Main News

ലണ്ടന്‍: ബ്രിട്ടനിലെ പ്രശസ്തമായ ലങ്കാസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ കീ നോട്ട് സ്പീക്കറായി (Keynote speaker) സംസാരിക്കാന്‍ ക്ഷണം ലഭിച്ച് മലയാളിയായ യുവ ബിസിനസ് സംരംഭകന്‍. ബ്രിട്ടനിലെ ഏറ്റവും മികച്ച പത്ത് യൂണിവേഴ്‌സിറ്റികളില്‍ ഒന്നായ ലങ്കാസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ ഇന്ന് നടക്കുന്ന സെമിനാറിലാണ് യുകെയിലെ പ്രമുഖ മലയാളി ബിസിനസുകാരനും ഇന്റര്‍നാഷണല്‍ അറ്റോര്‍ണിയുമായ അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവലിനെ സര്‍വ്വകലാശാല അധികൃതര്‍ ക്ഷണിച്ചിരിക്കുന്നത്. ടൈംസ് മാഗസിന്‍ ഈ വര്‍ഷം ‘യൂണിവേഴ്‌സിറ്റി ഓഫ് ദി ഇയര്‍’ ആയി തെരഞ്ഞെടുത്തിരിക്കുന്ന ലങ്കാസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ സാമ്പത്തിക രംഗത്ത് ബ്ലോക്ക് ചെയിന്‍ ടെക്‌നോളജിയുടെ പ്രസക്തി എന്ന വിഷയത്തിലാണ് അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവല്‍ സംസാരിക്കുന്നത്.

അതിവേഗം വളര്‍ച്ച കൈവരിച്ച് കൊണ്ടിരിക്കുന്ന ടെക്‌നോളജി രംഗത്ത് ഉണ്ടായ വിപ്ലവകരമായ കണ്ടുപിടുത്തമായ ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യ ഇന്ന് ലോകമാസകലം ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. വിവിധ ലോകരാജ്യങ്ങള്‍ ബ്ലോക്ക് ചെയിന്‍ ടെക്‌നോളജിയെ എങ്ങനെ വിവിധ മേഖലകളില്‍ ഉപയോഗിക്കാം എന്ന കാര്യത്തില്‍ പഠനം നടത്തുന്നതിനായി കോടിക്കണക്കിന് പണമാണ് നീക്കി വച്ചിരിക്കുന്നത്. ഈ രംഗത്ത് വളരെയധികം പഠനങ്ങള്‍ നടത്തിയിട്ടുള്ള വ്യക്തി എന്ന നിലയിലും ബ്ലോക്ക് ചെയിന്‍ ടെക്‌നോളജിയില്‍ അധിഷ്ഠിതമായ ബിസിനസ് സംരംഭത്തിന്റെ സിഇഒ എന്ന നിലയിലും അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവല്‍ നേടിയെടുത്ത ഒരംഗീകാരമാണ് ഈ വിഷയത്തെ കുറിച്ച് സംസാരിക്കാന്‍ ലങ്കാസ്റ്റര്‍ യൂണിവേഴ്‌സിറ്റി അധികൃതരില്‍ നിന്ന് ലഭിച്ചിരിക്കുന്ന ഈ ക്ഷണം.

നവംബറില്‍ ലണ്ടനില്‍ നടന്ന ഇന്റര്‍നാഷണല്‍ ബ്ലോക്ക് ചെയിന്‍ സമ്മിറ്റില്‍ നടന്ന പാനല്‍ ഡിസ്‌കഷനില്‍ പങ്കെടുത്ത് ആയിരുന്നു ബ്ലോക്ക് ചെയിന്‍ ആന്‍ഡ് ക്രിപ്‌റ്റോ കറന്‍സിയില്‍ ഇന്റര്‍നാഷണല്‍ ലീഗല്‍ കണ്‍സള്‍ട്ടന്റ് കൂടിയായ സുഭാഷ് ജോര്‍ജ്ജ് ഇതിന് മുന്‍പ് വാര്‍ത്തകളില്‍ ഇടം നേടിയത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഭരണാധികാരികളും ബിസിനസ് പ്രമുഖരും സാമ്പത്തിക വിദഗ്ദരും പങ്കെടുത്ത ഈ പ്രോഗ്രാമില്‍ പാനല്‍ ഡിസ്‌കഷനില്‍ പങ്കെടുത്ത് സംസാരിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടത് അന്ന് വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.

ലങ്കാസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ കീനോട്ട് സ്പീക്കറായി ക്ഷണം ലഭിക്കുന്ന ആദ്യത്തെ മലയാളി ആണ് അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവല്‍ എന്നത് യുകെയിലെ മുഴുവന്‍ മലയാളി സമൂഹത്തിനും അഭിമാനമായി മാറിയിരിക്കുകയാണ്. ബ്രിട്ടനിലെ പുതിയ തലമുറ മലയാളി കുടിയേറ്റക്കാരില്‍ ഇത്രയും ശ്രദ്ധേയമായ നേട്ടം കൈവരിച്ച വ്യക്തികള്‍ വിരലിലെണ്ണാന്‍ പോലുമില്ല എന്നുള്ളിടത്ത് അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവലിന് ലഭിച്ച ഈ അവസരം മറ്റുള്ളവര്‍ക്ക് ഒരു പ്രചോദനം കൂടിയാണ്.

ബ്രിട്ടനിലെ ഇന്ധനവിലയില്‍ സമീപകാലത്ത് വന്‍ വര്‍ദ്ധനവുണ്ടായതായി പഠനം. യൂറോപ്യന്‍ രാജ്യങ്ങളിലെ ഏറ്റവും കൂടിയ ഇന്ധന വിലയുള്ള രാജ്യങ്ങളില്‍ ബ്രിട്ടന്‍ മുന്നിലാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇന്ധനവിലയിലെ വര്‍ദ്ധനവ് വാഹന ഉപഭോക്താക്കളെ പ്രതികൂലമായി ബാധിക്കുമെന്ന് സാമ്പത്തിക വിദ്ഗദ്ധര്‍ അഭിപ്രായപ്പെടുന്നു. ഇന്ധനവിലക്കയറ്റത്തിന് അനുസരിച്ച് വിപണിയിലും മാറ്റങ്ങളുണ്ടാവാന്‍ സാധ്യതയുണ്ട്. യുറോപ്യന്‍ രാജ്യങ്ങളില്‍ പെട്രോള്‍ വില നിലവാരപ്പട്ടികയില്‍ യുകെ 19-ാം സ്ഥാനത്താണ്. ഡീസലിന്റെ കാര്യത്തില്‍ ഇതിലും ശോചനീയമാണ് കാര്യങ്ങള്‍. 29 അംഗ പട്ടികയില്‍ 25-ാം സ്ഥാനത്താണ് ബ്രിട്ടന്‍. വിലക്കയറ്റം ഗതാഗതമേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ചേക്കും.

ക്രൂഡ് ഓയിലിന് കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടയ്ക്ക് ബാരലിന് 72 ഡോളറാണ് വര്‍ദ്ധിച്ചിരിക്കുന്നത്. ഇതാണ് യുകെ ഇന്ധന വിപണിയെ പ്രതികൂലമായി ബാധിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ 41 ലിറ്റര്‍ പെട്രോളിന്റെ വില 50 പൗണ്ടാണ്. ഇതേ വില നല്‍കിയാല്‍ 40.3 ലിറ്റര്‍ ഡീസലും ലഭിക്കും. ഏറ്റവും വിലക്കുറവില്‍ ഡീസല്‍ ലഭിക്കുന്നത് ലക്‌സെംബര്‍ഗിലാണ്. ഇവിടെ 50 പൗണ്ടിന് 53.3 ലിറ്റര്‍ ഡീസല്‍ ലഭിക്കും. അതേസമയം നോര്‍വെയിലുള്ളവരുടെ സ്ഥിതി ശോചനീയമാണ്. 50 പൗണ്ടിന് 35 ലിറ്റര്‍ പെട്രോളും 37 ലിറ്റര്‍ ഡീസലുമാണ് സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ ലഭിക്കുന്നത്.

രണ്ട് പെട്രോള്‍ പമ്പുകളെങ്കിലുമുള്ള യുകെയിലെ ടൗണുകളിലും സിറ്റികളിലെയും വിവരങ്ങള്‍ പരിശോധിച്ചാണ് വിലനിലവാരം സംബന്ധിച്ച പഠനം നടത്തിയിരിക്കുന്നത്. നോര്‍ത്ത് ഡെവണിലെ വൂളാകോമ്പ് എന്ന സ്ഥലത്താണ് ഡീസലിന് ഏറ്റവും വിലകൂടുതലുള്ളത്. പ്രദേശിക തലത്തില്‍ പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധിക്കുന്നതിന് പല കാരണങ്ങളുണ്ട്. റിഫൈനറിയില്‍ നിന്ന് എത്ര ദൂരത്താണ് പെട്രോള്‍ സ്‌റ്റേഷന്‍ നിലനില്‍ക്കുന്നത്, സിറ്റികളില്‍ നിന്നുള്ള അകലം, മാര്‍ക്കറ്റിന്റെ ലഭ്യത തുടങ്ങി നിരവധി ഘടകങ്ങള്‍ വില നിര്‍ണയിക്കുന്നതില്‍ പങ്കുവഹിക്കുന്നതായി മാനേജിംഗ് ഡയറക്ടര്‍ ഓഫ് പെട്രോള്‍ പ്രൈസസ് ജേയ്‌സണ്‍ ലോയ്ഡ് വ്യക്തമാക്കി.

ഇംഗ്ലണ്ടിന്റെ പുതിയ കീരീടാവാകാശി പ്രിന്‍സ് ലൂയിസ് ഓഫ് കേംബ്രിഡ്ജ് ഭരണാവകാശികളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്ത്. പ്രിന്‍സ് ജോര്‍ജിനും പ്രിന്‍സസ് ഷാര്‍ലെറ്റിനും ശേഷം ലൂയിസിന് ആയിരിക്കും കിരീടത്തിന് അവകാശമുണ്ടാകുക. വില്യമിന്റെയും കെയിറ്റിന്റെയും മൂന്നാമത്തെ കുട്ടിയാണ് ലൂയിസ്. രാജ്ഞിയുടെയും ഡ്യൂക്ക് ഓഫ് എഡിന്‍ബെര്‍ഗിന്റെയും പാദങ്ങള്‍ പിന്തുടര്‍ന്നാണ് രണ്ടില്‍ കൂടുതല്‍ കുട്ടികളെ വളര്‍ത്താന്‍ വില്യമും കെയിറ്റും തീരുമാനിക്കുന്നത്. ഡ്യൂക്ക് ഓഫ് എഡിന്‍ബെര്‍ഗിന് നാല് കുട്ടികളാണുള്ളത്. സഹോദരങ്ങളായ ജോര്‍ജിനും ഷാര്‍ലെറ്റിനും ശേഷമായിരിക്കും പ്രിന്‍സ് ലൂയിസ് പരാമാധികാരമുള്ള കിരീടാവകാശിയാവുക. പ്രിന്‍സ് ലൂയിസ് ഓഫ് കേംബ്രിഡ്ജ് കിരീടാവകാശികളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് എത്തിയതോടെ പ്രിന്‍സ് ഹാരി ആറാം സ്ഥാനത്തേക്ക് താഴ്ന്നു.

ആദ്യ ആറ് സ്ഥാനത്തുള്ള കിരീടാവകാശികള്‍ വിവാഹത്തിനായി രജ്ഞിയുടെ അനുവാദം വാങ്ങേണ്ടതുണ്ട്. ഈ രാജനിയമം അനുസരിച്ച് ചാള്‍സ്, വില്യം, ജോര്‍ജ്, ഷാര്‍ലെറ്റ്, ഹാരി എന്നിവര്‍ വിവാഹത്തിന് മുന്‍പ് രാജ്ഞിയുടെ അനുമതി തേടണം. പ്രിന്‍സ് ലൂയിസ് വന്നതോടെ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട പ്രിന്‍സ് ആന്‍ഡ്രൂവിന് ഇനിമുതല്‍ വിവാഹം കഴിക്കാന്‍ രാജ്ഞിയുടെ അനുവാദം ആവശ്യമുണ്ടാകില്ല. 2013ലെ സക്‌സെഷന്‍ ടു ദി ക്രൗണ്‍ ആക്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. രാജകുടുംബത്തില്‍ ഒരു കുട്ടി ജനിക്കുമ്പോള്‍ അവന്‍/അവള്‍ വെറും സാധാരണക്കാരനായിട്ടാണ് ജനിക്കുക. പരമാധികാരമുള്ള വ്യക്തിയും ഡ്യൂക്ക്, ഏള്‍, വിസ്‌കൗണ്ട്, ബാരണ്‍ തുടങ്ങിയ അധികാരങ്ങള്‍ അലങ്കരിക്കുന്നവരൊഴികെ എല്ലാവരും കോമണേഴ്‌സ് ആയിരിക്കുമെന്ന് റോയല്‍ ചരിത്രകാരന്‍ മര്‍ലീന്‍ കോയിങ് വ്യക്തമാക്കുന്നു. ഇത് സങ്കീര്‍ണമാണെന്ന് തോന്നിയേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുരാതന രാജനിയമം നിലനില്‍ക്കുന്ന സമയത്ത് കിരീടാവകാശികളുടെ പട്ടികയില്‍ പുരുഷന്മാര്‍ക്ക് മുന്‍ഗണന ലഭിച്ചിരുന്നു. മുതിര്‍ന്ന സഹോദരികളേക്കാള്‍ മുന്‍പിലായിരുന്നു സഹോദരന്റെ സ്ഥാനം. എന്നാല്‍ ഇക്കാര്യത്തില്‍ പിന്നീട് മാറ്റം വന്നു. ഈ മാറ്റം കാരണമാണ് ഷാര്‍ലെറ്റ് പട്ടികയില്‍ പ്രിന്‍സ് ലൂയിസിന് മുകളില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. പുരുഷ മേധാവിത്വമുള്ള രാജനിയമങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുന്നത് 2015 മാര്‍ച്ചിലാണ്. 2011ന് ഒക്ടോബറിന് ശേഷം ജനിച്ച കുട്ടികള്‍ക്ക് ബാധകമാവുന്ന വിധത്തിലായിരുന്നു ഈ മാറ്റങ്ങള്‍ നിലവില്‍ വന്നത്.

നട്ട് അലര്‍ജിയുള്ള സഹോദരങ്ങള്‍ക്ക് എമിറേറ്റ്‌സ് വിമാനത്തിലെ ജീവനക്കാരില്‍ നിന്ന് നേരിട്ടത് മോശം അനുഭവം. ഏഴര മണിക്കൂര്‍ നീണ്ട യാത്രയില്‍ ഇവര്‍ക്ക് തലയുള്‍പ്പെടെ മൂടിപ്പുതച്ച് വിമാനത്തിന്റെ പിന്‍ സീറ്റില്‍ കഴിച്ചുകൂട്ടേണ്ടി വന്നു. ബര്‍മിംഗ്ഹാമില്‍ നിന്ന് ദുബായിലേക്കുള്ള വിമാനത്തിലായിരുന്നു സംഭവം. ഷാനന്‍ സഹോത, സഹോദരന്‍ സന്ദീപ് എന്നിവര്‍ക്കാണ് ദുരനുഭവമുണ്ടായത്. വിമാനത്തില്‍ വിളമ്പിയ ഭക്ഷണത്തില്‍ കശുവണ്ടിയുണ്ടായിരുന്നെന്ന് മനസിലായപ്പോള്‍ ഇവര്‍ ജീവനക്കാരെ വിവരമറിയിച്ചു. നിങ്ങള്‍ ടോയ്‌ലെറ്റിലേക്ക് മാറിയാല്‍ പ്രശ്‌നങ്ങളുണ്ടാവില്ലെന്നായിരുന്നു ഒരു ജീവനക്കാരന്‍ അറിയിച്ചതെന്ന് ഇവര്‍ പറയുന്നു. ഇത് നിരസിച്ചതോടെയാണ് പിന്‍സീറ്റില്‍ തലയിലൂടെ പുതപ്പിട്ട്, മൂക്ക് പൊത്തിയിരുന്ന് യാത്ര ചെയ്യേണ്ടി വന്നത്.

ടിക്കറ്റ് ബുക്ക് ചെയ്തപ്പോളും ചെക്ക് ഇന്‍ ചെയ്തപ്പോളും പിന്നീട് ബോര്‍ഡിംഗിനിടയിലും തങ്ങള്‍ക്ക് നട്ട് അലര്‍ജിയുള്ള കാര്യം എയര്‍ലൈന്‍ ജീവനക്കാരോട് പറഞ്ഞിരുന്നതാണെന്ന് സഹോത പറയുന്നു. മൂന്ന് തവണ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും ഫ്‌ളൈറ്റില്‍ നല്‍കിയ ഡിന്നറിലെ ചിക്കന്‍ വിഭവത്തില്‍ കശുവണ്ടി അടങ്ങിയിട്ടുണ്ടെന്നത് തങ്ങളെ അതിശയിപ്പിച്ചു. ഇതോടെ കശുവണ്ടിയുടെ അംശം എയര്‍വെന്റിലൂടെ തങ്ങള്‍ ശ്വസിക്കാന്‍ സാധ്യതയുണ്ടെന്ന് ക്രൂവിനെ അറിയിച്ചു. അലര്‍ജി ഭീതിയില്‍ എപ്പിപെന്‍ ജാബുകള്‍ ഇവര്‍ കയ്യില്‍ കരുതാറുണ്ട്. അപ്പോളാണ് ഇവര്‍ ടോയ്‌ലെറ്റിലേക്ക് മാറുന്നത് ഉചിതമായിരിക്കുമെന്ന് ഒരു ജീവനക്കാരന്‍ പറഞ്ഞത്.

ഇതോടെ ഹോളിഡേയ്ക്കായി നടത്തിയ യാത്രതന്നെ ദുരിതം നിറഞ്ഞതായി മാറുകയായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു. കടുത്ത അലര്‍ജിയുള്ള തങ്ങള്‍ വിമാന ജീവനക്കാരുടെ അശ്രദ്ധമായ പെരുമാറ്റത്തിലൂടെ മരണപ്പെടാനുള്ള സാധ്യത പോലുമുണ്ടായിരുന്നു. എപ്പിപെന്നുകള്‍ അടിയന്തര ഘട്ടത്തില്‍ ഉപയോഗിക്കാന്‍ മാത്രമുള്ളതാണ്. അലര്‍ജിയുണ്ടായാല്‍ ആശുപത്രിയിലേക്ക് മാറ്റുകയെന്നത് മാത്രമാണ് മുന്നിലുള്ള വഴിയെന്നും അവര്‍ വ്യക്തമാക്കി. സംഭവത്തില്‍ എമിറേറ്റ്‌സിന് പരാതി നല്‍കിയിരിക്കുകയാണ് ഇവര്‍.

ആല്‍ഫി ഇവാന്‍സിനെ രക്ഷിക്കാന്‍ മൂന്നാമതൊരു മാര്‍ഗമുണ്ടെന്ന് വെളിപ്പെടുത്തലുമായി പോളീഷ് ടിവി ഡിറ്റക്ടീവ് ക്രിസ്റ്റോഫ് റുട്ട്‌കോവ്‌സ്‌കി. തന്റെ ഫെയിസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത് എന്നാല്‍ നിര്‍ദേശത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇദ്ദേഹം പുറത്തുവിടാന്‍ തയ്യാറായിട്ടില്ല. ബ്രിട്ടീഷ് നിയമം അനുസരിച്ചുകൊണ്ടു തന്നെ നടപ്പിലാക്കാന്‍ പറ്റുന്നതാണ് പ്രസ്തുത മാര്‍ഗമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ കുറേ ദിവസങ്ങളായി നിരവധി നിയമ യുദ്ധങ്ങളാണ് ആല്‍ഫിയുടെ മാതാപിതാക്കള്‍ നടത്തിയത്. കുഞ്ഞിനെ ഇറ്റലിയിലേക്ക് വിദഗ്ദ്ധ ചികിത്സയ്ക്കായി കൊണ്ടുപോകാന്‍ ലിവര്‍പൂളിലെ ആല്‍ഡര്‍ ഹേ ആശുപത്രി അധികൃതര്‍ അനുവദിക്കാതിരുന്നതോടെയാണ് ടോം ഇവാന്‍സ് കോടതിയെ സമീപിച്ചത്. കുട്ടിയെ റോമിലേക്ക് കൊണ്ടുപോകുന്നത് അപകടമുണ്ടാക്കുമെന്ന ഡോക്ടര്‍മാരുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

സ്വന്തമായി ഒരു ഡിറ്റക്ടീവ് ഏജന്‍സി നടത്തുന്നയാളാണ് ക്രിസ്റ്റോഫ് റുട്ട്‌കോവ്‌സ്‌കി. കൂടാതെ വളരെ പ്രചാരം നേടിയ ടിവി ഷോകളിലും പങ്കെടുത്തിട്ടുണ്ട്. നിലവിലെ രണ്ട് തരത്തിലുള്ള അവസ്ഥയാണ് നിലനില്‍ക്കുന്നത്. ഒന്നുകില്‍ മരണം അല്ലെങ്കില്‍ ജീവിതം. കുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരികയെന്ന ദൗത്യം നിറവേറ്റാനായി മൂന്നാമത്തെ മാര്‍ഗം സ്വീകരിക്കുകയാണ് നല്ലതെന്ന് ക്രിസ്റ്റോഫ് പറഞ്ഞു. പക്ഷേ ഈ മാര്‍ഗത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പിന്നീട് മാത്രമെ വ്യക്തമാക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ വൈകീട്ട് ക്രിസ്റ്റോഫ് ലിവര്‍പൂളിലെത്തിയിട്ടുണ്ട്. ടോം ഇവാന്‍സിനെ ഇയാള്‍ സന്ദര്‍ശിക്കുമെന്നാണ് കരുതുന്നത്. അതേസമയം സഹായങ്ങളുമായി എത്തുന്നവരില്‍ നിന്നും തെറ്റായ നിര്‍ദേശങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് സീനിയര്‍ ജഡ്ജ് ലോര്‍ഡ് ജസ്റ്റിസ് മക്ഫര്‍ലാന്‍ മുന്നറിയിപ്പ് നല്‍കി. ഇക്കാര്യത്തില്‍ ടോം ഇവാന്‍സും കെയിറ്റ് ജെയിംസും സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കുറേ ദിവസങ്ങളായി ബ്രിട്ടനിലെ വിവിധ ഭാഗങ്ങളില്‍ ആള്‍ഫിക്കായി പ്രതിഷേധ പരിപാടികളും മാര്‍ച്ചുകളും നടക്കുന്നുണ്ട്. ആല്‍ഫി ഇവാന്‍സ് ആര്‍മി എന്ന സോഷ്യല്‍ മീഡിയ കൂട്ടായ്മയാണ് പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ആല്‍ഫിക്ക് ഉണ്ടായിരിക്കുന്ന മസ്തിഷ്‌ക രോഗത്തിന് ചികിത്സകള്‍ ഫലം ചെയ്യില്ലെന്നാണ് ഡോക്ടര്‍മാര്‍ കരുതുന്നത്. എന്നാല്‍ പ്രതീക്ഷ കൈവിടാതെ പോരാടുകയാണ് ആല്‍ഫിയും മാതാപിതാക്കളും. മകന്റെ ചികിത്സയ്ക്കായി സഹായം അഭ്യര്‍ത്ഥിച്ച് ടോം ഇവാന്‍സ് വത്തിക്കാന്‍ സന്ദര്‍ശിച്ചിരുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇടപെടലിനെ തുടര്‍ന്ന് ആല്‍ഫിക്ക് ഇറ്റാലി പൗരത്വം നല്‍കിയിരുന്നു. വിഷയത്തില്‍ സഹായ വാഗ്ദാനവുമായി പോളീഷ് സര്‍ക്കാരും രംഗത്ത് വന്നിട്ടുണ്ട്.

ബ്രിട്ടീഷ് രാജവംശത്തിന്റെ പുതിയ അനന്തരാവകാശിക്ക് പേരിട്ടു. വില്യം രാജകുമാരനും കെയിറ്റ് രാജകുമാരിക്കും പിറന്ന മൂന്നാമത്തെ കുഞ്ഞിന് പ്രിന്‍സ് ലൂയിസ് ആര്‍തര്‍ ചാള്‍സ് എന്നാണ് പേരിട്ടിരിക്കുന്നത്. കുഞ്ഞിന്റെ മുത്തച്ഛനായ ചാള്‍സ്, 1979ല്‍ ഐആര്‍എ നടത്തിയ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട ലൂയിസ് മൗണ്ട്ബാറ്റന്‍ എന്നിവരുടെ ബഹുമാനാര്‍ത്ഥമാണ് ഈ പേര് തെരഞ്ഞെടുത്തതെന്നാണ് കരുതുന്നത്. വില്യമിന്റെയും ഹാരിയുടെയും മിഡില്‍ നെയിം ലൂയിസ് എന്നാണ്. എന്നാല്‍ ഈ പേര് രാജകുടുംബത്തില്‍ ഒരാള്‍ക്ക് കൂടി ഇനി ഇടാന്‍ സാധ്യതയില്ലെന്നായിരുന്നു വാതുവെയ്പ്പുകാര്‍ കരുതിയിരുന്നത്.

ആര്‍തര്‍ എന്ന പേര് സാധ്യതാപ്പട്ടികയില്‍ ഒന്നാമതായിരുന്നു. എന്നാല്‍ അത് മിഡില്‍ നെയിമായാണ് ചേര്‍ത്തിരിക്കുന്നത്. ഡ്യൂക്ക് ഓഫ് കേംബ്രിഡ്ജിന്റെ മിഡില്‍ നെയിം കൂടിയാണ് ഇത്. കെന്‍സിംഗ്ടണ്‍ കൊട്ടാരം ഔദ്യോഗികമായി ഈ പേര് പ്രഖ്യാപിച്ചു. വില്യമും കെയിറ്റും തങ്ങളുടെ മൂന്നാമത്തെ കുഞ്ഞിന്റെ പേര് ലൂയിസ് ആര്‍തര്‍ ചാള്‍സ് എന്ന് ഇടാന്‍ തീരുമാനിച്ചെന്ന് പ്രസ്താവനയില്‍ കൊട്ടാരം അറിയിച്ചു. ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് ലൂയിസ് ഓഫ് കേംബ്രിഡ്ജ് എന്നായിരിക്കും രാജകുമാരന്റെ സ്ഥാനപ്പേര്.

രാജകുടുംബത്തോടുള്ള ആദരവായിക്കൂടിയാണ് ഈ പേരു നല്‍കല്‍ വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നത്. ജ്യേഷ്ഠനായ പ്രിന്‍സ് ജോര്‍ജ് അലക്‌സാന്‍ഡര്‍ ലൂയിസ്, പിതാവ് വില്യം ആര്‍തര്‍ ഫിലിപ്പ് ലൂയിസ്, മുത്തച്ഛന്‍ പ്രിന്‍സ് ചാള്‍സ് ഫിലിപ്പ് ആര്‍തര്‍ ജോര്‍ജ് എന്നിവരെല്ലാം ഈ പേരുകള്‍ പങ്കിടുന്നുണ്ട്. പേര് പുറത്തു വിടുന്നതിന് മുമ്പ് എലിസബത്ത് രാജ്ഞിയും രാജകുടുംബാംഗങ്ങളുമായും വില്യമും കെയിറ്റും ഇത് പങ്കുവെച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വെള്ളിയാഴ്ച്ച സ്‌കൂള്‍ പ്രവൃത്തി സമയം വെട്ടിക്കുറക്കാന്‍ പദ്ധതിയുമായി ഡാവന്‍ട്രിയിലെ ആഷ്ബി ഫീല്‍ഡ്‌സ് പ്രൈമറി സ്‌കൂള്‍ അധികൃതര്‍. 400ഓളം കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് സ്‌കൂള്‍ മേധാവി അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നിലവിലുള്ള പ്രവൃത്തി സമയത്തേക്കാളും രണ്ട് മണിക്കൂര്‍ നേരത്തെ സ്‌കൂള്‍ അടയ്ക്കാനാണ് തീരുമാനം. അധ്യാപകരുടെ ജോലിഭാരം കുറയ്ക്കുന്നതിനും കൂടുതല്‍ വിശ്രമസമയം അനുവദിക്കാനുമാണ് സമയത്തില്‍ മാറ്റം വരുത്തിയിരിക്കുന്നതെന്ന് സ്‌കൂള്‍ വിശദീകരിച്ചു. അതേസമയം പുതിയ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കള്‍ രംഗത്ത് വന്നിട്ടുണ്ട്. സ്‌കൂള്‍ നേരത്തെ അടച്ചാല്‍ ജോലിയെടുക്കുന്ന മാതാപിതാക്കള്‍ മക്കളെ നോക്കാന്‍ ഇതര മാര്‍ഗങ്ങള്‍ തേടേണ്ടി വരും. ഇതിനായി ചൈല്‍ഡ് കെയറിനെയും മറ്റും ആശ്രയിക്കുന്നത് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും.

സ്‌കൂള്‍ സമയം വെട്ടിക്കുറച്ചാല്‍ കുട്ടികളുടെ ഒരു അധ്യയന വര്‍ഷത്തില്‍ ലഭ്യമാകുന്ന അക്കാദമിക് ദിനങ്ങളില്‍ കാര്യമായ കുറവുണ്ടാകുമെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നു. അക്കാദമിക് ദിനങ്ങള്‍ കുറയുന്നത് കുട്ടിയെ സാരമായി ബാധിക്കുമെന്ന ആശങ്കയും അവര്‍ രേഖപ്പെടുത്തി. സ്‌കൂളിന്റെ തീരുമാനത്തില്‍ മിക്ക രക്ഷിതാക്കളും അമര്‍ഷം രേഖപ്പെടുത്തിയിട്ടുണ്ട്. തങ്ങളുടെ ജോലി സമയം പുനഃക്രമീകരിക്കേണ്ടി വരുമെന്നും അതല്ലെങ്കില്‍ ഡേ കെയര്‍ സംവിധാനങ്ങളെ ആശ്രയിക്കേണ്ടി വരുമെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. രക്ഷിതാക്കളുടെ ജോലി സംബന്ധിച്ച് സ്‌കൂളിന് യാതൊരുവിധ ബോധ്യവും ഇല്ലാത്തത് പോലെയാണ് പെരുമാറുന്നതെന്ന് കെല്ലി ഹോംസ് വിമര്‍ശിച്ചു. അതേസമയം ഉച്ചഭക്ഷണത്തിന് ശേഷമായിരിക്കും സ്‌കൂള്‍ അടയ്ക്കുകയെന്ന് ആഷ്ബി ഫീല്‍ഡ്‌സ് പ്രൈമറി സ്‌കൂള്‍ ഹെഡ് ടീച്ചര്‍ അറിയിച്ചു.

പബ്ലിക് കണ്‍സള്‍ട്ടേഷന് ശേഷമെ പുതിയ തീരുമാനം നടപ്പിലാക്കുകയുള്ളു. അധ്യാപകര്‍ക്ക് കൂടുതല്‍ വിശ്രമം അനുവദിക്കുകയെന്നതാണ് സ്‌കൂള്‍ ലക്ഷ്യമിടുന്നതെങ്കില്‍ തീരുമാനം പുനഃപരിശോധിക്കേണ്ടതുണ്ട്. രക്ഷിതാക്കള്‍ക്ക് അധ്യാപകര്‍ക്ക് ലഭിക്കുന്ന അത്രപോലും അവധി ദിനങ്ങള്‍ ലഭിക്കാറില്ലെന്ന വസ്തുത മനസിലാക്കണം. ലോകത്തിലെ ഇതര തൊഴില്‍ മേഖലകള്‍ പരിചയപ്പെട്ടാല്‍ തങ്ങള്‍ എത്രത്തോളം ഭാഗ്യവാന്മാരാണെന്ന് അധ്യാപകര്‍ക്ക് മനസിലാകുമെന്നും ഒരു രക്ഷിതാവ് പ്രതികരിച്ചു. രാജ്യത്തെ വിദ്യഭ്യാസ മേഖല അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് താഴ്ന്ന പഠന നിലവാരം. ഇത്തരം പ്രശ്‌നങ്ങളെ മറികടക്കണമെങ്കില്‍ നിലവാരമുള്ള അധ്യാപകരെ സൃഷ്ടിക്കേണ്ടതുണ്ട്. അധ്യാപകര്‍ക്ക് കൂടുതല്‍ വിശ്രമസമയം അനുവദിക്കുന്നതിലൂടെയും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളിലൂടെയും മാത്രമെ അത് സാധ്യമാവുകയുള്ളുവെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.

ബിറ്റ്‌കോയിന്‍ മൂല്യം സ്വര്‍ണ്ണത്തെയും മറികടക്കുമെന്ന് പ്രമുഖ നിക്ഷേപകന്‍. ഏറ്റവും ജനപ്രിയ ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്റെ മൂല്യം 7 ലക്ഷം ഡോളറിന് മുകളിലെത്തുമെന്ന് ഇന്‍വെസ്റ്ററായ ജോണ്‍ ഫെഫറാണ് അവകാശപ്പെടുന്നത്. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫെഫര്‍ ക്യാപിറ്റല്‍ എന്ന ഇന്‍വെസ്റ്റ്‌മെന്റ് സ്ഥാപവത്തിന്റെ പാര്‍ട്ണറാണ് ഇദ്ദേഹം. ന്യയോര്‍ക്കില്‍ നടന്ന സോണ്‍ ഇന്‍വെസ്റ്റ്‌മെന്റ് കോണ്‍ഫറന്‍സില്‍ പരാമര്‍ശ വിധേയമായ സ്ഥാപനമാണ് ഇത്. നിക്ഷേപം നടത്താന്‍ ഏറ്റവും നല്ല സ്റ്റോക്കുകള്‍ ഏതാണെന്ന് നിക്ഷേപകര്‍ക്ക് മാര്‍ഗ്ഗനിര്‍ദേശം നല്‍കുന്ന ഇവന്റാണ് ഇത്. അതില്‍ ആദ്യമായാണ് ക്രിപ്‌റ്റോകറന്‍സി പരാമര്‍ശവിധേയമാകുന്നതെന്ന പ്രത്യേകതയുമുണ്ട്.

ലോകത്ത് ആദ്യമായി നിക്ഷേപത്തില്‍ സ്വര്‍ണ്ണത്തിന് പകരക്കാരനായെത്തുന്നത് ബിറ്റ്‌കോയിനാണെന്ന് ഫെഫര്‍ പറഞ്ഞു. നോണ്‍ സോവറിന്‍ ശേഖരമായി ഇത് പരിഗണിക്കപ്പെടുകയാണെങ്കില്‍ സ്വര്‍ണ്ണത്തിന് പകരമായി റിസര്‍വ് കറന്‍സിയായിപ്പോലും ബിറ്റ്‌കോയിന്‍ മാറാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍ മറ്റ് ക്രിപ്‌റ്റോഅസറ്റുകള്‍ക്ക് ഈ സാധ്യത കുറവാണെന്നും ഫെഫര്‍ വ്യക്തമാക്കി. വിദേശ റിസര്‍വിന്റെ 25 ശതമാനം ബിറ്റ്‌കോയിനായി മാറിയാല്‍ ബിറ്റ്‌കോയിന്‍ നെറ്റ്വര്‍ക്കിന്റെ മൊത്തം മൂല്യം 6.4 ട്രില്യന്‍ ഡോളറിന് സമമാകും. നിലവില്‍ ഒരു ബിറ്റ്‌കോയിന് 9000 ഡോളറാണ് മൂല്യം. നിലവില്‍ ഇതിന്റെ മാര്‍ക്കറ്റ് ക്യാപ് 150 ബില്യന്‍ ഡോളറാണ്.

ഇതാദ്യമായാണ് സോണ്‍ ഇവന്റില്‍ ക്രിപ്‌റ്റോകറന്‍സിയുടെ നിക്ഷേപ സാധ്യത പരാമര്‍ശിക്കപ്പെടുന്നത്. പ്രമുഖ ഹെഡ്ജ് ഫണ്ട് നിക്ഷേപകരില്‍ പലരും ഡിജിറ്റല്‍ അസറ്റുകളില്‍ നിക്ഷേപത്തിന് താല്‍പര്യം പ്രകടിപ്പിക്കാനും തുടങ്ങിയിട്ടുണ്ട്. പ്രമുഖ നിക്ഷേപകനായ ജോര്‍ജ് സോറോസ് ബിറ്റ്‌കോയിനില്‍ നിക്ഷേപത്തിന് ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഡിജിറ്റല്‍ അസറ്റുകള്‍ വെറും നീര്‍ക്കുമിളകളാണെന്ന് നേരത്തേ വിമര്‍ശനം ഉന്നയിച്ചയാളാണ് ഇദ്ദേഹമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

അമ്മാവനുമായി യൂണിവേഴ്‌സിറ്റി ഫീസിന്റെ കാര്യത്തിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ യുവതി സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്തു. ഇന്ത്യന്‍ വംശജയായ ഗുര്‍പ്രീത് കൗറാണ് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. മരണത്തില്‍ ദുരൂഹതയൊന്നുമില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സ്വയം തീകൊളുത്തിയ കൗര്‍ കഴിഞ്ഞ മൂന്ന് ദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പക്ഷേ ശരീരത്തിന്റെ ഭൂരിപക്ഷം ഭാഗങ്ങളിലും ഗുരുതരമായി പൊള്ളലേറ്റ കൗറിന് ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ കഴിഞ്ഞില്ല. 30കാരിയായ കൗര്‍ തന്റെ അമ്മാവനായ ഹര്‍ചരണ്‍ജിത്തിനും ഭാര്യയ്ക്കുമൊപ്പമാണ് കഴിഞ്ഞ കുറേക്കാലമായി ജിവിക്കുന്നത്. മരിക്കുന്നതിന് മുന്‍പ് അമ്മാവനുമായി കൗര്‍ തര്‍ക്കിച്ചിരുന്നതായി മൊബൈല്‍ ഫോണില്‍ നിന്നും ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ട്.

വീടിന്റെ പുറകിലുള്ള ഗാര്‍ഡനില്‍ വെച്ചാണ് കൗര്‍ പെട്രോള്‍ ഒഴിച്ച് സ്വയം തീകൊളുത്തിയത്. മാര്‍ക്കറ്റിലായിരുന്ന അമ്മായി തിരിച്ചു വന്നതിന് ശേഷമാണ് കൗറിനെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തുന്നത്. ഉടന്‍ തന്നെ ആശുപത്രി അധികൃതരെ വിവരമറിയിക്കുകയും ചെയ്തു. തീകൊളുത്തി ഏതാണ്ട് പതിനഞ്ച് മിനിറ്റുകള്‍ക്ക് ശേഷമാണ് കൗറിനെ ആശുപത്രിയില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നത്. അതിന് മുന്‍പ് തന്നെ അവര്‍ക്ക് മാരകമായി പൊള്ളലേറ്റിരുന്നു. ഗാര്‍ഡന്‍ പരിസരത്ത് നിന്ന് പുക ഉയര്‍ന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നതായും ഒരു സ്ത്രീ കരയുന്നത് കേട്ടതായും അയല്‍വാസികള്‍ പറയുന്നു.

പുതിയ യൂണിവേഴ്‌സിറ്റി കോഴ്‌സിനായി അപേക്ഷിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു കൗര്‍. ഇതിന്റെ ഫീസുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. ഇംഗ്ലീഷില്‍ പ്രാവീണ്യം തെളിയിക്കുന്ന ടെസ്റ്റ് പാസായാല്‍ മാത്രമെ കൗറിന്റെ വിസ പുതുക്കി നല്‍കാന്‍ കഴിയുകയുള്ളുവെന്ന് ഹോം ഓഫീസ് അധികൃതര്‍ നിര്‍ദേശിച്ചിരുന്നു. ആവശ്യമുള്ളത്രയും ജീവിച്ചു കഴിഞ്ഞെന്നും ഇനി മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും കൗറിന്റെ ആത്മഹത്യാകുറിപ്പില്‍ പറയുന്നു. 20മില്യണിലധികം വിലയുള്ള വീട്ടിലാണ് കൗര്‍ താമസിക്കുന്നത്. ആത്മഹത്യക്ക് ശ്രമിക്കുന്നതിന് തൊട്ടുമുന്‍പ് തന്റെ മുറി വൃത്തിയാക്കുകയും ചെയ്തിരുന്നു.

കാന്‍സര്‍ ചികിത്സയില്‍ വിപ്ലവകരമായ മാറ്റം സൃഷ്ടിച്ച മരുന്ന് ഇനി മുതല്‍ എന്‍എച്എസിലും ലഭ്യമാകും. കാര്‍-ടി തെറാപ്പി എന്ന പേരില്‍ അറിയപ്പെടുന്ന ഈ ചികിത്സക്കുള്ള മരുന്ന് കുറഞ്ഞ വിലയില്‍ ലഭ്യമാക്കണമെന്ന് നിര്‍മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എന്‍എച്ച്എസ് തലവന്‍ സൈമണ്‍ സ്റ്റീവന്‍സ് അറിയിച്ചു. അമേരിക്കയില്‍ ഫലപ്രദമായി നടത്തി വരുന്ന ഈ ചികിത്സക്ക് യുകെയില്‍ ഇതുവരെ അനുമതി നല്‍കിയിട്ടുണ്ടായിരുന്നില്ല. ഈ വര്‍ഷം കാര്‍-ടി തെറാപ്പിക്ക് യുകെയില്‍ അനുമതി ലഭിക്കുമെന്ന സൂചനയാണ് സൈമണ്‍ സ്റ്റീവന്‍സ് നല്‍കിയത്. രോഗിയുടെ സ്വാഭാവിക രോഗപ്രതിരോധ വ്യവസ്ഥയിലെ കില്ലര്‍ കോശങ്ങളെ ജനിതക എന്‍ജിനീയറിംഗിലൂടെ ശക്തമാക്കിക്കൊണ്ട് കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്ന രീതിയാണ് ഈ തെറാപ്പി അവലംബിക്കുന്നത്.

2011ല്‍ അമേരിക്കയിലാണ് ഈ ചികിത്സാരീതിക്ക് തുടക്കം കുറിച്ചത്. മാസങ്ങള്‍ മാത്രം ആയുസ്സ് പ്രവചിച്ച രോഗികളില്‍ പോലും ഈ തെറാപ്പി വന്‍ വിജയമായിരുന്നു. എന്നാല്‍ 3,40,000 പൗണ്ട് ഒരു രോഗിയുടെ ചികിത്സക്ക് മാത്രം ചെലവാകുമെന്ന ന്യനതയും കാര്‍-ടി തെറാപ്പിക്കുണ്ട്. പക്ഷേ കാന്‍സര്‍ ചികിത്സക്കായി എന്‍എച്ച്എസ് ഓരോ രോഗിക്കും അനുവദിച്ചിരിക്കുന്ന പരിധി 50,000 പൗണ്ട് മാത്രമാണ്. വളരെ ഫലപ്രദമായ ഈ ചികിത്സാരീതി എന്‍എച്ച്എസ് ഏറ്റെടുക്കേണ്ടതുണ്ടെന്ന് സ്റ്റീവന്‍സ് വ്യക്തമാക്കി. അതിനായി മരുന്നുകള്‍ താങ്ങാവുന്ന വിലയ്ക്ക് ലഭ്യമാക്കണമെന്ന് അസോസിയേഷന്‍ ഓഫ് ദി ബ്രിട്ടീഷ് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രിയോട് അദ്ദേഹം ആവശ്യപ്പെട്ടു.

ഈ തെറാപ്പിക്ക് ലൈസന്‍സ് നല്‍കുന്നതിന്റെ ഭാഗമായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ എക്‌സലന്‍സിന് ശുപാര്‍ശ ചെയ്തിരിക്കുകയാണ്. ചികിത്സ താങ്ങാന്‍ കഴിയുന്ന വിധത്തിലുള്ളതാണോ എന്ന് ഇവിടെ പരിശോധിക്കും. കുട്ടികളെ ബാധിക്കുന്ന അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ, മുതിര്‍ന്നവരെ ബാധിക്കുന്ന ലിംഫോമ എന്നിവയ്ക്ക് നല്‍കുന്ന കാര്‍-ടി ചികിത്സ ഇപ്പോള്‍ യൂറോപ്യന്‍ റെഗുലേറ്റര്‍മാരുടെ പരിഗണനയിലാണ്. ഈ കടമ്പകള്‍ കൂടി കടന്നാലേ എന്‍എച്ച്എസിന് ഈ തെറാപ്പി അംഗീകരിക്കാന്‍ സാങ്കേതികമായി കഴിയൂ.

RECENT POSTS
Copyright © . All rights reserved