വിന്റര്‍ വൊമിറ്റിംഗ് ബഗ് എന്നറിയപ്പെടുന്ന നോറോ വൈറസ് ബ്രിട്ടനില്‍ പടരുന്നു. ഹീറ്റ് വേവിനിടയിലും ഈ വൈറസ് ബാധ രാജ്യത്തിന്റെ പലയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രണ്ടു ദിവസത്തോളം നീളുന്ന വയറിളക്കവും ഛര്‍ദ്ദിയുമാണ് രോഗ ലക്ഷണങ്ങള്‍. ഡെവണ്‍, കോണ്‍വാള്‍, ഗ്ലോസ്റ്റര്‍ഷയര്‍, വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ എന്നിവിടങ്ങളിലെല്ലാം രോഗബാധയുണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. രോഗം പടരാതിരിക്കാനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ എന്‍എച്ച്എസ് പുറപ്പെടുവിച്ചിട്ടുണ്ട്.

ജിപിയെ കാണാന്‍ ശ്രമിക്കരുതെന്നാണ് ഏറ്റവും പ്രധാന നിര്‍ദേശം. മറ്റുള്ളവരിലേക്ക് രോഗം പടരാന്‍ ഇത് കാരണമായേക്കും. ജിപിയെയോ എന്‍എച്ച്എസ് 111ലേക്കോ വിളിച്ച് ഉപദേശം തേടണമെന്ന് എന്‍എച്ച്എസ് നിര്‍ദേശിക്കുന്നു. പെട്ടെന്ന് അസ്വസ്ഥതയുണ്ടാകുക, ഛര്‍ദ്ദിക്കുക, വയറിളകുക എന്നിവയാണ് വൈറസ് ബാധയുടെ പ്രധാന ലക്ഷണങ്ങള്‍. ചിലര്‍ക്ക് ചെറിയ പനി, തലവേദന, വയറുവേദന, കൈകാലുകളില്‍ വേദന എന്നിവയും കാണപ്പെടുന്നുണ്ട്. വൈറസ് ശരീരത്തില്‍ പ്രവേശിച്ചു കഴിഞ്ഞ് രണ്ടു ദിവസങ്ങള്‍ക്ക് ശേഷമായിരിക്കും രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുക. രണ്ടു മുതല്‍ മൂന്നു ദിവസം വരെ രോഗം നീണ്ടുനില്‍ക്കുകയും ചെയ്യും.

നോറോ വൈറസ് ബാധിച്ചതായി സംശയം തോന്നിയാല്‍ വീട്ടില്‍ തന്നെ വിശ്രമിക്കുക എന്നതാണ് പ്രാഥമികമായി ചെയ്യേണ്ടത്. ഈ രോഗത്തിന് നിലവില്‍ മരുന്നുകള്‍ ഒന്നും തന്നെയില്ല. തനിയെ ഭേദമാകുന്നതു വരെ കാത്തിരിക്കുക മാത്രമേ രോഗിക്ക് ചെയ്യാനുള്ളു. മറ്റ് അസ്വസ്ഥതകള്‍ക്ക് മാത്രമേ മരുന്നുകള്‍ ആവശ്യമായി വരാറുള്ളു. ഡീ ഹൈഡ്രേഷന്‍ ഒഴിവാക്കാന്‍ ഏറെ വെള്ളം കുടിക്കുക, ജ്യൂസുകള്‍, സൂപ്പുകള്‍ എന്നിവ കഴിക്കുക തുടങ്ങിയവയാണ് ചെയ്യേണ്ടത്. കാര്‍ബണേറ്റഡ് ഡ്രിങ്കുകളും ഫ്രൂട്ട് ജ്യൂസുകളും കുട്ടികള്‍ക്ക് കൊടുക്കുന്നത് ഒഴിവാക്കണം. മുലപ്പാല്‍ കുടിക്കുന്ന കുട്ടികള്‍ക്ക അത് തുടര്‍ന്നും നല്‍കണം. വൈറസ് ബാധ ഏല്‍ക്കാതിരിക്കാന്‍ വ്യക്തി ശുചിത്വം പാലിക്കണമെന്നും എന്‍എച്ച്എസ് നിര്‍ദേശങ്ങള്‍ പറയുന്നു.
എന്‍.എച്ച്.എസ് രോഗികളെ സ്വകാര്യ ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്നതില്‍ 600ശതമാനം വര്‍ദ്ധനവുണ്ടായതായി വെളിപ്പെടുത്തല്‍. ജീവനക്കാരുടെ അപര്യാപ്തതയും ഫെസിലിറ്റികളുടെ കുറവുമാണ് സ്വകാര്യ ആശുപത്രികളിലേക്ക് രോഗികളെ റഫര്‍ ചെയ്യാന്‍ എന്‍.എച്ച്.എസ് മേധാവികള്‍ നിര്‍ബന്ധിതരാവുന്നതിന്റെ പ്രധാന കാരണം. സമീപകാലത്ത് പല എന്‍.എച്ച്.എസ് ആശുപത്രികളിലും ആവശ്യത്തിന് നഴ്‌സിംഗ് ജീവനക്കാരില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. ജീവനക്കാരുടെ അപര്യാപ്ത കാരണം നഴ്‌സുമാര്‍ അധിക ജോലിയെടുക്കേണ്ടി വരുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്‍.എച്ച്.എസ് ഡിജിറ്റല്‍ പുറത്തുവിട്ട കണക്കുകളാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്.

ആവശ്യമായ ജീവനക്കാരോ സൗകര്യങ്ങളോ ഇല്ലാത്തതിനാല്‍ 2016-17ല്‍ 584,963 കേസുകളാണ് എന്‍.എച്ച്.എസ് സ്വകാര്യ ആശുപത്രികളിലേക്ക് റഫര്‍ ചെയ്തിരിക്കുന്നത്. 2007-08 കാലഘട്ടത്തില്‍ 100,067 കേസുകള്‍ മാത്രമെ റഫര്‍ ചെയ്തിരുന്നുള്ളു. ഏതാണ്ട് ആറിരട്ടി വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 2016-17 കാലഘട്ടത്തില്‍ എന്‍.എച്ച്.എസ് ആകെ കൈകാര്യം ചെയ്തിരിക്കുന്ന കേസുകളുടെ എണ്ണം 16,546,667 ആണ്. സ്വകാര്യ ആശുപത്രിയിലേക്ക് റഫര്‍ ചെയ്ത ഇനത്തില്‍ എന്‍.എച്ച്.എസിന് ആകെ ചെലവ് വന്നിരിക്കുന്ന തുക 1 ബില്യണലധികം വരും. സമീപ വര്‍ഷങ്ങളിലെ ഏറ്റവും കൂടിയ നിരക്കാണിത്. സ്റ്റാഫിംഗ് പ്രതിസന്ധി രൂക്ഷമാകുന്നത് എന്‍.എച്ച്.എസിന് അധിക ബാധ്യതയുണ്ടാക്കുമെന്ന് നേരത്തെ നിരീക്ഷകര്‍ വ്യക്തമാക്കിയിരുന്നു.

ഒരുപാട് ആവശ്യങ്ങളുമായി എന്‍.എച്ച്.എസിനെ സമീപിച്ചിരുന്നു. എന്നാല്‍ അവക്കൊന്നും പരിഹാരം കണ്ടെത്താന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല. അതുകൊണ്ടു തന്നെ പുറത്തുവന്നിരിക്കുന്ന കണക്കുകളില്‍ അദ്ഭുതം തോന്നുന്നില്ലെന്ന് ഹെല്‍ത്ത് സര്‍വീസ് യൂണിയന്‍ യുണിസണ്‍ പ്രതിനിധി സാറ ഗോര്‍ട്ടണ്‍ പറഞ്ഞു. ചെലവേറിയ ശസ്ത്രക്രിയകള്‍ക്കായി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയാണ് നിലവില്‍ എന്‍.എച്ച്.എസ് ചെയ്യുന്നതെന്നും സാറ കൂട്ടിച്ചേര്‍ത്തു. അതേസമയം എന്‍.എച്ച്.എസിനായി ചെലവഴിക്കുന്ന തുകയില്‍ വലിയ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. എന്നാല്‍ സ്വകാര്യ ആശുപത്രികളുടെ കാര്യത്തില്‍ കാര്യങ്ങള്‍ നേരെ മറിച്ചാണ്. എന്‍.എച്ച്.എസ് പൂര്‍ണമായും സൗജന്യമായാണ് സേവനം നല്‍കുന്നത്. അത് തുടരുമെന്ന് ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് വക്താവ് പ്രതികരിച്ചു.
ലണ്ടന്‍: ലോകത്തിലെ ഏറ്റവും വലിയ പണക്കാരന്‍ ആമസോണ്‍ ചീഫ് ജെഫ് ബിസോസ്. ആമസോണിന്റെ വിപണിമൂല്യം 151 ബില്യണ്‍ ഡോളറായി ഉയര്‍ന്നതാണ് ലോകത്തിലെ ഏറ്റവും വലിയ ശതകോടീശ്വരനായ ബില്‍ഗേറ്റ്സിനെ പിന്നിലാക്കാന്‍ ജെഫ് ബിസോസിന്റെ സഹായിച്ചത്. ഈ വര്‍ഷം ആമസോണിന്റെ ഓഹരികള്‍ 6.6 ശതമാനം ഉയര്‍ച്ച നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം 56 ശതമാനമായിരുന്നു ഓഹരികളുടെ വളര്‍ച്ച. ലോക പണക്കാരുടെ പട്ടികയില്‍ ഏറെ നാള്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയ ബില്‍ഗേറ്റ്‌സിനെ പിന്തള്ളിയത് വലിയ നേട്ടമായിട്ടാണ് സാമ്പത്തിക ലോക് വിലയിരുത്തുന്നത്.

കഴിഞ്ഞ ജനുവരിയില്‍ ബ്ലൂംബര്‍ഗ് ബില്യണെയര്‍ ഇന്‍ഡെക്‌സ് പ്രകാരം 105 ബില്യണ്‍ ഡോളറാണ് ജെഫ് ബെസോസിന് ആസ്തി. എന്നാല്‍ കഴിഞ്ഞ ദിവസം അത് 151 ഡോളറായി വര്‍ദ്ധിച്ചു. ലോകത്തിലെ ഏതൊരാളും സ്വന്തമാക്കിയ സമ്പത്തിനേക്കാളും ഏറെയാണ് ഇദ്ദേഹത്തിന്റെ ആസ്തിയിപ്പോള്‍. നിലവിലെ ലോകത്തിലെ മുന്‍നിര പണക്കാരുടെ വളര്‍ച്ചയുടെ കണക്ക് പരിശോധിച്ചാല്‍ ചില രാജ്യങ്ങളുടെ ആകെ ജിഡിപിയേക്കാളും വലുതാണ്. ബില്‍ഗേറ്റ്‌സും ജെഫ് ബെസോസും മാത്രം സമീപകാലത്ത് നേടിയ നേട്ടം ചില രാജ്യങ്ങളുടെ ആകെ ബിസിനസ് നേട്ടത്തിലും കൂടുതലാണ്. ചരിത്രനേട്ടത്തിലെത്തിയ ആമസോണ്‍ ഇന്റര്‍നെറ്റ് വിപണി കീഴടക്കുകയാണ്.

1990കളുടെ തുടക്കത്തിലാണ് ബിസോസ് ഇ-കൊമേഴ്‌സ് സ്ഥാപനം തുടങ്ങുന്നത്. 2017 ലെ മൊത്തം കണക്കുകള്‍ എടുത്താല്‍ കമ്പനിക്ക് ഏകദേശം 56 ശതമാനത്തോളം സ്റ്റോക്ക് റൈസുണ്ടായിട്ടുണ്ട്. ഇതാദ്യമായല്ല ബിസോസ് പണക്കാരുടെ പട്ടികയില്‍ ഒന്നാമതാകുന്നത്. കഴിഞ്ഞ ജനുവരിയില്‍ രണ്ട് തവണ ബില്‍ഗേറ്റ്‌സിനെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തിയിരുന്നു. പക്ഷേ ഇത്തവണ മറ്റൊരു പണക്കാരനും നേടാത്തതിലും വലിയ നേട്ടമാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. വാറന്‍ ബഫറ്റ് മൂന്നാം സ്ഥാനത്ത് 87.2 ബില്യണ്‍ ഡോളര്‍. ഫേസ്ബുക്കിന്റെ മാര്‍ക്ക് സുക്കര്‍ബര്‍ഗും സാരയുടെ സഹസ്ഥാപകനുമായ അന്‍സാനോ ഒര്‍ടെഗ ഗാനോണ യഥാക്രമം നാലാം സ്ഥാനത്തും അഞ്ചാം സ്ഥാനത്തുമാണ്. യഥാക്രമം 77.5 ബില്ല്യണ്‍ ഡോളറും 76 ബില്ല്യണ്‍ ഡോളറുമായിരുന്നു ഇവരുടെ ആസ്തികള്‍.
ബ്രിട്ടന്‍ പുതിയ ബഹിരാകാശ യുഗത്തിലേക്ക് പ്രവേശിക്കുന്നു. സ്‌കോട്ടിഷ് ഹൈലാന്‍ഡ്‌സിലെ സതര്‍ലാന്‍ഡില്‍ റോക്കറ്റ് വിക്ഷേപണ സൗകര്യം ഏര്‍പ്പെടുത്തുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി 30 മില്യന്‍ പൗണ്ട് ഗവണ്‍മെന്റ് നിക്ഷേപിക്കും. ബഹിരാകാശ വ്യവസായത്തിലൂടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് 4 ബില്യന്‍ പൗണ്ടിന്റെ ഉത്തേജനം നല്‍കാന്‍ കഴിയുമെന്ന് ബിസിനസ് സെക്രട്ടറി ഗ്രെഗ് ക്ലാര്‍ക്ക് പ്രത്യാശ പ്രകടിപ്പിച്ചു. ഏവിയേഷന്‍ പദ്ധതികളില്‍ 300 മില്യന്‍ പൗണ്ടിന്റെ നിക്ഷേപം നടത്തുമെന്ന് ഫാണ്‍ബോറോ എയര്‍ഷോയില്‍ വെച്ച് പ്രധാനമന്ത്രി പ്രഖ്യാപിക്കും.

പരിസ്ഥിതി സൗഹൃദ എയര്‍ക്രാഫ്റ്റ് നിര്‍മാണത്തിനുള്ള ഫണ്ടും ഇതില്‍ ഉള്‍പ്പെടുന്നു. അമേരിക്കന്‍ എയറോസ്‌പേസ് കമ്പനിയായ ലോക്ക്ഹീഡ് മാര്‍ട്ടിനാണ് സതര്‍ലാന്‍ഡിലെ ഫെസിലിറ്റിയുടെ നിര്‍മാണച്ചുമതല. യുകെ സ്‌പേസ് ഏജന്‍സി ഇതിനായി 23.5 മില്യന്‍ പൗണ്ടാണ് അനുവദിച്ചിരിക്കുന്നത്. ഇവിടെ ഉപഗ്രഹങ്ങളും ബഹിരാകാശ യാനങ്ങളും വിക്ഷേപിക്കാനുള്ള വെര്‍ട്ടിക്കല്‍ ലോഞ്ചിംഗ് സൗകര്യമാണ് ഒരുക്കുന്നത്. ഉപഗ്രഹങ്ങള്‍ നിര്‍മിക്കാനുള്ള ഗവേഷണ സൗകര്യങ്ങളും ഇവിടെയൊരുക്കും. ബ്രിട്ടന്റെ സ്വന്തം വിക്ഷേപണ വാഹനം തയ്യാറാക്കുന്നതിനായി ഓര്‍ബെക്‌സ് എന്ന ബ്രിട്ടീഷ് കമ്പനിക്കാണ് ചുമതല. 5.5 മില്യന്‍ പൗണ്ടാണ് ഇതിനായി നല്‍കുക.

യൂറോപ്യന്‍ യൂണിയന്റെ ഗലീലിയോ സാറ്റലൈറ്റ് സിസ്റ്റത്തില്‍ നിന്ന് ബ്രെക്‌സിറ്റോടെ ഒഴിവാക്കപ്പെടാന്‍ സാധ്യതയുള്ളതിനാലാണ് ബ്രിട്ടന്‍ സ്വന്തം ബഹിരാകാശ സംരംഭത്തിന് തയ്യാറെടുക്കുന്നത്. ആദ്യ പടിയായി ചെറിയ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനുള്ള സൗകര്യങ്ങള്‍ ഓര്‍ബെക്‌സ് ഒരുക്കും. കോണ്‍വാള്‍, ഗ്ലാസ്‌ഗോ, പ്രെസ്റ്റ്വിക്ക്, സ്‌നോഡോണിയ തുടങ്ങിയ സ്ഥലങ്ങളില്‍ ഹൊറിസോണ്ടല്‍ സ്‌പേസ്‌പോര്‍ട്ടുകള്‍ സ്ഥാപിക്കുന്നതിനായി 2 മില്യന്‍ പൗണ്ട് കൂടി അനുവദിച്ചേക്കുമെന്നും വിവരമുണ്ട്.
ലണ്ടന്‍: ലോകത്തിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ ഇവന്റിന് ആതിഥേയരാകാന്‍ ശ്രമങ്ങളുമായി തെരേസ മെയ് സര്‍ക്കാര്‍. 2030ലെ ലോകകപ്പ് വേദിക്കായി അവകാശവാദമുന്നയിക്കുമെന്ന് തെരേസ മേയെ ഉദ്ധരിച്ച് സര്‍ക്കാര്‍ വക്താവ് പറഞ്ഞു. നേരത്തെ ലേബര്‍ പാര്‍ട്ടിയും ലോകകപ്പ് രാജ്യത്തേക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ നടത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 2030ലെ ലോകകപ്പ് യുകെയിലേക്ക് കൊണ്ടുവരുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി വക്താവ് പറഞ്ഞു. യുകെയിലെ ഫുട്‌ബോള്‍ ഫെഡറേഷന്‍ അധികൃതരുമായി ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാരിന് സന്തോഷമേയുള്ളു. 2030ലെ ലോകകപ്പ് വേദിക്കായി അവകാശവാദമുന്നയിക്കും. സ്‌പോര്‍ട്‌സ് ഇവന്റുകള്‍ കാര്യക്ഷമമായി നടത്തിയതിന് ചരിത്രം നമുക്കുണ്ട്. അതുകൊണ്ടു തന്നെ വേദി ലഭിക്കുമെന്ന പ്രതീക്ഷയുമുണ്ടെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു.

അതേസമയം യുകെയിലെ എല്ലാ പ്രദേശങ്ങളും ഉല്‍പ്പെടുത്തിയുള്ള വേദിയാണോ ലക്ഷ്യം മറിച്ച് ഇംഗ്ലണ്ട് മാത്രമാണോയെന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് കൃത്യമായ മറുപടി ലഭിച്ചില്ല. നിലവിലെ യുകെ/ഇംഗ്ലണ്ട് ട്രാക്ക് റെക്കോര്‍ഡുകള്‍ പരിശോധിച്ച ശേഷമായിരിക്കും അത് തീരുമാനിക്കുകയെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ യുകെ മുഴുവനായിട്ടായിരിക്കും ലോകകപ്പിന് വേദിയാവുകയെന്നാണ് സൂചന. യുവേഫയും യൂറോപ്യന്‍ ഫുട്‌ബോളിന്റെ ഗവേര്‍ണിംഗ് ബോഡിയും യുകെയുടെ ആവശ്യത്തെ പിന്തുണക്കും. യുകെ വേദിക്കായി ശ്രമിക്കുകയാണെങ്കില്‍ പിന്തുണ നല്‍കുമെന്ന് ഇരുവരും കഴിഞ്ഞ വര്‍ഷം വ്യക്തമാക്കിയിരുന്നു. കൂടാതെ ജര്‍മ്മന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ യുകെയ്ക്ക് പിന്തുണ നല്‍കാന്‍ ഇടയുണ്ട്.

2030ലെ വേദിക്കായി ഉറുഗ്വെയുടെ നേതൃത്വത്തിലുള്ള രാജ്യങ്ങളും ശ്രമിക്കുന്നുണ്ട്. 1930ലാണ് ഇതിന് മുന്‍പ് ഉറുഗ്വെ ആതിഥേയരായിട്ടുള്ളത്. ലേബര്‍ പാര്‍ട്ടിയും സര്‍ക്കാര്‍ നീക്കത്തെ സ്വാഗതം ചെയ്ത് രംഗത്ത് വന്നിട്ടുണ്ട്. ദേശീയ ഗെയിമാണ് ഫുട്‌ബോള്‍. രാജ്യത്തെ ഒന്നിച്ച് നിര്‍ത്താന്‍ അതിന് കഴിവുണ്ട്. കാല്‍പന്തുകളി മനുഷ്യനിലെ പ്രതീക്ഷകളെ നിലനിര്‍ത്താന്‍ കഴിവുള്ളതാണ്. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ ഇംഗ്ലണ്ടിന്റെ നേതൃത്വത്തില്‍ വേദിക്കായി ശ്രമിക്കുന്നതിന് പാര്‍ട്ടിയുടെ മുഴുവന്‍ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായി ലേബര്‍ ഡപ്യൂട്ടി ലീഡര്‍ ടോം വാട്‌സണ്‍ വ്യക്തമാക്കി. 2018ലെ വേദിക്കായി ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും ഇംഗ്ലണ്ടിനെ പിന്തള്ളി റഷ്യ ആതിഥേയ അവകാശം നേടുകയായിരുന്നു. 1996ലെ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പാണ് ഇംഗ്ലണ്ട് വേദിയായ അവസാനത്തെ പ്രധാന ടൂര്‍ണമെന്റ്.
യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള മൊത്തം ഇമിഗ്രേഷനില്‍ വന്‍ ഇടിവ്. അഞ്ചു വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ഇന്നലെ പുറത്തുവന്ന ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍ പറയുന്നു. എങ്കിലും വര്‍ഷം തോറും 100,000 പേര്‍ യുകെയില്‍ എത്തുന്നുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. യുകെ വിടുന്ന യൂറോപ്യന്‍ പൗരന്‍മാരുടെ എണ്ണത്തിലും കാര്യമായ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. പുതിയ കണക്കുകള്‍ അനുസരിച്ച് 139,000 പേരാണ് യുകെയില്‍ നിന്ന് സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചു പോയത്. ഇത് രേഖപ്പെടുത്തിയതില്‍ വെച്ച് ഏറ്റവും വലിയ നിരക്കാണ്.

2017ല്‍ 240,000 പേര്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടനിലേക്ക് എത്തി. ഇതിലൂടെ രേഖപ്പെടുത്തിയ മൊത്തം ഇന്‍ഫ്‌ളോ 101,000 ആണ്. ലോകമൊട്ടാകെ നിന്നുള്ള മൊത്തം ഇമിഗ്രേഷന്‍ കഴിഞ്ഞ വര്‍ഷം 282,000 ആയി ഉയര്‍ന്നുവെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. യുകെയിലേക്ക് എത്തുന്നവരുടെ എണ്ണം 630,000 ആയി ഉയര്‍ന്നിട്ടുണ്ടെങ്കിലും എമിഗ്രേഷനില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്. തെരേസ മേയ് ലക്ഷ്യമിട്ടിരുന്നതിലും മൂന്ന് മടങ്ങായി മൊത്തം ഇമിഗ്രേഷന്‍ ഉയര്‍ന്നിട്ടുണ്ട്.

12 മാസങ്ങളില്‍ സ്‌റ്റോക്ക് ടൗണിന്റെ ജനസംഖ്യക്ക് തുല്യം കുടിയേറ്റക്കാരാണ് ഇവിടേക്ക് എത്തിയത്. ബ്രിട്ടനില്‍ നിന്ന് കുടിയേറ്റക്കാര്‍ തിരികെ പോകുന്ന ബ്രെക്‌സോഡസ് എന്ന പ്രവണത 2016ലെ ഹിതപരിശോധനയ്ക്ക് ശേഷം സജീവമായിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ വലിയൊപു ഭൂരിപക്ഷവും സ്വന്തം നാടുകളിലേക്ക് മടങ്ങുമെന്നായിരുന്നു വിലയിരുത്തലെങ്കിലും അപ്രകാരം പോകുന്നവര്‍ക്ക് പകരം അതേ അളവില്‍ ഇമിഗ്രേഷന്‍ തുടരുകയും ചെയ്തിരുന്നു.
കോട്ടയം : ജലന്ധര്‍ രൂപത ബിഷപ് ഫ്രാങ്കോ മുളയ്‌ക്കല്‍ കന്യാസ്‌ത്രീയെ പീഡിപ്പിച്ചെന്ന കേസ് ഒതുക്കിത്തീര്‍ക്കാന്‍ ബിഷപ്പിന്റെ ദൂതന്‍മാര്‍ രംഗത്ത്. കേസ് പിന്‍വലിക്കാന്‍ കന്യാസ്‌ത്രീയുടെ സഹോദരനു വാഗ്‌ദാനം ചെയ്‌തത് അഞ്ചുകോടി രൂപ. പരാതിക്കാരിയായ കന്യാസ്‌ത്രീയെ മദര്‍ ജനറല്‍ പദവിയിലേക്ക് ഉയര്‍ത്താമെന്നാണു മറ്റൊരു വാഗ്‌ദാനം.
ബിഷപ്പിന്റെ സഹോദരനും രണ്ടു ധ്യാനഗുരുക്കളുമാണു വാഗ്‌ദാനങ്ങളുമായി കന്യാസ്‌തീയുടെ സഹോദരനെ സമീപിച്ചത്. ഇദ്ദേഹം നെല്ല് വില്‍ക്കുന്ന കാലടിയിലെ ഒരു മില്ലുടമയാണു മധ്യസ്‌ഥന്‍. കഴിഞ്ഞ 13-നാണ് മില്ലുടമ കന്യാസ്‌ത്രീയുടെ സഹോദരനെ സമീപിച്ചത്.
ബിഷപ് ഫ്രാങ്കോയ്‌ക്കെതിരേ ഉയര്‍ന്ന ആരോപണത്തെപ്പറ്റി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കു നേരത്തേ അറിയാമായിരുന്നു എന്നതിന്റെ തെളിവുകളും പുറത്തുവന്നു. ഫ്രാങ്കോയുടെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്‌തിയുണ്ടായിരുന്ന സിസ്‌റ്റര്‍ നീന റോസാണ് ആലഞ്ചേരിക്കു പരാതി നല്‍കിയത്.
സിസ്‌റ്റര്‍ നീനയുടെ ബന്ധുവായ വൈദികനുമായി ചേര്‍ന്ന് ഉജ്‌ജയിന്‍ ബിഷപ് സെബാസ്‌റ്റ്യന്‍ വടക്കേല്‍ മുഖേനയാണു പരാതിയുമായി കര്‍ദിനാളിനെ സമീപിച്ചത്. ഫ്രാങ്കോയ്‌ക്കെതിരേ പരാതി നല്‍കാന്‍ കന്യാസ്‌ത്രീ കര്‍ദിനാളിന്റെ അനുവാദം ചോദിച്ചെങ്കിലും ലഭിച്ചില്ല. ഇതേത്തുടര്‍ന്നാണ് ഉജ്‌ജയിന്‍ ബിഷപ് മുഖേന കഴിഞ്ഞ നവംബര്‍ 17-നു നീനയും മറ്റൊരു സിസ്‌റ്ററായ അനുപമയുടെ പിതാവും ചേര്‍ന്നു കര്‍ദിനാളിനു നേരിട്ടു പരാതി നല്‍കിയത്. അതിന്മേലും നടപടിയുണ്ടായില്ല.
ഇന്ന് എറണാകുളത്തെത്തുന്ന കര്‍ദിനാളിന്റെ മൊഴിയെടുക്കാന്‍ അന്വേഷണസംഘം അനുമതി തേടിയിട്ടുണ്ട്. പീഡനം നടന്നതായി കന്യാസ്‌ത്രീ ആരോപിച്ച 2014-16 കാലയളവിലെ മുഴുവന്‍ വിളികളുടെയും വിശദാംശങ്ങള്‍ ലഭ്യമാക്കാന്‍ പാലാ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഫോണ്‍ കമ്പനികളോട് ഉത്തരവിട്ടു. ബിഷപ്പും കന്യാസ്‌ത്രീയും ഉപയോഗിച്ചിരുന്ന ബി.എസ്.എന്‍.എല്‍, ഐഡിയ, എയര്‍ടെല്‍ ഫോണുകളുടെ വിശദാശംങ്ങള്‍ ഇന്ന് അന്വേഷണസംഘത്തിനു നല്‍കണമെന്നാണ് ഉത്തരവ്. ഫോണ്‍ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് മൊബൈല്‍ കമ്പനികളെ സമീപിച്ചെങ്കിലും നിരസിക്കപ്പെട്ടതിനേത്തുടര്‍ന്നാണു പോലീസ് കോടതിയെ സമീപിച്ചത്.
കൊച്ചി: കലാലയങ്ങളില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ കോളേജില്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവം ദുഃഖകരമെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. കലാലയ രാഷ്ട്രീയം നിരോധിക്കണമെന്ന ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇങ്ങനെ പറഞ്ഞത്.
കലാലയങ്ങളില രാഷ്ട്രീയം നിരോധിച്ചുകൊണ്ട് കോടതി നേരത്തെ ഇറക്കിയ ഉത്തരവ് ശക്തമായി നടപ്പാക്കണം എന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു ഹര്‍ജി. കോളേജ് കാമ്പസില്‍ രാഷ്ട്രീയ പ്രവര്‍ത്തനം അനുവദിക്കാന്‍ കഴിയില്ല. കാമ്പസില്‍ ഇനിയും രാഷ്ട്രീയ കൊലപാതകം ഉണ്ടാകരുത്. ഇത്തരം ദുഃഖകരമായ സംഭവം തടയുകതന്നെ വേണം. സര്‍ക്കാര്‍ കോളേജില്‍ ഇത്തരമൊരു സംഭവം നടന്നതില്‍ കടുത്ത വേദനയുണ്ടെന്നും കോടതി വ്യക്തമാക്കി.
ഓരോ വ്യക്തിക്കും കാമ്പസില്‍ ആശയപ്രചരണം നടത്താം. എന്നാല്‍, സമരപരിപാടികളും ധര്‍ണകളും പ്രതിഷേധങ്ങളും കോളേജിനുള്ളില്‍ അനുവദിക്കാനാകില്ല. അങ്ങനെ വന്നാല്‍ അത് മറ്റൊരാളുടെ മേല്‍ തങ്ങളുടെ രാഷ്ട്രീയം അടിച്ചേല്‍പ്പിക്കുന്നതായി മാറും. അത് ഒരുവിധത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ മുന്‍കാലത്തെ വിധി നടപ്പാക്കാത്തതിന്റെ പരിണത ഫലമാണ് അഭിമന്യുവിന്റെ കൊലപാതകത്തില്‍ എത്തിനില്‍ക്കുന്നതെന്നും കോടതി പറഞ്ഞു.
അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമായി കാണണമെന്നും അതിന്റെ പേരില്‍ കേരളത്തിലെ കാമ്പസുകളില്‍ രാഷ്ട്രീയം പൂര്‍ണമായും നിരോധിക്കാന്‍ പാടില്ലെന്നും സര്‍ക്കാര്‍ നിലപാടെടുത്തു. അഭിമന്യുവിന്റെ കൊലപാതകത്തെ ന്യായീകരിക്കുകയല്ല. ഇക്കാര്യത്തില്‍ സത്യവാങ്മൂലം നല്‍കാന്‍ അവസരം നല്‍കണമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടു. കേസില്‍ ഇടക്കാല ഉത്തരവാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പറഞ്ഞത്.
മലയാളം യു കെ ന്യൂസ് ടിം
വാല്‍സിംഹാം. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ രണ്ടാമത് വാല്‍സിംഹാം തീര്‍ത്ഥാടനം ഇന്നലെ നടന്നു. രൂപത രൂപീകൃതമായതിനു ശേഷമുള്ള രണ്ടാമത് തീര്‍ത്ഥാടനമാണിത്. രൂപതയുടെ എല്ലാ റീജിയണില്‍ നിന്നുമായി ആയിരങ്ങള്‍ വാല്‍സിംഹാമിലേയ്ക്ക് ഒഴുകിയെത്തിയപ്പോള്‍ രണ്ടാം ജന്മദിനം ആഘോഷിക്കാനൊരുങ്ങുന്ന ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ കൂട്ടായ്മയാണ് ഇവിടെ പ്രതിഫലിച്ചത്.
രാവിലെ ഒമ്പത് മണിക്ക് റവ. ഫാ. സോജി ഓലിക്കലിന്റെ വചനപ്രഘോഷണത്തോടെ തീര്‍ത്ഥാടന ശുശ്രൂഷകള്‍ ആരംഭിച്ചു. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പരിശുദ്ധ അമ്മയുടെയും വി. തോമ്മാസ്ലീഹായുടേയും തിരുസ്വരൂപം വെഞ്ചരിച്ച് പരസ്യ വണക്കത്തിനായി വെച്ചു. പതിന്നൊന്നു മണിയോടെ അവസാനിച്ച വചനപ്രഘോഷണത്തിനു ശേഷം അടിമ വെയ്ക്കലിനും നേര്‍ച്ച കാഴ്ചകള്‍ അര്‍പ്പിക്കുവാനുള്ള സമയമായിരുന്നു. ഒരു മണിക്ക് പരിശുദ്ധ അമ്മയുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രസിദ്ധമായ പ്രദക്ഷിണമി റങ്ങി. വാദ്യമേളങ്ങളും കൊടിതോരണങ്ങളും മുത്തുക്കുടകളുമായി വിശുദ്ധ കുരിശിന്റെ പിറകില്‍ ജപമാല രഹസ്യങ്ങളും പ്രാര്‍ത്ഥനകളും ചൊല്ലി അത്യധികം ഭക്തിനിര്‍ഭരമായ പ്രദക്ഷിണത്തില്‍ ആയിരങ്ങള്‍ പങ്കുകൊണ്ടു. ഇരുപത് ജപമാല സ്റ്റേഷനുകളില്‍ പ്രദക്ഷിണം തീരുവോളം ജപമാല മന്ത്രങ്ങള്‍ ഉരുവിട്ടിരുന്നു. വിശ്വാസത്തിന്റെ തീഷ്ണത ഒട്ടും നഷ്ടപ്പെടുത്താതെ പ്രദക്ഷിണത്തില്‍ പങ്കെടുക്കാന്‍ ഈ
ജപമാല സ്റ്റേഷനുകള്‍ കാരണമായി. നൂറ് വര്‍ഷങ്ങള്‍ക്ക് ശേഷം യുകെ ആതിഥ്യമരുളുന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസ് ‘അഡോറേമൂസ്’ 2018 സെപ്റ്റംബര്‍ 7 മുതല്‍ 9 വരെ ലിവര്‍പൂളില്‍ വെച്ചു നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ദിവ്യകാരുണ്യം വഹിച്ചുകൊണ്ടാണ് പ്രദക്ഷിണം നടന്നത്.
രണ്ടരയോടെ പ്രദക്ഷിണം ദേവാലയത്തില്‍ പ്രവേശിച്ചു. മൂന്നു മണിക്ക് അത്യധികം ഭക്തിനിര്‍ഭരമായ വിശുദ്ധ കുര്‍ബാന നടന്നു. പതിനെട്ടോളം വൈദീകര്‍ സഹകാര്‍മ്മികരായ വിശുദ്ധ കുര്‍ബാനയില്‍ അഭിവന്ദ്യ പിതാവ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികനായി. റവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലയുടെ നേതൃത്വത്തിലുള്ള ഗായക സംഘം വിശുദ്ധ കുര്‍ബാനയുടെ ഗാനങ്ങളാലപിച്ചു. അഭിവന്ദ്യ പിതാവ് വിശുദ്ധ കുര്‍ബാനയോടൊപ്പം തീര്‍ത്ഥാടനത്തിനെത്തിയ വിശ്വാസികള്‍ക്ക് സന്ദേശം നല്‍കി.
വരാനിരിക്കു ലോകത്തിനെ ദൈവം ഇഹലോകത്തിന് കാണിച്ചു കൊടുത്തത് ഞായറാഴ്ചയാണ്.
ഞായറാഴ്ച ദിവസത്തെ അവഗണിക്കുന്നവര്‍ നിത്യ ജീവനെയാണ് പന്താടുന്നത്.
ഓഹരി വാങ്ങി പിതാവില്‍ നിന്ന് നാം അകലുമ്പോള്‍ നാം നഷ്ടപ്പെടുത്തുന്നത് പിതാവിന്റെ സ്‌നേഹമാണ്. അഭിവന്ദ്യ പിതാവ് പറഞ്ഞു. ആത്മ ശരീരങ്ങളോടെ സ്വര്‍ഗ്ഗത്തിലുള്ള പരിശുദ്ധ അമ്മയുടെ മാധ്യസ്ഥമാണ് നാം അപേക്ഷിക്കേണ്ടത്. പരിശുദ്ധ അമ്മയാകുന്ന ഈവന്റ് മാനേജര്‍ക്ക് നമ്മളെ ഏല്‍പ്പിച്ചു കൊടുക്കണം. ഈശോയോടൊപ്പമാണ് അമ്മ ഇരിക്കുന്നത്. ഞാന്‍ ഈ ഈവന്റ് മാനേജര്‍ക്കാണ് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയെ ഏല്‍പ്പിച്ചു കൊടുത്തിരിക്കുന്നത്. രൂപതയുടെ പ്രശ്‌നങ്ങളില്‍ ഒരിക്കലും പതറാന്‍ അമ്മ എന്നെ അനുവദിച്ചിട്ടില്ല. തിടുക്കത്തില്‍ ഇടപെടുന്നയാളാണ് പരിശുദ്ധ അമ്മ. നിങ്ങളും അങ്ങനെയായിരിക്കണം. അഭിവന്ദ്യ പിതാവ് തന്റെ സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ന് രണ്ടാം ജന്മദിനം ആഘോഷിക്കുന്ന രൂപതയ്ക്ക് കഴിഞ്ഞ വര്‍ഷങ്ങളില്‍ പരിശുദ്ധ അമ്മയിലൂടെ ദൈവം നല്‍കിയ അനുഗ്രഹങ്ങളെ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നന്ദിപൂര്‍വ്വം അനുസ്മരിച്ചു. സീറോ മലബാര്‍ വിശ്വാസികളുടെ സൗകര്യപ്രകാരം വരുംകാലങ്ങളില്‍ വാല്‍സിംഹാം തീര്‍ത്ഥാടനം ശനിയാഴ്ചയിലാക്കുവാന്‍ രൂപത ആലോചിക്കുന്നുണ്ടെന്നും അഭിവന്ദ്യ പിതാവ് അറിയിച്ചു.
വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം കുട്ടികളുടെ വിശ്വാസ പരിശീലനത്തിന്റെ വിവിധ അവസരങ്ങളില്‍ ചൊല്ലുന്ന പ്രാര്‍ത്ഥനകളുടെ സമാഹാരം ‘ലാക്കുമാറ’ എന്ന പേരിലുള്ള പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം അഭിവന്ദ്യ പിതാവ് നിര്‍വ്വഹിച്ചു. തുടര്‍ന്ന് വാല്‍സിംഹാം തീര്‍ത്ഥാടനത്തിനെത്തിയ സീറോ മലബാര്‍ വിശ്വാസികള്‍ക്ക് കോര്‍ഡിനേറ്റര്‍ റവ. ഫാ. ഫിലിപ്പ് പന്തമാക്കല്‍ കിംഗ്‌സിലിന്‍ കമ്മ്യൂണിറ്റിയുടെ പേരില്‍ നന്ദിയര്‍പ്പിച്ചതോടെ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ രണ്ടാമത് വാത്സിംഹാം തീര്‍ത്ഥാടനം അവസാനിച്ചു.
ചുട്ടുപൊള്ളുന്ന വെയിലിലും പരിശുദ്ധ അമ്മയുടെ സ്‌നേഹവും വാത്സല്യം അനുഭവിച്ചറിഞ്ഞ ദൈവജനം ഒന്നായി പാടി…
അമ്മേ മരിയേ വാത്സിഹാമിലെ മാതാവേ..
ലില്ലിപ്പൂക്കള്‍ കൈകളിലേന്തും കന്യകയേ…
വാത്സല്യത്തില്‍ വിളനിലമാം മാതാവേ…
നിത്യസഹായം ഞങ്ങള്‍ക്കെന്നും ഏകിടണേ…
ചിത്രങ്ങള്‍ ഷിബു മാത്യൂ

പാരീസ്: ഫ്രാന്‍സിന്റെ രണ്ടാമത് ഫുട്‌ബോള്‍ ലോകകപ്പ് നേട്ടം മതിമറന്ന് ആഘോഷിച്ച് നഗരങ്ങള്‍. എംപ്പാബെയും കൂട്ടരും മോസ്‌കോയില്‍ കപ്പുയര്‍ത്തിയതിന് ശേഷം ഫ്രാന്‍സിലെ നഗരങ്ങള്‍ ഉറങ്ങിയിട്ടില്ല. പതാകയുമേന്തി പതിനായിരങ്ങളാണ് തെരുവിലിറങ്ങിയത്. പല സ്ഥലങ്ങളിലേയും ആഘോഷങ്ങള്‍ അതിരുകടന്നു. പോലീസുമായി ആരാധകര്‍ ഏറ്റുമുട്ടി. കുപ്പികളും മറ്റും പോലീസിന് നേരെ വലിച്ചെറിഞ്ഞ് അക്രമം അഴിച്ചുവിടാന്‍ ശ്രമമുണ്ടായി. ആയിരക്കണക്കിന് പോലീസുകാരാണ് ഒരോ സ്ഥലങ്ങളിലും നിയമിക്കപ്പെട്ടിരിക്കുന്നത്. അക്രമികള്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നിട്ടും തിരികെ പോവാന്‍ ആരാധകര്‍ കൂട്ടാക്കാതിരുന്നതോടെ കണ്ണീര്‍ വാതകം പ്രയോഗിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2006ന് ശേഷം ഇതാദ്യമായിട്ടാണ് ഫ്രാന്‍സ് ഫൈനലിലെത്തുന്നത്. വലിയ ആവേശത്തിലാണ് ആരാധകര്‍ ഫൈനലിനെ നോക്കിക്കണ്ടിരുന്നുത്.

പാരിസിലെ ഈഫല്‍ ടവറിന് കീഴില്‍ ഉള്‍പ്പെടെയ വലിയ സ്‌ക്രീനില്‍ കളി കാണാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. പലയിടങ്ങളിലും ഒരു സ്റ്റേഡിയത്തില്‍ ഉള്‍ക്കൊള്ളാവുന്ന അത്രയും കാണികളുമുണ്ടായിരുന്നു. അക്രമ സാധ്യത കണക്കിലെടുത്ത് ഇവിടങ്ങളിലെല്ലാം ശക്തമായി പോലീസ് സാന്നിധ്യവും ഉണ്ടായിരുന്നു. കളിയുടെ അവസാന മിനിറ്റുകളിലേക്ക് കടന്നപ്പോള്‍ തന്നെ ആരാധകര്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. ബസ് സ്‌റ്റോപ്പുകളും തെരുവുകളും ദേശീയ പതാകകൊണ്ട് ആരാധകര്‍ അലങ്കരിച്ചു. പിന്നീട് പതാകയേന്തി തെരുവുകളിലൂടെ നടന്നു നീങ്ങിയ ആരാധകര്‍ പടക്കം പൊട്ടിക്കുകയും സമീപത്തെ കടകള്‍ തകര്‍ക്കാന്‍ ശ്രമം നടത്തുകയും ചെയ്തു.

കടകളുടെ ചില്ലുകള്‍ തകര്‍ക്കാന്‍ ശ്രമം ആരംഭിച്ചതോടെയാണ് പോലീസ് ഇടപെട്ടത്. ചിലര്‍ പടക്കം കത്തിച്ച് പോലീസിന് നേരെ എറിഞ്ഞു. പാരീസില്‍ ആഘോഷ പരിപാടികള്‍ നടത്തിയ മിക്കവരും മുഖം മറച്ചിരുന്നു. സ്വന്തം മൊബൈലില്‍ ചിത്രം പകര്‍ത്തുകയും പരസ്പരം കെട്ടിപ്പിടിക്കുകയും ചെയ്താണ് ആദ്യഘട്ടത്തില്‍ ആഘോഷം നടന്നത്. എന്നാല്‍ പിന്നീട് പോലീസിന് നേരെ തിരഞ്ഞ ആരാധകര്‍ ബിയര്‍ കുപ്പികള്‍ ഉള്‍പ്പെടെയുള്ളവ പോലീസിനെ നേരെ വലിച്ചെറിഞ്ഞു. ഇതോടെ ജലപീരങ്കി ഉപയോഗിച്ച പോലീസ് അക്രമികള്‍ക്ക് നേരെ കണ്ണീര്‍ വാതകവും പ്രയോഗിച്ചു. പാരീസ് നഗരത്തില്‍ രാത്രി വൈകിയും ആഘോഷങ്ങള്‍ നടന്നിരുന്നു. ഇവിടങ്ങളില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.