ലണ്ടന്‍: കുട്ടികള്‍ക്ക് അസുഖം ബാധിച്ചാല്‍ അവരെ ജിപി സര്‍ജറികളിലും ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി യൂണിറ്റുകളിലും കാണിക്കുന്നതിന് പകരം ഫാര്‍മസിസ്റ്റുകളെ കാണിക്കാന്‍ നിര്‍ദേശിച്ച് എന്‍എച്ച്എസ്. ചെറിയ അസുഖങ്ങള്‍ക്ക് ലോക്കല്‍ കെമിസ്റ്റുകളെ കാണിച്ച് മരുന്ന് വാങ്ങിയാല്‍ മതിയെന്നും ഇതിലൂടെ നിരവധി പേര്‍ക്ക് വളരെ എളുപ്പത്തില്‍ ചികിത്സ ലഭിക്കുമെന്നും എന്‍എച്ച്എസിനു മേലുള്ള സമ്മര്‍ദ്ദം കുറയുമെന്നുമാണ് ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. എന്നാല്‍ വലിയ രോഗങ്ങളുടെ ലക്ഷണങ്ങള്‍ തിരിച്ചറിയപ്പെടാതെ പോകാന്‍ ഈ രീതി കാരണമാകുമെന്ന ആശങ്കയറിയിച്ച് പ്രമുഖ ചാരിറ്റികളും രംഗത്തെത്തിയിട്ടുണ്ട്.
ഹെല്‍ത്ത് സര്‍വീസിനു മേലുള്ള സമ്മര്‍ദ്ദം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് കുട്ടികളുടെ ജീവന്‍ പണയപ്പെടുത്തിക്കൊണ്ടാകരുതെന്നും ചാരിറ്റികള്‍ അഭിപ്രായപ്പെട്ടു. അനാവശ്യമായി എ ആന്‍ഡ് ഇ യൂണിറ്റുകളെ ആശ്രയിക്കുന്നത് ഒഴിവാക്കണമെന്ന നിര്‍ദേശം സ്വീകരിച്ച് വിദഗ്ദ്ധ ചികിത്സ തേടാതിരുന്ന കൗമാരക്കാരന്‍ പനി ബാധിച്ച് മരിച്ച വാര്‍ത്ത പ്രത്യക്ഷപ്പെട്ട സമയത്ത് തന്നെയാണ് പുതിയ ക്യാംപെയിനുമായി എന്‍എച്ച്എസ് ഇംഗ്ലണ്ട് രംഗത്തെത്തിയതെന്നതാണ് വിചിത്രം. അഞ്ച് വയസിന് താഴെ പ്രായമുള്ള കുട്ടികളുടെ രക്ഷിതാക്കളായ 5 ദശലക്ഷം പേരെ ലക്ഷ്യമിട്ടാണ് പുതിയ ക്യാംപെയിന്‍.
18 ദശലക്ഷം ജിപി അപ്പോയിന്റ്‌മെന്റുകളും 2.1 ദശലക്ഷം എ ആന്‍ഡ് ഇ സന്ദര്‍ശനങ്ങളുമാണ് വീട്ടില്‍ ചികിത്സിച്ച് ഭേദമാക്കാവുന്ന അസുഖങ്ങള്‍ക്കു വേണ്ടി നടത്തിയത്. എന്നാല്‍ ചെറിയ അസുഖങ്ങളെന്ന് കരുതുന്ന പലതും ഗുരുതരമായ രോഗങ്ങളുടെ ലക്ഷണങ്ങള്‍ മാത്രമാകാമെന്നും അവ വളരെ വേഗം തന്നെ കുട്ടികളെ ഗുരുതരാവസ്ഥയിലെത്തിക്കാമെന്നും ചാരിറ്റികള്‍ പറയുന്നു. അതുകൊണ്ടുതന്നെ കുട്ടികള്‍ക്ക് ചികിത്സ ലഭ്യമാക്കേണ്ടത് ആവശ്യമാണെന്നും അവര്‍ വ്യക്തമാക്കുന്നു. കുട്ടികള്‍ക്ക് അസുഖം ബാധിച്ചാല്‍ സാധ്യമായ വൈദ്യസഹായം അടിയന്തരമായി ലഭ്യമാക്കുകയാണ് വേണ്ടതെന്ന് യുകെ സെപ്‌സിസ് ട്രസ്റ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഡോ.റോണ്‍ ഡാനിയേല്‍സ് പറഞ്ഞു.
ലണ്ടന്‍: തെംസ് നദിയില്‍ രണ്ടാം ലോകമഹായുദ്ധകാലത്തെ ബോംബ് കണ്ടെത്തിയതിനെത്തുടര്‍ന്ന് ലണ്ടന്‍ സിറ്റി വിമാനത്താവളം അടച്ചു. ഇന്ന് പൂര്‍ണ്ണമായും വിമാനത്താവളം അടച്ചിടുമെന്നതിനാല്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. 16,000ത്തോളം യാത്രക്കാരെ ഇത് ബാധിക്കുമെന്ന് വിമാനത്താവളം അധികൃതര്‍ പറഞ്ഞു. വിമാനത്താവളത്തിലെ ജോര്‍ജ് അഞ്ചാമന്‍ ഡോക്കില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനിടെയാണ് ഇന്നലെ ബോംബ് കണ്ടെത്തിയത്. ഇതോടെ രാത്രി 10 മണിക്ക് വിമാനത്താവളം അടയ്ക്കുകയും ഇത് നീക്കം ചെയ്യാനായി റോയല്‍ നേവിയുടെ സഹായം തേടുകയുമായിരുന്നെന്ന് മെട്രോപോളിറ്റന്‍ പോലീസ് അറിയിച്ചു.
ഇന്ന് 130 വിമാനങ്ങളാണ് റദ്ദാക്കിയത്. ഇവയുടെ 261 അറൈവലുകളും ഡിപ്പാര്‍ച്ചറുകളും റദ്ദാക്കിയെന്ന് വിമാനത്താവള വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. സിറ്റിജെറ്റ് സൗത്തെന്‍ഡിലേക്കും അല്‍ഇറ്റാലിയ സ്റ്റാന്‍സ്‌റ്റെഡിലേക്കും സര്‍വീസുകള്‍ നടത്തുന്നുണ്ട്. കണ്ടെത്തിയ ബോംബ് സുരരക്ഷിതമായി നീക്കം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളില്‍ മെറ്റ് പോലീസിനും റോയല്‍ നേവിക്കുമൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് തങ്ങളെന്നും വിമാനത്താവളം അടച്ചിട്ടിരിക്കുന്നതിനാല്‍ യാത്രക്കാര്‍ അതാത് എയര്‍ലൈനുകളുമായി ബന്ധപ്പെടണമെന്നും എയര്‍പോര്‍ട്ട് സിഇഒ റോബര്‍ട്ട് സിന്‍ക്ലെയര്‍ പറഞ്ഞു.
214 മീറ്ററില്‍ ജനങ്ങളെ ഒഴിപ്പിച്ചുകൊണ്ട് സുരക്ഷിത മേഖല രൂപീകരിച്ചാണ് ബോംബ് നിര്‍വീര്യമാക്കല്‍ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. സമീപ പ്രദേശങ്ങളില്‍ താമസിച്ചിരുന്നവര്‍ക്ക് ന്യൂഹാം കൗണ്‍സില്‍ താല്‍ക്കാലിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. ബോംബ് സുരക്ഷിതമായി എത്രയും വേഗം നീക്കം ചെയ്യാനുള്ള നടപടികളും മുന്‍കരുതലുകളുമാണ് സ്വീകരിച്ചിരിക്കുന്നതെന്നും മെറ്റ് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. പ്രദേശത്ത് കൂടി കടന്നുപോകുന്ന റോഡുകള്‍ അടച്ചിട്ടിരിക്കുകയാണ്. വിമാനത്താവളത്തിനും വൂള്‍വിച്ച് ആഴ്‌സനലിനും ഇടയിലുള്ള റെയില്‍ ഗതാഗതവും റദ്ദാക്കിയിട്ടുണ്ട്.
തിരുവനന്തപുരം: പുതിയ വിജിലന്‍സ് ഡയറക്ടറായി നിര്‍മല്‍ ചന്ദ്ര അസ്താനയെ നിയമിച്ചു. ഇതു സംബന്ധിച്ച ഉത്തരവിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പിട്ടു. നിലവിലെ വിജിലൻസ് ഡയറക്‌ടറും പൊലീസ് മേധാവിയുമായ ലോക്‌നാഥ് ബെഹ്‌റ ഇരട്ടപ്പദവി വഹിക്കുന്നത് ചട്ടലംഘനമാണെന്ന വിവാദം ഉയർന്നതിനെ തുടർന്നാണ് അസ്താനയുടെ നിയമനം. ഏറെക്കാലമായി ബെഹ്‌റയ്ക്കായിരുന്നു ചുമതല.
ഡിജിപി റാങ്കിലുള്ള അസ്താന 1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. കേന്ദ്ര ഡെപ്യൂട്ടേഷനിലായിരുന്ന അദ്ദേഹത്തെ വിജിലൻസ് ഡയറക്‌ടറാക്കാൻ നേരത്തെ സർക്കാർ ആലോചിച്ചിരുന്നെങ്കിലും തനിക്ക് കേന്ദത്തിൽ തുടരാനാണ് താൽപര്യമെന്ന് അസ്‌താന സർക്കാരിനെ അറിയിച്ചിരുന്നു. എന്നാൽ ബെഹ്‌റ വിവാദം ഉയർന്നു വന്ന സാഹചര്യത്തിലാണ് അസ്താനയെ നിയമിച്ചത്. നിലവില്‍ ഡല്‍ഹിയില്‍ കേരളത്തിന്റെ ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി ചുമതലയിലാണ് അസ്താന. അതേ സമയം ചുമതല സംബന്ധിച്ച് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചില്ലെന്ന് എന്‍.സി അസ്താന പറയുന്നു. മാധ്യമങ്ങളില്‍ നിന്നാണ് വിവരം അറിഞ്ഞതെന്നും അസ്താന പറഞ്ഞു.
ക്രമസമാധാന ചുമതലയുള്ള പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയെ വിജിലൻസ് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയാണ് അസ്താനയെ നിയമിച്ചത്. ബെഹ്‌റ ഇരട്ടപ്പദവി വഹിക്കുന്നത് ചട്ടലംഘനമാണെന്ന വിവാദം ഉയർന്നതിനെ തുടർന്നാണ് പുതിയ നിയമനം.
ഡിജിപി റാങ്കിലുള്ള അസ്താന 1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. കേന്ദ്ര ഡെപ്യൂട്ടേഷനിലായിരുന്ന അദ്ദേഹത്തെ വിജിലൻസ് ഡയറക്‌ടറാക്കാൻ നേരത്തെ സർക്കാർ ആലോചിച്ചിരുന്നെങ്കിലും തനിക്ക് കേന്ദത്തിൽ തുടരാനാണ് താൽപര്യമെന്ന് അസ്‌താന സർക്കാരിനെ അറിയിച്ചിരുന്നു. എന്നാൽ ബെഹ്‌റ വിവാദം ഉയർന്നു വന്ന സാഹചര്യത്തിലാണ് അസ്താനയെ നിയമിച്ചത്. നിലവില്‍ ഡല്‍ഹിയില്‍ കേരളത്തിന്റെ ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി ചുമതലയിലാണ് അസ്താന.
ലണ്ടന്‍: യുകെയിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലേതിനേക്കാള്‍ കൂടുതല്‍ പണം ഇന്ധനത്തിന് ഈടാക്കുന്ന മോട്ടോര്‍വേ സര്‍വീസ് സ്‌റ്റേഷനുകള്‍ക്കെതിരെ പ്രതിഷേധം ഉയരുന്നു. ശരാശരി 1.38 പൗണ്ടാണ് സര്‍വീസ് സ്റ്റേഷനുകളില്‍ പെട്രോളിന് ഈടാക്കുന്ന വില. സൂപ്പര്‍മാര്‍ക്കറ്റുകള്‍ 1.19 പൗണ്ട് ഈടാക്കുന്ന സ്ഥാനത്താണ് ഇത്. സര്‍വീസ് സ്റ്റേഷനുകള്‍ 19 പെന്‍സ് അധികം ഈടാക്കുന്നത് ഒരു ഫാമിലി കാറിന് 76 പൗണ്ടെങ്കിലും അധികച്ചെലവ് ഉണ്ടാക്കുന്നുണ്ട്. ഈ അധിക നിരക്ക് ഞെട്ടിക്കുന്നതും ഭയാനകവുമാണെന്നാണ് ആര്‍എസി ഇന്ധനകാര്യ വക്താവ് സൈമണ്‍ വില്യംസ് പറഞ്ഞത്.
ഈ വിധത്തില്‍ ഉയര്‍ന്ന നിരക്ക് ഈടാക്കാന്‍ പ്രത്യേക കാരണങ്ങളൊന്നും ഇല്ലെതാണ് വിചിത്രമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പലപ്പോഴും ഇന്ധനം നിറച്ചതിനു ശേഷമായിരിക്കും കൂടുതല്‍ പണം നല്‍കേണ്ടി വരുന്നതിനേക്കുറിച്ച് ഡ്രൈവര്‍മാര്‍ മനസിലാക്കുക. സ്‌കൂള്‍ അവധികള്‍ വരുന്നതിനാല്‍ സര്‍വീസ് സ്‌റ്റേഷനുകള്‍ പെട്രോളിന് 1.38 പൗണ്ടും ഡീസലിന് 1.40 പൗണ്ടുമാണ് ഈടാക്കുന്നതെന്നും ആര്‍എസി പറയുന്നു. മോട്ടോര്‍വേയിലല്ലാത്ത ഗരാഷുകളില്‍ 1.22 പൗണ്ടും 1.24 പൗണ്ടുമാണ് പെട്രോളിനും ഡീസലിനും ഈടാക്കുന്നത്.
സൂപ്പര്‍മാര്‍ക്കറ്റുകള്‍ തമ്മില്‍ ഇന്ധനവിലയില്‍ തുടരുന്ന മത്സരമാണ് വിലക്കുറവിന് കാരണമായി വിലയിരുത്തുന്നത്. പെട്രോളിന് 1.19 പൗണ്ടും ഡീസലിന് 1.21 പൗണ്ടുമാണ് സൂപ്പര്‍മാര്‍ക്കറ്റ് ഫോര്‍കോര്‍ട്ടുകള്‍ ഈടാക്കുന്നത്. 2016ലെ വിലയെ അപേക്ഷിച്ച് ഇന്ധനവിലയില്‍ ഇപ്പോള്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. മിക്ക വാഹനയുടമകളും ഇപ്പോള്‍ മോട്ടോര്‍വേ സ്‌റ്റേഷനുകളെ ഉപേക്ഷിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ലണ്ടന്‍: കനത്ത മഞ്ഞുവീഴ്ചയും ഹിമക്കാറ്റും വരും ദിവസങ്ങളിലുണ്ടാകുമെന്ന് മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ്. മൊബൈല്‍ സിഗ്നലുകള്‍ പോലും ഇതു മൂലം തടസപ്പെടാന്‍ ഇടയുണെന്ന് മുന്നറിയിപ്പ് പറയുന്നു. പവര്‍ ലൈനുകളിലെ ഈര്‍പ്പം തണുപ്പില്‍ ഉറഞ്ഞ് ഇല്ലാതായാല്‍ അവ പൊട്ടിയേക്കാമെന്നും അതുമൂലം സിഗ്നലുകള്‍ തടസപ്പെടാമെന്നുമാണ് വിശദീകരിക്കപ്പെടുന്നത്. പവര്‍കട്ടുകള്‍ക്കും സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. രണ്ട് യെല്ലോ വാണിംഗുകളാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്. പലയിടങ്ങളിലും ഗതാഗത തടസമുണ്ടാകാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
കാറ്റിന് നാളെ ശമനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും മഴയു മഞ്ഞുവീഴ്ചയും ഈയാഴ്ച മുഴുവന്‍ തുടര്‍ന്നേക്കും. കനത്ത ഇടിമിന്നലിനും സാധ്യതയുണ്ട്. അറ്റ്‌ലാന്റിക്കില്‍ നിന്നുള്ള ഹിമക്കാറ്റ് നോര്‍ത്ത് ഇംഗ്ലണ്ടില്‍ ശക്തമായ കാറ്റിനും സ്‌കോട്ട്‌ലാന്‍ഡിന്റെ ചില ഭാഗങ്ങളില്‍ കനത്ത മഞ്ഞുവീഴ്ചക്കും കാരണമായേക്കും. നാല് ദിവസത്തേക്കെങ്കിലും മഴ തുടരുമെന്നാണ് പ്രവചനം. രാജ്യത്തുടനീളം താപനില പൂജ്യത്തിനു താഴെയാകും. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച വരെ കോള്‍ഡ് വെതര്‍ ഹെല്‍ക്ക് അലേര്‍ട്ട് പുറപ്പെടുവിച്ചിരിക്കുകയാണ് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട്.
ഇംഗ്ലണ്ടിന്റെ സൗത്ത്, ഈസ്റ്റ് പ്രദേശങ്ങളില്‍ മഞ്ഞുവീഴ്ചയുണ്ടാകാനിടയില്ലെന്നാണ് കരുതുന്നതെങ്കിലും സാധ്യത തള്ളിക്കളയാനാകില്ല. ഇന്ന് പുലര്‍ച്ചെയോടെ മഴയ്ക്ക് അല്‍പം ശമനമുണ്ടായേക്കും. കുംബ്രിയയില്‍ റോഡുകള്‍ മഞ്ഞില്‍ പുതച്ചതിനാല്‍ മഞ്ഞു നീക്കുന്ന വാഹനങ്ങളും ഷവലുകളുമായി ജനങ്ങളും രംഗത്തിറങ്ങി. നോര്‍ത്ത് വെസ്റ്റില്‍ കനത്ത മഞ്ഞുവീഴ്ച വരും ദിവസങ്ങളിലുണ്ടാകുമെന്നാണ് പ്രവചനം. ലണ്ടനില്‍ കഴിഞ്ഞ രാത്രി -5 വരെ താപനില താഴുമെന്നായിരുന്നു മെറ്റ് ഓഫീസ് അറിയിച്ചിരുന്നത്.
കനത്ത മഞ്ഞില്‍ കുടുങ്ങിയ മൂന്ന് പേരെയാണ് മൗണ്ടന്‍ റെസ്‌ക്യു സംഘം ഇന്നലെ രക്ഷിച്ചത്. മണ്‍റോ മൗണ്ടന്‍സില്‍ കെയണ്‍ഗോം മൗണ്ടന്‍ റെസ്‌ക്യൂ സംഘം തണുത്ത് മരവിച്ച നിലയില്‍ കണ്ടെത്തിയ വിദേശിയെ ആശുപത്രിയിലാക്കി. സ്‌നോഡന്‍ റിഡ്ജില്‍ നിന്ന് രണ്ടു പേരെയും രക്ഷപ്പെടുത്തിയിട്ടുണ്ട്.
ലണ്ടന്‍: ഡിസ്‌കൗണ്ട് സൂപ്പര്‍മാര്‍ക്കറ്റ് മേഖലയിലേക്ക് ടെസ്‌കോയും ചുവടുവെക്കാന്‍ ഒരുങ്ങുന്നതായി സൂചന. ആള്‍ഡി, ലിഡില്‍ എന്നിവര്‍ വിരാജിക്കുന്ന മേഖലയില്‍ മത്സരം വര്‍ദ്ധിപ്പിക്കുന്ന വിധത്തില്‍ പുതിയ ബ്രാന്‍ഡുമായി അരങ്ങേറ്റം നടത്താനാണ് ടെസ്‌കോ പദ്ധതിയിടുന്നതെന്നാണ് സൂചന. ചില്ലറ വിപണിയിലെ 11.9 ശതമാനവും ആള്‍ഡിയും ലിഡിലുമാണ് കൈകാര്യം ചെയ്യുന്നത്. വിപണിയില്‍ മുന്‍ിരയിലേക്കെത്താന്‍ കുറച്ചു വര്‍ഷങ്ങളായി കടുത്ത ശ്രമത്തിലാണ് ടെസ്‌കോ. ജനുവരി അവസാനം വരെയുള്ള 12 ആഴ്ചകളില്‍ 2.6 ശതമാനത്തിന്റെ വില്‍പന വര്‍ദ്ധനയാണ് ടെസ്‌കോ രേഖപ്പെടുത്തിയത്. നാല് വന്‍കിട സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളില്‍ ഏറ്റവും മികച്ച പ്രകടനവും ടെസ്‌കോയുടേതാണ്.
എന്നാല്‍ വിപണി വിഹിതത്തില്‍ ഇപ്പോഴും ആള്‍ഡിക്കും ലിഡിലിനുമൊപ്പമെത്താന്‍ ടെസ്‌കോയ്ക്ക് കഴിഞ്ഞിട്ടില്ല. ആള്‍ഡിക്ക് 16.2 ശതമാനവും ലിഡിലിന് 16.3 ശതമാനവുമാണ് വിപണി വിഹിതം. ബജറ്റ് സ്‌റ്റോറുകളോടുള്ളള ഉപഭോക്താക്കളുടെ പ്രതിപത്തിയാണ് ഇതിനു കാരണമെന്ന തിരിച്ചറിവിലാണ് തങ്ങളുടെ ഉപദേഷ്ടാക്കളായ ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പുമായി ചേര്‍ന്ന് പുതിയ ഡിസ്‌കൗണ്ട് ചെയിന് രൂപം നല്‍കാന്‍ ടെസ്‌കോ ശ്രമിക്കുന്നതെന്നാണ് സൂചന. ഇതിനായി ഉല്‍പ്പന്ന വിതരണക്കാരുമായി ടെസ്‌കോ കരാറുകളില്‍ ഏര്‍പ്പെടാന്‍ തുടങ്ങിയതായി സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ ടെസ്‌കോ ഇത് നിഷേധിച്ചിട്ടുണ്ട്. ടെസ്‌കോ എക്‌സ്ട്രാ ഷോപ്പുകളില്‍ 30,000 ഉല്‍പന്നങ്ങള്‍ വരെയാണ് വില്‍പനയ്ക്ക് വെച്ചിരിക്കുന്നതെങ്കില്‍ പുതിയ സ്റ്റോറുകളില്‍ 3000 പ്രോഡക്റ്റുകള്‍ വരെ ഡിസ്‌കൗണ്ട് സെയിലിന് ലഭ്യമാക്കും. 900 സ്‌റ്റോറുകളായിരിക്കും തുറക്കുകയെന്നും ടെസ്‌കോയില്‍ നിന്ന് വേറിട്ട് മറ്റൊരു ബ്രാന്‍ഡ് എന്ന നിലയിലായിരിക്കും ഇത് പ്രവര്‍ത്തിക്കുക.
ലണ്ടന്‍: യൂണിവേഴ്‌സിറ്റി അധ്യാപകര്‍ സമരത്തിലേക്ക്. രാജ്യത്തെ 61 മുന്‍നിര യൂണിവേഴ്‌സിറ്റികളിലെ അധ്യാപകരാണ് അടുത്തയാഴഅച മുതല്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. സ്റ്റാഫ് പെന്‍ഷനില്‍ വരുത്തിയ മാറ്റങ്ങളില്‍ പ്രതിഷേധിച്ചാണ് സമരം. ഒരു മാസം നീളുന്ന സമര കാലയളവില്‍ അധ്യാപകര്‍ 14 ദിവസം പണിമുടക്കും. എന്നാല്‍ പതിവില്‍ നിന്ന് വിരുദ്ധമായി അധ്യാപക സമരത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരിക്കുകയാണ്. ഉയര്‍ന്ന ട്യൂഷന്‍ ഫീസ് നല്‍കുന്ന തങ്ങള്‍ക്ക് ഒരു മാസത്തോളം ലെക്ചറുകള്‍ ലഭിക്കാത്തത് വന്‍ നഷ്ടമാണ് വരുത്തുന്നതെന്നും അതിനുള്ള നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്.
9000 പൗണ്ടാണ് യൂണിവേഴ്‌സിറ്റികളില്‍ വാര്‍ഷിക ട്യൂഷന്‍ ഫീസായി വിദ്യാര്‍ത്ഥികള്‍ നല്‍കേണ്ടത്. മുന്‍കൂറായി ഈ തുക നല്‍കിയിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ക്കുണ്ടാകുന്ന നഷ്ടത്തില്‍ ആശങ്കാകുലരാണ്. സമരം മൂലം മുടങ്ങുന്ന ലെക്ചറുകള്‍ക്ക് തങ്ങള്‍ നല്‍കിയ പണം തിരികെ നല്‍കണമെന്ന ആവശ്യമുന്നയിച്ചുകൊണ്ടുള്ള ഓണ്‍ലൈന്‍ പരാതികളും വിദ്യാര്‍ത്ഥികള്‍ ആരംഭിച്ചു കഴിഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടമുണ്ടാക്കുന്ന സമരത്തിനെതിരെ വിദ്യാര്‍ത്ഥി സംഘടനകളും പ്രതിഷേധം അറിയിച്ചു കഴിഞ്ഞു.
14 ദിവസത്ത ലെക്ചറുകള്‍ നഷ്ടമായാല്‍ തങ്ങള്‍ക്ക് 768 പൗണ്ടിന്റെ നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നതെന്ന് സെയിന്റ് ആന്‍ഡ്രൂസ് യൂണിവേഴ്‌സിറ്റിയില്‍ രണ്ടാം വര്‍ഷ ഇംഗ്ലീഷ്, മോഡേണ്‍ ഹിസ്റ്ററി വിദ്യാര്‍ത്ഥിനിയായ ജോര്‍ജിയ ഡേവിസ് പറയുന്നു. അധ്യാപകരുടെ ആവശ്യങ്ങളോട് സഹാനുഭൂതിയുണ്ടെങ്കിലും തങ്ങള്‍ നല്‍കിയ പണത്തിന്റെ മൂല്യം കൂടി പരിഗണിക്കണമെന്നാണ് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നത്. റിട്ടയര്‍മെന്റിനു ശേഷം പ്രതിവര്‍ഷം 10,000 പൗണ്ട് എങ്കിലും നഷ്ടമുണ്ടാക്കുന്ന പെന്‍ഷന്‍ പദ്ധതി പരിഷ്‌കരണത്തിനെതിരെ യൂണിവേഴ്‌സിറ്റി ആന്‍ഡ് കോളേജ് യൂണിയന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 22 മുതലാണ് സമരം ആരംഭിക്കുന്നത്.
മലയാളം യുകെ ന്യൂസ് ടീം.
മലയാളം യുകെ നാഷണൽ ഡാൻസ് ഫെസ്റ്റ് “ടെപ്സികോർ 2018” ജൂലൈ മാസത്തിൽ നടക്കും. കലയുടെ വർണ്ണ വിസ്മയങ്ങൾക്ക് മിഡ് ലാൻസ് വേദിയൊരുക്കും. നാളെയുടെ പ്രതീക്ഷകളുടെ പുതുനാമ്പുകളെ ശ്രദ്ധാപൂർവ്വം കാത്തു പരിപാലിക്കുന്ന, പ്രവാസികളുടെ മനസിൻറെ പ്രതിബിംബമായ മലയാളം യുകെ ഓൺലൈൻ ന്യൂസ് ജനങ്ങളോടൊപ്പം ആഘോഷിക്കുവാൻ വീണ്ടും എത്തുകയാണ്. നേർവഴിയിൽ ജനങ്ങളുടെ വിശ്വാസമാർജിച്ച് ജനങ്ങളോടൊപ്പം ലക്ഷ്യബോധത്തോടെ മുന്നേറുന്ന മലയാളം യുകെ ന്യൂസ്, മലയാളത്തെയും കേരള സംസ്കാരത്തെയും സ്നേഹിക്കുന്ന കുടിയേറ്റക്കാരായ മലയാളികൾക്കും അവരുടെ ഭാവി തലമുറയ്ക്കും സ്വന്തം സംസ്കാരവും ആഘോഷങ്ങളും പാരമ്പര്യങ്ങളും തുടർന്നു പോകുവാനുള്ള അവസരങ്ങൾ ഒരുക്കുന്നതിൻറെ ഭാഗമായാണ് പുതിയ സംരംഭം അണിയിച്ചൊരുക്കുന്നത്. ആരോടും പ്രതിപത്തിയില്ലാതെ അനീതിക്കെതിരെ പ്രതികരിച്ചുകൊണ്ട് സമൂഹത്തിനാവശ്യമായ നന്മയെ പ്രോത്സാഹിപ്പിക്കുന്ന സ്വതന്ത്ര പത്രപ്രവർത്തനത്തിൻറെ പര്യായമായ മലയാളം യുകെ, പ്രവർത്തനത്തിൻറെ മൂന്നാം വർഷത്തിലേയ്ക്ക് കടക്കുമ്പോൾ യുകെയിലെ മലയാളി സമൂഹത്തിന് സമ്മാനിക്കുന്നത് കലയുടെ ഉത്സവമാണ്. പ്രഫഷണലിസവും ടീം വർക്കും ജനനന്മയ്ക്കായി സമർപ്പിക്കുന്ന മലയാളം യുകെ ന്യൂസ് ടീം, യുകെ മലയാളി സമൂഹത്തിൻറെ പൂർണ സഹകരണത്തോടെയാണ് ഇവൻറ് സംഘടിപ്പിക്കുന്നത്.
2017 മെയ് 13 ന് ലെസ്റ്ററിലെ മെഹർ സെൻററിൽ നടന്ന മലയാളം യുകെ എക്സൽ അവാർഡ് നൈറ്റും നഴ്സസ് ദിനാഘോഷവും യുകെയിലെ മലയാളി സമൂഹത്തിൻറെ ആത്മാർത്ഥമായ പങ്കാളിത്തത്താൽ വൻ വിജയമായി മാറിയിരുന്നു. സംഘാടന മികവിലും സമയ ക്ലിപ്തതയിലും ജനപങ്കാളിത്തത്തിലും വേറിട്ട അദ്ധ്യായങ്ങൾ രചിച്ച അവാർഡ് നൈറ്റിൽ രണ്ടായിരത്തോളം പേരാണ് പങ്കെടുത്തത്. ലെസ്റ്റർ കേരളാ കമ്യൂണിറ്റി നല്കിയ അടിയുറച്ച പിന്തുണയും യുകെയിലെമ്പാടുമുള്ള മലയാളികളുടെ അഭൂതപൂർവ്വമായ സഹകരണവും ലെസ്റ്റർ ഇവന്റിനെ അവിസ്മരണീയമാക്കിയപ്പോൾ 10 മണിക്കൂർ നീണ്ട കലാസന്ധ്യയിൽ സ്റ്റേജിലെത്തിയത് ഇരുനൂറോളം പ്രതിഭകളായിരുന്നു. യുകെയിലെ നഴ്സുമാർക്ക് അർഹിക്കുന്ന ആദരം നല്കി പുനരാവിഷ്കരിച്ച ലാമ്പ് ലൈറ്റിംഗ് സെറമണിയും നഴ്സുമാരുടെ ലേഖന മത്സരവും മിസ് മലയാളം യുകെ കോണ്ടസ്റ്റും ലെസ്റ്ററിനെ പുളകിതമാക്കി. സീറോ മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ അദ്ധ്യക്ഷനായ ബഹുമാനപ്പെട്ട മാർ ജോസഫ് സ്രാമ്പിക്കലും പുലിമുരുകൻറെ സംവിധായകൻ വൈശാഖും ആഘോഷത്തിൽ പങ്കെടുത്ത് മലയാളം യുകെ എക്സൽ അവാർഡുകൾ ബഹുമുഖ പ്രതിഭകൾക്ക് സമ്മാനിക്കുകയുണ്ടായി. മലയാളം യുകെ ന്യൂസ് ടീമിൻറെയും ലെസ്റ്ററിലെ മലയാളി സമൂഹത്തിൻറെയും യുകെയിലെ പ്രബുദ്ധരായ മലയാളികളുടെയും കൂട്ടായ പ്രവർത്തനത്തിൻറെ ഫലമായിരുന്നു മലയാളം യുകെ എക്സൽ അവാർഡ് നൈറ്റിൻറെ വൻവിജയം.
മലയാളം യുകെയുടെ നല്ലവരായ വായനക്കാരുടെയും അഭ്യുദയകാംക്ഷികളുടെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വിലയിരുത്തി സംഘടിപ്പിക്കുന്ന പുതിയ സംരംഭമായ മലയാളം യുകെ നാഷണൽ ഡാൻസ് ഫെസ്റ്റ്, ആധുനിക ലോകത്തിൻറെ ശോഭനമായ ഭാവിയിലേയ്ക്ക് ഉറ്റുനോക്കുന്ന പ്രതിഭകളുടെ ഒത്തുചേരലിന് വേദിയായി മാറും. സംഘാടനത്തിലെ പ്രഫഷണലിസവും ഗുണമേന്മയുള്ള സ്റ്റേജ് ക്രമീകരണങ്ങളും സൗഹൃദം ഊട്ടിയുറപ്പിക്കുന്ന സദസ്സും സർവ്വോപരി വിവിധ സംസ്കാരങ്ങളുടെ സമ്മേളനവുമായി മാറുന്ന രീതിയിലായിരിക്കും യുകെ മലയാളികൾക്ക് വ്യത്യസ്താനുഭവമായി ചരിത്രത്താളുകളിൽ എഴുതിച്ചേർക്കപ്പെടുന്ന ഈ നവീന സംരംഭം ഒരുക്കപ്പെടുന്നത്. കലയെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം അർഹരായവർക്ക് അംഗീകാരം ഉറപ്പു നല്കുന്ന ഒരു സംസ്കാരം വളർത്തിയെടുക്കുക എന്നതുമാണ് ഇതിലൂടെ മലയാളം യുകെ ന്യൂസ് ടീം ലക്ഷ്യമിടുന്നത്.
മിഡ് ലാൻസിൽ നടക്കുന്ന ഇവൻറ് ജൂലൈ മാസമായിരിക്കും നടക്കുക. മലയാളം യുകെയുടെ പുതിയ പ്രോജക്ടിന് ആതിഥേയത്വം വഹിക്കുവാൻ താത്പര്യമുള്ള അസോസിയേഷനുകളും കമ്മ്യൂണിറ്റികളും ഇവൻറ് പ്രോഗ്രാം കമ്മറ്റിയെ ബന്ധപ്പെടേണ്ടതാണ്. മലയാളം യുകെയോടൊപ്പം നിന്ന് സമൂഹത്തിൽ ഊർജ്ജം പകരാനും സംസ്കാരിക സമന്വയത്തിൽ വലിയ പങ്കുവഹിക്കാനുമുള്ള അവസരമാണ് ആതിഥേയരെ കാത്തിരിക്കുന്നത്. സമൂഹത്തിൻറെ മുഖ്യധാരയിലെത്തി കലാ സാംസ്കാരിക രംഗങ്ങളിലെ കൂട്ടായ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ താത്പര്യമുള്ളവർക്ക് മലയാളം യുകെയുടെ ഇവന്റ് ഓർഗനൈസിംഗിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് മലയാളം യുകെ ന്യൂസ് ടീമിനെ നേരിട്ട് ബന്ധപ്പെടാവുന്നതാണ്. ബിൻസു ജോൺ (ഫോൺ നമ്പർ : 07951903705)
നവീകരിച്ച ഓൺലൈൻ പോർട്ടലിൽ, 24 മണിക്കൂർ ന്യൂസ് അപ്ഡേറ്റുമായി മലയാളം യുകെ ന്യൂസ് അതിൻറെ പ്രവർത്തനമേഖല ലോകമെങ്ങും വ്യാപിപ്പിക്കുന്നതിനായുള്ള പ്രവർത്തനങ്ങളിലാണ്. ജനങ്ങൾ അറിയാനാഗ്രഹിക്കുന്ന എല്ലാ വാർത്തകളും വിശേഷങ്ങളും സത്യസന്ധതയോടെ നിമിഷങ്ങൾക്കുള്ളിൽ തന്നെ ലോകമെമ്പാടും എത്തിക്കാൻ മലയാളം യുകെ പര്യാപ്തമായിക്കഴിഞ്ഞു. കുറഞ്ഞ കാലയളവിൽ ജനങ്ങളുടെ മനസിൽ പതിഞ്ഞ ഓൺലൈൻ ന്യൂസായി www.malayalamuk.com മാറിയിരിക്കുന്നു.
ജനാധിപത്യ സംവിധാനങ്ങൾക്ക് സർവ്വ പിന്തുണയും നല്കുന്നതോടൊപ്പം എല്ലാ സംസ്കാരങ്ങളെയും മതങ്ങളെയും ബഹുമാനിക്കുകയും ജീവകാരുണ്യ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും അതിൽ ഭാഗഭാക്കാവുകയും ചെയ്യുന്ന മലയാളം യുകെ ന്യൂസ് ടീം, ജനതയുടെ മനസറിഞ്ഞ് സമൂഹത്തിൽ വികസനത്തിൻറെയും സൗഹൃദ കൂട്ടായ്മയുടെയും പുതുവസന്തമായി ഒരുക്കുന്ന പുതിയ സംരംഭത്തിൽ എല്ലാവരുടെയും സഹകരണവും പങ്കാളിത്തവും ഉറപ്പുവരുത്താനുള്ള പരിശ്രമത്തിലാണ്. മലയാളം യുകെ നാഷണൽ ഡാൻസ് ഫെസ്റ്റിൻറെ വേദിയും തീയതിയും ഗൈഡ് ലൈനും ഉടൻ തന്നെ മലയാളം യുകെ ന്യൂസ് ടീം പ്രഖ്യാപിക്കുന്നതാണ്.
ക്രിപ്‌റ്റോ കറന്‍സി കോടീശ്വരന്‍മാര്‍ സ്വന്തം ക്രിപ്‌റ്റോ യുട്ടോപ്യ നിര്‍മിക്കാന്‍ കരീബിയന്‍ ദ്വീപ് രാജ്യമായ പ്യൂര്‍ട്ടോറിക്കോയിലേക്ക് ചേക്കേറുന്നു. അടുത്തിടെയുണ്ടായ ക്രിപ്‌റ്റോ ബൂമില്‍ കോടീശ്വരന്‍മാരായവര്‍ തലസ്ഥാനമായ സാന്‍ഹുവാനിലേക്ക് എത്തുന്നുവെന്നാണ് വിവരം. സാമ്പത്തിക നിക്ഷേപം തേടുന്ന രാജ്യം ഇപ്പോള്‍ അധികം നികുതികള്‍ ഈടാക്കാത്തത് ഈ കരീബിയന്‍ ദ്വീപിനെ വലിയൊരു ആകര്‍ഷണ കേന്ദ്രമാക്കുന്നുണ്ട്. അമേരിക്കന്‍ പൗരന്‍മാര്‍ക്ക് ഈ ദ്വീപ് രാജ്യത്തില്‍ ഫെഡറല്‍ പേഴ്‌സണല്‍ ആദായ നികുതി, ക്യാപിറ്റല്‍ ഗെയിന്‍ ടാക്‌സ് തുടങ്ങിയ നികുതികളും നല്‍കേണ്ടതായി വരുന്നില്ല.
മരിയ ചുഴലിക്കാറ്റില്‍ തകര്‍ന്നടിഞ്ഞ രാജ്യത്തിന്റെ പുനര്‍നിര്‍മാണത്തില്‍ പങ്കാളിത്തമേകിക്കൊണ്ടാണ് ക്രിപ്‌റ്റോ കോടീശ്വരന്‍മാര്‍ ഇവിടെയെത്തുന്നത്. ബ്ലോക്ക് ചെയിന്‍ സാങ്കേതികതയില്‍ പ്രവര്‍ത്തിക്കുന്ന വിര്‍ച്വല്‍ കറന്‍സി ഇവിടെ പ്രാവര്‍ത്തികമാക്കാന്‍ കഴിയുമെന്ന കാര്യം ബോധ്യപ്പെടുത്താനും ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. പ്യൂര്‍ട്ടോപ്പിയ എന്നാണ് വിര്‍ച്വല്‍ കറന്‍സി ആധാരമായി പ്രവര്‍ത്തിക്കുന്ന പുതിയ നഗരത്തിന് ഇവര്‍ നിര്‍ദേശിച്ച പേര്. ഇത് പിന്നീട് സോള്‍ എന്നാക്കി മാറ്റുമെന്നും വിവരമുണ്ട്.
ബിറ്റ് കോയിന്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ബ്രോക്ക് പിയേഴ്‌സിന്റെ നേതൃത്വത്തിലാണ് ഈ സംഘം പ്രവര്‍ത്തിക്കുന്നത്. നികുതി വെട്ടിക്കാനാണ് തങ്ങള്‍ പ്യൂര്‍ട്ടോറിക്കയില്‍ എത്തിയതെന്ന് മറ്റുള്ളവര്‍ തെറ്റിദ്ധരിക്കുമെന്ന ആശങ്ക തങ്ങള്‍ക്കുണ്ടെന്ന് മുന്‍ ബാലനടനും പ്രൊഫഷണല്‍ ഗെയിമറുമായ പിയേഴ്‌സ് പറഞ്ഞു. എന്നാല്‍ ഹോട്ടലുകളും മ്യൂസിയങ്ങളുള്‍പ്പെടെ ഏറ്റെടുക്കാനും റൂസ്വെല്‍റ്റ് റോഡ്‌സ് നേവല്‍ സ്‌റ്റേഷനും വിമാനത്താവളവും വാങ്ങാനും അങ്ങനെ ഒകു ക്രിപ്‌റ്റോ ലാന്‍ഡ് സ്ഥാപിക്കാനുമാണ് തങ്ങളുടെ പദ്ധതിയെന്ന് അദ്ദേഹം വെളിപ്പെടുത്തി.
ലണ്ടന്‍: യുകെയിലെ ലാബുകളിലുണ്ടായ സുരക്ഷാ വീഴ്ച മൂലം ശാസ്ത്രജ്ഞര്‍ക്കും ഗവേഷകര്‍ക്കും പകര്‍ച്ചവ്യാധികളുണ്ടായെന്ന് വെളിപ്പെടുത്തല്‍. 2015 ജൂണിനും 2017 ജൂലൈക്കുമിടയില്‍ രാജ്യത്തെ സ്‌പെഷ്യലിസ്റ്റ് ലാബുകളില്‍ നിന്ന് രോഗം പകര്‍ന്നതെന്ന് കരുതുന്ന 40 സംഭവങ്ങളില്‍ ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി എക്‌സിക്യൂട്ടീവ് അന്വേഷണം പ്രഖ്യാപിച്ചു. പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട്, ആശുപത്രികള്‍, സ്വകാര്യ കമ്പനികള്‍ എന്നിവയുടെ ഉടമസ്ഥതയിലുള്ള ലാബുകളില്‍ നിന്ന് ജീവനക്കാര്‍ക്ക് അസുഖം ബാധിച്ചതുള്‍പ്പെടെയുള്ള പിഴവുകളാണ് പരിശോധിക്കുന്നത്.
പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിന്റെ ലബോറട്ടറിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു ശാസ്ത്രജ്ഞന് ഷിഗെല്ല രോഗമാണ് ബാധിച്ചത്. ഒരു സ്വകാര്യ ലാബില്‍ പ്രവര്‍ത്തിച്ചിരുന്നയാളെ സാല്‍മോണെല്ല ബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അബദ്ധത്തില്‍ ഡെങ്കി വൈറസ് ജീവനക്കാരിലേക്ക് പകര്‍ന്നതും ജീവന് തന്നെ ഭീഷണിയായേക്കാവുന്ന ബാക്ടീരിയകളെയും ഫംഗസുകളെയും ശരിയായ മുന്‍കരുതലുകളില്ലാതെ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും റിപ്പോര്‍ട്ട് പറയുന്നു. ഹീറ്റ് ട്രീറ്റ്‌മെന്റില്‍ നശിപ്പിക്കപ്പെട്ടു എന്ന ധാരണയില്‍ വിദ്യാര്‍ത്ഥികള്‍ കൈകാര്യം ചെയ്യുന്നത് ജീവനുള്ള, മെനിഞ്‌ജൈറ്റിസ് രോഗത്തിന് കാരണമാകുന്ന രോഗാണുക്കളെയാണെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.
ഈ മേഖലയില്‍ സുരക്ഷാമാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കാറുണ്ടെങ്കിലും ചില സംഭവങ്ങള്‍ മറിച്ചും റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ടെന്ന് ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി എക്‌സിക്യൂട്ടീവ് പ്രസ്താവനയില്‍ പറഞ്ഞു. വേണ്ടത്ര സുരക്ഷയില്ലാതെ ഇത്തരം രോഗാണുക്കളെ യുകെയിലെ ലാബുകള്‍ കൈകാര്യം ചെയ്ത സംഭവങ്ങള്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കിടെയുണ്ടായി. ആകെ 82 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെങ്കിലും ഇവയില്‍ 40 എണ്ണത്തില്‍ മാത്രമേ അന്വേഷണം ആവശ്യമായി വരുന്നുള്ളൂ എന്നാണ് എക്‌സിക്യൂട്ടീവ് അറിയിക്കുന്നത്.