ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഋഷി സുനകിൻ്റെ നേതൃത്വത്തിൽ കനത്ത പരാജയമാണ് കൺസർവേറ്റീവ് പാർട്ടിക്ക് നേരിടേണ്ടി വന്നത്. ചരിത്രത്തിൽ ഏറ്റവും വലിയ പരാജയത്തിൽ 121 സീറ്റുകൾ മാത്രമാണ് പാർട്ടിക്ക് നേടാനായത്. 2019 -ൽ 3 72 സീറ്റുകൾ നേടിയാണ് പാർട്ടി അധികാരത്തിൽ വന്നത്. ഈ തിരഞ്ഞെടുപ്പിൽ ലിബറൽ ഡെമോക്രാറ്റ് പാർട്ടി വൻ മുന്നേറ്റമാണ് നടത്തിയത്. കഴിഞ്ഞപട്ടം വെറും 12 സീറ്റുകൾ മാത്രം നേടിയ അവർക്ക് 72 സീറ്റുകളിൽ ഈവട്ടം ജയിക്കാനായി. ലിബറൽ ഡെമോക്രാറ്റുകളും റീഫോം യുകെ ഉൾപ്പെടെയുള്ള ചെറിയ പാർട്ടികൾ കൺസർവേറ്റീവ് പാർട്ടിയുടെ വോട്ട് ബാങ്കിലാണ് വിള്ളൽ വീഴ്ത്തിയത്.
ചരിത്രത്തിലെ ഏറ്റവും മോശം തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് തന്റെ പിൻഗാമിയെ തിരഞ്ഞെടുക്കുന്നത് വരെ കൺസർവേറ്റീവ് പാർട്ടി നേതൃസ്ഥാനത്ത് തുടരുമെന്ന് കഴിഞ്ഞ ദിവസം ഋഷി സുനക് അറിയിച്ചിരുന്നു. കൺസർവേറ്റീവ് പാർട്ടിയുടെ പുതിയ നേതാവ് ആരാകും എന്ന ചർച്ച തുടങ്ങി കഴിഞ്ഞു . പാർട്ടിയുടെ 121 എംപിമാരിൽ ആരും നേതൃസ്ഥാനത്തേക്ക് മത്സരിക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്നത് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
നേതൃസ്ഥാനത്തേയ്ക്ക് ഏറ്റവും കൂടുതൽ സാധ്യത കൽപിക്കുന്നത് മുൻ ബിസിനസ് സെക്രട്ടറി കെമി ബാഡെനോക്കിനാണ് . 44 കാരിയായ കെമി ബാഡെനോക്ക് മുൻപ് ബോറിസ് ജോൺസൺ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് രാജി വച്ചപ്പോൾ നേതൃസ്ഥാനത്തേയ്ക്ക് മത്സരിച്ച് നാലാം സ്ഥാനത്ത് എത്തിച്ചേർന്നിരുന്നു. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ പെട്ടവരുടെ അവകാശങ്ങൾക്ക് വേണ്ടി എടുത്ത ധീരമായ നിലപാടുകൾ നേരത്തെ തന്നെ കെമി ബാഡെനോക്കിനെ ജനമധ്യത്തിൽ ശ്രദ്ധേയയാക്കിയിരുന്നു.
ഋഷി സുനക് സർക്കാരിൽ ആദ്യത്തെ ആഭ്യന്തര സെക്രട്ടറിയായ സുല്ല ബ്രാവർമാനും രാഷ്ട്രീയ നിരീക്ഷകർ സാധ്യത കൽപിക്കുന്നുണ്ട്. 44 കാരിയായ സുല്ല ബ്രാവർമാൻ പാലസ്തീൻ അനുകൂല മാർച്ചുകളെ കൈകാര്യം ചെയ്യുന്ന വിഷയത്തിൽ പോലീസിനെതിരെയുള്ള വിവാദ പരാമർശങ്ങളുടെ പേരിലാണ് മന്ത്രിസഭയിൽ നിന്ന് രാജിവയ്ക്കേണ്ടി വന്നത് . 2022ൽ നേതൃ മത്സരത്തിൽ സുല്ല ബ്രാവർമാൻ മത്സരിച്ചിരുന്നെങ്കിലും രണ്ടാം റൗണ്ട് വോട്ടിങ്ങിൽ അവർ പുറത്തായിരുന്നു.
ജെയിംസ് ക്ലെവർലി ആണ് അടുത്തതായി സാധ്യത കൽപിക്കുന്നയാൾ. ജെയിംസ് ക്ലെവർലി 2015 മുതൽ എംപിയും ബോറിസ് ജോൺസൺ, ലിസ് ട്രസ്, സുനക് എന്നിവരുടെ ക്യാബിനറ്റുകളിൽ സേവനമനുഷ്ഠിക്കുകയും ചെയ്തിരുന്നു. ബ്രിട്ടന്റെ ചരിത്രത്തിലെ ആദ്യ കറുത്ത വർഗ്ഗക്കാരനായ വിദേശ സെക്രട്ടറിയാണ് അദ്ദേഹം. 2023 നവംബറിൽ ഋഷി സുനകിന്റെ ക്യാബിനറ്റ് പുനസംഘടനയിൽ സുല്ല ബ്രാവർമാൻ്റെ പിൻഗാമിയായാണ് ഇദ്ദേഹം ആഭ്യന്തര സെക്രട്ടറിയായത്.
ഇന്ത്യൻ വംശജയായ പ്രീതി പട്ടേലിനും രാഷ്ട്രീയ നിരീക്ഷകർ സാധ്യത കൽപിക്കുന്നുണ്ട് . 2010 -ൽ എംപിയായ അവർ തെരേസാ മേ മന്ത്രിസഭയിൽ ഇൻറർനാഷണൽ ഡെവലപ്മെൻറ് സെക്രട്ടറി ആയി സേവനം അനുഷ്ഠിച്ചിരുന്നു. എന്നാൽ ഇസ്രയേലി ഉദ്യോഗസ്ഥരുമായുള്ള അനധികൃത കൂടിക്കാഴ്ചയെ തുടർന്നുണ്ടായ വിവാദങ്ങളുടെ പേരിൽ അവർക്ക് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നു. ബോറിസ് ജോൺസൺ മന്ത്രിസഭയിൽ ആഭ്യന്തര സെക്രട്ടറി എന്ന നിലയിൽ മികച്ച പ്രവർത്തനമാണ് അവർ നടത്തിയത് .
സുല്ല ബ്രാവർമാനോ പ്രീതി പട്ടേലോ കൺസർവേറ്റീവ് നേതാവായി തിരഞ്ഞെടുത്താൽ വീണ്ടും പാർട്ടിയുടെ നേതൃസ്ഥാനത്ത് ഒരു ഇന്ത്യൻ വംശജർ എത്തി എന്ന പ്രത്യേകതയും ഉണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലേബർ പാർട്ടിയുടെ നേതൃത്വത്തിൽ നിലവിൽ വന്നിരിക്കുന്ന സർക്കാരിൻറെ നയ സമീപനങ്ങൾ യുകെയിലെ മലയാളികളെ എങ്ങനെ ബാധിക്കും. തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന് സർക്കാർ നിലവിൽ വന്നത് മുതൽ യുകെയിൽ ഉടനീളമുള്ള മലയാളികളുടെ ഇടയിലെ പ്രധാന ചർച്ചാ വിഷയമായിരുന്നു ഈ ചോദ്യം. എൻഎച്ച്എസ്സിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ദൃതഗതിയിലുള്ള നടപടികൾ ഉണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് പ്രകടനപത്രിയിൽ പറഞ്ഞിരുന്നു.
യുകെയിലെ മലയാളികളിൽ ഭൂരിഭാഗവും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ്. അതുകൊണ്ടു തന്നെ എൻഎച്ച്എസിനെ ബാധിക്കുന്ന സർക്കാർ ഇടപടലുകൾ നല്ലൊരു ശതമാനം മലയാളികളെയും കാര്യമായി ബാധിക്കും. എൻഎച്ച് എസിൻ്റെ വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കുന്നതിനുള്ള നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അധികമായി ഫണ്ട് ഉപയോഗിച്ച് ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിച്ച് എൻഎച്ച്എസ് വെയിറ്റിംഗ് ലിസ്റ്റ് കുറയ്ക്കുന്നതിനുള്ള നടപടികൾ ആണ് സർക്കാർ സ്വീകരിക്കുന്നത് എങ്കിൽ അത് മലയാളികൾക്ക് പ്രയോജനകരമായി മാറും എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
എൻഎച്ച്എസിനെ സംബന്ധിക്കുന്ന പ്രശ്നങ്ങളുടെ വ്യാപ്തി പുതിയ സർക്കാർ മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന ഒരു മലയാളി മലയാളം യുകെ ന്യൂസിനോട് പറഞ്ഞു . മിക്ക രാഷ്ട്രീയക്കാർക്കും ആശുപത്രികളിൽ എന്താണ് സംഭവിക്കുന്നത് എന്ന് അറിയില്ല. പലയിടത്തും ഗുരുതരമായ രോഗം ബാധിച്ചവർ കിടയ്ക്കക്കായി കാത്തിരിക്കേണ്ട സാഹചര്യം നിലവിലുണ്ട് എന്ന് അവർ ചൂണ്ടിക്കാട്ടി .
പലയിടത്തും ഹോസ്പിറ്റൽ വരാന്തകളിൽ രോഗികൾ കാത്തു നിൽക്കുന്നതു കാണാം. അതിനിടെ പാരാമെഡിക്കലുകൾ വന്ന് പുറത്ത് ആംബുലൻസിൽ രോഗികൾ എത്തിയതായി പറയുന്ന സാഹചര്യവും നിസ്സഹായരായി നിൽക്കുന്ന ആരോഗ്യ പ്രവർത്തകരുടെ വൈഷമ്യം സർക്കാർ മനസ്സിലാക്കണമെന്ന് വർഷങ്ങളായി യുകെയിൽ നേഴ്സായി ജോലി ചെയ്യുന്ന അവർ പറഞ്ഞു . പ്രശ്നത്തിന്റെ വ്യാപ്തി മനസ്സിലാക്കി സർക്കാർ അത് കൈകാര്യം ചെയ്യണമെന്നാണ് യുകെയിൽ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന മലയാളി സമൂഹം ആഗ്രഹിക്കുന്നത്.
മറ്റ് തൊഴിൽ മേഖലകളിലെ സർക്കാരിൻറെ നയ സമീപനം പുതുതലമുറ മലയാളികളെ കാര്യമായി ബാധിക്കും. 2000 -ൽ ആരംഭിച്ച മലയാളി കുടിയേറ്റത്തിൽ ഇവിടെ വന്നവരുടെ പുതുതലമുറ വിവിധ മേഖലകളിൽ ആണ് ജോലി ചെയ്യുന്നത്. കുടിയേറ്റം കുറയ്ക്കുന്നതിനുള്ള കടുത്ത നടപടികൾ സർക്കാർ പിന്തുടർന്നാൽ വിദ്യാർഥി , കെയർ വിസകളിൽഎത്തിയവരുടെ കാര്യം കഷ്ടത്തിലാവും. നിലവിലെ സാഹചര്യത്തിൽ കെയർ വിസയിലും സ്റ്റുഡൻറ് വിസയിലും എത്തിയവരുടെ സ്വപ്നങ്ങളുടെ ശവപറമ്പായി യുകെ മാറുമോ എന്നാണ് യുകെയിൽ ജീവിതം കരിപിടിപ്പിക്കാൻ സ്വപ്നം കാണുന്ന ഒട്ടേറെ മലയാളികളെ ഭയപ്പെടുത്തുന്ന പ്രധാന വിഷയം.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടന്റെ 58 – മത്തെ പ്രധാനമന്ത്രിയായി കെയർ സ്റ്റാമർ ചരിത്രം കുറിച്ച് അധികാരമേറ്റെടുത്തു. നീണ്ട 14 വർഷങ്ങൾക്ക് ശേഷമാണ് ലേബർ പാർട്ടി അധികാരത്തിൽ വന്നിരിക്കുന്നത്. ഇതുവരെ അഭിമുഖങ്ങൾ ഒന്നും നൽകിയിട്ടില്ലെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ ഭാര്യ വിക്ടോറിയ സ്റ്റാർമറിനെ കുറിച്ച് പറഞ്ഞു. താൻ പ്രധാനമന്ത്രി ആയതിന് ശേഷവും ഇതിൽ മാറ്റം വരില്ലെന്ന് കെയർ സ്റ്റാർമർ പറയുന്നു. അഭിഭാഷകരായി പരിശീലനം നേടിയ ഇരുവരും 2007-ൽ വിവാഹിതരാവുകയായിരുന്നു.
മാധ്യമങ്ങളോട് സംസാരിച്ചില്ലെങ്കിലും കെയർ സ്റ്റാർമറുടെ ജീവിതത്തിലെ സുപ്രധാന നിമിഷങ്ങളിൽ എല്ലാം തന്നെ വിക്ടോറിയ താങ്ങായി കൂടെ ഉണ്ടായിരുന്നു. വിജയ പ്രസംഗം നടത്തിയപ്പോഴും, പ്രധാനമന്ത്രിയായി ഡൗണിംഗ് സ്ട്രീറ്റിൽ തൻ്റെ ആദ്യ ചുവടുകൾ വെച്ചപ്പോഴും വിക്ടോറിയ കെയർ സ്റ്റാർമറിന് ഒപ്പം ഉണ്ടായിരുന്നു. റിഷി സുനകിൻെറ ഭാര്യ അക്ഷത മൂർത്തി ടോറി കോൺഫറൻസിൽ ഒരു പ്രസംഗത്തിലൂടെ തന്നെ പരിചയപ്പെടുത്തിയിരുന്നു. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്ടതമായി ലേഡി വിക്ടോറിയ അഭിമുഖങ്ങളൊന്നും നൽകിയിട്ടില്ല.
അഭിഭാഷക ആയി പരിശീലനം നേടിയ ലേഡി വിക്ടോറിയ നിലവിൽ എൻഎച്ച്എസിലെ ഒക്കുപേഷണൽ ഹെൽത്തിൽ ജോലി ചെയ്‌ത് വരികയാണ്. ഭാര്യയുടെ ജോലി എൻഎച്ച്എസിനുള്ളിലെ വെല്ലുവിളികളെക്കുറിച്ചും ജീവനക്കാരുടെ പ്രശ്നങ്ങളെ കുറിച്ചും തനിക്ക് ഉൾകാഴ്‌ച നൽകാറുണ്ടെന്ന് സർ കെയർ ഒരു അഭിമുഖത്തിൽ പരാമർശിച്ചിരുന്നു. പ്രധാന മന്ത്രി പദവി സ്വീകരിച്ച് ഡൗണിംഗ് സ്ട്രീറ്റിലേക്ക് മാറുമ്പോൾ തൻ്റെ കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനുള്ള മുന്നൊരുക്കത്തിലാണ് അദ്ദേഹം ഇപ്പോൾ. കുട്ടികളെ സംരക്ഷിക്കുന്നതിൻെറ ഭാഗമായി പൊതു പ്രസംഗങ്ങളിൽ അദ്ദേഹം ‘എന്റെ മകൻ’ അല്ലെങ്കിൽ ‘എന്റെ മകൾ’ എന്നാണ് കുട്ടികളെ പറ്റി പരാമർശിക്കാറുള്ളത്. ഈ വർഷമാദ്യം, പാലസ്തീൻ അനുകൂല പ്രകടനക്കാർ അദ്ദേഹത്തിൻെറ വീടിന് മുൻപിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മാൽമെസ്ബറിയിലെ ഹോട്ടലിന്റെ പൂന്തോട്ടത്തിൽ നിന്നും അസ്ഥികൂടങ്ങൾ കണ്ടെത്തി. ഏകദേശം ആയിരം വർഷം പഴക്കമുള്ളതാണ് അസ്ഥികൂടങ്ങൾ എന്നാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. 24 ഓളം പേരുടെ അസ്ഥികൂടങ്ങൾ ആണ് കണ്ടെത്തിയിരിക്കുന്നത്.
വിൽറ്റ്‌ഷെയറിലെ മാൽമെസ്‌ബറി ആബിയുടെ തൊട്ടടുത്തുള്ള മാൽമെസ്‌ബറിയിലെ ഓൾഡ് ബെൽ ഹോട്ടലിൻ്റെ മൈതാനത്താണ് പുരുഷന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും അസ്ഥികൂടങ്ങൾ കണ്ടെത്തിയത്. അവശിഷ്ടങ്ങൾ എഡി 670 മുതൽ 940 വരെയുള്ള കാലത്തെതാണ് . പഴയ കാലഘട്ടത്തിൽ ഇവിടെ ഒരു ആശ്രമം ഉണ്ടായിരുന്നു എന്നാണ് കരുതപ്പെടുന്നത്. ചരിത്രകാരനായ ടോണി മക്അലേവി പറഞ്ഞു. ഇത്രയും വർഷം പഴക്കമുള്ള അസ്ഥികൂടങ്ങൾ കണ്ടെത്തിയതിൽ ടോണി ഉൾപ്പെടെയുള്ള ഗവേഷകർ വളരെ ആവേശത്തിലാണ്. പഴയ കാലഘട്ടത്തിലേക്ക് വെളിച്ചം വീശുന്ന പല കാര്യങ്ങളും ഇതിലൂടെ കണ്ടെത്താനാകുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മേയർ ആര്യ രാജേന്ദ്രൻ 21-ാം വയസ്സിൽ തിരുവനന്തപുരം കോർപ്പറേഷന്റെ മേയറായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അത് വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു. യുവജനതയ്ക്ക് നൽകുന്ന പ്രാധാന്യമായി ഇതിനെ മാധ്യമങ്ങൾ വർത്തയാക്കിയിരുന്നു . ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയറായാണ് ഡിഗ്രി വിദ്യാർത്ഥിനിയായ ആര്യ സ്ഥാനമേറ്റെടുത്തത്.
എന്നാൽ ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ എംപിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് 22 വയസ്സുകാരനായ സാം കാർലിംഗ്. നോർത്ത് വെസ്റ്റ് കേംബ്രിഡ്ജ്ഷയർ സീറ്റിൽ നിന്നാണ് സാം കാർലിംഗ് തിരഞ്ഞെടുക്കപ്പെട്ടത്. സാമിന് പക്ഷേ തൻറെ പ്രായത്തിന്റെ പേരിൽ അറിയപ്പെടാൻ താത്പര്യമില്ല. കേംബ്രിഡ്ജ് സർവകലാശാലയിലെ സയൻസ് ബിരുദ വിദ്യാർത്ഥിയായ സാം മുതിർന്ന കൺസർവേറ്റീവ് എംപി ശൈലേഷ് വാരയെ 39 വോട്ടുകൾക്ക് ആണ് പരാജയപ്പെടുത്തിയത് .
ബ്രിട്ടീഷ് പാർലമെൻറിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയെ ബേബി ഓഫ് ദി ഹൗസ് എന്നാണ് ഔദ്യോഗികമായി വിശേഷിപ്പിക്കുന്നത്. സാമാണ് ഈ പ്രാവശ്യത്തെ ബേബി ഓഫ് ദി ഹൗസ്. 2023 ലെ ഐൻസ്റ്റി ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി ബിരുദധാരിയും സഹ ലേബർ എംപിയുമായ കെയർ മാത്തറായിരുന്നു കഴിഞ്ഞ പാർലമെന്റിലെ ബേബി ഓഫ് ദി ഹൗസ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
എവിടെയാണ് ഋഷി സുനകിന് പിഴച്ചത്? ലോകമെങ്ങുമുള്ള മാധ്യമങ്ങളുടെ പ്രധാന ചർച്ചാ വിഷയമായിരുന്നു ഈ ചോദ്യം. ജൂലൈ 4-ന് നടന്ന പൊതു തിരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടി നേരിട്ട ഏറ്റവും ദയനീയമായ തോൽവിക്ക് ഇന്ത്യൻ വംശജനായ റിഷി സുനകിൻ്റെ മേൽ മാത്രം കുറ്റം ചാർത്തുന്ന വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
അഞ്ച് വർഷം മുമ്പ് മിന്നുന്ന പ്രകടനവുമായി ബോറിസ് ജോൺസൺ സർക്കാർ അധികാരത്തിൽ വന്നപ്പോൾ നിറവേറ്റാൻ ഉണ്ടായിരുന്നത് ഒട്ടേറെ പ്രതീക്ഷകൾ ആയിരുന്നു. എന്നാൽ ആരും പ്രതീക്ഷിക്കാത്ത രീതിയിൽ ഉള്ള ഒരു വീഴ്ച്ചയിലേക്കാണ് കൺസർവേറ്റീവ് പാർട്ടി കൂപ്പ് കുത്തിയിരിക്കുന്നത്. കോവിഡ് മഹാമാരിയും ലോക്ക്ഡൗണും അനുബന്ധ പ്രശ്നങ്ങളുമാണ് ബോറിസ് ജോൺസന്റെ പടിയിറക്കത്തിലേക്ക് നയിച്ചത്. ലോക്ക് ഡൗൺ സമയത്ത് മികച്ച സാമ്പത്തിക നയങ്ങളാണ് ബോറിസിന്റെ മന്ത്രിസഭയിൽ ചാൻസിലറായിരുന്ന ഋഷി സുനകിൻ്റെ പ്രാധാന്യമേറാൻ കാരണമായത്. ലോക്ക്ഡൗൺ സമയത്ത് ജോലിയില്ലാത്തയാളുകൾക്ക് മറ്റും നൽകി വന്ന സാമ്പത്തിക സഹായവും മറ്റ് പരിഷ്കരണങ്ങളും ഋഷി സുനകിന്റെ ജനപ്രീതി കുതിച്ചുയരാൻ കാരണമായി.
ഡേവിഡ് കാമറൂൺ രാജി വച്ചതിന് പിന്നാലെ അധികാരത്തിലേറിയ തെരേസ മേ, ബോറിസ് ജോൺസൺ , ലിസ് ട്രസ് എന്നീ മുൻ പ്രധാനമന്ത്രിമാരുടെ നയങ്ങളുടെ ബലിയാടു മാത്രമാണ് ഋഷി സുനക് എന്ന ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി എന്ന യാഥാർത്ഥ്യത്തെ മന:പൂർവ്വം തമസ്കരിക്കുന്ന വാർത്തകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. എന്നാൽ ലോകത്തിലെ പല രാജ്യങ്ങളും കോവിഡ് ലോക്ക്ഡൗണിന്റെ ഭാഗമായി സാമ്പത്തികമായി അസ്ഥിരതയിലേക്ക് കൂപ്പുകുത്തിയപ്പോൾ ഋഷി സുനകിന്റെ നയങ്ങളാണ് ബ്രിട്ടനെ പിടിച്ചു നിർത്തിയത്.
ഉയർന്ന ജീവിത ചെലവും പണപ്പെരുപ്പവും രാജ്യത്തെ ജീവിതം ദുഷ്കരമാക്കിയ കടുത്ത പ്രതിസന്ധിഘട്ടത്തിലാണ് ഋഷി സുനക് പ്രധാനമന്ത്രിയായി സ്ഥാനമേറ്റത്. അദ്ദേഹം പടിയിറങ്ങുമ്പോൾ 11 ശതമാനമായിരുന്ന പണപ്പെരുപ്പം 2 ശതമാനത്തിലേയ്ക്ക് എത്തിയിരുന്നു. പോയ മാസങ്ങളിൽ ന്യായമായും കുറയ്ക്കുമായിരുന്ന പലിശ നിരക്ക് ബാങ്ക് ഓഫ് ഇംഗ്ലണ്ട് എന്തുകൊണ്ട് കുറച്ചില്ല? അത് സാമ്പത്തിക വിദഗ്ദ്ധരെ അത്ഭുതപ്പെടുത്തുന്ന കാര്യമായിരുന്നു. തിരഞ്ഞെടുപ്പ് സർവ്വേഫലങ്ങൾ ലേബർ പാർട്ടിക്ക് നൽകിയ മുൻതൂക്കം ഒരു കൊടുങ്കാറ്റായി ആഞ്ഞടിച്ചപ്പോൾ മുന്നിൽ നിന്ന ഋഷി സുനകിനെതിരെ ആസൂത്രിതമായ ചരടുവലികൾ സംഭവിച്ചതായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഇത്രയും വലിയ ഒരു തിരഞ്ഞെടുപ്പ് പരാജയം കാരണം കൺസെർവേറ്റീവുകളുടെ ഇടയിലെ ഉൾപാർട്ടി പോരു തന്നെയാണ്. പരാജിതരായി പടിയിറങ്ങിയ ബോറിസിൻ്റെയും ലിസ് ട്രസിൻ്റെയും വീഴ്ചകളുടെ ഭാരം ഏറ്റെടുക്കേണ്ടി വന്നത് ഋഷി സുനകിനായിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
16 ലക്ഷത്തോളം വരുന്ന ഇന്ത്യൻ വംശജരാണ് ബ്രിട്ടനിലുള്ളത്. ജോലിക്കായും പഠനത്തിനായും ബ്രിട്ടനിൽ ഓരോ വർഷവും ഒട്ടേറെ പേരാണ് ഇന്ത്യയിൽ നിന്ന് എത്തി കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ പുതിയ സർക്കാരിൻറെ നയ സമീപനങ്ങളെ വളരെ പ്രതീക്ഷയോടെയാണ് ഇന്ത്യ നോക്കി കാണുന്നത്. ഇന്ത്യയോട് അതീവ സൗഹൃദമായുള്ള പെരുമാറ്റമാണ് പ്രതിപക്ഷ നേതാവായിരുന്ന സർ കെയർ സ്റ്റാമർ വെച്ചു പുലർത്തിയിരുന്നത്. അതുകൊണ്ടു തന്നെ തുടർന്നും ലണ്ടനും ഡൽഹിയുമായി ഊഷ്മളമായ നയതന്ത്ര ബന്ധം ഉണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
ചരിത്രപരമായി ലേബർ പാർട്ടിയെ പിന്തുണയ്ക്കുന്നവരാണ് ബ്രിട്ടനിലെ ഇന്ത്യൻ വംശജർ ,പ്രത്യേകിച്ച് മലയാളികൾ. ചരിത്രത്തിൽ ആദ്യമായി ഒരു മലയാളി പാർലമെന്റിൽ എംപിയായി എത്തുന്നത് ലേബർ പാർട്ടിയെ പ്രതിനിധീകരിച്ചതാണെന്ന പ്രത്യേകതയും ഈ തിരഞ്ഞെടുപ്പിലുണ്ട്.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സർക്കാരും 14 വർഷമായി ബ്രിട്ടൻ ഭരിച്ചിരുന്ന കൺസർവേറ്റീവ് പാർട്ടിയുടെ സർക്കാരുമായി നല്ല സൗഹൃദബന്ധം ആയിരുന്നു കാത്തുസൂക്ഷിച്ചിരുന്നത്. ഇന്ത്യയോടുള്ള നയ സമീപനങ്ങളിൽ പുതിയ സർക്കാരും മാറ്റത്തിന് മുതിർന്നേക്കില്ല. പുതിയ സർക്കാർ കുടിയേറ്റ നയം എത്രമാത്രം ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികളെയും ജോലിക്കായി എത്തുന്നവരെയും ഭാവിയിൽ ബാധിക്കും എന്നതും പ്രധാനപ്പെട്ട വിഷയമാണ് . എന്നാൽ ഏതാനും വർഷങ്ങളായി ചർച്ചയിലായിരുന്ന സ്വതന്ത്ര വ്യാപാര കരാർ തന്നെയായിരിക്കും ഇന്ത്യ -ബ്രിട്ടൻ ചർച്ചകളിലെ പ്രധാന അജണ്ട. കരാറിലെ ഒട്ടുമിക്ക കാര്യങ്ങളിലും ഇരുപക്ഷത്തിനും ധാരണയായിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ മലയാളികളുടെ ഏറ്റവും കൂടുതൽ ബാധിക്കുന്ന കുടിയേറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇനി ധാരണയിൽ എത്താൻ ഉള്ളത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടന്റെ 58 – മത്തെ പ്രധാനമന്ത്രിയായി കെയർ സ്റ്റാമർ ചരിത്രം കുറിച്ച് അധികാരമേറ്റെടുത്തു . എന്നാൽ പുതിയ സർക്കാർ ഭരണം നടത്തുമ്പോൾ പ്രതിപക്ഷത്തിരുന്നു നൽകിയ വാഗ്ദാനങ്ങൾ എല്ലാം അതേപടി നടപ്പിലാക്കാൻ ലേബർ പാർട്ടിക്ക് സാധിക്കുമോ? സാമ്പത്തിക, കുടിയേറ്റ പ്രശനങ്ങൾ ഉയർത്തിയാണ് ലേബർ പാർട്ടി ഇത്രയും ജനപിന്തുണ ആർജിച്ചത്. എന്നാൽ വിദേശകാര്യം ഉൾപ്പെടെയുള്ള കാര്യത്തിൽ കൺസർവേറ്റീവ് പാർട്ടി സ്വീകരിച്ച നയപരിപാടികൾ തുടരാനുള്ള സമീപനമായിരിക്കും ലേബർ പാർട്ടിയും തുടരുക എന്നാണ് കരുതപ്പെടുന്നത് . കഴിഞ്ഞ 14 വർഷമായി ഭരണത്തിൽ നിന്ന് മാറിനിന്ന പാർട്ടിയെ സംബന്ധിച്ച് വരുന്ന നാളുകളിൽ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊപ്പം ഉയരുക എന്നത് വലിയ വെല്ലുവിളിയായിരിക്കും. തൻറെ ക്യാബിനറ്റ് മന്ത്രിമാരുടെ പേരുകൾ പ്രധാനമന്ത്രി പ്രഖ്യാപിക്കുന്നതിൽ വളരെ പ്രതീക്ഷയോടെയാണ് രാജ്യം ഉറ്റു നോക്കുന്നത്.
ഏഞ്ചല റെയ്നർ ആണ് ഡെപ്യൂട്ടി പ്രൈം മിനിസ്റ്റർ ആയി സ്റ്റാർമർ നിയമിച്ചിരിക്കുന്നത്. കടുത്ത ഇടതുപക്ഷ ചിന്താഗതിക്കാരിയായ ഏഞ്ചല റെയ്നർ തൊഴിലാളികളുടെ ആവശ്യങ്ങൾക്ക് വേണ്ടി പോരാടിയാണ് നേതൃത്വത്തിലേയ്ക്ക് ഉയർന്നുവന്നത്. ഒട്ടേറെ പ്രതികൂല ജീവിത സാഹചര്യങ്ങളിലൂടെയാണ് ഏഞ്ചല റെയ്നർ കടന്നുവന്നത് . തൻറെ 16- മത്തെ വയസ്സിൽ ഒരു കുഞ്ഞിന് ജന്മം നൽകി സ്കൂൾ വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടി വന്ന ഏഞ്ചല റെയ്നറിൻ്റെ ജീവിതം ഒട്ടേറെ പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു . ഗവൺമെൻറിൻറെ ഭവന നിർമ്മാണത്തിനും തൊഴിലാളികളുടെ ആവശ്യങ്ങൾക്കും വരും ദിവസങ്ങളിൽ ചുക്കാൻ പിടിക്കുന്നത് ഏഞ്ചല റെയ്നർ ആയിരിക്കും.
ബ്രിട്ടന്റെ ആദ്യത്തെ വനിതാ ചാൻസിലറായി സ്ഥാനമേറ്റ റേച്ചൽ റീവ്സിന് മുന്നിലുള്ളത് ഒട്ടേറെ പ്രതിസന്ധികളാണ്. ഉയർന്ന പലിശ നിരക്കും ജീവിത ചിലവ് വർദ്ധനവും രാജ്യം നേരിടുന്ന കടുത്ത പ്രതിസന്ധികളാണ്. ഇങ്ങനെയുള്ള സാമ്പത്തിക പ്രശ്‌നങ്ങളെ എങ്ങനെ മറികടക്കാമെന്നതാണ് റേച്ചൽ റീവ്സ് നേരിടുന്ന വെല്ലുവിളി. യെവെറ്റ് കൂപ്പർ ആണ് ആദ്യത്തെ സെക്രട്ടറി . ഡേവിഡ് ലാമി വിദേശകാര്യ സെക്രട്ടറിയുമാണ്. ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പറും വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിയും ആണ്. കെയർ സ്റ്റാമർ മന്ത്രിസഭയുടെ പൂർണ്ണമായ രൂപം താഴെ കൊടുത്തിരിക്കുന്നു.
പ്രധാനമന്ത്രി – കെയർ സ്റ്റാർമർ.
ഉപപ്രധാനമന്ത്രി – ഏഞ്ചല റെയ്നർ
ധനകാര്യ സെക്രട്ടറി – റേച്ചൽ റീവ്സ്
ആഭ്യന്തര സെക്രട്ടറി – യെവെറ്റ് കൂപ്പർ
പ്രതിരോധ സെക്രട്ടറി – ജോൺ ഹീലി
വിദേശകാര്യ സെക്രട്ടറി – ഡേവിഡ് ലാമി
ജസ്റ്റിസ് സെക്രട്ടറി – ഷബാന മഹമൂദ്
ആരോഗ്യ സെക്രട്ടറി – വെസ് സ്ട്രീറ്റിംഗ്
വിദ്യാഭ്യാസ സെക്രട്ടറി – ബ്രിഡ്ജറ്റ് ഫിലിപ്പ്സൺ
ഊർജ്ജ സെക്രട്ടറി – എഡ് മിലിബാൻഡ്
വർക്ക് ആൻഡ് പെൻഷൻ സെക്രട്ടറി – ലിസ് കെൻഡൽ
ബിസിനസ് സെക്രട്ടറി – ജോനാഥൻ റെയ്നോൾഡ്സ്
സയൻസ്, ഇന്നൊവേഷൻ ആൻഡ് ടെക്നോളജി സെക്രട്ടറി – പീറ്റർ കെയ്ൽ
ഗതാഗത സെക്രട്ടറി – ലൂയിസ് ഹൈ
പരിസ്ഥിതി, ഭക്ഷ്യ, ഗ്രാമകാര്യ സെക്രട്ടറി – സ്റ്റീവ് റീഡ്
സാംസ്കാരിക സെക്രട്ടറി – ലിസ നന്ദി
വടക്കൻ അയർലൻഡ് സ്റ്റേറ്റ് സെക്രട്ടറി – ഹിലാരി ബെൻ
സ്കോട്ട്ലൻഡ് സ്റ്റേറ്റ് സെക്രട്ടറി – ഇയാൻ മുറെ
അറ്റോർണി ജനറൽ – റിച്ചാർഡ് ഹെർമർ കെ.സി
ഹൗസ് ഓഫ് ലോർഡ്സിൻ്റെ നേതാവ് – ബാസിൽഡണിലെ ബറോണസ് സ്മിത്ത്
ഹൗസ് ഓഫ് കോമൺസിൻ്റെ നേതാവ് – ലൂസി പവൽ
വെയിൽസ് സ്റ്റേറ്റ് സെക്രട്ടറി – ജോ സ്റ്റീവൻസ്
ന്യൂസ് ഡെസ്ക്, മലയാളം യുകെ
2010 ന് ശേഷം യുകെയിലെ ആദ്യത്തെ ലേബർ പ്രധാനമന്ത്രിയായി സർ കെയർ സ്റ്റാമർ സ്ഥാനമേൽക്കും. പൊതുതിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് പുറത്ത് മാധ്യമങ്ങളെ അഭിസംബോധന ചെയ്‌ത അദ്ദേഹം രാജ്യത്തെ പഴയനിലയിലേയ്ക്ക് കൊണ്ടുവരുമെന്ന് പ്രതിജ്ഞ ചെയ്‌തു. തിരഞ്ഞെടുപ്പിൽ 412 സീറ്റുകൾ വിജയിച്ചാണ് ലേബർ പാർട്ടി അധികാരത്തിലെത്തിയിരിക്കുന്നത്. വൻ വിജയത്തോടെ അധികാരമേൽക്കുന്ന കെയർ സ്റ്റാമറിന് ബ്രിട്ടൻെറ സമ്പദ് വ്യവസ്ഥ പുനഃസ്ഥാപിക്കുന്നതുൾപ്പെടെ നിരവധി വെല്ലുവിളികളാണ് നേരിടാനുള്ളത്.
അതേസമയം തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് രാജിവെച്ചു. ബക്കിങ്ഹാം കൊട്ടാരത്തിലെത്തി ചാള്‍സ് മൂന്നാമന്‍ രാജാവിന് റിഷി സുനക് തന്റെ രാജിക്കത്ത് കൈമാറി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് സ്ഥാനത്തുനിന്നും സുനക് ഒഴിഞ്ഞു. പാർട്ടിയുടെ തോൽവിക്ക് പിന്നാലെ പരാജയത്തിന്റെ ഉത്തരവാദിത്തം തനിക്കാണെന്നും മാപ്പ് ചോദിക്കുന്നുവെന്നും സുനക് പറഞ്ഞു.
സ്റ്റാര്‍മറെ ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ചാള്‍സ് രാജാവ് ഔദ്യോഗികമായി നിയമിച്ചു. ശനിയാഴ്ച് പുതിയ മന്ത്രിസഭ ആദ്യമായി യോഗം ചേരും. സർവേകളിൽ പ്രവചിച്ച പോലെ തന്നെ കണ്‍സര്‍വേറ്റീവുകള്‍ക്കു കനത്ത തോല്‍വി നേരിടുമെന്ന് വ്യക്തമാക്കുന്ന തരത്തിലാണ് ആദ്യ ഫലങ്ങള്‍ പുറത്തു വന്നത്. പല മണ്ഡലങ്ങളിലും ടോറികളെ പിന്നിലാക്കി റിഫോം യുകെ രണ്ടാമതെത്തി. 2025 ജനുവരി വരെയായിരുന്നു ഋഷി സുനക് സർക്കാരിന്റെ കാലാവധി. എന്നാൽ എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് മെയ് 22 – ന് പ്രധാനമന്ത്രി രാജ്യത്ത് അപ്രതീക്ഷിതമായി പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ പാർലമെൻറ് തിരഞ്ഞെടുപ്പിൽ ചരിത്ര നേട്ടവുമായി ഒരു മലയാളി നേഴ്സ് വിജയിച്ചു . ഇംഗ്ലണ്ടിലെ ആഷ്ഫോർഡിൽ നിന്നുള്ള മലയാളിയായ സോജൻ ജോസഫാണ് വിജയിച്ചത്. കൺസർവേറ്റീവ് പാർട്ടിയുടെ സിറ്റിംഗ് സീറ്റാണ് സോജൻ ജോസഫ് പിടിച്ചെടുത്തത്. 1774 വോട്ടിൻെറ ഭൂരിപക്ഷത്തിലാണ് സോജൻ വിജയിച്ചത്. ആഷ്‌ഫോർഡ് ബറോ കൗൺസിലിലെ കൗൺസിലറും എൻഎച്ച്എസിൽ മെന്‍റൽ ഹെൽത്ത് നഴ്‌സിങ് മേധാവിയുമാണ് സോജൻ ജോസഫ്.
യുകെയിലെ ഭൂരിപക്ഷ മലയാളികളും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരാണ്. നഴ്‌സായി യുകെയിലെത്തിയ സോജന് മലയാളി നേഴ്‌സുമാരും കെയറർമാരും നേരിടുന്ന പ്രശ്‌നങ്ങൾ പാർലമെൻറിൽ അവതരിപ്പിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലും സന്തോഷത്തിലുമാണ് യുകെ മലയാളികൾ. കോട്ടയം കൈപ്പുഴ ചാമക്കാലായിൽ ജോസഫിന്‍റെയും പരേതയായ ഏലിക്കുട്ടിയുടെയും മകനാണ് മെയിൽ നേഴ്സായ സോജൻ. ഭാര്യ- ബ്രൈറ്റ ജോസഫ്. വിദ്യാർഥികളായ ഹാന്ന, സാറ, മാത്യു എന്നിവർ മക്കളാണ്.