Main News

ലണ്ടന്‍: ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ സ്ഥിരത പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ദുര്‍ബലമാണെന്ന് സര്‍ക്കാരിന്റെ ഔദ്യോഗിക സ്‌പെന്‍ഡിംഗ് വാച്ച് ഡോഗ്, ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി ഓഫീസ്. സമ്പദ് വ്യവസ്ഥ സ്ഥിരവും ശക്തവുമാണെന്ന പ്രധാനമന്ത്രി തെരേസ മേയുടെ അവകാശവാദത്തിന് വിരുദ്ധമാണ് ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി ഓഫീസ് മേധാവി റോബര്‍ട്ട് ചോട്ടിന്റെ പ്രസ്താവന. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ മറ്റൊരു സാമ്പത്തികമാന്ദ്യത്തിലേക്ക് രാജ്യം വീഴാനുള്ള സാധ്യത 50 ശതമാനമാണെന്നും ഓട്ടം ബജറ്റ് സമയത്തെ കണക്കുകൂട്ടലുകള്‍ സൂചിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. ന്യൂ സ്റ്റേറ്റ്‌സ്മാന് നല്‍കിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തലുകള്‍.

മുന്‍ അനുഭവങ്ങളുടെ പശ്ചാത്തലത്തിലും അടുത്ത അഞ്ച് വര്‍ഷങ്ങളില്‍ ഒരു മാന്ദ്യത്തിന് സാധ്യതയുണ്ട്. കുറച്ചു കാലത്തെ സാമ്പത്തിക വളര്‍ച്ചക്ക് ശേഷം മാന്ദ്യത്തിന്റെ കാലത്തിലൂടെ കടന്ന് പോകുന്നതാണ് ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയുടെ സ്വഭാവം. 2017ല്‍ യുകെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാ നിരക്കില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. നാണ്യപ്പെരുപ്പ നിരക്ക് വര്‍ദ്ധിച്ചത് ജനങ്ങള്‍ക്ക് ലഭിക്കുന്ന വരുമാനത്തില്‍ കാര്യമായ കുറവ് വരുത്തി. ബ്രെക്‌സിറ്റ് അനിശ്ചിതത്വങ്ങള്‍ മൂലം വ്യവസായങ്ങളില്‍ നിക്ഷേപങ്ങള്‍ വരുന്നത് കുറഞ്ഞതും തിരിച്ചടിയായി. അതേസമയം മറ്റു വികസിത രാജ്യങ്ങളുടെ വളര്‍ച്ചാ നിരക്ക് മുന്നോട്ടായിരുന്നു.

രാജ്യത്തിന്റെ ഉദ്പാദന വളര്‍ച്ചയില്‍ അഞ്ച് വര്‍ഷത്തേക്ക് പ്രതീക്ഷിക്കുന്ന നിരക്ക് കഴിഞ്ഞ നവംബറില്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി ഓഫീസ് വെട്ടിക്കുറച്ചിരുന്നു. നികുതി വരുമാനത്തില്‍ പ്രതീക്ഷിക്കുന്ന നിരക്കിലും കുറവ് വരുത്തി. ഉദ്പാദനത്തില്‍ കാര്യമായ വര്‍ദ്ധനവ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയിരുന്നില്ല. 2017ന്റെ മൂന്നാം പാദത്തില്‍ 0.9 ശതമാനം മാത്രമായിരുന്നു മൊത്തം ഉദ്പാദന വളര്‍ച്ച.

ന്യൂയോര്‍ക്ക്: ലോകം കീഴടക്കിയാല്‍ മാത്രം പോര, അതുക്കും മേലെ നില്‍ക്കണമെന്നതാണ് ഫേസ്ബുക്കിന്റെ സമീപനമെന്ന് തോന്നും ഓരോ പുതിയ ഫീച്ചറുകളുടെയും അവതരണം കണ്ടാല്‍. ഇപ്പോള്‍ ലോകമൊട്ടാകെ അംഗീകരിച്ചിരിക്കുന്ന സമയ നിര്‍ണ്ണയത്തിന്റെ രീതിയെയും പൊളിച്ചടുക്കിയിരിക്കുകയാണ് ഫേസ്ബുക്ക്. സമയത്തിന് ഒരു പുതിയ യൂണിറ്റാണ് നിര്‍ണ്ണയിച്ചിരിക്കുന്നത്. ഒരു ഫ്‌ളിക്ക് എന്നത് സെക്കന്‍ഡിന്റെ 705,600,000ല്‍ ഒരു യൂണിറ്റായാണ് കണക്കാക്കുന്നത്. അഥവാ 1.42 നാനോസെക്കന്‍ഡ്. ഈ നിര്‍വചനം സോഫ്റ്റ്‌വെയര്‍ വിദഗ്ദ്ധര്‍ക്കും കമ്പ്യൂട്ടര്‍ ജനറേറ്റഡ് വിഷ്വല്‍ കലാകാരന്‍മാര്‍ക്കും കൂടുതല്‍ ഉപകാരപ്രദമാകും.

ആപ്പുകളിലും മറ്റും വീഡിയോകള്‍ സുഗമമായി സ്ട്രീം ചെയ്യാന്‍ ഇത് ഉപകരിക്കുമെന്നാണ് വിശദീകരണം. ഫേസ്ബുക്കിന്റെ വിര്‍ച്വല്‍ റിയാലിറ്റി വിഭാഗത്തിലാണ് ഈ ഫ്‌ളിക്കുകള്‍ പിറന്നത്. ഫ്രെയിം ടിക്ക് എന്ന വാക്കിന്റെ മറ്റൊരു രൂപമാണ് ഇത്. സമയത്തിന്റെ ഏറ്റവും ചെറിയ രൂപവും നാനോസെക്കന്‍ഡിനേക്കാള്‍ വലുതുമാണ് ഇത്. C++ ലാംഗ്വേജിനുവേണ്ടിയാണ് ഈ പുതിയ യൂണിറ്റ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ഫോണുകളുടെയും ലാപ്‌ടോപ്പുകളുടെയും സ്‌ക്രീന്‍ റിഫ്രഷ് റേറ്റുകള്‍ സെക്കന്‍ഡുകളുടെ അംശത്തിലാണ് കണക്കാക്കുന്നത്. ഇത് പ്രോഗ്രാമര്‍മാര്‍ക്ക് ചില കാര്യങ്ങളില്‍ ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. ഈ പ്രശ്‌നം പരിഹരിക്കാന്‍ പുതിയ സങ്കേതത്തിന് കഴിയുമെന്നാണ് കരുതുന്നത്.

വീഡിയോകളുടെ ഫ്രെയിംറേറ്റ് വിഭജനത്തിനായാണ് ഈ യൂണിറ്റ് അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഫ്രെയിംസ് പെര്‍ സെക്കന്‍ഡ്, കിലോഹെര്‍ട്‌സ് തുടങ്ങിയ യൂണിറ്റുകള്‍ക്ക് തുല്യമായ ഒന്നായി ഫ്‌ളിക്‌സിനെ പരിഗണിച്ചാല്‍ അത് ശാസ്ത്രലോകത്തിന് ഫേസ്ബുക്ക് നല്‍കുന്ന ഒരു വലിയ സംഭാവനയായി മാറും.

നോര്‍ത്ത് വെയില്‍സ്: സ്‌കൂളില്‍ പ്രണയം നിരോധിച്ച് ഹെഡ്ടീച്ചര്‍. നോര്‍ത്ത് വെയില്‍സിലെ മുന്‍നിര പബ്ലിക് സ്‌കൂളായ റൂഥിന്‍ സ്‌കൂളിലാണ് കുട്ടികള്‍ തമ്മിലുള്ള പ്രണയത്തിന് ഹെഡ് ടീച്ചര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. കുട്ടികള്‍ തമ്മിലുണ്ടാകുന്ന ബന്ധങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും നല്‍കിയ ഇമെയില്‍ സന്ദേശത്തില്‍ ഹെഡ്ടീച്ചറായ ടോബി ബെല്‍ഫീല്‍ഡ് വ്യക്തമാക്കി. പതിനൊന്നാം ക്ലാസിലോ ലോവര്‍ സിക്‌സ്ത് ഫോമിലോ പഠിക്കുന്ന കുട്ടികള്‍ പ്രണയിക്കുന്നതായി തെളിഞ്ഞാല്‍ അവരെ പുറത്താക്കുമെന്നും ഇമെയില്‍ സന്ദേശത്തില്‍ ബെല്‍ഫീല്‍ഡ് പറഞ്ഞു.

തന്റെ ഉത്തരവുകള്‍ അനുസരിക്കാന്‍ തയ്യാറാകാത്ത വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പുകളും ബെല്‍ഫീല്‍ഡ് നല്‍കുന്നുണ്ട്. ബന്ധങ്ങള്‍ തുടരുന്നവര്‍ക്ക് അടുത്ത സെപ്റ്റംബറില്‍ മറ്റു സ്‌കൂളുകള്‍ തേടാമെന്നതാണ് അവയിലൊന്ന്. പ്രണയത്തില്‍ ഏര്‍പ്പെടുന്നവര്‍ തങ്ങളുടെ യൂണിവേഴ്‌സിറ്റി പഠനം ബുദ്ധിമുട്ടിലാകുമെന്ന കാര്യം മനസില്‍ സൂക്ഷിക്കണമെന്നും മുന്നറിയിപ്പുണ്ട്. അതായത് തനിക്കു മുന്നില്‍ പ്രേമിക്കുന്നവരുടെ യൂണിവേഴ്‌സിറ്റി റഫറന്‍സുകള്‍ താന്‍ മോശം പരാമര്‍ശമായിരിക്കും നല്‍കുകയെന്നാണ് ഹെഡ്ടീച്ചര്‍ പറയുന്നത്.

പ്രണയ ബന്ധങ്ങള്‍ യൂണിവേഴ്‌സിറ്റി കാലഘട്ടത്തില്‍ ആരംഭിക്കാം, പക്ഷേ അത് റൂഥിന്‍ സ്‌കൂളില്‍ വേണ്ടെന്നാണ് ബെല്‍ഫീല്‍ഡിന്റെ നിലപാട്. പ്രേമിച്ചു നടക്കുന്നവരുടെ പട്ടിക താന്‍ തയ്യാറാക്കുന്നുണ്ടെന്നും അടുത്ത സെപ്റ്റംബറില്‍ ഇവരെ പുറത്താക്കുമെന്നുമാണ് അടുത്ത മുന്നറിയിപ്പ്. സ്‌കൂള്‍ പ്രേമിക്കാനുള്ള ഇടമല്ല, പ്രണയത്തിലേക്ക് ‘വഴിതെറ്റാതെ’ റൂഥിന്‍ സ്‌കൂളില്‍ പഠിക്കാനായി മാത്രം ആഗ്രഹിക്കുന്ന കുട്ടികളുണ്ട്. അവര്‍ക്ക് അവസരം നല്‍കാനായി പ്രണയിക്കുന്നവരെ മാറ്റുകയാണെന്നാണ് ന്യായീകരണം.

മുമ്പും വിവാദങ്ങളില്‍ അകപ്പെട്ടിട്ടുള്ള അധ്യാപകനാണ് ബെല്‍ഫീല്‍ഡ്. വെല്‍ഷ് ഭാഷ കുട്ടികളില്‍ അടിച്ചേല്‍പ്പിച്ചതിന്റെ പേരില്‍ 2015ല്‍ ഇയാള്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പെണ്‍കുട്ടികള്‍ നൈറ്റ് ക്ലബ്ബില്‍ പോകുന്നത് പോലെയാണ് സ്‌കേര്‍ട്ടുകള്‍ ധരിച്ച് സ്‌കൂളിലെത്തുന്നതെന്നും മോശം വിദ്യാര്‍ത്ഥികളാണ് അസുഖമാണെന്ന് അഭിനയിച്ച് സ്‌കൂളില്‍ വരാത്തതെന്നുമുള്ള കാരണങ്ങള്‍ നിരത്തി വിദ്യാര്‍ത്ഥികളെ പുറത്താക്കാന്‍ ഇയാള്‍ ശമിച്ചത് വിവാദമായിരുന്നു.

ലണ്ടന്‍: ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ അത് ക്യാന്‍സര്‍ രോഗികള്‍ക്ക് വന്‍ ദുരിതമായിരിക്കും സമ്മാനിക്കുകയെന്ന വെളിപ്പെടുത്തലുമായി ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട്. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ക്യാന്‍സര്‍ മരുന്നുകളുടെ ലഭ്യതയെ ഇത് സാരമായി ബാധിക്കുമെന്നും ഹണ്ട് വ്യക്തമാക്കി. അത്തരം ഒരു സാഹചര്യമുണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികളേക്കുറിച്ച് വിശദാംശങ്ങള്‍ നല്‍കാന്‍ ഇതേത്തുടര്‍ന്ന് ഹണ്ടിനു മേല്‍ സമ്മര്‍ദ്ദമുയര്‍ന്നിരിക്കുകയാണ്. ബ്രെക്‌സിറ്റോടെ കൂടുതല്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് പ്രവര്‍ത്തനം മാറ്റാനിടയുള്ളതിനാല്‍ ക്യാന്‍സര്‍ മരുന്നുകള്‍ ഉള്‍പ്പെടെയുള്ള ജീവന്‍രക്ഷാ മരുന്നുകളുടെ ലഭ്യതയില്‍ കുറവ് വരാനിടയുണ്ടെന്നാണ് നിഗമനം.

മരുന്നുകളുടെ വിതരണത്തില്‍ സാരമായ കാലതാമസം വരാന്‍ സാധ്യതയുണ്ടെന്ന് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ വ്യക്തമാക്കിക്കഴിഞ്ഞു. കസ്റ്റംസ് നൂലാമാലകളില്‍പ്പെട്ടുണ്ടാകുന്ന താമസം ചില മരുന്നുകള്‍ നശിക്കാനും കാരണമായേക്കാം. നിശ്ചിത സമയം മാത്രം ആയുസുള്ളതും അന്തരീക്ഷ താപവുമായി പ്രതിപ്രവര്‍ത്തിക്കുന്നതുമായ മരുന്നുകള്‍ ഈ വിധത്തില്‍ ഉപയോഗശൂന്യമാകും. ഈ സാഹചര്യം ഒഴിവാക്കണമെങ്കില്‍ വ്യക്തമായ ധാരണകള്‍ ബ്രെക്‌സിറ്റില്‍ ഉണ്ടാകണമെന്നാണ് കമ്പനികള്‍ ആവശ്യപ്പെടുന്നത്.

ധാരണകള്‍ ഫലപ്രദമായി സൃഷ്ടിക്കാനായില്ലെങ്കില്‍ കമ്പനികള്‍ക്കും രാജ്യത്തിനും അത് ഒരുപോലെ ദോഷകരമായിരിക്കുമെന്ന് കോമണ്‍സ് ഹെല്‍ത്ത് കമ്മറ്റിയെ അറിയിച്ചു. യൂറോപ്പില്‍ നിന്നുള്ള ക്യാന്‍സര്‍ മരുന്നുകളുടെ ലഭ്യത തുടരുന്നത് മാത്രമല്ല ഇവിടെ വിഷയമാകുന്നത്, യുകെയില്‍ ഉദ്പാദനം നടത്തുന്ന യൂറോപ്യന്‍ കമ്പനികള്‍ തങ്ങളുടെ വിതരണ ശൃംഖലയില്‍ തടസങ്ങളില്ലാതെ നോക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ രാജ്യത്തിന് അനുഗുണമായ ഒരു ധാരണ ഇക്കാര്യത്തില്‍ രൂപീകരിക്കാനാകുമെന്ന ആത്മവിശ്വാസവും ഹണ്ട് രേഖപ്പെടുത്തി.

ബ്രെക്‌സിറ്റ് പ്രത്യാഘാതങ്ങള്‍ കുറയ്ക്കാനുള്ള ധാരണകള്‍ ഏപ്രിലിനു മുമ്പ് തയ്യാറാക്കാന്‍ കഴിയുമോ എന്ന് പ്രധാനമന്ത്രി തെരേസ മേയ് സംശയം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ഹെല്‍ത്ത് സെക്രട്ടറി ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ധാരണകളുടെ രൂപീകരണം കുറച്ചുകൂടി വൈകാനിടയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. മാര്‍ച്ചിനുള്ളില്‍ ധാരണയായില്ലെങ്കില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് മാറ്റുമെന്ന് വ്യവസായികള്‍ അറിയിച്ചിരുന്നു.

ഡെര്‍ബ്‌ഷെയര്‍: പുതിയ എം1 സ്മാര്‍ട്ട് മോട്ടോര്‍ ലൈനിലൂടെ 70 മൈല്‍ കൂടുതല്‍ വേഗതയില്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്കെതിരെ പിഴ ഈടാക്കും. എം1 സ്മാര്‍ട്ട് മോട്ടോര്‍ ലൈനിലൂടെ വേഗതയില്‍ സഞ്ചരിക്കുന്നവരെ പിടികൂടാന്‍ സ്ഥലത്ത് കാമറകള്‍ സ്ഥാപിച്ചതായി റോഡ് സുരക്ഷാ വിഭാഗം അറിയിച്ചു. തിരക്കില്ലാത്ത സമയങ്ങളില്‍ പോലും ഈ പാതയിലൂടെ വേഗതയില്‍ സഞ്ചരിക്കുന്നവര്‍ ഫൈന്‍ അടക്കേണ്ടി വരും. ടിബ് ഷെല്‍ഫ് സര്‍വീസ് മുതല്‍ ഡെര്‍ബ്‌ഷെയര്‍ വരെയുള്ള പാതയിലാണ് കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ പേര്‍ കാമറയ്ക്ക് മുന്നില്‍ കുടുങ്ങുന്നത്. 2017ല്‍ ഫൈന്‍ ഇനത്തില്‍ കൂടുതല്‍ വരുമാനം ലഭിച്ചത് ഈ പ്രദേശത്ത് നടന്ന ട്രാഫിക്ക് നിയമ ലംഘനങ്ങളിലെന്നുമാണെന്ന് കാഷ്യാലിറ്റി റിഡക്ഷന്‍ എന്‍ഫോഴ്‌സ്‌മെന്റ് സപ്പോര്‍ട്ട് ടീം (CREST) വക്താവ് അറിയിച്ചു. 8,382 ഡ്രൈവര്‍മാരാണ് ഇത്തരത്തില്‍ കഴിഞ്ഞ വര്‍ഷം ട്രാഫിക്ക് നിയമ ലംഘനം നടത്തിയതെന്നും ക്രസ്റ്റ് അധികൃതര്‍ അറിയിച്ചു.

24 മണിക്കൂര്‍ കാമറ നിരീക്ഷണം ഉള്ള പ്രദേശങ്ങളിലെ റോഡുകള്‍ മറ്റുള്ളവയെക്കാള്‍ സുരക്ഷിതമാണെന്ന് നിരവധി റോഡപകടങ്ങളുടെ കേസുകള്‍ കൈകാര്യം ചെയ്തിട്ടുള്ള റോബര്‍ട്ട്‌സ് അഭിപ്രായപ്പെടുന്നു. പണം സമ്പാദിക്കുകയെന്ന ലക്ഷ്യത്തോടെയല്ല കാമറകള്‍ സ്ഥാപിച്ചിരിക്കുന്നത് മറിച്ച് ശ്രദ്ധിയില്ലാതെ വാഹനമോടിക്കുന്നവരെ പിടികൂടാനും അപകടങ്ങള്‍ ഒഴിവാക്കാനുമാണെന്ന് അദ്ദേഹം പറയുന്നു. ഫൈനടക്കുന്ന പണം നേരിട്ട് സര്‍ക്കാരിലേക്കാണ് വന്നു ചേരുക. വാഹനങ്ങള്‍ വേഗതയില്‍ ഓടിക്കുന്നതിന് മുന്‍പ് അപകടങ്ങള്‍ നിങ്ങള്‍ക്കും കുടുബത്തിനും ഗുരുതരമായ നഷ്ടങ്ങള്‍ വരുത്തിവെച്ചേക്കാമെന്ന് ഓര്‍ക്കണമെന്നും റോബര്‍ട്ട്‌സ പറയുന്നു. നിങ്ങളുടെ അശ്രദ്ധമായ ഡ്രൈവിംഗ് മൂലം നാളെ ആരുടെയും ജീവന്‍ നഷ്ടപ്പെടരുതെന്നും റോബര്‍ട്ട്‌സ് ഓര്‍മ്മിപ്പിച്ചു.

ചിലര്‍ സ്ഥിരമായി ഓവര്‍ സ്പീഡില്‍ വാഹനമോടിക്കുന്നവരാണ് ചിലരാണെങ്കില്‍ വാഹനമോടിക്കുമ്പോള്‍ മോബൈല്‍ ഫോണ്‍ ഉപയോഗിക്കും പ്രത്യേകിച്ചും യുവാക്കളാണ് ഇത്തരം ലംഘനങ്ങള്‍ നടത്തുന്നവരില്‍ കൂടുതലും ഇത്തരക്കാരെ ബോധവല്‍ക്കരിക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് റോബര്‍ട്ട്‌സ് പറഞ്ഞു. മോബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ഒരു നിമിഷം മതി വലിയ അപകടങ്ങള്‍ വിളിച്ചു വരുത്താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാഹനമോടിക്കുമ്പോള്‍ മോബൈല്‍ ഫോണ്‍ ഉപയോഗിക്കുക, ഓവര്‍ സ്പീഡില്‍ പോകുക, മദ്യപിച്ച് വാഹനമോടിക്കുക, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക തുടങ്ങിയ നിയമ ലംഘനങ്ങളാണ് ഡെര്‍ബ്‌ഷെയറിലെ ക്രസ്റ്റ്(CREST) യൂണിറ്റ് പ്രധാനമായും നിരീക്ഷിക്കുക.

ന്യൂസ് ഡെസ്ക്

ആയിരക്കണക്കിന് സ്റ്റാഫുകളെ കുറച്ച് ചെലവുചുരുക്കാൻ സെയിൻസ്ബറി സൂപ്പർ മാർക്കറ്റ് തീരുമാനിച്ചു. അടുത്ത മൂന്നുവർഷത്തിനുള്ളിൽ 500 മില്യൺ പൗണ്ട് ലാഭിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ഈ വർഷം 185 മില്യൺ ഇതു വഴി ലഭിക്കും. ടെസ്കോയും 1700 തസ്തികകൾ കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. നിരവധി മലയാളികൾ സെയിൻസ്ബറിയിലും ടെസ്കോയിലും ജോലി നോക്കുന്നുണ്ട്. ഇവരിൽ പലരെയും പുതിയ നിർദ്ദേശങ്ങൾ ബാധിക്കുമെന്ന് ആശങ്കയുണ്ട്.

മാനേജ്മെന്റ് തലത്തിലുള്ള നിരവധി പോസ്റ്റുകൾ ഇല്ലാതാവും. അതിനു പകരം ശമ്പളം കൂടുതലുള്ള പരിമിതമായ പോസ്റ്റുകൾ സൃഷ്ടിക്കും. നിലവിലുള്ള സ്റ്റാഫുകൾക്ക് ഈ ജോലിക്ക് അപേക്ഷിക്കാം. ഇതിൽ പരാജയപ്പെടുന്നവർ താഴേത്തട്ടിലുള്ള ജോലികളിലേക്ക് മാറേണ്ടി വരും. അല്ലാത്തവർക്ക് ജോലി നഷ്ടപ്പെടും. അസ്ദ കഴിഞ്ഞാൽ യുകെയിലെ ഏറ്റവും വലിയ സൂപ്പർ മാർക്കറ്റ് ചെയിനാണ് സെയിൻസ്ബറി. 1400 ലേറെ സ്റ്റോറുകൾ സെയിൻസ്ബറിക്ക് യുകെയിലുണ്ട്.

ക്ലീവ്‌ലാന്‍ഡ്: ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നായയെ പൊലീസ് വെടിവെച്ചു കൊന്നു. ടെലഗ്രാഫ് പോസ്റ്റില്‍ ബന്ധിക്കപ്പെട്ട നിലയിലാണ് ഷെപ്പേര്‍ഡ് ഇനത്തില്‍ പെട്ട നായയെ കണ്ടെത്തിയത്. നായ അക്രമാസക്തനായതും ഉടമസ്ഥനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതുമാണ് വെടിവെച്ച് കൊല്ലാനുള്ള തീരുമാനത്തിലേക്ക് പോലീസിനെ എത്തിച്ചത്. രക്ഷപ്പെടുത്തിയാലും നായ ജനങ്ങളെ അക്രമിക്കാന്‍ സാധ്യതയുണ്ടായിരുന്നതായി ക്ലീവ്‌ലാന്‍ഡ് പൊലീസ് അറിയിച്ചു.

ഒരു മൃഗത്തെ കൊല്ലുകെയെന്നത് ഞങ്ങളെ സംബന്ധിച്ച് ദു:ഖമുള്ള കാര്യമാണെന്നും ആനിമല്‍ വെല്‍ഫെയര്‍ അധികൃതരുമായി കൂടിയാലോചിച്ചാണ് പട്ടിയെ കൊന്നതെന്നും അസിസ്റ്റന്റ് ചീഫ് കോണ്‍സ്റ്റബിള്‍ ജയ്‌സണ്‍ ഹാര്‍വിന്‍ പറഞ്ഞു. ഉടമസ്ഥരെ കണ്ടെത്തി നായയെ തിരിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ വിഫലമായതിനെതുടര്‍ന്നായിരുന്നു കൊല്ലാനുള്ള തീരുമാനം കൈക്കൊണ്ടെതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നായയെ മയക്കുവെടി വെച്ച് മയക്കി പിടികൂടാന്‍ കഴിഞ്ഞാലും അതിനെ പുനരധിവസിപ്പിക്കാന്‍ നായയുടെ അക്രമോത്സുക സ്വഭാവം മൂലം സാധിക്കുമായിരുന്നില്ലെന്ന് വെറ്ററിനറി വിദഗ്ദ്ധര്‍ പറഞ്ഞതായും പോലീസ് അവകാശപ്പെട്ടു. അഥവാ പുനരധിവസിപ്പിക്കാന്‍ കഴിഞ്ഞാലും വെറ്ററിനറി ഡോക്ടര്‍മാര്‍ ഇതിന് ദയാവധം നല്‍കുമായിരുന്നുവെന്നും ഹാര്‍വിന്‍ വ്യക്തമാക്കി.

അതേസമയം, പട്ടിയെ കൊന്ന സംഭവത്തില്‍ പ്രതിഷേധവുമായി നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്. നായയെ കൊല്ലുന്നത് ഒഴിവാക്കാന്‍ പരമാവധി ശ്രമിച്ചിരുന്നുവെന്ന് ആര്‍എസ്പിസിഎ അറിയിച്ചു. പോലീസിനെയും ഡോഗ് വാര്‍ഡനെയും സഹായിക്കാന്‍ ശ്രമിച്ചിരുന്നു. നായകളെ ഉപേക്ഷിക്കുന്നത് അംഗീകരിക്കാനാകാത്ത പ്രവണതയാണെന്നും ഇത്തരം സംഭവങ്ങളിലുണ്ടാകുന്നതു പോലെയുള്ള ദുരന്തങ്ങളിലേ അവ കലാശിക്കൂ എന്നും ചാരിറ്റി വ്യക്തമാക്കി.

ലണ്ടന്‍: ചെയറിംഗ് ക്രോസില്‍ വന്‍ വാതകച്ചോര്‍ച്ച. പുലര്‍ച്ചെ രണ്ട് മണിക്കാണ് സംഭവം. ചോര്‍ച്ചയെത്തുടര്‍ന്ന് 1450 പേരെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചു. സമീപ പ്രദേശത്തെ ഏതാണ്ട് 1450ഓളം പേരെ മാറ്റി പാര്‍പ്പിച്ചു. സംഭവത്തെതുടര്‍ന്ന് ചെയറിംഗ് ക്രോസ്, വാട്ടര്‍ലൂ ഈസ്റ്റ് റെയില്‍വേ സ്‌റ്റേഷനുകള്‍ അടച്ചു. തീവണ്ടികള്‍ വിക്ടോറിയ, കാനന്‍ സ്ട്രീറ്റ് ബ്ലാക്ക്ഫ്രയേഴ്‌സ് എന്നിവിടങ്ങളിലേക്ക് വഴി തിരിച്ചുവിട്ടിരിക്കുകയാണ്. ഉച്ചയോടെ സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വാതകച്ചോര്‍ച്ചയുണ്ടായതോടെ സമീപത്തെ ഹെവന്‍ നൈറ്റ് ക്ലബും സമീപത്തെ ഹോട്ടലിലെ താമസക്കാരെയും ഒഴിപ്പിച്ചിട്ടുണ്ട്. ഹോട്ടലില്‍ ഉണ്ടായിരുന്നവരെ ദുരന്ത നിവാരണ സേന സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പാര്‍പ്പിച്ചു. സ്ഥിതിഗതികള്‍ സാധാരണ നിലയിലായാല്‍ സര്‍വീസുകള്‍ പുന:സ്ഥാപിക്കുമെന്നും ബുദ്ധിമുട്ട് നേരിട്ടതില്‍ ഖേദിക്കുന്നുവെന്നും നെറ്റ്‌വര്‍ക്ക് റെയില്‍ വക്താവ് അറിയിച്ചു. ലണ്ടനിലെ ഏറ്റവും തിരക്കുള്ള അഞ്ചാമത്തെ സ്റ്റേഷനാണ് ചെയറിംഗ് ക്രോസ്. പ്രതിവര്‍ഷം 42 ദശലക്ഷം യാത്രക്കാരാണ് ഇവിടെയെത്തുന്നത്.

ഈ ഘട്ടത്തില്‍ വാതക ചോര്‍ച്ചയുടെ കാരണം വ്യക്തമല്ലെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും ദുരന്ത നിവാരണ സേനാ വക്താവ് മാധ്യമങ്ങളെ അറിയിച്ചു. ചോര്‍ച്ച അടയ്ക്കാന്‍ എഞ്ചിനീയര്‍മാരുടെ നേതൃത്വത്തില്‍ ശ്രമം തുടരുകയാണെന്നും എത്രയും പെട്ടന്ന് സ്ഥിതിഗതികള്‍ സാധാരണ നിലയ്ക്കാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അപകടത്തെതുടര്‍ന്ന് ജനങ്ങള്‍ പരക്കം പായുകയായിരുന്നുവെന്ന് ദൃസാക്ഷികള്‍ പറയുന്നു.

ലണ്ടന്‍: സൂപ്പര്‍മാര്‍ക്കറ്റ് വമ്പനായ ടെസ്‌കോ തങ്ങളുടെ 1700 തസ്തികകളിലുള്ള ജീവനക്കാരെ ഒഴിവാക്കുന്നു. യുകെയിലൊട്ടാകെയുള്ള സ്റ്റോറുകളിലെ ഷോപ്പ് ഫ്‌ളോര്‍ ജീവനക്കാരെയാണ് ഒഴിവാക്കുന്നത്. തങ്ങളുടെ സ്റ്റാഫിംഗ് ഘടന ലളിതമാക്കുന്നതിനായാണ് ചില തസ്തികകള്‍ ഇല്ലാതാക്കുന്നതെന്നാണ് കമ്പനി വിശദീകരിക്കുന്നത്. പീപ്പിള്‍ മാനേജര്‍, കോംപ്ലിയന്‍സ് മാനേജര്‍ തുടങ്ങിയ തസ്തികകള്‍ ഇതനുസരിച്ച് ഇനി മുതല്‍ ടെസ്‌കോയുടെ സ്‌റ്റോറുകളിലും ഫുള്‍ഫില്‍മെന്റ് സെന്ററുകളിലും ഉണ്ടാവില്ല. 226 സ്റ്റോറുകളിലെ കസ്റ്റമര്‍ എക്‌സ്പീരിയന്‍സ് മാനേജര്‍ പോസ്റ്റുകളും ഒഴിവാക്കിയവയില്‍ പെടുന്നു.

ഉപഭോക്താക്കളുമായി ഇടപെടുന്നതിനും അവരുടെ സേവനങ്ങള്‍ക്കും ലൈന്‍ മാനേജര്‍മാര്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ നല്‍കി. തസ്തികകള്‍ ഇല്ലാതാകുമ്പോള്‍ അധികം വരുന്ന ജീവനക്കാര്‍ക്ക് അവസരം നല്‍കേണ്ടി വരുന്നത് ടെസ്‌കോയിലെ ജീവനക്കാര്‍ക്കിടയില്‍ പ്രതിസന്ധിയുണ്ടാക്കിയേക്കും. എന്നാല്‍ മാറ്റങ്ങളുടെ ഭാഗമായി ഡിസ്ട്രിബ്യൂഷന്‍, സ്റ്റോര്‍, ഫുള്‍ഫില്‍മെന്റ് മേഖലകളിലായി 900 അധിക തസ്തികകള്‍ സൃഷ്ടിക്കുമെന്നാണ് ടെസ്‌കോ അവകാശപ്പെടുന്നത്. തങ്ങളുടെ വ്യവസായം മത്സരക്ഷമതയുള്ളതും ഭാവിയെ ലക്ഷ്യമിട്ടുള്ളതുമാക്കുന്നതിനായാണ് ഈ മാറ്റങ്ങള്‍ വരുത്തുന്നതെന്ന് ടെസ്‌കോ യുകെ, അയര്‍ലന്‍ഡ് സിഇഒ, മാറ്റ് ഡേവിസ് പറഞ്ഞു.

ഈ മാറ്റങ്ങള്‍ സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കുകയും ഉപഭോക്താക്കള്‍ക്കും ജീവനക്കാര്‍ക്കും കാര്യങ്ങള്‍ കൂടുതല്‍ ലളിതമാക്കുകയും ചെയ്യുമെന്നും ഡേവിസ് പറഞ്ഞു. തസ്തികകള്‍ ഒഴിവാക്കുമ്പോള്‍ പരമാവധി ജീവനക്കാര്‍ക്ക് കമ്പനിയില്‍ അവസരങ്ങള്‍ നല്‍കാനാണ് ശ്രമിക്കുന്നതെന്നും ഡേവിസ് വ്യക്തമാക്കി. കാര്യങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും തങ്ങളുടെ അംഗങ്ങള്‍ക്ക് സംരക്ഷണം നല്‍കാനുള്ള നടപടികള്‍ ഉറപ്പാക്കുമെന്നുമാണ് ട്രേഡ് യൂണിയനുകള്‍ പ്രതികരിക്കുന്നത്.

ലണ്ടന്‍: റഷ്യയില്‍ നിന്ന് ഉയരുന്ന ഭീഷണികളെ ചെറുക്കാന്‍ ബ്രിട്ടീഷ് സൈന്യത്തിന് കൂടുതല്‍ പണം ആവശ്യമുണ്ടെന്ന് ബ്രിട്ടീഷ് സൈനിക മേധാവി. റഷ്യയില്‍ നിന്ന് പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തിലാണ് സുരക്ഷാഭീഷണികള്‍ ഉയരുന്നത്. അതിനാല്‍ ഒരു യുദ്ധത്തിനുള്ള തയ്യാറടുപ്പുകള്‍ നടത്തേണ്ടതുണ്ടെന്നും കരസേനാ മേധാവി ജനറല്‍ സര്‍ നിക്ക് കാര്‍ട്ടര്‍ പറഞ്ഞു. പ്രതിരോധ മേഖലയില്‍ ബജറ്റ് വെട്ടിക്കുറയ്ക്കലുകള്‍ക്ക് സാധ്യതയുണ്ടെന്ന വാര്‍ത്തകള്‍ ഉയരുന്നതിനിടെയാണ് ഡിഫന്‍സ് സെക്രട്ടറി ഗാവിന്‍ വില്യംസണിന്റെ അംഗീകാരത്തോടെ നിക്ക് കാര്‍ട്ടര്‍ ഈ പ്രസ്താവന നടത്തിയത്.

റോയല്‍ യുണൈറ്റഡ് സര്‍വീസസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പ്രസംഗത്തിലാണ് ജനറല്‍ കാര്‍ട്ടര്‍ ഇക്കാര്യം സൂചിപ്പിച്ചത്. റഷ്യയുടെ പുതിയ സൈബര്‍ യുദ്ധ ശേഷിയേക്കുറിച്ചും സന്നാഹങ്ങളെക്കുറിച്ചും കാര്‍ട്ടര്‍ പ്രസംഗത്തില്‍ വിശദീകരിച്ചു. സിറിയയില്‍ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തെ പരാമര്‍ശിച്ചുകൊണ്ട് ദീര്‍ഘദൂര ശേഷിയുള്ള റഷ്യയുടെ മിസൈല്‍ വ്യൂഹത്തെക്കുറിച്ചും കാര്‍ട്ടര്‍ പരാമര്‍ശിച്ചു. 1500 കിലോമീറ്റര്‍ അകലെ നിന്നാണ് റഷ്യ സിറിയയിലെ ഐഎസ് കേന്ദ്രങ്ങളിലേക്ക് 26 മിസൈലുകള്‍ കഴിഞ്ഞ വര്‍ഷം വിക്ഷേപിച്ചത്.

യുകെയ്ക്ക് ഭീഷണിയാകുന്ന വിധത്തിലുള്ള സൈനിക തയ്യാറെടുപ്പുകളാണ് റഷ്യ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇവ ഇപ്പോള്‍ യൂറോപ്പിന്റെ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുകയാണ്. ക്രെലിന്റെ സൈനികശേഷിയോട് കിടപിടിക്കാന്‍ ഇപ്പോഴത്തെ നിലയില്‍ യുകെയ്ക്ക് സാധിക്കില്ല. ഇവ കണക്കിലെടുത്ത് ചുറ്റുപാടും സംഭവിക്കുന്ന കാര്യങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ സൈനിക നിക്ഷേപം നടത്തണമെന്നാണ് കരസേനാ മേധാവി ആവശ്യപ്പെടുന്നത്‌

RECENT POSTS
Copyright © . All rights reserved