Main News

ആല്‍ഫി ഇവാന്‍സിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടായതായി റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ട് ദിവസത്തിലേറെയായി ആല്‍ഫിക്ക് ഉപകരണങ്ങളുടെ സഹായമില്ലാതെ ശ്വസിക്കാന്‍ കഴിയുന്നുണ്ട്. ഈ നിലയില്‍ കാര്യങ്ങള്‍ മുന്നോട്ട് പോയാല്‍ റോമിലേക്ക് വിദഗ്ദ്ധ ചികിത്സയ്ക്കായി കൊണ്ടുപോകുന്നതിന് അനുകൂല സാഹചര്യമുണ്ടാകും. എന്നാല്‍ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് ലിവര്‍പൂളിലെ ആല്‍ഡര്‍ ഹേ ആശുപത്രി അധികൃതരാണ്. അതേസമയം ആല്‍ഫിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭത്തിന്റെ ശക്തി അനുദിനം വര്‍ദ്ധിച്ചു വരികയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആല്‍ഫിക്ക് വേണ്ടി ആളുകള്‍ തടിച്ചുകൂടുകയും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിക്കുകയും ചെയ്യുന്നുണ്ട്. ലണ്ടന്‍, ബെല്‍ഫാസ്റ്റ്, വാഷിംഗ്ടണ്‍ ഡിസി തുടങ്ങിയ സ്ഥലങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ അരങ്ങേറി.

പ്രക്ഷോഭം വര്‍ദ്ധിച്ചതോടെ ലിവര്‍പൂളിലെ എന്‍എച്ച്എസ് ജീവനക്കാര്‍ ആശുപത്രിക്ക് വെളിയിലിറങ്ങുമ്പോള്‍ യൂണിഫോം മറച്ചു പിടിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതിഷേധക്കാരുടെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായേക്കാമെന്ന പോലീസ് നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. അതേസമയം ആല്‍ഡര്‍ ഹേ ആശുപത്രി അധികൃതരുടെ പ്രവര്‍ത്തനത്തെ അഭിനന്ദിച്ചുകൊണ്ട് ആല്‍ഫിയുടെ പിതാവ് ടോം ഇവാന്‍സ് രംഗത്ത് വന്നു. ആല്‍ഫിക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നവര്‍ ഈ ഘട്ടത്തില്‍ സംയമനം പാലിക്കണമെന്നും ആശുപത്രി അധികൃതരുമായി നല്ലൊരു ബന്ധം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് താനെന്നും ഇവാന്‍സ് വ്യക്തമാക്കി. ഡോക്ടര്‍മാരുമായുള്ള യോഗത്തില്‍ പ്രതീക്ഷിച്ച ഫലം ലഭിച്ചില്ലെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കുമെന്ന് ഇവാന്‍സ് അറിയിച്ചിരുന്നു. നേരത്തെ ആശുപത്രി തങ്ങളെ ക്രിമിനലുകളെപ്പോലെയാണ് കാണുന്നതെന്ന് ഇവാന്‍സ് ആരോപിച്ചിരുന്നു.

ആല്‍ഫിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ടില്‍ നിന്നുള്ള എംഇപിയായ സ്റ്റീവന്‍ വൂള്‍ഫ് കാംമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്. ആല്‍ഫിക്ക് നീതി ലഭിക്കണമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. അദ്ദേഹം തന്നെയാണ് കാംമ്പയിന്‍ ആരംഭിച്ച വിവരം അറിയിച്ചത്. ആശുപത്രി അധികൃതരെ ഭീഷണിപ്പെടുത്തുകയോ അപായപ്പെടുത്താന്‍ ശ്രമിക്കുകയോ ചെയ്യരുതെന്ന് ടോം ഇവാന്‍സ് പ്രതിഷേധകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വെസ്റ്റ്ഹാളില്‍ ആല്‍ഫിക്ക് വേണ്ടി നിരവധിയാളുകള്‍ ഒത്തുചേര്‍ന്നു. നൂറു കണക്കിന് പേരാണ് ഇന്നലെ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് ചെയ്തത്. സമരങ്ങളില്‍ ഒരോ ദിവസം കൂടുന്തോറും ജനപങ്കാളിത്തം വര്‍ദ്ധിച്ചുവരികയാണ്. നേരത്തെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇടപെടലിനെ തുടര്‍ന്ന് ആല്‍ഫിക്ക് ഇറ്റാലിയന്‍ പൗരത്വം ലഭിച്ചിരുന്നു. പക്ഷേ യാത്രയെ അതിജീവിക്കില്ലെന്ന് ചൂണ്ടിക്കാട്ടി ആല്‍ഫിയെ റോമിലേക്ക് കൊണ്ടുപോകുന്നത് കോടതി തടയുകയായിരുന്നു.

മലയാളം യുകെ ന്യൂസ് ഡെസ്ക്

ലണ്ടന്‍ : യുകെയിലെ പ്രമുഖ മലയാളി വ്യവസായിയും ഇന്റര്‍നാഷണല്‍ അറ്റോര്‍ണിയുമായ അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവലിനെ വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച് അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഉടമ ഷാജന്‍ സ്കറിയയ്ക്ക് വീണ്ടും തിരിച്ചടി. യുകെയിലെ ഉന്നത നീതിപീഠമായ ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ഹൈകോര്‍ട്ടില്‍ വിചാരണ നടന്ന കേസിലാണ് ഷാജന്‍ സ്കറിയയ്ക്ക് എതിരെ വീണ്ടും വിധിയുണ്ടായിരിക്കുന്നത്. 45000 പൗണ്ടും (നാല്‍പ്പത് ലക്ഷത്തിലധികം രൂപ) പരാതിക്കാരന് ഉണ്ടായിരിക്കുന്ന കോടതി ചെലവും നല്‍കണമെന്നാണ് ഹൈക്കോടതിയില്‍ നിന്നും ഉത്തരവ് ഉണ്ടായിരിക്കുന്നത്. കോടതി ചെലവ് ഏകദേശം നാല്‍പ്പതിനായിരം പൗണ്ടോളം വരും. ക്രിമിനല്‍ കേസില്‍ നേരത്തെ 35000 പൗണ്ട് പിഴയടച്ചിരുന്നു. ഇതോടെ ഷാജന്‍ സിവില്‍ കേസിലും, ക്രിമിനല്‍ കേസിലും ആയി നല്‍കുന്ന നഷ്ടപരിഹാരം ഒരു കോടി ഇന്ത്യന്‍ രൂപയിലധികമാണ്.

അഡ്വ. സുഭാഷ്‌ ജോര്‍ജ്ജ് മാനുവലിന്റെ ഉടമസ്ഥതയിലുള്ള ബിസിനസ് സ്ഥാപനങ്ങളുടെ പരസ്യം തന്‍റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് മലയാളി എന്ന പോര്‍ട്ടലിന് നല്‍കണമെന്നും ഇതിനായി വന്‍ തുക തനിക്ക് നല്‍കണമെന്നുമുള്ള ഷാജന്‍ സ്കറിയയുടെ ആവശ്യം നിരസിക്കപ്പെട്ടതിനെ തുടര്‍ന്നാണ്‌ ഈ കേസിനാധാരമായ സംഭവങ്ങളുടെ തുടക്കം. പരസ്യം നല്‍കാതെ വന്നതിനെ തുടര്‍ന്ന് ഷാജന്‍ സ്കറിയ അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവലിനെ കുറിച്ചും അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്ന ബിസിനസ് സംരംഭങ്ങളെ കുറിച്ചും വ്യാജവും അപകീര്‍ത്തികരവുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയായിരുന്നു. നിരന്തരമായി പ്രസിദ്ധീകരിക്കപ്പെട്ട വ്യാജ വാര്‍ത്തകള്‍ക്ക് എതിരെ അഡ്വ. സുഭാഷ്‌ ജോര്‍ജ്ജ് യുകെയിലെയും ഇന്ത്യയിലെയും കോടതികളില്‍ സിവില്‍ ആയും ക്രിമിനല്‍ ആയും നിയമനടപടികള്‍ സ്വീകരിച്ചു.

നിയമ നടപടികളെ ആദ്യഘട്ടത്തില്‍ പുച്ഛത്തോടെ കണ്ട ഷാജന്‍ സ്കറിയ തന്‍റെ നുണകള്‍ തന്നെ സഹായിക്കുന്ന ബിസിനസ്സുകാരുടെ പണക്കൊഴുപ്പിന്‍റെ സഹായത്തോടെ കോടതിയില്‍ സ്ഥാപിച്ചെടുക്കാം എന്ന ആത്മവിശ്വാസത്തില്‍ ആയിരുന്നു . അതുകൊണ്ട് തന്നെ സിവില്‍ , ക്രിമിനല്‍ കോടതികളില്‍ മികച്ച വക്കീലന്മാരെ നിയോഗിച്ച് വാദമുഖങ്ങള്‍ ഉയര്‍ത്തിയെങ്കിലും അതിലെ പൊള്ളത്തരങ്ങള്‍ കോടതികള്‍ തിരിച്ചറിയുകയായിരുന്നു. ഷാജന് എതിരെ ആദ്യവിധി വന്നത് ഷ്രൂസ്ബറി മജിസ്ട്രേറ്റ് കോടതിയില്‍ നിന്നായിരുന്നു. വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ച കേസില്‍ 650 പൗണ്ട് പിഴയടക്കാനും പരാതിക്കാരന് കോടതി ചെലവ് നല്‍കാനുമായിരുന്നു ഇവിടെ ഉണ്ടായ വിധി. എന്നാല്‍ തനിക്ക് വേണ്ട വിധത്തില്‍ തെളിവുകള്‍ ഹാജരാക്കാന്‍ സമയം തന്നില്ല എന്ന് പറഞ്ഞ് ഈ കേസില്‍ ഷാജന്‍ അപ്പീലിന് അനുമതി തേടി. തുടര്‍ന്ന് സ്റ്റഫോര്‍ഡ് ക്രൌണ്‍ കോടതിയില്‍ നടന്ന അപ്പീല്‍ ഹിയറിംഗില്‍ ഷാജന്‍ സ്കറിയ നേരിട്ട് ഹാജരായി വിവിധ വാദങ്ങളും തെളിവുകളും ഉന്നയിച്ചെങ്കിലും ഇവ കോടതി തള്ളിക്കളയുകയായിരുന്നു. തുടര്‍ന്ന് ക്രിമിനല്‍ കേസ്സില്‍ പരാതിക്കാരന് 35000 പൗണ്ട് ഷാജന്‍ പിഴയായി നല്‍കുകയും ചെയ്തു.

ഈ സമയത്ത് തന്നെ ഹൈക്കോടതിയില്‍ സിവില്‍ കേസില്‍ വാദം തുടരുന്നുണ്ടായിരുന്നു. ക്രിമിനല്‍ കോടതിയില്‍ വാദമുഖങ്ങള്‍ എല്ലാം പരാജയപ്പെട്ടതിനെ തുടര്‍ന്ന് സിവില്‍ കേസിലും തോല്‍വി ഉറപ്പിച്ച ഷാജന്‍ സ്കറിയ ഇതിനിടയില്‍ പരാതിക്കാരനെ നേരില്‍ കണ്ട് മാപ്പ് പറയുകയും കോടതി നടപടികളില്‍ നിന്നും ഒഴിവാക്കണമെന്നപേക്ഷിച്ച് കാലു പിടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന് ശേഷവും സാമൂഹ്യമാധ്യമങ്ങളിലൂടെ താന്‍ സത്യസന്ധനായ വ്യക്തിയാണ് എന്ന രീതിയില്‍ മാന്യതയുടെ മൂടുപടം അണിയാന്‍ ആയിരുന്നു ഷാജന്‍ ശ്രമിച്ചത്. അതുകൊണ്ട് തന്നെ ഇത് ഷാജന്റെ സ്ഥിരം സ്വഭാവമാണെന്ന് മനസ്സിലാക്കിയ അഡ്വ. സുഭാഷ് ജോര്‍ജ്ജ് കേസ്സിന് കോടതി വഴി തന്നെ തീര്‍പ്പ് ഉണ്ടാകണമെന്ന നിശ്ചയത്തോടെ മുന്നോട്ട് പോവുകയായിരുന്നു. ഇതില്‍ ആണ് ഇപ്പോള്‍ കോടതി 45000 പൗണ്ട് പിഴയടക്കാനും പരാതിക്കാരന് കോടതി നടപടികള്‍ക്കായി ചെലവായ തുക നല്കാനും വിധിച്ചിരിക്കുന്നത്.

ഇതിനിടയില്‍ തെളിവുകള്‍ എല്ലാം തള്ളപ്പെട്ടതിനെ തുടര്‍ന്ന് കേസില്‍ തോല്‍ക്കുമെന്ന് ഉറപ്പായ ഷാജന്‍ തനിക്ക് കേസ് നടത്താന്‍ പണമില്ല എന്ന സഹതാപം സൃഷ്ടിക്കാനും ശ്രമിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി പണം ലഭിക്കാത്തതിനാല്‍ കേസില്‍ ഹാജരാകുന്നില്ല എന്ന രീതിയില്‍ ഒരു കത്ത് തന്‍റെ സോളിസിറ്ററെ കൊണ്ട് തയ്യാറാക്കി അയപ്പിക്കുകയും ചെയ്തു. ഇങ്ങനെ ചെയ്യുന്നത് വഴി സാങ്കേതികമായി കേസ് തോറ്റതാണ് എന്ന് വരുത്തി തീര്‍ക്കുകയായിരുന്നു ഷാജന്‍ സ്കറിയയുടെ ഉദ്ദേശ്യം. ഈ രീതിയില്‍ ഇയാള്‍ ഫേസ്ബുക്ക് വഴി പ്രചരിപ്പിക്കുകയും ചെയ്തു.

യഥാര്‍ത്ഥത്തില്‍ ഈ കേസില്‍ ഫെബ്രുവരി 23 ന് കോടതിയില്‍ നേരിട്ട് ഹാജരായി ഷാജന്‍ സ്കറിയ സമര്‍പ്പിച്ച എല്ലാ വാദങ്ങളും തള്ളിയ കോടതി ഷാജന്‍ നഷ്ടപരിഹാരം നല്‍കണമെന്ന തീര്‍പ്പ്‌ അന്ന് തന്നെ പറഞ്ഞിരുന്നു. ഇന്നലെ കോടതിയില്‍ നടന്നത് നഷ്ടപരിഹാരം എത്രയെന്ന തീര്‍പ്പാക്കല്‍ മാത്രമാണ്. എന്നാല്‍ ആ സമയത്ത് ഹാജരാകാതെയും സോളിസിറ്റര്‍ക്ക് ഫീസ്‌ നല്‍കാതെയും നാടകം കളിക്കാന്‍ ആയിരുന്നു ഷാജന്‍ ശ്രമിച്ചത്. ഈ സമയത്ത് ഷാജന്‍ അവിടെ ഉണ്ടായിരുന്നെങ്കിലും പ്രത്യേക ഗുണം ഒന്നും ഉണ്ടാവില്ലായിരുന്നു എന്ന് ചുരുക്കം. എന്തായാലും  ഷാജന് വേണ്ടി കോടതിയില്‍ ഹാജരായി കൊണ്ടിരുന്ന ബാരിസ്റ്റര്‍ ഈ നാടകത്തിന് കൂട്ട് നില്‍ക്കാന്‍ തയ്യാറാകാതെ കോടതിയില്‍ എത്തുകയും തന്‍റെ കക്ഷി നടത്തുന്ന ഇത്തരം നടപടികള്‍ക്ക് ജഡ്ജിയോട് ക്ഷമ ചോദിക്കുകയും ചെയ്തു .

ഇന്ത്യയില്‍ താമസിച്ചുകൊണ്ട് യുകെയിലെ പെര്‍മനന്റ് റെസിഡന്‍സിയുടെ മറവില്‍ യുകെ മലയാളി സമൂഹത്തെ വിവിധ രീതിയില്‍ കബളിപ്പിച്ചും ഭീഷണിപ്പെടുത്തിയും ധനികനായി മാറിയ ഷാജന്‍ സ്കറിയക്ക് ലഭിച്ച വലിയൊരു തിരിച്ചടിയാണ് ഈ കേസില്‍ ഉണ്ടായിരിക്കുന്ന വിധികള്‍. ഏകദേശം രണ്ട് വര്‍ഷക്കാലം നീണ്ടു നിന്ന ഈ കോടതി നടപടികള്‍ക്കിടയില്‍ നിരവധി തവണ യുകെയില്‍ വന്ന് പോകുന്നതിനും കേസ് നടത്തിക്കൊണ്ട് പോകുന്നതിനുമായി കോടികള്‍ ആണ് ഷാജന്‍ ചെലവഴിച്ചിരിക്കുന്നത്. യുകെയില്‍ ഒരു ജോലിയും ചെയ്യാത്ത ഷാജന്‍ സ്കറിയ ഇതിനുള്ള പണം കണ്ടെത്തിയത് ഇവിടെയുള്ള മലയാളി ബിസിനസുകാരെ ബ്ലാക്ക് മെയില്‍  ചെയ്തും , വായനക്കാരില്‍ നിന്ന് മറ്റ് കാരണങ്ങള്‍ പറഞ്ഞ് പിരിച്ചെടുക്കുന്ന പണം ഉപയോഗിച്ചും  ആണെന്ന ഗുരുതരമായ ആരോപണവും ഇതിനിടയില്‍ ഉയര്‍ന്നിട്ടുണ്ട്.

ഇക്കാര്യത്തിനായി ഷാജന്‍ സ്കറിയക്ക് സഹായകമായി ഒരു സംഘം തന്നെ ഇവിടെയുള്ളതായും വ്യക്തമായിട്ടുണ്ട്. യുകെയിലെ വിസ നിയമങ്ങളെ കബളിപ്പിച്ചും ഇവിടെ അദ്ധ്വാനിച്ച് ജീവിക്കുന്ന ഒരു സമൂഹത്തെ ചൂഷണം ചെയ്തും നിലനില്‍ക്കുന്ന ഈ വ്യക്തിയെ വീടുകളില്‍ സ്വീകരിക്കുകയും എഴുന്നള്ളിച്ച് നടക്കുകയും ചെയ്യുന്നവര്‍ ഇയാള്‍ നടത്തുന്ന വന്‍ചൂഷണത്തിലെ കണ്ണികള്‍ തന്നെയാണെന്നും യുകെ മലയാളികള്‍ മനസ്സിലാക്കി കഴിഞ്ഞു. ഇത് പോലുള്ള വ്യക്തിയെ ഉയര്‍ത്തിക്കാട്ടുമ്പോള്‍ ഇവര്‍ വരുംതലമുറയ്ക്ക് തന്നെ ഒരു ദുഷിച്ച മാതൃകയാണ് കാണിക്കുന്നത് എന്നത് ഇവര്‍ മറന്നു പോകുന്നു എന്നത് ദയനീയമാണ്.

നിലവിലെ കേസ് നടപടികള്‍ കഴിഞ്ഞ സ്ഥിതിക്ക് ഇത്തരം കാര്യങ്ങള്‍ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി ഷാജന്‍ സ്കറിയയും സംഘവും നടത്തുന്ന നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടി എടുപ്പിക്കുവാനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് അഡ്വ. സുഭാഷ്‌ ജോര്‍ജ്ജ് മാനുവല്‍ പറയുന്നു. യുകെ കോടതിയിലെ നടപടിക്രമങ്ങള്‍ അവസാനിച്ചതിനാല്‍ ഇനി ഇന്ത്യയില്‍ നടക്കുന്ന കേസ്സിന്റെ നിയമ നടപടികളില്‍ ആയിരിക്കും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും അഡ്വ. സുഭാഷ്‌ മാനുവല്‍ പറഞ്ഞു. യാതൊരു അടിസ്ഥാനവും ഇല്ലാത്ത ആരോപണങ്ങള്‍ വാര്‍ത്തയിലൂടെ പ്രസിദ്ധീകരിച്ചതിനാല്‍ തന്നെ അവ തെളിയിക്കാനാവാതെ കോടതിയെ കബളിപ്പിച്ച് രക്ഷപ്പെടാനാണ് ഷാജന്‍ ഇന്ത്യയിലും ശ്രമിക്കുന്നത്.

സമയത്ത് ഹാജരാകാതെയും , സമയം നീട്ടി ചോദിച്ചും ഒക്കെ കേസ്സുകളില്‍ ഹാജരാകാതെ പിന്‍വാതിലൂടെ ആരെയും  അറിയിക്കാതെ , പരാതിക്കാരുടെ കാല് പിടിച്ച്  കേസ്സ് ഒതുക്കി തീര്‍ക്കുകയാണ് ഷാജന്‍ സ്കറിയ മറ്റ് പല കേസ്സുകളിലും ചെയ്തിരുന്നത് . എന്നാല്‍ യുകെയിലെ ഈ വ്യാജവാര്‍ത്ത കേസ്സില്‍ മാത്രമാണ് പുറംലോകം അറിയുന്ന രീതിയില്‍ ഷാജന്‍ കുടുങ്ങുന്നതും , ഭാരിച്ച സാമ്പത്തിക നഷ്ടം അനുഭവിച്ച് , സമൂഹമധ്യത്തില്‍ തന്റെ ഇരട്ടമുഖം വെളിവാകുന്ന രീതിയില്‍ നാണംകെട്ട് ദയനീയ പരാജയം ഏറ്റ് വാങ്ങണ്ടി വന്നതും.

ഷാജന്‍ സ്കറിയ കരഞ്ഞ് കാലുപിടിക്കുന്ന വോയ്സ്‌ ക്ലിപ്പ് പുറത്ത്; ശബ്ദരേഖ പുറത്ത് വിട്ടത് സുഭാഷിനെതിരെ വധ ഭീഷണി മുഴക്കിയതിന്റെ പശ്ചാത്തലത്തില്‍: പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു

ആല്‍ഫി ഇവാന്‍സിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി ഇറ്റലിയിലേക്ക് അയക്കണമെന്ന ആവശ്യം ശക്തമാകുന്നു. ആല്‍ഫീസ് ആര്‍മി എന്ന ഫെയിസ്ബുക്ക് കൂട്ടായ്മ വരും ദിവസങ്ങള്‍ ശക്തമായ പ്രക്ഷോഭവുമായി രംഗത്ത് വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആല്‍ഫിയെ ചികിത്സയ്ക്കായി ഇറ്റലിയിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം കോടതി വിധിച്ചിരുന്നു. റോമിലേക്കുള്ള യാത്ര കുട്ടി അതിജീവിക്കില്ലെന്ന ഡോക്ടര്‍മാരുടെ വാദം കണക്കിലെടുത്താണ് കോടതി അനുമതി നിഷേധിച്ചത്. കോടതി വിധി പുറത്ത് വന്നതിന് ശേഷം ആല്‍ഫിയുടെ മാതാവ് കേയിറ്റ് ജെയിംസ് പുറത്തുവിട്ട ആശുപത്രി ദൃശ്യങ്ങള്‍ കരളലിയിപ്പിക്കുന്നതായിരുന്നു. ബോധരഹിതനായി കിടക്കുന്ന കുട്ടിയുടെ കവിളില്‍ തലോടി അടുത്തിരിക്കുന്ന കെയിറ്റിന്റെ വീഡിയോ ആണ് പുറത്തുവിട്ടത്. സമീപത്തായി പിതാവ് ഇവാന്‍സ് കിടക്കുന്നതും കാണാമായിരുന്നു.

‘എന്റെ ലോകം നീ മാത്രമാണ് എനിക്ക് പ്രിയപ്പെട്ടവനെ’ എന്ന അടികുറിപ്പോടെയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മസ്തിഷ്‌ക രോഗം ബാധിച്ച 23 മാസം മാത്രം പ്രായമുള്ള ആല്‍ഫി ഇനിയൊരിക്കലും ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ സാധ്യതയില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. എന്നാല്‍ പ്രതീക്ഷ കൈവിടാതെ കുഞ്ഞിനൊടപ്പം പോരാടുകയാണ് ഇവാന്‍സും കെയിറ്റും. നേരത്തെ ഫ്രാന്‍സിസ് മാര്‍പാപ്പയോട് സഹായം അഭ്യര്‍ത്ഥിച്ച ഇവാന്‍സിന് അനുകൂലമായി ഇറ്റാലിയന്‍ സര്‍ക്കാര്‍ പ്രതികരിച്ചിരുന്നു. ആല്‍ഫിക്ക് ഇറ്റാലിയന്‍ പൗരത്വം അനുവദിച്ചെങ്കിലും യാത്ര ചെയ്യാനുള്ള അനുമതി യുകെ കോടതി നിഷേധിച്ചു. ലിവര്‍പൂളിലെ ആല്‍ഡര്‍ ഹേ ആശുപത്രിയില്‍ ചികിത്സയിലാണ് ഇപ്പോള്‍ ആല്‍ഫി.

കഴിഞ്ഞ ദിവസങ്ങളില്‍ ആശുപത്രിയിലും കോടതി പരിസരത്തും ആല്‍ഫിക്ക് അനുകൂലമായ പ്ലക്കാര്‍ഡുകളുമായി നിരവധി പേരാണ് തടിച്ചു കൂടിയത്. കുഞ്ഞിനെ റോമിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കണമെന്ന് പ്രതിഷധകര്‍ ആവശ്യപ്പെട്ടു. ആല്‍ഫിക്ക് തെറ്റായ ചികിത്സയാണ് ലിവര്‍പൂള്‍ ആശുപത്രിയില്‍ നല്‍കുന്നതെന്ന് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ ആരോപിച്ചു. അവന്‍ തിരിച്ചുവരുമെന്നാണ് മിക്ക ആളുകളും പ്രതീക്ഷിക്കുന്നത്. പകുതി അബോധാവസ്ഥയിലാണ് ആല്‍ഫിയിപ്പോള്‍. നേരത്തെ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു ശ്വാസമെടുത്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ അവ നീക്കം ചെയ്തതായി ഇവാന്‍സ് അറിയിച്ചു.

സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നതിന് മാര്‍ഗ്ഗങ്ങള്‍ തേടി എനര്‍ജി കമ്പനികള്‍. ബ്രിട്ടനിലെ മൂന്ന് പ്രമുഖ എനര്‍ജി കമ്പനികളായ ബ്രിട്ടീഷ് ഗ്യാസ്, ഇഡിഎഫ് എനര്‍ജി, ഫസ്റ്റ് യൂട്ടിലിറ്റി എന്നിവര്‍ സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കാന്‍ തയ്യാറാകുന്നവര്‍ക്ക് വേണ്ടി തങ്ങളുടെ ഏറ്റവും മികച്ചതും വിലക്കുറവുള്ളതുമായ ഡീലുകള്‍ മാറ്റിവെച്ചിരിക്കുകയാണ്. അതായത് സ്മാര്‍ട്ട് മീറ്റര്‍ വേണ്ടെന്ന് തീരുമാനിക്കുന്ന ഉപഭോക്താക്കള്‍ക്ക് വര്‍ഷത്തില്‍ 111 പൗണ്ട് വരെ നഷ്ടമായേക്കും. കുറഞ്ഞ നിരക്കുള്ള ഡീലുകളില്‍ ഏര്‍പ്പെടുന്ന ഉപഭോക്താക്കള്‍ ഏതു നിമിഷവും സ്മാര്‍ട്ട് മീറ്ററിലേക്ക് മാറേണ്ടി വരും എന്ന നിബന്ധനയാണ് ഇ.ഓണ്‍ മുന്നോട്ടു വെക്കുന്നത്.

മീറ്ററുകള്‍ മാറുന്നതിനു വേണ്ടി സമ്മര്‍ദ്ദം ചെലുത്താനായി സ്മാര്‍ട്ട് മീറ്റര്‍ ഒണ്‍ലി താരിഫുകള്‍ കമ്പനികള്‍ അവതരിപ്പിച്ചു തുടങ്ങിയതായി വിദഗ്ദ്ധര്‍ പറയുന്നു. യുകെയിലെ 50 മില്യന്‍ വീടുകളിലും ബിസിനസുകളിലുമായി 2020 അവസാനത്തോടെ സ്മാര്‍ട്ട് എനര്‍ജി മീറ്ററുകള്‍ സ്ഥാപിക്കണമെന്നാണ് എനര്‍ജി കമ്പനികള്‍ക്ക് ഗവണ്‍മെന്റ് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇതില്‍ പരാജയപ്പെട്ടാല്‍ 7 ബില്യന്‍ പൗണ്ട് വരെ പിഴ നല്‍കേണ്ടി വരുമെന്ന ഭീഷണിയും കമ്പനികള്‍ നേരിടുന്നുണ്ട്. കമ്പനികള്‍ നേരിടുന്ന വലിയൊരു വെല്ലുവിളി, ഈ മീറ്ററുകള്‍ സ്ഥാപിക്കുന്നതില്‍ ഉപഭോക്താക്കള്‍ക്ക് വിസമ്മതം അറിയിക്കാമെന്ന വ്യവസ്ഥയാണ്.

അതുകൊണ്ടു തന്നെ ഉപഭോക്താക്കളെ പരമാവധി സ്മാര്‍ട്ട് മീറ്ററുകളിലേക്ക് ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ നടപ്പാക്കാനുള്ള നെട്ടോട്ടത്തിലാണ് കമ്പനികള്‍. അതേസമയം മീറ്ററുകള്‍ സ്ഥാപിക്കുന്ന കാര്യത്തില്‍ സപ്ലയര്‍മാര്‍ സമ്മര്‍ദ്ദം ചെലുത്തുകയും ഭീഷണിപ്പെടുത്തുകയുമാണന്ന പരാതിയും വ്യാപകമാണ്. സ്മാര്‍ട്ട് മീറ്ററുകള്‍ നിര്‍ബന്ധമായും സ്ഥാപിക്കണമെന്നും അത് നിയമപരമായ അനിവാര്യതയാണെന്നും കമ്പനികള്‍ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതായും വെളിപ്പെടുത്തലുകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ അതിനായി തങ്ങളുടെ ഏറ്റവും മികച്ച പദ്ധതികള്‍ ഉപഭോക്താക്കള്‍ക്ക് നിഷേധിക്കുകയാണെന്ന പരാതിയാണ് ഉയര്‍ന്നിരിക്കുന്നത്.

യൂണിവേഴ്‌സിറ്റി അപേക്ഷകളില്‍ കറുത്ത വര്‍ഗക്കാരായ വിദ്യാര്‍ത്ഥികളോട് വിവേചനം കാണിച്ചതായി റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം നടത്താന്‍ യൂണിവേഴ്‌സിറ്റി ആന്റ് കോളേജ് അഡിമിനിസ്‌ട്രേഷന്‍ സര്‍വീസ് (യുസിഎഎസ്) ഉത്തരവിട്ടിട്ടുണ്ട്. 100ലധികം കറുത്തവരായ അപേക്ഷകരോട് കൂടുതല്‍ വിവരങ്ങള്‍ യുസിഎഎസ് ഉദ്യോഗസ്ഥര്‍ ചോദിച്ച് മനസിലാക്കിയതായി ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ റിക്വസ്റ്റ് പ്രകാരം ലഭ്യമായ രേഖകളില്‍ നിന്നും വ്യക്തമായിട്ടുണ്ട്. വെളുത്ത വര്‍ഗക്കാരായ വിദ്യാര്‍ത്ഥികളില്‍ നിന്നും ശേഖരിക്കുന്ന വിവരങ്ങളും കറുത്തവരില്‍ നിന്നും ശേഖരിക്കുന്ന വിവരങ്ങളിലും വ്യത്യാസമുണ്ടെന്ന് രേഖകള്‍ ചൂണ്ടികാണിക്കുന്നു. കഴിഞ്ഞ വര്‍ഷമാണ് ഈ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

ബ്രിട്ടനില്‍ നിന്നുള്ള 419 കറുത്തവരായ ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷകള്‍ക്കൊപ്പം അധിക രേഖകള്‍ ഹാജരാക്കേണ്ടി വന്നതായി ദി ഗാര്‍ഡിയന്‍ പുറത്തുവിട്ട ഡാറ്റ വ്യക്തമാക്കുന്നു. എന്നാല്‍ വെളുത്തവരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇത്തരം രേഖകളുടെ ആവശ്യമുണ്ടായിരുന്നില്ല. അപേക്ഷകരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ രണ്ട് മാര്‍ഗങ്ങളാണ് യുസിഎഎസിനുള്ളത്. വെബ്‌സൈറ്റ് വഴി ശേഖരിക്കുന്നതും നേരിട്ട് ഉദ്യോഗസ്ഥര്‍ നടത്തുന്ന അഭിമുഖത്തിലൂടെയുമാണത്. എന്നാല്‍ ഇവയിലൊന്നും ഉദ്യോഗാര്‍ത്ഥിയുടെ വംശീയ വിവരങ്ങള്‍ ആവശ്യപ്പെടുകയില്ലെന്ന് യുസിഎഎസ് അധികൃതര്‍ വ്യക്തമാക്കുന്നു. വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.

ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തി വളരെ കൃത്യമായ അന്വേഷണം അടിയന്തരമായി നടത്തേണ്ടതുണ്ട്. വിദ്യാഭ്യാസ മേഖലയില്‍ ഇത്തരം വംശീയപരമായ നടപടികള്‍ ഉണ്ടായി എന്നത് അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നതാണ്. വിദ്വേഷപ്രവൃത്തിക്ക് യാതൊരുവിധ ന്യായീകരണവും നല്‍കാന്‍ യുസിഎഎസിന് അര്‍ഹതയില്ലെന്നും ലേബര്‍ ഷാഡോ എജ്യൂക്കേഷന്‍ സെക്രട്ടറി ആഞ്ചല റൈനര്‍ പറഞ്ഞു. ഇത്തരം പ്രവൃത്തികള്‍ക്ക് തടയിടുന്നതിനായി യുസിഎഎസ് എത്രയും പെട്ടന്ന് നടപടികള്‍ സ്വീകരിക്കണമെന്നും റൈനര്‍ ആവശ്യപ്പെട്ടു. വിന്‍ഡ്‌റഷ് ജനറേഷനിലുള്ള കുടിയേറ്റക്കാരുടെ ഇമിഗ്രേഷന്‍ രേഖകള്‍ ഹോം ഓഫീസില്‍ നിന്ന് നശിപ്പിക്കപ്പെട്ടത് വിവാദമായതിനു പിന്നാലെയാണ് സര്‍ക്കാരിനെതിരെ പുതിയ വിവാദങ്ങള്‍ ഉടലെടുത്തിരിക്കുന്നത്.

സിംഗിള്‍ മാര്‍ക്കറ്റില്‍ അംഗങ്ങളല്ലാത്ത രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കണമെങ്കില്‍ ഇനി മുതല്‍ പണം നല്‍കേണ്ടി വരും. മറ്റു രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരില്‍ നിന്ന് ട്രാവല്‍ ഓതറൈസേഷന്‍ ഫീ ആയി 7 യൂറോ വീതം ഈടാക്കാനുള്ള പദ്ധതി യൂറോപ്യന്‍ യൂണിയന്‍ അവതരിപ്പിക്കുന്നു. യൂണിയന്‍ രാജ്യങ്ങളിലെ അതിര്‍ത്തി സുരക്ഷ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് വിശദീകരിക്കപ്പെടുന്നു. ബ്രെക്‌സിറ്റിനു ശേഷം ബ്രിട്ടീഷ് യാത്രക്കാര്‍ക്കും ഈ ഫീസ് ബാധകമാകും. യൂറോപ്യന്‍ യൂണിയനില്‍ സ്വതന്ത്ര സഞ്ചാരത്തിന് അനുമതിയുള്ള ഇഇഎ/ഇഎഫ്ടിഎ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് ഫീസ് നല്‍കേണ്ടി വരില്ല.

പുതിയ യൂറോപ്യന്‍ ട്രാവല്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഓതറൈസേഷന്‍ സിസ്റ്റം (ETIAS) അനുസരിച്ച് ഷെങ്കന്‍ ഏരിയയിലേക്ക് പ്രവേശിക്കുന്നവര്‍ യാത്രക്കു മുമ്പായി ഒരു ഓണ്‍ലൈന്‍ ഫോം പൂരിപ്പിച്ചു നല്‍കി ട്രാവല്‍ ഓതറൈസേഷന് വേണ്ടി അപേക്ഷിക്കണം. ഇതിനൊപ്പമാണ് ഫീസ് അടക്കേണ്ടത്. ഇത്തരത്തില്‍ ലഭിക്കുന്ന വിവരങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ പോലീസ് ഇന്റര്‍പോള്‍ ഡേറ്റാബേസുകളിലേക്കാണ് നല്‍കുന്നത്. എയര്‍ലൈനുകളും ഫെറി സര്‍വീസുകളും കോച്ച് ഓപ്പറേറ്റര്‍മാരും യാത്രക്കാരില്‍ ആവശ്യമായ പരിശോധനകള്‍ നടത്തണമെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. അതേസമയം യൂറോപ്പ് യാത്രക്ക് വിസ ആവശ്യമായ രാജ്യങ്ങള്‍ക്ക് ഈ നിയന്ത്രണം ബാധകമാകില്ല.

ഇപ്പോള്‍ യൂറോപ്പില്‍ ബ്രിട്ടീഷ് പൗരന്‍മാര്‍ക്കുള്ള സഞ്ചാര സ്വാതന്ത്ര്യം ബ്രെക്‌സിറ്റിനു ശേഷം ഉണ്ടാവില്ലെന്ന് തെരേസ മേയ് വ്യക്തമാക്കിയിരുന്നു. സിംഗിള്‍ മാര്‍ക്കറ്റ് അംഗത്വവും തുടരില്ലെന്നാണ് പ്രധാനമന്ത്രി അറിയിച്ചത്. അതായത് യൂറോപ്യന്‍ യൂണിയന്‍ ആവിഷ്‌കരിച്ചിരിക്കുന്ന പുതിയ പദ്ധതിയില്‍ ബ്രിട്ടീഷുകാര്‍ക്ക് ഇളവിനായി ചര്‍ച്ചകള്‍ക്ക് പോലും ഇടമില്ലാത്ത് സ്ഥിതിയാണ് ഉള്ളത്. പുതിയ സംവിധാനം യുകെയുടെ കാര്യത്തില്‍ എങ്ങനെ നടപ്പാക്കുമെന്നത് ഭാവി ബന്ധത്തിന്റെയും ചര്‍ച്ചകളുടെയും അടിസ്ഥാനത്തില്‍ മാത്രമേ പറയാനാകൂ എന്ന് യൂറോപ്യന്‍ കമ്മീഷന്റെ ബ്രെക്‌സിറ്റ് മദ്ധ്യസ്ഥതാ വിഭാഗം വക്താവ് പറഞ്ഞു.

യൂറോപ്പില്‍ 16 വയസിന് താഴെയുള്ളവര്‍ക്ക് ഇനിമുതല്‍ വാട്‌സ്ആപ്പ് ഉപയോഗിക്കാന്‍ അനുമതിയില്ല. ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുന്ന സമയത്ത് വയസിന്റെ കോളത്തില്‍ 16ന് താഴെയാണെന്ന് രേഖപ്പെടുത്തിയാല്‍ ഓട്ടോമാറ്റിക്കായി അനുമതി നിഷേധിക്കപ്പെടും. പുതിയ പ്രൈവസി നിയമം ഒരാഴ്ച്ചയ്ക്കകം നിലവില്‍ വരുമെന്നാണ് വാട്‌സ്ആപ്പ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഫെയിസ്ബുക്കും തങ്ങളുടെ ഡാറ്റ പോളിസിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാറ്റം വരുത്തിയിരുന്നു. നിലവില്‍ 13 വയസാണ് വാട്‌സ്ആപ്പ് ഉപയോഗിക്കാനുള്ള പ്രായപരിധി. ലോകത്തില്‍ തന്നെ ഏറെ പ്രചാരമുള്ള മെസഞ്ചര്‍ ആപ്ലിക്കേഷനുകളില്‍ ഒന്നാണ് വാട്‌സ്ആപ്പ്. 2009ല്‍ പുറത്തിറങ്ങിയ ആപ്പിന് കോടിക്കണക്കിന് ഉപഭോക്താക്കള്‍ സ്വന്തമായുണ്ട്.

കമ്പനിയുടെ പ്രായപരിധി സംബന്ധിച്ച ഡാറ്റ പോളിസിയിലെ മാറ്റം യൂറോപ്പില്‍ മാത്രമാണ് ബാധകമാവുക. വാട്‌സ്ആപ്പും ഫെയിസ്ബുക്കും ഒരേ കമ്പനിയുടെ കീഴിലാണെങ്കിലും ഇരു കൂട്ടര്‍ക്കും വ്യത്യസ്തമായ ഡാറ്റ പോളിസിയാണ് നിലവിലുള്ളത്. യൂറോപ്പില്‍ ജീവിക്കുന്ന 13 മുതല്‍ 15 വരെയുള്ള കുട്ടികള്‍ക്ക് തങ്ങളുടെ വിവരങ്ങള്‍ ഫെയിസ്ബുക്കിന് നല്‍കണമെങ്കില്‍ മാതാപിതാക്കളുടെയോ അല്ലെങ്കില്‍ ഗാര്‍ഡിയന്റെയോ നോമിനേഷന്‍ അത്യാവശ്യമാണെന്ന് പുതിയ ഡാറ്റ പോളിസി നിര്‍ദേശിക്കുന്നു. ഇത്തരം നോമിനേഷനുകള്‍ ലഭിക്കാത്ത അക്കൗണ്ടുകള്‍ക്ക് ഈ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം മുഴുവനായും ഉപയോഗിക്കാന്‍ കഴിയില്ല. യൂറോപ്യന്‍ ജനറല്‍ ഡാറ്റ പ്രോട്ടക്ഷന്‍ റെഗുലേഷന്‍ നിയമത്തിന് വിധേയമായിട്ടാണ് പുതിയ ഡാറ്റ പോളിസിയുമായി ഫേസ്ബുക്ക് രംഗത്ത് വന്നിരിക്കുന്നത്.

ബ്രിട്ടീഷ് പൊളിറ്റിക്കല്‍ അനാലിസിസ് കമ്പനി കേംബ്രിഡ്ജ് അനലിറ്റിക്ക ഫെയിസ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. അതേസമയം പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത് ഉപഭോക്താക്കളുടെ കൂടുതല്‍ വ്യക്തിവിവരങ്ങള്‍ മനസിലാക്കുന്നതിനല്ലെന്ന് വാട്ട്‌സ്ആപ്പ് പറഞ്ഞു. ഉപഭോക്താക്കള്‍ നല്‍കിയിട്ടുള്ള പരിമിതമായ വിവരങ്ങള്‍ സുരക്ഷിതമായ സൂക്ഷിക്കുകയെന്നതാണ് കമ്പനിയുടെ ലക്ഷ്യമെന്ന് വാട്‌സ്ആപ്പ് ബ്ലോഗില്‍ കുറിച്ചു. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനം ഉപയോഗിക്കുന്നതും ഫെയിസ്ബുക്കുമായി ഉപഭോക്താക്കളുടെ വിവരങ്ങള്‍ പങ്കുവെക്കാനുള്ള വാട്‌സ്ആപ്പിന്റെ തീരുമാനവും നേരത്തെ വിവാദമായിരുന്നു.

ജോജി തോമസ്

ഡെല്‍ഹി : പന്ത്രണ്ടു വയസില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന പ്രതികള്‍ക്ക് വധശിക്ഷ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സിന് കഴിഞ്ഞ ദിവസമാണ് രാഷ്ട്രപതി അനുമതി നല്‍കിയത്. വധശിക്ഷയുള്‍പ്പെടെ നിരവധി കര്‍ശനമായ നിയമ മാറ്റങ്ങളാണ് പോസ്‌കോയില്‍ (പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രല്‍ ഫ്രെം സെക്ഷ്വല്‍ ഒഫന്‍സസ്)  ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര ഗവണ്‍മെന്റിനെകൊണ്ട് തിരക്കിട്ട് നിയമത്തില്‍ മാറ്റം വരുത്തി ഓര്‍ഡിനന്‍സ് ഇറപ്പിക്കുവാന്‍ പ്രേരിപ്പിച്ചത് ആം ആദ്മി പാര്‍ട്ടിയുടെ വനിതാ നേതാവും , ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷയുമായ സ്വാതി മാലിവാള്‍ നയിച്ച ധീര നിരാഹാരസമരമാണ് . ആ സമരത്തിന് ലഭിച്ച വമ്പിച്ച ജനപിന്തുണ പല മുഖ്യധാര മാധ്യമങ്ങളും മൂടിവെച്ചു. ആം ആദ്മി പാര്‍ട്ടിയുടെ വളര്‍ച്ച വരും നാളുകളില്‍ തങ്ങളുടെ താല്പര്യങ്ങള്‍ക്ക് ഹാനികരമാകുമെന്ന് തിരിച്ചറിഞ്ഞ കോര്‍പ്പറേറ്റുകള്‍ ആം ആദ്മി പാര്‍ട്ടിയും അതിന്റെ നേതൃത്വവും നടത്തുന്ന ജനകീയ ഇടപെടലുകളെയും, സമരങ്ങളെയും മാധ്യമങ്ങളെ ഉപയോഗിച്ച് ജനശ്രദ്ധയില്‍ നിന്ന് മാറ്റിനിര്‍ത്തുന്നത് ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പതിവ് കാഴ്ചയാണ്.

ആം ആദ്മി പാര്‍ട്ടിയുടെ തീപൊരി നേതാവും ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷയുമായ സ്വാതി മാലിവാളിന്റെ പത്ത് ദിവസം നീണ്ട നിരാഹാരസമരം കൊണ്ടാണ് പന്ത്രണ്ടു വയസില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമത്തിന് വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കാന്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദ് നിര്‍ബന്ധിതനായത്  . വ്യക്തമായ ആസൂത്രണമോ സംഘടനാ സംവിധാനത്തിന്റെ പിന്‍ബലമോ ഇല്ലാതെ ആരംഭിച്ച നിരാഹാര സമരത്തിന് പൊതുജനങ്ങളുടെ ഇടയില്‍ നിന്ന് പ്രത്യേകിച്ച് യുവജനങ്ങളില്‍ നിന്നും , സ്ത്രീകളില്‍ നിന്നും അഭൂതപൂര്‍വ്വവുമായി പിന്തുണയാണ് ലഭിച്ചത് . ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളുടെ സജീവ പങ്കാളിത്തവും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.

കത്‌വ കൂട്ടമാനഭംഗക്കേസില്‍ എട്ട് വയസുമാത്രമുള്ള പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്ന ക്രൂരപീഡനങ്ങളുടെ കഥകള്‍ വാര്‍ത്തകളില്‍ നിറഞ്ഞതിനെ തുടര്‍ന്നാണ് സ്വാതി മാലിവാള്‍ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയാന്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് നിരാഹാരം ആരംഭിച്ചത്. മാലിവാളിന്റെ സമരത്തിന് ലഭിച്ച ജനപിന്തുണ നിര്‍ഭയയുടെ മരണത്തിനുശേഷം നടന്ന പൊതുജന സമരത്തേയും കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കെതിരെയുയര്‍ന്ന ജനരോഷത്തേയും അനുസ്മരിപ്പിച്ചു. മാലിവാളിന്റെ സമരത്തിനെതിരെ മുഖം തിരിക്കുന്ന നിലപാടാണ് ആദ്യമുതല്‍ പല പ്രമുഖ മാധ്യമങ്ങളും സ്വീകരിച്ചതെങ്കിലും സമരത്തിന് ലഭിക്കുന്ന ബഹുജന പിന്തുണ പലപ്പോഴും മാധ്യമശ്രദ്ധ സ്വാതി മാലിവാളിലേയ്ക്കും നിരാഹാര സമരത്തിലേയ്ക്കും തിരിയാന്‍ കാരണമാക്കി. അഭിഭാഷകര്‍ , പത്രപ്രവര്‍ത്തകര്‍ , ബുദ്ധിജീവികള്‍ തുടങ്ങി സമൂഹത്തിന്റെ നാനാഭാഗത്തുനിന്നുള്ള പിന്തുണ നിരാഹാര സമരത്തിന് ലഭിച്ചിരുന്നു.

സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ കര്‍ശന നിയമങ്ങള്‍ വേണമെന്ന ആവശ്യം സമൂഹത്തിന്റെ നാനാഭാഗത്തുനിന്ന് വളരെക്കാലമായി ഉയരുന്നുണ്ടായിരുന്നു. കത്‌വ പീഡനത്തെ തുടര്‍ന്ന് സ്വാതി മാലിവള്‍ നയിച്ച സമരം കേന്ദ്ര ഗവണ്‍മെന്റിനെ ഇത്തരമൊരു നിയമ നിര്‍മ്മാണത്തിന് പ്രേരിപ്പിച്ചത് തീര്‍ച്ചയായും ആം ആദ്മി പാര്‍ട്ടിയുടെ നേട്ടമാണ്.

വിഷവാതകം പുറത്തുവരുമെന്ന ആശങ്കയില്‍ സ്വീഡിഷ് ഫര്‍ണിച്ചര്‍ കമ്പനിയായ ഐക്കിയ തങ്ങളുടെ പുതിയ പാചകോപകരണം തിരികെ വിളിച്ചു. എല്‍ദ്സ്ലാഗ എന്ന ഗ്യാസ് ഹോബ് ആണ് തിരികെ വിളിച്ചത്. കാര്‍ബണ്‍ മോണോക്‌സൈഡ് ഉദ്പാദിപ്പിക്കുന്നുവെന്ന ഭീതിയെത്തുടര്‍ന്നാണ് ഉല്‍പ്പന്നം തിരികെ വിളിക്കാന്‍ തീരുമാനിച്ചതെന്ന് കമ്പനി അറിയിച്ചു. ഈ വര്‍ഷം ജനുവരി 1ന് മുമ്പായി വാങ്ങിയ ഈ മോഡലിലുള്ള ഹോബുകളിലെ മുകളില്‍ വലതുവശത്തായുള്ള റാപ്പിഡ് ബര്‍ണറില്‍ നിന്നാണ് വിഷവാതകം പുറത്തു വരുന്നതെന്നും ഇവ ഉപയോഗിക്കരുതെന്നും ഉപഭോക്താക്കളോട് കമ്പനി ആവശ്യപ്പെട്ടു.

എന്നാല്‍ ഈ പ്രശ്‌നം മൂലം ഇതുവരെ അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും മുന്‍കരുതലിന്റെ ഭാഗമായാണ് ഉല്‍പ്പന്നം തിരികെ വിളിക്കുന്നതെന്നും പ്രസ്താവനയില്‍ കമ്പനി അറിയിച്ചു. സ്‌ഫോടനത്തിനും തീപിടിത്തത്തിനും വരെ ഈ ഗ്യാസ് ഹോബിന്റെ ഉപയോഗം വഴിവെച്ചേക്കാം. ബെല്‍ജിയന്‍ മാര്‍ക്കറ്റ് നിരീക്ഷണ അതോറിറ്റി നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് 21 യൂറോപ്യന്‍ രാജ്യങ്ങളിലെ വിപണിയില്‍ നിന്ന് ഉല്‍പ്പന്നം തിരികെ വിളിച്ചിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ മാനദണ്ഡങ്ങളേക്കാള്‍ അധികം കാര്‍ബണ്‍ മോണോക്‌സൈഡ് ഈ ഹോബില്‍ നിന്ന് പുറത്തു വരുന്നുണ്ടെന്നാണ് വ്യക്തമായത്.

ഹോബിന്റെ തകരാര്‍ വീടുകളിലെത്തി പരിഹരിക്കാമെന്നും ടെക്‌നീഷ്യന്‍മാര്‍ സൗജന്യമായി ഇത് ചെയ്തു തരുമെന്നും ഐക്കിയ അറിയിച്ചു. റാപ്പിഡ് ബര്‍ണറിന് മാത്രമാണ് ഈ തകരാറുള്ളത്. മറ്റു ബര്‍ണറുകള്‍ സുരക്ഷിതമാണെന്നും കമ്പനി വ്യക്തമാക്കി. റിപ്പയര്‍ സമയം ബുക്ക് ചെയ്യാന്‍ 0203 645 0010 എന്ന നമ്പറില്‍ വിളിക്കാനും കമ്പനി ഉപഭോക്താക്കള്‍ക്ക് നിര്‍ദേശം നല്‍കുന്നു.

ആല്‍ഫി ഇവാന്‍സിനെ ഇറ്റലിയിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് കോടതി. ചികിത്സയ്ക്കായി കൊണ്ടുപോകുന്നത് ആല്‍ഫിയുടെ ജീവന്‍ അപകടത്തിലാക്കുമെന്ന ഡോക്ടര്‍മാരുടെ വാദം അംഗീകരിച്ച കോടതി റോമിലേക്ക് കുട്ടിയെ കൊണ്ടുപോകാനാവില്ലെന്ന് വ്യക്തമാക്കി. 23 മാസം മാത്രം പ്രായമുള്ള ആല്‍ഫിയുടെ തലച്ചോറിന് ഗുരുതരമായ ക്ഷതം സംഭവിച്ചിട്ട് മാസങ്ങളായി. ലിവര്‍പൂളിലെ ആശുപത്രിയിലാണ് ചികിത്സ പുരോഗമിക്കുന്നത്. എന്നാല്‍ ഇവിടെ നിന്നും റോമിലേക്ക് വിദഗ്ദ്ധ ചികിത്സയ്ക്കായി കൊണ്ടുപോയാല്‍ ആല്‍ഫിയെ അവസ്ഥയ്ക്ക് മാറ്റമുണ്ടാകുമെന്നാണ് കുഞ്ഞിന്റെ മാതാപിതാക്കളായ ടോം ഇവാന്‍സും കെയിറ്റ് ജെയിംസും കരുതുന്നത്. ഇതിനായി ആശുപത്രി അധികൃതരെ സമീപിച്ചെങ്കിലും അവര്‍ സമ്മതിച്ചില്ല. തുടര്‍ന്നാണ് ഇവര്‍ കോടതിയിലെത്തിയത്.

കോടതിയില്‍ കേസിന്റെ വാദം കേള്‍ക്കുന്ന സമയത്ത് ആല്‍ഫിയെ കൊണ്ടുപോകാനായി എയര്‍ ആംബലുന്‍സ് അടക്കമുള്ള സംവിധാനങ്ങള്‍ തയ്യാറായിരുന്നു. എന്നാല്‍ കോടതി വിധി വന്നതോടെ കുടുംബം നിരാശരായി. വിമാനമാര്‍ഗം കുട്ടിയെ റോമിലേക്ക് കൊണ്ടുപോകുന്നത് കുട്ടിയുടെ ജീവന് തന്നെ ഭീഷണിയാണെന്നും ആല്‍ഫി യാത്ര പൂര്‍ത്തീകരിക്കില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. എന്നാല്‍ അസുഖത്തോട് മല്ലിട്ട ഇത്രയും കാലത്തെ അനുഭവം കണക്കിലെടുത്ത് കുഞ്ഞ് ഇതിനെയും മറികടക്കുമെന്ന് മാതാപിതാക്കള്‍ വാദിച്ചു. കനത്ത പോലീസ് കാവലിലാണ് ഹര്‍ജിയില്‍ കോടതി വാദം കേട്ടത്. ആല്‍ഫിയെ റോമിലേക്ക് കൊണ്ടുപോകുന്നതിന് തടസം നില്‍ക്കരുതെന്ന് ആവശ്യപ്പെട്ട നിരവധി പേര്‍ നേരത്തെ തെരുവിലിറങ്ങിയിരുന്നു.

കഴിഞ്ഞ ദിവസം ആല്‍ഫിയെ ചികിത്സിക്കുന്ന ലിവര്‍പൂളിലെ ആശുപത്രിയില്‍ ഇരുനൂറോളം പേര്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ആശുപത്രി വാതില്‍ തള്ളിതുറന്ന് അകത്ത് കയറാന്‍ ശ്രമിച്ച ഇവരെ പോലീസ് ഇടപെട്ടാണ് പിന്തിരിപ്പിച്ചത്. നേരത്തെ ആല്‍ഫിക്ക് ഇറ്റലിയില്‍ ചികിത്സ ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് സഹായം അഭ്യര്‍ത്ഥിച്ച് പിതാവ് ഇവാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ കണ്ടിരുന്നു. ഇതേതുടര്‍ന്ന് കുഞ്ഞിന് പൗരത്വം അനുവദിക്കുമെന്ന് ഇറ്റാലിയന്‍ ഫോറിന്‍ മിനിസ്ട്രി അറിയിച്ചിരുന്നു. ആല്‍ഫിയുടെ രോഗം പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയില്ലെന്നാണ് ലിവര്‍പൂളില്‍ ഇപ്പോള്‍ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. തലച്ചോറിന്റെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചു കഴിഞ്ഞിരിക്കുന്ന രോഗത്തിന് ചികിത്സ അസാധ്യമാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

RECENT POSTS
Copyright © . All rights reserved