Main News

ക്രോയ്‌ഡോണ്‍: പാത്രങ്ങള്‍ കഴുകുന്നതിന് സ്ത്രീത്തൊഴിലാളികളെ ആവശ്യമുണ്ടെന്ന് പരസ്യം നല്‍കിയ റെസ്റ്റോറന്റ് വിവാദത്തില്‍. പരസ്യം ലിംഗ വിവേചനപരമാണെന്ന വിമര്‍ശനമാണ് പ്രധാനമായും ഉയരുന്നത്. ക്രോയ്‌ഡോണിലെ മെഡിറ്ററേനിയന്‍ റെസ്റ്റോറന്റാണ് സ്ത്രീ തൊഴിലാളിക്കു വേണ്ടി പരസ്യം നല്‍കിയത്. എന്നാല്‍ പുരുഷന്‍മാരേക്കാള്‍ വൃത്തിയാക്കല്‍ ജോലികളില്‍ സ്ത്രീകള്‍ മെച്ചമാണെന്നതിനാലാണ് അത്തരം ഒരു പരസ്യം ചെയ്തതെന്നാണ് റെസ്റ്റോറന്റ് ഉടമ റിദ്വാന്‍ ദാസ് പ്രതികരിച്ചത്.

തന്റെ അമ്മ വീട് വൃത്തിയാക്കിയിരുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും തന്റെ ഗേള്‍ ഫ്രണ്ട് ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന ശ്രദ്ധ അറിയാമെന്നു ദാസ് തന്റെ പരസ്യത്തെ ന്യായീകരിക്കുന്നു. സ്ത്രീകള്‍ പൊതുവെ വൃത്തി ഇഷ്ടപ്പെടുന്നവരാണ്. അതുകൊണ്ട് തന്നെയാണ് മാസി എന്ന പേരിലുള്ള തന്റെ റെസ്റ്റോറന്റില്‍ ക്ലീനിംഗ് ജോലികള്‍ക്ക് സ്ത്രീകള്‍തന്നെ വേണമെന്ന് തനിക്ക് തോന്നിയതെന്ന് റിദ്വാന്‍ പറയുന്നു. താന്‍ പോലും പരിസരം അടുക്കോടെയും വൃത്തിയോടെയും സൂക്ഷിക്കുന്നതില്‍ ശ്രദ്ധ ചെലുത്താറില്ല.

മറ്റു പുരുഷന്‍മാരും ഇതേ പ്രകൃതത്തിലുള്ളവരാണെന്നാണ് റിദ്വാന്‍ വാദിക്കുന്നത്. അവരുടെ ഭാര്യമാരും ഗേള്‍ ഫ്രണ്ടുകളും അമ്മമാരും ആന്റിമാരുമൊക്കെയാണത്രേ അവരെ വൃത്തിയായി നടത്തുന്നത്. ഇത്ര ന്യായീകരണങ്ങളൊക്കെ പറഞ്ഞാലും യുകെയിലെ വിവേചനങ്ങള്‍ക്കെതിരായുള്ള നിയമത്തിന് വിരുദ്ധമാണ് ഈ പരസ്യം. മതം, ലിംഗം, പ്രായം മുതലായവയുടെ അടിസ്ഥാനത്തില്‍ വിവേചിക്കുന്നത് നിയമവിരുദ്ധമാണെന്ന് സര്‍ക്കാര്‍ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.

ബിനോയ്‌ ജോസഫ്‌

 സീറോ മലബാര്‍ സഭയുടെ ഭാഗമായി നടത്തുന്ന ആഘോഷങ്ങളിലും ആരാധനാക്രമങ്ങളിലും നിറഞ്ഞുനില്‍ക്കേണ്ടത് ആത്മീയതയാണ്. എന്തും ലൈവായി സോഷ്യല്‍ മീഡിയയില്‍ കാണിക്കുന്ന ഒരു സംസ്‌കാരം നിലവില്‍ വളര്‍ന്നുവരുന്നുണ്ട്. സഭയുടെ പല തിരുക്കര്‍മ്മങ്ങളിലും മൊബൈല്‍ ഫോണുകളുമായി  ഓരോ നിമിഷവും ലൈവായി ലോകസമൂഹത്തിന് മുമ്പില്‍ എത്തിക്കാന്‍ ജാഗരൂകമായിരിക്കുന്ന ഒരു ജനതയെ നാം കണ്ടു കഴിഞ്ഞു. സഭയുടെ ചടങ്ങുകളിലെ സോഷ്യല്‍ മീഡിയയുടെ അതിപ്രസരം ഒഴിവാക്കപ്പെടേണ്ടതാണ്. വിശുദ്ധലിഖിതവും പരിശുദ്ധാത്മാവിന്റെ അഭിഷേകവും ആയിരിക്കണം സഭയെയും വിശ്വാസസമൂഹത്തെയും നിയന്ത്രിക്കേണ്ടത്. സഭയില്‍ നടക്കുന്ന തിരുനാളുകളും തിരുക്കര്‍മ്മങ്ങളും ഗായകര്‍ക്ക് അവരുടെ കഴിവ് തെളിയിക്കാന്‍ മാത്രമുള്ള വേദിയാകരുത്. സൗണ്ട് സിസ്റ്റത്തിലെ പവര്‍ കൂട്ടി ദൈവവചനങ്ങള്‍ മനുഷ്യമനസുകളില്‍ ആലേഖനം ചെയ്യാമെന്ന് കരുതുന്നത് മൂഢത്വമാണ്. പലയിടങ്ങളിലും വി.കുര്‍ബാനയുടെ സമയവും രീതിയും തന്നെ നിശ്ചയിക്കുന്നത് ഗായകസംഘങ്ങളാണ്. അവര്‍ എല്ലാറ്റിന്റെയും നിയന്ത്രണം കയ്യടക്കുമ്പോള്‍ വിശ്വാസഗണം വെറും കാഴ്ചക്കാരായി മാറുന്നു. വിശുദ്ധ കുര്‍ബാനയില്‍ പോലും ആത്മീയതയോടെ പങ്കെടുക്കുവാന്‍ മ്യൂസിക് ഇന്‍സ്ട്രമെന്റുകളുടെ അതിപ്രസരം തടസമാകുന്നു. അമിതശബദം മൂലം കുട്ടികള്‍ ചെവികള്‍ പൊത്തിപ്പിടിക്കുന്നത് നാം കണ്ടില്ലെന്ന് നടിക്കരുത്.

സഭയുടെ ഭാവി സമ്പത്തായ കുട്ടികള്‍ക്ക് വേണ്ട രീതിയിലുള്ള മാര്‍ഗനിര്‍ദേശം നല്‍കുവാന്‍ പല മാതാപിതാക്കള്‍ക്കും കഴിയുന്നില്ല. സ്വന്തമായി നയിക്കാന്‍ കഴിവില്ലാത്തവര്‍ നയിക്കാന്‍ ശ്രമിക്കുന്ന സമൂഹം ദിശയില്ലാതെ കാറ്റില്‍ പറന്നുനടക്കുന്ന പട്ടത്തിന്‍റെ അവസ്ഥ സൃഷ്ടിക്കും. കുട്ടികളെ നിയന്ത്രിക്കുമ്പോഴും അവരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോളും അതാത് സ്ഥലങ്ങളിലെ നിയമവ്യവസ്ഥയ്ക്ക് അനുസൃതമായി പ്രവര്‍ത്തിക്കണം. കുട്ടികള്‍ സുരക്ഷിതരാണ് എന്ന് ഉറപ്പുവരുത്തേണ്ടത് മാതാപിതാക്കളുടെയും സഭയുടെയും ഉത്തരവാദിത്തമാണ്. കുട്ടികളെ നിര്‍ബന്ധിച്ച് ഒരു പ്രവര്‍ത്തനങ്ങളിലും ഉള്‍പ്പെടുത്തുവാന്‍ പാടില്ല. അവര്‍ക്ക് സമ്മര്‍ദ്ദമുണ്ടാകുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കരുത്. കുട്ടികള്‍ക്കുണ്ടാകുന്ന മാനസിക സംഘര്‍ഷങ്ങള്‍ അവരുടെ ഭാവിയെ ദോഷകരമായി ബാധിക്കുമെന്നതിനാല്‍ ശരിയായ രീതിയില്‍ പരിശീലനം ലഭിച്ചയാളുകള്‍ മാത്രമേ ഇക്കാര്യങ്ങളില്‍ ഇടപെടാവൂ. രാജ്യത്ത് നിലവിലിരിക്കുന്ന നിയമങ്ങള്‍ അനുസരിച്ചായിരിക്കണം കുട്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സഭാനേതൃത്വം കൈകാര്യം ചെയ്യേണ്ടത്.

മതപഠനക്ലാസുകളില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് മാതൃകയായി അധ്യാപകര്‍ മാറണം. സമൂഹത്തിലെ അവരുടെ പ്രവര്‍ത്തനം ധാര്‍മികതയിലും ആത്മീയതയിലും അടിയുറച്ചതായിരിക്കണം. കുട്ടികളെ എന്താണ് മതപഠന ക്ലാസുകളില്‍ പഠിപ്പിക്കുന്നത് എന്നത് തീരുമാനിക്കേണ്ടത് സഭാനേതൃത്വമായിരിക്കണം. അധ്യാപകര്‍ക്ക് ഇഷ്ടമുള്ളത് പഠിപ്പിക്കുവാനുള്ള വേദികളാകരുത് അവ. ഇത് സംബന്ധിച്ച് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ സഭയുടെ ഭാഗത്ത് നിന്ന് നല്‍കണം.

വ്യക്തികള്‍ ആസൂത്രണം ചെയ്ത്, അമിത ഭക്തിയുടെ പേരില്‍ സംഘടിപ്പിക്കുന്ന പ്രാര്‍ത്ഥനായോഗങ്ങളും മറ്റും ഒഴിവാക്കണം. സഭയുടെ പേര്പറഞ്ഞ് ചില സ്ഥലങ്ങളില്‍ സംഘടിപ്പിക്കപ്പെടുന്ന സംരംഭങ്ങള്‍ സഭയുടെ സല്‍പ്പേരിനെ ബാധിക്കുന്ന നിലയില്‍ എത്തിയിട്ടുണ്ട്. പ്രയര്‍ ഗ്രൂപ്പ്‌ എന്ന് പേരിട്ടു കഴിഞ്ഞാല്‍  അതിന്‍റെ പേരില്‍ എന്തും കാട്ടിക്കൂട്ടാമെന്നു കരുതരുത്‌. വീടുകളില്‍ സംഘടിപ്പിക്കുന്ന ഇത്തരം പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍ തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത വ്യക്തികളെ പരസ്യവിചാരണ ചെയ്യാനുള്ള അവസരമായി ദുരുപയോഗിക്കപ്പെടുന്നുണ്ട്. വിചാരണയും വിധിയുമെല്ലാം അവിടെ അരങ്ങേറുന്നു. ഒരു സമാന്തര നിയമ വ്യവസ്ഥ നടപ്പാക്കാന്‍ ശ്രമിക്കുന്ന ഇക്കൂട്ടര്‍ വ്യക്തികളെയും കുടുംബങ്ങളെയും ഒറ്റപ്പെടുത്താനും ശ്രമിക്കുന്നത് പതിവായിക്കഴിഞ്ഞു. അസമയങ്ങളില്‍ വീടുകളില്‍ നടത്തപ്പെടുന്ന ഇത്തരം പരിപാടികള്‍ അയല്‍ക്കാര്‍ക്കും മറ്റും അരോചകമായി തീരുമെന്നത് വസ്തുതയാണ്. പള്ളികളിലും വീടുകളിലും വ്യക്തിയുടെ മനസിലും നിറയേണ്ട പ്രാര്‍ത്ഥനാ ജീവിതവും ആത്മീയതയും തെരുവുകളില്‍ വലിച്ചിഴക്കപ്പെടേണ്ടവയല്ല.

തങ്ങളുടെ മതത്തിനൊപ്പം തന്നെ മറ്റു മതങ്ങളെ ബഹുമാനിക്കാനും കൈകോര്‍ത്ത് മുന്നോട്ട് പോകുവാനും സീറോ മലബാര്‍ സഭ വ്യക്തിസമൂഹങ്ങള്‍ക്ക് നിര്‍ദേശം നല്‍കണം. ഇതര സഭാസമൂഹങ്ങള്‍ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കുവാനും മേലധികാരികള്‍ ശ്രദ്ധിക്കണം. സഭയുടെ പരിപാടികള്‍ ശക്തിപ്രകടനങ്ങള്‍ ആയി മാറരുത്. അത് ഇതര സഭാവിഭാഗങ്ങള്‍ക്കും മതസ്ഥര്‍ക്കും ഇടര്‍ച്ചയുണ്ടാക്കുകയും അവര്‍ സഭയില്‍ നിന്ന് അകലാന്‍ കാരണമാകുകയും ചെയ്യും. കാത്തലിക് കമ്മ്യൂണിറ്റി എന്ന പേരില്‍ ഉണ്ടായിരുന്ന ഗ്രൂപ്പുകള്‍ പുതിയ രൂപത വന്നതോടെ സീറോ മലബാര്‍ എന്ന് ചേര്‍ത്തു തുടങ്ങി എന്നത് ശ്രദ്ധേയമാണ്.

ഓരോ കുര്‍ബാന സെന്ററുകളും നടത്തേണ്ടത് സഭയുടെ നിയന്ത്രണത്തില്‍    പ്രവര്‍ത്തിക്കുന്ന കമ്മിറ്റികളായിരിക്കണം. ഇംഗ്ലീഷ് കമ്യൂണിറ്റിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സീറോ മലബാര്‍ കമ്യൂണിറ്റികള്‍, വിവിധ സ്ഥലങ്ങളില്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തുന്നത് എന്നത് നാം ശ്രദ്ധിക്കേണ്ട കാര്യമാണ്. കുര്‍ബാന സെന്ററുകളില്‍ നടക്കുന്ന കാര്യങ്ങള്‍ വേണ്ട രീതിയില്‍ സമൂഹവുമായി പങ്കുവെക്കുവാന്‍ കമ്മിറ്റികള്‍ക്ക് കഴിയണം. സാമ്പത്തിക സുതാര്യത കാത്തുസൂക്ഷിക്കുക എന്നതും കമ്മിറ്റിയുടെ ഉത്തരവാദിത്തമാണ്. ഓരോ സ്ഥലങ്ങളിലും വസിക്കുന്ന ഇതര സമൂഹങ്ങള്‍ക്കും അര്‍ഹിക്കുന്ന പ്രാധാന്യം നാം നല്‍കേണ്ടതുണ്ട്.

വചനപ്രഘോഷണവും ധ്യാനവും വിശ്വാസികളെ വഴിതെറ്റിക്കുന്ന വിധത്തില്‍ ആകരുത്. ദൈവവചനത്തെ തെറ്റായി വ്യാഖ്യാനിക്കുന്ന ധ്യാനഗുരുക്കള്‍ സമൂഹത്തിന് ജീര്‍ണ്ണതയുണ്ടാക്കും. സാമ്പത്തികലാഭം മാത്രം ലക്ഷ്യമിട്ട് യുകെയില്‍ എത്തി വിവിധ സ്ഥലങ്ങളില്‍ ധ്യാനം നടത്തി സമൂഹങ്ങളെ വഴിതെറ്റിക്കുന്ന വ്യക്തികളെ സഭ നിയന്ത്രിക്കണം. യാതോരു അടിസ്ഥാന യോഗ്യതകളുമില്ലാതെ കൗണ്‍സലിംഗ് നടത്തി കുടുംബങ്ങളെ ഛിന്നഭിന്നമാക്കിയ സംഭവങ്ങള്‍ യുകെയില്‍ ധാരാളമുണ്ട്. ചില  വില്ലന്മാര്‍ കൈ വയ്പ് പ്രാര്‍ത്ഥനയുടെ മൊത്തക്കച്ചവക്കാരാണ്. തൊട്ടതിനും പിടിച്ചതിനുമൊക്കെ പ്രെയിസ് ദി ലോര്‍ഡ്‌ പറഞ്ഞു മറ്റു ചിലര്‍. സീറോ മലബാര്‍ സഭയുടെ വിശ്വാസസമൂഹങ്ങള്‍ ഇക്കാര്യങ്ങളില്‍ ജാഗരൂകമായിരിക്കണം. അവര്‍ക്ക് ഇക്കാര്യങ്ങളില്‍ സമയാസമയങ്ങളില്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാന്‍ സഭ തയ്യാറാകണം.

ശൈശവദശയിലൂടെ കടന്നുപോകുന്ന ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹം തന്നെ. പക്ഷേ ഇനിയും ഒത്തിരി ദൂരം സഞ്ചരിക്കാനുണ്ട്. ഒറ്റക്കുള്ള യാത്രക്ക്, ഇതില്‍ സ്ഥാനമില്ല. വിശ്വാസസമൂഹം കൂട്ടമായി തീര്‍ത്ഥാടനം നടത്തണം. അതിനായി വിശ്വാസികളെ ആദ്യം ഒരുക്കണം, ഒരുമിപ്പിക്കണം, പിന്നെ നയിക്കണം. ആ യാത്രയില്‍ വേണ്ട നിര്‍ദേശങ്ങള്‍ സമയാസമയങ്ങളില്‍ നല്‍കണം. ഇടയലേഖനവും കുര്‍ബാനമധ്യേയുള്ള പ്രസംഗവും ഇതിന് ഉപകരിക്കും. അച്ചടക്കമില്ലായ്മയും വഴിവിട്ടുള്ള സഞ്ചാരങ്ങളും തന്മയത്വത്തോടെ നിയന്ത്രിക്കണം.

യുകെയിലേയ്ക്കുള്ള മലയാളികളുടെ കുടിയേറ്റം തുടങ്ങിയ കാലം മുതൽ അജപാലന ദൗത്യം നിറവേറ്റി നിരവധി വൈദികർ സഭയുടെ വളർച്ചയിൽ പങ്കുവഹിച്ചിട്ടുണ്ട്. വിവിധ മാസ് സെൻറുകൾ കേന്ദ്രീകരിച്ച് വിശ്വാസികളെ നയിക്കാൻ അഭിവന്ദ്യ പിതാവിൻറെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ തികച്ചും അഭിനന്ദനീയം തന്നെ. അതു പോലെ വിമൻസ് ഫോറത്തിൻറെ ഒരു രൂപരേഖ കുറഞ്ഞ കാലയളവിൽ തന്നെ നടപ്പിലാക്കാനും രൂപതക്ക് കഴിഞ്ഞു. വിശുദ്ധ ബലിപീഠത്തിനോട് നീതി പുലര്‍ത്തുന്ന ഒരു സംവിധാനമായിരിക്കണം സഭയെ നയിക്കേണ്ടത്. തീക്ഷ്ണമായ പ്രാര്‍ത്ഥനയും ഉപവാസവും വഴി രൂപാന്തരപ്പെട്ട് സഭാമക്കളെ നയിക്കുവാന്‍ നേതൃത്വത്തിന് കഴിയുമെന്ന് പ്രതീക്ഷിക്കാം. കുടുംബങ്ങളെ കൂടുതല്‍ ഇമ്പമുള്ളതാക്കാനും സമൂഹമധ്യത്തില്‍ പ്രകാശഗോപുരമായി മാറാനും സീറോ മലബാര്‍ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന് കഴിയട്ടെ.

(ലേഖകന്‍റെ വ്യക്തിപരമായ അഭിപ്രായങ്ങളാണ് ഈ ലേഖനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.)

ലേഖന പരമ്പര അവസാനിച്ചു.

ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയെ വിമർശിക്കാൻ സമയമായിട്ടില്ല. അതിന് ആരും മുതിരേണ്ട ഒരു സാഹചര്യവും നിലവിലില്ല. ‘ബ്രിസ്റ്റോള്‍ മോഡല്‍’ നടപ്പിലാക്കുന്നവര്‍ സഭയെ തളർത്തും. Part -1

ഇംഗ്ലീഷ് കമ്മ്യൂണിറ്റിയ്ക്ക് ദൈവവിശ്വാസം കുറവാണെന്ന് പ്രഖ്യാപിച്ച് നന്നാക്കാന്‍ ഇറങ്ങിയിരിക്കുന്ന സ്വയം പ്രഖ്യാപിത അത്മായ ഗുരുക്കള്‍ സഭയെ കളങ്കപ്പെടുത്തുന്നു. ഇംഗ്ലീഷ് സമൂഹങ്ങളെ ഹൈജാക്ക് ചെയ്യാനും ശ്രമങ്ങള്‍ നടക്കുന്നു. Part 2

ഫാ. ബിജു കുന്നയ്ക്കാട്ട് 

ദീര്‍ഘകാലം ഈ ഭൂമിയില്‍ ജീവിക്കണമെന്നാണ് മിക്ക മനുഷ്യരും ആഗ്രഹിക്കുന്നത്. ഒരു മനുഷ്യന്റെ ജീവിതകാലം പല കാരണങ്ങളാല്‍ ഏറിയും കുറഞ്ഞുമിരിക്കും. ദീര്‍ഘായുസ്സിലെത്തി ഈ ലോകത്തില്‍ നിന്നു കടന്നുപോകുന്നവരുണ്ട്, എന്നാല്‍ ചിലര്‍ക്ക് ജീവിതത്തിന്റെ തിരശ്ശീല വളരെ പെട്ടെന്ന് വീഴുകയും ചെയ്യുന്നു. സാധാരണഗതിയില്‍ ‘മനുഷ്യന്റെ ആയുസ്സ് എഴുപത് വര്‍ഷമാണ്, ഏറിയാല്‍ എണ്‍പത്’ (സങ്കീര്‍ത്തനങ്ങള്‍ 90:10) എന്നാണ് വി. ബൈബിളിന്റെ ഭാഷ്യം. ഈയൊരു കാലം പോലും ആര്‍ക്കും ജീവിതത്തിനപ്പുറമില്ല ‘മനുഷ്യന്റെ ജീവിതം പുല്ലുപോലെയാണ്. വയലിലെ പൂപോലെ അതു വിരിയുന്നു, എന്നാല്‍ കാറ്റടിക്കുമ്പോള്‍ അത് കൊഴിഞ്ഞുപോകുന്നു’ (സങ്കീര്‍ത്തനങ്ങള്‍ 103:15) എന്നു പറഞ്ഞിരിക്കുന്നതും ബൈബിള്‍ തന്നെ. ഇത്ര ക്ഷണികമാവുന്ന ജീവിതത്തിലും തീര്‍ത്തും ആവശ്യമില്ലാത്ത ഹൃദയഭാരങ്ങളുമായി ജീവിക്കുന്ന അനേകരുണ്ട് തിരിച്ചറിവില്ലാത്തതുകൊണ്ടുമാത്രം അനാവശ്യ ഭാരത്തിന്റെ വിഴുപ്പേറുന്നവര്‍.

നല്ല സന്ദേശമുള്ള ഈ സംഭവം ശ്രദ്ധിക്കൂ: ബസില്‍ സ്വസ്ഥമായിരുന്ന് യാത്ര ചെയ്യുന്നവരുടെ കൂട്ടത്തിലേയ്ക്ക് ഒരു ബസ്‌സ്റ്റോപ്പില്‍ വച്ച് വൃദ്ധയായ ഒരു സ്ത്രീ കയ്യില്‍ ഏതാനും പൊതിക്കെട്ടുകളുമായി കയറിവന്നു. ഒഴിഞ്ഞു കിടന്ന ഒരു സീറ്റില്‍ അവര്‍ ഇരുന്നെങ്കിലും കയ്യിലുള്ള പൊതിക്കെട്ടുകള്‍ താഴെ വെയ്ക്കാതെ ഇരുന്ന സീറ്റില്‍ തന്നെ വച്ചു. തൊട്ടടുത്തിരുന്ന യുവതിക്ക് അത് വലിയ വിഷമമുണ്ടാക്കിയെങ്കിലും യാതൊരു പ്രതികരണവും അവരുടെ ഭാഗത്തുനിന്നുണ്ടായില്ല. തിങ്ങി ഞെരുങ്ങിയിരുന്ന ആ യാത്ര രണ്ട് ബസ്റ്റോപ്പുകള്‍ക്കപ്പുറം അവസാനിച്ചു. ബസില്‍ നിന്നു പുറത്തിറങ്ങി കൂട്ടുകാരിയോടൊപ്പം വീട്ടിലേയ്ക്ക് നടക്കുമ്പോള്‍ കൂട്ടുകാരി ഈ യുവതിയോടു ചോദിച്ചു. ‘ആ സ്ത്രീ ഇരുന്നതിനു പിന്നാലെ കയ്യിലുണ്ടായിരുന്ന പൊതിക്കെട്ടുകള്‍ കൂടി സീറ്റിലേയ്ക്ക് വച്ചപ്പോള്‍, നിനക്ക് ഇരിക്കാന്‍ ഏറെ പ്രയാസപ്പെടേണ്ടി വന്നത് ഞാന്‍ കണ്ടു. എന്നിട്ടും നീയെന്തേ പ്രതികരിക്കാതിരുന്നത്? യുവതി വളരെ ശാന്തമായി ഇങ്ങനെ മറുപടി പറഞ്ഞു: ‘ഇത്ര ചെറിയൊരു കാര്യത്തിന് ഞാനെന്തിനാണ് വെറുതെ ദേഷ്യപ്പെടുന്നതും പ്രതികരിക്കുന്നതും? ഞങ്ങള്‍ ഒരുമിച്ച് ആ സീറ്റിലിരുന്നുള്ള യാത്ര അല്‍പ സമയത്തേയ്‌ക്കേ ഉള്ളൂ എന്ന് എനിക്ക് അറിയാമായിരുന്നു..’

അല്‍പസമയം മാത്രം ഒരുമിച്ച് ജീവിക്കുകയും കാണുകയുമൊക്കെ ചെയ്യുന്ന ഒരു ജീവിതയാത്രയിലാണ് നമ്മളെല്ലാവരും. അതുകൊണ്ടുതന്നെ ചെറിയ കലഹങ്ങളില്‍ നിന്നുണ്ടാകുന്ന പിണക്കങ്ങള്‍ക്കും നീണ്ടുനില്‍ക്കുന്ന വൈരാഗ്യങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും വിവേകമുള്ളവരുടെ മനസില്‍ ഒരു സ്ഥാനവുമില്ല.

‘ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം
വേഗേന നഷ്ടമാമായുസ്സുമോര്‍ക്ക നീ
പുത്രമിത്രാദികളത്രാദി സംഗമം എത്രയും
അല്പകാലസ്ഥിതമോര്‍ക്ക നീ
പാന്ഥര്‍ പെരുവഴിയമ്പലം തന്നിലേ
താന്തങ്ങളായി വിയോഗം വരും പോലെ
നദ്യാമൊഴുകുന്ന കാഷ്ഠങ്ങള്‍ പോലെയീ
യല്പമെത്രയുമാലയ സംഗമം’ –

മലയാളത്തിലെ പ്രസിദ്ധമായ ഈ കവിതാഭാഗവും പറയുന്ന ആശയവും മറ്റൊന്നല്ല. ‘ഉള്ളി തൊലി പൊളിച്ചതുപോലെ’ കഴമ്പില്ലാത്ത കാര്യങ്ങളെ മനസിലിട്ടു വലുതാക്കി ‘ എല്ലാവരോടും പകയോടെ’ ജീവിക്കുന്നവര്‍ ഓര്‍ക്കുക: ഇത് എന്തിനുവേണ്ടി? എപ്പോള്‍ വേണമെങ്കിലും നിലച്ചു പോകാവുന്ന ഒരു ഹൃദയമിടിപ്പിന്റെ ബലത്തില്‍ ജീവിക്കുന്ന നമുക്ക് എന്തിനാണ് ഇത്രയും കടുംപിടുത്തങ്ങളും വാശികളും? ഒന്നു സംസാരിച്ചാല്‍ തീരാവുന്ന, ക്ഷമിച്ചാല്‍ ഒഴിവാക്കാവുന്ന, തെറ്റിദ്ധാരണ മാറ്റിയാല്‍ പരിഹരിക്കാവുന്ന പ്രശ്‌നങ്ങളില്‍, അതിനു തയ്യാറാകാത്തതിന്റെ പേരില്‍ ജീവിതകാലം മുഴുവന്‍ നീറിനീറി കഴിയേണ്ടി വരുന്നവരുമുണ്ട്. എന്തുകൊണ്ടാണിങ്ങനെ?

അത്ര പ്രസക്തമല്ലാത്ത പലതിനും അനാവശ്യ ഗൗരവം കൊടുക്കുന്നിടത്താണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. മുകളില്‍ കഥയില്‍, യുവതി പറഞ്ഞതുപോലെ ‘ഇത്ര ചെറിയ ഒരു കാര്യത്തിന് എന്തിന് ഞാന്‍ വലിയ പ്രാധാന്യം കൊടുക്കണം’ എന്ന് ഇക്കൂട്ടര്‍ ചിന്തിക്കേണ്ടതാണ്. ഒരു ചെറിയ കാര്യത്തില്‍ പ്രകോപിതരാകാനുള്ള വലിപ്പമേ നമ്മുടെ മനസിനുള്ളൂ എന്നത് കഷ്ടമാണ്. വിവാഹ സല്‍ക്കാരത്തിനിടയില്‍ വിളമ്പിയ പപ്പടം തികയാതെ പോയതിന്റെ പേരില്‍ ഭക്ഷണത്തിനിരുന്നവരും വിളമ്പുകാരനും തമ്മില്‍ പറഞ്ഞു തുടങ്ങിയ ‘കശപിശ’ ചെന്നവസാനിച്ചത്, വിവാഹപ്പന്തലില്‍ വച്ചുതന്നെ വരനും വധുവും വേര്‍പിരിയുന്ന ഘട്ടത്തിലേയ്ക്ക്. നല്ല വാക്ക് പറഞ്ഞ് ‘ ഒതുക്കാവുന്ന’ ഒരു സന്ദര്‍ഭം ചെറിയ പ്രകോപനത്തില്‍ പടുകുഴിയിലേക്ക് വീണുപോയി.

കാര്യം മുഴുവനായും അറിയുന്നതിനുമുമ്പ് പെട്ടെന്ന് പ്രതികരിക്കാനിറങ്ങുന്നവരും ഇതേ അപകടവഴിയിലാണ് യാത്ര ചെയ്യുന്നത്. വിവേകം വികാരത്തിനു വഴിമാറുമ്പോള്‍ പുറത്തുവരുന്ന വാക്കുകള്‍ക്കും പ്രവൃത്തികള്‍ക്കും ‘ബെല്ലും ബ്രേയ്ക്കും’ നഷ്ടപ്പെടുന്നു. വികാരപ്രകടനത്തിനിടയില്‍ വേദനിക്കേണ്ടി വരുന്നവരെക്കുറിച്ച് ഇവര്‍ക്ക് തെല്ലും വീണ്ടുവിചാരമില്ല. ആരുടെ ഭാഗത്തുനിന്ന് ബുദ്ധിമുട്ടുണ്ടാകുന്നുവോ, അവരെക്കുറിച്ചോ അവരുടെ സാഹചര്യങ്ങളെക്കുറിച്ചോ മനസിലാക്കാന്‍ ശ്രമിക്കാത്തതും പ്രശ്‌നങ്ങള്‍ക്ക് വഴിമരുന്നിടും. കഥയിലെ ‘പ്രശ്‌നക്കാരി’ പ്രായമായ ഒരു പാവം സ്ത്രീയായിരുന്നു. പ്രായം കൂടിയ സ്ത്രീ എന്ന നിലയില്‍ അവര്‍ക്ക് ശാരീരിക വിഷമതകള്‍ ഉണ്ടാവാം. പെരുമാറ്റ മര്യാദകള്‍ അറിയില്ലായിരിക്കാം. കയ്യിലിരുന്ന പൊതികള്‍ താഴെ വയ്ക്കുന്നത് സുരക്ഷിതമല്ലെന്ന ചിന്തയില്‍ ഇരുന്ന സീറ്റില്‍ തന്നെ വയ്ക്കാന്‍ തുനിഞ്ഞപ്പോള്‍ കൂടെ ഇരുന്നവര്‍ക്ക് അത് ബുദ്ധിമുട്ടാകുമോ എന്നു ചിന്തിക്കാന്‍ പറ്റാത്തതായിരിക്കാം. എന്നാല്‍ പ്രതികരിക്കാതിരുന്ന ആ യുവതി ഒരുപക്ഷേ ഈ രീതിയില്‍ ചിന്തിച്ചിരിക്കാം. ഈ ബുദ്ധിമുട്ടുകള്‍ സഹിച്ച് അല്പസമയത്തേക്ക് മാത്രം ഒരുമിച്ചിരുന്നാല്‍ മതിയല്ലോ എന്ന് ചിന്തിച്ച് സ്വയം സമാധാനിച്ചിരിക്കാം. ഈ നല്ല ചിന്തയിലും ഹൃദയവിശാലതയിലും ഒരു അനാവശ്യ സംസാരവും മോശമായ രംഗങ്ങളും ഒഴിവാക്കാന്‍ സാധിച്ചു.

ചെറിയ കാര്യങ്ങള്‍ക്ക് പോലും വിട്ടുകൊടുക്കാനും ക്ഷമിക്കാനും പലര്‍ക്കും കഴിയുന്നില്ല. വിട്ടുകൊടുക്കുന്നതും ക്ഷമിക്കുന്നതും നാണക്കേടായും കഴിവുകേടായും ചിത്രീകരിക്കപ്പെടുന്ന ഒരു സമൂഹത്തില്‍ എല്ലാവര്‍ക്കും എല്ലാവരേയും തോല്‍പിക്കാനും എപ്പോഴും ജയിക്കാനുമാണിഷ്ടം. എന്നാല്‍ ഇത് അത്ര ആരോഗ്യകരമായ പ്രവണതയല്ല. എപ്പോഴെങ്കിലും ജീവിതത്തില്‍ പറഞ്ഞു ജയിക്കാനോ പ്രവര്‍ത്തിച്ചു കാണിക്കാനോ പറ്റാതെ വരുമ്പോള്‍ അന്നുമുതല്‍ എതിര്‍വശത്തു നില്‍ക്കുന്നവരെല്ലാം ശത്രുക്കളായി ഗണിച്ചുതുടങ്ങും. ആത്മാഭിമാനത്തിനേറ്റ മുറിവായി സ്വയം പരിതപിക്കാനും തുടങ്ങും.

ആരോഗ്യകരമല്ലാത്ത, മാനസിക സന്തോഷത്തെയും ഊര്‍ജ്ജത്തെയും കെടുത്തുന്ന തരത്തിലുള്ള ചിന്തകളിലും സംസാരങ്ങളിലും പ്രവൃത്തികളിലും കൂട്ടുകെട്ടുകളിലും നിന്ന് അകന്ന് നില്‍ക്കുന്നത് ജീവിത സുഖവും സന്തോഷവും നേടിത്തരുന്ന പ്രധാനകാര്യമാണ്. ഓരോ കാര്യത്തിനും അര്‍ഹിക്കുന്ന പരിഗണന മാത്രം കൊടുക്കാനും ഉപകരിക്കാത്ത കാര്യങ്ങള്‍, ഒട്ടും പരിഗണന കൊടുക്കാതെ വിട്ടുകളയാനും നാം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു, ഹൃദയം വലുതാക്കേണ്ടിയിരിക്കുന്നു.

പ്രാധാന്യം തീരെ കുറഞ്ഞ കാര്യങ്ങളില്‍ തട്ടി നമ്മുടെ ജീവിതവും സന്തോഷവും സൗഹൃദങ്ങളും തകര്‍ന്നു പോകാതിരിക്കട്ടെ. ‘ഈഗോ’ നമ്മ ഭരിക്കാതെ ‘ഈശോ’യുടെ കരുണാര്‍ദ്രമായ സഹോദര സ്‌നേഹഭാവം നമ്മെ ഭരിക്കട്ടെ. നന്മനിറഞ്ഞ ഒരാഴ്ച സ്‌നേഹപൂര്‍വ്വം ആശംസിക്കുന്നു

ഫാ. ബിജു കുന്നയ്ക്കാട്ട്

എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍  സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും  ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന  ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.

ലണ്ടന്‍: വിന്റര്‍ ആരംഭിക്കുന്നതോടെ യുകെ സമയത്തിലുണ്ടാകുന്ന മാറ്റം ഇന്ന് നിലവില്‍ വരുന്നു. പകല്‍ സമയം പരമാവധി ഉപയോഗിക്കുന്നതിനായി ക്ലോക്കുകള്‍ ഒരു മണിക്കൂര്‍ പിന്നിലേക്കാകും. ആറ് മാസത്തേക്ക് ഇതായിരിക്കും യുകെയുടെ ഔദ്യോഗിക സമയം. ക്ലോക്കുകള്‍ നമുക്ക് ക്രമീകരിക്കാം. മിക്കയാളുകളും ഉയര്‍ത്തുന്ന ഒരു പ്രധാന ചോദ്യമാണ് ഈ സമയക്രമീകരണത്തിന് അനുസരിച്ച് മൊബൈല്‍ ഫോണുകളും ഗാഡ്ജറ്റുകളും സ്വയം ക്രമീകരിക്കുമോ എന്നത്.

നിങ്ങള്‍ ഒരു ഐഫോണ്‍ ഉപയോക്താവാണെങ്കില്‍ സമയം മാറ്റാനുള്ള തലവേദന ഇല്ലെന്നതാണ് സന്തോഷവാര്‍ത്ത. ഐപാഡ്, മാക് എന്നിവയും അവയുടെ സമയം സ്വയം അഡ്ജസ്റ്റ് ചെയ്തുകൊള്ളും. എന്നാല്‍ ഐഒഎസ് അപ്‌ഡേറ്റഡ് ആയിരിക്കുകയും ഫോണിലെ ഡേറ്റ് ആന്‍ഡ് ടൈം സെറ്റിംഗ് സെറ്റ് ഓട്ടോമാറ്റിക്കലി എന്ന മോഡ് ഓണ്‍ ആയിരിക്കുകയും വേണമെന്നു മാത്രം. മിക്ക സ്മാര്‍ട്ട് ഫോണുകളിലും ഈ ക്രമീകരണം സ്വയം നടന്നുകൊള്ളും. നെറ്റ് വര്‍ക്ക് ദാതാവ് മാറ്റം വരുത്തുന്നതിനാല്‍ ഇത് ശ്രദ്ധിക്കുകയേ വേണ്ട.

എന്നാല്‍ ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോക്താക്കള്‍ ഇവ ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കുമെന്നാണ് വിദ്ഗ്ദ്ധര്‍ പറയുന്നത്. ഓട്ടോമാറ്റിക് അപ്‌ഡേറ്റ്‌സ് സെറ്റ് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാം. ഇന്ന് പുലര്‍ച്ചെ രണ്ട് മണി മുതല്‍ യുകെ സമയം ഒരു മണിക്കൂര്‍ പിന്നോട്ടായിക്കഴിഞ്ഞു. അതായത് ഇന്നു മുതല്‍ ഒരു മണിക്കൂര്‍ കൂടി കൂടുതല്‍ ഉറങ്ങമെന്ന സന്തോഷവാര്‍ത്ത കൂടി ഇതോടു ചേര്‍ത്ത് വായിക്കാം..

ലണ്ടന്‍: യുകെ പാലമെന്റിലെ ഒരു മന്ത്രിക്കും നാല് എംപിമാര്‍ക്കുമെതിരെ ലൈംഗികാരോപണങ്ങള്‍. ദി ടൈംസിലാണ് ഇവര്‍ക്കെതിരായ ആരോപണങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. രണ്ട് ലേബര്‍ അംഗങ്ങള്‍ക്കും രണ്ട് കണ്‍സര്‍വേറ്റീവ് അംഗങ്ങള്‍ക്കുമെതിരെയാണ് ആരോപണങ്ങള്‍ ഉയര്‍ന്നത്. സ്ത്രീകളെ ലൈംഗികമായി സമീപിക്കുക, അവരെ അധിക്ഷേപിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരായി ആരോപിക്കപ്പെട്ടിരിക്കുന്നത്. ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കണമെന്ന് ജെറമി കോര്‍ബിന്‍ ഇന്നലെ പ്രസ്താവന നടത്തിയിരുന്നു.

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ അധികാരത്തിന്റെ ഇടനാഴികളില്‍ അംഗീകരിക്കപ്പെടുകയും സാധാരണമാകുകയും ചെയ്യുകയാണ്. വികൃതവും ജീര്‍ണ്ണവുമായ സംസ്‌കാരമാണ് ഇതെന്നാണ് ലേബര്‍ നേതാവ് കുറ്റപ്പെടുത്തിയത്. ക്യാബിനറ്റ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരായി ഉയരുന്ന ഇത്തരം ആരോപണങ്ങള്‍ ഗുരുതരമാണെന്ന് പ്രധാനമന്ത്രി തെരേസ മേയും അഭിപ്രായപ്പെട്ടു. എന്നാല്‍ ഔദ്യോഗികമായി കുറ്റാരോപണങ്ങളോ പരാതികളോ ആരും നല്‍കിയിട്ടില്ലെന്നും പ്രധാനമന്ത്രിയുടെ വക്താവ് പറഞ്ഞു.

ആരോപിതനായ മന്ത്രി വിവാഹിതനാണെന്നും ജേര്‍ണലിസ്റ്റുകളും സഹായികളുമുള്‍പ്പെടെ നിരവധി പേരുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നുമാണ് ടൈംസ് ആരോപിക്കുന്നത്. മറ്റൊരു കണ്‍സര്‍വേറ്റീവ് എംപിക്ക് രണ്ട് ഗവേഷണ വിദ്യാര്‍ത്ഥികളുമായി ബന്ധമുണ്ടായിരുന്നത്രേ. കോര്‍ബിന്റെ ഷാഡോ ക്യാബിനറ്റില്‍ അംഗമായിരുന്ന ലേബര്‍ എംപി തന്റെ സഹപ്രവര്‍ത്തകയ്ക്ക് അശ്ലീല മെസേജ് അയച്ചിരുന്നു എന്ന ആരോപണവും ടൈംസ് ഉന്നയിക്കുന്നു.

ബിനോയ്‌ ജോസഫ്‌

ആത്മീയതയുടെ പ്രകാശം പ്രോജ്ജ്വലിപ്പിക്കുവാനും ലോകമെമ്പാടും സുവിശേഷ വചനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുവാനും നിയോഗിക്കപ്പെട്ടവരുടെ മുന്‍നിരയില്‍ എന്നും നേതൃത്വം വഹിച്ചവരാണ് ഭാരത സഭാമക്കള്‍. ദൃഢനിശ്ചയത്തോടെ തൻറെ ഉള്ളിലെ വിശ്വാസത്തിൻറെ തിരിനാളം ലോകത്തിനു പ്രകാശമായി ചൊരിയാന്‍ എന്നും പ്രതിജ്ഞാബദ്ധമായവരുടെ ഒരു കൂട്ടായ്മയാണ് ഭാരത സഭ. സെന്റ് തോമസിൻറെ വരവോടെ എ.ഡി 52ല്‍ ഭാരതത്തില്‍ ആരംഭിച്ച ദൈവവിശ്വാസത്തിൻറെ ചെറുനാമ്പുകള്‍ ഇന്നും പടര്‍ന്നു പന്തലിക്കുകയാണ്. എ.ഡി 72ല്‍ മൈലാപ്പൂരില്‍ രക്തസാക്ഷിയായി മാറിയ സെന്റ് തോമസ് ചിന്തിയ രക്തം ഭാരതസഭയ്ക്ക് വളക്കൂറുള്ള മണ്ണൊരുക്കി. 1292ല്‍ ഇന്ത്യയില്‍ എത്തിയ മാര്‍ക്കോപോളോയും സഭയുടെ സാന്നിധ്യത്തെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. 1400കളില്‍ പുരാതന സഭായുഗം അവസാനിച്ചെങ്കിലും 1498ല്‍ വാസ്‌കോഡഗാമയുടെ വരവ് ഒരു പോര്‍ച്ചുഗീസ് മേധാവിത്വത്തിന് വഴിയൊരുക്കി. 1600കളില്‍ വരെ യൂറോപ്പില്‍ നിന്നുള്ള മിഷനറിമാര്‍ ഭാരതസഭയുടെ നിയന്ത്രണം ഏറ്റെടുത്തു.പതിനേഴാം നൂറ്റാണ്ടിൻറെ തുടക്കം മുതല്‍ ഭാരതസഭ വിഘടിക്കുവാന്‍ തുടങ്ങി. ആര്‍ച്ച് ബിഷപ്പ് മെനേസിസിൻറെ നിയന്ത്രണങ്ങളും കൂനന്‍ കുരിശ് സത്യവും പതിനേഴാം നൂറ്റാണ്ടിലായിരുന്നു സഭയില്‍ അരങ്ങേറിയത്. അങ്കമാലി പടിയോലയും മാര്‍ ജോസഫ് കരിയാറ്റിയുടെയും പാറേമാക്കല്‍ തോമാ കത്തനാരുടെ നിയമനവും ഈ കാലയളവില്‍ നടന്നു. മാന്നാനം സെമിനാരിയുടെ സ്ഥാപനം ഇക്കാലത്തെ എടുത്തു പറയേണ്ട ഒരു കാര്യമാണ്.

പതിനെട്ടാം നൂറ്റാണ്ടിൻറെ അവസാനകാലങ്ങളില്‍ സുറിയാനി ക്രിസ്ത്യാനികള്‍ക്ക് സ്വയം ഭരണാവകാശങ്ങള്‍ കിട്ടിത്തുടങ്ങി. കോട്ടയം, തൃശൂര്‍ വികാരിയാത്തുകളുടെ സ്ഥാപനം അതിലെ പ്രധാന ഒരു നടപടിയായി. 1923ല്‍ സീറോ മലബാര്‍ ഹയറാര്‍ക്കി നിലവില്‍വന്നു. മാര്‍ അഗസ്റ്റിന്‍ കണ്ടത്തില്‍ ആര്‍ച്ച് ബിഷപ്പായി നിയമിക്കപ്പെട്ടു. തുടര്‍ന്ന് നിരവധി രൂപതകള്‍ ഇന്ത്യയിലും പുറത്തുമായി സീറോ മലബാര്‍ സഭയ്ക്ക് നല്‍കപ്പെട്ടു. പ്രേഷിത പ്രവര്‍ത്തകരുടെ വിളനിലമായി സീറോ മലബാര്‍ സഭ മാറി. 1992 ഡിസംബര്‍ 16ന് എറണാകുളം -അങ്കമാലി ആസ്ഥാനമായി മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭയായി സീറോ മലബാര്‍ സഭ ഉയര്‍ത്തപ്പെട്ടു. ആദ്യ മേജര്‍ ആര്‍ച്ച് ബിഷപ്പായി മാര്‍ ആന്റണി പടിയറ നിയമിതനായി. മാര്‍ വര്‍ക്കി വിതയത്തിലിൻറെ കാലശേഷം മാര്‍ ജോര്‍ജ് ആലഞ്ചേരി സഭയ്ക്ക് നേതൃത്വം നല്‍കാനെത്തി.

2016 ജൂലൈയില്‍ യുകെയിലെ സഭാ വിശ്വാസികള്‍ക്കായി ഒരു രൂപത നിര്‍ദ്ദേശിച്ചു. പ്രസ്റ്റണ്‍ അടിസ്ഥാനമായുള്ള ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ എപ്പാര്‍ക്കിയുടെ പ്രഥമ ബിഷപ്പായി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭിഷിക്തനായി. യുകെയിലുള്ള സഭാ വിശ്വാസികളുടെ അനുഗ്രഹ നിമിഷത്തിന് ലോകമെങ്ങും പ്രാര്‍ത്ഥനയോടെ സാക്ഷ്യം വഹിച്ചു. വികാരി ജനറല്‍മാരുടെയും വൈദികരുടെയും നേതൃത്വത്തില്‍ വിശ്വാസഗണത്തെ ജീവിത യാത്രയില്‍ ആത്മീയ വഴിയിലൂടെ കൈപിടിച്ച് നടത്താനുള്ള ഭാരിച്ച ഉത്തരവാദിത്തമാണ് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയ്ക്കുള്ളത്. ജനിച്ച നാട്ടില്‍ നിന്നും 5000 മൈലുകള്‍ക്കപ്പുറം വ്യത്യസ്ത സംസ്‌കാരവുമായി ഇഴുകിചേര്‍ന്ന് ജീവിക്കുന്ന പ്രവാസികള്‍ക്ക് ഒരു പ്രതീക്ഷയുടെ തിരിനാളമാണ് പുതിയ രൂപതയിലൂടെ കൈവന്നത്.

ആയിരക്കണക്കിന് വരുന്ന വിശ്വാസികള്‍ക്ക് വഴികാട്ടിയാകേണ്ടത് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയാണ്. അവരെ നയിക്കേണ്ടതും പരിശീലിപ്പിക്കേണ്ടതും വളര്‍ത്തേണ്ടതും രൂപതയുടെ കടമയാണ്. ജീവിതത്തിരക്കുകള്‍ക്കിടയില്‍ ദൈവസന്നിധിയില്‍ അണയാനും പ്രാര്‍ത്ഥിക്കുവാനും പുനര്‍ വിചിന്തനം നടത്തുവാനും സമൂഹത്തില്‍ പരിമള സുഗന്ധമായി ജീവിതം പരിപോഷിപ്പിക്കുവാനും സഭാംഗങ്ങളെ പ്രോത്സാഹിപ്പിക്കുവാനും സഭയ്ക്ക് കഴിയണം. മരണാനന്തര സ്വര്‍ഗ്ഗരാജ്യമെന്ന സങ്കല്പത്തെക്കാളുപരി ഭൂമിയില്‍ സ്വര്‍ഗ്ഗരാജ്യം സൃഷ്ടിക്കുക എന്നതായിരിക്കണം സഭയുടെ ദൗത്യം.

പ്രവാസികള്‍ ജീവിക്കുന്ന സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ പ്രാര്‍ത്ഥനാ ജീവിതം കെട്ടിപ്പെടുക്കുക എന്ന വെല്ലുവിളി ഏറ്റെടുക്കുവാന്‍ വിശ്വാസികളെ പരിശീലിപ്പിക്കുക എന്നതായിരിക്കണം സീറോ മലബാര്‍ രൂപതയുടെ പ്രധാന ലക്ഷ്യം. തങ്ങളില്‍ രൂഢമൂലമായിരിക്കുന്ന ദൈവിക ചിന്തകളില്‍ അവരെ നിലനിര്‍ത്താനും അതില്‍ കൂടുതല്‍ ഉറപ്പിക്കാനും സഹജീവികളിലേയ്ക്ക് നന്മയുടെ വചസുകള്‍ പകര്‍ന്നു നല്‍കാന്‍ അവരെ പ്രേരിപ്പിക്കുന്ന വിധത്തിലാകണം സഭയുടെ പ്രവര്‍ത്തനം. വിശ്വാസികളെ സഭയിലേക്ക് അടുപ്പിക്കുക എന്നതിനേക്കാള്‍ സഭ വിശ്വാസി സമൂഹത്തിലേയ്ക്ക് ഇറങ്ങിച്ചെല്ലണം. അതിനുപയുക്തമായ മാര്‍ഗങ്ങളായിരിക്കണം ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ സഭാ നേതൃത്വം സ്വീകരിക്കേണ്ടത്. മതവിശ്വാസം അടിച്ചേല്‍പിക്കേണ്ട ഒന്നല്ല. വ്യക്തി സ്വാതന്ത്ര്യത്തിൻറെ മേല്‍ കടന്നു കയറുന്ന ഒന്നാവരുത് മതം. വ്യക്തികളെ ബഹുമാനിക്കുന്നതോടൊപ്പം അവരുടെ ധാര്‍മ്മിക ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാകുന്ന രാസത്വരകമായി മതവിശ്വാസം മാറണം. മതവിശ്വാസം ഒരു വ്യക്തിക്കും ഒരു ബന്ധനമാകരുത്. സമൂഹത്തിലുള്ള സഹജീവികളേയും പരിഗണിക്കുന്ന തരത്തിലായിരിക്കണം സഭാ ജീവിതം ഓരോരുത്തരെയും സ്വാധീനിക്കേണ്ടത്.

യുകെയിലെ ഇംഗ്ലീഷ് സമൂഹത്തില്‍ നിന്ന് അകന്നു നില്‍ക്കേണ്ടവരല്ല മറ്റു സമൂഹങ്ങള്‍. ബ്രിട്ടീഷ് സംസ്‌കാരത്തിൻറെ നല്ല വശങ്ങള്‍ ഉള്‍ക്കൊണ്ട് തോളോടുതോള്‍ ചേര്‍ന്ന് മുന്നോട്ട് പോകുവാന്‍, സഭ വിശ്വാസികള്‍ക്ക് പ്രചോദനം നല്‍കണം. ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് മുന്നേറുവാന്‍ രൂപത വിശ്വാസികളെ സഹായിക്കേണ്ടതുണ്ട്. സഹിഷ്ണുതയോടെ എല്ലാവരെയും കൈനീട്ടി സ്വീകരിക്കുന്ന ബ്രിട്ടീഷ് സംസ്‌കാരത്തെ മാനിക്കാന്‍ നാമും തയ്യാറാവണം. നമ്മുടെ രീതികളും പെരുമാറ്റങ്ങളും ഇംഗ്ലീഷ് സമൂഹത്തെ അലോസരപ്പെടുത്തുന്ന രീതിയിലാവരുത്. നമ്മുടെ സ്വന്തമായ ശൈലികളും ആരാധനാ രീതികളും ഇതര സമൂഹങ്ങള്‍ക്ക് കൂടി അനുയോജ്യമായ രീതിയില്‍ അനുവര്‍ത്തിക്കുവാന്‍ ശ്രമിക്കണം.

ഇംഗ്ലീഷ് സമൂഹതിനു വിശ്വാസം കുറവാണെന്നും അവരെ നേര്‍വഴിക്ക് നയിക്കാന്‍ നമ്മള്‍ മാതൃക നല്കണം എന്നും പറഞ്ഞ് കുറെയാളുകള്‍ ഇറങ്ങിയിട്ടുണ്ട്. സ്വന്തം കുടുംബം നോക്കി നടത്താന്‍ കഴിയാത്തവര്‍ നാടുനന്നാക്കാന്‍ ഇറങ്ങിയിട്ടുണ്ട് എന്നു വേണമെങ്കില്‍ പറയാം. നിലവില്‍ ഇംഗ്ലീഷ് സമൂഹം ഉപയോഗിക്കുന്ന പള്ളികളും പാരീഷ് ഹാളുമാണ് സീറോ മലബാര്‍ സഭ തങ്ങളുടെ വിശ്വാസികള്‍ക്കായി ഉപയോഗിക്കുന്നത്. ഈ സൗകര്യങ്ങള്‍ ഇംഗ്ലീഷ് സമൂഹം നമുക്ക് നല്‍കുമ്പോള്‍ അവരോട് നന്ദി കാണിക്കുവാന്‍ നമുക്ക് കടമയുണ്ട്. അതിനു പകരം കിട്ടിയിരിക്കുന്ന സൗകര്യങ്ങള്‍ ദുരുപയോഗപ്പെടുത്തിയാല്‍ ഇംഗ്ലീഷ് സമൂഹം വിശ്വാസികളില്‍ നിന്ന് അകലാന്‍ ഇടയാകും. ഇത് ഭാവിയില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.

സീറോ മലബാര്‍ സഭയുടെ വക്താക്കള്‍ എന്ന പേരില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ വ്യക്തികള്‍ സമൂഹത്തെ നിയന്ത്രിക്കുന്നത് ഒഴിവാക്കണം. സഭയുടെ ചട്ടങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കുമനുസരിച്ച് മാത്രമേ ഇവര്‍ പ്രവര്‍ത്തിക്കുവാന്‍ പാടുള്ളൂ. നേതാവ് ചമയാന്‍ സഭയെ ഉപയോഗിക്കുന്ന വ്യക്തികളെ അതില്‍ നിന്ന് പിന്തിരിപ്പിക്കണം. ആത്മീയതയോ ധാര്‍മ്മികതയോ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്തവര്‍ സമൂഹങ്ങളുടെ നേതൃ നിരയില്‍ വരാന്‍ പാടില്ല. അങ്ങനെയുള്ളവരുടെ പ്രവര്‍ത്തനം സഭാ സമൂഹങ്ങളെ അരാജകത്വത്തിലേക്ക് തള്ളിവിടും. ഗുണത്തേക്കാളേറെ ദോഷങ്ങളായിരിക്കും ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ ഉണ്ടാക്കുക. ഓരോ സ്ഥലങ്ങളിലെയും പ്രവര്‍ത്തന പദ്ധതികള്‍ രൂപീകരിക്കുന്നത് അവിടുത്തെ ജനങ്ങളെയും വ്യക്തികളെയും അറിഞ്ഞുകൊണ്ടും മനസിലാക്കിക്കൊണ്ടുമായിരിക്കണം.

(ലേഖകന്‍റെ വ്യക്തിപരമായ അഭിപ്രായങ്ങളാണ് ഈ ലേഖനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.)

ലേഖനത്തിന്‍റെ അവസാന ഭാഗം നാളെ പ്രസിദ്ധീകരിക്കുന്നതാണ്

ഫേസ്ബുക്ക് ലൈവ് അല്ല വേണ്ടത്, ആത്മീയതയ്ക്ക് പ്രധാന്യം നല്‍കുന്ന പ്രവര്‍ത്തനശൈലി സഭാ നേതൃത്വം സ്വീകരിക്കണം. കുടുംബങ്ങളെ കൂടുതല്‍ ഇമ്പമുള്ളതാക്കാനും സമൂഹമധ്യത്തില്‍ പ്രകാശഗോപുരമായി മാറാനും സീറോ മലബാര്‍ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന് കഴിയട്ടെ…. നാളെ വായിക്കുക
ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയെ വിമർശിക്കാൻ സമയമായിട്ടില്ല. അതിന് ആരും മുതിരേണ്ട ഒരു സാഹചര്യവും നിലവിലില്ല. ‘ബ്രിസ്റ്റോള്‍ മോഡല്‍’ നടപ്പിലാക്കുന്നവര്‍ സഭയെ തളർത്തും. Part 1

ലണ്ടന്‍: ലണ്ടനിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന ചില വിമാനങ്ങളില്‍ നിന്ന് ഫസ്റ്റ് ക്ലാസ് സീറ്റുകള്‍ ഒഴിവാക്കാനൊരുങ്ങി എമിറേറ്റ്‌സ്. വിന്റര്‍ സീസണിലെ സര്‍വീസുകൡ നിന്നാണ് ഇവ ഒഴിവാക്കുന്നത്. ക്രിസ്മസിനോടനുബന്ധിച്ച് ദീര്‍ഘദൂര ഫ്‌ളൈറ്റുകളില്‍ ഉള്‍പ്പെടെ ടിക്കറ്റുകള്‍ക്ക് ആവശ്യക്കാര്‍ ഏറിയതോടെയാണ് എമിറേറ്റ്‌സിന്റെ നീക്കം. കൂടുതല്‍ സീറ്റുകളുള്ള വിമാനങ്ങള്‍ ഈ റൂട്ടുകളില്‍ വിന്യസിക്കാനാണ് തീരുമാനം. നിലവില്‍ ദുബായിക്കും ലണ്ടനുമിടയില്‍ മൂന്ന് എയര്‍ബസ് എ380 വിമാനങ്ങളാണ് ദിവസവും സര്‍വീസ് നടത്തുന്നത്.

ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ്, ഇക്കോണമി ക്ലാസ് സീറ്റുകളാണ് ഇവയിലുള്ളത്. എന്നാല്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഈ മൂന്ന് സര്‍വീസുകള്‍ക്കും ഇക്കോണമി, ബിസിനസ് ക്ലാസ് സീറ്റുകള്‍ മാത്രമുള്ള വിമാനങ്ങളായിരിക്കും ഉപയോഗിക്കുകയെന്ന് ഷെഡ്യൂള്‍ ഡേറ്റ പ്രൊവൈഡറായ റൂട്ട്‌സ്ഓണ്‍ലൈന്‍ അറിയിക്കുന്നു. നിലവിലുള്ള വിമാനങ്ങളില്‍ 489 പേര്‍ക്ക് യാത്ര ചെയ്യാമെങ്കില്‍ പുതിയ വിമാനങ്ങളില്‍ 615 യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങളുണ്ട്. 26 ശതമാനം സീറ്റുകള്‍ കൂടുതലായി ഇവയിലുണ്ടാകും.

മുമ്പത്തേക്കാള്‍ കുറഞ്ഞ നിരക്കുകളുമായരിക്കും ഇവയില്‍ ഈടാക്കുക എന്നാണ് വിവരം. 40,000 അടി ഉയരത്തില്‍ പറക്കുമ്പോള്‍ ഷവര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളാണ് എമിറേറ്റ്‌സിന്റെ ഫസ്റ്റ് ക്ലാസ് സേവനങ്ങളില്‍ ലഭ്യമാക്കിയിരുന്നത്. എന്നാല്‍ ഡിമാന്‍ഡ് അനുസരിച്ച് ടിക്കറ്റ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാതെ സര്‍വീസ് എങ്ങനെ ലാഭകരമാക്കാമെന്ന് തെളിയിക്കുകയാണ് കമ്പനിയെന്ന് വിദഗഗ്ദ്ധര്‍ പറയുന്നു.

ഒരു ലോകകപ്പ് ഫുട്ബോൾ കലാശപ്പോരിന്റെ സർവ സൗന്ദര്യവും നിറഞ്ഞുനിന്ന പോരാട്ടത്തിൽ സ്പെയിനിനെ തകർത്ത് ഇംഗ്ലണ്ട‍് ചാംപ്യൻമാർ. സ്പെയിനെ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇംഗ്ലണ്ടിന്റെ കിരീടനേട്ടം.. അടി–തിരിച്ചടി, നീക്കം–മറുനീക്കം എന്ന നിലയിൽ ആദ്യ പകുതിയിൽ സ്പെയിൻ മുന്നിട്ടുനിന്ന മൽസരത്തിന്റെ രണ്ടാം പകുതിയിൽ ഇംഗ്ലണ്ടിന്റെ സർവാധിപത്യമായിരുന്നു.

Image result for fifa-u-17-world-cup-final-england-beat-spain-
രണ്ടുഗോളിന് പിന്നിട്ടുനിന്ന ഇംഗ്ലണ്ട് റയാൻ ബ്രൂസ്റ്ററുടെയും മോർഗൻ വൈറ്റിന്റെയും ഫോഡന്റെയും മാർക് ഗുയിയുടെയും ഗോളുകളിലൂടെ തിരിച്ചടിച്ചു. 10–ാം നമ്പർ താരം സെർജിയോ ഗോമസിന്റെ ഇരട്ടഗോളുകളാണ് സ്പെയിനിനെ തുടക്കത്തിൽ മുന്നിലെത്തിച്ചത്. 10, 31 മിനിറ്റുകളിലായിരുന്നു ഗോമസിന്റെ ഗോളുകൾ. ഇത് നാലാം തവണയാണ് സ്പെയിന്‍ ഫൈനലില്‍ തോല്‍ക്കുന്നത് . ഏറ്റവും കൂടുതല്‍ ഗോളുകള്‍ പിറന്ന ഫൈനലെന്ന റെക്കോര്‍ഡ് കൊല്‍ക്കത്തയ്ക്ക് സ്വന്തമായി

Related image
അധ്വാനിച്ചു കളിച്ച ഇംഗ്ലണ്ടിന് നിർഭാഗ്യവും പോസ്റ്റും വിലങ്ങുതടിയായെങ്കിലും 44–ാം മിനിറ്റിൽ റയാൻ ബ്രൂസ്റ്റർ നേടിയ ഗോളിലൂടെ അവർ കടം ഒന്നാക്കി കുറച്ചു. ടൂർണമെന്റിലെ എട്ടാം ഗോൾ നേടിയ ബ്രൂസ്റ്റർ ഗോൾഡൻ ബൂട്ടിന് ശക്തമായ അവകാശവാദം ഉന്നയിക്കുന്നു. ആദ്യപകുതി അവസാനിക്കുന്നതിനു തൊട്ടുമുൻപ് ഇംഗ്ലണ്ടിന് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് ഗോളാകാതെ പോയത് സ്പെയിനിന്റെ ഭാഗ്യം. ഇടവേളയ്ക്കു പിരിയുമ്പോൾ അവർക്ക് 2–1ന്റെ ലീഡ്.

Image result for fifa-u-17-world-cup-final-england-beat-spain-
58-ാം മിനിറ്റിൽ മോർഗൻ വൈറ്റാണ് ഇംഗ്ലണ്ടിനുവേണ്ടി രണ്ടാം ഗോൾ നേടിയത്. 69-ാം മിനിറ്റിൽ ഫോ‌ഡനാണ് ഇംഗ്ലണ്ടിന്റെ മൂന്നാം ഗോൾ നേടിയത്. 84 -ാം മിനിറ്റിൽ മാർക് ഗുയിയാണ് ഇംഗ്ലണ്ടിന്റെ നാലാം ഗോൾ നേടിയത്. 88 ാം മിനിറ്റിൽ ഫോഡനാണ് ഇംഗ്ലണ്ടിന്റെ അഞ്ചാം ഗോൾനേടിയത്. ഇംഗ്ലണ്ടിന്റെ ആദ്യ അണ്ടർ 17 ലോകകപ്പ് കിരീടമാണിത്. രണ്ടു ഹാട്രിക് ഉൾപ്പെടെ എട്ടു ഗോള്‍ നേടിയ ഇംഗ്ലണ്ട് താരം റയാൻ ബ്രൂസ്റ്ററാണ് ടൂർണമെന്റിലെ ടോപ് സ്കോറർ. ബ്രൂസ്റ്റർ ഗോൾഡൻ ബൂട്ടും ഇംഗ്ലണ്ടിന്റെ തന്നെ ഫിൽ ഫോഡൻ ഗോൾഡൻ ബോളും സ്വന്തമാക്കി

ബിനോയ്‌ ജോസഫ്‌

ശക്തമായ ഒരു പ്രസ്ഥാനമോ ആശയമോ ഉടലെടുക്കുമ്പോൾ അതിൻറെ പ്രകമ്പനങ്ങൾ സമൂഹത്തിലുണ്ടാകും. അതിൽ നിന്ന് പുറപ്പെടുന്ന ഊർജ്ജവും സന്ദേശവും സമൂഹത്തിൽ ചലനം സൃഷ്ടിക്കുക സ്വഭാവികം. മാറ്റത്തിൻറെ അലയൊലികൾ കാതുകളിൽ മുഴങ്ങുമ്പോൾ അതിനെ എതിർക്കാനും പിന്തുണയ്ക്കാനും ജനങ്ങൾ മുന്നോട്ട് വന്നെന്നു വരാം. പ്രകമ്പനമായി സമൂഹത്തിലേയ്ക്ക് അലിഞ്ഞു ചേർന്ന സന്ദേശം മനുഷ്യ മനസുകളിൽ ആലേഖിതമായി കഴിയുന്നതുവരെ വിമർശനങ്ങളും ചര്‍ച്ചകളും തുടർന്നു കൊണ്ടേയിരിക്കും. സഭ അതിൻറെ സൃഷ്ടിയിൽ തന്നെ വിശുദ്ധമാണ്. സദുദ്ദേശ്യത്തോടെയുള്ള, ക്രിയാത്മകമായ നിർദ്ദേശങ്ങളും പ്രവർത്തനങ്ങളും വിമർശനങ്ങളും സഭയ്ക്കും വിശ്വാസികൾക്കും സമൂഹത്തിനും ഗുണകരമാകും. യുകെയിൽ കുടിയേറിയവർക്കായി നിലവിൽ വന്നിരിക്കുന്ന മതാടിസ്ഥാനത്തിലുള്ള പ്രസ്ഥാനങ്ങളിൽ ഏറ്റവും വിപുലമായ സംവിധാനങ്ങളും അംഗങ്ങളും ഉള്ളത് ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ എപ്പാർക്കിയ്ക്ക് തന്നെയെന്ന് പറയേണ്ടിയിരിക്കുന്നു. യുകെയിലെ നൂറുകണക്കിന് നഗരങ്ങളിലായി ചിതറിക്കിടക്കുന്ന വിശ്വാസികളെ ഏകോപിപ്പിക്കുക, നയിക്കുക എന്ന കർത്തവ്യത്തിലാണ് നേതൃത്വം. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ എപ്പാർക്കിയെ വിമർശിക്കാൻ സമയമായിട്ടില്ല. അതിന് ആരും മുതിരേണ്ട ഒരു സാഹചര്യവും നിലവിലില്ല.

യുകെയിലെ പ്രവാസി കുടിയേറ്റ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ എപ്പാർക്കിയുടെ സ്ഥാപനം. ഉയര്‍ന്നുവന്ന വിമർശനങ്ങളും എതിർപ്പുകളും നിർദ്ദേശങ്ങളും സഭ ആഗ്രഹിക്കുന്നതും നടപ്പാക്കുന്നതുമായ സംവിധാനത്തിന് എതിരാവണമെന്നില്ല. നിലവിലിരിക്കുന്ന സംവിധാനത്തിൽ നിന്ന് വരുന്ന മാറ്റത്തെ ഉൾക്കൊള്ളാനാവാതെ ഉയരുന്ന വ്യക്തി ചിന്തകളാണ് വിമർശനമെന്ന രൂപത്തിൽ അവതരിപ്പിക്കപ്പെടുന്നത്. യുകെയുടെ പല ഭാഗങ്ങളിലും വ്യക്തികളുടെ നിയന്ത്രണത്തിലായിരുന്ന സഭയുടെ പേരിലുള്ള സംവിധാനങ്ങൾ ഏകോപിപ്പിക്കപ്പെടുന്നതിലെ സംഭ്രമവും ഇതിന് കാരണമായിട്ടുണ്ട്. പക്ഷേ, വാർത്താ പ്രാധാന്യം വിമർശനങ്ങൾക്കാണ് കിട്ടുന്നത് എന്നത് സത്യം. അതിനാൽ തന്നെ പുതിയ രൂപതയുടെ സ്ഥാപനവും അതുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും ലോകം മുഴുവൻ സൂക്ഷ്മമായി വീക്ഷിച്ചുവെന്നത് യഥാർത്ഥ്യമാണ്. വ്യക്തികളും സ്ഥാപിത താത്പര്യക്കാരും ചൂഷണം ചെയ്തിരുന്ന നിലവിലുള്ള അവസ്ഥയ്ക്ക് മാറ്റം വരുത്തുന്ന സഭയുടെ പ്രവർത്തനത്തിന് സർവ്വ വ്യാപകമായ പിന്തുണ ലഭിക്കേണ്ടിയിരിക്കുന്നു. നിലവിൽ വന്ന സംവിധാനത്തിൻറെ ബലത്തിൽ വ്യക്തികൾ വീണ്ടും സഭാസംവിധാനത്തെ ഹൈജാക്ക് ചെയ്യുന്ന സ്ഥിതി വിശേഷം ചില സ്ഥലങ്ങളിൽ അസ്വസ്ഥത സൃഷ്ടിച്ചുവെന്നത് വാസ്തവമാണ്. സഭയ്ക്കെതിരെ ആരെങ്കിലും വിമർശനമുയത്തുന്നു എങ്കിൽ ഇതും ഒരു കാരണമാണ്. സഭയെ ഒരു കൂട്ടുകച്ചവടമാക്കി മാറ്റുന്നവർക്കുള്ള മുന്നറിയിപ്പുകളും അതിനോടുള്ള എതിർപ്പുകളും വിശ്വാസ സമൂഹത്തിൻറെ ഉള്ളിൽ അന്തർലീനമായിട്ടുണ്ട്. സഭാ വിശ്വാസത്തെയും സംവിധാനത്തെയും കച്ചവടച്ചരക്കാക്കുന്നവരെ ചാട്ടവാറാൽ അടിച്ചു പുറത്താക്കിയ ക്രിസ്തുവായി ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ എപ്പാർക്കി മാറണമെന്ന് ആഗ്രഹിക്കുന്നവരാണ് യഥാർത്ഥ വിശ്വാസികൾ.

പിഞ്ചുകുഞ്ഞുങ്ങളുടെ മനസിൽ ദൈവികഭയം കുത്തിവയ്ക്കുന്നതാവരുത് മതത്തിൻറെ മാർഗം. അവരുടെ മനസ് ഇതര മതസ്ഥരെ വെറുക്കാൻ സജ്ജമാക്കുന്നതാവരുത് മത പഠനത്തിൻറെ ആത്യന്തിക ഫലം. ലോകത്തിൽ ഏറ്റവും കൂടുതൽ യുദ്ധങ്ങൾ നടന്നതും ജീവനാശം നേരിട്ടതും മതങ്ങളുടെ പേരിലാണ് എന്ന് ഓര്‍ക്കുക. കലയിലും കായിക രംഗത്തും വരെ മതം കൂട്ടിക്കലർത്തുന്ന പ്രവണത നല്ലതല്ല. മറ്റൊരു സഭയിലെ അംഗമായതിനാൽ കലാരംഗത്ത് പ്രാവീണ്യമുള്ള കുട്ടികളെ തങ്ങളുടെ കൂട്ടുകാർക്കൊപ്പം സ്റ്റേജിൽക്കയറാൻ മേലാളന്മാർ അനുവദിക്കാതെ പിഞ്ചു ഹൃദയങ്ങളെ മുറിവേൽപ്പിച്ച സംഭവങ്ങളും യുകെയിൽ നടക്കുന്നുണ്ട്. മാതാപിതാക്കൾ മലയാളം കുർബാനയിൽ സ്ഥിരമായി വരാറില്ലെന്നു പരസ്യമായി വിധിച്ച്, അവരുടെ കുഞ്ഞുങ്ങളെ സഭയുടെ പേരിൽ നടന്ന കലോത്സവങ്ങളിൽ നിന്ന് വ്യക്തി താത്പര്യത്തിൻറെ പേരിൽ മാറ്റി നിർത്തപ്പെട്ട ‘ബ്രിസ്റ്റോൾ മോഡൽ’ ഇനിയും ആവർത്തിക്കപ്പെടരുത്. സഭയ്ക്ക് ഇതിൽ പലപ്പോഴും അറിവോ ഉത്തരവാദിത്വമോ ഇല്ലെങ്കിലും പഴി കേള്‍ക്കേണ്ടി വരുന്നത് സഭാ നേതൃത്വമാണ്. മതദ്വേഷത്തിൻറെയും വർഗീയതയുടെയും വിത്ത്, പോകുന്ന സ്ഥലങ്ങളിൽ എല്ലാം അവർ വിതയ്ക്കാറുമുണ്ട്. ദുഷിച്ച ചിന്തകളോടെ സമൂഹത്തിൽ വിള്ളലുണ്ടാക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്കു നേതൃത്വം നല്കുന്ന വ്യക്തികളെ പടിയടച്ച് പിണ്ഡം വയ്ക്കണം.

ഒരു നല്ല ജോലിയും മികച്ച ജീവിത സൗകര്യങ്ങളും മോഹിച്ച് യുകെയിലെത്തിയവരാണ് മിക്ക മലയാളികളും. അതിൽ ഹിന്ദുക്കളും മുസ്ളിംങ്ങളും ക്രിസ്ത്യാനികളുമുണ്ട്. ജോലി നേടാനും താമസ സൗകര്യമൊരുക്കാനും സ്വന്തം കടങ്ങൾ വീട്ടാനും നാട്ടിലെ കുടുംബക്കാര്യങ്ങൾ അന്വേഷിക്കാനും മാത്രമേ അന്ന് മിക്കവർക്കും സമയമുണ്ടായിരുന്നുള്ളൂ. കേരളത്തിൽ നിന്ന് വിട്ടകന്ന് നിന്നവർ ഗൃഹാതുര സ്മരണയിൽ ഓണവും വിഷുവും റംസാനും ഈദും ക്രിസ്തുമസും ഒക്കെ ആഘോഷിച്ചു. ആഘോഷങ്ങൾക്കു അന്ന് എല്ലാ മതസ്ഥരും ഒന്നിച്ചായിരുന്നു. തുടർന്ന് ചെറിയ രീതിയിൽ അസോസിയേഷനുകൾ രൂപീകരിച്ചു തുടങ്ങി. മതാടിസ്ഥാനത്തിലുള്ള ഗ്രൂപ്പുകളും ആഘോഷങ്ങളും പിന്നീട് നിലവിൽ വന്നു. ആഘോഷങ്ങൾ വിപുലമായതോടെ എല്ലാ മതസ്ഥരുമുള്ള അസോസിയേഷൻറെ ഒരു ചടങ്ങ് നടത്തണമെങ്കിൽ മത സംഘടനകൾ കനിയണമെന്ന സ്ഥിതിയായി. ഇത് ഒരിക്കലും അഭിലഷണീയമായ കാര്യമല്ല. ആഘോഷങ്ങൾക്ക് ഉപയോഗിക്കുന്ന ഹാളുകളും സൗകര്യപ്രദമായ ദിവസങ്ങളും നേരത്തെ തന്നെ ബുക്ക് ചെയ്തിട്ടതിനു ശേഷം അസോസിയേഷൻകാരെ നെട്ടോട്ടം ഓടിക്കുക എന്നത് ഒരു സ്ഥിരം സംഭവമായിട്ടുണ്ട്.

(ലേഖകന്‍റെ വ്യക്തിപരമായ അഭിപ്രായങ്ങളാണ് ഈ ലേഖനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.)

ലേഖനത്തിന്‍റെ രണ്ടാം ഭാഗം നാളെ പ്രസിദ്ധീകരിക്കുന്നതാണ്

ഇംഗ്ലീഷ് കമ്മ്യൂണിറ്റിയ്ക്ക് ദൈവവിശ്വാസം കുറവാണെന്ന് പ്രഖ്യാപിച്ച് അവരെ നന്നാക്കാന്‍ ഇറങ്ങിയിരിക്കുന്ന സ്വയം പ്രഖ്യാപിത ആത്മീയ ഗുരുക്കള്‍ സഭയെ കളങ്കപ്പെടുത്തുന്നു. ഇംഗ്ലീഷ് സമൂഹങ്ങളെ ഹൈജാക്ക് ചെയ്യാനും ശ്രമങ്ങള്‍ നടക്കുന്നു…. നാളെ വായിക്കുക

കഴിഞ്ഞ മൂന്നു വര്‍ഷമായി യുകെയില്‍ പ്രവര്‍ത്തനമാരംഭിച്ച എന്റര്‍ടെയിന്‍മെന്റ് മീഡിയയായ ലണ്ടന്‍ മലയാളം റേഡിയോ (എല്‍എംആര്‍) പുതിയ രൂപത്തിലും ഭാവത്തിലും അണിഞ്ഞൊരുങ്ങുന്നു. യുകെയില്‍ ഒരു മലയാളം റേഡിയോ എന്റര്‍ടെയിന്‍മെന്റ് മീഡിയ എന്നതിന്റെ സ്വപ്‌നസാക്ഷാത്കാരമായിരുന്നു എല്‍എംആര്‍. റേഡിയോ. എല്‍എംആര്‍ എന്ന മാധ്യമത്തിലൂടെ നമ്മുടെ ഭാവഗായകരെ തൊട്ടറിഞ്ഞ നമുക്ക് പ്രവാസജീവിതത്തിരക്കിനിടയില്‍ ആ മധുരസംഗീതത്തെ അടുത്തറിയുവാനും ആസ്വദിക്കാനുമായി. എല്ലാ മണിക്കൂറിലും വാര്‍ത്തകളും മനോഹരങ്ങളായ ചലച്ചിത്ര ഗാനങ്ങള്‍ കോര്‍ത്തിണക്കിയ പരിപാടികളുമായി എല്‍എംആര്‍ യുകെ മലയാളി ഹൃദയങ്ങള്‍ കീഴടക്കിയത് വളരെ പെട്ടെന്നായിരുന്നു.

യുകെയിലെയും ലോകത്തിലെ പല സ്ഥലങ്ങളിലെയും റോഡിയോ ജോക്കിമാരുടെ പ്രോഗ്രാമിലൂടെ യുകെ, മിഡില്‍ ഈസ്റ്റ്, അമേരിക്ക, ജര്‍മനി തുടങ്ങിയ സ്ഥലങ്ങളിലെയും ശ്രോതാക്കള്‍ നല്‍കിയ സ്‌നേഹവും അംഗീകാരവും ആയപ്പോള്‍ എല്‍എംആര്‍ കൂടുതല്‍ പ്രോഗ്രാമുകളുമായി മുന്നേറുകയായിരുന്നു.

2017ല്‍  മലയാളം യുകെയുടെ എക്സല്‍ അവാര്‍ഡ് നേടാന്‍ കഴിഞ്ഞിട്ടുള്ള എല്‍എംആര്‍ റേഡിയോ ശ്രോതാക്കളുടെ അഭ്യര്‍ത്ഥന പ്രകാരം അഡ്വാന്‍സ്ഡ് ആയിട്ടുള്ള പ്ലാറ്റ്‌ഫോമിലേക്ക് കേരളപ്പിറവിയായ നവംബര്‍ 1ന് മാറുകയാണ്. പുതിയ ഐഒഎസ്, ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ആണ് ഇതിനായി ഒരുക്കിയിട്ടുള്ളത്. എല്‍എംആര്‍ ഒരുക്കുന്ന മനോഹരങ്ങളായ പ്രോഗ്രാമുകള്‍ തടസ്സം കൂടാതെ ആസ്വദിക്കുവാന്‍ പുതിയ ആപ്ലിക്കേഷന്‍ നിങ്ങളുടെ മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കണം. പഴയ മൊബൈല്‍ ആപ്ലിക്കേഷന്‍ രണ്ടാഴ്ച കൂടി മാത്രമേ ലഭ്യമാകുകയുള്ളു.

ഇനി മുതല്‍ വാട്ട്‌സാപ്പ് നമ്പറിലൂടെയും നിങ്ങള്‍ക്ക് സോംഗ് റിക്വസ്റ്റും മെസേജുകളും അയക്കാം. ഇത് വഴി ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇനി ചെലവില്ലാതെ എല്‍എംആര്‍ റേഡിയോയുടെ പ്രോഗ്രാമുകള്‍  ആവശ്യപ്പെടാനും നിര്‍ദ്ദേശങ്ങള്‍ നല്‍കാനും സാധിക്കും. പുതിയഫോണ്‍ ഇന്‍ പ്രോഗ്രാം ഉടന്‍ തന്നെ ലോഞ്ച് ചെയ്യുന്നതായിരിക്കുമെന്ന് എല്‍എംആര്‍ മാനേജ്‌മെന്റ് അറിയിച്ചു.

സ്റ്റാര്‍ ചാറ്റ്, യുകെ തല്‍സമയം, ഡിബേറ്റ് തുടങ്ങിയ പുതിയ പ്രോഗ്രാമുകള്‍ നിങ്ങള്‍ക്ക് ആനന്ദവും ഉന്മേഷവും അറിവും നല്‍കുമെന്നതില്‍ സംശയമില്ലെന്നും ഇത്രയും നാള്‍ എല്‍എംആറിന്റെ യാത്രയില്‍ ഉടനീളം സഹകരിച്ച ഞങ്ങളുടെ ശ്രോതാക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും  അകമഴിഞ്ഞ നന്ദി പ്രകടിപ്പിക്കുന്നതായും തുടര്‍ന്നും എല്ലാ വിധ സഹകരണവും പ്രതീക്ഷിച്ചു കൊള്ളുന്നതായും എല്‍എംആര്‍ മാനേജ്മെന്‍റ് അറിയിച്ചു.

RECENT POSTS
Copyright © . All rights reserved