ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ സ്ഫോടന പരമ്പര. നഗരത്തില്‍ പലയിടത്തായാണ് സ്ഫോടനങ്ങള്‍ ഉണ്ടായത്. ഐക്യരാഷ്ട്രസഭയുടെ ഓഫീസിനു സമീപവും സ്ഫോടനമുണ്ടായി. സംഭവങ്ങളില്‍ ആറു പേര് കൊല്ലപ്പെട്ടതായാണ് വിവരം. നിരവധി പേര്‍ക്ക് പരിക്കേറ്റതായും ഇവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഒരു തീയറ്റര്‍ സമുച്ചയത്തിനുള്ളില്‍ അക്രമികള്‍ ഒളിച്ചിരിക്കുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്്തു. പാലീസ് ഈ പ്രദേശം വളഞ്ഞഇരിക്കുകയാണ്. ഒരു പൊലീസ് എയ്ഡ്പോസ്റ്റിനടുത്ത് ആറു സ്ഫോടനങ്ങളും, നഗരത്തിലെ കഫെയില്‍ വെടിവെപ്പും നടന്നതായും വിവരങ്ങളുണ്ട്. വെടിവെപ്പ് ഇപ്പോഴും തുടരുകയാണ്.
ബോബ് സ്ഫോടനങ്ങളാണ് നഗരത്തില്‍ നടന്നതെന്ന് ജക്കാര്‍ത്ത പോലീസ് അറിയിച്ചു. പത്തു മുതല്‍ പതിനഞ്ചു പേര് വരെയാണ് അക്രമി സംഘത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ ചാവേറുകളുണ്ടെന്നും പൊലീസ് സംശയിക്കുന്നതായും അറിയിച്ചിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റില്‍ നിന്നും ഇന്ത്യോനേഷ്യയ്ക്ക് നേരെ നിരവധി ആക്രമണ ഭീഷണികള്‍ ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ലെന്നും പൊലീസ് വൃത്തങ്ങള്‍ വിശദമാക്കുന്നുണ്ട്. ആക്രമണങ്ങളില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടുവെന്നാണ് സൂചന.
പ്രസിഡന്റിന്റെ കൊട്ടാരം, തുര്‍ക്കി, പാകിസ്ഥാന് എംബസികള്‍ എന്നിവയ്ക്കു സമീപവും സ്ഫോടനങ്ങള്‍ ഉണ്ടായി. നഗരതത്തിലെ പ്രമുഖ ഷോപ്പിംഗ് മാളായ സറീന മാളിന് സമീപവും സ്ഫോടനമുണ്ടായിട്ടുണ്ട്. സ്റ്റാര്‍ബക്സ് കഫേയില്‍ മൂന്ന് ചാവേറുകള്‍ പൊട്ടിത്തെറിച്ചതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തുര്‍ക്കിയിലെ പോലീസ് ആസ്ഥാനത്തിനു നേരേയും ആക്രമണമുണ്ടായി. കാര്‍ബോംബ് സ്ഫോടനമാണ് ഇവിടെയുണ്ടായത്. അഞ്ചു പേര് ഈ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
ലണ്ടന്‍: രാജ്യത്തെ മ്യൂസിയങ്ങളില്‍ ഇനി മുതല്‍ സന്ദര്‍ശകരില്‍ നിന്ന് പ്രവേശന ഫീസ് ഈടാക്കും. സര്‍ക്കാര്‍ സഹായങ്ങള്‍ വെട്ടിക്കുറച്ചതിനത്തുടര്‍ന്നാണ് ഈ തീരുമാനം. ബ്രൈറ്റന് മ്യൂസിയങ്ങളിലും യോര്‍ക്ക് ആര്‍ട്ട് ഗ്യാലറിയിലുമാണ് ഇപ്പോള്‍ പ്രവേശ ഫീസ് ഏര്‍പ്പെടുത്തിയിട്ടുളളത്. ഇക്കൊല്ലം ഇത് കൂടുതല്‍ മ്യൂസിയങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. രാജ്യത്തെ എട്ട് ശതമാനം മ്യൂസിയങ്ങളും ഇപ്പോള്‍ സന്ദര്‍ശകരില്‍ നിന്ന് ഫീസ് ഈടാക്കുന്നുണ്ട്. ഇക്കൊല്ലം പന്ത്രണ്ട് ശതമാനം മ്യൂസിയങ്ങള്‍ കൂടി ഫീസ് ഈടാക്കുമെന്നാണ് സൂചന.
2010ന് ശേഷം രാജ്യത്ത് 44 മ്യൂസിയങ്ങള്‍ അടച്ചു. രാജ്യത്തെ കമ്മി പരിഗണിച്ചാണ് ഇത്. 2017ഓടെ 52 ശതമാനം ബജറ്റ് കുറയ്ക്കാനും ആലോചനയുണ്ട്. 2010 മുതല്‍ 2017 വരെ മൊത്തം 69 ശതമാനം സഹായം നിര്‍ത്താനാണ് സര്‍ക്കാര്‍ പദ്ധതി. മ്യൂസിയങ്ങളിലെ വസ്തുക്കളില്‍ കുറവ് വരുത്തി സംഭരണ ചെലവ് കുറയ്ക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്. മ്യൂസിയങ്ങളുടെ ഈ ദുരിതത്തില്‍ ചിലര്‍ ആശങ്ക പ്രകടിപ്പിക്കുന്നു. ഇത്തരത്തില്‍ ചെലവ് ചുരുക്കല്‍ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണെങ്കില്‍ വന്‍ തോതില്‍ മ്യൂസിയങ്ങള്‍ അടച്ചിടേണ്ടി വരുമെന്നാണ് ആശങ്ക.
വടക്കന്‍ അയര്‍ലന്റ്, വടക്കന്‍ ഇംഗ്ലണ്ട്, തുടങ്ങിയ മേഖലകളിലെ മ്യൂസിയങ്ങള്‍ കടുത്ത പ്രതിസന്ധിയാണ് പോയ വര്‍ഷങ്ങളില്‍ അനുഭവിച്ചത്. പ്രാദേശിക മ്യൂസിയങ്ങളുടെ വരുമാനത്തിലും കുറവുണ്ടായി. പല മ്യൂസിയങ്ങളും തങ്ങളുടെ വസ്തുക്കള്‍ വിറ്റഴിക്കുന്നുമുണ്ട്. നോര്‍താംപ്ടണ്‍ ബറോ കൗണ്‍സില്‍ ഇവിടുത്തെ സെഖെംല പ്രതിമ 15.8 മില്യന്‍ പൗണ്ടിന് വിറ്റിരുന്നു.
ലണ്ടന്‍: ജനിതകമാറ്റം വരുത്തിയ മനുഷ്യ ഭ്രൂണം യാഥാര്‍ത്ഥ്യമാകുന്നു. ആഴ്ചകള്‍ക്കുള്ളില്‍ ഇത് യാഥാര്‍ത്ഥ്യമാകുമെന്ന് ഈ രംഗത്ത് ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞര്‍ അറിയിച്ചിരിച്ചു. എന്നാല്‍ ഈ കണ്ടെത്തലിന് അംഗീകാരം ലഭിക്കുമൊയെന്ന ആശങ്കയും ഇവര്‍ക്കുണ്ട്. പതിനാല് ദിവസത്തില്‍ കൂടുതല്‍ ഭ്രൂണത്തെ ഗര്ഭപാത്രത്തിന് പുറത്ത് വയ്ക്കാന്‍ നിയമാനുമതിയില്ല. എന്നാല്‍ ജനിതക വ്യതിയാനം വരുത്തിയ ഭ്രൂണത്തിന് ഇതില്‍ ഒരു ദിവസത്തെ സമയം കൂടി അനുവദിക്കണമെന്നാണ് ഗവേഷകരുടെ ആവശ്യം. വൈദ്യശാസ്ത്രപരമായ കാരണങ്ങളാലാണ് ഈ ആവശ്യം ഗവേഷകര്‍ മുന്നോട്ട് വയ്ക്കുന്നത്.
അനുമതി ലഭിക്കുകയാണെങ്കില്‍ ഗവേഷണ പരിപാടികളുമായി മുന്നോട്ട് പോകാനാകുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. അങ്ങനെയായാല്‍ ആദ്യ ജനിതക മാറ്റം വരുത്തിയ മനുഷ്യ ഭ്രൂണം ആഴ്ചകള്‍ക്കകം സംഭവിക്കുമന്നും ഇവര്‍ വ്യക്തമാക്കുന്നു. ജനിതക വ്യതിയാനം വരുത്തിയ കുഞ്ഞുങ്ങളെ സൃഷ്ടിക്കാനായി ഇത്തരം ഭ്രൂണത്തെ ഗര്‍ഭത്തില്‍ നിക്ഷേപിക്കുന്നതും രാജ്യത്തെ നിലവിലെ നിയമപ്രകാരം കുറ്റകരമാണ്. എന്നാല്‍ ഈ രംഗത്ത് വിജയം കൈവരിക്കാനായാല്‍ ഐവിഎഫ് ചികിത്സയിലിരിക്കുന്ന സ്ത്രീകള്‍ക്ക് വിജയകരമായി ഗര്‍ഭം ധരിക്കാനാകും.
കുഴപ്പങ്ങള്‍ പരിഹരിച്ച് യോഗ്യമായ ഭ്രൂണങ്ങള്‍ മാത്രമാകും ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുക. അതിനാല്‍ യാതൊരു കുഴപ്പവുമില്ലാത്ത കുട്ടികള്‍ക്ക് ജന്മം നല്കാന് സാധിക്കും. എന്നാല്‍ ഇതിനെതിരെ എതിര്‍വാദവുമായെത്തിയിട്ടുളളവര്‍ പുതിയ സാങ്കേതികതയില്‍ ധാര്‍മികത പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് എച്ച്എഫ്ഇഎയോട് നിര്‍ദേശിക്കുന്നു. വടക്കന്‍ ലണ്ടനിലെ മില്‍ ഹിലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ കാതി നിയാകിന്‍ ആണ് ഈ ഗവേഷണത്തിന് ചുക്കാന്‍ പിടിച്ചത്.
ആല്‍പ്സ്: ഫ്രാന്‍സിലെ ആല്‍പ്സ് പര്‍വ്വത നിരകളില്‍ പെട്ടെന്നുണ്ടായ ഹിമപാതത്തില്‍ പെട്ട് സ്കൂള്‍ കുട്ടികള്‍ അടക്കം അഞ്ച് പേര് മരിച്ചു. ഇരുപതോളം കുട്ടികളെ കാണാനില്ല. അവധിക്കാലം ആഘോഷിക്കാനായി സ്കീയിംഗ് സൗകര്യമുള്ള ഒരു റിസോര്‍ട്ടില്‍ എത്തിയ കുട്ടികളും അദ്ധ്യാപകരും ആണ് അപകടത്തില്‍ പെട്ടത്. ചില വിനോദ സഞ്ചാരികളും അപകടത്തില്‍ പെട്ടിട്ടുണ്ട്. മരിച്ചവരില്‍ ഒരു ഉക്രേനിയന്‍ വിനോദ സഞ്ചാരിയെയും മൂന്ന് കുട്ടികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്.
പത്ത് കുട്ടികളും ഒരധ്യാപകനും അടങ്ങുന്ന ഗ്രൂപ്പിന് മേല്‍ ആണ് വലിയ ഒരു മഞ്ഞുപാളി വന്ന് ഇടിച്ചത്. ഈ സംഘത്തില്‍ പെട്ട നാല് കുട്ടികള്‍ക്ക് കാര്‍ഡിയാക് അറസ്റ്റ് ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. മറ്റൊരു സംഘത്തിലുണ്ടായിരുന്നവര്‍ ഉള്‍പ്പെടെ ഇരുപതോളം കുട്ടികളെ മഞ്ഞുപാളികള്‍ക്കിടയില്‍ കാണാതായിട്ടുണ്ട്. ഹെലിക്കോപ്റ്ററുകളും സ്നിഫ്ഫര്‍ ഡോഗുകളും ഉള്‍പ്പെടെയുള്ള രക്ഷാസംഘം തിരച്ചില്‍ തുടരുകയാണ്.
ഇന്ന് വൈകുന്നേരം നാല് മണിയോടെ ആയിരുന്നു അപകടം ഉണ്ടായത്. ഫ്രാന്‍സിലെ ലൈസിസെന്റ് എക്സുപ്പെറി സ്കൂളില്‍ നിന്നുള്ള കുട്ടികള്‍ ആണ് അപകടത്തില്‍ പെട്ടതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അപകട സാദ്ധ്യതാ മുന്നറിയിപ്പ് ഉണ്ടായിരുന്നിട്ടും സ്കീയിംഗില്‍ ഏര്‍പ്പെട്ടതാണ് ഇത്രയും വലിയ ദുരന്തത്തിനു കാരണമായതെന്ന് കരുതുന്നു. അപകട സാധ്യത അഞ്ചില്‍ നാല് ആണെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നതായി പ്രാദേശിക കാലാവസ്ഥ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഫ്രഞ്ച് പ്രസിഡണ്ട് ഫ്രാങ്കോയിസ് ഹോലാണ്ടെ അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ച അദ്ദേഹം കാണാതായവരെ കണ്ടെത്താന്‍ വേണ്ട എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചു.
മണിച്ചിത്രത്താഴിലെ നാഗവല്ലിയുടെ ശബ്ദത്തിന് ഉടമ ദുര്‍ഗയാണെന്ന ഫാസിലിന്റെ വെളിപ്പെടുത്തലിനെ കുറിച്ച് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ദുര്‍ഗ്ഗ മനസ്സ് തുറന്നു. സംവിധായകനും നടനുമായ സൗന്ദര്‍രാജന്റെ ഭാര്യയായ ദുര്‍ഗ ഇതാദ്യമായാണ് ഇതേക്കുറിച്ച് പ്രതികരിക്കുന്നത്. 23 വര്‍ഷമായി മൂടിവയ്ക്കപ്പെട്ട സത്യം ഒടുവില്‍ പുറത്തുവന്നിരിക്കുന്നതില്‍ പറഞ്ഞറിയിക്കാനാകാത്ത സന്തോഷമാണ് ഇപ്പോള്‍ എന്ന് ദുര്‍ഗ്ഗ വെളിപ്പെടുത്തി. ഇത്ര കാലം എന്റെ മനസ്സിലുണ്ടായിരുന്ന വേദനയും നിരാശയുമാണ് ഫാസില്‍ സാറിന്റെ വാക്കുകളിലൂടെ ഇല്ലാതായത് എന്നും ദുര്‍ഗ്ഗ പറയുന്നു.
ഈ മേഖലയിലുള്ള പല ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകള്‍ക്ക് കൂടി ലഭിച്ച അംഗീകാരമാണ് ഇത്. കേരളത്തിലെ മാധ്യമങ്ങളോട് വലിയ കടപ്പാടുണ്ട്. ഫാസില്‍ സാറിന്റെ വെളിപ്പെടുത്തലിന് ശേഷം നിരവധി ഫോണ്‍കോളുകളാണ് എന്നെ തേടിയെത്തുന്നത്. വൈകിയാണെങ്കിലും എന്റെ പ്രയത്നത്തിന് കേരളത്തില്‍ നിന്ന് അംഗീകാരവും അഭിനന്ദനവും ലഭിച്ചുകൊണ്ടിരിക്കുകയാണ് എന്നും ദുര്‍ഗ്ഗ ഒരഭിമുഖത്തില്‍ പറഞ്ഞു.
മണിച്ചിത്രത്താഴ് സൂപ്പര്‍ഹിറ്റ് ആയ സമയത്ത് താന്‍ തീര്‍ത്തും നിസ്സഹായ ആയിരുന്നു. വെറുമൊരു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് തമിഴ്നാട്ടില്‍ ഇരുന്ന് എങ്ങനെ , ആ ശബ്ദം എന്റേതാണ് എന്ന് സ്ഥാപിച്ചെടുക്കും. 23 വര്‍ഷമായി മറ്റൊരാള്‍ നാഗവല്ലിയുടെ ക്രെഡിറ്റ് സ്വന്തമാക്കി വച്ചിരിക്കുകയാണെന്നും കേരളത്തിലുള്ള പലരും അറിയിച്ചിരുന്നു. സിനിമ റിലീസ് ആയതിന് ശേഷം ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാകില്ലല്ലോ. എന്റെ ജോലി ഞാന്‍ കൃത്യമായി നിര്‍വഹിച്ചു എന്ന സംതൃപ്തിയോടെ ഞാന്‍ മറ്റ് സിനിമകളുടെ ഡബ്ബിംഗ് തിരക്കിലേക്ക് പോയി. ആ സിനിമയ്ക്ക് ലഭിക്കുന്ന വരവേല്‍പ്പിനെ കുറിച്ചോ അവാര്‍ഡുകളെ കുറിച്ചോ ഒന്നും ആരും എന്നെ അറിയിക്കുന്നുണ്ടായിരുന്നില്ല. ആ സമയത്ത് എന്റെ ശബ്ദമാണെന്ന് ഞാന്‍ പറയാന്‍ ശ്രമിച്ചപ്പോഴൊക്കെ അത് മറ്റൊരാളുടേതായി സ്ഥാപിക്കാനുളള ശ്രമങ്ങളുമാണ് ഉണ്ടായിരുന്നത്. ദുര്‍ഗ്ഗ കൂട്ടി ചേര്‍ക്കുന്നു.
ഭാഗ്യലക്ഷ്മിയുടെ ശബ്ദമായിരുന്നു സിനിമയ്ക്ക് വേണ്ടി ആദ്യം ഉപയോഗിച്ചിരുന്നത്, അത് കൊണ്ടാവും അവര്‍ തെറ്റിദ്ധരിച്ചത് എന്നാണ് ഫാസില്‍ പറഞ്ഞത് എന്നതിനെ കുറിച്ച് താനൊന്നും സംസാരിക്കുന്നില്ലയെന്നും ഏതായാലും 23 വര്‍ഷത്തിന് ശേഷം സത്യം പുറത്തുവന്നല്ലോ എന്നുമാണ് ദുര്‍ഗ്ഗ പറഞ്ഞത്. തന്റെ പേര് സ്ഥാപിച്ച് കിട്ടാന്‍ വേണ്ടി താന്‍ ഒന്നും ചെയ്തിട്ടില്ലയെന്നും അവകാശവാദവുമായി വരുകയോ തര്‍ക്കത്തിന് നില്‍ക്കുകയോ ചെയ്തിട്ടില്ലയെന്നും പറഞ്ഞ ദുര്‍ഗ്ഗ പലരുടെയും ആത്മാര്‍ത്ഥമായ ശ്രമഫലമായാണ് ഇപ്പോള്‍ ഇക്കാര്യം പുറത്തുവന്നത് എന്നും പറയുന്നു. തനിക്ക് ആരോടും പരാതിയില്ലയെന്നും ശോഭന തമിഴില്‍ ചെയ്ത എല്ലാ സിനിമകള്‍ക്കും ശബ്ദം നല്‍കിയത് ഞാനായിരുന്നതിനാല്‍ ശോഭന എന്റെ ശബ്ദം തിരിച്ചറിഞ്ഞിട്ടുണ്ടാകും എന്നാണ് വിശ്വാസിക്കുന്നതെന്നും പറഞ്ഞ ദുര്‍ഗ്ഗ ശോഭനയുമായി ഇക്കാര്യം ഇതേവരെ സംസാരിച്ചിട്ടില്ല എന്നും പറഞ്ഞു.
മുണ്ടക്കയം: ശബരിമലയില്‍ പോകാന്‍ വ്രതം നോറ്റ വിദ്യാര്‍ത്ഥിയുടെ മുടി ക്ലാസ് ടീച്ചറുടെ നേതൃത്വത്തില്‍ മുറിച്ചതായി പരാതി. മുണ്ടക്കയം സെന്റ് ജോസഫ് സെന്‍ട്രല്‍ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ യുവിന് സജിയുടെ മുടിയാണ് മുറിച്ചത്. ക്ലാസ് ടീച്ചറുടെ നേതൃത്വത്തില്‍ സ്കൂള്‍ അധികൃതര്‍ ബാര്‍ബറെ വിളിച്ചുവരുത്തി ബലം പ്രയോഗിച്ച് മുടി മുറിച്ചുനീക്കിയെന്നാണ് പരാതി. കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെയാണ് സംഭവം.
ശബരിമലയില്‍ പോകുന്നതിനാല്‍ മകന് വ്രതമനുഷ്ഠിക്കുകയായിരുന്നെന്ന് പിതാവ് സജി പറഞ്ഞു. വ്യാഴാഴ്ച ശബരിമലയാത്രയ്ക്കൊരുങ്ങവെയാണ് കഴിഞ്ഞ ദിവസം കുട്ടിയുടെ മുടി മുറിച്ചത്. ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിയോടെ ക്ലാസ് ടീച്ചര്‍ തന്നെ ഫോണില്‍ വിളിക്കുകയും യുവിന് മുടി വളര്‍ത്തി വസ്കൂളില്‍ വരുന്നതിനാല്‍ തങ്ങള്‍ ബാര്‍ബറെ വിളിച്ച് മുടിവെട്ടിയെന്ന് അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് താന്‍ സ്കൂളിലെത്തി പ്രിന്‍സിപ്പാളിനെ കണ്ടപ്പോള്‍ തങ്ങള്‍ക്ക് തെറ്റ് പറ്റിയതാണെന്നും പ്രശ്നം ഒത്തുതീര്‍പ്പാക്കണമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞതായി പിതാവ് സജി പറയുന്നു.
പുറത്ത് നിന്ന് ബാര്‍ബറെ വരുത്തി സ്കൂള്‍ അധികൃതരുടെ മുന്നില്‍ വെച്ച് മുടിവെട്ടുമ്പോള് തന്റെ മകന് നന്നായി മാനസിക പ്രയാസം അനുഭവിച്ചെന്നും അതുകൊണ്ട് താന്‍ ഒത്തുതീര്‍പ്പിന് തയ്യാറായില്ലെന്നും സജി പറഞ്ഞു. മുടി ബലമായി മുറിച്ചത് കൂടാതെ, വിഷയം വിവാദമാകുമോ എന്ന സംശയമുള്ളതിനാല്‍ ശബരിമല വ്രതം അനുഷ്ഠിക്കുന്നില്ലെന്ന് യുവിനെക്കൊണ്ട് പറയിപ്പിക്കുകയും, ഫോണില്‍ റെക്കോഡ് ചെയ്യുകയും ചെയ്തു. മുടി വെട്ടേണ്ട കാര്യം സ്കൂളധികൃതര്‍ നേരത്തെ അറിയിച്ചില്ല. വെട്ടിക്കഴിഞ്ഞ ശേഷം വിളിച്ചറിയിക്കുകയായിരുന്നു.
താന്‍ ഒരുതരത്തിലും ഒത്തുതീര്‍പ്പിനില്ലെന്നും പിതാവ് സജി പറയുന്നു.സംഭവത്തെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍, ജില്ലാ കലക്ടര്‍, ജില്ലാ പൊലീസ് സൂപ്രണ്ട്, ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ എന്നിവര്‍ക്ക് പരാതി നല്കി. അതേസമയം മുടി മുറിച്ചെന്നത് വ്യാജ പ്രചാരണമാണെന്നും കുട്ടിയോട് സ്കൂളില്‍ മുടി വളര്‍ത്തി വരരുതെന്ന് പല തവണ നിര്‍ദേശം നല്‍കിയിട്ടും അനുസരിച്ചിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ ഫാദര്‍ മാത്യു തുണ്ടിയില്‍ പറഞ്ഞു.
ലണ്ടന്‍: വംശനാശ ഭീഷണി നേരിട്ട് കൊണ്ടിരിക്കുന്ന കുരങ്ങുകളുടെ തലയും അനിമല്‍ പോണ് വീഡിയോകളും ഇന്റര്‍നെറ്റിലൂടെ വില്ക്കാന് ശ്രമിച്ചയാളിന് പതിനാല് മാസം തടവ് ശിക്ഷ വിധിച്ചു. ഇയാളെ രണ്ട് വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തിട്ടുമുണ്ട്. എറിത്തിലെ റിവര്‍ഡെയില്‍ റോഡിലുളള 63 കാരനായ ജോര്‍ജ് ബുഷ് എന്നയാളാണ് പിടിയിലായത്. ഇബേ എന്ന ലേല സൈറ്റുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ ഉണ്ടായിട്ടുളള നാല് ആരോപണങ്ങള്‍ ഇയാല്‍ ക്രൗണ്‍ കോടതിയില്‍ സമ്മതിച്ചു. പുലിയുടെ തലയോട്ടിയും കുരങ്ങുകളുടെ തലകളും കൈകളും മറ്റുമാണ് ഇയാള്‍ സൈറ്റിലൂടെ വില്ക്കാന് ശ്രമിച്ചത്. 71 നഗ്ന ദൃശ്യങ്ങളും ഇയാളുടെ പക്കലുണ്ടായിരുന്നു.
സംരക്ഷിത മൃഗങ്ങളെ കളളക്കടത്തിലൂടെ കൊണ്ട് വന്ന് വില്‍ക്കുന്നു എന്ന് സംശയിച്ചാണ് പൊലീസ് ബുഷിനെ പിടികൂടിയത്. കഴിഞ്ഞ ജനുവരി അവസാനം ബ്രിട്ടീഷ് അതിര്‍ത്തി രക്ഷാ സേന നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മെട്രോപൊളിറ്റന്‍ പൊലീസിന്റെ വൈല്‍ഡ് ലൈഫ് ക്രൈം യൂണിറ്റ് ഇയാളെ പിടികൂടിയത്. വംശനാശ ഭീഷണി നേരിടുന്ന ജീവി വര്‍ഗങ്ങളെ സംരക്ഷിക്കാന്‍ കൂടുതല്‍ ഫലപ്രദമായ മാര്‍ഗങ്ങള്‍ വേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ സംഭവം വിരല്‍ ചൂണ്ടുന്നതെന്ന് സാറാ ബെയ്ലി എന്ന ഉദ്യോഗസ്ഥ പറഞ്ഞു. ഇത്തരം നിയമവിരുദ്ധ കച്ചവടം നടത്തുന്നവര്‍ക്കെതിരെ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
നിയമവിരുദ്ധമായ വ്യാപാരം വംശനാശ ഭീഷണി നേരിടുന്ന പല മൃഗങ്ങളുടെയും നിലനില്‍പ്പിന് ഭീഷണിയാണ്. ഇത്തരം വസ്തുക്കള്‍ ശ്രദ്ധിയില്‍പ്പെട്ടാല്‍ പൊലീസില്‍ വിവരമറിയിക്കണമെന്നും അവര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. ഇത്തരം വ്യാപാരം അവസാനിപ്പിക്കേണ്ടത് പൊലീസിന്റെ കടമയാണ്. ജാവയില്‍ നിന്നാണ് ഈ മൃഗങ്ങളെ കൊണ്ടുവന്നതെന്നും ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. കേസില്‍ ജപ്തി നടപടികള്‍ ഏപ്രിലില്‍ നടക്കുമെന്നും കോടതി അറിയിച്ചു.
ലണ്ടന്‍: ഐസിസിനെതിരേയുള്ള പോരാട്ടത്തില്‍ സഖ്യം ചേരാന്‍ മിതവാദികളായ പോരാളികള്‍ സിറിയയിലില്ലെന്ന് ഡേവിഡ് കാമറൂണ്‍. ചില വിമതര്‍ ഐസിസിനെക്കാള്‍ കടുത്ത തീവ്രവാദികളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐസിസിനെതിരെ വ്യോമാക്രമണം തുടങ്ങുന്നതിനു മുമ്പ് 70,000ത്തോളം സിറിയന്‍ പോരാളികള്‍ തങ്ങള്‍ക്കൊപ്പം ചേര്‍ന്ന് യുദ്ധത്തില്‍ പങ്കെടുക്കുമെന്ന് കാമറൂണ്‍ അവകാശപ്പെട്ടിരുന്നു.
വ്യോമാക്രമണം തന്നെയാണ് ഐസിസിനെ തുരത്താനുളള ശരിയായ വഴിയെന്നും അദ്ദേഹം പറഞ്ഞു. അസദിന്റെ സൈന്യത്തെ പിന്തുണച്ചത് കൊണ്ട് മാത്രം ഐസിസിനെ തോല്‍പ്പിക്കാനാകില്ല. നേരത്തെ 70,000 മിതവാദികളായ പോരാളികള്‍ സിറിയയില്‍ പോരാട്ടം നടത്തുന്നുണ്ടെന്ന് കാമറൂണ്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ നിശിമത വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് തിരുത്തുമായി അദ്ദേഹം രംഗത്ത് വന്നിട്ടുളളത്. എന്നാല്‍ ഈ കണക്കുകള്‍ തന്റെ കണ്ടുപിടുത്തമല്ലെന്നും അദ്ദേഹം പറയുന്നു.
സുരക്ഷാ സൈനികര്‍ നല്കിയ കണക്കുകളാണ് ഇവ. ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി കോണ്‍ഫറന്‍സില്‍ കാണുന്നവരല്ല ഈ പോരാളികള്‍. ഈ എഴുപതിനായിരം പേരില്‍ ഏതൊക്കെ സംഘടനകളാണ് ഉള്‍പ്പെടുന്നത് എന്ന് വ്യക്തമാക്കാന്‍ പ്രധാനമന്ത്രി പക്ഷേ തയാറായിട്ടില്ല. ഐസിസും അസദുമല്ലാതൊരു പരിഹാരമാണ് സിറിയയുടെ ഭാവിക്ക് വേണ്ടതെന്നായിരുന്നു ആഭ്യന്തരയുദ്ധത്തില്‍ അസദിന്റെ വിജയത്തെക്കുറിച്ചുളള ചോദ്യത്തോട് കാമറൂണിന്റെ പ്രതികരണം. ഈ മൂന്നാമത്തെ മാര്‍ഗം തങ്ങള്‍ കണ്ടെത്തുമെന്നും അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു.
വാഷിംഗ്ടണ്‍: ലോകപോലീസാകാന്‍ ശ്രമിക്കേണ്ടെന്ന് അമേരിക്കയ്ക്ക് പ്രസിഡന്റ് ഒബാമയുടെ നിര്‍ദേശം. ഈ വര്‍ഷത്തെ സ്റ്റേറ്റ് ഓഫ് ദി യൂണിയന് സ്പീച്ചിലാണ് ഒബാമയുടെ ആഹ്വാനം. ലോകത്തെ ഏറ്റവും ശക്തമായ രാജ്യം തന്നെയാണ് അമേരിക്ക. അതുകൊണ്ടുതന്നെ ലോകത്തിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. എന്നാല്‍ ലോകപോലീസാകാന്‍ ശ്രമിക്കേണ്ടതില്ലെന്നാണ് ഒബാമ നിര്‍ദേശിച്ചത്. അമേരിക്കയുടെ സാമ്പത്തിക ഭാവിയെ കുറിച്ച് ആശങ്കയില്ല. ലോകത്തെ ഏറ്റവും ശക്തവും ഈടുനില്‍ക്കുന്നതുമായ സമ്പദ് വ്യവസ്ഥയാണ് അമേരിക്കയുടേതെന്നും ഒബാമ പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്റ് യു.എസ് കോണ്‍ഗ്രസില്‍ ജനുവരിയില്‍ നടത്താറുള്ള നയപ്രഖ്യാപന പ്രസംഗമാണ് സ്റ്റേറ്റ് ഓഫ് ദ യൂണിയന് സ്പീച്ച്. അടുത്ത വര്‍ഷം ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങളാണ് ഈ പ്രസംഗത്തിലെ പ്രതിപാദ്യ വിഷയം. അമേരിക്കയില്‍ ഈ വര്‍ഷമാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അതിനാല്‍ സ്ഥാനമൊഴിയുന്ന ഒബാമയുടം വിടവാങ്ങല്‍ പ്രസംഗമായി ഇത് മാറുകയായിരുന്നു. അടുത്ത വര്‍ഷത്തെ കാര്യങ്ങളെ കുറിച്ചല്ല തനിക്ക് പറയാനുള്ളത് അമേരിക്കയുടെ ഭാവിയെ കുറിച്ചാണെന്ന് പറഞ്ഞാണ് ഒബാമ പ്രസംഗം തുടങ്ങിയത്.
അമേരിക്കയുടെ സമ്പദ് വ്യവസ്ഥ നാശത്തിലാണെന്ന് ആരെങ്കിലും പറയുന്നുണ്ടെങ്കില്‍ അത് കെട്ടുകഥ മാത്രമാണ്. പൗരന്മാര്ക്കിടയില് പരസ്പരവിശ്വാസമുണ്ടാകല്‍ ജനാധിപത്യത്തിന് അനിവാര്യമാണ്. അമേരിക്കന്‍ ജനതയുടെ സുരക്ഷയ്ക്കാണ് മുന്‍ഗണന. ഐസിസിനെ വേട്ടയാടി വേരോടെ പിഴുതുകളയണം. ഐസിസ് ലോകമെമ്പാടുമുള്ള മുസ്ലിങ്ങളെ പ്രതിനിധീകരിക്കുന്നില്ല. അമേരിക്കയുടെ സഖ്യകക്ഷികളെ നിരന്തരം അക്രമിക്കുന്ന ഐ.എസ് ഇന്റര്‍നെറ്റ് വഴി രാജ്യത്ത് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നുണ്ട്. ഐ.എസിനെതിരായ പോരാട്ടം മൂന്നാം ലോകമഹായുദ്ധമല്ല, അവരെ ഇല്ലാതാക്കുക എന്നത് നമ്മുടെ ഉത്തരവാദിത്ത്വമാണെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിംകള്ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെയും അദ്ദേഹം വിമര്‍ശിച്ചു. മതത്തിന്റെയോ വംശത്തിന്റെയോ പേരില്‍ ജനങ്ങളെ ലക്ഷ്യം വയ്ക്കുന്ന ഏതു രാഷ്ട്രീയത്തെയും തിരസ്കരിക്കണം. രാഷ്ട്രീയക്കാര്‍ മുസ്ലിംകളെ അവഹേളിക്കുന്നതും പള്ളികള്‍ നശിപ്പിക്കുന്നതും കുട്ടികളെ അധിക്ഷേപിക്കുന്നതും തെറ്റാണെന്നും അതൊരിക്കലും നമ്മെ സുരക്ഷിതരാക്കില്ലെന്നും ഒബാമ പറഞ്ഞു. ഗ്വാണ്ടനാമോ തടവറ അടച്ചുപൂട്ടാനുള്ള തന്റെ ശ്രമങ്ങള്‍ തുടരും.
കാര്യക്ഷമമായ ക്രിമിനല്‍ ജസ്റ്റീസ് പരിഷ്ക്കരണം നടപ്പാക്കുക, മയക്കുമരുന്നു ഉപയോഗം വര്‍ധിക്കുന്നതിനെ നേരിടുക, ഐഎസിനെതിരെ സൈന്യത്തെ ഉപയോഗിക്കുന്നതിന് അംഗീകാരം നല്‍കുക, ക്യൂബയ്ക്കെതിരായ ഉപരോധം പിന്‍വലിക്കുക എന്നിവയാണ് ഈ വര്‍ഷത്തെ ലക്ഷ്യങ്ങളെന്നും അദ്ദേഹം പറഞ്ഞു. തോക്കു നിയന്ത്രണത്തിന് നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. തോക്കു നിയന്ത്രണത്തിനായുള്ള നയം പ്രഖ്യാപിക്കുന്നതിനിടെ കഴിഞ്ഞ ദിവസം ഒബാമ വികാരാധീനനായിരുന്നു. അക്രമികളുടെ വെടിയേറ്റു മരിച്ച കുട്ടികളേക്കുറിച്ച് പറഞ്ഞപ്പോളായിരുന്നു ഒബാമ വിതുമ്പിയത്. എന്നാല്‍ പ്രസംഗത്തിനിടെ ഒബാമ കരയാനായി ഉള്ളി ഉപയോഗിച്ചുവെന്ന പരിഹാസവും ഇതിന്റെ പേരില്‍ ഉയര്‍ന്നിരുന്നു.
ലണ്ടന്‍: രാജ്യത്തെ സ്വകാര്യ വെളളക്കമ്പനികള്‍ അമിത വിലയീടാക്കി കൊള്ളലാഭമുണ്ടാക്കുന്നതായി റിപ്പോര്‍ട്ട്. ഒരു ബില്യന്‍ പൗണ്ടോളമാണ് ഇവയുടെ ലാഭമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയിട്ടുളളത്. ആവശ്യമുളളതിലും ഇരട്ടി വിലയാണ് കമ്പനികള്‍ ഈടാക്കുന്നത്. കഴിഞ്ഞ അഞ്ച് കൊല്ലത്തിനിടെ സ്വകാര്യ വെളളക്കമ്പനികള്‍ 1.2ബില്യന്‍ പൗണ്ടെങ്കിലും ഉണ്ടാക്കിയെന്നാണ് സൂചന.
പാവപ്പെട്ട ഉപഭോക്താക്കളില്‍ നിന്ന് വെളളക്കമ്പനികള്‍ അമിത ചാര്‍ജ് ഈടാക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇത്തരം കുടുംബങ്ങളുടെ വാര്‍ഷിക വരുമാനത്തിന്റെ 5.3 ശതമാനമാണ് വെളളത്തിനായി ചെലവാകുന്നത്. എന്നാല്‍ മാന്ദ്യത്തിന് മുമ്പ് ഇത് 2.3 ശതമാനം മാത്രമായിരുന്ന. സമിതിയുടെ കണ്ടെത്തലുകള്‍ രാജ്യത്ത് സ്വകാര്യ കമ്പനികള്‍ക്കെതിരെ വന്‍ പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്.
അഞ്ച് വര്‍ഷം മുമ്പാണ് സ്വകാര്യ കമ്പനികള്‍ക്ക് രാജ്യത്തെ ജലവിതരണ രംഗത്ത് അമ്പത് ശതമാനം പങ്കാളിത്തം അനുവദിച്ചത്. അന്ന് മുതല്‍ വര്‍ഷം തോറും വെളളക്കരം ഇനത്തില്‍ 0.5 ശതമാനം ശരാശരി വര്‍ദ്ധനയുണ്ടാകാന്‍ തുടങ്ങി. വര്‍ഷം തോറും ഉപഭോക്താക്കള്‍ 396 പൗണ്ടാണ് വെളളക്കരമായി അടയ്ക്കേണ്ടത്.
പ്രശ്നം പരിഹരിക്കാന്‍ കൂടുതല്‍ ഫലപ്രദമായ നടപടികള്‍ ആവിഷ്ക്കരിക്കേണ്ടതുണ്ടെന്ന് കണ്‍സ്യൂമര്‍ കൗണ്‍സില്‍ ഓഫ് വാട്ടര്‍ ചീഫ് എക്സിക്യൂട്ടീവ് ടോണി സ്മിത്ത് പ്രതികരിച്ചു.