ഭൂമിയില്‍ ജീവന്‍ എങ്ങനെയുണ്ടായി എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം തരാന്‍ ശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ല. ഇതു സംബന്ധിച്ച് ഒട്ടേറെ സിദ്ധാന്തങ്ങള്‍ നിലവിലുണ്ട്. ബഹിരാകാശത്തു നിന്ന് ഭൂമിയിലെത്തിയ പാറകളിലും പൊടിയിലും മറ്റുമുണ്ടായിരുന്ന ബാക്ടീരിയകളില്‍ നിന്നായിരിക്കാം ഭൂമിയില്‍ ജീവന്‍ എത്തിയതെന്ന സിദ്ധാന്തം ശാസ്ത്രലോകത്തുണ്ടായിരുന്നെങ്കിലും അതിന്റെ സാധ്യതകള്‍ പിന്നീട് തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍ 20 വര്‍ഷം മുമ്പ് ഭൂമിയില്‍ വീണ ഒരു ഉല്‍ക്കാശിലയില്‍ ജീവന്റെ ആവിര്‍ഭാവത്തിന് കാരണമായ അടിസ്ഥാന വസ്തുക്കളുണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചിരുന്നു. മറ്റു ഗ്യാലക്‌സികളിലെ ഗ്രഹങ്ങളിലും ജീവന്റെ സാന്നിധ്യമുണ്ടാകാമെന്നും അവയില്‍ നിന്നായിരിക്കാം ഭൂമിയിലും ജീവന്‍ എത്തിയതെന്നും ചില ഗവേഷകര്‍ ഇപ്പോഴും വിശ്വസിക്കുന്നു.
മനുഷ്യവംശത്തിന്റെ ആവിര്‍ഭാവത്തെപ്പറ്റി ഡോ.എല്ലിസ് സില്‍വര്‍ എന്ന പരിണാമ ശാസ്ത്രകാരന് ചില സിദ്ധാന്തങ്ങളുണ്ട്. ഹ്യൂമന്‍സ് ആര്‍ നോട്ട് ഫ്രം എര്‍ത്ത് എന്ന പുസ്തകത്തിലാണ് തന്റെ കാഴ്ചപ്പാടുകള്‍ അദ്ദേഹം അവതരിപ്പിക്കുന്നത്. ഇവയേക്കുറിച്ച് ഒരു ഓണ്‍ലൈന്‍ സംവാദവും ഇദ്ദേഹം നടത്തിയിരുന്നു. ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്യഗ്രഹജീവികളാണ് മനുഷ്യവംശത്തെ ഭൂമിയില്‍ എത്തിച്ചതെന്നാണ് സില്‍വര്‍ വാദിക്കുന്നത്. അതിനുള്ള കാരണങ്ങളും അദ്ദേഹം നിരത്തുന്നു. ഭൂമിയിലെ ഏറ്റവും വികാസം പ്രാപിച്ച ജീവിവര്‍ഗ്ഗമാണ് മനുഷ്യന്‍. എങ്കിലും ഭൂമിയുടെ സാഹചര്യങ്ങളുമായി ഒത്തുചേര്‍ന്ന് പോകാന്‍ കഴിയാത്ത ശരീരഘടനയാണ് മനുഷ്യനുള്ളത്.
സൂര്യപ്രകാശം താങ്ങാന്‍ മനുഷ്യന് കഴിയുന്നില്ല, പ്രകൃതിയില്‍ നിന്ന് നേരിട്ട് ലഭിക്കുന്ന ഭക്ഷണം കഴിക്കാന്‍ സാധിക്കില്ല, മാരകമായ രോഗങ്ങള്‍ അമിതമായി കാണപ്പെടുന്നു തുടങ്ങി ഒട്ടേറെ വസ്തുതകളാണ് അദ്ദേഹം കാരണമാണ് സമര്‍ത്ഥിക്കുന്നത്. പ്രസവത്തിനുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ തന്നെ മനുഷ്യന്‍ ഭൂമിയിലുണ്ടായതല്ലെന്നതിന് മതിയായ തെളിവാണെന്ന് അദ്ദേഹം പറയുന്നു. മനുഷ്യന് മാത്രമാണ് നടുവിന് പ്രശ്‌നങ്ങള്‍ കാണുന്നത്. താരതമ്യേന ഗുരുത്വാകര്‍ഷണം കുറഞ്ഞ ഗ്രഹത്തിലായിരുന്നു മനുഷ്യന്‍ കഴിഞ്ഞിരുന്നത് എന്നതിന് തെളിവാണ് ഇത്. ഭൂമി ഒരു ഗ്രഹാന്തര ജയിലാകാനാണ് സാധ്യതയെന്നും അദ്ദേഹം വിലയിരുത്തുന്നു. മനുഷ്യന്റെ അക്രമണോത്സുകത ഇതിനുള്ള തെളിവാണെന്നും ഡോ.സില്‍വര്‍ വാദിക്കുന്നു.
മലയാളം യുകെ ന്യൂസ് സ്‌പെഷ്യല്‍
ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ വളരെ ആവേശത്തോടെ കാത്തിരുന്നതും ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ഇടംപിടിക്കേണ്ടതുമായിരുന്ന രണ്ട് പ്രമുഖ മത്സരങ്ങളാണ് മതിയായ കാരണങ്ങളില്ലാതെ കഴിഞ്ഞ ദിവസം ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ഉപേക്ഷിച്ചത്. ക്രിക്കറ്റ് ലോകത്തേ അതികായകരും പാരമ്പര്യമുള്ളവരുമായ ഓസ്‌ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ് ടീമുകളുമായുള്ള പകല്‍-രാത്രി മത്സരങ്ങളാണ് ബിസിസിഐ ഉപേക്ഷിച്ചത്.
പുറമേ പറയുന്ന കാരണങ്ങള്‍ മറ്റു പലതാണെങ്കിലും രാത്രി മത്സരങ്ങള്‍ക്ക് തയ്യാറാകാത്ത കളിക്കാരുടെ താല്‍പര്യങ്ങളാണ് ഇത്തരത്തിലൊരു തീരുമാനത്തിന് പിന്നിലെന്നാണ് പിന്നാമ്പുറ വാര്‍ത്ത. ക്രിക്കറ്റ് ലോകത്തു നിന്നു ലഭിക്കുന്ന അളവില്ലാത്ത പ്രശസ്തിയും പണവും കൈവന്നു കഴിയുമ്പോള്‍ പല കളിക്കാര്‍ക്കും ക്രിക്കറ്റിനേക്കാള്‍ കൂടുതല്‍ താല്‍പര്യം രാത്രി പാര്‍ട്ടികളിലും മറ്റ് ഉല്ലാസങ്ങളിലുമാണ്. മലയാളിയായ ഒരു പ്രമുഖ ക്രിക്കറ്റ് താരത്തിന്റെ കരിയറിന് അന്ത്യം കുറിച്ചതും ഇത്തരം താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയതാണ്.
പകല്‍ രാത്രി മത്സരങ്ങള്‍ കളിക്കാരുടെ രാത്രി സമയങ്ങളിലേ ഉല്ലാസസമയം കവര്‍ന്നെടുക്കുമെങ്കിലും ക്രിക്കറ്റ് പ്രേമികള്‍ക്ക് കളി കാണാനും ആസ്വദിക്കാനും കൂടുതല്‍ അനുയോജ്യമാണ്. ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന് പരസ്യയിനത്തിലും മറ്റു കൂടുതല്‍ വരുമാനം കൊണ്ടുവരുന്നതും പകല്‍ രാത്രി മത്സരങ്ങളാണ്. ഇന്ത്യ പോലെ ലക്ഷക്കണക്കിന് ക്രിക്കറ്റ് പ്രേമികളുള്ള നാട്ടില്‍ പകല്‍ രാത്രി മത്സരങ്ങളാണ് അനുയോജ്യം. പകല്‍ സമയങ്ങളില്‍ ക്രിക്കറ്റ് ഉള്ളപ്പോള്‍ ഇന്ത്യയുടെ ഉത്പാദന ശേഷിയില്‍ കാര്യമായ കുറവ് ഉണ്ടാകുന്നുണ്ട. ധാരാളം ആളുകള്‍ തങ്ങളുടെ ജോലി ഉപേക്ഷിച്ച് ക്രിക്കറ്റ് കാണാന്‍ ടെലിവിഷനു മുമ്പില്‍ ഇരിക്കുന്നതാണ് ഇതിനു കാരണം. മത്സരങ്ങള്‍ പകല്‍-രാത്രിയായാല്‍ ഇതിന് ഭാഗിക പരിഹാരമാകും.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയാണ് പകല്‍ – രാത്രി മത്സരങ്ങള്‍ക്ക് എതിരെ ശക്തമായ നിലപാട് എടുത്തതെന്നാണ് വിവരം. വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് ഒക്ടോബറില്‍ ഇന്ത്യയുടെ ആദ്യ പകല്‍-രാത്രി മത്സരങ്ങള്‍ ഇന്ത്യയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്നത്. ഓസിസ് ടീമിന്റെ ഇന്ത്യന്‍ പര്യടനവും പകല്‍ – രാത്രി മത്സരങ്ങളും പൂര്‍ണമായും ഉപേക്ഷിച്ചിട്ടില്ലെങ്കിലും നടക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കാലഘട്ടത്തിന് ചേരാത്ത കളിയാണ് ക്രിക്കറ്റിലെ ടെസ്റ്റ് മത്സരങ്ങളെന്ന ആക്ഷേപം ഉയരുമ്പോഴാണ് ക്രിക്കറ്റ് പ്രേമികള്‍ ക്രിക്കറ്റിന്റെ ജീവനായി കരുതുന്ന ടെസ്റ്റ് മത്സരങ്ങളോട് കളിക്കാരുടെ ഇത്തരത്തിലുള്ള നിലപാടുകള്‍ ആശങ്കയുണര്‍ത്തുന്നത്.
വെറും 600 പൗണ്ടില്‍ നിന്ന് കോടിക്കണക്കിന് പൗണ്ട് മൂലധനമുള്ള കമ്പനിയുടെ തലപ്പത്തേക്കുള്ള യാത്ര മലയാളിയായ രൂപേഷ് തോമസിന് അത്ര എളുപ്പമുള്ളതായിരുന്നില്ല. 23-ാമത്തെ വയസില്‍ ഇംഗ്ലണ്ടിലെത്തി മണിക്കൂറിന് 4 പൗണ്ട് ശമ്പളത്തില്‍ മക്‌ഡൊണാള്‍ഡ്‌സില്‍ ജോലിക്ക് കയറിയ രൂപേഷ് 16 വര്‍ഷം പിന്നിടുമ്പോള്‍ ടുക് ടുക് ചായ് ടീ എന്ന സ്വന്തം ബ്രാന്‍ഡിനൊപ്പം ഹാര്‍വെ നിക്കോളാസ് പോലെയുള്ള ആഡംബര ബ്രാന്‍ഡുകളും വില്‍ക്കുന്ന ചെയിനിന് ഉടമയാണ്. പിതാവില്‍ നിന്ന് കടം വാങ്ങിയതും തന്റെ ബൈക്ക് വിറ്റ് നേടിയ 300 പൗണ്ടിന് തുല്യമായ തുകയുമായാണ് രൂപേഷ് സ്റ്റാഫോര്‍ഡില്‍ വന്നിറിങ്ങിയത്.
മിഡില്‍ ഈസ്റ്റില്‍ ട്രാവല്‍ കമ്പനിയില്‍ ജീവനക്കാരനായിരുന്ന പിതാവില്‍ നിന്നാണ് ഇംഗ്ലണ്ട് തനിക്കുള്ളില്‍ ഒരു സ്വപ്‌നമായി മാറിയതെന്ന് രൂപേഷ് പറയുന്നു. അച്ഛന്റെ കയ്യിലുണ്ടായിരുന്ന ലണ്ടന്‍ നഗരത്തിന്റെ ചിത്രത്തില്‍ താന്‍ നോക്കിയിരിക്കുമായിരുന്നു. അവിടെയൊരു മികച്ച ജീവിതം താന്‍ സ്വപ്‌നം കാണുന്നുണ്ടായിരുന്നു. ഇപ്പോള്‍ സൗത്ത് ലണ്ടനിലെ വിംബിള്‍ഡനില്‍ ഭാര്യ അലക്‌സാന്‍ഡ്രക്കും ഏഴു വയസുള്ള മകന്‍ കിയാനുമൊത്ത് ജീവിക്കുകയാണ് രൂപേഷ്. പിതാവില്‍ നിന്ന് വാങ്ങിയ പണം തിരികെ നല്‍കാനാണ് മണിക്കൂറിന് 4 പൗണ്ട് ശമ്പളത്തില്‍ മക്‌ഡൊണാള്‍ഡ്‌സില്‍ രൂപേഷ് ജോലിക്ക് കയറിയത്.
അവിടുത്തെ കഷ്ടപ്പാട് മൂലം പിന്നീട് ഒരു കെയററായും ഡോര്‍ ടു ഡോര്‍ സെയില്‍സ്മാനായും മാറി. അവിടെ നിന്നാണ് നിരാസങ്ങളെയും ചിരിച്ചുകൊണ്ട് സ്വീകരിക്കാന്‍ പഠിച്ചത്. തന്റെ ഈ രീതി പിന്നീട് കമ്പനിയില്‍ ടീം ലീഡറായി മാറാന്‍ സഹായിച്ചു. അതിനിടയിലാണ് അലക്‌സാന്‍ഡ്രയുമായി പരിചയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. ഇവരുടെ വിവാഹച്ചടങ്ങുകള്‍ ഫ്രാന്‍സിലും കേരളത്തിലും നടത്തിയിരുന്നു. ഇന്ത്യയില്‍ വെച്ചാണ് ചായ അലക്‌സാന്‍ഡ്രയ്ക്ക് ഇഷ്ടമാകുന്നത്. കേരളത്തില്‍ വെച്ച് 10 കപ്പ് ചായയെങ്കിലും അലക്‌സാന്‍ഡ്ര കുടിക്കുമായിരുന്നു. ഇത് യുകെയില്‍ അവതരിപ്പിച്ചാലോ എന്നായി പിന്നീട് ആലോചന. 2015ല്‍ 150,000 പൗണ്ട് നിക്ഷേപിച്ച് ടുക് ടുക് ചായ ടീ തുടങ്ങി. 2017ല്‍ ഹാര്‍വെ ആന്‍ഡ് നിക്കോള്‍സ് യുകെയിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ലഭ്യമാകാന്‍ തുടഭങ്ങിയപ്പോള്‍ രൂപേഷ് സെയിന്‍സ്ബറീസുമായി ധാരണയിലെത്തുകയും സംരംഭം വന്‍ വിജയമായി മാറുകയുമായിരുന്നു.
ലീഡ്‌സ്: ലീഡ്‌സിലെ സ്‌പോര്‍ട്‌സ് സെന്ററിലെ സ്വിമ്മിംഗ് പൂളില്‍ മൂന്നു വയസുകാരന്‍ മുങ്ങിമരിച്ചു. ടങ് ലെയിനിലെ ഡേവിഡ് ലോയ്ഡ് ക്ലബിലെ സ്വിമ്മിംഗ് പൂളില്‍ മുങ്ങിയ നിലയില്‍ കണ്ടെത്തിയ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കുടുംബാംഗങ്ങള്‍ക്കൊപ്പം നീന്തുന്നതിനിടെയായിരുന്നു സംഭവമെന്നാണ് വിവരം. അപകടമെന്ന നിലയിലാണ് വെസ്റ്റ് യോര്‍ക്ക്ഷയര്‍ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നതെങ്കിലും ദൃക്‌സാക്ഷികള്‍ ആരെങ്കിലുമുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.
രാവിലെ 9.30ഓടെയാണ് കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. സ്‌പോര്‍ട്‌സ് സെന്ററിലെ ജീവനക്കാര്‍ തന്നെയാണ് കുട്ടിയെ വെള്ളത്തില്‍ നിന്ന് പുറത്തെടുത്തതും. ഇത്തരം അപകട സന്ധികളില്‍ എന്തുചെയ്യണമെന്ന കാര്യത്തില്‍ പ്രത്യേകം പരിശീലനം ലഭിച്ചിട്ടുള്ള ക്ലബ് ടീം എമര്‍ജന്‍സി സംഘമെത്തുന്നതിനു മുമ്പ് തന്നെ പ്രഥമ ശുശ്രൂഷകള്‍ നല്‍കിയിരുന്നുവെന്ന് ക്ലബ് വക്താവ് അറിയിച്ചു. ഇന്‍ഡോര്‍ പൂളില്‍ രക്ഷിതാക്കള്‍ക്കൊപ്പമായിരുന്നു കുട്ടി നീന്തിയിരുന്നതെന്നും ക്ലബ് അറിയിച്ചു.
9.45നാണ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയതെന്ന് വെസ്റ്റ് യോര്‍ക്ക്ഷയര്‍ പോലീസ് അറിയിച്ചു. ലീഡ്‌സ് ജനറല്‍ ഇന്‍ഫേമറിയിലേക്കാണ് കുട്ടിയെ കൊണ്ടുപോയത്. കുട്ടി മരിച്ചതായി ആശുപത്രി പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു. മരണത്തില്‍ സംശയകരമായി യാതൊന്നുമില്ലെങ്കിലും അന്വേഷണത്തിന്റെ ഭാഗമായാണ് സാക്ഷികളുണ്ടോ എന്ന കാര്യം അന്വേഷിക്കുന്നതെന്നും പോലീസ് അറിയിച്ചു.
ബസ് ലെയിനുകള്‍ തെറ്റിക്കുന്ന ഡ്രൈവര്‍മാരില്‍ നിന്ന് വന്‍ തുക പിഴയീടാക്കുന്ന കൗണ്‍സിലുകളെ വിമര്‍ശിച്ച് ക്രിസ് ഗ്രെയിലിംഗ്. 2015നും 2017നുമിടയില്‍ ഡ്രൈവര്‍മാര്‍ക്ക് നല്‍കിയത് 3.4 മില്യന്‍ പെനാല്‍റ്റി ചാര്‍ജ് നോട്ടീസുകളാണെന്ന വസ്തുതയുടെ അടിസ്ഥാനത്തില്‍ അത്യാഗ്രഹികളായ കൗണ്‍സിലുകള്‍ക്കായി പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുകയാണ് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി കൂടിയായ ഇദ്ദേഹം. പുതുതലമുറ സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഡ്രൈവര്‍മാരെ കുടുക്കാനുള്ള കൗണ്‍സിലുകളുടെ തന്ത്രത്തിന് തടയിടണമെന്ന് സര്‍ക്കാരിനോട് ഓട്ടോമൊബൈല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. ഓട്ടോമാറ്റിക് ഫൈനുകള്‍ക്ക് പകരം സംവിധാനമേര്‍പ്പെടുത്തണമെന്നതായിരുന്നു ആവശ്യം.
ഈ ആവശ്യം ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി അംഗീകരിക്കുകയായിരുന്നു. നിയന്ത്രണങ്ങളും മറ്റും നടപ്പിലാക്കുമ്പോള്‍ അവ സന്തുലിതവും സുതാര്യവുമായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്ന ഹോട്ട്‌സ്‌പോട്ടുകള്‍ എവിടെയൊക്കെയാണെന്ന വിവരം പൊതുജനങ്ങളെ അറിയിക്കണമെന്ന ആവശ്യത്തിന് പിന്തുണ നല്‍കിക്കൊണ്ടാണ് ഇക്കാര്യം സെക്രട്ടറി വ്യക്തമാക്കിയത്. ബസ് ലെയിന്‍ ഫൈനുകള്‍ അവതരിപ്പിച്ച ആദ്യ ആഴ്ചയില്‍ത്തന്നെ 1,15,000 പൗണ്ടിന്റെ പെനാല്‍റ്റി ചാര്‍ജ് നോട്ടീസുകളായിരുന്നു പ്രെസ്റ്റണ്‍-ലാന്‍കാഷയര്‍ പ്രദേശത്ത് മാത്രം നല്‍കിയത്. ആദ്യ പിഴവുകള്‍ക്ക് ഫൈന്‍ ഈടാക്കുന്നത് കഴിഞ്ഞ 10 വര്‍ഷമായി ഇല്ലായിരുന്നു. ഇതാദ്യമായാണ് ഇത്തരമൊരു നീക്കമെന്നും ഓട്ടോമൊബൈല്‍ അസോസിയേഷന്‍ പ്രസിഡന്റ് എഡ്മണ്ട് കിംഗ് പറഞ്ഞു.
പാര്‍ക്കിംഗ് ഫീസിനത്തിലും പിഴകളിലുമായി 2.5 ലക്ഷം പൗണ്ട് കൗണ്‍സിലുകള്‍ ഈടാക്കിയിട്ടുണ്ടെന്നും ആര്‍എസിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഫൈനുകളില്‍ നിന്നായി 70 മില്യന്‍ പൗണ്ടാണ് ബ്രിട്ടനിലെ വലിയ നഗരങ്ങള്‍ ഈടാക്കിയിരിക്കുന്നത്. മാഞ്ചസ്റ്റര്‍ സിറ്റി കൗണ്‍സില്‍ മാത്രം 1,72,311 ഡ്രൈവര്‍മാര്‍ക്ക് പിഴ ശിക്ഷ നല്‍കിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക്
കേരളത്തിൽ അതിക്രൂരമായ പീഡനങ്ങൾ ആനകൾക്ക് നേരിടേണ്ടി വരുന്നതിനെതിരെ ലണ്ടനിൽ വൻ പ്രതിഷേധം നടന്നു. എലിഫൻറ് വെൽഫയർ കാമ്പയിനേഴ്സാണ് ലോകത്തിൽ നടക്കുന്നതിൽ വച്ച് ഏറ്റവും ക്രൂരമായ പീഡനമുറയാണ് കേരളത്തിൽ നടക്കുന്നതെന്ന ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. അമ്പലങ്ങളിൽ ഉത്സവ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ആനകളെ അടിമളെപ്പോലെ ആണ് പരിഗണിക്കുന്നതെന്നും ദേഹോപദ്രവം ഏല്പിക്കുകയും മുറിവുകൾ ഉണ്ടാക്കുകയും ദിവസങ്ങളോളം ചങ്ങലയ്ക്കിട്ട് ഉപദ്രവിക്കുകയും ചെയ്യാറുണ്ടെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ആവശ്യത്തിന് ഭക്ഷണം പോലും കൊടുക്കാറില്ല. ആനകളുടെ ദയനീയമായ സാഹചര്യങ്ങൾ വിവരിക്കുന്ന ചിത്രങ്ങൾ പ്ളാക്കാർഡുകളിൽ പതിപ്പിച്ചാണ് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന്റെ മുന്നിൽ നൂറുകണക്കിനാളുകൾ ഒത്തുചേർന്നത്.
നിരവധി സെലബ്രിറ്റികളും എംപിമാരും മൃഗസ്നേഹികളും പ്രതിഷേധത്തിൽ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തിരമായി പ്രശ്നത്തിൽ ഇടപെടണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ നാട്ടാനകളുള്ള സംസ്ഥാനമായ കേരളത്തിൽ നടക്കുന്ന ക്രൂരമായ പീഡനങ്ങൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കോമൺവെൽത്ത് സമ്മേളനത്തിൽ പങ്കെടുക്കാൻ ലണ്ടനിൽ ഉള്ള മോദിക്ക് പ്രതിഷേധ കൂട്ടായ്മയുടെ സംഘാടകർ കത്ത് കൈമാറിയിട്ടുണ്ട്. മൃഗപീഡനത്തിന്റെ ഗ്രൗണ്ട് സീറോയാണ് കേരളമെന്നാണ് പ്രതിഷേധക്കാർ വിശേഷിപ്പിച്ചത്.
ഇരുമ്പിന്റെ കൊളുത്തുകളും വടിയും ചാട്ടയും ചങ്ങലയും തീയും വരെ ആനയെ പീഡിപ്പിക്കുന്നതിനായി ഉപയോഗിക്കുകയാണെന്ന് പ്രധാനമന്ത്രിയ്ക്ക് നല്കിയ നിവേദനത്തിൽ പറയുന്നു. പീഡനങ്ങൾ നിയന്ത്രിക്കാൻ നടപടിയുണ്ടായില്ലെങ്കിൽ ടൂറിസ്റ്റുകൾ കേരളത്തെ ബഹിഷ്കരിക്കുന്ന സ്ഥിതി വിശേഷം ഉണ്ടാകുമെന്ന് പ്രതിഷേധക്കാർ പറയുന്നു. ഇൻഷുറൻസ് തുക കൈക്കലാക്കാനായി ആനകളെ പീഡിപ്പിച്ച് കൊല്ലുന്ന നിരവധി സംഭവങ്ങൾ കേരളത്തിൽ നടക്കുന്നതായുള്ള റിപ്പോർട്ടുകൾ നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മനോഹരമായി അലങ്കരിക്കപ്പെട്ട് ഉത്സവത്തിൽ എഴുന്നള്ളിക്കപ്പെടുന്ന ആനകളുടെ കാണാമറയത്തുള്ള ദുരിതങ്ങൾ ഹൃദയഭേദകമാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ആനകളെ ഭയപ്പെടുത്തി മനുഷ്യന്റെ നിയന്ത്രണത്തിലാക്കാൻ ഉപയോഗിക്കുന്ന ക്രൂരമായ മുറകൾ മാനവരാശിക്ക് തന്നെ നാണക്കേടാണ്. പൊട്ടിയൊലിക്കുന്ന വ്രണങ്ങളും ചങ്ങലപ്പാടുകളിൽ നിന്ന് രക്തം വാർന്നൊഴുകുന്നതും കേരളത്തിലെ നാട്ടാനകളുടെ ജീവിതത്തിൽ ഒരു പതിവു കാര്യമാണ്. ഉത്സവത്തിനുപയോഗിച്ചിരുന്ന 58 ആനകളാണ് കഴിഞ്ഞ രണ്ടു വർഷക്കാലത്തിൽ കേരളത്തിൽ ചെരിഞ്ഞത്. ആവശ്യമായ ഭക്ഷണവും വെള്ളവും നല്കാത്തതും കൊടുംചൂടിൽ നൂറുകണക്കിന് കിലോമീറ്ററുകൾ നടത്തുന്നതും ആനകളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. ആനകൾക്ക് വേണ്ട സംരക്ഷണം നല്കാൻ മൃഗസംരക്ഷണ നിയമങ്ങൾ കർശനമായി പാലിക്കാൻ ഇന്ത്യാ ഗവൺമെന്റ് തയ്യാറാകണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
സ്‌കോട്ടിഷ് പവര്‍ എനര്‍ജി വിലനിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നു. ഏതാണ്ട് ഒരു മില്യണോളം വരുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ വര്‍ദ്ധിപ്പിച്ച നിരക്കിന് അനുസരിച്ചുള്ള അധിക ബില്ലുകള്‍ അടക്കേണ്ടി വരുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് കമ്പനി ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നത്. ജൂണ്‍ ഒന്ന് മുതല്‍ നിരക്ക് വര്‍ദ്ധന ബാധകമായിട്ടുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ 63 പൗണ്ട് അധികം നല്‍കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ സര്‍ക്കാര്‍ പരിഷ്‌കാരങ്ങള്‍ വന്നതോടെ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ നിര്‍ബന്ധിതരാവുകായിരുന്നുവെന്നണ് കമ്പനി അധികൃതരുടെ വിശദീകരണം. വില വര്‍ദ്ധവിനെതിരെ ഉപഭോക്താക്കള്‍ പ്രതിഷേധവുമായി രംഗത്ത് വരാന്‍ സാധ്യതയുണ്ട്.
ഹോള്‍സെയില്‍ എനര്‍ജി വിലയും കംപല്‍സറി നോണ്‍-എനര്‍ജി വിലയുമാണ് നിരക്ക് വര്‍ദ്ധനവിന് കാരണമായിരിക്കുന്നതെന്ന് സ്‌കോട്ടിഷ് പവര്‍ വക്താവ് മാധ്യമങ്ങളെ അറിയിച്ചു. തങ്ങളുടെ മൂന്ന് മില്യണ്‍ ഉപഭോക്താക്കളില്‍ ഭൂരിഭാഗം പേര്‍ക്കും പുതിയ നിരക്ക് വര്‍ദ്ധന ബാധകമല്ലെന്നും അദ്ദേഹം പറഞ്ഞു. വര്‍ദ്ധനവ് ബാധിക്കാന്‍ സാധ്യതയുള്ള ഉപഭോക്താളോട് ഫിക്‌സ്ഡ് താരിഫ് പ്ലാനിലേക്ക് മാറാന്‍ കമ്പനി ആവശ്യപ്പെടുമെന്നും വക്താവ് പറയുന്നു. ഫികിസ്ഡ് താരിഫിലേക്ക് മാറുകയാണെങ്കില്‍ വില വര്‍ദ്ധന കാര്യമായി ബാധിക്കുകയില്ല. അതേസമയം വിലയിലുണ്ടായിരിക്കുന്ന മാറ്റം കൂടുതല്‍ കമ്പനികളിലേക്കും വ്യാപിക്കുമെന്നും പ്രതിസന്ധി രൂക്ഷമാകുമെന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
കഴിഞ്ഞ ആഴ്ച്ച ഇഡിഎഫും തങ്ങളുടെ ചാര്‍ജുകള്‍ വര്‍ദ്ധിപ്പിച്ചിരുന്നു. 16 പൗണ്ട് അധികമായി ഉപഭോക്താക്കള്‍ വര്‍ഷം നല്‍കേണ്ടി വരുമെന്ന് ഇഡിഎഫ് വൃത്തങ്ങള്‍ അറിയിച്ചു. ജൂണ്‍ ഒന്ന് മുതലായിരിക്കും നിരക്ക് വര്‍ദ്ധനവ് നിലവില്‍ വരിക. സര്‍ക്കാര്‍ തലത്തിലുണ്ടായിരിക്കുന്ന പോളിസി മാറ്റങ്ങളാണ് നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ കാരണമെന്നും ഉപഭോക്താക്കള്‍ സഹകരിക്കണമെന്നും ഇഡിഎഫ് മാനേജിംഗ് ഡയറക്ടര്‍ പറഞ്ഞു. ഇഡിഎഫിന് തൊട്ട്മുന്‍പ് ബ്രിട്ടീഷ് ഗ്യാസും വില വര്‍ദ്ധിപ്പിച്ചിരുന്നു. വര്‍ഷത്തില്‍ 60 പൗണ്ടാണ് ബ്രിട്ടീഷ് ഗ്യാസ് വര്‍ദ്ധിപ്പിച്ചത്. വര്‍ദ്ധനവ് കാരണമായി കമ്പനി ചൂണ്ടികാണിച്ചതും സമാന കാരണങ്ങളായിരുന്നു. എനര്‍ജി കമ്പനികള്‍ തുടരെ വില വര്‍ദ്ധിപ്പിക്കുമെന്ന കാര്യം പ്രതീക്ഷിച്ചതായിരുന്നുവെന്ന് മണിസൂപ്പര്‍മാര്‍ക്കറ്റിലെ സ്റ്റീഫന്‍ മുറൈ പ്രതികരിച്ചു.
ആരോഗ്യ മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്കെതിരെ അക്രമങ്ങള്‍ ഗണ്യമായി വര്‍ദ്ധിക്കുന്നതായി പഠനം. ലോകത്തെമ്പാടും ഇത്തരം ആക്രമണങ്ങള്‍ സര്‍വ്വ സാധാരണമായി മാറിയിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. യുദ്ധ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്ന രാജ്യങ്ങളിലെ മെഡിക്കല്‍ ജീവനക്കാരായ അനേകം പേര്‍ക്ക് ജീവന്‍ തന്നെ നഷ്ടമായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. രോഗികളില്‍ നിന്ന് അക്രമണങ്ങള്‍ നേരിടേണ്ടി വരുന്നവരും എണ്ണത്തിലും വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇത്തരം ആക്രമണങ്ങള്‍ പ്രതിരോധിക്കുന്നതിന് പലപ്പോഴും ആശുപത്രികളിലെ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് പോലും കഴിയാറില്ലെന്നതാണ് വാസ്തവം. സമീപകാലത്ത് എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നേരെയുണ്ടാകുന്ന അക്രമണങ്ങളുടെ നിരക്കിലും വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2016-17 കാലഘട്ടത്തില്‍ അക്രമനിരക്കില്‍ 10ശതമാനം വര്‍ദ്ധനവുണ്ടായതായി സര്‍വ്വേ വ്യക്തമാക്കുന്നു.
മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കെതിരെയാണ് ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടായിരിക്കുന്നത്. ഹെല്‍ത്ത് സര്‍വീസ് ജേണലും യുണിസണും സംയുക്തമായി നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായിരിക്കുന്നത്. ലോകത്ത് ആകെയുള്ള കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ മെഡിക്കല്‍ മേഖലയിലുള്ള ആളുകള്‍ക്കെതിരെ നടക്കുന്ന അക്രമനിരക്കില്‍ 8ശതമാനം മുതല്‍ 38 ശതമാനം വരെ വര്‍ദ്ധനവുണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. തടവറകളിലെ വാര്‍ഡന്മാരെക്കാളും പോലീസുകാരെക്കാളും കൂടുതല്‍ അക്രമങ്ങള്‍ക്കിരയാവുന്നത് ഹെല്‍ത്ത് കെയര്‍ ജീവനക്കാരാണെന്ന് ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് നഴ്‌സ് നടത്തിയ പഠനത്തില്‍ പറയുന്നു. ഇതില്‍ സ്ത്രീ നഴ്‌സുമാരാണ് ഏറ്റവും കൂടുതല്‍ അക്രമിക്കപ്പെടുന്നതെന്നും ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് നഴ്‌സ് വ്യക്തമാക്കുന്നു.
2015നു ശേഷമുള്ള രണ്ട് വര്‍ഷങ്ങള്‍ക്കിടയില്‍ 959 ജീവനക്കാര്‍ കൊല്ലപ്പെടുകയും 1561 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. വാര്‍ദ്ധക്യ സഹജമായ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവരെയും മാനസിക രോഗികളെയും ചികിത്സിക്കുന്നവരാണ് ഏറ്റവും കൂടുതല്‍ അക്രമിക്കപ്പെടുന്നതെന്ന് സൗത്ത് ഫ്‌ളോറിഡയില്‍ നടന്ന പഠനം പറയുന്നു. അക്രമ വാസമ ഏറ്റവും കൂടിയ ആളുകളായിരിക്കും ഇവര്‍ അതീവ ജാഗ്രത പാലിച്ചില്ലെങ്കില്‍ ഇവരാല്‍ കൊല്ലപ്പെടാന്‍ വരെ സാധ്യതയുണ്ട്. മാനസികമായി സ്വയം നിയന്ത്രിച്ച് നിര്‍ത്താനുള്ള കഴിവ് ഇല്ലാത്തവരായതിനാലാണ് പ്രശ്‌നങ്ങളുണ്ടാക്കുന്ന
തെന്നും പഠനം പറയുന്നു.
യുകെ സര്‍ക്കാരിന്റെ ഇമിഗ്രേഷന്‍ നയങ്ങള്‍ അനധികൃത കുടിയേറ്റക്കാരെ എന്‍എച്ച്എസില്‍ നിന്നും അകറ്റുന്നു. ഗുരുതരമായ അസുഖങ്ങള്‍ക്ക് ചികിത്സ തേടുന്നതിനും രോഗം കണ്ടെത്തുന്നതിനും സര്‍ക്കാര്‍ നയം തടസം സൃഷ്ടിക്കുന്നതായി വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. നിയമവിധേയമായി രാജ്യത്ത് തുടരുന്ന കുടിയേറ്റക്കാരെയും ഈ നയങ്ങള്‍ പ്രതികൂലമായി ബാധിക്കുന്നതായി നാഷണല്‍ എയ്ഡ്‌സ് ട്രസ്റ്റ് (എന്‍എറ്റി)മാധ്യമങ്ങളോട് പറഞ്ഞു. എയ്ഡ്‌സ് പോലുള്ള മാരക രോഗങ്ങള്‍ നേരത്തെ തന്നെ കണ്ടുപിടിക്കുന്നതിനും ചികിത്സിക്കുന്നതിനും കുടിയേറ്റക്കാര്‍ക്ക് ആശുപത്രി സഹായം ലഭ്യമാകുന്നില്ലന്ന് എന്‍എറ്റി വ്യക്തമാക്കി. കരീബിയന്‍ നാടുകളില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബ്രിട്ടനില്‍ എത്തിച്ചേര്‍ന്നവരുടെ ലാന്‍ഡിംഗ് രേഖകള്‍ ഹോം ഓഫീസ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് മുന്നറിയിപ്പ് പുറത്ത് വന്നിരിക്കുന്നത്.
ശത്രുതാപരമായ അന്തരീക്ഷം നിലനില്‍ക്കുന്നതിനാല്‍ കുടിയേറ്റക്കാരില്‍ മിക്കവരും ചികിത്സ തേടുന്നതിനായി മടിക്കുന്നു. എയ്ഡ്‌സ് പോലുള്ള മാരക രോഗങ്ങള്‍ കുടിയേറ്റ വിഭാഗങ്ങള്‍ക്കിടയില്‍ പ്രതിസന്ധിയായി നിലനില്‍ക്കുന്നുണ്ട്. ഇവരുടെ ആരോഗ്യത്തെ സര്‍ക്കാര്‍ നയങ്ങള്‍ ഗുരുതരമായി ബാധിക്കുമെന്നും ചാരിറ്റിയുടെ സ്ട്രാറ്റജി ഡയറക്ടര്‍ യൂസഫ് അസദ് ചൂണ്ടികാണിക്കുന്നു. നയപരമായി ഇത്തരം വിലക്കുകള്‍ കാരണം മാരകമായ പല രോഗങ്ങളും കണ്ടെത്താന്‍ കഴിയാതെ വരും. പൊതുജനങ്ങള്‍ക്കിടയില്‍ പടരുന്ന എച്ച്‌ഐവി പോലുള്ള രോഗങ്ങളാണ് ഇതില്‍ പ്രധാനപ്പെട്ടവയെന്ന് അസദ് പറഞ്ഞു. 1948ല്‍ വെസ്റ്റന്‍ഡീസില്‍ നിന്നും ബ്രിട്ടനിലെത്തിയവരുടെ രേഖകള്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി തെരേസ മേയ്‌ക്കെതിരെയും ഹോം ഓഫീസിനെതിരെയും കടുത്ത വിമര്‍ശനങ്ങളുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് വന്നിരുന്നു.
പുതിയ പ്രതിസന്ധിയുടെ മൂല കാരണം 2012ല്‍ ഹോം സെക്രട്ടറിയായിരുന്ന തെരേസ മേയ് നടപ്പിലാക്കിയ പരിഷ്‌കാരങ്ങളാണ്. അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ശത്രുതാപരമായ സാഹചര്യം സൃഷ്ടിക്കുന്നതിന് അന്നത്തെ പരിഷ്‌കാരങ്ങള്‍ കാരണമായിട്ടുണ്ട്. നാസി ജര്‍മ്മനി ഓര്‍മ്മപ്പെടുത്തുന്നതാണ് പരിഷ്‌കാരങ്ങളെന്നും മുന്‍ സിവില്‍ സര്‍വീസ് ചീഫ് ലോര്‍ഡ് ക്രേസ്‌ലേക്ക് ആരോപിച്ചു. ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്ന ലീഗല്‍ ഇമിഗ്രന്‍സ് ഉള്‍പ്പെടെയുള്ളവരുടെ റെസിഡന്‍സി ചെക്ക് നടത്താന്‍ നിയമം അനുശാസിക്കുന്നുണ്ട്. അതുകൊണ്ടാണ് പലരും ചികിത്സ തേടിയെത്താന്‍ മടികാണിക്കുന്നതെന്ന് റിപ്പര്‍ട്ടുകള്‍ പറയുന്നു. അതേ സമയം എച്ച്‌ഐവി പോലുള്ള രോഗങ്ങളുടെ നിര്‍ണയം പൂര്‍ണമായും സൗജന്യമാണെന്നും ആര്‍ക്ക് വേണമെങ്കിലും ഇത്തരം കാര്യങ്ങള്‍ക്കായി എന്‍എച്ച്എസിനെ സമീപിക്കാമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഇംഗ്ലീഷ് സമുദ്രാതിര്‍ത്തിയില്‍ യുദ്ധഭീതി നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ട്. റഷ്യന്‍ യുദ്ധക്കപ്പല്‍ അതിര്‍ത്തി പ്രദേശത്തിന് തൊട്ടടുത്ത് കൂടി സഞ്ചരിച്ചതാണ് യുദ്ധഭീതി പടര്‍ത്തിയിരിക്കുന്നത്. എന്നാല്‍ എന്തിനും സജ്ജമായി ഈ മേഖലകളില്‍ റോയല്‍ നേവിയുടെ കപ്പലുകള്‍ തമ്പടിച്ചിട്ടുണ്ട്. എന്തെങ്കിലും രീതിയിലുള്ള പ്രകോപനങ്ങളുണ്ടാവുകയാണെങ്കില്‍ ശക്തമായി തിരിച്ചടിക്കുമെന്ന് നേരത്തെ ഡിഫന്‍സ് അതോറിറ്റികള്‍ വ്യക്തമാക്കിയിരുന്നു. ബ്രിട്ടനുമായി ശീതയുദ്ധം ആരംഭിച്ചതിന് ശേഷം റഷ്യ യുദ്ധത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ഇംഗ്ലീഷ് സമുദ്രാതിര്‍ത്തിക്ക് തൊട്ടടുത്തായി പടക്കപ്പല്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. റഷ്യയുടെ അത്യാധുനിക യുദ്ധക്കപ്പലായി യാറോസ്ലാവ് മഡ്രിയാണ് ഇംഗ്ലീഷ് അതിര്‍ത്തി പ്രദേശത്തിന് മീറ്ററുകള്‍ മാത്രം അകലത്തിലൂടെ കടന്നുപോയിരിക്കുന്നത്.
അതേസമയം റഷ്യന്‍ പടക്കപ്പലിന് മേല്‍ റോയല്‍ നേവി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. റോയല്‍ നേവിയുടെ സെന്റ് അല്‍ബാന്‍സ് യുദ്ധക്കപ്പലാണ് നിരീക്ഷണം നടത്തുന്നത്. യുദ്ധ സാഹചര്യങ്ങള്‍ കനത്ത ആക്രമണങ്ങള്‍ നടത്താന്‍ പ്രാപ്തിയുള്ള കപ്പലാണ് സെന്റ് അല്‍ബാന്‍സ്. അത്യാധുനിക മെഷിന്‍ ഗണ്ണുകളും മിസേലുകളും ഇവയിലുണ്ട്. ഹാര്‍പൂണ്‍ സീ വൂള്‍ഫ് തുടങ്ങിയ മിസേലുകള്‍ ശത്രവിനെ തകര്‍ക്കാന്‍ പാകത്തിന് ശക്തിയുള്ളവയാണ്. കൂടാതെ മെര്‍ലിന്‍ ഹെലികോപ്റ്ററും കപ്പലില്‍ സജ്ജമാണ്. അപായ സൂചനകളുണ്ടായാല്‍ ആക്രണം നടത്താനുള്ള സര്‍വ്വ സജ്ജീകരണവും ഇതിലുണ്ട്. റഷ്യന്‍ പടക്കപ്പല്‍ സമുദ്രാതിര്‍ത്തിക്ക് തൊട്ടടുത്ത് എത്തിയത് ഗൗരവത്തോടെയാണ് നേവി കാണുന്നത്. നിരീക്ഷണങ്ങള്‍ വരും ദിവസങ്ങളില്‍ ശക്തമാക്കും.
റഷ്യന്‍ ഡബിള്‍ ഏജന്റായിരുന്ന സെര്‍ജി സ്‌ക്രിപാലും മകളും നെര്‍വ് ഏജന്റ് ആക്രമണത്തിനിരയായതോടു കൂടിയാണ് റഷ്യയും ബ്രിട്ടനും തമ്മിലുള്ള ശീതയുദ്ധം ആരംഭിക്കുന്നത്. റഷ്യന്‍ നിര്‍മ്മിത നെര്‍വ് ഏജന്റായി നോവിചോക് ഉപയോഗിച്ചാണ് സ്‌ക്രിപാലും മകളും സാലിസ്‌ബെറിയില്‍ ആക്രമിക്കപ്പെട്ടത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് മോസ്‌കോയാണെന്ന് യുകെ സര്‍ക്കാര്‍ ആരോപിച്ചു. എന്നാല്‍ ആരോപണം പുടിന്‍ ഭരണകൂടം നിഷേധിച്ചു. സംഭവത്തിന് ശേഷം ഇരു രാജ്യങ്ങളിലെയും ഡിപ്ലോമാറ്റുകളെ പുറത്താക്കപ്പെടുകയും നയതന്ത്ര തലത്തില്‍ വലിയ പ്രതിസന്ധി രൂപപ്പെടുകയും ചെയ്തു. അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും സിറിയന്‍ രാസയുധ കേന്ദ്രങ്ങളില്‍ നടത്തിയ സംയുക്ത വ്യോമാക്രമണവും റഷ്യയെ ചൊടിപ്പിച്ചിട്ടുണ്ട്. വിമത സൈന്യത്തെ നേരിടാന്‍ അസദ് ഭരണകൂടത്തെ സഹായിക്കുന്നത് റഷ്യയാണ്. ജനങ്ങള്‍ക്ക് മേല്‍ രാസായുധം പ്രയോഗിക്കുന്നത് കണ്ട്‌നില്‍ക്കാന്‍ കഴിയില്ലെന്ന നിലപാടെടുത്ത ബ്രിട്ടന്‍ രാസായുധ കേന്ദ്രങ്ങള്‍ ആക്രമിക്കുകയായിരുന്നു.