സമയക്രമം പാലിക്കുന്നതില്‍ കടുകിട വ്യത്യാസം വരുത്താത്തവരെക്കുറിച്ച് കേട്ടിട്ടില്ലേ. കാര്‍ഡിഫിലെ പെനാര്‍ത്തിലുള്ള ലാന്‍ഡോ ഹോസ്പിറ്റലിലെ കാര്‍ പാര്‍ക്ക് ഇക്കാര്യത്തില്‍ വളരെ കൃത്യനിഷ്ഠ പാലിക്കാറുണ്ട്. പാര്‍ക്കില്‍ ഫ്രീയായി പാര്‍ക്ക് ചെയ്യാന്‍ അനുവദിച്ചിരിക്കുന്ന 20 സെക്കന്‍ഡിനു ശേഷം ഒരു സെക്കന്‍ഡ് വൈകിയതിന് കെവിന്‍ വില്യംസ് എന്ന യുവാവിനോട് 70 പൗണ്ട് പിഴയടക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് അധികൃതര്‍. 20 മിനിറ്റ് സമയപരിധിക്കു ശേഷം തന്റെ കാര്‍, പാര്‍ക്കിലുണ്ടായിരുന്നതിനാല്‍ പിഴയടക്കണമെന്നാവശ്യപ്പെടുന്ന കത്ത് ലഭിച്ചപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയെന്ന് കെവിന്‍ പറയുന്നു.

12.19ന് 53 സെക്കന്‍ഡിന് ശേഷം തന്റെ കാര്‍ പാര്‍ക്കില്‍ പ്രവേശിച്ചത് ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. 12.39ന് 54 സെക്കന്‍ഡുകള്‍ കഴിഞ്ഞ് കാര്‍ പുറത്തു പോയതും രേഖപ്പെടുത്തിയിട്ടുണ്ട്. അതായത് പരിധിയില്‍ കൂടുതല്‍ തുടര്‍ന്നത് വെറും ഒരു സെക്കന്‍ഡ് മാത്രം. ആശുപത്രിയിലെത്തിയ ഒരാള്‍ ഒരു സെക്കന്‍ഡ് വൈകിയതിന് 70 പൗണ്ട് പിഴയീടാക്കാനുള്ള നീക്കം തന്നെ ഞെട്ടിച്ചെന്ന് കെവിന്‍ വ്യക്തമാക്കി. പാര്‍ക്കിംഗ് ഐ, പാര്‍ക്കിംഗ് ഓണ്‍ പ്രൈവറ്റ് ലാന്‍ഡ് അപ്പീല്‍സ് സര്‍വീസ് (പോപ്ല) എന്നിവയില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ് ഇദ്ദേഹം.

ലാന്‍ഡോ ഹോസ്പിറ്റല്‍ ഇനി സന്ദര്‍ശിക്കണമെങ്കില്‍ ഈ പിഴയടക്കണമെന്നാണ് കെവിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം. അതേസമയം ഈ അപ്പീല്‍ അനുവദിക്കപ്പെടാന്‍ സാധ്യതയില്ലെന്നാണ് പോപ്ല വക്താവ് അറിയിക്കുന്നത്. സംഭവം ദൗര്‍ഭാഗ്യകരമാണെങ്കിലും ഒരു പാര്‍ക്കിംഗ് ചാര്‍ജ് നോട്ടീസ് കിട്ടുമ്പോള്‍ അത് ശരിയായില്ലെന്ന് തോന്നുന്നത് സ്വാഭാവികമാണെന്നായിരുന്നു വക്താവ് പ്രതികരിച്ചത്.