Main News

ചില ഹൈബ്രിഡ് മോഡലുകള്‍ നിരോധിക്കപ്പെട്ടേക്കാമെന്ന അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തില്‍ കാര്‍ വ്യവസായ മേഖല ജാഗ്രതയില്‍. പുതിയ മലിനീകരണ നിയന്ത്രണ ചട്ടങ്ങളനുസരിച്ച് ഇന്ധനവും വൈദ്യുതിയും ഉപയോഗിച്ച് ഓടുന്ന കാറുകളില്‍ ചിലത് നിരോധിക്കപ്പെട്ടേക്കുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വൈദ്യുതി ഉപയോഗിച്ച് 50 മൈല്‍ വരെ എത്താത്ത കാറുകള്‍ 2040നുള്ളില്‍ റോഡുകളില്‍ നിന്ന് പിന്‍വലിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. യുകെയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഹൈബ്രിഡ് കാറായ ടൊയോട്ട പ്രയസിനെ ഈ നിരോധനം ബാധിച്ചേക്കും.

ഇത്തരത്തില്‍ തെറ്റായ സൂചനകള്‍ നല്‍കുന്ന സര്‍ക്കാര്‍ സന്ദേശങ്ങള്‍ കാര്‍ വ്യവസായത്തെ ബാധിക്കുമെന്നും തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുമെന്നും എസ്എംഎംടിയുടെ കാര്‍ വ്യവസായ ഘടകം പറഞ്ഞു. അതേസമയം ഹൈബ്രിഡുകള്‍ നിരോധിക്കാന്‍ പദ്ധതികളൊന്നുമില്ലെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പോര്‍ട്ട് പ്രസ്താവനയില്‍ വ്യക്തമാക്കി. ഗവണ്‍മെന്റിന്റെ റോഡ് ടു സീറോ കാര്‍ എമിഷന്‍ നയം ഉടന്‍ തന്നെ പുറത്തു വിടുമെന്നാണ് കരുതുന്നതെന്ന് ഫിനാന്‍ഷ്യല്‍ ടൈംസും ഓട്ടോകാറും റിപ്പോര്‍ട്ട് ചെയ്യുന്നു.

2040ഓടെ യുകെയില്‍ പെട്രോള്‍, ഡീസല്‍ കാറുകള്‍ നിരോധിക്കുമെന്ന് ഗവണ്‍മെന്റ് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഹൈബ്രിഡ് മോഡലുകളുടെ കാര്യത്തില്‍ വ്യക്തതയുണ്ടായിരുന്നില്ല. ഇക്കാര്യത്തില്‍ റോഡ് ടു സീറോ നയം പ്രഖ്യാപിച്ചാല്‍ മാത്രമേ വ്യക്തതയുണ്ടാകൂ. അതാണ് ഇത്തരം അഭ്യൂഹങ്ങള്‍ പടരാന്‍ കാരണമെന്ന് വിലയിരുത്തലുണ്ട്. ഫിനാന്‍ഷ്യല്‍ ടൈംസും ഓട്ടോകാറും പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് 50 മൈല്‍ വൈദ്യുതി ഉപയോഗിച്ച് ഓടാന്‍ കഴിയാത്ത കാറുകള്‍ നിരോധിക്കപ്പെട്ടേക്കുമെന്ന് പരാമര്‍ശിച്ചിരിക്കുന്നത്.

മുസഫര്‍പുര്‍: ഡല്‍ഹിയിലേക്ക് പോയ ബസ് ബിഹാറിലെ മോത്തിഹാരിയില്‍ അപകടത്തില്‍ പെട്ട് കത്തി 24ലേറെ പേര്‍ മരിച്ചുവെന്ന ‘ഞെട്ടിപ്പിക്കുന്ന’ വാര്‍ത്ത കേട്ടയുടന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനമറിയിക്കുകയും മുഖ്യമന്ത്രി നിതീഷ് കുമാര്‍ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു. അധികം വൈകാതെ മരണ സംഖ്യ കുറഞ്ഞു, പിന്നെ ആരും മരിച്ചില്ലെന്ന് സ്ഥിരീകരണം വന്നു. ദേശീയ തലത്തില്‍ തമാശയായി മാറിയ ആ വാര്‍ത്ത പിറന്നതും തളര്‍ന്നതും ഇങ്ങനെയാണ്.

വ്യാഴാഴ്ച വൈകുന്നേരം 4.15നാണ് ബിഹാറിലെ മുസഫര്‍പുരില്‍ നിന്നും ഡല്‍ഹിയിലേക്ക് പോയ ബസ് മറിഞ്ഞ് തീപിടിച്ചത്. ഈസ്റ്റ് ചമ്പാരണിലെ കോട്‌വാനില്‍ മോത്തിഹാരിയിലാണ് അപകടമുണ്ടായത്. 42 യാത്രക്കാരുണ്ടായിരുന്ന ബസ് കത്തിപ്പോയെന്നും എട്ടുപേരില്‍ കൂടുതല്‍ പേര്‍ രക്ഷപ്പെടാന്‍ സാധ്യതയില്ലെന്നുമായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്. അപ്പോള്‍ മരണ സംഖ്യ 30ല്‍ കുറയില്ല. അതിനിടെ മന്ത്രി ദിനേശ് ചന്ദ്ര യാദവ് 24 പേരെങ്കിലും മരിച്ചിട്ടുണ്ടാകുമെന്ന് പ്രസ്താവന ഇറക്കുകയും ചെയ്തു.

അതേ സമയമാണ് പട്‌നയില്‍ ട്രാഫിക് വാരാചരണത്തില്‍ പങ്കെടുത്തുകൊണ്ടിരുന്ന മുഖ്യമന്ത്രി നിതീഷ് കുമാര്‍ സംഭവം അറിഞ്ഞതും അനുശോചന സന്ദേശത്തോടൊപ്പം മരിച്ചവര്‍ക്ക് ധനസഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചതും. അടിയന്തിര നടപടികള്‍ക്ക് ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തൊട്ടുപിന്നാലെ അനുശോചന സന്ദേശവും മരിച്ചവര്‍ക്കുള്ള പ്രാര്‍ഥനകളും വാര്‍ത്താ ഏജന്‍സിയോട് പങ്കുവെച്ചു. എന്നാല്‍ 7.30 ഓടെ വെറും 13 യാത്രക്കാരും നാല് ജീവനക്കാരും മാത്രമേ ബസിലുണ്ടായിരുന്നുള്ളൂവെന്ന് സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തി. ബാക്കി 27 പേര്‍ കയറേണ്ട ഗോപാല്‍ഗഞ്ജ് എത്തുന്നതിന് മുമ്പാണ് ബസ് മറിഞ്ഞത്. ഇതില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റു. അവരെ നാട്ടുകാര്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രക്ഷാപ്രവര്‍ത്തകര്‍ എത്തി തീയണച്ച ശേഷം ഗ്യാസ് കട്ടറുപയോഗിച്ച് ബസ് പൊളിച്ചു മാറ്റി. ഒരു മൃതദേഹം പോലും കണ്ടുകിട്ടിയില്ല. ആരും മരിച്ചിട്ടില്ലെന്നു കേട്ടതോടെ പ്രദേശം ശാന്തമായി. രക്ഷപ്പെട്ട് ആശുപത്രിയില്‍ എത്തിയവര്‍ ബസിലുണ്ടായവരുടെ എണ്ണം തെറ്റായി പറഞ്ഞതാണ് വാര്‍ത്ത പ്രചരിക്കാന്‍ കാരണമായത്. ഇത് സ്ഥിരീകരിക്കാന്‍ വാര്‍ത്താ വിനിമയ ശൃംഖലയും വേണ്ടത്ര കാര്യക്ഷമമല്ലായിരുന്നുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

 

ചണ്ഡിഗഢ്: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് രാജ്യത്തെ കര്‍ഷകരുടെ മഹാപ്രക്ഷോഭം വരുന്നു. കാര്‍ഷിക വിളകള്‍ വിപണിയിലേക്ക് നല്‍കാതെ 10 ദിവസത്തെ പ്രക്ഷോഭത്തിനാണ് കളമൊരുങ്ങുന്നത്. കിസാന്‍ ഏകത മഞ്ച്, രാഷ്ട്രീയ കിസാന്‍ മഹാ സംഘ് എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിലാണ് പ്രക്ഷോഭം സംഘടിപ്പിച്ചിരിക്കുന്നത്.

പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, പാല്‍ അങ്ങനെ എല്ലാ കാര്‍ഷിക ഉത്പന്നങ്ങളും 10 ദിവസം വിപണിയിലെത്തില്ല. ജൂണ്‍ ഒന്നിനാണ് സമരം തുടങ്ങുന്നത്. കാര്‍ഷിക വിളകള്‍ക്ക് നിശ്ചിത വില ഉറപ്പ് നല്‍കുന്ന പദ്ധതി നടപ്പിലാക്കുക, സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക എന്നിവയാണ്‌ കര്‍ഷകര്‍ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങള്‍.

വടക്കേ ഇന്ത്യയിലേയും മധ്യേന്ത്യയിലേയും കര്‍ഷകര്‍ ഇക്കാലത്ത് ജൂണ്‍ ഒന്ന് മുതല്‍ 10 വരെ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കില്ല. 10 ദിവസത്തേക്ക് കര്‍ഷകര്‍ അവധിയെടുക്കും-ഭാരതീയ കിസാന്‍ യൂണിയന്‍ പ്രസിഡന്റ് ബല്‍ബീര്‍ സിങ് രാജേവാള്‍ അറിയിച്ചു.

യു.പി, ഗുജറാത്ത്, മഹാരാഷ് ട്ര, ഹരിയാണ, പഞ്ചാബ്, ഹിമാചല്‍ എന്നിവടങ്ങളിലെ കര്‍ഷകര്‍ സമരസമിതി വിളിച്ച യോഗത്തില്‍ പങ്കെടുത്തു.

ബിറ്റ്‌കോയിന്‍ മൂല്യത്തില്‍ ഇന്ന് മുതല്‍ കാര്യമായ വര്‍ദ്ധനയുണ്ടായേക്കുമെന്ന് സൂചന. 2018ലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് ബിറ്റ്‌കോയിന്‍ മൂല്യം ഉയര്‍ന്നേക്കുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ബിറ്റ്‌കോയിന്റെ ഓപ്പണ്‍ സോഴ്‌സ് കോഡില്‍ ഡവലപ്പര്‍മാര്‍ വരുത്തിയ മാറ്റങ്ങളാണ് ഇതിന് കാരണം. 2017 ഒടുവിലുണ്ടായ മൂല്യവര്‍ദ്ധനയക്കൊപ്പം ബിറ്റ്‌കോയിന്‍ മൂല്യം വര്‍ദ്ധിച്ചേക്കാമെന്നും അഭ്യൂഹങ്ങളുണ്ട്. നിലവില്‍ ബിറ്റ്‌കോയിന്‍ മൂല്യം സ്ഥിരമായി വര്‍ദ്ധന കാണിക്കുന്നുണ്ട്. ഇന്ന് 3.64 ശതമാനം കൂടി വര്‍ദ്ധിച്ച് മൂല്യം 9698.12 ഡോളര്‍ ആയി മാറുമെന്നാണ് കണക്കുകൂട്ടല്‍. മറ്റ് ഡിജിറ്റല്‍ കറന്‍സികളിലും മൂല്യവര്‍ദ്ധനവ് രേഖപ്പെടുത്തുന്നതിനാല്‍ ക്രിപ്‌റ്റോകറന്‍സി മാര്‍ക്കറ്റ് ഈയാഴ്ച ഉണര്‍വിലാണ്.

എഥീരിയം 803 ഡോളറും റിപ്പിള്‍ 0.906 ഡോളറും ലൈറ്റ്‌കോയിന്‍ 162.71 ഡോളറും വര്‍ദ്ധന കാണിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി ക്രിപ്‌റ്റോകറന്‍സികളില്‍ പ്രതിദിനം 100 ഡോളര്‍ എന്ന കണക്കില്‍ വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്. ബുള്ളിഷ് വിപണി ഏപ്രില്‍ അന്ത്യത്തോടെ ക്രിപ്‌റ്റോകറന്‍സികളുടെ മൂല്യം ഉയര്‍ത്തിയെന്ന് വിലയിരുത്തപ്പെടുന്നു. ബിറ്റ്‌കോയിനില്‍ വരുത്തിയ മാറ്റങ്ങള്‍ ഇതിന്റെ മൂല്യം ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തിക്കുകയും ചെയ്തു. പുതിയ ഡവലപ്പര്‍മാരെ അംഗീകരിക്കാനും അതിന്റെ ഓപ്പണ്‍ സോഴ്‌സ് കോഡില്‍ മാറ്റങ്ങള്‍ വരുത്തി ക്രിപ്‌റ്റോ സോഫ്റ്റ് വെയര്‍ അപ്‌ഗ്രേഡ് ചെയ്യാനും ട്രാന്‍സാക്ഷന്‍ രീതികള്‍ വിപുലമാക്കാനും ബിറ്റ്‌കോയിന്‍ തയ്യാറാകുന്നതാണ് ഈ വിപണി മൂല്യത്തിന് കാരണം.

കഴിഞ്ഞ 50 ദിവസങ്ങള്‍ക്കിടെ 21 കോഡ് സബ്മിഷനുകളാണ് ബിറ്റ്‌കോയിനില്‍ ഉണ്ടായിരിക്കുന്നത്. ബിറ്റ്‌കോയിന്‍ വെറ്ററന്‍മാരില്‍ നിന്നാണ് ഇത്തരം സംഭാവനകള്‍ ഏറെയും ഉണ്ടായിരിക്കുന്നത്. റോക്ക്‌ഫെല്ലര്‍ ഫാമിലി പോലെയുള്ളവര്‍ ബിറ്റ്‌കോയിന്‍ നിക്ഷേപകരുടെ ആശങ്കകള്‍ ഇല്ലാതാക്കുന്നതില്‍ മികച്ച പങ്കാണ് വഹിക്കുന്നത്. ഇതുതന്നെയാണ് ഇപ്പോള്‍ വിപണിയില്‍ ഉണര്‍വുണ്ടാകാന്‍ കാരണവും.

ദേശീയ അവാർഡ് ആര് തരുന്നു എന്നല്ല, അതിന്റെ മഹത്വത്തെക്കുറിച്ചാണ് നമ്മൾ ചിന്തിക്കേണ്ടത്. പുതിയ തലമുറയിലെ സിനിമാപ്രവർത്തകരെ ആരൊക്കെയോ ചേർന്ന് തെറ്റിദ്ധരിപ്പിക്കുകയാണ് ഉണ്ടായത്. ആ അംഗീകാരത്തിന്റെ വലുപ്പം തിരിച്ചറിയാതെ പോയതിൽ സങ്കടമുണ്ട്.

ഭാഗ്യവശാൽ 1996 മുതൽ ഏഴുപ്രാവശ്യം ദേശീയ അവാർഡ് നേടാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. ഒരു സിനിമാപ്രവർത്തകൻ എന്ന നിലയിൽ സ്വപ്നതുല്യമായ രാഷ്ട്രത്തിന്റെ ആദരവാണത്. ആ ബഹുമതി പ്രഖ്യാപിക്കുന്ന സമയംമുതൽ അതിന്റെ വ്യാപ്തി തിരിച്ചറിയാം. അത് ആര് തരുന്നു എന്നതിനപ്പുറം അതിന്റെ മഹത്വം തന്നെയാണ് പ്രധാനം. അത് ഇന്ത്യയുടെ പരമോന്നത പൗരന്റെ കൈയിൽനിന്നാകുമ്പോൾ അതിന്റെ മാറ്റുകൂടും.

1996-ൽ മികച്ച പ്രാദേശിക ചിത്രത്തിനുള്ള അവാർഡാണ് എന്റെ ദേശാടനം നേടിയത്. ആ അംഗീകാരം എനിക്ക് തന്നത് രാഷ്ട്രപതിയായിരുന്നില്ല, അന്നത്തെ ദാദ സാഹിബ് ഫാൽക്കെ അവാർഡ് ജേതാവായ ഡോക്ടർ രാജ്കുമാറായിരുന്നു. പൊന്തൻമാടയ്ക്ക് അംഗീകാരം കിട്ടിയപ്പോൾ രാഷ്ട്രപതിക്ക് പകരം ദിലീപ് കുമാറാണ് അവാർഡ് സമ്മാനിച്ചതെന്ന് കേട്ടിട്ടുണ്ട്. അതിനാൽ ഇതൊന്നും പുതുമയുള്ള കാര്യങ്ങളല്ല. ദേശീയ അവാർഡുദാന ചടങ്ങിന്റെ റിഹേഴ്‌സലിൽ തന്നെ ചടങ്ങിന്റെ രീതികൾ വ്യക്തമാക്കിയിരുന്നു. രാഷ്ട്രപതി അതിനായി ഒരുമണിക്കൂർ സമയമാണ് അനുവദിച്ചത്. ആ സമയം 11 പേർക്ക് അവാർഡ് നൽകാനും ബാക്കിയുള്ളവർക്കൊപ്പമുള്ള ഫോട്ടോ ഷൂട്ടുമാണ് അവർ പ്ലാൻ ചെയ്തത്. പക്ഷേ, അവാർഡ് ജേതാക്കൾ രാഷ്ട്രപതിയിൽനിന്നുള്ള അംഗീകാരത്തിനായി ആഗ്രഹം പ്രകടിപ്പിച്ചു. കേന്ദ്ര മന്ത്രി സ്മൃതി ഇറാനി വന്ന് പരിമിതികൾ വ്യക്തമാക്കി.

അത് കഴിഞ്ഞ് അശോക ഹോട്ടലിലെത്തിയ അവാർഡ് ജേതാക്കൾ സംഘടിച്ചു. അതിൽ ഭൂരിഭാഗവും മലയാളികളായിരുന്നു. തുടർന്ന് രാഷ്ട്രപതിയിൽനിന്ന് അവാർഡ് സ്വീകരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ടുള്ള നിവേദനം തയ്യാറാക്കാൻ പ്ലാൻ ചെയ്തു. എല്ലാവരുടേയും കൂട്ടായ്മ എന്ന നിലയിൽ സഹപ്രവർത്തകരുടെ വേദന പങ്കുവയ്ക്കുന്ന നിവേദനത്തിൽ ഞാനും ദാസേട്ടനും ഒപ്പുവെച്ചു. ഇത് നിവേദനം മാത്രമാണ്. ബഹിഷ്‌കരണം പാടില്ലെന്ന് ഞങ്ങൾ പലവട്ടം പറഞ്ഞിരുന്നു.

രണ്ട് മണിക്കായിരുന്നു ചടങ്ങ് തുടങ്ങുന്നത്. ഒപ്പുശേഖരണം സമർപ്പിച്ചത് ഒരു മണിക്ക്. അത് മിനിസ്ട്രിയിൽ നിന്ന് രാഷ്ട്രപതിയുടെ ഓഫീസിൽ പോയി മറുപടി വരുന്നതിന്റെ കാലതാമസം ആരും ആലോചിച്ചില്ല. തുടർന്ന് എല്ലാവരും പ്രസിഡന്റിന്റെ തീരുമാനത്തിനെതിരായി മാധ്യമങ്ങളിൽ സംസാരിക്കാൻ തുടങ്ങി. ആ പ്രതിഷേധം ഭരണഘടനയ്ക്ക് എതിരേയുള്ള സംസാരമാണെന്ന് ശേഖർ കപുർ പലവട്ടം ഓർമിപ്പിച്ചു. പക്ഷേ, ആത്മസംയമനത്തോടെ ഈ വിഷയം കൈകാര്യം ചെയ്യാതെ ചിലർ അവാർഡ് ചടങ്ങ് ബഹിഷ്കരിച്ചു. സാധാരണ തിരുവനന്തപുരത്ത് ഫിലിം ഫെസ്റ്റിവൽ നടക്കുമ്പോൾ നടത്തുന്ന പ്രതിഷേധംപോലെ അത് മാറി. അത് അങ്ങനെയാക്കി മാറ്റാനും രാഷ്ടീയവത്കരിക്കാനും ചിലർ ശ്രമിച്ചു. അവാർഡ് ജേതാക്കൾക്കൊപ്പം വന്ന കുടുംബാംഗങ്ങൾ അസുലഭമുഹൂർത്തത്തിന് സാക്ഷിയാകാതെ തിരിച്ചുപോകുന്നത് കണ്ട് സങ്കടം തോന്നിയിട്ടുണ്ട്.

കാലം കഴിഞ്ഞാലും ചരിത്രത്തിൽ രേഖപ്പെടുത്തുന്ന, മലയാള ഭാഷയ്ക്ക് കിട്ടിയ അംഗീകാരത്തെയാണ് ചിലർ ചേർന്ന് നിന്ദിച്ചത്. ഇന്ത്യൻ സിനിമാചരിത്രത്തിൽ ആദ്യത്തെ സംഭവമാണത്. അങ്ങനെ പാടില്ലായിരുന്നു. ബഹിഷ്കരിച്ചവർക്ക് അത് തീരാനഷ്ടമായിരിക്കും…

ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണത്തെ ചൊല്ലിയുണ്ടായ വിവാദത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അതൃപ്തി. പ്രധാനമന്ത്രിയുടെ ഓഫീസിനെ അദ്ദേഹം അതൃപ്തി അറിയിച്ചു. പ്രോട്ടോകോള്‍ പ്രകാരം ചടങ്ങില്‍ ഒരു മണിക്കൂര്‍ മാത്രമേ പങ്കെടുക്കൂവെന്ന് വാര്‍ത്താ വിതരണ മന്ത്രാലയത്തെ നേരത്തെ അറിയിച്ചിരുന്നതാണ്. എന്നാല്‍ ഇത് അവസാന നിമിഷത്തെ മാറ്റമായി വാര്‍ത്താവിതരണ മന്ത്രാലയം അവതരിപ്പിച്ചതില്‍ അതൃപ്തിയുണ്ടെന്നും രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറി അശോക് മാലിക് സൂചിപ്പിക്കുന്നു.

പുരസ്‌കാര ജേതാക്കള്‍ക്ക് വാര്‍ത്താ വിതരണ മന്ത്രാലയം നല്‍കിയ ക്ഷണക്കത്തില്‍ രാഷ്ട്രപതി വിതരണം ചെയ്യുമെന്നായിരുന്നു. മേയ് ഒന്നിന് രാഷ്ട്രപതിയെ സന്ദര്‍ശിച്ച വാര്‍ത്താവിനിമയ മന്ത്രാലയം സെക്രട്ടറി എന്‍.കെ സിന്‍ഹ, രാഷ്ട്രപതി പുരസ്‌കാരം സമ്മാനിക്കേണ്ടവരുടെ പട്ടിക നല്‍കുകയും ചെയ്തിരുന്നു.

ദേശീയ പുരസ്‌കാര വിതരണത്തില്‍ ഒരു മണിക്കൂര്‍ മാത്രമേ പങ്കെടുക്കൂവെന്ന് മാര്‍ച്ച് അവസാനത്തില്‍ തന്നെ വ്യക്തമാക്കിയിരുന്നതാണ്. ചടങ്ങ് വിജ്ഞാന്‍ ഭവനില്‍ നിന്നും രാഷ്ട്രപതി ഭവനിലേക്ക് മാറ്റാനും നിശ്ചയിച്ചിരുന്നു. എന്നാല്‍ അനുയോജ്യമായ ഓഡിറ്റോറിയം രാഷ്ട്രപതി ഭവനില്‍ ഇല്ലാത്തതിനാല്‍ പിന്നീട് നടന്ന ചര്‍ച്ചയിലെ ധാരണപ്രകാരമാണ് വിജ്ഞാന്‍ ഭവനില്‍ തന്നെ ചടങ്ങ് നടത്തിയത്.

അതേസമയം, ദേശീയ പുരസ്‌കാര വിതരണത്തിന് അടുത്ത വര്‍ഷം മുതല്‍ പുതിയ പ്രോട്ടോക്കോള്‍ വരുമെന്ന് റിപ്പോര്‍ട്ടുണ്ട്. പ്രധാന പുരസ്‌കാരങ്ങള്‍ മാത്രമായിരിക്കും രാഷ്ട്രപതി നല്‍കുക. ദാദാസാഹിബ് ഫാല്‍ക്കേ പുരസ്‌കാരം മാത്രമായിരിക്കും രാഷ്ട്രപതി നല്‍കുക.

കഴിഞ്ഞ ദിവസം നടന്ന പുരസ്‌കാര ചടങ്ങില്‍ 11 പേര്‍ക്ക് മാത്രമാണ് രാഷ്ട്രപതി പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്. മറ്റുള്ളവര്‍ക്ക് വാര്‍ത്താ വിതരണ മന്ത്രി സ്മൃതി ഇറാനിയാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്. രാഷ്ട്രപതി ഒരു മണിക്കൂര്‍ മാത്രമേ ചടങ്ങില്‍ പങ്കെടുക്കൂവെന്ന് പുരസ്‌കാരം സ്വീകരിക്കാനായി രാജ്യതലസ്ഥാനത്ത് എത്തിയ ശേഷമാണ് അവാര്‍ഡ് ജേതാക്കള്‍ അറിഞ്ഞത്. ഇതില്‍ പ്രതിഷേധിച്ച് മലയാളികള്‍ അടക്കം 68 പേര്‍ പുരസ്‌കാരം സ്വീകരിക്കാന്‍ വിസമ്മതിക്കുകയായിരുന്നു.

ന്യൂസ് ഡെസ്ക്

ബ്രിട്ടീഷ് ലോക്കൽ കൗൺസിൽ ഇലക്ഷനിൽ നാലു മലയാളികൾക്ക് ഉജ്ജ്വല വിജയം. വിജയിച്ച നാലുപേരും ഒരേ പാർട്ടിയുടെ ലേബലിൽ മത്സരിച്ചവരാണ്.  ന്യൂഹാം  കൗൺസിലിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വാൾ എൻഡ് വാർഡിൽ മത്സരിച്ച ഓമനക്കുട്ടി ഗംഗാധരൻ 2885 വോട്ടുകളോടെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഈസ്റ്റ് ഹാം സെൻട്രൽ വാർഡിൽ ലേബർ പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ച സുഗതൻ തെക്കേപ്പുരയിൽ 2568 വോട്ടുകൾ നേടി വൻ വിജയം കരസ്ഥമാക്കി. കേംബ്രിഡ്ജിൽ ബൈജു തിട്ടാലയും ക്രോയ്ഡോണിൽ മഞ്ജു ഷാഹുൽ ഹമീദും വിജയിച്ചു. കേംബ്രിഡ്ജിലെ ഈസ്റ്റ് ചെസ്റ്റർട്ടൺ വാർഡിൽ നിന്നും മത്സരിച്ച ബൈജു വർക്കി തിട്ടാല 1107 വോട്ടുകളാണ് നേടിയത്. ലേബർ പാർട്ടി സ്ഥാനാർത്ഥിയായാണ് ലോയറായ ബൈജു തിട്ടാല മത്സരിച്ചത്. മുൻ ക്രോയ്ഡോൺ മേയറായ മഞ്ജു ഷാഹുൽ ഹമീദ് ബ്രോഡ്ഗ്രീൻ വാർഡിൽ നിന്നും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ലേബർ പാർട്ടി സ്ഥാനാർത്ഥിയാണ് സോഫ്റ്റ് വെയർ എഞ്ചിനീയറായ മഞ്ജു.

സ്വിൻഡൻ കൗൺസിലിലേയ്ക്ക് മത്സരിച്ച റോയി സ്റ്റീഫൻ പരാജയപ്പെട്ടു. വാൽക്കോട്ട് ആൻഡ് പാർക്ക് നോർത്ത് വാർഡിൽ കൺസർവേറ്റീവ് ലേബലിൽ മത്സരിച്ച റോയി ലേബർ പാർട്ടി സ്ഥാനാർത്ഥിയോടാണ് തോറ്റത്. ബേസിംഗ്സ്റ്റോക്ക് കൗൺസിലിലെ ഈസ്ട്രോപ് വാർഡിൽ മത്സരിച്ച സജീഷ് ടോമിനും വിജയിക്കാനായില്ല. ലിബറൽ ഡെമോക്രാറ്റിന്റെ ഗാവിൻ ജയിംസ് 692 വോട്ടോടെ ഇവിടെ ജയിച്ചു. ലേബർ പാനലിൽ മത്സരിച്ചസജീഷ് ടോം 322 വോട്ടോടെ രണ്ടാം സ്ഥാനത്തെത്തി.

ഇലക്ഷനിൽ വിജയിച്ച ഓമന ഗംഗാധരനും സുഗതൻ തെക്കേപ്പുരയ്ക്കും ബൈജു തിട്ടാലയ്ക്കും മഞ്ജു ഷാഹുൽ ഹമീദിനും മലയാളം യുകെ ന്യൂസ്‌ ടീമിന്റെ അഭിനന്ദനങ്ങള്‍.

ബ്രിട്ടനില്‍ അഭയം തേടിയ 150ഓളം അഫ്ഗാനിസ്ഥാന്‍ സ്വദേശികള്‍ നാടുകടത്തല്‍ ഭീഷണിയില്‍. അഫ്ഗാനിസ്ഥാന്‍ യുദ്ധ സമയത്ത് ബ്രിട്ടീഷ് സൈന്യത്തിനു വേണ്ടി ട്രാന്‍സലേഷന്‍ ജോലികള്‍ ചെയ്തിരുന്നവരാണ് ഇപ്പോള്‍ നാടുകടത്തല്‍ ഭീഷണി നേരിടുന്നത്. വിസാ കാലാവധി അവസാനിച്ചാല്‍ പുതുക്കുന്നതിനായി 2,400 പൗണ്ട് അടക്കണമെന്നാണ് ഇവരോട് ഹോം ഓഫീസ് അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇവരില്‍ ഭൂരിഭാഗം പേരും ഇത്രയും വലിയ തുക കണ്ടെത്താന്‍ കഴിയാത്തവരാണ്. ഇത്രയും തുക കണ്ടെത്താന്‍ കഴിയാതെ വരുന്നതോടെ ഇവര്‍ നിര്‍ബന്ധിതമായി രാജ്യം വിട്ട് പോകേണ്ടതായി വരും. ഹോം ഓഫീസ് ദയ കാണിച്ചില്ലെങ്കില്‍ അടുത്ത വര്‍ഷം ആരംഭത്തോടെ അഫ്ഗാന്‍ കുടിയേറ്റക്കാരില്‍ ഭൂരിഭാഗം പേരും രാജ്യം വിടേണ്ടതായി വരും.

അഫ്ഗാനിസ്ഥാന്‍ യുദ്ധം നടക്കുന്ന സമയത്ത് പ്രദേശവാസികളുമായി സൈന്യത്തിന് സംവാദം സാധ്യമായിരുന്നില്ല. ഇത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. പിന്നീടാണ് അഫ്ഗാന്‍ സ്വദേശികളായവരെ ട്രാന്‍സലേറ്റര്‍മാരായി സൈന്യത്തിലെടുക്കുന്നത്. തുടര്‍ന്ന് ജീവന്‍ പണയപ്പെടുത്തിയുള്ള പോരാട്ടത്തില്‍ ബ്രിട്ടീഷ് സൈന്യത്തിനൊപ്പം ഇവരും ചേര്‍ന്നു. യുദ്ധത്തിന് ശേഷം ഇവരില്‍ പകുതിയിലേറെപ്പേര്‍ ബ്രിട്ടനിലേക്ക് കുടിയേറി. യുദ്ധത്തിന് സഹായിച്ചവരെന്ന് ആനുകൂല്യം ആദ്യഘട്ടങ്ങളില്‍ ഇവര്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍ ഹോം ഓഫീസിന്റെ പുതിയ പരിഷ്‌കാരങ്ങള്‍ ഇവരെ നാടുകടത്തുമെന്നാണ് സൂചനകള്‍. സൈന്യത്തിലെ സേവനത്തിന് ശേഷം ബ്രിട്ടനില്‍ കുടിയേറിയവരില്‍ മിക്കവരും ചെറുകിട ജോലികളിലേര്‍പ്പെട്ട് ജീവിതം മുന്നോട്ട് നയിക്കുന്നവരാണ്.

ഹോം ഓഫീസ് ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്ന 2400 പൗണ്ട് നല്‍കാന്‍ ഇവര്‍ക്ക് പ്രാപ്തിയില്ല. ഇത് നല്‍കിയില്ലെങ്കില്‍ ഇവര്‍ രാജ്യത്തിന് പുറത്തുപോകേണ്ടതായി വരും. ബ്രിട്ടനില്‍ നിയമം ലംഘിച്ച് തുടരുന്ന കുടിയേറ്റക്കാര്‍ നേരിടുന്ന അതേ നടപടി ക്രമങ്ങളിലൂടെ ഇവരും കടന്നുപോകണമെന്നാണ് ഹോം ഓഫീസ് നിര്‍ദേശിച്ചിരിക്കുന്നത്. നേരത്തെ കുടുംബത്തോടാെപ്പം ബ്രിട്ടനിലേക്ക് കുടിയേറുന്നതിന് ഇവര്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. സ്വന്തം രാജ്യത്തേക്ക് തിരിച്ചുപോയാല്‍ ഇവരുടെ ജീവന്‍ തന്നെ അപകടത്തിലാവാന്‍ സാധ്യതയുണ്ട്. ഒറ്റുകാരെന്ന് ആരോപിച്ച് താലിബാന്‍ പോലുള്ള തീവ്രവാദ സംഘടനകള്‍ ഇവരെ ആക്രമിക്കാനുള്ള സാധ്യതകളേറെയാണ്. യുകെയില്‍ തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ പുതിയ ഹോം സെക്രട്ടറി സാജിദ് ജാവിദിന് കത്തയച്ചിട്ടുണ്ട്.

യുകെയില്‍ വോട്ടര്‍മാര്‍ക്ക് തിരിച്ചറിയല്‍ രേഖകള്‍ ഏര്‍പ്പെടുത്താനുള്ള നീക്കത്തിന്റെ ട്രയലില്‍ കല്ലുകടി. ശരിയായ തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കാത്തതിന്റെ പേരില്‍ നിരവധി വോട്ടര്‍മാരെ പോളിംഗ് ബൂത്തുകളില്‍ നിന്ന് തിരിച്ചയച്ചു. ഇതേത്തുടര്‍ന്ന് ചിലയിടങ്ങളില്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കെതിരെ വോട്ടര്‍മാര്‍ കയര്‍ത്തതായി റിപ്പോര്‍ട്ടുകളുണ്ട്. എന്തൊക്കെ രേഖകളാണ് ഐഡി പ്രൂഫായി ഹാജരാക്കേണ്ടത് എന്ന കാര്യത്തിലും ആശയക്കുഴപ്പങ്ങളുണ്ടായി. ലോക്കല്‍ തെരഞ്ഞെടുപ്പില്‍ അഞ്ച് ബറോകളിലാണ് വോട്ടര്‍ ഐഡി ട്രയല്‍ നടത്തിയത്. ഭാവി തെരഞ്ഞെടുപ്പുകളില്‍ രാജ്യമൊട്ടാകെ ഈ പദ്ധതി വ്യാപിപ്പിക്കാനാണ് പരിപാടി.

ബ്രോംലി, വോക്കിംഗ്, ഗോസ്‌പോര്‍ട്ട് എന്നിവിടങ്ങളില്‍ മറ്റു ചില രേഖകള്‍ക്കൊപ്പം ഒരു ഫോട്ടോ പതിച്ച ഐഡി കാര്‍ഡ് കൂടി ഹാജരാക്കാന്‍ വോട്ടര്‍മാരോട് ആവശ്യപ്പെട്ടിരുന്നു. സ്വിന്‍ഡണ്‍, വാറ്റ്‌ഫോര്‍ഡ് എന്നിവിടങ്ങളില്‍ പോളിംഗ് കാര്‍ഡ് മാത്രം നല്‍കിയാല്‍ മതിയായിരുന്നു. തിരിച്ചറിയല്‍ രേഖകളില്ലാത്തതിനാല്‍ വ്യക്തിപരമായി അറിയാവുന്ന ഒരു വോട്ടറെ വോട്ടിംഗ് ക്ലര്‍ക്കിന് തിരിച്ചയക്കേണ്ടതായി വന്ന സംഭവവും ഇതിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. എന്ത് ഡോക്യുമെന്റാണ് തിരിച്ചറിയല്‍ രേഖയായി നല്‍കേണ്ടതെന്ന വിഷയത്തില്‍ വോക്കിംഗില്‍ ചില ആശയക്കുഴപ്പങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സമര്‍പ്പിക്കാവുന്ന രേഖകളുടെ പട്ടികയില്‍ ഉണ്ടായിരുന്നിട്ടും തന്റെ ഫോട്ടോ റെയില്‍ പാസ് തിരിച്ചറിയല്‍ രേഖയായി അംഗീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്ന് ഒരാള്‍ പരാതിപ്പെട്ടു.

വോട്ടര്‍മാര്‍ക്ക് തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാക്കാനുള്ള നീക്കത്തിനെതിരെ ചാരിറ്റികള്‍ രംഗത്തെത്തിയിട്ടുണ്ട്. പ്രായമായവര്‍, ഭവനരഹിതര്‍ തുടങ്ങിയവര്‍ക്ക് വോട്ടുചെയ്യാനുള്ള അവകാശം നിഷേധിക്കപ്പെടാന്‍ ഇതിലൂടെ സാധ്യതയുണ്ടെന്നാണ് ഇവര്‍ പറയുന്നത്. ട്രയല്‍ നടന്ന സ്ഥലങ്ങളില്‍ നിരവധിയാളുകള്‍ക്ക് വോട്ട് നിഷേധിക്കപ്പെട്ടിട്ടുണ്ട്. വ്യാജ വോട്ടുകള്‍ തടയാനാണ് ഇലക്ഷന്‍ കമ്മീഷന്‍ തിരിച്ചറിയല്‍ രേഖകള്‍ നിര്‍ബന്ധമാക്കിയിരിക്കുന്നതെന്ന് ക്യാബിനറ്റ് ഓഫീസ് അറിയിച്ചു.

സ്‌കൂളില്‍ വെച്ച് നിരോധിത ലഹരി മരുന്ന് ഉപയോഗിച്ച ആറ് വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേംബ്രിഡ്ജ്‌ഷെയറിലെ തോമസ് ക്ലാര്‍ക്ക്‌സണ്‍ അക്കാദമിയിലാണ് സംഭവം നടന്നിരിക്കുന്നത്. ലഹരി മരുന്ന് ഉപയോഗിച്ചതിനെ തുടര്‍ന്ന് ഛര്‍ദ്ദിക്കുകയും ചോര തുപ്പുകയും ചെയ്തതോടെയാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. സ്‌പൈസ് എന്നറിയപ്പെടുന്ന സോംബീ ഡ്രഗ്ഗാണ് ഇവര്‍ ഉപയോഗിച്ചിരിക്കുന്നത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം ലഹരി ഉപയോഗത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇവരെ സ്‌കൂളില്‍ നിന്ന് പുറത്താക്കാനാണ് സാധ്യത.

ലഹരി മരുന്ന് ഉപയോഗിച്ച് വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംഭവം ആശങ്കയുണ്ടാക്കുന്നതാണെന്ന് രക്ഷിതാക്കള്‍ പ്രതികരിച്ചു. തങ്ങളുടെ കുട്ടിയും ഇത്തരം അപകടങ്ങളില്‍ ഉള്‍പ്പെടുമോയെന്ന് ഭയപ്പെടുന്നതായി ചിലര്‍ ആശങ്ക രേഖപ്പെടുത്തി. കുട്ടികള്‍ പുകവലിച്ചതിന് ശേഷം അസ്വസ്ഥതകള്‍ ഉണ്ടായ ചിലരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അറിഞ്ഞുവെന്ന് മറ്റൊരു രക്ഷിതാവ് പറഞ്ഞു. വിഷയം പുറത്തറിഞ്ഞതോടെ സോഷ്യല്‍ മീഡിയയില്‍ ഇത് വലിയ ചര്‍ച്ചയായിട്ടുണ്ട്. കുട്ടികള്‍ക്ക് ലഹരിമരുന്ന് എവിടെ നിന്ന് ലഭിച്ചു എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ട്. കേസ് ചിലപ്പോള്‍ പോലീസ് ഏറ്റെടുത്തേക്കുമെന്നും സൂചനകളുണ്ട്. വ്യാജ കഞ്ചാവ് എന്ന പേരിലും കുട്ടികള്‍ ഉപയോഗിച്ച ലഹരി മരുന്ന് അറിയിപ്പെടും.

യുകെയിലെ വിദ്യാര്‍ത്ഥികളില്‍ അത്ര പ്രചാരം നേടിയിട്ടില്ലെങ്കിലും പല സ്ഥലങ്ങളിലും സോംബീ ഡ്രഗ് ലഭ്യമാണ്. കഞ്ചാവിന് സമാനമായ ലഹരിയാണ് ഇത് നല്‍കുക. സ്‌പൈസ് ഉപയോഗിച്ചതിന് ശേഷം ചുറ്റുമുള്ള കാര്യങ്ങള്‍ തിരിച്ചറിയാന്‍ കഴിയാതെ നില്‍ക്കുന്ന കൗമാരക്കാരുടെ വീഡിയോ വൈറലായതിന് ശേഷമാണ് സ്‌പൈസിന് സോംബീ ഡ്രഗ് എന്ന് പേര് വന്നത്. ഗുരുതര പ്രശ്‌നങ്ങളില്ലാതെ തന്നെ വിഷയം കൈകാര്യം ചെയ്തതായി സ്‌കൂള്‍ അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കുട്ടികളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഇത്തരം പ്രവൃത്തികള്‍ അംഗീകരിക്കില്ലെന്നും സംഭവത്തില്‍ പങ്കാളികളായ കുട്ടികള്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും സ്‌കൂള്‍ അറിയിച്ചു. സ്‌കൂളിലെ കുട്ടികള്‍ക്ക് മുഴുവന്‍ ബോധവല്‍ക്കരണം നടത്താനുള്ള പദ്ധതിയും ആലോചിക്കുന്നതായി സ്‌കൂള്‍ അറിയിച്ചു. കേംബ്രിഡ്ജ്‌ഷെയറിലെ പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ് തോമസ് ക്ലാര്‍ക്ക്‌സണ്‍ അക്കാദമി. ഏതാണ്ട് 1300 ഓളം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.

RECENT POSTS
Copyright © . All rights reserved