ലണ്ടന്‍: ആഗോള താപനത്തിന് കാരണമാകുന്ന ഹരിതഗൃഹ വാതകങ്ങളില്‍ മുന്‍പന്തിയിലാണ് കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ സ്ഥാനം. വാഹനങ്ങളില്‍ നിന്നും വ്യവസായങ്ങളില്‍ നിന്നുമാണ് ഈ വാതകം അന്തരീക്ഷത്തില്‍ ഏറ്റവും കൂടുതല്‍ എത്തുന്നത്. എന്നാല്‍ പുതിയ പഠനം വളരെ ഞെട്ടിക്കുന്ന ഫലമാണ് നല്‍കിയിരിക്കുന്നത്. നമ്മുടെ അടുക്കളകളെ അലങ്കരിക്കുന്ന മൈക്രോവേവ് ഓവനുകള്‍ വന്‍തോതില്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് പുറത്തു വിടുന്നുണ്ടത്രേ! യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ മൈക്രോവേവുകളില്‍ നിന്ന് പുറത്തു വരുന്ന കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അളവ് 70 ലക്ഷം കാറുകളില്‍ നിന്ന് പുറത്തു വരുന്നതിന് തുല്യമാണെന്നാണ് പുതിയ കണ്ടെത്തല്‍.

മൈക്രോവേവുകളുടെ മൊത്തം പ്രവര്‍ത്തന കാലത്ത് അവ പരിസ്ഥിതിയെ എപ്രകാരം ബാധിക്കുന്നുവെന്ന വിഷയത്തില്‍ മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റി നടത്തിയ സമഗ്ര ഗവേഷണത്തിലാണ് ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ പ്രതിവര്‍ഷം പുറന്തള്ളുന്ന ഹരിതഗൃഹ വാതകങ്ങളില്‍ 7.7 ദശലക്ഷം ടണ്‍ മൈക്രോവേവുകളുടെ സംഭാവനയാണ്. അതേ സമയം കാറുകളില്‍ നിന്ന് പുറന്തള്ളപ്പെടുന്നത് 6.8 മില്യന്‍ ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് മാത്രമാണ്.

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ മിക്കവാറും എല്ലാ വീടുകളിലും മൈക്രോവേവുകള്‍ എത്തിക്കഴിഞ്ഞു. 2020ഓടെ ഇവയുടെ എണ്ണം 135 ദശലക്ഷമായി മാറുമെന്നാണ് കണക്കാക്കുന്നത്. യുകെയില്‍ മാത്രം 37.5 ദശലക്ഷം വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ഫ്രാന്‍സില്‍ 32 ദശലക്ഷവും ഇറ്റലിയില്‍ 37 ദശലക്ഷവും ജര്‍മനിയില്‍ 45 ദശലക്ഷവും വാഹനങ്ങള്‍ റോഡിലിറങ്ങുന്നു. മൈക്രോവേവുകല്‍ പ്രതിവര്‍ഷം ഉപയോഗിച്ചു തീര്‍ക്കുന്നത് 9.4 ടെറാവാട്ട് വൈദ്യുതിയാണ്. ഇത് മുന്ന് വന്‍കിട ഗ്യാസ് പവര്‍ പ്ലാന്റുകള്‍ ഒരു വര്‍ഷത്തില്‍ ഉദ്പാദിപ്പിക്കുന്ന വൈദ്യുതിക്ക് തുല്യമാണെന്നും പഠനം വ്യക്തമാക്കുന്നു.