Main News

ന്യൂസ്‌ ഡെസ്ക്

ലോകമെമ്പാടും ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കുന്നു. വിശുദ്ധ വാരത്തിന് തുടക്കംകുറിച്ചു യുകെയിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ ഇന്ന് പ്രത്യേക തിരുകര്‍മ്മങ്ങള്‍ നടക്കും. യേശുദേവന്‍ ജറുസലേമിലേക്ക് യാത്ര ചെയ്തതിന്‍റെ ഓര്‍മ്മയ്ക്കായാണ് ഓശാന ഞായര്‍ ആചരിക്കുന്നത്. സമാധാനത്തിന്‍റെയും, എളിമയുടെയും ദിനം കൂടിയാണ് ഓശാന ഞായര്‍. കേരളത്തില്‍ കുരുത്തോല പെരുന്നാള്‍ എന്നറിയപ്പെടുന്ന ഈ ദിനത്തോടെ ക്രൈസ്തവ സമൂഹം വിശുദ്ധ വാരാചരണത്തിന് തുടക്കമിടും. ഈസ്റ്ററിന് തൊട്ടുമുമ്പുള്ള ഞായറാണ് ഓശാ‍ന ഞായറായി ആചരിക്കുന്നത്. രാവിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ നടക്കുന്ന കുരുത്തോല പ്രദക്ഷിണവും പ്രത്യേക പ്രാര്‍ത്ഥനയും ഈ ദിനത്തിന്‍റെ സവിശേഷതകളാണ്.

രക്ഷകനെ പ്രതീക്ഷിച്ചിരുന്ന യഹൂദ ജനതയ്ക്ക് പുത്തന്‍ പ്രതീക്ഷയായിരുന്നു ക്രിസ്തു ദേവന്‍റെ ജറുസലേം പ്രവേശനം. വിനയത്തിന്‍റെ അടയാളമായ കഴുതപ്പുറത്ത്, ജറുസലേമിലേക്ക് എഴുന്നള്ളിയ ക്രിസ്തു ദേവനെ ഒലിവിലകള്‍ കൈയിലേന്തി, ഓശാന ഗീതികള്‍ പാടിയായിരുന്നു ജനം എതിരേറ്റത്. ഓശാന പെരുന്നാളിനോട് അനുബന്ധിച്ച്‌ വിശ്വാസികള്‍ ദേവാലയങ്ങളില്‍ കുരുത്തോലയുമായി പ്രദക്ഷിണം നടത്തും. ക്രിസ്തുദേവന്‍റെ ജറുസലേമിലേക്കുള്ള രാജകീയ പ്രവേശനത്തെ സൂചിപ്പിക്കുന്നതിനു വേണ്ടിയാണിത്.

ഓശാന ഞായറോടു കൂടി ക്രൈസ്‌തവര്‍ക്ക് വിശുദ്ധവാരം ആരംഭിക്കുകയാണ്. ഇനിയുള്ള ഒരു ആഴ്ച തീവ്ര നോമ്പിന്‍റെയും, പീഡാസഹന ഓര്‍മ്മ ആചരണത്തിന്‍റെയും പുണ്യ ദിവസങ്ങളാണ്. പെസഹാ വ്യാഴാഴ്ചയും, ദു:ഖവെള്ളിയും, ഈസ്‌റ്ററും ഓരോ ക്രൈസ്തവനും ഏറെ പ്രാധാന്യമുള്ളതാണ്.  കേരളത്തിലെ സുറിയാനി കത്തോലിക്കരുടെ ഇടയിൽ പെസഹ വ്യാഴാഴ്ച, അന്ത്യ അത്താഴത്തിന്‍റെ സ്‌മരണയ്ക്കായി ഉണ്ടാക്കുന്ന കുരിശപ്പത്തിന്‍റെ മുകളില്‍ കുരിശാകൃതിയില്‍ വെയ്‌ക്കാനും, പാലില്‍ ഇടാനും ഓശാന ഞായറാഴ്ച ലഭിക്കുന്ന കുരുത്തോലയാണ് ഉപയോഗിക്കുക.

ഓരോ ക്രൈസ്തവന്‍റെയും ജീവിതത്തിലെ ഏറ്റവും പ്രാധാന്യമുള്ള ആഴ്ചയാണ് ഓശാന ഞായര്‍ മുതല്‍ ഈസ്‌റ്റര്‍ വരെയുള്ള ഒരാഴ്ച. ആണ്ടിലൊരിക്കലെങ്കിലും കുമ്പസാരിക്കുകയും പെസഹക്കാലത്ത് കുര്‍ബാന കൈക്കൊള്ളുകയും ചെയ്യണം എന്ന തിരുസഭയുടെ കല്പന വ്യക്തമാക്കുന്നതും ക്രൈസ്തവര്‍ക്കിടയിലുള്ള വിശുദ്ധവാരത്തിന്‍റെ ഈ പ്രാധാന്യം തന്നെയാണ്.

 

മലയാളം യുകെ ന്യൂസ് സ്‌പെഷ്യല്‍

ദുരൂഹതകള്‍ ഏറെയുള്ള വ്യക്തിയാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍. കൗശലങ്ങളുടെ പ്രതീകമായി കരുതുന്ന മൃഗമായ കുറുക്കനെ അനുസ്മരിക്കുന്നതാണ് പുടിന്റെ മുഖഭാവങ്ങള്‍. 2000 മുതല്‍ റഷ്യയുടെ അനിഷേധ്യ നേതാവും വീരനായകനുമായി തുടരുന്ന പുടിന്‍ പടിഞ്ഞാറന്‍ ലോകത്തിന് പലപ്പോഴും വില്ലനും തലതിരിഞ്ഞവനുമാണ്. റഷ്യന്‍ ഇരട്ടച്ചാരന്‍ സെര്‍ജി സക്രിപാലിനെയും മകളേയും വിഷരാസവസ്തു പ്രയോഗിച്ച് ബ്രിട്ടണില്‍ വെച്ച് വധിക്കാന്‍ ശ്രമിച്ചത് ബ്രിട്ടണും റഷ്യയും തമ്മിലുള്ള ബന്ധം വളരെയധികം വഷളാകാന്‍ കാരണമായിട്ടുണ്ട്. ലോകസമാധാനത്തിന് ഭീഷണിയാകുംവിധം പഴയ ശീതയുദ്ധം മടങ്ങിവരുമോ എന്നുപോലും ലോകജനത സംശയിച്ച പ്രസ്തുത സംഭവം പുടിന്റെ വില്ലത്തരങ്ങളില്‍ അവസാനത്തേതാണ്. എന്നാല്‍ റഷ്യന്‍ ജനതയ്ക്കിടയില്‍ ഒരു വീര പരിവേഷമാണ് വ്‌ളാഡിമര്‍ പുടിനുള്ളത്. റഷ്യന്‍ രാഷ്ട്രീയത്തില്‍ എതിരാളികളില്ലാതെ മുന്നേറുന്ന പുടിനെക്കുറിച്ച് ധാരാളം വീരകഥകളാണ് റഷ്യയിലുള്ളത്. ജൂഡോയിലും കരാട്ടേയിലും ബ്ലാക്ക് ബെല്‍റ്റുള്ള പുടിന്‍ ഇപ്പോഴും സ്ഥിരമായി പരിശീലനം നടത്തുന്നുണ്ട്. 21 കിലോ ഗ്രാം തൂക്കമുള്ള ഉലക്ക മീനിനെ (ആരോൻ ) ഒറ്റയ്ക്ക് പിടിച്ചതും മൃഗശാലയില്‍ കൂടുതകര്‍ത്ത് സന്ദര്‍ശകര്‍ക്ക് നേരെ പാഞ്ഞ സൈബീരിയന്‍ കടുവയെ തനിയെ നേരിട്ടതുമെല്ലാം പുടിന്റെ സാഹസിക കഥകളില്‍ ചിലതുമാത്രമാണ്.

1952 ഒക്ടോബര്‍ ഏഴിന് ഇപ്പോള്‍ സെന്റ് പീറ്റേഴ്‌സ് ബര്‍ഗ് എന്ന അറിയപ്പെടുന്ന ലെനിന്‍ഗ്രാഡില്‍ ഫാക്ടറി തൊഴിലാളിയുടെ മകനായി ജനിച്ച പുടിനെക്കുറിച്ച് അറിയപ്പെടാത്ത കഥകളാണ് കൂടുതല്‍ തന്റെ മുത്തച്ഛന്‍ സ്റ്റാലിന്റെയും സോവിയറ്റ് യൂണിയന്റെ സ്ഥാപക നേതാവായ ലെനിന്റെയും പാചകക്കാരനായിരുന്നെന്ന് പുടിന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയപ്പോഴാണ് ലോകം അറിഞ്ഞത്. എന്നാല്‍ ഇതിലുമുപരിയായി ആരാധകരെ ആവേശം കൊള്ളിക്കുകയും ലോകജനതയെ അതിശയിപ്പിക്കുകയും ചെയ്യുന്നതാണ് വ്‌ളാഡിമിര്‍ പുടിന്‍, മരണമില്ലാത്തവനാണെന്നും അദ്ദേഹം ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളില്‍ പങ്കെടുത്തിട്ടുണ്ട് എന്ന കഥകളും തെളിവായി പ്രചരിക്കുന്ന ഫോട്ടോകളും.

സോഷ്യല്‍ നെറ്റ് വര്‍ക്കിലാണ് പുടിന്റെ 1920ലേയും 1941ലേയും ഫോട്ടോയെന്ന പേരില്‍ വ്യാപകമായി പ്രചരിക്കുന്ന ചിത്രങ്ങള്‍ ഉള്ളത്. ഇതിനെ തുടര്‍ന്ന് ദി ടെലിഗ്രാഫും ഡിസ്‌ക്ലോഷര്‍ ടിവിയും വിശദമായ വാര്‍ത്ത തന്നെ നല്‍കിയിരുന്നു.

ചിത്രങ്ങളില്‍ വ്‌ളാഡിമിര്‍ പുടിന്‍ കഴിഞ്ഞ നൂറുവര്‍ഷത്തിലേറെയായി രൂപഭാവങ്ങില്‍ കാര്യമായ വ്യത്യാസങ്ങളില്ലാതെ കാലത്തെ അതിജീവിക്കുന്ന അമര്‍ത്യനായാണ് കാണപ്പെടുന്നത്. 1920ല്‍ എടുക്കപ്പെട്ട ഒരു ചിത്രത്തില്‍ ഒന്നാം മഹായുദ്ധത്തില്‍ പങ്കെടുക്കുന്ന റഷ്യന്‍ പടയാളിയോടാണ് പുടിന്റെ രൂപസാദൃശ്യം. 1941ല്‍ എടുത്ത മറ്റൊരു ഫോട്ടോയില്‍ രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുക്കുന്ന ഒരു റഷ്യന്‍ പടയാളിയോട് പുടിന് വളരെയേറെ സൗഭാഗ്യമുണ്ട്. ഇതോടൊപ്പം തന്നെ 19-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരു ഗ്രീക്ക് ജനറലിനോട് പുടിന് സാമ്യമുണ്ട്.

വളരെയേറെ രഹസ്യാത്മകതയും ഇരുമ്പുമറയും സ്വകാര്യ ജീവിതത്തില്‍ സൂക്ഷിക്കുന്ന പുടിന്‍ അമര്‍ത്യത സംബന്ധിച്ച വാര്‍ത്തകള്‍ വെറും കെട്ടുകഥകള്‍ മാത്രമാണെങ്കിലും വ്‌ളാഡിമിര്‍ പുടിന്‍ എന്ന റഷ്യന്‍ നേതാവിന്റെ ഉദയവും വളര്‍ച്ചയും ലോക രാഷ്ട്രീയത്തില്‍ കഴിഞ്ഞ രണ്ട് ദശകമായി ചെലുത്തുന്ന സ്വാധീനവും വളരെയേറെ ദുരൂഹത ഉണര്‍ത്തുന്നതാണ്. എന്തായാലും എതിരാളികളെ ഇല്ലായ്മ ചെയ്യാന്‍ ഏതറ്റം വരെയും പോകാന്‍ മടിക്കാത്ത പുടിന്റെ നിലപാടുകള്‍ തന്നെയാവും വരും കാലങ്ങളില്‍ ലോക രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കുക.

ഈസ്റ്ററിന് നാല് ദിവസം നീളുന്ന അവധിയാണ് ലഭിക്കുന്നത്. ദുഃഖവെള്ളിയും ശനിയും ഈസ്റ്റര്‍ ഞായറും കഴിഞ്ഞ് തിങ്കളാഴ്ച കൂടി അവധിയായതിനാല്‍ വീടുകളില്‍ സ്റ്റോക്ക് ചെയ്തിരിക്കുന്ന സാധനങ്ങള്‍ തീരാന്‍ സാധ്യതയുണ്ട്. അവധി സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് കൂടി ബാധകമാണെന്നതിനാല്‍ കാലേകൂട്ടി നിത്യോപയോഗ സാധനങ്ങള്‍ വാങ്ങിയില്ലെങ്കില്‍ അബദ്ധമാകും. ഈസ്റ്ററിന് സുഹൃത്തുക്കളും കുടുംബാംഗങ്ങളും സന്ദര്‍ശനത്തിന് എത്തുമെന്നതിനാല്‍ ഭക്ഷണ പാനീയങ്ങളുടെ സ്റ്റോക്ക് വളരെ പെട്ടെന്ന് തീരുകയും ചെയ്‌തേക്കാം.

അത്തരം സാഹചര്യങ്ങളില്‍ കടകള്‍ക്കായി പരതിയാല്‍ ചിലപ്പോള്‍ നിരാശയായിരിക്കും ഫലം. പ്രധാനപ്പെട്ട സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഈ അവധി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സമയം മനസിലാക്കിവെക്കുന്നത് ഇത്തരം അവസരങ്ങളില്‍ ഉപകാരപ്രദമായിരിക്കും. ചില സൂപ്പര്‍മാര്‍ക്കറ്റുകള്‍ ദുഃഖവെള്ളിയാഴ്ചയില്‍ കുറച്ചു മണിക്കൂറുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ടെസ്‌കോ

ടെസ്‌കോയുടെ മിക്കവാറും എല്ലാ വലിയ സ്‌റ്റോറുകളും വാരാന്ത്യത്തില്‍ അടഞ്ഞുകിടക്കും. ചില സ്‌റ്റോറുകള്‍ കുറച്ചു സമയത്തേക്ക് മാത്രം തുറന്നു പ്രവര്‍ത്തിക്കും. എന്നാല്‍ എക്‌സ്പ്രസ് സ്റ്റോറുകള്‍ ഈസ്റ്റര്‍ ദിവസം ഉള്‍പ്പെടെ പ്രവര്‍ത്തിക്കും. ടെസ്‌കോ ഫൈന്‍ഡര്‍ ടൂള്‍ ഉപയോഗിച്ച് ഓപ്പണിംഗ് സമയം അറിയാവുന്നതാണ്. ദുഃഖവെള്ളിയാഴ്ചയും ശനിയാഴ്ചയും സ്‌റ്റോറുകള്‍ സാധാരണ മട്ടില്‍ പ്രവര്‍ത്തിക്കും. ഈസ്റ്ററിന് ഭൂരിഭാഗം സ്റ്റോറുകളും അവധിയായിരിക്കും. ഈസ്റ്റര്‍ തിങ്കളാഴ്ച ഇംഗ്ലണ്ടിലെയും വെയില്‍സിലെയും സ്‌റ്റോറുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെങ്കിലും പ്രവര്‍ത്തനസമയം രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെയായിരിക്കും. എക്‌സ്പ്രസ് സ്‌റ്റോറുകള്‍ക്ക് ഈ നിയന്ത്രണം ബാധകമല്ല.

സെയിന്‍സ്ബറീസ്

സെയിന്‍സ്ബറീസിന്റെ സൂപ്പര്‍മാര്‍ക്കറ്റുകളും കണ്‍വീനിയന്‍സ് സ്റ്റോറുകളും ശനിയാഴ്ച സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കും. ദുഖവെളളിയും ഈസ്റ്റര്‍ തിങ്കളാഴ്ചയും കുറച്ചു സമയം മാത്രമായിരിക്കും പ്രവര്‍ത്തിക്കുക. ഈസ്റ്റര്‍ ഞായറാഴ്ച ഇംഗ്ലണ്ടിലെയും വെയില്‍സിലെയും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെയും സ്‌റ്റോറുകള്‍ എല്ലാം അവധിയായിരിക്കും. പെട്രോള്‍ സ്‌റ്റേഷനുകള്‍ തുറന്നു പ്രവര്‍ത്തിക്കും.

ദുഃഖവെള്ളി: കുറച്ചു മണിക്കൂറുകള്‍ മാത്രം പ്രവര്‍ത്തിക്കും
ശനിയാഴ്ച: സാധാരണ മട്ടില്‍ പ്രവര്‍ത്തിക്കും
ഈസ്റ്റര്‍: സ്റ്റോറുകള്‍ നിയന്ത്രിതമായി പ്രവര്‍ത്തിക്കും
തിങ്കളാഴ്ച: നിയന്ത്രിതമായി പ്രവര്‍ത്തിക്കും.

വെയ്റ്റ്‌റോസ്

വെയ്റ്റ്‌റോസ് ഒരു ഈസ്റ്റര്‍ അവോകാഡോ എഗ്ഗ് കളക്ഷന്‍ ഈസ്റ്ററിന് അവതരിപ്പിച്ചിട്ടുണ്ട്.

ദുഃഖവെള്ളി: ഭൂരിഭാഗം സ്റ്റോറുകളും രാവിലെ 8 മുതല്‍ രാത്രി 7 മണി രെ പ്രവര്‍ത്തിക്കും. ചില ഷോപ്പുകള്‍ 9 മണി വരെയും പ്രവര്‍ത്തിക്കും.
ശനിയാഴ്ച: സാധാരണ മട്ടില്‍ പ്രവര്‍ത്തിക്കും
ഈസ്റ്റര്‍: ഇംഗ്ലംണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ സ്‌റ്റോറുകള്‍ അടഞ്ഞു കിടക്കും. സ്‌കോട്ട്‌ലന്‍ഡില്‍ സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കും
തിങ്കളാഴ്ച: ഭൂരിഭാഗം സ്റ്റോറുകളും രാവിലെ 8 മുതല്‍ രാത്രി 7 മണി രെ പ്രവര്‍ത്തിക്കും. ചില ഷോപ്പുകള്‍ 9 മണി വരെയും പ്രവര്‍ത്തിക്കും.

ആസ്ഡ

ആസ്ഡയുടെ ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ സ്‌റ്റോറുകള്‍ക്ക് ഈസ്റ്റര്‍ അവധിയായിരിക്കും. സ്‌കോട്ട്‌ലന്‍ഡിലെ സ്‌റ്റോറുകള്‍ തുറന്നു പ്രവര്‍ത്തിക്കും.

ദുഃഖവെള്ളി: കുറച്ചു മണിക്കൂറുകള്‍ മാത്രം പ്രവര്‍ത്തിക്കും
ശനിയാഴ്ച: സാധാരണ മട്ടില്‍ പ്രവര്‍ത്തിക്കും
ഈസ്റ്റര്‍: അവധി
തിങ്കളാഴ്ച: നിയന്ത്രിതമായി പ്രവര്‍ത്തിക്കും.

മോറിസണ്‍സ്

മോറിസണ്‍സ് വാരാന്ത്യത്തില്‍ മിക്കവാറും സ്‌റ്റോറുകളും പ്രവര്‍ത്തിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ദുഃഖവെള്ളിയും ഈസ്റ്റര്‍ തിങ്കളും മാത്രം സുപ്പര്‍ സ്റ്റോറുകളുടെ പ്രവര്‍ത്തനസമയം ചുരുക്കിയിട്ടുണ്ട്.

ആള്‍ഡി

ആള്‍ഡി സ്റ്റോറുകള്‍ ഈസ്റ്റര്‍ ഞായറാഴ്ചയൊഴികെയുള്ള ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും. രാവിലെ 8 മുതല്‍ 8 വരെയും ചിലയിടങ്ങളില്‍ 10 മണി വരെയും പ്രവര്‍ത്തിക്കും. സ്‌കോട്ട്‌ലന്‍ഡിലെ സ്‌റ്റോറുകള്‍ ഞായറാഴ്ചയും തുറന്നു പ്രവര്‍ത്തിക്കും.

ലിഡില്‍

ലിഡില്‍ സ്‌റ്റോറുകളും വാരാന്ത്യത്തില്‍ സാധാരണ മട്ടില്‍ പ്രവര്‍ത്തിക്കും. ഈസ്റ്റര്‍ ഞായറാഴ്ച സ്‌കോട്ട്‌ലന്‍ഡിലെ സ്‌റ്റോറുകള്‍ ഒഴികെയുള്ളവ അവധിയായിരിക്കുമെന്നും ലിഡില്‍ അറിയിച്ചിട്ടുണ്ട്.

ബ്രിട്ടനുമേല്‍ റഷ്യ ആണവായുധം പ്രയോഗിക്കുകയാണെങ്കില്‍ 8 മില്ല്യണിലധികം ജനങ്ങള്‍ കൊല്ലപ്പെട്ടേക്കും. ബ്രിട്ടനെ മുഴുവനായും ഭൂമിയില്‍ നിന്ന് തുടച്ചു നീക്കാന്‍ കെല്‍പ്പുള്ള ആണവായുധങ്ങള്‍ റഷ്യയുടെ കൈവശമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബ്രിട്ടനിലെ പ്രധാനപ്പെട്ട 38 ടൗണുകളും മറ്റു നഗരങ്ങളുമാണ് റഷ്യ പ്രധാനമായും ആക്രമിക്കാന്‍ പദ്ധതിയിടുന്നതെന്നാണ് യുകെ കണക്കുകൂട്ടുന്നത്. 70ഓളം മിലിട്ടറി ബേസ് ക്യാമ്പുകളും കമ്യൂണിക്കേഷന്‍ സെന്ററുകളും വ്യോമയാന കേന്ദ്രങ്ങളും ഉള്‍പ്പെടെ രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ വലിയ പങ്ക് വഹിക്കുന്ന പ്രധാന മേഖലകളെല്ലാം ആക്രമണ ഭീഷണിയിലാണെന്ന് അധികൃതരുടെ നിഗമനം. പുറത്തു വന്ന രഹസ്യ രേഖകളാണ് റഷ്യന്‍ ആക്രമണ സാധ്യതയെക്കുറിച്ചുള്ള ബ്രിട്ടീഷ് ആശങ്കകള്‍ വ്യക്തമാക്കുന്നത്. റഷ്യ അണുവായുധം പ്രയോഗിച്ചാല്‍ ഏകദേശം 7.7 മില്ല്യണ്‍ ജനങ്ങള്‍ വധിക്കപ്പെടുമെന്നാണ് ആശങ്ക.

പുടിന്റെ ആയുധപ്പുരയില്‍ സൂക്ഷിച്ചിരിക്കുന്ന ഏത് ആണവായുധമാണ് ബ്രിട്ടനില്‍ പ്രയോഗിക്കാന്‍ പോകുന്നത് എന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും നാശത്തിന്റെ തോതും നിര്‍ണയിക്കപ്പെടുക. വലിയ പ്രശ്‌നങ്ങളൊന്നും ഇല്ലാതിരുന്ന റഷ്യയും ബ്രിട്ടനും തമ്മില്‍ ശീതയുദ്ധം ആരംഭിക്കുന്നത് ബ്രിട്ടിഷ് ഡബിള്‍ ഏജന്റ് ആയിരുന്ന സെര്‍ജി സ്‌ക്രിപാലും മകളും നെര്‍വ് ഏജന്റ് ആക്രമണത്തിന് ഇരയായതിനു ശേഷമാണ്. സാലിസ്ബറിയിലെ ഒരു പാര്‍ക്കില്‍ വെച്ച് റഷ്യന്‍ നിര്‍മ്മിത നെര്‍വ്വ് ഏജന്റ് നോവിചോക്ക് ഉപയോഗിച്ചാണ് ഇരുവരും ആക്രമിക്കപ്പെട്ടത്. സ്‌ക്രിപാലും മകളും ആക്രമിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ 23 റഷ്യന്‍ ഡിപ്ലോമാറ്റുകളെ പ്രധാനമന്ത്രി തെരേസ മേയ് പുറത്താക്കിയിരുന്നു. ഇതിന് മറുപടിയായി 23 ബ്രിട്ടിഷ് ഡിപ്ലോമാറ്റുകളെ റഷ്യയും പുറത്താക്കിയിരുന്നു. മേഖലയില്‍ സംഘര്‍ഷം ഉണ്ടാവുകയാണങ്കില്‍ റഷ്യ ആണവായുധം പ്രയോഗിക്കാനുള്ള സാധ്യതകളേറെയാണ്.

ലിവര്‍പൂള്‍, ലണ്ടന്‍, മാഞ്ചസ്റ്റര്‍, കേംബ്രിഡ്ജ്, ലീഡ്‌സ്, ന്യൂ കാസില്‍ തുടങ്ങി ബ്രിട്ടനിലെ പ്രധാന 20 നഗരങ്ങളാണ് റഷ്യ ലക്ഷ്യമിടുന്നതായി കരുതപ്പെടുന്നത്. ലണ്ടന്‍ നഗരത്തിലുണ്ടാകുന്ന ഏറ്റവും ചെറിയ ഒരു ആക്രമണം പോലും ഏതാണ്ട് 9,50,000 പേരുടെ ജീവഹാനിക്ക് കാരണമാകും. ലിവര്‍പൂള്‍, ഗ്ലാസ്‌ഗോ, മാഞ്ചസ്റ്റര്‍ തുടങ്ങിയ നഗരങ്ങളിലാണ് ആക്രമണങ്ങള്‍ നടക്കുന്നതെങ്കില്‍ മരണ നിരക്ക് 3,71,000 മുതല്‍ 4,20,000 വരെയോ അല്ലെങ്കില്‍ 3,00,000 മുതല്‍ 3,25,000 വരെയോ ആകാനാണ് സാധ്യത. ബ്രിസ്‌റ്റോളില്‍ ആക്രമണം നടന്നാല്‍ 2,70,000 പേര്‍ കൊല്ലപ്പെട്ടേക്കാമെന്ന് കണക്കുകള്‍ പറയുന്നു. റഷ്യയുടെ ആക്രമണ പദ്ധതികളെല്ലാം വിജയിക്കുകയാണെങ്കില്‍ 38 ബ്രിട്ടീഷ് നഗരങ്ങള്‍ കത്തിച്ചാമ്പലാകും.

പെര്‍ത്ത്: ബ്രിട്ടനും ഓസ്‌ട്രേലിയക്കുമിടയില്‍ നോണ്‍സ്‌റ്റോപ്പ് വിമാന സര്‍വീസിന് തുടക്കമിട്ട് ക്വാണ്ടാസ് എയര്‍ലൈന്‍. പെര്‍ത്തില്‍ നിന്ന് ശനിയാഴ്ച വൈകിട്ട് 6.45ന് പറന്നുയര്‍ന്ന ക്യുഎഫ്9 ബോയിംഗ് 787-9 ഡ്രീംലൈനര്‍ വിമാനമാണ് ചരിത്രത്തിലേക്ക് കുതിക്കുന്നത്. പുലര്‍ച്ചെ 5 മണിയോടെ ഹീത്രൂവിലെത്തുന്ന വിമാനം ഉച്ചക്ക് 1 മണിയോടെ തിരികെ യാത്രയാരംഭിക്കും. നാളെ പുലര്‍ച്ചെ വിമാനം പെര്‍ത്തില്‍ തിരിച്ചെത്തും. പെര്‍ത്തില്‍ നിന്ന് ലണ്ടനിലേക്ക് പറക്കുന്ന വിമാനങ്ങള്‍ സാധാരണയായി 20 മുതല്‍ 21 മണിക്കൂര്‍ വരെയാണ് സമയമെടുക്കാറുള്ളത്. അബുദാബി, ദുബായ്, ഹോങ്കോങ്, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ എവിടെയെങ്കിലും ഇവയ്ക്ക് സ്റ്റോപ്പ് ഓവറുകളും ഉണ്ടാകാറുണ്ട്. ഇപ്പോള്‍ ആദ്യമായാണ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നോണ്‍സ്റ്റോപ്പ് വിമാന സര്‍വീസ് അവതരിപ്പിച്ചിരിക്കുന്നത്. 17 മണിക്കൂറാണ് വിമാനത്തിന്റെ യാത്രാ ദൈര്‍ഘ്യം.

14,498 കിലോമീറ്ററാണ് (9000 മൈല്‍) ഈ സമയത്തിനുള്ളില്‍ വിമാനം താണ്ടുന്നത്. ബോയിംഗ് 747നേക്കാള്‍ ഇന്ധനക്ഷമതയുള്ള മോഡല്‍ എന്നതും മികച്ച ക്യാബിന്‍ സൗകര്യങ്ങളുമാണ് 787-9 ഡ്രീംലൈനറിനെ ഈ റൂട്ടില്‍ സര്‍വീസിനായി തെരഞ്ഞെടുക്കാന്‍ കാരണം. ഈ സര്‍വീസ് ലോകത്തെ ദൈര്‍ഘ്യമേറിയ വിമാന സര്‍വീസുകളില്‍ രണ്ടാമത്തേതാണ്. ഖത്തര്‍ എയര്‍വേയ്‌സിന്റെ ഓക്ക്‌ലാന്‍ഡ് സര്‍വീസാണ് ദൈര്‍ഘ്യത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ഈ സര്‍വീസ് 14,529 കിലോമീറ്റര്‍ ദൂരമാണ് താണ്ടുന്നതെന്ന് ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ പറയുന്നു.

ഓസ്‌ട്രേലിയക്കും ബ്രിട്ടനുമിടയില്‍ വിമാന റൂട്ട് 1935ലാണ് നിലവില്‍ വരുന്നത്. കാന്‍ഗരൂ റൂട്ട് എന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്. പത്ത് പ്രധാന സ്റ്റോപ്പ്ഓവറുകളും 21 റീഫ്യൂവലിംഗ് സ്റ്റോപ്പുകളും ഇതിന് ഉണ്ടായിരുന്നു. 1938ല്‍ 9 ദിവസം നീളുന്ന ഫ്‌ളൈറ്റുകള്‍ സിഡ്‌നിക്കും സൗത്താംപ്റ്റണുമിടയില്‍ ആരംഭിച്ചു. ഫ്‌ളൈയിംഗ് ബോട്ടുകള്‍ എന്നായിരുന്നു ഇവ അറിയപ്പെട്ടിരുന്നത്. ഏറെ ക്യാബിന്‍ സ്‌പേസുണ്ടായിരുന് ഈ വിമാനങ്ങളില്‍ യാത്രക്കാര്‍ക്ക് ഇറങ്ങി നടക്കാനും പുകവലിക്കാനുമുള്ള സൗകര്യമുണ്ടായിരുന്നു. ആധുനിക രീതിയിലുള്ള വിമാന സര്‍വീസ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ 1971ല്‍ മാത്രമാണ് ആരംഭിച്ചത്.

ഒട്ടേറെ ദിവസങ്ങള്‍ നീളുന്ന യാത്രയില്‍ നിന്ന് വെറും 17 മണിക്കൂറുകള്‍ മാത്രം നീളുന്ന ഒറ്റ ഫ്‌ളൈറ്റിലേക്ക് ഈ റൂട്ടിലെ യാത്ര മാറിയിരിക്കുകയാണ്. ചരിത്രപരമെന്നാണ് ഇതിനെ എയര്‍ലൈന്‍ മേഖലയിലുള്ളവര്‍ വിശേഷിപ്പിക്കുന്നത്. സിഡ്‌നിയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് നോണ്‍സ്‌റ്റോപ്പ് സര്‍വീസ് തുടങ്ങാന്‍ പുതിയ സര്‍വീസ് ക്വാണ്ടാസിന് പ്രചോദനമാകുമോ എന്ന ചര്‍ച്ചകളും ആരംഭിച്ചു കഴിഞ്ഞു. നോണ്‍സ്‌റ്റോപ്പ് സര്‍വീസുകള്‍ ലാഭകരമാകുമോ എന്നതിന്റെ പരീക്ഷണം കൂടിയാണ് ഇതിലൂടെ നടക്കുന്നതെന്ന് ഏവിയേഷന്‍ കണ്‍സള്‍ട്ടന്റ് ജോണ്‍ സ്ട്രിക്ക്‌ലാന്‍ഡ് പറയുന്നു.

ഞായറാഴ്ച മുതല്‍ യുകെയുടെ സമയക്രമം മാറുന്നു. നാളെ മാര്‍ച്ച് 25 ഞായറാഴ്ച മുതല്‍ യുകെ ഗ്രീന്‍വിച്ച് മീന്‍ ടൈമില്‍ നിന്ന് ബ്രിട്ടിഷ് സമ്മര്‍ ടൈമിലേക്ക് മാറുകയാണ്. ഈ മാറ്റം വരുന്നതോടെ നിലവിലെ സമയത്തിനേക്കാളും ഒരു മണിക്കൂര്‍ മുന്നിലായിരിക്കും യഥാര്‍ത്ഥ സമയം. സമയമാറ്റം മുന്നില്‍ കണ്ട് എല്ലാവരും ഇന്ന് രാത്രി ഉറങ്ങുന്നതിന് മുന്‍പ് തന്നെ വീട്ടിലുള്ള ക്ലോക്കുകളില്‍ മാറ്റം വരുത്തിയാല്‍ പകല്‍ സമയത്തെ വിലപ്പെട്ട ഒരു മണിക്കൂര്‍ നഷ്ടമാകില്ല. കമ്പ്യൂട്ടറും മൊബൈല്‍ ഫോണുകളുമെല്ലാം ഓട്ടോമാറ്റിക്കായി അപ്‌ഡേറ്റ് ചെയ്യപ്പെടുമെങ്കിലും വീടുകളിലെ അനലോഗ് ക്ലോക്കുകളുടെ സമയക്രമം നമ്മള്‍ തന്നെ മാറ്റേണ്ടിയിരിക്കുന്നു.

ഗ്രീന്‍വിച്ച് മീന്‍ ടൈമില്‍ നിന്ന് ബ്രിട്ടീഷ് സമ്മര്‍ ടൈമിലേക്ക് മാറുന്നതോടെ പകലിന്റെ ദൈര്‍ഘ്യം വര്‍ദ്ധിക്കും. സുര്യന്‍ അസ്തമിക്കാന്‍ വൈകുന്നതോടെ പലരുടെയും വിലപ്പെട്ട ഉറക്കത്തിന്റെ ഒരു മണിക്കൂര്‍ ദൈര്‍ഘ്യം കുറയും. സമയം മാറുന്നതിലെ പ്രധാന പ്രശ്‌നവും ഉറക്കം നഷ്ട്ടപ്പെടാനുള്ള സാധ്യതയുണ്ടെന്നതാണ്. സമയമാറ്റം ഔദ്യോഗികമായി സംഭവിക്കുക മാര്‍ച്ച് 25 ഞായര്‍ പുലര്‍ച്ചെ ഒരു മണിക്കാണ്. മാറ്റത്തിന് ശേഷം നമ്മുടെ ക്ലോക്കുകളില്‍ ഇപ്പോഴുള്ള സമയത്തേക്കാളും ഒരു മണിക്കൂര്‍ മുന്നിലായിരിക്കും യഥാര്‍ത്ഥ സമയം. ഒക്ടോബറില്‍ കൂടുതല്‍ ലഭിച്ചിരുന്ന ഉറക്കം ഇതോടു കൂടി ഇല്ലാതാകുമെന്ന് ചുരുക്കം. ഒക്ടോബര്‍ മാസത്തിലുള്ള രാത്രി ദൈര്‍ഘ്യത്തേക്കാള്‍ ഒരു മണിക്കൂറോളം ഇനിമുതല്‍ കുറയും. സമയത്തില്‍ വരുന്ന മാറ്റങ്ങളുമായ ജനങ്ങള്‍ താദാത്മ്യം പ്രാപിക്കാന്‍ ഒരാഴ്ച്ചയെങ്കിലുമെടുക്കുമെന്നാണ് കരുതുന്നത്. നിലവില്‍ വൈകിയുറങ്ങുന്നവര്‍ പുതിയ മാറ്റവുമായി പൊരുത്തപ്പെടാന്‍ ഒരാഴ്ച്ചയില്‍ കൂടുതലെടുക്കുമെന്നും വിലയിരുത്തുപ്പെടുന്നു.

ഒരു മണിക്കൂര്‍ ഉറക്കം നഷ്ടപ്പെടുന്നത് പോലും ഗൗരവമേറിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. സമയ ക്രമം മുന്നോട്ട് പോകുന്ന ഘട്ടങ്ങള്‍ റോഡപകടങ്ങളുടെ നിരക്കില്‍ ചെറിയ വര്‍ദ്ധനവുണ്ടാകുന്നതായി കണക്കുകള്‍ പറയുന്നു. ഉറക്കം നഷ്ടപ്പെടുന്ന ഘട്ടങ്ങളുണ്ടാകുന്നുവെന്ന് തോന്നുകയാണെങ്കില്‍ സ്ലീപ് കൗണ്‍സില്‍ നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങള്‍ ഒരുപക്ഷേ നിങ്ങള്‍ക്ക് ഉപകാരപ്രദമായേക്കാം.

സ്ലീപ് കൗണ്‍സില്‍ നിര്‍ദേശങ്ങള്‍ വായിക്കാം.

സാധാരണ തെരഞ്ഞെടുക്കുന്ന സമയത്തേക്കാളും നേരത്തെ ഉറങ്ങാന്‍ ശ്രമിക്കുക. പുതിയ സമയക്രമത്തിലെ മാറ്റത്തെ ബാധിക്കാത്ത വിധത്തില്‍ ഉറക്കത്തെ ക്രമീകരിക്കാന്‍ ഇതു വഴി കഴിയും. സാധാരണ ഞായര്‍ ദിവസങ്ങളിലെപ്പോലെ തന്നെ ആവശ്യാനുസൃതമുള്ള ഉറക്ക സമയം കണ്ടെത്തുവാന്‍ ശ്രമിക്കുക. വളരെ സോഫ്റ്റായതും പരുക്കനായതും ചെറുതും പഴയതുമായ ബെഡുകളില്‍ സുഖ നിദ്ര സാധ്യമാകില്ല. 7 വര്‍ഷത്തിലധികം പഴക്കം ചെന്ന ബെഡാണ് നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ അത് മാറ്റുക. കിടപ്പുമുറികളില്‍ കഴിവിന്റെ പരമാവധി വെളിച്ചെ കുറയ്ക്കാന്‍ ശ്രമിക്കുക.

പുറത്ത് ഇരുട്ടുള്ള സമയങ്ങളില്‍ മുറിക്കകത്ത് വലിയ പ്രകാശത്തിലുള്ള ബള്‍ബുകള്‍ ഓണ്‍ ചെയ്യാതിരിക്കുക. നല്ല ഉറക്കം ലഭിക്കുന്ന കാര്യങ്ങള്‍ ശീലമാക്കുക. മദ്യവും ഇതര ലഹരി ഉപയോഗങ്ങളുമെല്ലാം കുറച്ചുകൊണ്ടു വരികയും വായന പോലുള്ള കാര്യങ്ങള്‍ ശീലമാക്കുകയും ചെയ്യുക. കിടക്കുന്നതിന് മുന്‍പ് ഇളം ചൂടുള്ള പാല്‍ കുടിക്കുന്നതും നന്നാവും.

തോമസുകുട്ടി ഫ്രാന്‍സിസ്, ലിവര്‍പൂള്‍

ലിവര്‍പൂള്‍: പഴമയും പാരമ്പര്യവും കൊണ്ട് ക്രൈസ്തവികതയെ പാലൂട്ടി വളര്‍ത്തിയ ഇംഗ്ലണ്ടിലെ ഒരു പഴയ തുറമുഖ പട്ടണമാണ് ലിവര്‍പൂള്‍. ആ ലിവര്‍പൂള്‍ മണ്ണിലിതാ ഒരു കുടിയേറ്റ ജനതയുടെ സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുന്നു. കാലദേശ ഭേദമന്യേ ക്രൈസ്തവ മക്കളുടെ തനതായ വിശ്വാസ അനുഷ്ഠാനങ്ങളെ തങ്ങളുടെ ഭാഗവാക്കുകളാക്കുന്ന ഈ പവിത്ര ഭൂമിയില്‍ ഇതാ ലിവര്‍പൂളിലെ സീറോ മലബാര്‍ സഭാമക്കള്‍ക്ക് സ്വന്തമായി ഒരു ദേവാലയം ലഭ്യമായിരിക്കുന്നു. അതെ, Liverpool Litherland ലുള്ള ‘OUR LADY QUEEN OF PEACE’ എന്ന ദേവാലയം ലിവര്‍പൂളിലും പരിസര പ്രദേശങ്ങളിലുമുള്ള സീറോ മലബാര്‍ സഭാ മക്കള്‍ക്ക് ഇനി സ്വന്തം.

ഒരു ബില്യന്‍ പൗണ്ട് വിലമതിക്കുന്ന ഈ വലിയ ആധുനിക ദേവാലയം കേരളീയരായ സഭാമക്കള്‍ക്ക് ഇവിടുത്തെ ലത്തീന്‍ കത്തോലിക്കാ സഭ വെറും ഒരു പൗണ്ടിനാണ് നല്‍കിയിരിക്കുന്നുവെന്നുള്ളത് തികച്ചും പ്രസ്താവ യോഗ്യമാണ്. ഏകദേശം ഒരു ഏക്കറില്‍ ഏറെ വിസ്തൃതിയുള്ള ഒരു വലിയ കോമ്പൗണ്ടിനു നടുവിലായിട്ടാണ് ‘സമാധാനത്തിന്റെ രാജ്ഞി’ എന്ന നാമധേയത്തിലുള്ള മനോഹരമായ ഈ ദേവാലയം വിളങ്ങി നില്‍ക്കുന്നത്. അഞ്ഞൂറില്‍പരം വിശ്വാസികള്‍ക്ക് ഒന്നിച്ച് തിരുകര്‍മ്മങ്ങളില്‍ പങ്കുകൊള്ളാന്‍ വേണ്ട സ്ഥല സൗകര്യവും ഇതിനുള്ളിലുണ്ട്. ദേവാലയത്തിന് ചുറ്റും കാര്‍പാര്‍ക്കിങ് സൗകര്യം. ദേവാലയത്തോടു ചേര്‍ന്നു തന്നെയാണ് വൈദികര്‍ക്കുള്ള താമസ സൗകര്യവും. കൂടാതെ അഞ്ഞൂറോളം പേര്‍ക്ക് പങ്കെടുക്കാന്‍ പറ്റുന്ന വലിയ ഹാള്‍, അതിനനുസൃതമായ സ്റ്റേജുമൊക്കെ ഈ ദേവാലയത്തോട് ചേര്‍ന്നുണ്ട്.

നാളെ, മാര്‍ച്ച് 25 ഞായര്‍; ആഗോള ക്രൈസ്തവ സമൂഹം യേശു നാഥന്റെ ജെറുസലേമിലേക്കുള്ള രാജകീയ പ്രവേശനത്തിന്റെ മഹനീയമായ ഓര്‍മ്മ പുതുക്കുന്ന ‘ഓശാനതിരുനാള്‍’ ആചരിക്കുകയാണ്. നാളെ നടത്തപ്പെടുന്ന ആഘോഷപൂര്‍ണ്ണവും, ഭക്തിസാന്ദ്രവുമായ ഓശാന തിരുനാള്‍ തിരുകര്‍മ്മങ്ങളിലൂടെയാണ് ലിവര്‍പൂളിലെ സീറോ മലബാര്‍ സഭാമക്കള്‍ തങ്ങളുടെ ഈ ദേവാലയത്തിലെ പ്രഥമ തിരുകര്‍മ്മത്തിന് നാന്ദി കുറിക്കുന്നത്. പരിശുദ്ധ കന്യകാ മറിയത്തിന്റെ മംഗളവാര്‍ത്താ തിരുനാള്‍ ദിനം കൂടിയായ നാളെ തന്നെ ദൈവമാതാവിന്റെ നാമധേയത്തിലുള്ള തങ്ങളുടെ ഈ ദേവാലയത്തില്‍ തിരുകര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ കഴിയുന്നുവെന്ന അതീവ സന്തോഷത്തിലാണ് ഇവിടുത്തെ സീറോ മലബാര്‍ സഭാമക്കള്‍. ‘ഇതൊരു ദൈവനിശ്ചയം തന്നെ’. നാളത്തെ സുദിനം ഈ വിശ്വാസി സമൂഹത്തിന് ഒരു ഇരട്ടി മധുരമായി മാറ്റപ്പെടുകയാണ്.

ഇതിന്റെ ഔപചാരികമായ ഉദ്ഘാടനം മെയ് 12ന് ശനിയാഴ്ച അഭിവന്ദ്യ പിതാക്കന്മാരുടെയും, ബഹുമാനപ്പെട്ട വൈദികരുടെയും സന്യാസിനി സമൂഹത്തിന്റെയും മഹനീയമായ സാന്നിധ്യത്തില്‍ നടത്തപ്പെടുന്നതാായിരിക്കും. അന്നേദിവസം ഈ സമൂഹത്തിലെ ഒരു ഡസനോളം കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും നടത്തപ്പെടുന്നതാണ്. ക്രൈസ്തവികതയുടെ ക്യാപ്പിറ്റല്‍ എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ഈ മണ്ണില്‍, തങ്ങള്‍ക്ക് പൈതൃകമായി കിട്ടിയിരിക്കൂന്ന വിശ്വാസത്തിന്റെ വേരുറപ്പിക്കുവാനും അതിലൂടെ ഇങ്ങനെയൊരു വലിയ ദേവാലയം സ്വന്തമായി ലഭിക്കുവാനും കഴിഞ്ഞത് ഒരു യാദൃശ്ചികതയല്ല. മറിച്ച്, ഇതൊരു സ്വര്‍ഗ്ഗീയ നിശ്ചയം തന്നെ എന്നുറപ്പിച്ചു പറയാന്‍ കഴിയും.

ഒന്നര പതിറ്റാണ്ടു പിന്നിടുകയാണ് കേരളീയരായ കത്തോലിക്കാ സമൂഹം ലിവര്‍പൂളിലും പരിസര പ്രദേശങ്ങളിലും കുടിയേറിയിട്ട്. 2001 കാലഘട്ടത്തില്‍ ഒരു മലയാളി വൈദികന്‍ ആദ്യമായി ഇവിടെ നമ്മുടെ മാതൃ ഭാഷയില്‍ തന്നെ ദിവ്യബലി അര്‍പ്പിച്ചിരുന്നൂ. പിന്നീട് 2002 ന്റെ തുടക്കത്തോടുകൂടി ലിവര്‍പൂളിലെ ഫസാക്കേര്‍ലി ഭാഗത്തും മറ്റുമായി കുടിയേറിയിരുന്നഏതാനും കുടുംബങ്ങള്‍ രൂപം കൊടുത്ത പ്രാര്‍ത്ഥനാ കൂട്ടായ്മയിലൂടെയാണ് ലിവര്‍പൂളിലെ മലയാളി കത്തോലിക്കാ സമൂഹത്തിന്റെ എളിയ തുടക്കം. 2003 ജൂണ്‍ മാസം 27 ഞായര്‍, ലിവര്‍പൂള്‍ റോയല്‍ ഹോസ്പിറ്റലിനോട് ചേര്‍ന്നു സ്ഥിതിചെയ്യുന്ന തിരുഹൃദയ ദേവാലയത്തില്‍ വച്ച് നടത്തപ്പെട്ട ‘ദുക്‌റാന’തിരുനാള്‍ തിരുക്കര്‍മങ്ങളിലൂടെ ഈ വലിയ സമൂഹത്തിന്റെ ഇവിടെ വരെയുള്ള വളര്‍ച്ചയുടെ, അതിനായുള്ള പ്രയാണത്തിന്റെ തുടക്കംകുറിക്കപ്പെട്ടു. അങ്ങനെ തങ്ങളുടെ തനതായ പാരമ്പര്യ വിശ്വാസ അനുഷ്ഠാന കര്‍മ്മങ്ങളിലൂടെ കൈവരിക്കപ്പെട്ട ആത്മീയ ഉണര്‍വ്വിലൂടെ, അതു പകര്‍ന്നു നല്‍കാനെത്തിയ അജപാലകരിലൂടെ ലിവര്‍പൂള്‍ കേരളാ കാത്തലിക് കമ്മ്യൂണിറ്റി (LKCC)എന്ന പേരില്‍ ഒരു വലിയ വിശ്വാസ സമൂഹമായി മാറുവാന്‍ കഴിഞ്ഞിരിക്കുന്നു.

ഇന്ന് പൊതുവെ ലിവര്‍പൂള്‍ സമൂഹം എന്ന് വിശേഷിപ്പിക്കപ്പെടുന്നുവെങ്കിലും Liverpool, Fazakerly, Whiston, St.Helense, Warrington, Wigan & South Port എന്നീ വലുതും ചെറുതുമായ സീറോ മലബാര്‍ സഭാ മക്കളുടെ കൂട്ടായ്മയാണ് ഇന്ന് ഒരു ഇടയന്റെ കീഴില്‍ ഒരു വലിയ ആരാധനാലയത്തില്‍ ബലിയര്‍പ്പണത്തിനായി ഒത്തു ചേരുന്നത്. ഇങ്ങനെ ഒരു ദേവാലയം ഈ വലിയ സമൂഹത്തിന് സ്വന്തമാക്കാന്‍ നിതാന്ത പരിശ്രമം നടത്തി, ഒരു ജനതയുടെ ചിരകാലഭിലാഷം സഫലീകൃതമാക്കിയത് ഇടവക വികാരി ബഹുമാനപ്പെട്ട ജിനോ അരീക്കാട്ട് അച്ചന്‍ തന്നെയാണ്. ബ്രിട്ടന്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ അകമഴിഞ്ഞ പിന്തുണയും, ലിവര്‍പൂള്‍ ആര്‍ച്ച് ബിഷപ്പ് Most Rev. Malcolm Mahonന്റെയും ഇവിടുത്തെ ലത്തീന്‍ കത്തോലിക്കാ സമൂഹത്തിന്റെയും അകമഴിഞ്ഞ സഹകരണത്തിന്റെ ആകെ തുകയാണ് ഈ ആരാധനാലയം.

1965ല്‍ പണികഴിക്കപ്പെട്ടതാണ് മനോഹരമായ ഈ ദേവാലയം. കേവലം അരനൂറ്റാണ്ടു പിന്നിടുമ്പോഴും ദേവാലയത്തിന്റെ മനോഹാരിതയ്ക്ക് തെല്ലും മങ്ങലേല്‍ക്കാതെ പ്രശോഭിതയായി നില്‍ക്കുന്നുവെന്ന യാഥാര്‍ത്ഥ്യം മറച്ചു വയ്ക്കാനാവില്ല. ഈ ദേവാലയത്തിലെ തിരുക്കര്‍മങ്ങളുടെ ക്രമീകരണങ്ങള്‍ക്കും മറ്റുമായി ബഹു: ജിനോ അച്ചനോടൊപ്പം റോമില്‍സ് മാത്യു, പോള്‍ മംഗലശേരി, ജോ ജോസഫ്, ജോര്‍ജ് ജോസഫ്, ബിനു തോമസ് എന്നീ ട്രസ്റ്റിമാരും, ഊര്‍ജ്ജസ്വലരായ ഒരു പറ്റം കമ്മറ്റിയംഗങ്ങളും അക്ഷീണം യത്‌നിച്ചുവരുന്നു. ഇവരോടൊപ്പം ഈ വലിയ സമൂഹത്തിന്റെ വളര്‍ച്ചയുടെ പടവുകള്‍ താണ്ടാന്‍ ഉപകരണങ്ങളായിത്തീര്‍ന്ന മുന്‍കാല ഭരണസമിതിയംഗങ്ങളും ഉണര്‍വ്വേകി നിലകൊള്ളുന്നൂ.

ഇന്ന് സത്യവിശ്വാസത്തതിനുനേരെ ആധുനിക ജീവിതം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കു മുന്നില്‍ തങ്ങളുടെ വിശ്വാസവും പാരമ്പര്യാനുഷ്ഠാങ്ങളുമൊക്കെ ഇളം തലമുറയ്ക്ക് പകര്‍ന്നു കൊണ്ടു മുന്നോട്ടു പോകാന്‍ ശ്രമിക്കുകയാണ് ഇവിടുത്തെ സീറോ മലബാര്‍ സഭാമക്കള്‍. നാളെ ഞായര്‍ ഉച്ചകഴിഞ്ഞ് കൃത്യം 3 മണിക്ക് സമാധാനത്തിന്റെ രാജ്ഞിക്ക് ഭക്തിനിര്‍ഭരമായ ജപമാല സമര്‍പ്പിക്കും. തുടര്‍ന്ന് 3.30ന് ആഘോഷമായ ഓശാനയുടെ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. ദേവാലയത്തിനെ വലം വെച്ചുകൊണ്ട് കുരുത്തോല പ്രദക്ഷിണം നടത്തപ്പെടും.

വലിയ ആഴ്ചയിലെ തിരുകര്‍മ്മങ്ങള്‍.

*പെസഹാ വ്യാഴം
O4.30 pm ആരാധന, 05.30 PM വിശുദ്ധ കുര്‍ബ്ബാന
( കുട്ടികളുടെ കാലു കഴുകല്‍, അപ്പം മുറിക്കല്‍) വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം ആരാധന ആരംഭിക്കുന്നു. രാത്രി മുഴുവന്‍ ആരാധന.

*ദു:ഖവെള്ളി
രാവിലെ 09.30 ന് തിരുകര്‍മ്മങ്ങള്‍, ആഘോഷമായ കുരിശിന്റെ വഴി..

*ദു:ഖശനി – രാവിലെ 09.30 ന് വി.കുര്‍ബ്ബാന
(തിരിയും വെള്ളവും വെഞ്ചിരിക്കല്‍)

* ഈസ്റ്റര്‍ കുര്‍ബ്ബാന
ശനിയാഴ്ച രാത്രി 8.00 മണിക്ക്

പുതിയ ദേവാലയത്തിന്റെ അഡ്രസ്സ്

OUR LADY QUEEN OF PEACE CHURCH, LITHERLAND
74 KIRKSTONE R0AD WEST, LITHERLAND
L21 0EQ

ഷോട്ട് ഗണ്ണും 200 തിരകളുമായി സ്‌കൂളിലെത്തിയ 15കാരന്റെ മനസുമാറിയതോടെ ഒഴിവായത് വന്‍ ദുരന്തം. 12-ബോര്‍ ഷോട്ട്ഗണ്ണുമായി നനീറ്റണിലെ ഹയം ലെയിന്‍ സ്‌കൂളിലെത്തിയ ശേഷം 999ല്‍ വിളിച്ച് അറിയിച്ച വിദ്യാര്‍ത്ഥിക്ക് സെപ്റ്റംബറില്‍ വാര്‍വിക്ക് ക്രൗണ്‍ കോര്‍ട്ട് ആറ് വര്‍ഷത്തെ തടവ് വിധിച്ചെങ്കിലും കുട്ടിയെ വെറുതെ വിടാന്‍ ലേഡി ജസ്റ്റിസ് ഹാലെറ്റ് ഇപ്പോള്‍ വിധിച്ചിരിക്കുകയാണ്. കുട്ടിക്ക് ശിക്ഷയേക്കാള്‍ പരിചരണവും ശ്രദ്ധയുമാണ് വേണ്ടതെന്ന് ജഡ്ജ് പറഞ്ഞു. മാതൃകാ പുത്രന്‍ എന്നാണ് ലണ്ടനിലെ അപ്പീല്‍ കോര്‍ട്ട് ജഡ്ജിയായ ഇവര്‍ പേര് വെളിപ്പെടുത്താത്ത പതിനഞ്ചുകാരനെ വിശേഷിപ്പിച്ചത്.

കഴിഞ്ഞ ജൂണിലായിരുന്നു സംഭവമുണ്ടായത്. വസ്ത്രത്തില്‍ ഒളിപ്പിച്ചാണ് ഇയാള്‍ ഷോട്ട്ഗണ്‍ സ്‌കൂളില്‍ എത്തിച്ചത്. സ്‌കൂള്‍ കെട്ടിടത്തില്‍ ആരുമില്ലാത്ത സ്ഥലം കണ്ടെത്തി തോക്ക് ലോഡ് ചെയ്യാന്‍ കുട്ടി ശ്രമിച്ചു. പെട്ടെന്ന് തന്നെ താന്‍ ചെയ്യാനുദ്ദേശിച്ച കാര്യത്തെക്കുറിച്ച് ബോധവാനായ കുട്ടി തന്റെ മൊബൈല്‍ ഫോണില്‍ നിന്ന് 999ലേക്ക് വിളിക്കുകയും സ്‌കൂളിലെത്തിയ തന്റെ കയ്യില്‍ ഷോട്ട്ഗണ്ണും തിരകളുമുണ്ടെന്ന് വെളിപ്പെടുത്തുകയുമായിരുന്നു. എന്തിനാണ് ഇപ്രകാരം ചെയ്തതെന്ന് തനിക്ക് അറിയില്ലെന്നും രാവിലെ അകാരണമായി ദേഷ്യം തോന്നിയതിനാല്‍ ആര്‍ക്കെങ്കിലും നേരെ ഉപയോഗിക്കാനാണ് തോക്കെടുത്തതെന്നുമാണ് 999 ഓപ്പറേറ്ററോട് ഇയാള്‍ പറഞ്ഞത്.

കൊല ചെയ്യാനുള്ള ഉദ്ദേശ്യത്തോടെയാണ് തോക്ക് കൊണ്ടുവന്നതെന്നും തിരകളും ഒരു കത്തിയും തന്റെ കയ്യില്‍ ഉണ്ടെന്നും അവന്‍ വെളിപ്പെടുത്തി. ഒരു നിമിഷത്തേക്ക് ചിന്തിച്ചിരുന്നില്ലെങ്കില്‍ ഹീനമായ കുറ്റകൃത്യങ്ങളുടെ ചരിത്രത്തിലേക്ക് എഴുതിച്ചേര്‍ക്കാമായിരുന്ന സംഭവം ഉണ്ടാകുമായിരുന്നു എന്നാണ് കഴിഞ്ഞ വര്‍ഷം തടവുശിക്ഷ വിധിച്ചുകൊണ്ട് ജ്ഡജ് ആന്‍ഡ്രൂ ലോക്ക്ഹാര്‍ട്ട് ക്യുസി പറഞ്ഞത്. എന്നാല്‍ തോക്ക് ഉപയോഗിക്കാന്‍ വളരെ ചുരുങ്ങിയ നേരത്തേക്കുള്ള ചിന്ത മാത്രമേ ഇയാള്‍ക്കുണ്ടായിരുന്നുള്ളുവെന്ന് ജഡ്ജ് ഹാലെറ്റ് കണ്ടെത്തി. പെട്ടെന്ന് തന്നെ സ്വബോധത്തിലേക്ക് തിരിച്ചു വന്നുവെന്നും അവര്‍ പറഞ്ഞു.

കുട്ടി കടുത്ത വിഷാദരോഗത്തിനും സോഷ്യല്‍ ആന്‍ക്‌സൈറ്റിക്കും അടിമയായിരുന്നുവെന്നും ജഡ്ജ് ഹാലെറ്റ് പറഞ്ഞു. പ്രത്യേകതരം ഓട്ടിസം കുട്ടിക്കുണ്ടായിരുന്നുവെന്നും മുമ്പ് പലവിധത്തിലുള്ള ഭീഷണിപ്പെടുത്തലുകള്‍ക്കും പീഡനങ്ങള്‍ക്കും വിധേയനായിട്ടുണ്ടെന്നും കോടതി കണ്ടെത്തി. കുട്ടിയെ ജയിലില്‍ നിന്ന് മോചിതനാക്കിയതില്‍ സന്തോഷമുണ്ടെന്ന് മാതാപിതാക്കള്‍ പറഞ്ഞു. അവന്റെ മേലുണ്ടായിരുന്ന കുറ്റവാളി എന്ന മേല്‍വിലാസം മാറിയതില്‍ സന്തോഷമുണ്ട്. ഇനി അവന് ആവശ്യമായ പരിചരണം നല്‍കാന്‍ സാധിക്കുമെന്ന് മാതാപിതാക്കള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

50 മൈല്‍ സോണില്‍ അമിത വേഗതയില്‍ വാഹനമോടിച്ച് ഒരാളുടെ മരണത്തിന് കാരണമായ അപകടം വരുത്തിയ ഡ്രൈവര്‍ക്ക് 7 വര്‍ഷം തടവ് ശിക്ഷ. 27കാരനായ ഇന്ത്യന്‍ വംശജന്‍ വരണ്‍ജ്യോത് സിങ് കന്‍ഡോളയ്ക്കാണ് ലെസ്റ്റര്‍ ക്രൗണ്‍ കോടതി കടുത്ത ശിക്ഷ വിധിച്ചത്. ജനുവരി 13 ശനിയാഴ്ച്ച പുലര്‍ച്ചെയാണ് സംഭവം നടക്കുന്നത്. തന്റെ കാമുകിയുമായി നൈറ്റ് ഔട്ടിന് പോയ ശേഷം തിരികെ പോകുമ്പോഴാണ് അപകടമുണ്ടാകുന്നത്. അപകടസമയത്ത് ഇയാള്‍ മദ്യപിച്ചിരുന്നതായി പോലീസിന് സംശയമുണ്ട്. പക്ഷേ ആശുപത്രിയില്‍ വെച്ച് പോലീസുകാര്‍ ശേഖരിച്ച രക്ത സാമ്പിളുകള്‍ പരിശോധിക്കാന്‍ കന്‍ഡോള വിസമ്മതിച്ചതിനാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അപകട സമയത്ത് ഇയാള്‍ ഏതാണ്ട് 100 മൈല്‍ സ്പീഡിലാണ് വാഹനമോടിച്ചിരുന്നത്. അമിത വേഗതയില്‍ ഒരു വാനിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ സമീപത്തുള്ള പോസ്റ്റില്‍ കാറിടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കാമുകി താന്‍വി മക്വാന സംഭവ സ്ഥലത്ത് വെച്ചു തന്നെ കൊല്ലപ്പെട്ടു.

പോലീസ് ചോദ്യം ചെയ്യുന്നതിനു മുമ്പായി രാജ്യം വിടാനായിരുന്നു കന്‍ഡോളയുടെ തീരുമാനം. ഇതിനായി ഇന്ത്യയിലേക്കുള്ള വണ്‍വേ വിമാന ടിക്കറ്റ് ഇയാള്‍ ബുക്ക് ചെയ്തിരുന്നതായി ലെസ്റ്റര്‍ ക്രൗണ്‍ കോടതിയെ പ്രോസിക്യൂട്ടര്‍ അറിയിച്ചു. ഇന്ത്യയിലേക്ക് കടക്കാനുള്ള ഇയാളുടെ തീരുമാനം മുന്‍കൂട്ടി അറിഞ്ഞ പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ആഷ്ബിക്ക് സമീപമുുള്ള എ 512 പാതയിലാണ്അപകടമുണ്ടായത്. അപകടത്തില്‍ കന്‍ഡോളയുടെ മെഴ്‌സിഡസ് സി200 കാര്‍ കരണം മറിഞ്ഞതായി പോലീസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 6 വര്‍ഷവും 9 മാസവും വാഹനമോടിക്കുന്നതില്‍ നിന്നും സിങ്-കന്‍ഡോളയെ കോടതി വിലക്കിയിട്ടുണ്ട്. ശിക്ഷാ കാലവധിക്ക് ശേഷം ഇയാളെ ഇന്ത്യയിലേക്ക് നാടുകടത്തുമെന്നും കോടതി വിധിയില്‍ പറയുന്നു.

അശ്രദ്ധമായി വാഹനമോടിച്ച് ഒരാളുടെ മരണത്തിന് കാരണമായെന്നതാണ് കന്‍ഡോളയ്‌ക്കെതിരെ ചുമത്തപ്പെട്ടിരിക്കുന്ന കുറ്റം. രക്തപരിശോധനയ്ക്കായി സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചതും കുറ്റകരമായ പ്രവൃത്തിയായി പോലീസ് കണക്കിലെടുത്തിട്ടുണ്ട്. ഇയാളെ പരിശോധിച്ച ഡോക്ടര്‍മാര്‍ മദ്യത്തിന്റെ മണമുണ്ടായിരുന്നതായി കോടതിയെ അറിയിച്ചിട്ടുണ്ട്. അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇയാള്‍ നാല് ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് ആശുപത്രി വിട്ടത്. സംഭവത്തിന് ശേഷം ജനുവരി 26ന് പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും ചോദ്യം ചെയ്യല്‍ ഫെബ്രുവരി 2ലേക്ക് മാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് ബുക്ക് ചെയ്തുവെന്ന് മനസ്സിലാക്കിയ പോലീസ് ഇയാളെ ജനുവരി 27ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

നോട്ടിംഗ്ഹാമില്‍ മലയാളിയായ സിറിയക് ജോസഫിന്റെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ ശിക്ഷ പ്രഖ്യാപിച്ചു. എട്ട് പേരുടെ മരണത്തിന് ഇടയാക്കിയ എം വണ്‍ മിനി ബസ് ദുരന്തത്തിന് കാരണക്കാരായ ഡ്രൈവര്‍മാര്‍ക്ക് 17 വര്‍ഷം തടവാണ് ശിക്ഷയായി ലഭിച്ചത്. അപകടത്തില്‍ നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. റൈസാര്‍ഡ് മാസീറാക്ക് എന്ന പോളണ്ട് വംശജനായ ഡ്രൈവര്‍ക്ക് 14 വര്‍ഷം തടവും മിനിബസിന് പിന്നില്‍ വന്നിടിച്ച ഫെഡ്എക്‌സ് ലോറിയുടെ ഡ്രൈവര്‍ ഡേവിഡ് വാഗ്‌സ്റ്റാഫിന് മൂന്ന് വര്‍ഷവും നാല് മാസവും തടവുമാണ് വിധിച്ചത്. എയില്‍സ്ബറി ക്രൗണ്‍ കോടതിയാണ് ഇവര്‍ക്കുള്ള ശിക്ഷ പ്രഖ്യാപിച്ചത്.

എം വണില്‍ നിര്‍ത്തിയിട്ടിരുന്ന മാസീറാക്കിന്റെ വാഹനത്തെ കടന്നുപോകാന്‍ ശ്രമിക്കുന്നതിനിടെ വാഗ്സ്റ്റാഫിന്റെ ലോറി മിനിബസിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ രണ്ട് ലോറികളുടെയും ഇടയില്‍ മിനിബസ് ഞെരിഞ്ഞമര്‍ന്നു. മാസീറാക്ക് മദ്യലഹരിയിലായിരുന്നെന്ന് പിന്നീട് സ്ഥിരീകരിച്ചു. വാഗ്സ്റ്റാഫ് തന്റെ വാഹനം ക്രൂസ് കണ്‍ട്രോളിലായിരുന്നു ഓടിച്ചിരുന്നത്. ഇയാള്‍ ഹാന്‍ഡ്‌സ്ഫ്രീയില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും വ്യക്തമായി. ഇടിക്കുന്നതിനു തൊട്ടുമുമ്പായി തനിക്കു മുന്നിലുള്ള വാഹനങ്ങള്‍ വാഗ്സ്റ്റാഫ് കണ്ടെങ്കിലും ബ്രേക്ക് ചെയ്യാനോ വാഹനം തിരിക്കാനോ ഇയാള്‍ ശ്രമിച്ചില്ലെന്നും വ്യക്തമായിരുന്നു.

മോട്ടോര്‍വേയില്‍ നിര്‍ത്തിയിട്ടിരുന്ന മാസീറാക്കിന്റെ വാഹനമാണ് അപകടത്തിന് കാരണമായത്. ഇയാള്‍ അപകടത്തിനു മുമ്പായി രണ്ടു മണക്കൂറോളം അശ്രദ്ധമായി വാഹനമോടിച്ചിരുന്നുവെന്ന് കോടതി കണ്ടെത്തി. സൈഡര്‍ ക്യാനുകള്‍ വാഹനത്തിന്റെ ക്യാബിനില്‍ നിന്ന് കണ്ടെത്തിയത് ഇയാള്‍ ഡ്രൈവിംഗിനിടയില്‍ മദ്യപിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്നുവെന്ന് കോടതി പറഞ്ഞു. പല തവണ പിടിക്കപ്പെട്ടിരുന്നതിനാല്‍ ഇയാളുടെ പ്രൊഫഷണല്‍ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കിയിരുന്നു. അശ്രദ്ധമായി വാഹനമോടിച്ച് മരണത്തിന് കാരണമായതിന് എട്ട് കൗണ്ടുകളിലും അശ്രദ്ധമായ ഡ്രൈവിംഗിന് നാല് കൗണ്ടുകളിലും ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി. അശ്രദ്ധമായ ഡ്രൈവിംഗിലൂടെ മരണത്തിന് കാരണമായതില്‍ എട്ട് കൗണ്ടുകള്‍ ചുമത്തിയിരുന്നെങ്കിലും വാഗ്സ്റ്റാഫിനെ പിന്നീട് ഇതില്‍ നിന്ന് കുറ്റവിമുക്തനാക്കിയിരുന്നു.

കഴിഞ്ഞ ഓഗസ്റ്റ് 26ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടമുണ്ടായത്. ആറ് പുരുഷന്‍മാരും രണ്ട് സ്ത്രീകളുമാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. 26 വര്‍ഷങ്ങള്‍ക്കിടയിലുണ്ടാകുന്ന ഏറ്റവും ഭയാനകമായ അപകടമാണ് ഇതെന്ന് ജഡ്ജ് ഫ്രാന്‍സിസ് ഷെറിഡന്‍ പറഞ്ഞു. ഇതുപോലൊരു അപകടം ഇനി ഉണ്ടാകാതിരിക്കട്ടെയെന്നായിരുന്നു സിറിയക് ജോസഫിന്റെ കുടുംബം പ്രതികരിച്ചത്. ഇത്തരം അപകടങ്ങള്‍ പ്രതിരോധിക്കാന്‍ നടപടികളുണ്ടാകണം. ക്യാബിനുകള്‍ നിരീക്ഷിക്കാന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും സുഹൃത്തുക്കളും ബന്ധുക്കളും ആവശ്യപ്പെട്ടു.

Copyright © . All rights reserved