Main News

ആധുനിക സിടി സ്‌കാനറുകളുടെയും പരിശീലനം സിദ്ധിച്ച റേഡിയോളജിസ്റ്റുകളുടെയും ക്ഷാമം എന്‍എച്ച്എസില്‍ രൂക്ഷമാണെന്ന് വിദഗ്ദ്ധര്‍. ഇതേത്തുടര്‍ന്ന് നിരവധി രോഗികള്‍ ശരിയായ ചികിത്സ കിട്ടാതെ മരിക്കുന്നുണ്ടെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഹാര്‍ട്ട് അറ്റാക്കുമായി ആശുപത്രികളില്‍ എത്തുന്ന ആയിരക്കണക്കിന് രോഗികള്‍ക്ക് ഈ പ്രതിസന്ധി മൂലം വിശദമായ പരിശോധനകള്‍ നടത്താന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. കഴിഞ്ഞ വര്‍ഷം മാത്രം നെഞ്ചുവേദനയുമായി ആശുപത്രിയിലെത്തിയ 56,289 പേര്‍ക്ക് സിടി സ്‌കാന്‍ ടെസ്റ്റ് നടത്താന്‍ കഴിഞ്ഞില്ല. റോയല്‍ കോളേജ് ഓഫ് റേഡിയോളജിസ്റ്റ്‌സിന്റെ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. വിട്ടുമാറാത്ത നെഞ്ചുവേദനയുമായി എത്തുന്നവര്‍ക്ക് ഈ പരിശോധന നിര്‍ബന്ധമായും നടത്തിയിരിക്കണമെന്നാണ് എന്‍എച്ച്എസ് മാനദണ്ഡങ്ങള്‍ പറയുന്നത്.

ഈ പരിശോധനയ്ക്കായുള്ള വെയിറ്റിംഗ് ലിസ്റ്റ് യുകെയില്‍ പലയിടത്തും 26 ആഴ്ച വരെ നീളുന്നുണ്ടെന്ന് ആര്‍സിആര്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ആന്‍ജിന എന്ന നെഞ്ചുവേദനയുമായെത്തിയവരില്‍ പരിശോധന നടത്താന്‍ കഴിയാതിരുന്നവരുടെ യഥാര്‍ത്ഥ എണ്ണം 1,32,000 ആണെന്നും ആര്‍സിആര്‍ വിലയിരുത്തുന്നു. സ്‌കാന്‍ പരിശോധന നേരത്തേ നടത്താന്‍ കഴിഞ്ഞാല്‍ രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയും. അടുത്ത ആഞ്ചു വര്‍ഷത്തിനുള്ളില്‍ ഹൃദയാഘാതം വന്ന് മരിക്കാനുള്ള സാധ്യത പകുതിയായി കുറയ്ക്കാനും പരിശോധനയിലൂടെ സാധിക്കുമെന്ന് റേഡിയോളജിസ്റ്റുകള്‍ വ്യക്തമാക്കുന്നു. റേഡിയോളജിസ്റ്റുകളും ഉപകരണങ്ങളും ആവശ്യത്തിനുണ്ടെങ്കില്‍ ആയിരക്കണക്കിനാളുകളെ മരണത്തില്‍ നിന്ന് രക്ഷിക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്നാണ് ആര്‍സിആര്‍ അവകാശപ്പെടുന്നത്.

ആധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള പരിശോധനയിലൂടെ രോഗികള്‍ക്ക് മരുന്നു മാത്രം മതിയാകുമോ അതോ ശസ്ത്രക്രിയ ആവശ്യമാകുമോ എന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കാന്‍ കഴിയുമെന്ന് ആര്‍സിആര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ.ആന്‍ഡ്രൂ ബീല്‍ പറയുന്നു. ആര്‍ട്ടറികളിലെ ബ്ലോക്കുകള്‍ ഉള്‍പ്പെടെയുള്ളവ കണ്ടെത്താന്‍ ഇതിലൂടെ കഴിയും. ഇതു മാത്രമല്ല, നെഞ്ചു വേദന ഹൃദയാഘാതത്തിന്റെ ലക്ഷണമല്ലെന്നും അടുത്ത അഞ്ചു വര്‍ഷത്തേക്ക് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നും രോഗിക്ക് അറിയാന്‍ കഴിഞ്ഞാല്‍ അതുണ്ടാക്കുന്ന ആശ്വാസം എത്ര വലുതായിരിക്കുമെന്നും അദ്ദേഹം ചോദിക്കുന്നു.

ഒരു പ്രസവത്തില്‍ നാലു കുട്ടികള്‍ എന്നത് യുവതികളായ അമ്മമാര്‍ക്ക് പോലും അല്പം റിസ്‌കുള്ള കാര്യമാണ്. അപ്പോള്‍ പ്രായമേറുമ്പോള്‍ സങ്കീര്‍ണ്ണതയേറിയ ഗര്‍ഭവും പ്രസവവും ഉണ്ടാക്കാവുന്ന പൊല്ലാപ്പുകള്‍ പറയാവുന്നതിലും വലുതായിരിക്കും. എന്നാല്‍ അതിനെയെല്ലാം തരണം ചെയ്ത് നാല്‍വര്‍ സംഘത്തിന് ജന്മം നല്‍കിയിരിക്കുകയാണ് ട്രേസി ബ്രിറ്റന്‍ എന്ന 50 കാരി. കഴിഞ്ഞ മാസമാണ് സിസേറിയന്‍ ശസ്ത്രക്രിയയിലൂടെ നാലു കുഞ്ഞുങ്ങള്‍ക്ക് ഇവര്‍ ജന്മം നല്‍കിയത്. മൂന്ന് പെണ്‍കുട്ടികള്‍ക്കും ഒരു ആണ്‍കുട്ടിക്കുമാണ് ട്രേസി മാതാവായത്. ഐവിഎഫ് ചികിത്സയിലൂടെയാണ് ഇവര്‍ ഗര്‍ഭം ധരിച്ചത്. ഇതോടെ ബ്രിട്ടനില്‍ ഒരു പ്രസവത്തില്‍ നാലു കുട്ടികള്‍ക്ക് ജന്മം നല്‍കിയ ഏറ്റവും പ്രായമേറിയ അമ്മ എന്ന റെക്കോര്‍ഡും ഇവര്‍ സ്വന്തമാക്കിയിരിക്കുകയാണ്. ഗര്‍ഭകാലം 31 ആഴ്ച പിന്നിട്ടതോടെ ശസ്ത്രക്രിയയിലൂടെ കുട്ടികളെ പുറത്തെടുത്തു.

ഉടന്‍ തന്നെ ഇന്റന്‍സീവ് കെയറില്‍ പ്രവേശിപ്പിച്ച കുട്ടികളെ ക്രിസ്തുമസിന് വീട്ടിലേക്ക് കൊണ്ടുപോകാനാകും എന്ന പ്രതീക്ഷയിലാണ് ട്രേസി. നാലു പേരെയും ഇതുവരെ ഒരുമിച്ച് കിടത്താനായിട്ടില്ല. നാലു മെഷീനുകളിലാണ് ഇവരുള്ളത്. ഈ കുഞ്ഞുങ്ങളുടെ ജനനത്തെ അദ്ഭുതം എന്നാണ് ട്രേസി വിശേഷിപ്പിക്കുന്നത്. ഇവര്‍ക്ക് എന്തു പേരിടണമെന്നത് പിതാവായ സ്റ്റീഫനുമായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്ന് ട്രേസി പറഞ്ഞു. ഒരു കുഞ്ഞിനെയാണ് താന്‍ ആഗ്രഹിച്ചത്. എന്നാല്‍ എനിക്ക് നാലു കുഞ്ഞുങ്ങളെ ലഭിച്ചു. ഇതൊരു അദ്ഭുതമാണ്. ഈ പ്രായത്തില്‍ കുട്ടികളുണ്ടാകുന്നത് വലിയ ബുദ്ധിമുട്ടായിരിക്കുമെന്നാണ് തന്നോട് പലരും പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത് ചരിത്രമാണ് എന്നത് വിശ്വസിക്കാനാകുന്നില്ലെന്നും അവര്‍ പറഞ്ഞു.

ട്രേസിക്ക് മൂന്നു മക്കള്‍ നേരത്തേയുണ്ട്. രണ്ട് പെണ്‍മക്കളും ഒരു ആണും. ഏഴു മാസം മുതല്‍ 11 വയസ് വരെ പ്രായമായ എട്ട് പേരക്കുട്ടികളും ട്രേസിക്കുണ്ട്. കഴിഞ്ഞ ഡിസംബറില്‍ 50 വയസ് പിന്നിട്ടപ്പോളാണ് വീണ്ടും ഒരു കുഞ്ഞിനെ വേണമെന്ന് ട്രേസിക്ക് ആഗ്രഹം തോന്നിയത്. ഇതോടെ ഐവിഎഫ് ചികിത്സക്ക് വിധേയയാകാന്‍ തീരുമാനിക്കുകയായിരുന്നു. സൈപ്രസിലാണ് ഇതിനായി ഇവര്‍ പോയത്. 7000 പൗണ്ടാണ് ഇവര്‍ ചികിത്സക്കായി ചെലവാക്കിയത്.

അദ്ഭുത രോഗശാന്തി വാഗ്ദാനം ചെയ്ത് 88 കാരിയായ ഡിമെന്‍ഷ്യ രോഗിയില്‍ നിന്ന് 10,000 പൗണ്ടിന്റെ തട്ടിപ്പ്. ബാര്‍ബറ എവിറ്റ്‌സ് എന്ന സ്ത്രീയില്‍ നിന്നാണ് വ്യാജ മരുന്നുകള്‍ നല്‍കി തട്ടിപ്പു സംഘം വന്‍ തുക ഈടാക്കിയത്. സെയില്‍സ് കോളുകളിലൂടെ ബാര്‍ബറയെ കഴിഞ്ഞ എട്ടു വര്‍ഷമായി ഇവര്‍ കബളിപ്പിച്ചു വരികയായിരുന്നു. അടുത്തിടെ ഒരു നഴ്‌സിംഗ് ഹോമിലേക്ക് ഇവരെ മാറ്റിയപ്പോളാണ് തട്ടിപ്പ് പുറത്തായത്. ബാര്‍ബറയുടെ അക്കൗണ്ടില്‍ വെറും 30 പൗണ്ട് മാത്രമായിരുന്നു ശേഷിച്ചിരുന്നത്. ബാണ്‍സ്ലിയിലെ വൂംബ് വെല്ലില്‍ ബാര്‍ബറ താമസിച്ചിരുന്ന വീട്ടില്‍ നിന്ന് മകനായ പോള്‍ 400 മരുന്നു ബോക്‌സുകള്‍ കണ്ടെത്തുകയായിരുന്നു. ഒരു പെട്ടിക്കുള്ളില്‍ സെലറി, മഞ്ഞള്‍ എന്നിവയുടെ 22 കണ്ടെയ്‌നര്‍ എക്‌സ്ട്രാക്ട് കണ്ടെത്തി. ഇതിനായി 385 പൗണ്ടാണ് വൃദ്ധയില്‍ നിന്ന് തട്ടിപ്പുകാര്‍ ഈടാക്കിയിരുന്നത്. മറ്റൊന്നില്‍ മാതള നാരങ്ങ സത്തായിരുന്നു ഉണ്ടായിരുന്നത്. 300 പൗണ്ടായിരുന്നു ഇതിന്റെ വില.

നാല് പാക്കേജുകളിലായി 1000 പൗണ്ടിന്റെ ഉല്‍പ്പന്നങ്ങളും 135 പൗണ്ട് വിലയിട്ട് ഒമേഗ ഓയിലും തട്ടിപ്പുകാര്‍ നല്‍കിയിരുന്നു. തങ്ങള്‍ കണ്ടിട്ടുള്ള ഏറ്റവും ദയനീയമായ തട്ടിപ്പെന്നാണ് പോലീസ് ഈ സംഭവത്തെ വിശേഷിപ്പിക്കുന്നത്. ഈ വസ്തുക്കളൊന്നും ബാര്‍ബറയ്ക്ക് ആവശ്യമുള്ളതല്ലെന്ന് മകന്‍ പോള്‍ പറഞ്ഞു. ഒരു തവണ ഒരു തട്ടിപ്പുകാരന്റെ ഫോണ്‍ കോള്‍ താനാണ് എടുത്തത്. ബാങ്ക് വിവരങ്ങള്‍ അന്വേഷിക്കുകയായിരുന്നു അയാള്‍. ഇത് താന്‍ ചോദ്യം ചെയ്യുകയും ഇനി വിളിക്കരുതെന്ന് താക്കീത് ചെയ്യുകയും ചെയ്തു. പക്ഷേ താന്‍ വീട്ടിലില്ലാത്തപ്പോള്‍ വിളിക്കുമെന്നായിരുന്നു അയാളുടെ പ്രതികരണമെന്നും പോള്‍ പറഞ്ഞു. രോഗിയും വൃദ്ധയുമായ തന്റെ അമ്മയെ വിളിക്കുന്നവര്‍ ഒരു ദയയുമില്ലതെയാണ് പെരുമാറിയതെന്നും പോള്‍ പറയുന്നു.

കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ആശുപത്രിയില്‍ അഡ്മിറ്റായ സമയത്താണ് ഇതേക്കുറിച്ച് തനിക്ക് സംശയം തോന്നിയത്. ചില അത്യാവശ്യ കാര്യങ്ങള്‍ വീട്ടില്‍ നിന്ന് എടുക്കാനുണ്ടെന്ന് അമ്മ പറഞ്ഞു. ബിസ്‌ക്റ്റുകളും കേക്കുകളും അടങ്ങിയ ഫുഡ് പാക്കേജുകളാണ് തനിക്ക് വീട്ടില്‍ കാണാന്‍ കഴിഞ്ഞത്. അവയ്ക്ക് 125 പൗണ്ട് നല്‍കി വാങ്ങിയതായിരുന്നു. വെറും 35 പൗണ്ടിന് സൂപ്പര്‍മാര്‍ക്കറ്റില്‍ കിട്ടുന്ന വസ്തുക്കളായിരുന്നു അവ. എന്നാല്‍ തട്ടിപ്പ് ഇത്രയും വലിയ തോതിലുള്ളതായിരുന്നു എന്ന് മനസിലാക്കാന്‍ താന്‍ വൈകിയെന്നും പോള്‍ സമ്മതിക്കുന്നു.

ബ്രിട്ടിനിലെ സീറോ മലബാര്‍ വിശ്വാസികളുടെ പ്രഥമ ദേവാലയങ്ങളിലൊന്നായ ലീഡ്‌സിലെ സെന്റ് വില്‍ഫ്രഡ് ചര്‍ച്ചിന് നേരെ കഴിഞ്ഞ രാത്രി സാമൂഹിക വിരുദ്ധരുടെ ആക്രമണം ഉണ്ടായി. സീറോ മലബാര്‍ സഭയുടെ ലീഡ്‌സ് രൂപതാ ചാപ്ലിയനായ ഫാ. മാത്യു മുളയോലി പ്രാര്‍ത്ഥനാ

Fr. Mathew Mulayolil

യോഗത്തിനായി പുറത്തുപോയ അവസരത്തിലാണ് ദേവലയക്കിലേക്ക് അക്രമികള്‍ അതിക്രമിച്ച് കയറിയത്. ദേവാലയത്തിന്റെ മുന്‍ ഗേറ്റും ആനവാതില്‍ തകര്‍ത്ത അക്രമികള്‍ ഉള്‍വശത്തെ ഗ്ലാസുകൊണ്ടുള്ള വാതിലും നശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് സ്ത്രീകളടക്കം നൂറ് കണക്കിന് വിശ്വാസികള്‍ പള്ളി പരിസരത്ത് തടച്ചുകൂടി.

ലീഡ്‌സ് രൂപതാ ചാപ്ലിന്‍ ഫാ. മാത്യു മുളയോലിയുടെ പരാതിയേ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് സംഘം അര്‍ധരാത്രിയിലും തെളിവെടുപ്പുകളും മറ്റു നടപടിക്രമങ്ങളും തുടരുകയാണ്. നേരം വൈകിയും നൂറ് കണക്കിന് വരുന്ന വിശ്വാസികള്‍ പള്ളി പരിസരത്ത് തന്നെ തുടരുന്നത് പോലീസ് ശക്തമായ നടപടി സ്വീകരിക്കാന്‍ കാരണമായി. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലാണ് പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. അക്രമികളെ പിടികൂടാന്‍ സഹായകമായ സിസിടിവി ദൃശ്യങ്ങള്‍ ദേവാലയത്തിലും സമീപ പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിനു പുറമെ അക്രമികള്‍ക്ക് എതിരെ സാക്ഷിമൊഴികളുമായി ഇംഗ്ലീഷ് സമൂഹത്തില്‍ നിന്നും പലരും മുന്നോട്ട് വന്നതും ശ്രദ്ധേയമായി.

കഴിഞ്ഞ നാല് വര്‍ഷക്കാലമായി ലീഡ്‌സിലെ സെന്റ് വില്‍ഫ്രഡ് ദേവാലയം സീറോമലബാര്‍ സഭയുടെ കൈവശമാണ്. ലീഡ്‌സിലും പരിസര പ്രദേശങ്ങളിലുമുള്ള സീറോ മലബാര്‍ സഭാ വിശ്വാസികളുടെ വിശ്വാസതീഷ്ണത അടുത്തറിഞ്ഞ ലീഡ്‌സ് രൂപതയാണ് സെന്റ് വില്‍ഫ്രഡ് ചര്‍ച്ച് സീറോ മലബാര്‍ സഭാ വിശ്വാസികള്‍ക്കായി വിട്ടുനല്‍കിയത്. വിവിധ ആരാധനാ കേന്ദ്രങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് സഭാ പ്രവര്‍ത്തനം കാര്യക്ഷമമായി നടത്തി ബ്രിട്ടനില്‍ മൊത്തത്തില്‍ മാതൃകയായതാണ് ലീഡ്‌സിലെ സീറോ മലബാര്‍ സഭ. എല്ലാ ദിവസവും സീറോ മലബാര്‍ സഭാ റീത്തില്‍ ദിവ്യബലിയുള്ള ദേവാലയത്തിലെ വേദപഠനവും ആത്മീയ സംഘടനകളുടെ പ്രവര്‍ത്തനവും വളരെ കാര്യക്ഷമമായിട്ടാണ് നടക്കുന്നത്. യു.കെയിലെമ്പാടും ശ്രദ്ധിക്കപ്പെട്ട ദേവാലയത്തിലെ പ്രവര്‍ത്തനങ്ങള്‍ ലീഡ്‌സിലും പരിസരങ്ങളിലുമുള്ള വിശ്വാസികള്‍ അഭിമാനമായാണ് കൊണ്ടുനടന്നിരുന്നത്. അതുകൊണ്ടു തന്നെ ദേവാലയത്തിന് നേരെ നടന്ന അതിക്രമം വിശ്വാസികളെ ആകെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

 

ടേക്ക് എവേയില്‍ നിന്ന് വാങ്ങിയ ഭക്ഷണത്തില്‍ നിന്നുണ്ടായ അലര്‍ജി മൂലം നട്ട് അലര്‍ജിയുണ്ടായിരുന്ന പതിനഞ്ചുകാരി മരിച്ച സംഭവത്തില്‍ കുറ്റവാളികള്‍ക്ക് തടവുശിക്ഷ. ടേക്ക് എവേ ഉടമസ്ഥനായ മുഹമ്മദ് അബ്ദുള്‍ കുദ്ദൂസ്, മാനേജര്‍ ഹാരൂണ്‍ റഷീദ് എന്നിവര്‍ക്കാണ് തടവു ശിക്ഷ ലഭിച്ചത്. ലങ്കാഷയറില്‍ ഇവര്‍ നടത്തിയിരുന്ന റോയല്‍ സ്‌പൈസ് ടേക്ക് എവേയില്‍ നിന്ന് വാങ്ങിയ ഭക്ഷണം കഴിച്ച ശേഷം ആസ്ത്മ കലശലായ മേഗന്‍ ലീ എന്ന 15 കാരി പിന്നീട് ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങി. ഭക്ഷണം തയ്യാറാക്കുന്നതും ശുചിത്വം പുലര്‍ത്തുന്നതും സംബന്ധിച്ച നിയമങ്ങള്‍ പാലിക്കാന്‍ തയ്യാറാകാത്തവര്‍ കടുത്ത ശിക്ഷ ഏറ്റുവാങ്ങുമെന്ന് വിധി പ്രഖ്യാപിച്ചുകൊണ്ട് ജസ്റ്റിസ് യിപ് പറഞ്ഞു.

ഭക്ഷണത്തിന് ഓര്‍ഡര്‍ നല്‍കുന്നയാള്‍ക്ക് അലര്‍ജിയെക്കുറിച്ച് പറയാന്‍ ബാധ്യതയുണ്ടെന്നും ജഡ്ജ് വ്യക്തമാക്കി. റോയല്‍ സ്‌പൈസിന് അലര്‍ജിയുണ്ടാക്കുന്ന വസ്തുക്കള്‍ നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ ഇല്ലെന്ന് കോടതി കണ്ടെത്തി. അലര്‍ജിയുണ്ടാക്കുന്ന ഘടകങ്ങള്‍ ഭക്ഷണത്തില്‍ അടങ്ങിയിട്ടുണ്ടെന്ന വിവരം മെനുവില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഭക്ഷണത്തിലെ ചേരുവകളുടെ വിവരങ്ങളും സൂക്ഷിച്ചിരുന്നില്ല. തങ്ങള്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തില്‍ അലര്‍ജിക്ക് കാരണമാകുന്ന വസ്തുക്കള്‍ ഉണ്ടോ എന്ന കാര്യം ടേക്ക് എവേയില്‍ ആര്‍ക്കും അറിയുമായിരുന്നില്ലെന്നതാണ് വസ്തുതയെന്ന് കോടതി വ്യക്തമാക്കി.

ഈ സംഭവം ഒരു സന്ദേശമാണെന്നും ശ്രദ്ധയില്ലാതെ പൊതുജനങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നവര്‍ കടുത്ത ശിക്ഷകള്‍ നേരിടേണ്ടി വരുമെന്നും ജഡ്ജ് പറഞ്ഞു. ജസ്റ്റ് ഈറ്റ് വെബ്‌സൈറ്റ് വഴി ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണമാണ് കുട്ടിയുടെ ജീവനെടുത്തത്. ഓര്‍ഡറിന്റെ കമന്റ് സെക്ഷനില്‍ പ്രോണ്‍സ്, നട്ട്‌സ് എന്ന് രേഖപ്പെടുത്തിയിരുന്നു. പെഷവാരി നാന്‍, സീഖ് കബാബ്, ഒനിയന്‍ ഭാജി എന്നിവയാണ് ഓര്‍ഡര്‍ ചെയ്തത്. ഇവയില്‍ പീനട്ട് പ്രോട്ടീന്‍ അടങ്ങിയിരുന്നതായി പിന്നീട് കണ്ടെത്തി. ാ

ബ്രിട്ടീഷുകാരില്‍ പത്തില്‍ നാലു പേരും സത്യസന്ധതയില്ലാത്തവരും വഞ്ചകരുമാണെന്ന് പഠനം. കണ്ടുപിടിക്കില്ല എന്ന ഉറപ്പുണ്ടെങ്കില്‍ അത്യാവശ്യം തട്ടിപ്പു കാണിക്കാന്‍ ഇവര്‍ മടിക്കില്ലെന്ന് ഗവേഷകര്‍ പറയുന്നു. ആരെങ്കിലും എടിഎമ്മുകളില്‍ അറിയാതെ വിട്ടു പോകുന്ന പണം എടുത്തു പോക്കറ്റിലിടാന്‍ പകുതിയോളം ബ്രിട്ടീഷുകാര്‍ക്കും മടിയില്ലെന്ന് വിശദമായ പഠനം പറയുന്നു. ഷോപ്പുകളില്‍ നിന്ന് ബാക്കി തരുന്ന പണം കൂടുതലാണെങ്കില്‍ അതേക്കുറിച്ച് 53 ശതമാനം പേരും നിശബ്ദത പാലിക്കാറാണ് പതിവ്. തങ്ങളുടെ സ്വന്തമല്ലാത്ത രണ്ടര ലക്ഷം പൗണ്ട് വരെ കൈവശം സൂക്ഷിച്ചിട്ടുണ്ടെന്ന് മൂന്നിലൊന്നു പേരും വെളിപ്പെടുത്തി. പിടിക്കപ്പെടുമെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രമേ ബ്രിട്ടീഷുകാര്‍ ഇങ്ങനെ ചെയ്യൂ.

ഒരാളുടെ ഏറ്റവും പ്രധാനപ്പെട്ട ഗുണം സത്യസന്ധതയാണെന്നാണ് 78 ശതമാനം പേരും അഭിപ്രായപ്പെടുന്നത്. അതേസമയം ഒരു ശരാശരി ബ്രിട്ടീഷുകാരന്‍ ദിവസം ഒരു നുണയെങ്കിലും പറയാറുണ്ടത്രേ! സ്‌കൈ വണ്‍ അവതരിപ്പിക്കുന്ന പുതിയ സീരീസായ ദി ഹെയിസ്റ്റിനു വേണ്ടിയാണ് ഈ റിസര്‍ച്ച്. ഷോയിലെ ഡിറ്റക്ടീവായ റേയ് ഹോവാര്‍ഡായിരുന്നു പഠനം നടത്തിയത്. പിടിക്കപ്പെടില്ലെന്ന് ഉറപ്പാണെങ്കില്‍ സാമ്പത്തികലാഭത്തിനു വേണ്ടി ആളുകള്‍ എന്തു നുണയും പറയാന്‍ തയ്യാറാണെന്നത് വളരെ വിചിത്രമാണെന്ന് അദ്ദേഹം പറഞ്ഞു. നാം വിചാരിക്കന്നത്ര സത്യസന്ധരാണോ എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഏതു വിധത്തിലായിരിക്കും പ്രതികരിക്കുകയെന്നതും നമുക്കു തന്നെ അജ്ഞാതമാണെന്ന് അദ്ദേഹം വിശദീകരിക്കുന്നു.

2000 മുതിര്‍ന്നവരിലാണ് ഈ പഠനം നടത്തിയത്. ഇവരില്‍ 14 ശതമാനം പേരും എടിഎമ്മുകളില്‍ കാണുന്ന ഉപേക്ഷിക്കപ്പെട്ട പണം ഉടന്‍തന്നെ പോക്കറ്റിലാക്കും. 32 ശതമാനം പേര്‍ പണത്തിന്റെ ഉടമസ്ഥര്‍ സമീപത്തുണ്ടോ എന്ന് തെരയും. ആരും ഇല്ലെങ്കില്‍ എടുക്കും. 35 ശതമാനം പേര്‍ മാത്രമാണ് ഉടമസ്ഥരില്ലാത്ത പണം ബാങ്കിലോ പോലീസിലോ ഏല്‍പ്പിക്കുമെന്ന് വ്യക്തമാക്കിയത്. പണത്തിന്റെ കാര്യത്തില്‍ മാത്രമല്ല ബ്രിട്ടീഷുകാരുടെ ഈ പ്രത്യേക മനസ്. സുഹൃത്തുക്കളുടെ പാര്‍ട്‌നര്‍മാര്‍ അവരെ ചതിക്കുന്നുണ്ടെന്ന് കണ്ടാല്‍ അത് പറഞ്ഞു കൊടുക്കാന്‍ പത്തില്‍ മൂന്നു പേരും തയ്യാറാണ്. 17 ശതമാനം പേര്‍ മാത്രമാണ് ഇത്തരം കാര്യങ്ങളില്‍ ഇടപെടാത്തത്. ഗാഡ്ജറ്റുകള്‍ കളഞ്ഞു കിട്ടിയാല്‍ അത് പോലീസിന് കൈമാറാന്‍ ബ്രിട്ടീഷുകാര്‍ ഉത്സാഹം കാട്ടാറുണ്ടെന്നും പഠനത്തില്‍ വ്യക്തമായി.

മദ്യപിച്ച് വാഹനമോടിച്ചതിന് രണ്ടു വട്ടം പിടിയിലായ ജൂനിയര്‍ ഡോക്ടര്‍ക്ക് ജോലിയില്‍ തുടരാന്‍ അനുമതി. ഡോ.ലോറന്‍ ഫൗളര്‍ എന്ന 25 കാരിയായ കേംബ്രിഡ്ജ് ഗ്രാജുവേറ്റിനാണ് ജോലിയില്‍ തുടരാന്‍ അനുമതി നല്‍കിയത്. ഇവര്‍ രോഗികള്‍ക്ക് അപായകരമായ യാതൊന്നും ചെയ്തില്ലെന്ന് മിസ്‌കോണ്‍ഡക്ട് ഹിയറിംഗില്‍ വിലയിരുത്തപ്പെട്ടു. ഇതേത്തുടര്‍ന്നാണ് അനുമതി ലഭിച്ചത്. ലഞ്ചിന് വൈറ്റ് വൈന്‍ കഴിച്ച ഡോ.ഫൗളര്‍ കാല്‍നടക്കാരുടെ തിരക്ക് ഏറെയുള്ള പ്രദേശത്തേക്ക് തന്റെ കാര്‍ ഇടിച്ചു കയറ്റിയതിനെത്തുടര്‍ന്നാണ് പിടിയിലായത്. പോലീസിനോട് സംസാരിക്കാന്‍ പോലും കഴിയാത്ത വിധത്തില്‍ മദ്യലഹരിയിലായിരുന്നു ഫൗളര്‍ ആ സമയത്ത്. കാറിനുള്ളില്‍ നിന്ന് ഒഴിഞ്ഞ വൈന്‍ കുപ്പിയും കണ്ടെത്തിയിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങി രണ്ടു മാസം പിന്നിടുന്നതിനു മുമ്പായിരുന്നു രണ്ടാമത്തെ സംഭവം.

അര ബോട്ടില്‍ വോഡ്ക കഴിച്ചതിനു ശേഷം വീടിനു സമീപത്തെ ഹോട്ടല്‍ കാര്‍ പാര്‍ക്കിനു സമീപത്തുവെച്ചാണ് ഇവര്‍ പിടിയിലായത്. വാഹനമോടിക്കുമ്പോള്‍ അനുവദനീയമായ ആല്‍ക്കഹോള്‍ പരിധിയുടെ മൂന്നിരട്ടിയണ് പരിശോധനയില്‍ കണ്ടെത്തിയത്. മദ്യപിച്ച് വാഹനമോടിച്ച കുറ്റത്തിന് സസ്‌പെന്‍ഡഡ് ജയില്‍ ശിക്ഷ ലഭിച്ച ഇവര്‍ താന്‍ ആല്‍ക്കഹോളിന് അടിമയാണെന്ന് പിന്നീട് സമ്മതിച്ചു. ഇംപീരിയല്‍ കോളേജ് ലണ്ടനില്‍ മെഡിസിന്‍ പഠിക്കുന്ന സമയത്തുണ്ടായ മാനസിക സമ്മര്‍ദ്ദങ്ങളാണ് മദ്യത്തില്‍ അഭയം തേടാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും ഫൗളര്‍ സമ്മതിച്ചു. പഠിച്ചിരുന്ന സമയത്ത് താന്‍ അമിതമായി മദ്യപിക്കുമായിരുന്നുവെന്നും ഇവര്‍ വെളിപ്പെടുത്തി. രണ്ടാം തവണ പിടിക്കപ്പെട്ടതിനു ശേഷം മദ്യപാനം നിര്‍ത്തിയെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.

ഈ സംഭവത്തിനു ശേഷം ഇവര്‍ക്ക് മൂന്നു വര്‍ഷത്തെ ഡ്രൈവിംഗ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. നവംബര്‍ 2നാണ് മാഞ്ചസ്റ്ററിലെ മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് ട്രൈബ്യൂണല്‍ സര്‍വീസില്‍ വെച്ച് ഇവര്‍ മിസ്‌കോണ്‍ഡക്ട് ഹിയറിംഗിന് വിധേയയായത്. ജോലിയില്‍ തുടരാന്‍ ട്രൈബ്യൂണല്‍ അനുവാദം നല്‍കി. എന്നാല്‍ അടുത്ത 20 മാസത്തേക്ക് ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ മേല്‍നോട്ടമുണ്ടായിരിക്കും. ഡോ.ഫൗളര്‍ സൃഷ്ടിച്ച പ്രശ്‌നങ്ങള്‍ പൊതുജനങ്ങള്‍ക്ക് അപായമുണ്ടാക്കാന്‍ പോന്നതായിരുന്നുവെന്ന് വിലയിരുത്തിയ ട്രൈബ്യൂണല്‍ അവ മൂലം ആര്‍ക്കും പരിക്കുകള്‍ സംഭവിക്കാത്തതിനാല്‍ ചെറിയ സംഭവങ്ങളായി വിലയിരുത്തുകയായിരുന്നു.

മരണപ്പെടുന്നയാളുടെ പേരിലുള്ള സ്വത്തുക്കളില്‍ ബന്ധുക്കള്‍ക്ക് അവകാശം ലഭിക്കാന്‍ ആവശ്യമായ പ്രൊബേറ്റിനായുള്ള നിരക്ക് വര്‍ദ്ധിപ്പിക്കുന്നു. മരണം സാക്ഷ്യപ്പെടുത്താനുള്ള നിരക്ക് അടുത്ത ഏപ്രില്‍ മുതല്‍ 6000 പൗണ്ടായിരിക്കും. നിലവില്‍ 215 പൗണ്ട് മാത്രമാണ് നിരക്ക്. 280,000 കുടുംബങ്ങള്‍ക്ക് 215 പൗണ്ടിനു മുകളിലുള്ള തുക നല്‍കേണ്ടി വരുമെന്നാണ് കരുതുന്നത്. 56,000 കുടുംബങ്ങള്‍ക്ക് 2500 പൗണ്ടിനും 6000 പൗണ്ടിനും ഇടയിലുള്ള തുക നല്‍കേണ്ടി വന്നേക്കും. ഡെത്ത് ടാക്‌സ് എന്ന പേരിലാണ് വിമര്‍ശകര്‍ ഈ അദൃശ്യ നികുതിയെ വിശേഷിപ്പിക്കുന്നത്. വര്‍ദ്ധിപ്പിക്കുന്ന നിരക്കുകളില്‍ നിന്ന് മിനിസ്ട്രി ഓഫ് ജസ്റ്റിസ് 2022-23 വര്‍ഷത്തോടെ 185 മില്യന്‍ പൗണ്ട് സമാഹരിക്കുമെന്നാണ് കണക്കാക്കുന്നത്.

ബജറ്റ് പ്രഖ്യാപിച്ചതിനു പിന്നാലെ മറ്റൊരു അധിക നികുതി കൂടി ജനങ്ങള്‍ക്കു മേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുകയാണ് സര്‍ക്കാര്‍ എന്ന് ചാരിറ്റികളും ലീഗല്‍ ഗ്രൂപ്പുകളും ക്യാംപെയിനര്‍മാരും ആരോപിക്കുന്നു. കുടുംബാംഗങ്ങളുടെ മരണത്തില്‍ ദുഖിതരായ ബന്ധുക്ക ള്‍ക്ക് മറ്റൊരു ആഘാതം കൂടി നല്‍കുകയാണ് ഈ നീക്കത്തിലൂടെയെന്ന് ലിബറല്‍ ഡെമോക്രാറ്റ് നേതാവ് സര്‍ വിന്‍സ് കേബിള്‍ കുറ്റപ്പെടുത്തി. റോഡിലെ കുഴി മുതല്‍ ടോയ്‌ലെറ്റുകള്‍ വരെ നന്നാക്കാന്‍ കഴിഞ്ഞയാഴ്ച ചാന്‍സലറുടെ കയ്യില്‍ ആവശ്യത്തിലേറെ പണമുണ്ടായിരുന്നു. എന്നാല്‍ ഈയാഴ്ച മരിച്ചവരുടെ പേരില്‍ ബന്ധുക്കളില്‍ നിന്ന് നികുതിയീടാക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് ഗവണ്‍മെന്റെന്ന് മുന്‍ പെന്‍ഷന്‍സ് മിനിസ്റ്ററും റോയല്‍ ലണ്ടന്‍ എന്ന ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയുടെ പോളിസി ചീഫുമായ സ്റ്റീവ് വെബ്ബ് പറഞ്ഞു.

മരണപ്പെട്ടവരുടെ സ്വത്തുക്കളില്‍ അവകാശികള്‍ക്ക് നിയന്ത്രണം ലഭിക്കണമെങ്കില്‍ പ്രൊബേറ്റ് ലഭിക്കേണ്ടതുണ്ട്. നിലവില്‍ 215 പൗണ്ടാണ് ഇതിനായുള്ള നിശ്ചിത ഫീസ്. സോളിസിറ്ററെ ഉപയോഗിക്കുന്നവര്‍ക്ക് 155 പൗണ്ടാണ് ഫീസ്. സ്വത്തിന്റെ വലിപ്പം അനുസരിച്ച് ഈ ഫീസില്‍ വര്‍ദ്ധനവ് വരുത്താനാണ് പുതിയ നീക്കം. 250 പൗണ്ട് മുതല്‍ 6000 പൗണ്ട് വരെ ഈ ഫീസ് ഉയര്‍ന്നേക്കാം. 50,000 പൗണ്ട് വരെ മാത്രമേ അവകാശപ്പെടാനുള്ളുവെങ്കില്‍ ഫീസ് ഒഴിവാക്കും. നിലവില്‍ ഇതിന്റെ പരിധി 5000 പൗണ്ടാണ്. സ്വത്തിന്റെ 0.5 ശതമാനത്തില്‍ കൂടുതലാകില്ല ഈ ഫീസെന്ന് മിനിസ്ട്രി ഓഫ് ജസ്റ്റിസ് വ്യക്തമാക്കി.

ബ്രിട്ടനിലെ ഏറ്റവും വലിയ കെയര്‍ പ്രൊവൈഡിംഗ് കമ്പനികളിലൊന്നായ അലൈഡ് ഹെല്‍ത്ത്‌കെയര്‍ തകര്‍ച്ചയുടെ വക്കില്‍. കെയര്‍ ക്വാളിറ്റി കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്. ഈ മാസത്തിനു ശേഷം കമ്പനിയുടെ സേവനങ്ങള്‍ തുടരാന്‍ സാധ്യതയില്ലെന്ന് വാച്ച്‌ഡോഗ് അറിയിച്ചു. പതിനായിരത്തോളം പ്രായമായവരാണ് കമ്പനിയുടെ സേവനം തേടുന്നത്. ഇവരുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്ന് സിക്യുസി അറിയിച്ചു. ഇംഗ്ലണ്ടിലെ പകുതിയിലേറെ കൗണ്‍സിലുകളില്‍ കെയര്‍ സേവനങ്ങള്‍ നല്‍കുന്നത് ഈ കമ്പനിയാണ്. സേവനം തേടുന്ന വൃദ്ധര്‍ക്ക് അവ തുടര്‍ന്ന് നല്‍കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്ന് 84 ലോക്കല്‍ കൗണ്‍സിലുകള്‍ അറിയിച്ചു. കമ്പനി പ്രവര്‍ത്തനം നിര്‍ത്തുന്നതോടെ ഈ ലോക്കല്‍ അതോറിറ്റികളുടെ സോഷ്യല്‍ കെയര്‍ പ്രവര്‍ത്തനങ്ങളില്‍ തടസങ്ങളുണ്ടാകുമെന്നാണ് കരുതുന്നത്.

9300 പെന്‍ഷനര്‍മാര്‍ക്ക് വാഷിംഗ്, ഡ്രെസിംഗ്, ഷോപ്പിംഗ്, ക്ലീനിംഗ്, ഭക്ഷണം നല്‍കല്‍ തുടങ്ങിയ സഹായങ്ങളാണ് കമ്പനി നല്‍കി വരുന്നത്. അലൈഡ് ഹെല്‍ത്ത്‌കെയര്‍ സേവനങ്ങള്‍ നല്‍കുന്ന ഇവര്‍ക്ക് കമ്പനി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് വിവരം നല്‍കണമെന്ന് സിക്യുസി ലോക്കല്‍ അതോറിറ്റികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങളുടെ ബാധ്യതകള്‍ തീര്‍ക്കുന്നതിനായി കഴിഞ്ഞ ഏപ്രിലില്‍ കമ്പനി വോളണ്ടറി അറേഞ്ച്‌മെന്റിനായി അപേക്ഷിച്ചിട്ടുണ്ടെന്ന് സിക്യുസി വെളിപ്പെടുത്തി. അതിനു ശേഷം കമ്പനിയുടെ പ്രവര്‍ത്തനം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും റെഗുലേറ്റര്‍ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ തങ്ങളുടെ പ്രവര്‍ത്തനത്തില്‍ പ്രതിസന്ധികളൊന്നും ഇല്ലെന്നാണ് അലൈഡ് ഹെല്‍ത്ത്‌കെയറിന്റെ അവകാശവാദം. വാച്ച്‌ഡോഗിന്റെ പ്രവൃത്തി മുന്നറിയിപ്പില്ലാതെയും അപക്വവുമാണെന്നും കമ്പനി അറിയിച്ചു. ഈ മാസം അവസാനത്തോടെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഫണ്ടുകള്‍ ലഭിക്കുമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി. എന്നാല്‍ ഡിസംബര്‍ മുതല്‍ സുഗമമായി പ്രവര്‍ത്തിക്കാനാകുമെന്ന യാതൊരു ഉറപ്പും കമ്പനിയുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്ന് സിക്യുസി അറിയിച്ചു. നവംബര്‍ 30 വരെയുള്ള ഫണ്ടിംഗില്‍ മാത്രമേ അലൈഡ് ഹെല്‍ത്ത്‌കെയര്‍ ഉറപ്പു നല്‍കിയിട്ടുള്ളുവെന്ന് സിക്യുസി, ചീഫ് ഇന്‍സ്‌പെക്ടര്‍ ഓഫ് ഹോസ്പിറ്റല്‍സ്, ആന്‍ഡ്രിയ സറ്റ്ക്ലിഫ് വ്യക്തമാക്കി.

ലണ്ടനില്‍ അത്യാഢംബര ജീവിതം നയിച്ച അസര്‍ബൈജാന്‍ സ്വദേശിനിയായ സ്ത്രീ അറസ്റ്റില്‍. സമീറ ഹാജിയേവ എന്ന 55 കാരിയാണ് പിടിയിലായത്. അണ്‍എക്‌സ്‌പ്ലെയിന്‍ഡ് വെല്‍ത്ത് ഓര്‍ഡര്‍ എന്ന കുറ്റത്തിനാണ് ഇവര്‍ പിടിയിലായത്. സ്വത്തിന്റെ ഉറവിടം വ്യക്തമാക്കാന്‍ പരാജയപ്പെടുന്ന കുറ്റമാണ് ഇത്. ഇതില്‍ യുകെയില്‍ പിടിയിലാകുന്ന ആദ്യത്തെ ആളാണ് സമീറ എന്നാണ് വിവരം. ഇവരെ മാതൃരാജ്യമായ അസര്‍ബൈജാന് കൈമാറുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പണാപഹരണത്തിന് പിടിയിലായി അസര്‍ബൈജാനില്‍ 15 വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുന്ന മുന്‍ ബാങ്കറുടെ ഭാര്യയാണ് സമീറ. ലക്ഷ്വറി സൂപ്പര്‍മാര്‍ക്കറ്റായ ഹാരോഡ്‌സില്‍ ഇവര്‍ 16 മില്യന്‍ പൗണ്ടാണ് ചെലവഴിച്ചത്. ഹാരോഡ്‌സിന്റെ ലണ്ടന്‍ സ്‌റ്റോറിന് സമീപത്തായി 15 മില്യന്‍ മൂല്യമുള്ള വീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്.

കഴിഞ്ഞ മാസമാണ് നാഷണല്‍ ക്രൈം ഏജന്‍സി ഇവരുടെ മേല്‍ യുഡബ്ല്യുഒ ചുമത്തിയത്. ഇവര്‍ തട്ടിപ്പുകാരിയല്ലെന്നാണ് സമീറയുടെ അഭിഭാഷകര്‍ വ്യക്തമാക്കിയത്. അസര്‍ബൈജാന്‍ ഇവരെ കൈമാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് കഴിഞ്ഞയാഴ്ച ഇവരെ അറസ്റ്റ് ചെയ്തതെന്ന് മെട്രോപോളിറ്റന്‍ പോലീസ് വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ്‌സ് കോടതിയില്‍ വ്യക്തമാക്കി. പണാപഹരണത്തിന് രണ്ടു കുറ്റങ്ങളാണ് ഇവര്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. ഇവര്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും ജാമ്യം ലഭിച്ചാല്‍ കടന്നുകളയാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂട്ടര്‍മാര്‍ വാദിച്ചു. എന്നാല്‍ ധൂര്‍ത്തടിക്കുന്ന സ്വഭാവമുണ്ടെങ്കിലും ഇവര്‍ തട്ടിപ്പുകാരിയല്ലെന്നും രാജ്യം വിടാന്‍ യാതൊരു സാധ്യതയുമില്ലെന്നും പ്രതിഭാഗം വാദിച്ചു.

അസര്‍ബൈജാനില്‍ ഒരു തട്ടിക്കൊണ്ടു പോകലില്‍ നിന്ന് രക്ഷപ്പെട്ട ശേഷമാണ് ഇവര്‍ യുകെയില്‍ എത്തിയതെന്നും കഴിഞ്ഞ പത്തു വര്‍ഷമായി ഇവിടെത്തന്നെയാണ് താമസിച്ചു വരുന്നതെന്നും സമീറയുടെ അഭിഭാഷകര്‍ വാദിച്ചു. കുട്ടികളും യുകെയിലാണ് ഉള്ളതെന്ന് ക്യുസി ഹ്യൂഗോ കെയ്ത്ത് പറഞ്ഞു. 5 ലക്ഷം പൗണ്ട് കെട്ടിവെച്ചാല്‍ ജാമ്യം അനുവദിക്കാമെന്ന് സീനിയര്‍ ഡിസ്ട്രിക്ട് ജഡ്ജ് എമ്മ ആബത്ത്‌നോട്ട് പറഞ്ഞെങ്കിലും പ്രോസിക്യൂട്ടര്‍മാര്‍ അപ്പീല്‍ നല്‍കി. നൈറ്റ്‌സ്‌ബ്രൈഡിലെ വീട്ടില്‍ത്തന്നെ തുടരണമെന്നും എം25 വിട്ട് യാത്ര ചെയ്യാന്‍ പാടില്ലെന്നുമായിരുന്നു മറ്റു ജാമ്യ വ്യവസ്ഥകള്‍. അപ്പീലില്‍ വ്യാഴാഴ്ച ഹൈക്കോര്‍ട്ട് വാദം കേള്‍ക്കും. സമീറയുടെ വീട്ടില്‍ നിന്ന് കണ്ടുകെട്ടിയ 4 ലക്ഷം പൗണ്ടിന്റെ ആഭരണങ്ങള്‍ ലേലത്തിന് വെച്ചിരിക്കുകയാണ്.

Copyright © . All rights reserved