ഔട്ട്‌ലെറ്റുകള്‍ സ്ഥാപിക്കാനുള്ള കരാറാണ് ഇത്.

മലയാളം യു.കെ ന്യൂസ് സ്‌പെഷ്യല്‍

എക്‌സിറ്റ് പോളുകള്‍ നരേന്ദ്ര മോദി അധികാരത്തിലെത്തുമെന്ന് പ്രവചിക്കുമ്പോഴും പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രത്യേകിച്ച് കോണ്‍ഗ്രസും ബദല്‍ സംവിധാനങ്ങളെക്കുറിച്ച് തിരിക്കിട്ട ആലോചനയിലാണ്. ബി.ജെ.പിയുടെ സീറ്റുനില 200 കൂടുതല്‍ കടക്കില്ലെന്നും തൂക്ക് പാര്‍ലമെന്റ് വരുമെന്നുമുള്ള പ്രതീക്ഷയില്‍ സര്‍വ്വ സമ്മതരായ പൊതുസ്ഥാനാര്‍ത്ഥികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. കേരളത്തില്‍ നിന്നുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയും സാധ്യതാ പട്ടികയില്‍ മുന്‍നിരയിലാണ്. അഴിമതി വിരുദ്ധ പ്രതിച്ഛായയും, ഗാന്ധി കുടുംബവുമായുള്ള അടുപ്പവും, പ്രമുഖ പ്രതിപക്ഷ നേതാക്കളുമായി സൂക്ഷിക്കുന്ന അടുത്ത ബന്ധവും ആന്റണിയുടെ സാധ്യതകളെ വര്‍ധിപ്പിക്കുന്നണ്ടെങ്കിലും ന്യൂനപക്ഷ സമുദായക്കാരണാന്നുള്ളച് അദ്ദേഹത്തിന് പ്രതികൂല സാഹചര്യം സൃഷ്ടിക്കുന്ന ഘടകമാണ്. കോണ്‍ഗ്രസ് നേതൃത്വം പരിഗണിക്കുന്ന മറ്റൊരു നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ്. ഖാര്‍ഗെയാണ് കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം ലോക്‌സഭയില്‍ കോണ്‍ഗ്രസിനെ നയിച്ചത്.

എ.കെ ആന്റണിയെയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കൂടാതെ തെലുങ്കുദേശം നേതാവ് ചന്ദ്രബാബു നായിഡുവിനും തൂക്ക ്പാര്‍ലമെന്റ് വരുന്ന സാഹചര്‌യത്തില്‍ സാധ്യതകളുണ്ട്. ചന്ദ്ര ബാബു നായിഡു തന്നെയാണ് തെരഞ്ഞെടുപ്പിന് മുന്‍പ് പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിച്ചു നിര്‍ത്താന്‍ ഏറ്റവും പ്രയത്‌നിച്ച നേതാക്കളിലൊരാള്‍.

ഹൃദയത്തിന്റെ സ്‌കാനിംഗിലൂടെ കുഴഞ്ഞുവീണ് പെട്ടെന്നുണ്ടാകുന്ന മരണങ്ങള്‍ ഒഴിവാക്കാനാകുമെന്ന് പഠനം. പുതിയ സ്‌കാനിംഗ് സാങ്കേതികവിദ്യ ഇതിന് ഉപകരിക്കുമെന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ വ്യക്തമാക്കുന്നത്. ഹൈപ്പര്‍ട്രോഫിക് കാര്‍ഡിയോമയോപ്പതി എന്ന അവസ്ഥയുള്ളവരിലുണ്ടാകുന്ന ഹൃദയത്തിന്റെ രൂപ വ്യതിയാനങ്ങള്‍ മിക്കപ്പോഴും മരണത്തിനു ശേഷമായിരിക്കും മനസിലാക്കാന്‍ സാധിക്കുക. എന്നാല്‍ ഇത് നേരത്തേ മനസിലാക്കാന്‍ മൈക്രോസ്‌കോപ്പിക് ഇമേജിംഗ് സാങ്കേതികവിദ്യയിലൂടെ കഴിയുമെന്ന് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പറയുന്നു. യുവാക്കളില്‍ വളരെ വേഗത്തിലുണ്ടാകുന്ന ഹൃദ്രോഗ മരണങ്ങള്‍ക്ക് പ്രധാന കാരണമാണ് ഹൈപ്പര്‍ട്രോഫിക് കാര്‍ഡിയോമയോപ്പതി.

യുകെയില്‍ 500ല്‍ ഒരാള്‍ക്ക് വീതം ഈ രോഗാവസ്ഥയുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. വളരെ സാധാരണവും പാരമ്പര്യമായി ലഭിക്കുന്നതുമായ ഈ അസുഖം കുറച്ചു പേരുടെ ജീവനെടുക്കുകയും ചെയ്യുന്നു. ഫുട്‌ബോള്‍ മാച്ചിനിടയില്‍ ഫാബ്രിക് മുവാംബയ്ക്ക് ഉണ്ടായതും ജോഗിംഗിനിടെ ഡേവിഡ് ഫ്രോസ്റ്റിന്റെ മകന്‍ മൈല്‍സ് കുഴഞ്ഞുവീണ് മരിച്ചതും ഈ രോഗം മൂലമാണ്. ഈ രോഗമുള്ളവര്‍ ലക്ഷണങ്ങള്‍ കാണിക്കണമെന്നില്ല. മിക്കയാളുകളും സാധാരണ ജീവിതം നയിക്കുന്നവരായിരിക്കും. ഈ അസുഖമുള്ളയാളുകളുകളുടെ ഹൃദയത്തില്‍ അസാധാരണമായ ഒരു ഫൈബര്‍ പാറ്റേണ്‍ ഉള്ളതായി കണ്ടെത്തി. ഇത് പഠിച്ചതിലൂടെ ഹൃദയ സ്പന്ദനത്തില്‍ വ്യതിയാനങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതായും വ്യക്തമായി.

ഒരു ശതമാനം ആളുകളിലാണ് ഈയവസ്ഥ ശ്രദ്ധയില്‍പ്പെട്ടത്. സ്പന്ദനത്തില്‍ വ്യതിയാനമുണ്ടായാല്‍ ഉദ്ദീപനം നല്‍കുന്നതിനായി ഒരു ഉപകരണം ഗവേഷകര്‍ ഹൃദയത്തില്‍ സ്ഥാപിക്കുകയാണ് ചെയ്തത്. അത്യധികം അപായ സാധ്യതയുള്ള രോഗികളില്‍ ഈ സംവിധാനം വളരെയേറെ ഫലപ്രദമാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ.റീന അറിഗ പറഞ്ഞു.

കാലിഫോര്‍ണിയ: ചൈനീസ് ടെക് ഭീമന്‍ വാവെയുമായി വാണിജ്യ ബന്ധം അവസാനിപ്പിച്ചതിന് പിന്നാലെ ഗൂഗിളിന് തിരിച്ചടി. ഓഹരി വിപണിയില്‍ ഏതാണ്ട് 2.5 ശതമാനമാണ് ഗൂഗിളിന് തകര്‍ച്ചയുണ്ടായിരിക്കുന്നത്. ഇനി മുതല്‍ വാവെ ഫോണുകളില്‍ ജി-മെയില്‍, ഗൂഗിള്‍ മാപ്പ് തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാവുകയില്ല. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഉത്തരവിനെ തുടര്‍ന്നാണ് യുഎസ് കമ്പനിയായ ഗൂഗിള്‍ വാവെയുമായി വാണിജ്യ ബന്ധം അവസാനിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്ക-ചൈന ടെക്‌നോളജി ശീതയുദ്ധം ഇതോടെ ശക്തി പ്രാപിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഹാര്‍ഡ്വെയര്‍, സോഫ്റ്റ്വെയര്‍ കൈമാറ്റത്തിന് പുറമെ ടെക്നിക്കല്‍ സേവനങ്ങളും ഗൂഗിള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

ഗൂഗിളില്‍ നിന്നുള്ള ഒഎസ് സേവനം നില്‍ക്കുന്നതിനൊപ്പം പ്ലേ സ്റ്റോര്‍, ഗൂഗിള്‍ മാപ്പ്, യുട്യൂബ് ഉള്‍പ്പടെ ഗൂഗിള്‍ സര്‍വീസുകളെല്ലാം വാവെയ്, ഓണര്‍ ഫോണില്‍ നിന്ന് വൈകാതെ അപ്രത്യക്ഷമാകുമെന്നാണ് റിപ്പോര്‍ട്ട്. പ്രതിസന്ധി മറികടക്കാനുള്ള ഒരു വഴി ആന്‍ഡ്രോയ്ഡ് ഓപ്പണ്‍ സോഴ്‌സ് പ്രോജക്ടിലൂടെ ആന്‍ഡ്രോയ്ഡ് പതിപ്പുകള്‍ അപ്‌ഡേറ്റ് ചെയ്യുക എന്നതാണ്. എന്നാല്‍ ഈ വഴിക്ക് ആന്‍ഡ്രോയ്ഡ് സര്‍വീസ് സ്വീകരിക്കുമ്പോള്‍ പരിമിതമായ ഫീച്ചറുകള്‍ മാത്രാമണ് ലഭിക്കുക. എന്നാല്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന വാവെയ് ഡിവൈസുകളെ ഇത് ബാധിക്കില്ലെങ്കിലും പുതിയ അപ്‌ഡേഷനുകളും പ്ലേസ്റ്റോറില്‍ നിന്നുള്ള ആപ്പുകളും ലഭിച്ചേക്കില്ല. അതേസമയം, സ്വന്തമായി ഓപ്പറേറ്റിങ് സിസ്റ്റവും ടെക്നോളജിയും കണ്ടെത്തി അമേരിക്കന്‍ വെല്ലുവിളി നേരിടാന്‍ തന്നെയാണ് വാവെയ് നീക്കം.

എന്നാല്‍ നിലവിലെ പ്രതിസന്ധി കമ്പനിയെ കാര്യമായി ബാധിക്കില്ലെന്ന് ചൈനീസ് ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയായ വാവെയ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറും സ്ഥാപകനുമായ റെന്‍ സെംഗ്ഫീ പറഞ്ഞു. കമ്പനിയുടെ വരുമാനത്തില്‍ നേരിയ ഇടിവു നേരിടും. ഇതെല്ലാം മറികടക്കാന്‍ വേണ്ട പദ്ധതികള്‍ കമ്പനി ആസൂത്രണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കന്‍ പ്രസിഡന്റും യുഎസ് വാണിജ്യവകുപ്പും മേയ് 15 ന് ചേര്‍ന്ന യോഗത്തിലാണ് വാവെയ് കമ്പനിക്കെതിരെ കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയത്. കമ്പനിക്ക് വേണ്ട ചിപ്പുകള്‍ അമേരിക്കയില്‍ നിന്ന് ലഭിച്ചില്ലെങ്കിലും പ്രതിസന്ധി ഉണ്ടാവില്ലെന്നും ഈ സാഹചര്യത്തെ നേരിടാന്‍ കമ്പനി സജ്ജമായിരുന്നെന്നും വാവെയ് വക്താവ് അറിയിച്ചു.

വിദേശ ഫണ്ടുകള്‍ ലഭിക്കുന്നുണ്ടെന്ന ആരോപണം ശക്തമായതിനെത്തുടര്‍ന്ന് നൈജല്‍ ഫരാഷ് നേതാവായ ബ്രെക്‌സിറ്റ് പാര്‍ട്ടിയുടെ സാമ്പത്തിക സ്രോതസുകളെക്കുറിച്ച് അന്വേഷണത്തിന് ഒരുങ്ങി ഇലക്ടറല്‍ കമ്മീഷന്‍. പാര്‍ട്ടി ആസ്ഥാനത്ത് കമ്മീഷന്‍ പരിശോധന നടത്തും. ഇന്നു നടത്തുന്ന പരിശോധനയില്‍ പാര്‍ട്ടിയുടെ വിവാദമായ ഫണ്ട് റെയ്‌സിംഗ് രീതികളായിരിക്കും പ്രധാനമായും അന്വേഷണ വിധേയമാക്കുക. പാര്‍ട്ടിയുടെ പേയ്പാല്‍ അക്കൗണ്ടിലേക്ക് ജനങ്ങള്‍ വിദേശ കറന്‍സിയിലാണോ നിക്ഷേപിക്കുന്നത് എന്ന കാര്യം അറിയില്ലെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കിയതോടെയാണ് വിവാദം ആരംഭിച്ചത്. അനധികൃതമായി ലഭിക്കുന്ന പണം സ്വീകരിക്കുന്നതിലൂടെ ബ്രെക്‌സിറ്റ് പാര്‍ട്ടി ജനാധിപത്യത്തിന് തുരങ്കം വെയ്ക്കുകയാണെന്ന വിമര്‍ശനം ഉയര്‍ത്തി ഗോര്‍ഡന്‍ ബ്രൗണാണ് ആദ്യം രംഗത്തെത്തിയത്.

ബ്രെക്‌സിറ്റ് പാര്‍ട്ടിയുടെ ഓഫീസില്‍ ഇന്ന് പരിശോധന നടത്തുമെന്ന് ഇലക്ടറല്‍ കമ്മീഷന്‍ വക്താവാണ് അറിയിച്ചത്. 500 പൗണ്ടിനു മേലുള്ള സംഭാവനകളെ സംബന്ധിച്ചും അവ ഏതു വിധത്തിലാണ് സ്വീകരിക്കപ്പെട്ടിട്ടുള്ളതെന്നും പരിശോധിക്കുമെന്ന് വക്താവ് പറഞ്ഞു. നിയമലംഘനം നടന്നതായി വ്യക്തമായാല്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും വക്താവ് അറിയിച്ചു. ശരിയായ വിധത്തില്‍ അംഗങ്ങളുടെ പിന്‍ബലമില്ലാത്ത ബ്രെക്‌സിറ്റ് പാര്‍ട്ടി ദാതാക്കളുടെ വ്യക്തിവിവരങ്ങള്‍ ആവശ്യമില്ലാത്ത പേയ്പാല്‍ അക്കൗണ്ടിലൂടെയാണ് സംഭാവനകള്‍ സ്വീകരിച്ചത്. ഇത് പുറത്തു വന്നതോടെ വിവാദവും ആരംഭിക്കുകയായിരുന്നു. 2016ല്‍ ഹിതപരിശോധനാ സമയത്ത് ഫരാഷിന്റെ ക്യാംപെയിന്‍ ഗ്രൂപ്പായിരുന്ന ലീവ്.ഇയുവിനെക്കുറിച്ചും അതിന്റെ സ്ഥാപകനായ ആരോണ്‍ ബാങ്ക്‌സിനെക്കുറിച്ചും അന്വേഷണം നടത്തണമെന്നും ലേബറിന്റെ മുന്‍ പ്രധാനമന്ത്രി കൂടിയായ ഗോര്‍ഡന്‍ ബ്രൗണ്‍ ആവശ്യപ്പെട്ടു.

അതേസമയം ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും പരിഹാസ്യവുമാണെന്ന് ബ്രെക്‌സിറ്റ് പാര്‍ട്ടി നേതാവായ റിച്ചാര്‍ഡ് ടൈസ് പറഞ്ഞു. അസൂയയും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ വിജയ സാധ്യതയുമാണ് ഇത്തരം ആരോപണങ്ങള്‍ ഉയരാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. സംഭാവനകള്‍ സ്വീകരിക്കുന്നത് ഇലക്ടറല്‍ കമ്മീഷന്‍ അനുശാസിക്കുന്ന നിയമങ്ങള്‍ അനുസരിച്ചാണെന്നും അദ്ദേഹം വിശദീകരിച്ചു.

Copyright © . All rights reserved