Main News

ലൈസന്‍സ് ലഭിക്കുന്നതിനു മുമ്പ് ഗതാഗത നിയമങ്ങള്‍ കൃത്യമായി അറിയുകയും അവ പാലിക്കുകയും ചെയ്യുന്ന നാം ലൈസന്‍സ് കയ്യില്‍ കിട്ടുന്നതോടെ അവ മറക്കാറാണ് പതിവ്. ചില സുപ്രധാന കാര്യങ്ങള്‍ പോലും വാഹനവുമായി റോഡിലിറങ്ങാന്‍ ലൈസന്‍സ് കിട്ടിയാല്‍ നാം സൗകര്യപൂര്‍വം മറക്കുന്നു. വാഹനം ഓടിക്കുന്നവര്‍ അവരുടെ ചില ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് ഡിവിഎല്‍എയ്ക്ക് വിവരം നല്‍കണമെന്ന കാര്യം എത്രയാളുകള്‍ക്ക് അറിയാം? ആളുകള്‍ക്ക് അത്ര പരിചിതമല്ലാത്ത ചട്ടങ്ങള്‍ വാഹനമോടിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലുണ്ട്. അവ ലംഘിച്ചാല്‍ 1000 പൗണ്ട് വരെ പിഴയായി ലഭിച്ചേക്കാം. ഈ ആരോഗ്യ പ്രശ്‌നങ്ങള്‍ അപകടങ്ങള്‍ക്ക് കാരണമായതായി കണ്ടെത്തിയാല്‍ പ്രോസിക്യൂഷന്‍ വരെ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്.

വാഹനങ്ങളെ നിയന്ത്രിക്കാന്‍ കഴിയാത്ത വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളാണ് ഇവിടെ വിശദീകരിച്ചിരിക്കുന്നത്. ഉറക്കക്കുറവ് മുതല്‍ കേള്‍വിക്കുറവ് വരെയുള്ള പ്രശ്‌നങ്ങള്‍ ഡിവിഎല്‍എയെ അറിയിക്കേണ്ടതാണെന്ന് ലീസ് കാര്‍ എന്ന മോട്ടോറിംഗ് എക്‌സ്‌പെര്‍ട്ട് പറയുന്നു.

1. Déjà vu

സ്ഥലകാല വിഭ്രമം എന്ന് പറയാവുന്ന ഈ അവസ്ഥ തീര്‍ച്ചയായും ഡ്രൈവിംഗിനെ ബാധിക്കുന്നതാണ്. ആരോഗ്യമുള്ളവര്‍ക്ക് പോലും ചിലപ്പോള്‍ ഈ പ്രശ്‌നമുണ്ടാകാറുണ്ട്. അപസ്മാര രോഗികള്‍ക്കാണ് ഈ അവസ്ഥ മിക്കവാറും ഉണ്ടാകാറുള്ളത്. അപസ്മാരമോ ദേജാ വൂവോ ഉള്ളവര്‍ അത് ഡിവിഎല്‍എയെ അറിയിക്കണമെന്ന് ഗവണ്‍മെന്റ് വെബ്‌സൈറ്റ് നിര്‍ദേശിക്കുന്നു.

2. Labyrinthitsi

ചെവിക്കുള്ളില്‍ ഉണ്ടാകുന്ന അണുബാധയാണ് ഈ രോഗം. ഇതു മൂലം ശ്രവണ നാളത്തില്‍ വീക്കമുണ്ടാകും. കുറച്ച് ദിവസങ്ങളില്‍ ഭേദമാകുന്ന അസുഖമാണെങ്കിലും കടുത്ത തലവേദന, കേള്‍വിക്കുറവ്, തലകറക്കം തുടങ്ങിയവ ഉണ്ടാകാമെന്നതിനാല്‍ ഡ്രൈവിംഗിനെ ബാധിക്കുമെന്നത് തീര്‍ച്ചയാണ്.

3. Sleep Apnoea

ഉറക്കത്തില്‍ കണ്ഠനാളം ചുരുങ്ങുകയും ശ്വസോച്ഛോസത്തെ ബാധിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഇത്. സാധാരണ ശ്വസനം തടസപ്പെടുമെന്നതിനാല്‍ ഉറക്കത്തില്‍ നിന്ന് ഞെട്ടിയെഴുന്നേല്‍ക്കുകയും ഉറക്കക്കുറവ് ഡ്രൈവിഗിനെയുള്‍പ്പെടെ ദൈനംദിന ജീവിതത്തിലെ ഒട്ടുമിക്ക കാര്യങ്ങളെയും ബാധിക്കുകയും ചെയ്യും.

4. Eating Disorder

ഭക്ഷണത്തോടുള്ള വിരക്തി ഡ്രൈവിംഗിനുള്ള കഴിവിനെ ബാധിക്കാമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ക്ഷീണം, മന്ദത തുടങ്ങിയവ മൂലം വാഹനമോടിക്കുമ്പോള്‍ ശ്രദ്ധ കുറയാം. അനോറെക്‌സിയ നെര്‍വോസ പോലെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ അത് ഡിവിഎല്‍എയെ അറിയിക്കണമെന്ന് ഗവണ്‍മെന്റ് വെബ്‌സൈറ്റ് പറയുന്നു.

5. Arthritis

സന്ധികളില്‍ കടുത്ത വേദനയും നീരുമുണ്ടാകുന്ന സന്ധിവാത രോഗികള്‍ ഡിവിഎല്‍എയെ ആ വിവരം അറിയിക്കണം. യുകെയില്‍ 10 മില്യന്‍ ആളുകള്‍ ഈ രോഗത്തിന് അടിമകളാണെന്നാണ് കണക്ക്. കൈകാല്‍ മുട്ടുകള്‍, നട്ടെല്ല്, ഇടുപ്പ് തുടങ്ങിയ സന്ധിപ്രദേശങ്ങളിലാണ് സന്ധിവാതത്തിന്റെ നീര് പ്രത്യക്ഷപ്പെടുന്നത്. ഡ്രൈവിംഗ് ഏറ്റവും ബുദ്ധിമുട്ടേറിയതാക്കുന്ന ഒരു രോഗമാണ് ഇത്.

കഴിഞ്ഞ 56 വര്‍ഷങ്ങളായി മൈക്കിള്‍ ബ്രെയിത്‌വെയിറ്റ് താമസിക്കുന്നത് യുകെയിലാണ്. ഭാര്യയും മക്കളും പേരക്കുട്ടികളുമെല്ലാം യുകെയില്‍ ജനിച്ചു വളര്‍ന്നവരും. പക്ഷേ യുകെയില്‍ ജീവിതം മുന്നോട്ട് നയിക്കാനും തൊഴിലെടുക്കാനുമുള്ള മതിയായ രേഖകള്‍ ബ്രെയിത്‌വെയിറ്റിന്റെ കൈവശമില്ലെന്നാണ് അധികാരികള്‍ ആരോപിക്കുന്നത്. ഇതേത്തുടര്‍ന്ന് അദ്ദേഹത്തിന്റെ ജോലിയും നഷ്ടപ്പെട്ടു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ബയോമെട്രിക് കാര്‍ഡുകള്‍ സ്വന്തമായില്ലാത്തവര്‍ക്ക് തൊഴിലെടുക്കാന്‍ അവകാശമില്ലെന്നാണ് അധികൃതരില്‍ നിന്ന് വിശദീകരണം ലഭിച്ചത്. 66കാരനായ ബ്രെയിത്‌വെയിറ്റിന് ജോലി നഷ്ടമായതില്‍ കടുത്ത നിരാശയുണ്ട്. തന്റെ മാതൃദേശത്തിന് തുല്യമായിട്ടാണ് ബ്രിട്ടനെ അദ്ദേഹം കണ്ടിരുന്നത്. ഇമിഗ്രേഷന്‍ സംബന്ധിച്ച നിയമങ്ങള്‍ കടുപ്പിച്ചതോടെ ഇദ്ദേഹത്തെപ്പോലെ നിരവധി പേര്‍ക്കാണ് ജോലിയും യുകെയില്‍ താമസിക്കാനുള്ള അവകാശവും നഷ്ടപ്പെട്ടിരിക്കുന്നത്.

സ്വദേശമായ ബാര്‍ബഡോസില്‍ നിന്നും 1961ല്‍ കുടുംബത്തോടപ്പം ബ്രിട്ടനിലെത്തിയതാണ് ബ്രയെിത്‌വെയിറ്റ്. ആ സമയത്ത് അദ്ദേഹത്തിന് വെറും 9 വയസ് മാത്രമാണ് പ്രായം. പ്രാഥമിക വിദ്യഭ്യാസവും കോളേജ് പഠനവുമെല്ലാം യുകെയില്‍ തന്നെ. അച്ഛന് പോസ്റ്റ് ഓഫീസിലായിരുന്നു ജോലി. വിവാഹം കഴിച്ചത് ലണ്ടനില്‍ നിന്നാണ്. മൂന്ന് മക്കളും 5 പേരക്കുട്ടികളും അടങ്ങുന്നതാണ് ബ്രെയിത്‌വെയിറ്റിന്റെ കുടുംബമിപ്പോള്‍. യുകെ തന്റെ ജന്മദേശമായിത്തന്നെയായിരുന്നു അദ്ദേഹം കണ്ടിരുന്നത്. ഇത്തരമൊരു നിയമക്കുരുക്കിലേക്ക് എത്തിപ്പെടുമെന്ന് അദ്ദേഹം സ്വപ്‌നത്തില്‍ കൂടി കരുതിയിരുന്നില്ല. 1973ല്‍ ബ്രെയിത്‌വെയിറ്റ് ബ്രിട്ടനില്‍ എത്തിച്ചേരുന്ന സമയത്ത് യുകെയില്‍ സ്ഥിര താമസമാക്കാന്‍ ഇതര രാജ്യങ്ങളിലെ പൗരന്മാരെ അനുവദിക്കുന്ന നിയമങ്ങള്‍ നിലവിലുണ്ടായിരുന്നു. ഇതിനായി അനേകം രേഖകള്‍ ഹാജരാക്കേണ്ടതില്ലായിരുന്നു. എന്നാല്‍ 2013ല്‍ തെരേസ മേയ് ഹോം സെക്രട്ടറിയായിരിക്കുന്ന സമയത്ത് നിയമങ്ങളില്‍ മാറ്റം വരുത്തി.

തൊഴിലാളികളുടെ വിവരങ്ങള്‍ കൃത്യമാണോയെന്ന് ജോലി നല്‍കുന്നവര്‍ ഉറപ്പു വരുത്തണമെന്ന് 2013ലെ ഹോസ്‌റ്റൈല്‍ എന്‍വയണ്‍മെന്റ് പോളിസിയില്‍ പറയുന്നു. അതുപോലെ എന്‍എച്ച്എസും രോഗികളുടെ രേഖകള്‍ പരിശോധിച്ച് കൃത്യമാണോയെന്ന് ഉറപ്പു വരുത്തണം. ലാന്റ്‌ലോഡ്‌സും ജോബ്‌സെന്ററുകളും 2013ലെ പോളിസി പാലിക്കേണ്ടതുണ്ട്. 44 വര്‍ഷം യുകെയില്‍ താമസിച്ചിരുന്ന ആല്‍ബര്‍ട്ട് തോംസണ്‍ എന്ന വ്യക്തിക്ക് മതിയായ രേഖകളില്ലെന്ന് ആരോപിച്ച് എന്‍എച്ച്എസ് ചികിത്സ നിഷേധിച്ചിരുന്നു. പ്രോസ്‌റ്റേറ്റ് കാന്‍സര്‍ ബാധിതനായ അദ്ദേഹത്തിന് റേഡിയോതെറാപ്പി നല്‍കാന്‍ സാധിക്കുകയില്ലെന്ന് എന്‍എച്ച്എസ് വ്യക്തമാക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ ചികിത്സാവശ്യങ്ങള്‍ക്കായി നടന്ന ഫണ്ട് റെയിസിംഗില്‍ വെറും 5 ദിവസംകൊണ്ട് 24,000 പൗണ്ട് ശേഖരിച്ചിരുന്നു.

യുകെയില്‍ വീടുകളുടെ വിലയില്‍ സാരമായ വര്‍ദ്ധനവ്. വീടുകളുടെ പ്രതിമാസ വിലവര്‍ദ്ധനവില്‍ ആറു മാസങ്ങള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് മാര്‍ച്ചില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് യുകെയിലെ ഏറ്റവും വലിയ മോര്‍ട്‌ഗേജ് ലെന്‍ഡറായ ഹാലിഫാക്‌സ് വിലയിരുത്തുന്നു. 227,871 പൗണ്ടാണ് ശരാശരി വീടിന് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്ന വില. 1.5 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഇതിലുണ്ടായത്. മാര്‍ച്ച് വരെയുള്ള മൂന്ന് മാസത്തെ വില ഒരു വര്‍ഷം മുമ്പുണ്ടായിരുന്നതിനേക്കാള്‍ 2.7 ശതമാനം കൂടുതലാണ്. ഫെബ്രുവരിയില്‍ 1.8 ശതമാനത്തിന്റെ വാര്‍ഷിക വളര്‍ച്ചയാണ് വിലയില്‍ രേഖപ്പെടുത്തിയത്. ഡിസംബറിലും ജനുവരിയിലും ഹൗസിംഗ് വിപണി നേരിട്ട തിരിച്ചടിക്കു ശേഷമാണ് ഇപ്പോള്‍ ഈ അപ്രതീക്ഷിത ഉണര്‍വ് ഉണ്ടായിരിക്കുന്നതെന്നും ഹാലിഫാക്‌സ് വിലയിരുത്തുന്നു.

ലണ്ടന്‍ ഹൗസിംഗ് വിപണിക്ക് ഈ വര്‍ദ്ധനയില്‍ പങ്കുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഈയാഴ്ചക്ക് ശേഷം മാത്രമേ പ്രദേശങ്ങള്‍ തിരിച്ചുള്ള വിവരങ്ങള്‍ ഹാലിഫാക്‌സ് പുറത്തു വിടുകയുള്ളു. ലണ്ടനിലെ ചില ഭാഗങ്ങളില്‍ ഹൗസിംഗ് വിലയില്‍ കാര്യമായ ഇടിവുണ്ടായിട്ടുണ്ടെന്ന് കഴിഞ്ഞ മാസം പുറത്തു വന്ന ഒരു സര്‍വേ വ്യക്തമാക്കുന്നു. 15 ശതമാനം വരെ ഇടിവുണ്ടായെന്നാണ് വിവരം. അതേസമയം ഇംഗ്ലണ്ടിലും വെയില്‍സിലുമെടുത്താല്‍ നോര്‍ത്ത് വെസ്റ്റിലെ വിലയില്‍ അതിവേഗ വര്‍ദ്ധനവാണ് ഉണ്ടാകുന്നതെന്നും ബ്ലാക്ക്‌ബേണില്‍ 16.4 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും യുവര്‍ മൂവ് എസ്റ്റേറ്റ് ഏജന്റ്‌സ് പറയുന്നു.

ഹാലിഫാക്‌സിന്റെ വിലയിരുത്തലിനനുസരിത്ത് വളര്‍ച്ച പ്രതീക്ഷിക്കരുതെന്ന മുന്നറിയിപ്പും ചില വിദഗദ്ധര്‍ നല്‍കുന്നുണ്ട്. ഇപ്പോള്‍ ഹാലിഫാക്‌സ് റിപ്പോര്‍ട്ട് ചെയ്യുന്ന വളര്‍ച്ച വളരെ വേഗത്തില്‍ ഇല്ലാതാകാന്‍ ഇടയുള്ളതാണെന്ന പാന്‍തണ്‍ മാക്രോഇക്കണോമിക്‌സ് ചീഫ് ഇക്കണോമിസ്റ്റ് സാമുവല്‍ ടൂംബ്‌സ് പറയുന്നു. ഇത് മുന്നോട്ടു പോകാന്‍ സാധ്യതയുള്ള ട്രെന്‍ഡ് അല്ലെന്നും അദ്ദേഹം പറഞ്ഞു. ഹാലിഫാക്‌സിന്റെ പ്രവചനമനുസരിച്ച് 2018 വീടുകള്‍ വാങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് ബുദ്ധിമുട്ട് നല്‍കുമെന്ന് കരുതേണ്ടതില്ലെന്ന് ഇവൈ ഐറ്റം ക്ലബ് ചീഫ് ഇക്കണോമിക് അഡൈ്വസര്‍ ഹോവാര്‍ഡ് ആര്‍ച്ചറും വ്യക്തമാക്കി.

ഉപഭോക്താക്കളെ അമ്പരപ്പിക്കുന്ന ഓഫറുമായി ത്രീ മൊബൈല്‍ കമ്പനി. നിങ്ങള്‍ അവധി ആഘോഷിക്കാന്‍ തയ്യാറെടുക്കുകയാണെങ്കില്‍ കമ്പനിയുടെ പുതിയ ഓഫര്‍ നിങ്ങള്‍ക്ക് വലിയ സാമ്പത്തിക ലാഭം തന്നേക്കും. 22 പ്രമുഖ യൂറോപ്യന്‍ നഗരങ്ങളിലേക്കോ അല്ലെങ്കില്‍ യുകെയിലെ 9 നഗരങ്ങളിലേക്കോ ഉള്ള വിമാന ടിക്കറ്റുകളാണ് ത്രീ മൊബൈല്‍ കമ്പനി ഉപഭോക്താക്കള്‍ക്ക് സമ്മാനമായി നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ ത്രീ മൊബൈല്‍ ഉപഭോക്താക്കള്‍ wunta app ഡൗണ്‍ലോഡ് ചെയ്യുക മാത്രം ചെയ്താല്‍ മതിയാകും. ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നവരില്‍ നിന്നും ഒരോ ദിവസവും വിജയിയെ തെരഞ്ഞെടുക്കും.

ഈ ഓഫര്‍ ഏപ്രില്‍ 4 മുതല്‍ മെയ് മൂന്ന് വരെ മാത്രമെ ഉണ്ടാവുകയുള്ളു. ഫ്രീ ടിക്കറ്റുകള്‍ക്ക് അര്‍ഹരാവാന്‍ ഉപഭോക്താക്കള്‍ എത്രയും പെട്ടെന്ന് തന്നെ wunta app ഡൗണ്‍ലോഡ് ചെയ്യുക. ത്രീ മൊബൈല്‍സിന്റെ ഉപഭോക്താക്കള്‍ അല്ലാത്തവര്‍ക്കും ഈ സുവര്‍ണാവസരത്തില്‍ പങ്കെടുക്കാന്‍ കമ്പനി സാഹചര്യമൊരുക്കിയിട്ടുണ്ട്. ത്രീ മൊബൈല്‍സിന്റെ വെബ്‌സൈറ്റില്‍ നിന്നും സൗജന്യമായി നിങ്ങള്‍ക്ക് സിം കാര്‍ഡ് ലഭിക്കും. സിം ഉപയോഗിച്ചു തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ മത്സരത്തില്‍ പങ്കെടുക്കേണ്ടത് സംബന്ധിച്ച് നിര്‍ദേശങ്ങളള്‍ ലഭിക്കും.

കമ്പനി നല്‍കിയിട്ടുള്ള 31 നഗരങ്ങളില്‍ എവിടെയ്ക്ക് യാത്ര ചെയ്യണമെന്ന് സമ്മാന ജേതാവിന് തീരുമാനിക്കാവുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്ന ജേതാവിന്റെ ഫോണിലേക്ക് സമ്മാനം നേടിയെടുക്കുന്നത് സംബന്ധിച്ച വിവരങ്ങളടങ്ങിയ സന്ദേശം ലഭിക്കും.

സമ്മാനം ചെയ്യാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം.

1. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് wunta app ഡൗണ്‍ലോഡ് ചെയ്യുക.
2. ആപ്പ് ഓപ്പണ്‍ ചെയ്തതിന് ശേഷം ദിവസവും നടക്കുന്ന നറുക്കെടുപ്പില്‍ രജിസ്റ്റര്‍ ചെയ്യുക. കമ്പനി നല്‍കിയിട്ടുള്ള ലിസ്റ്റില്‍ നിന്ന് നിങ്ങള്‍ക്ക് ഇഷ്ടമുള്ള നഗരത്തിന്റെ പേരും രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് ചേര്‍ക്കണം.
3. സമ്മാനത്തിനായി കാത്തിരിക്കുക.

കുട്ടികളുടെ ഫോണുകളിലെ ആപ്പുകളില്‍ ഒരു കണ്ണ് വേണമെന്ന് രക്ഷിതാക്കളോട് പോലീസ്. ഓണ്‍ലൈനില്‍ കുട്ടികള്‍ സുരക്ഷിതരാണെന്ന് ഉറപ്പു വരുത്തുന്നതിനാണ് ഈ നടപടി. ചില പ്രത്യേക ആപ്പുകള്‍ കുട്ടികള്‍ ഉപയോഗിക്കുന്നത് തടയണമെന്ന് രക്ഷിതാക്കള്‍ക്ക് പോലീസ് മുന്നറിയിപ്പ് നല്‍കി. കുട്ടികള്‍, പ്രത്യേകിച്ച് കൗമാരക്കാര്‍ ഉപയോഗിക്കുന്ന 10 ആപ്പുകളില്‍ നിരീക്ഷണം വേണമെന്ന് ഐവിബ്രിഡ്ജ് ആന്‍ഡ് റൂറല്‍ പോലീസാണ് ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് പ്ലിമത്ത് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. #keepthemsafeonline, #keepuptodateonline എന്നീ ഹാഷ്ടാഗുകളിലായാണ് പോലീസിന്റെ സന്ദേശം.

ഈ ആപ്പുകളുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത് അമേരിക്കന്‍ ടെക്ക് ബ്ലോഗറായ ഏപ്രില്‍ റിക്വാര്‍ഡ് ആണെന്നും ഇവയെക്കുറിച്ച് രക്ഷിതാക്കളില്‍ പലര്‍ക്കും കേട്ടുകേള്‍വി പോലും ഉണ്ടാവില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. നമ്മുടെ കുട്ടികളെ ഈ ആപ്പുകള്‍ എപ്രകാരം ഉപയോഗിക്കാമെന്നതിനേക്കുറിച്ച് പഠിപ്പിക്കണമെന്നാണ് ഏപ്രില്‍ അവരുടെ ബ്ലോഗില്‍ ആവശ്യപ്പെടുന്നത്. ഈ ആപ്പുകള്‍ ബ്ലോക്ക് ചെയ്യണമെന്നല്ല, പകരം അവയുടെ ഉപയോഗത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്നാണ് തനിക്ക് പറയാനുള്ളത്. അനോണിമസായിരുന്ന് ചാറ്റ് ചെയ്യാന്‍ കഴിയുന്ന Omegle എന്ന ഫ്രീ ഓണ്‍ലൈന്‍ ചാറ്റ് റൂം ആപ്പ് ഒരു ഉദാഹരണമാണ്.

1. Omegle

2009ല്‍ ലോഞ്ച് ചെയ്ത ഈ ചാറ്റ് റൂം ഇപ്പോള്‍ ഒരു മൊബൈല്‍ ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. അപരിചിതരുമായി ചാറ്റ് ചെയ്യാന്‍ ഈ ആപ്പിലൂടെ കഴിയും.

2. Yubo

യെല്ലോ എന്ന് നേരത്തേ അറിയപ്പെട്ടിരുന്ന ഈ ആപ്പ് അഡല്‍ട്ട് ഡേറ്റിംഗ് ആപ്പുകള്‍ക്ക് സമമാണ്. അപരിചിതരുമായി ടെക്സ്റ്റ്, ഫോട്ടോകള്‍ എന്നിവ പങ്കുവെക്കാനുള്ള സൗകര്യമാണ് ഇത് നല്‍കുന്നത്. നഗ്നഫോട്ടോകള്‍ ഷെയര്‍ ചെയ്തതിന്റെ പേരില്‍ ഈ ആപ്പ് മുമ്പ് പഴികള്‍ കേട്ടിരുന്നു.

3. Calculator App lock

പ്രൈവറ്റ് ഫോട്ടോകളും വീഡിയോകളും ഒളിപ്പിക്കാന്‍ സഹായിക്കുന്ന ആപ്പ് ആണ് ഇത്. ഒരു കാല്‍കുലേറ്റര്‍ ഐക്കണായിരിക്കും ഫോണില്‍ കാണുക. പ്രൈവറ്റ് ബ്രൗസറിലൂടെ ഇന്റര്‍നെറ്റില്‍ കയറാനും പ്രൈവറ്റ് നോട്ടുകള്‍ തയ്യാറാക്കാനും സൂക്ഷിക്കാനും ഇത് ഉപയോഗിക്കാം. ഒരു കാല്‍കുലേറ്ററായി തോന്നുന്ന ഇത് ഒരു രഹസ്യ ഫോട്ടോ വോള്‍ട്ടായി ഉപയോഗിക്കാം.

4. Ask.fm

ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് പ്ലാറ്റ്‌ഫോമാണ് ഇത്. എന്നാല്‍ ഇതിനുള്ളില്‍ ഏറ്റവും ഭീകരമായ സൈബര്‍ബുള്ളിയിംഗ് നടക്കുന്നുണ്ടെന്ന് ഏപ്രില്‍ പറയുന്നു. അജ്ഞാതരായിരുന്ന് ക്രൂരമായ ചോദ്യങ്ങള്‍ ചോദിക്കാനും മെസേജുകള്‍ അയക്കാനും ഈ ആപ്പില്‍ സാധിക്കും. ഇത്തരത്തിലുള്ള ഭീഷണികളെത്തുടര്‍ന്ന് രണ്ട് അമേരിക്കന്‍ കൗമാരക്കാര്‍ ആത്മഹത്യ ചെയ്തതോടെയാണ് ഈ സൈറ്റ് നിരീക്ഷണത്തിനു വിധേയമായത്.

5. Kik messenger

ഫ്രീ ഇന്‍സ്റ്റന്റ് മെസഞ്ചര്‍ ആപ്പ് ആയ കിക് മെസഞ്ചര്‍ മെസേജുകളും, ഫോട്ടോകളും വീഡിയോകളും മറ്റും അയക്കാനും വെബ് പേജുകള്‍ ഷെയര്‍ ചെയ്യാനുമുള്ള സൗകര്യം നല്‍കുന്നു. സ്‌പെഷ്യല്‍ ഗ്രൂപ്പുകള്‍ സൃഷ്ടിച്ച് വീഡിയോ ചാറ്റ് നടത്താനും സൗകര്യമുണ്ട്. ഫോണ്‍ നമ്പര്‍ നല്‍കാതെ തന്ന അനോണിമസായി തുടരാന്‍ ഈ ആപ്പ് അവസരം നല്‍കുന്നുണ്ട്.

6. Hot or Not

ഇതൊരു ഗെയിം ആപ്പാണ്. നിങ്ങള്‍ക്ക് നിങ്ങളുടെ ചിത്രങ്ങള്‍ ഇതില്‍ അപ്ലോഡ് ചെയ്യുകയും അതിനെ മറ്റ് യൂസര്‍മാരെക്കൊണ്ട് റേറ്റ് ചെയ്യിക്കുകയും ചെയ്യാം. സുഹൃത്തുക്കള്‍ എത്രമാത്രം ‘ഹോട്ട്’ ആണെന്ന് ഈ ആപ്പില്‍ പരിശോധിക്കാന്‍ കഴിയും. അടുത്തുള്ളവരില്‍ ഹോട്ടസ്റ്റ് ആരാണെന്ന് തെരയാനും ഇതിലൂടെ കഴിയും. അപരിചിതര്‍ നിങ്ങളെ റേറ്റ് ചെയ്യുമെന്നതാണ് പ്രധാന പ്രത്യേകത.

7. Burnbook

ഒരു അനോണിമസ് ഗോസിപ്പ് ആപ്പാണ് ബേണ്‍ബുക്ക്. ഓഡിയോ, ടെക്‌സ്റ്റ്, ഫോട്ടോ തുടങ്ങിയ രൂപങ്ങളില്‍ ആളുകളെക്കുറിച്ച് പരദൂഷണം പറയാന്‍ ഈ ആപ്പ് സൗകര്യം നല്‍കുന്നു. മീന്‍ ഗേള്‍സ് എന്ന സിനിമയിലെ ബേണ്‍ ബുക്ക് ആണ് ഈ ആപ്പിന്റെ പേരിനു പിന്നില്‍. ഫ്രീയായി ഡൗണ്‍ലോഡ് ചെയ്യാവുന്ന ഈ ആപ്പില്‍ 10 മൈല്‍ ചുറ്റളവിലുള്ള സ്‌കൂള്‍ കമ്യൂണിറ്റികളില്‍ സെര്‍ച്ച് ചെയ്ത് കയറാം. അവരുമായി പരദൂഷണങ്ങള്‍ പങ്കുവെക്കുകയുമാകാം.

8. Wishbone

വിവാദത്തിലായ ഒരു കംപാരിസണ്‍ ആപ്പാണ് ഇത്. നിങ്ങള്‍ക്ക് ഇഷ്ടമുള്ള എന്തുമായും താരതമ്യത്തിന് ഈ ആപ്പ് സൗകര്യം നല്‍കും. കുട്ടികളെ തമ്മില്‍ താരതമ്യം ചെയ്യാനും അവരെ കഴിവു കുറച്ചു കാണാനും ഈ ആപ്പ് കാരണമാകുമെന്ന് ഏപ്രില്‍ പറയുന്നു.

9. Whisper

രഹസ്യങ്ങള്‍ പങ്കുവെക്കാനും പുതിയ ആളുകളുമായി കൂടിക്കാഴ്ചയ്ക്കും അവസരമൊരുക്കുന്ന അനോണിമസ് ആപ്പാണ് വിസ്പര്‍. പ്രൈവറ്റ് ഫോട്ടോകളും വീഡിയോകളും ഷെയര്‍ ചെയ്യാനും ഈ ആപ്പിലൂടെ സാധിക്കും. 2012ല്‍ അവതരിപ്പിച്ച ഈ ആപ്പിന് 187 രാജ്യങ്ങളിലായി 250 മില്യന്‍ പ്രതിമാസ ഉപയോക്താക്കളുണ്ട്.

10. Instagram

പട്ടികയില്‍ ഏറ്റവും ജനപ്രീതിയുള്ള ആപ്പ് ഇത് മാത്രമാണ്. ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഫോട്ടോ, വീഡിയോ ഷെയറിംഗ് ആപ്പില്‍ ഫിന്‍സ്റ്റ എന്ന പേരില്‍ അറിയപ്പെടുന്ന ഫേക്ക് ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളില്‍ അഭിരമിക്കാനാണ് കുട്ടികള്‍ക്ക് താല്‍പര്യമെന്ന് ഏപ്രില്‍ പറയുന്നു. പ്രൈവറ്റ് മെസേജുകള്‍ ഡിലീറ്റ് ചെയ്യാന്‍ എളുപ്പമാണെന്നതിനാലാണ് കുട്ടികള്‍ക്ക് ഈ ആപ്പ് പ്രിയങ്കരമായതെന്നും ഏപ്രില്‍ വിശദീകരിക്കുന്നു.

ലോസാഞ്ചല്‍സ്, കാലിഫോര്‍ണിയ:  ലോസാഞ്ചല്‍ത്സിനു സമീപം സാന്റാ ക്ലാരിറ്റയില്‍ താമസിച്ചിരുന്ന നാലംഗ കുടുംബത്തെയാണ് കാണാതായത്. യൂണിയന്‍ ബാങ്കില്‍ വൈസ് പ്രസിഡന്റായ സന്ദീപ് തോട്ടപ്പിള്ളി (42) ഭാര്യ സൗമ്യ (38) മക്കളായ സിദാന്ത് (12) സച്ചി (9) എിവരെപ്പറ്റി നാലു ദിവസമായി വിവരമൊന്നും ലഭിക്കാത്തതിനെ തുടര്‍ന്നു ഇവരെ കാണാനില്ലെന്ന് ബന്ധുക്കള്‍ പോലീസില്‍ അറിയിച്ചു.

കാലിഫോര്‍ണിയയില്‍ നിന്നു ഓറിഗണിലെ പോര്‍ട്ട്‌ലന്‍ഡിലേക്ക് വന്ന ശേഷം മടങ്ങിയതാണ് ഇവര്‍. ഈ മാസം നാലാം തീയതി കാലിഫോര്‍ണിയയിലെ ക്ലമാത്തിലെ ഹോളിഡേ ഇന്‍ എക്‌സ്പ്രസില്‍ താമസിച്ചു. തുടര്‍ന്ന് ആറിനു വ്യാഴാഴ്ച ചെക്ക് ഔട്ട് ചെയ്ത ശേഷം വിവരമൊന്നുമില്ലെന്നു ടെക്‌സസിലുള്ള സന്ദീപിന്റെ കസിന്റെ ഭര്‍ത്താവ് അനൂപ് വിശ്വംഭരന്‍ പറഞ്ഞു. ഒരു ചുവന്ന ഹോണ്ട കാറിലായിരുന്നു കുടുംബം സഞ്ചരിച്ചിരുന്നത്.

ആറാം തീയതി വ്യാഴാഴ്ച രാത്രി സാനോസെയിലുള്ള കസിന്‍ കമലിന്റെ വീട്ടില്‍ ഡിന്നറിനു എത്തുമെന്നാണു പറഞ്ഞിരുന്നത്. ക്ലമാത്തില്‍ നിന്ന് ഏഴര മണിക്കൂറേയുള്ളു സാനോസെയ്ക്ക്. ഡിന്നറിനു ശേഷം അവിടെ തങ്ങാതെ ഹോട്ടലിലേക്കു പോകാനായിരുന്നു പരിപാടി. എന്നാല്‍ അര്‍ദ്ധരാത്രി വരെ കാത്തിരുന്നിട്ടും അവര്‍ എത്തിയില്ല. വിളിച്ചിട്ടും കിട്ടാതായതോടെയാണു സാനോസെ പോലീസില്‍ ഐ.ടി ഉദ്യോഗസ്ഥനായ കമല്‍ പരാതി നല്‍കിയത്. നാട്ടിലെ വീട്ടില്‍ വല്ല വിവരവുമുണ്ടോ എന്നും വിളിച്ചു ചോദിച്ചിരുന്നു.

ഗുജറാത്തിലെ സൂറിച്ചിലാണു സന്ദീപിന്റെ കുടുംബം. സൗമ്യ കൊച്ചി സ്വദേശിയാണ്. 12 വര്‍ഷമായി അമേരിക്കയിലെത്തിയിട്ട്. ഇരുവരുടെയും മാതാപിതാക്കള്‍ നാട്ടിലാണ്.

എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ബന്ധപ്പെടുക: 813-616-3091.

 

ബ്രിട്ടന്റെ ഉദ്പാദനക്ഷമത അതിവേഗം വളരുന്നുവെന്ന് റിപ്പോര്‍ട്ട്. 12 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് വളര്‍ച്ചയെന്നാണ് ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റികിസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഇത് വലിയ ഊര്‍ജ്ജമാണ് പകര്‍ന്നു നല്‍കുന്നതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. മണിക്കൂര്‍ അടിസ്ഥാനത്തിലുള്ള ഔട്ട്പുട്ട് 2017ലെ അവസാന ആറ് മാസങ്ങളില്‍ 1.7 ശതമാനം വര്‍ദ്ധിച്ചു. 2005നു ശേഷമുള്ള ഏറ്റവും വലിയ അര്‍ദ്ധ വാര്‍ഷിക പ്രകടനമാണ് ഇത്.

കഴിഞ്ഞ വര്‍ഷം ബിസിനസ് ഇന്‍വെസ്റ്റ്‌മെന്റുകള്‍ റെക്കോര്‍ഡ് പ്രകടനമാണ് കാഴ്ചവെച്ചതെന്ന ഒഎന്‍എസ് റിപ്പോര്‍ട്ടിന് പിന്നാലെയാണ് സാമ്പത്തിക രംഗം മുന്നോട്ടെന്ന സൂചന നല്‍കുന്ന ഈ റിപ്പോര്‍ട്ടും പുറത്തു വന്നിരിക്കുന്നത്. മാന്ദ്യമുണ്ടാകുമെന്ന് വിലപിക്കുന്നവരെ അതിശയിപ്പിക്കുന്ന പ്രകടനമാണ് സമ്പദ് വ്യവസ്ഥ നടത്തിയിരിക്കുന്നതെന്ന് ബ്രെക്‌സിറ്റ് അമനുകൂലികള്‍ പ്രതികരിച്ചു. കഴിഞ്ഞ ഫെബ്രുവരിയില്‍ ജര്‍മനിയിലെ വ്യാവസായികോദ്പാദനത്തില്‍ ഉണ്ടായ 1.6 ശതമാനത്തിന്റെ ഇടിവ് ഒരു സൂചനയാണെന്നും യൂറോസോണിലാകെ പടരാന്‍ സാധ്യതയുണ്ടെന്നും ഇവര്‍ പറയുന്നു.

ബ്രെക്‌സിറ്റ് ആശങ്കകള്‍ക്കിടെയാണ് സാമ്പത്തികമേഖലയില്‍ ഈ വളര്‍ച്ച രേഖപ്പെടുത്തിയിരിക്കുന്നത്.  എന്നാല്‍ ബ്രിട്ടീഷ് ഉദ്പാദനക്ഷമത മറ്റ് വന്‍ സമ്പദ്ഘടനകളേക്കാള്‍ വളരെ പിന്നിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജി7 രാജ്യങ്ങളേക്കാള്‍ ശരാശരി 16.3 ശതമാനം പിന്നിലാണ് ഇത്. ഉദ്പാദനക്ഷമതയില്‍ മുന്‍പന്തിയിലെത്തണമെങ്കില്‍ ബ്രിട്ടന്‍ ബഹുദൂരം മുന്നോട്ടു പോകേണ്ടതുണ്ടെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.

ഫോര്‍മുല വണ്‍ ഇതിഹാസം മൈക്കിള്‍ ഷുമാക്കറിന്റെ ആരോഗ്യ നില മെച്ചപ്പെടാന്‍ പ്രാര്‍ത്ഥനകളുമായി പതിനായിരക്കണക്കിന് ആരാധകര്‍. അപകടത്തില്‍പ്പെട്ട് തലയ്ക്ക് മാരകമായ ക്ഷതമേറ്റ ഷുമാക്കര്‍ കഴിഞ്ഞ നാല് വര്‍ഷമായി ചികിത്സയിലാണ്. ലോകത്താകമാനം കോടിക്കണക്കിന് ആരാധകരുള്ള റേസിംഗ് ഇതിഹാസത്തിന്റെ രോഗം ഭേദമാകുന്നതിനായി നിരവധി പേരാണ് പ്രാര്‍ത്ഥനകളുമായി കാത്തിരിക്കുന്നത്. അദ്ഭുതങ്ങള്‍ സംഭവിക്കുമെന്നും തങ്ങളുടെ പ്രിയതാരം തിരിച്ചു വരുമെന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നു. സ്വിറ്റ്‌സര്‍ലാണ്ടിലെ ലെയ്ക്ക് ജനീവയിലുള്ള കുടുംബ വീട്ടിലാണ് ഷുമാക്കര്‍ ഇപ്പോള്‍ ചികിത്സ തുടരുന്നത്. ട്രാക്കില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള ഷുമാക്കര്‍ 7 തവണ ഫോര്‍മുല-1 ലോക ചാമ്പ്യന്‍പട്ടം കരസ്ഥമാക്കിയിട്ടുണ്ട്.

2013 ഡിസംബറിലാണ് ഷുമാക്കറിന്റെ ജീവിതത്തെ ദുരന്തത്തിലേക്ക് തള്ളിവിട്ട അപകടം നടക്കുന്നത്. ഫ്രാന്‍സിലെ പ്രമുഖ സ്‌കീ റിസോട്ടായ മെരിബലില്‍ വെച്ച് സ്‌കീങ് നടത്തുന്നതിനിടെ വീണ ഷുമാക്കറിന്റെ തലയ്ക്ക് മാരകമായ പരിക്കേറ്റു. സ്‌കീയിങിനിടെ നിലത്ത് വീണ താരത്തിന്റെ തല സമീപത്തുണ്ടായിരുന്ന പാറയിലിടിക്കുകയായിരുന്നു. തലയുടെ പിന്‍ഭാഗത്തേറ്റ ക്ഷതം ഗുരുതര പ്രശ്‌നങ്ങള്‍ക്ക് കാരണമായി. അപകടത്തിന് ശേഷം ഒരു വര്‍ഷം കോമയിലായിരുന്നു താരം. ട്രാക്കില്‍ നിരവധി അപകടങ്ങള്‍ പറ്റിയിട്ടുണ്ടെങ്കിലും അവയൊന്നും സാരമായ പ്രശ്ങ്ങള്‍ സൃഷ്ടിച്ചവയായിരുന്നില്ല. പക്ഷേ ഈ അപകടം ഷുമാക്കറിന്റെ ജീവിതം തന്നെ ദുരിതപൂര്‍ണമാക്കി. ആയിരക്കണക്കിന് ആരാധകരാണ് താരത്തിന്റെ ആരോഗ്യം മെച്ചപ്പെടുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചുകൊണ്ട് ദിനം പ്രതി സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വരുന്നത്.

ഷുമാക്കറിന്റെ ആരോഗ്യ നില സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ആഗ്രഹങ്ങള്‍ അറിയിച്ചുകൊണ്ട് നിരവധിയാളുകളാണ് സോഷ്യല്‍ മീഡിയകളില്‍ രംഗത്ത് വന്നിരുന്നെങ്കിലും. വിവരങ്ങള്‍ പുറത്ത് വിടാന്‍ കുടുംബം തയ്യാറായിട്ടില്ല. അദ്ദേഹത്തിന്റെ ആരോഗ്യകാര്യങ്ങള്‍ പൊതു പ്രശ്‌നമല്ലെന്നാണ് കുടുബത്തിന്റെ കാഴ്ച്ചപ്പാട്. അതേസമയം ഒരു മിറക്കിളിനായി പ്രതീക്ഷിക്കാന്‍ അദ്ദേഹത്തിന്റെ മകള്‍ കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് ആരാധകരോട് സോഷ്യല്‍ മീഡിയ സന്ദേശത്തില്‍ പറഞ്ഞിരുന്നു.

ആരാധകരുടെ പ്രാര്‍ത്ഥനകള്‍ക്കും ആശംസകള്‍ക്കും കുടുബം നന്ദി അറിയിച്ചിട്ടുണ്ട്. 20 വര്‍ഷത്തെ റേസിംഗ് കരിയറില്‍ 7 ലോക കീരിടങ്ങളും 91 റേസ് വീജയങ്ങളും ഷുമാക്കറിന്റെ പേരിലുണ്ട്. ജോര്‍ഡാന്‍ ഗ്രാന്‍ഡ്പ്രിക്‌സ്, ബെനട്ടണ്‍, ഫെറാറി എന്നിവര്‍ക്ക് വേണ്ടിയാണ് കരിയറിന്റെ ഭൂരിഭാഗവും ഷുമാക്കര്‍ കാറോടിച്ചത്. ഇവരെ കൂടാതെ മെഴ്‌സിഡസിന് വേണ്ടിയും ഷുമാക്കര്‍ മത്സരിച്ചിട്ടുണ്ട്.

 

യുകെയില്‍ എത്തിച്ചേര്‍ന്ന കുട്ടികളായ അഭയാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസത്തിനും വിലക്ക്. വിദ്യാഭ്യാസ വിലക്ക് ഇല്ലെന്നാണ് ഗവണ്‍മെന്റ് അവകാശപ്പെടുന്നതെങ്കിലും ഈ വര്‍ഷം ജനുവരി മുതല്‍ നടപ്പായ പുതിയ നിയമമനുസരിച്ച് അഭയത്തിനായി അപേക്ഷിക്കുന്നവര്‍ ഇമിഗ്രേഷന്‍ ബെയിലിലാണ്. ഇതിന്റെയടിസ്ഥാനത്തില്‍ യുകെയില്‍ തുടരുന്നതിനുള്ള ഇവരുടെ അപേക്ഷയില്‍ തീരുമാനമാകുന്നതുവരെ ജോലികളില്‍ പ്രവേശിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒരേ സ്ഥലത്ത് മാത്രമേ ഇവര്‍ക്ക് താമസിക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളു. പോലീസിലോ ഹോം ഓഫീസിലോ റിപ്പോര്‍ട്ട് ചെയ്യുന്നതും നിര്‍ബന്ധമായിരുന്നു.

കുറച്ച് ആഴ്ചകള്‍ക്ക് മുമ്പാണ് വിദ്യാഭ്യാസത്തിനും വിലക്കുണ്ടെന്ന കാര്യം അഭയാര്‍ത്ഥികള്‍ അറിയുന്നത്.പലരും പ്രധാനപ്പെട്ട വാര്‍ഷിക പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് ഈ വിവരം വ്യക്തമാകുന്നത്. ഹോം ഓഫീസിന്റെ പുതിയ പേപ്പര്‍വര്‍ക്കുകള്‍ പരിശോധിച്ച ചാരിറ്റി പ്രവര്‍ത്തകരാണ് ചില അഭയാര്‍ത്ഥികള്‍ക്ക് ഇതേക്കുറിച്ചുള്ള വിവരം നല്‍കിയത്. മാറ്റങ്ങള്‍ വരുത്തിയതിനേക്കുറിച്ച് യാതൊരു വിശദീകരണവും നല്‍കാതെ പുതിയ രേഖകള്‍ ഹോം ഓഫീസ് ഇവര്‍ക്ക് നല്‍കുകയാണെന്ന് ഡങ്കന്‍ ലൂയിസിലെ സോളിസിറ്ററായ ഹന്ന ബെയിന്‍സ് പറയുന്നു.

പുതുതായി ഏര്‍പ്പെടുത്തിയ വ്യവസ്ഥയേക്കുറിച്ച് അറിയാതെ പഠനം തുടരുന്ന അഭയാര്‍ത്ഥികള്‍ ബെയില്‍ വ്യവസ്ഥ ലംഘിച്ചതായി മുദ്രകുത്തപ്പെടാന്‍ സാധ്യതയുള്ള അവസ്ഥിലാണെന്നും അവര്‍ പറഞ്ഞു. അഭയത്തിനായുള്ള അപേക്ഷ നിരസിക്കപ്പെടാന്‍ മതിയായ കാരണമാണ് ഈ വ്യവസ്ഥാ ലംഘനം. 2016ലെ ഇമിഗ്രേഷന്‍ നിയമത്തില്‍ വരുത്തിയ മാറ്റങ്ങള്‍ ജനുവരി മുതലാണ് നിലവില്‍ വന്നത്. ഇതിലേര്‍പ്പെടുത്തിയിരിക്കുന്ന പുതിയ വ്യവസ്ഥകള്‍ക്കെതിരെ ക്യാംപെയിനര്‍മാര്‍ രംഗത്തെത്തിയിട്ടുണ്ട്.

ബ്രിട്ടനില്‍ നിന്നും ചികിത്സയ്ക്കായി മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാരുടെ എണ്ണം വര്‍ദ്ധിക്കുന്നു. എന്‍എച്ച്എസ് ആശുപത്രികളില്‍ ചികിത്സയ്ക്കായി ദീര്‍ഘകാലം കാത്തിരിക്കേണ്ടി വരുന്നതിനാലാണ് പലരും ഇതര രാജങ്ങളെ ആശ്രയിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇടുപ്പ, കാല്‍മുട്ട് സര്‍ജറികള്‍ക്കായി ദീര്‍ഘകാലം കാത്തിരിക്കേണ്ടി വരുന്നതും ഡെന്റല്‍ ക്ലിനിക്കുകളിലെ ചാര്‍ജ് വര്‍ദ്ധനവും രോഗികളെ മറ്റു രാജ്യങ്ങളില്‍ ചികിത്സ തേടാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. 2017ല്‍ മാത്രം 2,11,000 പേരാണ് ചികിത്സ തേടി മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്തിരിക്കുന്നത്. അതേസമയം 2014ല്‍ വെറും 48,000 പേര്‍ മാത്രമായിരുന്നു ഇത്തരം യാത്രകള്‍ നടത്തിയിരുന്നത്. എന്‍എച്ച്എസില്‍ കൃത്യസമയത്ത് ചികിത്സ ലഭിക്കാതിരുന്നാല്‍ വരും കാലങ്ങളില്‍ മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്ന രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകും.

ഓപ്പറേഷനുകള്‍ക്കായി രോഗികള്‍ക്ക് എന്‍എച്ച്എസ് കാത്തിരിപ്പ് സമയത്തില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വര്‍ദ്ധനവുണ്ടായിട്ടുണ്ട്. എന്‍എച്ച്എസിലെ 400,000ത്തിലധികം രോഗികള്‍ക്ക് ചികിത്സയ്ക്കായി 18 ആഴ്ച്ചകളോളം കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്. 2014നെ അപേക്ഷിച്ച് 60,000ത്തോളം അധികമാളുകള്‍ക്ക് ദുരിതമനുഭവിക്കേണ്ടി വന്നു. ചികിത്സ തേടി ബ്രിട്ടീഷ് പൗരന്മാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ഈസ്റ്റേണ്‍ യൂറോപ്പിനെയാണ്. കഴിഞ്ഞ വര്‍ഷം ചികിത്സ തേടി പോളണ്ടിലെത്തിയത് 18,000 പേരാണ്. 2014നെ അപേക്ഷിച്ച് 50 ശതമാനം വര്‍ദ്ധനവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്ലാസ്റ്റിക് സര്‍ജറി, തിമിര ശസ്ത്രക്രിയ എന്നിവക്കായാണ് പോളണ്ടിലേക്ക് കൂടുതല്‍ പേരും എത്തുന്നത്. ഹംഗറി, ബള്‍ഗേറിയ തുടങ്ങിയ രാജ്യങ്ങളും യുകെ പൗരന്മാര്‍ ചികിത്സയ്ക്കായി തെരെഞ്ഞടുക്കുന്ന രാജ്യങ്ങളുടെ ഗണത്തില്‍പ്പെടും. ദന്തചികിത്സ, കോസ്‌മെറ്റിക് സര്‍ജറികള്‍ എന്നിവയ്ക്കാണ് കൂടുതല്‍ പേരും ഹംഗറിയെ ആശ്രയിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ ഹംഗറി സന്ദര്‍ശിച്ചത് 19,000 പേരാണ്. കഴിഞ്ഞ കാലങ്ങളെക്കാള്‍ മൂന്ന് മടങ്ങിലധികം പേരാണ് ഇപ്പോള്‍ ചികിത്സയ്ക്കായി ഹംഗറിയിലെത്തുന്നത്.


ബള്‍ഗേറിയിലെ ആരോഗ്യ മേഖലയാണ് ഈസ്‌റ്റേണ്‍ യൂറോപ്പില്‍ ഏറ്റവും മികച്ച രീതിയില്‍ വളര്‍ച്ച നേടിക്കൊണ്ടിരിക്കുന്നത്. 2015ല്‍ വെറും 1000 പേരാണ് ചികിത്സയ്ക്കായി ബള്‍ഗേറിയയില്‍ എത്തിയത്. എന്നാല്‍ 2017 ആകുമ്പോള്‍ ഇത് 6000 പേരിലെത്തി. ചികിത്സാച്ചെലവ് കുറഞ്ഞതും സൗകര്യപ്രദമായ സ്വകാര്യ ആശുപത്രികളുമാണ് ബള്‍ഗേറിയയുടെ ആരോഗ്യ മേഖലയുടെ വളര്‍ച്ചയ്ക്ക് പ്രധാന കാരണമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ചെറിയ ചെലവില്‍ ചികിത്സ ലഭിക്കാനായി മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണവും നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരികയാണ്. 65കാരനായ വീറ്റ്‌ലി, നോട്ടിംഗ്ഹാംഷയര്‍ സ്വദേശി അലന്‍ ബക്കര്‍ ചികിത്സയ്ക്കായി മസിഡോണിയ വരെ യാത്ര ചെയ്തിരുന്നു. പ്രോസ്റ്റേറ്റ് കാന്‍സര്‍ ബാധിതനായിരുന്ന അലന്‍ റേഡിയോതെറാപ്പി ചെയ്യുന്നതിനാണ് മാസിഡോണിയയിലെ ആശുപത്രിയുടെ സഹായം തേടിയത്. യുകെയിലെ സ്വകാര്യ ആശുപത്രിയില്‍ 35,000 പൗണ്ട് ചെലവാകുമായിരുന്ന ഈ ചികിത്സയ്ക്ക് വെറും 3,300 പൗണ്ട് മാത്രമേ മാസിഡോണിയയില്‍ ആവശ്യമായി വരികയുള്ളു.

RECENT POSTS
Copyright © . All rights reserved