Main News

പ്രൊഫ. ബാബു പൂഴിക്കുന്നേല്‍

ഒരു മലയാള സമാജം ഉഴവൂര്‍ കോളജില്‍ ആരംഭിക്കുവാന്‍ ഞാന്‍ ആഗ്രഹിച്ചു. മലയാളം മെയിനില്ലെങ്കിലും സെക്കന്റ ് ലാംഗ്വേജ് വിദ്യാര്‍ത്ഥികളെ അണിനിരത്തി കുറെ സര്‍ഗാക പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാം എന്നായിരുന്നു എന്റെ ചിന്ത. ഞാന്‍ തന്നെ മുന്‍കൈയ്യെടുത്ത് മലയാളം പഠിക്കുന്ന കുട്ടികളില്‍ നിന്നും പ്രതിനിധികളെ തിരഞ്ഞെടുത്ത് ഒരു കമ്മിറ്റിയുണ്ടാക്കി. വകുപ്പദ്ധ്യക്ഷന്‍ പ്രസിഡന്റ ്. മലയാളത്തിലെ ഒരു അധ്യാപകന്‍ ട്രഷറാര്‍. ബാക്കി ഭാരവാഹികളെല്ലാം വിദ്യാര്‍ത്ഥികള്‍. ഈ ഉദ്യമത്തിന് പ്രാല്‍ സാര്‍ പച്ചക്കൊടി വീശി. ”ഞാന്‍ റിട്ടയര്‍ ചെയ്യാന്‍ പോവുകയാണ്. നീ എല്ലാം നോക്കി നടത്തിക്കോ.” ഇലഞ്ഞിക്കാരനായ ജോസഫ് സി. സൈമണ്‍ എന്ന വിദ്യാര്‍ത്ഥിയായിരുന്നു സെക്രട്ടറി. ജോസഫ് ഓടിനടന്ന് എല്ലാകാര്യങ്ങളും നടത്തിയിരുന്നത് എനിക്ക് ഉത്സാഹമായി. ഒരു കവിയരങ്ങോടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാം എന്നു ഞങ്ങള്‍ തീരുമാനിച്ചു. കവി ചെമ്മനം ചാക്കോയെ ഉദ്ഘാടനത്തിന് വിളിച്ചു. കവി ഡി. വിനയചന്ദ്രന്റെ ഉത്സാഹത്തില്‍ കുരീപ്പുഴ ശ്രീകുമാര്‍, എസ്.ജോസഫ്, മനോജ് കുറൂര്‍ തുടങ്ങിയ യുവ കവികളെയും ക്ഷണിച്ചു. രണ്ടായിരാമാണ്ട് ഒക്‌ടോബര്‍ മാസത്തില്‍ കവിയരങ്ങ് നടത്തുവാന്‍ ഒരു തീയതിയും നിശ്ചയിച്ചു. പ്രത്യേകരീതിയിലുള്ള നോട്ടീസ് റെഡിയാക്കി. പനയോലകള്‍ കൊണ്ട് കേരളീയ മാതൃകയില്‍ കമാനങ്ങെളാക്കെ ഒരുക്കുവാനും കുട്ടികള്‍ അണിയറയില്‍ പ്രവര്‍ത്തനം തുടങ്ങി.

പരിപാടിയുടെ രണ്ടു ദിവസം മുന്‍പ് കോളജില്‍ അതിഭയങ്കരമായ സംഘര്‍ഷം ഉണ്ടായി. ഇക്കണോമിക്‌സ് അസോസിയേഷന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികള്‍ എഴുതി ഒട്ടിച്ചിരുന്ന പോസ്റ്റര്‍ ഏതോ കോമേഴ്‌സ് വിദ്യാര്‍ത്ഥി കീറിക്കളഞ്ഞു. കുട്ടികള്‍ തമ്മില്‍ അടിപിടിയായി. ഇക്കണോമിക്‌സുകാര്‍ സമരം പ്രഖ്യാപിച്ചു. കൊമേഴ്‌സുകാര്‍ അവര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചു. പ്രശ്‌നം ഇക്കണോമിക്‌സ്, കോമേഴ്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള വൈരമായി വളര്‍ന്നു. പിറ്റേദിവസവും സമരം ശക്തമായി. കോളജ് കവാടത്തിലെ ഷട്ടറുകള്‍ അടച്ചിട്ട് ഇരുവിഭാഗവും ബലപരീക്ഷണത്തിന് മുതിര്‍ന്നു. ഒരു കോമേഴ്‌സ് അധ്യാപകന്റെ മകന്‍ സസ്‌പെന്‍ഷനിലായി. മലയാള സമാജത്തിന്റെ ഉദ്ഘാടനത്തെക്കുറിച്ച് ഞങ്ങള്‍ പ്രിന്‍സിപ്പലിനോട് ചോദിച്ചു. വി.പി. തോമസുകുട്ടി സാര്‍ നിസഹായനായി കൈമലര്‍ത്തി. ”ഈ ബഹളത്തില്‍ ഞാനെന്തുചെയ്യാനാ. കവിയരങ്ങ് മാറ്റിവയ്ക്ക്.” അദ്ദേഹം പറഞ്ഞു. കുട്ടികള്‍ നിരാശരായി. ഉയര്‍ത്തിക്കെട്ടിയ ബാനറുകള്‍ അഴിച്ച് മടക്കിവച്ചു. പനയോലകള്‍ കാന്റീന്റെ പിറകില്‍ ഒളിപ്പിച്ചുവച്ചു. ജോസഫ് സി. സൈമണ്‍ കണ്ണീരണിഞ്ഞ് ഇലഞ്ഞിയിലേക്കു മടങ്ങി.

വൈകുേന്നരം വീട്ടിെലത്തിയ ഞാന്‍ ചെമ്മനം ചാക്കോസാറിനെ ഫോണ്‍ ചെയ്തു. കവിയരങ്ങ് മാറ്റിവച്ചു എന്ന വാര്‍ത്തകേട്ടപ്പോള്‍ സാര്‍ പൊട്ടിത്തെറിച്ചു. ”ഞാന്‍ പെട്ടിയെല്ലാം അടുക്കി പുലര്‍ച്ചെയുള്ള തീവണ്ടിക്ക് പോരാന്‍ ഒരുങ്ങിയിരിക്കുകയായിരുന്നല്ലോ. നിങ്ങളെന്തു പണിയാണീ കാണിച്ചത്.” എന്റെ കദനകഥ കേട്ടപ്പോള്‍ സാര്‍ തണുത്തു. പിന്നെ ഒരിക്കലാവാം എന്നുപറഞ്ഞ് അദ്ദേഹം ഫോണ്‍ കട്ടുചെയ്തു. മറ്റു യുവ കവികളെ വിനയചന്ദ്രന്‍ സാര്‍ വിളിച്ച് ആശ്വസിപ്പിച്ചു. അങ്ങനെ മലയാള സമാജം എന്ന കുഞ്ഞിന്റെ ജന്മം എട്ടു മാസത്തേക്കുകൂടി നീണ്ടു! കടിഞ്ഞൂല്‍ പ്രസവം വേദനാമയമായി. 2001 ജൂണിലാണ് മലയാള സമാജത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നടന്നത്. സുകുമാര്‍ അഴിക്കോടാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ചാഴിക്കാട്ടു ഹാളില്‍ കോളജിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും അണിനിരത്തിയായിരുന്നു ആ സമ്മേളനം. പ്രിന്‍സിപ്പല്‍ വി.പി തോമസുകുട്ടി സാര്‍ ഇക്കാര്യത്തില്‍ ഉദാരമായ സമീപനമാണ് കൈക്കൊണ്ടത്. അദ്ധ്യക്ഷന്‍ പ്രാല്‍സാര്‍, പ്രിന്‍സിപ്പല്‍ തോമസുകുട്ടി സാര്‍ ആശംസ.

കോളജിലെ മിക്കവാറും എല്ലാ അധ്യാപകരും അഴിക്കോട് സാറിന്റെ പ്രസംഗംകേള്‍ക്കുവാന്‍ മുന്‍ നിരയില്‍ വന്നിരുന്നു. പന്ത്രണ്ട് മിനിട്ട് നീണ്ട ഒരു സ്വാഗതമാണ് ഞാന്‍ ആശംസിച്ചത്. നല്ല ഒരന്തരീക്ഷമായിരുന്നതിനാല്‍ സ്വാഗതം കത്തിക്കയറി. അഴീക്കോട് സാറിനെ അദ്ദേഹത്തിന്റെ സമഗ്ര സംഭാവനകള്‍ സൂചിപ്പിച്ചുെകാണ്ടുതന്നെ എനിക്കവതരിപ്പിക്കുവാന്‍ കഴിഞ്ഞു. അതിന്റെ സന്തോഷം അദ്ദേഹം ഒരു മണിക്കൂര്‍ നീണ്ട പ്രഭാഷണത്തില്‍ സൂചിപ്പിക്കുകയും ചെയ്തു. അപശബ്ദങ്ങളൊന്നുമില്ലാതെ ഒന്നരമണിക്കൂര്‍ ചാഴികാട്ട് ഹാള്‍ സാംസ്‌കാരിക നിലവാരത്തിന്റെ സുന്ദരമുഖം പ്രകടിപ്പിച്ചു. തൃശൂരില്‍ നിന്നെത്തിയ അഴീക്കോട് സാര്‍ ഹോസ്റ്റലില്‍ ഊണുകഴിച്ച് ഞങ്ങളെ നോക്കി അപൂര്‍വ്വമായ ആ പുഞ്ചിരിപൊഴിച്ച് കോട്ടയത്തേക്ക് യാത്രയായി. അന്നുവൈകുന്നേരം മാമ്മന്‍ മാപ്പിളഹാളില്‍ അദ്ദേഹത്തിന് മറ്റൊരു പ്രഭാഷണമുണ്ട്.

മലയാള സമാജത്തിന്റെ പേരില്‍ പിന്നീട് പലപ്രവര്‍ത്തനങ്ങളും ഞങ്ങള്‍ സംഘടിപ്പിച്ചു. കൈയ്യെഴുത്തു മാസിക എല്ലാ വര്‍ഷവും പ്രസിദ്ധീകരിച്ചു. ചെമ്പകം, പച്ചക്കുതിര, മുരജം തുടങ്ങിയ പേരുകളുള്ള കൈയ്യെഴുത്തു മാസികകള്‍ കുട്ടികളുടെ സര്‍ഗവാസനയെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു. കൈയ്യെഴുത്തുമാസികയുടെ സകല ജോലികളും കുട്ടികള്‍ സന്തോഷത്തോടെ ഏറ്റെടുത്തു. ജോസഫ് സി.സൈമണ്‍, ഉദയകുമാര്‍, കുസുമം ജോസഫ്, ഡോണാ സേവ്യര്‍ തുടങ്ങിയ മിടുക്കരായ വിദ്യാര്‍ത്ഥികളെ ഞാനിപ്പോഴും ഓര്‍മ്മിക്കുന്നു. ഉദയകുമാര്‍ ഇപ്പോള്‍ യു.എ.ഇയില്‍ ഉണ്ട്. ദുബായില്‍ നിന്നും കൊച്ചിയിലേക്കുള്ള ഒരു വിമാന യാത്രയില്‍ ഞങ്ങള്‍ ഒന്നിച്ചുണ്ടായിരുന്നു. ആ കാലഘട്ടത്തിലെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെപ്പറ്റി ഉദയകുമാര്‍ സംസാരിച്ചത് എന്നെ സന്തോഷവാനാക്കി. ഡി. വിനയചന്ദ്രന്‍, കുരീപ്പുഴ ശ്രീകുമാര്‍, എസ്. ജോസഫ്, മനോജ് കുറൂര്‍ എന്നിവരൊക്കെ മലയാളസമാജത്തിന്റെ പല വേദികളില്‍ കവിതകളവതരിപ്പിച്ചു. സി.എല്‍ തോമസ്, പോള്‍ മണലില്‍, ജോസ് ടി. തോമസ് എന്നിവരുടെ നേതൃത്വത്തില്‍ ഒരു മീഡിയാ വര്‍ഷോപ്പ് നടത്തുവാന്‍ കഴിഞ്ഞു. ട്രഷററായിരുന്ന സോമിടീച്ചറിന്റെ നേതൃത്വത്തില്‍ ഒരു ലോട്ടറി നടത്തി പണം സമാഹരിച്ചു. ഞാന്‍ പ്രിന്‍സിപ്പലാകുന്നതുവരെ മലയാള സമാജത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായിരുന്നു.

ബി.സി.എം. കോളജില്‍ എത്തിയപ്പോഴും മലയാള സമാജ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാന്‍ കഴിഞ്ഞത് വളരെ സന്തോഷകരമായ ഒരു സാംസ്‌കാരിക അനുഭവമായി ഞാന്‍ സ്മരിക്കുന്നു. ഓര്‍മ്മ എന്ന പേരില്‍ 2014ലിലും 2015 ലും ഓരോ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. ആദ്യത്തെ ഓര്‍മ്മയില്‍ ബി.സി.എം കോളജിലെ അധ്യാപികമാരുടെ ജീവിതത്തിലെ രസകരമായ അനുഭവങ്ങളാണ് പങ്കുവച്ചത്. അത് കോളജില്‍ വലിയ സംസാരവിഷയമായി. തങ്ങള്‍ക്കു പറ്റിയ അമളികളും അബദ്ധങ്ങളും എഴുതി പലരും എഴുത്തുകാരായി. 2015 ലെ ഓര്‍മ്മ ആ വര്‍ഷം കോളജില്‍ നടന്ന നാക് ടീമിന്റെ സന്ദര്‍ശനം ഉണ്ടാക്കിയ സംഭവങ്ങളെ ആസ്പദമാക്കിയായിരുന്നു. നാക് സന്ദര്‍ശനത്തിന്റെ ഉദ്വേഗജനകവും രസകരവുമായ സ്മരണകളാണ് ഈ പുസ്തകത്തില്‍ വിവരിക്കപ്പെട്ടത്. മലയാളം ഐച്ഛികമായി കോളജുകളില്‍ പഠിപ്പിക്കപ്പെടുന്നില്ലെങ്കിലും സാഹിത്യതല്പരരായ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിച്ചാല്‍ ഒട്ടേറെ സര്‍ഗാക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയുമെന്നതിന്റെ ദൃഷ്ടാന്തങ്ങളായി ഈ രണ്ടു കോളജുകളിലെയും മലയാള സമാജ പ്രവര്‍ത്തനങ്ങളെ വിലയിരുത്താന്‍ കഴിയുമെന്ന് എനിക്കു തോന്നുന്നു.

സൂര്യന്റെ കേന്ദ്രത്തിലെ താപനില വരെ എത്തിച്ചേരുന്ന ന്യൂക്ലിയര്‍ ഫ്യൂഷന്‍ റിയാക്ടറിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍മാര്‍. 15 മില്യന്‍ ഡിഗ്രി സെല്‍ഷ്യസ് താപനില വരെ പരീക്ഷണ ഘട്ടത്തില്‍ റിയാക്ടര്‍ എത്തി. ന്യൂക്ലിയര്‍ ഫ്യൂഷന്‍ സാങ്കേതികത ഉപയോഗിച്ച് ഊര്‍ജ്ജോദ്പാദനം സാധ്യമാക്കാനുള്ള ശ്രമത്തില്‍ വന്‍ കുതിച്ചുചാട്ടമാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. ഓക്‌സ്‌ഫോര്‍ഡ്ഷയറിലാണ് ടോകോമാര്‍ക്ക് റിയാക്ടറിന്റെ പരീക്ഷണം നടന്നത്. 2030ഓടെ ഈ റിയാക്ടറില്‍ നിന്നുള്ള വൈദ്യുതി യുകെ ഗ്രിഡില്‍ ലഭ്യമാക്കാനാണ് പദ്ധതി. 50 വര്‍ഷത്തിലേറെയായി ഭൗതികശാസ്ത്രജ്ഞന്‍മാര്‍ കാണുന്ന സ്വപ്‌നം കൂടിയാണ് ഇതിലൂടെ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. ടോകാമാക് എനര്‍ജി എന്ന സ്വകാര്യ കമ്പനിയാണ് ഈ റിയാക്ടര്‍ വികസിപ്പിച്ചിരിക്കുന്നത്.

ഇതിന് അടുത്തു തന്നെ സ്ഥിതി ചെയ്യുന്ന ഫസ്റ്റ് ലൈറ്റ് ഫ്യൂഷന്‍ എന്ന കമ്പനി ഭൂമിയില്‍ ഏറ്റവും സാന്ദ്രതയേറിയ പദാര്‍ത്ഥം വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ്. ഗവണ്‍മെന്റ് സംവിധാനങ്ങള്‍ പരാജയപ്പെട്ട ഫ്യൂഷന്‍ സാങ്കേതിക മേഖലയില്‍ ഗവേഷണ, വികസന ദൗത്യങ്ങളുമായി ആരംഭിച്ചിരിക്കുന്ന രണ്ട് സ്റ്റാര്‍ട്ടപ്പുകളാണ് ഈ രണ്ടു കമ്പനികളും. ആണവോര്‍ജ്ജം രണ്ടു വിധത്തിലാണ് പുറത്തു വരുന്നത്. ആറ്റങ്ങളെ വിഭജിച്ച് ഊര്‍ജ്ജോദ്പാദനം സാധ്യമാക്കുന്ന ന്യൂക്ലിയര്‍ ഫിഷനും, ആറ്റങ്ങള്‍ സംയോജിക്കുന്ന ന്യൂക്ലിയര്‍ ഫ്യൂഷനും. ഇതില്‍ ഫിഷന്‍ സാങ്കേതിക വിദ്യയാണ താരതമ്യേന ചെലവു കുറഞ്ഞതും ശാസ്ത്രത്തിന്റെ കൈപ്പിടിയില്‍ ഒതുങ്ങിയതും. ഫിഷന്‍ പ്രവര്‍ത്തനം നിയന്ത്രിക്കാനാകുമെന്നതിനാലാണ് ഇത് ഉപയോഗപ്രദമായത്.

സൂര്യനിലും ഹൈഡ്രജന്‍ ബോംബിലും ഊര്‍ജ്ജോദ്പാദനം ഫ്യൂഷനിലൂടെയാണ് സാധ്യമാകുന്നത്. സൂര്യനില്‍ രണ്ട് ഹൈഡ്രജന്‍ ആറ്റങ്ങള്‍ സംയോജിച്ച് ഹീലിയം ആയി മാറുന്നു. ഹൈഡ്രജന്‍ ബോംബിലും ഇതു തന്നെ സംഭവിക്കുന്നു. റേഡിയേഷന്‍ കുറവാണെങ്കിലും ഈ പ്രവര്‍ത്തനത്തിലുണ്ടാകുന്ന കനത്ത താപം നിയന്ത്രിക്കാന്‍ കഴിയാത്തതായിരുന്നു പ്രധാന വെല്ലുവിളി. ഈ പ്രതിസന്ധിയെയും തരണം ചെയ്യാന്‍ ശാസ്ത്രലോകത്തിന് സാധിച്ചതോടെ ഫ്യൂഷന്‍ റിയാക്ടറില്‍ നിയന്ത്രിത സാഹചര്യങ്ങളില്‍ ഒരുങ്ങുന്ന കൊച്ചു സൂര്യന്‍മാര്‍ നമ്മുടെ ഊര്‍ജ്ജ ആവശ്യങ്ങള്‍ നിറവേറിത്തുടങ്ങും.

കാറില്‍ ലിഫ്റ്റ് നല്‍കുന്നതിന് സുഹൃത്തുക്കളില്‍ നിന്ന് ചെറിയ തുക വാങ്ങുന്നത് സാധാരണ സംഭവമാണ്. എന്നാല്‍ നിങ്ങള്‍ നടത്തുന്നത് നിയമലംഘനമാണെന്ന് അറിയുമോ? ഒരു സഹയാത്രികനില്‍ നിന്ന് പണം വാങ്ങി ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നത് അനധികൃത ടാക്‌സിയായാണ് കണക്കാക്കുന്നത്. അതുകൊണ്ടു തന്നെ 2500 പൗണ്ട് വരെ നിങ്ങളില്‍ നിന്ന് പിഴയീടാക്കാന്‍ കഴിയും. വാഹനത്തിന്റെ ഇന്ധനത്തിനായി പണം വാങ്ങുന്നതില്‍ നിയമപ്രശ്‌നങ്ങളില്ല. എന്നാല്‍ ഇന്ധനത്തിന് ആവശ്യമായ പണത്തിലും മേലെയാണ് വാങ്ങുന്നതെങ്കില്‍ അത് നിയമവിരുദ്ധമാണെന്ന് വാഹനമോടിക്കുന്നവര്‍ മനസില്‍ കരുതണമെന്ന് നിയമ വിദഗ്ദ്ധര്‍ പറയുന്നു.

ടാക്‌സി, അല്ലെങ്കില്‍ പ്രൈവറ്റ് ഹയര്‍ ലൈസന്‍സ് ഇല്ലെങ്കില്‍ ലിഫ്റ്റുകള്‍ നല്‍കി പണമീടാക്കാന്‍ ഡ്രൈവര്‍മാര്‍ക്ക് അനുമതിയില്ല. സുഹൃത്തുക്കള്‍ക്ക് ലിഫ്റ്റ് നല്‍കി പണം വാങ്ങുന്നത് പിടിക്കപ്പെട്ടാല്‍ ഇന്‍ഷുറന്‍സ് റദ്ദാക്കുകയും ലൈസന്‍സില്‍ പോയിന്റുകള്‍ നല്‍കുകയും ചെയ്യും. ചില അവസരങ്ങളില്‍ ലൈസന്‍സ് പോലും റദ്ദായേക്കാം. നിയമപരമായി കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് ഇത് അത്ര കുഴപ്പങ്ങള്‍ സൃഷ്ടിക്കില്ല. പക്ഷേ ലിഫ്റ്റുകള്‍ പണം വാങ്ങിയാണോ നല്‍കുന്നത് എന്ന് കണ്ടുപിടിക്കാന്‍ പോലീസിന് പ്രായോഗികമായി ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലൂടെയും മറ്റും ഷെയര്‍ റൈഡുകള്‍ നടത്തുന്നവര്‍ ഈ നിയമത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

ഫെയിസ്ബുക്ക് ഗ്രൂപ്പായ ബോണ്‍മൗത്ത് ആന്‍ഡ് പൂള്‍ ലിഫ്റ്റ്‌സ് ഗ്രൂപ്പില്‍ ഡോര്‍സെറ്റ് പോലീസ് നടത്തിയ അന്വേഷണത്തില്‍ 5000 പേര്‍ നിയമവിരുദ്ധമായി ഇത്തരം ലിഫ്റ്റുകള്‍ നല്‍കുന്നതായി കണ്ടെത്തിയിരുന്നു. ലിഫ്റ്റുകള്‍ ഷെയര്‍ ചെയ്യാന്‍ തയ്യാറാക്കിയിരിക്കുന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളെക്കുറിച്ച് അറിവുണ്ടെന്നും ഇത്തരത്തില്‍ പരിചയമില്ലാത്ത ആളുകളുമായി യാത്രകള്‍ ചെയ്യുമ്പോള്‍ നിയമലംഘനം മാത്രമല്ല സ്വന്തം സുരക്ഷ കൂടി അപകടത്തിലാക്കുകയാണെന്ന് മനസിലാക്കണമെന്നും പോലീസ് പറയുന്നു.

 

വെസ്റ്റ് ലണ്ടനിലെ കെന്‍സിംഗ്ടണില്‍ പ്രവര്‍ത്തിക്കുന്ന സോണി മ്യൂസിക്കിന്റെ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ രണ്ടു ജീവനക്കാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ സൃഷ്ടിച്ചത് ഭീകര രംഗങ്ങള്‍. ഇന്നലെ രാവിലെ 11 മണിക്കാണ് സംഭവമുണ്ടായത്. രണ്ട് ക്യാന്റീന്‍ ജീവനക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് മറ്റു ജീവനക്കാര്‍ സ്വയരക്ഷക്ക് ടേബിളുകള്‍ക്ക് അടിയില്‍ കയറിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കമ്പനിയുടെ ഉടമയായ സൈമണ്‍ കോവല്‍ ആ സമയത്ത് ഓഫീസില്‍ ഉണ്ടായിരുന്നില്ല എന്നാണ് വിവരം. സംഘട്ടനത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഒരാള്‍ക്ക് കുത്തേറ്റതിനെത്തുടര്‍ന്ന് മാരകമായ മുറിവുകളോടെ ആശുപത്രിയിലാണ്.

ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേറ്ററിംഗ് ടീമിലെ രണ്ടു പേര്‍ തമ്മിലുണ്ടായ സംഘര്‍ഷമായിരുന്നു ഇതെന്ന് സോണി മ്യൂസിക് വക്താവ് പിന്നീട് അറിയിച്ചു. മെട്രോപോളിറ്റന്‍ പോലീസ് വിഷയത്തില്‍ ഇടപെട്ടിട്ടുണ്ടെന്നും വക്താവ് പറഞ്ഞു. ക്യാന്റീനില്‍ നിന്ന് നിലവിളി കേട്ടാണ് ആളുകള്‍ ഓടിയെത്തിയത്. പിന്നീട് ഇവര്‍ സ്വരക്ഷക്കായി മേശകള്‍ക്ക് കീഴില്‍ കയറി. കേറ്ററിംഗ് ജീവനക്കാരില്‍ ഒരാള്‍ മറ്റേയാളെ കത്തിയുമായി ഓടിക്കുകയായിരുന്നു. ഇരുവരുടെയും കയ്യില്‍ കത്തിയുണ്ടായിരുന്നു. ഓട്ടത്തിനിടയില്‍ പരസ്പരം ആക്രമിക്കാന്‍ ശ്രമിച്ചത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

സ്വകാര്യ കേറ്ററിംഗ് കമ്പനിയാണ് ഇവരെ നിയമിച്ചിട്ടുള്ളത്. പിന്നീട് ആംഡ് പോലീസ് രംഗത്തെത്തുകയും എല്ലാ ജീവനക്കാരെയും ഓഫീസില്‍ നിന്ന് പുറത്തിറക്കുകയും ചെയ്തു. ആറോ ഏഴോ ഇഞ്ച് നീളമുള്ള കിച്ചന്‍ കത്തിയുപയോഗിച്ചുള്ള കുത്താണ് ഒരാള്‍ക്ക് ഏറ്റത്. തുടക്കു മേലാണ് ഇയാള്‍ക്ക് കുത്തേറ്റതെന്ന് സംഭവത്തിന് സാക്ഷികളായ ജീവനക്കാര്‍ പറയുന്നു.

ബാറ്ററി ശേഷി കുറയുന്നതിന് അനുസരിച്ച് ഫോണിന്റെ പ്രവര്‍ത്തനം കുറയ്ക്കാനുള്ള ഫീച്ചര്‍ പുതിയ ഐഒഎസ് അപ്‌ഡേറ്റില്‍ ഉള്‍പ്പെടുത്തിയ ആപ്പിളിനെതിരെ ഉപഭോക്താക്കള്‍. ഐഒഎസ് 12.1 അപ്‌ഡേറ്റിലാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയത്. ഫോണ്‍ വേഗത കുറയ്ക്കുന്നതുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉപയോക്താക്കള്‍ക്ക് തന്നെ നിയന്ത്രിക്കാന്‍ കഴിയുന്ന പെര്‍ഫോമന്‍സ് മാനേജര്‍ നേരത്തേ ഉണ്ടായിരുന്നു. ഇത് ഓണ്‍ ചെയ്യാനും ഓഫ് ചെയ്യാനും ഉപയോക്താക്കള്‍ക്ക് സാധിക്കുന്ന വിധത്തിലായിരുന്നു ഐഒഎസ് 11.3ല്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ പുതിയ അപ്‌ഡേറ്റില്‍ ഈ സംവിധാനം സ്വയം പ്രവര്‍ത്തിക്കുന്ന വിധത്തിലാണ് നല്‍കിയിരിക്കുന്നത്. അതായത് ബാറ്ററി ശേഷി കുറയുമ്പോള്‍ ഫോണിന്റെ വേഗത കുറയുകയും ചിലര്‍ പുതിയ ഫോണ്‍ വാങ്ങാന്‍ പോലും തയ്യാറാകുകയും ചെയ്യുമെന്ന് വിമര്‍ശകര്‍ പറയുന്നു.

ഒരു വര്‍ഷം മുമ്പ് പുറത്തിറങ്ങിയ ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ്, ഐഫോണ്‍ എക്‌സ് എന്നീ മോഡലുകളിലും ഈ ഫീച്ചര്‍ നല്‍കിയിട്ടുണ്ട്. അതായത് ഒരു വര്‍ഷമാകുന്നതിനു മുമ്പു തന്നെ ഈ ഫീച്ചര്‍ പുതിയ ഫോണ്‍ വാങ്ങാന്‍ ഉപയോക്താക്കളെ പ്രേരിപ്പിക്കുകയാണ്. നേരത്തേയുണ്ടായിരുന്ന ഐഫോണ്‍ മോഡലുകളില്‍ ഈ സംവിധാനം സ്വയം പ്രവര്‍ത്തിക്കുന്ന വിധത്തിലായിരുന്നു ഏര്‍പ്പെടുത്തിയിരുന്നത്. ഉപയോക്താക്കളില്‍ നിന്ന് നിരന്തരം പരാതികള്‍ ഉയര്‍ന്നതോടെയാണ് ഐഒഎസ് 11.3 മുതല്‍ ഇത് ഉപയോക്താക്കള്‍ക്ക് നിയന്ത്രിക്കാവുന്ന വിധത്തിലാക്കി മാറ്റിയത്. പുതിയ അപ്‌ഡേറ്റില്‍ ഇത് വീണ്ടും ഓട്ടോമാറ്റിക്കായി മാറ്റിയെന്ന് ആപ്പിള്‍ വ്യക്തമാക്കി.

ഫോണ്‍ അപ്രതീക്ഷിതമായി ഷട്ട് ഡൗണ്‍ ആകുമ്പോളാണ് ഈ ഫീച്ചര്‍ പ്രവര്‍ത്തക്ഷമമാകുക. സിപിയു, ഡിപിയു എന്നിവയുടെ പ്രവര്‍ത്തനം നിയന്ത്രിച്ച് ബാറ്ററി ചോരുന്നത് തടയുകാണ് ഇതില്‍ ചെയ്യുന്നത്. ഇതോടെ ഫോണിന്റെ വേഗം സാരമായി കുറയും. എന്നാല്‍ പുതിയ മോഡലുകളില്‍ ഈ പ്രശ്‌നം കാര്യമായി ഉപയോക്താക്കളെ ബാധിക്കില്ലെന്നാണ് ആപ്പിള്‍ അവകാശപ്പെടുന്നത്.

ലണ്ടന്‍: 80 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് നല്‍കിവരുന്ന ‘ഫ്രീ ടി.വി ലൈസന്‍സ് ഫീസ്’ വര്‍ധിപ്പിക്കാനൊരുങ്ങി ബി.ബി.സി. ഫ്രോണ്‍ട്ടിയര്‍ എക്കണോമിക്‌സ് നേരത്തെ മുന്നോട്ട് വെച്ച നാല് നിര്‍ദേശങ്ങളിലൊന്നാണ് ഫീസ് വര്‍ധന. ഇത് സ്ഥാപനത്തിന് വര്‍ഷം 300 മില്യണ്‍ പൗണ്ടിന്റെ നേട്ടമുണ്ടാക്കുമെന്നാണ് നിരീക്ഷണം. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. സാമ്പത്തിക കാര്യങ്ങള്‍ ക്രമപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ബി.ബി.സി നടപ്പിലാക്കി വരുന്ന പരിഷ്‌കാരങ്ങളുടെ ഭാഗമാണ് പുതിയ നീക്കമെന്നാണ് സൂചന.

മുന്‍കാലങ്ങളെക്കാള്‍ വാര്‍ദ്ധക്യത്തില്‍ കഴിയുന്നവരുടെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെട്ടതായി ഫ്രോണ്‍ട്ടിയര്‍ എക്കണോമിക്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഫീസ് വര്‍ദ്ധനവ് യാതൊരുവിധ പ്രതികൂല സാഹചര്യവും സൃഷ്ടിക്കുകയില്ലെന്നാണ് റിപ്പോര്‍ട്ട് നിരീക്ഷിച്ചിരിക്കുന്നത്. സാമ്പത്തികവും ആരോഗ്യവും സാമൂഹികപരവുമായി വര്‍ദ്ധക്യത്തിലിരിക്കുന്നവര്‍ ഉയര്‍ന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഫീസ് വര്‍ധനവ് അവര്‍ക്ക് സാമ്പത്തിക പ്രയാസം സൃഷ്ടിക്കാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സ്ഥാപനം ടി.വി ചെലവുകള്‍ വഹിക്കേണ്ട സാഹചര്യം മാറിയെന്നും റിപ്പോര്‍ട്ട് നിരീക്ഷിച്ചിട്ടുണ്ട്. അതേസമയം പുതിയ തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി യു.കെ എയ്ജ് ചാരിറ്റി ഡയറക്ടറായ കരോളിന്‍ എബ്രഹാം രംഗത്ത് വന്നു.

പുതിയ പരിഷ്‌കാരത്തിന് പിന്നില്‍ ബി.ബി.സിയുടെ സാമ്പത്തിക ലക്ഷ്യങ്ങളാണെന്ന് മനസിലാക്കാന്‍ കഴിയും. എന്നാല്‍ വയോധികരുടെ കണ്ണിലൂടെ പുതിയ നീക്കത്തെ നോക്കാന്‍ ശ്രമിക്കണമെന്നും കരോളിന്‍ പറഞ്ഞു. 75 വയസിന് മുകളില്‍ പ്രായമുള്ള മില്യണിലധികം ആളുകള്‍ രാജ്യത്തുണ്ട്. ഇവരില്‍ പകുതിപേര്‍ക്കും വാര്‍ധക്യ സഹജമായ രോഗങ്ങളോ അംഗവൈകല്യങ്ങളോ ബാധിച്ചവരാണ്. ലോകത്തെ നോക്കികാണാന്‍ അവര്‍ക്ക് മുന്നിലുള്ള ഏക കണ്ണാടിയാണ് ടെലിവിഷന്‍. ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ വളരെ ചെറിയ തുക മാത്രമുള്ള കുറേയേറെ ആളുകള്‍ ഇവിടെയുണ്ട് അവരെയാണ് പുതിയ തീരുമാനം ബാധിക്കാന്‍ പോകുന്നതെന്നും കരോളിന്‍ വ്യക്തമാക്കി.

ആധുനിക ശാസ്ത്ര ഗവേഷണ വിജയങ്ങള്‍ക്കായി മനുഷ്യരും പരീക്ഷണ വസ്തുക്കളാക്കപ്പെടുമെന്ന് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. ഗുരുതര രോഗ ബാധിതരായവര്‍ ഇത്തരം പരീക്ഷണങ്ങള്‍ക്കാവശ്യമായ ‘ഗിനിപ്പന്നികള്‍’ ആയേക്കുമെന്നാണ് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. യു.കെയില്‍ തന്നെ നിലനില്‍ക്കുന്ന ‘കംപാഷനേറ്റ് യൂസ്’ എന്ന നിയമത്തിന്റെ ആനുകൂല്യം മുതലെടുത്താണ് ഇത്തരം ശാസ്ത്ര ഗവേഷണങ്ങള്‍ സാധ്യമാകുന്നത്. പ്രസ്തുത നിയമത്തിന്റെ അടിസ്ഥാനത്തില്‍ വരാന്‍ പോകുന്ന അപകടത്തെക്കുറിച്ച് ബോധ്യപ്പെടുത്തിയതിന് ശേഷം രോഗിയുടെ സമ്മതമുണ്ടെങ്കില്‍ സര്‍ക്കാര്‍ അംഗീകൃതമല്ലാത്ത ചികിത്സാരീതികള്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ല.

ജീവിതത്തിലേക്ക് ഒരിക്കലും തിരികെ വരില്ലെന്ന് ഏതാണ്ട് ഉറപ്പായ രോഗികളിലാണ് ഇത്തരം പരീക്ഷണങ്ങള്‍ നടക്കുന്നത്. ജീവന്‍ ഭീഷണി നിലനില്‍ക്കുന്ന രോഗികളില്‍ സമ്മതമുണ്ടെങ്കില്‍ ഇത്തരം അംഗീകൃതമല്ലാത്ത ചികിത്സരീതികള്‍ ഉപയോഗിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് നിയമ തടസവുമില്ല. എന്നാല്‍ രോഗികളോടുള്ള ഇത്തരം സമീപനം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് വിദഗദ്ധരുടെ അഭിപ്രായം. ഗവേഷണത്തിലും ചികിത്സയിലും ഒരേപോലെ പ്രവര്‍ത്തിക്കുന്നവര്‍ ഇത്തരം ചികിത്സാ രീതികള്‍ പ്രയോഗിക്കുന്നത് ഒട്ടും അംഗീകരിക്കാനാവില്ല. രോഗികളെ ഗിനിപ്പന്നികളാക്കുകയാണ് ഇത്തരക്കാര്‍ ചെയ്യുന്നത്. ഗവേഷണ താല്‍പ്പര്യങ്ങള്‍ മാത്രമാണ് ഇത്തരം പ്രവൃത്തികള്‍ക്ക് പിന്നിലെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.

മുന്‍ ഹെല്‍ത്ത് മിനിസ്റ്ററും എംപിയുമായ നോര്‍മാന്‍ ലാംപ് ‘കംപാഷനേറ്റ് യൂസ്’ നിയമത്തില്‍ റിവ്യൂ ആവശ്യപ്പെട്ടിരുന്നു. അപകടരമായ രീതിയില്‍ ഇത്തരം പരീക്ഷണങ്ങള്‍ നടക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു റിവ്യു. വിഷയത്തില്‍ റിവ്യു വളരെ അത്യാവശ്യമാണ്. നിയമം കൃത്യതയോടെയാണോ ഉപയോഗിക്കപ്പെടുന്നതെന്ന് പരിശോധിക്കേണ്ടതുണ്ട്. ഇതില്‍ ചില അപകട സാധ്യതകള്‍ ഉള്ളതായി വളരെ വ്യക്തമാണെന്നും സയന്‍സ് ആന്റ് ടെക്‌നോളജി ഹെല്‍ത്ത് കമ്മറ്റി ചെയര്‍ കൂടിയായ ലാംപ് വ്യക്തമാക്കി.

ലണ്ടന്‍: ബാഗേജ് പോളിസിയില്‍ വിവാദ മാറ്റങ്ങളുമായി റെയാനെയര്‍. ഇനിമുതല്‍ റെയാനെയര്‍ വിമാനങ്ങളില്‍ സ്യൂട്ട്‌കേസുകളും മീഡിയം വലിപ്പമുള്ള ബാഗുകളും സൗജന്യമായി കൊണ്ടുപോകാന്‍ കഴിയില്ല. യാത്രക്കാരെ മുന്‍കൂട്ടി അറിയിക്കാതെ ആയിരുന്നു അധികൃതരുടെ അപ്രതീക്ഷിതമായ പോളിസി മാറ്റം. പലരും വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നതിന് ശേഷമാണ് പുതിയ പോളിസി മാറ്റത്തെക്കുറിച്ച് അറിയുന്നത്. കാര്യങ്ങളില്‍ അവ്യക്തത നിലനിന്നിരുന്നതിനാല്‍ യാത്രക്കാര്‍ ബാഗുകള്‍ ധൃതിയില്‍ മാറ്റുകയായിരുന്നു. അതേസമയം യാത്രക്കാരില്‍ ചിലര്‍ ബോര്‍ഡിംഗിനായി എത്തുന്നതിന് തൊട്ടുമുന്‍പാണ് ബാഗേജ് പോളിസി മാറിയ കാര്യം അറിഞ്ഞത്. യാത്രക്കാര്‍ക്ക് ലഗേജ് ഒഴിവാക്കേണ്ടി വന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

വിമാനത്തിനുള്ളിലെ സീറ്റിനടയില്‍ ഉള്‍ക്കൊള്ളിക്കാവുന്ന 40*20*25 സൈസിലുള്ള ചെറിയ ബാഗുകള്‍ മാത്രമാണ് ഇനിമുതല്‍ യാത്രക്കാരന് കൈയ്യില്‍ കരുതാനാവുക. അധികമായി വരുന്ന ബാഗുകളുടെ ഭാരത്തിന് അനുസരിച്ച് പണം നല്‍കേണ്ടി വരും. നിലവില്‍ 10 കിലോ ഭാരമുള്ള ബാഗുകള്‍ക്ക് 8 പൗണ്ടും 25 കിലോ വരെ ഭാരമുള്ള ബാഗുകള്‍ക്ക് 25 പൗണ്ടുമാണ് റെയാനെയര്‍ ഈടാക്കുന്നത്. എയര്‍ലൈന്‍ അധികൃതരുടെ അപ്രതീക്ഷിത നീക്കം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ തീരുമാനത്തെ വിമര്‍ശിച്ച് രംഗത്ത് വന്നത്. വിമാനക്കമ്പനിയുടെ തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്നും യാത്രക്കാരുടെ കൈയ്യില്‍ നിന്ന് കൂടുതല്‍ പണം ഈടാക്കാനുള്ള ഇത്തരം നീക്കങ്ങള്‍ അപലപനീയമാണെന്നും ചിലര്‍ പ്രതികരിച്ചു.

റെയാനെയര്‍ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ പോലും സ്ഥാപനത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചിരിക്കുന്നത്. വിമാന ടിക്കറ്റ് ഇനത്തില്‍ ചെറിയ തുക ഈടാക്കുകയും മറ്റു മാര്‍ഗങ്ങളിലൂടെ ഇതിന്റെ ഇരട്ടി കമ്പനി വസൂലാക്കുകയും ചെയ്യുന്നതായി ചില യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തെയും അപ്രതീക്ഷിതമായ ചില തീരുമാനങ്ങളെടുത്ത് വിവാദത്തില്‍പ്പെട്ട സ്ഥാപനമാണ് റെയാനെയര്‍. ചെറിയ കാര്യങ്ങള്‍ക്ക് പോലും ചാര്‍ജുകള്‍ ഏര്‍പ്പെടുത്തി യാത്രക്കാരെ വലയ്ക്കുകയാണ് കമ്പനിയെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. റെയാനെയര്‍ യാത്രക്കാരനായ ഒരാളുടെ ടിക്കറ്റ് വില 78 പൗണ്ടായിരുന്നു എന്നാല്‍ അധിക ചാര്‍ജുകള്‍ ഇതിനോടപ്പം ചേര്‍ന്നപ്പോള്‍ ആകെ 200 പൗണ്ട് നല്‍കേണ്ടി വന്നു.

ജോജി തോമസ്

ഇന്ത്യയുടെ 15-ാമത് പ്രധാനമന്ത്രിയായി 2014-ല്‍ നരേന്ദ്ര മോഡിയെ അധികാരത്തിലെത്തിച്ചതിന്റെ പ്രധാന കാരണങ്ങളിലൊന്ന് യു.പി.എ സര്‍ക്കാരിന്റെ കാലത്ത് നടന്ന അഴിമതികളാണ്. എന്നാല്‍ യു.പി.എ സര്‍ക്കാരിന്റെ അഴിമതികള്‍ വോട്ടാക്കി അധികാരത്തിലെത്തിയ മോഡി ഗവണ്‍മെന്റ് ഇന്ന് അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും പേരില്‍ പ്രതിക്കൂട്ടിലാണ്. ഇന്ത്യാ ചരിത്രം ഇന്നുവരെ കേട്ടിട്ടില്ലാത്ത തരത്തിലുള്ള സ്വജനപക്ഷപാതത്തിന്റെ കഥകളാണ് ഒരോ ദിനവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഭരണം ഏതാനും വ്യവസായിക കുത്തകള്‍ക്കും കോടീശ്വരന്മാര്‍ക്കുമായി ചുരുങ്ങിയതായി ഇന്ത്യന്‍ ജനത ചിന്തിക്കാന്‍ പ്രേരകമാകുന്ന തരത്തിലുള്ളതാണ് കേന്ദ്ര ഗവണ്‍മെന്റിന്റെ പലതീരുമാനങ്ങളും. നാളെയുടെ അധികാരത്തിന്റെ നാള്‍വഴികള്‍ നിശ്ചയിക്കുന്നതിൽ പണാധിപത്യത്തിനുള്ള സ്വാധീനമെന്തെന്ന തിരിച്ചറിവാണ് അധികാര രാഷ്ട്രീയത്തില്‍ പണമെറിയാന്‍ കഴിവുള്ള വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് വഴിവിട്ട് സഹായമെത്തിക്കാനുള്ള മോഡിയുടെ വെമ്പലിന് പിന്നിലുള്ള ചേതോവികാരം. നോട്ടു നിരോധനമുള്‍പ്പെടെയുള്ള മോഡിയുടെ പല തീരുമാനങ്ങള്‍ക്കും പിന്നില്‍ മറഞ്ഞിരുന്ന രാഷ്ട്രീയ അജണ്ടകളുണ്ടായിരുന്നു. പൊതുമേഖലാ ബാങ്കുകളെ കബളിപ്പിച്ച് നാടുവിട്ട പല കോടീശ്വരമാരുമായിട്ട് മോദി ഗവൺമെന്റിലെ ഉന്നതർക്കുള്ള ബന്ധം അടുത്തിടെ സി.ബി.ഐയുമായി ബന്ധപ്പെട്ട് നടന്ന പൊട്ടിത്തെറികളില്‍ കൂടി വ്യക്തമായതാണ്.

മോഡി ഗവണ്‍മെന്റ് സ്വജനപക്ഷപാതത്തിന്റെ പേരില്‍ ഏറ്റവുമധികം പഴികേട്ടത് അംബാനി സഹോദരന്മാരിലെ അനില്‍ അംബാനിയുമായി ബന്ധപ്പെട്ടാണ്. അംബാനിമാര്‍ക്കായി സൃഷ്ടിക്കപ്പെട്ടതാണോ മോഡി സര്‍ക്കാര്‍ എന്ന് സംശയമുളവാക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് കേന്ദ്ര ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. ഒരു ഗുജറാത്തിക്ക് മറ്റൊരു ഗുജറാത്തിയോടുള്ള സ്‌നേഹത്തിലുപരിയായി രാജ്യ താല്‍പ്പര്യങ്ങളെ ഹനിക്കുന്ന തരത്തിലുള്ളതാണ് മോഡിയുടെ പല നടപടികളും. റഫേല്‍ യുദ്ധവിമാന ഇടപാടില്‍ പൊതുമേഖല സ്ഥാപനങ്ങളെ അവഗണിച്ച് അടുത്ത കാലത്ത് ആരംഭിച്ച അനില്‍ അംബാനിയുടെ സ്ഥാപനത്തിന് അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഒരു ലക്ഷത്തി മുപ്പതിനായിരം കോടി രൂപയുടെ ബിസിനസ് ആണ് സമ്മാനിച്ചത്.

നരേന്ദ്ര മോഡി ബി.ജെ.പിയുടെ തൊഴിലാളി സംഘടനയായ ബി.എം.എസ്സിന്റെ എതിര്‍പ്പുകളെപ്പോലും അവഗണിച്ച് ഇ.എസ്.ഐ ഫണ്ട കൈകാര്യം ചെയ്യാനുള്ള ചുമതല അനില്‍ അംബാനിയുടെ കീഴിലുള്ള റിലയന്‍സ് ഗ്രൂപ്പിന് നല്‍കാനുള്ള തയ്യാറെടുപ്പിലാണ്. ഇ.എസ്.ഐ കോര്‍പ്പറേഷന്‍ സഞ്ചിത നിധിയിലെ പകുതിയോളം തുകയായ 35,000 കോടി രൂപയുടെ ഫണ്ട് മാനേജരായിട്ടാണ് അനില്‍ അംബാനിയുടെ കമ്പനിയെ നിയോഗിച്ചിരിക്കുന്നത്. ഫണ്ട് മാനേജറായി പൊതുമേഖല സ്ഥാപനങ്ങളെ നിയോഗിക്കണമെന്ന പെന്‍ഷന്‍ ഫണ്ട് അതോറിറ്റിയുടെ നിര്‍ദേശം മറികടന്നാണ് റിലയന്‍സിനോടുള്ള മോഡിയുടെ അതിര് കടന്ന പ്രേമം. ബി.എം.എസ് ഉള്‍പ്പെടെ എല്ലാ തൊഴിലാളി സംഘടനകളും റിലയന്‍സിനെ ഫണ്ട് മാനേജറായി നിയോഗിക്കുന്നതിനെ എതിര്‍ത്തിരുന്നു. ഇ.എസ്.ആ കോര്‍പ്പറേഷന് കീഴില്‍ വരുന്ന 11 കോടിയോളം തൊഴിലാളികളുടെ വാര്‍ദ്ധക്യ കാലത്തെ കച്ചിതുരുമ്പാണ് മോഡി റിലയന്‍സിന്  ചൂതാടാന്‍ നല്‍കിയിരിക്കുന്നത്.

ഇന്ത്യയിലെ പ്രധാന കുറ്റാന്വേണ ഏജന്‍സിയായ സി.ബി.ഐയില്‍ അടുത്തകാലത്ത് നടന്ന സംഭവവികാസങ്ങള്‍ മോഡി ഗവണ്‍മെന്റിന്റെ വിശ്വാസ്യതയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതാണ്. അര്‍ധരാത്രിയില്‍ ഫോഴ്‌സിനെ ഉപയോഗിച്ച് സിബിഐ ആസ്ഥാനം വളഞ്ഞ് ഡയറക്ട്‌റുടെ ഓഫീസ് സീല്‍ ചെയ്ത ഗവണ്‍മെന്റ് നടപടി അകത്തളങ്ങളില്‍ എന്തൊക്കെയോ ചീഞ്ഞുനാറുന്ന പ്രതീതിയാണ് സൃഷ്ടിച്ചിരിക്കുന്നത്. റാഫോല്‍ ഇടപാടു സംബന്ധിച്ച പല വിലപ്പെട്ട വിവരങ്ങളും സിബിഐ ഡയറക്ടര്‍ ആയിരുന്ന അലോക് വര്‍മയുടെ കൈവശം ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വര്‍മയ്ക്ക് സ്ഥാനം നഷ്ടപ്പെട്ടതിനു പിന്നാലെ അദ്ദേഹത്തെ നിരീക്ഷിക്കാന്‍ ചുമതലപ്പെടുത്തിയിരുന്ന നാല് ഐബി ഓഫീസര്‍മാരെ അലോക് വര്‍മയുടെ സുരക്ഷാ ഭടന്‍മാര്‍ പിടികൂടിയത് ഗവണ്‍മെന്റ് ഈ വിഷയത്തില്‍ എത്രമാത്രം പ്രതിരോധത്തിലാണെന്ന് വ്യക്തമാക്കുന്നു. അലോക് വര്‍മയുമായി അടുപ്പം സൂക്ഷിച്ചിരുന്ന പന്ത്രണ്ടോളം ഉദ്യോഗസ്ഥരെയാണ് സിബിഐയില്‍ കൂട്ടസ്ഥലമാറ്റത്തിന് വിധേയമാക്കിയത്.

വിമര്‍ശനങ്ങളോടും എതിര്‍ ശബ്ദങ്ങളോടും കടുത്ത അസഹിഷ്ണുത വെച്ചു പുലര്‍ത്തുന്ന നരേന്ദ്ര മോഡിയുടെ അതിരുകടന്ന സ്വജനപക്ഷപാതം ഇന്ത്യയിലെ ജനകോടികളുടെ താല്‍പ്പര്യങ്ങളെ കുഴിച്ചു മുടുന്നതാണ്. സമ്പത്ത് ഏതാനും വ്യക്തികളിലേക്ക് കേന്ദ്രീകരിക്കുകയും പാവപ്പെട്ടവന്റെ ജീവിത മാര്‍ഗങ്ങള്‍ കൂടുതല്‍ കൂടുതല്‍ ദുഷ്‌കരമാക്കുന്നതുമാണ് മോഡിയുടെ പല നയങ്ങളും. ഇന്ത്യയിൽ അടുത്ത കാലത്ത് ഏറ്റവുമധികം വിമര്‍ശന വിധേയമായ പെട്രോളിയം ഉത്പന്നങ്ങളുടെ വിലനിലവാരം അതിന് ഉദാഹരണമാണ്. മോഡി ഗവണ്‍മെന്റിന്റെ ഇന്നത്തെ നയങ്ങള്‍ക്കെതിരെ മറ്റ് ഭിന്നതകൾ  മാറ്റിവെച്ച് ജനാതിപത്യ ശക്തികള്‍ ഒരുമിച്ചില്ലെങ്കില്‍ ഒരുപക്ഷേ ഇന്ത്യയെന്ന രാഷ്ട്രം ഒരുപറ്റം കോടീശ്വരന്മാരുടെ മാത്രമായിത്തീരും.

 

ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാവസാനങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.

ബ്രിട്ടീഷ് കുട്ടികള്‍ ശരിയായ വിധത്തിലല്ല വളര്‍ത്തപ്പെടുന്നതെന്ന് എന്‍എച്ച്‌സ് തലവന്‍ സൈമണ്‍ സ്റ്റീവന്‍സ്. കുട്ടികള്‍ക്ക് മികച്ച ഭാവി വാഗ്ദാനം ചെയ്യുന്നതിനായി മൗലികമായ ചുവടുവെയ്പ്പുകള്‍ സമൂഹം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. പകര്‍ച്ചവ്യാധികളെന്നു തന്നെ വിശേഷിപ്പിക്കാവുന്ന കുട്ടികളിലെ അമിത വണ്ണം മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയുടെ മൂല കാരണം കണ്ടെത്തണമെന്നും എംപിമാരോട് സ്റ്റീവന്‍സ് ആവശ്യപ്പെട്ടു. ഇന്നത്തെ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കണം. സോഷ്യല്‍ മീഡിയ ഉദ്പാദിപ്പിക്കുന്ന മാനസികാരോഗ്യ പ്രശ്‌നങ്ങളില്‍ നിന്ന് കുട്ടികള്‍ക്ക് സംരക്ഷണം നല്‍കാന്‍ എന്‍എച്ച്എസ് മെന്റല്‍ ഹെല്‍ത്ത് സര്‍വീസ് വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയില്‍ സോഷ്യല്‍ മീഡിയയുടെ സ്വാധീനം ബ്രിട്ടീഷ് യുവത്വത്തില്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു സ്റ്റീവന്‍സ്. സോഷ്യല്‍ മീഡിയ മൂലം യുവാക്കളിലുണ്ടാകുന്ന മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് എന്‍എച്ച്എസ് സംവിധാനത്തെ സജ്ജമാക്കാന്‍ സോഷ്യല്‍ മീഡിയ കമ്പനികളില്‍ നിന്ന് ലെവി ഈടാക്കണമെന്ന് നേരത്തേ സ്റ്റീവന്‍സ് ആവശ്യപ്പെട്ടിരുന്നു. സ്തന വലിപ്പം കൂട്ടുന്നതു സംബന്ധിച്ചുള്ള പരസ്യങ്ങള്‍ നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് ഈ പരസ്യങ്ങള്‍ നിരോധിക്കുകയും ചെയ്തു. ഓണ്‍ലൈനില്‍ നിന്നുണ്ടാകുന്ന സമ്മര്‍ദ്ദങ്ങള്‍ കുട്ടികളില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.

ഇത് വളരെ ഗുരുതരമായ ഒന്നാണ്. കുട്ടികളിലെ മാനസിക പ്രശ്‌നങ്ങള്‍ മുമ്പില്ലാത്ത വിധത്തില്‍ വളര്‍ന്നിട്ടുണ്ടെന്നും ഇതേക്കുറിച്ചുള്ള കണക്കുകള്‍ ഉടന്‍ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടികള്‍ക്ക് ആരോഗ്യകരമായ ഒരു കുട്ടിക്കാലം നല്‍കാതെ മറ്റു പരിഹാര മാര്‍ഗ്ഗങ്ങള്‍ തേടുന്നതില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

RECENT POSTS
Copyright © . All rights reserved