Main News

മനുഷ്യനെ അടിമകളാക്കുന്ന ലഹരി വസ്തുക്കളില്‍ ഏറ്റവും പ്രധാനപ്പെട്ടവയെ നിര്‍വചിച്ച് ശാസ്ത്രലോകം. ഏതു വസ്തുവാണ് ലഹരിക്കായി മനുഷ്യര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുക എന്നത് കുറച്ച് ബുദ്ധിമുട്ടേറിയ ജോലിയായിരുന്നു. മസ്തിഷ്‌കത്തിലെ ഡോപിമിന്‍ റിലീസ് അളക്കണോ, അതോ ലഹരിയുമായി ബന്ധപ്പെട്ട വിത്‌ഡ്രോവല്‍ സിംപ്റ്റങ്ങളുടെ ഗൗരവമാണോ കണക്കാക്കേണ്ടത് തുടങ്ങിയ കാര്യങ്ങളായിരുന്നു പരിഗണിച്ചത്. ഓരോ മനുഷ്യരിലും ലഹരി വസ്തുക്കള്‍ പ്രവര്‍ത്തിക്കുന്നത് വ്യത്യസ്ത രീതിയിലായിരിക്കുമെന്നത് ഈ ഗവേഷണത്തെ അല്‍പം സങ്കീര്‍ണ്ണമാക്കുകയും ചെയ്തു. ഗവേഷണത്തിന്റെ ഫലമായി മനുഷ്യനെ അടിമകളാക്കുന്ന ലഹരി വസ്തുക്കളുടെ ഒരു പട്ടിക തയ്യാറാക്കി. അവയില്‍ ഏറ്റവും പ്രധാനപ്പെട്ട 5 വസ്തുക്കള്‍ ഇവയാണ്.

1. ഹെറോയിന്‍

മനുഷ്യനെ അടിമയാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ലഹരിവസ്തുവായി ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത് ഹെറോയിന്‍ ആണ്. മൂന്നില്‍ മൂന്ന് സ്‌കോറും നേടിയാണ് ഹെറോയിന്‍ ഒന്നാം സ്ഥാനത്തെത്തിയത്. തലച്ചോറിലെ ഡോപാമിന്‍ അളവിനെ ഏറ്റവും കൂടുതല്‍ ഉയര്‍ത്തുന്നത് ഹെറോയിനാണ്. പരീക്ഷണ മൃഗങ്ങളില്‍ 200 ശതമാനം വരെ ഡോപമിന്‍ അളവ് ഉയര്‍ന്നിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്.

2. കൊക്കെയ്ന്‍

തലച്ചോറിലെ ഡോപാമിന്‍ ഉപയോഗവുമായി നേരിട്ട് പ്രവര്‍ത്തിക്കുകയാണ് കൊക്കെയ്ന്‍ ചെയ്യുന്നത്. നാഡീ കോശങ്ങള്‍ക്കിടയിലുള്ള ആശയ സംവേദനത്തെ കൊക്കെയ്ന്‍ ഇല്ലാതാക്കുന്നു. ഇതിലൂടെ അസാധാരണമായി ആളുകള്‍ പെരുമാറുകയും ചെയ്യും. പരീക്ഷണ സാഹചര്യങ്ങളില്‍ മൃഗങ്ങളില്‍ ഇതിന്റെ അളവ് മൂന്ന് മടങ്ങ് വരെ ഉയര്‍ന്നിട്ടുണ്ട്.

3. നിക്കോട്ടിന്‍

ഒരു ശരാശരി പുകലിക്കാരന്‍ ദിവസത്തില്‍ നാല് മുതല്‍ 5 വരെ സിഗരറ്റുകളാണ് വലിക്കുന്നത്. കൂടുതല്‍ അഡിക്ഷനുള്ളവര്‍ 10 മുതല്‍ 20 എണ്ണം വരെ ഉപയോഗിക്കുന്നു. ശ്വാസകോശത്തിലാണ് പുകയിലയുടെ രാസവസ്തുക്കളെത്തുന്നത്. ഇത് പിന്നീട് തലച്ചോറിലേക്കും. പുകയിലയിലും പുകയിലും നാലായിരത്തിലധികം രാസവസ്തുക്കളുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്.

4.ബാര്‍ബിറ്റിയുറേറ്റ്‌സ് (ഡൗണേഴ്‌സ്)

ബ്ലൂ ബുള്ളറ്റ്‌സ്, ഗോറില്ലാസ്, നെംബീസ്, ഹാര്‍ബ്‌സ്, പിങ്ക് ലേഡീസ് തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ഇത് എ ക്ലാസ് മരുന്നുകളില്‍ ഉള്‍പ്പെടുന്നു. അമിതാംകാക്ഷയുള്ള രോഗികളില്‍ ഉറക്കത്തിനായി നല്‍കിയിരുന്ന മരുന്നാണ് ഇത്. കുറഞ്ഞ ഡോസുകളില്‍ ആത്മവിശ്വാസവും സന്തോഷവുമൊക്കെയുണ്ടാക്കുന്ന ഇത് അമിതമായാല്‍ ശ്വസനത്തെപ്പോലും ബാധിച്ചേക്കാം.

5. ആല്‍ക്കഹോള്‍

നിയമ വിധേയമായി ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ആല്‍ക്കഹോള്‍ മനുഷ്യനെ അടിമയാക്കുന്നതില്‍ അഞ്ചാം സ്ഥാനത്താണ്. തലച്ചോറിനെ പല തരത്തില്‍ ബാധിക്കുന്ന ഇത് ഉപയോഗിക്കുന്ന 22 ശതമാനം പേരെ അടിമകളാക്കുന്നുണ്ട്.്

നടുവ് വേദനയെന്ന് പറഞ്ഞ് നാലു മാസം ശമ്പളത്തോടു കൂടിയ അവധിയെടുത്ത എന്‍എച്ച്എസ് മാനേജരെ കുതിരയോട്ട മത്സരത്തില്‍ പങ്കെടുക്കുന്നതിനിടെ പിടികൂടി. എലിസ് ഡേവിഡ് എന്ന സ്ത്രീയാണ് തനിക്ക് നടുവേദനയായതിനാല്‍ ജോലി ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് പറഞ്ഞ് നാലു മാസത്തോളം അവധിയെടുത്തത്. എന്നാല്‍ ഇവരെ നാലിടങ്ങളില്‍ നടന്ന ഷോ ജംപിങ് മത്സരങ്ങളില്‍ കണ്ടതായാണ് വിവരം. ഇതോടെ വ്യാജ വാദങ്ങള്‍ ഉന്നയിച്ച് അനാവശ്യമായി സിക്ക് പേ എടുത്തതിന് ഇവര്‍ക്കെതിരെ നിയമ നടപടി ആരംഭിച്ചിരിക്കുകയാണ്. 206 ജൂണ്‍ 5ന് കുതിരപ്പുറത്തു നിന്ന് വീണതിനു ശേഷം തനിക്ക് ശാരീരികമായ ബുദ്ധിമുട്ടുകളുണ്ടെന്ന് കാട്ടിയാണ് ഇവര്‍ ജോലി ചെയ്തിരുന്ന എന്‍എച്ച്എസ് ലബോറട്ടറിയില്‍ നിന്ന് അവധി വേണമെന്ന് ആവശ്യപ്പെട്ടത്.

ഇതേത്തുടര്‍ന്ന് നാലു മാസത്തോളം ജോലിക്ക് ഹാജരാകാതിരുന്ന ഇവര്‍ ഡ്രെസേജുകളിലും ക്രോസ് കണ്‍ട്രി, ഷോജംപിംങ് മത്സരങ്ങളിലും പങ്കെടുക്കുകയായിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. നടുവിനേറ്റ പരിക്കു മൂലം തനിക്ക് നടക്കാന്‍ പോലും സാധിക്കുന്നില്ലെന്നായിരുന്നു ഇവര്‍ ജോലി ചെയ്തിരുന്ന ബ്രിഡ്‌ജെന്‍ഡിലെ സര്‍ജിക്കല്‍ മെറ്റീരിയല്‍സ് ടെസ്റ്റിംഗ് ലബോറട്ടറിയില്‍ അറിയിച്ചിരുന്നത്. സൗത്ത് വെയില്‍സിലുള്ള ഈ ലാബില്‍ ക്വാളിറ്റി മാനേജരായി പ്രവര്‍ത്തിക്കുകയായിരുന്നു എലിസ് ഡേവിഡ്. സെപ്റ്റംബറിലും ഇവര്‍ ജോലി സ്ഥലത്തു വിളിച്ച് നടക്കാനും ഡ്രൈവ് ചെയ്യാനും തനിക്ക് ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചു.

എന്നാല്‍ ഈ സമയത്ത് ഇവര്‍ ഒരു ഷോജംപിങ് മത്സരത്തില്‍ പങ്കെടുത്തു കൊണ്ടിരിക്കുകയായിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍ അറിയിച്ചു. വെയില്‍സിലും വെസ്റ്റ് കണ്‍ട്രിയില്‍ രണ്ടിടത്തും ഇവര്‍ മത്സരങ്ങളില്‍ പങ്കെടുത്തു. 2016 ഒക്ടോബറില്‍ ജോലിക്ക് തിരികെ കയറുന്നതു വരെ ഇവര്‍ പങ്കെടുത്ത മത്സരങ്ങളെചക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടിരുന്നില്ല. പിന്നീട് 2017 ഏപ്രിലില്‍ ഇവര്‍ ജോലിയില്‍ നിന്ന് രാജിവെക്കുകയും ചെയ്തു. ഇവര്‍ പിരിഞ്ഞു പോയതിനു ശേഷം ഒപ്പം ജോലി ചെയ്തിരുന്ന ഐടി അനലിസ്റ്റാണ് ബ്രിട്ടീഷ് ഇവന്റിംഗ് വെബ്‌സൈറ്റില്‍ എലിസ് ഡേവിഡിന്റെ പേര് കണ്ടെത്തിയത്.

ബ്രെക്‌സിറ്റ് രാജ്യത്തുണ്ടാക്കിയ ആഴമേറിയ മുറിവുകള്‍ ഇല്ലാതാക്കാന്‍ പൊതു തെരഞ്ഞെടുപ്പാണ് ഏക മാര്‍ഗ്ഗമെന്ന് ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍. അധികാരത്തിലെത്തിയാല്‍ യൂറോപ്യന്‍ യൂണിയനുമായി ഗുണകരമായ ഒരു ഉടമ്പടി സാധ്യമാക്കാന്‍ ലേബര്‍ ശ്രമിക്കുമെന്നും കോര്‍ബിന്‍ പറഞ്ഞു. ബ്രെക്‌സിറ്റ് കുരുക്ക് അഴിക്കാന്‍ ഒരു പൊതുതെരഞ്ഞെടുപ്പിനായി തെരേസ മേയ്ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്താനും ലേബര്‍ പദ്ധതിയിടുന്നുണ്ട്. ബ്രസല്‍സുമായി വീണ്ടും ചര്‍ച്ച നടത്താനും രാജ്യത്തിന് അനുഗുണമായ ഒരു ബ്രെക്‌സിറ്റ് ഉടമ്പടി സൃഷ്ടിച്ച് അതിന് പാര്‍ലെമന്റിന്റെയും ജനങ്ങളുടെയും അംഗീകാരം വാങ്ങാനും പുതിയൊരു ഗവണ്‍മെന്റിനേ സാധിക്കൂ എന്നും കോര്‍ബിന്‍ പറഞ്ഞു. അടുത്തയാഴ്ച പാര്‍ലമെന്റില്‍ വീണ്ടും ചര്‍ച്ചക്കു വരുന്ന ബ്രെക്‌സിറ്റ് ബില്ലിനെ വോട്ട് ചെയ്ത് പരാജയപ്പെടുത്തുമെന്ന ലേബര്‍ നിലപാട് കോര്‍ബിന്‍ ആവര്‍ത്തിക്കുകയും ചെയ്തു. ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യുമെന്ന് ടോറി ബാക്ക്‌ബെഞ്ചര്‍മാരും പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ പാര്‍ലമെന്റില്‍ ഇത് പരാജയപ്പെടുമെന്നത് ഉറപ്പാണ്.

ബ്രെക്‌സിറ്റില്‍ കോര്‍ബിന്റെ നിലപാടു സംബന്ധിച്ച് ലേബറിനുള്ളില്‍ കലാപം രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ അഭിപ്രായ പ്രകടനവുമായി ലേബര്‍ നേതാവ് എത്തിയിട്ടുള്ളത്. ഒരു തെരഞ്ഞെടുപ്പ് നടക്കാനുള്ള സാഹചര്യമുണ്ടായാല്‍ തന്റെ നിലപാടുകള്‍ തല്‍ക്കാലത്തേക്ക് മാറ്റിവെക്കണമെന്ന് കോര്‍ബിനോട് ലേബര്‍ ആവശ്യപ്പെടുമെന്ന് പാര്‍ട്ടി വക്താവ് പറഞ്ഞിരുന്നു. ആര്‍ട്ടിക്കിള്‍ 50 ദീര്‍ഘിപ്പിക്കുന്നത് അത്യാവശ്യമായേക്കുമെന്ന് ഷാഡോ ബ്രെക്‌സിറ്റ് സെക്രട്ടറി സര്‍ കെയിര്‍ സ്റ്റാമറും പറഞ്ഞിരുന്നു. ബ്രെക്‌സിറ്റ് ബില്‍ പാസാക്കാന്‍ സാധിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ തെരഞ്ഞെടുപ്പിനെ നേരിടുകയാണ് വേണ്ടതെന്നും ഇന്ന് നടത്താനിരിക്കുന്ന പ്രസംഗത്തില്‍ കോര്‍ബിന്‍ പറയും. കോമണ്‍സില്‍ ഒരു സുപ്രധാന കാര്യം പാസാക്കിയെടുക്കാന്‍ കഴിയാത്ത സംവിധാനത്തെ ഗവണ്‍മെന്റ് എന്ന് വിളിക്കാനാകില്ലെന്നും കോര്‍ബിന്‍ വ്യക്തമാക്കും.

അതിനാല്‍, ബ്രെക്‌സിറ്റ് ഉടമ്പടിയില്‍ അത്ര ആത്മവിശ്വാസമുണ്ടെങ്കില്‍ തെരേസ മേയ് രാജിവെച്ച് തെരഞ്ഞെടുപ്പിനെ നേരിടണം. ബാക്കി ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നാണ് കോര്‍ബിന്റെ അഭിപ്രായം. ഇപ്പോളുണ്ടായിരിക്കുന്ന കുരുക്ക് അഴിക്കാന്‍ തെരഞ്ഞെടുപ്പ് തന്നെയാണ് ഏറ്റവും പ്രായോഗികമായ മാര്‍ഗ്ഗം. ജനാധിപത്യപരമായും ഇതു തന്നെയാണ് മുന്നിലുള്ള മാര്‍ഗ്ഗമെന്നും കോര്‍ബിന്‍ പറയുന്നു.

മലയാളം യുകെ സ്‌പെഷ്യല്‍ ന്യൂസ്

സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് അലോക് വര്‍മയെ മാറ്റിയ കേന്ദ്രസര്‍ക്കാര്‍ നടപടി സുപ്രീം കോടതി റദ്ദാക്കിയതോടു കൂടി രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത് റാഫേല്‍ കോഴയിടപാടില്‍ സിബിഐയുടെ ഭാഗത്തു നിന്ന് എന്തെങ്കിലും ഇടപെടല്‍ ഉണ്ടാകുമോ എന്നാണ്. അലോക് വര്‍മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് പുറത്താക്കുന്നതിന് ഒരാഴ്ച മുമ്പ് നരേന്ദ്ര മോദിയുടെ പ്രധാന വിമര്‍ശകരായ അരുണ്‍ ഷൂരി, പ്രശാന്ത് ഭൂഷണ്‍, യശ്വന്ത് സിന്‍ഹ തുടങ്ങിയവര്‍ റാഫേല്‍ ഇടപാടിലെ കോഴ സംബന്ധിച്ച് പരാതിയുമായി അലോക് വര്‍മ്മയെ സന്ദര്‍ശിക്കുകയും തെളിവുകള്‍ കൈമാറുകയും ചെയ്തിരുന്നു. യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി എന്നിവര്‍ ബിജെപി.യുടെ മുന്‍നിര നേതാക്കളും നരേന്ദ്ര മോഡിയോടുള്ള എതിര്‍പ്പു കാരണം പാര്‍ട്ടിക്ക് പുറത്തു പോകേണ്ടി വന്നവരുമാണ്. പ്രധാനമന്ത്രിയുടെ കടുത്ത വിമര്‍ശകരായ ഈ മൂവര്‍ സംഘത്തെ സിബിഐ ആസ്ഥാനത്തുവെച്ച് അലോക് വര്‍മ കണ്ടതും ചര്‍ച്ച നടത്തിയതും ബിജെപി നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിന് 140,000 കോടി രൂപയുടെ നേട്ടമാണ് റാഫേല്‍ ഇടപാടിലൂടെ ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിനു പുറമേ നരേന്ദ്ര മോഡിയുടെ വിശ്വസ്ത വലയത്തിലുള്ള ധന സെക്രട്ടറി ഹസ്മുഖ് ആദിയക്കെതിരായ പരാതിയും മോഡിയുടെ സെക്രട്ടറി ഭാസ്‌കര്‍ വാന്‍ബെയ്‌റക്കെതിരെയുള്ള ആരോപണങ്ങളുമെല്ലാം അലോക് വര്‍മയുടെ സജീവ പരിഗണനയിലായിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോഡിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ആദിയ ബാങ്കുകളെ കബളിപ്പിച്ച് രാജ്യം വിട്ട നീരവ് മോഡിയെ സഹായിച്ചതടക്കം നിരവധി ആരോപണങ്ങള്‍ നേരിടുന്നുണ്ട്.

നോ-ഡീല്‍ ബ്രെക്‌സിറ്റിലേക്ക് ബ്രിട്ടന്‍ നീങ്ങുന്നത് ഗവണ്‍മെന്റിന്റെ പരാജയമാണെന്ന് ടോറി റിബല്‍ എംപിമാര്‍. മുതിര്‍ന്ന അംഗങ്ങള്‍ ഉള്‍പ്പെടെ 20 ടോറി റിബലുകളാണ് സര്‍ക്കാരിനെ പഴിചാരുന്നത്. നോ-ഡീല്‍ ബ്രെക്‌സിറ്റുണ്ടായാല്‍ നികുതികള്‍ വര്‍ദ്ധിക്കുന്നത് തടയാനുള്ള ഫിനാന്‍സ് ബില്ലിലെ ഭേദഗതി എംപിമാര്‍ വോട്ടിനിട്ട് പാസാക്കി. 303നെതിരെ 296 വോട്ടുകള്‍ക്കാണ് ഇത് പാസായത്. റിബല്‍ നീക്കം ഗവണ്‍മെന്റിന് കാര്യമായ ഭീഷണി സൃഷ്ടിക്കില്ലെങ്കിലും ഇതിനെ സുപ്രധാന ചുവടുവെയ്പ്പ് എന്നാണ് ലേബര്‍ വിശേഷിപ്പിച്ചത്. എന്തൊക്കെ സംഭവിച്ചാലും മാര്‍ച്ച് 29ന് യുകെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു വരുമെന്ന് ബ്രെക്‌സിറ്റ് അനുകൂലികളും പറയുന്നു.

യിവറ്റ് കൂപ്പര്‍ അവതരിപ്പിച്ച ഭേദഗതിക്ക് അനുകൂലമായി മുന്‍ ക്യാബിനറ്റ് മിനിസ്റ്റര്‍ മൈക്കിള്‍ ഫാലന്‍, ജസ്റ്റിന്‍ ഗ്രീനിംഗ്, ഡൊമിനിക് ഗ്രീവ്, കെന്‍ ക്ലാര്‍ക്ക്, സര്‍ ഒലിവര്‍ ലെന്റ്വിന്‍വെയര്‍ തുടങ്ങിയവരുള്‍പ്പെടെ 20 ടോറികളാണ് പിന്തുണ നല്‍കിയത്. ബ്രെക്‌സിറ്റില്‍ ഇതുവരെ ഗവണ്‍മെന്റിന് അനുകൂലമായ നിലപാടുകള്‍ മാത്രം എടുത്തിട്ടുള്ളയാളാണ് സര്‍ ഒലിവര്‍. അടുത്തയാഴ്ചയാണ് ബ്രെക്‌സിറ്റ് ഡീലില്‍ വോട്ടിംഗ് നടക്കുന്നത്. തെരേസ മേയ്ക്ക് എതിരായി വോട്ടു ചെയ്യാന്‍ തയ്യാറെടുത്തിരിക്കുന്ന എംപിമാര്‍ക്ക് ഒരു സന്ദേശം നല്‍കുകയാണ് ഈ നീക്കത്തിലൂടെ താന്‍ ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രിക്ക് എതിരായി വോട്ടു ചെയ്യുന്നവര്‍ക്ക് തന്റെ പൂര്‍ണ്ണ പിന്തുണയുണ്ടെന്നും മാര്‍ച്ച് 29ന് ഒരു നോ ഡീല്‍ ബ്രെക്‌സിറ്റുണ്ടാകാന്‍ പാര്‍ലമെന്റിലെ ഭൂരിപക്ഷം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ നീക്കത്തില്‍ അന്ത്യം വരെ താന്‍ ഉണ്ടാകുമെന്നും മുതിര്‍ന്ന ടോറി അംഗം കൂടിയായ അദ്ദേഹം വ്യക്തമാക്കി. നോ-ഡീല്‍ ബ്രെക്‌സിറ്റ് തടയുന്നതില്‍ സുപ്രധാന ചുവടുവെയ്പ്പാണ് ഇതെന്ന് ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ പറഞ്ഞു.

യുവാക്കളായ തടവുകാര്‍ക്ക് യോഗ, മെഡിറ്റേഷന്‍, പ്രാണായാമം തുടങ്ങിയവയില്‍ പരിശീലനം നല്‍കാനുള്ള പദ്ധതിക്ക് സാമ്പത്തിക സഹായവുമായി ചാള്‍സ് രാജകുമാരന്‍. ചാള്‍സിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വെയില്‍സ് ചാരിറ്റിയാണ് ഫണ്ടിംഗ് നടത്തുക. തടവുകാരില്‍ പ്രതീക്ഷയും പ്രത്യാശയും വളര്‍ത്തുക എന്ന ലക്ഷ്യവുമായാണ് യോഗയും മെഡിറ്റേഷനും ഉള്‍പ്പെടെയുള്ള വ്യായാമ മുറകള്‍ ഇവരെ പരിശീലിപ്പിക്കുന്നത്. ചെറുപ്പക്കാരായ കുറ്റവാളികളുടെ മാനസിക പരിവര്‍ത്തനത്തിന് യോഗ ഉപയോഗിക്കുന്ന പദ്ധതിക്കായി പ്രിന്‍സസ് ഫൗണ്ടേഷനും ഫണ്ടിംഗ് നടത്തുന്നുണ്ട്. യോഗയുടെ ഗുണഫലങ്ങളെക്കുറിച്ച് ഡച്ചസ് ഓഫ് കോണ്‍വാള്‍ നേരത്തേ സംസാരിച്ചിട്ടുണ്ട്. ഡച്ചസ് ഓഫ് സസെക്‌സ് യോഗയുടെ ആരാധികയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

തടവുകാരുടെ ആത്മീയോന്നതിക്കായി യോഗ പരിശീലിപ്പിക്കുന്ന പ്രിസണ്‍ ഫീനിക്‌സ് ട്രസ്റ്റിന് പ്രിന്‍സ് ഓഫ് വെയില്‍സ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ (പിഡബ്ല്യുസിഎഫ്) 5000 പൗണ്ട് 2018ല്‍ നല്‍കിയിട്ടുണ്ട്. തടവുശിക്ഷ യുവാക്കളുടെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കാറുണ്ടെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. യോഗ പരിശീലനത്തിലൂടെ ഇവരില്‍ പ്രത്യാശ വളര്‍ത്താനും ഭാവിയെ ശുഭാപ്തി വിശ്വാസത്തോടെ കാണാനും അതിലൂടെ കുറ്റകൃത്യങ്ങളില്‍ വീണ്ടും എത്താനുള്ള സാഹചര്യം ഇല്ലാതാക്കാനുമാണ് ഉദ്ദേശിക്കുന്നത്. തടവുകാരുടെ താല്‍പര്യത്തിന് അനുസരിച്ച് മെഡിറ്റേഷനും ശ്വസനവുമായി ബന്ധപ്പെട്ട പ്രാണായാമവും മറ്റുമാണ് പരിശീലിപ്പിക്കുക.

88 ജയിലുകളിലാണ് പ്രിസണ്‍ ഫീനിക്‌സ് ട്രസ്റ്റ് യോഗ ക്ലാസുകള്‍ നടത്തുന്നത്. ഫെല്‍റ്റ്ഹാം, ഹൈഡ്ബാങ്ക് വുഡ്, പോര്‍ട്ട്‌ലാന്‍ഡ്, വെറിംഗ്ടണ്‍ യംഗ് ഒഫെന്‍ഡേഴ്‌സ് ഇന്‍സ്റ്റിറ്റിയൂഷന്‍ തുടങ്ങിയവയിലെ കുട്ടിക്കുറ്റവാളികള്‍ക്കും യോഗ പരിശീലനം നല്‍കി വരുന്നു.

സ്‌നോബോംബ് കാലാവസ്ഥാ മുന്നറിയിപ്പിനു മുന്നോടിയയി വിന്ററില്‍ അസുഖങ്ങളുണ്ടാകാതിരിക്കാന്‍ ടിപ്പുകള്‍ അവതരിപ്പിച്ച് എന്‍എച്ച്എസ്. ബീസ്റ്റ് ഫ്രം ദി ഈസ്റ്റ് ഈ വര്‍ഷവും വരും എന്ന മുന്നറിയിപ്പാണ് കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കുന്നത്. ജനങ്ങള്‍ വ്യായാമം ചെയ്യുകയും വൈറ്റമിന്‍ ഡി കഴിക്കുകയും വേണമെന്ന് എന്‍എച്ച്എസ് നിര്‍ദേശങ്ങളില്‍ പറയുന്നു. അമിത ശൈത്യത്തില്‍ നിന്ന് രക്ഷപ്പെടാനാണ് ഈ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. ജനുവരി അവസാനത്തോടെ താപനില പൂജ്യത്തിലും താഴെയെത്തുമെന്നും 2006ലെ യൂറോപ്യന്‍ കോള്‍ഡ് വേവിന് സമാനമായിരിക്കും അവസ്ഥയെന്നും മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് എന്‍എച്ച്എസ് നടപടി. കഴിഞ്ഞ വര്‍ഷം ബീസ്റ്റ് ഫ്രം ദി ഈസ്റ്റും എമ്മ ചുഴലിക്കാറ്റും മൂലം എന്‍എച്ച്എസ് ആശുപത്രികള്‍ രോഗികളെക്കൊണ്ട് നിറഞ്ഞിരുന്നു.

എന്‍എച്ച്എസ് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍

വീടുകള്‍ക്ക് ഉള്‍വശം 18 ഡിഗ്രി വരെയായി നിലനിര്‍ത്തുക

പനി, ജലദോഷം, ന്യുമോണിയ, ഹാര്‍ട്ട് അറ്റാക്ക് തുടങ്ങിയവ വരാതിരിക്കാന്‍ ചൂടുള്ള അന്തരീക്ഷം നിലനിര്‍ത്തേണ്ടതുണ്ട്. ഡിപ്രഷന്‍ പോലെയുള്ള മാനസിക പ്രശ്‌നങ്ങളും കടുത്ത ശൈത്യത്തില്‍ ഉടലെടുത്തേക്കാം. അതിനാല്‍ മുറികളിലെ താപനില കുറഞ്ഞത് 18 ഡിഗ്രി വരെയെങ്കിലുമായി നിലനിര്‍ത്തണം. തണുത്ത വായു ശ്വസിക്കുന്നത് ചെസ്റ്റ് ഇന്‍ഫെക്ഷന്‍ വരുത്തിയേക്കാം. അതിനാല്‍ തണുത്ത കാറ്റ് അകത്തു കയറാതെ ജനലുകള്‍ അടച്ചിടണം.

പ്രായമായവരെ ശ്രദ്ധിക്കുക

അതിശൈത്യം ഏറ്റവും കൂടുതല്‍ ബാധിക്കുക പ്രായമായവരെയാണ്. അതുകൊണ്ടു തന്നെ ബന്ധുക്കളും സുഹൃത്തുക്കളും അയല്‍ക്കാരുമായ പ്രായമുള്ളവരെ പ്രത്യേകം ശ്രദ്ധിക്കണം. ഇവരെ ഇടക്ക് സന്ദര്‍ശിക്കുന്നത് നന്നായിരിക്കുമെന്നും എന്‍എച്ച്എസ് പറയുന്നു.

അത്യാവശ്യ മരുന്നുകള്‍ ശേഖരിക്കുക

വിന്റര്‍ മാസങ്ങളില്‍ അത്യാവശ്യമായ മരുന്നുകള്‍ ശേഖരിച്ചാല്‍ ഡോക്ടറെയോ നഴ്‌സിനെയോ കാണുന്നത് ഒഴിവാക്കാനാകും. ജലദോഷം, ചുമ, ചെവിയിലെ അണുബാധ, സൈനസൈറ്റിസ് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് പാരസെറ്റമോള്‍, ഐബൂപ്രൂഫെന്‍ തുടങ്ങിയവ ധാരാളമാണ്. വൈറ്റമിനുകള്‍ കഴിക്കുന്നത് രോഗപ്രതിരോധ ശേഷി കൂട്ടും. വെയില്‍ ലഭിക്കാത്ത മാസങ്ങളായതിനാല്‍ വൈറ്റമിന്‍-ഡി സപ്ലിമെന്റുകള്‍ അനിവാര്യമാണ്.

വിന്ററില്‍ ഇന്‍ഫ്‌ളുവന്‍സ വ്യാപകമായി കാണാറുണ്ട്. ഇത് എന്‍എച്ച്എസിന് സമ്മര്‍ദ്ദമേറ്റുകയും ചെയ്യും. പനി ബാധിച്ചവരില്‍ നിന്നാണ് മറ്റുള്ളവരിലേക്ക് ഇത് പകരുന്നത്. ഇത് ഒഴിവാക്കാന്‍ മൂക്ക് തുടക്കാനും മറ്റും ഉപയോഗിക്കുന്ന ടിഷ്യൂ എത്രയും വേഗം ബിന്നില്‍ നിക്ഷേപിക്കുക.

വ്യായാമം വിന്റര്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ വലിയൊരു പ്രതിവിധിയാണ്. വീടുകള്‍ക്കുള്ളിലാണെങ്കിലും വ്യായാമം മുടക്കാതിരിക്കുക. വ്യായാമം ശരീര താപനില ഉയര്‍ത്തും. ആസ്ത്മ രോഗികള്‍ ഇന്‍ഹേലറുകള്‍ എപ്പോഴും ഒപ്പം കരുതണമെന്നും എന്‍എച്ച്എസ് നിര്‍ദേശിക്കുന്നു.

മലയാളം യുകെ ന്യൂസ് സ്‌പെഷ്യല്‍

ബ്രെക്‌സിറ്റ് ബില്ല് പാര്‍ലമെന്റില്‍ പരാജയപ്പെടാന്‍ സാധ്യതയേറിയതോടു കൂടി ബ്രിട്ടന്‍ വലിയ രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്കാണ് നീങ്ങുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ലേബര്‍ പാര്‍ട്ടിയും ഭരണപക്ഷത്തെ വിമതരും ബ്രെക്‌സിറ്റ് ബില്ലിനെ പാര്‍ലമെന്റില്‍ പരാജയപ്പെടുത്തുമെന്ന ഉറച്ച തീരുമാനത്തിലാണ്. പാര്‍ലമെന്റില്‍ ബില്ല് പരാജയപ്പെടുന്ന പക്ഷം പ്രധാനമന്ത്രിയുടെ രാജിക്കായി മുറവിളി ഉയരും. പ്രധാനമന്ത്രി രാജിവെച്ചാല്‍ ഒരു ഇടക്കാല തെരഞ്ഞെടുപ്പിനു വരെയുള്ള സാധ്യതകള്‍ തള്ളിക്കളയാന്‍ പറ്റില്ല. ഇത്തരത്തിലുള്ള രാഷ്ട്രീയ പ്രതിസന്ധി പൗണ്ടിന്റെ മൂല്യത്തെ സാരമായി ബാധിക്കും.

ഇതിനിടയില്‍ ബ്രെക്‌സിറ്റ് ബില്ല് പാര്‍ലമെന്റില്‍ പരാജയപ്പെട്ടാല്‍ ഉടമ്പടികളില്ലാതെയുള്ള ബ്രെക്‌സിറ്റ് എന്ന് ശക്തമായ നീക്കം നടത്താനുള്ള ശ്രമത്തിലാണ് പ്രധാനമന്ത്രി തെരേസ മേയ്. ഇതിലൂടെ ബ്രിട്ടന്‍ കണ്ട ഉരുക്കുവനിതയായ മാര്‍ഗരറ്റ് താച്ചറിനേക്കാള്‍ ശക്തയായ വനിതാ പ്രധാനമന്ത്രിയായി ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ നിറഞ്ഞു നില്‍ക്കുവാന്‍ സാധിക്കുമെന്നാണ് തെരേസ മേയുടെ കണക്കുകൂട്ടല്‍.

നോഡീല്‍ ബ്രെക്‌സിറ്റ് എന്ന കടുത്ത തീരുമാനം ഉണ്ടായാല്‍ ബ്രിട്ടീഷ് പൗരന്റെ സാധാരണ ജീവിതം സുഗമമാക്കാനും സര്‍വീസ് മേഖലയിലും മറ്റും ഉരുത്തിരിയുന്ന പ്രതിസന്ധി പരിഹരിക്കാനും മിലിട്ടറിയുടെ സഹായം തേടാനുള്ള സാധ്യതകളാണ് പരിശോധിക്കുന്നത്. ഇതിനായുള്ള പ്രാഥമിക ചര്‍ച്ചകളും കൂടിയാലോചനകളും പലതലങ്ങളിലും നടന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌

എന്‍എച്ച്എസിന് ഊര്‍ജ്ജം പകര്‍ന്നുകൊണ്ട് ദീര്‍ഘകാല പദ്ധതികള്‍ പ്രസിദ്ധീകരിച്ച് ഗവണ്‍മെന്റ്. 134 പേജുകളിലായി വിശദീകരിച്ചിരിക്കുന്ന സ്ട്രാറ്റജിയാണ് പ്രധാനമന്ത്രി തെരേസ മേയ് കഴിഞ്ഞ ദിവസം പുറത്തു വിട്ടത്. 20.5 ബില്യന്‍ പൗണ്ട് ഫണ്ടിംഗ് ഏതു വിധത്തിലായിരിക്കും എന്‍എച്ച്എസില്‍ ചെലവഴിക്കുക എന്നതാണ് പ്രധാനമായും ഇതില്‍ വിശദീകരിച്ചിരിക്കുന്നത്. ശാസ്ത്ര സാങ്കേതിക മേഖലയിലുണ്ടാകുന്ന വികാസങ്ങളുടെ ഗുണഫലം ചികിത്സാ മേഖലയില്‍ പരമാവധി ലഭ്യമാക്കുക, ക്യാന്‍സര്‍ സാധ്യത പ്രവചിക്കുന്നതിനായി എല്ലാ കുട്ടികള്‍ക്കും ജനിതക പരിശോധന നടത്തുക തുടങ്ങിയ നിര്‍ദേശങ്ങള്‍ പദ്ധതിയിലുണ്ട്. ജനറ്റിക് ടെസ്റ്റിനുള്ള നിര്‍ദേശം ഉടന്‍തന്നെ നടപ്പിലാക്കും. എന്‍എച്ച്എസിനെ ഡിജിറ്റല്‍ ഫസ്റ്റ് ആക്കാനുള്ള നീക്കം ഇനിയും താമസിക്കുമെന്നാണ് കരുതുന്നത്. ഐടി മേഖലയില്‍ എന്‍എച്ച്എസിന്റെ മോശം റെക്കോര്‍ഡാണ് ഇതിന് കാരണമായി വിലയിരുത്തപ്പെടുന്നത്.

ലക്ഷ്യങ്ങള്‍

നാല് മണിക്കൂര്‍ ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി ടാര്‍ജറ്റ് എടുത്തു കളയുമെന്നാണ് കരുതുന്നത്. എന്‍എച്ച്എസ് ചീഫ് എക്‌സിക്യൂട്ടീവ് സൈമണ്‍ സ്റ്റീവന്‍സ് ആണ് ഇക്കാര്യം അറിയിച്ചത്. അടിയന്തര കേസുകള്‍ക്കായി കൂടുതല്‍ കര്‍ശനമായ മാനദണ്ഡങ്ങള്‍ നടപ്പിലാക്കും. സെപ്‌സിസ്, ഹാര്‍ട്ട് അറ്റാക്ക്, സ്‌ട്രോക്ക് എന്നിവയുടെ ചികിത്സക്ക് അനുവദിച്ചിരിക്കുന്ന സമയപരിധി കുറയ്ക്കും. 95 ശതമാനം ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി രോഗികളിലും നാലു മണിക്കൂര്‍ പരിധി നടപ്പാക്കാന്‍ സാധിച്ചിരുന്നില്ല.

രോഗികള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍

50 ലക്ഷം രോഗികള്‍ക്ക് പേഴ്‌സണല്‍ ബജറ്റുകള്‍ നല്‍കും. ഇഷ്ടപ്പെട്ട ചികിത്സാ രീതി തെരഞ്ഞെടുക്കാനും പേഴ്‌സണലൈസേഷന്‍ അജന്‍ഡയുടെ ഭാഗമായി ഗാര്‍ഡനിംഗ്, ഡാന്‍സിംഗ് തുടങ്ങിയ ഹോബികള്‍ തിരഞ്ഞെടുക്കാനും ഇവര്‍ക്ക് അവസരം ലഭിക്കും. വളരെ ചുരുക്കം രോഗികള്‍ക്ക് മാത്രം ലഭിച്ചിരുന്ന സൗകര്യങ്ങള്‍ എല്ലാവര്‍ക്കുമായി ലഭിക്കുന്ന പദ്ധതികളാണ് അവതരിപ്പിച്ചിരിക്കുന്നത്.

ബ്യൂറോക്രസി ഇല്ലാതാക്കല്‍

2012ലെ ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ ആക്ടില്‍ 200 ഹെല്‍ത്ത് ബോഡികള്‍ സൃഷ്ടിക്കപ്പെട്ടിരുന്നു. അന്നത്തെ ഹെല്‍ത്ത് സെക്രട്ടറിയായിരുന്നു ആന്‍ഡ്രൂ ലാന്‍സ്ലി അവതരിപ്പിച്ച വിവാദപരമായ മാറ്റങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതാക്കുകയാണ് പുതിയ പദ്ധതികളില്‍. ബ്യൂറോക്രസി ഇല്ലാതാക്കുന്നതിലൂടെ എന്‍എച്ച്എസ് ബജറ്റില്‍ 700 മില്യന്‍ പൗണ്ട് ലാഭിക്കാനാകുമെന്നാണ് കരുതുന്നത്.

മെന്റല്‍ ഹെല്‍ത്ത്

2.3 ബില്യന്‍ പൗണ്ടാണ് മെന്റല്‍ ഹെല്‍ത്തിനു വേണ്ടി വകയിരുത്തിയിരിക്കുന്നത്. കുട്ടികള്‍ക്കും മെന്റല്‍ ഹെല്‍ത്ത് സേവനങ്ങള്‍ ലഭ്യമാക്കും. സ്‌കൂളുകള്‍, കമ്യൂണിറ്റി എന്‍എച്ച്എസ് സര്‍വീസ് എന്നിവയിലൂടെ 345,000 കുട്ടികള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. ഹോസ്പിറ്റല്‍ കെയര്‍ ഉത്തേജിപ്പിക്കുക, ഹെല്‍ത്ത് സര്‍വീസിന്റെ കാര്യക്ഷമത കൂട്ടുക തുടങ്ങിയ ലക്ഷ്യങ്ങളും പദ്ധതിയില്‍ പറയുന്നു.

ഹോസ്പിറ്റല്‍, ജിപി അപ്പോയിന്റ്‌മെന്റുകള്‍ക്ക് പകരം സ്മാര്‍ട്ട്‌ഫോണ്‍ അപ്പോയിന്റ്‌മെന്റുകള്‍ അവതരിപ്പിച്ച് എന്‍എച്ച്എസിന്റെ ഡിജിറ്റല്‍ ഫസ്റ്റ് പദ്ധതി. വരുന്ന അഞ്ചു വര്‍ഷത്തിനുള്ളില്‍ 30 മില്യന്‍ ഹോസ്പിറ്റല്‍ അപ്പോയിന്റ്‌മെന്റുകള്‍ ഇല്ലാതാക്കാനാണ് പദ്ധതി. മൊത്തം അപ്പോയിന്റ്‌മെന്റുകളുടെ മൂന്നിലൊന്ന് വരും ഇതെന്നാണ് വിലയിരുത്തല്‍. നേരിട്ടുള്ള പരിശോധനകള്‍ക്ക് പകരം രോഗികളുമായി ഡോക്ടര്‍മാര്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിച്ച് സ്‌കൈപ്പ് കണക്ഷനില്‍ സംസാരിക്കും. പത്തു വര്‍ഷത്തിനുള്ളില്‍ ഡിജിറ്റല്‍ കണ്‍സള്‍ട്ടേഷന്‍ സാധാരണ രീതിയാക്കി മാറ്റാനാണ് നീക്കം. ഇതിലൂടെ ആശുപത്രികള്‍ക്കു മേലുണ്ടാകുന്ന സമ്മര്‍ദ്ദം കുറയ്ക്കാന്‍ കഴിയുമെന്നും വിലയിരുത്തപ്പെടുന്നു.

രോഗികള്‍ക്ക് കൂടുതല്‍ ഫലപ്രദമാകുന്ന രീതിയായിരിക്കും ഇതെന്ന് എന്‍എച്ച്എസ് തലവന്‍ സൈമണ്‍ സ്റ്റീവന്‍സ് പറഞ്ഞു. ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ വിദഗ്ദ്ധരുടെ ചികിത്സ ലഭ്യമാകുന്ന പദ്ധതിയാണ് ഇതെന്നും അദ്ദേഹം അവകാശപ്പെട്ടു. പ്രതിവര്‍ഷം 1 ബില്യന്‍ പൗണ്ട് ലാഭിക്കാന്‍ കഴിയുന്ന പദ്ധതിയാണ് ഇതെന്നായിരുന്നു ഹെല്‍ത്ത് സെക്രട്ടറി മാത്യു ഹാന്‍കോക്ക് പറഞ്ഞത്. എന്നാല്‍ സാങ്കേതിക വിദ്യയെ മാത്രം ആശ്രയിക്കുന്ന ഈ രീതിയോട് പ്രായമായവരും മറ്റും എങ്ങനെ ഇഴുകിച്ചേരും എന്ന കാര്യത്തില്‍ പേഷ്യന്റ് ഗ്രൂപ്പുകള്‍ ആശങ്ക അറിയിച്ചിട്ടുണ്ട്. എന്‍എച്ച്എസി അനുവദിക്കുന്ന 20.5 ബില്യന്‍ പൗണ്ട് എപ്രകാരം ചെലവഴിക്കും എന്ന് വ്യക്തമാക്കുന്ന 134 പേജ് പദ്ധതിയിലാണ് ഈ നിര്‍ദേശമുള്ളത്.

കമ്യൂണിറ്റി സര്‍വീസുകളിലേക്ക് ഫണ്ടുകള്‍ വകമാറ്റും. 4.5 ബില്യന്‍ പൗണ്ടാണ് ജിപികള്‍ക്കും ലോക്കല്‍ നഴ്‌സുമാര്‍ക്കുമായി വകയിരുത്തിയിരിക്കുന്നത്. ആശുപത്രികള്‍ക്ക് പുറത്തുള്ള പരിചരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. കഴിഞ്ഞ പത്തു വര്‍ഷത്തില്‍ ഔട്ട്‌പേഷ്യന്റ് അപ്പോയിന്റ്‌മെന്റുകളുടെ എണ്ണം ഇരട്ടിയായിട്ടുണ്ടെന്നാണ് കണക്കുകള്‍. 54 മില്യനില്‍ നിന്ന് 94 മില്യനായാണ് ഇത് വര്‍ദ്ധിച്ചത്.

RECENT POSTS
Copyright © . All rights reserved