Main News

ക്യാന്‍സര്‍ ചികിത്സക്കിടെയുണ്ടായ സങ്കീര്‍ണ്ണതയെത്തുടര്‍ന്ന് രോഗിയുടെ സ്ഥിതി ഗുരുതരമായെന്ന പരിശോധനാഫലം അറിയിക്കുന്നതില്‍ പിഴവ്. മതിയായ ചികിത്സ കിട്ടാതെ രോഗി മരിച്ചു. മെറ്റലോക ഹല്‍വാല എന്ന 58കാരനാണ് രോഗത്തേക്കുറിച്ചുള്ള വിവരമറിയാതെ ഹോട്ടല്‍ മുറിയില്‍ മരിച്ചത്. ഹോഡ്കിന്‍സ് ലിംഫോമ എന്ന ക്യാന്‍സറിന് ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന് കീമോതെറാപ്പി നടന്നു വരികയായിരുന്നു. അതിലെ സങ്കീര്‍ണ്ണതകള്‍ മൂലം രോഗിക്ക് ശ്വാസകോശത്തില്‍ വിഷവസ്തുക്കള്‍ അടിഞ്ഞു കൂടുന്ന അവസ്ഥയുണ്ടായിരുന്നു. ഗുരുതരമായ ഈ അവസ്ഥ കണ്ടെത്താനായി ഡോക്ടര്‍ സ്‌കാനിംഗിന് നിര്‍ദേശിച്ചെങ്കിലും അതിന്റെ റിസല്‍ട്ട് ഹല്‍വാലക്കോ ഡോക്ടര്‍ക്കോ കാണാന്‍ സാധിച്ചില്ല. തെറ്റായ നമ്പറിലേക്ക് ആശുപത്രി ജീവനക്കാര്‍ ഈ റിസല്‍ട്ട് അയച്ചു കൊടുക്കുകയായിരുന്നു.

മെല്‍ബോണിലെ ഓസ്റ്റിന്‍ ഹോസ്പിറ്റലിലാണ് ഈ ഗുരുതരമായ പിഴവുണ്ടായത്. മരിക്കുന്നതിന് നാല് ദിവസം മുമ്പാണ് ഹല്‍വാല സ്‌കാനിംഗിന് വിധേയനായത്. ഹല്‍വാല മരിച്ചത് മെഡിക്കല്‍ പ്രൊഫഷനിലുണ്ടായ വീഴ്ച മൂലമാണെന്ന് കൊറോണര്‍ റോസ്‌മേരി കാര്‍ലിന്‍ പറഞ്ഞു. ചികിത്സ നടത്തിയാലും അദ്ദേഹം കൂടുതല്‍ കാലം ജീവിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പു പറയാനാകില്ലെങ്കിലും ഈ പിഴവ് ചികിത്സയിലൂടെ കുറച്ചു കാലമെങ്കിലും ജീവിതം നീട്ടിക്കിട്ടാനും ബന്ധുക്കളുടെയും ഉറ്റവരുടെയും സാന്നിധ്യത്തില്‍ സമാധാനത്തോടെ മരിക്കാനുമുള്ള അവസരമാണ് അദ്ദേഹത്തിന് നിഷേധിച്ചതെന്നും കൊറോണര്‍ പറഞ്ഞു.

മെഡിക്കല്‍ പ്രൊഫഷനില്‍ വിവരങ്ങള്‍ കൈമാറാന്‍ കാലഹരണപ്പെട്ട രീതികള്‍ ഉപയോഗിക്കുന്നതിനെയും കൊറോണര്‍ വിമര്‍ശിച്ചു. ഒരു കാരണവശാലു വിശ്വസിച്ച് ഉപയോഗിക്കാന്‍ കഴിയാത്ത ഫാക്‌സ് പോലെയുള്ള സാങ്കേതികവിദ്യകള്‍ വൈദ്യശാസ്ത്രരംഗത്ത് ഉപയോഗിക്കുന്നുണ്ടെന്നത് അവിശ്വസനീയമാണെന്നും അവര്‍ പറഞ്ഞു. മെല്‍ബോണ്‍ ഓസ്റ്റിന്‍ ഹോസ്പിറ്റലിലെ റിസല്‍ട്ടുകള്‍ ഫാക്‌സ് ചെയ്യുന്ന രീതി അവസാനിപ്പിക്കാനും കൊറോണര്‍ നിര്‍ദേശിച്ചു.

മലയാളം യുകെ ന്യൂസ് സ്‌പെഷ്യല്‍, ജോജി തോമസ്

ലോകസഭാ തെരെഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്ന് വിശേഷിപ്പിക്കുന്ന കര്‍ണാടക നിയസഭയിലേക്കുള്ള പൊതുതെരെഞ്ഞടുപ്പ് ഇന്ന് നടക്കുകയാണ്. മെയ് 15നാണ് ഫല പ്രഖ്യാപനം. 224 അംഗ നിയമസഭയില്‍ 222 സീറ്റിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക. വിജയ നഗറിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി മരിച്ചതിനെ തുടര്‍ന്ന് തെരെഞ്ഞെടുപ്പ് മാറ്റി വെച്ചിരുന്നു. ആര്‍ആര്‍ മണ്ഡലത്തില്‍ വ്യാപകമായ ക്രമക്കേട് നടക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് മെയ് 28ലേക്ക് നീട്ടിവെച്ചു. ഇവിടെ നിന്ന് ആയിരക്കണക്കിന് തിരിച്ചറിയല്‍ കാര്‍ഡാണ് ഇലക്ഷന്‍ കമ്മീഷന്‍ പിടിച്ചെടുത്തത്.

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രം ഭരിക്കുന്ന ബിജെപിയും സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസും നേര്‍ക്കുനേര്‍ പോരാട്ടത്തിലാണ്. കര്‍ണാടക പിടിച്ചാല്‍ കേന്ദ്ര ഭരണം നിലനിര്‍ത്താന്‍ ബിജിപിക്ക് സഹായവും ഊര്‍ജവും പകരുമെങ്കില്‍ സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസിനെ സംബന്ധിച്ചടത്തോളം ദേശീയ രാഷ്ട്രീയത്തിലെ നിലനില്‍പ്പിനുള്ള അവസാന കച്ചിത്തുരുമ്പാണ് കര്‍ണാടക ഫലം. മധ്യപ്രദേശ്, രാജസ്ഥാന്‍, തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും 2019ലെ ലോകസഭാ തെരഞ്ഞെടുപ്പിലും കര്‍ണാടക ഫലം വളരെ വലിയ സ്വാധീനം സൃഷ്ടിക്കാനാണ് സാധ്യത. പക്ഷെ കഴിഞ്ഞ മൂന്ന് ദശകമായുള്ള കര്‍ണാടക രാഷ്ട്രീയം പരിശോധിച്ചാല്‍ ബംഗുളുരു ഭരിക്കുന്ന പാര്‍ട്ടിക്ക് കേന്ദ്ര ഭരണം ലഭിക്കുന്നില്ലന്നുള്ളത് തികഞ്ഞ വിരോധാഭാസമാണ്.

സാധാരണ ഒരു സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന് ലഭിക്കുന്നതിനേക്കാള്‍ പ്രധാന്യം കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് ലഭിക്കാന്‍ കാരണം തെരഞ്ഞെടുപ്പ് ഫലം ദേശീയ രാഷ്ട്രീയത്തിലെ ഗതിവിഗതികളെ ആഴത്തില്‍ സ്വാധീനിക്കും എന്നതുതന്നെയാണ്. അതുകൊണ്ടുതന്നെ എല്ലാ പ്രമുഖ പാര്‍ടികളുടെയും ദേശീയ നേതാക്കള്‍ കര്‍ണാടകയില്‍ വളരെ സജീവമായി ഉണ്ടായിരുന്നു. ഫലം അനുകൂലമാക്കാന്‍ എല്ലാവിധ തന്ത്രങ്ങളും പുറത്തെടുത്ത തെരഞ്ഞെടുപ്പാണ് കര്‍ണാടകയില്‍ നടന്നത്. കഴിഞ്ഞ 2 മാസമായി രാജ്യത്ത് ചൂഴ്ന്ന് നില്‍ക്കുന്ന കറന്‍സി പ്രതിസന്ധി പോലും കര്‍ണാടക തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി കൂട്ടി വായിക്കേണ്ടതാണ്. പണക്കൊഴുപ്പ് നിറഞ്ഞ തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പ്രതിപക്ഷ കക്ഷികളുടെ തെരഞ്ഞെടുപ്പ് ഫണ്ടിന്‍ മേല്‍ മൂക്കു കയറിടാന്‍ ബോധപൂര്‍വ്വം സൃഷ്ടിച്ചതാണോ കറന്‍സി പ്രതിസന്ധിയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായിരുന്നു കറന്‍സി പ്രതിസന്ധിയുടെ പ്രഭവസ്ഥാനമെന്നത് സംശയം വര്‍ദ്ധിപ്പിക്കുന്നു. കോപ്പാള്‍ ജില്ലയിലെ ഗംഗവതിയില്‍ ബിജെപി കോണ്‍ഗ്രസ് നേതാക്കളുടെ വസതിയില്‍ ഇലക്ഷന്‍ കമ്മീഷന്‍ നടത്തിയ റെയിഡ് ഇതിന് ഉദാഹരണമാണ്. ബിജെപി അധ്യക്ഷന്‍ വസതിയില്‍ നിന്ന് വെറും മുപ്പതിനായിരം രൂപ മാത്രമാണ് ലഭിച്ചത്. എന്തായാലും ഇരു പാര്‍ട്ടികളും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത അവസ്ഥയാണ് ഉണ്ടാകുന്നതെങ്കില്‍ അധികാരവും പണവും ഉപയോഗിച്ച് ബിജെപി ബംഗുളുരുവില്‍ അധികാരത്തിലെത്താനാണ് സാധ്യത.

സാമ്പത്തിക വ്യവസ്ഥയ്ക്ക് വെല്ലുവിളിയായിരുന്ന 100% മോര്‍ട്‌ഗേജ് പദ്ധതികള്‍ തിരിച്ചെത്തുന്നതായി റിപ്പോര്‍ട്ട്. വീടുകള്‍ തേടുന്നവര്‍ക്ക് ആശ്വാസമാകുന്ന ഈ പദ്ധതികള്‍ പ്രമുഖ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ഹൈസട്രീറ്റ് ബാങ്കുകള്‍ നല്‍കാന്‍ തുടങ്ങിയെന്നാണ് വ്യക്തമായിരിക്കുന്നത്. 2007ലെ സാമ്പത്തിക മാന്ദ്യകാലത്ത് അപ്രത്യക്ഷമായ ഈ പദ്ധതികള്‍ വീണ്ടും തലപൊക്കിയിരിക്കുകയാണ്. 2007നു മുമ്പ് 250ഓളം 100% മോര്‍ട്‌ഗേജുകള്‍ ലഭ്യമായിരുന്നു. ഫസ്റ്റ് ടൈം ബയേഴ്‌സിനെ ആകര്‍ഷിക്കാന്‍ ഡിപ്പോസിറ്റ് രഹിത മോര്‍ട്‌ഗേജുകള്‍ നല്‍കാനായി ബാര്‍ക്ലേയ്‌സും പോസ്റ്റ് ഓഫീസുമുള്‍പ്പെടെ രംഗത്തുണ്ട്.

കുടുംബാംഗത്തെ തന്നെ ജാമ്യക്കാരനാക്കിക്കൊണ്ട് മോര്‍ട്‌ഗേജുകള്‍ നല്‍കാന്‍ ചില ബാങ്കുകള്‍ തയ്യാറാകുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത്തരം മുന്‍കരുതലുകള്‍ ബാങ്കുകള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും 100% മോര്‍ട്‌ഗേജുകള്‍ അപകടകരമാണെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. നെഗറ്റീവ് ഈക്വിറ്റി എന്ന അവസ്ഥ ചിലപ്പോഴെങ്കിലും ഉണ്ടാകാന്‍ ഇത് കാരണമായേക്കും. കടത്തേക്കാള്‍ കുറഞ്ഞ നിരക്ക് പ്രോപ്പര്‍ട്ടിക്ക് ഉണ്ടാകുന്ന അവസ്ഥയാണ് ഇത്.

2010നു ശേഷം വീട്, പ്രോപ്പര്‍ട്ടി വിലയില്‍ ഏറ്റവും ഇടിവ് രേഖപ്പെടുത്തിയ മാസമാണ് കടന്നു പോയത്. 3.1 ശതമാനമാണ് വിലയില്‍ ഇടിവ് രേഖപ്പെടുത്തിയത്. നേരത്തേ 100% മോര്‍ട്‌ഗേജ് എടുത്തിട്ടുള്ളവരെ നെഗറ്റീവ് ഇക്വിറ്റി മേഖലയിലേക്ക് ഈ ഇടിവ് തള്ളിവിടുകയും ചെയ്തു. സീറോ ഡിപ്പോസിറ്റ് സ്‌കീമുകള്‍ എടുക്കുന്നവര്‍ വളരെ ശ്രദ്ധയോടെ വേണം അതിന് തയ്യാറാകേണ്ടതെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

മാരുതിക്കും ബിഎംഡബ്ല്യുവിനും ശേഷം ജര്‍മന്‍ കമ്പനിയായ ഫോക്‌സ്‌വാഗണും കാറുകള്‍ തിരികെ വിളിക്കുന്നു. സിയറ്റ് അറോണ, സിയറ്റ് ഇബിസ, പോളോ തുടങ്ങിയ മോഡലുകളില്‍ കണ്ടെത്തിയ സുരക്ഷാപ്പിഴവിനെത്തുടര്‍ന്നാണ് നടപടി. അടുത്തിടെ വിറ്റഴിഞ്ഞ 28,000 കാറുകളിലാണ് തകരാര്‍ കണ്ടെത്തിയിരിക്കുന്നത്. സീറ്റ് ബെല്‍റ്റിലാണ് തകരാര്‍ കണ്ടെത്തിയിരിക്കുന്നത്. ഫിന്നിഷ് ഓട്ടോമോട്ടീവ് മാഗസിനായ ടെക്‌നികാന്‍ മാലിമയാണ് ഈ തകരാര്‍ കണ്ടെത്തിയത്. ഫാക്ടറിയില്‍ നടത്തിയ പരിശോധനയില്‍ തകരാര്‍ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും സുരക്ഷയ്ക്ക് പ്രധാന പരിഗണന കൊടുക്കുന്നതിനാല്‍ പ്രശ്‌നം പരിഹരിക്കാന്‍ കമ്പനി തയ്യാറാകുകയാണെന്നും ഫോക്‌സ്‌വാഗണ്‍ വക്താവ് പറഞ്ഞു.

പിന്‍ സീറ്റില്‍ മൂന്ന് പേര്‍ യാത്ര ചെയ്യുമ്പോള്‍ ഇടതു സീറ്റ് ബെല്‍റ്റിന്റെ ബക്കിള്‍ റിലീസ് ചെയ്യുന്ന വിധത്തിലാണ് മിഡില്‍ സീറ്റിന്റെ ബക്കിള്‍ നില്‍ക്കുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഹൈസ്പീഡ് ലെയിനുകള്‍ മാറുന്നതിനിടയില്‍ ഇടതു സീറ്റ് ബെല്‍റ്റ് ഇതു മൂലം തനിയെ ഊരി മാറാനിടയുണ്ട്. തകരാര്‍ പരിഹരിക്കാനുള്ള നടപടികള്‍ക്കായി അധികൃതരുടെ അനുമതി കാത്തിരിക്കുകയാണെന്നും കമ്പനി വക്താവ് വ്യക്തമാക്കി. അതേസമയം തിരിച്ചു വിളിക്കല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് ഡിവിഎല്‍എ അറിയിച്ചു.

സീറ്റ് ബെല്‍റ്റ് വിഷയത്തില്‍ ഫോക്‌സ് വാഗണുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കമ്പനിയുടെ പ്രതികരണം പ്രതീക്ഷിക്കുകയാണെന്നുമാണ് ഡിവിഎല്‍എ വക്താവ് അറിയിച്ചത്. 2015ല്‍ മലിനീകരണ പരിശോധനയില്‍ കൃത്രിമത്വം കാണിച്ചതിന്റെ പേരില്‍ ഫോക്‌സ് വാഗണ്‍ വിവാദത്തിലായിരുന്നു. ഈയാഴ്ച തുടക്കത്തില്‍ മറ്റൊരു ജര്‍മന്‍ കാര്‍ നിര്‍മാതാവായ ബിഎംഡബ്ല്യു ഇലക്ട്രിക്കല്‍ തകരാര്‍ മൂലം ഓട്ടത്തിനിടയില്‍ എന്‍ജിന്‍ നിന്നുപോകുന്ന പ്രശനം കണ്ടെത്തിയതിനെത്തുടര്‍ന്ന് മൂന്ന് ലക്ഷത്തിലേറെ കാറുകള്‍ തിരികെ വിളിച്ചിരുന്നു. ബലേനോ, പുതിയ സ്വിഫ്റ്റ് മോഡലുകളാണ് മാരുതി തിരികെ വിളിച്ചത്.

ബ്രിട്ടീഷ് ടെലകോം ഭീമനായ ബിടി 13,000 തസ്തികകള്‍ ഇല്ലാതാക്കുന്നു. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ഇത്രയും ജോബ് കട്ടുകള്‍ വരുത്തുന്നത് ചെലവുചുരുക്കലിന്റെ ഭാഗമായാണെന്ന് കമ്പനി വിശദീകരിക്കുന്നു. യുകെയിലെ ജീവനക്കാരില്‍ മൂന്നില്‍ രണ്ടു പേരെയും വിദേശങ്ങളിലുള്ള ജീവനക്കാരില്‍ മൂന്നിലൊന്നിനെയും ഈ നടപടി ബാധിക്കുമെന്നാണ് കരുതുന്നത്. 106,400 ജീവനക്കാരാണ് കമ്പനിക്ക് ലോകമൊട്ടാകെയുള്ളത്. യുകെയില്‍ മാത്രം 82,800 ജീവനക്കാരുണ്ട്. ഓഫീസ്, മിഡില്‍ മാനേജ്‌മെന്റ് റോളുകളിലുള്ള ജീവനക്കാര്‍ക്കായിരിക്കും തൊഴില്‍ നഷ്ടമാകാന്‍ സാധ്യതയേറെയുള്ളത്.

ലണ്ടനിലെ സെന്റ് പോള്‍സില്‍ നിന്ന് തലസ്ഥാനത്തു തന്നെയുള്ള ചെറിയ ഓഫീസിലേക്ക് പ്രവര്‍ത്തനം മാറ്റാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. ചെലവുചുരുക്കല്‍ നടപടിയുടെ ഭാഗമായാണ് ഈ മാറ്റവും. 800 മില്യന്‍ പൗണ്ടിന്റെ പുനസംഘടനാ പദ്ധതിയാണ് കമ്പനി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. കമ്പനി നടപ്പിലാക്കുന്ന ഏറ്റവും വലിയ തസ്തിക വെട്ടിക്കുറയ്ക്കലാണ് ഇതെന്നും വിലയിരുത്തപ്പെടുന്നു. ഗ്ലോബല്‍ സര്‍വീസസ് യൂണിറ്റില്‍ നിന്ന് 4000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുകയാണെന്ന് കഴിഞ്ഞ വര്‍ഷം കമ്പനി പ്രഖ്യാപിച്ചിരുന്നു.

ബ്രിട്ടനിലെ ഏറ്റവും വലിയ മൊബൈല്‍ ഓപ്പറേറ്ററായ ഇഇ ബിടിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ്. 5ജി മൊബൈല്‍ നെറ്റ്‌വര്‍ക്കും ഫൈബര്‍ നെറ്റ്‌വര്‍ക്കും സ്ഥാപിക്കുന്നതിനായി 6000 പുതിയ എന്‍ജിനീയര്‍മാരെ ഇഇ റിക്രൂട്ട് ചെയ്യാനിരിക്കെയാണ് മാതൃസ്ഥാപനം ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ വരുമാനത്തില്‍ മൂന്ന് ശതമാനത്തിന്റെ ഇടിവ് കമ്പനി രേഖപ്പെടുത്തിയിരുന്നു.

പ്രസവ സമയത്ത് കുഞ്ഞിന്റെ തലയറ്റു. എന്‍എച്ച്എസ് ഡോക്ടര്‍ക്കെതിരെ കേസ്. പ്രസവ സമയത്ത് പ്രധാന ഡോക്ടര്‍ ഉള്‍പ്പെടെയുള്ളവരുടെ അനാസ്ഥയാണ് കുഞ്ഞിന്റെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. മാഞ്ചസ്റ്റര്‍ മെഡിക്കല്‍ ട്രിബ്യൂണലിലാണ് കേസ് പരിഗണിക്കുന്നത്. 2014 മാര്‍ച്ച് 16നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മാസം തികയുന്നതിന് മുന്‍പ് തന്നെ പ്രസവ വേദന ഉണ്ടായതിനെ തുടര്‍ന്നാണ് ആലീസിനെ (യഥാര്‍ത്ഥ പേരല്ല) ഡന്‍ഡീയിലെ നൈന്‍വെല്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്നത്. ആശുപത്രിയിലാകുന്ന സമയത്ത് തന്നെ പ്രസവം സങ്കീര്‍ണ്ണമാകുമെന്ന സൂചനകള്‍ ലഭിച്ചിരുന്നു. ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഡോക്ടര്‍ വൈഷ്ണവി ലക്ഷ്മണിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു ആലീസിനെ പരിശോധിച്ചത്. തുടര്‍ന്ന് പ്രസവത്തിനിടയില്‍ കുട്ടിയുടെ തല ശരീരത്തില്‍ നിന്ന് വേര്‍പെടുകയായിരുന്നു.

കുട്ടിയുടെയും അമ്മയുടെയും ആരോഗ്യത്തിന് പ്രശ്‌നങ്ങള്‍ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടതിന് ശേഷവും നോര്‍മല്‍ പ്രസവത്തിന് വേണ്ടി ഡോക്ടര്‍മാര്‍ ശ്രമിക്കുകയായിരുന്നു. സിസേറിയന് ശ്രമിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നു. കൂടാതെ പ്രസവ സമയത്ത് അമ്മയ്ക്ക് അനസ്‌ത്യേഷ്യ നല്‍കുന്നതിലും ഡോക്ടര്‍ വീഴ്ച്ച വരുത്തിയതായി ആരോപണമുയര്‍ന്നിരുന്നു. ഗര്‍ഭപാത്രത്തില്‍ നിന്ന് കുഞ്ഞ് പുറത്തുവരുന്നതിന് മുന്‍പ് തന്നെ തല വേര്‍പ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് സിസേറിയനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. മാതാപിതാക്കളെ കാണിക്കുന്നതിനായി കുഞ്ഞിന്റെ തല ഡോക്ടര്‍മാര്‍ പിന്നീട് തുന്നിച്ചേര്‍ക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഡോ. വൈഷ്ണവിയെ എന്‍എച്ച്എസ് സസ്‌പെന്റ് ചെയ്തു.

നോര്‍മല്‍ പ്രസവം സാധ്യമല്ലെന്ന് മനസിലായിട്ടും സിസേറിയന് മുതിരാത്തത് ഡോക്ടറുടെ പിഴവാണെന്ന് മാഞ്ചസ്റ്റര്‍ കോടതിയില്‍ വാദമുയര്‍ന്നു. ഡോക്ടറുടെ അശ്രദ്ധയാണ് കുഞ്ഞിന്റെ ജീവന്‍ നഷ്ടപ്പെടുത്തിയതെന്നും കോടതിയില്‍ വാദമുണ്ടായി. നിങ്ങള്‍ക്ക് ഞാന്‍ മാപ്പു തരില്ലെന്ന് കോടതിയില്‍ വെച്ച് ആലീസ് ഡോ. വൈഷ്ണവിയോട് പറഞ്ഞു. ഡോക്ടറുടെ പേരില്‍ ക്ഷമാപണം നടത്തുന്നതായി അവരുടെ അഭിഭാഷകന്‍ പറഞ്ഞു. നേരത്തെ സ്‌കാന്‍ റിപ്പോര്‍ട്ട് കണ്ടപ്പോള്‍ നഴ്‌സ് പ്രസവം സിസേറിയനിലൂടെയായിരിക്കുമെന്ന് പറഞ്ഞിരുന്നു. ലേബര്‍ റൂമില്‍ വെച്ച് എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമാക്കാന്‍ ആരും തയ്യാറായിരുന്നില്ലെന്നും ആലീസ് പറഞ്ഞു.

സാധാരണ ഉപയോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ ഒരു നീണ്ട പട്ടിക ഇനി മുതല്‍ എന്‍എച്ച്എസ് പ്രിസ്‌ക്രിപ്ഷനുകളില്‍ ഉണ്ടാകില്ല. മെയ് 31 മുതല്‍ ചില മരുന്നുകള്‍ എന്‍എച്ച്എസില്‍ നിന്ന് ലഭിക്കില്ലെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ പ്രഖ്യാപിച്ചിരുന്നു. ചുമ മരുന്ന്, ഐ ഡ്രോപ്‌സ്, വിരേചന മരുന്നുകള്‍, സണ്‍ ക്രീമുകള്‍, ആന്റി ഡാന്‍ഡ്രഫ് ഷാംപൂ, പാരസെറ്റമോള്‍ തുടങ്ങി ലഭ്യമല്ലാതാകുന്ന മരുന്നുകളുടെ പട്ടികയും എന്‍എച്ച്എസ് പ്രസിദ്ധീകരിച്ചിരുന്നു. മലബന്ധം, ചെറിയ പൊള്ളലുകള്‍, ഗുരുതരമല്ലാത്ത നടുവേദന തുടങ്ങിയ അസുഖങ്ങള്‍ക്കുള്ള ചികിത്സയും ഇനി മുതല്‍ ആശുപത്രികളില്‍ നിന്ന് ലഭ്യമാകില്ലെന്ന് എന്‍എച്ച്എസ് വ്യക്തമാക്കി.

സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ടിരിക്കുന്ന എന്‍എച്ച്എസിന് ഇതിലൂടെ വര്‍ഷം 100 മില്യന്‍ പൗണ്ട് മിച്ചംപിടിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. ഹെല്‍ത്ത് സര്‍വീസ് നേരിട്ട ഏറ്റവും മോശം വിന്ററിനു ശേഷമാണ് ഈ തീരുമാനം. നിരവധി ഓപ്പറേഷനുകള്‍ കഴിഞ്ഞ വിന്ററില്‍ മാറ്റിവെക്കേണ്ടതായി വന്നിരുന്നു. അടുത്ത വിന്ററിലെങ്കിലും പ്രതിസന്ധി ഒഴിവാക്കണമെങ്കില്‍ കൂടുതല്‍ ഫണ്ടുകള്‍ അനുവദിക്കണമെന്നാണ് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നത്. അതിനൊപ്പമാണ് പണം ലാഭിക്കാനുള്ള ഇത്തരം നടപടികള്‍ സ്വീകരിക്കാന്‍ എന്‍എച്ച്എസ് ബോര്‍ഡ് മീറ്റിംഗില്‍ തീരുമാനമായത്.

മിച്ചം പിടിക്കുന്ന പണം അത്യാവശ്യ കാര്യങ്ങള്‍ക്കായി നീക്കിവെക്കാനുള്ള നിര്‍ദേശത്തെ എന്‍എച്ച്എസ് ഒഫീഷ്യലുകളില്‍ ഭൂരുപക്ഷവും പിന്തുണച്ചു. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് കുറഞ്ഞ വിലയില്‍ ലഭിക്കുന്ന വസ്തുക്കളാണ് എന്‍എച്ച്എസ് വിതരണം ചെയ്യുന്നതെന്ന് നേരത്തേ വിവാദമുയര്‍ന്നിരുന്നു. ചികിത്സക്കായുള്ള ഫണ്ടില്‍ നിന്നാണ് ഇത്തരം വസ്തുക്കള്‍ക്കായി അനാവശ്യ ചെലവഴിക്കല്‍ ഉണ്ടാകുന്നതെന്നായിരുന്നു വിവാദം.

ജര്‍മന്‍ കാര്‍ നിര്‍മാതാവായ ബിഎംഡബ്ല്യു മൂന്ന് ലക്ഷത്തിലേറെ കാറുകള്‍ തിരികെ വിളിക്കുന്നു. അപകടങ്ങള്‍ക്ക് വഴിവെക്കാവുന്ന ഗുരുതരമായ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കാറുകള്‍ തിരികെ വിളിക്കാന്‍ കമ്പനി തീരുമാനിച്ചത്. ഓടുന്നതിനിടയില്‍ എന്‍ജിന്‍ അപ്രതീക്ഷിതമായി നിന്നുപോകുന്നതാണ് തകരാറ്. ഈ തകരാര്‍ കാരണമുണ്ടായ അപകടത്തില്‍ ഒരു മുന്‍ ഗൂര്‍ഖ സൈനികന്‍ കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം 36,140 പെട്രോള്‍ കാറുകള്‍ കമ്പനി തിരികെ വിളിക്കുകയും ചെയ്തു. എന്നാല്‍ 2007 മാര്‍ച്ചിനും 2011 ഓഗസ്റ്റിനുമിടയില്‍ നിര്‍മിച്ച വണ്‍ സീരീസ്, 3 സീരീസ്, Z4, X1 പെട്രോള്‍, ഡീസല്‍ മോഡലുകളിലെല്ലാം ഈ സുരക്ഷാപ്രശ്‌നമുണ്ടെന്ന് വ്യക്തമായതോടെ 3,12,000 കാറുകള്‍ തിരികെ വിളിച്ചിരിക്കുകയാണ്.

2016 ക്രിസ്മസ് ദിനത്തിലാണ് നാരായണ്‍ ഗുരുങ് എന്ന് മുന്‍ ഗൂര്‍ഖ സൈനികന്‍ അപകടത്തില്‍ കൊല്ലപ്പെട്ടത്. ഇദ്ദേഹവും ഭാര്യയും സഞ്ചരിച്ചിരുന്ന ഫോര്‍ഡ് ഫിയസ്റ്റ ഹാംപ്ഷയറിലെ എ- റോഡില്‍ വെച്ചാണ് അപകടത്തില്‍പ്പെട്ടത്. എന്‍ജിന്‍ നിലച്ചതുമൂലം നടുറോഡില്‍ നിന്നുപോയ ഒരു ബിഎംഡബ്ല്യു ബ്ലാക്ക് 3 സീരീസ് കാറില്‍ ഇടിക്കാതിരിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇവരുടെ കാര്‍ ഒരു മരത്തില്‍ ഇടിക്കുകയായിരുന്നു. ഇലക്ട്രിക്കല്‍ തകരാറാണ് കാര്‍ നിന്നുപോകാന്‍ കാരണമായത്. ബ്രേക്ക്‌ലൈറ്റുകള്‍ പ്രവര്‍ത്തനരഹിതമാകുകയും ചെയ്തു. അപകടത്തിനു പിന്നാലെ ബിബിസി നടത്തിയ അന്വേഷണത്തിലാണ് ഈ തകരാര്‍ ബിഎംഡബ്ല്യു കാറുകളില്‍ വ്യാപകമായുണ്ടാകാനിടയുണ്ടെന്ന് വ്യക്തമായത്.

അടുത്ത മൂന്നാഴ്ചയില്‍ ബിഎംഡബ്ല്യു കാറുകളുടെ ഉടമസ്ഥരെ നിര്‍മാതാക്കള്‍ ബന്ധപ്പെടുമെന്ന് വക്താവ് അറിയിച്ചു. ഒരു പ്ലഗ് മാറ്റിവെച്ചാല്‍ മാത്രം മതിയാകുമെന്നതിനാല്‍ രണ്ട് മണിക്കൂറിനുള്ളില്‍ തകരാര്‍ പരിഹരിക്കാനാകുമെന്നും വക്താവ് പറഞ്ഞു. ഗുരുതരമായ അപകടങ്ങള്‍ക്ക് കാരണമായത് കാറുകളുടെ ഇലക്ട്രിക്കല്‍ തകരാറാണെന്നത് കമ്പനി ചൂണ്ടിക്കാട്ടിയിട്ടില്ലെന്ന് ഡിവിഎല്‍എ കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു.

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ വൂള്‍വര്‍ഹാംപ്ടണിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ഇന്ത്യന്‍ യുവതി സരബ് ജിത് കൗറിന്റെ (38) ഘാതകന്‍ ഭര്‍ത്താവും ബിസിനസുകാരനുമായ ഗുര്‍പ്രീത് സിംഗ് തന്നെയാണെന്ന് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. മോഷണ ശ്രമത്തിനിടയില്‍ മോഷ്ടാക്കള്‍ യുവതിയെ കൊന്നുവെന്ന തരത്തിലുള്ള പ്രചാരണമായിരുന്നു കേസ് അന്വേഷണത്തിന്റെ തുടക്കത്തില്‍ ഉയര്‍ന്ന് വന്നതെങ്കിലും യാഥാര്‍ത്ഥ്യം മറ്റൊന്നാണെന്ന് അന്വേഷണത്തിനിടയില്‍ തെളിവുകള്‍ സഹിതം വ്യക്തമാവുകയായിരുന്നു. ഇതോടെ ഈ ബിസിനസ് കുടുംബത്തില്‍ സംഭവിച്ചത് എന്തെന്നറിയാതെ നാട്ടുകാര്‍ വലയുകയാണ്. അന്ന് യുവതിയുടെ കൊലപാതകവുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ നിലവില്‍ ഭര്‍ത്താവ് തന്നെയാണ് യുവതിയുടെ മരണത്തിന് ഉത്തരവാദിയെന്നാണ്വെ ഇപ്പോള്‍ളിപ്പെട്ടിരിക്കുന്നത്.

വൂള്‍വര്‍ഹാംപ്ടണിലെ പെന്നിലുള്ള റൂകെറി ലെയ്നിലെ വീട്ടിലായിരുന്നു ഇക്കഴിഞ്ഞ ഫെബ്രുവരി 16ന് കൗര്‍ കൊല ചെയ്യപ്പെട്ട നിലയില്‍ കാണപ്പെട്ടിരുന്നത്. രണ്ട് കുട്ടികളുടെ അമ്മയായ കൗറിനെ ശ്വാസം മുട്ടിച്ചാണ് കൊന്നതെന്ന് പോസ്റ്റ് മോര്‍ട്ടത്തിലൂടെ വ്യക്തമാവുകയും ചെയ്തിരുന്നു. അന്വേഷണത്തില്‍ വ്യക്തമായ തെളിവ് ലഭിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഗുര്‍പ്രീത് സിംഗിന്റെ മേല്‍ കൊലക്കുറ്റത്തിന് കേസ് ചാര്‍ജ് ചെയ്തുവെന്നാണ് ഇന്നലെ വെസ്റ്റ് മിഡ്ലാന്റ്സ് പോലീസ് വെളിപ്പെടുത്തിയത്. വൂള്‍വര്‍ഹാംപ്ടണിലെ പെന്നിലുള്ള കോള്‍വേ അവന്യൂവില്‍ താമസിക്കുന്ന 42 കാരനായ സിംഗിനെ ഇന്ന് ബര്‍മിംഗ്ഹാമിലെ മജിസ്ട്രേറ്റ് കോടതിക്ക് മുന്നില്‍ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.

പ്രദേശവാസികളെ ഞെട്ടിച്ച ഈ കൊലപാതകവുമായി ബന്ധപ്പെട്ട വിശദാംശങ്ങളെല്ലാം വെളിച്ചത്ത് കൊണ്ട് വരാന്‍ തങ്ങള്‍ സമഗ്രമായ അന്വേഷണത്തിലാണെന്നാണ് വെസ്റ്റ് മിഡ്ലാന്റ്സ് പോലീസിലെ ഹോമിസൈഡ് ടീമിലെ ഡിറ്റെക്ടീവ് ചീഫ് ഇന്‍സ്പെക്ടറായ ക്രിസ് മാല്ലെറ്റ് വെളിപ്പെടുത്തുന്നത്. ഭര്‍ത്താവ് തന്നെയാണ് ഘാതകന്‍ എന്ന് കണ്ടെത്തിയത് കേസ് അന്വേഷണത്തിലൂടെ സുപ്രധാന ചുവട് വയ്പാണെന്നും കൗറിന്റെ കുടുംബവും സുഹൃത്തുക്കളും കേസ് അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

കൗറിന്റെ കൊലപാതകത്തിന് ശേഷം ആ വീട്ടില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ കാണാതെ പോയതിനാല്‍ പോലീസ് ഇതിനെ കുറിച്ച് അന്വേഷിച്ചിരുന്നു. കൊലപാതകത്തെ തുടര്‍ന്ന് ആ വീട്ടില്‍ സാധനങ്ങള്‍ വലിച്ച് വാരിയിട്ട നിലയിലും ചിലത് നശിപ്പിച്ച നിലയിലുമായിരുന്നുവെന്നും നിരവധി സാധനങ്ങള്‍ കളവ് പോയിരുന്ന നിലയിലുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. താന്‍ ഫെബ്രുവരി 16ന് രാവിലെ ധാന്‍ഡ പ്രോപ്പര്‍ട്ടീസ് യുകെ ലിമിറ്റഡില്‍ ജോലിക്ക് പോകുന്നതിന് മുമ്പായിരുന്നു ഭാര്യയെ അവസാനമായി കണ്ടിരുന്നതെന്നാണ് അന്ന് ഭര്‍ത്താവ് വെളിപ്പെടുത്തിയിരുന്നത്. ഈ സ്ഥാപനത്തില്‍ കമ്പനി ഡയറക്ടറായിട്ടാണ് സിംഗ് ജോലി ചെയ്യുന്നത്.

നാല് ബെഡ്റൂമുകളുള്ള ആ വീട്ടില്‍ ജാഗ്വര്‍, മെര്‍സിഡെസ് എന്നീ കാറുകളുടക്കം ആഢംബരത്തിലാണ് ആ കുടുംബം ജീവിച്ചിരുന്നതെന്നാണ് അയല്‍വാസികള്‍ വെളിപ്പെടുത്തിയിരുന്നത്. കൊല്ലപ്പെട്ട കൗര്‍ വളരെ ദാനശീലയായിരുന്നുവെന്നും സമ്മാനങ്ങളും മധുരപലഹാരങ്ങളും ഏവര്‍ക്കും കൈമാറാന്‍ അവര്‍ക്ക് ഏറെ ഇഷ്ടമായിരുന്നുവെന്നും ഒരു അയല്‍വാസി വേദനയോടെ ഓര്‍ക്കുന്നു. കൗര്‍ ബോധരഹിതയായി കിടക്കുന്ന നിലയില്‍ താന്‍ ആദ്യം അവരെ കണ്ടെന്നായിരുന്നു അന്ന് ഭര്‍ത്താവ് വെളിപ്പെടുത്തിയിരുന്നത്. തുടര്‍ന്ന് പാരാമെഡിക്‌സ് എത്തി അവരുടെ മരണം സ്ഥിരീകരിക്കപ്പെടുകയായിരുന്നുവെന്നുമായിരുന്നു അന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.

ഇവരുടെ നാല് ബെഡ്‌റൂം വീട് വ്യാപകമായ രീതിയില്‍ കൊള്ളയടിക്കപ്പെട്ടിട്ടുണ്ടെന്ന് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസ് അന്ന് സ്ഥിരീകരിക്കുകും ചെയ്തിരുന്നു. സ്വര്‍ണാഭരണങ്ങള്‍ അടക്കമുള്ള നിരവധി വസ്തുക്കളാണ് കാണാതായിരുന്നത്. മതിലും ഗേയ്റ്റുമടക്കം എല്ലാവിധ ആധുനിക സുരക്ഷാ സംവിധാനങ്ങളും ആഢംബരങ്ങളുമുളള്ള വീട്ടില്‍ കവര്‍ച്ച നടന്നത് അന്ന് ഏവരുടെയും ആശങ്ക വര്‍ധിപ്പിച്ചിരുന്നു. കൗറിന്റെ കൊലപാതകത്തോടെ ഇവിടെയുള്ള ഇന്ത്യന്‍ വംശജരുടെ ഭയാശങ്കയേറുകയും ചെയ്തിരുന്നു.

കൗറിന്റെ കൊലപാതകവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 42ഉം 32ഉം വയസുള്ള പുരുഷന്‍മാര്‍, 39 വയസുളള സ്ത്രീ എന്നിവരെയാണ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസ് അന്ന് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തിരുന്നത്. ഡ്രസ് മേയ്ക്കറായ കൗറിന്റെ കസ്റ്റമര്‍മാരെന്ന നിലയില്‍ എത്തിയ ഇവര്‍ കൗറിനെ കൊല ചെയ്യുകയായിരുന്നുവെന്നായിരുന്നുവെന്നാണ് അന്ന് പോലീസ് അനുമാനിച്ചിരുന്നത്. എന്നാല്‍ ഭര്‍ത്താവ് തന്നെയാണ് കൊലപാതകിയെന്ന് തെളിഞ്ഞതോടെ അന്വേഷണം ഇപ്പോള്‍ വഴി മാറിയിരിക്കുകയാണ്.

വിദ്വേഷ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ യുകെയില്‍ ശക്തമായ നിയമം വരുന്നു. വിദ്വേഷ പ്രചാരകന്‍ എതെങ്കിലും അതോറിറ്റിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നയാളാണെങ്കില്‍ ശിക്ഷ കടുത്തതാകും. ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നവരുടെ സമൂഹത്തിലുള്ള സ്വാധീനത്തിന് അനുസരിച്ചായിരിക്കും ശിക്ഷ വിധിക്കുകയെന്ന് പുതിയ നിയമ ഭേദഗതി വ്യക്തമാക്കുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ നടത്തുന്ന വിദ്വേഷ പ്രചാരണത്തിനെതിരെ ശിക്ഷ വിധിക്കുമ്പോള്‍ പ്രചാരകന്റെ ഫോളോവേഴ്‌സിന്റെ എണ്ണമായിരിക്കും പരിശോധിക്കുക. പ്രചാരണം കൂടുതല്‍ പേരിലെത്തിയെന്ന് കോടതിക്ക് ബോധ്യപ്പെട്ടാല്‍ കടുത്ത ശിക്ഷ കുറ്റാരോപിതന് ലഭിക്കും. ദി സെന്റന്‍സിംങ് കൗണ്‍സില്‍ ഫോര്‍ ഇംഗ്ലണ്ട് ആന്റ് വെയില്‍സാണ് പുതിയ ഭേദഗതി തയ്യാറാക്കിയിരിക്കുന്നത്. നിറം, മതം, ലൈംഗികാഭിമുഖ്യം തുടങ്ങിയ കാര്യങ്ങളില്‍ വിദ്വേഷം നിറഞ്ഞ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് പുതിയ ഭേദഗതി പ്രകാരം കടുത്ത ശിക്ഷയായിരിക്കും ലഭിക്കുക.

സമൂഹം ബഹുമാനിക്കുന്ന സ്ഥാനത്ത് ഇരിക്കുന്ന വ്യക്തികള്‍, രാഷ്ട്രീയ പ്രതിനിധികള്‍, പ്രമുഖ വ്യക്തിത്വങ്ങള്‍ തുടങ്ങിയവര്‍ നടത്തുന്ന വിദ്വേഷം കലര്‍ന്ന പ്രചരണങ്ങള്‍ ഇനി മുതല്‍ കടുത്ത കുറ്റമായി കണക്കാപ്പെടും. പുതിയ ഭേദഗതി നിലവില്‍ വരുന്നതോടെ ഇത്തരക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പു വരുത്താന്‍ കോടതികള്‍ക്ക് കഴിയും. സമൂഹത്തില്‍ നടക്കുന്ന ഇത്തരം പ്രചാരണങ്ങള്‍ ജനങ്ങളില്‍ വലിയ സ്വാധീനം ചെലുത്തുന്നവയാണ്. ജനങ്ങള്‍ തമ്മിലുള്ള സൗഹൃദങ്ങള്‍ തകര്‍ക്കുന്നതിനും ചിലരുടെ ജീവന് തന്നെ ഭീഷണിയായും ഇത്തരം ക്യാംമ്പയിനുകള്‍ മാറാനുള്ള സാധ്യതകളുണ്ടെന്നും ദി സെന്റന്‍സിംങ് കൗണ്‍സില്‍ ഫോര്‍ ഇംഗ്ലണ്ട് ആന്റ് വെയില്‍സ് വ്യക്തമാക്കുന്നു. ഇന്നത്തെ സോഷ്യല്‍ മീഡിയ കാലഘട്ടത്തില്‍ കൂടുതല്‍ ഫോളോവേഴ്‌സുള്ളവര്‍ നടത്തുന്ന ക്യാംമ്പയിനുകളും വലിയ സ്വാധീനം സൃഷ്ടിക്കാന്‍ കഴിയുന്നവയാണ്.

സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായ പ്രവര്‍ത്തിക്കുന്നവരുടെ വിദ്വേഷ പരാമര്‍ശങ്ങളും കടുത്ത ശിക്ഷ ലഭിക്കാന്‍ പാകത്തിനുള്ള കുറ്റങ്ങളുടെ ഗണത്തില്‍പ്പെടും. ക്യാംമ്പയിനിന്റെ/പരാമര്‍ശത്തിന്റെ ഓഡിയന്‍സ് റീച്ച് അനുസരിച്ചായിരിക്കും കോടതി ശിക്ഷ തീരുമാനിക്കുക. സമൂഹത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന വ്യക്തിത്വങ്ങള്‍ നടത്തുന്ന തീവ്രസ്വഭാവമുള്ള പ്രസംഗങ്ങള്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കാന്‍ കഴിയുന്നതാണെന്ന് സെന്റന്‍സിംങ് കൗണ്‍സില്‍ നിരീക്ഷിച്ചു. വിവേചന പരമാര്‍ശങ്ങള്‍ ഉള്‍പ്പെടുന്ന യൂട്യൂബ് വീഡിയോകള്‍ നിര്‍മ്മിക്കുന്നതും കുറ്റകരമാണ്. ചില പ്രത്യേക വിഭാഗങ്ങളെ അപമാനിക്കുന്ന ദൃശ്യങ്ങളോ പരമാര്‍ശങ്ങളോ ഉള്‍പ്പെടുന്ന യൂട്യൂബ് കണ്ടന്റുകള്‍ പ്രചരിപ്പിച്ചാലും ശിക്ഷ ഉറപ്പാണെന്ന് പുതിയ ഭേദഗതി വ്യക്തമാക്കുന്നു. ഇത്തരം വിദ്വേഷ പ്രചാരണങ്ങള്‍ക്ക് 7 വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കും. പ്രചാരണത്തിന്റെ സ്വഭാവം, സ്വാധീനം തുടങ്ങി നിരവധി മാനദണ്ഡങ്ങള്‍ പരിശോധിച്ച ശേഷമായിരിക്കും ശിക്ഷ വിധിക്കുക.

RECENT POSTS
Copyright © . All rights reserved