പ്രസവത്തിനായി സ്ത്രീകള്‍ക്ക് കൂടുതല്‍ സമയം നല്‍കണമെന്ന് ലോകാരോഗ്യ സംഘടന. സിസേറിയന്‍ ശസ്ത്രക്രിയകള്‍ കുറയ്ക്കണമെന്നും പുതുക്കിയ നിര്‍ദേശങ്ങളില്‍ ലോകാരോഗ്യ സംഘടന ആവശ്യപ്പെടുന്നു. അമ്മമാരാകാന്‍ തയ്യാറെടുക്കുന്നവര്‍ ഇപ്പോള്‍ ഒട്ടേറെ വൈദ്യശാസ്ത്ര ഇടപെടലുകള്‍ക്ക് വിധേയരാകുന്നുണ്ട്. ഏതു വിധത്തില്‍ തങ്ങളുടെ പ്രസവം നടത്തണമെന്ന കാര്യത്തില്‍ അവര്‍ക്ക് അഭിപ്രായങ്ങളുമുണ്ടെന്ന് സംഘടന വ്യക്തമാക്കുന്നു.

പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങളില്‍ സാധാരണ പ്രസവത്തിന്റെ വേഗതയെക്കുറിച്ചുള്ള മുന്‍നിര്‍ദേശം പാടെ നിരാകരിച്ചിരിക്കുകയാണ്. മണിക്കൂറില്‍ ഒരു സെന്റീമീറ്റര്‍ എന്ന നിരക്കിലാണ് ഗര്‍ഭശയമുഖം വികസിക്കുന്നത് എന്ന ധാരണ യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതല്ലെന്നും ഈ ധാരണ ഒട്ടേറെ സ്ത്രീകളെ അനാവശ്യ സിസേറിയനിലേക്ക് തള്ളി വിടുന്നുണ്ടെന്നും സംഘടന കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ രണ്ട് ദശകങ്ങളിലായി കൂടുതല്‍ അനാവശ്യ ഇടപെടലുകള്‍ പ്രസവങ്ങളിലുണ്ടാകുന്നുണ്ടെന്ന് സംഘടനയുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റീപ്രൊഡക്ടീവ് ഹെല്‍ത്ത് ആന്‍ഡ് റിസര്‍ച്ചിലെ മെഡിക്കല്‍ ഓഫീസറായ ഡോ.ഒലുഫെമി ഒലഡപോ പറഞ്ഞു.

സിസേറിയനും ഓക്‌സിടോക്‌സിന്‍ ഉപയോഗിച്ച് പ്രസവം വേഗത്തിലാക്കുന്നതും ലോകത്ത് വ്യാപകമായിരിക്കുകയാണ്. സെര്‍വിക്‌സിന്റെ വികാസം സംബന്ധിച്ച ധാരണ 1950കള്‍ മുതലുള്ളതാണ്. എന്നാല്‍ കഴിഞ്ഞ 15 വര്‍ഷക്കാലത്തെ ഗവേഷണങ്ങള്‍ അനുസരിച്ച് ഈ വികാസത്തിന്റെ വേഗതക്കുറവ് അമ്മയ്‌ക്കോ കുട്ടിക്കോ ദോഷമുണ്ടാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ നിരക്ക് പലര്‍ക്കും പല വിധത്തിലാകാമെങ്കിലും സാധാരണ പ്രസവങ്ങള്‍ക്ക് അത് തടസമാകാന്‍ ഇടയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ലണ്ടന്‍: യുകെ സാമ്പത്തികമാന്ദ്യത്തിന്റെ പിടിയിലേക്കെന്ന് വിലയിരുത്തല്‍. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ രാജ്യം കടുത്ത മാന്ദ്യത്തിന്റെ പിടിയിലമുമെന്ന് വന്‍കിട നിക്ഷേപകരാണ് വിലയിരുത്തുന്നത്. 2019 തുടക്കത്തോടെ മാന്ദ്യം തുടങ്ങുമെന്ന് സര്‍വേയില്‍ പങ്കെടുത്ത എക്‌സിക്യൂട്ടീവുകളില്‍ ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നു. 56 ശതമാനം പ്രൈവറ്റ് ഇക്വിറ്റി എക്‌സിക്യൂട്ടീവുകളും 57 ശതമാനം ഡെറ്റ് ഇന്‍വെസ്റ്റര്‍മാരും 2020ഓടെ രാജ്യത്ത് മാന്ദ്യമുണ്ടാകുമെന്ന ആശങ്ക പങ്കുവെക്കുന്നു.
2018 ബ്രെക്‌സിറ്റ് ചര്‍ച്ചകളെ സംബന്ധിച്ച് നിര്‍ണ്ണായകമായ വര്‍ഷമാണെന്ന് ഗ്രീന്‍ഹില്‍ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടര്‍ കാര്‍ലോ ബോസ്‌കോ പറയുന്നു. ഇപ്പോള്‍ത്തന്നെ ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ നാണ്യപ്പെരുപ്പത്തില്‍ ബുദ്ധിമുട്ടിനെ നേരിടുകയാണ്. ഉപഭോക്തൃ വിനിമയ നിരക്കും വളര്‍ച്ചാ നിരക്കും മറ്റ് വികസിത രാജ്യങ്ങളേക്കാള്‍ താഴെയാണ് ഇപ്പോള്‍ ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. യുകെയിലെ രാഷ്ട്രീയ അനിശ്ചിതാവസ്ഥയും യൂറോപ്പിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളും 2019 ആദ്യം തന്നെ രാജ്യം മാന്ദ്യത്തിലേക്ക് നീങ്ങാന്‍ കാരണമാകുമെന്ന് പ്രമുഖ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനത്തിന്റെ പ്രതിനിധിയും പറഞ്ഞു.

80 ഡിസ്‌ട്രെസ്ഡ് ഡെറ്റ് ഇന്‍വെസ്റ്റര്‍മാരും 50 പ്രൈവറ്റ് ഇക്വിറ്റി എക്‌സിക്യൂട്ടീവുകളുമാണ് സര്‍വേയില്‍ പങ്കെടുത്തത്. ഇവരില്‍ യുകെയ്ക്ക് പുറത്തുള്ളവര്‍ ബ്രെക്‌സിറ്റ് ഗുണം ചെയ്യുമെന്ന് കരുതുന്നില്ല. ബ്രെക്‌സിറ്റി സാമ്പത്തിക വ്യവസ്ഥയെ ബാധിക്കാന്‍ തുടങ്ങിയതിനാല്‍ അതിനെ രക്ഷിക്കുന്നതിന് യുകെ മാര്‍ഗ്ഗങ്ങള്‍ തേടണമെന്ന് ഐഎംഎഫ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മാന്ദ്യം പ്രവാസികള്‍ക്കായിരിക്കും കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുകയെന്നും വിലിയിരുത്തപ്പെടുന്നു.
പ്രോസസ്ഡ് ഭക്ഷണങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്നത് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനം. ടിന്‍, പാക്കേജ്ഡ് ഫുഡുകളും പഞ്ചസാരയടങ്ങിയ സീരിയല്‍ ഫുഡുകളും പാനീയങ്ങളും അപകടകാരികളാണെന്നും പഠനം വ്യക്തമാക്കുന്നു. മധ്യവയസ്‌കരായ സ്ത്രീകളില്‍ ഇവ ബ്രെസ്റ്റ് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ടെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. സംസ്‌കരിക്കുന്നതിനും ദീര്‍ഘനാള്‍ കേടുകൂടാതെയിരിക്കുന്നതിനുമായി ഭക്ഷണങ്ങളില്‍ ചേര്‍ക്കുന്ന രാസവസ്തുക്കളാണ് മനുഷ്യന് അപകടമുണ്ടാക്കുന്നത്. ഭക്ഷണത്തിന്റെ പകുതിയോളം പ്രോസസ്ഡ് ഫുഡ് കയ്യടക്കിയിരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന ഗൗരവമുള്ള വസ്തുതയിലേക്കാണ് ഈ പഠനം വിരല്‍ ചൂണ്ടുന്നത്.

പാക്കറ്റുകളില്‍ ലഭിക്കുന്ന മാംസ ഉല്‍പ്പന്നങ്ങള്‍, പൈസ്, ക്രിസ്പുകള്‍, മിഠായികള്‍ എന്നിവയില്‍ ഉയര്‍ന്ന തോതില്‍ കൊഴുപ്പും ഉപ്പും പഞ്ചസാരയും അടങ്ങിയിട്ടുണ്ട്. ഇവയായിരിക്കാം ഗുരുതര രോഗത്തിലേക്ക് ഉപയോഗിക്കുന്നവരെ തള്ളിവിടുന്നതെന്ന് ഗവേഷകര്‍ കരുതുന്നു. ഫൈബറുകളും വിറ്റാമിനുകളും കുറഞ്ഞ ഈ ഭക്ഷണങ്ങള്‍ ക്യാന്‍സറിന് കാരണമായില്ലെങ്കിലേ അദ്ഭുതമുള്ളു എന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. സംസ്‌കരിച്ച ഭക്ഷണ പദാര്‍ത്ഥങ്ങളും ക്യാന്‍സറും തമ്മിലുള്ള ബന്ധത്തേക്കുറിച്ച് ആദ്യമായി നടക്കുന്ന പഠനമാണ് ഇതെന്നും ഗവേഷകര്‍ വ്യക്തമാക്കി. പാക്ക്ഡ് ഫുഡുകള്‍ ഉപയോഗിക്കുന്നവര്‍ അവയിലടങ്ങിയിരിക്കുന്ന ഫാറ്റ്, ഉപ്പ്, പഞ്ചസാര എന്നിവയേക്കുറിത്ത് അറിഞ്ഞിരിക്കണമെന്നും അതിനായി ലേബലുകള്‍ ശ്രദ്ധാപൂര്‍വം വായിക്കണമെന്നും നിര്‍ദേശിക്കപ്പെടുന്നു.
1,05,000 പ്രായപൂര്‍ത്തിയായവരുടെ ഫുഡ് ഡയറികള്‍ തയ്യാറാക്കിയാണ് പഠനം നടത്തിയത്. 24 മണിക്കൂര്‍ സമയത്ത് എത്രയളവില്‍ അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണം ഇവര്‍ കഴിച്ചു എന്ന് പരിശോധിച്ചു. നാലിലൊന്ന് പേര്‍ കഴിച്ചതിന്റെ 32 ശതമാനവും പ്രോസസ് ചെയ്യപ്പെട്ടവയായിരുന്നു. എട്ട് ശതമാനം മാത്രം ഉപയോഗിച്ച നാലിലൊന്ന് ആളുകളേക്കാള്‍ ഇവര്‍ക്ക് അടുത്ത 5 വര്‍ഷത്തിനുള്ളില്‍ ക്യാന്‍സര്‍ വരാന്‍ 23 ശതമാനം അധിക സാധ്യതയുള്ളതായി പരിശോധനയില്‍ വ്യക്തമായി. ഈ വിഭാഗത്തില്‍ 38 ശതമാനം സ്ത്രീകള്‍ക്ക് ആര്‍ത്തവവിരാമത്തിനു ശേഷം ബ്രെസ്റ്റ് ക്യാന്‍സര്‍ വരാന്‍ സാധ്യതയുണ്ടെന്നും കണ്ടെത്തി. ഈ രോഗം വരാനുള്ള സാധ്യത യുവതികളില്‍ 27 ശതമാനം വര്‍ദ്ധിച്ചുവെന്നും പഠനം വെളിപ്പെടുത്തുന്നു. കുടലുകളിലെ ക്യാന്‍സര്‍ സാധ്യത 23 ശതമാനം വര്‍ദ്ധിച്ചപ്പോള്‍ പ്രോസ്‌റ്റേറ്റ് ക്യാന്‍സറിന് ഇത് കാരണമാകുന്നില്ലെന്നും വ്യക്തമായി.

പാരീസിലെ സോര്‍ബോണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. ഫ്രഞ്ചുകാരേക്കാള്‍ കൂടുതല്‍ പ്രോസസ്ഡ് ഭക്ഷണങ്ങള്‍ ഉപയോഗിക്കുന്ന ബ്രിട്ടീഷുകാര്‍ക്ക് അതുകൊണ്ടുതന്നെ ക്യാന്‍സര്‍ സാധ്യത ഏറെയാണെന്ന് ഗവേഷകര്‍ പറയുന്നു. 19 യൂറോപ്യന്‍ രാജ്യങ്ങളില്‍ നടത്തിയ പഠനമനുസരിച്ച് യുകെയില്‍ വിറ്റഴിക്കപ്പെടുന്ന 50.7 ശതമാനം ഭക്ഷണ പദാര്‍ത്ഥങ്ങളും അള്‍ട്രാ പ്രോസസ് ചെയ്തതാണ്. ജര്‍മനിയില്‍ ഇത് 46.2 ശതമാനവും അയര്‍ലന്‍ഡില്‍ 45.9 ശതമാനവും ഫ്രാന്‍സില്‍ 14.2 ശതമാനവും മാത്രമാണ്.
പരീക്ഷപ്പേടിയെ മറികടക്കാന്‍ കുട്ടികള്‍ സനാക്‌സ്, ഡയാസെപാം തുടങ്ങിയ മരുന്നുകള്‍ ഓണ്‍ലൈനില്‍ വാങ്ങി ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. ഗ്രാമര്‍ സ്‌കൂള്‍ കുട്ടികള്‍ ദിവസം നിശ്ചിത ഡോസ് എന്ന നിലയ്ക്ക് ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്നതായി വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരം ഗുളികകളുടെ പരസ്യം ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലും സുലഭമാണെന്ന് ബിബിസി നടത്തിയ അന്വേഷണത്തില്‍ നിന്നും വ്യക്തമായിട്ടുണ്ട്. 13 വയസ്സിനു താഴെ വരെ പ്രായമുള്ള കുട്ടികള്‍ ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്നതായി ഡ്രഗ്‌സ് ചാരിറ്റിയായ അഡാക്ഷന്‍ പറയുന്നു. സനാക്‌സ്, ഡയാസെപാം തുടങ്ങിയ മരുന്നുകള്‍ വാങ്ങാന്‍ എളുപ്പം സാധിക്കുന്ന വിധത്തിലാണ് ഇതിന്റെ വില്‍പ്പന രീതി. ഓണ്‍ലൈനില്‍ ഈ മരുന്നുകളുടെ വില്‍പ്പന അനുവദനീയമല്ലെന്ന് ഇവയുടെ ഉത്പാദകര്‍ അറിയിച്ചു. വില്‍പ്പന നടത്തിയ ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ പൂട്ടിച്ചതായും കമ്പനി അധികൃതര്‍ പറയുന്നു.

സ്വന്തമായി മരുന്നുകള്‍ വാങ്ങുന്ന കുട്ടികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് കാന്റര്‍ബെറിയിലേയും സൗത്ത് ഈസ്റ്റിലേയും കുട്ടികളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന നെയില്‍ കോള്‍സ് പറയുന്നു. ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്ന കുട്ടികള്‍ ഗ്രാമര്‍ സ്‌കൂളുകളിലാണ് കൂടുതലായും ഉള്ളത്. സമ്മര്‍ദ്ദം കൂടുതലുള്ള ഇത്തരം സ്ഥാപനങ്ങളിലാണ് കുട്ടികള്‍ സ്വയം ചികിത്സയിലേക്ക് പോകുന്നത്. ഇവ സാധാരണയായി കുട്ടികള്‍ ഉപയോഗിക്കുന്ന മരുന്നുകളുടെ കൂട്ടത്തില്‍ ഉള്ളവയാണ്. സ്‌കൂളിന് ഉള്ളില്‍ നിന്ന് തന്നെ ഇവയൊക്കെ ഉപയോഗിക്കുന്നവരുള്ളതായി കാണാന്‍ കഴിയും. സ്‌കൂളില്‍ നിന്നുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ കുട്ടികള്‍ മരുന്നുകള്‍ ദിവസവും ഉപയോഗിക്കുന്നുവെന്നും ഡെയിലി ടെലഗ്രാഫിന് നല്‍കിയ അഭിമുഖത്തില്‍ നെയില്‍ പറഞ്ഞു.

ചില കുട്ടികള്‍ ഇത്തരം മരുന്നുകള്‍ ഓണ്‍ലൈനില്‍ വാങ്ങിക്കുന്നത് നിയമ വിരുദ്ധമായ വഴിയിലൂടെയാണ്. സോഷ്യല്‍ മീഡിയ വഴി ഇത്തരം നിയമ വിരുദ്ധ ഓണ്‍െൈലന്‍ മാര്‍ക്കറ്റുകള്‍ കുട്ടികള്‍ കണ്ടെത്തുന്നു. പ്രത്യേക ബ്രൗസര്‍ ഉപയോഗിച്ചുള്ള ഇത്തരം ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നല്ല കമ്പ്യൂട്ടര്‍ പരിജ്ഞാനം ആവശ്യമാണ്. സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ വഴി ഇത്തരം മരുന്നുകള്‍ വാങ്ങിക്കുന്നതിന് നല്ല ടെക്‌നിക്കല്‍ അറിവ് അത്യാവശ്യമാണ്. പരീക്ഷകളോടുള്ള പേടിയും സമ്മര്‍ദ്ദവുമാണ് ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്നതിലേക്ക് വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുന്നതെന്ന് കോള്‍സ് കൂട്ടിച്ചേര്‍ത്തു.
ജോജി തോമസ്
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഏതുവിധേനയും അധികാരത്തിലെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി നാഗാലാന്റില്‍ ക്രിസ്ത്യാനികള്‍ക്ക് സൗജന്യ ജറുസലേം യാത്രാ വാഗ്ദാനവുമായി ബിജെപി രംഗത്ത്. ഹജ്ജ് തീര്‍ത്ഥാടനത്തിന് കേന്ദ്ര സര്‍ക്കാര്‍ വര്‍ഷങ്ങളായി നല്‍കി വന്ന സബ്സിഡി നിര്‍ത്തലാക്കിയ നടപടി രാഷ്ട്രീയ ഭേദമന്യേ നിഷ്പക്ഷമതികള്‍ സ്വാഗതം ചെയ്തിരുന്നതാണ്. പൊതുഖജനാവില്‍ നിന്നുള്ള പണം രാജ്യത്തിന്റെ വികസനത്തിനും അടിസ്ഥാനസൗകര്യങ്ങള്‍ക്കുമാണ് വിനിയോഗിക്കേണ്ടതെന്നും അല്ലാതെ അമര്‍നാഥിലേയ്ക്കോ മക്കയിലേയ്ക്കോ ഉള്ള തീര്‍ത്ഥാടനത്തിനല്ലെന്നുമുള്ള പുരോഗമന വാദികളുടെ സാമാന്യ യുക്തിയാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിന് സ്വീകാര്യത നല്‍കിയത്.

ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലഘട്ടത്തിലാണ് ഹജ്ജ് തീര്‍ത്ഥാടനത്തിന് കേന്ദ്ര സര്‍ക്കാര്‍ ധനസഹായം നല്‍കുന്നത് ആരംഭിച്ചത്. ഇതിന്റെ ഉപഭോക്താക്കള്‍ പലപ്പോഴും സമൂഹത്തിന്റെ മേല്‍ത്തട്ടിലുള്ളവരായിരുന്നു. മാത്രമല്ല ഒരു മതേതര രാഷ്ട്രത്തില്‍ പൊതുഖജനാവിലെ പണം തീര്‍ത്ഥാടനത്തിനായി വിനിയോഗിക്കുന്നത് വിമര്‍ശന വിധേയമായിരുന്നു. എന്നാല്‍ നാഗാലാന്റിലെ ബിജെപി ഘടകം ഇതൊന്നുമറിയാതെയാണ് തെരഞ്ഞെടുപ്പു വാഗ്ദാനമായി സൗജന്യ ജെറുസലേം യാത്ര വാഗ്ദാനം ചെയ്തിരിക്കുന്നത്. ജനസംഖ്യയില്‍ 80 ശതമാനത്തിലേറെ ക്രിസ്ത്യാനികള്‍ വരുന്ന നാഗാലാന്റില്‍ ഏതുവിധേനയും ഭരണം പിടിക്കുകയാണ് തെരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ ലക്ഷ്യം.

ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം ഇസ്രയേലിലെ പ്രമുഖ മാധ്യമമായ ജെറുസലേം പോസ്റ്റിലെ പ്രധാന വാര്‍ത്തയാണ്. വാര്‍ത്താ ഏജന്‍സിയായ യുഎന്‍ഐയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്തായാലും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി നല്‍കിയ വാഗ്ദാനം പോലെയാണോ ഇതൊന്നുമാണ് ഇനിയും അറിയാനുള്ളത്.
ലണ്ടന്‍: കഞ്ചാവ് ഉല്‍പന്നം ആദ്യമായി വിപണിയിലെത്തിച്ച് ഹെല്‍ത്ത് റീട്ടെയിലര്‍. ഹോളണ്ട് ആന്‍ഡ് ബാരെറ്റ് ആണ് മെഡിസിനല്‍ കഞ്ചാവ് ഓയില്‍ വിപണിയിലെത്തിച്ചത്. ബ്രിട്ടനില്‍ എല്ലായിടത്തും സ്റ്റോറുകളുള്ള റീട്ടെയില്‍ ഭീമനാണ് ഹോളണ്ട് ആന്‍ഡ് ബാരെറ്റ്. ഒരു മാസം മുമ്പാണ് ഈ ഉല്‍പന്നം സ്റ്റോറുകളില്‍ എത്തിയത്. എന്നാല്‍ വില്‍പന ശരവേഗത്തിലാണ് കുതിക്കുന്നത്. 37 ശതമാനം വരെ വില്‍പന ഉയര്‍ന്നുവെന്നാണ് കണക്ക്.

കഴിഞ്ഞ വര്‍ഷം 1,25,000 കഞ്ചാവ് ഓയില്‍ ഉപയോക്താക്കള്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ രണ്ടര ലക്ഷമായി ഉയര്‍ന്നിട്ടുണ്ടെന്ന് കനാബി ട്രേഡ് അസോസിയേഷന്‍ യുകെ അറിയിച്ചു. ആവശ്യക്കാരേറിയതിനാല്‍ ഈ ഉല്‍പന്നത്തിന്റെ നാല് വകഭേദങ്ങള്‍ കൂടി അടുത്ത മാസത്തോടെ സ്‌റ്റോറുകളില്‍ എത്തിക്കുമെന്ന് ഹോളണ്ട് ആന്‍ഡ് ബാരെറ്റ് അറിയിച്ചു.

സിബിഡി ഓയിലിന്റെ ജനപ്രീതിയില്‍ തങ്ങള്‍ അതിശയിച്ചുപോയെന്നാണ് കമ്പനി അറിയിക്കുന്നത്. ഡച്ച് കമ്പനിയായ ജേക്കബ് ഹൂയ്‌സ് ആണ് ഈ ഉല്‍പന്നത്തിന്റെ നിര്‍മാതാക്കള്‍. 0.2 ശതമാനം വരെ മാത്രം സൈക്കോആക്ടീവ് ടെട്രാഹൈഡ്രോ കാനബിനോള്‍ അടങ്ങിയിരിക്കുന്ന ഇത് കാര്യമായ ലഹരിയുണ്ടാക്കില്ല. അതുകൊണ്ട് തന്നെ ഇതിന്റെ വില്‍പന നിയമവിധേയമാണ്.
ലണ്ടന്‍: ‘പിറന്നുവീഴുന്ന നിമിഷം മുതല്‍ അടുത്ത ഏതുനിമിഷവും മരണത്തിനു കീഴടങ്ങാനുള്ള സാധ്യതയാണ് ഒരു മനുഷ്യനു മുമ്പിലുള്ളത്,’ ബ്രിട്ടീഷ് ചരിത്രകാരന്‍ ആര്‍നൊള്‍ഡ് ടോയിന്‍ബി എഴുതി. ‘ഈ സാധ്യത ഒടുവില്‍ ഒരു വസ്തുതയായി മാറുന്നു,’ പ്രിയപ്പെട്ട ഒരു കുടുംബാംഗത്തെയോ ഒരു ഉറ്റ സുഹൃത്തിനെയോ മരണം തട്ടിയെടുക്കുമ്പോള്‍ ഉണ്ടാകുന്ന വേദന എത്ര തീവ്രമാണ്! നമ്മുടെ പ്രിയപ്പെട്ട ആരെങ്കിലും മരണത്താല്‍ വേര്‍പിരിയുമ്പോള്‍ നാം നിസ്സഹായതയുടെ ആഴക്കയത്തിലേക്ക് ആണ്ടുപോകുന്നു. കുടില്‍തൊട്ടു കൊട്ടാരംവരെ മരണം കയറിയിറങ്ങുന്നു. അത് ആരെയും വിടില്ല. ‘മരണം വരുത്തിവെക്കുന്ന ദുഃഖത്തിനുമുമ്പില്‍ നാമെല്ലാം ഒന്നുമറിയില്ലാത്ത കുട്ടികളെപ്പോലെയാണ്. ഇത്തരത്തിൽ മരണം ഒരു കള്ളനെപ്പോലെ കടന്നു വന്നപ്പോൾ ഒരു കുടുംബത്തിന്റെ ആശ്രയമാണ് ഇല്ലാതായത്.
ലണ്ടനിലെ ലെവിഷാമില്‍ മലയാളിയായ ബൈജു (43) വിന്റെ മരണം ഒരു കുടുംബത്തെ മാത്രമല്ല യുകെ മലയാളികളെ ഞെട്ടിച്ച്, ഈ ലോകത്തോട് വിട പറഞ്ഞു. ഗുരുതരാവസ്ഥയിലായിരുന്ന ബൈജു, ലെവിഷാം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ആയിരുന്നു. എന്നാൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കാതെ വന്നതോടെ ഡോക്ടര്‍മാര്‍ വെന്റിലേറ്ററിന്റെ സഹായം നിർത്തുകയായിരുന്നു.
ബൈജു കോട്ടയം ജില്ലയിലെ തലയോലപ്പറമ്പിനടുത്ത് ഇരുമ്പയം സ്വദേശിയാണ്. ഭാര്യ നിഷ കുറുപ്പന്തറ മാന്‍വെട്ടം സ്വദേശിനിയാണ്. ബൈജു നിഷ ദമ്പതികള്‍ക്ക് രണ്ട് പെണ്‍കുട്ടികളാണുള്ളത്. ലെവിഷാമിലെ മലയാളി സമൂഹം നിഷക്കും കുഞ്ഞുങ്ങള്‍ക്കും ആശ്വാസവും സഹായങ്ങളുമായി ആശുപത്രിയില്‍ എത്തിച്ചേർന്നിട്ടുണ്ട്. ബൈജുവിന്റെ വേർപാട് മൂലം വേദനിക്കുന്ന കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ മലയാളംയുകെ ന്യൂസ് ടീം പങ്ക് ചേരുകയും ചെയ്യുന്നു.
ലണ്ടന്‍: ടെസ്‌കോ എക്‌സ്പ്രസ് സ്റ്റോറുകളില്‍ മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് നടത്തിയ ഷോപ്പിംഗിന് ഉപഭോക്താക്കളില്‍ നിന്ന് വീണ്ടും പണമീടാക്കി ടെസ്‌കോ. അക്കൗണ്ടുകളില്‍ നിന്ന് പണം നഷ്ടമായതോടെയാണ് ഉപഭോക്താക്കളില്‍ പലരും ഇതേക്കുറിച്ച് അറിയുന്നത്. പലരും ഓവര്‍ഡ്രാഫ്റ്റായെന്ന പരാതിയും ഉന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്. 300 ടെസ്‌കോ എക്‌സ്പ്രസ് സ്റ്റോറുകളിലെ കാര്‍ഡ് പെയ്‌മെന്റ് സിസ്റ്റത്തിലുണ്ടായ തകരാറാണ് ഇതിന് കാരണമെന്ന് ടെസ്‌കോ പിന്നീട് വിശദീകരിച്ചു. ഷോപ്പിംഗ് സമയത്ത് ശരിയായ വിധത്തില്‍ പ്രോസസിംഗ് നടത്താതിരുന്ന കാര്‍ഡുകളില്‍ നിന്നാണ് പണമീടാക്കിയതെന്നാണ് വിശദീകരണം.

നവംബര്‍, ഡിസംബര്‍, ജനുവരി എന്നീ മാസങ്ങളില്‍ നടത്തിയ ഷോപ്പിംഗുകളുടെ പണം ഒറ്റയടിക്ക് ഡെബിറ്റ് ടചെയ്യപ്പെട്ടത് കണ്ട് ഉപഭോക്താക്കളുടെ കണ്ണുതള്ളിയെന്ന് മണിസേവിംഗ് എക്‌സ്‌പെര്‍ട്ട് എന്ന വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. തങ്ങള്‍ക്കുണ്ടായ ദുരനുഭവം പലരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തു. ട്വിറ്ററില്‍ ഹാഷ്ടാഗ് ക്യാംപെയിനിംഗും ആരംഭിച്ചതോടെ ക്ഷമാപണവുമായി ടെസ്‌കോയുടെ ചീഫ് കസ്റ്റമര്‍ ഓഫീസര്‍ അലെസാന്ദ്ര ബെല്ലിനി എത്തി. ഉപഭോക്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുന്നതായി ബെല്ലിനി എഴുതി.

നേരത്തേ നടത്തിയ ഷോപ്പിംഗില്‍ നടക്കാതെ പോയ പണമിടപാടുകളാണ് ഇപ്പോള്‍ നടന്നതെന്നും അവയുടെ പൂര്‍ണ്ണ വിവരങ്ങള്‍ ലഭിക്കുമെന്നും കത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ പെന്‍ഡിംഗ് പെയ്‌മെന്റ് എന്ന പേരില്‍ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകളില്‍ മൂന്ന് മാസമായി കാണാത്ത തുക പെട്ടെന്ന് പിന്‍വലിക്കപ്പെട്ടത് ഞെട്ടിച്ചെന്ന് ചില ഉപഭോക്താക്കള്‍ പറഞ്ഞു. 9 ട്രാന്‍സാക്ഷനുകള്‍ വരെ ഒറ്റയടിക്ക് നടത്തിയത് കടക്കെണിയിലാക്കിയെന്ന പരാതിയും ചിലര്‍ ഉന്നയിക്കുന്നുണ്ട്.
ലണ്ടന്‍: ബിറ്റ്‌കോയിന്‍, എഥീരിയം, റിപ്പിള്‍ മുതലായ മുന്‍നിര ക്രിപ്‌റ്റോകറന്‍സികളുടെ മൂല്യം വീണ്ടും ഉയര്‍ന്നു. കഴിഞ്ഞ മാസം ക്രിപ്‌റ്റോകറന്‍സികളില്‍ വന്‍തോതിലുണ്ടായ ഇടിവിനു ശേഷമാണ് ഇപ്പോള്‍ വീണ്ടും ഉണര്‍വുണ്ടായിരിക്കുന്നത്. 2017 അവസാന മാസങ്ങളില്‍ രേഖപ്പെടുത്തിയ വളര്‍ച്ചയ്ക്ക് ശേഷം ക്രിപ്‌റ്റോകറന്‍സികളിലുണ്ടായ ഇടിവിനെ ക്രിപ്‌റ്റോപ്പോകാലിപ്‌സ് എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. ഈ ഡിജിറ്റല്‍ കറന്‍സികള്‍ നിരോധിക്കാന്‍ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങള്‍ വിലയിടിവിന് കാരണമായിരുന്നു. എന്നാല്‍ ഇവയെ നിയന്ത്രിക്കുന്നത് തങ്ങളുടെ അധികാരപരിധിയിലുള്ള കാര്യമല്ലെന്ന് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പ്രസിഡന്റ് മരിയോ ഡ്രാഗി പറഞ്ഞതോടെയാണ് വിപണിയില്‍ ക്രിപ്‌റ്റോകറന്‍സികളുടെ മൂല്യം ഉയര്‍ന്നത്.

ബിറ്റ്‌കോയിന്‍ ഇപ്പോള്‍ 8800 ഡോളര്‍ മൂല്യത്തിലാണ് നില്‍ക്കുന്നത്. കഴിഞ്ഞ ദിവസത്തേതിനേക്കാള്‍ 400 ഡോളറാണ് ഇതിന് വര്‍ദ്ധിച്ചത്. ക്രിപ്‌റ്റോകറന്‍സികളുടെ ചാഞ്ചാട്ടത്തിലുള്ള നഷ്ടസാധ്യതകള്‍ അതിന്റെ ഉപയോക്താക്കള്‍ മനസിലാക്കിയിരിക്കണമെന്നും മരിയോ ഡ്രാഗി പറഞ്ഞു. ഗവണ്‍മെന്റുകള്‍ ക്രിപ്‌റ്റോകറന്‍സികള്‍ നിയന്ത്രിക്കുന്നതിന് കൂടുതല്‍ താല്‍പര്യം കാണിക്കുന്നുണ്ട്. അതിനായി പുതിയ നിയമങ്ങളും അവതരിപ്പിക്കുന്നു. ഇവയാണ് ക്രിപ്‌റ്റോകറന്‍സികളുടെ മൂല്യം കുറയാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ക്രിപ്‌റ്റോകറന്‍സികളുടെ ലെഡ്ജര്‍ ടെക്‌നോളജിയായ ബ്ലോക്ക്‌ചെയിന്‍ മികച്ചതാണെന്ന് ഡ്രാഗി അഭിപ്രായപ്പെട്ടു. ഒട്ടേറെ സാധ്യതകളും ഗുണങ്ങളുമുള്ള ഒന്നാണ് ഇത്. എന്നാല്‍ സെന്‍ട്രല്‍ ബാങ്കുകള്‍ ഇത് ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞയാഴ്ച ബാങ്ക് ഫോര്‍ ഇന്റര്‍നാഷണല്‍ സെറ്റില്‍മെന്റ്‌സ് തലവന്‍ അഗസ്റ്റിന്‍ കാഴ്‌സ്‌റ്റെന്‍സ് ക്രിപ്‌റ്റോകറന്‍സികളെ നിയന്ത്രിക്കാന്‍ സെന്‍ട്രല്‍ ബാങ്കുകള്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടിരുന്നു. മാര്‍ച്ചില്‍ ബ്യൂണസ് അയേഴ്‌സില്‍ ചേരുന്ന ജി20 രാജ്യങ്ങളിലെ സെന്‍ട്രല്‍ ബാങ്ക് തലവന്‍മാരുടെ യോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യുമെന്നാണ് കരുതുന്നത്.
മലയാളം യുകെ സ്പെഷ്യൽ
ലെനിന്‍ എന്ന പേര് തനിക്ക് ലഭിച്ചതെങ്ങനെയെന്ന് ലെനിന്‍ തോമസിന് ധാരണയില്ല. ഒരു പക്ഷെ ഇന്ത്യന്‍ നേവിയില്‍ ജോലി ചെയ്തിരുന്ന അച്ഛന് റഷ്യയിലെ വിപ്ലവ നായകന്‍ വ്ളാഡിമിര്‍ ലെനിനോട് തോന്നിയ ആരാധനയാവാം മകന് ലെനിന്‍ എന്ന പേര് നല്‍കാന്‍ കാരണം. എന്നാൽ ലെനിന്‍ തൻറെ പേര് അന്വര്‍ത്ഥമാക്കി ജീവിതത്തില്‍ വിപ്ലവ നായകനാവുകയായിരുന്നു. ഒന്നാം ക്ലാസ് മുതല്‍ ഒപ്പം പഠിച്ച ബാല്യകാല സഖിയെ ജീവിത പ്രതിസന്ധികളോട് സമരം ചെയ്ത് സ്വന്തമാക്കിയതിലുപരി ഈ വാലൻൈറൻസ് ദിനത്തില്‍ കൊച്ചി വൈപ്പിന്‍ സ്വദേശികളായ ലെനിന്‍ തോമസിൻറെയും ആതിര അഗസ്റ്റിൻറെയും പ്രണയത്തെ ശ്രദ്ധേയമാക്കുന്നത് അതിൻറെ സ്ഥായിയായ ഭാവമാണ്. ഒരുപക്ഷെ പുതുതലമുറയ്ക്ക് അന്യമായിക്കൊണ്ടിരിക്കുന്നതും ഇഷ്ടങ്ങളിലെയും പ്രണയത്തിലേയും ഈ സ്ഥായിയായ ഭാവമാണ്. പ്രണയത്തെ ആസ്പദമാക്കിയുള്ള നല്ലൊരു ചലച്ചിത്രത്തിന് കഥാതന്തുവാകാന്‍ സാധിക്കുന്നതാണ് ഇവരുടെ പ്രണയത്തിലെ പ്രത്യേകതകള്‍.

നാലാം ക്ലാസ് വരെ ലെനിനും ആതിരയും ഒരേ സ്‌കൂളിലാണ് പഠിച്ചത്. മൂന്നാം ക്ലാസില്‍ ഒരേ ബഞ്ചിലിരുന്ന് അറിവിൻറെ ലോകത്തേയ്ക്ക് കൈപിടിച്ച് നടന്നത് രണ്ടുപേര്‍ക്കും ഓര്‍ക്കാന്‍ സാധിക്കുന്നുണ്ട്. പക്ഷെ അന്നൊന്നും അവര്‍ ഓര്‍ത്തിരുന്നില്ല ജീവിതയാത്രയിലുടനീളം പരസ്പരം കൈപിടിക്കാനും കൈത്താങ്ങാകാനും ഉള്ളവരാണ് തങ്ങളെന്ന്. പ്രൈമറി സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായിട്ടുള്ള സ്‌കൂളിലേയ്ക്ക് പഠനം മാറ്റിയെങ്കിലും രണ്ടുപേരുടേയും കുടുംബങ്ങളുടെ ഇടവക കുഴുപ്പള്ളി സെന്റ് അഗസ്റ്റ്യന്‍ ദേവാലയം ആയിരുന്നത് വേദപഠന ക്ലാസിലൂടെ ബാല്യകാല സൗഹൃദം കാത്തു സൂക്ഷിക്കുവാന്‍ സാധിച്ചു. മനസിലെപ്പോഴോ തോന്നിയ പരസ്പരമുള്ള ഇഷ്ടം ഇവര്‍ തുറന്നു പറയുന്നത് ഹയര്‍ സെക്കന്ററി പഠന കാലത്താണ്. അപ്പോഴേക്കും അഭിരുചികളിലും താല്‍പര്യങ്ങളിലും ഒരേ ദിശയില്‍ സഞ്ചരിച്ചിരുന്നവര്‍ കരിയറിലും ഒരേ മേഖല തെരഞ്ഞെടുക്കുവാന്‍ തീരുമാനിച്ചിരുന്നു. ലെനിന്‍ ബാംഗ്ലൂരിലും ആതിര കൊച്ചിയിലും നഴ്സിംഗ് പഠനത്തിന് ചേര്‍ന്നു.

പഠനം പൂര്‍ത്തിയാക്കിയപ്പോഴാണ് ജീവിതത്തിലെ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചുള്ള തിരിച്ചറിവ് രണ്ട് പേര്‍ക്കും ഉണ്ടാകുന്നത്. ഇന്ത്യപോലുള്ള ഒരു രാജ്യത്ത് തങ്ങളുടെ വിദ്യാഭ്യാസ യോഗ്യതക്കനുസൃതമായ മാന്യമായ ജോലി കിട്ടാനുള്ള വൈഷമ്യങ്ങള്‍ തന്നെയാണ് പ്രതിബന്ധമായത്. പഠനം പൂര്‍ത്തിയായതോടെ ആതിരയ്ക്ക് പലയിടത്തുനിന്നും വിവാഹാലോചനകള്‍ വരാന്‍ തുടങ്ങിയത് രണ്ടുപേരേയും സമ്മര്‍ദ്ദത്തിലാക്കി. പക്ഷെ ലെനിനും ആതിരയും കീഴടങ്ങാന്‍ തയ്യാറായിരുന്നില്ല. യോഗ്യതക്കനുസൃതമായ മികച്ച ജോലി കിട്ടാന്‍ സാധ്യത കൂടുതല്‍ വിദേശത്താണെന്ന് തിരിച്ചറിഞ്ഞ് ലെനിനാണ് ആദ്യം ആ വഴിക്ക് നീങ്ങിയതും സ്റ്റുഡന്റ് വിസയില്‍ ബ്രിട്ടണില്‍ വരാനുള്ള ശ്രമങ്ങളാരംഭിച്ചതും. പക്ഷെ ബാങ്കുകള്‍ ഇരുവരുടെയും ജീവിത യാത്രയില്‍ വില്ലന്‍ വേഷമണിഞ്ഞു.

സ്റ്റുഡന്റ്സ് ലോണിനുവേണ്ടി ലെനിന്‍ മുട്ടാത്ത വാതിലുകളും കയറി ഇറങ്ങാത്ത ബാങ്കുകളും കൊച്ചി നഗരത്തിലുണ്ടാവില്ല. നിരന്തര പരിശ്രമത്തിൻറെ ഭാഗമായി ധനലക്ഷ്മി ബാങ്കില്‍ നിന്ന് ലഭിച്ച 5 ലക്ഷം രൂപയുടെ ലോണും വീട്ടുകാരുടെ സാമ്പത്തിക സഹായത്തോടെയും ആദ്യം യുകെയില്‍ എത്തിയത് ലെനിനാണ്. 2010ല്‍ ബ്രിട്ടണിലെത്താനുള്ള വഴി ലെനിന് തുറന്നു കിട്ടിയപ്പോള്‍ പിന്നാലെ ആതിരയ്ക്ക് കാനഡയില്‍ ജോലിക്കുള്ള അവസരം ഒത്തുവന്നു. 2014 ജൂലൈയില്‍ രണ്ടു വീട്ടുകാരുടെയും സമ്മതത്തോടെ വിവാഹിതരായ ലെനിനും ആതിരയ്ക്കും അലക്സ്, റെയ്ച്ചല്‍ എന്നീ രണ്ടു കുട്ടികളുമായി ബ്രിട്ടണിലെ യോര്‍ക്ക്ഷയറിലുളള ഡ്യൂസ്ബറിയിലാണ് സ്ഥിരതാമസം.
വാലൻൈറൻസ് ദിനത്തോടനുബന്ധിച്ച് ലെനിനും ആതിരയ്ക്കും പറയാനുള്ളത് ഇഷ്ടങ്ങളിലെയും താല്‍പര്യങ്ങളിലെയും സ്ഥായിയായ ഭാവത്തെക്കുറിച്ചാണ്. ഇപ്പോഴത്തെ തലമുറയ്ക്ക് ഒരുപക്ഷേ അന്യമാകുന്നതും, ബന്ധങ്ങള്‍ ശാശ്വതമാകാത്തതിൻറെ കാരണവും മനസിൻറെ ഇഷ്ടങ്ങളേക്കാള്‍ ഉപരി ബന്ധങ്ങളില്‍ സ്വാര്‍ത്ഥത കടന്നുവരുന്നതാണ്. ജീവിത യാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ പണത്തിനും പ്രൊഫഷനും മറ്റും മുന്‍തൂക്കം നല്‍കുമ്പോള്‍ മനസിൻറെ ഇഷ്ടത്തെ മാറ്റിനിര്‍ത്തുകയും കൈ പിടിച്ചു തുഴയേണ്ടവര്‍ വിപരീത ദിശയില്‍ യാത്ര ചെയ്യുകയും ചെയ്യുന്നു. ബന്ധങ്ങളിലെ ഇഴയടുപ്പമില്ലായ്മയ്ക്ക് പലപ്പോഴും കാരണമാകുന്നത്. മനസിൻറെ ഇഷ്ടങ്ങളെ പണത്തിൻറെയും പ്രൊഫഷൻറെയും തിളക്കത്തില്‍ ഉപേക്ഷിക്കുന്നതാണ്. ബാല്യകാലങ്ങളില്‍ തുടങ്ങിയ ഇഷ്ടങ്ങളും താല്‍പര്യങ്ങളും പ്രതിസന്ധികളിലും പ്രതിബന്ധങ്ങളിലും നഷ്ടപ്പെടാതെ സൂക്ഷിച്ച ലെനിനും ആതിരയും തീര്‍ച്ചയായും ഊ വാലൻൈറൻസ് ദിനത്തില്‍ പ്രണയിക്കുന്നവര്‍ക്കൊരു മാതൃകയാണ്.