നോ ഡീല്‍ ബ്രെക്‌സിറ്റ് സാഹചര്യത്തില്‍ രാജ്യം അരാജകത്വത്തിലേക്ക് നീങ്ങുമെന്ന കണക്കുകൂട്ടലില്‍ പോലീസ്. പുറത്തായ പോലീസ് രേഖകളാണ് ഇത് വ്യക്തമാക്കുന്നത്. തെരുവുകളില്‍ സമാധാനം നിലനിര്‍ത്താന്‍ സൈന്യത്തെ വിളിക്കേണ്ട അവസ്ഥയായിരിക്കും സംജാതമാകാന്‍ സാധ്യതയുള്ളതെന്ന് പോലീസ് വിലയിരുത്തുന്നു. ഇത്തരമൊരു സാധ്യത മുന്‍നിര്‍ത്തിയുള്ള തയ്യാറെടുപ്പുകള്‍ രാജ്യത്തെ പോലീസ് സേനകള്‍ നടത്തി വരികയാണെന്നാണ് പുറത്തായ രേഖകള്‍ പറയുന്നത്. ഭക്ഷ്യവസ്തുക്കള്‍, മരുന്നുകള്‍, അവശ്യസാധനങ്ങള്‍ എന്നിവയുടെ ക്ഷാമം അനുഭവപ്പെട്ടാല്‍ അത് ക്രമസമാധാന പ്രശ്‌നമായി മാറിയേക്കാമെന്നും അതിനെ നേരിടാനുള്ള പദ്ധതികള്‍ പോലീസ് ചീഫുമാര്‍ ആലോചിക്കുന്നതായും രേഖകള്‍ പറയുന്നു.

നാഷണല്‍ പോലീസ് കോ-ഓര്‍ഡിനേഷന്‍ സെന്റര്‍ (NPoCC) തയ്യാറാക്കിയ ഡോക്യുമെന്റില്‍ വാഹനങ്ങളുടെ വന്‍നിരകള്‍ തുറമുഖങ്ങളിലും മറ്റും പ്രത്യക്ഷപ്പെടാനിടയുണ്ടെന്നും ഇത് ഗതാഗത സംവിധാനത്തെ മൊത്തം ബാധിക്കാനിടയുണ്ടെന്നും വിലയിരുത്തുന്നു. മരുന്നുകള്‍ എത്തുന്നതില്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടാല്‍ അത് ക്രമസമാധാനത്തെ ബാധിക്കും. അവശ്യസാധനങ്ങളുടെ വില വര്‍ദ്ധിക്കുന്നത് ജനങ്ങളുടെ പ്രതിഷേധത്തിലായിരിക്കും കലാശിക്കുക എന്നിങ്ങനെയാണ് പോലീസ് നോ ഡീല്‍ ബ്രെക്‌സിറ്റ് സാഹചര്യത്തെ വിലയിരുത്തുന്നത്. സണ്‍ഡേ ടൈംസ് ആണ് ഈ രേഖകള്‍ പുറത്തു വിട്ടത്.

അവശ്യ വസ്തുക്കളുടെ വിലക്കയറ്റം മാത്രമല്ല, അവയുടെ ലഭ്യതക്കുറവു മൂലം വിതരണം നിയന്ത്രിക്കുന്നത് പ്രതിഷേധങ്ങളിലേക്കും ക്രമസമാധാന പ്രശ്‌നങ്ങളിലേക്കും നയിച്ചേക്കാം. മോഷണം പോലെയുള്ള കുറ്റകൃത്യങ്ങള്‍ ഇതോടനുബന്ധിച്ച് വര്‍ദ്ധിച്ചേക്കാമെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ആശങ്കപ്പെടുന്നു. നാഷണല്‍ പോലീസ് ചീഫ്‌സ് കൗണ്‍സില്‍ ഈ മാസം പരിഗണിക്കാനിരിക്കുന്ന രേഖയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
മരണം.. ജീവനോടെ ഇരിക്കുന്ന എല്ലാവരേം തേടി എത്തുന്ന ഒരേയൊരു അതിഥി. ഉള്‍കൊള്ളാന്‍ കഴിയാത്ത ആ സത്യം ഓര്‍ക്കാന്‍ പോലും ആരും ഇഷ്ടപെടാറില്ല. പക്ഷെ മനുഷ്യൻ എന്നും മരണത്തെ പറ്റി ചിന്തിക്കും, മരണത്തെ ഉള്‍കൊള്ളാന്‍ അവന്‍ പഠിക്കാൻ എത്ര സമയം എടുക്കും എന്ന് പറയുക അസാധ്യം. ഒരാളുടെ മരണവാര്‍ത്ത പോലും നമ്മളെ ദിവസങ്ങളോളം അസ്വസ്ഥനാക്കുന്നു. തങ്ങളെ ഏറെ സ്‌നേഹിച്ചിരുന്ന മക്കളുടെ വേര്‍പാട് സഹിക്കാന്‍ കഴിയാതെ പൊട്ടി കരയുന്ന രക്ഷകർത്താക്കൾ. യഥാര്‍ത്ഥ ജീവിതത്തിലേക്ക് കടക്കും മുമ്പ് മകനെ നഷ്ടമായ അച്ഛനമ്മമാർ… അവസാന നിമിഷം വെള്ളം തരാന്‍ ഇവനുണ്ട് ഞങ്ങള്‍ക്ക് എന്ന് കരുതി സമാധാനത്തോടെ ഇത്രേം കാലം ജീവിച്ച മാതാപിതാക്കള്‍. ദൈവം ചിലപ്പോള്‍ ഒക്കെ ഇങ്ങനെ ആണ്. ജീവിതം ജീവിക്കാന്‍ തുടങ്ങുന്നതിനു മുമ്പുതന്നെ ചിലതൊക്കെ തിരിച്ചെടുക്കും…
ഓസ്ട്രിയയിലെ വിയന്നയില്‍ മരിച്ച ബോള്‍ട്ടണിലെ ജേസന്റെയും ജോയലിന്റെയും മൃതദേഹങ്ങള്‍ നൂറുകണക്കിന് മലയാളികളുടെ സാന്നിധ്യത്തിൽ ബോള്‍ട്ടണിലെ ഓവര്‍ ടൈന്‍ സെമിത്തേരിയിലെ ആറടി മണ്ണില്‍ അലിഞ്ഞു ചേര്‍ന്നു .ബ്രിട്ടന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മലയാളി സമൂഹവും ജേസന്റെയും ജോയലിന്റെയും സഹപാഠികളും അധ്യാപകരും ദേശീയ പ്രാദേശിക മാധ്യമങ്ങളും നാട്ടുകാരും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ബന്ധുക്കളും ഒക്കെ കൊണ്ട് തിങ്ങി നിറഞ്ഞ ഔര്‍ ലേഡി ഓഫ് ലൂര്‍ദ് പള്ളിയില്‍ ഇന്നലെ കണ്ടത് വികാര നിര്‍ഭരമായ രംഗങ്ങള്‍. രാവിലെ പത്തിന് മൃതദേഹങ്ങളും വഹിച്ചുകൊണ്ടുള്ള പേടകങ്ങള്‍ എത്തിയപ്പോള്‍ തന്നെ കൂടി നിന്നവര്‍ വിഷാദത്തിൽ മുങ്ങി.

ഫുട്‌ബോള്‍ കളി ഏറെ ഇഷ്ടപ്പെട്ടിരുന്ന ജേസന്റെ മൃതദേഹ പേടകത്തിന് മുകളില്‍ ചുവന്ന ഒരു ഫുട്ബാള്‍ സ്ഥാപിച്ചിരുന്നു. ഇരുവര്‍ക്കുമായി തയാറാക്കിയിരുന്ന പുഷ്പാലങ്കാരങ്ങളും എല്ലാം ഒരേ നിറത്തിലും ഒരേ തരത്തിലും ആയിരുന്നു കുടുംബം ക്രമീകരിച്ചിരുന്നത്, പള്ളിയും പരിസരങ്ങളും എല്ലാം വെളുത്ത ലില്ലി പൂക്കള്‍ കൊണ്ട് പ്രത്യേകമായി അലങ്കരിച്ചിരുന്നു. ജേസന്റെ ഇളയ സഹോദരന്‍ ജെന്‍സണ്‍ ഇരുവരെയും കുറിച്ച് നടത്തിയ നിറമുള്ള ഓര്‍മ്മകള്‍ ഇനിയുള്ള നാളുകളില്‍ തനിക്കു താങ്ങും തണലും ആയി കൂടെ ഉണ്ടാകും എന്നു പങ്കുവച്ചപ്പോള്‍ ഏവരുടെയും കണ്ണുകള്‍ അവരറിയാതെ നിറഞ്ഞുപോയി.
ഇരുവരുടെയും ബന്ധുവായ സിയാന്‍ ഇവരെക്കുറിച്ചുള്ള ഓര്‍മ്മയില്‍ എഴുതിയ കവിതയുമായാണ് ഓര്‍മ്മകള്‍ പങ്കുവെക്കാന്‍ എത്തിയത്ഇ. ഇരുവരുടെയും സഹപാഠികളും നിരവധി ഇംഗ്ലീഷ് സുഹൃത്തുക്കളും സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു . തിരുവല്ല അതിരൂപത ആര്‍ച് ബിഷപ് തോമസ് മാര്‍ കൂറിലോസ് പിതാവിന്റെ കാര്‍മികത്വത്തില്‍ നടന്ന സംസ്‌കാര ശുശ്രൂഷകള്‍ക്ക് ഫാ. ഹാപ്പി ജേക്കബ്, ഫാ. അജി ജോണ്‍. ഫാ. രഞ്ജിത്ത്, ഫാ. വര്‍ഗീസ് മാത്യു എന്നിവര്‍ സഹ കാര്‍മ്മികന്‍ ആയി. ബോള്‍ട്ടന്‍ മലയാളികളുടെ കൂട്ടായ്മയും , സാഹോദര്യവും കൂട്ടിയിണക്കിയ ദിനം കൂടി ആയിരുന്നു ഇന്നലെ.എല്ലാ കാര്യങ്ങളും ക്രമീകരിക്കുവാനും, സംസ്‌കാര ശുശ്രൂഷകള്‍ ആദ്യാവസാനം ഒരു കുറവും കൂടാതെ നടത്താനും ബോൾട്ടൻ മലയാളികള്‍ ഒത്തുചേർന്ന് ചേര്‍ന്ന് നില്‍ക്കുന്ന കാഴ്ചയാണ് ഇന്നലെ കണ്ടത്.
പ്രൈമറി ക്ലാസുകളില്‍ എത്തുന്നതിന് മുന്‍പ് തന്നെ കുട്ടികളുടെ മനസിനെ ഐ-പാഡുകള്‍ മന്ദിപ്പിക്കുന്നതായി യു.കെയിലെ ഹെഡ് ടീച്ചേര്‍സ് അസോസിയേഷന്‍ തലവന്‍ ആന്‍ഡ്രൂ മെലര്‍. കുട്ടികള്‍ സ്‌കൂളിലെത്തുന്നതിന് മുന്‍പ് തന്നെ ഐ-പാഡ് മുതലായ ടെക്‌നോളജിയുമായി വളരെ അടുത്ത ഇടപഴകുന്നുണ്ട്. ഇത് കുട്ടികളുടെ മാനസിക വളര്‍ച്ചയേയും ബുദ്ധി വികാസത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് യു.കെയിലെ ഏറ്റവും വലിയ ഹെഡ് ടീച്ചേര്‍സ് അസോസിയേഷനായ നാഷണല്‍ അസോസിയേഷന്‍ ഓഫ് ഹെഡ് ടീച്ചേര്‍സ് തലവന്‍ ആന്‍ഡ്രു മെലര്‍ അഭിപ്രായപ്പെടുന്നു. കുട്ടികളുടെ ആശയവിനിമയ രീതി മുതല്‍ എല്ലാ തരത്തിലും ഐ-പാഡുകളും ഉപയോഗം സ്വാധീനമുണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടി കാണിച്ചു.

കുട്ടികളിലുണ്ടാകുന്ന വളരെ നൈസര്‍ഗിഗമായ കഴിവുകളെയാണ് ഐ-പാഡുകള്‍ പ്രതികൂലമായ ബാധിക്കുക. പുസ്തകങ്ങളില്‍ നിന്നും ചിത്രങ്ങളില്‍ നിന്നും കഥകളില്‍ നിന്നും ലഭിക്കുന്ന വളരെ നാച്യുറലായ അറിവുകള്‍ കുട്ടികളുടെ ചിന്താശേഷി, ഭാവന, സര്‍ഗ്ഗ ശക്തി എന്നിവ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. എന്നാല്‍ ഇത്തരം നൈസര്‍ഗിഗത ഐ-പാഡ് ഉപയോഗിക്കുന്നതോടെ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും മെലര്‍ മുന്നറിയിപ്പ് നല്‍കുന്നു. വണ്‍-ടു-വണ്‍ അറ്റന്‍ഷന്‍ ലഭ്യമാക്കുന്ന ടെക്‌നോളജിയാണ് ഐ-പാഡിന്റേത്. സ്‌കൂളിലെത്തുന്ന കുട്ടികള്‍ ഇതേ ആശയവിനിമയ രീതി ലഭിക്കാതെ വരുമ്പോള്‍ പഠനത്തില്‍ പിന്നോക്കം പോകും. നിരവധി പേര്‍ ഒന്നിച്ചിരിക്കുന്ന ക്ലാസില്‍ വണ്‍-ടു-വണ്‍ അറ്റന്‍ഷന്‍ രീതി സാധ്യമാകില്ല.

പൊതുവെ കുട്ടികള്‍ ബഹളമുണ്ടാക്കാതിരിക്കാനാണ് മക്കള്‍ക്ക് മാതാപിതാക്കള്‍ ഐ-പാഡുകള്‍ നല്‍കുന്നത്. ജോലി സമയത്ത് തങ്ങളെ കുട്ടികള്‍ ബുദ്ധിമുട്ടിക്കാതിരിക്കാനുള്ള ഒരു മാര്‍ഗം എന്ന രീതിയില്‍ മാത്രമാണ് പലരും ഇതിനെ സമീപിക്കുന്നത് പോലും! എന്നാല്‍ വളരെ സൂക്ഷ്മതയോടെ പ്രവര്‍ത്തിക്കേണ്ട കാര്യങ്ങളാണ് ഇവയെന്നും മെലര്‍ പറയുന്നു. പുസ്തകങ്ങള്‍ വായിച്ചുള്ള പഠനരീതിയുമായി കുട്ടികള്‍ക്ക് പൊരുത്തപ്പെടാന്‍ കഴിയില്ലെന്നതാണ് മറ്റൊരു കാര്യമെന്നും മെലര്‍ പറഞ്ഞു. സമൂഹ മാധ്യമങ്ങളുടെ അമിത ഉപയോഗം കുട്ടികളില്‍ പ്രതികൂലമായ ചിന്തകളും ആശയങ്ങളും കടന്നുകൂടാന്‍ കാരണമാകുമെന്നും മെലര്‍ ചൂണ്ടി കാണിച്ചു.
ലണ്ടന്‍: യു.കെയില്‍ ആദ്യമായി മങ്കിപോക്‌സ് വൈറസ് ബാധ സ്ഥിരീകരിച്ചു. നൈജീരിയയില്‍ നിന്നെത്തിയ നേവല്‍ ഉദ്യേഗസ്ഥനിലൂടെയാണ് രോഗം രാജ്യത്ത് എത്തിയിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. ഇയാളില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 50 പേരില്‍ രോഗബാധയുണ്ടായതായിട്ടാണ് സംശയം. രോഗബാധ സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ വ്യക്തികള്‍ക്ക് രോഗം പടര്‍ന്നിട്ടുണ്ടോയെന്ന് പരിശോധിച്ചു വരികയാണ്. മിനിസിട്രി ഓഫ് ഡിഫന്‍സ് നടത്തുന്ന പരിശീലന പരിപാടിയുടെ ഭാഗമായിട്ടാണ് നൈജീരിയന്‍ നേവല്‍ ഓഫീസര്‍ കോണ്‍വെല്ലിലെ റോയല്‍ നേവി ബേസിലെത്തിയത്. രോഗലക്ഷണങ്ങള്‍ കണ്ടതോടെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

രോഗബാധയേറ്റ ഓഫീസര്‍ ലണ്ടനിലെത്തിയ വിമാനത്തിലുണ്ടായിരുന്നവര്‍ എത്രയും പെട്ടന്ന് ഡോക്ടര്‍മാരെ കണ്ട് രോഗബാധയില്ലെന്ന് ഉറപ്പു വരുത്തണമെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സാധാരണയായി ചില മൃഗങ്ങളില്‍ നിന്നാണ് വൈറസ് മനുഷ്യനിലേക്ക് എത്തുന്നത്. വൈറസ് മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പടരുന്നതിന് കുറഞ്ഞ സാധ്യത മാത്രമെ നിലനില്‍ക്കുന്നുള്ളുവെന്നും പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. വൈറസ് ബാധയേറ്റാല്‍ പത്ത് ശതമാനത്തില്‍ താഴെ മാത്രമാണ് മരണനിരക്ക്. സെന്‍ട്രല്‍ ആന്റ് വെസ്റ്റ് ആഫ്രിക്കയിലാണ് രോഗം ആദ്യമായി കണ്ടെത്തിയത്.

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിലവില്‍ വൈറസ് ബാധ നിയന്ത്രണവിധേയമാണ്. സ്‌മോള്‍ പോക്‌സിന് സമാന സ്വഭാവമാണ് മങ്കിപോക്‌സിനും. പക്ഷേ അപകടകാരി മങ്കിപോക്‌സ് തന്നെയാണ്. രണ്ട് മുതല്‍ മൂന്നാഴ്ച്ചകള്‍ കൊണ്ട് തന്നെ രോഗം പൂര്‍ണമായും മാറുമെങ്കിലും രോഗാവസ്ഥ മോശമായാല്‍ മരണം വരെ സംഭവിച്ചേക്കാം. വളരെ അടുത്ത് ഇടപഴകിയാല്‍ മാത്രമെ രോഗം മനുഷ്യരില്‍ പടരുകയുള്ളു. നിലവില്‍ മങ്കിപോക്‌സിനെ പ്രതിരോധിക്കാന്‍ വാക്‌സിനുകള്‍ കണ്ടെത്തിയിട്ടില്ല. കൈപ്പത്തിയിലും ശരീരത്തിന്റെ ഭാഗങ്ങളിലും കുരുക്കള്‍ പോലെ തടിച്ചു പൊന്തുന്നതായാണ് രോഗത്തിന്റെ ലക്ഷണം. അപൂര്‍വ്വമായി ഇത്തരം കുരുക്കള്‍ കണ്ണില്‍ പ്രത്യക്ഷപ്പെടാനും സാധ്യതയുണ്ട്. ഇത് അന്ധതയ്ക്ക് കാരണമായേക്കാം.
ബ്രെക്‌സിറ്റില്‍ വീണ്ടും ഒരു ഹിതപരിശോധന വേണമെന്ന് ബ്രിട്ടനിലെ ട്രേഡ് യൂണിയനുകള്‍ ആവശ്യപ്പെട്ടേക്കുമെന്ന് സൂചന. പ്രധാനപ്പെട്ട ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദിയായ ട്രേഡ്‌സ് യൂണിയന്‍ കോണ്‍ഗ്രസിന്റെ മാഞ്ചസ്റ്ററില്‍ നടക്കുന്ന വാര്‍ഷിക കോണ്‍ഫറന്‍സില്‍ ഇതു സംബന്ധിച്ചുള്ള തീരുമാനം ഉണ്ടായേക്കും. ബ്രെക്‌സിറ്റില്‍ ഒരു അന്തിമ അഭിപ്രായ രൂപീകരണത്തിനായി ഹിതപരിശോധന വേണമെന്നായിരിക്കും യൂണിയന്‍ നേതൃത്വങ്ങള്‍ ആവശ്യപ്പെടുക. നോ-ഡീല്‍ ബ്രെക്‌സിറ്റിന് കളമൊരുങ്ങുന്നു എന്ന ആശങ്കകള്‍ ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നീക്കം. ഇക്കാര്യത്തില്‍ സംഘടനയുടെ ജനറല്‍ കൗണ്‍സില്‍ ഇന്ന് പ്രസ്താവനയിറക്കും.

ഹാര്‍ഡ് ബ്രെക്‌സിറ്റിന് വിരുദ്ധമായ നിലപാട് കടുപ്പിക്കാനാണ് യൂണിയനുകളുടെ നീക്കം. അതുകൊണ്ടു തന്നെയാണ് ഫൈനല്‍ സേ വോട്ടിനായി യൂണിയനുകള്‍ സുപ്രധാന നീക്കം നടത്തുന്നത്. ബ്രസല്‍സുമായി തെരേസ മേയ് എത്തിച്ചേരാനിടയുള്ള ഏതു തീരുമാനത്തിനും ജനഹിതം പരിശോധിക്കണമെന്ന് ആവശ്യപ്പെടുന്ന രണ്ട് നീക്കങ്ങള്‍ക്കാണ് യൂണിയനുകള്‍ ഉദ്ദേശിക്കുന്നത്. ഇതിനായി കൂടുതല്‍ ശക്തമായ നിലപാട് സംഘടന സ്വീകരിക്കും. ബ്രിട്ടനിലെ മൂന്ന് പ്രമുഖ യൂണിയനുകളായ യുണൈറ്റ്, യൂണിസണ്‍, ജിഎംബി തുടങ്ങിയവയിലെ അംഗങ്ങളില്‍ ഭൂരിപക്ഷവും പുതിയൊരു ഹിതപരിശോധന നടത്തണമെന്ന അഭിപ്രായമുള്ളവരാണെന്ന് പുതിയൊരു സര്‍വേയില്‍ വ്യക്തമായിരുന്നു.

ടിയുസി കോണ്‍ഫറന്‍സില്‍ രൂപീകരിക്കപ്പെടുന്ന അഭിപ്രായം ലേബര്‍ പാര്‍ട്ടിയിലും നേതാവ് ജെറമി കോര്‍ബിനിലുമായിരിക്കും കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുക. ഫൈനല്‍ സേയില്‍ ഹിതപരിശോധന വേണമെന്ന് പ്രധാന പ്രതിപക്ഷ കക്ഷിയെന്ന നിലയില്‍ ലേബര്‍ പാര്‍ട്ടിക്ക് ഇതോടെ ആവശ്യമുന്നയിക്കേണ്ടതായി വരും. നോ-ഡീല്‍ ബ്രെക്‌സിറ്റ് സംഭവിച്ചാല്‍ അത് തൊഴിലാളികള്‍ക്കു മേല്‍ വരുത്തുന്ന ദോഷഫലങ്ങളെക്കുറിച്ചുള്ള വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് ടിയുസിയുടെ തീരുമാനം.
ഹൃദയത്തിന്റെ ആരോഗ്യം സ്വയം പരിശോധിക്കാന്‍ എന്‍എച്ച്എസ് ഏര്‍പ്പെടുത്തിയ പുതിയ ഓണ്‍ലൈന്‍ സംവിധാനത്തിനെതിരെ ഡോക്ടര്‍മാര്‍. ആരോഗ്യവാന്‍മാരായ 30 വയസു കഴിഞ്ഞവരെ ജിപിമാരുടെ അടുത്ത് അനാവശ്യമായി എത്തിക്കുകയാണ് ഇതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ചികിത്സ ആവശ്യമില്ലാത്തവരാണ് ഇപ്രകാരം ജിപി സര്‍ജറികളില്‍ എത്തുന്നത്. പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് വികസിപ്പിച്ചെടുത്ത ഹാര്‍ട്ട് എയിജ് ടെസ്റ്റ് ആണ് വിവാദത്തിലായിരിക്കുന്നത്. 30 വയസിനു മേല്‍ പ്രായമുള്ളവര്‍ക്കായി തയ്യാറാക്കിയിരിക്കുന്ന ഇതില്‍ ഹൃദയാരോഗ്യം പരിശോധിച്ച ലക്ഷക്കണക്കിനാളുകളാണ് അനാവശ്യമായി ജിപികളില്‍ എത്തുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ഇത് ജിപി സര്‍ജറികളിലെ വെയിറ്റിംഗ് ടൈം കൂട്ടുന്നതുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു. ആരോഗ്യ സേവന രംഗത്ത് ഇത് സൃഷ്ടിക്കുന്ന സമ്മര്‍ദ്ദം ആവശ്യമുള്ളവര്‍ക്ക് ചികിത്സ നഷ്ടമാകാന്‍ പോലും കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഹാര്‍ട്ട് അറ്റാക്ക്, സ്‌ട്രോക്ക് എന്നിവയുണ്ടാകാന്‍ സാധ്യതയുണ്ടോ എനന് കണ്ടത്താന്‍ സഹായിക്കുന്ന ഹാര്‍ട്ട് എയിജ് ടെസ്റ്റ് ഒരു ചോദ്യോത്തര രീതിയിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. എന്നാല്‍ ഇത് പരിശോധിക്കുന്നവര്‍ക്ക് സ്വന്തം രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോള്‍ നിരക്കും അറിയേണ്ടതുണ്ട്. ബ്രിട്ടീഷുകാരില്‍ അഞ്ചില്‍ നാലു പേര്‍ക്ക് സ്വന്തം പ്രായത്തേക്കാള്‍ ഉയര്‍ന്ന ഹാര്‍ട്ട് എയിജ് റേറ്റ് ഉണ്ടെന്നാണ് വിവരം.

അകാല മരണങ്ങള്‍ക്കും പ്രായമാകുമ്പോള്‍ വൈകല്യങ്ങള്‍ക്കും ഈ അവസ്ഥ കാരണമാകുമെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നു. ഇ കണ്ടുപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്കിന്റെ സമ്മതത്തോടെയാണ് ത്തരമൊരു പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സാങ്കേതികവിദ്യയുടെ ഉപയോഗത്തിലൂടെ എന്‍എച്ച്എസ് ഫണ്ടുകള്‍ ശരിയായ വിധത്തില്‍ ഉപയോഗിക്കാനുള്ള ഹാന്‍കോക്കിന്റെ പദ്ധതിയുടെ ഭാഗമായാണ് ഈ പരിശോധനാ സംവിധാനവും ഏര്‍പ്പെടുത്തിയിരിക്കുന്നത്.
യുകെയില്‍ ഇനി മുതല്‍ നോ ഫോള്‍ട്ട് വിവാഹ മോചനങ്ങള്‍ക്ക് അനുമതി ലഭിക്കാന്‍ അരങ്ങൊരുങ്ങുന്നു. വിവാഹമോചന നിയമങ്ങളില്‍ വരുത്താനിരിക്കുന്ന സുപ്രധാന മാറ്റത്തിലൂടെയാണ് ഈ സൗകര്യം ലഭ്യമാക്കിയിരിക്കുന്നത്. ഇതനുസരിച്ച് വിവാഹമോചനം ലഭിക്കണമെങ്കില്‍ പങ്കാളിയുടെ മേല്‍ ആരോപിക്കുന്ന കുറ്റം തെളിയിക്കണമെന്ന വ്യവസ്ഥ ഇല്ലാതാകും. പരസ്ത്രീ ബന്ധം, അസ്വാഭാവികമായ പെരുമാറ്റം, ഉപേക്ഷിച്ചു പോകല്‍ തുടങ്ങിയ കാരണങ്ങളാണ് സാധാരണ ഗതിയില്‍ വിവാഹമോചനത്തിന് കാരണങ്ങളായി കേസുകളില്‍ ഉന്നയിക്കാറുള്ളത്. ഇവ ഇനി മുതല്‍ തെളിയിക്കപ്പെടേണ്ടതില്ല. നിയമത്തില്‍ 50 വര്‍ഷത്തിനു ശേഷമാണ് മാറ്റം വരുത്തിയിട്ടുള്ളത്.

പങ്കാളികള്‍ ഉന്നയിക്കുന്ന ഇത്തരം ആരോപണങ്ങള്‍ തെളിഞ്ഞില്ലെന്നത് വിവാഹമോചനം തടയുന്നതിന് ഉപയോഗപ്പെടുത്തുന്നത് സാധാരണമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമത്തില്‍ അഴിച്ചുപണി നടത്താമെന്ന് ജസ്റ്റിസ് സെക്രട്ടറി അറിയിച്ചത്. ഫോള്‍ട്ട് ബേസ്ഡ് വിവാഹ മോചന സമ്പ്രദായം തന്നെ നിര്‍ത്തലാക്കാനും ഇക്കാര്യത്തില്‍ ലെജിസ്ലേഷന്‍ പാസാക്കുന്നതിനായുള്ള കണ്‍സള്‍ട്ടേഷന്‍ പ്രഖ്യാപിക്കാനും തയ്യാറാണെന്ന് സെക്രട്ടറി ഡേവിഡ് ഗോക്ക് അറിയിച്ചു. പുതിയ നിയമമനുസരിച്ച് വിവാഹമോചനങ്ങള്‍ പൂര്‍ത്തിയാകുന്നതിനായി ആറു മാസത്തെ സമയം ജസ്റ്റിസ് മിനിസ്ട്രി നിശ്ചയിക്കും. ഇക്കാലയളവില്‍ വേറിട്ടു താമസിക്കുന്നത് പോലും വിവാഹമോചനത്തിനുള്ള നിയമപരമായ കാരണമായി കണക്കാക്കുന്നതാണ്.

സിവില്‍ പാര്‍ട്ണര്‍ഷിപ്പുകളിലും ഇതേ വ്യവസ്ഥകള്‍ ബാധകമായിരിക്കും. നിലവിലുള്ള നിയമം കുടുംബങ്ങളില്‍ സൃഷ്ടിക്കുന്ന സങ്കീര്‍ണ്ണതകളും ഇത് മാറ്റാന്‍ പ്രേരകമായിട്ടുണ്ടെന്നാണ് മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്. യുകെയിലെ ഏറ്റവും മുതിര്‍ന്ന ഫാമിലി ജഡ്ജ് സര്‍.ജെയിംസ് മൂണ്‍ബി ഡൈവോഴ്‌സ് നിയമത്തില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ വരുത്തേണ്ടത് അത്യാവശ്യമാണെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ പറഞ്ഞിരുന്നു.
ബിസിനസുകളിലും ജോലികളിലും ഏര്‍പ്പെടുന്നതിനു പകരം സ്ത്രീകള്‍ കുട്ടികളെയും കുടുംബത്തെയും നോക്കുകയാണ് വേണ്ടതെന്ന് പറഞ്ഞ മുതിര്‍ന്ന എന്‍ജിനീയറെ സ്ഥാപനം പുറത്താക്കി. മാന്‍ഗ്ലിന്‍ പില്ലേ എന്ന സൗത്ത് ആഫ്രിക്കന്‍ സിവില്‍ എന്‍ജിനീയറെയാണ് സൗത്ത് ആഫ്രിക്കന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് സിവില്‍ എന്‍ജിനീയറിംഗ് (SAICE) പുറത്താക്കിയത്. സിവില്‍ എന്‍ജിനീയറിംഗ് എന്ന പേരിലുള്ള ഇന്‍ ഹൗസ് മാഗസിനിലെ കോളത്തിലാണ് ഈ സ്ഥാപനത്തിന്റെ സിഇഒ കൂടിയായ പില്ലേ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്. സ്ത്രീകള്‍ സയന്റിഫിക് പ്രൊഫഷനുകള്‍ കൂടുതലായി തെരഞ്ഞെടുക്കാത്തതിന് കാരണം അവര്‍ക്ക് കെയറിംഗിനോട് കൂടുതല്‍ താല്‍പര്യമുള്ളതിനാലാണെന്ന് പില്ലേ തന്റെ ലേഖനത്തില്‍ പറഞ്ഞു. പിന്നീട് ഈ പരാമര്‍ശത്തില്‍ ഇദ്ദേഹം ഖേദപ്രകടനം നടത്തിയെങ്കിലും കമ്പനി കോണ്‍ട്രാക്ട് റദ്ദാക്കുകയായിരുന്നു.

സെയ്‌സിന്റെ ഇന്‍ ഹൗസ് മാസികയുടെ വായനക്കാര്‍ക്കിടയില്‍ ഉയര്‍ന്നുവന്ന എതിര്‍പ്പിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് കമ്പനി വ്യക്തമാക്കി. ഇവരില്‍ 5 ശതമാനം സ്ത്രീകളാണ്. സയന്‍സ്, ടെക്‌നോളജി, എന്‍ജിനീയറിംഗ്, മാത്തമാറ്റിക്‌സ് തുടങ്ങിയവയില്‍ കരിയര്‍ ആരംഭിക്കാന്‍ സ്ത്രീകളേക്കാള്‍ പുരുഷന്‍മാര്‍ രംഗത്തെത്തുന്നതിനെക്കുറിച്ചായിരുന്നു ലേഖനം ചര്‍ച്ച ചെയ്തത്. ജോലി ചെയ്യാനുള്ള ത്വരയും ഉയര്‍ന്ന പെര്‍ഫോമന്‍സ് ആവശ്യങ്ങളുമാണ് പുരുഷന്‍മാരെ ഹൈ പ്രൊഫൈല്‍ ജോലികളിലേക്ക് ആകര്‍ഷിക്കുന്നതെന്നാണ് ലേഖനം അവകാശപ്പെടുന്നത്. ഫാമിലി, സോഷ്യല്‍, ഹോബി സമയങ്ങള്‍ ചെലവഴിക്കാത്തവരാണത്ര ഏറ്റവും നന്നായി ജോലി ചെയ്യുന്നവര്‍.

കുടുംബം, കുട്ടികളെ വളര്‍ത്തല്‍ തുടങ്ങിയ ജോലികളില്‍ തല്‍പരരായിരിക്കുന്നതിനാലാണ് ഇത്തരം ജോലികളില്‍ സ്ത്രീകള്‍ കാര്യമായി എത്താത്തതെന്നും ലേഖനം വാദിക്കുന്നു. സ്ത്രീവിരുദ്ധമെന്ന് വിലയിരുത്തപ്പെട്ട ഈ പരാമര്‍ശങ്ങളുടെ പേരില്‍ പ്രമുഖ എന്‍ജിനീയറിംഗ് സ്ഥാപനത്തിന്റെ സിഇഒ സ്ഥാനത്തു നിന്ന് ഇയാളെ നീക്കം ചെയ്ത നടപടി സ്വാഗതാര്‍ഹമാണെന്ന് സൗത്ത് ആഫ്രിക്കയുടൈ ജെന്‍ഡര്‍ ഇക്വാളിറ്റി കമ്മീഷന്‍ അറിയിച്ചു. രാജ്യത്തെ സയന്‍സ് മന്ത്രി മാമോലോകോ കുബായി എന്‍ഗുബാനേ പില്ലേയുടെ ലേഖനത്തെ അപലപിച്ചു.
അദ്ധ്യായം – 32
ആരാണ് മനുഷ്യന് താങ്ങും തണലുമാകേണ്ടത്
മുമ്പ് നാട്ടില്‍ പോയി മടങ്ങി വന്നതിനേക്കാള്‍ ബന്ധുക്കള്‍ക്ക് ഞങ്ങളോട് സ്‌നേഹം കൂടി. പണം മാലോകര്‍ക്ക് മാത്രമല്ല ബന്ധുമിത്രാദികള്‍ക്കും ദൈവമാണ്. നാട്ടില്‍ വച്ച് അമ്മ എന്നോടു പറഞ്ഞു, നീയിങ്ങനെ പണം വാരിക്കോരി കൊടുക്കരുത്. അതിന്റെ കാരണം പള്ളീലച്ചന്‍ വീട്ടില്‍ വന്ന് പള്ളിക്കായി നല്ലൊരു തുക വാങ്ങിയതിലുള്ള അമര്‍ഷമായിരിന്നു. ഞാന്‍ അമ്മയോടു പറഞ്ഞു. പള്ളിക്കാര്‍ക്കും പണമുണ്ടെങ്കിലേ മതിപ്പുള്ളൂ. പണമുണ്ടെന്നറിഞ്ഞാല്‍ അവര്‍ പാഞ്ഞെത്തും. ഇന്ന് ആത്മാവിനേക്കാള്‍ പണത്തിനാണ് നിലയും വിലയുമുള്ളത്. ഇവര്‍ ആത്മാവിനെ വിതച്ച് വിളവുണ്ടാക്കുമ്പോള്‍ നമ്മള്‍ അദ്ധ്വനിച്ച് പണമുണ്ടാക്കി അവര്‍ക്ക് കൊടുക്കുന്നു. അവര്‍ സമൂഹത്തിനു നല്‍കുന്നത് നന്മയല്ലേ അമ്മേ. അമ്മ എന്റെ മുന്നില്‍ ദീര്‍ഘനിശ്വാസമിട്ടുകൊണ്ട് പോയി. തല്ലു കൊള്ളിയും ബുദ്ധിശൂന്യനുമായ ഈ മകന്‍ പണ്ടും ഇങ്ങനെയായിരുന്നുവല്ലോ എന്നായിരിക്കും അമ്മ ചിന്തിച്ചത്.
പള്ളീലച്ചന്‍ എന്തോ ആവശ്യത്തിന് വാങ്ങി പോയതാണ് അമ്മ നേരിട്ട് കണ്ടത്. അമ്മ കാണാത്ത, അറിയാത്ത എത്രയോ പേരേ എത്രയോ കാലങ്ങളായിട്ട് ഞാന്‍ സഹായിക്കുന്നുണ്ട്. അതൊക്കെ കാണാനുളള മഹാഭാഗ്യം അമ്മയ്ക്കുണ്ടാകാതിരിക്കട്ടേ. മനസ്സില്‍ പ്രാര്‍ത്ഥിച്ചു. അമ്മക്കറിയില്ല ഇന്ത്യയില്‍ ജീവിക്കുന്ന പാവങ്ങളുടെ ദുരിതം. ഈ നാട്ടില്‍ ദരിദ്രനാരായണന്മാരെ എത്രയോ കണ്ടിരിക്കുന്നു. അന്യന്റെ പറമ്പില്‍ പുല്ലു വളര്‍ത്തുന്നതു കണ്ട് പശുവിനെ വളര്‍ത്തുന്ന രാജ്യത്ത് ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കഞ്ഞി കുമ്പിളില്‍ തന്നെ. പാവങ്ങളെ സഹായിക്കാനായി ഗുരുദാസ്പുരിലേതു പോലുളള അച്ചന്മാരും കന്യാസ്ത്രീകളുമുണ്ടായാല്‍ കുറെപ്പേര്‍ രക്ഷപ്പെടും. ജോളിയുടെ വീട്ടില്‍ ചെന്ന് പെങ്ങളോട് അവളുടെ കാര്യം സംസാരിച്ചു. അവളെ ഡല്‍ഹിക്കു വിടാന്‍ താല്പര്യമില്ല. വിവാഹമെന്ന മഹാ കര്‍മ്മത്തിലാണ് താല്‍പര്യം. ജോളിയെപ്പോലെ തൊഴില്‍ രഹിതരുടെ എണ്ണം കൂടിക്കൂടി വന്നു. ചിലര്‍ കടംവാങ്ങി ലക്ഷങ്ങള്‍ കൈക്കൂലി കൊടുത്ത് ജോലി തേടുന്നു. ഇതെല്ലാം കണ്ടു മടുത്തവര്‍ വിശപ്പടക്കാന്‍ ജന്മനാട്ടില്‍ നിന്നു ഗള്‍ഫിലേക്കും മറ്റും പോയി. പ്രവാസികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു.
ഞങ്ങള്‍ നാട്ടില്‍ നിന്ന് ഡല്‍ഹിക്കു യാത്രതിരിച്ചു. അവധിക്ക് വന്നു പോകുമ്പോള്‍ അമ്മമാര്‍ ട്രെയിനില്‍ കഴിക്കാന്‍ നല്ല സ്വാദുള്ള ചോറും കറിയും വാഴയിലയില്‍ പൊതിഞ്ഞ് തന്നു വിടും. കഴിഞ്ഞ പ്രാവശ്യത്തെപ്പോലെ ഇത്തവണയും ആ പൊതി കിട്ടി. അതിനാല്‍ ട്രെയിനില്‍ നിന്ന് ആദ്യ ദിവസങ്ങളില്‍ ചോറു വാങ്ങാറില്ല. അത് അമ്മമാരുടെ തലോടല്‍ പോലുളള ഒരു കരുതലാണ്. മക്കള്‍ ഭക്ഷണം ട്രെയിനില്‍ നിന്നും പുറത്തു നിന്നും വാങ്ങി കഴിക്കരുത്. ഞങ്ങള്‍ പൊതി തുറന്ന് കഴിക്കുന്ന നേരം അമ്മമാരുടെ സന്മനസ്സിനെപ്പറ്റി പറഞ്ഞു. സ്‌നേഹത്തിന്റെ ആ മുഖം ഞങ്ങളുടെ മുന്നില്‍ തെളിഞ്ഞു ട്രെയിന്‍ ഓടികൊണ്ടിരിക്കുമ്പോഴും പെറ്റമ്മയുടെ അടുത്തേക്ക് മനസ്സ് ഓടിക്കൊണ്ടിരുന്നു.
മുടങ്ങിക്കിടന്ന മലയാളം മാസിക മൂന്നു മാസത്തിലൊരിക്കല്‍ ഇറക്കാന്‍ ഞാനും ബേബിച്ചായനുമായി കേരളത്തില്‍ വെച്ച് തീരുമാനമായി. വീടിന്റെ പണിയാണ് അതു മുടങ്ങാന്‍ കാരണം. ഇപ്പോള്‍ പുതിയൊരു നോവല്‍ എഴുതിക്കൊണ്ടിരുന്നു. കാനോട്ടുപ്ലയിസില്‍ ഹോട്ടല്‍ മെറിഡിയന്റെ പണി നടക്കുന്നു. സമയമുള്ളപ്പോള്‍ ചെല്ലണമെന്ന് കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ഷാ പറഞ്ഞിരിക്കുകയാണ്. ന്യൂഡല്‍ഹി ഹൗസിലെ ഗോവന്‍ കമ്പനിയായ സാല്‍ഗോക്കറിലും പോകാറുണ്ട്. ഈ കിട്ടുന്ന കാശെല്ലാം എങ്ങോട്ടു പോകുന്നുവെന്ന് അമ്മ ചോദിച്ചാല്‍ ഞാനാകെ കുഴങ്ങും. ചെറുപ്പം മുതലേ കഠിനാധ്വാനത്തിലാണ് വളര്‍ന്നത്. വെറുതേ ഇരിക്കുന്നത് ഇഷ്ടമില്ല. വിവാഹത്തിനു ശേഷമാണ് അതിനല്പം മാറ്റമുണ്ടായത്. ഓമന ഒന്നര മാസം കഴിഞ്ഞ് മടങ്ങി. ഈ പ്രവശ്യം പറഞ്ഞിട്ടാണ് പോയത്, ഡല്‍ഹിയില്‍ നിന്നും ധാരാളം പേരേ കയറ്റി വിടുന്നുണ്ടല്ലോ. സൗദി-ദമാമിലേക്ക് വരാന്‍ ശ്രമിക്കണം.
ഇവിടെ നിന്ന് ചിലരെ ഡല്‍ഹിയിലെ ഏജന്‍സിവഴി ഗള്‍ഫിലേക്ക് അയക്കുന്ന കാര്യം അവള്‍ക്കറിയാമായിരുന്നു. അപ്പോഴാണ് ഓമനക്കൊപ്പം ജോലി ചെയ്തിരുന്ന കോട്ടയത്തുകാരി വല്‍സയുടെ സഹോദരന്‍ ആന്റണിയില്‍ നിന്ന് മലയാളിയായ ഒരു ജോസും സംഘവും ദുബായിലേക്ക് വീസ ശരിയാക്കാമെന്ന് പറഞ്ഞ് ഏഴായിരം രൂപ വാങ്ങിയത്. പത്തു മാസമായി അവര്‍ അവനെ കബളിപ്പിച്ചു കൊണ്ടിരിക്കയാണ്. കസ്തൂര്‍ബാ ഗാന്ധി നഗറിലുണ്ടായിരുന്ന ഡോ. വാസുദേവന്‍ മാന്‍പവര്‍ വഴിയാണ് ജോസ് ആളുകളെ അയയ്ക്കുന്നത്. ആയിരക്കണക്കിന് രൂപ ഇവന്‍ മലയാളികളില്‍ നിന്ന് വാങ്ങി പലിശയ്ക്കു കൊടുക്കുന്നതായിട്ടാണ് അറിഞ്ഞത്.
വല്‍സയും ആന്റണിയും കൂടി ഒരു ഞായറാഴ്ച്ച എന്റെ അടുക്കല്‍ വന്നു. ഇതുമായി ബന്ധപ്പെട്ട് ഓഫിസ്സില്‍ പോകുന്നതിനായി ജോസ്സിനെ കാത്ത് ഞങ്ങള്‍ വാസുദേവ് കമ്പനിയുടെ മുന്നില്‍ നിന്നു. ഇവന്‍ അവരുടെ പ്രധാന ഏജന്റാണ്. കുറച്ചു കഴിഞ്ഞ് ജോസ് ബുള്ളറ്റ് മോട്ടോര്‍ സൈക്കിളില്‍ കൂളിംഗ് ഗ്ലാസ്സ് ധരിച്ച് സുമുഖനായി അവിടെ വന്നിറങ്ങി. മോട്ടോര്‍ സൈക്കിള്‍ നിര്‍ത്തി ആന്റണിയെ നോക്കുന്നതിനിടില്‍ വാഹനത്തിന്റെ താക്കോല്‍ കൈ തട്ടിമാറ്റി ഞാനെടുത്തു. അവനും അറിയാവുന്ന കാര്യമാണ്, ഡോ.വാസുദേവിനെ എനിക്കറിയാമെന്ന്. എന്റെ ഒരാള്‍ ഇയാള്‍ വഴി പോയിട്ടുണ്ട്. ഞാന്‍ സ്‌നേഹത്തോടെ പറഞ്ഞു, ജോസേ നിന്റെ കളി എന്റെ പിള്ളേരോടു വേണ്ട. എത്രയും വേഗം അവന്റെ കൈയ്യില്‍ നിന്ന് വാങ്ങിയ ഏഴായിരമങ്ങ് കൊടുക്ക്. അല്ലെങ്കില്‍ ഈ മോട്ടോര്‍ സൈക്കിള്‍ വിറ്റ് ഞാന്‍ കാശു കൊടുക്കും. ജോസ് പരിഭ്രാന്തിയോടെ എന്നെ നോക്കി. അവനെക്കാള്‍ ഡല്‍ഹിയില്‍ എനിക്കുള്ള ബന്ധങ്ങള്‍ അവനറിയാം. എന്നോടെന്തോ വിശദികരണം പറയാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ കൈയ്യുയര്‍ത്തി പറഞ്ഞു, ഒന്നും കേള്‍ക്കേണ്ട ഇയാള് വാങ്ങിയ കാശ് കൊടുക്ക്. എന്നിട്ട് വണ്ടി കൊണ്ടുപൊയ്‌ക്കോ. ആന്റണി നീ കേറ്. അവനേയും വാഹനത്തില്‍ കയറ്റി ഞാന്‍ വീട്ടില്‍ വന്നിട്ട് ചാവി അവന്റെ കൈയ്യില്‍ കൊടുത്തിട്ട് പറഞ്ഞു. കാശു തരാതെ വണ്ടി കൊടുക്കരുത് അവന്റെ ഗുണ്ടകളെ കണ്ട് പേടിക്കരുത്. എന്തു വന്നാലും ഞാന്‍ നോക്കിക്കൊള്ളാം.
വൈകിട്ട് ഓഫിസ്സില്‍ നിന്നു വീട്ടില്‍ വന്നപ്പോള്‍ അച്ചന്‍കുഞ്ഞ് പറഞ്ഞു ബേബി ജോലിക്കു പോയിരിക്കുന്നു. ഒരു പോലീസുകാരന്‍ പട്യാല പോലീസ് സ്‌റ്റേഷനില്‍ നിന്ന് വന്നിട്ട് അവിടെ വരെ ചെല്ലാന്‍ പറഞ്ഞിട്ടുപോയി. പെട്ടെന്ന് മോട്ടോര്‍ സൈക്കിളില്‍ അവിടെയെത്തി. വാഹനമെടുത്തത് അവരുടെ സ്ഥലപരിമിതിക്കുള്ളില്‍ ആയതിനാലാണ് ജോസ് പരാതി അവിടെ കൊടുത്തത്. പോലീസ് സ്‌റ്റേഷന്‍ എസ്.ഐ എനിക്കെതിരെയുള്ള പരാതി വിശദീകരിച്ചു. എല്ലാം ഓഫിസര്‍ ശുക്ലയില്‍ നിന്ന് കേട്ടതിനു ശേഷം ഞാന്‍ എന്റെ ഭാഗം വിശദീകരിച്ചു. താങ്കളെ ആ ചീറ്റിംഗ് സംഘം തെറ്റി ധരിപ്പിച്ചിരിക്കുന്നു. ധാരാളം പേരില്‍ നിന്ന് ഇവര്‍ പണം വാങ്ങി മുങ്ങി നടക്കുകയാണ്. ഇവിടുത്തെ തട്ടിപ്പു സംഘമാണ്. ഇനിയും ഞങ്ങള്‍ അവന്റെ പേരില്‍ ചീറ്റിംഗിന് കേസ്സു കൊടുക്കും. മോട്ടോര്‍ സൈക്കിള്‍ തട്ടിയെടുത്തതല്ല, അവന്റെ കയ്യില്‍ നിന്ന് തന്നെയാണ് വാങ്ങിയത്. പാവപ്പെട്ടവന്റെ കാശ് കൊടുക്കാന്‍ സാറു പറയുക. ഇല്ലെങ്കില്‍ ഈ വിഷയം ഇവിടുത്തെ പത്രങ്ങള്‍ വഴി ഞാന്‍ പരസ്യപ്പെടുത്തും.
ഈ സ്റ്റേഷന്റെ പരിധിയില്‍ നടക്കുന്നതാണ് ഇത്. പോലീസ് കമ്മീഷ്ണര്‍ ശ്രീവാസ്തവ സാബിനെ അറിയിക്കണോ. എല്ലാം അക്ഷമനായി കേട്ടതിനു ശേഷം പറഞ്ഞു, അവന്‍ കള്ളകേസാണ് തന്നതെന്നു മനസ്സിലായി. ഞങ്ങളവനെ പൊക്കിക്കൊള്ളാം. സാറു പൊയ്‌ക്കോ. ഞാന്‍ മാളവിക നഗറിലേക്കു പോകാതെ സല്‍ഗോക്കര്‍ ഓഫിസിലേക്കാണ് പോയത്. ഒരാളുടെ പേരില്‍ കള്ളകേസ്സു കൊടുത്താലും അതിലൊരു വിശ്വസനീയത വേണ്ടേ?. മറ്റുള്ളവരെ കബളിപ്പിച്ച് ജീവിക്കുന്നവരോട് പുച്ഛമാണ് തോന്നിയത്. എല്ലാ യൗവ്വനക്കാരും നല്ലൊരു ഭാവിക്കായി പ്രതീക്ഷകളോടെയാണ് ഒരു വീസ കാത്തിരിക്കുന്നത്. അവരോട് വിശ്വാസ വഞ്ചനകാട്ടുക ആരും സഹിക്കില്ല. എത്രയോ പേരാണ് കിടപ്പാടങ്ങള്‍ വിറ്റു വന്നിട്ടുള്ളത്.
സ്വന്തം സുഖത്തിനു വേണ്ടി മറ്റുള്ളവരുടെ സമ്പത്ത് അപഹരിക്കുന്നവരുടെ അസാമാന്യ ധീരത രാഷ്ട്രീയക്കാരിലും വിദ്യാഭ്യാസ രംഗത്തുമാണ് കൂടുതല്‍ കണ്ടിട്ടുള്ളത്. ഈ ഏജന്റുമാരും അവരുടെ പിന്‍തുടര്‍ച്ചക്കാരായി കടന്നു വരുന്നു. നന്മയുടെ വക്താക്കളായി പ്രവര്‍ത്തിക്കാന്‍ കഴിയാത്തവര്‍ ഈ രംഗങ്ങളില്‍ ഉണ്ടാകാന്‍ പാടില്ല. എന്റെ അനുജന്‍ കുഞ്ഞുമോന്‍ ആരേയോ ഇവന്‍ വഴി വിട്ടതായി പിന്നീടു ഞാനറിഞ്ഞു. രണ്ടു ദിവസം കഴിഞ്ഞ് ആന്റണി രാത്രയില്‍ വീട്ടില്‍ വന്നു. ജോസ് പണം തന്നു ഞാന്‍ മോട്ടോര്‍ സൈക്കിള്‍ കൊണ്ടുപോകാന്‍ വന്നതാണ്. അവന്റെ പേരില്‍ പരാതി കൊടുത്ത് ഉപദ്രവിക്കരുതെന്നും ആ ശുക്ലക്ക് നല്ലൊരു തുക കൈക്കൂലി കൊടുത്തെന്നും പറഞ്ഞു. ഇനിയെങ്കിലും സൂക്ഷിക്കുക. ചെക്കായിട്ടേ കൊടുക്കാവു, അതിനു സാക്ഷികളും വേണം. ഇനിയും നിനക്കായി ഞാനും ശ്രമിക്കാം. അവന്‍ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തിയിട്ട് വാഹനവുമായി പോയി.
മനുഷ്യന്റെ പൊതുവിലുള്ള ഒരു സ്വഭാവമാണ് ആരേയും കണ്ണടച്ചു വിശ്വസിക്കുക എന്നത്. ഇതെ ഓഫീസില്‍ നല്ല തണുപ്പുള്ള ഒരു ദിവസം ആന്റണിയുടെ വീസ കാര്യം ഡോ.വാസുദേവുമായി സംസാരിക്കാന്‍ ഞാനവിടെ പോയപ്പോള്‍ ചുനക്കരയുള്ള തങ്കമ്മ പിള്ള സാറിന്റെ ഭര്‍ത്താവും മകനും അവിടെ നില്‍ക്കുന്നതു കണ്ടു. ഞാന്‍ സൂക്ഷിച്ചു നോക്കി. തങ്കമ്മ സാറ് ഏഴാം ക്ലാസ്സില്‍ എന്നെ കണക്ക് പഠിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തെ ചാരുമൂട്ടില്‍ കണ്ടിട്ടുള്ള പരിചയമേ എനിക്കുള്ളൂ. കുറുപ്പു സാറെന്നറിയാം. മുഖത്തു നോക്കി ആ സംശയം ഞാന്‍ പരിഹരിച്ചു. അദ്ദേഹവും അദ്ധ്യാപകനെന്നാണ് ഓര്‍മ്മ. മകനെ ഗള്‍ഫിലേക്കു വിടാന്‍ പ്രതീക്ഷയോടെ കാത്തുനില്‍ക്കുകയാണ്. കൊടും തണുപ്പില്‍ ഒരു സ്വെറ്ററുമിടാതെ ഒരു ഉടുപ്പു മാത്രം ധരിച്ച് നില്‍ക്കുന്നതു കണ്ടപ്പോള്‍ എന്റെ മനസ്സില്‍ വിഷമം തോന്നി. നാട്ടില്‍ നിന്ന് വരുമ്പോള്‍ തണുപ്പറിഞ്ഞു കാണില്ല. മകന്‍ സ്വെറ്റര്‍ ഇട്ടിട്ടുണ്ട്. മകന്റെ വീസയ്ക്കായി ഏതാനം ദിവസം താമസ്സിക്കുന്നതിന് എന്തിനാണ് വെറുതേ ഒരു കമ്പിളിയുടുപ്പു വാങ്ങി കാശു കളയുന്നത്. ഇതൊക്കെ അദ്ദേഹത്തിന്റെ ന്യായങ്ങളാണെങ്കിലും എന്റെ മുന്നില്‍ തണുപ്പിനോട് മല്ലടിക്കുന്ന ഒരാളെയാണ് ഞാന്‍ കണ്ടത്. വീസ കിട്ടാന്‍ ഇനിയും എത്ര ദിവസം ഇവിടെ നില്‍ക്കണമെന്നറയില്ല. ഞാന്‍ നിര്‍ബന്ധിച്ച് മോട്ടോര്‍ സൈക്കിളില്‍ ഇരുത്തി. വീട്ടില്‍ കൊണ്ടുവന്ന് ഒരു സ്വെറ്റര്‍ ഇടാന്‍ കൊടുത്തിട്ട് മകന്റെ അടുക്കല്‍ എത്തിച്ചു. അദ്ദേഹം നന്ദി പറഞ്ഞു. പിരിയുന്ന സമയം ഞാനെന്റെ നമ്പര്‍ എഴുതി കൊടുത്തിട്ട് പറഞ്ഞു, ഇവിടെ എന്താവശ്യം വന്നാലും എന്നെ വിളിക്കണം, ഇവിടുത്തെ വിസക്കാര്യവും അതില്‍ വരും കേട്ടോ. ആ മുഖത്ത് കണ്ടത് സ്‌നേഹവാത്സല്യം മാത്രമായിരുന്നു. സന്തോഷത്തോടെ ഞങ്ങള്‍ യാത്ര പറഞ്ഞു പിരിഞ്ഞു.
ഏതാനം നാള്‍ ഇവിടെ പത്രത്തില്‍ ജോലി ചെയ്തു കൊണ്ടിരിക്കേ എന്റെ അയല്‍വാസി പട്ടാളത്തിലുള്ള ജോര്‍ജ്ജിന്റെ അളിയനെ ഡല്‍ഹിയിലെ ഒരു പാര്‍ക്കില്‍ നിന്ന് പോലീസ് എന്തോ ദുരൂഹ സാഹചര്യത്തില്‍ കസ്റ്റഡിയിലെടുത്തു. അതിന്റെ യാഥാര്‍ത്ഥ്യമറിയാന്‍ ഓഫീസില്‍ നിന്ന് എന്നെയാണ് നിയോഗിച്ചത്. സാക്യത്തുള്ള വീട് തപ്പിപിടിച്ചു ചെന്ന് പുറത്തെ ബല്ലില്‍ വിരലമര്‍ത്തി. കതക് തുറന്ന് വരുന്നത് ജോര്‍ജ്ജച്ചായന്‍. അദ്ദേഹത്തിന്റെ കണ്ണുകളില്‍ വല്ലാത്തൊരു ഭാവമാറ്റം. ഇതു സോമനല്ലേ എന്ന ചോദ്യം. സന്തോഷത്തോടെ അകത്തിരുന്ന് സംസാരിക്കുമ്പോഴാണ് അളിയനെ പോലീസ് കൊണ്ടുപോയ കാര്യം അവരും അറിയുന്നത്. ജോര്‍ജ്ജിന്റെ അനുജന്‍ ബേബി തരകനെയും ആഗ്രയില്‍ വെച്ച് അവിചാരിതമായി കണ്ടുമുട്ടി. അദ്ദേഹമന്ന് ഡബിള്‍ സെവന്‍ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. എന്നെ അവരുടെ പ്ലാന്റും കാണിച്ചു തന്നു. മാലിന്യം നിറഞ്ഞ വെള്ളത്തില്‍ നിന്നും വെള്ളം ശുദ്ധീകരിച്ചാണ് പല നിറത്തിലുള്ള പാനീയങ്ങള്‍ ഉണ്ടാക്കുന്നത്. അതു കണ്ടതിനു ശേഷം ഞാനിതുവരേയും ഒരു കോളയും കുടിച്ചിട്ടില്ല. ഇങ്ങനെ ഇന്ത്യയുടെ പല ഭാഗങ്ങളിലും പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇന്ത്യക്ക് ഇരുപത്തിയൊന്ന് സംസ്ഥാനങ്ങളുള്ളപ്പോഴാണ് ഞാന്‍ ഇന്ത്യയിലുണ്ടായിരുന്നത്. അതില്‍ പതിനേഴു സംസ്ഥനങ്ങളില്‍ ഞാന്‍ ജീവിച്ചിട്ടുണ്ട്.
കേന്ദ്രസാഹിത്യ അക്കാദമി ആദ്യമായി ഇന്ത്യയിലെ പത്ത് പ്രമുഖ ഭാഷകളില്‍ നിന്ന് കഥ-കവിത-ലേഖനങ്ങള്‍ ഭാഷാവാര മത്സരത്തിലേക്ക് ക്ഷണിച്ചു. കഥ രണ്ടു പേജ്, കവിത ഇരുപതു വരികള്‍, ലേഖനം മൂന്നു പേജ് കവിയാന്‍ പാടില്ല. മലയാളം ആ പത്തുഭഷകളിലുണ്ടായിരുന്നു. എനിക്കും ലേഖനത്തിനുള്ള ഒന്നാം സമ്മാനം ലഭിച്ചു. ”എന്റെ കേരളം” ആയിരിന്നു വിഷയം. അക്കാദമിയുടെ ആസ്ഥാനമായ മണ്ടിഹൗസില്‍ നടന്ന ചടങ്ങില്‍ ആ എന്‌ഡോവ്‌മെന്റ് പുരസ്‌കാരം ഞാന്‍ ഏറ്റുവാങ്ങി. അന്ന് കേരളത്തില്‍ നിന്നുള്ള ഡോ.കെ.എം.ജോര്‍ജ് അക്കാദമിയുടെ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നു. എനിക്കു ലഭിച്ച ആദ്യത്തെ പുരസ്‌കാരമായിരുന്നു അത്. ഓരോ വിഷയത്തിന്റെ മൂല്യനിര്‍ണ്ണയം നടത്തിയിരുന്നത് അതത് സംസ്ഥാനങ്ങളില്‍ നിന്നുള്ള എഴുത്തുകാരായിരുന്നു. കേരളത്തില്‍ നിന്ന് കെ.പി.കേശവമേനോന്‍ ഉണ്ടായിരുന്നതായിട്ടാണ് കേട്ടത്. ഡല്‍ഹിയില്‍ എന്റെ രണ്ടാമത്തെ നോവല്‍ ‘കദന മഴ നനഞ്ഞപ്പോള്‍’ ഒരു സുഹൃത്തു വഴി സാഹിത്യ സഹകരണ സംഘത്തില്‍ എത്തിച്ചു. മാളവീയ നഗറിനടുത്തുള്ള ഹൗസ് റാണിയില്‍ ചെറിയൊരു വീടും കമെഹറോളിയില്‍ വസ്തുവും വാങ്ങിയിട്ടു. ജ്യേഷ്ഠന്‍ പാപ്പച്ചന്‍ എയര്‍ഫോഴ്‌സില്‍ നിന്നും വിരമിച്ചതിനു ശേഷം ഡല്‍ഹി പോലീസ് വിജിലന്‍സില്‍ ജോലി കിട്ടി. അദ്ദേഹത്തിന് ഹൗസ്‌റാണിയിലെ വീട് താമസത്തിന് ചോദിച്ചപ്പോള്‍ ഞാനത് എഴുതിക്കൊടുത്തു. അതിനു പകരം നാട്ടിലെ കുടുംബ ഓഹരിയും കുറെ പണവും തന്നു.
ഒരു ഉച്ചയ്ക്ക് വീടിനു മുന്നില്‍ മോട്ടോര്‍ സൈക്കിള്‍ നിറുത്തി അകത്തേക്ക് പോകാനൊരുങ്ങുമ്പോള്‍ രണ്ടു പേര്‍ എന്റെയടുക്കല്‍ വന്നു. അതില്‍ ഒന്ന് വീടിനടുത്തുള്ള ചെല്ലമ്മയുടെ മരുമകനായിരുന്നു. എന്നോടു ചോദിച്ചു, ”ഈ നില്‍ക്കുന്ന ആളിനെ അറിയുമോ,” എനിക്കറിയില്ലെന്ന് ഉത്തരം കൊടുത്തു. പെട്ടെന്നറിയിച്ചു. ഇത് കുളത്തിന്റെ തെക്കേതിലെ ജോര്‍ജിന്റെ മകന്‍ രാജുവാണ്. എന്റെ അമ്മാവിയുടെ മകന്റെ മകന്‍. ഞാന്‍ നാടുവിടുമ്പോള്‍ ഇവന്‍ ചെറിയ കുട്ടി. ഇപ്പോള്‍ വളര്‍ന്ന് വലുതായിരിക്കുന്നു. അതാണ് മനസ്സിലാകാഞ്ഞത്. ഭിത്തിയില്‍ വിരലമര്‍ത്തി, ബല്ലടി ശബ്ദം കേട്ടു, ജോലിക്കാരി ലക്ഷ്മിയമ്മ കതക് തുറന്നു. ഞാനവരെ അകത്തേക്ക് വിളിച്ചിരുത്തി. നാട്ടില്‍ നിന്ന് ജോലിക്ക് ദരിതാബാദിലുള്ള ബന്ധുവിന്റെ അടുക്കല്‍ വന്നതാണ്. കയ്യിലുള്ള കാശു തീര്‍ന്നു. അല്പം കാശു തന്നു സഹായിക്കണം. അവന്‍ ആവശ്യപ്പെട്ട പണം കൊടുത്തു. ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിച്ചിട്ടും കഴിക്കാതെ സന്തോഷമായി അവര്‍ മടങ്ങി.
ഇവിടെ ചിന്തിക്കേണ്ട ഒരു കാര്യം എനിക്ക് ദുഖമില്ല ദുരിതമില്ല എങ്കില്‍ എന്റെ അയല്‍ക്കാരന് എന്തുകൊണ്ടുണ്ടായി, ദൈവം എന്നെ അതുപോലെയാക്കിയില്ല എന്ന വെറുമൊരു തോന്നല്‍ നല്ലതാണ്. മനുഷ്യര്‍ കാണാത്ത ദൈവങ്ങള്‍ക്ക് ധാരാളം വാരിക്കോരി കൊടുക്കും. എന്നാല്‍ മുന്നില്‍ കാണുന്ന പാവങ്ങള്‍ക്ക് ദാനധര്‍മ്മങ്ങള്‍ ചെയ്യാത്തവര്‍ ദൈവത്തിന് വാരിക്കോരി കൊടുത്തിട്ട് ഒരു ഫലവുമില്ല. ആ പ്രവൃത്തി ഒരു ദൈവവും അംഗീകരിക്കില്ല. ആ പാപഭാരം ഒരമ്പലനടയില്‍ കുളിച്ചു തൊഴുതാലും മാറില്ല. മനുഷ്യന്റെ വിശ്വാസ പ്രമാണങ്ങള്‍ മാറ്റി എഴുതേണ്ടത് ഇങ്ങനെയള്ള കാര്യങ്ങളിലാണ്. അര്‍ത്ഥ ശൂന്യമായ ഭക്തിയും വഴിപാടുകളും ദൈവത്തെ തൃപ്തിപ്പെടുത്താമെന്നാണ് മതങ്ങളും പഠിപ്പിക്കുന്നത്. ജീവിതത്തെ അര്‍ത്ഥപൂര്‍ണമാക്കാന്‍ മനുഷ്യര്‍ നന്മപ്രവര്‍ത്തികളാണ് ചെയ്യേണ്ടത്. അല്ലാതെ അഴിമതിയും കൈക്കൂലി വാങ്ങി സമ്പന്നരാകാനുമല്ല ശ്രമിക്കേണ്ടത്. മനുഷ്യര്‍ക്ക് പള്ളികളും ക്ഷേത്രങ്ങളും ധാരാളമുണ്ട്. അവര്‍ മത സേവനങ്ങള്‍ നടത്താതെ സാമൂഹിക- ജീവ കാരുണ്യ സേവനങ്ങള്‍ക്കാണ് കൂടുതല്‍ മുന്‍ഗണന കൊടുക്കേണ്ടത്. ആ സേവന വ്യഗ്രത എത്ര മതസ്ഥാപനങ്ങള്‍ക്കുണ്ട്. അങ്ങെയെങ്കില്‍ കേരളം സാക്ഷരതയില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്നതു പോലെ കേരളത്തെ പട്ടിണി- ദാരിദ്ര മുക്തമാക്കാന്‍ മതങ്ങള്‍ക്കും സാധിക്കും. അതിനാവശ്യം മതമൈത്രിയാണ്. ഓരോ മതസ്ഥാപനങ്ങളും പരസ്പരം സഹകരിച്ചാല്‍ ഇതിനു പരിഹാരമാകും. മാത്രവുമല്ല ദുഖത്തില്‍, രോഗത്തില്‍ കഴിയുന്നവരുടെ ബന്ധുക്കളാകാനും സാധിക്കും.
ഞാനൊരു മതവിശ്വവാസിയല്ല. ദൈവത്തിലും മനുഷ്യരിലുമാണ് എന്റെ വിശ്വാസം. അതാണ് ഗുരുദേവന്‍ പറഞ്ഞത് ”മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി” സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ മനുഷ്യന് ഗുണം ചെയ്യുന്നതെങ്കില്‍ അതിനെയാണ് പ്രോത്സാഹിപ്പിക്കേണ്ടത്. സമൂഹത്തില്‍ സമ്പത്തിനായി മാത്രം എന്തും കാട്ടി ജീവിക്കുന്ന മനുഷ്യരുടെ മനോഭാവമാണ് മാറേണ്ടത്. ആ കൂട്ടരെ സഹായിക്കുന്ന അധികാരികള്‍ക്കും അതിന്റെ പങ്ക് കിട്ടിന്നതുകൊണ്ട് അവരും സമൂഹവ്യവസ്ഥിതിക്ക് ഒരു ശാപമായി മാറുന്നു. അതു കൊണ്ട് ശുദ്ധ തെങ്ങില്‍ നിന്നും മുന്തിരിച്ചാറില്‍ നിന്നുമുള്ള പാനീയങ്ങളെ മദ്യമായി ഞാന്‍ കാണുന്നില്ല. അതില്‍ മാലിന്യം ചേരുമ്പോഴാണ് അത് മദ്യമാകുന്നത്. എന്റെ വാദ മുഖങ്ങള്‍ എത്ര പേര്‍ വിശാല വീക്ഷണതയോടെ കാണുമെന്ന് എനിക്കറിയില്ല. അശരണരും നിരാലംബരുമായ മനുഷ്യര്‍ക്ക് എന്തെങ്കിലും സഹായം ആരെങ്കിലും ചെയ്താല്‍ അതൊരു പുണ്യം തന്നെയാണ്. അതിന് നിശ്ചയദാര്‍ഡ്യമുള്ള മതങ്ങളും മനുഷ്യരും ശക്തിയായി ഉണര്‍ന്നു വരണം. അല്ലാതെ വോട്ടു ബാങ്ക് രാഷ്ട്രീയവും മത വര്‍ഗ്ഗീയതയുമല്ല ശക്തിയായി വളരേണ്ടത്. അതിന് വിദ്യഭ്യാസവും അറിവ് പകരുന്ന പുസ്തകങ്ങളും വളരെയേറെ പങ്ക് വഹിക്കുന്നുണ്ട്.
മാസങ്ങള്‍ കടന്നു പോയി. എന്റെ പെങ്ങളുടെ മകന്‍ സണ്ണിയും ഡല്‍ഹിയില്‍ എന്റെയടുക്കലെത്തി. എനിക്കും ദമാമിലേക്കുള്ള വീസ ശരിയായി വന്നു. സണ്ണിയെ വീട്ടു കാര്യങ്ങളേല്‍പിച്ചിട്ട് ഞാന്‍ ദമാമിലേക്ക് പറന്നു. ഇതിനിടയില്‍ ഞങ്ങള്‍ക്കൊരു ആണ്‍കുട്ടി പിറന്നു. രാജീവ് ഖന്നയുടെ പേരായ രാജീവ് എന്നാണ് പേരിട്ടത്.
ന്യൂസ് ഡെസ്ക്
മാലിദ്വീപിലെ വെലാന ഇന്റർനാഷണൽ എയർപോർട്ടിൽ ഫ്ളൈറ്റ് ലാൻഡിംഗിൽ വൻ സുരക്ഷാ വീഴ്ച. തിരുവനന്തപുരത്തുനിന്ന് മാലദ്വീപിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം അവിടുത്തെ വിമാനത്താവളത്തില്‍ നിര്‍മാണത്തിലിരുന്ന റണ്‍വേയില്‍ ഇറങ്ങി. ഗുരുതര സുരക്ഷാ വീഴ്ചയാണ് സംഭവിച്ചതെങ്കിലും യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണ്. വിമാനത്തിൽ 136 യാത്രക്കാരും ക്രൂ അംഗങ്ങളും ഉണ്ടായിരുന്നു.

എയര്‍ബസ് എഐ 263-320 നിയോ വിമാനമാണ് തെറ്റായി ലാന്‍ഡുചെയ്തതെന്ന് എയര്‍ഇന്ത്യ അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. വിമാനത്തിന്റെ രണ്ടു ടയറുകൾ തകർന്നു. ബ്രേക്ക് സംവിധാനങ്ങള്‍ക്കും ഗുരുതര തകരാറ് സംഭവിച്ചിട്ടുണ്ട്. പണി നടക്കുന്ന റൺവേയിൽ കിടന്ന ടാർപോളിൻ ടയറിൽ കുടുങ്ങിയാണ് ഫ്ളൈറ്റിന്റെ സ്പീഡ് കുറഞ്ഞതും കൂടുതൽ അപകടമുണ്ടാകാതെ നിറുത്തുവാൻ സാധിച്ചതും.
ഇന്ന് ഉച്ചയ്ക്ക് ശേഷം 3.55 നാണ് സംഭവം. മാലിദ്വീപ് വ്യോമയാന നിയന്ത്രണ അതോറിറ്റി സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.വിമാനം പറത്തിയ രണ്ടു പൈലറ്റുമാരേയും ജോലിയില്‍ നിന്ന് താത്കാലികമായി ഒഴിവാക്കിയിട്ടുണ്ട്.