സ്‌കൂള്‍ ഫണ്ടിംഗില്‍ വര്‍ധനവ് വരുത്തിയതായി അവകാശ വാദമുന്നയിച്ച പുതിയ വിദ്യാഭ്യാസ സെക്രട്ടറി പ്രസ്താവന പിന്‍വലിച്ചു. വിദ്യാഭ്യാസ സെക്രട്ടറി ഡാമിയന്‍ ഹിന്റിന്റെ പ്രസ്താവന തെറ്റാണെന്ന് ഔദ്യോഗിക സ്റ്റാറ്റിറ്റിക്‌സ് നിരീക്ഷണ സമിതി കണ്ടെത്തി. രാജ്യത്തെ എല്ലാ സ്‌കൂളുകള്‍ക്കും നല്‍കുന്ന ഫണ്ടില്‍ ചെറിയ വര്‍ധനവ് പ്രഖ്യാപിച്ചിട്ടുണ്ടെന്ന സെക്രട്ടറിയുടെ പ്രസ്താവനയും തെറ്റായ അവകാശ വാദമാണെന്ന് നിരീക്ഷകര്‍ പറയുന്നു. 2017 മുതല്‍ 2020 വരെയുള്ള കാലഘട്ടങ്ങളില്‍ സ്‌കൂളുകള്‍ക്ക് നല്‍കാന്‍ ഉദ്ദേശിക്കുന്ന ഫണ്ടില്‍ മാറ്റം വരുത്താതെ നിലനിര്‍ത്തിയതായി ഡിപാര്‍ട്ട്‌മെന്റ് ഫോര്‍ എജ്യൂക്കേഷന്‍ രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഡിപാര്‍ട്ട്‌മെന്റ് ഫോര്‍ എജ്യൂക്കേഷന്റെ നിര്‍ദേശ പ്രകാരം ഇതു സംബന്ധിച്ച ഔദ്യോഗിക കോമണ്‍സ് രേഖകള്‍ തിരുത്തിയിട്ടുണ്ട്. സെക്രട്ടറിയുടെ തന്നെ പ്രസ്താവനയില്‍ കൃത്യത പാലിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നില്ലെന്നും പൊതു ചര്‍ച്ചകളില്‍ നടത്തുന്ന പ്രസ്താവനകളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണെന്നും ലേബര്‍ പാര്‍ട്ടി ആരോപിച്ചു.

സ്‌കൂള്‍ ഫണ്ടിംഗ് രീതികള്‍ രൂക്ഷമായ പ്രതിസന്ധി നേരിടുകയാമെന്ന് ലേബര്‍ പാര്‍ട്ടി എംപി കോമണ്‍സില്‍ പ്രസ്താവിച്ചതിന് വിദ്യഭ്യാസ സെക്രട്ടറി തെറ്റിധാരണ പരത്തുന്ന മറുപടി നല്‍കിയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. സമീപകാലത്തൊന്നും നല്‍കാത്തത് അത്രയും ഫണ്ടുകള്‍ രാജ്യത്തെ സ്‌കൂളുകള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നതായി സെക്രട്ടറി ചോദ്യത്തിന് മറുപടിയായി പറഞ്ഞു. എല്ലാ സ്‌കൂളുകള്‍ക്കും നല്‍കുന്ന തുകയില്‍ വര്‍ധവ് ഉണ്ടായതായി നമുക്കെല്ലാവര്‍ക്കും അറിയാം. നാഷണല്‍ ഫോര്‍മുല ഉപയോഗപ്പെടുത്തി രാജ്യത്തെ എല്ലാ സ്‌കൂളുകള്‍ക്കും നല്‍കുന്ന ഫണ്ടില്‍ ചെറിയ വര്‍ധനവെങ്കിലും കാണാന്‍ കഴിയുമെന്ന് സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഫണ്ടില്‍ വര്‍ധനവുണ്ടായിട്ടില്ലെന്നും സെക്രട്ടറിയുടെ പ്രസ്താവന വാസ്തവ വിരുദ്ധമാണെന്നും നിരീക്ഷകര്‍ ചൂണ്ടികാണിക്കുന്നു.

സ്‌കൂള്‍ ഫണ്ടുകള്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യം കാലങ്ങളായി നിരസിക്കപ്പെട്ടുകൊണ്ടിരിക്കുന്ന നിര്‍ദേശങ്ങളിലൊന്നാണ്. എന്നിട്ടും ഫണ്ടുകളില്‍ വര്‍ധനവുണ്ടായി എന്ന സെക്രട്ടറിയുടെ പ്രസ്താവന അതീവ നിരാശാജനകമാണെന്ന് ലേബര്‍ എജ്യൂക്കേഷന്‍ വക്താവ് ആഞ്ചല റൈനര്‍ പറഞ്ഞു. തെറ്റായ പ്രസ്താവന ആവര്‍ത്തിച്ചാല്‍ അത് പിന്നീട് ശരിയായി മാറില്ലെന്ന് സെക്രട്ടറി ഓര്‍ക്കണമെന്നും റൈനര്‍ കൂട്ടിച്ചേര്‍ത്തു. നിലവില്‍ സ്‌കൂളുകള്‍ക്ക് നല്‍കുന്ന ഫണ്ടില്‍ യാതൊരു വര്‍ധനവും ഉണ്ടായിട്ടില്ലെന്നും 2020 വരെ ഫണ്ട് വിതരണം വര്‍ധിപ്പിക്കേണ്ടതില്ലെന്നും നേരത്തെ തീരുമാനിച്ചിരുന്നതായി യുകെ സ്റ്റാറ്റിറ്റിക്‌സ് അതോറിറ്റി ചെയര്‍മാന്‍ സര്‍ ഡേവിഡ് നോര്‍ഗ്രോവ് സാക്ഷ്യപ്പെടുത്തുന്നു. ഔദ്യോഗിക രേഖകളില്‍ വന്ന പിഴവാണ് ഫണ്ട് വര്‍ധിപ്പിച്ചുവെന്ന് പ്രസ്താവനയ്ക്ക് പിന്നിലെന്നും അത് തിരുത്താന്‍ നിര്‍ദേശം നല്‍കിയതായും ഡിപാര്‍ട്ട്‌മെന്റ് ഓഫ് എജ്യൂക്കേഷന്‍ തങ്ങളോട് വ്യക്തമാക്കിയതായി ലേബര്‍ നേതാവ് മിസ് റൈനര്‍ക്ക് അയച്ച കത്തില്‍ സര്‍ ഡേവിഡ് പറയുന്നു.
യുകെയിലെ നഴ്‌സുമാര്‍ക്ക് ബക്കിംങ്ങാം പാലസിന്റെ ആദരം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന 350 നഴ്‌സുമാരാണ് ബക്കിംങ്ങാം പാലസില്‍ നടന്ന പരിപാടിയില്‍ വിശിഷ്ടാഥിതികളായി ക്ഷണിക്കപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഗ്രന്‍ഫെല്‍ ടവര്‍ ദുരന്തത്തില്‍ അകപ്പെട്ടവരെ രക്ഷിക്കുന്നതില്‍ പങ്ക് വഹിച്ച നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള സംഘമായിരുന്നു ബുധനാഴ്ച്ച രാജസദസിലെത്തി ചേര്‍ന്നത്. ആഘോഷ പരിപാടിയില്‍ പ്രിന്‍സ് ചാള്‍സും നഴ്‌സുമാരുടെ ഒപ്പം ചേര്‍ന്നു. നഴ്‌സുമാര്‍ ആരോഗ്യ മേഖലയില്‍ നടത്തുന്ന സേവനത്തെ അദ്ദേഹം അഭിനന്ദിച്ചു. പ്രിന്‍സ് ചാള്‍സിനെ കൂടാതെ വെസക്‌സ് പ്രഭു പത്‌നി സോഫിയയും പരിപാടിയുടെ ഭാഗമായിരുന്നു. ഭീകരമായ അപകടങ്ങളിലൂടെ കടന്നു പോയ പലരില്‍ നിന്നും ആശുപത്രി ജീവിതത്തെക്കുറിച്ച് അമ്പരപ്പിച്ച കഥകള്‍ ഞാന്‍ കേട്ടിട്ടുണ്ട്. പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് പ്രിന്‍സ് ചാള്‍സ് പറഞ്ഞു.

തന്റെ ആശുപത്രി ജീവിതത്തിന്റെ ഓര്‍മകള്‍ പങ്കുവെക്കുവാനും 69കാരന്‍ പ്രിന്‍സ് ചാള്‍സ് മറന്നില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് എനിക്ക് ഒരു ഓപ്പറേഷന്‍ സംബന്ധമായി ആശുപത്രി ജീവിതം നയിക്കേണ്ടി വന്നിട്ടുണ്ട്. അപ്പന്‍ഡിക്‌സ് രോഗം ബാധിച്ച ഞാന്‍ ചികിത്സ തേടിയത് ഗ്രേറ്റ് ഓര്‍മോണ്ട് സ്ട്രീറ്റ് ആശുപത്രിയാലായിരുന്നു. അന്ന് ആശുപത്രിയിലെ നഴ്‌സുമാര്‍ എന്നെ പരിചരിച്ച രീതി എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. അത്രയധികം കരുതലും സ്‌നേഹത്തോടെയുമായിരുന്നു നഴ്‌സുമാരുടെ പെരുമാറ്റം. വിന്റ്‌സോര്‍ കൊട്ടാരത്തിലേക്ക് ചികിത്സ പൂര്‍ത്തിയാക്കി മടങ്ങുമ്പോള്‍ സത്യത്തില്‍ ആശുപത്രി വിട്ടുപോകാന്‍ എനിക്ക് മനസ്സുണ്ടായിരുന്നില്ലെന്നും പ്രിന്‍സ് ചാള്‍സ് പറയുന്നു. പ്രിന്‍സ് ചാള്‍സിനെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഇതൊരു അനുഗ്രഹമാണെന്നും പരിപാടിയില്‍ പങ്കെടുത്ത നഴ്‌സ് മെലേനിയ ഡേവിയസ് അഭിപ്രായപ്പെട്ടു. റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ്‌സ് ഏര്‍പ്പെടുത്തിയിട്ടുള്ള നഴ്‌സ് ഓഫ് ദ ഇയര്‍ പുരസ്‌കാരം 2017ല്‍ കരസ്ഥമാക്കിയത് ഡേവിയസായിരുന്നു.

സാധാരണയായി നഴ്‌സുമാര്‍ വാര്‍ത്തായാകുന്നത് വേതനം സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോഴാണ്. നഴ്‌സുമാര്‍ ഇത്തരത്തില്‍ അംഗീകരിക്കപ്പെടുന്നത് എന്തുകൊണ്ടും നല്ലകാര്യമാണ്. ഞങ്ങള്‍ മികച്ച പ്രവര്‍ത്തനം തന്നെയാണ് കാഴ്ച്ചവെക്കുന്നതെന്നും ഡേവിയസ് കൂട്ടിച്ചേര്‍ത്തു. ഇക്കാലത്ത് വളരെ ചുരുങ്ങിയ ആളുകള്‍ മാത്രമേ നഴ്‌സിംഗ് രംഗത്തേക്ക് കടന്നു വരുന്നുള്ളുവെന്ന് സ്റ്റുഡന്റ് നഴ്‌സ് ഓഫ് ദ ഇയര്‍ പുരസ്‌കാരം കരസ്ഥമാക്കിയ സോയ ബട്ട്‌ലറിനെ അഭിനന്ദിച്ചുകൊണ്ട് പ്രിന്‍സ് ചാള്‍സ് പറഞ്ഞു. നഴ്‌സിംഗ് നിയമനം പ്രതിസന്ധിയിലൂടെ കടന്നുപോയി കൊണ്ടിരിക്കുന്ന സമയത്ത് പുതിയ തലമുറയെ ഇത്തരം പരിപാടിയിലേക്ക് കൊണ്ടുവരുന്നത് വളരെ നല്ലൊരു നീക്കമാണെന്ന് പ്രിന്‍സ് ചാള്‍സ് അഭിപ്രായപ്പെട്ടു. രാജസദസിലേക്ക് എത്താന്‍ കഴിഞ്ഞത് വളരെ വലിയ കാര്യമാണ്. ആര്‍ക്കും ആഗ്രഹം തോന്നാവുന്നൊരു കാര്യമാണ് ഇത്തരം പരിപാടികളില്‍ പങ്കെടുക്കുക എന്നത്. ഞാന്‍ നഴ്‌സിംഗ് ജോലിയില്‍ പ്രവേശിച്ചിട്ട് വെറും ആറ് മാസം തികയുന്നതെയുള്ളു, എന്നിട്ടും കൊട്ടാരത്തിലേക്ക് ക്ഷണിക്കപ്പെട്ടത് വലിയ കാര്യമാണെന്നും ബട്ട്‌ലര്‍ പ്രതികരിച്ചു. കഴിഞ്ഞ ആഴ്ച്ച ഹീത്രൂ വിമാനത്താവളത്തിലെ ടെര്‍മിനല്‍-5 ന്റെ വാര്‍ഷികാഘോഷത്തില്‍ പങ്ക് ചേര്‍ന്ന പ്രിന്‍സ് ചാള്‍സ് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
ലണ്ടന്‍: ശീതയുദ്ധകാലത്തിനു ശേഷം ഏറ്റവും മോശം അവസ്ഥിയില്‍ നില്‍ക്കുന്ന റഷ്യ-യുകെ ബന്ധം യുദ്ധത്തേക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തുന്നു. റഷ്യന്‍ ഡബിള്‍ ഏജന്റ് സെര്‍ജി സ്‌ക്രിപാലിനും മകള്‍ക്കും നേരെയുണ്ടായ വധശ്രമം ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള ബന്ധം കൂടുതല്‍ കലുഷിതമാക്കിയിരിക്കുകയാണ്. ഇതിന്റെയടിസ്ഥാനത്തില്‍ നടക്കുന്ന വാദപ്രതിവാദങ്ങള്‍ ഒരു യുദ്ധത്തിന കാരണമായാല്‍ ബ്രിട്ടനില്‍ റഷ്യ ആണവായുധം പ്രയോഗിക്കാന്‍ പോലും മടിക്കില്ലെന്നാണ് കരുതുന്നത്. അപ്രകാരം സംഭവിച്ചാല്‍ മൂന്നാം ലോകമഹായുദ്ധമായിരിക്കും പിന്നീട് നടക്കുക. സ്‌ക്രിപാലിന് നേര്‍ക്കുണ്ടായ ആക്രമണം വിശദീകരിക്കണമെന്ന് തെരേസ മേയ് റഷ്യക്ക് അന്ത്യശാസനം നല്‍കിയെങ്കിലും അത് തള്ളിയ റഷ്യ ഒരു ആണവശക്തിയായ തങ്ങളെ ഭീഷണിപ്പെടുത്താന്‍ ബ്രിട്ടന്‍ വളര്‍ന്നിട്ടില്ലെന്നായിരുന്നു പ്രതികരിച്ചത്.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഇക്കാര്യത്തിന് തന്റെ പ്രസംഗത്തില്‍ അടിവരയിടുകയും ചെയ്തു. ശക്തമായ ആണവായുധങ്ങളുടെ കലവറ തന്നെ റഷ്യക്കുണ്ടെന്നും ലോകത്ത് എവിടെ വേണമെങ്കിലും ആക്രമണം നടത്താന്‍ ശേഷിയുള്ള ക്രൂസ് മിസൈല്‍ തങ്ങള്‍ക്ക് സ്വന്തമായുണ്ടെന്നും പുടിന്‍ പറഞ്ഞു. അത്തരമൊരു ഭൂഖണ്ഡാന്തര മിസൈല്‍ ഉപയോഗിച്ച് ഹൈഡ്രജന്‍ ബോംബാക്രമണം ഉണ്ടായാല്‍ എന്തു ചെയ്യുമെന്നതാണ് യുകെ നിവാസികളുടെ മുന്നിലുള്ള ചോദ്യം. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുടേതുപോലെ രണ്ടാം ലോകയുദ്ധകാലത്ത് വ്യോമാക്രമണങ്ങള്‍ സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുന്ന സൈറണുകളൊന്നും ഇപ്പോളില്ല. നാല് മിനിറ്റ് മുമ്പ് നല്‍കുന്ന മുന്നറിയിപ്പുകളും നിലവിലില്ല.

അത്തരമൊരു ആക്രമണമുണ്ടായാല്‍ ഗവണ്‍മെന്റ് എല്ലാ മൊബൈല്‍ ഫോണുകളുടെയും നിയന്ത്രണം ഏറ്റെടുക്കും. അവയിലൂടെ സുരക്ഷാ മുന്നറിയിപ്പുകള്‍ നല്‍കും. റഷ്യയില്‍ നിന്ന് തൊടുക്കുന്ന ഒരു മിസൈല്‍ ലണ്ടനിലെത്തണമെങ്കില്‍ 20 മിനിറ്റ് സമയമെടുക്കും. മറ്റ് നാറ്റോ സഖ്യരാജ്യങ്ങള്‍ക്ക് മുകളിലൂടെയായിരിക്കും ഈ മിസൈല്‍ സഞ്ചരിക്കുകയെന്നതിനാല്‍ മുന്നറിയിപ്പുകള്‍ ലഭിക്കും. അതിനാല്‍ ആക്രമണത്തെ നേരിടാന്‍ ബ്രിട്ടന് 10 മിനിറ്റായിരിക്കും സമയം ലഭിക്കുക. ഈ സമയത്തിനുള്ളില്‍ ജനങ്ങള്‍ക്ക് സുരക്ഷിത സ്ഥാനങ്ങള്‍ തേടാനുള്ള സന്ദേശം എത്തിക്കണം. ഇതിനുള്ള ശേഷി ജിസിഎച്ച്ക്യുവിനുണ്ടെന്നാണ് വിവരം.

മൊബൈലുകളിലെ ഔട്ട്‌ഗോയിംഗ് സംവിധാനം ബ്ലോക്ക് ചെയ്യുകയാണ് അടുത്ത പടി. അടിയന്തര സര്‍വീസുകള്‍ക്ക് വേണ്ടി മാത്രം മൊബൈല്‍ സിഗ്നലുകള്‍ ലഭ്യമാക്കാനും സുപ്രധാന നിര്‍ദേശങ്ങള്‍ മാത്രം ജനങ്ങള്‍ക്ക് നല്‍കാനുമാണ് ഈ രീതി അനുവര്‍ത്തിക്കുന്നത്. എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ എന്തായിരിക്കുമെന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുകയാണ്. കഴിഞ്ഞ സെപ്റ്റംബറില്‍ ജപ്പാനില്‍ ഇത്തരമൊരു അണുവായുധ മുന്നറിയിപ്പ് നല്‍കിയിരുന്നു. ശക്തമായ കെട്ടിടങ്ങളും അവയുടെ ഭൂഗര്‍ഭ നിലകളും കണ്ടെത്താനായിരുന്നു ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. ജാപ്പനീസ് ടിവി സംപ്രേഷണം നിര്‍ത്തിവെച്ച് കറുത്ത സ്്ക്രീനില്‍ സുരക്ഷിത കേന്ദ്രങ്ങള്‍ തേടാനുള്ള മുന്നറിയിപ്പ് നല്‍കുകയായിരുന്നു.
സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് വാങ്ങുന്ന കുപ്പിവെള്ളത്തില്‍ വന്‍തോതില്‍ പ്ലാസ്റ്റിക് അടങ്ങിയിട്ടുണ്ടെന്ന് വെളിപ്പെടുത്തല്‍. ഒമ്പത് രാജ്യങ്ങലില്‍ നടന്ന പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ഓര്‍ബ് മീഡിയ എന്ന മാധ്യമപ്രവര്‍ത്തകരുടെ സംഘടനയാണ് പഠനം നടത്തിയത്. ഒരു ലിറ്ററില്‍ കുറഞ്ഞത് 10 പ്ലാസ്റ്റിക് കണങ്ങളെങ്കിലും അടങ്ങിയിട്ടുണ്ടെന്ന് തെളിഞ്ഞു. മനുഷ്യരുടെ തലമുടിയേക്കാള്‍ വലിപ്പമുള്ള പ്ലാസ്റ്റിക് തരികളാണ് മിനറല്‍ വാട്ടര്‍ കുപ്പികളില്‍ നിന്ന് കണ്ടെത്തിയത്. 250 കുപ്പി വെള്ളമായിരുന്നു പഠനത്തിന് ഉപയോഗിച്ചത്.

ന്യയോര്‍ക്ക് സ്‌റ്റേറ്റ് യൂണിവേഴിസിറ്റിയിലാണ് പഠനം നടന്നത്. എല്ലാ ബ്രാന്‍ഡുകളിലും പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയെന്ന് യൂണിവേഴ്‌സിറ്റിയിലെ കെമിസ്ട്രി വിഭാഗം പ്രൊഫസര്‍ ഷെറി മേസണ്‍ പറഞ്ഞു. പ്ലാസ്റ്റിക് ഒരു സര്‍വ്വവ്യാപിയായ വസ്തുവായി മാറിയിരിക്കുകയാണ്. കുടിവെള്ളത്തിലും ഇതിന്റെ സാന്നിധ്യം പ്രകടമാണെന്ന് അദ്ദേഹം പറഞ്ഞു. ഏവിയന്‍. അക്വാഫീന, ദസാനി, നെസ്ലെ പ്യുവര്‍ ലൈഫ്, സാന്‍ പല്ലേഗ്രീനോ തുടങ്ങിയ അന്താരാഷ്ട്ര ബ്രാന്‍ഡുകളും ഇന്തോനേഷ്യയിലെ അക്വാ, ഇന്ത്യയിലെ ബിസ്ലേരി, മെക്‌സിക്കോയിലെ ഇപ്യൂര, ജര്‍മനിയിലെ ജെറോള്‍സ്‌റ്റെയിനര്‍, ബ്രസീലിലെ മിനല്‍ബ, ചൈനയിലെ വഹാഹ തുടങ്ങിയ ബ്രാന്‍ഡുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.

കുപ്പികള്‍ വാങ്ങിയതിനു ശേഷം മാലിന്യം കലര്‍ത്തിയതാണെന്ന ആരോപണം ഒഴിവാക്കാന്‍ കടകളില്‍ നിന്ന് ഇവ വാങ്ങുന്നത് വീഡിയോയില്‍ പകര്‍ത്തി. അമേരിക്കയില്‍ ചില പര്‍ച്ചേസുകള്‍ ഓണ്‍ലൈനായാണ് നടത്തിയത്. നൈല്‍ റെഡ് എന്ന ഏജന്റ് കുപ്പികളില്‍ ചേര്‍ത്താണ് പരിശോധന നടത്തിയത്. കടല്‍ വെള്ളത്തില്‍ പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്താന്‍ അടുത്തിടെ ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയ സാങ്കേതികതയാണ് ഇത്. പ്ലാസ്റ്റിക് കണങ്ങളെ കൂട്ടിയോജിപ്പിക്കുകയാണ് ഈ ഏജന്റ് ചെയ്യുന്നത്. ഇപ്രകാരമാണ് വെള്ളത്തിലടങ്ങിയ പ്ലാസ്റ്റിക് ശാസ്ത്രജ്ഞന്‍മാര്‍ അരിച്ചെടുത്തത്. അതേസമയം തങ്ങളുടെ ബോട്ട്‌ലിംഗ് പ്ലാന്റുകള്‍ ആധുനിക സാങ്കേതികവിദ്യയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് കമ്പികള്‍ അവകാശപ്പെടുന്നു.
പോളി പ്രോപ്പിലീന്‍. നൈലോണ്‍, പോളി എത്തിലീന്‍ ട്രെപ്താലെറ്റ് തുടങ്ങിയവയാണ് വെള്ളത്തില്‍ കണ്ടെത്തിയത്. ഇവ വെള്ളക്കുപ്പികളുടെ അടപ്പുകള്‍ നിര്‍മിക്കാനാണ് സാധാരണയായി ഉപയോഗിക്കുന്നത്. കുപ്പികളില്‍ വെള്ളം നിറച്ചശേഷം മൂടുന്ന ഘട്ടത്തിലാണ് ഈ പ്ലാസ്റ്റിക് കണങ്ങള്‍ കലരുന്നതെന്നാണ് മനസിലാക്കുന്നതെന്നും മേസണ്‍ പറഞ്ഞു. പ്ലാസ്റ്റിക് കണങ്ങള്‍ കലര്‍ന്ന വെള്ളം കുടിക്കുന്നത് ക്യാന്‍സര്‍, പുരുഷന്‍മാരിലെ വന്ധ്യത, ഓട്ടിസം തുടങ്ങിയവയ്ക്ക് കാരണമാകാമെന്നാണ് വിശദീകരിക്കപ്പെടുന്നത്.
മയക്കത്തില്‍ നിന്ന് ഉണര്‍ന്നു വരുമ്പോള്‍ വയറില്‍ എന്തോ കുത്തിയിറങ്ങുന്ന കടുത്ത വേദന! ഓപ്പറേഷനിടെ ബോധം തെളിഞ്ഞ യുവാവ് തന്റെ അനുഭവം പറഞ്ഞത് ഇപ്രകാരമാണ്. തൊണ്ടയില്‍ കൂടി ഒരു ട്യൂബ് ഇട്ടിരുന്നതിനാല്‍ ശ്വാസംമുട്ടി മരിക്കാന്‍ പോകുകയാണോ താന്‍ എന്ന് തോന്നിയതായും ഫെന്‍ സെറ്റില്‍ എന്ന ഇരുപത്തഞ്ചുകാരന്‍ പറഞ്ഞു. ബ്രാഡ്‌ഫോര്‍ഡ് സ്വദേശിയായ സെറ്റില്‍ അപ്പന്‍ഡിക്‌സ് ഓപ്പറേഷനിടെ അനസ്‌തേഷ്യയില്‍ നിന്ന് ഉണരുകയായിരുന്നു. പിന്നീടുണ്ടായത് നരകതുല്യ അനുഭവമാണെന്ന് ഇയാള്‍ പറഞ്ഞു.
കണ്ണുകള്‍ ചിമ്മിയും കൈകാലുകളിലെ വിരലുകള്‍ ചലിപ്പിച്ചു ഡോക്ടര്‍മാരുടെ ശ്രദ്ധ നേടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒടുവില്‍ അവസാന ശ്രമമെന്ന നിലയില്‍ ഓപ്പറേഷന്‍ മേശയില്‍ മൂത്രമൊഴിക്കാന്‍ തീരുമാനിച്ചുവെന്ന് സെറ്റില്‍ പറയുന്നു. ഓപ്പറേഷനായി പോകുമ്പോള്‍ കുഴപ്പങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇടക്ക് ബോധം തെളിഞ്ഞപ്പോള്‍ ഒരു കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ തടഞ്ഞിരിക്കുന്നതായാണ് തോന്നിയത്. അത് തുപ്പിക്കളയാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ശ്വാസംമുട്ടി മരിക്കാന്‍ പോകുകയാണെന്നാണ് തനിക്ക് തോന്നിയത്.

അതിനു പിന്നാലെ ആളുകള്‍ സംസാരിക്കുന്നതിന്റെ ശബ്ദങ്ങള്‍ കേള്‍ക്കാനും മെഷീനുകളുടെ ബീപ് ശബ്ദങ്ങള്‍ കേള്‍ക്കാനും തുടങ്ങി. വയറില്‍ എന്തോ കുത്തിയിറങ്ങിയതായും തോന്നി. എന്താണ് നടക്കുന്നതെന്ന് മനസിലാകുന്നുണ്ടായിരുന്നില്ല. തനിക്ക് അനങ്ങാന്‍ പോലും കഴിയുന്നുണ്ടായിരുന്നില്ല. കണ്ണുകള്‍ തുറക്കാനും അലറി വിളിക്കാനുമൊക്കെ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും സെറ്റില്‍ പറഞ്ഞു. എല്ലാം ഒരു സ്വപ്‌നമായിരുന്നെന്നാണ് പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡില്‍ നഴ്‌സ് പറഞ്ഞത്. ഓപ്പറേഷനില്‍ സംഭവിച്ചതിനേക്കുറിച്ച് ഓര്‍മ്മ കാണുമെന്ന് ഡോക്ടറും പിന്നീട് പറഞ്ഞു. സംഭവത്തില്‍ കാല്‍ഡര്‍ഡെയില്‍ ആന്‍ഡ് ഹഡ്ഡേഴ്‌സ്ഫീല്‍ഡ് എന്‍എച്ച്എസ് ട്രസ്റ്റ് ഖേദം പ്രകടിപ്പിക്കുകയും നഷ്ടപരിഹാരം നല്‍കാമെന്ന് സെറ്റിലിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
സമീപ കാലത്ത് യൂണിവേഴ്‌സിറ്റി പഠനം പൂര്‍ത്തിയാക്കിയ 50 ശതമാനം ഉദ്യോഗാര്‍ത്ഥികളും വിദ്യാഭ്യാസ വായ്പ തിരിച്ചടക്കാന്‍ പ്രാപ്തിയില്ലാത്തവര്‍. വര്‍ഷങ്ങള്‍ തൊഴിലെടുത്താലും ഇവര്‍ വായ്പയെടുത്ത മുഴുവന്‍ തുകയും തിരിച്ചടക്കാന്‍ ഇവര്‍ക്ക് കഴിയില്ലെന്ന് ഈ രംഗത്തെ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. 30 വര്‍ഷത്തെ സമ്പാദ്യം ഉണ്ടെങ്കില്‍ പോലും തങ്ങളെടുത്ത വായ്പ തിരിച്ചടക്കാന്‍ കഴിയില്ലെന്ന് സ്‌കൂള്‍ വിദ്യഭ്യാസം പൂര്‍ത്തിയാക്കിയ 10 ശതമാനം പേരും വിശ്വസിക്കുന്നുത്. 28 ശതമാനം യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുടെ സ്ഥിതിയും സമാനമാണ്. സമീപ കാലത്ത് ബിരുദം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളില്‍ 42 ശതമാനവും വായ്പ മുഴുവനായും തിരിച്ചടക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ലോണ്‍ തിരിച്ചടക്കാന്‍ കഴിയാതെ വരുന്നത് വിദ്യാര്‍ത്ഥികളില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ലോണ്‍ തുക തിരിച്ചടക്കാന്‍ പാകത്തിനുള്ള അത്രയും തുക സമ്പാദിക്കാന്‍ യൂണിവേഴ്‌സിറ്റി ബിരുദദാരികള്‍ക്ക് കഴിയാത്തതാണ് പ്രതിസന്ധിയുണ്ടാക്കുന്നത്.

ബിരുദ വിദ്യഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം തങ്ങളെടുത്ത ലോണ്‍ തുക തിരിച്ചടക്കാന്‍ പാകത്തിലുള്ള തൊഴില്‍ കണ്ടെത്താനോ വരുമാനമുണ്ടാക്കാനോ കഴിയില്ലെന്ന് വിശ്വസിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവാണ് നാള്‍ക്കുനാള്‍ ഉണ്ടായികൊണ്ടിരിക്കുന്നതെന്ന് ഹയര്‍ എജ്യൂക്കേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ നിക് ഹില്‍മാന്‍ സാക്ഷ്യപ്പെടുത്തുന്നു. നിഷ്‌കളങ്കവും തെറ്റിധാരണാജനകവുമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കുട്ടികള്‍ യൂണിവേഴ്‌സിറ്റികളിലേക്ക് എത്തിച്ചേരുന്നതെന്നാണ് ഇതില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്ന വസ്തുതയെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂളില്‍ നിന്നും കോളേജുകളില്‍ നിന്നും പുറത്തു വരുന്നവരെ സഹായിക്കാന്‍ കൂടുതല്‍ പണം ലഭിക്കുന്ന തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടണം. എങ്കില്‍ മാത്രമെ സാമ്പത്തികപരമായ ക്ലേശങ്ങളില്‍ നിന്ന് മോചിതരാകാന്‍ കഴിയുകയുള്ളു. സാമ്പത്തികപരമായ മികച്ചു നില്‍ക്കുന്ന ജോലി സ്വന്തമാക്കാന്‍ വേണ്ടിയാണ് പലരും യൂണിവേഴ്‌സിറ്റികള്‍ തേടിയെത്തുന്നത്. എന്നാല്‍ വിദ്യഭ്യാസം പൂര്‍ത്തിയാക്കുന്നതോടെ ഈ ധാരണയില്‍ മാറ്റം വരുന്നു.

കോളേജുകളില്‍ പഠിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കുന്ന സമയത്തു തന്നെ നമ്മുടെ യുവാക്കള്‍ ഭാവി വരുമാനത്തെക്കുറിച്ച് അമിത പ്രതീക്ഷ വെച്ചു പുലര്‍ത്തുന്നവരാണെന്ന് യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനിലെ ഇന്‍സറ്റിറ്റിയൂട്ട് ഓഫ് എജ്യൂക്കേഷന്‍ പ്രൊഫസര്‍ ജോണ്‍ ജെറിം അഭിപ്രായപ്പെട്ടു. യൂണിവേഴ്‌സിറ്റി പഠനത്തിന് ശേഷം അവര്‍ ഉദ്ദേശിക്കുന്ന തരത്തിലുള്ള വരുമാനം ഉണ്ടാക്കാന്‍ കഴിയില്ലെന്നതാണ് സത്യം. അതുകൊണ്ടു തന്നെ ലോണ്‍ തുക മുഴുവനും തിരിച്ചടക്കാന്‍ അവര്‍ക്ക് കഴിയണമെന്നില്ല അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മാസം യൂണിവേഴ്‌സിറ്റി ഫണ്ടിംഗുമായി ബന്ധപ്പെട്ട റിവ്യൂവിന് പ്രധാനമന്ത്രി തെരെസ മേയ് പ്രഖ്യാപിച്ചിരുന്നു. യൂണിവേഴ്‌സിറ്റികളോടുള്ള ബ്രിട്ടന്റെ കാലഹരണപ്പെട്ട മനോഭാവത്തെ മേയ് വിമര്‍ശിച്ചിരുന്നു. ഡിഗ്രികളെടുക്കുന്ന ആളുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്നും ഇവരില്‍ നിന്നും വന്‍ തുക കോഴ്‌സ് ഫീ ഇനത്തില്‍ ഈടാക്കുന്നതായും മേയ് പറഞ്ഞു.
ലണ്ടന്‍: വിന്റര്‍ കഴിഞ്ഞതിന്റെ ആശ്വാസത്തില്‍ സ്വസ്ഥമാകാന്‍ ബ്രിട്ടന് സമയമായിട്ടില്ല. സ്പ്രിംഗിലേക്കും മഞ്ഞുകാലം തുടരുകയാണ്. സ്പ്രിംഗിന്റെ തുടക്കത്തില്‍ രാജ്യത്തെ മഞ്ഞു പുതപ്പിച്ച ബീസ്റ്റ് ഫ്രം ദി ഈസ്റ്റിന്റെ രണ്ടാം പതിപ്പ് എത്തുന്നുവെന്നാണ് മെറ്റ് ഓഫീസ് നല്‍കുന്ന മുന്നറിയിപ്പ്. കനത്ത മഴയും ആലിപ്പഴവും മഞ്ഞുവീഴ്ചയും വാരാന്ത്യത്തിലുണ്ടാകുമെന്ന് മുന്നറിയിപ്പ് പറയുന്നു. രാജ്യത്തെ മിക്കയിടങ്ങളിലും മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് മെറ്റ് ഓഫീസ് അറിയിച്ചു കഴിഞ്ഞിട്ടുണ്ട്. പലയിടങ്ങളിലും പ്രളയ മുന്നറിയിപ്പും നല്‍കി. സൈബീരിയയില്‍ നിന്നും സ്‌കാന്‍ഡിനേവിയയില്‍ നിന്നും ശീതക്കാറ്റ് ബ്രിട്ടനിലേക്ക് എത്തുന്നുവെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

ഇംഗ്ലണ്ടിന്റെ സൗത്ത് വെസ്റ്റ് പ്രദേശങ്ങളിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും എന്‍വയണ്‍മെന്റ് ഏജന്‍സി ഇന്നലെ പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ വാര്‍ണിംഗും പുറപ്പെടുവിച്ചിട്ടുണ്ട്. ബ്രിട്ടനിലും അയര്‍ലന്‍ഡിലും ബീസ്റ്റ് ഫ്രം ദി ഈസ്റ്റും എമ്മ ചുഴലിക്കാറ്റും റോഡ്, റെയില്‍ ഗതാഗതം തകരാറിലാക്കിയിരുന്നു. ഇവയ്ക്ക് രണ്ടാഴ്ചയ്ക്ക് ശേഷമാണ് ബീസ്റ്റ് ഫ്രം ദി ഈസ്റ്റ് രണ്ടാമന്‍ എത്തുന്നത്. സൗത്ത് വെസ്റ്റിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലുമാണ് കനത്ത മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നതെന്ന് മെറ്റ് ഓഫീസ് വക്താവ് നിക്കി മാക്‌സി പറഞ്ഞു.

50 മില്ലീമീറ്റര്‍ വരം മഴ ഒറ്റപ്പെട്ട ചില പ്രദേശങ്ങളില്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വാരാന്ത്യമെത്തുന്നതോടെ തണുത്ത കാറ്റ് ശക്തമാകുകയും താപനില കാര്യമായി കുറയുകയും ചെയ്യും. ഇത് മഞ്ഞു വീഴ്ചയ്ക്ക് കാരണമാകും. താപനില മൈനസ് 3 വരെയായേക്കാമെന്ന് നിക്കി മാക്‌സി സൂചിപ്പിച്ചു.
ന്യൂസ് ഡെസ്ക്
റഷ്യയ്ക്കെതിരെ ബ്രിട്ടൺ തിരിച്ചടി തുടങ്ങി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉലയുന്ന തലത്തിലേയ്ക്കാണ് കാര്യങ്ങൾ പുരോഗമിക്കുന്നത്. റഷ്യയുടെ 23 ഡിപ്ളോമാറ്റുകളെ പുറത്താക്കാൻ ബ്രിട്ടൺ തീരുമാനിച്ചു. ഇന്ന് പാർലമെൻറിലാണ് റഷ്യയ്ക്കെതിരായ കടുത്ത നയതന്ത്ര നടപടി പ്രധാനമന്ത്രി തെരേസ മേ പ്രഖ്യാപിച്ചത്. റഷ്യയുടെ അപ്രഖ്യാപിതരായ 23 ഇന്റലിജൻസ് ഓഫീസർമാരെ പുറത്താക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇവർക്ക് ബ്രിട്ടൺ വിടാൻ ഒരാഴ്ചത്തെ സമയം നല്കിയിട്ടുണ്ട്.
സാലിസ്ബറിയിലെ റഷ്യൻ ചാരനായ സെർജി സ്ക്രിപാലിന്റെയും മകളുടെയും വധശ്രമവുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് ബ്രിട്ടീഷ് – റഷ്യാ ബന്ധം വഷളാക്കുന്നത്. ഇതിനു പിന്നിൽ റഷ്യയുടെ കരങ്ങളാണെന്ന് ബ്രിട്ടൺ ഉറച്ചു വിശ്വസിക്കുന്നു. ഇക്കാര്യത്തിൽ ബ്രിട്ടൺ റഷ്യയുടെ വിശദീകരണം ആവശ്യപ്പെട്ട് അന്ത്യശാസനം നല്കിയിരുന്നു. എന്നാൽ റഷ്യ പ്രതികരിക്കാൻ തയ്യാറാകാതിരുന്നതിനെ തുടർന്ന് ബ്രിട്ടൺ കടുത്ത നടപടികളിലേയ്ക്ക് കടക്കുകയായിരുന്നു. ആണവശക്തിയായ തങ്ങളുടെ നേരെ ഭീഷണി വേണ്ടെന്ന് റഷ്യ ബ്രിട്ടന് മുന്നറിയിപ്പ് നല്കിയിരുന്നു.
റഷ്യയിൽ നടക്കുന്ന ഫിഫാ വേൾഡ് കപ്പിൽ ബ്രിട്ടീഷ് റോയൽ ഫാമിലിയുടെ സാന്നിധ്യം ഉണ്ടാവില്ലെന്നും ബ്രിട്ടൺ അറിയിച്ചിട്ടുണ്ട്. ബ്രിട്ടന്റെ നടപടി ധിക്കാരപരമെന്നും അസ്വീകാര്യമെന്നും ദീർഷ വീഷണമില്ലാത്തതെന്നും റഷ്യ പ്രതികരിച്ചു. തിരിച്ചടിയായി ബ്രിട്ടീഷ് ഡിപ്ളോമാറ്റുകളെ റഷ്യയും പുറത്താക്കാൻ പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്.
മോസ്‌കോ: റഷ്യന്‍ ഡബിള്‍ ഏജന്റായിരുന്ന സെര്‍ജി സ്‌ക്രിപാലിനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ബ്രിട്ടന്‍ നല്‍കിയ അന്ത്യശാസനം തള്ളി റഷ്യ. ആണവശക്തിയായ തങ്ങളെ ഭീഷണിപ്പെടുത്താന്‍ യുകെ വളര്‍ന്നിട്ടില്ലെന്നായിരുന്നു റഷ്യയുടെ പ്രതികരണം. റഷ്യന്‍ വിദേശകാര്യ വക്താവ് മരിയ സാഖറോവയാണ് ഔദ്യോഗിക ടെലിവിഷന്‍ ചാനലിലൂടെ ഈ പ്രസ്താവന നടത്തിയത്. റഷ്യന്‍ നിര്‍മിത നോവിചോക്ക് എന്ന നെര്‍വ് ഏജന്റാണ് സെര്‍ജി സക്രിപാലിനും മകള്‍ക്കും നേരെ ഉപയോഗിക്കപ്പെട്ടിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ റഷ്യ വിശദീകരണം നല്‍കണമെന്നായിരുന്നു പ്രധാനമന്ത്രി തെരേസ മേയ് ആവശ്യപ്പെട്ടത്.

റഷ്യക്കെതിരെ ബ്രിട്ടന്‍ സൈബര്‍ ആക്രമണം നടത്തുമെന്ന വിധത്തിലുള്ള റിപ്പോര്‍ട്ടുകളില്‍ ആശങ്കയുണ്ടെന്ന് ലണ്ടനിലെ റഷ്യന്‍ എംബസി അറിയിച്ചു. അപ്രകാരമുണ്ടായാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ നേരിടാന്‍ യുകെ തയ്യാറാകണമെന്നും എംബസി വ്യക്തമാക്കി. സാലിസ്ബറി സംഭവത്തില്‍ അടിസ്ഥാനരഹിതമായും പ്രകോപനപരമായും യുകെ നീങ്ങുകയാണെന്നും റഷ്യക്കെതിരെ സൈബര്‍ ആക്രമണം നടത്താനുള്ള പദ്ധതികളാണ് അണിയറയില്‍ തയ്യാറാകുന്നതെന്നും എംബസി ആരോപിക്കുന്നു. അത്തരമൊരു നീക്കമുണ്ടായാല്‍ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന മുന്നറിയിപ്പും റഷ്യന്‍ കേന്ദ്രങ്ങള്‍ നല്‍കുന്നു.

ഇന്നലെ കോമണ്‍സില്‍ തെരേസ മേയ് നടത്തിയ ശക്തമായ ആരോപണങ്ങള്‍ നിഷേധിച്ച റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവറോവ് സാലിസ്ബറിയില്‍ ആക്രമണത്തിന് ഉപയോഗിച്ച വസ്തു പരിശോധനയ്ക്ക് നല്‍കാന്‍ ബ്രിട്ടന്‍ വിസമ്മതിച്ചുവെന്നും വ്യക്തമാക്കി. 1980കളില്‍ റഷ്യന്‍ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ച വസ്തുവാണ് സ്‌ക്രിപാലിനെതിരെ ഉപയോഗിച്ചതെന്നാണ് മേയ് പറഞ്ഞത്. സാലിസ്ബറിയില്‍ സംഭവിച്ചതെന്താണെന്ന് മനസിലാക്കിയിട്ട് വരൂ, അതിനു ശേഷം സംസാരിക്കാമെന്നായിരുന്നു സംഭവത്തേക്കുറിച്ച് പ്രതികരണം ചോദിച്ച ബിബിസിയോട് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പറഞ്ഞത്.
ലണ്ടന്‍: വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ് അന്തരിച്ചു. 76 വയസായിരുന്നു. ഹോക്കിംഗിന്റെ മക്കളായ ലൂസി, റോബര്‍ട്ട്, ടിം എന്നിവരാണ് ഇദ്ദേഹത്തിന്റെ മരണവിവരം പ്രസ്താവനയിലൂടെ അറിയിച്ചത്. ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം പോലെ പ്രശസ്തമായ ശാസ്ത്ര ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. നാഡീരോഗത്താല്‍ കൈകാലുകള്‍ തളരുകയും സംസാരശേഷി നഷ്ടമാകുകയും ചെയ്‌തെങ്കിലും വീല്‍ചെയറിലിരുന്ന് അദ്ദേഹം അതിനെയെല്ലാം അതിജീവിച്ചു.

സംസാരിക്കാന്‍ സാങ്കേതികവിദ്യയുടെ സഹായമായിരുന്നു അദ്ദേഹം സ്വീകരിച്ചിരുന്നത്. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ഗണിതശാസ്ത്ര വിഭാഗത്തില്‍ പ്രൊഫസര്‍ സ്ഥാനം വഹിക്കുകയായിരുന്നു. തമോഗര്‍ത്തങ്ങളെക്കുറിച്ചുള്ള പഠനമാണ് അദ്ദേഹത്തിന്റെ സംഭാവനകളില്‍ ഏറ്റവും പ്രധാനം. ബ്ലാക്ക്‌ഹോളുകളേക്കുറിച്ച് ഇന്ന് ലഭ്യമായിരിക്കുന്ന വിവരങ്ങളെല്ലാം തിയററ്റിക്കല്‍ ഫിസിക്‌സില്‍ അഗ്രഗണ്യനായിരുന്ന ഹോക്കിംഗിന്റെ സംഭാവനയാണ്.

ജീവശാസ്ത്ര ഗവേഷകനായിരുന്ന ഫ്രാങ്ക് ഹോക്കിംഗിന്റെയും ഇസബെല്‍ ഹോക്കിംഗിന്റെയും മകനായി ഓക്‌സഫോര്‍ഡില്‍ 1942 ജനുവരി 8നാണ് സ്റ്റീഫന്‍ ഹോക്കിംഗ് ജനിച്ചത്. 17 ാം വയസില്‍ ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദം നേടി. കേംബ്രിഡ്ജില്‍ ഗവേഷണത്തിനിടെയാണ് ശരീരം തളര്‍ത്തിയ അസുഖം ഇദ്ദേഹത്തെ പിടികൂടിയത്. സര്‍ ഐസക് ന്യൂട്ടന്‍, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ എന്നിവര്‍ക്ക് ശേഷം ലോകം കണ്ട മഹാനായ ശാസ്ത്രകാരനാണ് വിടവാങ്ങിയത്.