Main News

നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ 2,500ഓളം ന്യൂറോളജി രോഗികളെ വീണ്ടും കേസ് റിവ്യൂ നടത്തുന്നതിനായി ആശുപത്രി തിരിച്ചു വിളിക്കുന്നു. രോഗം കണ്ടുപിടിക്കുന്നതില്‍ അപാകത സംഭവിച്ചതായുള്ള ഉത്കണ്ഠയെ തുടര്‍ന്നാണ് നപടി. 2,500ഓളം വരുന്ന ന്യൂറോളജി രോഗികള്‍ക്ക് ലഭ്യമാക്കിയ ചികിത്സയില്‍ പിഴവ് സംഭവിച്ചിരിക്കാമെന്ന നിഗമനത്തിലാണ് ആശുപത്രി അധികൃതര്‍. ബെല്‍ഫാസ്റ്റ് ഹെല്‍ത്ത് ആന്റ് സോഷ്യല്‍ കെയര്‍ ട്രസ്റ്റിലെ ന്യൂറോളജി കണ്‍സള്‍ട്ടന്റ് ഡോ. മൈക്കല്‍ വാറ്റ് ചികിത്സിച്ച രോഗികളെയാണ് വീണ്ടും കേസ് റിവ്യൂ നടത്തുന്നതാനായി ആശുപത്രി തിരിച്ചുവിളിക്കാനൊരുങ്ങുന്നതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. തലച്ചോറില്‍ മാരകമായ അസുഖം പിടികൂടിയവര്‍ക്ക് നല്‍കുന്ന ന്യൂറോളജി ചികിത്സ വളരെ പ്രധാനപ്പെട്ടതാണ്. ഇത്തരം ചികിത്സയെ അതിജീവിക്കാത്ത ഒരുപാട് രോഗികളുണ്ട്. അതുകൊണ്ടു തന്നെ ചികിത്സ മാറിയെന്നത് വളരെ ഗൗരവമേറിയ കാര്യമാണ്.

പാര്‍ക്കിന്‍സണ്‍സ് രോഗം, സ്‌ട്രോക്ക്, മോട്ടോര്‍ ന്യൂറോ ഡിസീസ് തുടങ്ങിയ രോഗത്തിന് ചികിത്സ തേടിയവര്‍ക്ക് വീണ്ടും നടത്തുന്ന കേസ് റിവ്യൂ അപകട സൂചന നല്‍കുന്നുണ്ട്. ഇത്തരം രോഗങ്ങളില്‍ ചിലത് മാത്രമെ ചികിത്സിച്ച് ഭേദമാക്കാന്‍ പറ്റുകയുള്ളു. ചികിത്സ ലഭ്യമായവ നമ്മുടെ ജീവിതം മാറ്റി മറിക്കാന്‍ സാധ്യതയുള്ളതുമാണ്. കേസ് റിവ്യൂവിനായി ആശുപത്രിയില്‍ വീണ്ടും എത്തിച്ചേരണ്ടേവര്‍ക്ക് നിര്‍ദേശങ്ങള്‍ പോസ്റ്റലായി ലഭിക്കും. അപ്പോയിന്റ്‌മെന്റ് വിവരങ്ങളും മറ്റു നിര്‍ദേശങ്ങളും അടങ്ങിയ കത്ത് ബുധനാഴ്ച്ചക്കുള്ളില്‍ ലഭിക്കുമെന്നാണ് കരുതുന്നത്. ചികിത്സ മാറി ലഭിച്ചത് സംബന്ധിച്ച് രോഗികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഹൈല്‍പ്പ്‌ലൈന്‍ സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. സംശയങ്ങള്‍ക്ക് മറുപടി ലഭിക്കാന്‍ 0800980110 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

2017 ജൂണ്‍ വരെ ഡോ. വാറ്റ് സ്വകാര്യ പ്രാക്ടീസ് നടത്തിയിരുന്നതായി ദി അള്‍സ്റ്റര്‍ ഇന്‍ഡിപെന്‍ഡന്റ് ക്ലിനിക്ക് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സംശയങ്ങള്‍ ഉള്ള രോഗികള്‍ക്ക് ക്ലിനിക്കുമായി 02890686511 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. ബുധനാഴ്ച്ച രാവിലെ 9 മണി മുതല്‍ ഈ ഹെല്‍പ്പ്‌ലൈന്‍ പ്രവര്‍ത്തനം ആരംഭിക്കും. ഇത് വളരെ ഗൗരവമേറിയ പ്രശ്‌നമാണെന്നും രോഗികളോടും അവരുടെ കുടുംബത്തോടും മാപ്പ് അപേക്ഷിക്കുന്നതായി ബെല്‍ഫാസ്റ്റ് ഹെല്‍ത്ത് ട്രസ്റ്റ് അറിയിച്ചു. ഡോ. വാറ്റിന്റെ നിര്‍ദേശത്തിന് അനുസരിച്ച് നിരവധി വര്‍ഷങ്ങളായി പലരും മരുന്ന് കഴിക്കുന്നുണ്ട്. ഇവരുടെ രോഗം കണ്ടെത്തുന്നതിന് കൃത്യമായ മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടില്ലെന്നതാണ് വാസ്തവം. ഇത്തരം രോഗികളില്‍ പലരും വേദന തിന്നാണ് ജീവിക്കുന്നതെന്നും എസ്ഡിഎല്‍പി പ്രതിനിധി നിക്കോള മാലോണ്‍ വ്യക്തമാക്കി.

മലയാളം യു കെ ന്യൂസ് സ്പെഷ്യല്‍ : ജോജി തോമസ്

എന്നും വിവാദങ്ങളുടെ കളിത്തോഴനായിരുന്നു ടോമിന്‍ ജെ തച്ചങ്കരി. ഔദ്യോഗിക ജീവിതത്തിന്റെ ആരംഭത്തില്‍ ആലപ്പുഴ എഎസ്പി ആയിരിക്കുന്ന അവസരത്തില്‍ യുവാവിനെ അനധികൃതമായി കസ്റ്റഡിയില്‍ എടുത്ത് മൂന്നാംമുറ പ്രയോഗിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടങ്ങി തച്ചങ്കരിക്കെതിരെ എക്കാലവും ആരോപണങ്ങളുടെ പെരുമഴ തന്നെയായിരുന്നു. വ്യാജ സിഡി നിര്‍മാണം, അനധികൃതമായി വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചതുമെല്ലാം ഇതില്‍ ചിലതു മാത്രമാണ്. വിദേശരാജ്യങ്ങള്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ അനുമതിയില്ലാതെ സന്ദര്‍ശിച്ചതിന് വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ ഒന്നര വര്‍ഷത്തോളം സസ്പെന്റ് ചെയ്ത് സര്‍വ്വീസില്‍ നിന്ന് പുറത്താക്കിയിരുന്നു.

വിദേശരാജ്യങ്ങളില്‍ തീവ്രവാദ ബന്ധമുള്ളവരെ സന്ദര്‍ശിച്ചതായി ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ അന്വേഷണവും നേരിട്ടിരുന്നു. 1996നും 2001നും ഇടയില്‍ 72 തവണയോളം വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച തച്ചങ്കരി അനധികൃതമായി ഇലക്ട്രോണിക് ഉപകരണങ്ങള്‍ കടത്തുക, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങി ധാരാളം ആരോപണങ്ങള്‍ക്ക് വിധേയനായിട്ടുണ്ട്. പക്ഷെ ഓരോ ആരോപണത്തിനുശേഷവും പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വരുന്ന തച്ചങ്കരിയെയാണ് കേരളജനത കണ്ടിരിക്കുന്നത്. രാഷ്ട്രീയ മേലാളന്മാരുമായുള്ള അടുത്ത ബന്ധമാണ് തച്ചങ്കരിയെ സഹായിക്കുന്നത്. സെന്‍കുമാര്‍ ഡിജിപി പോസ്റ്റില്‍ തിരിച്ചെത്തിയപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും ഇടതുപക്ഷ സര്‍ക്കാരിന്റെയും താല്‍പര്യങ്ങള്‍ തച്ചങ്കരിയാണ് പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്സിലിരുന്ന് സംരക്ഷിച്ചിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള തച്ചങ്കരിയുടെ ബന്ധം കൈരളി ടിവിയുടെ സ്റ്റുഡിയോ ഫര്‍ണീഷ് ചെയ്തു കൊടുത്തപ്പോള്‍ തുടങ്ങിയാണ്. യുഡിഎഫ് ഗവണ്‍മെന്റിന്റെ കാലത്ത് ടോമിന്‍ തച്ചങ്കരിയെ എഡിജിപി ആയിട്ട് സ്ഥാനക്കയറ്റം നല്‍കിയത് തന്നെ വന്‍ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു. തച്ചങ്കരിയുടെ സഹപ്രവര്‍ത്തകയും ശ്രദ്ധിക്കപ്പെടുന്ന വനിതാ ഐപിഎസ് ഓഫീസറുമായ ആര്‍ ശ്രീലേഖ ടോമിന്‍ തച്ചങ്കരി തന്നെ കഴിഞ്ഞ 20 വര്‍ഷമായി ദ്രോഹിക്കുകയാണെന്ന് പരസ്യപ്രസ്താവന നടത്തിയത് കോളിളക്കം സൃഷ്ടിച്ചിരുന്നു.

കഴിഞ്ഞ ആഴ്ചയാണ് കെ.എസ്.ആര്‍.ടി.സിയുടെ മേധാവിയായി തച്ചങ്കരി ചുമതലയേറ്റടുത്തത്. മുന്‍പ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരിക്കെ ജന്മദിനത്തില്‍ എല്ലാ ആര്‍ടിഒ ഓഫീസിലും കേക്ക് മുറിക്കാന്‍ നിര്‍ദേശം നല്‍കി പുറത്തുപോയ തച്ചങ്കരിക്ക് ഒരു മധുരപ്രതികാരമാണ് കെഎസ്ആര്‍ടിസിലേക്കുള്ള മടങ്ങിവരവ്.

പക്ഷേ ഇവിടെയും തച്ചങ്കരി പബ്ലിസിറ്റിയിലും മാധ്യമ ശ്രദ്ധയിലുമാണ് കൂടുതല്‍ ശ്രദ്ധിക്കുന്നത്. കെഎസ്ആര്‍ടിസിയുടെ അടിസ്ഥാന പ്രശ്‌നങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാതെ മാധ്യമങ്ങളില്‍ വാര്‍ത്ത വരാനായിട്ടുള്ള ശ്രമങ്ങളാണ് കൂടുതല്‍. മുഖ്യമന്ത്രിയുമായിട്ടുള്ള അടുപ്പം ഉപയോഗിച്ച് കഴിഞ്ഞ് മാസം മുപ്പതാം തിയതി തന്നെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സാധിച്ചിരുന്നു. അതിലുപരിയായി ഡ്രൈവറും കണ്ടക്ടറും മെക്കാനിക്കുമായുള്ള വേഷംകെട്ടല്‍ മാധ്യമശ്രദ്ധ ലഭിക്കാനുള്ള അടവുകള്‍ മാത്രമാണ്. എല്ലാ ജോലിക്കും അതിന്റേതായ പരിചയവും അറിവും വേണം. തച്ചങ്കരി നന്നാക്കുന്നതും ഓടിക്കുന്നതുമായ വാഹനങ്ങളില്‍ യാത്രക്കാര്‍ സുരക്ഷിതമായിരിക്കില്ല. കെഎസ്ആര്‍ടിസിയുടെ എംഡി ആ ജോലിയാണ് ചെയ്യേണ്ടത്. കെഎസ്ആര്‍ടിസി മേധാവിയായി ചുമതലയേറ്റ ശേഷമുള്ള അദ്ദേഹത്തിന്റെ പല പ്രസ്താവനകളിലും സ്ഥാപനത്തിന്റെ തകര്‍ച്ചയ്ക്ക് എല്ലാ ഉത്തരവാദിത്തവും തൊഴിലാളികളാണെന്നാണ് ധ്വനി. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും വര്‍ഷങ്ങളായി നടത്തുന്ന കോര്‍പ്പറേറ്റ് അഴിമതിക്കതിരെ ശബ്ദിച്ചു കണ്ടില്ല.

മാധ്യമങ്ങള്‍ തച്ചങ്കരിക്ക് എന്നും ഒരു ബലഹീനതയാണ്. 2004ല്‍ ആന്റിപൈറസി സെല്ലിന്റ െതലവനായിരിക്കെ വ്യാജ സിഡിക്കെതിരെയുള്ള പരസ്യത്തില്‍ സ്വയം അഭിനയിച്ച ടോമിന്‍ തച്ചങ്കരി രണ്ട് വര്‍ഷത്തിനു ശേഷം സ്ഥാനത്തു നിന്ന് മാറിയപ്പോള്‍ പകരം വന്ന സഹപ്രവര്‍ത്തകന്‍ തച്ചങ്കരിയുടെ ഭാര്യ നടത്തുന്ന റിയാന്‍ സ്റ്റുഡിയോയില്‍ വ്യാജസിഡിക്കായി റെയ്ഡ് നടത്തിയത് കോളിളക്കം സൃഷ്ടിച്ചിരുന്നു. റെയ്ഡിനു ചെന്ന ഉദ്യോഗസ്ഥനെ പരിശോധനയുടെ ഇടയില്‍ തിരിച്ചു വിളിച്ചതും പകരം മറ്റൊരു ഉദ്യോഗസ്ഥനെ പിറ്റേദിവസം പരിശോധനയ്ക്ക് അയച്ചതുമെല്ലാം വ്യാജ സിഡിക്കെതിരെ പരസ്യത്തില്‍ അഭിനയിച്ച തച്ചങ്കരിയുടെ തനിനിറം പുറത്തുകൊണ്ടുവന്നും കേരളത്തിലെ സാധാരണക്കാരന്റെ ഔദ്യോഗിക വാഹനമായ കെഎസ്ആര്‍ടിസിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഇത്തരത്തിലൊരു കണ്‍കെട്ട് ആകരുതെന്നാണ് കെഎസ്ആര്‍ടിസിയെ സ്‌നേഹിക്കുന്ന സാധാരണക്കാരന്റെ ആഗ്രഹം.

ന്യൂസ് ഡെസ്ക്

ഇമിഗ്രേഷൻ വിഷയവുമായി ബന്ധപ്പെട്ട് ഹോം സെക്രട്ടറി രാജിവച്ച സാഹചര്യത്തിൽ ബ്രിട്ടീഷ് ഹോം ഓഫീസിന്റെ ക്രൂരമായ തമാശകളുടെ കൂടുതൽ കഥകൾ പുറത്തു വരുന്നു.  ഷ്രൂസ്ബറിയിൽ ജനിച്ച ഒരിക്കലും യുകെയ്ക്ക് പുറത്തേയ്ക്ക് യാത്ര ചെയ്യാത്ത ബ്രിട്ടീഷ് പൗരനായ 22 കാരനെ ഉഗാണ്ടയിലേയ്ക്ക് നാടുകടത്താനാണ് ഹോം ഓഫീസ് ഉത്തരവ് നല്കിയത്. ഹോം ഓഫീസിൽ നിന്ന് ലെറ്റർ കിട്ടിയപ്പോൾ കെഎഫ് സി ജോലിക്കാരനായ കൈൽ ഹെർബെർട്ട് ശരിക്കും ഞെട്ടി. യുകെയിൽ താമസിക്കുവാൻ നിയമപരമായ അവകാശമില്ലെന്നും ഉടൻ രാജ്യം വിട്ട് ഉഗാണ്ടയ്ക്ക് പോകണമെന്നുമായിരുന്നു നിർദ്ദേശം. ബ്രിട്ടീഷ് പൗരത്വമുള്ള കൈൽ താൻ ബ്രിട്ടീഷുകാരനാണെന്ന് തെളിയിക്കേണ്ട ഗതികേടിലായി.

ലെറ്റർ അയച്ചതു കൂടാതെ ഇമിഗ്രേഷൻ ഓഫീസർമാർ കൈൽ ജോലി ചെയ്യുന്ന കെഎഫ്സി മാനേജരെ വിളിച്ച് കൈൽ ഇല്ലീഗൽ ഇമിഗ്രന്റ് ആണെന്നും അറിയിച്ചു. ഇതു മൂലം കെ എഫ് സിയിലെ ജോലിയിൽ നിന്നും പിരിച്ചുവിടപ്പെടുമെന്ന സ്ഥിതിയുണ്ടായി. കൈലിനെ ജോലിക്ക് വച്ചതിന് ഫൈനടിക്കുമെന്ന് ഇമിഗ്രേഷൻ ഓഫീസർ മാനേജരോട് പറഞ്ഞു. കെ എഫ്സി കൈലിനെ രണ്ടാഴ്ചത്തേക്ക് ശമ്പളമില്ലാതെ സസ്പെൻഡ് ചെയ്തു. ബ്രിട്ടൺ വിട്ട് ഉഗാണ്ടയ്ക്ക് പോയില്ലെങ്കിൽ 5,000 പൗണ്ട് ഫൈനടിച്ച് ജയിലിലടയ്ക്കുമെന്നും ബലമായി രാജ്യത്ത് നിന്ന് പുറത്താക്കുമെന്നും പറഞ്ഞിരുന്നു. ഏതു നിമിഷവും തന്നെ അറസ്റ്റ് ചെയ്യാമെന്ന ഭയപ്പാടിലാണ് കൈൽ ദിവസങ്ങളോളം കഴിച്ചുകൂട്ടിയത്.

തങ്ങൾക്ക് പറ്റിയ അഡ്മിനിസ്രേറ്റീവ് പിഴവാണെന്ന് ഹോം ഓഫീസ് കൈലിനെ അറിയിച്ചു. എന്നാലും ഇക്കാര്യങ്ങൾ പരിഹരിക്കപ്പെട്ടതായി ഒരു ഉറപ്പും ഇതുവരെയും ഹോം ഓഫീസ് നല്കിയിട്ടില്ല. തന്നെ ഉഗാണ്ടയ്ക്ക് തന്നെ വിടണമെന്ന ഹോം ഓഫീസിന്റെ നിർദ്ദേശത്തിന്റെ പൊരുൾ എത്രയാലോചിച്ചിട്ടും കൈലിന് പിടികിട്ടുന്നില്ല. ബ്രിട്ടീഷ് പൗരന്മാരായ ഫില്ലിന്റെയും ട്രേസിയുടെയും മകനാണ് കൈൽ ഹെർബെർട്ട്. ഹോം ഓഫീസിൽ ഫോൺ ചെയ്ത കൈൽ തന്റെ ശബ്ദം കേട്ടിട്ട് ഉഗാണ്ടക്കാരനാണെന്ന് തോന്നുന്നുണ്ടോ എന്നാണ് ആദ്യം ചോദിച്ചത്. വിൻഡ് റഷ് വിഷയവുമായി ബന്ധപ്പെട്ട് ആംബർ റൂഡ് രാജിവച്ച സാഹചര്യത്തിലാണ് തന്റെ ദുരനുഭവം കൈൽ പുറത്തുവിട്ടത്.

ഫേസ്ബുക്ക് പുതിയ ഡേറ്റിംഗ് സര്‍വീസിന് തുടക്കമിടുന്നു. കാലിഫോര്‍ണിയയില്‍ നടന്ന എഫ്8 ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സില്‍വെച്ച് ഫേസ്ബുക്ക് തലവന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഇതു സംബന്ധിച്ച സൂചന നല്‍കി. സ്വകാര്യത വിഷയത്തിലുണ്ടായ വീഴ്ചകള്‍ മനസിലുണ്ടെന്നും അവയൊക്കെ പരിഗണിച്ചുകൊണ്ട് പുതിയ സര്‍വീസ് ഉടന്‍തന്നെ അവതരിപ്പിക്കുമെന്നും സുക്കര്‍ബര്‍ഗ് പറഞ്ഞു. കേംബ്രിഡ്ജ് അനലിറ്റിക്ക വിഷയത്തില്‍ വിവാദത്തിലായ കമ്പനി ഇനി മറ്റൊരു ഡേറ്റ ബ്രീച്ച് വിവാദം താങ്ങാവുന്ന അവസ്ഥയിലല്ലെന്നും സുക്കര്‍ബര്‍ഗ് വ്യക്തമാക്കി.

ഫേസ്ബുക്കില്‍ 200 മില്യന്‍ ആളുകള്‍ സിംഗിള്‍ പട്ടികയിലുള്ളവരാണ്. അവര്‍ക്ക് അര്‍ത്ഥവത്തായ ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ സഹായിക്കാനാകുമെങ്കില്‍ വളരെ നല്ലൊരു കാര്യമായിരിക്കുമെന്ന് കരുതുന്നുവെന്നും സുക്കര്‍ബര്‍ഗ് പുതിയ സംരംഭത്തേക്കുറിച്ച് പറഞ്ഞു. ഈ പ്രഖ്യാപനത്തോടെ റ്റിന്‍ഡര്‍ എന്ന ജനപ്രിയ ഡേറ്റിംഗ് ആപ്പിന്റെ ഉടമയായ മാച്ച് ഗ്രൂപ്പിന്റെ ഷെയറുകളില്‍ ഇടിവ് രേഖപ്പെടുത്തി. ഓപ്പണിംഗ് പ്രൈസിനേക്കാള്‍ 22 ശതമാനം കുറഞ്ഞ നിരക്കിലാണ് വിപണി ക്ലോസ് ചെയ്തത്. ഫേസ്ബുക്കില്‍ നിന്നാണ് റ്റിന്‍ഡര്‍ പ്രൊഫൈല്‍ ഇന്‍ഫര്‍മേഷന്‍ സ്വീകരിക്കുന്നത്.

സ്വകാര്യതയും സുരക്ഷയും പ്രധാന പരിഗണനകളായി സ്വീകരിച്ചുകൊണ്ടാണ് ഈ സേവനത്തിന് ഫേസ്ബുക്ക് തയ്യാറായിരിക്കുന്നതെന്നാണ് സുക്കര്‍ബര്‍ഗ് അവകാശപ്പെടുന്നത്. ദീര്‍ഘകാല ബന്ധങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. വാട്ട്‌സാപ്പ് മെസഞ്ചര്‍ സര്‍വീസില്‍ പുതിയ ഗ്രൂപ്പ് വീഡിയോ കോളിംഗ് അവതരിപ്പിക്കുമെന്നും ഇന്‍സ്റ്റാഗ്രാമില്‍ പുതിയ വീഡിയോ ചാറ്റ്, ഓഗ്മെന്റഡ് റിയാലിറ്റി ഫില്‍റ്ററുകള്‍ എന്നിവ അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ന്യൂസ് ഡെസ്ക്

രണ്ടു മാസത്തെ ശമ്പളം ഒന്നിച്ചു കിട്ടിയാൽ എത്ര നന്നായിരുന്നു എന്നു കരുതാത്തവർ ആരുമുണ്ടാവില്ല. എന്നാൽ രണ്ടു വർഷത്തെ ശമ്പളം ഒറ്റയടിയ്ക്കു അക്കൗണ്ടിൽ വന്നാലോ? സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യാത്ത സ്ഥിതിയായിരിക്കും. ക്ലീലാൻഡ് ഹോസ്പിറ്റലിലെ നഴ്സുമാർ ആഘോഷം തുടങ്ങിക്കഴിഞ്ഞു. കാരണം അവരുടെ അക്കൗണ്ടിൽ ഓർക്കാപ്പുറത്ത് വന്നു വീണത് ഏകദേശം 66,000 പൗണ്ട് വീതമാണ്. പുതിയ കാറും ഹോളിഡേയും ഒക്കെ ബുക്ക് ചെയ്ത് കിട്ടിയ പണം കൊണ്ട് സന്തോഷം ആഘോഷിക്കുകയാണ് ഈ എൻഎച്ച്എസ് നഴ്സുമാർ. ഇത് ഇവർക്ക് എൻഎച്ച്എസ് കൊടുത്തതോ ആരെങ്കിലും അബദ്ധത്തിൽ അക്കൗണ്ടിൽ നിക്ഷേപിച്ചതോ അല്ല.

ലണാർക്ക് ഷയർ ക്ലിലാൻഡ് ഹോസ്പിറ്റലിലെ നഴ്സുമാരെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്. 15 പേരടങ്ങുന്ന ഇവരുടെ സിൻഡിക്കേറ്റ് യൂറോമില്യൺ ലോട്ടറിയിൽ നേടിയത് ഒരു മില്യൺ പൗണ്ട്. യു കെ മില്യണയർ മേക്കർ കോഡാണ് ഇവർ നേടിയത്. മൂന്നു വർഷമായി ഇവർ ലോട്ടറിയെടുക്കുന്നു. ഇതിനു മുമ്പ് ഇവർ നേടിയ ഏറ്റവും കൂടിയ ഏറ്റവും കൂടിയ തുക 12 പൗണ്ടായിരുന്നു. സിൻഡിക്കേറ്റിലെ 13 പേർ ഈ സന്തോഷ വാർത്ത ന്യൂസിലൂടെ ഷെയർ ചെയ്തു. ജൂൺ ഫ്രേസർ, 58 ആണ് സിൻഡിക്കേറ്റിന് നേതൃത്വം നല്കുന്നതും ടിക്കറ്റുകൾ മാനേജ്ചെയ്യുന്നത്. ശനിയാഴ്ച രാവിലെ നാഷണൽ ലോട്ടറി ആപ്പിലൂടെ റിസൽട്ട് ചെക്ക് ചെയ്ത ജൂണിന് വിശ്വാസം വന്നില്ല. ഒരു മില്യൺ നേടിയതായി സ്ക്രീനിൽ തെളിഞ്ഞപ്പോൾ ജൂൺ കരുതി ആപ്പിന് തകരാണെന്ന്. ഉടൻ തന്നെ തന്റെ കൂടെ ജോലി ചെയ്യുന്ന മറ്റുള്ളവരെ വിളിച്ച് ജൂൺ സന്തോഷ വാർത്ത പങ്കുവെച്ചു.

നവംബറിൽ റിട്ടയർ ചെയ്യുന്ന സിൻഡിക്കേറ്റ് അംഗമായ കരോൾ ഹാമ് ലിൻ സാമ്പത്തിക ഭദ്രതയുള്ള ഒരു റിട്ടയർമെന്റ് ജീവിതം ലഭിക്കുന്നതിലുള്ള ആഹ്ളാദം മറച്ചു വെച്ചില്ല. റിട്ടയർ ചെയ്തതിനു ശേഷവും ഏതാനും മണിക്കൂറുകൾ വീതം ആഴ്ചയിൽ ജോലി തുടരാനിരുന്ന കരോൾ തീരുമാനം തന്നെ മാറ്റി. ഹോസ്പിറ്റലിലെ സ്റ്റാഫിനെയും പേഷ്യന്റുകളെയും കേക്കും മറ്റ് വിഭവങ്ങളുമായി ട്രീറ്റ് ചെയ്താണ് നഴ്സുമാർ തങ്ങളുടെ ലോട്ടറി നേട്ടം ആഘോഷമാക്കിയത്.

ജോജി തോമസ്

”എന്നെ ആക്രമിക്കാം, എന്റെ ജനത്തെ ഒഴിവാക്കണം, മാനഭംഗം, മാനഭംഗം തന്നെയാണ് ഈ സര്‍ക്കാരിന്റെ കാലത്തെയും മുന്‍ സര്‍ക്കാരിന്റെ ഭാഗത്തെയും പീഡനങ്ങളുടെ എണ്ണം താരതമ്യം ചെയ്യാന്‍ ഞാനുദ്ദേശിക്കുന്നില്ല” കോമണ്‍ വെല്‍ത്ത് രാഷ്ട്രത്തലവന്‍മാരുടെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ലണ്ടനിലെത്തിയ സന്ദര്‍ഭത്തില്‍ വെസ്റ്റ് മിനിസ്റ്റര്‍ സെന്‍ട്രല്‍ ഹാളില്‍ ”ഭാരത് കി ബാത്, സബ് കെ സാത്’ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞ വാക്കുകളാണ് ഇത്. പതിവുപോലെ മോദിയുടെ പ്രസംഗത്തിലുടനീളം അദ്ദേഹത്തിന്റെ വാഗ് വിലാസവും പ്രസംഗ കലയിലുള്ള പ്രാവീണ്യവും തെളിഞ്ഞുനിന്നു. പക്ഷെ വരികള്‍ക്കിടയിലൂടെ വായിക്കുകയാണെങ്കില്‍ ലണ്ടനിലെ സംവാദത്തില്‍ മോദി ചെയ്തത് വാക്കുകള്‍കൊണ്ട് അമ്മാനമാടുന്നതിലുപരിയായി താനും തന്റെ പാര്‍ട്ടിയും തുടങ്ങിവച്ച അസഹിഷ്ണുതാ രാഷ്ട്രീയത്തെ തുടര്‍ന്ന് ഇന്ത്യയ്ക്ക് ലോകത്തിനുമുമ്പില്‍ തലകുനിക്കേണ്ടി വന്ന രാഷ്ട്രീയ സാഹചര്യത്തെപ്പോലും ഒരു ദേശീയ വികാരമായി ഉയര്‍ത്തിക്കൊണ്ടുവന്ന് തനിക്ക് അനുകൂലമാക്കാനുള്ള ശ്രമമാണ്.

കത്തുവ പീഡനക്കേസില്‍ നിഷ്‌കളങ്കയായ എട്ട് വയസുകാരി നേരിട്ട ക്രൂരതകളുടെ പേരില്‍ ലോകമാധ്യമങ്ങളില്‍ ഇന്ത്യ നിറഞ്ഞുനില്‍ക്കുകയും, ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുടറസിനെ പോലുള്ളവര്‍ സംഭവത്തെ അപലപിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ ആണ് നരേന്ദ്രമോദിയുടെ ലണ്ടന്‍ സന്ദര്‍ശനം. എന്നെ വിമര്‍ശിച്ചോളൂ, എന്റെ ജനതയെ ഒഴിവാക്കൂ എന്ന് പറഞ്ഞപ്പോള്‍ വിമര്‍ശനങ്ങള്‍ വരുന്നത് ഇന്ത്യന്‍ ജനതക്കെതിരെയല്ല മറിച്ച് തനിക്കും താന്‍ പാകിയ അസഹിഷ്ണുതയുടെ സന്ദേശവുമായി സമൂഹത്തിലിറങ്ങി പിഞ്ചുബാലികയെപ്പോലും വെറുതെവിടാത്ത വര്‍ഗ്ഗീയ ഭ്രാന്ത് തലക്കുപിടിച്ച തന്റെ അനുയായികള്‍ക്കും എതിരെയാണെന്നുള്ള വസ്തുത അദ്ദേഹം സൗകര്യപൂര്‍വ്വം വിസ്മരിച്ചു. തന്റെ സര്‍ക്കാരിന്റെയും മുന്‍ സര്‍ക്കാരിന്റെയും കാലഘട്ടത്തില്‍ നടന്ന മാനഭംഗങ്ങളുടെ കണക്കെടുക്കുന്നില്ലെന്നു പറഞ്ഞ നരേന്ദ്രമോദി കത്തുവ സംഭവത്തെ താനും തന്റെ പക്ഷവും ഉയര്‍ത്തുന്ന തീവ്ര വര്‍ഗീയതയുടെ പ്രതിഫലനമായി കാണാതെ ഒരു കൂട്ടം ക്രിമിനലുകളുടെ പ്രവൃത്തിയായി മാത്രം നിസാരവല്‍ക്കരിച്ചതിലൂടെ ഇരുട്ട് കൊണ്ട് ഓട്ടയടക്കാനുള്ള ശ്രമമാണ് ഉണ്ടായത്.

അസഹിഷ്ണുതയും അടിച്ചമര്‍ത്തലും ഇല്ലാതാക്കാനുള്ള വെമ്പലും, ജാതിയുടെയും മതത്തിന്റെയും പേരില്‍ മാത്രമല്ല എതിര്‍പ്പുകളോടും വിമര്‍ശനങ്ങളോടും ഇതേ മനോഭാവമാണ് കാണുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ രാഷ്ട്രീയ പ്രവര്‍ത്തന കേന്ദ്രമായിരുന്ന ഗോരഖ്പൂരിലെ രാഘവ്ദാസ് മെഡിക്കല്‍ കോളേജില്‍ മുപ്പതിലേറെ പിഞ്ചുകുഞ്ഞുങ്ങള്‍ ഓക്സിജന്‍ കിട്ടാതെ മരണത്തോട് മല്ലടിക്കുമ്പോള്‍ കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ ഓക്സിജന്‍ സിലിന്‍ഡറിനായി ഓടി നടന്ന ഡോ.കഫീല്‍ ഖാന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രതികാരബുദ്ധിയില്‍ കുടുങ്ങി ജാമ്യം പോലും ലഭിക്കാതെ 8 മാസത്തോളം ജയിലഴിക്കുള്ളില്‍ കഴിയേണ്ടി വന്നത് സ്വതന്ത്ര ഇന്ത്യയില്‍ ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഉത്തരാഖണ്ഡിലെ ചീഫ് ജസ്റ്റിസ് ആയ കെ.എം.ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാനുള്ള കൊളീജിയത്തിന്റെ നിര്‍ദേശം തള്ളിയ കേന്ദ്രസര്‍ക്കാരിന്റെ നടപടി മറ്റൊരു ഉദാഹരണമാണ്. എതിര്‍പ്പുകളും വിമര്‍ശനങ്ങളും ഏതു ഭാഗത്തു നിന്നായാലും വെച്ചുപൊറുപ്പിക്കില്ലെന്ന സന്ദേശം ബിജെപി ഗവണ്‍മെന്റ് ഈ നടപടികളിലൂടെ നല്‍കുന്നുണ്ട്. കൊളീജിയത്തിന്റെ നിര്‍ദേശത്തിന് വിരുദ്ധമായി ഇതിനു മുമ്പ് നിയമനം നടന്നത് വാജ്പേയി ഗവണ്‍മെന്റിന്റെ കാലത്ത് മാത്രമാണ്. അന്ന് കൊളീജിയം നിര്‍ദേശിച്ചയാള്‍ സ്വയം പിന്‍വാങ്ങിയതിനാല്‍ ഗവണ്‍മെന്റും ജുഡീഷ്യറിയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായില്ല.

ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരില്‍ ഏറ്റവും സീനിയര്‍ ആയിരുന്നിട്ടും ജസ്റ്റിസ് കെ.എം ജോസഫിനെതിരെ നീങ്ങാന്‍ കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിച്ചത് അദ്ദേഹം നടത്തിയ ചില വിധിന്യായങ്ങളാണ്. 2016ല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഉത്തരാഖണ്ഡിലെ സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം ചീഫ് ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. രാഷ്ട്രപതിക്കും തെറ്റ് സംഭവിക്കാമെന്ന ചരിത്രപ്രസിദ്ധമായ നിരീക്ഷണവും ഇതോടൊപ്പം ഉണ്ടായി. പ്രസ്തുത വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ജസ്റ്റിസ് കെ.എം.ജോസഫിന്റെ വിധി സുപ്രീം കോടതി ശരിവെക്കുകയാണുണ്ടായത്. ചെന്നൈ ഹൈക്കോടതിയിലേക്കുള്ള സ്ഥലംമാറ്റം അനുവദിക്കാതെയും മറ്റും അന്നുമുതല്‍ തുടങ്ങിയതാണ് മോഡി ഗവണ്‍മെന്റ് ജസ്റ്റിസ് കെ.എം ജോസഫിനോടുള്ള പ്രതികാര നടപടികള്‍. കെ.എം ജോസഫിനൊപ്പം സുപ്രീംകോടതി ജഡ്ജി സ്ഥാനത്തേക്ക് കൊളീജിയം നിര്‍ദേശിച്ചിരുന്ന ഇന്ദു മന്‍ഹോത്രയുടെ നിയമനവും അഞ്ചുമാസത്തോളം തടഞ്ഞുവെച്ചതിന് ശേഷമാണ് കേന്ദ്ര ഗവണ്‍മെന്റ് അംഗീകരിച്ചത്. ഈ നടപടിയിലൂടെ ജുഡിഷ്യറിക്ക് വ്യക്തമായ മുന്നറിയിപ്പും താക്കീതും നല്‍കാമെന്ന് മോഡി ഗവണ്‍മെന്റ് കരുതുന്നു.

ശക്തവും നിഷ്പക്ഷവുമെന്ന് അറിയപ്പെടുന്ന ഇന്ത്യന്‍ ജുഡിഷ്യറി സംവിധാനത്തെ തകര്‍ക്കുകയും പിടിയിലൊതുക്കുകയും ചെയ്യുകയെന്നത് മോഡി ഗവണ്‍മെന്റിന്റെ അജണ്ടകളിലൊന്നാണ്. തങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാനും ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാനും ഇത് പ്രധാനമാണെന്ന് മോഡിക്ക് അറിയാം. സൂപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ പലനിലപാടുകളും തീരുമാനങ്ങളും സംഘ്പരിവാര്‍ അജണ്ടകള്‍ക്ക് കുടപിടിക്കുന്നതാണ്. ബിജെപി അധ്യക്ഷന്‍ അമിത് ഷാ ആരോപണ വിധേയനായ കേസ് പരിഗണിച്ചിരുന്ന ജഡ്ജിയായിരുന്ന ജസ്റ്റിസ് സിഎച്ച്. ലോയയുടെ ദുരൂഹമരണത്തില്‍ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിലെത്തിയ ഹര്‍ജികളോടുള്ള അദ്ദേഹത്തിന്റെ സമീപനം ഇതിന് ഉദാഹരണമാണ്. പുനരന്വേഷണം തള്ളുക മാത്രമല്ല ഈ ആവശ്യം ഉന്നയിച്ച് ഇനിയൊരു കോടതിയെയും സമീപിക്കരുതെന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരവ്. ദീപക് മിശ്രയുടെ നിലപാടുകള്‍ക്കെതിരെ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് സുപ്രീം കോടതിയിലെ നാല് മുതിര്‍ന്ന് ജഡ്ജിമാര്‍ പരസ്യമായി പ്രതികരിച്ചത് വന്‍ വിവാദമായിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നിലപാടുകളാണ് പലപ്പോഴും മോഡി അമിത് ഷാ കൂട്ടുകെട്ടിന് ഊര്‍ജം പകരുന്നത്. ദീപക് മിശ്ര ശക്തമായ നിലപാടുകളെടുത്തിരുന്നെങ്കില്‍ ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച് കൊളീജിയത്തിന്റെ നിര്‍ദേശം തള്ളിയത് പോലുള്ള നടപടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മുതിരില്ലായിരുന്നു. ഹൈദരാബാദ് മക്ക മസ്ജിദ് സ്‌ഫോടനക്കേസില്‍ കുറ്റാരോപിതനായ പ്രതികളെ മുഴുവന്‍ വെറുതെ വിട്ട വിധിന്യായം പുറപ്പെടുവിച്ച എന്‍ഐഎ കോടതി ജഡ്ജി രവിന്ദര്‍ റെഡ്ഡി വിധിന്യായം പുറപ്പെടുവിച്ച് അതേ ദിവസം തന്നെ രാജിവെച്ചത് ദുരൂഹതയുണര്‍ത്തുന്നുണ്ട്.

ഗൗരി ലങ്കേഷിനെപ്പോലുള്ള മതേതരവാദികള്‍ കൊല്ലപ്പെടുമ്പോഴും കത്തുവ പീഡനംപോലുള്ള ക്രൂരതകള്‍ നടക്കുമ്പോഴും സംഘ്പരിവാര്‍ അനുകൂല സംഘടനകളോ അനുയായികളോ കുറ്റാരോപിതരുടെ കൂട്ടത്തിലുണ്ട്. ജമ്മു കാശ്മീരിലെ രണ്ട് ബിജെപി മന്ത്രിമാര്‍ കത്തുവ പീഡനത്തിലെ കുറ്റാരോപിതരുടെ മോചനത്തിന് വേണ്ടി നടത്തിയ റാലിയെ നയിച്ചത് ഭാരതം ഫാസിസത്തിന്റെ ഏറ്റവും ഭീകരമായ അവസ്ഥാന്തരത്തിലൂടെയാണ് കടന്നുപോകുന്നതെന്നതിന്റെ തെളിവാണ്. ആള്‍ക്കൂട്ടത്തിന്റെ നീതി നടപ്പാക്കലും ദളിതരും പിന്നോക്ക വിഭാഗത്തെയും പരസ്യമായി പീഡിപ്പിക്കുന്നതുമെല്ലാം ഇന്ന് പതിവു വാര്‍ത്തകളാണ്. കത്തുവ പോലുള്ള വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന സംഭവങ്ങള്‍ കൂടുതല്‍ ആവര്‍ത്തിക്കപ്പെടാനാണ് സാധ്യത. കാരണം 2019 ലെ പൊതുതെരെഞ്ഞെടുപ്പില്‍ വര്‍ഗീയ ചേരിതിരിവുകളെ അതിന്റെ പാരമ്യത്തിലെത്തിച്ച് മുതലെടുപ്പ് നടത്താനാവും മോഡി-അമിത് ഷാ കൂട്ട്‌കെട്ട് ശ്രമിക്കുക. ഇതിനിടയില്‍ പ്രതീക്ഷയുടെ തിരിനാളമാകാന്‍ ജുഡിഷ്യറിക്കെങ്കിലും കഴിയുമോ എന്നാണ് ഇനിയും അറിയാനുള്ളത്.

ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാവസാനങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.

ബിനോയി ജോസഫ്

ബ്രിട്ടീഷ് ഹോം സെക്രട്ടറിയായി സാജിദ് ജാവേദിനെ പ്രധാനമന്ത്രി തെരേസ മേ നിയമിച്ചു. നിലവിൽ കമ്മ്യൂണിറ്റി സെക്രട്ടറി പദം അലങ്കരിക്കുന്ന സാജിദ് ജാവേദിനെ ആംബർ റൂഡ് രാജിവച്ച ഒഴിവിലാണ് പ്രധാനമന്ത്രി നിയമിച്ചത്. ഞായറാഴ്ച രാത്രിയാണ് ആംബർ റൂഡ് വിൻഡ് റഷ് സ്കാൻഡലുമായി ബന്ധപ്പെട്ട് രാജി സമർപ്പിച്ചത്. രാജി സ്വീകരിച്ച പ്രധാനമന്ത്രി തിങ്കളാഴ്ച രാവിലെ സാജിദ് ജാവേദിനോട് സ്ഥാനമേറ്റെടുക്കുവാൻ നിർദ്ദേശിക്കുകയായിരുന്നു. വർഷങ്ങൾക്ക് മുമ്പ് കുടിയേറിയവരുടെ ലാൻഡിംഗ് കാർഡ് നശിപ്പിച്ചതും ഇല്ലീഗൽ ഇമിഗ്രന്റായി മുദ്രകുത്തി പലരെയും നാടുകടത്തിയതുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ ധാർമ്മിക ഉത്തരവാദിത്വമേറ്റെടുത്താണ് ആംബർ റൂഡ് രാജിവച്ചത്.

കഴിഞ്ഞ തെരേസ മേ മന്ത്രിസഭയിൽ ബിസിനസ് സെക്രട്ടറിയായി തിളങ്ങിയ സാജിദ് ജാവേദ് ബ്രിട്ടീഷ് രാഷ്ട്രീയ രംഗത്തെ തിളങ്ങുന്ന സാന്നിധ്യമായി മാറുകയാണ്. 2010 ൽ പാർലമെന്റിൽ എത്തിയ സാജിദ് ജാവേദിന്റെ രാഷ്ട്രീയ രംഗത്തെ വളർച്ച അത്ഭുതകരമായിരുന്നു. വിവാഹിതനായ ഈ 48 കാരന് ഭാര്യയും നാലു മക്കളുമുണ്ട്. 1960 കളിൽ ആണ് സാജിദിന്റെ മാതാപിതാക്കൾ ബ്രിട്ടണിൽ എത്തുന്നത്. അദ്ദേഹത്തിന്റെ പിതാവ് ഒരു ബസ് ഡ്രൈവർ ആയിരുന്നു. പ്രധാനമന്ത്രി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അധികാരങ്ങളുള്ള ഹോം സെക്രട്ടറി പദവിയിൽ എത്തുന്ന ആദ്യ ന്യൂനപക്ഷ വൈശജനാണ് സാജിദ് ജാവേദ്.

പുതിയ സ്ഥാനലബ്ധിയിലുള്ള സന്തോഷം ജാവേദ് മറച്ചു വച്ചില്ല. ഇക്കാര്യം തന്റെ അമ്മയെ അറിയിക്കുവാൻ വെമ്പൽ കൊള്ളുകയാണെന്ന് അദ്ദേഹം പത്രക്കാരോട് പറഞ്ഞു. ബ്രിട്ടനെ കെട്ടിപ്പെടുക്കുന്നതിൽ എന്റെ കുടുംബവും പങ്കുവഹിച്ചിട്ടുണ്ട്. കുടിയേറ്റക്കാരുടെ നാടുകടത്തലിന്റെ ദൂഷ്യ ഫലങ്ങൾ തന്റെ കുടുംബത്തെ വരെയും ബാധിക്കാവുന്ന തരത്തിലാണെന്നും ഇവ പരിഹരിക്കാൻ താൻ മുൻഗണന നല്കുമെന്നും സാജിദ് പറഞ്ഞു.

ബ്രോംസ്ഗ്രോവ് മണ്ഡലത്തെയാണ് സാജിദ് പാർലമെന്റിൽ പ്രതിനിധീകരിക്കുന്നത്. പത്നി ലോറയോടും മക്കളോടുമൊപ്പം ഫുൾഹാമിലാണ് താമസിക്കുന്നത്. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനു മുൻപ് ബാങ്കിംഗ് മേഖലയിലാണ് സാജിദ് ജാവേദ് പ്രവർത്തിച്ചിരുന്നത്. എം.പിയായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ തവണ തന്നെ അദ്ദേഹം ക്യാബിനറ്റ് പദവിയിൽ എത്തി. ഒരു പക്ഷേ, ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിൽ എത്തുന്ന ആദ്യ ന്യൂനപക്ഷ വംശജനായി സാജിദ് ജാവേദ് മാറുമോ എന്നാണ് ബ്രിട്ടീഷ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.

വാട്​സ്​ആപ്പ്​ തലവൻ ജാൻ കോം രാജിവെച്ചു. മറ്റ്​ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ്​ രാജിയെന്ന്​ ജാൻ കോം ഫേസ്​ബുക്ക്​ പോസ്റ്റിൽ വ്യക്​തമാക്കി. ടെക്​നോളജിക്ക്​ പുറത്ത്​ എന്തെങ്കിലുമെ​ാക്കെ ചെയ്യണം. ​ ആസ്വദിക്കാൻ ഒരു മാറ്റം ആവ​ശ്യമാണ്​. എന്നായിരുന്നു​ കോം ഫേസ്​ബുക്കിൽ കുറിച്ചത്​. വാട്​സ്​ആപ്പ്​ സ്ഥാപക നേതാക്കളിലൊരാളായ ജാൻ സമീപകാലത്ത്​ മാതൃ കമ്പനിയായ ഫേസ്​ബുക്ക്​ നേതൃത്വവുമായി തെറ്റിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

ഉപയോക്​താക്കളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട്​ ഫേസ്​ബുക്കുമായുണ്ടായ ആശയ ഭിന്നതയാണ്​ രാജിക്ക്​ കാരണ​െമന്നാണ്​ റിപ്പോർട്ട്​. വാട്​സ്​ആപ്പ്​​ യൂസർമാരുടെ വിവരങ്ങളുടെ സുരക്ഷാ പ്രശ്​നങ്ങളും എൻക്രിപ്​ഷനിലെ വീഴ്​ചയും കാരണം കോം ഫേസ്​ബുക്ക്​ നേതൃത്വവുമായി ഇടഞ്ഞു എന്ന്​​ വാഷിങ്​ടൺ പോസ്റ്റ്​ റിപ്പോർട്ട്​ ചെയ്​തിരുന്നു. ഫേസ്​ബുക്കുമായുള്ള കോമി​​​െൻറ പ്രശ്​നങ്ങൾ ചർച്ചയാകുന്ന സമയത്തായിരുന്നു രാജി സ്ഥിരീകരിച്ചു കൊണ്ടുള്ള കോമി​​​െൻറ പോസ്റ്റ്​.

കോമി​​​െൻറ സ്റ്റാറ്റസിന്​ താഴെ ഫേസ്​ബുക്ക്​ സി.ഇ.ഒാ മാർക്ക്​ സുക്കർബർഗ്​ ​േകാമിയെ യാത്രയാക്കുകയും ചെയ്​തു. താങ്കളുടെ കൂടെ ജോലി​ ചെയ്യുന്നത്​ മിസ്സ്​ ചെയ്യും. എന്നെ ഒരുപാട്​ കാര്യങ്ങൾ പഠിപ്പിച്ചതിനും ലോകവുമായി ബന്ധപ്പെടാൻ താങ്കൾ ചെയ്​ത എല്ലാ കാര്യങ്ങളിലും ഞാൻ അഭിമാനം​ കൊള്ളുന്നുവെന്നും സുക്കർബർഗ്​ കമൻറ്​ ചെയ്​തു.

വാട്​സ്​ആപ്പിനെ ഫേസ്​ബുക്ക്​ വാങ്ങിയതോടെ ഷെയറി​​​െൻറ ഭൂരിഭാഗവും ഫേസ്​ബുക്കി​​​െൻറ കയ്യിലായിരുന്നു. നിലവിൽ ഫേസ്​ബുക്കി​​​െൻറ ബോർഡ്​ മെമ്പർമാരിലൊരാളാണ്​ കോം. ഇപ്പോഴത്തെ വാട്​സ്​ആപ്പ്​​ ബിസ്​നസ്​ എക്​സിക്യൂട്ടീവ്​ നീരജ്​ അറോറയെ വാട്​സ്​ആപ്പി​​​െൻറ സി.ഇ.ഒാ സ്ഥാനത്തേക്ക്​ കൊണ്ടുവരാൻ സാധ്യതയുണ്ട്​. 2011 മുതൽ വാട്​സ്​ആപ്പ്​ ജോലി ചെയ്യുന്നയാളാണ്​​ നീരജ്​.

ന്യൂസ് ഡെസ്ക്.

സ്മാർട്ട് ഫോണുകളുടെ ചാർജ് ദീർഘസമയം നിലനിർത്തുന്ന സാങ്കേതിക വിദ്യ പുറത്തിറങ്ങുന്നു. വിപ്ളവകരമായ മാറ്റങ്ങൾ മൊബൈൽ ചാർജിംഗിൽ വരുത്തിയിരിക്കുന്നത് എനർജൈസർ കമ്പനിയാണ്. ഒരു തവണ ചാർജ് ചെയ്താൽ രണ്ടാഴ്ചയിലേറെ ചാർജ് നിൽക്കുന്ന സംവിധാനമാണ് കമ്പനി ഒരുക്കുന്നത്. പുതിയ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി 13 ഹാൻഡ്സെറ്റുകൾ കമ്പനി പുറത്തിറക്കിക്കഴിഞ്ഞു. 400 പൗണ്ട് വിലയുള്ള പവർ മാക്സ് P600S മോഡൽ ഒറ്റ ചാർജിംഗിൽ 16 ദിവസം വരെ ഉപയോഗിക്കാം. സ്റ്റാൻഡ്ബൈയിൽ 16 ദിവസവും 4 G ടോക്കിൽ 12 മണിക്കൂർ തുടർച്ചയായും ഈ ഹാൻഡ്സെറ്റിൽ സാധിക്കും.

നിലവിലുള്ള സ്മാർട്ട് ഫോണുകൾ രണ്ടു ദിവസത്തിലേറെ ചാർജ് നില്ക്കാത്ത അവസ്ഥയ്ക്ക് മാറ്റം വരുത്തുന്ന പുതിയ ടെക്നോളജി കസ്റ്റമേർഴ്സിന് നല്കാൻ 5000mAh ന്റെ ബാറ്ററികളാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. 3000mAh ന്റെ ബാറ്ററികളാണ് നിലവിൽ സ്മാർട്ട് ഫോണുകളിൽ കൂടുതലായും ഉപയോഗിക്കുന്നത്. 15 പൗണ്ടു മുതൽ 400 പൗണ്ടു വരെ വില ഉള്ള ഫോണുകൾ എനർജൈസർ കമ്പനി പുറത്തിറക്കുന്നുണ്ട്. വാട്ടർ റെസിസ്റ്റൻറും ഡസ്റ്റ് പ്രൂഫുമാണിവ.

ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പുറത്തിറക്കിയിരിക്കുന്ന ഹാൻഡ് സെറ്റുകൾ വിപണി കീഴടക്കുമെന്നാണ് കമ്പനി കരുതുന്നത്. കസ്റ്റമർസിനെ ആകർഷിക്കുന്ന തരത്തിൽ ഈടുറ്റ പ്രോഡക്ടുകളാണ് എനർജെസർ വിപണിയിൽ എത്തിക്കുന്നത് എന്ന് സിഇഒ പറഞ്ഞു. ഫ്രഞ്ച് കമ്പനിയായ അവനിർ ടെലികോം ആണ് പുതിയ ഫോണുകൾ ലൈസൻസ് ചെയ്തിരിക്കുന്നത്. ഹാർഡ് കേസുള്ള H240S മോഡൽ മുപ്പത് മിനിട്ട് വെള്ളത്തിൽ കിടന്നാലും കേടാകില്ല. ഒരു മീറ്റർ ഉയരത്തിൽ നിന്നു താഴെ വീണാൽ പോലും സുരക്ഷിതമായിരിക്കും.

ബ്രെക്സിറ്റ് നയങ്ങളില്‍ പ്രധാനമന്ത്രി തെരേസ മേയ്ക്ക് പാര്‍ലമെന്റില്‍ തിരിച്ചടി. ഡീലുകളില്ലാതെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍വാങ്ങാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അത് അനുവദിക്കാനാകില്ലെന്ന് ഹൗസ് ഓഫ് ലോര്‍ഡ്സ് പ്രമേയം പാസാക്കി. 244നെതിരെ 335 വോട്ടുകള്‍ക്കാണ് പ്രമേയം പാസായത്. ഓട്ടമില്‍ പ്രധാനമന്ത്രിയുടെ എക്സിറ്റ് ഡീല്‍ പരാജയപ്പെട്ടാല്‍ അടുത്ത നടപടി എത്രയും പെട്ടെന്ന് സ്വീകരിക്കുമെന്നും ലോര്‍ഡ്സ് തീരുമാനിച്ചു. കോമണ്‍സില്‍ ഈ നിലപാട് അട്ടിമറിക്കപ്പെട്ടില്ലെങ്കില്‍ ചര്‍ച്ചകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇത് ഗവണ്‍മെന്റിനെ പ്രേരിപ്പിക്കും. വിഷയത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് നോക്കിക്കാണാമെന്നും അതിനു ശേഷം കോമണ്‍സില്‍ എന്ത് നിലപാട് സ്വീകരിക്കാമെന്നതില്‍ തീരുമാനമെടുക്കാമെന്നുമാണ് ബ്രെക്സിറ്റ് മിനിസ്റ്ററായ ലോര്‍ഡ് കാലാനാന്‍ പറഞ്ഞത്.

ലോര്‍ഡ്സിലെ സര്‍വകക്ഷി നിലപാടിന് ടോറികള്‍ക്കിടയിലും പിന്തുണയുണ്ടെന്ന് തെളിയിക്കുന്നതാണ് ഈ പ്രസ്താവന. താന്‍ മുന്നോട്ടുവെച്ച ഡീല്‍ നിരസിക്കപ്പെടുകയെന്നാല്‍ അടുത്ത വര്‍ഷത്തോടെ യാതൊരു ധാരണകളുമില്ലാതെ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുകയെന്നതാണെന്ന് പ്രധാനമന്ത്രിയും മറ്റ് മിനിസ്റ്റര്‍മാരും ആവര്‍ത്തിക്കുന്നതിനിടെയാണ് ഈ നിര്‍ണ്ണായക തീരുമാനവുമായി ലോര്‍ഡ്സ് രംഗത്തെത്തിയത്. ബ്രെക്സിറ്റ് നയങ്ങളില്‍ നടന്നുവരുന്ന പോരാട്ടങ്ങളില്‍ സുപ്രധാനമായ ഒരു തീരുമാനമാണ് ഇതെന്നും പാര്‍ലമെന്റിന് നിര്‍ണ്ണായകമായ സ്ഥാനമുണ്ടെന്ന് തെളിയിക്കുന്നതാണ് സംഭവമെന്നും ലേബറിന്റെ ഷാഡോ ബ്രെക്സിറ്റ് സെക്രട്ടറി സര്‍ കെയിര്‍ സ്റ്റാമര്‍ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 50 ഡീല്‍ പാര്‍ലമെന്റ് വോട്ടിനിട്ട് പരാജയപ്പെടുത്തിയാല്‍ പിന്നീട് എന്ത് ചെയ്യണമെന്ന കാര്യത്തില്‍ പാര്‍ലമെന്റിന് തീരുമാനമെടുക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതനുസരിച്ച് ധാരണതകളൊന്നുമില്ലാതെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടുപോകാനുള്ള അധികാരം പ്രധാനമന്ത്രിക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്. ഈ സര്‍വകക്ഷി തീരുമാനം പ്രധാനമന്ത്രി അംഗീകരിക്കണമെന്നും നോ ഡീല്‍ ബ്രെക്സിറ്റിന് രാജ്യത്തെ പാര്‍ലമെന്റ് അംഗീകാരം നല്‍കുന്നില്ലെന്ന് മനസിലാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

RECENT POSTS
Copyright © . All rights reserved