ബ്രിട്ടീഷ് വാല്യൂ വെറൈറ്റി സ്‌റ്റോര്‍ ശൃംഖലയായ പൗണ്ട് വേള്‍ഡ് അടച്ചു പൂട്ടലിലേക്ക്. നിരവധി കമ്പനികളുമായി നടത്തിയ ഏറ്റെടുക്കല്‍ ചര്‍ച്ചകള്‍ തീരുമാനമാകാത്തതിനെത്തുടര്‍ന്ന് അഡ്മിനിസ്‌ട്രേറ്റര്‍മാരെ നിയോഗിച്ചിരിക്കുകയാണ് കമ്പനി. ആര്‍ ക്യാപ്പിറ്റല്‍ എന്ന ബയറുമായി നടത്തിയ ചര്‍ച്ചയും പരാജയമായതോടെയാണ് കമ്പനി അടച്ചുപൂട്ടലിലേക്ക് നീങ്ങുന്നത്. ബ്രിട്ടനില്‍ 335 സ്റ്റോറുകളുള്ള കമ്പനി അടച്ചുപൂട്ടുമ്പോള്‍ 5100 പേര്‍ക്ക് ജോലി നഷ്ടമാകുമെന്നാണ് കരുതുന്നത്. എന്നാല്‍ വലിയ തോതിലല്ലെങ്കിലും സ്‌റ്റോറുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ പറഞ്ഞു.

ഉല്‍പ്പന്നങ്ങളുടെ വിലവര്‍ദ്ധനയും ഉപഭോക്താക്കള്‍ കുറഞ്ഞതും മൂലം മറ്റ് ഹൈസ്ട്രീറ്റ് റീട്ടെയിലര്‍മാരെപ്പോലെ പൗണ്ട് വേള്‍ഡിനും കനത്ത നഷ്ടമാണ് നേരിടേണ്ടി വന്നതെന്ന് പ്രസ്താവനയില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഡെലോയ്റ്റ് വ്യക്തമാക്കി. ഡിസ്‌കൗണ്ട് റീട്ടെയില്‍ മാര്‍ക്കറ്റിലെ കടുത്ത മത്സരവും ഉപഭോക്താക്കളുടെ വിശ്വാസമാര്‍ജ്ജിക്കാന്‍ കഴിയാതിരുന്നതും കമ്പനിയെ പിന്നോട്ടു നയിക്കുകയായിരുന്നു. യുകെയിലെ റീട്ടെയില്‍ വ്യാപാര മേഖല വെല്ലുവിളികളെ നേരിടുന്ന ഘട്ടമാണ് ഇതെന്നും പൗണ്ട് വേള്‍ഡ് അതിന് അനുസൃതമായി ഒരു പുനസംഘടനയാണ് ഉദ്ദേശിച്ചതെന്നും ജോയിന്റ് അഡ്മിനിസ്‌ട്രേറ്റര്‍ ക്ലെയര്‍ ബോര്‍ഡ്മാന്‍ പറഞ്ഞു.
നിര്‍ഭാഗ്യവശാല്‍ അത് പ്രായോഗികമായില്ല. ഒരു ഏറ്റെടുക്കല്‍ നടക്കുമെന്നായിരുന്നു ഡെലോയ്റ്റ് കരുതിയിരുന്നതെന്നും ക്ലെയര്‍ വ്യക്തമാക്കി. ഈ തീരുമാനം വളരെ ബുദ്ധിമുട്ടോടെയാണ് സ്വീകരിച്ചതെന്ന് പൗണ്ട് വേള്‍ഡ് ഉടമയായ ടിജിപി അറിയിച്ചു. ബിസിനസ് ശക്തിപ്പെടുത്തുന്നതിനായി നിക്ഷേപം നടത്തിയെങ്കിലും യുകെ റീട്ടെയില്‍ മേഖലയിലെ തളര്‍ച്ചയും മാറിയ ഉപഭോക്തൃ സംസ്‌കാരവും തങ്ങളെ കാര്യമായി ബാധിച്ചുവെന്നും ടിജിപി വ്യക്തമാക്കി.
സ്വന്തം നാടായ പാകിസ്ഥാനിലേക്ക് തിരികെ അയച്ചാല്‍ കൊല്ലപ്പെടുമെന്ന് ഭീഷണിയുള്ള പാക് അഭയാര്‍ത്ഥി കുടുംബത്തിന് അഭയം നല്‍കണമെന്ന് ആവശ്യം. മഖ്‌സൂദ് ബക്ഷ്, ഭാര്യ പര്‍വീണ്‍, മക്കളായ സോമര്‍, അരീബ് എന്നിവരാണ് നാട്ടിലേക്ക് തിരികെ അയച്ചാല്‍ ഇസ്ലാമിക് തീവ്രവാദികളാല്‍ കൊല്ലപ്പെടുമെന്ന ആശങ്ക പങ്കുവെക്കുന്നത്. ക്രിസ്തുമത വിശ്വാസികളായ ഇവരെ തീവ്രവാദികള്‍ വിശ്വാസത്തിന്റെ പേരില്‍ ഭീഷണിപ്പെടുത്തിയിരുന്നു. 2012ല്‍ യുകെയിലെത്തിയ ഇവര്‍ അഭയത്തിനായി അപേക്ഷിച്ചെങ്കിലും ഹോം ഓഫീസ് ഇതുവരെ അനുവാദം നല്‍കിയിട്ടില്ല. വിഷയം ഗ്ലാസ്‌ഗോ നോര്‍ത്ത് ഈസ്റ്റ് ലേബര്‍ എംപി പോള്‍ സ്വീനി പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ഈ കുടുംബവുമായി അദ്ദേഹം ചര്‍ച്ചകളിലാണ്.

പ്രധാനമന്ത്രിക്ക് ഉള്‍പ്പെടെ നിവേദനങ്ങള്‍ അയച്ച് കാത്തിരിക്കുകയാണ് ബക്ഷ് കുടുംബം. പക്ഷേ, പാകിസ്ഥാനില്‍ ഇവരുടെ ജീവന് ഭീഷണിയുണ്ടോ എന്ന കാര്യത്തില്‍ സംശയുമുണ്ടെന്ന കാരണമുന്നയിച്ച് ഇവരുടെ അപേക്ഷകള്‍ ഹോം ഓഫീസ് നിരസിച്ചുകൊണ്ടിരിക്കുകയാണ്. എന്തുകൊണ്ടാണ് ഹോം ഓഫീസ് തന്റെ അപേക്ഷ നിരസിക്കുന്നതെന്ന് അറിയില്ലെന്നും സഹായിക്കണമെന്നും പ്രധാനമന്ത്രിയോട് ബക്ഷ് ആവശ്യപ്പെടുന്നു. പാകിസ്ഥാനിലെ ചില പ്രദേശങ്ങള്‍ ക്രിസ്ത്യാനികള്‍ക്ക് സുരക്ഷിതമാണെന്നാണ് ഹോം ഓഫീസ് തങ്ങളോട് പറയുന്നത്. അപ്പീല്‍ നല്‍കാനുള്ള അവസരങ്ങള്‍ കഴിഞ്ഞുവെന്നും ഇനി അപേക്ഷിക്കാന്‍ കഴിയില്ലെന്നുമാണ് നോര്‍ത്ത് ഗ്ലാസ്‌ഗോയില്‍ താമസിക്കുന്ന ബക്ഷിനും കുടുംബത്തിനും ഹോം ഓപീസ് അറിയിപ്പ് നല്‍കിയിരിക്കുന്നത്. അടുത്ത നടപടിയായി ഇവരെ സ്വന്തം നാട്ടിലേക്ക് തിരികെ അയക്കും.

പാകിസ്ഥാനില്‍ ക്രിസ്ത്യാനികള്‍ ജീവിക്കുന്നുണ്ടെന്നത് ശരിയാണ്. എന്നാല്‍ തീവ്രവാദികള്‍ ഒരിക്കല്‍ നോട്ടമിട്ടു കഴിഞ്ഞാല്‍, നിങ്ങളുടെ പേരും മുഖവും അവര്‍ക്ക് വ്യക്തമായിക്കഴിഞ്ഞാല്‍ അവിടെ ജീവിക്കുക എന്നത് അസാധ്യമാണ്. തന്റെ നാല് സുഹൃത്തുക്കളെ തീവ്രവാദികള്‍ വധിച്ചു കഴിഞ്ഞു. ഭാര്യാ സഹോദരിയുടെ ഭര്‍ത്താവ് മതനിന്ദാക്കുറ്റം ആരോപിക്കപ്പെട്ട് ജീവപര്യന്തം തടവ് അനുഭവിക്കുകയാണ്. സഹോദരിയുടെ മകനെ കഴിഞ്ഞ മാസം ആരോ തട്ടിക്കൊണ്ടുപോയി. അവന് എന്തു സംഭവിച്ചുവെന്ന് ആര്‍ക്കുമറിയില്ലെന്നും ബക്ഷ് പറയുന്നു. ഹോം ഓഫീസ് തീരുമാനത്തിനെതിരെ നിയമനടപടികള്‍ സ്വീകരിക്കാനൊരുങ്ങുകയാണ് ഇവര്‍.
തിരുവനന്തപുരം: യു.ഡി.എഫിന്റെ രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതിനെ തുടര്‍ന്ന് കേണ്‍ഗ്രസില്‍ ഉണ്ടായ കലാപം കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗത്തിലും പ്രതിഫലിച്ചു. നേതാക്കള്‍ ഗ്രുപ്പ് തിരിഞ്ഞ് ഏറ്റുമുട്ടുന്ന കാഴ്ചയാണ് രാഷ്ട്രീയകാര്യ സമിതി യോഗത്തിലും നടക്കുന്നതെന്ന വിവരമാണ് പുറത്ത് വരുന്നത്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കൊമ്പുണ്ടോയെന്ന് രാജ്യസഭാ സീറ്റ് നഷ്ടപ്പെട്ട പി.ജെ കുര്യന്‍ ചോദിച്ചു. രാജ്യസഭാ സീറ്റ് ചര്‍ച്ചയ്ക്ക് എന്തിനാണ് ഉമ്മന്‍ ചാണ്ടിയെ ഡല്‍ഹിക്ക് വിളിപ്പിച്ചത്. എ.ഐ.സി.സി ജനറല്‍ സ്വെകട്ടറി എന്ന നിലയ്ക്കാണെങ്കില്‍ കെ.സി വേണുഗോപാലിനെയല്ലേ വിളിക്കേണ്ടതെന്നും പി.ജെ കുര്യന്‍ ചോദിച്ചു.
അതേസമയം ആക്രമണം കടുത്തതോടെ പ്രതിരോധവുമായി എ ഗ്രൂപ്പ് രംഗത്ത് വന്നു. ഉമ്മന്‍ ചാണ്ടിക്ക് കൊമ്പുണ്ടെന്ന് എ ഗ്രൂപ്പ് മറുപടി നല്‍കി. ഉമ്മന്‍ ചാണ്ടിയെ ഒറ്റതിരിഞ്ഞ് ആക്രമിച്ചാല്‍ പ്രത്യാഘാതമുണ്ടാകുമെന്ന് പി.സി വിഷ്ണുനാഥ് കുര്യന് മറുപടി നല്‍കി. വഴിയില്‍ കൊട്ടാനുള്ള ചെണ്ടയല്ല ഉമ്മന്‍ ചാണ്ടിയെന്നായിരുന്നു ബെന്നി ബെഹനാന്റെ മറുപടി.
അതേസമയം രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീഴ്ച സമ്മതിച്ചു. ഇനി നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ രാഷ്ട്രീയകാര്യ സമിതിയില്‍ ചര്‍ച്ച ചെയ്യുമെന്ന് ചെന്നിത്തല പറഞ്ഞു. മുന്നണിയുടെ കെട്ടുറപ്പ് മാത്രമാണ് പരിഗണിച്ചതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. എം.എം ഹസനും ഇതേ അഭിപ്രായമാണ് പ്രകടിപ്പിച്ചത്.
അഭിപ്രായ ഭിന്നത രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ നേതാക്കളുടെ പരസ്യ പ്രസ്താവനകള്‍ രാഷ്ട്രീയകാര്യ സമിതി വിലക്കി. പാര്‍ട്ടിയെ അപമാനിക്കുന്ന രീതിയില്‍ വിമര്‍ശിച്ചാല്‍ നടപടി എടുക്കും. പറയാനുള്ളത് പാര്‍ട്ടി ഫോറത്തില്‍ പറയണമെന്നും രാഷ്ട്രീയകാര്യ സമിതി നിര്‍ദ്ദേശം നല്‍കി. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി നിയമിതനായ ഉമ്മന്‍ ചാണ്ടി ആന്ധ്രയിലേക്ക് പോയതിനാല്‍ അദ്ദേഹത്തിന്റെ അഭാവത്തിലാണ് രാഷ്ട്രീയകാര്യ സമിതി യോഗം ചേര്‍ന്നത്.
നോര്‍ത്ത് ലണ്ടന്‍ സ്വദേശിയായ 15കാരന്‍ ഇന്റര്‍നെറ്റ് ഗെയിമിംഗിന് അടിമയാണെന്ന് എന്‍എച്ച്എസ്. ഇത്തരത്തിലുള്ള ആദ്യ പ്രഖ്യാപനമാണ് എന്‍എച്ച്എസ് നടത്തിയിരിക്കുന്നത്. ഗെയിമിംഗില്‍ അടിമയായ കുട്ടിക്ക് വീടുവിട്ടു പോകാന്‍ ആത്മവിശ്വാസമില്ലാത്തതിനാല്‍ ഒരു വര്‍ഷമായി സ്‌കൂളില്‍ പോലും പോയിരുന്നില്ല. കുട്ടിയെ ഈ പ്രശ്‌നത്തില്‍ നിന്ന് രക്ഷിക്കാന്‍ മാതാവായ കെന്‍ഡാല്‍ പാര്‍മര്‍ മൂന്ന് വര്‍ഷമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിനു ശേഷമാണ് ഇപ്പോള്‍ എന്‍എച്ച്എസ് ഇത് രോഗമായി സ്ഥിരീകരിച്ചതും ചികിത്സ നല്‍കാന്‍ തുടങ്ങിയതും.

ഇന്റര്‍നെറ്റ് ഗെയിമിംഗ് ഒരു മാനസിക തകരാറാണെന്ന് ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് എന്‍എച്ച്എസ് ഈ രോഗത്തിന് ചികിത്സ നല്‍കാന്‍ തീരുമാനിക്കുന്നത്. ഇതേ അവസ്ഥയിലുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്ക് പ്രതീക്ഷ പകരുന്നതാണ് പുതിയ നീക്കം. ഇതിനെ ഒരു സൈലന്റ് അഡിക്ഷന്‍ എന്നാണ് മിസ് പാര്‍മര്‍ വിളിക്കുന്നത്. നിങ്ങള്‍ ഒരു പാര്‍ക്കില്‍ പോയി വെടിയുതിര്‍ത്താല്‍ എല്ലാവരും ശ്രദ്ധിക്കും, മദ്യപിച്ച് മോട്ടോര്‍ ബൈക്ക് ഓടിച്ചാലും അതേക്കുറിച്ച് എല്ലാവരും അറിയും. എന്നാല്‍ സ്വന്തം ബെഡ്‌റൂമിലിരുന്ന് ഗെയിം കളിച്ചുകൊണ്ടിരിക്കുന്നത് ആരും ശ്രദ്ധിക്കാറില്ലെന്ന് അവര്‍ പറയുന്നു.

കൗണ്ടി റഗ്ബി, ക്രിക്കറ്റ് ടീമുകളുടെ ക്യാപ്റ്റനായിരുന്നു ഈ 15കാരന്‍. സെക്കന്‍ഡറി സ്‌കൂളില്‍ മികച്ച വിദ്യാര്‍ത്ഥികളുടെ ഇടയിലായിരുന്നു ഇവന്റെ സ്ഥാനം. പിന്നീട് ഗെയിമിംഗിംന് അടിമയായതോടെ ഇവയില്‍ നിന്നെല്ലാം അവന്‍ പിന്നോട്ടു പോയി. വീട്ടില്‍ തന്നെ അടച്ചുപൂട്ടിയിരിക്കാന്‍ തുടങ്ങിയ അവന് ഓണ്‍ലൈനിലുള്ള മറ്റു ഗെയിമര്‍മാരുമായി മാത്രമായി സൗഹൃദങ്ങളെന്നും പാര്‍മര്‍ പറഞ്ഞു.
റോള്‍സ് റോയ്‌സ് 4000 ജീവനക്കാരെ പിരിച്ചു വിടുന്നു. ചെലവുചുരുക്കല്‍ നടപടികളുടെ ഭാഗമായാണ് ഇത്രയും തസ്തികകള്‍ ഒഴിവാക്കുന്നതെന്ന് എയറോസ്‌പേസ് ഭീമന്‍ വെളിപ്പെടുത്തി. മിഡില്‍ മാനേജ്‌മെന്റ് തസ്തികകളില്‍ നിന്നാണ് ജീവനക്കാരെ പിരിച്ചുവിടാന്‍ കമ്പനി ഉദ്ദേശിക്കുന്നത്. ബാക്ക് ഓഫീസ് ജീവനക്കാരെ പിരിച്ചു വിടുന്ന കാര്യം കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് വാറന്‍ ഈസ്റ്റ് വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്ന് കരുതുന്നു. ഡെര്‍ബിയിലെ സിവില്‍ എയറോസ്‌പേസ്, ന്യൂക്ലിയര്‍ ഡിവിഷനുകളിലെ ജീവനക്കാരെയായിരിക്കും ഈ നീക്കം ഏറ്റവും കൂടുതല്‍ ബാധിക്കുക എന്നാണ് കരുതുന്നത്. 2015 മുതല്‍ കമ്പനി 5500 ജീവനക്കാരെ പിരിച്ചു വിട്ടിട്ടുണ്ട്.

നിലവിലുള്ള 50,000 ജീവനക്കാരില്‍ 10 ശതമാനം പേരെ പിരിച്ചു വിടാനാണ് കമ്പനി തയ്യാറെടുക്കുന്നതെന്ന് സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2016ല്‍ നേരിട്ട 4.6 ബില്യന്‍ പൗണ്ടിന്റെ പ്രീടാക്‌സ് നഷ്ടത്തിനു ശേഷം കമ്പനി ഈ വര്‍ഷം കരകയറാന്‍ തുടങ്ങുന്നതേയുള്ളുവെന്നാണ് രണ്ടു മാസം മുമ്പ് വാറന്‍ ഈസ്റ്റ് അറിയിച്ചത്. 150 രാജ്യങ്ങളിലായി പരന്നു കിടക്കുന്ന ഉപഭോക്തൃനിരയുണ്ടായിട്ടും കമ്പനിക്ക് കാര്യമായ ലാഭം കഴിഞ്ഞ വര്‍ഷം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. 400ലേറെ എയര്‍ലൈനുകളും 160 സൈന്യങ്ങളും 70 നേവികള്‍ ഉള്‍പ്പെടെ 4000 മറൈന്‍ ഉപഭോക്താക്കളും 5000ലേറെ പവര്‍, ന്യൂക്ലിയര്‍ ഉപഭോക്താക്കളുമാണ് കമ്പനിക്കുള്ളത്.

ട്രെന്റ് 1000, ട്രെന്റ് 900 വിമാന എന്‍ജിനുകളുടെ പാര്‍ട്ടുകള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ കാലാവധി കഴിയുന്ന തകരാറ് 270 മില്യന്‍ പൗണ്ടിന്റെ നഷ്ടമാണ് കമ്പനിക്ക് വരുത്തിവെച്ചത്. 2018ല്‍ 4.9 ബില്യന്‍ പൗണ്ട് മാത്രമാണ് കമ്പനിയുടെ പ്രീടാക്‌സ് ലാഭം. സ്‌പെയിനിലെ ആസ്റ്റില്ലെറോസ് ഗോന്‍ഡന്‍ ഷിപ്പ് യാര്‍ഡ് കമ്പനിയുമായി കരാറിലെത്തിയതായി കഴിഞ്ഞയാഴ്ച റോള്‍സ് റോയ്‌സ് അറിയിച്ചിരുന്നു.
രാജ്യത്തെ തൊഴില്‍ദാതാക്കള്‍ ഉയര്‍ന്ന ഉദ്യോഗസ്ഥ സ്ഥാനങ്ങളിലുള്ളവരുടെയും സാധാരണ ജീവനക്കാരുടെയും വേതനത്തിലെ അന്തരം ബോധ്യപ്പെടുത്തണമെന്ന് നിയമം. ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന നിയമത്തിലാണ് ഈ വ്യവസ്ഥ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 250 ജീവനക്കാരില്‍ ഏറെയുള്ള കമ്പനികളുടെ ഡയറക്ടര്‍മാര്‍ ഈ വ്യത്യാസം വെളിപ്പെടുത്തേണ്ടി വരുമെന്ന് ബിസിനസ് സെക്രട്ടറി ഗ്രെഗ് ക്ലാര്‍ക്ക് അറിയിച്ചു. പേയ് റേഷ്യോ എന്നാണ് ഇത് അറിയപ്പെടുന്നത്. ബ്രിട്ടനിലെ ബിസിനിസുകളില്‍ നിലവിലള്ള വേതന അസമത്വത്തെ ഇല്ലാതാക്കാന്‍ ഈ നിയമത്തിന് സാധിക്കില്ലെന്ന് ലേബറും യൂണിയനുകളും വിമര്‍ശനമുയര്‍ത്തിയിട്ടുണ്ട്.

എക്‌സിക്യൂട്ടീവ് വേതന നിരക്കുകളില്‍ കമ്പനി ഓഹരിയുടമകള്‍ നേരത്തേ തന്നെ വിമര്‍ശനമുന്നയിച്ചിരുന്നു. ചില കമ്പനി മേധാവികള്‍ക്ക് അമിത ശമ്പളം നല്‍കുന്നതിനെതിരെ അവര്‍ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. പുതിയ നിയമം പേയ് റേഷ്യോ വെളിപ്പെടുത്തുന്നതിനു പുറമേ ഓഹരി നിരക്കുകളിലുണ്ടാകുന്ന വര്‍ദ്ധനവ് എക്‌സിക്യൂട്ടീ വ് വേതനത്തില്‍ എന്തെങ്കിലും മാറ്റമുണ്ടാക്കുന്നുണ്ടോ എന്ന കാര്യവും പരിശോധിക്കും. പാര്‍ലമെന്റിന്റെ അംഗീകാരം കിട്ടുന്ന മുറയ്ക്ക് കമ്പനികള്‍ തങ്ങളുടെ പേയ് റേഷ്യോ 2020 മുതല്‍ വെളിപ്പെടുത്തിത്തുടങ്ങണം.

യുകെയിലെ വന്‍കിട ബിസിനസുകള്‍ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും വേതനങ്ങള്‍ തമ്മിലുള്ള അന്തരത്തില്‍ ജീവനക്കാര്‍ക്കും ഓഹരിയുടമകള്‍ക്കുമുള്ള പ്രതിഷേധം കാണാതിരിക്കാനാകില്ലെന്ന് ബിസിനസ് സെക്രട്ടറി പറഞ്ഞു. മേലധികാരികള്‍ക്ക് കമ്പനിയുടെ പ്രകനത്തിനു മേല്‍ ശമ്പളം നല്‍കുന്നത് പലപ്പോഴും പ്രതിഷേധങ്ങള്‍ക്ക് കാരണമാകാറുണ്ട്. പെര്‍സിമ്മണ്‍, ബിപി തുടങ്ങിയ സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വന്‍ ശമ്പളം നല്‍കിയതിലുണ്ടായ പ്രതിഷേധങ്ങള്‍ കണക്കിലെടുത്താണ് പുതിയ നടപടി. ഷെല്‍, ലോയ്ഡ്‌സ്, ആസ്ട്രസെനെക, പ്ലേടെക്, വില്യം ഹില്‍, ജിവിസി, ഇന്‍മര്‍സാറ്റ് തുടങ്ങിയ കമ്പനികളിലും ഇത്തരം കലാപങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പ്രവാസി മലയാളികളുടെ എക്കാലത്തെയും ആശങ്കയാണ് അവിചാരിതമായി അന്യനാട്ടില്‍ വച്ച് സംഭവിക്കുന്ന മരണവും തുടര്‍ന്നുണ്ടാകുന്ന വിഷമതകളും. ഇതില്‍ ഏറ്റവും പ്രധാനമായ ഒന്ന് മരണമടയുന്ന ആളുടെ മൃതദേഹം നാട്ടിലെത്തിക്കുക എന്നതാണ്. ഈ ആശങ്കയ്ക്ക് ഒരു ശാശ്വത പരിഹാരം ഉണ്ടാക്കുന്നതിന് കേരള സര്‍ക്കാര്‍ തുടക്കം കുറിച്ചപ്പോള്‍ അതിന് കാരണമായത് ഇംഗ്ലണ്ടില്‍ നിന്നുള്ള ലോക കേരള സഭ അംമായ രാജേഷ് കൃഷ്ണയുടെ നിരന്തര ഇടപെടല്‍ ആണെന്നത് യുകെയിലെ മലയാളികള്‍ക്ക് ഒന്നടങ്കം അഭിമാനിക്കാവുന്ന കാര്യമാണ്. KSFE തുടങ്ങുന്ന പ്രവാസി ചിട്ടിയില്‍ ചേരുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമാവുക. പ്രവാസികള്‍ക്കായി ചിട്ടി എന്ന ആശയം ഒരുവര്‍ഷം മുന്‍പ് ധനമന്ത്രി തോമസ് ഐസക് മുന്നോട്ടുവച്ചപ്പോള്‍ത്തന്നെ ഇത് സംബന്ധിച്ച നിര്‍ദേശം രാജേഷ് അപേക്ഷയായി സമര്‍പ്പിച്ചിരുന്നു. പ്രഥമ ലോക കേരള സഭയില്‍ രാജേഷ് മുന്നോട്ടുവച്ച കരട് നിര്‍ദേശങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതും ഇതായിരുന്നു. ധനമന്ത്രി ഡോക്ടര്‍ തോമസ് ഐസക് ഈ വിഷയത്തിലെടുത്ത പ്രത്യേക താല്പര്യവും അതിന് മുഖ്യമന്ത്രി നല്‍കിയ അനുമതിയുമാണ്, ചിട്ടിയുടെ തുടക്കത്തില്‍ തന്നെ ഇത് പദ്ധതിയോട് ചേര്‍ക്കാന്‍ സഹായകരമായത്.
UK യിലെയും യൂറോപ്പിലെയും ആകസ്മിക മരണങ്ങളും അതുകഴിഞ്ഞു മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചിലവുകളും സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിനപ്പുറമായിരുന്നു. ഈ ഘട്ടത്തിലെല്ലാം മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് കൈത്താങ്ങായിരുന്നത് അതാതു പ്രദേശത്തെ സാമൂഹിക സംഘടനകള്‍ ആയിരുന്നു. ആ സംഘടനകള്‍ക്കും പരിമിതികള്‍ ഉണ്ടായിരുന്നു.
പ്രവാസി ചിട്ടിയിലേക്കുള്ള രജിസ്‌ട്രേഷന്‍ നടപടികളുടെ ഉദ്ഘാടനം ജൂണ്‍ 12ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഒരുവശത്ത് സുരക്ഷിതവും ആദായകരവുമായ ഒരു നിക്ഷേപമാര്‍ഗം എന്ന നിലയിലും മറുവശത്ത് സംസ്ഥാനത്തിന്റെ വികസനത്തിനുള്ള മുതല്‍മുടക്കെന്ന രീതിയിലും ഇരട്ടപ്രാധാന്യത്തോടെയാണ് പ്രവാസി ചിട്ടി രൂപപ്പെടുത്തുന്നത്. കേരള ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് (KSFE) യ്ക്കാണ് പദ്ധതിയുടെ നടത്തിപ്പുചുമതല. കിഫ്ബിയുടെയും (കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ്) നോര്‍ക്കയുടെയും സഹകരണവും പദ്ധതിക്കുണ്ട്.

വിദേശരാജ്യങ്ങളില്‍ കഴിയുന്ന മലയാളികള്‍ക്കായിട്ടുള്ള പ്രവാസി ചിട്ടിക്ക് തുടക്കം യുഎഇയിലായിരിക്കും. പിന്നീട് മറ്റു ജിസിസി രാജ്യങ്ങള്‍, ക്ക് അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍, അമേരിക്ക എന്നിങ്ങനെ മുഴുവന്‍ പ്രവാസി മലയാളികളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ ചിട്ടികള്‍ക്കില്ലാത്ത ചില പ്രത്യേകതകള്‍ പ്രവാസി ചിട്ടിക്കുണ്ട് . പ്രവാസി ചിട്ടിക്ക് എല്‍ഐസിയുടെ ഇന്‍ഷുറന്‍സ് സുരക്ഷ ലഭ്യമാകും. ചിട്ടിയില്‍ ചേരുന്ന ആരെങ്കിലും മരിച്ചാല്‍ ബാക്കിവരുന്ന തവണകള്‍ എല്‍ഐസി അടച്ചുതീര്‍ക്കും. ആനുകൂല്യങ്ങള്‍ ബന്ധുക്കള്‍ക്ക് നല്‍കുകയും ചെയ്യും.
സ്റ്റേറ്റ് ഇന്‍ഷുറന്‍സിന്റെ പരിരക്ഷയും പ്രവാസി ചിട്ടിക്കുണ്ടാകും. പ്രവാസികള്‍ പവര്‍ ഓഫ് അറ്റോര്‍ണി വഴി ചുമതലപ്പെടുത്തിയാല്‍ അവരുടെ പ്രതിനിധിയായി നാട്ടിലുള്ളവര്‍ക്കും കുറിയില്‍ ചേരാം. അവര്‍ക്ക് ലേലം വിളിക്കാനും തടസ്സമില്ല.
ചിട്ടിയില്‍ ചേരുന്നവരുടെ സെക്യൂരിറ്റി , ഫിക്‌സെഡ് ഡിപ്പോസിറ്റുകള്‍, ഫോര്‍മാന്‍ കമീഷന്‍, ഫ്രീ ഫ്‌ലോട്ട് തുടങ്ങിയ തുകകള്‍ കിഫ്ബി ബോണ്ടുകളില്‍ നിക്ഷേപിക്കും. ഈ തുക സംസ്ഥാനത്തിന്റെ വിവിധ വികസനപദ്ധതികള്‍ക്കായി മുതല്‍മുടക്കും. ഇവയില്‍ ഫോര്‍മാന്‍ കമീഷന്‍ ഒഴികെ ബാക്കിയെല്ലാം വട്ടമെത്തുമ്പോഴേക്കെങ്കിലും തിരിച്ചുകൊടുക്കേണ്ടവയാണ്. പക്ഷേ, അപ്പോഴേക്കും പുതിയ കുറികളുടെ വിഹിതം നിക്ഷേപത്തിനായി ലഭിക്കും .
ചിട്ടിനടത്തിപ്പ് പൂര്‍ണമായും ഓണ്‍ലൈനാണ്. ചിട്ടി രജിസ്‌ട്രേഷനും പണം അടയ്ക്കലും ലേലംവിളിയും പണം കൊടുക്കലുമെല്ലാം ഓണ്‍ലൈനായിരിക്കും. ഇതിനുള്ള സോഫ്റ്റ്വെയറും തയ്യാറാണെന്ന് ധനകാര്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
പ്രവാസികളുടെ കൈയിലെ പണം സംസ്ഥാനവികസനത്തിന് ഉപയോഗിക്കുന്നില്ല എന്നത് ഏറെ കാലമായി ഉയരുന്ന വിമര്‍ശമാണ്. ചില ബോണ്ടുകളിലെ നിക്ഷേപവും വികസനപ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവനയായി നല്‍കുന്ന പണവും മാത്രമായി ഈ വികസനപങ്കാളിത്തം ഒതുങ്ങിനില്‍ക്കുകയായിരുന്നു.

റയന്‍ നൈനാന്‍ ചില്‍ഡ്രന്‍സ് ചാരിറ്റി (http://www.rncc.org.uk) എന്ന കുട്ടികള്‍ക്കായുള്ള കാന്‍സര്‍ ചാരിറ്റിയുടെ ധനശേഖരണാര്‍ദ്ധം ലണ്ടന്‍നില്‍ തുടങ്ങി കേരളം വരെ നീളുന്ന റോഡ് ട്രിപ്പിന്റെ തയ്യാറെടുപ്പിലാണ് രാജേഷ് കൃഷ്ണ. ജൂണ്‍ 30നാണ് യാത്രയുടെ ഫ്‌ലാഗ് ഓഫ്. ലണ്ടനില്‍ സോളിസിറ്ററായ സന്ദീപ് പണിക്കരും യാത്രയില്‍ ഉണ്ട്. കൂടുതല്‍ വിവരങ്ങള്‍ https://london2kerala.com/ എന്ന വെബ്‌സൈറ്റിലും https://www.facebook.com/london2kerala/ എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.
ടെസ്‌കോയും സെയിന്‍സ്ബറീസും വിറ്റഴിച്ച മീറ്റ് ഫ്രീ വെജിറ്റേറിയന്‍ ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ മാംസ ശകലങ്ങള്‍ കണ്ടെത്തിയെന്ന ആരോപണത്തില്‍ അന്വേഷണം. ഫുഡ് സ്റ്റാന്‍ഡാര്‍ഡ് ഏജന്‍സി ഈ ആരോപണം അന്വേഷിക്കും. വെജിറ്റേറിയന്‍ ഉല്‍പ്പന്നങ്ങളില്‍ പോര്‍ക്ക്, ടര്‍ക്കി എന്നിവയുടെ മാംസത്തിന്റെ അംശമുണ്ടായിരുന്നു എന്നായിരുന്നു ആരോപണം ഉയര്‍ന്നത്. ഇത്തരമൊരു ആരോപണമുയരാനിടയായ സാഹചര്യങ്ങളാണ് പരിശോധനാ വിധേയമാക്കുന്നതെന്ന് എഫ്എസ്എ വക്താവ് അറിയിച്ചു. തെളിവുകള്‍ ലഭിക്കുന്നതിനനുസരിച്ച് നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു..

സെയിന്‍സ്ബറീസ് വിറ്റഴിച്ച വെജിറ്റേറിയന്‍ മീറ്റ്‌ബോള്‍സില്‍ പോര്‍ക്കിന്റെ അംശം അടങ്ങിയിട്ടുണ്ടായിരുന്നുവെന്ന് ടെലഗ്രാഫ് നടത്തിയ ലബോറട്ടറി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ടെസ്‌കോയുടെ വെജ് മാക്കറോണിയില്‍ ടര്‍ക്കിയുടെ അംശമുണ്ടെന്നും വ്യക്തമായിരുന്നു. ഒരു ജര്‍മന്‍ ഗവണ്‍മെന്റ് അംഗീകൃത ലബോറട്ടറിയിലാണ് ഇവ പരിശോധനയ്ക്ക് അയച്ചതെന്നും നിരവധി സാമ്പിളുകള്‍ അയച്ചിരുന്നുവെന്നും ടെലഗ്രാഫ് അറിയിച്ചിരുന്നു. സെയിന്‍സ്ബറീസിന്റെ സ്വന്തം ബ്രാന്‍ഡായ മീറ്റ്ഫ്രീ മീറ്റ് ബോള്‍സിലും ടെസ്‌കോയുടെ വിക്കഡ് കിച്ചണ്‍ ബിബിക്യു ബട്ടര്‍നട്ട് മാക് 385 ഗ്രാം റെഡിമീലിലുമാണ് നോണ്‍വെജ് ഡിഎന്‍എ സാന്നിധ്യം കണ്ടെത്തിയത്.

മാംസമോ മൃഗ ചര്‍മ്മമോ ഈ ഭക്ഷണ സാധനങ്ങളില്‍ അടങ്ങിയിട്ടുണ്ടാകാമെന്നതിന്റെ തെളിവാണ് ഈ ഡിഎന്‍എ സാന്നിധ്യമെന്ന് ലബോറട്ടറി വ്യക്തമാക്കിയതായും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ തങ്ങള്‍ നടത്തിയ പരിശോധനയില്‍ ഇങ്ങനെയൊരു ഡിഎന്‍എ സാന്നിധ്യം പ്രകടമായില്ലെന്നാണ് സൂപ്പര്‍മാര്‍ക്കറ്റുകള്‍ വിശദീകരിക്കുന്നത്.
നൂറുകണക്കിന് കുട്ടികള്‍ക്ക് മദ്യവും ലാഫിംഗ് ഗ്യാസും വിതരണം ചെയ്തതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ബര്‍മിംഗ്ഹാമിലെ ഷീഷ ബാര്‍ അടച്ചുപൂട്ടി. ഗൂച്ച് സ്ട്രീറ്റ് നോര്‍ത്തിലെ ക്ലൗഡ് നയന്‍ എന്ന ബാറിന്റെ ലൈസന്‍സാണ് ബര്‍മിംഗ്ഹാം സിറ്റി കൗണ്‍സില്‍ റദ്ദാക്കിയത്. വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ലൈസന്‍സ് നിബന്ധനകള്‍ ബാര്‍ ലംഘിച്ചുവെന്നും ഉത്തരവാദിത്തത്തോടെ ബാര്‍ നടത്തുമെന്നതില്‍ ഉടമ മുഹമ്മദ് മാലിക്കിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായും ലൈസന്‍സിംഗ് സബ് കമ്മിറ്റി വിലയിരുത്തി. കുട്ടികള്‍ക്ക് പ്രവേശനം പൂര്‍ണ്ണമായി നിഷേധിക്കാമെന്ന് ബാറുടമ അറിയിച്ചെങ്കിലും കൗണ്‍സില്‍ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.

യുവാക്കളായ സഞ്ചാരികള്‍ക്കായി പകല്‍ സമയ പാര്‍ട്ടികള്‍ നടത്തിയതിന് 2017 ഏപ്രില്‍ മുതല്‍ നിരവധി കേസുകള്‍ ഈ ബാറിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവയുടെ അടിസ്ഥാനത്തില്‍ 90 ദിവസത്തിനുള്ളില്‍ ബാര്‍ അടച്ചുപൂട്ടണമെന്ന് കോടതി കഴിഞ്ഞ മാസം ഉത്തരവിട്ടിരുന്നു. 9 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് ലാഫിംഗ് ഗ്യാസ് നല്‍കിയെന്നാണ് കണ്ടെത്തിയത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മദ്യവും ഈ ബാറില്‍ നിന്ന് വിതരണം ചെയ്തിരുന്നു. ഫയര്‍ സേഫ്റ്റി സംബന്ധിച്ചും ആശങ്കകള്‍ ഉയര്‍ന്നിരുന്നു.

ബാറിന്റെ ലൈസന്‍സ് പിന്‍വലിക്കണമെന്ന് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസും കൗണ്‍സിലിനോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ് 14 മാസങ്ങളായി ബാര്‍ ലൈസന്‍സ് നിബന്ധനകള്‍ തുടര്‍ച്ചയായി ലംഘിച്ചു വരികയായിരുന്നുവെന്നും കുട്ടികളുടെ സുരക്ഷയെ ബാധിക്കുന്ന വിധത്തിലായിരുന്നു പ്രവര്‍ത്തനമെന്നും പോലീസിന്റെ ലീഗല്‍ പ്രതിനിധി മോളി ജോയ്‌സ് പറഞ്ഞു. ബാറുടമയാണ് ഇവയ്ക്ക് ഉത്തരവാദിയെന്നും പോലീസ് വ്യക്തമാക്കി.
എലിസബത്ത് രാജ്ഞിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായുള്ള കോള്‍ഡ്‌സ്ട്രീം ഗാര്‍ഡുകളുടെ പരേഡ് ഇത്തവണ ചരിത്രത്തിന്റെ ഭാഗമാകും. പരമ്പരാഗത വേഷത്തില്‍ മാത്രം സൈനികര്‍ പങ്കെടുക്കുന്ന ട്രൂപ്പിംഗ് ദി കളര്‍ എന്നറിയപ്പെടുന്ന ഈ പരേഡില്‍ ഇത്തവണ ഒരു സിഖ് വംശജന്‍ ശ്രദ്ധ പിടിച്ചുപറ്റി. സിഖ് തലപ്പാവണിഞ്ഞുകൊണ്ടായിരുന്നു ഗാര്‍ഡ്‌സ്മാന്‍ ചരണ്‍പ്രീത് സിങ് ലാള്‍ പരേഡില്‍ പങ്കെടുത്തത്. ഇന്നലെ നടന്ന പരേഡില്‍ പങ്കെടുത്ത ആയിരത്തോളം സൈനികരില്‍ ഈ പ്രത്യേകത മൂലം ചരണ്‍പ്രീത് സിങ് അതിഥികളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ പിടിച്ചു പറ്റി. ബ്രിട്ടീഷ് മാധ്യമങ്ങള്‍ അതീവ പ്രാധാന്യത്തോടെയാണ് സിങ്ങിനെക്കുറിച്ചുള്ള വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

ചരിത്രത്തില്‍ ആദ്യമായാണ് ട്രൂപ്പിംഗ് ദി കളര്‍ സെറിമണിയില്‍ പരമ്പരാഗത സൈനിക വേഷത്തില്‍ ധരിക്കുന്ന ഉയരമുള്ള ബെയര്‍സ്‌കിന്‍ ക്യാപ്പില്‍ നിന്ന് വ്യത്യസ്തമായി കറുത്ത നിറത്തിലുള്ള തലപ്പാവുമായി ഒരാള്‍ പ്രത്യക്ഷപ്പെടുന്നത്. പഞ്ചാബില്‍ ജനിച്ച് ബാല്യത്തില്‍ തന്നെ ലെസ്റ്ററിലേക്ക് കുടിയേറിയ ചരണ്‍പ്രീത് തന്റെ പരേഡിലെ പങ്കാളിത്തം ചരിത്രത്തെ തിരുത്തിക്കുറിക്കുന്ന ഒന്നായി ജനങ്ങള്‍ നോക്കിക്കാണുമെന്ന് പറഞ്ഞു. ഇതിലൂടെ സിഖ് വംശജര്‍ മാത്രമല്ല, മറ്റു മതവിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കു കൂടി സൈന്യത്തില്‍ ചേരാന്‍ പ്രചോദനമുണ്ടാകുമെന്നും സിങ് കൂട്ടിച്ചേര്‍ത്തു.

രാജ്ഞിയുടെ ജന്മദിനത്തിന്റെ ഭാഗമായി നടന്ന ചടങ്ങുകള്‍ വര്‍ണ്ണാഭമായിരുന്നു. വില്യം-മെഗാന്‍ ദമ്പതികളും ചടങ്ങിനെത്തി. യുദ്ധത്തിന് തയ്യാറെടുക്കുന്നതിന്റെ ഭാഗമായാണ് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ട്രൂപ്പിംഗ് ദി കളര്‍ പരേഡ് ആരംഭിച്ചത്. പതിനെട്ടാം നൂറ്റാണ്ട് വരെ ബ്രിട്ടീഷ് കൊട്ടാരങ്ങള്‍ക്കു മുന്നില്‍ ദിവസവും ട്രൂപ്പിംഗ് ദി കളര്‍ നടക്കുമായിരുന്നു. പിന്നീട് 1748 മുതലാണ് രാജ കുടുംബാംഗങ്ങളുടെ ജന്മദിനങ്ങള്‍ക്ക് മാത്രമായി ഈ ചടങ്ങ് പരിമിതപ്പെടുത്തിയത്.
