Main News

ജോജി തോമസ്

ഒരമ്മയുടെ സ്‌നേഹവും കരുതലും ഇന്ത്യാ മഹാരാജ്യത്തിന്റെ ഭരണ നേതൃത്വത്തില്‍ നിന്ന് ഓരോ മലയാളിക്കും അനുഭവപ്പെടേണ്ട സാഹചര്യത്തില്‍ എങ്ങും സംശയത്തിന്റെയും അസംതൃപ്തിയുടെയും വികാരമാണ്. ചരിത്രത്തില്‍ സമാനതകളില്ലാത്ത ഒരു ദുരന്തത്തെ നെഞ്ചുറപ്പോടെ നേരിടാന്‍ മലയാളികള്‍ക്കായെങ്കിലും അതിനു ശേഷമുണ്ടായ പല വിവാദങ്ങളും ഒഴിവാക്കാന്‍ സാധിക്കുന്നതായിരുന്നു. ഇത്തരത്തിലുള്ള പ്രകൃതി ദുരന്തങ്ങള്‍ക്ക് ശേഷം ഭരണയന്ത്രത്തിന്റെ കാര്യക്ഷമതയേക്കുറിച്ച് വാദപ്രതിവാദങ്ങള്‍ സ്വാഭാവികമാണെങ്കിലും കേരളം നേരിട്ട വെള്ളപ്പൊക്കക്കെടുതിക്കു ശേഷം കേന്ദ്ര ഗവണ്‍മെന്റ് കേരളത്തോട് നീതികേട് കാണിച്ചു എന്നതാണ് പൊതുവികാരം. കേന്ദ്രഗവണ്‍മെന്റിന്റെ ഭാഗത്തു നിന്നുള്ള സാമ്പത്തിക പിന്തുണയുടെ കാര്യത്തിലും വിദേശസഹായം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിലുമെല്ലാം ഒരമ്മയുടെ സ്‌നേഹത്തിലുപരിയായി ചിറ്റമ്മനയമാണ് പ്രളയാനന്തര കേരളത്തിലെ ജനത കണ്ടത്. പല വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളും പ്രകൃതിക്ഷോഭത്തെ നേരിട്ടപ്പോള്‍ കിട്ടിയ പരിഗണനയല്ല കേന്ദ്രത്തില്‍ നിന്ന് കേരളത്തിന് ലഭിച്ചത്.

സാമ്പത്തികവും രാഷ്ട്രീയവും ഭാഷാപരവുമായ അവഗണനയെക്കുറിച്ച് വിന്ധ്യപര്‍വതത്തിന് ഇപ്പുറത്തുള്ള ജനതയുടെ പരാതിക്ക് സ്വാതന്ത്ര്യാനന്തര ഭാരതത്തോളം പഴക്കമുണ്ട്. പലപ്പോഴും ഡല്‍ഹി ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ എതിര്‍ചേരിയിലുള്ള പാര്‍ട്ടികള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭരണം നടത്തിയത് ഈ പരാതിക്ക് ആക്കം വര്‍ദ്ധിപ്പിച്ചു. ഡല്‍ഹി ഭരിക്കുന്ന രാഷ്ട്രീയകക്ഷികളുമായുള്ള ഈ വിയോജിപ്പ് കാരണം 356-ാം വകുപ്പു പ്രകാരം പിരിച്ചുവിട്ട സംസ്ഥാന ഗവണ്‍മെന്റുകളില്‍ കൂടുതലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായികരുന്നു. ഇന്ത്യയില്‍ ആദ്യമായി 356-ാം വകുപ്പ് ഉപയോഗിച്ച് ഒരു സംസ്ഥാന ഗവണ്‍മെന്റിനെ പിരിച്ചുവിടുന്നതുതന്നെ 1959 ജൂലൈ 31ന് ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റിനെ ആയിരുന്നു. കേരളത്തിന് എക്കാലവും കേന്ദ്രമന്ത്രിസഭയില്‍ പ്രാതിനിധ്യം അര്‍ഹിക്കുന്നതില്‍ കുറവായിരുന്നു. രണ്ടാം യുപിഎ മന്ത്രിസഭ മാത്രമാണ് ഇതിന് ഒരു അപവാദം. 1990കള്‍ വരെ കേന്ദ്ര മന്ത്രിസഭയില്‍ കേരളത്തിന് ക്യാബിനറ്റ് റാങ്കുള്ള ഒരു മന്ത്രിയെ ലഭിക്കുന്നത് വലിയ സംഭവമായി കരുതിയിരുന്നു.

സാമ്പത്തികവും ഭാഷാപരവുമായ വിവേചനം ഇതിലും ഉപരിയാണ്. ഹിന്ദിയിതര ഭാഷകളോടും ദക്ഷിണേന്ത്യന്‍ ഭാഷകളോടും പരമ്പരാഗതമായി തുടരുന്ന ഈ വിവേചനം ഇന്നും തുടരുന്നു. കേരളം പോലെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ കേന്ദ്ര ഖജനാവിലേക്ക് നല്‍കുന്നത് വളരെ വലുതും നോര്‍ത്തിന്ത്യന്‍ സംസ്ഥാനങ്ങളേക്കാള്‍ കൂടുതലും ആണെങ്കിലും പദ്ധതി വിഹിതം നിശ്ചയിക്കുമ്പോഴും വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുക വകയിരുത്തുമ്പോഴും കേരളത്തിന് ഈ പരിഗണന ലഭിക്കാറില്ല. രാജ്യത്തിന്റെ മൊത്തം ജനസംഖ്യയുടെ നാല് ശതമാനത്തില്‍ താഴെ മാത്രം വരുന്ന കേരളീയരാണ് നാണ്യവിഭവങ്ങളുടെ കയറ്റുമതിയിലൂടെയും വിദേശ മലയാളികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിലൂടെയും രാജ്യത്തിന്റെ മൊത്തം വിദേശനാണ്യ ശേഖരത്തിന്റെ മുപ്പത് ശതമാനത്തിലധികം സംഭാവന ചെയ്യുന്നത്. കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ കേരളത്തില്‍ നിന്ന് മൂലധന നിക്ഷേപത്തിന്റെ ഒരൊഴുക്കുതന്നെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലേക്ക് ഉണ്ടാകുന്നതായി കാണാന്‍ സാധിക്കും. പൊതുമേഖലാ ബാങ്കുകളിലെ മലയാളികളുടെ നിക്ഷേപത്തിന്റെ വളരെക്കുറഞ്ഞ അനുപാതമേ കേരളത്തില്‍ വായ്പയായി വിതരണം ചെയ്യപ്പെടുന്നുള്ളു. സംസ്ഥാന വികസനത്തിനാവശ്യമായ പദ്ധതികള്‍ക്കായി ഡല്‍ഹിയിലെ മേലാളന്‍മാരുടെ മുന്നില്‍ കാത്തു നില്‍ക്കുക മാത്രമല്ല, പലപ്പോഴും കേരളത്തിന് അനുവദിച്ച പദ്ധതികളും സംരംഭങ്ങളും മറ്റു സംസ്ഥാനങ്ങളിലേക്ക് വഴിമാറിപ്പോയ ചരിത്രവുമുണ്ട്. ദക്ഷിണേന്ത്യക്കാരുടെ പ്രധാന ആഹാരമായ അരിയോടു പോലുമുണ്ട് ഈ വിവേചനം. ഗോതമ്പിന് എന്നും കൂടിയ സംഭരണ വില ലഭിക്കുകയും കൂടിയ തോതില്‍ സംഭരിക്കപ്പെടുകയും ചെയ്യുന്നു. റെയില്‍വേയുടെ കാര്യത്തിലും കേരളത്തില്‍ നിന്ന് പുറപ്പെടുന്ന വിമാന സര്‍വീസുകളിലുമെല്ലാം ഈ വിവേചനമുണ്ട്. ഗള്‍ഫിനോട് കൂടുതല്‍ അടുത്തു കിടക്കുന്നത് കേരളമാണ്. പക്ഷേ, മുംബൈ, ഡല്‍ഹി വിമാനത്താവളങ്ങളില്‍ നിന്ന് യാത്ര ചെയ്യുന്നവരേക്കാള്‍ കൂടുതല്‍ ടിക്കറ്റ് ചാര്‍ജ് കേരളത്തില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ നല്‍കേണ്ടി വരുന്നത് മലയാളിയുടെ പോക്കറ്റടിക്കുന്നതിന് ഉദാഹരണമാണ്.

നമ്മള്‍ മലയാളികള്‍ പൊതുവേ മദ്രാസികള്‍ എന്നാണ് നോര്‍ത്തില്‍ അറിയപ്പെടുന്നത്. എന്നാല്‍ മറ്റ് മദ്രാസികള്‍ക്ക് ലഭിക്കുന്ന പരിഗണന പോലും കേരളത്തിന് ലഭിക്കാറില്ല. ആനുകാലിക രാഷ്ട്രീയത്തിന്റെ വെളിച്ചത്തില്‍ ഈ അവഗണനയും പ്രതികാര മേേനാഭാവവും കൂടിവരികയാണ്. കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് ഒരു തലത്തിലും സ്വാധീനം ഉറപ്പിക്കാന്‍ സാധിക്കാത്ത സംസ്ഥാനമാണ് കേരളമെന്ന തിരിച്ചറിവാണ് പ്രതികാരബുദ്ധിയോടെയുള്ള ഈ അവഗണനയുടെ പ്രധാന കാരണം. പ്രകൃതിക്ഷോഭത്തില്‍പ്പെട്ട കേരളത്തോടുള്ള കേന്ദ്ര സമീപനം വിവേചനം അതിന്റെ പാരമ്യത്തിലെത്തിയതിന്റെ തെളിവാണ്. കേന്ദ്ര സംസ്ഥാന ബന്ധം പലപ്പോഴും കൊള്ളപ്പലിശക്കാരനും കടക്കാരനും തമ്മിലുള്ളതായി മാറി. അല്ലെങ്കില്‍ ദുരിതാശ്വാസമായി അനുവദിച്ച പരിമിതമായ സാമ്പത്തിക സഹായത്തില്‍ നിന്ന് അരിമേടിച്ച് തുക കുറയ്ക്കാന്‍ മുതിരില്ലായിരുന്നു.

പ്രളയ ദുരിതത്തില്‍പ്പെട്ട് നാല്‍പതിനായിരം കോടിയോളം നഷ്ടം സംഭവിച്ച കേരളത്തിന് ഒരു റാഫേല്‍ യുദ്ധവിമാനത്തിന് നല്‍കിയ തുകയെങ്കിലും സഹായമായി നല്‍കാമായിരുന്നു. അംബാനിക്കോ അദാനിക്കോ ആണ് ഇങ്ങനെയൊരു ദുരിതം സംഭവിക്കുന്നതെങ്കില്‍ കേന്ദ്ര സര്‍ക്കാരിന് ഇതിലേറെ നോവുമായിരുന്നു. സാമ്പത്തിക സഹായത്തേക്കാള്‍ ഉപരി കേരള ജനതയോടുള്ള കരുതലും സ്‌നേഹവും തെളിയിക്കപ്പെടേണ്ട അവസരമായിരുന്നു പ്രളയദുരിതം. കാരണം ഇന്ത്യയുടെ പുരോഗതിക്ക് മലയാളി നല്‍കിയ സംഭാവനകള്‍ വലുതാണ്. കേരളത്തിനുള്ള പദ്ധതി വിഹിതം കുറയാന്‍ കണ്ടെത്തുന്ന ന്യായീകരണം മലയാളിയുടെ ഉയര്‍ന്ന ജീവിതനിലവാരമാണ്. പക്ഷേ കേരളം ഇന്ന് ആര്‍ജ്ജിച്ച ഉയര്‍ന്ന ജീവിതനിലവാരം മലയാളിയുടെ കഠിനാദ്ധ്വാനത്തിന്റെ ഫലമാണ്. നാടും വീടും ഉപേക്ഷിച്ച് അന്യനാട്ടില്‍ പോയി വിയര്‍പ്പൊഴുക്കിയും വിദ്യാഭ്യാസരംഗത്ത് കാര്യക്ഷമമായി പ്രവര്‍ത്തിച്ചതില്‍ നിന്നും മലയാളി നേടിയെടുത്തതാണ് ഇപ്പോഴത്തെ പുരോഗതി. ദുരിത സമയത്ത് കേന്ദ്രത്തിലെ ദാദാമാര്‍ സഹായത്തിനെത്തിയില്ലെങ്കിലും മലയാളികള്‍ ഒരു പുതിയ കേരളം ഇതിലും മനോഹരമായി പടുത്തുയര്‍ത്തും. കാരണം മലയാളികള്‍ എന്നും അദ്ധ്വാനിക്കാന്‍ മനസുള്ളവരും സാമൂഹിക പ്രതിബദ്ധതയുള്ളവരുമാണ്. അതുകൊണ്ടാണ് പല നോര്‍ത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ജനതയ്ക്കും കേരളം ഗള്‍ഫ് ആയത്.

ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങൾ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാവസാനങ്ങളിൽ പ്രസിദ്ധീകരിക്കുന്ന മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.

അധ്യായം 29
സി. എം.സി യിലെ നീതിയും അനീതിയും

നാട്ടിലേയ്ക്ക് പോകുമ്പോള്‍ മനസു നിറയെ ഭാരമായിരുന്നു.ആശങ്ക മുഴുവന്‍ മാതാപിതാക്കളുടെ സമീപനം എന്തായിരിക്കും എന്നായിരുന്നു. ഭാഗ്യവശാല്‍ രണ്ടു വീട്ടുകാരില്‍ നിന്നും യാതൊരു വിദ്വേഷമോ പ്രകോപനമോ ഉണ്ടായില്ല. എല്ലാ ഭാരവും മാറിയിരിക്കുന്നു. പ്രത്യേകിച്ചും ഓമനയുടെ മാതാപിതാക്കള്‍ കേട്ട കഥകള്‍ അവളുടെ സാന്നിദ്ധ്യത്തില്‍ തന്നെ നിശേഷം തുടച്ചുമാറ്റാന്‍ കഴിഞ്ഞു. എനിക്ക് ഒരിക്കല്‍ കൂടി എന്റെ ജന്മനാടിന്റെ മനോഹാരിതയും, പ്രിയപ്പെട്ട കൂട്ടുകാരേയും കാണാന്‍ കഴിഞ്ഞു. ഓമന എന്റെ ഭാര്യയായി വന്നതിനു ശേഷം എന്നിലെ കോപവും വാശിയും കുറെ കുറഞ്ഞു. ജീവിതത്തെ കുറച്ചു കൂടി സ്‌നേഹിക്കാന്‍ കഴിഞ്ഞു. സ്‌നേഹവും ദൈവഭയവുമുള്ള സ്ത്രീകളെങ്കില്‍ ഒരു സന്തുഷ്ട കുടുംബത്തിന്റെ തണലുണ്ടായിരിക്കും. ഭര്‍ത്താവ് കുടുംബത്തിന്റെ കിരീടമെങ്കില്‍ ഭാര്യ കുടുംബത്തിനു വെളിച്ചമാണ്. ദൈവം പണിയുന്ന ഭവനം എന്നും നിലനില്‍ക്കുമെന്നും പണക്കൊഴുപ്പിന്റെ,സൗന്ദര്യത്തിന്റെ പൂമെത്തകളുടെ ഭവനത്തിന് ഒരു സന്തുഷ്ട കുടുംബം പടുത്തുയര്‍ത്താന്‍ കഴിയില്ലെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു. പെങ്ങളുടെ മകള്‍ ജോളി ഒപ്പമുള്ളതു മൂലം എന്നോട് കൂടുതല്‍ സംസാരിക്കാതെ അവളുമായിട്ടാണ് ചങ്ങാത്തം. എന്തൊക്കെയോ പറഞ്ഞവര്‍ ചിരിക്കുന്നുണ്ട്.

സ്റ്റേഷനുളളിലും ട്രെയിനിലും യാചകരെ ധാരാളമായി കണ്ടു. ഇവര്‍ക്കായി ഒരു പണക്കിഴി കരുതണമെന്നു തോന്നി. ഒടുവില്‍ ഞാനവരെ ശ്രദ്ധിക്കതെയായി. ഈ പാവങ്ങളെ സംരക്ഷിക്കേണ്ടത് സര്‍ക്കാരല്ലേ അല്ലാതെ വഴിയാത്രക്കാരല്ലല്ലോ. പാവങ്ങളോടു കരുണയില്ലാത്ത ഭരണകൂടങ്ങള്‍. ജോളി ഒരു സ്വപ്‌നത്തിലെന്നപോലെ പുറത്തെ കാഴ്ച്ചകള്‍ കണ്ടും ഓമന വായനയിലും മുഴുകിയിരുന്നു. ഞാന്‍ രണ്ടു രാത്രിയിലും ശരിക്ക് ഉറങ്ങിയില്ല. കാരണം ട്രെയിനില്‍ യാത്രക്കാര്‍ മാത്രമല്ല അജ്ഞാതരായി വരുന്ന കളളന്മാരുമുണ്ടായിരുന്നു. അതിനാല്‍ കണ്ണടച്ചൊന്നുറങ്ങാന്‍ കഴിഞ്ഞില്ല. എനിക്കൊപ്പമുളളവര്‍ സുഖമായുറങ്ങി. ഉറക്കമില്ലായ്മ കാരണം കണ്‍പോളകള്‍ക്ക് ക്ഷീണമുണ്ടായിരുന്നു. ഞങ്ങള്‍ ലുധിയാനയില്‍ എത്തിച്ചേര്‍ന്നു.

അടുത്ത ദിവസം തന്നെ ജോളി ജോലി ആരംഭിച്ചു. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ അവിടെ ജോലിയുളള ചിലര്‍ക്ക് വല്ലാത്തൊരു മനോവിഷമമുണ്ടായി. അവരൊക്കെ ഇതിനു മുന്‍പെങ്ങോ അവരുടെ ഏതോ ബന്ധുക്കള്‍ക്ക് ജോലിക്ക് പലവട്ടം അപേക്ഷിച്ചിട്ടും കിട്ടിയില്ല. അതിനാല്‍ അവര്‍ക്ക് വിജയ് ഉമ്മനോട് നീരസ്സമുണ്ടത്രെ. പര്‍ചേസ് വകുപ്പിലെ നടേശന്‍ രഹസ്യഭാവത്തില്‍ എന്നോടിതു പറഞ്ഞപ്പോള്‍ ഞാന്‍ മറുപടി കൊടുത്തത്, അത് വിജയ് ഉമ്മന്റെ കുറ്റമല്ല നടേശാ അങ്ങേര് ആരുടേയും സ്വാധീനത്തിനു വഴങ്ങുന്ന ആളല്ലെന്നെല്ലാവര്‍ക്കുമറിയാം. ഒന്നുകില്‍ ശുപാര്‍ശയുമായി ചെന്നു കാണും, അല്ലെങ്കില്‍ വന്ന വ്യക്തി ആ ഇന്റര്‍വ്യൂവില്‍ തോറ്റു കാണും.

മലയാളിയല്ലേ വായില്‍ തേനും അകത്തല്പം വിഷവും കാണും. നടേശനെ ഉദ്ദേശിച്ചാണ് ഞാനതു പറഞ്ഞത്. നടേശന്‍ യാത്ര പറഞ്ഞുപോയപ്പോള്‍ തോന്നിയതും ഇത്രയും പറഞ്ഞില്ലെങ്കില്‍ അങ്ങേര്‍ക്ക് ഉറക്കം വരികയില്ലായിരിക്കും. ഇതിനല്ലേ പരദൂഷണം എന്നൊക്കെ പറയുന്നത്. എന്നെ വലിയ ഇഷ്ടമാണ് എന്നിട്ടും ഇതല്പം തന്നിട്ടു പോകാമെന്നു കരുതിക്കാണും. മറ്റുളള സ്ഥലങ്ങളില്‍ കണ്ടത് മലയാളികള്‍ പരസ്പരം സഹായിക്കുന്നതാണ്. എവിടെയായാലും വഷളന്മാര്‍ക്ക് വളരാന്‍ വളമൊന്നും വേണ്ടട്ടോ.
ഒരു ഞായറാഴച്ച രാവിലെ സി. എം. സി യുടെ ഉദ്യാനങ്ങളും കൃഷിസ്ഥലങ്ങളും കോണ്‍ട്രാക്റ്റ് ലഭിച്ച പഞ്ചാബി ക്രിസ്ത്യന്‍ റോബര്‍ട്ടാ എന്റെയടുക്കല്‍ നീലിഗ എന്നു വിളിക്കുന്ന ഒരു കാട്ടു മൃഗത്തിന്റെ മൂന്നു നാലു കിലോ ഭാരമുളള ഇറച്ചിയുമായി വന്നിട്ടു പറഞ്ഞു, ഞങ്ങള്‍ കഴിഞ്ഞ രാത്രിയില്‍ കാട്ടില്‍ മൃഗങ്ങളെ വേട്ടയാടാന്‍ പോയിരുന്നു. നീലിഗ എന്ന മൃഗത്തിന്റെ ഇറച്ചിയാണ് എല്ലാ ഇറച്ചികളില്‍ വച്ചും ഔഷധഗുണമുളളത്. ഞാന്‍ ആ മൃഗത്തെപ്പറ്റി ചോദിച്ചറിഞ്ഞു. ഒരു കാട്ടുപോത്തിനേക്കാള്‍ വലിപ്പമുണ്ട്. അതിന്റെ നിറം കറുപ്പും ചുവപ്പുമാണ്. വല്ലപ്പോഴൊക്കെ കാട്ടില്‍ ഇതിനെ വെടിവെച്ചിടാന്‍ ഞങ്ങള്‍ പോകാറുണ്ട്.

എത്ര രൂപയെന്നു ചോദിച്ചപ്പോള്‍, ഇതു സാബിനു എന്റെ വകയായി തരാന്‍ കൊണ്ടു വന്നതാണ് കാശൊന്നും വേണ്ട എന്നു പറഞ്ഞു. പുതുതായി ലഭിച്ച കോണ്‍ട്രാക്റ്റിനുളള ഒരു സമ്മാനം. ഇനിയും പോകുമ്പോഴും കൊണ്ടു വരാം. പുതിയ കരാര്‍ ഒപ്പിട്ട് പലരും പോയിട്ടുണ്ട്. അതിനൊരു സമ്മാനം ഇവിടുത്തെ രീതിയാണോ എന്ന് തോന്നി.ഇതിനു മുമ്പ് ഒരാള്‍ സൈക്കിള്‍ തന്നു. മറ്റൊരാള്‍ എന്താവശ്യപ്പെട്ടാലും വീട്ടിലെത്തിക്കാമെന്ന് പറഞ്ഞു. ഈ സമ്മാനമാണോ അധികാരത്തിലുളളവര്‍ കൈക്കൂലിയായി വാങ്ങുന്നതെന്നു തോന്നിയ നിമിഷങ്ങള്‍. സന്തോഷത്തോടെ മുന്നില്‍ നിന്ന റോബര്‍ട്ടിനോടു പറഞ്ഞു, ഇനിയും കാശുവാങ്ങാത്ത സമ്മാനം കൊണ്ടുവന്ന് എന്നെ സഹായിക്കരുത്. ഇതു സ്വീകരിക്കുന്നു. അതിന് ഒത്തിരി നന്ദി. മാസങ്ങള്‍ കഴിഞ്ഞും റോബര്‍ട്ട് ഈ ഇറച്ചി കൊണ്ടുവന്നിട്ടുണ്ട്. കൊടുക്കുന്ന കാശു വാങ്ങി അയാള്‍ മടങ്ങും. എനിക്ക് തോന്നിയത് ഇതും ഇയാളുടെ കച്ചവടമായിരിക്കുമെന്നാണ്. ഓമനയുടെ പരാതി മറ്റൊന്നാണ്, എത്ര കഴുകിയാലും രക്തമില്ലാതാകുന്നില്ല. പത്തു വട്ടം കഴുകിയാലും രക്തമുണ്ട്. ഇങ്ങനെയും മൃഗങ്ങളുണ്ടോ?.

മഞ്ഞുകാലം തുടങ്ങി. അസ്സോസ്സിയേഷന്റെ പല പരിപാടികളില്‍ നിന്ന് മാത്രമല്ല ട്രഷറര്‍ ചുമതലയില്‍ നിന്ന് മാറി എഴുത്തില്‍ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിച്ചു. ജോളിയും നോവല്‍ പകര്‍ത്തിയെഴുതുന്നതില്‍ എന്നെ സഹായിച്ചു. ഗവേണിംഗ് ബോഡി മീറ്റിംഗ് തുടങ്ങാനുളള ഒരുക്കങ്ങള്‍ ആരംഭിച്ചു. അതോടെ ജോലി ഭാരമേറി. മെഡിക്കല്‍ സൂപ്രണ്ടിന്റെ ഒഫീസിലെ സെക്രട്ടറി ലാസറാണ് എന്റെ സഹായിയായി വരുന്നത്. ഞാന്‍ അവധിക്ക് പോവുമ്പോഴൊക്കെ ലാസറാണ് എന്റെ ജോലികള്‍ ഏറ്റെടുക്കുന്നത്. ഇതിനിടയില്‍ മലയാളി സമാജത്തിന്റെ ഓണപ്പരിപാടിയില്‍ ഒരു പ്രസംഗകനായി എന്നെയവര്‍ ക്ഷണിച്ചു. അതു ശനിയാഴ്ചയായതിനാല്‍ വെളളിയാഴ്ച്ച വൈകിട്ട് ലുധിയാനയില്‍ നിന്നു ബസ്സിനു ഡല്‍ഹിയിലെത്തി രാമേട്ടനോടൊപ്പം താമസ്സിച്ചിട്ട് ഞായറാഴ്ച്ച അവിടുന്ന് തിരിച്ചു. ഡല്‍ഹിയില്‍ ചെന്നപ്പോള്‍ രാമേട്ടനടുത്തുളള പലരും ഡല്‍ഹിക്ക് മടങ്ങി വരണമെന്ന് ആവശ്യപ്പെട്ടു. ഇവിടെയും അവിടെയും കലാസാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളികളെ അഭിമാനപൂര്‍വ്വമാണ് ഞാന്‍ കണ്ടത്. ഡല്‍ഹി എന്റെ മനസില്‍ തങ്ങിനിന്ന ഒരു വികാരമായിരുന്നു. ഗവേണിംഗ് ബോഡിമീറ്റിംഗ് കഴിഞ്ഞതോടെ ജി. എസ് അവധിക്കു പോയി. അദ്ദേഹം മടങ്ങി വന്നിട്ട് വേണം എനിക്കും അവധിക്ക് പോകാന്‍. എല്ലാ ആഴ്ച്ചകളായിട്ടും നടന്നു കൊണ്ടിരിക്കുന്ന മെഡിക്കല്‍ കോളജ് ആശുപത്രി മീറ്റിംഗുകള്‍ക്ക് ഡയറക്ടര്‍, പ്രിന്‍സിപ്പല്‍, ട്രഷറര്‍ ചുക്കാന്‍ പിടിക്കും. അതിന്റെയെല്ലാം മിനിറ്റ്‌സ് തയാറാക്കി അയക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. ജി. എസ് ഉളളപ്പോള്‍ എനിക്ക് കൂടുതല്‍ സഹായകരമായിരുന്നു. അദ്ദേഹമില്ലാത്തതിന്റെ ക്ഷീണം ഞാനിപ്പോള്‍ മനസിലാക്കി.
ആശുപത്രിക്ക് പുറത്തേക്ക് പോകുന്നതും അകത്തേക്ക് വരുന്നതുമായ സാധനങ്ങളും ഗേറ്റിലുളള സെക്യൂരിറ്റി പരിശോധിച്ച് ഗേറ്റ് പാസ്സില്‍ അതെഴുതി വിടാറുണ്ട്. സെക്യൂരിറ്റിയിലുളളത് പഞ്ചാബികളാണ്. ദൈനം ദിനം നടക്കുന്ന എല്ലാ പാസുകളും ജി. എസിന്റെ ഓഫീസിലാണ് എത്തിക്കുന്നത്. ഞാന്‍ ചെക്ക് ചെയ്ത് എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കില്‍ ജി. എസിനെ അറിയിക്കും. നിത്യവും രാവിലെ പ്രാര്‍ത്ഥന കഴിഞ്ഞ് ജോലിക്കു പോകുന്നവരെ ഞാന്‍ സംശയിച്ചിരുന്നില്ല. അതിനാല്‍ ഗേറ്റു പാസുകള്‍ ഞാനധികം സൂഷ്മമായി പരിശോധിക്കാറില്ല. ജി. എസ് അവധിക്കു പോയപ്പോഴാണ് ഞാനതില്‍ ശ്രദ്ധിച്ചത്. ജി. എസിന്റെ ഇല്ലായ്മയില്‍ എന്തെങ്കിലും അതിക്രമം ആരെങ്കിലും കാണിച്ചാല്‍ ഞാന്‍ ഉത്തരം പറയണം.

ചില ഗേറ്റ് പാസ്സുകള്‍ പരിശോധിച്ചപ്പോള്‍ സ്‌റ്റോറില്‍ നിന്നും വിലപിടിപ്പുളള കസേര, മേശ, ഫ്രിഡ്ജ് തുടങ്ങിയ ധാരാളം സാധനങ്ങള്‍ പുറത്തേക്കു പോയിട്ടുണ്ട്. എന്റെ സാമാന്യ ബുദ്ധിയില്‍ അതുള്‍ക്കൊളളാന്‍ കഴിഞ്ഞില്ല. എന്റെ മുന്നില്‍ ഇതാവശ്യപ്പെട്ടുളള ഒരു അപേക്ഷയും കണ്ടതായി അറിവില്ല. സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ സര്‍ദാരുമായി ഈ വിഷയം സംസാരിച്ചു. അയാള്‍ എന്റെ മുന്നില്‍ കൈമലര്‍ത്തി കാണിച്ചിട്ടു പറഞ്ഞു.സ്റ്റോര്‍ സൂപ്പര്‍വൈസര്‍ക്കും അധികാരമുളളതു കൊണ്ടല്ലേ സാധനങ്ങള്‍ പുറത്തേക്കു വിടുന്നത്. ഞങ്ങള്‍ക്ക് എന്തു ചെയ്യാന്‍ സാധിക്കും. ഇതൊക്കെ എങ്ങോട്ടു പോയി എന്ന് അയാള്‍ക്ക് അറിയില്ല. അതൊരു കൊളളയെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. വിജയ് ഉമ്മന്റെ മുന്നില്‍ വിഷയം അവതരിപ്പിച്ചു. അദ്ദേഹം പറഞ്ഞു, തീര്‍ച്ചയായും അറിയണം ഇതെങ്ങോട്ടു പോയി എന്ന്. ഡോ.ബാബു പോളിന്റെ മുന്നില്‍ കാര്യം പറയുക. അതു വരെ ഇതു മറ്റാരുമറിയേണ്ട.
അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ഞാന്‍ നിശബ്ദനായി ബാബു പോളിന്റെ വരവും കാത്തിരുന്നു.അതില്‍നിന്നും ഞാന്‍ മനസിലാക്കിയത് സ്റ്റോര്‍ സൂപ്പര്‍വൈസറായ അബ്രഹാമിനെ അന്ധമായി വിശ്വസിച്ചു. മലയാളികള്‍ കളളത്തിനും ചതിക്കും കൂട്ടു നില്‍ക്കുന്നവരല്ല. അതാണ് എന്റെ അനുഭവം. എന്റെ മുന്നില്‍ സ്‌നേഹബഹുമാനത്തോടെ ചിരിച്ചു കളിച്ചു നടന്നവര്‍ സ്വന്തം തൊഴിലില്‍ കളളം കാട്ടുമെന്നോ. ഒരു കളളന്റെ മൂടുപടമണിഞ്ഞ് ഇങ്ങനെയൊരു സ്ഥാപനത്തില്‍ ജോലി ചെയ്യുമോ എന്നുളളതായിരുന്നു. ഈ കാര്യത്തല്‍ ഒരു ദയയോ, കരുണയോ ഈ മനുഷ്യന് കൊടുക്കാന്‍ പാടില്ല. വിശ്വാസ വഞ്ചനയാണ് കാട്ടിയത്. ധാരാളം ഇതുപോലെ കടത്തിക്കാണും.അതിന് അര്‍ഹമായ ശിക്ഷ തന്നെ ലഭിക്കണമെന്ന ആഗ്രഹത്തോടെ ജി. എസ് വന്നപ്പോള്‍ ഇതവതരിപ്പിച്ചു. അബ്രഹാമിനെ വിളിപ്പിച്ചു. അവര്‍ അകത്തെ മുറിയില്‍ അരമണിക്കൂറോളം നിശബ്ദമായി സംസാരിച്ചു. സൂപ്പര്‍വൈസര്‍ എന്നെ രൂക്ഷമായി നോക്കിയിട്ടു മടങ്ങിപ്പോയി. ജി. എസ് ഫാര്‍മസിയിലേക്ക് പോകാനിറങ്ങുമ്പോള്‍ എന്നോടു പറഞ്ഞു .ഇതു ഞാന്‍ ഡീല്‍ ചെയ്‌തോളാം. ആ മുഖത്ത് ഗൂഢമായ ഒരു മന്ദഹാസം ഞാന്‍ കണ്ടു. ഓഫീസില്‍ നിന്ന് ഇറങ്ങിപ്പോയ ജി. എസിനെ ഞാന്‍ നിശബ്ദം നോക്കിയിരുന്നു. തെറ്റു ചെയ്തവനെ ന്യായികരിച്ചാണോ വിട്ടത്, അതോ ഇതില്‍ പങ്കാളിയാകാനുളള ശ്രമമോ?.

ആഴ്ചകള്‍ മാസങ്ങളായി മാറി എന്റെ പരാതിയില്‍ ഒരനക്കവുമില്ല. ജി. എസിനോടു ചോദിച്ചു ഒട്ടും താല്പര്യമില്ലാതെയാണ് അദ്ദേഹം പ്രതികരിച്ചത്. സ്‌നേഹനിധിയായവന്റെ രഹസ്യം പരസ്യമാക്കാന്‍ താല്പര്യമില്ലെന്നു ഞാന്‍ മനസ്സിലാക്കി. എനിക്ക് എന്നോടു തന്നേ വെറുപ്പു തോന്നി. ഒരു കുറ്റവാളിയെ രക്ഷിക്കന്‍ ഇദ്ദേഹമെന്തിനു ശ്രമിക്കണം. മലയാളി ആയതു കൊണ്ടോ, സ്വന്തം ജാതി ആയതു കൊണ്ടോ, അതോ തന്റെ വകുപ്പുകളില്‍ ഇങ്ങനെയുളള അനീതികള്‍ നടക്കുന്നത് മറ്റുളളവര്‍ അറിയുമോ എന്ന ഭീതിയോ. അതിനേക്കാള്‍ ഞാന്‍ പ്രകോപിതനായത് ഞാന്‍ കൊടുത്ത പരാതിയില്‍ എന്നെ എഴുതി തളളിയതാണ്. അങ്ങനെയെങ്കില്‍ ഈ ജോലി ഇവിടെ തുടരുന്നതില്‍ എന്തര്‍ത്ഥം. ഇവര്‍ എത്ര ഒളിച്ചുവയ്ക്കാന്‍ ശ്രമിച്ചാലും ഞാനതു പുറത്തു കൊണ്ടുവരിക തന്നെ ചെയ്യും.
ജി. എസ് ഫാര്‍മസിയില്‍ ഡോക്ടറേറ്റുളളയാളാണ്. വിവിധ വകുപ്പുകളുടെ പരമാധികാരിയുമാണ്. അതുകൊണ്ട് അനീതി ചെയ്യുന്നവരെ സംരക്ഷിക്കുന്നത് ഒട്ടും അംഗീകരിക്കാന്‍ എനിക്കാവില്ല. നിത്യവും നടത്തുന്ന പ്രാര്‍ത്ഥനയുടെ പരിശുദ്ധിയെ വരെ അശുദ്ധമാക്കിയില്ലെ. എന്നെ കാണുമ്പോഴൊക്കെ സ്‌റ്റോര്‍ സൂപ്പര്‍വൈസര്‍ ഗൗരവം നടിച്ചു. ജി. എസ് ഈ വിഷയം മാന്യമായും സത്യമായും അന്വേഷിച്ചില്ലെങ്കില്‍ ഞാനത് ധൈര്യപൂര്‍വ്വം ഏറ്റെടുക്കുക തന്നെ ചെയ്യും. ഈ ജോലി നഷ്ടപ്പെടുമോ എന്ന ഭയവുമില്ല.
ജീവിതകാലം മുഴുവന്‍ ഈ ജോലി ചെയ്യാമെന്ന് ഞാനാരുമായും കരാര്‍ ചെയ്തിട്ടുമില്ല. ഞാനിതു വെറുതെ ആരോപിച്ച ഒരു കാര്യമല്ല. ഒരു ഭരണാധികാരി എന്നനില്ക്ക് ഒരന്വേഷണമെങ്കിലും നടത്തേണ്ടതല്ലേ. കുറ്റം ചെയ്തവന്‍ സന്തോഷത്തോടെ ആ കസേരയിലിരിക്കുന്നു. ഇിതിനെക്കുറിച്ച് ഒരു ഉത്കണ്ഠയുമില്ല. ജി. എസിന്റെ സ്വാധീനവും അധികാരവും കണ്ടാണവന്‍ ഈ കളളവും വിശ്വാസവഞ്ചനയും നടത്തുന്നതെന്ന് ഞാന്‍ മനസിലാക്കി. ഞാനീവിഷയം എന്നെ ഏറെ ഇഷ്ടപ്പെടുന്ന മെഡിക്കല്‍ സൂപ്രണ്ടായ ഈ. ആര്‍. ചന്ദറിന്റെ മുന്നില്‍ അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ ചോദ്യം എന്തുകൊണ്ട് ജി. എസ് നടപടി എടുക്കുന്നില്ല. ഇതില്‍ നിന്നു വഴുതി മാറുന്നു. ഈ സ്ഥാപനത്തില്‍ ഇത്തരക്കാരെ സംരക്ഷിക്കാന്‍ പാടില്ല. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ അഡ്മിന്‍ കമ്മിറ്റി മുമ്പാകെ പരാതി കൊടുക്കണം. അഡ്മിന്‍ കമ്മിറ്റി മുമ്പാകെ ജി. എസ് വിചാരണ നേരിടുമെന്ന് എനിക്കറിയാമായിരുന്നു. അതേ ആഴ്ച്ച തന്നെ മൂന്നു ദിവസത്തേ അവധിയെടുത്ത് ഞാന്‍ ഡല്‍ഹിക്ക് പോയി.

എന്റെ പരാതി ജി. എസിന്റെ ആത്മാഭിമാനത്തിന് അപമാനമായി മാറിയാല്‍ പിന്നീട് ഞാനിവിടെ തുടരുന്നതും ഒട്ടും ശുഭകരമല്ല. അനീതിക്ക് കൂട്ടുനിന്നു കൊണ്ട് അവിടെ തുടരുന്നതിന് എന്റെ മനസാക്ഷി അനുവദിക്കില്ലെന്ന് എനിക്കറിയാം. എന്റെ തീരുമാനങ്ങള്‍ ഞാന്‍ ഓമനയുമായി പങ്കുവച്ചു. ഡല്‍ഹിക്കു പോകാന്‍ അവള്‍ക്കു താത്പര്യമായിരുന്നു. ഡല്‍ഹിയില്‍ ചെന്ന് ആദ്യം പോയത് ഓള്‍ ഇന്ത്യാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കാണ്. ഓമനയ്ക്കു വേണ്ടി അവിടെ ആപ്‌ളിക്കേഷന്‍ കൊടുത്തു. അതിനു ശേഷം ഹോട്ടല്‍ ഒബ്‌റോയിയുടെ ഉടമസ്ഥന്‍ എം. എസ്. ഒബ്‌റോയിയുടെ കൊച്ചുമകന്‍ രാജീവ് ഖന്നയെ കാണാനാണ് പോയത്. അദ്ദേഹം ഇന്ത്യയിലെ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന കാറോട്ടക്കാരനാണ്. ഹിമാലയന്‍ കാര്‍ റാലി, കെനിയന്‍ കാര്‍ റാലി അങ്ങനെ കാര്‍ റാലികളിലും ഇന്ത്യയെ പ്രതിനിധീകരിക്കുന്നു. പല കാറോട്ട മത്സരങ്ങളില്ല വിജയം നേടിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കാറോട്ട മത്സരം ഞാന്‍ പത്രത്തില്‍ ജോലിയുളളപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എനിക്കൊരു ജോലി വേണമെന്ന് അറിയിച്ചപ്പോള്‍ അതിനദ്ദേഹം ശ്രമിക്കാമെന്ന് ഉറപ്പു നല്‍കി. ഡല്‍ഹിയില്‍ നിന്നു മടങ്ങിയെത്തി അഡ്മിന്‍ കമ്മിറ്റിക്ക് പരാതി കൊടുത്തിട്ട് ഞാന്‍ അവധിയില്‍ പ്രവേശിച്ചു.

ലണ്ടന്‍: യു.കെ ഗെയിഡ്‌ലൈന്‍സുകള്‍ പ്രകാരം കുട്ടികള്‍ വ്യായാമം ചെയ്യുന്നില്ലെന്ന് എന്‍.എച്ച്.എസ് ഹെല്‍ത്ത് സര്‍വ്വേ റിപ്പോര്‍ട്ട്. 20 ശതമാനം പെണ്‍കുട്ടികളും 23 ശതമാനം ആണ്‍കുട്ടികളും മാത്രം വ്യായാമത്തില്‍ കൃത്യത പാലിക്കുന്നത്. മറ്റുള്ളവരുടെ ആരോഗ്യ പരിപാലനത്തില്‍ വലിയ വീഴ്ച്ചയാണ് ഉണ്ടായിരിക്കുന്നതെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. സ്‌കൂളുകള്‍ക്ക് നല്‍കിവരുന്ന സ്‌പോര്‍ട്‌സ് ബജറ്റ് തുക നേരത്തെ സര്‍ക്കാര്‍ വെട്ടിക്കുറച്ചിരുന്നു. കായികപരമായ കുട്ടികളുടെ ഉന്നമനത്തിന്റെ പ്രധാന്യവും കുറച്ച് കാണിക്കാനാണ് നിലവില്‍ ശ്രമിക്കുന്നത്. ആഴ്ച്ചയില്‍ കുട്ടികള്‍ക്ക് ഇതിനായി നല്‍കിവരുന്ന 2 മണിക്കൂര്‍ സമയവും വെട്ടിക്കുറച്ചതില്‍ നിന്ന് ഇക്കാര്യങ്ങള്‍ വ്യക്തമാകുന്നതായും ഷാഡോ സ്‌പോര്‍ട്‌സ് മിനിസ്റ്റര്‍ റോസേന അലിന്‍ ഖാന്‍ കുറ്റപ്പെടുത്തി.

നാല് ആണ്‍കുട്ടികളില്‍ ഒരാള്‍ക്കും അഞ്ച് പെണ്‍കുട്ടികളില്‍ ഒരാള്‍ക്കും മാത്രമാണ് മിനിമം വ്യായാമത്തിനും കളികള്‍ക്കുമായി സമയം ലഭിക്കുന്നുള്ളു. ഇത് അപകടരമായി അവസ്ഥയാണ്. ഇക്കാര്യത്തില്‍ മാറ്റമുണ്ടാകണമെന്നും ഷാഡോ സ്‌പോര്‍ട്‌സ് മിനിസ്റ്റര്‍ റോസേന അലിന്‍ ഖാന്‍ പറഞ്ഞു. ഫിസി ഡ്രിങ്കുകളില്‍ നിന്ന് അധിക ലെവി ഈടാക്കാനും അത് കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനായി ഉപയോഗിക്കുമെന്നും കാണിച്ച് 2017ല്‍ സര്‍ക്കാര്‍ പദ്ധതി കൊണ്ടുവന്നിരുന്നു. ആദ്യഘട്ടത്തില്‍ പദ്ധതി 415 മില്യണ്‍ പൗണ്ടായിരുന്നെങ്കിലും പിന്നീട് അത് 100 മില്യണ്‍ പൗണ്ടാക്കി ചുരുക്കി.

കുട്ടികളുടെ കാര്യത്തില്‍ വ്യായാമങ്ങള്‍ നിര്‍ബന്ധമായി പാലിക്കേണ്ട ഒന്നാണ്. ഫണ്ടിംഗിന്റെ കാര്യത്തിലുണ്ടാകുന്ന കുറവ് ഇതിനെ പ്രതികൂലമായി ബാധിക്കുമെന്നത് തീര്‍ച്ചയാണെന്നും സ്‌പോര്‍ട്‌സ് ആന്റ് റിക്രിയേഷന്‍ അലയന്‍സ് പ്രതിനിധി ജെയിംസ് അലന്‍ പ്രതികരിച്ചു. അതേസമയം 100 മില്യണ്‍ പൗണ്ടിന്റെ പദ്ധതി സ്‌കൂളിന് പുറത്തുള്ള പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് നടപ്പിലാക്കാനാണ് തീരുമാനമെന്ന് സര്‍ക്കാര്‍ വക്താവ് പ്രതികരിച്ചു.

ലണ്ടന്‍: അന്താരാഷ്ട്ര വിപണിയിലെ നിക്ഷേപകരുടെ ഇഷ്ടരാജ്യമായി ബ്രിട്ടന്‍ തുടരുന്നതായി പുതിയ റിപ്പോര്‍ട്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം നടക്കുന്നത് ബ്രിട്ടനിലാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ബ്രക്‌സിറ്റിന് ശേഷം യു.കെയിലെ വ്യാപാര മേഖലയ്ക്ക് പ്രതികൂല സാഹചര്യമുണ്ടാകുമെന്ന് വിലയിരുത്തലുകള്‍ക്കിടയിലാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഉണ്ടായിരിക്കുന്ന നിക്ഷേപങ്ങളുടെ ഫലമായി രാജ്യത്ത് റെക്കോര്‍ഡ് തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. സമാന സ്ഥിതി തുടരുകയാണെങ്കില്‍ യു.കെയ്ക്ക് വലിയ സാമ്പത്തിക മുന്നേറ്റം നടത്താനാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അന്താരാഷ്ട്ര തലത്തില്‍ വിദേശനിക്ഷേപം ഏറ്റവും കൂടുതല്‍ നടക്കുന്ന നഗരമായി ലണ്ടന്‍ തുടരുകയാണെന്ന് ടെക് ഭീമന്‍ ഐ.ബി.എമ്മിന്റെ ആന്യൂല്‍ ഗ്ലോബല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. നേരിട്ട് വിദേശ നിക്ഷേപം നടക്കുന്ന നഗരങ്ങളുടെ പട്ടികയിലാണ് ലണ്ടന്‍ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്. കൂടാതെ ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍, ബ്രംമിഹാം തുടങ്ങിയ നഗരങ്ങളും ആദ്യ ഇരുപത് നഗരങ്ങളുടെ പട്ടികയിലുണ്ട്. ബ്രക്‌സിറ്റിന് ശേഷം വ്യാപാര, തൊഴില്‍ മേഖലകളില്‍ കനത്ത പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് പലരും നേരത്തെ ആശങ്കപ്പെട്ടിരുന്നു. എന്നാല്‍ ബ്രക്‌സിറ്റിന്റെ പരിണിതഫലം എന്തായിരുന്നാലും നിലവില്‍ നിക്ഷേപകരുടെ പ്രിയ്യപ്പെട്ട സ്ഥലങ്ങള്‍ യുകെയില്‍ നിലനില്‍ക്കുമെന്ന് ഇന്റര്‍നാഷണല്‍ ട്രേഡ് സെക്രട്ടറി ഡോ. ലിയാം ഫോക്‌സ് വ്യക്തമാക്കി.

നിലവില്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ടുകളും കണക്കുകളും രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥിതി ശക്തമാണെന്ന് ഉറപ്പിക്കുന്നതാണെന്നും ഡോ. ലിയാം ഫോക്‌സ് ചൂണ്ടികാണിച്ചു. യു.കെയുടെ സാമ്പത്തിക സംശയിച്ചുകൊണ്ട് പുറത്തുവരുന്ന നെഗറ്റീവ് റിപ്പോര്‍ട്ടുകളെ തള്ളികളയേണ്ടതുണ്ട്. യൂറോപ്പിലെ തന്നെ ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപം ലഭിക്കുന്ന രാജ്യമായി യു.കെ മാറി കഴിഞ്ഞുവെന്നും ഫോക്‌സ് പറഞ്ഞു. പുതുതായി വന്നിരിക്കുന്ന നിക്ഷേപങ്ങള്‍ വഴി 1229 പദ്ധതികളാണ് നടപ്പിലാക്കുന്നത് ഇതിനായി 51,000 തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ലണ്ടന്‍: മാതാപിതാക്കളുടെ കാര്‍ സേഫ്റ്റി നിയമങ്ങളെപ്പറ്റിയുള്ള അറിവില്ലായ്മ കുട്ടികളുടെ ജീവന്‍ അപകടത്തിലാക്കുന്നതായി പഠനം. കുട്ടികളെ കാറിലിരുത്തി യാത്ര ചെയ്യുന്ന സമയത്ത് നിര്‍ബന്ധമായും പാലിച്ചിരിക്കേണ്ട നിയമങ്ങളെക്കുറിച്ച് വലിയൊരു ശതമാനത്തിനും യാതൊരു ധാരണയുമില്ലെന്ന് പഠനം വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ കൂടുതല്‍ ജാഗ്രത ഉണ്ടാവണമെന്ന് നിര്‍ദേശമുയര്‍ത്തിട്ടുണ്ട്. 2,000 ത്തിലധികം അമ്മമാരിലും അച്ഛന്മാരിലുമാണ് ഗവേഷകര്‍ സര്‍വ്വേ നടത്തിയിരിക്കുന്നത്. 37 ശതമാനം ആളുകളും തങ്ങളുടേതല്ലാത്ത കുട്ടികളെ കാറിലിരുത്തി യാത്ര ചെയ്യുമ്പോള്‍ യാതൊരു സേഫ്റ്റി നടപടികളും പാലിക്കാറില്ലെന്ന് സര്‍വ്വേഫലം വ്യക്തമാക്കുന്നു. ഗുരുതരമായി പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ള അശ്രദ്ധയാണിത്.

57 ശതമാനത്തോളം ആളുകള്‍ കുട്ടികളുടെ സീറ്റ് ബെല്‍റ്റുകള്‍ മുഴുവന്‍ സമയവും കാറിനകത്ത് സൂക്ഷിക്കാനുള്ള ശ്രദ്ധ കാണിക്കാറില്ലെന്ന് തുറന്ന് പറയുന്നു. വളരെ ചെറിയ ശതമാനം ആളുകള്‍ മാത്രമാണ് ഇക്കാര്യത്തില്‍ അതീവ ജാഗ്രത പാലിക്കുന്നുള്ളുവെന്നും സര്‍വ്വേ വ്യക്തമാക്കുന്നു. കാര്‍ സേഫ്റ്റി നിയമങ്ങളെക്കുറിച്ച് സര്‍ക്കാര്‍ തലത്തില്‍ കൂടുതല്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത് ഉപകാരപ്രദമാകുമെന്ന് 80 ശതമാനം പേരും വിശ്വസിക്കുന്നു. പലര്‍ക്കും കാര്‍ സേഫ്റ്റി നിയമങ്ങളുമായി ബന്ധപ്പെട്ട അറിവില്ലാഴ്മയാണ് അപകടകരമായി മാറുന്നത്. ഇത്തരം മാതാപിതാക്കള്‍ അറിയാതെയാണെങ്കിലും തങ്ങളുടെ കുട്ടികളുടെ സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച്ച ചെയ്യുന്നു.

ചെറിയ പ്രായത്തിലുള്ള കുട്ടികളുടെ ജീവന്‍ അപഹരിക്കുന്നതില്‍ റോഡപകടങ്ങള്‍ ഏറെ മുന്നിലാണ്. കാറിനുള്ളിലെ സീറ്റ് ബെല്‍റ്റ് ഉള്‍പ്പെടെയുള്ള സേഫ്റ്റി ഉപകരണങ്ങള്‍ മരണങ്ങള്‍ വലിയൊരു ശതമാനം വരെ തടയാന്‍ കഴിയും. മൂന്നില്‍ ഒരു ശതമാനം ആളുകളും കുട്ടികളെ സേഫ്റ്റി ഉപകരണങ്ങളൊന്നും ഇല്ലാതെ തന്നെ യാത്ര ചെയ്യാന്‍ അനുവദിക്കുന്നവാരണെന്ന് സര്‍വ്വേ പറയുന്നു. സുരക്ഷിതമായ സീറ്റിന് പകരമായി മറ്റു ഫാന്‍സി സീറ്റുകള്‍ ഉപയോഗിക്കുന്നവരും നിയമങ്ങളെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്തവരും ഏറെയാണെന്ന് സര്‍വ്വേ പറയുന്നു.

ന്യൂസ് ഡെസ്ക്

ബോംബ് സ്ഫോടനത്തിൽ 10 ഡൗണിംഗ് സ്ട്രീറ്റിന്റെ ഗേറ്റുകൾ തകർത്ത് അകത്ത് കടന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയെ വെടിവച്ചിടാൻ പദ്ധതി തയ്യാറാക്കിയ ഐസിസ് ഭീകരന് 30 വർഷം തടവ് ശിക്ഷ. പോലീസിന്റെ പിടിയിലായ 21 കാരനെയാണ് കോടതി ജയിലിലടച്ചത്. സ്ഫോടനത്തിലൂടെ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ സെക്യൂരിറ്റി ഗാർഡുകളെ അപായപ്പെടുത്തി അകത്ത് കടക്കാനാണ് നയ് മൂർ സക്കരിയാ റഹ് മാൻ പ്ലാൻ ഒരുക്കിയത്. ഭീകര സംഘടനയായ ഐസിലുമായി ബന്ധമുള്ള നയ്മൂർ എക്സ്പ്ലോസീവ് നിറച്ചതെന്നു കരുതിയ ഒരു ജാക്കറ്റും റക്ക്സാക്കും കൈവശപ്പെടുത്തുന്നതിനിടെ കഴിഞ്ഞ നവംബറിലാണ് പിടിയിലാകുന്നത്. മെട്രോപോലീറ്റൺ പോലീസും എഫ്ബിഐയും എം.ഐ5 ഉം സംയുക്തമായാണ് ഈ ബർമ്മിങ്ങാം സ്വദേശിയ്ക്കായി വല വിരിച്ചത്.

ഐസിലുമായാണ് താൻ ഇടപാടുകൾ നടത്തുന്നതെന്ന് കരുതിയ നയ്മൂർ യഥാർത്ഥത്തിൽ ബ്രിട്ടീഷ് ഇന്റലിജൻസ് സർവീസിന്റെ അണ്ടർ കവർ ഓഫീസർമാരെയാണ് ബന്ധപ്പെട്ടിരുന്നത്. തന്റെ ഒരു സുഹൃത്തിനെ ലിബിയയിലെ ഐസിൽ ഗ്രൂപ്പിൽ ഇയാൾ ചേർത്തിരുന്നു. അവസരം ലഭിച്ചിരുന്നുവെങ്കിൽ തീർച്ചയായും ആക്രമണം നടത്തുമായിരുന്നുവെന്ന് നയ്മൂർ ശിക്ഷാവിധിക്കു ശേഷം പുറത്തു വന്നപ്പോൾ പ്രൊബേഷൻ ഓഫീസറോട് വെളിപ്പെടുത്തി.

സ്ഫോടകവസ്തുക്കൾ ഘടിപ്പിച്ചു നല്കാനായി നയ്മൂർ ആർഗോസിൽ നിന്ന് ഒരു റക്ക്സാക്ക് വാങ്ങി ഐസിൽ അനുഭാവിയെന്ന് കരുതി അണ്ടർ കവർ ഓഫീസർക്ക് നല്കി. ഡമ്മി സ്ഫോടകവസ്തുക്കൾ നിറച്ച ബാഗ് ഓഫീസർ നയ് മൂറിന് തിരികെ നല്കി. ഇതുമായാണ് നയ് മൂർ അറസ്റ്റിലായത്. വളരെ അപകടകാരിയായ വ്യക്തിയാണ് നയ്മൂർ എന്നും തീവ്രവാദം തലയ്ക്കു പിടിച്ച അവസ്ഥയിൽ നിന്ന് ഇയാൾ വിമുക്തമാകുമോ എന്ന് സംശമാണെന്നും വിധി പ്രഖ്യാപിച്ച ജഡ്ജ് ഹാഡിൻ കേവ് പറഞ്ഞു.

ലിയാം, എമ്മ ഇന്‍ഗ്രാം ദമ്പതികള്‍ ചെലവ് ചുരുക്കാനായി സ്വീകരിച്ച ചില മാര്‍ഗങ്ങള്‍ വര്‍ഷത്തില്‍ ഏതാണ്ട് 7000 പൗണ്ടിന്റെ ലാഭമാണ് കുടുംബത്തിന് ഉണ്ടാക്കിയത്. രണ്ട് വര്‍ഷത്തിനിടെ രണ്ട് പ്രസവങ്ങളിലായി നാല് കുട്ടികളുണ്ടായതോടെയാണ് ഷോപ്പിംഗ് സേവിംഗ്‌സിനെക്കുറിച്ച് ഇരുവരും ആലോചിക്കുന്നത്. ഡ്രൈവറായിരുന്ന ലിയാമിനും ഐ.ടി എഞ്ചിനിയറായിരുന്ന എമ്മയ്ക്കും താങ്ങാവുന്നതിലും അപ്പുറമായിരുന്നു കുടുംബ ചെലവുകള്‍. തുടര്‍ന്ന് ഇരുവരും ബജറ്റ് ചുരുക്കല്‍ നടപടികള്‍ക്കായി ഇരുവരും കണ്ടെത്തിയ മാര്‍ഗങ്ങള്‍ വളരെ ചെറുതാണെങ്കിലും അവ വലിയ ഫലമുണ്ടാക്കി.

1. ഡിസ്‌പോസിബിള്‍ വൈപ്‌സിന് പകരം സ്‌പ്രേയും തുണികളും ഉപയോഗിച്ചു.

രണ്ട് ജോടി ഇരട്ടക്കുട്ടികളുള്ള കുടുംബത്തിന്റെ പ്രധാന ചെലവുകളിലൊന്നാണ് ഡിസ്‌പോസിബിള്‍ വൈപ്‌സ്. അവയുടെ ഉപയോഗം ഇല്ലാതാക്കി, സമാന്തര മാര്‍ഗം കണ്ടെത്തുന്നത് വലിയൊരു തുക ലാഭിക്കാന്‍ കഴിയുമെന്ന് ദമ്പതികള്‍ തിരിച്ചറിഞ്ഞു. അതോടെ ഡിസ്‌പോസിബിള്‍ വൈപ്‌സിന് പകരം സ്‌പ്രേയും തുണികളും ഉപയോഗിക്കാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. ഇത് വര്‍ഷം 706.03 പൗണ്ട് ലാഭിക്കാന്‍ കുടുംബത്തെ സഹായിച്ചു.

2. സെക്കന്‍ഡ് ഹാന്‍ഡ് കളിപ്പാട്ടങ്ങള്‍

അഞ്ച് കുട്ടികളുള്ള ഒരു കുടംബത്തിന് എന്തായാലും കളിപ്പാട്ടങ്ങള്‍ വാങ്ങാതിരിക്കാന്‍ കഴിയില്ല. കളിപ്പാട്ടങ്ങള്‍ക്കായി വലിയൊരു തുക തന്നെ ചെലവഴിക്കേണ്ടി വരും. ഇത് നിയന്ത്രിക്കാനായി ഇരുവരും കണ്ടെത്തിയ മാര്‍ഗമാണ് സെക്കന്‍ഡ് ഹാന്‍ഡ് കളിപ്പാട്ടങ്ങള്‍ വാങ്ങിക്കുകയെന്നത്. കുട്ടികള്‍ക്ക് ആവശ്യമായ എല്ലാ വസ്തുക്കളും എത്തിക്കാന്‍ കഴിഞ്ഞുവെന്ന് മാത്രമല്ല സെക്കന്‍ഡ് ഹാന്‍ഡ് ഉത്പ്പന്നങ്ങള്‍ തെരഞ്ഞെടുക്കുന്നത് വഴി ഏതാണ്ട് 85 പൗണ്ടോളം ലാഭിക്കാനും ഇരുവര്‍ക്കും കഴിഞ്ഞു.

3. ബഗ്ഗീസ്

രണ്ട് ജോടി ഇരട്ടക്കുട്ടികള്‍ക്കുമായി നാല് കാര്‍ സീറ്റുകള്‍, ബഗ്ഗീസ് കൂടാതെ മറ്റു ഉപകരണങ്ങള്‍ക്കുമായി സാധാരണയായി 5000 പൗണ്ട് ചെലവ് വരും. വലിയ ബ്രാന്‍ഡുകളുടെ പ്രൊഡക്ടുകള്‍ ഒഴിവാക്കുന്നത് വലിയൊരു തുക ലാഭിക്കാന്‍ കഴിയുമെന്ന് എമ്മയും ലിയാമും നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. സുരക്ഷാ മാനദണ്ഡങ്ങളില്‍ വിട്ടു വീഴ്ച്ച ചെയ്യാതെയാണ് ഇവ വാങ്ങിച്ചിരിക്കുന്നത്. വര്‍ഷം ഏതാണ്ട് 891.21 പൗണ്ട് ഇതിലൂടെ ലാഭമുണ്ടായി.

4. നാപ്പി, വൈപ്‌സ് ചെലവുകള്‍

ഏതാണ്ട് 8000 നാപ്പി 40,000 വൈപ്‌സ് എന്നിവ ഒരു കുടുംബം ഉപയോഗിക്കുന്നതായി എമ്മ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. ഇത് കുറച്ച് കൊണ്ടുവരുന്നത് ബജറ്റില്‍ വലിയ മാറ്റങ്ങളുണ്ടാക്കുമെന്ന് മനസിലായതോടെ ഇരുവരും റീ-യൂസ് ചെയ്യാന്‍ കഴിയുന്ന നാപ്പി ഉപയോഗിച്ചു. നാല് കുട്ടികള്‍ക്കുമായി റീ-യൂസ് ചെയ്യാന്‍ കഴിയുന്ന നാപ്പി ഉപയോഗിക്കുക അസാധ്യമാണെന്ന് മനസിലായ എമ്മ നല്ല ക്വാളിറ്റിയുള്ള ലോക്കല്‍ ബ്രാന്‍ഡുകളും വാങ്ങാന്‍ ആരംഭിച്ചു. 1000 പൗണ്ടിന് അടുത്തായി വര്‍ഷം സേവ് ചെയ്യാന്‍ ഇതിലൂടെ കുടുംബത്തിന് സാധിച്ചു.

5. ഹോളിഡേ

കുടുംബങ്ങളെ സംബന്ധിച്ചടത്തോളം ഹോളിഡേ യാത്രകള്‍ വളരെ പ്രധാനപ്പെട്ടവയാണ്. ചെലവ് കുറഞ്ഞ മാര്‍ഗങ്ങള്‍ ഹോളിഡേ ട്രിപ്പുകള്‍ക്കായി കണ്ടെത്തുകയെന്നത് എമ്മയ്ക്കും ലിയാമിനും ശ്രമകരമായ ജോലിയായിരുന്നു. സാധാരണയായി 1,700 പൗണ്ട് ആവശ്യമുള്ള ഹോളിഡേ വില്ലേജിന് പകരം 700 പൗണ്ട് മതിയാകുന്ന ക്യാംപ് സൈറ്റുകള്‍ ഇവര്‍ തെരഞ്ഞെടുത്തു. ഫ്രാന്‍സിലെ ക്യാംപ്‌സൈറ്റ് സന്ദര്‍ശിക്കാനായി വിമാന യാത്രയെക്കാളും ചെലവ് കുറഞ്ഞ മാര്‍ഗമായ ഫെറി തെരെഞ്ഞെടുക്കുകയും ചെയ്തു. ഏതാണ്ട് 1,500 പൗണ്ട് ഹോളിഡേ ചെലവുകളില്‍ ഇതോടെ ലാഭം കിട്ടി.

6. ഫുട്‌ബോള്‍ കിറ്റുകള്‍.

ലിയാം മൂത്തമകന്‍ മെക്കനൈസ് എന്നിവര്‍ ആഴ്‌സണലിന്റെ കടുത്ത ആരാധകരാണ്. ഫുട്‌ബോള്‍ ഉപകരണങ്ങളും ജഴ്‌സികള്‍ക്കുമായി ഇവര്‍ നല്ലൊരു തുക ചെലവാക്കുന്നതായി മനസിലായതോടെ അവ നിയന്ത്രിക്കാന്‍ ഇരുവരും തീരുമാനിച്ചു. ഈ ഇനത്തില്‍ മാത്രമായി വര്‍ഷം 600 പൗണ്ടാണ് ലാഭമുണ്ടായത്.

അദ്ധ്യായം – 28
കേരളത്തിലെ അനുഭവങ്ങള്‍

നാടകകൃത്തും സിനിമ ഗാനരചയിതാവുമായ വിജയന്‍ അല്പസമയം എന്റെ വിശേഷങ്ങള്‍ തിരക്കിയിട്ട് ഏതാനും പുസ്തകങ്ങള്‍ തന്നു. എന്നിട്ട് ഞാന്‍ ഏല്‍പിച്ച നാടകത്തിലേക്ക് കണ്ണോടിച്ചു. ഞാന്‍ പുസ്തകങ്ങള്‍ ഓരോന്നായി നോക്കി. അതില്‍ എന്റെ അടുത്തു വള്ളികുന്നം പഞ്ചായത്തിലെ തോപ്പില്‍ ഭാസിയുടെ ”പുതിയ ആകാശം പുതിയ ഭൂമി”യുമുണ്ടായിരുന്നു. എന്റെ മൂത്ത പെങ്ങള്‍ സലോമിയെ അതിനടുത്താണ് വിവാഹം കഴിപ്പിച്ചിരിക്കുന്നത്. അളിയന്‍ ജോര്‍ജില്‍ നിന്ന് ഞാനറിഞ്ഞത് തോപ്പില്‍ ഭാസി വളരെ അപൂര്‍വ്വമായിട്ടേ കുടുംബത്ത് വരാറുളള എന്നാണ്. അതിനാലാണ് ശ്രീമൂല നഗരം വിജയനെ കത്തിലൂടെ ബന്ധപ്പെട്ടത്. നാടകത്തെപ്പറ്റിയുളള ഒരു ചെറുവിവരണവും അതിന്റെ വ്യക്തതകള്‍ക്ക് വേണ്ടി ആദ്യത്തെ രംഗവും തപാല്‍ വഴി അയച്ചു കൊടുത്തിരുന്നു.

കടല്‍ക്കര എന്ന നാടകത്തില്‍ നടക്കുന്നതും നടക്കാനിരിക്കുന്നതും വ്യക്തമായി അദ്ദേഹം മനസ്സിലാക്കി കാണുമെന്നാണ് എന്റെ വിശ്വാസം. ഞങ്ങള്‍ രണ്ടും വായനയില്‍ മുഴുകിയിരിക്കുമ്പോഴാണ് ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചത്. ഭക്ഷണം കഴിച്ചിട്ട് വീണ്ടും വായനയില്‍ മുഴുകി നാടകത്തില്‍ മറ്റ് മൂന്നു രംഗങ്ങളും അതിലെ ഗാനങ്ങളും വായിച്ചതിനു ശേഷം നാടകത്തെപ്പറ്റി എഴുതി. അവതാരികയിലെ ചില ഭാഗങ്ങള്‍ ഇങ്ങനെയാണ്. നാലുമണിപ്പൂ സുന്ദരിയാണ്. അല്‍പായുസ്സുകാരിയും ദുര്‍ബലയെങ്കിലും കൃത്യനിഷ്ഠ പാലിക്കുന്നതില്‍ അതിശക്തയാണ്. ഈ പ്രപഞ്ചസത്യം കണ്ടെത്തുന്ന കരുത്തനായ അന്വേഷകനാണ് കവി. കാണുന്നതെല്ലാം ഉള്‍ക്കൊളളണമെന്നില്ല, കുറിക്കുന്നതെല്ലാം കവിതയാകണമെന്നുമില്ല. ആയിരം ചിപ്പികള്‍ ചികഞ്ഞാലും അപൂര്‍വ്വമായിട്ടല്ലേ മുത്തു നേടാന്‍ കഴിയൂ. വൈവിധ്യമാര്‍ന്ന കടല്‍ക്കരയിലെ തീഷ്ണഭാവങ്ങള്‍ക്ക് നിറം പകര്‍ന്ന മത്സ്യത്തൊഴിലാളികളുടെ സംഘര്‍ഷാത്മകമായ ജീവിതം കാരൂര്‍ ഡാനി ഇവിടെ നാടകരൂപത്തിലാക്കിയിരിക്കുന്നു. എല്ലാ ആശിസ്സുകളും നാടകകൃത്തിന് അര്‍പ്പിക്കുന്നു. ഈ നാടകം പുറത്തിറങ്ങിയതിനു ശേഷമാണ് എന്റെ പേര് വിളിപ്പേരായ സോമനായത്. അദ്ദേഹവുമായി കുറച്ചു നേരം വീണ്ടും സംസാരിച്ചിരുന്നു. അതില്‍ പറഞ്ഞത് നാടകകൃത്ത് കഥാപാത്രങ്ങളെ സൃഷ്ടിച്ചു കൊടുക്കുമ്പോള്‍ അതിന്റെ പൂര്‍ണ്ണരൂപത്തിലും ഭാവത്തിലും അഭിനയിച്ചില്ലെങ്കില്‍ നാടകം പരാജയപ്പെടുമെന്നാണ്. നാടകകൃത്ത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കഥാപാത്ര സൃഷ്ടി നടത്തുമ്പോള്‍ അതിലൊരു ആസ്വാദനതലമുണ്ടാകണം. ഈ നാടകത്തില്‍ എനിക്കേറെ ഇഷ്ടപ്പെട്ടത് പാവങ്ങളുടെ നൊമ്പരങ്ങള്‍ സത്യസന്ധമായി എത്തിക്കുന്നു എന്നുളളതാണ്. എഴുത്ത് മുടക്കാതെ തീവ്രമായി തുടരുക. അതിനിടയില്‍ ഞാന്‍ പറഞ്ഞു ”അങ്ങെഴുതിയ എന്റെ ഗ്രാമം എന്ന സിനിമയിലെ യേശുദാസ് പാടിയ ഗാനം എനിക്കേറെ ഇഷ്ടമുളളതാണ്.” ഗുരുദക്ഷിണ കൊടുത്തിട്ട് ഞാന്‍ അവിടെ നിന്ന് ഇറങ്ങി നടന്നു.

എറണാകുളത്ത് നിന്ന് ബസ്സില്‍ വന്നിറങ്ങിയത് കോട്ടയത്താണ്. അവിടെ നിന്നു ബേക്കര്‍ ജംഗ്ഷനിലുളള വിദ്യാര്‍ത്ഥി മിത്രം ഓഫിസിലെത്തി ഈ നാടകം കൈമാറി. അത് വായിച്ചിട്ട് അറിയിക്കാമെന്ന് പറഞ്ഞ് അതിന്റെ ആദ്യത്തെ പേജില്‍ ലുധിയാനയിലെ വിലാസം എഴുതിക്കൊടുത്തു. അവിടെ നിന്ന് ഏതാനും പുസ്തകങ്ങള്‍ വാങ്ങിയിട്ട് സാഹിത്യ സഹകരണ പ്രസ്ഥാനത്തിന്റെ വിതരണവിഭാഗമായ എന്‍.ബി. എസ്സിന്റെ പുസ്തകക്കട ചോദിച്ചറിഞ്ഞ് അവിടേക്കു പോയി. മലയാള മനോരമക്കടുത്തുളള പുസ്തക കടയില്‍ നിന്നു കൈ നിറയെ പുസ്തകങ്ങള്‍ വാങ്ങി. ഓമന നോവല്‍ വായനക്കാരിയായതിനാല്‍ അതില്‍ കൂടുതലും നോവലുകളായിരുന്നു. കായംകുളത്ത് ബസ്സ് സ്റ്റാന്‍ഡില്‍ എത്തുമ്പോള്‍ രാത്രിയായിരുന്നു. അവിടെ നിന്ന് പുനലൂരിലേക്കുളള അവസാനത്തേ ബസ്സില്‍ കയറി ചാരുംമൂട്ടിലിറങ്ങി വീട്ടിലേക്ക് നടന്നു. വീടിനു മുന്നിലെത്തിയപ്പോള്‍ വീട്ടിലെ നായ കുരച്ചു കൊണ്ടുവന്നിട്ട് വാലാട്ടി നിന്നു. തൂക്കി പിടിച്ചു വന്ന പുസ്തകങ്ങള്‍ കൈക്കു നല്ല വേദന തന്നു. അത് വരാന്തയിലെ മേശപ്പുറത്തു വച്ചപ്പോഴാണ് ഒരാശ്വസമായത്.

അച്ഛനും അമ്മയും ആ പൊതിയെ കണ്ടത് വീട്ടിലേക്ക് എന്തോ മേടിച്ചു കൊണ്ടു വന്നതായിട്ടാണ്. അടുക്കളയിലെ ജനാലയിലൂടെ പൊന്നമ്മ ഒളിഞ്ഞു നോക്കുന്നു. കൊണ്ടു വന്നത് എന്തെങ്കിലും മധുര പലഹാരങ്ങളാണോ എന്ന സംശയം. വീര്‍ത്തുന്തിയ പൊതി കണ്ടിട്ട് അമ്മ ചോദിച്ചു, എന്താട് ഇത്. അതിനുളളില്‍ എന്താണെന്നറിയാനുള്ള ആഗ്രഹമാണ്. ആ അന്വേഷണത്തില്‍ ഭാര്യവീട്ടില്‍ നിന്ന് എന്തെങ്കിലുമാണോ എന്നതും സംശയിക്കാം. എന്റെയുള്ളില്‍ ചിരിയൂറി. ഇതു കുറെ പുസ്തകങ്ങളാണ്.
അച്ഛന്‍ പറഞ്ഞത് പണ്ട് നീ കുഷ്ഠരോഗാശുപത്രിയില്‍ പോയി പുസ്തകമെടുത്തു കൊണ്ട് വരുന്നതിന് തല്ല് കിട്ടിയത് ഓര്‍മ്മയുണ്ടോ. ഞാന്‍ ആഹ്ലാദപൂര്‍വ്വം അതിനു മറുപടി കൊടുത്തു. ആ സുന്ദര നിമിഷങ്ങള്‍ എനിക്ക് മറക്കാന്‍ പറ്റുമോ. ഒരു നാടകത്തിന്റെ പേരിലാണല്ലോ എനിക്കിവിടുന്ന് പോകേണ്ടി വന്നത്. ഇപ്പോഴും നാടകം എഴുതുന്നുണ്ട്. അമ്മ ഇടപെട്ടു പറഞ്ഞത് നീ എഴുതണം ബുദ്ധിയുള്ളവരല്ലേ എഴുതുന്നത്. എല്ലാവര്‍ക്കും പറ്റുന്ന കാര്യമാണോ. അച്ഛന് എന്നെ തല്ലിയതില്‍ ഒരു കുറ്റബോധം തോന്നുന്നു. മനുഷ്യന്റെ സ്വഭാവം അങ്ങനെയാണ് പലതും തിരിച്ചറിയാന്‍ കാലങ്ങളെടുക്കും.

അടുത്ത ദിവസങ്ങളില്‍ തകഴി, തിരുനെല്ലൂര്‍ കരുണാകരന്‍, പാറപ്പുറത്ത്, കാക്കനാടന്‍, നൂറനാട് പോള്‍ തുടങ്ങിയവരെ കാണാന്‍ പോയിരുന്നു. എന്നെ കണ്ടയുടനെ തകഴിച്ചേട്ടന്റെ ശ്രദ്ധ തിരിഞ്ഞത് എവിടെ നീ എഴുതിയ നോവല്‍ എന്നായിരുന്നു. ഈ പ്രാവശ്യം ഒരു നാടകമാണ് എഴുതിക്കൊണ്ടു വന്നത്. അടുത്ത വരവില്‍ നോവല്‍ കൊണ്ടുവന്നു കാണിക്കാമെന്ന് ഉറപ്പു കൊടുത്തിട്ടാണ് ഉച്ചയ്ക്കുളള ഭക്ഷണം കഴിച്ചിട്ടിറങ്ങിയത്. മലയാള മനോരമയുടെ കേരള യുവ സാഹിത്യ സഖ്യ സിംബോസിയങ്ങളില്‍ കെ.പി.കേശവമേനോനെപ്പോലുള്ള പ്രതിഭാശാലികളായ എഴുത്തുകാരെ പരിചയപ്പെട്ടിരുന്നത് എന്റെ ഓരോ യാത്രയിലും ഓര്‍മ്മിക്കുമായിരുന്നു.

പ്രശസ്ത കവി തിരുനല്ലൂര്‍ കരുണാകരനൊപ്പം കാരൂര്‍ സോമന്‍

ഇപ്പോഴും എല്ലാവരില്‍ നിന്നും ലഭിച്ചത് സാഹിത്യത്തെ സൗന്ദര്യപൂര്‍ണമാക്കാന്‍ എങ്ങനെ കഴിയുമെന്നുളളതാണ്. ഇവരുടെ ഓരോ വാക്കുകളും സാഹിത്യം എന്തെന്നറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഗുരു ഉപദേശങ്ങളാണ്. എല്ലാവരും പറഞ്ഞു കൂടുതലായി വായിച്ചു വളരണം. അത് സര്‍ഗ്ഗാത്മക രചനകളുടെ ആവശ്യത്തിനു മാത്രമല്ല ജീവിത വിജയത്തിനും പ്രയോജനപ്പെടും. എല്ലാവരേയും കണ്ടു മടങ്ങുമ്പോള്‍ മനസ്സിന് ഉന്മേഷവും ആത്മവിശ്വാസവുമാണുണ്ടായത്. നാട്ടിലുണ്ടായിരുന്നെങ്കില്‍ ഇവരില്‍ നിന്നെല്ലാം അറിവും പ്രോത്സാഹനവും ലഭിക്കുമായിരുന്നു. ഒരു പകല്‍ മുഴുവനായി ലെപ്രസ്സി സാനിറ്റോറിയത്തിലെ എന്റെ സുഹൃത്തുക്കളായ റഹിം, രാമചന്ദ്രനു വേണ്ടിയായിരുന്നു. രണ്ടു പേരും കുടുംബത്തില്‍ പരാധീനതകള്‍ ഉള്ളവരായിരുന്നു. മിക്ക മാസങ്ങളിലും അവരുടെ സാമ്പത്തിക ക്ലേശമകറ്റാന്‍ ഞാനും താല്പര്യം കാണിച്ചിരുന്നു. ലുധിയാന തുണിക്കടയില്‍ നിന്ന് ഞങ്ങളുടെ മാതാപിതാക്കള്‍ക്ക് തുണിയെടുത്ത കൂട്ടത്തില്‍ ഇവര്‍ക്കും ഓരോ ഉടുപ്പു വാങ്ങിയിരുന്നു. ചെറുപ്പത്തില്‍ അവര്‍ എന്നോടു കാട്ടിയിരുന്ന നിര്‍വ്യാജമായ സ്‌നേഹം എന്റെ ജീവിതത്തില്‍ നേട്ടങ്ങള്‍ മാത്രമേ നല്‍കിയിട്ടുള്ളു. ഞാനിവിടെ വന്ന് കുഷ്ഠരോഗികളുമായി ബന്ധപ്പെട്ടതിന് അച്ഛനില്‍ നിന്ന് അടി കിട്ടിയതും, ഭക്ഷണം തരാതിരുന്നതുമൊക്കെ അവര്‍ക്കൊപ്പമിരുന്നു ഭക്ഷണം കഴിച്ചപ്പോള്‍ ഓര്‍ത്തു.

എതിര്‍പ്പുകളെ നേരിടുമ്പോഴാണ് ഒരു വ്യക്തിയില്‍ ധൈര്യവും വിജയവും കണ്ടെത്തുന്നതെന്ന് അന്നു ഞാന്‍ പഠിച്ചപാഠമാണ്. അവര്‍ക്കൊപ്പം ലൈബ്രറി കാണാനും പുതിയ പുസ്തകങ്ങള്‍ മറിച്ചു നോക്കാനും കഴിഞ്ഞുവെന്നല്ലാതെ ഒന്നും കൂടെ കൊണ്ടുവന്നില്ല. അതിന്റെ പ്രധാന കാരണം. തിരക്കിനിടയില്‍ വായിക്കാന്‍ സമയമില്ല. നീണ്ട വര്‍ഷങ്ങള്‍ക്കു ശേഷം നേരില്‍ കണ്ട സന്തോഷം അലയടിച്ചു നിന്നു. എന്റെ മടക്ക യാത്രയില്‍ എനിക്കൊപ്പം ഗേറ്റു വരെ വന്നു. ചെയ്ത സഹായത്തിന് വീണ്ടും നന്ദി അറിയിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു. റഹീമിന്റെ സഹോദരിയെ പഠിപ്പിക്കുന്നതിനോ, രാമചന്ദ്രന്‍ ചേട്ടന്റെ അമ്മയുടെ ചികിത്സക്കോ എന്നാല്‍ കഴിയുന്ന രീതിയില്‍ സഹായിക്കുന്നതില്‍ സന്തോഷമേയുള്ളു. എന്നെ അറിയിക്കുന്ന കാര്യത്തില്‍ പിശുക്കു കാണിക്കാതിരിക്കുക. ഈ സ്‌നേഹം അനുകമ്പ എന്നൊക്കെ പറയുന്നത് വിനോദത്തിനു വേണ്ടിയുളളതല്ല. അതു മറ്റുള്ളവരെ സഹായിക്കാന്‍ വേണ്ടിയുള്ളതാണ്. എനിക്ക് ഇതൊക്കെ വളരെ സന്തോഷം തരുന്ന കാര്യങ്ങളാണ്. പിന്നെ ജീവിതത്തില്‍ സുഖങ്ങള്‍ മാത്രം കണ്ടെത്തി അതിനെ താലോലിക്കുന്ന ഒരാളല്ല ഞാനെന്ന് നിങ്ങള്‍ക്കറിയാമല്ലോ. നമ്മള്‍ ഇന്നുവരെ സഹോദരങ്ങളെ പോലെയാണ് ജീവിച്ചത്. മരണം വരെ അങ്ങനെ തുടരുന്നതില്‍ നിങ്ങള്‍ക്ക് എതിര്‍പ്പുണ്ടോ. അവര്‍ കുതിര്‍ന്ന കണ്ണുകളോടെ എന്നെ നോക്കിയപ്പോള്‍ എന്റെ കണ്ണുകളും നിറഞ്ഞു. അവരെ സമാധാനിപ്പിച്ചു ഞാന്‍ മടങ്ങി.

അവിടെ നിന്ന് പടിഞ്ഞാറോട്ട് നടന്ന് തെക്കു ഭാഗത്തുള്ള വയലോരത്തു കൂടി എത്തിയത് ചെറപ്പത്തില്‍ നീന്തിത്തുടിച്ച കുളക്കരയിലാണ്. അല്പനേരം കുളത്തില്‍ നോക്കി നിന്നിട്ട് അതിനുത്തുള്ള വടക്കേ അറ്റത്തേ വീട്ടിലേക്ക് സുഹൃത്ത് രാമചന്ദ്രനെ കാണാന്‍ പോയി. അവന്റെ അമ്മയ്ക്ക് കടമറ്റത്തു കത്തനാരുടെ സേവയുളള ആളാണ്. ഒരു പൂജാമുറിയില്‍ പല ദൈവങ്ങളുടെ പടമുണ്ട്. ചെറുപ്പത്തില്‍ കണ്ടത് ധാരാളം പേര്‍ അവിടെ പല വിഷയങ്ങളറിയാന്‍ വന്നതാണ്. അന്നൊരു രാത്രിയില്‍ പൂജാമുറിയില്‍ കയറിയിരുന്ന് ഞാനെന്തോ തര്‍ക്കുത്തരം പറഞ്ഞതിന് അടുത്തുള്ള വലിയൊരു ചൂരല്‍ വടിയുമായി ഭദ്രകാളിയെ പോലെ എന്റെ നേരേ ചീറി വന്നതും ഞാനിറങ്ങി ജീവനും കൊണ്ട് ഓടിയതും ഓര്‍മ്മയിലുണ്ട്. അതിനു ശേഷം ഞാനവിടെ പോയിട്ടില്ല. അന്നത് അവന്റെ അമ്മയുടെ ദുരാത്മാവിന് മുറിവേല്‍പിച്ച് ഒരു കാര്യമായിരുന്നു. ഞാന്‍ ചോദിച്ചത് എന്റെയൊരു സംശയമായിരുന്നു. അമ്മേ ഇതൊക്കെ പിശാചിന്റെ സേവയല്ലേ, അതൊക്കെ തട്ടിപ്പാണെന്നാണ് ഓരോരുത്തര്‍ പറയുന്നത്. മെഴുകുതിരി കത്തിച്ചു കൊണ്ടു നിന്ന അമ്മ ഒരു വന്യമൃഗത്തിന്റെ ശൗര്യത്തോടെ എന്നെ നോക്കി. അഴിഞ്ഞുലഞ്ഞ മുടിയും കണ്ണുകളിലെ രോഷവും കണ്ടപ്പോള്‍ ഞാന്‍ പേടിച്ചു വിറച്ചു. എപ്പോഴും സ്‌നേഹത്തോടെ എന്നെ നോക്കിയിരുന്ന വ്യക്തി ഇപ്പോള്‍ പകയോടെ നിന്നെ നിര്‍മൂലനം ചെയ്യുമെന്ന ഭാവത്തില്‍ അവിടെ പൂജാമുറിയിലിരുന്ന വലിയൊരു ചൂരല്‍ എടുക്കുന്നതു കണ്ട ഞാനിറങ്ങിയോടി. അമ്മയും എന്റെ പിറകെയുണ്ടായിരുന്നു. രാമചന്ദ്രനും അവന്റെ അച്ഛനും ആശ്ചര്യത്തോടെ അതു കണ്ടു നിന്നു. ഭയമാര്‍ന്ന കണ്ണുകളോടെ കൂറേ ദൂരം ഓടിയിട്ട് അതിദ്രുതമിടിക്കുന്ന ഹൃദയത്തോടെ തിരിഞ്ഞു നോക്കി. അമ്മയെ കണ്ടില്ല. കഴിഞ്ഞു പോയ സംഭവമെങ്കിലും എന്റെ മാനസികാവസ്ഥ ഇന്നും മറക്കാനാകുന്നില്ല. അതിനു ശേഷം സ്‌കൂളില്‍ രാമചന്ദ്രന്‍ എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോള്‍ ഞാനത് വിസ്തരിച്ചു.

അവന്‍ നിമിഷങ്ങള്‍ നിസഹായനായി നോക്കിയിട്ട് പറഞ്ഞു അമ്മയ്ക്ക് ഇഷ്ടപ്പെടാത്തത് പറഞ്ഞാല്‍ അടിക്കും. എനിക്ക് ഒരു ദിവസം അടി കിട്ടി. രാമചന്ദ്രന്‍ പുരോഗമന വാദി മാത്രമല്ല ആത്മീയബോധമുള്ള വ്യക്തികൂടിയാണ്. അച്ഛനായാലും തെറ്റു പറഞ്ഞാല്‍ അവന്‍ അംഗീകരിക്കില്ല. മറ്റുള്ളവര്‍ പറയുന്നതും ചെയ്യുന്നതും ശിരസാ വഹിക്കാത്ത ആളായതു കൊണ്ടാണ് ഞങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമായത്. ഞനപ്പോള്‍ അവനോട് പറഞ്ഞത് ഈ കടമറ്റത്തു കത്തനാര് ഇത്ര ദേഷ്യക്കാരനായിരുന്നോ. അവന്റെ വീട്ടിലെത്തി രാമചന്ദ്രനേയും അമ്മയേയും മറ്റുളളവരേയും കണ്ട് സന്തോഷത്തോടെ മടങ്ങി. രാമചന്ദ്രന്‍ എനിക്കൊപ്പം കുളക്കരയിലേക്ക് വന്നു. വളരെ ആകാംക്ഷയോടെയാണ് എന്റെ വിശേഷങ്ങള്‍ അന്വേഷിച്ചത്. അന്നു രാത്രി എന്റെ സുഹൃത്തുക്കളായ കുഷ്ഠരോഗികളുമായുളള വേര്‍പെടുത്താനാകാത്ത സ്‌നേഹത്തെപ്പറ്റി ഒരു കവിതയെഴുതി. ജീവിതത്തിന്റെ അടി വേരുകളാണ് സ്‌നേഹം. ആ സ്‌നേഹത്തില്‍ വിരിയുന്നത് മധുര ഫലങ്ങളാണ്. അത് ഭക്ഷിക്കുന്നവര്‍ ആരോഗ്യമുള്ള മനസ്സുള്ളവരാണ്. അതിന്റെ ചൈതന്യം പവിത്ര സംഗീതമായി കാറ്റിലാടും ആ വെളിപ്പെടുത്തലുകളാണ് എന്റെ കുഷ്ഠരോഗിക്കൊരു കൂട്ടുകാരന്‍ എന്ന കവിതയില്‍ പ്രതിപാദിക്കുന്നത്. സ്‌നേഹം ചിരിച്ചു തള്ളി കളയാനുളള ഒരു വികാരമല്ലെന്ന് നീണ്ട വര്‍ഷങ്ങള്‍ പ്രണയത്തെ അനശ്വരമാക്കിയപ്പോള്‍ കണ്ടതാണ്. സ്‌നേഹവും പ്രണയവുമെല്ലാം ഒരു സമര്‍പ്പണമാണ്. ഈ മണ്ണില്‍ പുതുജീവന്‍ പ്രാപിക്കുന്നതെന്തും സ്‌നേഹത്തില്‍ നിന്നാണ്.

ഓരോ ജീവനും ഒരമ്മയുണ്ട്. ആ അമ്മ ചൊരിയുന്ന വാത്സല്യത്തില്‍ വളരുന്നതാണ് ഈ പ്രപഞ്ചം. അവിടെ ജീവിക്കുന്ന മനുഷ്യന് ഒരു ലക്ഷ്യബോധമുണ്ട് സമൂഹത്തോട് ഒരു കടപ്പാടുണ്ട്. എല്ലാം പ്രപഞ്ചം തന്നിരിക്കുന്ന സൗഭാഗ്യങ്ങളാണ്. അതിലെ സൗന്ദര്യാംശങ്ങള്‍ മനുഷ്യനെ അനുഗ്രഹ- അനുഭൂതിയിലേക്ക് നയിക്കുന്നവരാണ് സര്‍ഗ്ഗധനരായ എഴുത്തുകാര്‍. അവര്‍ ഈ പ്രപഞ്ചത്തെ ഗാഢമായി സ്‌നേഹിക്കുന്നവരും നിരീക്ഷിക്കുന്നവരുമാണ്. പിന്നീട് എന്റെ കാവ്യ മുകുരത്തില്‍ വിരിഞ്ഞു വന്ന കവിത പ്രകൃതി ദേവിയായ അമ്മയെപ്പറ്റിയായിരുന്നു. ഈ പ്രപഞ്ചത്തിലെ സമസ്ഥജീവജാലങ്ങളിലും അമ്മയുണ്ട്. എഴുതി കൊണ്ടിരുന്ന എന്റെ കണ്ണുകള്‍ ഉറക്കത്തിലാണ്ടത് പെട്ടെന്നായിരുന്നു. നേരം പുലര്‍ന്നത് ഞാനറിഞ്ഞില്ല. അമ്മയാണ് വിളിച്ചുണര്‍ത്തിയത്. നീ ഇന്നു പത്തനാപുരത്തിന് പോകുന്നില്ലേ. ആ വാക്കുകള്‍ മനസ്സിന് ഉന്മേഷം വര്‍ദ്ധിപ്പച്ചു.

ഇന്നു ചെല്ലാമെന്നാണ് ഓമനയോട് പറഞ്ഞിട്ടുളളത്. ഒരാഴ്ച്ച മാതാപിതാക്കള്‍ക്കൊപ്പം കഴിയുമെന്ന് മുമ്പെടുത്ത തീരുമാനമാണ്. കഴിഞ്ഞയാഴ്ച്ച പോയതാണ്. അടുത്ത ശനിയാഴ്ച്ച വരുമെന്ന് പറഞ്ഞിട്ടാണ് ഇറങ്ങിയത്. ഇനിയും എത്രയോ ബന്ധു വീടുകളില്‍ പോകാന്‍ കിടക്കുന്നു. രാവിലെ പത്തനാപുരത്തേക്കു തിരിച്ചു. പത്തനാപുരത്തിറങ്ങി അവിടുത്തെ ചന്തയില്‍ നിന്ന് വലിയൊരു നെയ്യ് മീനും കുറെ പഴങ്ങളുമായിട്ടാണ് ഭാര്യയുടെ വീട്ടിലെത്തിയത്. ഓമന എന്നെ കാത്തു നില്‍ക്കുകയായിരുന്നു. നെയ്യ് മീന്‍ കണ്ടപ്പോള്‍ അവള്‍ കളിയാക്കി ചോദിച്ചു, എന്റെ അമ്മയെ വളയ്ക്കാനാ ഈ വലിയ മീന്‍ വാങ്ങിയേ. ഞനൊന്നു പുഞ്ചിരിച്ചിട്ട് പറഞ്ഞു, ങാ മനസ്സിലായി എന്റെ അമ്മെ നീ വളച്ചെടുത്തത് എങ്ങനെയെന്ന് ചോദിച്ചതിന്റെ പ്രതികാരം. ഇവിടെ പൂര്‍ണമായി നിനക്ക് തെറ്റി. സ്വന്തം സുഖത്തിനായി ആരേയും വശീകരിച്ചു സ്വന്തമാക്കാന്‍ ഒരിക്കലും ഞാന്‍ ശ്രമിച്ചിട്ടില്ല. ഇത് തികച്ചും ഒരു മകന്‍ ചെയ്യുന്ന കാര്യമാണ്. എന്താ മരുമക്കള്‍ ഒന്നും വാങ്ങാന്‍ പാടില്ലേ. ഈ മരുമകനെ ഇതിലെങ്കിലും ഒന്നഭിനന്ദിച്ചു കൂടെ. അവളുടെ അഴകാര്‍ന്ന മിഴികളില്‍ ആഹ്ലാദവും പുഞ്ചിരിയും കണ്ടു.

അടുക്കളയില്‍ നെയ്യ് മീന്‍ കണ്ട അമ്മച്ചിക്ക് എന്റെ പ്രവൃത്തി ഏറെ ഇഷ്ടപ്പെട്ടു നന്ദിയും പറഞ്ഞു. അമ്മച്ചിക്ക് ഏറെ ഇഷ്ടമുളളതാണ് നെയ്യ്മീന്‍. ഞാന്‍ ഓമനയുടെ മിഴികളിലേക്കു നോക്കി പറഞ്ഞു, കണ്ടു പഠിക്കെടീ…. ഞാനകത്തേക്കു പോയി തുണി മാറി വന്നിട്ട് തീന്‍ മേശക്ക് മുന്നിലിരുന്നു. ഓമന വന്നിരുന്നിട്ട് പറഞ്ഞു, അപ്പച്ചന്‍ ചന്തയില്‍ പോകുന്ന ദിവസമേ മീന്‍ വാങ്ങാറുളളൂ. ഞാന്‍ ചോദിച്ചു, അച്ചന്‍ വരുമ്പോള്‍ ഒന്നും വാങ്ങി വരാറില്ലേ. അതിന് അടുക്കളയില്‍ നിന്ന് അമ്മച്ചി മറുപടി പറഞ്ഞു. അച്ചന്‍ വരുന്നത് കയ്യും വീശിയാ തിരിച്ചു പോകുമ്പോള്‍ കൈനിറച്ച് ഞങ്ങളാ കൊടുത്തു വിടുന്നേ. അന്നേരം കൈക്കു നല്ല ബലമാ. അതു കേട്ട് ഞങ്ങള്‍ ചിരിച്ചു. അമ്മച്ചി മനസ്സില്‍ ഒന്നും ഒളിപ്പിച്ചു വയ്ക്കുന്ന ആളല്ലെന്ന് എനിക്കു തോന്നി. അമ്മച്ചിയുടെ രണ്ട് ആണ്‍മക്കളായ കുഞ്ഞുമോനും ജോണും മുംബൈയിലും, ജോര്‍ജുകുട്ടിയും മകള്‍ അന്നമ്മയും ന്യൂയോര്‍ക്കിലും, തങ്കമ്മ റാഞ്ചിയിലും, കുഞ്ഞുമോള്‍ ബാഗ്ലൂരിലുമാണ്. ഇതില്‍ തങ്കമ്മയുടെ തനിനിറം മാത്രമാണ് പുറത്തു വന്നിട്ടുളളത്. അവരുടെ ഒരു സുഹൃത്തിന്റെ ബന്ധുവിനെ ഓമനയുമായി വിവാഹം കഴിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. അത് പൂര്‍ണമായി ഓമന തള്ളിക്കളഞ്ഞതു കൊണ്ടാണ് വിനാശകരമായ കഥകള്‍ അവര്‍ എനിക്കെതിരെ മെനഞ്ഞുകൊണ്ടിരുന്നത്.

അടുത്ത ദിവസം ഞങ്ങള്‍ എന്റ വീട്ടിലേക് വന്നു. ഒരാഴ്ചയില്‍ കൂടുതല്‍ ബന്ധുമിത്രാതികളായ കടമ്പനാട് നെടിയവിള വല്യമ്മാവന്‍ ഉമ്മന്‍ മുതലാളി, കൊച്ചമ്മാവന്‍ ഡാനികുട്ടിയുടെ വീടുകളില്‍ പോയി. കൊച്ചമ്മാവന്‍ ബൈബിളിലും സാഹിത്യത്തിലും അഗാതമായ അറിവുള്ള ആളാണ്. ഞങ്ങള്‍ തമ്മില്‍ പരസ്പരം ഏറ്റുമുട്ടാറുണ്ട്. അദ്ദേഹത്തിന്റ മകന്‍ ജോയ് കുട്ടി സുവിശഷകനും കൊച്ചുമകന്‍ ജോണ്‍ നോസ് മാര്‍ത്തോമ്മ സഭയിലെ പുരോഹിതനുമാണ്. ഒരു ദിവസം ഓമനയുടെ മൂത്ത സഹോദരന്‍ റ്റി.എം. വര്‍ഗീസ് അച്ചന്റെ വീട്ടിലെത്തി. അദ്ദേഹത്തിന്റ ഭാര്യ ജോയ് കൊച്ചമ്മ കോട്ടയം മാര്‍ത്തോമ്മാ സ്‌കൂള്‍ റിട്ടയേര്‍ഡ് പ്രിന്‍സിപ്പളും മകള്‍ സുമോള്‍ അവിടുത്തെ അധ്യാപികയാണ്. ഭര്‍ത്താവ് സുനില്‍. അവര്‍ക്ക് രണ്ടു പെണ്മക്കള്‍. കല്ലട കൊച്ചമ്മയുടെ വീട്ടില്‍ പോയപ്പോഴാണ് ഓമന ആദ്യമായി വള്ളത്തില്‍ കയറിയത്. അതിന കൂട്ടു വന്നത് കൊട്ടാരക്കര കൊച്ചമ്മയുടെ മകന്‍ ശാമുവേലാണ്. കൊച്ചമ്മയുടെ മകന്‍ അവിടുത്തെ സഹകരണ സംഘത്തിന്റെ സെക്രട്ടറിയായ ജോര്‍ജ്ജ് ഞങ്ങള്‍ക്കായി പ്രത്യേകം ആറ്റുമീന്‍ വാങ്ങി ഭക്ഷണമൊരുക്കിയിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റ മകന്‍ ഷിബുവാണ് സെക്രട്ടറി, ഭാര്യ ജിജി ഹൈസ്‌കൂള്‍ അധ്യാപികയാണ്. പുഴയുടെ ഇരു ഭാഗങ്ങളിലും തെങ്ങുകള്‍ പുഴയിലേക്ക് ചാഞ്ഞ് നില്‍ക്കുന്നു.

ഞങ്ങള്‍ ഒരു രാത്രി മാവേലിക്കരയില്‍ ഓമനയുടെ കൊച്ചമ്മയുടെ വീട്ടില്‍ താമസിച്ചു.
അടുത്ത ദിവസം രാവിലെ കുറത്തികാട് മുക്കിലേക്ക് ബസ്സിനായി ചെല്ലുമ്പോള്‍ അവിടെയാകെ പോലീസാണ്. ആരേയും അവിടേക്ക് കടത്തി വിടുന്നില്ല. ദൂരെ നിന്ന് എന്റെ മാമിയുടെ മകന്‍ തങ്കച്ചായന്‍, കളരിയാശാന്റെ മകന്‍, എന്റെയടുത്തു വന്നപ്പോഴാണ് കാര്യത്തിന്റെ ഗൗരവമറിയുന്നത്. അവിടുത്തെ ഒരു പാര്‍ട്ടി നേതാവ് റ്റൈറ്റസ് സാറിനെ ആരോ രാത്രിയില്‍ കൊലപ്പെടുത്തി. അതിനാല്‍ ബസ്സുകളൊന്നും കിട്ടില്ല. ഞങ്ങളെ കുറ്റാനം വരെ പോലീസ് ജീപ്പിലെത്തിച്ചു. അദ്ദേഹം മാവേലിക്കര എസ്. ഐ യാണെന്ന് എനിക്കറിയില്ലായിരുന്നു. ഇങ്ങനെ ധാരാളം വീടുകളില്‍ കയറിയിറങ്ങി. ഇവരില്‍ ചിലരൊക്കെ തെറ്റിധരിച്ചിരുന്നത് ഞാനൊരു നക്‌സലായി വനാന്തരങ്ങളില്‍ പാര്‍ക്കുന്നു എന്നായിരുന്നു. ഇവരുടെ വീടുകളില്‍ എന്റെ കത്ത് കിട്ടുമ്പോഴാണ് അസംതൃപ്തരായവര്‍ തൃപ്തരായത്. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. നാടകം, പോലീസ് തിരച്ചില്‍, ഒളിച്ചോട്ടം എല്ലാമറിഞ്ഞപ്പോള്‍ ഏതോ ഒളിത്താവളത്തില്‍ എന്നവര്‍ തെറ്റിധരിച്ചു. ജീവിതത്തില്‍ തിന്മകളും വഞ്ചനയും ദാരിദ്ര്യവും അരാജകത്വവും നിലനിര്‍ത്തുന്ന അധികാര വര്‍ഗ്ഗത്തെ ഉള്‍ക്കൊള്ളാന്‍ എനിക്ക് ഒട്ടും കഴിഞ്ഞിട്ടില്ല. ഞാന്‍ ജന്മദേശത്ത് ഇല്ലാത്തതിനാല്‍ വിലങ്ങുവയ്ക്കാനോ, വടിവച്ചു കൊല്ലാനോ ആര്‍ക്കും കഴിഞ്ഞില്ല. ദൈവം കരുതിക്കാണും ഇവന്‍ രക്തസാക്ഷിയായി സ്വര്‍ഗ്ഗ രാജ്യത്തില്‍ വരേണ്ട, ഈ നരകത്തില്‍ കിടക്കട്ടെയെന്ന്. സമൂഹത്തില്‍ സ്പര്‍ദ്ധ ആളി കത്തിക്കുന്നവര്‍, ആരാണ് അതു കണ്ടിട്ട് കാണാതിരിക്കുന്നവര്‍. ഞങ്ങളുടെ അവധിക്കാലം തീര്‍ന്നു. ഈ യാത്രയില്‍ എല്ലാവരുടേയും ഹൃദയം ഓമന കവര്‍ന്നെടുത്തു. മടക്കയാത്രയില്‍ ഞങ്ങക്കൊപ്പം പെങ്ങളുടെ മകള്‍ ജോളിയുമുണ്ടായിരുന്നു.

വാക്വം ക്ലീനര്‍, ഹെയര്‍ ഡ്രയര്‍ നിര്‍മാണ കമ്പനിയായ ഡൈസണ്‍ ഇലക്ട്രിക് കാര്‍ നിര്‍മാണ രംഗത്തേക്ക് എത്തുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ ഇക്കാര്യം കമ്പനി അറിയിച്ചിരുന്നു. എന്നാല്‍ 200 മില്യന്‍ പൗണ്ട് ചെലവില്‍ വമ്പന്‍ ടെസ്റ്റ് ട്രാക്ക് നിര്‍മിക്കാന്‍ കമ്പനി തയ്യാറെടുക്കുന്നുവെന്നതാണ് പുതിയ വിവരം. ഇലക്ട്രിക് കാര്‍ നിര്‍മാണരംഗത്ത് ടെസ്ലയുമായി മത്സരത്തിനാണ് ഡൈസണ്‍ തയ്യാറെടുക്കുന്നത്. പുതുതലമുറ ഹൈടെക് ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണത്തിനും ഗവേഷണത്തിനുമായുള്ള കേന്ദ്രം തുറക്കുന്നതോടെ അതി വിദഗ്ദ്ധ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ബ്രെക്‌സിറ്റിന് ആത്മവിശ്വാസം പകരുന്ന നീക്കമായും ഇത് വിലയിരുത്തപ്പെടുന്നു.

നിലവില്‍ 400 ഓട്ടോമോട്ടീവ് എന്‍ജിനീയര്‍മാരാണ് ഡൈസണ്‍ അതിന്റെ കാര്‍ നിര്‍മാണ സംരംഭത്തിനായി നിയോഗിച്ചിരിക്കുന്നത്. 300 പേരെക്കൂടി നിയമിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. കാര്‍ പ്രോജക്ടില്‍ മാത്രം 8000 പേര്‍ ജീവനക്കാരായി ഉണ്ടാകുമെന്നാണ് കമ്പനി അറിയിക്കുന്നത്. ഇലക്ട്രിക് കാറുകള്‍ ഡിസൈന്‍ ചെയ്തതും വികസിപ്പിച്ചതും യുകെയിലാണെങ്കിവും നിര്‍മ്മാണച്ചെലവ് പരിഗണിച്ച് ഫൈനല്‍ അസംബ്ലി സൗത്ത് ഈസ്റ്റ് ഏഷ്യയിലായിരിക്കുമെന്നാണ് കരുതുന്നത്. ഡൈസണ്‍ ഉല്‍പ്പന്നങ്ങളില്‍ ഭൂരിപക്ഷവും ഇവിടെയാണ് നിര്‍മിക്കപ്പെടുന്നത്.

വില്‍റ്റ്ഷയറിലെ രണ്ടാം ലോകമഹായുദ്ധകാലത്തെ റോയല്‍ എയര്‍ഫോഴ്‌സ് ബേസ് ആയിരുന്ന ഹുല്ലാവിംഗ്ടണ്‍ എയര്‍ഫീല്‍ഡില്‍ ടെസ്റ്റ് ട്രാക്കും വാഹനങ്ങളുടെ ടെസ്റ്റിംഗ് ഫെസിലിറ്റിയും സ്ഥാപിക്കാനുള്ള അനുമതിക്കായി അപേക്ഷിച്ചിരിക്കുകയാണ് ഡൈസണ്‍. 10 കിലോമീറ്റര്‍ നീളമുള്ള ടെസ്റ്റ് ട്രാക്കാണ് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ വികസനത്തില്‍ അടുത്ത ഘട്ടം എന്നാണ് ഇതിനെ കമ്പനി വിശേഷിപ്പിക്കുന്നത്.

ദുരന്തത്തിന് ഇരയായവര്‍ക്ക് നല്‍കുന്ന ധനസഹായം അടിച്ചു മാറ്റുന്നത് ഒരു ആഗോള പ്രതിഭാസമാണെന്ന് തെളിയിക്കുകയാണ് കെന്‍സിംഗ്ടണില്‍ നിന്നുള്ള സംഭവം. ഗ്രെന്‍ഫെല്‍ ടവര്‍ ദുരന്തത്തിന് ഇരയായവര്‍ക്ക് നല്‍കിയ പ്രീപെയിഡ് കാര്‍ഡുകള്‍ അടിച്ചുമാറ്റി സ്വന്തമായി ചെലവഴിച്ച മുന്‍ കൗണ്‍സില്‍ ഉദ്യോഗസ്ഥ നിയമ നടപടികള്‍ നേരിടുന്നു. ഫിനാന്‍സ് മാനേജറായി പ്രവര്‍ത്തിച്ചിരുന്ന ജെന്നി മക്‌ഡോണ 62,000 പൗണ്ടാണ് ഈ വിധത്തില്‍ അടിച്ചുമാറ്റിയത്. ഇവര്‍ ചെലവേറിയ ഡിന്നറുകള്‍ക്കും ഡിസൈനര്‍ ഹെയര്‍ സ്റ്റൈലിനും ഓണ്‍ലൈന്‍ ചൂതാട്ടത്തിനും ദുബായിലേക്കും ലോസ് ആന്‍ജലസിലേക്കും ഹോളിഡേ യാത്രകള്‍ നടത്താനുമൊക്കെയാണ് പ്രീപെയിഡ് കാര്‍ഡുകള്‍ ഉപയോഗിച്ചത്.

തീ വിഴുങ്ങിയ ഗ്രെന്‍ഫെല്‍ ടവറില്‍ നിന്ന് രക്ഷപ്പെട്ടവരെ സഹായിക്കാന്‍ കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ ധനസഹായമാണ് ഇവര്‍ ദുരുപയോഗം ചെയ്തത്. 72 പേരാണ് തീപ്പിടിത്തത്തില്‍ കൊല്ലപ്പെട്ടത്. തങ്ങളെ സഹായിക്കാന്‍ നിയോഗിക്കപ്പെട്ടയാള്‍ തങ്ങളെ കൊള്ളയടിക്കുകയായിരുന്നുവെന്നാണ് ദുരന്തത്തിന് ഇരയാക്കപ്പെട്ടവര്‍ ഈ സംഭവത്തോട് പ്രതികരിച്ചത്. ജെന്നി മക്‌ഡോണയ്‌ക്കെതിരെ അവര്‍ നേരത്തേ ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളിലും തട്ടിപ്പ് നടത്തിയതായി പരാതികളുണ്ടെന്ന് കോടതിയില്‍ വ്യക്തമാക്കപ്പെട്ടു. കെന്റിലെ മെഡ് വേ എന്‍എച്ച്എസ് ട്രസ്റ്റ്, ലണ്ടനിലെ വിക്ടോറിയ ആന്‍ഡ് ആല്‍ബര്‍ട്ട് മ്യൂസിയം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ച സമയത്തെ തട്ടിപ്പുകളിലാണ് ഇവര്‍ അന്വേഷണം നേരിടുന്നത്.

ഒരു കൗണ്‍സില്‍ ഓഫീസര്‍ക്ക് ഇത്രയും വലിയ തുക എങ്ങനെ മോഷ്ടിക്കാനാകും എന്നായിരുന്നു കെന്‍സിംഗ്ടണ്‍ ലേബര്‍ എംപി എമ്മ ഡെന്റ് ഇതില്‍ പ്രതികരിച്ചുകൊണ്ട് ചോദിച്ചത്. ഇവര്‍ അടിച്ചുമാറ്റിയ പ്രീപെയിഡ് കാര്‍ഡുകള്‍ ആരൊക്കെയാണ് കൈകാര്യം ചെയ്തിരുന്നതെന്നും ഇവയുടെ ഓഡിറ്റിംഗിന് ഉത്തരവാദികള്‍ ആരൊക്കെയായിരുന്നുവെന്നുമുള്ള പ്രസക്തമായ ചോദ്യങ്ങളും ഇതിനോടനുബന്ധിച്ച് ഉയരുന്നു. കഴിഞ്ഞ 14 മാസത്തെ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കുമോ എന്നാണ് ജനങ്ങള്‍ തന്നോട് ചോദിക്കുന്നതെന്നും ദുരന്തത്തില്‍ ജീവിതം നശിച്ചവരെ കരുവാക്കിക്കൊണ്ട് സ്വന്തം ജീവിതം ആഡംബരപൂര്‍ണ്ണമാക്കാനാണ് ജെന്നി ശ്രമിച്ചതെന്നും എമ്മ ഡെന്റ് പറഞ്ഞു.

Copyright © . All rights reserved