Main News

ബ്രൈറ്റണ്‍: കമ്യൂണല്‍ ബിന്നില്‍ കാര്‍ഡ്‌ബോര്‍ഡ് പെട്ടി നിക്ഷേപിച്ച വീട്ടമ്മയ്ക്ക് കനത്ത പിഴയും പ്രോസിക്യൂഷന്‍ ഭീഷണിയും. ബ്രൈറ്റണ്‍ ആന്‍ഡ് ഹോവ് സിറ്റി കൗണ്‍സില്‍ ചുമതലപ്പെടുത്തിയിരിക്കുന്ന സ്വകാര്യ പരിസ്ഥിതി എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സി 3ജിഎസ് ആണ് ആലിസണ്‍ മേപ്പിള്‍റ്റോഫ്റ്റ് എന്ന വീട്ടമ്മയ്ക്ക് പിഴ നല്‍കിയത്. ഈ ‘കുറ്റ’ത്തിന് ആലിസണിന് ജയില്‍ ശിക്ഷ വരെ ലഭിക്കാമെന്ന ഭീഷണിയും കമ്പനി മുഴക്കിയതായാണ് വിവരം. ക്രിസ്തുമസിന് മുമ്പാണ് ഈ സംഭവങ്ങള്‍ ഉണ്ടായത്. വീട്ടില്‍ ഇവര്‍ നടത്തി വരുന്ന സ്‌കാര്‍ഫ്, കുഷ്യന്‍ നിര്‍മാണ യൂണിറ്റിലെ മാലിന്യം പൊതു മാലിന്യ നിക്ഷേപ സംവിധാനത്തില്‍ ഇട്ടു എന്നതാണ് കുറ്റം.

നിമയവിരുദ്ധമായി മാലിന്യ നിക്ഷേപം നടത്തിയെന്ന് ആരോപിച്ചാണ് ഇവര്‍ക്ക് കമ്പനി പിഴ ചുമത്തിയത്. തെറ്റായ സ്ഥലത്ത് കാര്‍ഡ്‌ബോര്‍ഡ് പെട്ടി ഇട്ടതിന് 300 പൗണ്ടും വ്യവസായ സംരംഭത്തിന്റെ മാലിന്യ നിര്‍മാര്‍ജനക്കരാര്‍ എടുക്കാത്തതിന് മറ്റൊരു 300 പൗണ്ടുമാണ് ഇവര്‍ക്ക് പിഴയായി നല്‍കിയത്. ഇത് അടച്ചില്ലെങ്കില്‍ ജയിലില്‍ പോകേണ്ടി വരുമെന്ന ഭീഷണിയും കമ്പനി മുഴക്കി. ക്രിസ്തുമസ് ദിവസമാണ് ആലിസണിനും കുടുംബത്തിനും ഈ ഭീഷണി ലഭിക്കുന്നത്. ഇവരുടെ എട്ട് വയസുള്ള കുട്ടി ഇത് കേട്ട് ഭയന്ന് കരഞ്ഞതായും ആലിസണ്‍ പറയുന്നു. ഇത്രയും പണം പിഴയായി ലഭിക്കാന്‍ താന്‍ ചെയ്ത തെറ്റ് എന്താണെന്ന് അറിയില്ലെന്നും അവര്‍ പറഞ്ഞു.

ഒരു കാര്‍ഡ്‌ബോര്‍ഡ് പെട്ടി കമ്യൂണല്‍ ബിന്നില്‍ ഇട്ടതിനാണ് ഇത്രയും വലിയ നടപടിയുമായി കമ്പനി എത്തിയിരിക്കുന്നത്. അതിനുള്ളില്‍ മറ്റ് മാലിന്യങ്ങളൊന്നും ഉണ്ടായിരുന്നുമില്ല. താന്‍ നിയമവിരുദ്ധമായി മാലിന്യം നിക്ഷേപിച്ചതായി കരുതുന്നില്ലെന്നും അവര്‍ പറഞ്ഞു. തെറ്റായ പെനാല്‍റ്റി നോട്ടീസ് ലഭിച്ചതായി ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ 3ജിഎസ് കമ്പനിയെ അറിയിക്കുകയോ കൗണ്‍സിലിന് പരാതി നല്‍കുകയോ ചെയ്യാമെന്നാണ് ഇക്കാര്യത്തില്‍ ബ്രൈറ്റണ്‍ ആന്‍ഡ് ഹോവ് സിറ്റി കൗണ്‍സില്‍ പ്രതികരിച്ചത്. പ്രശ്‌നം പരിഹരിക്കാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും കമ്പനി വ്യക്തമാക്കി.

ലണ്ടന്‍: ഒരു സ്ത്രീയുടെ ജീവിതത്തില്‍ ഏറ്റവും ദുര്‍ഘടവും അവിസ്മരണീയവുമായ സമയമാണ് പ്രസവം. വേദനയില്‍ മുങ്ങിയ ചില മണിക്കൂറുകള്‍ ആശുപത്രികളിലാണ് ചെലവഴിക്കുന്നതെങ്കില്‍ പ്രിയപ്പെട്ടവരുടെ സാന്നിധ്യവും അരികില്‍ ഉണ്ടാകാറില്ല. ഈ സമയത്ത് ശുശ്രൂഷിക്കാനും ആരും സമീപത്തില്ലെങ്കിലുള്ള അവസ്ഥ നരക സമാനമായിരിക്കും. എന്‍എച്ച്എസ് ആശുപത്രികളിലെ മെറ്റേണിറ്റി വാര്‍ഡുകളില്‍ എത്തുന്ന ഗര്‍ഭിണികളില്‍ നാലിലൊന്ന് പേര്‍ക്ക് ഈ ദുരിതത്തിലൂടെ കടന്നു പോകേണ്ടി വരാറുണ്ടെന്ന് കണ്ടെത്തല്‍. എന്‍എച്ച്എസ് വാച്ച്‌ഡോഗായ കെയര്‍ ക്വാളിറ്റി കമ്മീഷനാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ മെറ്റേണിറ്റി കെയര്‍ സംവിധാനങ്ങള്‍ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഇത്തരം സംഭവങ്ങള്‍ സര്‍വസാധാരണമാണെന്നാണ് വെളിപ്പെടുത്തല്‍.

ഗര്‍ഭകാല പരിചരണത്തിന് നിയോഗിക്കപ്പെട്ട മിഡൈ്വഫുമാരെത്തന്നെ പ്രസവ ശുശ്രൂഷയ്ക്കും ലഭിക്കണമെന്ന ഗര്‍ഭിണികളുടെ ആഗ്രഹം സാധിക്കപ്പെടുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ഇത് മുന്‍കാലങ്ങളേക്കാള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍ ഒട്ടേറെ സ്ത്രീകള്‍ക്ക് പ്രസവ സമയത്ത് അനുഭവിക്കേണ്ടി വന്നിട്ടുള്ളത് കടുത്ത ദുരിതമാണെന്ന് കെയര്‍ ക്വാളിറ്റി കമ്മീഷന്‍ നടത്തിയ പഠനത്തില്‍ വ്യക്തമായി. പത്ത് വര്‍ഷം മുമ്പ് നല്‍കിയിരുന്ന നിലവാരത്തിലുള്ള പരിരക്ഷ പോലും പലര്‍ക്കും ലഭിക്കുന്നില്ലെന്ന് ചൈല്‍ഡ് ബര്‍ത്ത് ക്യാംപെയിനര്‍മാരും മുന്നറിയിപ്പ് നല്‍കുന്നു.

18,426 സ്ത്രീകളില്‍ നടത്തിയ സര്‍വേയില്‍ 23 ശതമാനം പേര്‍ക്ക് പ്രസവമുറികളില്‍ ഒറ്റക്ക് കിടക്കേണ്ടതായി വന്നിട്ടുണ്ട്. ഒരു ഡോക്ടറോ മിഡൈ്വഫോ തങ്ങളുടെ സമീപത്തുണ്ടായിരുന്നില്ലെന്നാണ് ഇവര്‍ പറഞ്ഞത്. 2015ല്‍ ഇതേ സര്‍വേ നടത്തിയപ്പോള്‍ 26 ശതമാനം സ്ത്രീകള്‍ സമാന അനുഭവം പങ്കുവെച്ചു. അതില്‍ നിന്ന് കാര്യമായ മാറ്റം ഉണ്ടായിട്ടില്ലെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. 2010 മുതലുള്ള എന്‍എച്ച്എസ് നയമനുസരിച്ച് പ്രസവവേദനയിലുള്ള സ്ത്രീകള്‍ക്കൊപ്പം ഒരു മിഡൈ്വഫോ ഡോക്ടറോ എല്ലാ സമയത്തും ഉണ്ടാകണം. എന്നാല്‍ ഇപ്പോള്‍ എന്‍എച്ച്എസ് നേരിടുന്ന സ്റ്റാഫിംഗ് പ്രതിസന്ധി ഇതിന് വെല്ലുവിളിയാകുന്നുണ്ട്.

എന്‍എച്ച്എസിനുമേല്‍ ചുമത്തപ്പെടുന്ന ചികിത്സാപ്പിഴവ് സംബന്ധിച്ച കേസുകൡ പകുതിയും പ്രസവ ചികിത്സയുമായി ബന്ധപ്പെട്ടുള്ളവയാണെന്ന് അടുത്തിടെ വ്യക്തമാക്കപ്പെട്ടിരുന്നു. ഇതിന്റെ കൂടി വെളിച്ചത്തില്‍ ഞെട്ടലുളവാക്കുന്ന വെളിപ്പെടുത്തലാണ് സിക്യുസി നടത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം എന്‍സിടി നടത്തിയ പഠനത്തില്‍ ആകെ നടക്കുന്ന പ്രസവങ്ങളുടെ പകുതിയില്‍ ഒരെണ്ണത്തിലെങ്കിലു അമ്മയ്‌ക്കോ കുഞ്ഞിനോ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ടെന്ന് കണ്ടെത്തിയിരുന്നു.

പ്രസവമുറികളില്‍ ഒറ്റക്കാക്കപ്പെടുന്ന സ്ത്രീകളുടെ എണ്ണത്തില്‍ മൂന്ന് ശതമാനത്തിന്റെ കുറവ് ഉണ്ടായിട്ടുണ്ടെങ്കിലും നിലവിലുള്ള നിരക്ക് തന്നെ ഞെട്ടിക്കുന്നതാണെന്ന് എന്‍സിടി സീനിയര്‍ പോളിസി അഡൈ്വസര്‍ എലിസബത്ത് ഡഫ് പറഞ്ഞു. വളരെ വേദനിപ്പിക്കുന്നതും അപകടകരവുമായ അവസ്ഥയാണ് അതെന്നും അവര്‍ പറഞ്ഞു. ജീവനക്കാര്‍ കുറവായതും മിഡൈ്വഫുമാര്‍ക്ക് അമിതമായി ജോലി നല്‍കപ്പെടുന്നതുമാണ് ഈ അവസ്ഥക്ക് കാരണം. മിഡൈ്വഫുമാരുടെ കുറവ് പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും അവര്‍ ആവശ്യപ്പെട്ടു.

നെല്‍സണ്‍/ന്യൂസിലന്‍ഡ്‌: മലയാളി യുവതിക്ക് ന്യൂസിലന്‍ഡ്‌ ബീച്ചില്‍ ദാരുണ മരണം. കേരളത്തിലെ കൊല്ലം കുണ്ടറ സ്വദേശിയും , ജിലു സി ജോണിന്റെയ് ഭാര്യയും ആയ ടീന കുഞ്ഞപ്പന്‍ (29 ) ആണ് ഇന്ന് അതിരാവിലെ( 1.30am) ( 30 /01 /18 ) നെല്‍സണിലെ തഹുനായി ബീച്ചില്‍ മുങ്ങി മരിച്ചത് , ഇന്നലെ രാത്രിയില്‍ തഹുനായി ബീച്ചില്‍ ജിലുവിനോടൊപ്പം നടക്കാന്‍ ഇറങ്ങിയ ഇവര്‍, തിരമാല ഇല്ലാത്തതിനാല്‍ ബീച്ചില്‍ നിന്ന് കടലിലേക്ക് ഇറങ്ങി, എന്നാല്‍ പെട്ടെന്ന് ഉണ്ടായ വേലിയേറ്റത്തില്‍ വന്‍ തിരമാലയില്‍ ടീന പെട്ടുപോകുകയായിരിന്നു , ജിലു രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല . തുടര്‍ന്ന് ടീന മുങ്ങി മരിക്കുകയായിരുന്നു , അപകടം രംഗം കണ്ടറിഞ്ഞ ബീച്ചില്‍ നിന്ന ഒരാള്‍ പോലീസിനെ അറിയിക്കുകയും തുടര്‍ന്ന് രക്ഷ പ്രവര്‍ത്തനം നടത്തുന്നതിനായി നെല്‍സണ്‍ മള്‍ബറോ ഹെലോകോപ്റ്ററിന്റെയ് സഹായം തേടുകയായിരുന്നു.

തുടര്‍ന്ന് ഹെലികോപ്റ്റര്‍ എത്തിയാണ് ജിലുവിനെ രക്ഷപ്പെടുത്തുകയായിരുന്നു അവശനിലയില്‍ ആയ ജിലുവിനെ നെല്‍സണ്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിയ്ച്ചു . കൊറോണര്‍ ടീനയുടെ മരണം സ്ഥിരീകരിച്ചു . ഇന്ത്യന്‍ ഹൈ കമ്മീഷന്‍ നെല്‍സണ്‍ പോലീസില്‍ നിന്നും, ജിലു വിന്റെയ് സുഹൃത്തുക്കളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു , ഉടന്‍ തന്നെ കേരളത്തില്‍ ഉള്ള ഇവരുടെ മാതാപിതാക്കളെ വിവരം ധരിപ്പിക്കും. ടീനയുടെ മൃതദേഹം ഇപ്പോള്‍ നെല്‍സണ്‍ ഹോസ്പിറ്റലിലെ മോര്‍ച്ചറിയില്‍ ആണ് സൂക്ഷിച്ചിരിക്കുന്നതു്.

നെല്‍സണിലെ മലയാളി സമൂഹമായി നല്ല സുഹൃദ് ബന്ധമുള്ള ജിലു വിദ്യാര്‍ത്ഥി ആയി ആണ് ന്യുസിലാണ്ടില്‍ വന്നത് , പഠനശേഷം ജോലി വിസയിലേക്കു മാറിയ ജിലു , ഭാര്യ റ്റീനയെ സ്പൗസ് വിസയില്‍ ആണ് ന്യുസിലാണ്ടില്‍ കൊണ്ട് വന്നത്
ടീനയുടെ മൃതദേഹം നാട്ടില്‍ കൊണ്ട് പോകുവാനുള്ള നടപടികള്‍ ഇന്ത്യന്‍ ഹൈ കമ്മീഷനും ജിലുവിന്റയ് സുഹൃത്തുക്കളും മറ്റു പോലീസ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയയശേഷം സ്വീകരിക്കും . ടീനയുടെ മൃതദേഹം നടപടി ക്രമങ്ങള്‍ വേഗത്തിലാക്കണമെന്നു ഓക്ലന്‍ഡ് മലയാളിജം സെക്രട്ടറി ബ്ലെസ്സണ്‍ എം ജോര്‍ജ് , ഇന്ത്യന്‍ ഹൈ കമ്മീഷണറെ ഫോണില്‍ വിളിച്ച് അഭ്യര്‍ത്ഥിച്ചു . ഓക്ലന്‍ഡ് മലയാളി സമാജം ടീനയുടെ മൃതദേഹം നാട്ടില്‍ കൊണ്ട് പോകുന്നതിനു വേണ്ട സാമ്പത്തിക ചിലവുകള്‍ക്കു വേണ്ടി സുമനസുക്കളായവര്‍ ഓണ്‍ലൈന്‍ വഴി സംഭാവന നല്‍കുവാന്‍ അഭ്യര്‍ത്ഥിച്ചു. ഇതിനായി givealittle പേജ് തുറന്നിട്ടുണ്ട്.
https://givealittle.co.nz/cause/raisingmoneytoreptariatetheremainsofmrs

ന്യുസിലാന്‍ഡ് മലയാളി സമൂഹം വളരെ വേദനയോടെ ആണ് ഇന്ന് പുലര്‍ച്ചെ ഉണ്ടായ ഈ സംഭവം അറിയുന്നത്. ടീനയുടെ മൃതദേഹം നാട്ടില്‍ കൊണ്ട് പോകുന്നതിനു വേണ്ട സാമ്പത്തിക ചിലവിലേക്കായി നെല്‍സണ്‍ മലയാളി അസോസിയേഷനെ മറ്റു പ്രാദേശിക മലയാളി അസോസിയേഷനുകള്‍ സഹായിക്കാമെന്ന് അറിയിച്ചിട്ടുണ്ട് . കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്ന മുറക്ക് ആന്‍സ് മലയാളി വായനക്കാരെ അറിയിക്കുന്നതാണ്

ലണ്ടന്‍: ജനന സമയത്ത് ആവശ്യത്തിന് ഓക്‌സിജന്‍ ലഭിക്കാതെ മസ്തിഷ്‌കത്തിന് തകരാര്‍ സംഭവിച്ച കുഞ്ഞിന്റെ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ നീക്കം ചെയ്യാന്‍ ഹൈക്കോടതിയുടെ അനുവാദം. കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ പശ്ചാത്തലത്തിലാണ് കോടതി ഈ വിധി പുറപ്പെടുവിച്ചത്. 11 മാസം പ്രായമുള്ള ഇസയ്യാ ഹാസ്ട്രപ്പ് എന്ന ആണ്‍കുട്ടിയാണ് വെന്റിലേറ്ററിന്റെ സഹായത്തോടെ ഇന്റന്‍സീവ് കെയറില്‍ കഴിയുന്നത്. ഈ രീതിയില്‍ ചികിത്സ തുടരുന്നത് പ്രയോജനം ചെയ്യില്ലെന്നും കുട്ടിയോട് ചെയ്യുന്ന ദ്രോഹമായിരിക്കുമെന്നും ലണ്ടനിലെ കിംഗ്‌സ് കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാരാണ് വിധിയെഴുതിയത്.

ഇതിന്റെ അടിസ്ഥാനത്തില്‍ കുട്ടിക്ക് പാലിയേറ്റീവ് കെയര്‍ നല്‍കാനും ഉപകരണങ്ങള്‍ നീക്കം ചെയ്യാനും കോടതി വിധിച്ചു. ചികിത്സ തുടരുന്നത് ശരിയാവില്ലെന്ന നിഗമനത്തിലാണ് കോടതി എത്തിയിരിക്കുന്നതെന്നും വേദനയോടെയാണെങ്കിലും ഇതാണ് തന്റെ വിധി പ്രസ്താവമെന്ന് ജസ്റ്റിസ് മക്‌ഡൊണാള്‍ഡ് വിധിച്ചു. കുട്ടിക്ക് ചികിത്സ തുടരാനായി അമ്മ തകേഷ തോമസും പിതാവ് ലാനര്‍ ഹാസ്ട്രപ്പുമാണ് കോടതിയെ സമീപിച്ചത്. ഹൈക്കോടതിയുടെ ലണ്ടനിലെ ഫാമിലി ഡിവിഷന്‍ നടത്തിയ വിശകലനത്തിനു ശേഷ തിങ്കളാഴ്ചയാണ് ജഡ്ജി വിധി പ്രഖ്യാപിച്ചത്.

കുട്ടി ജനിച്ചതു തന്നെ വളരെ ഗുരുതരമായ വൈകല്യവുമായിട്ടായിരുന്നുവെന്ന് കിംഗ്‌സ് കോളേജ് ഹോസ്പിറ്റല്‍ എന്‍എച്ച്എസ് ഫൗണ്ടേഷന് വേണ്ടി ഹാജരായ ബാരിസ്റ്റര്‍ ഫിയോണ പാറ്റേഴ്‌സണ്‍ കോടതിയെ അറിയിച്ചു. ജനനസമയത്ത് ഓക്‌സിജന്‍ ലഭിക്കാതെ തലച്ചോറിനുണ്ടായ തകരാറാണ് കുട്ടിയുടെ അവസ്ഥക്ക് കാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. അബോധാവസ്ഥയില്‍ കഴിയുന്ന കുട്ടിക്ക് സ്വയം ശ്വസിക്കാനുള്ള കഴിവു പോലുമില്ലാത്തതിനാല്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്.

ലണ്ടന്‍: സ്മാര്‍ട്ട് മീറ്ററുകള്‍ അടിയന്തരമായി ഘടിപ്പിക്കണമെന്ന് ഉപഭോക്താക്കളെ ഭീഷണിപ്പെടുത്തി എനര്‍ജി കമ്പനികള്‍. ഇവ ഘടിപ്പിക്കാത്തത് നിയമവിരുദ്ധ നടപടിയാണെന്നാണ് കമ്പനികള്‍ പ്രചരിപ്പിക്കുന്നത്. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് എസ്എംഎസുകളും ഇമെയിലുകളും കത്തുകളും ഫോണ്‍കോളുകളും നിരന്തരം ലഭിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് ഉപഭോക്ത്ൃ നിയമങ്ങളുടെ ലംഘനമാണെന്ന് ട്രേഡിംഗ് സ്റ്റാന്‍ഡാര്‍ഡ്‌സ് കമ്പനികളെ അറിയിച്ചു.

പുതിയ മീറ്ററുകള്‍ സ്ഥാപിക്കുന്നതിലൂടെ 11 ബില്യന്‍ പൗണ്ടാണ് കമ്പനികള്‍ക്ക് ലഭിക്കുകയെന്ന് വിലയിരുത്തപ്പെടുന്നു. 300 പൗണ്ടെങ്കിലും ഒരു വീട്ടില്‍ ഈ മീറ്റര്‍ സ്ഥാപിക്കാന്‍ ചെലവാകും. എന്നാല്‍ ഇവ സ്ഥാപിച്ചാലും വര്‍ഷത്തില്‍ മിച്ചം 11 പൗണ്ടിന്റെ ചെലവ് കുറക്കാനേ സാധിക്കുകയുളളുവെന്നും നിരീക്ഷണമുണ്ട്. മീറ്ററുകള്‍ മാറ്റിവെക്കേണ്ടത് നിയമപരമായ ബാധ്യതയാണെന്നാണ് ചില കമ്പനികള്‍ ഉപഭോക്താക്കളെ അറിയിക്കുന്നത്. അതിന് തയ്യാറാകാത്ത ഉപഭോക്താക്കളുടെ വീടുകളിലേക്ക് എന്‍ജിനീയര്‍മാരെ അയക്കുകയാണെന്നും വിവരമുണ്ട്.

ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നത് ഉപഭോക്തൃ സംരക്ഷണ നിയമത്തില്‍ 2008ല്‍ കൂട്ടിച്ചേര്‍ത്ത വകുപ്പുകളുടെ ലംഘനമാണെന്ന് കാട്ടി ചാര്‍ട്ടേര്‍ഡ് ട്രേഡിംഗ് സ്റ്റാന്‍ഡാര്‍ഡ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് വന്‍കിട ഊര്‍ജ്ജ കമ്പനികളുടെ കൂട്ടായ്മയായ എനര്‍ജി യുകെയ്ക്ക് കത്തയച്ചിട്ടുണ്ട്. ഇത്തരം മീറ്ററുകള്‍ ഉപഭോക്താക്കള്‍ക്ക് ലാഭകരമാകുമെന്നാണ് കമ്പനികള്‍ അവകാശപ്പെടുന്നതെങ്കിലും നാമമാത്രമായ കുറവേ ഇക്കാര്യത്തിലുണ്ടാവുകയുള്ളുവെന്നാണ് വിലയിരുത്തല്‍. സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കണമെന്നത് നിര്‍ബന്ധമല്ലെന്ന് എനര്‍ജി വാച്ച്‌ഡോഗ് ഓഫ്‌ജെമും വ്യക്തമാക്കിയിട്ടുണ്ട്.

ലണ്ടന്‍: ബ്രിട്ടീഷ് പാസ്‌പോര്‍ട്ടുകളുടെ അപേക്ഷാ നിരക്ക് വര്‍ദ്ധിപ്പിക്കുന്നു. മുതിര്‍ന്നവര്‍ക്കുള്ള പാസ്‌പോര്‍ട്ടിന് ഇപ്പോള്‍ 72.50 പൗണ്ടാണ് ഫീസ്. നേരിട്ടും ഓണ്‍ലൈനിലുമുള്ള അപേക്ഷകള്‍ക്ക് ഒരേ നിരക്ക് തന്നെയാണ് ഈടാക്കി വരുന്നത്. സര്‍ക്കാരിന്റെ പുതിയ തീരുമാനം അനുസരിച്ച് നിരക്കുകളില്‍ 17 ശതമാനം വര്‍ദ്ധനയാണ് വരുത്തിയിരിക്കുന്നത്. ഇതോടെ 85 പൗണ്ടായി പാസ്‌പോര്‍ട്ട് അപേക്ഷാ നിരക്ക് ഉയരും. ഓണ്‍ലൈന്‍ അപേക്ഷകളുടെ നിരക്കില്‍ കാര്യമായ വര്‍ദ്ധനയില്ല. 3 പൗണ്ട് മാത്രമാണ് ഓണ്‍ലൈന്‍ അപേക്ഷകള്‍ക്ക് വരുത്തിയിരിക്കുന്ന വര്‍ദ്ധന. ഫാസ്റ്റ് ട്രാക്ക് അപേക്ഷകളുടെ നിരക്ക് 103 പൗണ്ടില്‍ നിന്ന് 142 പൗണ്ടായും പ്രീമിയം സര്‍വീസുകള്‍ 128 പൗണ്ടില്‍ നിന്ന് 177 പൗണ്ടായും ഉയര്‍ത്തിയിട്ടുണ്ട്.

കുട്ടികളുടെ പാസ്‌പോര്‍ട്ടുകളുടെ ഫീസിനും വര്‍ദ്ധന വരുത്തിയിട്ടുണ്ട്. 16 വയസ് വരെ പ്രായമുള്ളവരുടെ പാസ്‌പോര്‍ട്ടുകള്‍ക്ക് 12.50 പൗണ്ടാണ് വര്‍ദ്ധിപ്പിച്ചത്. ഇതനുസരിച്ച് നേരത്തേ 46 പൗണ്ട് ഈടാക്കിയിരുന്നത് 58.50 പൗണ്ടായി ഉയരും. 27 ശതമാനമാണ് വര്‍ദ്ധനയുടെ നിരക്ക്. അതേസമയം ഓണ്‍ലൈനില്‍ ഈ പാസ്‌പോര്‍ട്ടുകളുടെ ഫീസിലും 3 പൗണ്ടിന്റെ വര്‍ദ്ധനയേ വരുത്തിയിട്ടുള്ളൂ. ആദ്യമായാണ് ഓണ്‍ലൈനിലെ പാസ്‌പോര്‍ട്ട് അപേക്ഷകള്‍ തപാല്‍ അപേക്ഷകളേക്കാള്‍ ചെലവ് കുറഞ്ഞതാകുന്നത്. ഫീസുകള്‍ ഉയര്‍ത്തിയിട്ടുണ്ടെങ്കിലും ഇവ 9 വര്‍ഷം മുമ്പുള്ള നിരക്കുകളേക്കാള്‍ കുറവാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 2012ല്‍ പാസ്‌പോര്‍ട്ട് നിരക്കുകള്‍ കുറച്ചിരുന്നു.

നിരക്കു വര്‍ദ്ധനക്കുള്ള നിര്‍ദേശത്തിന് ഇനി പാര്‍ലമെന്റിന്റെ അംഗീകാരം ലഭിക്കണം. അതിര്‍ത്തി സുരക്ഷയിലും അടിസ്ഥാന സൗകര്യ വികസനത്തിനും അടുത്ത വര്‍ഷത്തോടെ 100 ദശലക്ഷം പൗണ്ട് നിക്ഷേപിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പാസ്‌പോര്‍ട്ടുകള്‍ക്കുള്ള അപേക്ഷാനിരക്ക് ഉയര്‍ത്തിയതെന്ന് ഹോം ഓഫീസ് വ്യക്തമാക്കി. ഓണ്‍ലൈന്‍ അപേക്ഷകളേക്കാള്‍ പോസ്റ്റല്‍ അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതിലുള്ള വര്‍ദ്ധിച്ച ചെലവാണ് അത്തരം ഫീസ് കൂട്ടിയതിന് ഹോം ഓഫീസിന്റെ ന്യായീകരണം. നീല പാസ്‌പോര്‍ട്ടുകള്‍ തിരികെ കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമല്ല ഫീസ് വര്‍ദ്ധനയെന്നും അവക്ക് അധികമായി പണച്ചെലവുണ്ടാകില്ലെന്നും ഹോം ഓഫീസ് വ്യക്തമാക്കി.

വ്യാജ ബിസിനസ് ലൈസന്‍സിലൂടെ 1.3 ദിര്‍ഹം മില്യണ്‍ തട്ടിച്ച ബ്രിട്ടീഷ് പൗരനെ ദുബൈ പോലീസ് പിടികൂടി. ഇയാളെ കോടതി മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചു. ശിക്ഷ കാലാവധിക്ക് ശേഷം സ്വന്തം രാജ്യത്തേക്ക് നാട് കടത്തും.

പണം ലഭിച്ച ശേഷം നാട് വിടാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇയാളെന്ന് കോടതി നിരീക്ഷിച്ചു. അബുദാബിയിലെ ഒരു കമ്പനിയുടെ ബിസിനസ്സ് ലൈസന്‍സ് നല്‍കുന്ന വിഭാഗത്തിലെ ബിസിനസ്സ് സര്‍വീസ് മാനേജറാണ് ഇയാള്‍.

ജെബെല്‍ അലി പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയെ തുടര്‍ന്നാണ് കേസ്. 2014 ഡിസംബര്‍ പത്ത് മുതല്‍ 2016 ജനുവരി 28 വരെയുള്ള സമയാത്താണ് സംഭവങ്ങളുടെ ചുരുഴിഞ്ഞത്.

2013ല്‍ ഒരു കമ്പനിയുമായുള്ള ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികള്‍ക്കായി ദുബായിലെ ഒരു ഹ്യൂമന്‍ റിസോഴ്‌സ് കണ്‍സള്‍ട്ടന്‍സി കമ്പനിയെ സമീപിച്ചു. അബുദാബിയില്‍ മറ്റൊരു കമ്പനിയില്‍ ജോലിക്ക് വേണ്ടിയായിരുന്നു ഇത്. ഇതിനായി അധികം പണവും കൊടുത്തുവെന്ന് 47 കാരനായ പരാതിക്കാരന്‍ പറയുന്നു.

2014 ഡിസംബര്‍ 10ന് 31,630 ദിര്‍ഹം നല്‍കി. 2015 മെയ് എട്ടിന് 146,000 ദിര്‍ഹവും 2015 ജൂണ്‍ ഒന്നിന് 2 മില്യണ്‍ ദിര്‍ഹവും ഇയാള്‍ നല്‍കി. തുടര്‍ന്ന് മെയിലിലൂടെ അബുദാബിയിലെ ഒരു ലൈസന്‍സിന്റെ കോപ്പി പ്രതി അയച്ചുകൊടുത്തു. 2016 ജനുവരി 24 മുതല്‍ 2017 ജനുവരി 23 വരെ കാലാവധി ഉള്ളതായിരുന്നു അത്. എന്നാല്‍ ലൈസന്‍സിന്റെ ആധികാരികത പരിശോധിച്ചപ്പോള്‍ ലൈസന്‍സ് വ്യാജമാണെന്ന് മനസിലായെന്നും പരാതിക്കാരന്‍ പറയുന്നു.

ലോസ്ആന്‍ജലസ്: സ്പീഡ് ക്യാമറകള്‍ സൂപ്പര്‍കാറുകള്‍ക്ക് പലപ്പോഴും വില്ലനാകാറുണ്ട്. സെലിബ്രിറ്റികള്‍ക്കാണ് മിക്കപ്പോഴും അമിത വേഗതയ്ക്കുള്ള ടിക്കറ്റുകള്‍ ലഭിക്കാറുള്ളതും. എന്നാല്‍ സ്പീഡ് ക്യാമറകളെ കബളിപ്പിക്കാനുള്ള സാങ്കേതികവിദ്യ തനിക്ക് അറിയാമെന്നാണ് സെലിബ്രിറ്റി ഷെഫ് ആയ ഗോര്‍ഡന്‍ റാംസേ പറയുന്നത്. തന്റെ ഫെരാരി കാലിഫോര്‍ണിയ ടി മോഡലില്‍ 200 മൈല്‍ വേഗതയില്‍ ലോസ്ആന്‍ജലസിലെ ഫ്രീവേകളില്‍ കൂടി പാഞ്ഞിട്ടും ടിക്കറ്റുകള്‍ ഒന്നും ലഭിച്ചില്ലെന്നാണ് റാംസേയുടെ വെളിപ്പെടുത്തല്‍. എല്‍എ ഫ്രീവേകളില്‍ 65 മൈലാണ് അനുവദിച്ചിട്ടുള്ള പരമാവധി വേഗത.

ഒരു പൊടിക്കൈ പ്രയോഗമാണത്രേ തന്റെ കാറിനെ ക്യാമറകളില്‍ നിന്ന് മറച്ചു പിടിക്കുന്നത്. ലൈസന്‍സ് പ്ലേറ്റില്‍ കുക്കിംഗിനും മറ്റും ഉപയോഗിക്കുന്ന ക്ലിംഗ് ഫിലിം ഒട്ടിക്കുകയാണ് റാംസേ ചെയ്യുന്നത്. ഈ പ്ലാസ്റ്റിക് ഫിലിം ഒട്ടിച്ചാല്‍ ക്യാമറ ഫ്‌ളാഷുകളെ അത് പ്രതിഫലിപ്പിക്കുകയും വാഹനത്തിന്റെ നമ്പര്‍ ക്യാമറയില്‍ പതിയുകയുമില്ല. പുലര്‍ച്ചെ 2.30നും മറ്റും താന്‍ ഫ്രീവേകളിലൂടെ പാഞ്ഞു നടന്നിട്ടും പോലീസിന് ഇതേവരെ പിടിക്കാന്‍ സാധിച്ചിട്ടില്ലെന്നും റാംസെ അവകാശപ്പെട്ടു.

ലാസ് വേഗാസില്‍ തന്റെ പുതിയ റെസ്റ്റോറന്റിന്റെ ഉദ്ഘാടനത്തിനിടെയാണ് കഴിഞ്ഞ വെള്ളിയാഴ്ച റാംസേ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. യുകെയില്‍ റാംസെക്ക് എട്ട് ഫെരാരികള്‍ സ്വന്തമായുണ്ട്. തനിക്ക് ഫെരാരികളില്‍ സഞ്ചരിക്കാനാണ് താല്‍പര്യമെന്നും റാംസേ പറയുന്നു.

ലണ്ടന്‍: കഴിഞ്ഞ വര്‍ഷം യുകെയില്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടത് അരലക്ഷത്തോളം കുട്ടികള്‍ക്കെന്ന് റിപ്പോര്‍ട്ട്. നാഷണല്‍ ചില്‍ഡ്രന്‍സ് ബ്യൂറോയുടെ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. ലോക്കല്‍ അതോറിറ്റികള്‍ നല്‍കിയ കണക്കുകളില്‍ നിന്നാണ് എന്‍സിബി ഈ കണക്ക് തയ്യാറാക്കിയത്. വിദ്യാഭ്യാസം ലഭ്യമാകാത്ത കുട്ടികള്‍ സോഷ്യല്‍ സര്‍വീസിന്റെ പരിധിയിലും ഉണ്ടാവില്ലെന്നും അതുമൂലം അവര്‍ക്ക് കാര്യമായ സഹായങ്ങള്‍ ലഭിക്കാനിടയില്ലെന്നും നിരീക്ഷിക്കപ്പെടുന്നു. ഇവര്‍ ചൂഷണങ്ങള്‍ക്കും മനുഷ്യക്കടത്തിനും മറ്റും വിധേയരാക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തലുണ്ട്.

വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന കുട്ടികളേക്കുറിച്ച് ഒരു ദേശീയ ഡേറ്റാബേസ് ഇതേവരെ തയ്യാറാക്കപ്പെട്ടിട്ടില്ല. ചില്‍ഡ്രന്‍ മിസിംഗ് എജ്യുക്കേഷന്‍ എന്ന ഡേറ്റാബേസിലേക്ക് വിവരങ്ങള്‍ നല്‍കേണ്ടത് ലോക്കല്‍ അതോറിറ്റികളുടെ ഉത്തരവാദിത്തമാണ്. എന്നാല്‍ അതോറിറ്റികള്‍ നല്‍കുന്ന വിവരങ്ങള്‍ പലപ്പോഴും വ്യക്തതയില്ലാത്തതും സോഷ്യല്‍ സര്‍വീസിന് കുട്ടികളേക്കുറിച്ച് ധാരണയുണ്ടോ എന്ന കാര്യത്തില്‍ പോലും അവ്യക്തതയുള്ളതുമായിരിക്കുമെന്ന് നാഷണല്‍ ചില്‍ഡ്രന്‍സ് ബ്യൂറോ പഠനം വ്യക്തമാക്കുന്നു.

കഴിഞ്ഞ വര്‍ഷം 49,187 കുട്ടികള്‍ക്കാണ് വിദ്യാഭ്യാസത്തിനുള്ള അവസരം നഷ്ടമായത്. ഇങ്ങനെ അവസരങ്ങള്‍ നിഷേധിക്കപ്പെടുന്ന കുട്ടികള്‍ ചൂഷണങ്ങള്‍ക്ക് വിധേയരാകാനുള്ള സാധ്യതകള്‍ ഏറെയാണെന്ന് ലോക്കല്‍ അതോറിറ്റികള്‍ക്ക് നിയമപരമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ നല്‍കുന്ന വിവരങ്ങള്‍ വ്യകതമല്ലാത്ത സാഹചര്യത്തില്‍ വിവരശേഖരണത്തില്‍ ശക്തമായ ഇടപെടലുകള്‍ ഉണ്ടാകണമെന്ന് എന്‍സിബി സര്‍ക്കാരിനോട് ആവശ്യപ്പെടും.

നിയമത്തിലെ പിഴവുകളാണ് ഈ സാഹചര്യത്തിന് കാരണം. അത് ഒഴിവാക്കുന്നതിനായി ആവശ്യമായ നിയമനിര്‍മാണം നടത്തണമെന്നും എന്‍സിബി ആവശ്യപ്പെടുന്നു. സിഎംഇ കണക്കുകള്‍ സര്‍ക്കാരിനു പോലും വ്യക്തമല്ലെന്നത് ഞെട്ടിക്കുന്നതാണെന്ന് ഇംഗ്ലണ്ടിലെ ചില്‍ഡ്രന്‍സ് കമ്മീഷണര്‍ ആന്‍ ലോംഗ്ഫീല്‍ഡ് പറഞ്ഞു.

ലണ്ടന്‍: കടുത്ത പ്രതിസന്ധിയില്‍ ഉഴലുന്ന എന്‍എച്ച്എസ് പിടിച്ചു നില്‍ക്കാനുള്ള ശ്രമങ്ങള്‍ക്കിടെ ജീവനക്കാര്‍ക്ക് നല്‍കുന്നത് അധിക ജോലി. ജീവനക്കാര്‍ ശമ്പളമില്ലാത്ത ഓവര്‍ടൈം ജോലികളാണ് ചെയ്യുന്നതെന്ന് വിശകലനങ്ങള്‍ വ്യക്തമാക്കുന്നു. സ്ഥാപനത്തെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാനായി 1.6 ദശലക്ഷം പൗണ്ട് മൂല്യമുള്ള ജോലിയാണ് എന്‍എച്ച്എസ് ജീവനക്കാര്‍ ഒരു വര്‍ഷത്തിനിടെ അധികമായി ചെയ്തതെന്നാണ് കണക്കാക്കപ്പെടുന്നത്. വാര്‍ഡുകളില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ നഴ്‌സുമാരും മറ്റ് ജീവനക്കാരും ഓരോ വര്‍ഷവും 204 മണിക്കൂര്‍ അധികമായി ജോലി ചെയ്യേണ്ടതായി വരുന്നു.

പുതിയ കണക്കുകള്‍ അനുസരിച്ച് 45 ശതമാനം എന്‍എച്ച്എസ് ജീവനക്കാരും ഓരോ ആഴ്ചയിലും ശരാശരി 5 മണിക്കൂറെങ്കിലും ശമ്പളമില്ലാത്ത ഓവര്‍ടൈം ജോലി ചെയ്യുന്നുണ്ട്. പാരാമെഡിക്കുകള്‍, നഴ്‌സുമാര്‍, ക്ലീനര്‍മാര്‍, പോര്‍ട്ടര്‍മാര്‍ എന്നിവരുള്‍പ്പെടുന്ന മറ്റൊരു 10 ശതമാനം ആഴ്ചയില്‍ 10 മണിക്കൂറാണ് സൗജന്യ ജോലി ചെയ്യുന്നത്. വേറൊരു 4 ശതമാനത്തിന് 11 മണിക്കൂര്‍ ശ്രമദാനമാണ് ചെയ്യേണ്ടി വരുന്നതെന്നും ടിയുസി പറയുന്നു. ടിയുസിയും മറ്റ് യൂണിയനുകളും എന്‍എച്ച്എസിന് അടിയന്തരമായി ഫണ്ടുകള്‍ നല്‍കണമെന്ന ആവശ്യവുമായി ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ടിനെ സമീപിച്ചതിനു പിന്നാലെയാണ് ഈ കണക്കുകളും പുറത്തു വന്നത്. ടോറികള്‍ നടപ്പാക്കിയ എന്‍എച്ച്എസ് ബജറ്റ് വെട്ടിച്ചുരുക്കലുകള്‍ പിന്‍വലിക്കണമെന്നാണ് 12 പ്രമുഖ യൂണിയനുകള്‍ ഹണ്ടിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

എന്‍എച്ച്എസ് സ്ഥിരം പ്രതിസന്ധിയുടെ വക്കിലേക്കാണ് നീങ്ങുന്നതെന്ന് ടിയുസി കുറ്റപ്പെടുത്തി. വര്‍ഷങ്ങളായി വേണ്ടത്ര ഫണ്ട് നല്‍കാതിരിക്കുന്നതിനാല്‍ രോഗികളുടെ സുരക്ഷയാണ് പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്നതെന്ന് ടിയുസി ജനറല്‍ സെക്രട്ടറി ഫ്രാന്‍സസ് ഓ’ ഗ്രേഡി പറഞ്ഞു. എന്‍എച്ച്എസ് നിലനില്‍ക്കുന്നത് ആരോഗ്യമേഖലയിലെ ജീവനക്കാര്‍ ശമ്പളമില്ലാത്ത ജോലിയെടുക്കുന്നതിനാലാണ്. സര്‍ക്കാര്‍ എന്‍എച്ച്എസിന് ആവശ്യമായ ഫണ്ടുകള്‍ നല്‍കണമെന്നും ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട സാഹചര്യങ്ങള്‍ ഒരുക്കണമെന്നും അവര്‍ പറഞ്ഞു.

വര്‍ഷങ്ങളായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ചെലവുചുരുക്കല്‍ നടപടികളും ശമ്പളം വര്‍ദ്ധിപ്പിക്കാത്തതും ജീവനക്കാരുടെ കുറവ് നികത്താന്‍ കഴിയാത്തതുമാണ് വിന്റര്‍ പ്രതിസന്ധി ഇത്ര രൂക്ഷമാകാന്‍ കാരണമെന്ന് യൂണിയനുകള്‍ കുറ്റപ്പെടുത്തുന്നു. നവംബര്‍ ബജറ്റില്‍ അനുവദിച്ച 1.6 ബില്യന്‍ അധിക ഫണ്ട് വളരെ വൈകിപ്പോയെന്നും യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.

RECENT POSTS
Copyright © . All rights reserved