ന്യൂസ് ഡെസ്ക്

പത്തനംതിട്ട ജില്ല പൂർണമായും പ്രളയത്തിൽ മുങ്ങിയതിനെ തുടർന്ന് അടിയന്തിര രക്ഷാപ്രവർത്തനം ആരംഭിച്ചു. രണ്ടു ഹെലികോപ്ടറുകളും 28 ബോട്ടുകളും 100 സൈനികരും രക്ഷാപ്രവർത്തനത്തിൽ നിലവിൽ പങ്കെടുക്കുന്നുണ്ട്. 23 ബോട്ടുകൾ കൂടി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടാൻ തയ്യാറെടുപ്പുകൾ നടന്നുവരുന്നു. നൂറു കണക്കിനാളുകൾ രാത്രി കഴിയുന്നത് കെട്ടിടങ്ങൾക്ക് മുകളിൽ ആണ് ചില മേഖലകൾ പൂർണമായും ഒറ്റപ്പെട്ടിരിക്കുകയാണ്.

ആർമിയുടെ 69 സൈനികരും നൂറനാട് ഐടിബിപിയിലെ 37 സേനാംഗങ്ങും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്. പലരും വീടിന്റെ ടെറസുകളിൽ ആണ് കഴിയുന്നത്. റാന്നി, തിരുവല്ല, കോഴഞ്ചേരി, ചെങ്ങന്നൂർ താലൂക്കുകളിൽ വിവിധ ഭാഗങ്ങളിൽ ജനങ്ങൾ വീടുകളിൽ കുടുങ്ങിയിട്ടുണ്ട്. ഇതിൽ നിരവധി കുട്ടികളും സ്ത്രീകളും പ്രായമായവരുമുണ്ട്. കുടുങ്ങിയവരിൽ പലരും ഭക്ഷണം കിട്ടാത്തതിനാൽ അവശരാണ്. രക്ഷാപ്രവർത്തനം നടത്തുന്ന ഫയർഫോഴ്സ്, പോലീസ്, ദുരന്തനിവാരണ സേനാ ഉദ്യോഗസ്ഥർ എന്നിവർക്കും ഭക്ഷണം ലഭ്യമാക്കാനായിട്ടില്ല.