Main News

ന്യൂസ് ഡെസ്ക്

അമ്മയോടൊപ്പം പുഷ്ചെയറിൽ റോഡ് ക്രോസ് ചെയ്യുകയായിരുന്ന രണ്ടു വയസുകാരൻ കാറിടിച്ച്  മരിച്ചു. അമ്മയുടെ കൈയിൽ പിടിച്ച് ഒപ്പമുണ്ടായിരുന്ന ആറു വയസുകാരനായ സഹോദരനെയും കാർ ഇടിച്ച് തെറുപ്പിച്ചു. രണ്ടു വയസുള്ള ആൺകുട്ടിയെ ഹോസ്പിറ്റലിൽ എത്തിച്ച ഉടൻ മരിച്ചു. ആറു വയസുകാരനായ സഹോദരൻ അതീവ ഗുരുതരാവസ്ഥയിലാണ്. ഇടിയുടെ ആഘാതത്തിൽ പുഷ്ചെയർ തകർന്ന് നാമാവശേഷമായി. പുഷ്ചെയറിന്റെ ഭാഗങ്ങൾ റോഡിലും പരിസരങ്ങളിലുമായി ചിതറിക്കിടക്കുകയാണ്. പോലീസ് റോഡ് അടച്ച് അന്വേഷണം തുടങ്ങി. കവൻട്രിയിലെ സ്റ്റോക്ക് ഏരിയയിലുള്ള മക്ഡൊണാൾഡ്സ് റോഡിലാണ് അതിദാരുണമായ ദുരന്തം ഇന്നു ഉച്ചക്ക് ശേഷം രണ്ടു മണിയോടെ നടന്നത്.

അപകടമുണ്ടായ ഉടൻ തന്നെ രണ്ടു വയസുകാരനെ കവൻട്രി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആറു വയസുകാരനെ ബിർമ്മിങ്ങാം ചിൽഡ്രൻസ് ഹോസ്പിറ്റലിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. സംഭവം നടന്ന ഉടൻ വെസ്റ്റ് മിഡ്ലാൻഡ്സ് ആംബുലൻസ് സർവീസ് നാല് എമർജൻസി ആംബുലൻസുകൾ സംഭവ സ്ഥലത്തേയ്ക്ക് അയച്ചിരുന്നു.

ലേറ്റസ്റ്റ് പോലീസ് അപ്ഡേറ്റ് അനുസരിച്ച് ബിർമിങ്ങാം ചിൽഡൻസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്ന ആറു വയസുള്ള ആൺകുട്ടിയും മരണത്തിന് കീഴടങ്ങി.

ഇടിച്ച കാർ നിറുത്താതെ ഓടിച്ചു പോയി. സംഭവസ്ഥലത്ത് നിന്ന് ഒരു മൈൽ ദൂരത്ത് ഇടിച്ചു എന്നു കരുതുന്ന കാർ പിന്നീട് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. 53 വയസുള്ള പുരുഷനെയും 41 വയസുള്ള സ്ത്രീയേയും സംഭവുമായി ബന്ധപ്പെട്ട പോലീസ് അറസ്റ്റ് ചെയ്തു. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. കറുത്ത നിറമുള്ള ഫോർഡ് ഫോക്കസ് കാറാണ് കുട്ടികളെ ഇടിച്ച് തെറിപ്പിച്ചത്.

സാംസങ്ങിന്റെ ഏറ്റവും പുതിയ ഫ്‌ളാഗ്ഷിപ്പ് മോഡലായ എസ്9 സ്മാര്‍ട്ട്‌ഫോണിന്റെ ചിത്രങ്ങള്‍ പുറത്തായി. സാംസങ് മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിനു വേണ്ടി തയ്യാറാക്കിയ മൊബൈല്‍ ആപ്പില്‍ നിന്നാണ് അബദ്ധത്തില്‍ ഇവയുടെ ചിത്രങ്ങള്‍ പുറത്തായതെന്നാണ് വിവരം. ബാഴ്‌സലോണയില്‍ 25-ാം തിയതി നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ക്കായി അവതരിപ്പിച്ച ആപ്പിലൂടെയാണ് ഇത് ചോര്‍ന്നത്. ഗ്യാലക്‌സി എസ്9നെക്കുറിച്ച് നേരത്തേ അനൗദ്യോഗികമായി പുറത്തു വന്ന വിവരങ്ങള്‍ ശരിവെക്കുന്നതാണ് ഇപ്പോള്‍ പുറത്തായ വിവരങ്ങള്‍.

ഈ വിവരങ്ങള്‍ പുറത്തായത് ഔദ്യോഗിക അവതരണത്തെ ബാധിക്കുമെന്ന് ചില വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്നതിനായി തയ്യാറാക്കിയ ഫോണിനെക്കുറിച്ചുള്ള ഓഗ്മെന്റഢ് റിയാലിറ്റി എക്‌സ്പീരിയന്‍സില്‍ നിന്നുള്ള ചിത്രങ്ങളാണ് പുറത്തായതെന്ന് എക്‌സ്ഡ്എ ഡെവലപ്പേഴ്‌സ് എന്ന വാര്‍ത്താ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആപ്പിന്റെ ആന്‍ഡ്രോയ്ഡ് വേര്‍ഷന്‍ ഡീകംപൈല്‍ ചെയ്ത ഒരു റെഡ്ഡിറ്റ് യൂസറുടെ പ്രൊഫൈലില്‍ നിന്നാണ് ഈ ചിത്രങ്ങള്‍ ലഭിച്ചതെന്ന് വിശദീകരിച്ചുകൊണ്ട് ചിത്രങ്ങള്‍ ആദ്യം പുറത്തു വിട്ടത് ഈ സൈറ്റാണ്.

സാംസങ് സെര്‍വറില്‍ നിന്ന് നേരിട്ടാണ് ഈ ചിത്രങ്ങള്‍ ഇയാള്‍ക്ക് ലഭിച്ചതെന്ന് സൈറ്റിന്റെ എഡിറ്റര്‍ മിഷാല്‍ റഹ്മാന്‍ പറഞ്ഞു. ഇവ യാഥാര്‍ത്ഥ ചിത്രങ്ങളാണെന്നതില്‍ സംശയമേയില്ല. സാംസങ് രഹസ്യമാക്കി വെച്ചിരുന്നവയാണ് ഇതെന്നും റഹ്മാന്‍ പറഞ്ഞു. ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ക്യാമറയുടെ താഴേക്ക് മാറ്റിയതൊഴിച്ചാല്‍ എസ്8ല്‍ നിന്ന് കാര്യമായ മാറ്റങ്ങളൊന്നും പുതിയ മോഡലില്‍ ദൃശ്യമല്ല. എന്നാല്‍ ഊഹോപോഹങ്ങളില്‍ പ്രതികരിക്കാനില്ലെന്നായിരുന്നു സാംസങ് വക്താവ് ഇതോട് പ്രതികരിച്ചത്.

ലണ്ടന്‍: ശരിയായ അളവില്‍ മരുന്ന് പുറത്തു വിടാത്തതിനാല്‍ രണ്ട് തരത്തിലുള്ള ആസ്ത്മ ഇന്‍ഹേലറുകള്‍ വിപണിയില്‍ നിന്ന് തിരികെ വിളിച്ചു. മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍ പ്രോഡക്ട്‌സ് റെഗുലേറ്ററി ഏജന്‍സിയാണ് ഇവ തിരികെ വിളിച്ചത്. ആറായിരത്തോളം രോഗികളെ ഇത് ബാധിക്കുമെന്നാണ് വിലയിരുത്തല്‍. വെന്റോലിന്‍ 200 എംസിജി, സെറെറ്റൈഡ് 50/250എംസിജി ഇന്‍ഹേലറുകളാണ് അടിയന്തരമായി വിപണിയില്‍ നിന്ന് പിന്‍വവലിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ശരിയായ വിധത്തില്‍ മരുന്ന് പുറത്തു വിടുന്നതില്‍ ഈ ഇന്‍ഹേലറുകള്‍ പരാജയമാണെന്നും അത് രോഗികളുടെ ജീവന് തന്നെ ഭീഷണിയാണെന്നും ജിപിയും ആസ്ത്മ യുകെ വക്താവുമായ ഡോ.ആന്‍ഡി വിറ്റമോര്‍ വ്യക്തമാക്കി.

ആസ്ത്മ രോഗികള്‍ ഉപയോഗിക്കാറുള്ള റിലീവര്‍ ഇന്‍ഹേലറുകളാണ് വെന്റോലിന്‍ ഇന്‍ഹേലറുകള്‍. ചുമ, ശ്വാസതടസം തുടങ്ങിയ ആസ്ത്മ ലക്ഷണങ്ങള്‍ കാണുമ്പോള്‍തന്നെ ആളുകള്‍ ഇത് ഉപയോഗിക്കാറുണ്ട്. തകരാറുള്ള ഇന്‍ഹേലറുകള്‍ ഉപയോഗിക്കുമ്പോള്‍ അത് രോഗിക്ക് പ്രയോജനപ്പെടുന്നില്ലെന്ന് മാത്രമല്ല, രോഗികള്‍ക്ക് അപകടസാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇന്‍ഹേലറുകള്‍ നിരോധിക്കപ്പെട്ട ബാച്ചിലുള്ളവയാണോ എന്ന് തിരിച്ചറിയുന്നതിന് അവയുടെ കീഴില്‍ രേഖപ്പെടുത്തിയിരിക്കുന്ന നമ്പര്‍ പരിശോധിക്കണമെന്ന് രോഗികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നിരോധിക്കപ്പെട്ട ബാച്ച് നമ്പറിലുള്ളവയാണെങ്കില്‍ ഡോക്ടറുടെ ഉപദേശം തേടുകയും ഫാര്‍മസിസ്റ്റിന് അവ തിരികെ നല്‍കി പകരം വാങ്ങുകയും വേണമെന്നാണ് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. ഗ്ലാക്‌സോ വെല്‍കം യുകെ ലിമിറ്റഡ് നിര്‍മിച്ചവയാണ് നിരോധിക്കപ്പെട്ട രണ്ട് ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങളും. 4500 വെന്റോലിന്‍ ഇന്‍ഹേലറുകളും 1400 സെറെറ്റൈഡ് ഇന്‍ഹേലറുകളും നിരോധിച്ച് ബാച്ചിലുണ്ടെന്ന് വക്താവ് പറഞ്ഞു.

ലണ്ടന്‍: വാഹനമോടിക്കുന്നതിനിടയില്‍ ഇ-സിഗരറ്റുകള്‍ വലിക്കുന്നതിന് നിയന്ത്രണം. ഡ്രൈവിംഗിനിടയില്‍ ഇ-സിഗരറ്റ് വലിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പ്രോസിക്യൂഷന്‍ നടപടികള്‍ നേരിടേണ്ടി വരുമെനനും ലൈസന്‍സ് തന്നെ റദ്ദാക്കപ്പെടുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി. ഇ-സിഗരറ്റുകള്‍ വാഹനമോടിക്കുന്നതിനിടെ ഉപയോഗിക്കുന്നത് നിയമം മൂലം നിരോധിച്ചിട്ടില്ലെങ്കിലും ഡ്രൈവിംഗിലെ ശ്രദ്ധ അപകടകരമായി മാറുന്നുവെന്ന് തോന്നിയാല്‍ നടപടിയെടുക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കിയിരിക്കുകയാണ്. ഉദ്യോഗസ്ഥരുടെ വിവേചനാധികാരം ഉപയോഗിച്ച് കേസെടുക്കാന്‍ കഴിയും. ഈ ഉപകരണങ്ങളില്‍ നിന്ന് ഉയരുന്ന പുക ഡ്രൈവര്‍മാരുടെ കാഴ്ചയെ തടയുമെന്നും അപകടങ്ങള്‍ക്ക് കാരണമാകുമെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.

ശ്രദ്ധയില്ലാതെയുള്ള ഡ്രൈവിംഗിനായിരിക്കും ഇ-സിഗരറ്റ് വലിച്ചു കൊണ്ടുള്ള ഡ്രൈവിംഗില്‍ കുറ്റം ചുമത്തപ്പെടുക. ലൈസന്‍സ് റദ്ദാക്കല്‍, ലൈസന്‍സില്‍ മൂന്ന് മുതല്‍ ഒമ്പത് പെനാല്‍റ്റി പോയിന്റുകള്‍ രേഖപ്പെടുത്തുക, 2500 പൗണ്ട് വരെ പിഴ തുടങ്ങിയവയാണ് ശിക്ഷയായി ലഭിക്കാന്‍ സാധ്യതയുള്ളത്. യുകെയില്‍ മുപ്പത് ലക്ഷത്തിലേറെയാളുകള്‍ ഇ-സിഗരറ്റുകള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇവരില്‍ ഭൂരിപക്ഷവും വാഹനമോടിക്കുമ്പോള്‍ പോലും ഇവ വലിക്കാറുണ്ട്. ഇ-സിഗരറ്റുകളില്‍ നിന്ന് ഉയരുന്ന കനത്ത പുക ഡ്രൈവര്‍മാരുടെ ശ്രദ്ധ തിരിക്കാന്‍ കാരണമാകാറുണ്ട്. ഒരു നിമിഷം മതി ഗുരുതരമായ അപകടങ്ങള്‍ ഉണ്ടാകാനെന്നിരിക്കെ ഇവയുടെ ഉപയോഗമുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ഏറെയാണെന്ന് സസെക്‌സ് റോഡ് പോലീസിംഗ് യൂണിറ്റിലെ സാര്‍ജന്റ് കാള്‍ നാപ്പ് പറഞ്ഞു.

വാനമോടിക്കുമ്പോള്‍ അതില്‍ നൂറ് ശതമാനം ശ്രദ്ധയും കൊടുക്കണമെന്നാണ് ജനങ്ങളോട് തനിക്ക് പറയാനുള്ളതെന്നും നാപ്പ് വ്യക്തമാക്കി. ഇ-സിഗരറ്റ് വലി നിരോധിക്കാന്‍ നിയമങ്ങളൊന്നുമില്ലെങ്കിലും വാഹനം നിങ്ങളുടെ നിയന്ത്രണത്തിലാണെന്നത് ഉറപ്പാക്കേണ്ട ബാധ്യത നിങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇനി സിഗരറ്റ് വലിക്കണമെന്ന് നിര്‍ബന്ധമാണെങ്കില്‍ വിന്‍ഡോകള്‍ തുറന്നിട്ടുകൊണ്ട് പുക ക്യാബിനില്‍ തങ്ങി നില്‍ക്കാതെ ശ്രദ്ധിക്കണമെന്നും വാഹനം നിയന്ത്രണത്തില്‍ നിന്ന് വിട്ടുപോകുന്നില്ലെന്ന് ശ്രദ്ധിക്കുകയും വേണമെന്നും നാപ്പ് നിര്‍ദേശിക്കുന്നു.

കഴിഞ്ഞു പോയ സംഭവങ്ങളെക്കുറിച്ചും ഭാവിയക്കുറിച്ചും ആലോചിക്കാന്‍ മനുഷ്യന്റെ സവിശേഷ കഴിവുണ്ട്. ഈ കഴിവിന് മനുഷ്യരുടെ ജീവിതത്തെ സ്വാധീനിക്കാനുള്ള സാധ്യതകളേറെയാണ്. ഭാവിയെക്കുറിച്ചും കഴിഞ്ഞു പോയ കാര്യങ്ങളെക്കുറിച്ചും മനുഷ്യന്റെ ചിന്തിക്കാനുള്ള കഴിവ് ക്രോനസ്‌തേഷ്യ അഥവാ മാനസികമായ ടൈംട്രാവല്‍ എന്നാണ് അറിയപ്പെടുന്നത്. ഇത്തരം ചിന്തകള്‍ നടത്താനുള്ള മനുഷ്യന്റെ കഴിവിനെക്കുറിച്ച് പുതിയ ഗവേഷണത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് ഒരു പറ്റം ശാസ്ത്രജ്ഞര്‍. വിഷയത്തില്‍ പുതിയ ഉള്‍ക്കാഴചകള്‍ ലഭിച്ചതായി ക്യാനഡയിലെ ടൊറന്റോ സര്‍വകലാശാലയിലെ ഗവേഷകര്‍ വ്യക്തമാക്കി.

പഠനത്തില്‍ പങ്കെടുത്തവരുടെ മസ്തിഷ്‌കം ഫങ്ഷണല്‍ മാഗ്നെറ്റിക്ക് റിസോണന്‍സ് ഇമേജിംഗ് മെഷീന്‍ ഉപയോഗിച്ച് പരിശോധിക്കുകയയാണ് ഇവര്‍ ആദ്യം ചെയ്തത്. മുന്‍പ് സഞ്ചരിച്ചിട്ടുള്ള ഒരു സ്ഥലത്തു കൂടി നടക്കുന്നതായി ചിന്തിക്കാന്‍ ഇവരോട് ആവശ്യപ്പെട്ടു. വര്‍ത്തമാന കാലഘട്ടത്തിലും ഭാവിയിയും അതേ സ്ഥലത്തു കൂടി നടക്കുന്നതായി സങ്കല്‍പ്പിക്കുന്നതും പരിശോധിച്ചു. മൂന്ന് സമയങ്ങളിലും തലച്ചോറിന്റെ വ്യത്യസ്ഥ ഭാഗങ്ങള്‍ പല വിധത്തിലാണ് പ്രതികരിക്കുന്നതെന്നാണ് കണ്ടെത്തിയത്.

തലച്ചോറിന്റെ വിവിധ ഭാഗങ്ങളായ ലെഫ്റ്റ് ഫ്രന്റല്‍ കോര്‍ട്ടെക്‌സ്, സെറിബെല്ലം, തലാമസ് തുടങ്ങിയവയയുടെ പ്രതികരണങ്ങളാണ് നിരീക്ഷണ വിധേയമാക്കിയത്. ഗവേഷണ ഫലം നാഷണല്‍ അക്കാദമി ഓഫ് സയന്‍സിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മാനസിക ടൈം ട്രാവല്‍ രണ്ട് സ്വതന്ത്ര പ്രക്രിയകളായാണ് നടക്കുന്നതെന്ന് ഗവേഷക സംഘത്തിലെ അംഗം എന്‍ഡല്‍ ടുല്‍വിംഗ് പറഞ്ഞു. സിനിമയില്‍ കാണുന്നതു പോലെ കഥാപാത്രങ്ങളും സംഭവങ്ങളുമെല്ലാം തെളിഞ്ഞു വരുന്ന രീതിയിലുള്ള ഒരു പ്രക്രിയയും. ഭാവിയിലോ കഴിഞ്ഞുപോയ കാലഘട്ടത്തിലേയോ വര്‍ത്തമാനത്തിലെയോ നടക്കുന്ന സംഭവ വികാസങ്ങളെ അടയാളപ്പെടുത്തുന്ന മറ്റൊരു പ്രക്രിയയും.

ക്രോണസ്‌തേഷ്യ അഥവാ മാനസികമായ ടൈംട്രാവല്‍ തികച്ചും പുതിയ ആശയമാണ്. ഭൂതകാലത്തിലും വര്‍ത്തമാനത്തിലും ഭാവിയിലുമുള്ള കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ പ്രവര്‍ത്തനക്ഷമമാകുന്ന മേഖലകള്‍ തലച്ചോറിലുണ്ടെന്ന് കണ്ടെത്തിയതാണ് ഈ പഠനത്തില്‍ വ്യക്തമായത്. വിഷയത്തില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ നടന്നു വരികയാണ്.

ലണ്ടന്‍: കാര്‍ബണേറ്റഡ് ഡ്രിങ്കുകള്‍, പ്രത്യേകിച്ച് കോളകളുടെ ഉപയോഗം മനുഷ്യന്റെ പ്രത്യുല്‍പാദനശേഷിയെ ബാധിക്കുമെന്ന് പഠനം. ദിവസവും കോള കുടിക്കുന്നത് പലവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിനു പുറമേയാണ് ഇത്. ദിവസവും ഒരു ക്യാന്‍ കോക്കകോള കുടിച്ചാല്‍ അത് സ്ത്രീകള്‍ ഗര്‍ഭം ധരിക്കുന്നതിനുള്ള സാധ്യത 20 ശതമാനം വരെ കുറയ്ക്കുമെന്നാണ് പഠനം പറയുന്നത്. ഒരു ക്യാന്‍ കോക്കില്‍ 46 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഒരു ദിവസം 30 ഗ്രാം പഞ്ചസാരയില്‍ കൂടുതല്‍ ഉപയോഗിക്കരുതെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. ടൈപ്പ് 2 പ്രമേഹം, അമിതവണ്ണം, കുട്ടികളില്‍ നേരത്തേയുണ്ടാകുന്ന ആര്‍ത്തവം, ശുക്ലത്തില്‍ ബീജങ്ങളുടെ എണ്ണം കുറയുക തുടങ്ങിയ അവസ്ഥകള്‍ക്ക് കോള ഉപയോഗം കാരണമാകുമെന്നാണ് വ്യക്തമായിരിക്കുന്നത്.

അതുകൊണ്ട് സ്ത്രീകള്‍ക്ക് മാത്രമല്ല, പുരുഷന്‍മാര്‍ക്കും കോളയുടെ ഉപയോഗം വന്ധ്യതയുണ്ടാക്കും. ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ വിദഗ്ദ്ധരാണ് പഠനം നടത്തിയത്. അമേരിക്കയിലും ക്യാനഡയിലുമുള്ള 21നും 45നുമിടയില്‍ പ്രായമുള്ള 3828 സ്ത്രീകളില്‍ നടത്തിയ പഠനം പഞ്ചസാരയടങ്ങിയ പാനീയങ്ങളും വന്ധ്യതയുമായുള്ള ബന്ധം വ്യക്തമാക്കുന്നു. ഈ സ്ത്രീകളുടെ 1045 പങ്കാളികളെയും പഠനത്തിന് വിധേയരാക്കി. ജീവിതശൈലി, മെഡിക്കല്‍ ഹിസ്റ്ററി, ആഹാരം, കോളകളുടെ ഉപയോഗം തുടങ്ങിയ കാര്യങ്ങളാണ് ചോദിച്ചറിഞ്ഞത്.

സ്ത്രീകളുടെ കോള ഉപയോഗം ഓരോ മാസത്തിലും ഗര്‍ഭം ധരിക്കാനുള്ള സാധ്യതകളെ 20 ശതമാനം ഇല്ലാതാക്കുന്നുണ്ടെന്ന് കണ്ടെത്തി. ഒന്നിലേറെ ക്യാനുകള്‍ ഉപയോഗിക്കുന്നവര്‍ ഗര്‍ഭിണികളാകാന്‍ 25 ശതമാനം സാധ്യത കുറവാണെന്നും വ്യക്തമായി. കോളകള്‍ ഉപയോഗിക്കുന്ന പുരുഷന്‍മാര്‍ക്ക് തങ്ങളുടെ പങ്കാളികളെ ഗര്‍ഭിണികളാക്കാനുള്ള കഴിവ് 33 ശതമാനം കുറയുന്നതായും പഠനം കണ്ടെത്തി. ഡയറ്റ് കോളകളും അമിതമായി പഞ്ചസാരയടങ്ങിയ ഫ്രൂട്ട് ജ്യൂസുകളും ഇതേവിധത്തില്‍ പാര്‍ശ്വഫലങ്ങളുള്ളവയാണെന്നും കണ്ടെത്തിയിട്ടുണ്ട്.

ലണ്ടന്‍: വന്‍കിട ഇന്‍വെസ്റ്റ്‌മെന്റ് കമ്പനികളുടെ വ്യാജ വെബ്‌സൈറ്റുകള്‍ നിര്‍മിച്ച് വന്‍ നിക്ഷേപത്തട്ടിപ്പ്. ഹാലിഫാക്‌സ്, വാന്‍ഗാര്‍ഡ് അസറ്റ് മാനേജ്‌മെന്റ് തുടങ്ങിയ കമ്പനികളുടെ പേരില്‍ വ്യാജ വെബ്‌സൈറ്റുകള്‍ നിര്‍മിച്ചാണ് തട്ടിപ്പുകള്‍ നടത്തുന്നത്. പെന്‍ഷന്‍ തുകയില്‍ നിന്ന് നിക്ഷേപങ്ങള്‍ നടത്തുന്നവരെയാണ് തട്ടിപ്പുകാര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. ഇരകളില്‍ നിന്നായി ദിവസവും 5 ലക്ഷം പൗണ്ട് വരെയാണ് ഇവര്‍ തട്ടിയെടുക്കുന്നത്. പെന്‍ഷനര്‍മാരാണ ഇവരുടെ തട്ടിപ്പിന് പ്രധാനമായും വിധേയരാകുന്നതെന്ന് ഫിനാന്‍ഷ്യല്‍ കോണ്‍ഡക്ട് അതോറിറ്റി പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ ഇരട്ടിയായി ഉയര്‍ന്നിട്ടുണ്ടെന്നും എഫ്‌സിഎ വ്യക്തമാക്കുന്നു.

തട്ടിപ്പിനിരയായ ചിലര്‍ക്ക് പതിനായിരക്കണക്കിന് പൗണ്ടുകള്‍ നഷ്ടമായിട്ടുണ്ടെന്ന് എഫ്‌സിഎ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം തട്ടിപ്പുകാര്‍ 200 മില്യന്‍ പൗണ്ട് ഈ വിധത്തില്‍ കൊണ്ടുപോയിട്ടുണ്ടെന്ന് ദി ടൈംസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. തട്ടിപ്പിനിരയായവരില്‍ പലരും അത് റിപ്പോര്‍ട്ട് ചെയ്യാന്‍ തയ്യാറാകാത്തതിനാല്‍ കണക്കുകള്‍ കൃത്യമായി തയ്യാറാക്കാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. രണ്ടര ലക്ഷത്തോളം പൗണ്ട് നഷ്ടമായവര്‍ വരെ ഇക്കൂട്ടത്തിലുണ്ടെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം 157 തട്ടിപ്പു ശ്രമങ്ങളാണ് എഫ്‌സിഎയുടെ ശ്രദ്ധയില്‍ പതിഞ്ഞത്. 2015ല്‍ രേഖപ്പെടുത്തിയ 90 എണ്ണത്തെ അപേക്ഷിച്ച് വന്‍ വര്‍ദ്ധനവാണ് ഇക്കാര്യത്തിലുണ്ടായത്.

പ്രോപ്പര്‍ട്ടി ഷെയര്‍ പോലെയുള്ളവ പ്രമോട്ട് ചെയ്യാനെന്ന വ്യാജേനയാണ് തട്ടിപ്പുകാര്‍ വിളിക്കുന്നത്. 2015ല്‍ അവതരിപ്പിച്ച പെന്‍ഷന്‍ ഫ്രീഡം പദ്ധതിയനുസരിച്ച് വന്‍തുക ഒരുമിച്ച് പിന്‍വലിക്കുന്നവരെയാണ് പ്രധാനമായും ഇവര്‍ ലക്ഷ്യമിടുന്നത്. ഒറിജിനല്‍ കമ്പനികളുടെ വിലാസവും രജിസ്‌ട്രേഷന്‍ നമ്പറുകളുമൊക്കെയായിരിക്കും ഇവര്‍ക്ക് നല്‍കുക. പിന്നീട് സ്വന്തം ഫോണ്‍ നമ്പറുകലും വിലാസവും വെബ്‌സൈറ്റ് വിവരങ്ങളും ഇരകള്‍ക്ക് നല്‍കുന്നു. വെബ്‌സൈറ്റുകളില്‍ നിന്ന് ഒറിജിനല്‍ കമ്പനികളുടെ വെബ്‌സൈറ്റിലേക്ക് ലിങ്കുകള്‍ നല്‍കിയിരിക്കും. തട്ടിപ്പുകാര്‍ എഫ്‌സിഎയുടെ വ്യാജ വെബ്‌സൈറ്റ് പോലും തയ്യാറാക്കിയിരുന്നുവെന്നാണ് വിവരം.

തട്ടിപ്പുകളുടെ പശ്ചാത്തലത്തില്‍ പെന്‍ഷന്‍ കോള്‍ഡ് കോളുകള്‍ നിരോധിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ ഇതിനായുള്ള നിയമനിര്‍മ്മാണം ഏതു വിധത്തില്‍ ചെയ്യാനാകുമെന്ന കാര്യത്തില്‍ വ്യക്തതതയില്ല.

ലണ്ടന്‍: യുകെയിലെ മൊബൈല്‍ നെറ്റ്‌വര്‍ക്കുകളേക്കുറിച്ചുള്ള പഠന റിപ്പോര്‍ട്ട് പുറത്ത്. രാജ്യത്തെ മൊബൈല്‍ സേവനദാതാക്കളില്‍ ഏറ്റവും മികച്ച സേവനം നല്‍കുന്നവയും സര്‍വീസ് ഏറ്റവും മോശമായി അനുഭവപ്പെടുന്നവയും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നു. യുകെയിലുടനീളം നടത്തിയ സ്വതന്ത്ര ഗവേഷണത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. ഇതനുസരിച്ച് ബിടിയുടെ ഉടമസ്ഥതയിലുള്ള ഇഇ ആണ് രാജ്യത്തെ ഏറ്റവും മികച്ച നെറ്റ്‌വര്‍ക്ക്. മൊബൈല്‍ ഡേറ്റ, സ്പീഡ്, വിശ്വാസ്യത എന്നീ കാര്യങ്ങളില്‍ ഇഇ മുന്‍പന്തിയിലാണെന്ന് പഠനം പറയുന്നു. കോളുകളുടെയും മെസേജുകളുടെയും പ്രകടനത്തില്‍ 100ല്‍ 97.3 സ്‌കോറുകള്‍ ഇഇ നേടി. അടുത്തിടെ നിരക്കുകളില്‍ 4.1 ശതമാനം വര്‍ദ്ധന വരുത്തിയെങ്കിലും കമ്പനി തന്നെയാണ് യുകെയില്‍ മുന്‍നിരയിലുള്ളത്.

ഇഇ, വോഡഫോണ്‍, ഓ2, ത്രീ എന്നീ നാല് സേവനദാതാക്കളില്‍ ഒ2വാണ് ഏറ്റവും മോശം സര്‍വീസ് നല്‍കുന്നതെന്നും പഠനത്തില്‍ പറയുന്നു. എല്ലാ കാറ്റഗറികളിലും കമ്പനി മോശം നിലവാരമാണ് പുലര്‍ത്തുന്നതെന്ന് റൂട്ട്‌മെട്രിക്‌സ് ഡേറ്റ വ്യക്തമാക്കുന്നു. 2017ല്‍ എല്ലാ മേഖലയിലും പൂര്‍ണ്ണമായ ആധിപത്യം പുലര്‍ത്താന്‍ ഇഇക്ക് സാധിച്ചു. ആദ്യത്തെ ആറു മാസങ്ങളില്‍ നൂറില്‍ 91.3 സ്‌കോര്‍ രേഖപ്പെടുത്തിയ ഇഇ അടുത്ത ആറു മാസക്കാലയളവില്‍ 93.7 സ്‌കോര്‍ നേടിയെന്നാണ് കണക്ക് വ്യക്തമാക്കുന്നത്. രണ്ടാം സ്ഥാനത്ത് 92 സ്‌കോറുകളുമായി ത്രീ എത്തിയപ്പോള്‍ 90.1 സ്‌കോറുമായി വോഡഫോണ്‍ മൂന്നാം സ്ഥാനത്തെത്തി. ഒ2വിന 87.2 സ്‌കോറുകളേ ലഭിച്ചുള്ളു.

മൊബൈല്‍ നെറ്റ് വര്‍കകുകളില്‍ ശക്തമായ നിക്ഷേപം നടത്തുന്നതാണ് ഈ നേട്ടത്തിന് കമ്പനിയെ പ്രാപ്തമാക്കിയതെന്ന് വക്താവ് പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുകയെന്നത് മത്സരാത്മകമായ വിപണിയില്‍ അത്യാവശ്യമാണെന്നും വക്താവ് പറഞ്ഞു. ടെലിഫോണിക്ക എന്ന സ്പാനിഷ് ടെലികോം കമ്പനിയുടെ ഉടമസ്ഥതയിലുളള ഒ2വിന് പ്രവര്‍ത്തനം മെച്ചപ്പെടുത്താനാകുമെന്നും വിശകലനം പറയുന്നു. ഗ്രാമീണ മേഖലയിലെ സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനായാല്‍ കമ്പനിക്ക് മുന്‍നിരയിലേക്ക് എത്താന്‍ കഴിയുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ വിവിധ സര്‍വേകള്‍ വ്യത്യസ്ത ഫലങ്ങളാണ് നല്‍കുന്നതെന്നായിരുന്നു കമ്പനി വക്താവ് പ്രതികരിച്ചത്.

ഓഫ്‌കോമിന്റെ 2017ലെ സര്‍വീസ് ക്വാളിറ്റി റിപ്പോര്‍ട്ടില്‍ ഏറ്റവും കൂടൂതല്‍ ഉപഭോക്തൃ സംതൃപ്തി ഓ2വിനാണെന്ന് രേഖപ്പെടുത്തിയിരുന്നു. ഇഇ, ത്രീ എന്നിവയേക്കാള്‍ മികച്ചതാണ് ഒ2 എന്നായിരുന്നു ഈ റിപ്പോര്‍ട്ടെന്നും വക്താവ് പറഞ്ഞു. ഉപഭോക്താക്കളുടെ വോട്ടിംഗിന്റെ അടിസ്ഥാനത്തില്‍ മികച്ച നെറ്റ് വര്‍ക്ക് കവറേജിനുള്ള യുസ്വിച്ച് അവാര്‍ഡ് തങ്ങള്‍ക്ക് ലഭിച്ചതാണെന്നും കമ്പനി അവകാശപ്പെടുന്നു.

ലണ്ടന്‍: കെഎഫ്‌സിയുടെ യുകെയിലെ നിരവധി സ്റ്റോറുകള്‍ ചിക്കന്‍ സപ്ലൈ നിലച്ചതിനാല്‍ അടച്ചു. സ്റ്റോറുകളില്‍ ചിക്കന്‍ എത്തിക്കാനുള്ള സംവിധാനത്തിലുണ്ടായ തകരാറാണ് 600ഓളം സ്‌റ്റോറുകള്‍ അടച്ചു പൂട്ടാന്‍ കാരണമായത്. 900 ഔട്ട്‌ലെറ്റുകളാണ് കെഎഫ്‌സിക്ക് യുകെയില്‍ ഉള്ള്. തുറന്നിരുന്ന 292 ഔട്ട്‌ലെറ്റുകളിലും ആവശ്യത്തിന് ചിക്കന്‍ ഇല്ലാതിരുന്നതിനാല്‍ മെനുവില്‍ ഉള്ള വിഭവങ്ങള്‍ എല്ലാം നല്‍കാനും സാധിച്ചില്ല. പല റെസ്‌റ്റോറന്റുകളും പ്രവൃത്തിസമയം വെട്ടിക്കുറയ്ക്കുകയും ചെയ്തു.

പുതിയ ഡെലിവറി പാര്‍ട്‌നറായ ഡിഎച്ച്എലിന് നേരിട്ട പ്രാഥമിക പ്രശ്‌നങ്ങളാണ് പ്രശ്‌നത്തിന് കാരണമെന്നാണ് കമ്പനി നല്‍കുന്ന വിശദീകരണം. യുകെയിലെ 900ത്തോളം വരുന്ന ഔട്ട്‌ലെറ്റുകളിലേക്ക് ഫ്രഷ് ചിക്കന്‍ എത്തിക്കുക എന്ന വലിയ ജോലിയാണ് ചെയ്യാനുണ്ടായിരുന്നത്. എന്നാല്‍ ഈ ജോലിയേറ്റെടുത്ത പുതിയ കമ്പനിക്ക് ആദ്യ ഘട്ടത്തില്‍ അതിന് സാധിക്കാതെ വരികയായിരുന്നു.

ഗുണനിലവാരത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നും അതുകൊണ്ടുതന്നെ സ്റ്റോറുകള്‍ ഭൂരിപക്ഷവും അടഞ്ഞുകിടക്കുകയോ തുറന്നു പ്രവര്‍ത്തിക്കുന്നവയില്‍ത്തന്നെ എല്ലാ മെനുവും ലഭ്യമല്ലെന്നും കെഎഫ്‌സി പ്രസ്താവനയില്‍ പറഞ്ഞു. ഡിഎച്ച്എല്‍, ഫുഡ്‌സര്‍വീസ് ലോജിസ്റ്റിക്‌സ് പ്രൊവൈഡറായ ക്യുഎസ്എല്‍ എന്നിവയുമായിച്ചേര്‍ന്ന് ഡെലിവറി ചെയിന്‍ ആരംഭിക്കാനുള്ള ധാരണ നവംബറിലാണ് കെഎഫ്‌സി ഒപ്പുവെച്ചത്.

ലണ്ടന്‍: അന്തരീക്ഷ താപനിലയിലുണ്ടായ വ്യതിയാനം ബ്രിട്ടനിലെ ശൈത്യത്തിന്റെ ദൈര്‍ഘ്യം കൂട്ടുമെന്ന് മെറ്റ് ഓഫീസ്. അന്തരീക്ഷത്തിന്റെ മേല്‍പ്പാളിയിലെ താപനിലയില്‍ പെട്ടെന്നുണ്ടായ മാറ്റം വായു പ്രവാഹങ്ങളെ ബാധിക്കുകയും ഈസ്റ്റേണ്‍ യൂറോപ്പില്‍ നിന്നുള്ള ശീതക്കാറ്റിനെ യുകെയിലേക്ക് തിരിച്ചു വിടുകയും ചെയ്യുമെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ ഫലമായി ശൈത്യകാലം മാര്‍ച്ചിലേക്കും നീളും. 14 ഡിഗ്രി സെല്‍ഷ്യസ് വരെയാകുമെന്ന് കരുതിയ അന്തരീക്ഷ താപനില ഇതോടെ ഈയാഴ്ച വീണ്ടും കുറയുമെന്ന് ഉറപ്പായതായി മെറ്റ് ഓഫീസ് വക്താവ് ഒലി ക്ലേയ്ഡന്‍ പറഞ്ഞു.

ഉത്തരധ്രുവത്തിന് മുകളില്‍ 30 കിലോമീറ്ററോളം വരുന്ന പ്രദേശത്തെ അന്തരീക്ഷ പാളിയില്‍ പൊടുന്നനെ താപനില ഉയര്‍ന്നതാണ് ഈ പ്രതിഭാസത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. പൊടുന്നനെയുണ്ടായ ഈ താപമാറ്റം ജെറ്റ് പ്രവാഹങ്ങളുടെ ശക്തി കുറച്ചു. നോര്‍ത്തേണ്‍ യൂറോപ്പിലെയും യുകെയിലെയും കാലാവസ്ഥയെ നിയന്ത്രിക്കുന്ന ഈ പ്രവാഹങ്ങളെ ബാധിച്ചതോടെയാണ് ഈസ്‌റ്റേണ്‍ യൂറോപ്പില്‍ നിന്നുള്ള ശീത പ്രവാഹങ്ങള്‍ക്ക് യുകെയിലേക്ക് കടക്കാന്‍ വഴിയൊരുങ്ങിയത്.

ഈ കാലാവസ്ഥയ്ക്കു ശേഷം ബ്രിട്ടനില്‍ സാധാരണ മട്ടിലുള്ള കാറ്റും മഴയും ഉണ്ടാകും. നോര്‍ത്തേണ്‍ യൂറോപ്പിനു മുകളില്‍ ഉച്ചമര്‍ദ്ദപ്രദേശങ്ങള്‍ രൂപംകൊള്ളാന്‍ തുടങ്ങുകയും ചെയ്യും. അതിന് ശേഷം ഈയാഴ്ച മധ്യത്തോടെ കിഴക്കുനിന്നുള്ള വായുപ്രവാഹങ്ങള്‍ യുകെയില്‍ വീണ്ടും തണുത്ത കാലാവസ്ഥ തിരികെക്കൊണ്ടുവരും. ഈ വിധത്തില്‍ തണുത്ത കാലാവസ്ഥ മാര്‍ച്ച് ആദ്യവാരം വരെ നീണ്ടേക്കാമെന്നാണ് ക്ലേയ്ഡന്‍ വ്യക്തമാക്കിയത്.

RECENT POSTS
Copyright © . All rights reserved