വിലയേറിയ സണ്‍സ്‌ക്രീമുകള്‍ എന്‍.എച്ച്.എസ് നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പാലിക്കാത്തവയെന്ന് റിപ്പോര്‍ട്ട്. ചാനല്‍ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. വിലയിലും സുരക്ഷയിലും മികച്ചു നില്‍ക്കുന്നത് സൂപ്പര്‍ മാര്‍ക്കറ്റുകളുടെ സ്വന്തം ബ്രാന്റുകളാണെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഗാനിയര്‍, നിവിയ തുടങ്ങിയ ഭീമന്‍ കമ്പനികളുടെ സണ്‍സ്‌ക്രീമുകള്‍ പ്രതീക്ഷിക്കുന്ന തരത്തിലുള്ള സണ്‍ബേണ്‍ പ്രൊട്ടക്ഷന്‍ നല്‍കാന്‍ ഉതകുന്നവയല്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇവ ആരോഗ്യ രംഗത്തെ വിദഗ്ദ്ധര്‍ നിര്‍ദേശിച്ചിട്ടുള്ള തരത്തിലുള്ള യു.വി. സംരക്ഷണം നല്‍കാന്‍ പ്രാപ്തിയുള്ളവയല്ല.

യുവിഎ പ്രൊട്ടക്ഷന്റെ ക്വാളിറ്റിയെ അടയാളപ്പെടുത്തുന്നതാണ് എ സ്റ്റാര്‍ റേറ്റിംഗ്. ഇവയെ അടിസ്ഥാനപ്പെടുത്തിയാണ് ക്രീമുകളുടെ ഗുണനിലവാരം പരിശോധിക്കപ്പെടുക. അള്‍ട്രാവയലറ്റ് എ സ്റ്റാര്‍ റേറ്റിംഗ് 4 അല്ലെങ്കില്‍ 5 ഉള്ള ലോഷനുകള്‍ ഉപയോഗിക്കാനാണ് വിദഗ്ദ്ധര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ പ്രമുഖ ബ്രാന്റുകളുടെ ലോഷനുകള്‍ അള്‍ട്രാവയലറ്റ് എ സ്റ്റാര്‍ റേറ്റിംഗ് 5 ലും താഴെയാണ്. അതേസമയം ഈ സണ്‍സ്‌ക്രീമുകളെക്കാളും വിലക്കുറവുള്ള സൂപ്പര്‍ മാര്‍ക്കറ്റുകളുടെ സ്വന്തം ബ്രാന്റുകളുടെ അള്‍ട്രാവയലറ്റ് എ സ്റ്റാര്‍ റേറ്റിംഗ് 4ന് മുകളിലുമാണ്. ഏറ്റവും കൂടുതല്‍ റേറ്റിംഗ് ലഭിക്കുന്ന ലോഷനുകളായിരിക്കും ക്വാളിറ്റിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുക.

മോറിസണ്‍സില്‍ ലഭ്യമായിട്ടുള്ള ഗാനിയറിന്റെ സണ്‍സ്‌ക്രീമിന്റെ വില 6 പൗണ്ടാണ് (200ml). ഇതിന്റെ യുവിഎ റേറ്റിംഗ് 3* മാത്രമാണ്. ഈ ലോഷന്‍ കുട്ടികള്‍ക്ക് വേണ്ട് മാത്രം തയ്യാറാക്കിയിട്ടുള്ളതാണ്. എന്നാല്‍ മോറിസണ്‍സിന്റെ സ്വന്തം ബ്രാന്റ് കുട്ടികള്‍ക്കായി അവതരിപ്പിച്ചിട്ടുള്ള ക്രീമിന്റെ വില 3 പൗണ്ട് (200ml) യുവിഎ റേറ്റിംഗ് 5* ഉം ആണ്. ഗാനിയറിനേക്കാല്‍ മികച്ചതെന്ന് ചുരുക്കം. ആസ്ഡയിലെ നിവിയ വിപണിയിലെത്തിച്ചിരിക്കുന്ന ക്രീമിന്റെ യുവിഎ റേറ്റിംഗ് 3*ഉം വില 4 പൗണ്ടുമാണ്(200ml) എന്നാല്‍ ആസ്ഡയുടെ സ്വന്തം ബ്രാന്റിന്റെ വില വെറും 2.39 പൗണ്ടും(200ml) യുവിഎ റേറ്റിംഗ് 5*ഉം ആണ്. ബൂട്ട്‌സിലെ നിവിയ ബ്രാന്റുകളുടെ സ്ഥിതിയും സമാനമാണ്. എസ്പിഎഫ് നിലവാരം മാത്രമല്ല യുവിഎ റേറ്റിംഗും സണ്‍സ്‌ക്രീമുകളുടെ ഗുണനിലവാരത്തെ നിര്‍ണയിക്കുന്ന പ്രധാന ഘടകമാണെന്ന് ഇക്കര്യത്തില്‍ അന്വേഷണം നടത്തിയ ചാനല്‍ അവതാരിക വ്യക്തമാക്കുന്നു.
കടുപ്പമേറിയ പരീക്ഷകള്‍ പാസാവാന്‍ വിദ്യാര്‍ത്ഥികള്‍ നിരോധിത സ്മാര്‍ട്ട് മരുന്നുകള്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. ഐടിവി നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. 14 വയസുകാരിലാണ് ആ പ്രവണത ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത്. കടുപ്പമേറിയ ജിസിഎസ്ഇ പരീക്ഷ നല്‍കുന്ന സമ്മര്‍ദ്ദം താങ്ങാനാവാതെയാണ് ഇവരില്‍ മിക്കവരും നിരോധിത മരുന്നുകള്‍ തേടി പോകുന്നത്. ഐടിവി നടത്തിയ മോണിംഗ് ഷോയില്‍ ഒരു വിദ്യാര്‍ത്ഥിനി താന്‍ പരീക്ഷ പാസാവാന്‍ ഇത്തരം മരുന്ന് ഉപയോഗിച്ചതായി വെളിപ്പെടുത്തിയിട്ടുണ്ട്. മരുന്ന് ഉപയോഗിച്ചപ്പോള്‍ മാനസിക പിരിമുറുക്കത്തില്‍ അയവു വന്നതായി വിദ്യാര്‍ത്ഥിനി പറയുന്നു. പരീക്ഷ നല്‍കിയ സമ്മര്‍ദ്ദം താങ്ങാന്‍ വയ്യാതെയാണ് മരുന്നെടുക്കാന്‍ തീരുമാനിച്ചതെന്നും വിദ്യാര്‍ത്ഥിനി വെളിപ്പെടുത്തി.

അതേസമയം അല്‍പ്പ നേരത്തെ ശ്രദ്ധ വര്‍ദ്ധിപ്പിക്കുമെന്നല്ലാതെ ഈ മരുന്നുകള്‍ മറ്റു ഉപകാരങ്ങളൊന്നും ചെയ്യില്ലെന്ന് വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു. നിരവധി പാര്‍ശ്വഫലങ്ങള്‍ക്ക് സാധ്യതയുള്ള മരുന്നുകളാണ് ഇവ. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ തന്നെ സാരമായി ബാധിക്കാന്‍ സാധ്യതയുള്ള ഇത്തരം മരുന്നുകള്‍ യുകെയില്‍ പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ഈ മരുന്നുകള്‍ ഓണ്‍ലൈന്‍ ബ്ലാക്ക് മാര്‍ക്കറ്റുകളില്‍ സുലഭമാണ്. വെറും 30 സെക്കന്റ് മാത്രം നീളുന്ന ഗൂഗിള്‍ സെര്‍ച്ചില്‍ നമുക്ക് ഇത്തരം മരുന്നുകള്‍ ലഭ്യമാകും. മാനസിക പിരിമുറുക്കവും സമ്മര്‍ദ്ദവും കുറയ്ക്കാന്‍ വഴി തിരയുന്നവര്‍ വേഗത്തില്‍ തന്നെ ഇത്തരം മരുന്നുകളുടെ പരസ്യത്തില്‍ ആകൃഷ്ടരാകും. എന്നാല്‍ നിരോധിത മരുന്നുകളുടെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് ഇത്തരക്കാര്‍ അന്വേഷിക്കുകയുമില്ല.

സമീപകാലത്താണ് ജിസിഎസ്ഇ പരീക്ഷകള്‍ കൂടുതല്‍ കടുപ്പമേറിയതാക്കിയതായി എജ്യൂക്കേഷന്‍ സെക്രട്ടറി മൈക്കല്‍ ഗോവ് വ്യക്തമാക്കുന്നത്. പരീക്ഷകള്‍ കടുപ്പമേറിയതാക്കി മാറ്റുന്നതിന്റെ മറ്റൊരു വശമാണ് വിദ്യാര്‍ത്ഥികള്‍ ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്നതെന്ന് സോഷ്യല്‍ മീഡിയ പ്രതികരിച്ചു. നിരോധിത മരുന്നുകള്‍ ലഭിക്കുന്നത് സംബന്ധിച്ച ഓണ്‍ലൈന്‍ വിവരങ്ങള്‍ തനിക്ക് വെറും ഒരു മിനിറ്റുകൊണ്ട് ലഭിച്ചതായി വെളിപ്പെടുത്തല്‍ നടത്തിയ വിദ്യാര്‍ത്ഥിനി പറയുന്നു. ആദ്യവര്‍ഷ സമ്മര്‍ പരീക്ഷ താന്‍ വിചാരിച്ചതിനെക്കാളും കടുപ്പമേറിയതാകുമെന്ന് മറ്റുള്ളവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി വിദ്യാര്‍ത്ഥിനി പറയുന്നു. ഇതാണ് തന്നെ മരുന്നെടുക്കാന്‍ പ്രേരിപ്പിച്ച ഘടകമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. വിഷയം സമൂഹമാധ്യമങ്ങൡ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്.
ആയിരക്കണക്കിന് രോഗികളുടെ രോഗവിവരങ്ങള്‍ ചോര്‍ത്തിയ നഴ്‌സിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. എലൈയ്‌ന ലൂയിസ് എന്ന വാര്‍ഡ് നഴ്‌സിനാണ് ജോലി നഷ്ട്ടപ്പെട്ടത്. രാത്രി ഷിഫ്റ്റുകളില്‍ സ്ഥിരമായി ജോലി ചെയ്തിരുന്നു വ്യക്തിയായിരുന്നു ലൂയിസ്. ഹോസ്പിറ്റല്‍ രേഖകളില്‍ സുരക്ഷിതമായി സൂക്ഷിച്ചിരുന്ന രോഗികളുടെ വ്യക്തി വിവരങ്ങള്‍ ഉള്‍പ്പെടെ നഴ്‌സ് പരിശോധിച്ചതായി തെളിഞ്ഞിട്ടുണ്ട്. സാധാരണഗതിയില്‍ ഒരു നഴ്‌സിന് ആവശ്യമുള്ള വിവരങ്ങളെക്കൂടാതെ രോഗികളെ സംബന്ധിച്ച അധിക വിവരങ്ങള്‍ ഇവര്‍ പരിശോധിക്കുകയായിരുന്നു. ചോര്‍ത്തിയ വിവരങ്ങള്‍ മറ്റു ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിട്ടില്ലെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ നിഗമനം. ഡാറ്റ ചോര്‍ന്ന സംഭവം പുറത്തായതോടെ ഹെല്‍ത്ത് ചീഫ് രോഗികളോട് പരസ്യമായി മാപ്പ് പറഞ്ഞിട്ടുണ്ട്. നഴ്‌സ് വിവരങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ ഇതര ലക്ഷ്യങ്ങളൊന്നുമില്ലെന്നാണ് കരുതുന്നത്.

ഏതാണ്ട് 3000ത്തോളം രോഗികളുടെ ഔദ്യോഗിക മെഡിക്കല്‍ റെക്കോര്‍ഡ്‌സ് ചോര്‍ന്നിട്ടുണ്ടെന്നാണ് കരുതുന്നത്. ലൂയിസ് രേഖകള്‍ ചോര്‍ത്തിയത് 1998 ഡാറ്റാ പ്രൊട്ടക്ഷന്‍ ആക്ടിന് വിരുദ്ധമാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. കുറ്റം തെളിഞ്ഞതോടെ ഇവരോട് 650 പൗണ്ട് പിഴ നല്‍കാനും കോടതി ആവശ്യപ്പെട്ടു. 2013 ജൂലൈ മുതല്‍ 2015 സെപ്റ്റബംര്‍ വരെയുള്ള കാലഘട്ടത്തിലാണ് നഴ്‌സ് അനധികൃതമായി ആശുപത്രി രേഖകള്‍ പരിശോധിച്ചിരിക്കുന്നത്. അന്വേഷണത്തില്‍ ലൂയിസ് കുറ്റം ചെയ്തതായി വ്യക്തമായതോടെ ഇവരെ അധികൃതര്‍ ജോലിയില്‍ നിന്നും പിരിച്ചുവിടുകയും ചെയ്തു. നഴ്‌സിംഗ് രജിസ്റ്ററില്‍ നിന്ന് ഇവരുടെ പേര് നീക്കം ചെയ്തിട്ടുണ്ട്. മറ്റൊരു ആശുപത്രിയിലും എലൈയ്‌ന ലൂയിസിന് നഴ്‌സായി ജോലി ചെയ്യാന്‍ സാധിക്കുകയില്ല.

എലൈയ്‌നക്ക് എതിരായ വാദം കേള്‍ക്കാന്‍ അവരെത്തിയിരുന്നില്ല. മെഡിക്കല്‍ ബോര്‍ഡ് നടത്തിയ അന്വേഷണത്തില്‍ ഡാറ്റാ ബ്രീച്ച് ഗുരുതരമായി വീഴ്ച്ചയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ആശുപത്രിയിലെത്തുന്നവരുടെ രോഗവിവരങ്ങള്‍ സംബന്ധിച്ച പരിശോധന നടത്താന്‍ അവരെ ചികിത്സിക്കുന്ന ഡോക്ടര്‍ക്ക് മാത്രമെ അവകാശമുള്ളു. പ്രസ്തുത നിയമം നിലനില്‍ക്കെ ലൂയിസിന്റെ അനധികൃത പരിശോധന ഗുരുതരമായി കുറ്റകൃത്യമാണെന്ന് മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കുന്നു. രോഗികളുടെ രേഖകളില്‍ യാതൊരുവിധ മാറ്റവും നഴ്‌സ് വരുത്തിയിട്ടില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. രോഗവിവരങ്ങള്‍ സംബന്ധിച്ച രേഖകളില്‍ മാറ്റം വരുത്തിയിരുന്നെങ്കില്‍ രോഗികളുടെ ജീവന്‍ തന്നെ അപകടത്തിലാകുമായിരുന്നു.
അന്തരീക്ഷ മലിനീകരണം കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായി വിവിധ മോട്ടോര്‍വേകളിലെ സ്പീഡ് ലിമിറ്റ് കുറച്ചു. മോട്ടോര്‍വേകളിലെ ചില സ്‌ട്രെച്ചുകളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ വേഗപരിധി കുറച്ചത്. ഈ പ്രദേശങ്ങളില്‍ ഇനി മുതല്‍ 50 മൈല്‍ വേഗതയില്‍ മാത്രമേ വാഹനങ്ങള്‍ ഓടിക്കാനാകൂ. എം4ല്‍ ന്യൂപോര്‍ട്ടിലെ ജംഗ്ഷന്‍ 25, ജംഗ്ഷന്‍ 26 എന്നിവയ്ക്കിടയിലും പോര്‍ട്ട് ടാല്‍ബോട്ടില്‍ ജംഗ്ഷന്‍ 41നും 42നുമിടയിലും വേഗപരിധി 50 മൈല്‍ ആക്കിയത് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. അഞ്ച് ലൊക്കേഷനുകളില്‍ നടപ്പാക്കുന്ന പദ്ധതിയിലൂടെ വായു മലിനീകരണം 18 ശതമാനത്തോളം കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എ470യില്‍ അപ്പര്‍ ബോട്ടിനും പോണ്ടിപ്രിഡ്ഡിനുമിടയിലും എ483ല്‍ റെക്‌സ്ഹാമിലും എ494ല്‍ ഡീസൈഡിലുമാണ് വേഗ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വായു മലിനീകരണം കുറച്ച് സമൂഹത്തിനും പരിസ്ഥിതിക്കും ആരോഗ്യകരമായ ഭാവി പ്രദാനം ചെയ്യുകയെന്നതാണ് തന്റെ ലക്ഷ്യമെന്ന് വെല്‍ഷ് ഗവണ്‍മെന്റ് പരിസ്ഥിതി മന്ത്രി ഹന്ന ബ്ലിഥിന്‍ പറഞ്ഞു. അഞ്ച് പ്രദേശങ്ങളില്‍ നൈട്രജന്‍ ഡയോക്‌സൈഡിന്റെ അളവ് അനുവദനീയമായതിലും മേലെയാണ്. അതുകൊണ്ടുതന്നെ അടിയന്തര നടപടികളാണ് ആവശ്യമെന്നും അവര്‍ പറഞ്ഞു.

ഇത് കുറയ്ക്കുന്നതിനായി എന്തൊക്കെ ചെയ്യാനാകുമെന്ന പഠനങ്ങള്‍ നടത്തി. ഇതിലാണ് വാഹനങ്ങളുടെ വേഗം കുറയ്ക്കുന്നത് സാരമായ മാറ്റം കൊണ്ടുവരുമെന്നത് വ്യക്തമായത്. മലിനീകരണ നിയന്ത്രണത്തിന് ശക്തമായ നടപടികള്‍ യുകെ ഗവണ്‍മെന്റ് സ്വീകരിക്കണമെന്നാണ് തനിക്ക് പറയാനുള്ളതെന്ന് വെല്‍ഷ് ഗവണ്‍മെന്റ് ഇക്കോണമി ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി കെന്‍ സ്‌കെയിറ്റ്‌സും വ്യക്തമാക്കി.
അന്യായമായി തന്റെ അക്കൗണ്ട് ക്ലോസ് ചെയ്ത് നാറ്റ് വെസ്റ്റ് ബാങ്കിന്റെ ക്രോളി ബ്രാഞ്ചില്‍ കോച്ച് ഡ്രൈവര്‍ പ്രതിഷേധിച്ചത് വളരെ വ്യത്യസ്തമായാണ്. മുംതാസ് റസൂല്‍ എന്നയാള്‍ ബ്രാഞ്ചിന്റെ വാതിലില്‍ ആര്‍ക്കും കയറാനും ഇറങ്ങാനും കഴിയാത്ത വിധത്തില്‍ തന്റെ ബസ് പാര്‍ക്ക് ചെയ്താണ് ‘സമാധാനപരമായി പ്രതിഷേധിച്ചത്. തന്റെ അക്കൗണ്ടിനെക്കുറിച്ച് വ്യക്തമാ വിവരം നല്‍കാന്‍ ബാങ്ക് തയ്യാറാകാതിരുന്നതിനെത്തുടര്‍ന്നായിരുന്നു പ്രതിഷേധം. യുണൈറ്റഡ് കോച്ചസ് ആന്‍ഡ് മിനിബസസ് എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറായ റസൂല്‍ അഞ്ചു ദിവസമായി ഇതേക്കുറിച്ച് അന്വേഷിച്ചിട്ടും പ്രതികരണം ലഭിക്കാതെ വന്നപ്പോളാണ് പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്.

തന്റെ പരാതികള്‍ക്ക് മറുപടിയായി അക്കൗണ്ട് കാണാനില്ലെന്ന പ്രതികരണമാണ് ബാങ്ക് അധികൃതര്‍ നല്‍കിയിരുന്നത്. തന്റെ ബില്ലുകള്‍ സ്ഥിരമായി മടങ്ങുകയും ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ സാധിക്കാതെ വരികയും ചെയ്തതോടെ സഹികെട്ട റസൂല്‍ ഇങ്ങനെയൊരു തീരുമാനത്തില്‍ എത്തിച്ചേരുകയായിരുന്നു. പരാതിയുമായെത്തിയ തന്നെ 45 മിനിറ്റോളം ഇരുത്തിയ ശേഷം ഒരു ലീഫ്‌ലെറ്റ് നല്‍കി മടക്കുകയായിരുന്നുവെന്നും റസൂല്‍ പറഞ്ഞു. പരാതി നല്‍കാമെന്ന് മാനേജര്‍ അറിയിച്ചു. എന്നാല്‍ ഇമെയിലില്‍ പരാതി അയച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ല.

താന്‍ ഒരു ബിസിനസ് നടത്തുകയാണ്. അതില്‍ നിന്ന് പണം ലഭിക്കാത്ത അവസ്ഥയാണ് ഉണ്ടായത്. ഇതോടെയാണ് ബ്രാഞ്ചിനു മുന്നില്‍ ബസ് നിര്‍ത്തി വാതില്‍ തടയാന്‍ തീരുമാനിച്ചത്. എനിക്ക് ബിസിനസ് നടത്താന്‍ കഴിയുന്നില്ലെങ്കില്‍ അവരും ചെയ്യേണ്ടെന്നാണ് താന്‍ കരുതിയത്. തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷമായിരുന്നു സംഭവം. പോലീസ് സ്ഥലത്ത് എത്തിയെങ്കിലും അവര്‍ക്ക് കാര്യങ്ങള്‍ വ്യക്തമായെന്നും പേവ്‌മെന്റില്‍ പാര്‍ക്ക് ചെയ്തതിനുള്ള പിഴ മാത്രമേ അവര്‍ ഈടാക്കിയുള്ളുവെന്നും റസൂല്‍ വ്യക്തമാക്കി.
ബ്രെക്‌സിറ്റില്‍ ബ്രിട്ടീഷ് ജനതയുടെ ഹിതം അട്ടിമറിക്കാന്‍ പാര്‍ലമെന്റിനെ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി തെരേസ മേയ്. യൂറോപ്യന്‍ യൂണിയന്‍ വിത്‌ഡ്രോവല്‍ ബില്ലിനെതിരെ വോട്ട് ചെയ്യുമെന്ന് എംപിമാരും ലോര്‍ഡ്‌സ് അംഗങ്ങളും വ്യക്തമാക്കിയ സാഹചര്യത്തിലാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്. ലോര്‍ഡ്‌സിന്റെ പരിഗണനയിലുള്ള ബില്ല് പ്രധാനപ്പെട്ട ഒന്നാണെന്ന് നോര്‍ത്ത് ലണ്ടനിലെ റോയല്‍ ഫ്രീ ഹോസ്പിറ്റലില്‍ നടത്തിയ പ്രസംഗത്തില്‍ അവര്‍ പറഞ്ഞു. ഈ നിയമം നടപ്പിലാക്കുമെന്ന കാര്യം ഉറപ്പാക്കും. അതേസമയം ഇക്കാര്യത്തില്‍ പാര്‍ലമെന്റിനുള്ള നിര്‍ദേശങ്ങള്‍ പരിഗണിക്കുമെന്നും അവര്‍ പറഞ്ഞു.

എന്നാല്‍ ചര്‍ച്ചകളില്‍ ഗവണ്‍മെന്റിന്റെ കൈകള്‍ ബന്ധിക്കാന്‍ പാര്‍ലമെന്റിനെ അനുവദിക്കില്ല. ബ്രിട്ടീഷ് ജനതയുടെ ഹിതം അട്ടിമറിക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ല. ടോറി ക്യാംപില്‍ നിന്നുള്‍പ്പെടെയുള്ള പാര്‍ലമെന്റംഗങ്ങളാണ് ബില്ലിനെതിരെ വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. മുന്‍ അറ്റോര്‍ണി ജനറലും ടോറി റിബലുമായ ഡൊമിനിക് ഗ്രീവ് അനന്തരഫലങ്ങളേക്കുറിച്ച് തനിക്ക് വ്യക്തമായി അറിയാമെങ്കിലും ബില്ലിനെതിരായി വോട്ട് ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. ആവശ്യമായ കണ്‍സഷനുകള്‍ വരുത്തിയില്ലെങ്കില്‍ എതിര്‍ വോട്ട് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.

എന്‍എച്ച്എസില്‍ നടപ്പാക്കാനിരിക്കുന്ന ഫണ്ടിംഗ് ബൂസ്റ്റിനെക്കുറിച്ചും പ്രധാനമന്ത്രി പ്രസംഗത്തില്‍ പരാമര്‍ശിച്ചു. ബ്രെക്‌സിറ്റ് ഡിവിഡന്റില്‍ നിന്നുള്ള തുകയാണ് ഈ ബൂസ്റ്റിംഗിന് ഉപയോഗിക്കുന്ന തുകയില്‍ പകുതിയും. 2023-24 വര്‍ഷത്തോടെ എന്‍എച്ച്എസ് ഇംഗ്ലണ്ടിന് ആഴ്ചയില്‍ 394 മില്യന്‍ പൗണ്ട് ലഭിക്കുന്ന വിധത്തിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 2016ലെ ഹിതപരിശോധനാ ക്യാംപെയിന്‍ സമയത്ത് ലീവ് പക്ഷക്കാര്‍ ആവശ്യപ്പെട്ടിരുന്നത് 350 മില്യന്‍ പൗണ്ട് മാത്രമായിരുന്നെന്നും അവര്‍ പറഞ്ഞു.
ബിനോയ് ജോസഫ്, സ്പോര്‍ട്സ് ഡെസ്ക്
ലോകകപ്പ് ഫുട്ബോളിൽ ഇംഗ്ലണ്ട് ടീമിന് വിജയത്തുടക്കം. ആർപ്പുവിളിക്കുന്ന ഇംഗ്ലീഷ് ആരാധകർക്ക് മുന്നിൽ മനോഹരമായ കളി കാഴ്ചവച്ച ഇംഗ്ലീഷ് ടീം ടുണീഷ്യയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകർത്തു. കളിയുടെ എല്ലാ മേഖലകളിലും മികവു കാട്ടിയ ഇംഗ്ലണ്ട് പരിചയ സമ്പത്ത് കുറഞ്ഞ യുവനിരയുമായാണ് കളത്തിലിറങ്ങിയത്. റഷ്യയിൽ നടക്കുന്ന മത്സരത്തിൽ ഇംഗ്ലണ്ടിന്റെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനാണ് ടീമിനെ നയിക്കുന്നത്. 24 കാരനായ ക്യാപ്റ്റൻ ഹാരി കെയ്നാണ് ഇംഗ്ലണ്ടിന്റെ രണ്ടു ഗോളുകളും നേടിയത്. പതിനൊന്നാം മിനിട്ടിൽ ടീമിന്റെ ആദ്യ ഗോൾ പിറന്നു. കോർണർ കിക്ക് ആണ് ഗോളിനു വഴി തെളിച്ചത്. എന്നാൽ മുപ്പത്തഞ്ചാമത്തെ മിനിട്ടിൽ ടുണീഷ്യൻ കളിക്കാരനെ പെനാൽട്ടി ബോക്സിൽ ഫൗൾ ചെയ്തതിന് റഫറി പെനാൽട്ടി നല്കിയത് ടുണീഷ്യയുടെ സാസി നെറ്റിലാക്കി സമനില പിടിച്ചു.

ടുണീഷ്യയുടെ പോസ്റ്റിലേയ്ക്ക് നിരന്തരം റെയ്ഡ് നടത്തിയ ഇംഗ്ലണ്ട് ടീം ഫുൾടൈം കഴിഞ്ഞുള്ള എക്ട്രാ ഇൻജുറി ടൈമിന്റെ ആദ്യ മിനിട്ടിൽ വീണ്ടും ടുണീഷ്യൻ വലയിൽ പന്തെത്തിച്ചു. കോർണർ കിക്കാണ് വീണ്ടും ഗോളിനു വഴിയൊരുക്കിയത്. 3-5-2 ഫോർമേഷനിലാണ് ഇംഗ്ലണ്ട് കളിച്ചത്. ഗ്രൂപ്പ് ജിയിലാണ് ഇംഗ്ലണ്ട് കളിക്കുന്നത്. പനാമ, ടുണീഷ്യ, ബെൽജിയം എന്നീ ടീമുകളാണ് ഈ ഗ്രൂപ്പിലുള്ള മറ്റു ടീമുകൾ.

വിയന്ന: പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ അസോസിയേറ്റഡ് കോ ഓര്‍ഡിനേറ്റര്‍മാരായി യുകെയില്‍ നിന്നുള്ള വര്‍ഗീസ് ജോണിനെയും (യൂറോപ്പ്-ഓസ്‌ട്രേലിയ), ബഹറൈനില്‍ നിന്നുള്ള ബഷീര്‍ അമ്പലായിയെയും (ജിസിസി-ആഫ്രിക്ക) പിഎംഎഫ് ഗ്ലോബല്‍ ഡയറക്ടര്‍ ബോര്‍ഡ് തെരഞ്ഞെടുത്തതായി പിഎംഎഫ് ഗ്ലോബല്‍ കോ ഓര്‍ഡിനേറ്റര്‍ ജോസ് പനച്ചിക്കല്‍ അറിയിച്ചു. പ്രവാസി മലയാളി ഫെഡറേഷന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ ലോക മലയാളി സമൂഹത്തിന്റെ നന്മക്കും ഉന്നതിക്കുമായി പ്രസ്ഥാനത്തോട് ചേര്‍ന്ന് നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുമെന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട വര്‍ഗീസ് ജോണും ബഷീര്‍ അമ്പലായിയും അറിയിച്ചു.
വര്‍ഗീസ് ജോണ്‍
വര്‍ഗീസ് ജോണ്‍ (സണ്ണി) ലണ്ടന് സമീപം വോക്കിംഗ് നിവാസിയാണ്. ബ്രിട്ടനിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ യുക്മയുടെ സ്ഥാപക പ്രസിഡന്റും ചേര്‍ത്തല സംഗമത്തിന്റെ ആദ്യ പ്രസിഡന്റും ഇപ്പോള്‍ ദശവര്‍ഷം ആഘോഷിക്കുന്ന വോക്കിംഗ് മലയാളി അസോസിയേഷന്റെ പ്രഥമ പ്രസിഡന്റും നിലവിലെ പ്രസിഡന്റുമാണ് ഇദ്ദേഹം. അതൊടൊപ്പം ഇപ്പോഴത്തെ തൊഴില്‍ മേഖലയില്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ പ്രതിനിധിയായും പ്രവര്‍ത്തിക്കുന്നു.
വിദ്യാര്‍ത്ഥി കാലഘട്ടം മുതല്‍ സംഘടനാരംഗത്തും സാമൂഹിക രാഷ്ട്രീയ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വത്തിനുടമയാണ് വര്‍ഗീസ് ജോണ്‍. സ്‌കൂള്‍ വിദ്യാഭ്യാസ കാലഘട്ടത്തില്‍ ദീപിക ബാലജനസഖ്യ നേതൃത്വത്തിലൂടെ കടന്നു വന്ന് സ്‌കൂള്‍ ലീഡറായും പിന്നീട് കോളേജ് വിദ്യാഭ്യാസ കാലഘട്ടത്തില്‍ കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ ആയും ചേര്‍ത്തല എന്‍എസ്എസ് കോളേജില്‍ യുണിയന്‍ ചെയര്‍മാന്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.
സാമൂഹിക സാംസ്‌കാരിക രംഗത്തെ മികച്ച സംഭാവനകളെ പരിഗണിച്ച് മലയാളം യുകെയുടെ എക്‌സല്‍ അവാര്‍ഡും ചേര്‍ത്തല സംഗമത്തില്‍ നിന്നും പ്രൗഡ് അവാര്‍ഡിനും അര്‍ഹനായിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല സ്വദേശിയായ വര്‍ഗീസ് ജോണ്‍ ഭാര്യ ലൗലി വര്‍ഗീസിനും മക്കളായ ആന്‍ തെരേസ വര്‍ഗീസ്, ജേക്കബ് ജോണ്‍ വര്‍ഗീസ് എന്നിവര്‍ക്കുമൊപ്പം യുകെയില്‍ സ്ഥിരതാമസമാണ്.
പ്രവാസി മലയാളി ഫെഡറേഷന്‍ യുകെ ഘടകത്തിന് തുടക്കം, നാഷണല്‍ കമ്മറ്റി നിലവില്‍ വന്നു

മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള മലയാളം യുകെ എക്സല്‍ അവാര്‍ഡ് സീറോമലബാര്‍ യുകെ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലില്‍ നിന്നും വര്‍ഗീസ് ജോണ്‍ ഏറ്റു വാങ്ങുന്നു
ബഷീര്‍ അമ്പലായി
മനാമ, ബഹറൈന്‍ നിവാസിയായ ബഷീര്‍ ഗള്‍ഫ് മലയാളികള്‍ക്കിടയില്‍ സാമൂഹിക-സാംസ്‌കാരിക രംഗത്ത് ശ്രദ്ധേയനായ വ്യക്തിയും നല്ലൊരു വാഗ്മിയും തികഞ്ഞ മനുഷ്യസ്‌നേഹിയുമാണ്. കെ.കരുണാകരന്‍ അനുസ്മരണ സമിതി ഗള്‍ഫ് കോ ഓര്‍ഡിനേറ്ററും ഒഐസിസി മെംബര്‍, ഫൗണ്ടര്‍ ആന്‍ഡ് ജനറല്‍ സെക്രട്ടറി ഓഫ് ബഹറൈന്‍ മലയാളി ബിസിനസ് ഫോറം, മലയാളി കള്‍ച്ചറല്‍ കോണ്‍ഗ്‌സ് ബഹറൈന്‍ ചാപ്റ്റര്‍ പ്രസിഡന്റ്, ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള ഐസിആര്‍എഫ് കമ്യൂണിറ്റി സര്‍വീസ് മെംബര്‍, ദാരുശലേം ഓര്‍ഫനേജ് പേട്രന്‍, കാസര്‍ഗോഡുള്ള ദാരുശലേം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ജനറല്‍ സെക്രട്ടറി, ബഹറൈന്‍ വെളിയന്‍കോട് ഫ്രണ്ട്ഷിപ്പ് കമ്യൂണിറ്റി ഫൗണ്ടര്‍, ദോഹ എംഇഎസ് സ്‌കൂള്‍ മെംബര്‍, തൃശൂര്‍ ഐഇഎസ് പബ്ലിക് സ്‌കൂള്‍ ആന്‍ഡ് എന്‍ജിനീയറിംഗ് കോളേജ് മെംബര്‍, ജനപ്രിയ മലയാളം കമ്യൂണിക്കേഷന്‍സ് കോ ഓര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. അദ്ദേഹത്തിന്റെ സാമൂഹിക പ്രവര്‍ത്തനങ്ങളെയും ധര്‍മ്മ പ്രവര്‍ത്തനങ്ങളെയും മാനിച്ച് ഇന്ത്യന്‍ പ്രസിഡന്റില്‍ നിന്നും പ്രവാസി രത്‌നം അവാര്‍ഡും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ 38ലധികം വര്‍ഷങ്ങളായി ബഹറൈന്‍ നിവാസിയാണ് ബഷീര്‍.

ബഷീര്‍ അമ്പലായിക്ക് രാഷ്‌ട്രപതി പ്രതിഭ പാട്ടീലില്‍ നിന്നും പ്രവാസി രത്ന പുരസ്കാരം ലഭിച്ചപ്പോള്‍
ഇത്തരത്തില്‍ കര്‍മ്മ പ്രാപ്തിയുള്ള വ്യക്തികളെ അമരക്കാരായി ലഭിച്ചത് എന്തുകൊണ്ടും പ്രവാസി മലയാളി ഫെഡറേഷന്റെ ആഗോള വിജയമായി കരുതുന്നുവെന്ന് ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ.ജോസ് കാനാട്ട്, ഫൗണ്ടര്‍ മാത്യു മൂലച്ചേരില്‍, ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്റര്‍ ജോസ് പനച്ചിക്കല്‍, ഗ്ലോബല്‍ പ്രസിഡന്റ് റാഫി പനങ്ങോട്, ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ജോണ്‍ ഫിലിപ്പ്, ഗ്ലോബല്‍ ട്രഷറര്‍ നൗഫല്‍ മാടക്കത്തറ എന്നിവര്‍ ആശംസിച്ചു.
ഇംഗ്ലണ്ട് ലോകകപ്പ് മത്സരങ്ങള്‍ കളിക്കുമ്പോള്‍ ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ദ്ധിക്കാനിടയുണ്ടെന്ന് പോലീസ്. രാജ്യത്തൊട്ടാകെയുള്ള പോലീസ് സേനകള്‍ ഇതിനെതിരെയുള്ള തയ്യാറെടുപ്പിലാണ്. ഗിവ് ഡൊമസ്റ്റിക് അബ്യൂസ് ദി റെഡ് കാര്‍ഡ് എന്ന ക്യാംപെയിനിനാണ് തുടക്കമിട്ടിരിക്കുന്നത്. മുന്‍ ലോകകപ്പുകളില്‍ ഇംഗ്ലണ്ട് ടീം മത്സരിക്കുമ്പോള്‍ ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്ന പഠനങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. 2014 ലോകകപ്പില്‍ ഇംഗ്ലണ്ട് തോറ്റ മത്സരത്തിന്റെ സമയത്ത് ലങ്കാഷയറിലെ ഗാര്‍ഹിക പീഡനങ്ങളില്‍ 38 ശതമാനം വര്‍ദ്ധനയുണ്ടായതായി ലങ്കാസ്റ്റര്‍ യൂണിവേഴ്‌സിറ്റിയുടെ പഠനത്തില്‍ വ്യക്തമായിരുന്നു.
1/2 Give Domestic Abuse the Red Card
Officers are issuing a robust warning that domestic abuse
will not be tolerated before, during or after the #WorldCupDuring the last World Cup, 897 domestic incidents were reported to us. Read more about it here: https://t.co/indnjgzjb2 pic.twitter.com/FoFBb0oNvL
— Cleveland Police UK (@ClevelandPolice) June 12, 2018
ഇംഗ്ലണ്ട് ജയിച്ച മത്സരത്തിന്റെ സമയത്ത് ഇത്തരം കുറ്റകൃത്യങ്ങളില്‍ 26 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തി. ഇംഗ്ലണ്ടിന് മത്സരങ്ങളിലാത്ത ദിവസങ്ങളെ അപേക്ഷിച്ചാണ് ഈ വര്‍ദ്ധനവ്. ഇംഗ്ലണ്ടിന്റെ മത്സരത്തിനു ശേഷമുള്ള ദിവസം കുറ്റകൃത്യങ്ങളില്‍ 11 ശതമാനം വര്‍ദ്ധനവ് മാത്രമാണ് ഉണ്ടായിട്ടുള്ളത്. 2014ല്‍ മത്സരമുള്ള ദിവസങ്ങളില്‍ ശരാശരി 79.3 സംഭവങ്ങളെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മത്സരമില്ലാത്ത ദിവസങ്ങളില്‍ ഇത് 58.2 സംഭവങ്ങള്‍ മാത്രമാണ്.

ഓരോ ലോകകപ്പിലും ഗാര്‍ഹിക പീഡനങ്ങളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും പഠനം പറയുന്നു. 2002ല്‍ ശരാശരി 64 ആയിരുന്നത് 2010ല്‍ 99 ആയി ഉയര്‍ന്നു. ഇംഗ്ലണ്ടിലും വെയില്‍സിലുമായി ഏറ്റവും കുറവ് ഡൊമസ്റ്റിക് വയലന്‍സ് അറസ്റ്റ് റേറ്റുള്ള ഹാംപ്ഷയറില്‍ ഇംഗ്ലണ്ട് മത്സരത്തിനിറങ്ങുന്ന ദിവസങ്ങളില്‍ അഞ്ച് പ്രത്യേക ഡൊമസ്റ്റിക് അബ്യൂസ് റെസ്‌പോണ്‍സ് കാറുകള്‍ ഏര്‍പ്പെടുത്താനാണ് പോലീസ് പദ്ധതിയിട്ടിരിക്കുന്നത്. ഇന്ന് ഇംഗ്ലണ്ട്-ടുണീഷ്യ മത്സരം നടക്കുന്ന സമയത്ത് ഇതിന് തുടക്കമിടും. ഇരകളെ സഹായിക്കുന്നതിനും കുറ്റകൃത്യങ്ങളില്‍ തെളിവ് ശേഖരിക്കുന്നതിനുമായി 10 ഓഫീസര്‍മാരെ അധികമായി നിയോഗിക്കാനും തീരുമാനമുണ്ട്.
ചരിത്രത്തിലെ ഏറ്റവും വലിയ ഫണ്ട് വെട്ടിക്കുറയ്ക്കലിനു ശേഷം നടപ്പില്‍ വരുത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന3.4 ശതമാനത്തിന്റെ എന്‍എച്ച്എസ് ഫണ്ടിംഗ് ബൂസ്റ്റ് ഒന്നിനും തികയില്ലെന്ന് ഡോക്ടര്‍മാര്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി മുതിര്‍ന്ന കണ്‍സള്‍ട്ടന്റുമാരും പ്രൊഫസര്‍മാരും ജിപിമാരും ജൂനിയര്‍ ഡോക്ടര്‍മാരും നഴ്‌സുമാരുമടക്കം 100 പേര്‍ പ്രധാനമന്ത്രിക്ക് തുറന്ന കത്തയച്ചു. അഞ്ച് വര്‍ഷത്തേക്കാണ് പുതിയ ഫണ്ട് അനുവദിച്ചിരിക്കുന്നത്. ഫലത്തില്‍ ഇത് മൊത്തം ഹെല്‍ത്ത് സ്‌പെന്‍ഡിംഗില്‍ 3 ശതമാനത്തിന്റെ വര്‍ദ്ധനവ് മാത്രമേ വരുത്തുന്നുള്ളുവെന്ന് വിദഗ്ദ്ധര്‍ പറയുന്നു. എന്‍എച്ച്എസ് പ്രതിസന്ധി മറികടക്കാന്‍ ഇതുകൊണ്ട് സാധിക്കില്ലെന്നും വിലയിരുത്തപ്പെടുന്നു.

2023-24നുള്ളില്‍ വരുത്താനുദ്ദേശിക്കുന്ന 20 ബില്യന്‍ പൗണ്ടിന്റെ ഫണ്ട് ബൂസ്റ്റ് കഴിഞ്ഞ ഒരു ദശകത്തില്‍ എന്‍എച്ച്എസിനുണ്ടായ തകരാര്‍ പരിഹരിക്കാന്‍ ഉപകാരപ്പെടില്ലെന്ന് കത്ത് വ്യക്തമാക്കുന്നു. 4 ശതമാനത്തില്‍ താഴെയുള്ള ഫണ്ട് വര്‍ദ്ധനവ് എന്‍എച്ച്എസിന്റെ പതനം തുടരുമെന്നതിന്റെയും രോഗികള്‍ ഇനിയും ബുദ്ധിമുട്ടുമെന്നതിന്റെയും സൂചനയാണ്. ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികളിലും ആശുപത്രികളിലും രോഗികള്‍ ദുരിതമനുഭവിക്കാതെയും ദാരുണമായി മരിണപ്പെടാതിരിക്കാനുമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ അനുയോജ്യമായ വിധത്തിലുള്ള ഫണ്ടിംഗാണ് ആവശ്യമെന്നും ഇവര്‍ വ്യക്തമാക്കുന്നു.

അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കണമെങ്കില്‍ കുറഞ്ഞത് 4 ശതമാനം ഫണ്ടിംഗ് ബൂസ്റ്റ് എങ്കിലും നടപ്പാക്കണമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസ്‌കല്‍ സറ്റഡീസും സ്വതന്ത്ര ഹെല്‍ത്ത് ചാരിറ്റികളും വ്യക്തമാക്കിയിരുന്നു. ഒരു ലക്ഷത്തോളം എന്‍എച്ച്എസ് വേക്കന്‍സികള്‍ ഒഴിഞ്ഞു കിടക്കുമ്പോളാണ് ഇത്. 70 വര്‍ഷമാകുന്ന ഹെല്‍ത്ത് സര്‍വീസിന് ഇതുവരെ 3.7 ശതമാനം ഫണ്ടിംഗ് വര്‍ദ്ധന മാത്രമേ ഇതുവരെ ലഭിച്ചിട്ടുള്ളു.