മോസ്‌കോ: റഷ്യ പുതിയ ക്രിപ്‌റ്റോകറന്‍സി പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ട്. ക്രിപ്‌റ്റോറൂബിള്‍ എന്ന പേരില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഡിജിറ്റല്‍ നാണയം പ്രഖ്യാപിച്ചതായാണ് വിവരം. നാണയത്തെക്കുറിച്ചുള്ള വിവരങ്ങള്‍ റഷ്യന്‍ കമ്യൂണിക്കേഷന്‍സ് ആന്‍ഡ് മാസ് മീഡിയ മന്ത്രി നിക്കോളായ നികിഫോറോവ് പുറത്തുവിട്ടു. മോസ്‌കോ ക്യാപിറ്റല്‍ ക്ലബിലെ യോഗത്തില്‍ വെച്ചാണ് മന്ത്രി ഇക്കാര്യം അറിയിച്ചതെന്ന് എഐഎഫ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
റഷ്യന്‍ സെന്‍ട്രല്‍ ബാങ്കിനോട് കഴിഞ്ഞയാഴ്ച ക്രിപ്‌റ്റോകറന്‍സികള്‍ക്കെതിരായി അനാവശ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തരുതെന്ന് പുടിന്‍ നിര്‍ദേശിച്ചതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇതിനെ സ്ഥിരീകരിച്ചുകൊണ്ടാണ് നികിഫോറോവിന്റെ പ്രസ്താവന. നാം ക്രിപ്‌റ്റോകറന്‍സി പുറത്തിറക്കുമെന്ന കാര്യം ഉറപ്പിച്ചു പറയാം. രണ്ടു മാസത്തില്‍ അത് പുറത്തിറക്കിയില്ലെങ്കില്‍ യൂറേഷ്യന്‍ സാമ്പത്തിക മേഖലയിലുള്ള നമ്മുടെ അയല്‍ രാജ്യങ്ങള്‍ അവ പുറത്തിറക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
വളരെ വേഗത്തില്‍ ക്രിപ്‌റ്റോറൂബിള്‍ പുറത്തിറക്കുമെന്ന പ്രത്യാശയാണ് നികിഫോറോവ് പങ്കുവെക്കുന്നത്. വ്യക്തിഗത ആദായ നികുതി വരുമാനം വര്‍ദ്ധിക്കാന്‍ ഈ കറന്‍സി അവതരിപ്പിക്കുന്നതിലൂടെ സാധിക്കുമെന്നാണ് ഉദ്യോഗസ്ഥരും അവകാശപ്പെടുന്നത്. ഇപ്പോള്‍ 13 ശതമാനമാണ് രാജ്യത്തിന്റെ ഇന്‍കം ടാക്‌സ് നിരക്ക്. ഈ നിരക്ക് 2018ല്‍ പുനര്‍നിര്‍ണ്ണയിച്ച് 2019ല്‍ നടപ്പാക്കാന്‍ പുടിന്‍ ഉത്തരവിട്ടിട്ടുണ്ട്. സാമ്പത്തിക വളര്‍ച്ചയെ ഉദ്ദീപിപ്പിക്കാന്‍ ഇതി സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബിനോയി ജോസഫ്
യൂറോപ്പിനു പുറത്തു നിന്നുള്ള രാജ്യങ്ങളിലെ ഹെൽത്ത് പ്രഫഷണലുകൾക്ക് യുകെയിലെ നഴ്സസ് ആൻഡ് മിഡ് വൈഫറി കൗൺസിലിൽ രജിസ്റ്റർ ചെയ്യാനുള്ള അടിസ്ഥാന ഇംഗ്ലീഷ് പരിജ്ഞാനത്തിൻറെ യോഗ്യത തെളിയിക്കാൻ IELTS ന് പുറമേ ഒക്കുപ്പേഷണൽ ഇംഗ്ലീഷ് ടെസ്റ്റ് (OET) യും ഇനി മുതൽ ഉപയോഗിക്കാം. 2017 നവംബർ ഒന്നു മുതൽ OET യും NMC രജിസ്ട്രേഷന് യോഗ്യതയായിരിക്കും. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള നഴ്സുമാരുടെ യുകെ രജിസ്ട്രേഷനിൽ വന്ന കുറവും യുകെയിൽ നിലവിൽ 40,000 നഴ്സിംഗ് വേക്കൻസികൾ ഉള്ളതുമാണ് NMC യെ ഇങ്ങനെ ഒരു തീരുമാനത്തിന് പ്രേരിപ്പിച്ചത്. ഇംഗ്ളീഷ് സംസാരിക്കുന്ന ഓസ്ട്രേലിയ, ക്യാനഡ, സൗത്ത് ആഫ്രിക്ക, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർ പോലും IELTS പാസാകാൻ ബുദ്ധിമുട്ടുന്ന സാഹചര്യവും NMC യുടെ പുതിയ പരിഷ്കാരങ്ങളുടെ പിന്നിലുണ്ട്. ബ്രെക്സിറ്റ് ഭീതിയിൽ യൂറോപ്പിൽ നിന്നും യുകെയിലേയ്ക്കുള്ള കുടിയേറ്റത്തിൽ വന്ന കുറവും പബ്ലിക്ക് കൺസൽട്ടേഷൻ നടത്താൻ NMC യെ പ്രേരിപ്പിച്ചു.
ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ OET ടെസ്റ്റ് സെന്ററുകൾ ഉണ്ട്. ഇന്ത്യയിൽ കൊച്ചിയടക്കം പ്രധാന നഗരങ്ങളിൽ എല്ലാം OET ടെസ്റ്റ് സെൻറുകൾ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ഡൽഹി, ചെന്നൈ, ബാംഗ്ളൂർ, മുംബൈ, ഹൈദരാബാദ്, കോൽക്കത്ത എന്നിവിടങ്ങളിലും ടെസ്റ്റ് എഴുതാം. കൊച്ചിയിൽ ഷിപ്പ് യാർഡിനു എതിർവശത്തുള്ള പ്ലാനറ്റ് എഡ്യൂ എക്സാംസ് പ്രൈവറ്റ് ലിമിറ്റഡാണ് ടെസ്റ്റ് നടത്തുന്നത്.
എന്താണ് ഒക്കുപ്പേഷണൽ ഇംഗ്ലീഷ് ടെസ്റ്റ് ( OET)?
ഒക്കുപ്പേഷണൽ ഇംഗ്ലീഷ് ടെസ്റ്റ് അല്ലെങ്കിൽ OET എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇന്റർനാഷണൽ ഇംഗ്ലീഷ് ലാഗ്വേജ് ടെസ്റ്റ് ഹെൽത്ത് കെയർ സെക്ടറിൽ ജോലി ചെയ്യുന്നവർക്ക് വേണ്ടിയുള്ളതാണ്. ഡെൻറിസ്ട്രി, ഡയറ്റിക്സ്, മെഡിസിൻ, നഴ്സിംഗ്, ഒക്കുപ്പേഷണൽ തെറാപ്പി, ഒപ്ടോമെസ്ട്രി, ഫാർമസി, ഫിസിയോതെറാപ്പി, പോഡിയാട്രി, റേഡിയോഗ്രാഫി, സ്പീച്ച് പതോളജി, വെറ്റിനറി സയൻസ് എന്നീ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്കാണ് OET യിൽ ഇംഗ്ലീഷ് പരിജ്ഞാനം തെളിയിക്കാവുന്നത്.
നാല് സബ് ടെസ്റ്റുകളാണ് OET യിൽ ഉള്ളത്. ഏകദേശം 50 മിനിട്ട് നീണ്ടു നിൽക്കുന്ന ലിസണിംഗ്, 60 മിനിട്ടിന്റെ റീഡിംഗ്, 45 മിനിട്ടിൻറെ റൈറ്റിംഗ്, 20 മിനിട്ടോളം ദൈർഘ്യം വരുന്ന സ്പീക്കിംഗ് എന്നിവ. ലിസണിംഗ് ടെസ്റ്റിന് രണ്ടു പാർട്ടുകൾ ഉണ്ട്. പാർട്ട് എയിൽ ഹെൽത്ത് പ്രഫഷണലും പേഷ്യന്റും തമ്മിൽ നടക്കുന്ന റെക്കോർഡ് ചെയ്ത സംഭാഷണം കേട്ടതിനു ശേഷം അതുമായി ബന്ധപ്പെട്ട നോട്ടുകൾ തയ്യാറാക്കണം. പാർട്ട് ബിയിൽ ആരോഗ്യ സംബന്ധമായ ഒരു വിഷയത്തെക്കുറിച്ച് ഹെൽത്ത് പ്രഫഷണൽ നല്കുന്ന ലഘു വിശദീകരണത്തെ ആസ്പദമാക്കിയുള്ള ചോദ്യങ്ങൾക്ക് ഉത്തരം നല്കണം. ഓരോ റെക്കോർഡും ഒരിക്കൽ മാത്രമേ കേൾക്കാൻ സാധിക്കുകയുള്ളൂ. കേൾക്കുന്നതിനിടയിൽ തന്നെ ഉത്തരം എഴുതണം.
റീഡിംഗ് ടെസ്റ്റിലെ പാർട്ട് എ 15 മിനിട്ട് നീണ്ടു നിൽക്കുന്നതാണ്. പരീക്ഷാർത്ഥികൾ മൂന്നോ നാലോ ഷോർട്ട് ടെക്സ്റ്റുകൾ വായിച്ചതിനുശേഷം അവയുടെ സമ്മറിയായി നല്കിയിരിക്കുന്ന പാരഗ്രാഫിൽ വിട്ടു പോയിരിക്കുന്നവ വാക്കുകൾ ചേർത്ത് എഴുതണം. 25-35 ഗ്യാപ്പുകൾ അനുയോജ്യമായ വാക്കുകൾ ഉപയോഗിച്ച് പൂരിപ്പിക്കണം. സമയ ബന്ധിതമായി കാര്യങ്ങൾ വായിച്ച് മനസിലാക്കാനുള്ള കഴിവു തെളിയിക്കാനാണിത്. പാർട്ട് ബിയ്ക്ക് 45 മിനിട്ട് സമയമുണ്ട്. ഈ ടെസ്റ്റിൽ ഹെൽത്ത് കെയറുമായി ബന്ധപ്പെട്ട 600-മുതൽ 800 വരെ വാക്കുകൾ ഉള്ള പാസേജ് വായിച്ചതിനു ശേഷം 16 മുതൽ 20 വരെ മൾട്ടിപ്പിൽ ചോയ്സ് ചോദ്യങ്ങൾക്ക് ഉത്തരമെഴുതണം.
45 മിനിട്ടാണ് റൈറ്റിംഗ് ടെസ്റ്റിന് ഉള്ളത്. തികച്ചും പ്രഫഷനുമായി ബന്ധപ്പെട്ട ടെസ്റ്റാണിത്. പരീക്ഷാർത്ഥികൾ ഒരു റഫറൽ ലെറ്റർ തയ്യാറാക്കാനാണ് ആവശ്യപ്പെടുക. പ്രഫഷന്റെ വ്യത്യാസമനുസരിച്ച് റഫറലിനു പുറമേ ട്രാൻസ്ഫർ അല്ലെങ്കിൽ ഡിസ്ചാർജ് ലെറ്റർ, പേഷ്യന്റ്, കെയറർ അഡ് വൈസ് ലെറ്റർ എന്നിവയും തയ്യാറാക്കാൻ ആവശ്യപ്പെടാറുണ്ട്. ലെറ്ററിൽ ഉൾപ്പെടുത്താനുള്ള കേസ് നോട്ടുകൾ നല്കും. ഗ്രാമറും ശരിയായ വാക്കുകളുടെ ഉപയോഗവും കോംബ്രിഹെൻഷനും എഴുതുന്ന ലേഔട്ടും അനുസരിച്ച് ഗ്രേഡിംഗ് ലഭിക്കും.
സ്പീക്കിംഗ് ടെസ്റ്റിൽ ഇന്റർവ്യൂവറുമായി വൺ ടു വൺ സംഭാഷണവും റോൾ പ്ലേയും ഉണ്ടാവും. പരീക്ഷാർത്ഥിയുടെ പ്രഫഷണൽ ബാക്ക്ഗ്രൗണ്ട് സംബന്ധമായ ഒരു വാം അപ്പ് ഇന്റർവ്യു ആണ് ആദ്യം നടക്കുക. അതിനു ശേഷം രണ്ട് റോൾ പ്ലേ ഉണ്ടാവും. ഇതിന് തയ്യാറാകാൻ 2-3 മിനിട്ട് ലഭിക്കും. റോൾ പ്ലേ അഞ്ചു മിനിട്ടോളം നീണ്ടു നിൽക്കും. പരീക്ഷാർത്ഥി ഇതിൽ തങ്ങളുടെ പ്രഫഷണൽ റോൾ കൈകാര്യം ചെയ്യണം. OET യുടെ നാല് ടെസ്റ്റുകളും A മുതൽ E വരെ ഗ്രേഡ് ചെയ്തിട്ടുണ്ട്. ലിസണിംഗിനും റീഡിംഗിനും ഗ്രേഡുമായി ബന്ധപ്പെടുത്തുന്ന ഒരു നിശ്ചിത സ്കോർ സെറ്റ് ചെയ്തിട്ടില്ല. റൈറ്റിംഗിലും റീഡിംഗിലും രണ്ടു ഇൻഡിപെഡന്റ് അസ്സസ്സർമാർ നടത്തുന്ന സ്റ്റാറ്റിസ്റ്റിക്കൽ അനാലിസിസ് വഴിയാണ് ഗ്രേഡ് കണ്ടെത്തുക. വിവിധ ഗ്രേഡുകളുടെ വിവരണം താഴെക്കൊടുത്തിരിക്കുന്നു.
ഓരോ വർഷവും 12 ഓളം ടെസ്റ്റുകൾ ഓരോ കേന്ദ്രങ്ങളിലും നടത്താറുണ്ട്. ഏകദേശം 16 ബിസിനസ് ഡേയ്ക്കുള്ളിൽ റിസൽട്ട് പബ്ളിഷ് ചെയ്യും. ഒറ്റ സിറ്റിംഗിൽ ഓരോ ടെസ്റ്റിനും B ഗ്രേഡ് എങ്കിലും കരസ്ഥമാക്കിയ വരെയാണ് ഓർഗനൈസേഷനുകൾ സാധാരണരീതിയിൽ ക്വാളിഫൈ ചെയ്തതായി കണക്കാക്കാറുള്ളത്. OET യുടെ ഓൺലൈൻ പ്രൊഫൈലിൽ ലേറ്റസ്റ്റ് ടെസ്റ്റ് ഗ്രേഡുകൾ പോസ്റ്റ് ചെയ്യപ്പെടും. വിവിധ ബോർഡുകളും കൗൺസിലുകളും ടെസ്റ്റിന് നല്കുന്ന വാലിഡിറ്റി പീരിയഡ് വ്യത്യസ്തമാണ്. മിക്ക സ്ഥാപനങ്ങളും രണ്ടു വർഷത്തെയ്ക്ക് മാത്രമേ ടെസ്റ്റ് സർട്ടിഫിക്കറ്റിനെ പരിഗണിക്കാറുള്ളൂ.
ലണ്ടന്‍: പ്രവാസി ഇന്ത്യക്കാര്‍ ലോകമെങ്ങും വ്യാപിച്ചതോടെ ആഗോള ഉല്‍സവമായി മാറിയ ദീപാവലി ആഘോഷങ്ങള്‍ ലണ്ടന്‍ ഉള്‍പ്പെടെയുള്ള ബ്രിട്ടീഷ് നഗരങ്ങളില്‍ പൊടിപൊടിക്കുകയാണ്. വീടുകള്‍ നിറദീപങ്ങള്‍കൊണ്ട് അലങ്കരിച്ചും തെരുവോരങ്ങളിലും കെട്ടിടങ്ങളിലും വൈദ്യുതാലങ്കാരങ്ങള്‍ തീര്‍ത്തും പ്രവാസി ഇന്ത്യക്കാര്‍ ദീപാവലി ആഘോഷിക്കുകയാണ്. ക്രിസ്മസിനെയും പുതുവല്‍സരത്തെയും വെല്ലുന്ന കരിമരുന്നു കലാപ്രകടനങ്ങളും ആഘോഷത്തിന് മാറ്റുകൂട്ടുന്നു. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും അയല്‍ക്കാര്‍ക്കും സമ്മാനങ്ങള്‍ നല്‍കിയും മധുരപലഹാരങ്ങളും വിതരണം ചെയ്തുമാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളുടെ ദീപാവലി.
ക്രിസ്മസ് കഴിഞ്ഞാല്‍ ബ്രിട്ടനിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉല്‍സവമായി മാറിക്കഴിഞ്ഞ ദീപാവലിക്ക് ബ്രിട്ടീഷ് സര്‍ക്കാരും നഗരഭരണകര്‍ത്താക്കളും ഏറെ പ്രാധാന്യമാണ് നല്‍കുന്നത്. ‘ലൈറ്റ് അപ് ലണ്ടന്‍’ എന്നപേരില്‍ ‘ലണ്ടന്‍ ഐ’യെ വ്യത്യസ്ത വര്‍ണങ്ങളില്‍ അണിയിച്ചൊരുക്കി ബ്രിട്ടീഷ് സര്‍ക്കാര്‍ ഇന്ത്യക്കാര്‍ക്ക് ദീപാവലി സമ്മാനമൊരുക്കി. ആ വര്‍ണവെളിച്ചത്തെ ഭീകരാക്രമണങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കും ഗ്രെന്‍ഫെല്‍ ടവര്‍ ദുരന്തത്തില്‍ മരിച്ചവര്‍ക്കും സമര്‍പ്പിച്ച് ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ യാഷ് കുമാര്‍ സിന്‍ഹ ബ്രിട്ടണ് പ്രവാസി ഇന്ത്യക്കാരുടെ ഐക്യദാര്‍ഢ്യവും നന്ദിയും അറിയിച്ചു. ബ്രിട്ടീഷ് പാര്‍ലമെന്റിലെ ഇന്ത്യന്‍ വംശജരായ എംപിമാര്‍ക്കൊപ്പം ലൈറ്റ് അപ് ലണ്ടന്‍ പരിപാടിയുടെ സ്വിച്ച് ഓണ്‍ നിര്‍വഹിച്ച് ബ്രിട്ടണിലെ ദീപാവലി ആഘോഷങ്ങള്‍ക്ക് ഹൈക്കമ്മിഷണറാണ് ഔദ്യോഗിക തുടക്കം കുറിച്ചത്.
തിങ്കളാഴ്ച രാത്രി പ്രധാനമന്ത്രി തെരേസ മേയുടെ ഡൌണിംങ് സ്ട്രീറ്റിലെ പത്താം നമ്പര്‍ വസതിയിലും പ്രത്യേകം ദീപാവലി ആഘോഷങ്ങള്‍ നടന്നു. ബ്രക്‌സിറ്റ് ചര്‍ച്ചകള്‍ക്കായി ബ്രസല്‍സിലായിരുന്ന പ്രധാനമന്ത്രിയുടെ അസാന്നിധ്യത്തില്‍ ഇന്ത്യന്‍ വംശജയായ കാബിനറ്റ് മന്ത്രി പ്രീതി പട്ടേലാണ് ഈ ആഘോഷങ്ങള്‍ക്ക് ആതിഥ്യം വഹിച്ചത്. ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ മുഖ്യാതിഥിയായ ഈ ആഘോഷത്തില്‍ രാമായണകഥയെ ആസ്പദമാക്കിയുള്ള നൃത്തപരിപാടികള്‍ വരെയുണ്ടായി.
മഹാവിഷ്ണു നരകാസുരനെ നിഗ്രഹിക്കുന്ന വിശ്വാസകഥയെ ഉരുട്ടിനുമേല്‍ വെളിച്ചത്തിന്റെ വിജയമായി വ്യാഖ്യാനിക്കുന്ന ദീപാവലി, ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ദേവതയായ ലക്ഷ്മീദേവിയെ പ്രത്യേകമായി ആരാധിക്കാനുള്ള അവസരംകൂടിയാണ്. ബിസിനസ് വര്‍ഷത്തിന്റെ തുടക്കമായി കരുതുന്നതിനാല്‍ പുതിയ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കാനുള്ള നല്ലദിനമായും ദീപാവലി കുറിക്കപ്പെടുന്നു.
ബ്രിട്ടനിലെ ഏറ്റവും വലിയ പ്രവാസി സമൂഹമാണ് ഇന്ത്യക്കാര്‍. അതുതന്നെയാണ് ദീപാവലിയെ ഇവിടെ വലിയ ആഘോഷമാക്കി മാറ്റുന്നതും. ബ്രിട്ടനിലാകെ പതിനഞ്ചു ലക്ഷത്തിലേറെ ഇന്ത്യക്കാരുണ്ടെന്നാണ് ഏകദേശ കണക്ക്. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ രണ്ടര ശതമാനത്തോളമാണിത്. ഇതില്‍ ഏറെപ്പേരും താമസിക്കുന്നത് ലണ്ടന്‍ നഗരത്തിലും മറ്റ് വന്‍ നഗരങ്ങളിലുമാണ്. ബ്രിട്ടീഷ് നഗരങ്ങളിലെ പ്രധാനപ്പെട്ട ആഘോഷമാക്കി ദീപാവലിയെ മാറ്റുന്നതും ഇന്ത്യക്കാരുടെ ഈ സജീവ സാന്നിധ്യമാണ്.
എല്ലാവര്‍ഷവും എലിസബത്ത് രാജ്ഞിയും ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഇന്ത്യക്കാര്‍ക്ക് ദീപാവലി ആശംസകള്‍ നേരാറുണ്ട്. ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്റെ നേതൃത്വത്തില്‍ എല്ലാവര്‍ഷവും ഔദ്യോഗികമായും ദീപാവലി ആഘോഷിക്കുന്നു.
ലണ്ടന് പുറമേ യുകെയിലെ മറ്റ് പ്രമുഖ നഗരങ്ങളിലും ദീപാവലി ആഘോഷിക്കാന്‍ വന്‍ ഒരുക്കങ്ങളാണ് നടന്നു വരുന്നത്. യൂറോപ്പില്‍ ഏറ്റവും അധികം ഇന്ത്യക്കാര്‍ അധിവസിക്കുന്ന ലെസ്റ്ററില്‍ സിറ്റി കൌണ്‍സിലിന്റെ നേതൃത്വത്തില്‍ വന്‍ ആഘോഷ പരിപാടികള്‍ ആണ് ഒരുക്കിയിരിക്കുന്നത്. ദീപാലങ്കരങ്ങളാല്‍ തെരുവീഥികള്‍ മുഴുവന്‍ അണിയിച്ചൊരുക്കിയിരിക്കുന്ന ഇവിടെ ഇന്ന് കരിമരുന്നു കലാപ്രകടനം ഉള്‍പ്പെടെ വലിയ ആഘോഷം നടക്കും.
വാഷിംഗ്ടണ്‍: സോഷ്യല്‍ മീഡിയയില്‍ കത്തിപ്പടരുന്ന മീ ടൂ ക്യാംപെയിനില്‍ കൂടുതല്‍ തുറന്നുപറച്ചിലുകള്‍. അമേരിക്കന്‍ ജിനാസ്റ്റിക് ടീം ഡോക്ടര്‍ തന്നെ പീഡിപ്പിച്ചതായി ഒളിമ്പിക്‌സില്‍ രണ്ട് തവണ മെഡല്‍ നേടിയ മക് കൈല മറോണി വെളിപ്പെടുത്തി. ചെറുപ്പത്തില്‍ ജിനാംസ്റ്റിക് ടീമിലെത്തിയതു മുതല്‍ തന്നെ പീഡിപ്പിക്കാന്‍ ആരംഭിച്ച ഡോക്ടര്‍ പിന്നീട് അത് തുടരുകയായിരുന്നുവെന്ന് മറോണി വെളിപ്പെടുത്തുന്നു. അമേരിക്കന്‍ ജിംനാസ്റ്റിക് ടീമിന്റെ ഡോക്ടറായിരുന്ന ഡോ.ലാറി നാസറിനെതിരെയാണ് മറോണി ആരോപണം ഉന്നയിച്ചത്.
മൂന്ന് വര്‍ഷത്തോളം ടീം ഡോക്ടറായിരുന്ന ഇയാള്‍ ഇപ്പോള്‍ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കൈവശം വെച്ച കുറ്റത്തിന് മിഷിഗണ്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുകയാണ്. 125 സ്ത്രീകള്‍ ഉന്നയിച്ച ലൈംകാരോപണങ്ങളില്‍ ഇയാള്‍ക്കെതിരെ വിചാരണ നടപടികളും നടന്നുവരികയാണ്. ട്വിറ്ററില്‍ എഴുതിയ നീണ്ട കുറിപ്പിലാണ് മറോണിയുടെ തുറന്നുപറച്ചില്‍. ടെക്‌സാസില്‍ അമേരിക്കന്‍ നാഷണല്‍ ടീം ട്രെയിനിംഗ് ക്യാംപില്‍ പങ്കെടുക്കാന്‍ എത്തിയതു മുതലാണ് ഇയാള്‍ ചൂഷണം ആരംഭിച്ചതെന്ന് മറോണി പറയുന്നു.
മുപ്പത് വര്‍ഷമായി രോഗികളില്‍ ചെയ്യുന്ന ചികിത്സകളാണെന്ന് പറഞ്ഞാണ് ഡോ.നാസര്‍ അന്ന് 13 വയസ് മാത്രമുണ്ടായിരുന്ന തന്നെ പറഞ്ഞ് വിശ്വസിപ്പിച്ചതും പീഡിപ്പിച്ചതും. ഇതേ ‘ചികിത്സ’ തന്റെ കരിയറില്‍ ഉടനീളം ഇയാള്‍ തുടര്‍ന്നു. 2011ല്‍ ജപ്പാനിലേക്കുള്ള യാത്രയില്‍ തനിക്ക് ഡോക്ടര്‍ ഉറക്കഗുളിക തന്നുവെന്നും പിന്നീട് ടോക്യോയിലെത്തിയപ്പോല്‍ ഹോട്ടല്‍ മുറിയിലെത്തി തന്നെ പീഡിപ്പിച്ചുവെന്നും താരം വ്യക്തമാക്കി. 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ വ്യക്തിഗത ഇനത്തില്‍ വെള്ളിയും ടീം ഇനത്തില്‍ സ്വര്‍ണ്ണവും നേടിയ താരമാണ് മറോണി.
നാം നമ്മുടെ മരണത്തേക്കുറിച്ച് അറിയുന്നുണ്ടാകുമോ? കാലങ്ങളായി മനുഷ്യന്‍ ചോദിച്ചുകൊണ്ടിരിക്കുന്ന ചോദ്യമാണ് ഇത്. സ്വാഭാവിക മരണങ്ങളില്‍ പോലും അബോധത്തിലാണ് അവ സംഭവിക്കുന്നത്. അപ്പോള്‍ മരണത്തേക്കുറിച്ച് നാമെങ്ങനെ അറിയാനാണ്? പക്ഷേ പുതിയ പഠനം പറയുന്നത് നമ്മുടെ മരണം നാം അറിയുന്നുണ്ടെന്നാണ്. ശരീരത്തില്‍ നിന്ന് ജീവന്റെ സാന്നിധ്യം പൂര്‍ണ്ണമായി ഇല്ലാതായാലും മനസ് സജീവമായി പ്രവര്‍ത്തിക്കുമെന്നാണ് കണ്ടെത്തല്‍. അതായത് സ്വന്തം മരണം ഡോക്ടറോ ബന്ധുക്കളോ പ്രഖ്യാപിക്കുന്നത് മരിച്ചുകിടക്കുന്നയാള്‍ക്ക് കേള്‍ക്കാനാകുമത്രേ!
ന്യൂയോര്‍ക്ക്, എന്‍വൈയു ലംഗൂണ്‍ സ്‌കൂള്‍ ഓഫ് മെഡിസിനിലെ ക്രിട്ടിക്കല്‍ കെയര്‍ റിസര്‍ച്ച് ഡയറക്ടറായ ഡോ.സാം പാര്‍ണിയയാണ് ഈ അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. കാര്‍ഡിയാക് അറസ്റ്റ് മൂലം മരണത്തിന്റെ വക്കിലെത്തുകയും പിന്നീട് രക്ഷപ്പെടുകയും ചെയ്‌വരില്‍ നടത്തിയ നിരീക്ഷണങ്ങളില്‍ നിന്നാണ് ഈ പഠനഫലം രൂപീകരിച്ചത്. ചികിത്സക്കിടെ ഹൃദയസ്തംഭനമുണ്ടായി സാങ്കേതികമായി മരിച്ചു എന്ന് കരുതിയവരെയാണ് പഠനവിധേയമാക്കിയത്. ഈ വിഷയത്തില്‍ നടത്തുന്ന ഏറ്റവും വലിയ പഠനവുമായിരുന്നു ഇത്.
മരിച്ചുവെന്ന് വിധിയെഴുതിയ പലരും തങ്ങള്‍ക്കു ചുറ്റും നടക്കുന്നതിനെക്കുറിച്ച് ബോധവാന്‍മാരായിരുന്നുവത്രേ. അടുത്തുണ്ടായിരുന്നവര്‍ സംസാരിക്കുന്നതും ഇവര്‍ക്ക് കേള്‍ക്കാമായിരുന്നു. ഇവരില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാരില്‍ നിന്നും നഴ്‌സുമാരില്‍ നിന്നും സ്ഥിരീകരിച്ചശേഷമാണ് രേഖപ്പെടുത്തിയത്. ഹൃദയത്തിന്റെ മിടിപ്പ് നിലക്കുകയും തലച്ചോറിലേക്ക് രക്തം എത്താതിരിക്കുകയും ചെയ്യുന്നതോടെയാണ് മരിച്ചു എന്ന് സ്ഥിരീകരിക്കുന്നത്. പക്ഷേ അപ്പോളും മനസ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയായിരിക്കുമെന്നാണ് ഡോ. സാം പാര്‍ണിയ പറയുന്നത്.
ന്യൂസ് ഡെസ്ക്.
എൻ. എച്ച്. എസിന്റെ പെർഫോർമൻസ് ടാർജറ്റിൻറെ അടുത്തെങ്ങും എത്താനാവാതെ ഇംഗ്ലണ്ടിലെയും വെയിൽസിലെയും നോർതേൺ അയർലണ്ടിലെ ഹോസ്പിറ്റലുകൾ ബുദ്ധിമുട്ടുന്നു. ലണ്ടനിലെയും മാഞ്ചസ്റ്ററിലെയും ബിർമ്മിങ്ങാമിലെയും ലെസ്റ്ററിലെയും പ്രമുഖ ഹോസ്പിറ്റലുകളും ഈ പട്ടികയിൽ ഉണ്ട്. ക്യാൻസർ രോഗികൾ ചികിത്സ കിട്ടാൻ 62 ദിവസം കാത്തിരിക്കണം എന്ന അവസ്ഥയാണുള്ളത്. A E യിൽ ഡോക്ടറെ കാണാൻ വെയിറ്റിംഗ് ടൈം നാലുമണിക്കൂറിൽ താഴെ നിലനിർത്താൻ മിക്ക ഹോസ്പിറ്റലുകളും പരാജയപ്പെട്ടു. നിരവധി ഓപ്പറേഷനുകളും ട്രീറ്റ് മെന്റുകളും ദിവസേന മാറ്റി വയ്ക്കപ്പെടുന്നുണ്ട്. ബിബിസിയും എൻ മാസേയും നടത്തിയ റിസർച്ചിലാണ് വിവരങ്ങൾ പുറത്തു വന്നത്. യുകെയിലെ 160 ഓളം ഹോസ്പിറ്റലുകളിൽ വിദഗ്ദരുടെ സംഘം പഠനം നടത്തി.
ഡോക്ടർമാരുടെയും നഴ്സുമാരുടെയും എണ്ണക്കുറവും സാമ്പത്തിക ബുദ്ധിമുട്ടും സ്ഥലപരിമിതിയും ടാർജറ്റ് നേടുന്നതിൽ തടസമാകുന്നുണ്ട്. ഏറ്റവും മോശം പ്രകടനം കാഴ്ച വച്ചത് വെയിൽസിലെ ഹോസ്പിറ്റലുകളാണ്. സ്കോട്ട്ലൻഡിലെ സ്ഥിതി ഇംഗ്ലണ്ടിനെ അപേക്ഷിച്ച് മെച്ചമാണ്. എമർജൻസിയിൽ എത്തുന്ന രോഗികളിൽ 11 ശതമാനത്തിന് 4 മണിക്കൂറിലേറെ ചികിത്സയ്ക്കായി കാത്തിരിക്കേണ്ടി വരുന്നു. നിലവിൽ 500,000 രോഗികൾ വിവിധ ചികിത്സയ്ക്കായി NHS ൽ വെയിറ്റ് ലിസ്റ്റിൽ ഉണ്ട്.
കഴിഞ്ഞ ഒരു വർഷമായി ടാർജറ്റ് നേടാത്ത ലിസ്റ്റിൽ വൂസ്റ്റർ, വോൾവർഹാംപ്റ്റൺ, ഗ്ലോസ്റ്റർ, ലീഡ്സ്, മെയിഡ് സ്റ്റോൺ, കോൾച്ചെസ്റ്റർ, ഹൾ, ലിങ്കൺ, ബാസിൽഡൺ, നോർത്ത് മിഡ്ലാൻഡ്സ്, ഈസ്റ്റ് കെന്റ് എന്നിവിടങ്ങളിലെ ഹോസ്പിറ്റലുകൾ ഉൾപ്പെടുന്നു. യൂണിവേഴ്സിറ്റി കോളജ് ലണ്ടനിൽ ക്യാൻസർ കെയറിന്റെ ടാർജറ്റ് 85 ശതമാനമായിരിക്കെ 67.3 ശതമാനം കൈവരിക്കാനെ കഴിഞ്ഞുള്ളു. ഓപ്പറേഷൻ ആൻഡ് കെയറിൽ 92 ൽ 90.5ഉം എമർജൻസിയിൽ 87.9 ശതമാനവും മാത്രമാണ് നേടാനായത്. യുകെയിലെ മിക്ക ഹോസ്പിറ്റലുകളും രോഗികളുടെ ബാഹുല്യത്താൽ ടാർജറ്റ് നേടാനാവാതെ നട്ടം തിരിയുകയാണ്. വിന്റർ എത്തുന്നതോടെ എമർജൻസി സംവിധാനങ്ങളടക്കം സമ്മർദ്ദത്തിലാക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്.
ലണ്ടന്‍: ബ്രിട്ടന്‍ അതിൻറെ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണ ഭീഷണിയെയാണ് നേരിടുന്നതെന്ന് എംഐ5 ഡയറക്ടര്‍ ജനറല്‍ ആന്‍ഡ്രൂ പാര്‍ക്കര്‍. ഭീഷണികളില്‍ നാടകീയമായ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ആക്രമണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതകള്‍ ഏറെയാണെന്നും അവ ഒഴിവാക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്ലാമിക് തീവ്രവാദത്തിന്റെ ഭീഷണിയിലാണ് വര്‍ദ്ധനയുണ്ടായിരിക്കുന്നത്. വെസ്റ്റ്മിന്‍സ്റ്റര്‍, മാഞ്ചസ്റ്റര്‍, ലണ്ടന്‍ ബ്രിഡ്ജ് ആക്രമണങ്ങള്‍ ഇതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
വളരെ പെട്ടെന്ന് ഉടലെടുക്കുന്നതും വിചാരിക്കാന്‍ കഴിയാത്ത വേഗതയില്‍ ആക്രമണങ്ങള്‍ ഉണ്ടാകുന്നതുമാണ് രീതി. പലതലങ്ങളിലുള്ള ഭീഷണിയാണ് ഇവയെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ 34 വര്‍ഷത്തെ കരിയറില്‍ ആദ്യമായാണ് ഭീകരാക്രമണങ്ങളില്‍ ഇത്രയും തീവ്രത കാണുന്നത്. ഇക്കാലത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഏറെ വര്‍ദ്ധിച്ചിട്ടുണ്ട്. അവ വളരെ വേഗത്തിലാണ് നമുക്ക് നേരെയുണ്ടാകുന്നത്. തിരിച്ചറിയാന്‍ പോലും ബുദ്ധിമുട്ടാകുന്ന വിധത്തിലാണ് ഇവ നടക്കുന്നതെന്നും പാര്‍ക്കര്‍ പറഞ്ഞു.
യുകെ അടുത്ത കാലത്ത് നേരിട്ട നാല് ഭീകരാക്രമണമങ്ങളും നേരത്തേ തിരിച്ചറിഞ്ഞ് അവ ഒഴിവാക്കാന്‍ കഴിയാത്തതില്‍ എംഐ 5 ഏറെ പഴി കേട്ടിരുന്നു. ചാരസംഘടനയിലെ അംഗങ്ങളുടെ എണ്ണം 4000ല്‍ നിന്ന് 5000 ആയി വര്‍ദ്ധിപ്പിക്കാനിരിക്കെ ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങളില്‍ വിശദീകരണം നല്‍കാന്‍ സുരക്ഷാ സ്‌പെഷ്യലിസ്റ്റ് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ് നാല് വര്‍ഷങ്ങള്‍ക്കിടെ 20ഓളം ഭീകരാക്രമണ ശ്രമങ്ങള്‍ തടയാന്‍ ഏജന്‍സിക്ക് കഴിഞ്ഞതായും പാര്‍ക്കര്‍ അവകാശപ്പെട്ടു. .
ശനിയാഴ്ച ഈസ്റ്റ് ലണ്ടന്‍ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടന്ന എല്‍എസ്എല്‍ വോളിബോള്‍ ടൂര്‍ണ്ണമെന്റില്‍ കിരീട നേട്ടം കെവിസി ബര്‍മിംഗ്ഹാമിന്. ഫൈനലില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ സ്പൈക്കേഴ്സ് കേംബ്രിഡ്‌ജിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് കെവിസി ബര്‍മിംഗ്ഹാം വിജയ കിരീടത്തില്‍ മുത്തമിട്ടത്. പത്ത് ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ കെവിസിയോട് മാത്രം പരാജയപ്പെട്ട സ്പൈക്കേഴ്സ് കേംബ്രിഡ്ജ് റണ്ണേഴ്സ് അപ്പ് ആയി.
രാവിലെ പതിനൊന്ന് മണിയോടെ ആരംഭിച്ച ടൂര്‍ണ്ണമെന്റിന്റെ പ്രാഥമിക റൗണ്ടുകള്‍ ലീഗ് അടിസ്ഥാനത്തിലായിരുന്നു നടന്നത്. അഞ്ച് ടീമുകള്‍ വീതമുള്ള രണ്ട് പൂളുകള്‍ ആയി തിരിച്ചായിരുന്നു പ്രാഥമിക റൗണ്ടുകള്‍ നടന്നത്. ലിവര്‍പൂള്‍ വോളിബോള്‍ ക്ലബ്, വോക്കിംഗ് വോളി ടീം, ഈഗിള്‍സ് പ്ലിമൌത്ത്, ലണ്ടന്‍ സ്ട്രൈക്കേഴ്സ്, മാര്‍ട്ട്യന്‍സ് ലണ്ടന്‍ എന്നിവരടങ്ങുന്ന പൂള്‍ എയില്‍ നിന്നും വിജയികളായി സെമിയില്‍ പ്രവേശിച്ചത് ലിവര്‍പൂളും പ്ലിമൌത്തും ആയിരുന്നു.
കെവിസി ബര്‍മിംഗ്ഹാം, സ്പൈക്കേഴ്സ് കേംബ്രിഡ്ജ്, ഷെഫീല്‍ഡ് വോളി ടീം, എഎംഎ ആഷ്ഫോര്‍ഡ്, ഇഎംസിസി ലണ്ടന്‍ എന്നീ ടീമുകള്‍ അണി നിരന്ന പൂള്‍ ബിയില്‍ നിന്നും കെവിസി ബര്‍മിംഗ്ഹാം, സ്പൈക്കേഴ്സ് കേംബ്രിഡ്ജ് എന്നീ ടീമുകള്‍ സെമിയിലെത്തി. ആവേശകരമായ മത്സരം അരങ്ങേറിയ സെമി ഫൈനല്‍ മത്സരങ്ങളില്‍ എല്ലാ ടീമുകളും ഏറ്റവും മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്. മിന്നുന്ന സ്മാഷുകളും നീണ്ടു നിന്ന വോളികളുമായി കാണികളില്‍ ആവേശം ഉയര്‍ത്തിയ മത്സരങ്ങള്‍ക്കൊടുവില്‍ ലിവര്‍പൂളിനെ പരാജയപ്പെടുത്തി കേംബ്രിഡ്ജും, പ്ലിമൌത്തിനെ പരാജയപ്പെടുത്തി ബര്‍മിംഗ്ഹാമും ഫൈനലില്‍ പ്രവേശിക്കുകയായിരുന്നു.
വിജയികളായ ബര്‍മിംഗ്ഹാം ടീം: സാവിയോ ചാക്കോ (ക്യാപ്റ്റന്‍), സണ്ണി അയ്യാമല, ജയിംസ് ജോസഫ്, പ്രദീഷ് പനച്ചിക്കല്‍, കിരണ്‍ ജോസഫ്, കെവിന്‍ ബിക്കു, ബിന്‍സു ജോണ്‍, ലിബിന്‍ മാത്യു. ബിക്കു ജേക്കബ് (കോച്ച്), വര്‍ഗീസ് ജോണ്‍ (മാനേജര്‍)
പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ലണ്ടനില്‍ മലയാളികള്‍ക്ക് മാത്രമായി ഒരു വോളിബോള്‍ ടൂര്‍ണ്ണമെന്‍റ് അരങ്ങേറിയത്. വിവിധ കായിക മത്സരങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി ലണ്ടനില്‍ പിറവിയെടുത്ത ലണ്ടന്‍ സ്പോര്‍ട്സ് ലീഗ് ആണ് ഇതിന് അവസരമൊരുക്കിയത്. ബിജു പിള്ള, സനേഷ് ബേബി, നിഷാര്‍ വിശ്വനാഥന്‍, സഞ്ജു കാര്‍ത്തികേയന്‍, റിയാസ് തുടങ്ങിയവര്‍ ആണ് എല്‍എസ്എല്‍ വോളിബോള്‍ ടൂര്‍ണ്ണമെന്റിന് ചുക്കാന്‍ പിടിച്ചത്.
കേരളീയ കായിക പ്രേമികളുടെ ഏറ്റവും ഇഷ്ടവിനോദമായ വോളിബോള്‍ മത്സരത്തെ ആവേശപൂര്‍വ്വമായിരുന്നു യുകെ മലയാളികള്‍ വരവേറ്റത് എന്നതിന് തെളിവായിരുന്നു യുകെയുടെ നാനാഭാഗങ്ങളില്‍ നിന്നായി ലണ്ടനില്‍ എത്തിച്ചേര്‍ന്ന ടീമുകളും കാണികളും. കൂടുതല്‍ വോളിബോള്‍ മത്സരങ്ങള്‍ യുകെയില്‍ നടത്തുന്നതിന് വിവിധ സ്ഥലങ്ങളിലെ സംഘാടകര്‍ക്ക് പ്രചോദനമായിരിക്കുകയാണ് ലണ്ടന്‍ എല്‍എസ്എല്‍ വോളിയുടെ വിജയം.
ലിവര്‍പൂളില്‍ ഒക്ടോബര്‍ 28നും ഷെഫീല്‍ഡില്‍ നവംബര്‍ നാലിനും വോളിബോള്‍ മത്സരങ്ങള്‍ ഇപ്പോള്‍ തന്നെ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ ഷെഫീല്‍ഡില്‍ നടക്കുന്നത് ഓള്‍ യൂറോപ്പ് വോളിബോള്‍ ടൂര്‍ണ്ണമെന്‍റ് ആണ്.
ലണ്ടന്‍: മൂന്ന് പതിറ്റാണ്ടിലേറെയായി ബിബിസി സംപ്രേഷണം ചെയ്തുവരുന്ന ക്രൈംവാച്ച് എന്ന പരിപാടി ബിബിസി അവസാനിപ്പിക്കുന്നു. ചുരുളഴിയാത്ത കുറ്റകൃത്യങ്ങള്‍ ദൃശ്യങ്ങളില്‍ പുനരാവിഷ്‌കരിച്ചുകൊണ്ടുള്ള ആഖ്യാനശൈലിയുമായി പ്രേക്ഷകപ്രീതി നേടിയ പരിപാടി കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ പുതിയ അവതാരകനായ ജെറമി വൈന്‍ ആണ് അവതരിപ്പിക്കുന്നത്. അതേസമയം പരിപാടിയുടെ പകല്‍ സമയ അനുബന്ധ വേര്‍ഷനായ ക്രൈംവാച്ച് റോഡ്‌ഷോ തുടരുമെന്ന് ബിബിസി അറിയിച്ചു.
ക്രൈവാച്ച് റോഡ്‌ഷോയില്‍ പിന്തുടരുന്ന ഫോര്‍മാറ്റ് ആണ് ഈ പരിപാടിക്ക് യോജിച്ചതെന്നാണ് വിലയിരുത്തലെന്ന് ബിബിസി വക്താവ് പറഞ്ഞു. വര്‍ഷം രണ്ട് സീരീസുകള്‍ സംപ്രേഷണം ചെയ്യാന്‍ കഴിയുന്ന വിധത്തില്‍ ഇതിന്റെ എപ്പിസോഡുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്നും വക്താവ് പറഞ്ഞു. ക്രൈംവാച്ചിന് വര്‍ഷങ്ങളായി ലഭിച്ചു വരുന്ന ജനപ്രീതിയില്‍ അഭിമാനമുണ്ടെന്നും ക്രൈംവാച്ച് റോഡ്‌ഷോ അതിന് അനുസൃതമായി തയ്യാറാക്കുമെന്നും ബിബിസി വ്യക്തമാക്കി.
ബിബിസിയുടെ പ്രേക്ഷകര്‍ ഏറ്റവും കൂടുതലുള്ള ക്രൈംവാച്ചിന്റെ സമയത്ത് പുതിയ പരിപാടി അവതരിപ്പിക്കാനുള്ള അവസരമാണ് ഇതോടെ ലഭിക്കുന്നതെന്നും വക്താവ് പറഞ്ഞു. 1984ല്‍ ആരംഭിച്ച പരിപാടി 1983ല്‍ നോട്ടിംഗ്ഹാംഷയറില്‍ കൊലചെയ്യപ്പെട്ട 16കാരി കോളറ്റ് അറാമിന്റെ കഥയാണ് ആദ്യം ചിത്രീകരിച്ചത്. സ്യൂ കുക്കും നിക്ക് റോസുമായിരുന്നു ആദ്യത്തെ അവതാരകര്‍. പിന്നീട് 1995ല്‍ കുക്ക് കൊല്ലപ്പെട്ടതിനു ശേഷം ജില്‍ ഡാന്‍ഡോ വന്നു. കുക്കിന്റെ കൊലപാതകവും ഒരു മാസത്തിനു ശേഷം ക്രൈംവാച്ച് ചര്‍ച്ച ചെയ്തിരുന്നു.
ക്രിപ്‌റ്റോകറന്‍സികള്‍ ഇന്റര്‍നെറ്റ് തീവ്രവാദികള്‍ ഉപയോഗിക്കുന്നവയാണെന്ന സങ്കല്പത്തിന് മാറ്റം വരുന്നു. ബിറ്റ്‌കോയിന്‍ പോലെയുള്ള ക്രിപ്‌റ്റോകറന്‍സികള്‍ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നാണ് വിവിധ രാജ്യങ്ങളിലെ സെന്‍ട്രല്‍ ബാങ്കുകള്‍ ആലോചിക്കുന്നത് എന്നുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ദുബായ് നഗരം ഇപ്പോള്‍ത്തന്നെ സ്വന്തമായി ക്രിപ്‌റ്റോകറന്‍സി ഉപയോഗിച്ച് വരികയാണ്. എംക്യാഷ് എന്ന പേരിലുള്ള ഈ കറന്‍സി വിവിധ ക്രയവിക്രയങ്ങള്‍ക്ക് ഇപ്പോള്‍ ഉപയോഗിക്കുന്നു.
ദുബായ് ഇക്കോണമി ഡിപ്പാര്‍ട്ട്‌മെന്റ് അനുബന്ധ സ്ഥാപനമായ എംക്രെഡിറ്റ് ലിമിറ്റഡും യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒബ്ജക്ട് ടെക് ഗ്രൂപ്പ് ലിമിറ്റഡും ചേര്‍ന്നാണ് എംക്യാഷിന് തുടക്കമിട്ടത്. ദുബായ് നഗരത്തിന്റെ ആക്‌സിലറേറ്റര്‍ ഇനിഷ്യേറ്റീവിനാണ് ഇതിന്റെ ചുമതല. ഡിജിറ്റല്‍ കറന്‍സിക്ക് അതിവേഗത്തിലുള്ള പ്രോസസിംഗ്,
സങ്കീര്‍ണ്ണതകളുടെ കുറവ് തുടങ്ങി ഒട്ടേറെ സവിശേഷതകളുണ്ടെന്ന് ദുബായ് ഇക്കോണമി ഡെപ്യൂട്ടി ഡയറക്ടര്‍ അലി ഇബ്രാഹിം പ്രസ്താവനയില്‍ പറഞ്ഞു.
ദുബായിലെ ജനങ്ങളുടെ ജീവിതത്തിനും ബിസിനസുകള്‍ക്കും കാതലായ മാറ്റം കൊണ്ടുവരാന്‍ ഈ കറന്‍സി സഹായിക്കും. നഗരത്തിന്റെ പുരോഗതിക്കും ഇത് സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും ആധുനികമായ ബ്ലോക്ക്‌ചെയിന്‍ ടെക്‌നോളജിയാണ് എംക്യാഷ് ഉപയോഗിക്കുന്നത്. എംവാലറ്റ് എന്ന പെയ്‌മെന്റ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഇത് വിവിധ ട്രാന്‍സാക്ഷനുകള്‍ക്ക് ഉപയോഗിക്കാം.