Main News

മലയാളം യു കെ ന്യൂസ് സ്‌പെഷ്യല്‍: ജോജി തോമസ്

പരമ്പരാഗതമായി അധോലോകത്തിന്റെ പ്രധാന വരുമാന മാര്‍ഗ്ഗം സ്വര്‍ണവും മയക്കുമരുന്നും മറ്റു കള്ളക്കടത്ത് നടത്തി ലഭിക്കുന്ന ലാഭമായിരുന്നു. വിദേശങ്ങളില്‍ പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ സ്വര്‍ണ്ണത്തിനുള്ള വിലക്കുറവ് ഇത്തരക്കാരെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് അനധികൃത മാര്‍ഗ്ഗങ്ങളിലൂടെ സ്വര്‍ണം കടത്താന്‍ പ്രേരിപ്പിച്ചു. എന്നാല്‍ ഇപ്പോള്‍ കള്ളക്കടത്തുകാര്‍ക്ക് പ്രിയം മഞ്ഞലോഹത്തോടല്ല മറിച്ച് പെട്രോളിയം ഉല്‍പന്നങ്ങളോടാണ്. കൈകാര്യം ചെയ്യാന്‍ വളരെ ബുദ്ധിമുട്ടാണെങ്കിലും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കള്ളക്കടത്തിലൂടെ ലഭിക്കുന്ന അമിതമായ ലാഭമാണ് കളക്കടത്തുകാരെ ഈ വഴിക്ക് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഇതിനുകാരണമാകുന്നതോടെ പെട്രോളിനും ഡീസലിനും ഇന്ത്യയില്‍ ഉപഭോക്താക്കളുടെ കയ്യില്‍ നിന്ന് ഈടാക്കുന്ന അമിതമായ വിലയാണ്. ഒരു പക്ഷേ ലോകത്ത് മറ്റു ഭാഗങ്ങളിലെ ജനങ്ങള്‍ അവശ്വസനീയമായി തോന്നുന്ന ഈ കള്ളക്കടത്തിന് കാരണങ്ങള്‍ ചികയുമ്പോള്‍ സമീപകാല ഇന്ത്യ കണ്ട ഏറ്റവും വലിയ ജനവഞ്ചനയുടെ കഥകള്‍ കൂടിയാണ് അനാവരണം ചെയ്യപ്പെടുന്നത്.

ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച മൂന്നുലക്ഷം ലിറ്റര്‍ ഡീസല്‍ കഴിഞ്ഞ ദിവസം ചെന്നൈ തുറമുഖത്തുനിന്ന് പിടികൂടിയതോടു കൂടിയാണ് കാലങ്ങളായി നടക്കുന്ന വലിയൊരു കള്ളക്കടത്തിന്റെ വിവരങ്ങള്‍ പൊതുജന ശ്രദ്ധയില്‍പെടുന്നത്. ഡീസല്‍ കടത്തുന്ന സംഘത്തിലെ നാലുപേരെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രസ്തുത സംഘം കാലങ്ങളായി ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കള്ളക്കടത്ത് നടത്തി തമിഴ്‌നാട്, ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളില്‍ വിതരണം നടത്തുകയായിരുന്നു. 14 കണ്ടെയ്‌നറുകളില്‍ സൂക്ഷിച്ചിരുന്ന ഡീസല്‍ സി.ആര്‍.ഐ പിടിച്ചെടുത്തു. 18 കോടിയോളം രൂപ വിലമതിക്കുന്ന 65 ലക്ഷം ലിറ്റര്‍ ഡീസല്‍ ഇതിനോടകം ഇവര്‍ കള്ളക്കടത്ത് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഗള്‍ഫില്‍ നിന്ന് ഡീസല്‍ വാങ്ങുന്നതിനായി ദുബായില്‍ വ്യാജകമ്പനിയുണ്ടാക്കിയാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. ഇത്തരത്തിലുള്ള പല സംഘങ്ങളും പെട്രോളിയം ഉല്‍പന്നങ്ങളുടെ കള്ളക്കടത്തുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് സംശയം ജനിപ്പിക്കുന്ന രീതിയിലാണ് സംഘത്തിന്റെ പ്രവര്‍ത്തനം.

പെട്രോളിയം ഉല്‍പന്നങ്ങള്‍ കള്ളക്കടത്തുകാരുടെ പ്രിയ വസ്തുവാകാന്‍ കാരണം ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ലോകത്തിന്റെ മററുഭാഗങ്ങളില്‍ ഡീസലിനും പെട്രോളിനും വിലയിലുളള വലിയ വ്യത്യാസമാണ്. മോദി ഗവണ്‍മെന്റ് അധികാരത്തിലെത്തിയതിനുശേഷം ക്രൂഡ് ഓയിലിന്റെ വില മൂന്നിലൊന്നായി കുറഞ്ഞെങ്കിലും ഇന്ത്യയില്‍ പെട്രോളിനും ഡീസലിനും ദിനംപ്രതി വിലയുയര്‍ത്തുന്ന നിലപാടാണ് കേന്ദ്ര ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്ന് ഉണ്ടായത് ക്രൂഡോയിലിന്റെ വിലയ്ക്ക് ആനുപാതികമായി പെട്രോളിയം ഉല്‍പന്നങ്ങളുടെ വില കുറയാത്ത ഏകരാജ്യമാണ് ഇന്ത്യ. ഇതുവഴി സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പല കോര്‍പ്പറേറ്റ് കമ്പനികളും ലക്ഷക്കണക്കിന് കോടി രൂപയുടെ കൊള്ളലാഭമാണ് ലഭിച്ചത്. മുന്‍സര്‍ക്കാരുകളുടെ കാലത്ത് പെട്രോളിനും ഡീസലിനും വില വര്‍ധനവ് ഉണ്ടാകുമ്പോള്‍ വന്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചവരും ആലങ്കാരികമായി കാളവണ്ടിയില്‍ യാത്ര ചെയ്തവരും നിശബ്ദമായിരുന്ന സമീപകാല ഇന്ത്യ കണ്ട വന്‍ വഞ്ചനയ്ക്ക് കുടപിടിക്കുന്ന് കാഴ്ചയാണ് കാണുന്നത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില മൊത്തവില സൂചികയെ സ്വാധീനിക്കുന്ന നിര്‍ണായക ഘടകമാണ്. സര്‍ക്കാരിന് ജനക്ഷേമത്തിലാണ് താല്‍പര്യമെങ്കില്‍ കോര്‍പറേറ്റുകളുടെ താല്‍പര്യങ്ങള്‍ മാറ്റിവച്ച് പെട്രോളിന്റെയും ഡീസലിന്റെയും വില രാജ്യാന്തര നിലവാരത്തിലെത്തിക്കണം.

പ്രായപൂര്‍ത്തിയാകാത്തവരുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ ഫേസ്ബുക്ക്, ഗൂഗിള്‍ തുടങ്ങിയ വന്‍കിട ഇന്റര്‍നെറ്റ് കമ്പനികള്‍ കണ്ണടക്കുകയാണെന്ന് ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട്. വൈകാരികമായ പാര്‍ശ്വഫലങ്ങള്‍ ഏറെയുള്ള സോഷ്യല്‍ മീഡിയ ഉപയോഗം പ്രായപൂര്‍ത്തിയാകാത്തവരില്‍ വര്‍ദ്ധിച്ചു വരികയാണെന്ന് ഹണ്ട് പറഞ്ഞു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് സോഷ്യല്‍ മീഡിയ വമ്പന്‍മാര്‍ക്ക് ഹണ്ട് കത്തെഴുതി. പ്രായപൂര്‍ത്തിയാകാത്തവരുടെ സോഷ്യല്‍ മീഡിയ ഉപയോഗം, സൈബര്‍ ബുള്ളിയിംഗ് പ്രതിരോധം, ആരോഗ്യകരമായ സ്‌ക്രീന്‍ ടൈം എങ്ങനെ പ്രാവര്‍ത്തികമാക്കാം, ഇവ കൂടാതെ എന്തൊക്കെ മാറ്റങ്ങള്‍ കൊണ്ടുവരാനാകും തുടങ്ങിയ കാര്യങ്ങള്‍ ഒരാഴ്ചക്കുള്ളില്‍ വിശദമാക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്.

പ്രായപരിധി ലംഘനത്തിന് പ്രത്യക്ഷമായ മൗനാനുവാദം നല്‍കുന്ന ഇന്റര്‍നെറ്റ് ഭീമന്‍മാര്‍ക്ക് വിലങ്ങിടാന്‍ നിയമനിര്‍മാണത്തിന് മന്ത്രിമാര്‍ ആലോചിക്കുന്നുണ്ടെന്നാണ് സൂചന. കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം തടയാന്‍ കഴിയാത്തത് നിരുത്തരവാദപരവും അംഗീകരിക്കാനാകാത്തതുമാണെന്ന് ഹണ്ട് പറഞ്ഞു. പ്രായം സ്ഥിരീകരിക്കാനുള്ള സംവിധാനങ്ങള്‍ ഒട്ടും കാര്യക്ഷമമല്ലെന്നും മിനിമം പ്രായപരിധി ലംഘിക്കുന്ന കാര്യം കമ്പനികള്‍ക്ക് താല്‍പര്യമുണ്ടെന്നാണ് മനസിലാക്കാന്‍ കഴിയുന്നതെന്നും കത്തില്‍ ഹണ്ട് ആരോപിക്കുന്നു. കുട്ടികളെ സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ അനുവദിക്കുന്ന മാതാപിതാക്കളോട് കാട്ടുന്ന വിശ്വാസരാഹിത്യമാണ് ഇതെന്നും ഹണ്ട് പറഞ്ഞു.

മാതാപിതാക്കളെ കുറ്റക്കാരാക്കുന്ന ഈ പ്രവണതയിലേക്ക് നയിക്കുന്ന സോഷ്യല്‍ മീഡിയ വമ്പന്‍മാരുടെ രീതികള്‍ നിരുത്തരവാദപരവും അംഗീകരിക്കാന്‍ കഴിയാത്തതുമാണ്. ഈ പ്രശ്‌നം പരിഹരിക്കാനുള്ള താല്‍പര്യം കമ്പനികള്‍ക്കുണ്ടോ എന്ന ചോദ്യവും ഹണ്ട് ഉന്നയിക്കുന്നു. കുട്ടികള്‍ക്കു വേണ്ടിയുള്ള പതിപ്പ് അവതരിപ്പിച്ച ഫേസ്ബുക്കിനെ കഴിഞ്ഞ ഡിസംബറില്‍ ഹണ്ട് വിമര്‍ശിച്ചിരുന്നു. ഇക്കാര്യത്തില്‍ അടുത്ത മെയ് മാസത്തിനുള്ളില്‍ നിയമനിര്‍മാണത്തിന് ശ്രമിക്കുമെന്ന സൂചനയും അദ്ദേഹം നല്‍കി.

ജനപ്രിയ മോര്‍ട്‌ഗേജ് പദ്ധതികളുടെ നിരക്ക് രണ്ടു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. അടുത്ത മാസം അടിസ്ഥാന പലിശ നിരക്കുകള്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് വര്‍ദ്ധിപ്പിക്കാനിടയുണ്ടെന്ന നിഗമനത്തില്‍ ലെന്‍ഡര്‍മാര്‍ നേരത്തേ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുകയായിരുന്നു. കഴിഞ്ഞ മാസത്തേക്കാള്‍ 0.25 ശതമാനം വര്‍ദ്ധനവാണ് നിരക്കുകളില്‍ ഉണ്ടായിട്ടുള്ളത്. നവംബറിലും ലെന്‍ഡര്‍മാര്‍ മോര്‍ട്‌ഗേജ് നിരക്കുകളില്‍ 0.25 ശതമാനം വര്‍ദ്ധന വരുത്തിയിരുന്നു. രണ്ടു വര്‍ഷത്തിനിടയിലെ ശരാശരി ഫിക്‌സഡ് മോര്‍ട്‌ഗേജ് നിരക്ക് ഇപ്പോള്‍ 2.5 ശതമാനമായി മാറിയിരിക്കുകയാണ്. 2016 ജൂലൈക്ക് ശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്.

ആറ് മാസങ്ങള്‍ക്കുള്ളിലുണ്ടായ രണ്ട് നിരക്ക് വര്‍ദ്ധനവുകള്‍ മോര്‍ട്‌ഗേജുകള്‍ തിരിച്ചടക്കുന്നവര്‍ക്ക് ഭാരമാകും. 1,75,000 പൗണ്ടിന്റെ ലോണ്‍ തിരിച്ചടക്കുന്ന ഒരു ശരാശരി വീട്ടുടമയ്ക്ക് കഴിഞ്ഞ ഓട്ടത്തില്‍ അടക്കേണ്ടി വന്നതിനേക്കാള്‍ 44 പൗണ്ട് അധികമായി അടക്കേണ്ടി വരുമെന്നാണ് കരുതുന്നത്. 2020നുള്ളില്‍ സെന്‍ട്രല്‍ ബാങ്ക് രണ്ട് തവണ കൂടി പലിശനിരക്കില്‍ മാറ്റം വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ മോര്‍ട്‌ഗേജ് നിരക്കുകള്‍ വീണ്ടും വര്‍ദ്ധിക്കുമെന്നത് ഉറപ്പാണ്.

്അടുത്ത മാസം നടക്കുന്ന റിവ്യൂവില്‍ പലിശനിരക്കുകള്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഉയര്‍ത്തിയേക്കുമെന്നാണ് കരുതുന്നത്. നിലവില്‍ 0.5 ശതമാനത്തില്‍ നില്‍ക്കുന്ന അടിസ്ഥാന നിരക്ക് 0.75 ശതമാനമാക്കി വര്‍ദ്ധിപ്പിച്ചേക്കുമെന്നാണ് സൂചന. അതുകൊണ്ടുതന്നെ ലെന്‍ഡര്‍മാര്‍ നിരക്കുകള്‍ നേരത്തേ വര്‍ദ്ധിപ്പിച്ചു തുടങ്ങിയിരിക്കുകയാണ്. അതേസമയം ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് താഴ്ന്നതിനു ശേഷം മോര്‍ട്‌ഗേജ് വിപണി ഇപ്പോള്‍ ഒരു കുതിപ്പിന് തയ്യാറെടുക്കുകയാണെന്ന് മണിഫാക്ട്‌സ് എന്ന ഫിനാന്‍ഷ്യല്‍ ഡേറ്റ പ്രൊവൈഡര്‍ സ്ഥാപനത്തിന്റെ പ്രതിനിധി ഷാര്‍ലറ്റ് നെല്‍സണ്‍ പറഞ്ഞു.

സെക്യൂരിറ്റി സര്‍വീസുകള്‍ക്കും പോലീസിനും പ്രത്യേക അധികാരങ്ങള്‍ നല്‍കിക്കൊണ്ട് പുതിയ തീവ്രവാദവിരുദ്ധ നയം. ചില കമ്യൂണിറ്റികളെ പ്രത്യേകമായി ലക്ഷ്യമിട്ടുകൊണ്ടാണ് പുതിയ നയം തയ്യാറാക്കിയിരിക്കുന്നത്. ജനങ്ങള്‍ തീവ്രവാദത്തിലേക്ക് ചായാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള കമ്യൂണികളിലെ ആളുകളെ സംശയമുണ്ടെങ്കില്‍ പിടികൂടാന്‍ ഈ നയം അനുമതി നല്‍കുന്നു. ഭീകരാക്രമണങ്ങള്‍ക്ക് അന്തിമ പദ്ധതി തയ്യാറാക്കുന്നതിനു മുമ്പുതന്നെ ഗൂഢാലോചന നടത്തുന്നവരെ പിടികൂടാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നാണ് വിശദീകരണം. പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഈ വിധത്തിലുള്ള ഒരു ചുവടുമാറ്റം അനിവാര്യമാണെന്ന് സെക്യൂരിറ്റി മേധാവിമാര്‍ കരുതുന്നതായി സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

തീവ്രവാദത്തിനും തീവ്രവാദ ആശയങ്ങള്‍ക്കും പടരാന്‍ കൂടുതല്‍ സാഹചര്യങ്ങളുള്ള കമ്യൂണിറ്റികളില്‍ പ്രത്യേക ശ്രദ്ധ നല്‍കണമെന്നും ഏതെങ്കിലും വിധത്തിലുള്ള ഭീകരാക്രമണ പദ്ധതികള്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ അവ തടയുന്നതിന് എംഐ 5നും ഡിറ്റക്ടീവുകള്‍ക്കും പ്രത്യേക അധികാരങ്ങള്‍ നല്‍കുമെന്നും ഭീകരവിരുദ്ധനയത്തിന്റെ പുറത്തായ രേഖകള്‍ വ്യക്തമാക്കുന്നു. ഈ വിധത്തില്‍ ചില സമൂഹങ്ങളെ മാത്രം ലക്ഷ്യമിടുന്നത് ഈ നയത്തെ വിവാദത്തിലേക്ക് നയിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ വര്‍ഷം മാഞ്ചസ്റ്റര്‍, വെസ്റ്റ്മിന്‍സ്റ്റര്‍, ലണ്ടന്‍ ബ്രിഡ്ജ് എന്നിവിടങ്ങളിലുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നയത്തിന് രൂപം നല്‍കിയിരിക്കുന്നത്. ഈ ആക്രമണങ്ങളില്‍ 35 പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.

സുരക്ഷാ സര്‍വീസുകളുടെ നിരീക്ഷണത്തിലുണ്ടായിരുന്ന 23,000 തീവ്രവാദികളില്‍പ്പെടുന്നവരായിരുന്നു ആക്രമണങ്ങളില്‍ പങ്കെടുത്ത മൂന്ന് പേര്‍. അവരില്‍ ഒരാളുടെ പേരില്‍ മാത്രമായിരുന്നു എംഐ5 അന്വേഷണം നടത്തി വന്നിരുന്നത്. പുതിയ പദ്ധതിയനുസരിച്ച് തീവ്രവാദത്തിനുള്ള ജയില്‍ ശിക്ഷ വര്‍ദ്ധിപ്പിക്കുകയും ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്നവരെ കര്‍ശന നിരീക്ഷണത്തിന് വിധേയരാക്കുകയും ചെയ്യും. സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും കൗണ്‍സിലുകള്‍ക്കും പ്രവിശ്യാ സര്‍ക്കാരുകള്‍ക്കും തങ്ങളുടെ നിരീക്ഷണത്തിലുള്ള വ്യക്തികളേക്കുറിച്ച് പോലീസിനും എംഐ 5നും വിവരങ്ങള്‍ കൈമാറാനും കഴിയും. പുതിയ നയം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നടപ്പാകുമെന്നാണ് കരുതുന്നത്.

കഴിഞ്ഞയാഴ്ച ലണ്ടന്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേറ്റത് വന്‍ പ്രതിഷേധമായിരുന്നു. കത്വയില്‍ എട്ടു വയസ്സുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതും ഉന്നാവോയില്‍ ബിജെപി എംഎല്‍എ ഉള്‍പ്പെട്ട ബലാത്സംഗ കേസും, ഇന്ത്യയില്‍ വര്‍ദ്ധിച്ച് വരുന്ന മതപരമായ അസഹിഷ്ണുതയും മറ്റുമായിരുന്നു പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാന്‍ കാരണം. യുകെയിലെ ഇന്ത്യക്കാരും തദ്ദേശീയരായ മനുഷ്യാവകാശ പ്രവര്‍ത്തകരും മറ്റ് രാജ്യക്കാരും ഒക്കെ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു.

എന്നാല്‍ പ്രതിഷേധങ്ങളുടെ മറവില്‍ ഇന്ത്യന്‍ ദേശീയ പതാകയെ അപമാനിച്ചതും പതാക വലിച്ച് കീറിയതും യുകെയിലെ ഇന്ത്യക്കാരുടെ ഇടയില്‍ വലിയ എതിര്‍പ്പ് ഉണ്ടാക്കിയിരിക്കുകയാണ്. മോദിയോടും ബിജെപി ഗവണ്മെന്റിനോടും എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ എന്ന പേരില്‍ ഇന്ത്യന്‍ ദേശീയതയെ അപമാനിക്കാനുള്ള ശ്രമമായി ഇതിനെ കാണണമെന്ന് നിരവധി പേര്‍ അഭിപ്രായപ്പെട്ടു. പ്രതിഷേധങ്ങളുടെ മറവില്‍ കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ പതാക ഉയര്‍ത്തിയിരുന്ന മൈതാനത്തിലെ ഇന്ത്യന്‍ പതാക വലിച്ച് കീറിയത് മനപൂര്‍വ്വം പ്രകോപനം സൃഷ്ടിക്കാന്‍ തന്നെ ആയിരുന്നു എന്ന് ഈ സംഭവത്തിന്‍റെ വീഡിയോ പുറത്ത് വന്നതോടെ വ്യക്തമായിട്ടുണ്ട്. പാക്കിസ്ഥാന്‍ അനുകൂലികളും ഖലിസ്ഥാന്‍ വാദികളും ആണ് പതാക കീറാന്‍ മുന്‍കൈയെടുത്തത് എന്നും വ്യക്തമായിട്ടുണ്ട്.

ഇന്ത്യന്‍ ദേശീയ പതാകയെ അപമാനിച്ചവര്‍ക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ഇന്ത്യന്‍ സംഘടനകള്‍ പരാതി നല്‍കിയിട്ടുണ്ട്.

പ്രതിഷേധത്തിന്റെ മറവില്‍ ഇന്ത്യന്‍ പതാക വലിച്ച് കീറുന്ന വീഡിയോ താഴെ

ഹൈദരബാദ്: സിപിഐഎം കേന്ദ്രകമ്മിറ്റിയിലെയും പൊളിറ്റ് ബ്യൂറോയിലെയും രാഷ്ട്രീയ ബലാബലത്തിന് മാറ്റം വരുന്നു. പൊളിറ്റ് ബ്യൂറോയില്‍ പുതിയതായി ബംഗാളില്‍ നിന്ന് രണ്ട് പേരെ ഉള്‍പ്പെടുത്തി. കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് 15 പേരെ ഒഴിവാക്കി 19 പേരെ പുതിയതായി ഉള്‍പ്പെടുത്തി. ഇതോടെ പൊളിറ്റ് ബ്യൂറോയിലും കേന്ദ്ര കമ്മിറ്റിയിലും പ്രകാശ് കാരാട്ട് പക്ഷത്തിന് ഉണ്ടായിരുന്ന വലിയ മേല്‍ക്കൈ നഷ്ടമായി. പശ്ചിമ ബംഗാള്‍ ഘടകത്തിന്റെ കടുത്ത നിലപാടും യെച്ചൂരി മുന്നോട്ട് വച്ച രാഷ്ട്രീയ ലൈനിന് ലഭിച്ച സ്വീകാര്യതയുമാണ് സിപിഐഎം കേന്ദ്ര നേതൃത്വത്തിലെ രാഷ്ട്രീയ ബലാബലം ഉടച്ച് വാര്‍ക്കുന്ന പുതിയ കേന്ദ്ര കമ്മിറ്റിക്കും പൊളിറ്റ് ബ്യൂറോയ്ക്കും രൂപം കൊടുത്തിന് പിന്നില്‍.

ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരും. ഇത് രണ്ടാം തവണയാണ് യെച്ചൂരി ജനറല്‍ സെക്രട്ടറിയാകുന്നത്. പാര്‍ട്ടി കോണ്‍ഗ്രസിന്റെ അവസാന ദിവസം ചേര്‍ന്ന പുതിയ കേന്ദ്രകമ്മിറ്റി യോഗത്തിലാണ് സീതാറാം യെച്ചൂരിയെ വീണ്ടും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുത്തത്. സീതാറാം യെച്ചൂരിയും കാരാട്ട് പക്ഷവും തമ്മില്‍ നിലനിന്ന കടുത്ത അഭിപ്രായ ഭിന്നതകള്‍ക്കൊടുവിലാണ് പുതിയ നേതൃത്വത്തിന് വോട്ടെടുപ്പില്ലാതെ പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകാരം നല്‍കിയത്.

കേന്ദ്രകമ്മിറ്റി അംഗങ്ങളുടെ എണ്ണം 91ല്‍ നിന്ന് 95 ആക്കി ഉയര്‍ത്തി. 95 അംഗങ്ങളടങ്ങിയ കേന്ദ്രകമ്മിറ്റി പാനലിനാണ് അവസാനദിവസം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകാരം നല്‍കിയത്. 19 പുതുമുഖങ്ങള്‍ ഉള്‍പ്പെട്ട കമ്മിറ്റിയില്‍ നാലുപേര്‍ മലയാളികളാണ്. മുരളീധരന്‍, വിജൂ കൃഷ്ണന്‍, എം.വി. ഗോവിന്ദനും, കെ. രാധാകൃഷ്ണനും കേന്ദ്രകമ്മിറ്റിയില്‍ ഇടം പിടിച്ചു.

സിസിയിലെ പുതുമുഖങ്ങള്‍

1. എം.വി. ഗോവിന്ദന്‍

2. കെ. രാധാകൃഷ്ണന്‍

3. മുരളീധരന്‍

4. വിജൂ കൃഷ്ണന്‍

5. സുപ്രകാശ് താലൂക്ദര്‍

6. അരുണ്‍ കുമാര്‍ മിശ്ര

7. കെ.എം. തിവാരി

8. ജസ്വീന്ദര്‍ സിങ്

9. ജെ.പി. ഗാവിത്

10. ജി. നാഗയ്യ

11. തപന്‍ ചക്രവര്‍ത്തി

12. ജിതെന്‍ ചൗധരി

13. അരുണ്‍ കുമാര്‍

14. മറിയം ധാവലെ

15. റാബിന്‍ ദേബ്

16. അഭാസ് റോയ് ചൗധരി

17. സുജന്‍ ചക്രവര്‍ത്തി

18. അമിയോ പാത്ര

19 സുഖ്‌വീന്ദര്‍ സിങ് ശേഖന്‍

കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന അംഗം പി.കെ.ഗുരുദാസനെ കേന്ദ്രകമ്മിറ്റിയില്‍ നിന്നൊഴിവാക്കി. വൈക്കം വിശ്വന്‍ തുടരും.

വി.എസ്.അച്യുതാനന്ദന്‍ ഉള്‍പ്പെടെ ആറ് പ്രത്യേക ക്ഷണിതാക്കള്‍ ഉണ്ട്.  വി.എസും പാലോളി മുഹമ്മദ് കുട്ടിയും സിസിയില്‍ പ്രത്യേക ക്ഷണിതാക്കളാണ്. പ്രത്യേക ക്ഷണിതാവായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യയെ ഒഴിവാക്കി. സ്ഥിരം  ക്ഷണിതാക്കളായി രണ്ട് പേരും ഉണ്ട്.

പ്രത്യേക ക്ഷണിതാക്കള്‍

1. വി എസ് അച്യുതാനന്ദന്‍

2. മല്ലു സ്വരാജ്യം

3. മദന്‍ ഘോഷ്

4. പാലോളി മുഹമ്മദ് കുട്ടി

5. പി രാമയ്യ

6.  കെ വരദരാജന്‍

സ്ഥിരം ക്ഷണിതാക്കള്‍

1. രജീന്ദര്‍ നേഗി ( സെക്രട്ടറി, ഉത്തരാഖണ്ഡ് സംസ്ഥാന കമ്മറ്റി)

2. സഞ്ജയ് പരാട് ( സെക്രട്ടറി, ഛത്തീസ്ഗഢ് സംസ്ഥാന കമ്മറ്റി)

സിപിഐഎം പോളിറ്റ് ബ്യൂറോയുടെ അംഗബലം 17 ആക്കി ഉയര്‍ത്തി. 21-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ 16 പേരെയാണ് പോളിറ്റ് ബ്യൂറോയിലേക്ക് തെരഞ്ഞെടുത്തിരുന്നത്. എന്നാല്‍ ഇത്തവണ ഒരാളെക്കൂടി പിബിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.പോളിറ്റ് ബ്യൂറോയില്‍ മാറ്റൊന്നും വേണ്ടതില്ലെന്നും എസ്.രാമചന്ദ്രപിള്ളയ്ക്ക് പ്രായത്തില്‍ ഇളവ് നല്‍കി പിബിയില്‍ തുടരാന്‍ അനുവദിക്കണമെന്നുമാണ് കാരാട്ട് പക്ഷത്തിന്റെ നിലപാട്. ഇതോടെയാണ് എസ്.ആര്‍.പിക്ക് പിബിയില്‍ തുടരാന്‍ അവസരം ഒരുങ്ങിയത്. പോളിറ്റ് ബ്യൂറോയില്‍ നിന്ന് എ.കെ.പത്മനാഭന്‍ ഒഴിയും. തപന്‍സെന്നും നിലോത്പല്‍ ബസുവുമാണ് പിബിയിലേക്ക് തിരഞ്ഞെടുത്ത പുതുമുഖങ്ങള്‍.

പൊളിറ്റ് ബ്യൂറോ

1. സീതാറാം യെച്ചൂരി

2. പ്രകാശ് കാരാട്ട്

3. എസ്. രാമചന്ദ്രന്‍ പിള്ള

4. മണിക് സര്‍ക്കാര്‍

5. പിണറായി വിജയന്‍

6. ബിമന്‍ ബോസ്

7. കോടിയേരി ബാലകൃഷ്ണന്‍

8. പി.ബി.രാഘവലു

9. ഹനന്‍ മുള്ള

10. ജി.രാമകൃഷ്ണന്‍

11. സൂര്യകാന്ത മിശ്ര

12. ബൃന്ദകാരാട്ട്

13. എം.എ.ബേബി

14. മുഹമ്മദ് സലിം

15. സുഭാഷണി അലി

16. നീലോല്‍പല്‍ ബസു

17. തപന്‍ സെന്‍

ഭൂമിയില്‍ ജീവന്‍ എങ്ങനെയുണ്ടായി എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം തരാന്‍ ശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ല. ഇതു സംബന്ധിച്ച് ഒട്ടേറെ സിദ്ധാന്തങ്ങള്‍ നിലവിലുണ്ട്. ബഹിരാകാശത്തു നിന്ന് ഭൂമിയിലെത്തിയ പാറകളിലും പൊടിയിലും മറ്റുമുണ്ടായിരുന്ന ബാക്ടീരിയകളില്‍ നിന്നായിരിക്കാം ഭൂമിയില്‍ ജീവന്‍ എത്തിയതെന്ന സിദ്ധാന്തം ശാസ്ത്രലോകത്തുണ്ടായിരുന്നെങ്കിലും അതിന്റെ സാധ്യതകള്‍ പിന്നീട് തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍ 20 വര്‍ഷം മുമ്പ് ഭൂമിയില്‍ വീണ ഒരു ഉല്‍ക്കാശിലയില്‍ ജീവന്റെ ആവിര്‍ഭാവത്തിന് കാരണമായ അടിസ്ഥാന വസ്തുക്കളുണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചിരുന്നു. മറ്റു ഗ്യാലക്‌സികളിലെ ഗ്രഹങ്ങളിലും ജീവന്റെ സാന്നിധ്യമുണ്ടാകാമെന്നും അവയില്‍ നിന്നായിരിക്കാം ഭൂമിയിലും ജീവന്‍ എത്തിയതെന്നും ചില ഗവേഷകര്‍ ഇപ്പോഴും വിശ്വസിക്കുന്നു.

മനുഷ്യവംശത്തിന്റെ ആവിര്‍ഭാവത്തെപ്പറ്റി ഡോ.എല്ലിസ് സില്‍വര്‍ എന്ന പരിണാമ ശാസ്ത്രകാരന് ചില സിദ്ധാന്തങ്ങളുണ്ട്. ഹ്യൂമന്‍സ് ആര്‍ നോട്ട് ഫ്രം എര്‍ത്ത് എന്ന പുസ്തകത്തിലാണ് തന്റെ കാഴ്ചപ്പാടുകള്‍ അദ്ദേഹം അവതരിപ്പിക്കുന്നത്. ഇവയേക്കുറിച്ച് ഒരു ഓണ്‍ലൈന്‍ സംവാദവും ഇദ്ദേഹം നടത്തിയിരുന്നു. ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്യഗ്രഹജീവികളാണ് മനുഷ്യവംശത്തെ ഭൂമിയില്‍ എത്തിച്ചതെന്നാണ് സില്‍വര്‍ വാദിക്കുന്നത്. അതിനുള്ള കാരണങ്ങളും അദ്ദേഹം നിരത്തുന്നു. ഭൂമിയിലെ ഏറ്റവും വികാസം പ്രാപിച്ച ജീവിവര്‍ഗ്ഗമാണ് മനുഷ്യന്‍. എങ്കിലും ഭൂമിയുടെ സാഹചര്യങ്ങളുമായി ഒത്തുചേര്‍ന്ന് പോകാന്‍ കഴിയാത്ത ശരീരഘടനയാണ് മനുഷ്യനുള്ളത്.

സൂര്യപ്രകാശം താങ്ങാന്‍ മനുഷ്യന് കഴിയുന്നില്ല, പ്രകൃതിയില്‍ നിന്ന് നേരിട്ട് ലഭിക്കുന്ന ഭക്ഷണം കഴിക്കാന്‍ സാധിക്കില്ല, മാരകമായ രോഗങ്ങള്‍ അമിതമായി കാണപ്പെടുന്നു തുടങ്ങി ഒട്ടേറെ വസ്തുതകളാണ് അദ്ദേഹം കാരണമാണ് സമര്‍ത്ഥിക്കുന്നത്. പ്രസവത്തിനുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ തന്നെ മനുഷ്യന്‍ ഭൂമിയിലുണ്ടായതല്ലെന്നതിന് മതിയായ തെളിവാണെന്ന് അദ്ദേഹം പറയുന്നു. മനുഷ്യന് മാത്രമാണ് നടുവിന് പ്രശ്‌നങ്ങള്‍ കാണുന്നത്. താരതമ്യേന ഗുരുത്വാകര്‍ഷണം കുറഞ്ഞ ഗ്രഹത്തിലായിരുന്നു മനുഷ്യന്‍ കഴിഞ്ഞിരുന്നത് എന്നതിന് തെളിവാണ് ഇത്. ഭൂമി ഒരു ഗ്രഹാന്തര ജയിലാകാനാണ് സാധ്യതയെന്നും അദ്ദേഹം വിലയിരുത്തുന്നു. മനുഷ്യന്റെ അക്രമണോത്സുകത ഇതിനുള്ള തെളിവാണെന്നും ഡോ.സില്‍വര്‍ വാദിക്കുന്നു.

മലയാളം യുകെ ന്യൂസ് സ്‌പെഷ്യല്‍

ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ വളരെ ആവേശത്തോടെ കാത്തിരുന്നതും ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ഇടംപിടിക്കേണ്ടതുമായിരുന്ന രണ്ട് പ്രമുഖ മത്സരങ്ങളാണ് മതിയായ കാരണങ്ങളില്ലാതെ കഴിഞ്ഞ ദിവസം ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ഉപേക്ഷിച്ചത്. ക്രിക്കറ്റ് ലോകത്തേ അതികായകരും പാരമ്പര്യമുള്ളവരുമായ ഓസ്‌ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ് ടീമുകളുമായുള്ള പകല്‍-രാത്രി മത്സരങ്ങളാണ് ബിസിസിഐ ഉപേക്ഷിച്ചത്.

പുറമേ പറയുന്ന കാരണങ്ങള്‍ മറ്റു പലതാണെങ്കിലും രാത്രി മത്സരങ്ങള്‍ക്ക് തയ്യാറാകാത്ത കളിക്കാരുടെ താല്‍പര്യങ്ങളാണ് ഇത്തരത്തിലൊരു തീരുമാനത്തിന് പിന്നിലെന്നാണ് പിന്നാമ്പുറ വാര്‍ത്ത. ക്രിക്കറ്റ് ലോകത്തു നിന്നു ലഭിക്കുന്ന അളവില്ലാത്ത പ്രശസ്തിയും പണവും കൈവന്നു കഴിയുമ്പോള്‍ പല കളിക്കാര്‍ക്കും ക്രിക്കറ്റിനേക്കാള്‍ കൂടുതല്‍ താല്‍പര്യം രാത്രി പാര്‍ട്ടികളിലും മറ്റ് ഉല്ലാസങ്ങളിലുമാണ്. മലയാളിയായ ഒരു പ്രമുഖ ക്രിക്കറ്റ് താരത്തിന്റെ കരിയറിന് അന്ത്യം കുറിച്ചതും ഇത്തരം താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയതാണ്.

പകല്‍ രാത്രി മത്സരങ്ങള്‍ കളിക്കാരുടെ രാത്രി സമയങ്ങളിലേ ഉല്ലാസസമയം കവര്‍ന്നെടുക്കുമെങ്കിലും ക്രിക്കറ്റ് പ്രേമികള്‍ക്ക് കളി കാണാനും ആസ്വദിക്കാനും കൂടുതല്‍ അനുയോജ്യമാണ്. ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന് പരസ്യയിനത്തിലും മറ്റു കൂടുതല്‍ വരുമാനം കൊണ്ടുവരുന്നതും പകല്‍ രാത്രി മത്സരങ്ങളാണ്. ഇന്ത്യ പോലെ ലക്ഷക്കണക്കിന് ക്രിക്കറ്റ് പ്രേമികളുള്ള നാട്ടില്‍ പകല്‍ രാത്രി മത്സരങ്ങളാണ് അനുയോജ്യം. പകല്‍ സമയങ്ങളില്‍ ക്രിക്കറ്റ് ഉള്ളപ്പോള്‍ ഇന്ത്യയുടെ ഉത്പാദന ശേഷിയില്‍ കാര്യമായ കുറവ് ഉണ്ടാകുന്നുണ്ട. ധാരാളം ആളുകള്‍ തങ്ങളുടെ ജോലി ഉപേക്ഷിച്ച് ക്രിക്കറ്റ് കാണാന്‍ ടെലിവിഷനു മുമ്പില്‍ ഇരിക്കുന്നതാണ് ഇതിനു കാരണം. മത്സരങ്ങള്‍ പകല്‍-രാത്രിയായാല്‍ ഇതിന് ഭാഗിക പരിഹാരമാകും.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയാണ് പകല്‍ – രാത്രി മത്സരങ്ങള്‍ക്ക് എതിരെ ശക്തമായ നിലപാട് എടുത്തതെന്നാണ് വിവരം. വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് ഒക്ടോബറില്‍ ഇന്ത്യയുടെ ആദ്യ പകല്‍-രാത്രി മത്സരങ്ങള്‍ ഇന്ത്യയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്നത്. ഓസിസ് ടീമിന്റെ ഇന്ത്യന്‍ പര്യടനവും പകല്‍ – രാത്രി മത്സരങ്ങളും പൂര്‍ണമായും ഉപേക്ഷിച്ചിട്ടില്ലെങ്കിലും നടക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കാലഘട്ടത്തിന് ചേരാത്ത കളിയാണ് ക്രിക്കറ്റിലെ ടെസ്റ്റ് മത്സരങ്ങളെന്ന ആക്ഷേപം ഉയരുമ്പോഴാണ് ക്രിക്കറ്റ് പ്രേമികള്‍ ക്രിക്കറ്റിന്റെ ജീവനായി കരുതുന്ന ടെസ്റ്റ് മത്സരങ്ങളോട് കളിക്കാരുടെ ഇത്തരത്തിലുള്ള നിലപാടുകള്‍ ആശങ്കയുണര്‍ത്തുന്നത്.

വെറും 600 പൗണ്ടില്‍ നിന്ന് കോടിക്കണക്കിന് പൗണ്ട് മൂലധനമുള്ള കമ്പനിയുടെ തലപ്പത്തേക്കുള്ള യാത്ര മലയാളിയായ രൂപേഷ് തോമസിന് അത്ര എളുപ്പമുള്ളതായിരുന്നില്ല. 23-ാമത്തെ വയസില്‍ ഇംഗ്ലണ്ടിലെത്തി മണിക്കൂറിന് 4 പൗണ്ട് ശമ്പളത്തില്‍ മക്‌ഡൊണാള്‍ഡ്‌സില്‍ ജോലിക്ക് കയറിയ രൂപേഷ് 16 വര്‍ഷം പിന്നിടുമ്പോള്‍ ടുക് ടുക് ചായ് ടീ എന്ന സ്വന്തം ബ്രാന്‍ഡിനൊപ്പം ഹാര്‍വെ നിക്കോളാസ് പോലെയുള്ള ആഡംബര ബ്രാന്‍ഡുകളും വില്‍ക്കുന്ന ചെയിനിന് ഉടമയാണ്. പിതാവില്‍ നിന്ന് കടം വാങ്ങിയതും തന്റെ ബൈക്ക് വിറ്റ് നേടിയ 300 പൗണ്ടിന് തുല്യമായ തുകയുമായാണ് രൂപേഷ് സ്റ്റാഫോര്‍ഡില്‍ വന്നിറിങ്ങിയത്.

മിഡില്‍ ഈസ്റ്റില്‍ ട്രാവല്‍ കമ്പനിയില്‍ ജീവനക്കാരനായിരുന്ന പിതാവില്‍ നിന്നാണ് ഇംഗ്ലണ്ട് തനിക്കുള്ളില്‍ ഒരു സ്വപ്‌നമായി മാറിയതെന്ന് രൂപേഷ് പറയുന്നു. അച്ഛന്റെ കയ്യിലുണ്ടായിരുന്ന ലണ്ടന്‍ നഗരത്തിന്റെ ചിത്രത്തില്‍ താന്‍ നോക്കിയിരിക്കുമായിരുന്നു. അവിടെയൊരു മികച്ച ജീവിതം താന്‍ സ്വപ്‌നം കാണുന്നുണ്ടായിരുന്നു. ഇപ്പോള്‍ സൗത്ത് ലണ്ടനിലെ വിംബിള്‍ഡനില്‍ ഭാര്യ അലക്‌സാന്‍ഡ്രക്കും ഏഴു വയസുള്ള മകന്‍ കിയാനുമൊത്ത് ജീവിക്കുകയാണ് രൂപേഷ്. പിതാവില്‍ നിന്ന് വാങ്ങിയ പണം തിരികെ നല്‍കാനാണ് മണിക്കൂറിന് 4 പൗണ്ട് ശമ്പളത്തില്‍ മക്‌ഡൊണാള്‍ഡ്‌സില്‍ രൂപേഷ് ജോലിക്ക് കയറിയത്.

അവിടുത്തെ കഷ്ടപ്പാട് മൂലം പിന്നീട് ഒരു കെയററായും ഡോര്‍ ടു ഡോര്‍ സെയില്‍സ്മാനായും മാറി. അവിടെ നിന്നാണ് നിരാസങ്ങളെയും ചിരിച്ചുകൊണ്ട് സ്വീകരിക്കാന്‍ പഠിച്ചത്. തന്റെ ഈ രീതി പിന്നീട് കമ്പനിയില്‍ ടീം ലീഡറായി മാറാന്‍ സഹായിച്ചു. അതിനിടയിലാണ് അലക്‌സാന്‍ഡ്രയുമായി പരിചയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. ഇവരുടെ വിവാഹച്ചടങ്ങുകള്‍ ഫ്രാന്‍സിലും കേരളത്തിലും നടത്തിയിരുന്നു. ഇന്ത്യയില്‍ വെച്ചാണ് ചായ അലക്‌സാന്‍ഡ്രയ്ക്ക് ഇഷ്ടമാകുന്നത്. കേരളത്തില്‍ വെച്ച് 10 കപ്പ് ചായയെങ്കിലും അലക്‌സാന്‍ഡ്ര കുടിക്കുമായിരുന്നു. ഇത് യുകെയില്‍ അവതരിപ്പിച്ചാലോ എന്നായി പിന്നീട് ആലോചന. 2015ല്‍ 150,000 പൗണ്ട് നിക്ഷേപിച്ച് ടുക് ടുക് ചായ ടീ തുടങ്ങി. 2017ല്‍ ഹാര്‍വെ ആന്‍ഡ് നിക്കോള്‍സ് യുകെയിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ലഭ്യമാകാന്‍ തുടഭങ്ങിയപ്പോള്‍ രൂപേഷ് സെയിന്‍സ്ബറീസുമായി ധാരണയിലെത്തുകയും സംരംഭം വന്‍ വിജയമായി മാറുകയുമായിരുന്നു.

ലീഡ്‌സ്: ലീഡ്‌സിലെ സ്‌പോര്‍ട്‌സ് സെന്ററിലെ സ്വിമ്മിംഗ് പൂളില്‍ മൂന്നു വയസുകാരന്‍ മുങ്ങിമരിച്ചു. ടങ് ലെയിനിലെ ഡേവിഡ് ലോയ്ഡ് ക്ലബിലെ സ്വിമ്മിംഗ് പൂളില്‍ മുങ്ങിയ നിലയില്‍ കണ്ടെത്തിയ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കുടുംബാംഗങ്ങള്‍ക്കൊപ്പം നീന്തുന്നതിനിടെയായിരുന്നു സംഭവമെന്നാണ് വിവരം. അപകടമെന്ന നിലയിലാണ് വെസ്റ്റ് യോര്‍ക്ക്ഷയര്‍ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നതെങ്കിലും ദൃക്‌സാക്ഷികള്‍ ആരെങ്കിലുമുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.

രാവിലെ 9.30ഓടെയാണ് കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. സ്‌പോര്‍ട്‌സ് സെന്ററിലെ ജീവനക്കാര്‍ തന്നെയാണ് കുട്ടിയെ വെള്ളത്തില്‍ നിന്ന് പുറത്തെടുത്തതും. ഇത്തരം അപകട സന്ധികളില്‍ എന്തുചെയ്യണമെന്ന കാര്യത്തില്‍ പ്രത്യേകം പരിശീലനം ലഭിച്ചിട്ടുള്ള ക്ലബ് ടീം എമര്‍ജന്‍സി സംഘമെത്തുന്നതിനു മുമ്പ് തന്നെ പ്രഥമ ശുശ്രൂഷകള്‍ നല്‍കിയിരുന്നുവെന്ന് ക്ലബ് വക്താവ് അറിയിച്ചു. ഇന്‍ഡോര്‍ പൂളില്‍ രക്ഷിതാക്കള്‍ക്കൊപ്പമായിരുന്നു കുട്ടി നീന്തിയിരുന്നതെന്നും ക്ലബ് അറിയിച്ചു.

9.45നാണ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയതെന്ന് വെസ്റ്റ് യോര്‍ക്ക്ഷയര്‍ പോലീസ് അറിയിച്ചു. ലീഡ്‌സ് ജനറല്‍ ഇന്‍ഫേമറിയിലേക്കാണ് കുട്ടിയെ കൊണ്ടുപോയത്. കുട്ടി മരിച്ചതായി ആശുപത്രി പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു. മരണത്തില്‍ സംശയകരമായി യാതൊന്നുമില്ലെങ്കിലും അന്വേഷണത്തിന്റെ ഭാഗമായാണ് സാക്ഷികളുണ്ടോ എന്ന കാര്യം അന്വേഷിക്കുന്നതെന്നും പോലീസ് അറിയിച്ചു.

RECENT POSTS
Copyright © . All rights reserved