ലണ്ടന്‍: കൗണ്‍സിലുകള്‍ മാലിന്യ സം്‌സ്‌കരണത്തിലും ചെലവുകുറയ്ക്കാന്‍ സമ്മര്‍ദ്ദമേറിയതോടെ മാലിന്യങ്ങള്‍ ശേഖരിക്കുന്ന കാലയളവ് വര്‍ദ്ധിക്കുന്നു. വീടുകളിലെ പ്ലാസ്റ്റിക് പോലെയുള്ള ദ്രവിക്കാത്ത മാലിന്യം കൗണ്‍സിലുകള്‍ ഇപ്പോള്‍ രണ്ടാഴ്ചയിലൊരിക്കലാണ് സംഭരിക്കുന്നതെന്ന് പ്രസ് അസോസിയേഷന്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. ഇംഗ്ലണ്ടിലെ മിക്ക കൗണ്‍സിലുകളും ഈ വിധത്തിലാണ് മാലിന്യ സംഭരണം നടത്തുന്നത്. അവയില്‍ ആറ് കൗണ്‍സിലുകള്‍ മൂന്നാഴ്ചയില്‍ ഒരിക്കല്‍ മാത്രമാണേ്രത ഇത്തരം മാലിന്യം സംഭരിക്കുന്നത്.
ഇംഗ്ലണ്ടിലെ 326 ലോക്കല്‍ കൗണ്‍സിലുകളില്‍ 248 എണ്ണവും രണ്ടാഴ്ചയിലൊരിക്കലാണ് ഖരമാലിന്യ സംഭരണം നടത്തുന്നത്. ഭക്ഷണ മാലിന്യം ഉള്‍പ്പെടെയുള്ള ജൈവമാലിന്യങ്ങള്‍ വേറെയാണ് സംഭരിക്കുന്നത്. ഫ്‌ളാറ്റുകളില്‍ നിന്നുള്‍പ്പെടെ ഇത്തരം മാലിന്യം സംഭരിക്കുന്നത് കൃത്യമായിത്തന്നെ നടക്കുന്നുണ്ട്. ചില കൗണ്‍സിലുകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാലിന്യം ശേഖരിക്കുമ്പോള്‍ ചിലര്‍ ആഴ്ചയിലൊരിക്കല്‍ ഖരമാലിന്യം ശേഖരിക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു.
മാലിന്യ ശേഖരണം കാലങ്ങളായി വിവാദങ്ങള്‍ക്ക് കാരണമാണ്. മാലിന്യം ശേഖരിക്കപ്പെടുകയെന്നത് മൗലികാവകാശമാണെന്നാണ് ടോറി മന്ത്രിസഭ അവകാശപ്പെടുന്നത്. സഖ്യകക്ഷി മന്ത്രിസഭയുടെ കാലത്ത് 250 മില്യന്‍ പൗണ്ട് ഇതിനായി അനുവദിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഫണ്ടുകള്‍ കുറയുന്നതും 2020ഓടെ റീസൈക്ലിംഗ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാന്‍ കൗണ്‍സിലുകള്‍ നിര്‍ബന്ധിതമാകുന്നതും സംഭരണത്തിലും മാലിന്യ സംസ്‌കരണത്തിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് കരുതുന്നത്.
ലണ്ടന്‍: കുട്ടികള്‍ പ്രതികളാകുന്ന ലൈംഗികാതിക്രമ കേസുകള്‍ യുകെയില്‍ വര്‍ദ്ധിക്കുന്നു. കഴിഞ്ഞ നാല് വര്‍ഷത്തില്‍ കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച കേസുകളില്‍ കുട്ടികള്‍ പ്രതികളായ 30,000 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി പോലീസിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇവയില്‍ 2625 സംഭവങ്ങള്‍ സ്‌കൂള്‍ പരിസരങ്ങളിലാണ് ഉണ്ടായിട്ടുള്ളത്. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും 38 പോലീസ് സേനകളില്‍ നിന്നുള്ള വിവരങ്ങളാണ് ഇത് വ്യക്തമാക്കുന്നത്. കുട്ടികള്‍ കുട്ടികളെ ആക്രമിക്കുന്ന സംഭവങ്ങള്‍ 2013ല്‍ 4603 എണ്ണമായിരുന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെങ്കില്‍ കഴിഞ്ഞ വര്‍ഷം അത് 7866 ആയി ഉയര്‍ന്നു.
71 ശതമാനം വര്‍ദ്ധനയാണ് ഇക്കാര്യത്തില്‍ ഉണ്ടായിരുന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 2013 ഏപ്രില്‍ മുതല്‍ 2017 മെയ് വരെയുള്ള കാലയളവില്‍ അതിക്രമങ്ങളുടെ എണ്ണത്തില്‍ 74 ശതമാനം വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്ന് ബിബിസി പനോരമ 36 സേനകളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സ്‌കൂള്‍ പരിസരങ്ങളില്‍ നടന്നതായി റിപ്പോര്‍ട്ട ചെയ്യപ്പെട്ട 2625 സംഭവങ്ങളില്‍ 18 വയസില്‍ താഴെ പ്രായമുള്ളവര്‍ പ്രതികളായ 225 ബലാല്‍സംഗക്കേസുകളും ഉണ്ട്. പ്രൈമറി സ്‌കൂള്‍ പ്ലേഗ്രൗണ്ടുകളില്‍ പോലും അതിക്രമങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ട്.
10 വയസും അതിനു താഴെയും പ്രായമുള്ള കുട്ടികള്‍ നടത്തുന്ന ലൈംഗികാതിക്രമങ്ങളുടെ എണ്ണത്തില്‍ ഇരട്ടി വര്‍ദ്ധനാണ് ഉണ്ടായിരിക്കുന്നത്. 2013-14 വര്‍ഷത്തില്‍ 204 സംഭവങ്ങളായിരുന്നു ഈ പ്രായപരിധിയിലുള്ളവരുടെ കാര്യത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെങ്കില്‍ 2016-17 വര്‍ഷത്തില്‍ ഇത് 456 ആയി ഉയര്‍ന്നിട്ടുണ്ട്. ലൈംഗികാതിക്രങ്ങള്‍ക്കും മോശം പെരുമാറ്റത്തിനും അഞ്ച് വയസില്‍ താഴെ പ്രായമുള്ള കുട്ടികളെ പോലും സ്‌കൂളുകളില്‍ നിന്ന് പുറത്താക്കിയിട്ടുണ്ടെന്ന് പ്രസ് അസോസിയേഷന്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
സ്വന്തം ലേഖകന്‍
യുകെയിലെ കലാകായിക വേദികളില്‍ പകരം വയ്ക്കാന്‍ ഇല്ലാത്ത ഒരു മലയാളി കൂട്ടായ്മയാണ് ഗ്ലോസ്സ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്‍ എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. ഇന്നലെ ഓക്സ്ഫോര്‍ഡിലുള്ള വെല്ലിംഗ്ഫോര്‍ഡ് സ്കൂളിലെ മൂന്ന് സ്റ്റേജുകളിലായി നടന്ന എല്ലാ മത്സരങ്ങളിലും ആധികാരിക വിജയം നേടികൊണ്ട് യുക്മ സൌത്ത് വെസ്റ്റ് റീജിയന്‍ കലാമേളയിലെ വിജയയാത്ര തുടരുകയാണ് ജി എം എ .
കലാതിലകമായി ഷാരോണ്‍ ഷാജിയും, കിഡ്‌സ് വിഭാഗത്തില്‍ വ്യക്തിഗത ചാമ്പ്യനായി ദിയ ബൈജുവും, മുതിര്‍ന്നവരുടെ വിഭാഗത്തില്‍ വ്യക്തിഗത ചാമ്പ്യനായി ബിന്ദു സോമനും തെരഞ്ഞെടുക്കപ്പെട്ടു. ജി എം എ യുടെ മികച്ച കലാകാരികളായ ബെനിറ്റ ബിനുവും, സാന്ദ്ര ജോഷിയും, ലിസ സെബാസ്റ്റ്യനും, ശരണ്യ ആനന്ദും, സിന്റ വിന്‍സെന്റും, രഞ്ജിത മൈക്കിളും, സിയന്‍ മനോജും, റ്റാനിയ റോയിയും അടങ്ങുന്ന ടീം മത്സരവേദികളെ കയ്യടക്കിയപ്പോള്‍ അവര്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന എതിരാളികളെയാണ് ഇന്നലെ ഓക്സ്ഫോര്‍ഡില്‍ കാണാന്‍ കഴിഞ്ഞത്.
ബസ്സിലും കാറുകളിലുമായി എത്തിയ ജി എം എ യുടെ 90 ല്‍ പകരം അംഗങ്ങള്‍ റീജിയണല്‍ കലാമേളയുടെ വേദി അക്ഷരാര്‍ത്ഥത്തില്‍ കീഴടക്കുകയായിരുന്നു. ജി എം എ കുടുംബത്തിലെ ഓരോ കലാകാരന്മാരും നിരവധി സമ്മാനങ്ങള്‍ വാരി കൂട്ടുന്ന കാഴ്ചയ്ക്കാണ് ഇന്നലെ വെല്ലിംഗ്ഫോര്‍ഡ് സ്കൂള്‍ സാക്ഷ്യം വഹിച്ചത്.
കലാമൂല്യമുള്ളതും, കണ്ണിനും കാതിനും ഇമ്പം നല്‍കുന്നതുമായ ഒട്ടനവധി കലാരൂപങ്ങളാണ് ജി എം എ ഇന്നലെ വെല്ലിംഗ്ഫോര്‍ഡ് സ്കൂളിലെ മൂന്ന് സ്റ്റേജുകളിലായി അവതരിപ്പിച്ചത്. ജി എം എ യുടെ കലാകാരമാര്‍ അവതരിപ്പിച്ച പല കലാരൂപങ്ങളെയും ആര്‍പ്പുവിളികളോടും കരഘോഷത്തോടും കൂടിയാണ് കാണികള്‍ എതിരേറ്റത്. ജി എം എ യിലെ കുരുന്നുകള്‍ അവതരിപ്പിച്ച പല മത്സര ഇനങ്ങളും ഒരു മത്സരത്തെക്കാള്‍ ഉപരി കാണികള്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്ന നല്ല സ്റ്റേജ് പ്രോഗ്രാമുകളുടെ നിലവാരം പുലര്‍ത്തുന്നതായിരുന്നു.
ജി എം എ പ്രസിഡന്റ് ടോം സാങ്കൂരിക്കല്‍, സെക്രട്ടറി മനോജ് വേണുഗോപാല്‍, ആര്‍ട്സ് കോഡിനേറ്റര്‍ ലൌലി സെബാസ്റ്റ്യന്‍, യുക്മ പ്രതിനിധികളായ ഡോ : ബിജു പെരിങ്ങത്തറ, റോബി മേക്കര, തോമസ് ചാക്കോ തുടങ്ങിയവര്‍ എല്ലാവിധ സഹായങ്ങളുമായി ജി എം എ ടീമിനൊപ്പം ഉണ്ടായിരുന്നു.
റീജിയണല്‍ ചാമ്പ്യന്‍, കലാതിലകപട്ടം, കിഡ്‌സ് വിഭാഗത്തില്‍ വ്യക്തിഗത ചാമ്പ്യന്‍, മുതിര്‍ന്നവരുടെ വിഭാഗത്തില്‍ വ്യക്തിഗത ചാമ്പ്യന്‍, ഏറ്റവും കൂടുതല്‍ കലാകാരന്മാര്‍ പങ്കെടുത്ത അസോസിയേഷനുള്ള അവാര്‍ഡ് തുടങ്ങി നിരവധി സമ്മാനങ്ങള്‍ ആണ് ജി എം എ ഇന്നലെ ഓക്സ്ഫോര്‍ഡില്‍ വച്ച് നടന്ന യുക്മ സൌത്ത് വെസ്റ്റ് റീജിയന്‍ കലാമേളയില്‍ വാരികൂട്ടിയത്. ഈ മാസം അവസാനം നടക്കുന്ന നാഷ്ണല്‍ കലാമേളയിലും ഈ വിജയം ആവര്‍ത്തിക്കുവാനുള്ള കഠിന പരിശ്രമത്തിലാണ് ജി എം എ അംഗങ്ങള്‍.
യുക്മയുടെ കലാമേളകൾ എന്നും എസ് എം എ സ്റ്റോക്ക് ഓൺ ട്രെന്റ് നെഞ്ചിലേറ്റിയ ചരിത്രമേ കേട്ടിട്ടുള്ളു.. അതിന് ഇപ്പോഴും ഉലച്ചിൽ തട്ടിയിട്ടില്ല എന്നത് ഇന്നും നിസംശയം പറയാൻ സാധിക്കും.. എസ് എം എ സ്റ്റോക്ക് ഓൺ ട്രെന്റിനെ സംബന്ധിച്ചിടത്തോളം കലാമേള എന്നത് അവരുടെ ഒരു കുടുംബകൂട്ടായ്മ കൂടിയാണ്.. അവിസ്മരണീയമായ ഓണാഘോഷപരിപാടികൾ കാഴ്ച്ച വച്ചതിന് ശേഷമാണ് കലാമേളക്കായി ഒരുങ്ങിയത്. റീജിണൽ, നാഷണൽ കലാമേളകൾക്ക് വേദി ഒരുക്കിയവർ, റീജിണൽ നാഷണൽ തലത്തിൽ പ്രസിഡന്റുമാരെ സംഭാവന നൽകിയിട്ടുള്ള അസോസിയേഷൻ… മറ്റ് അസോസിയേഷനുകളെ അപേക്ഷിച്ചു തുടക്കം മുതൽ വീറും വാശിയും കെമുതലായുള്ള മത്സരാർത്ഥികളുടെ ഒരു കൂട്ടമാണ് എസ് എം എ സ്റ്റോക്ക് ഓൺ ട്രെന്റ് എന്ന അസോസിയേഷൻ…
ഇന്നലെ രാവിലെ ബര്‍മിംഗ്ഹാമിനടുത്തുള്ള ടിപ്ടന്‍ RSA അക്കാഡമിയിൽ മിഡ്‌ലാണ്ട് കലാമേളയുടെ തുടക്കം.. ഔദ്യോഗികമായ ഉദ്ഘാടനം.. റീജിണൽ പ്രസിഡന്റ് ഡിക്‌സ് ജോസിന്റെ അദ്ധ്യക്ഷതയിൽ നാഷണൽ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ് ഉദ്ഘാടനം നിർവഹിച്ചപ്പോൾ റീജിണൽ സെക്രട്ടറി സന്തോഷ്, ട്രെഷറർ പോൾ ജോസഫ് എന്നിവർക്കൊപ്പം നാഷണൽ എക്സിക്യൂട്ടീവ് മെമ്പർ സുരേഷ് കുമാറും മറ്റ് റീജിണൽ ഭാരവാഹികളും സന്നിഹിതരായിരുന്നു… ഉദ്ഘാടനശേഷം മത്സരയിനങ്ങളിലേക്ക്..
പതിനൊന്ന് മണിയോടെ സ്‌റ്റേജ് ഒന്നിൽ മത്സരങ്ങൾക്ക് തുടക്കം കുറിച്ചപ്പോൾ രണ്ടാമത്തെ സ്റ്റേജിൽ 12 മണിയോടുകൂടിയാണ് ആരംഭിക്കാൻ സാധിച്ചത്.. മൂന്നാമത്തെ സ്റ്റേജിൽ നൃത്തേതര ഇനങ്ങൾക്കും തുടക്കമായപ്പോൾ മത്സരങ്ങൾ മുന്നേറുകയായിരുന്നു..
ജോവാൻ റോസ് തോമസ്, ആഞ്ജലീന സിബി, സെറിൻ റെയ്‌നോ, അനീഷ വിനു, ആഷ്‌ലി ജേക്കബ്, സിജിൻ ജോസ്, ആഞ്ചെല മാഞ്ഞൂരാൻ, ക്ലിൻഡാ ജോണി, ജീന ജോണി, ബിജു തോമസ് എന്നിവർ പല മത്സര ഇനങ്ങളിൽ വ്യക്തിഗത നേട്ടങ്ങൾ വരിച്ചു.. തിരുവാതിര, മാർഗംകളി, ഒപ്പന, സിനിമാറ്റിക് ഡാൻസ്, ക്ലാസിക്കൽ എന്നീ ഗ്രൂപ്പുകളിലും മികവ് തെളിയിച്ചപ്പോൾ കഴിഞ്ഞ വർഷത്തെ റീജിയണൽ, നാഷണൽ ചാംബ്യൻമാരായ എസ് എം എ ഒരിക്കൽ കൂടി കിരീടം നിലനിർത്തുകയായിരുന്നു. എസ്എംഎ പ്രസിഡന്റ് വിനു ഹോര്‍മിസ്, സെക്രട്ടറി ജോബി ജോസ്, ട്രഷറര്‍ വിന്‍സന്റ് കുര്യാക്കോസ് തുടങ്ങിയ ഭാരവാഹികളുടെ നേതൃത്വം എസ്എംഎയെ അഭിമാന നേട്ടം നിലനിര്‍ത്താന്‍ സഹായിച്ചു.
ആദ്യമണിക്കൂറുകളിൽ ലെസ്റ്റർ എൽ കെ സി യുടെ മുന്നേറ്റം, 2017 റീജിണൽ കലാമേളയിൽ അവർ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. ആദ്യ മണിക്കൂറുകളിൽ പങ്കെടുക്കാൻ വന്ന മത്സരാർത്ഥികള്‍ അവിസ്സ്മരണീയ പ്രകടനം കാഴ്ച്ച വച്ചപ്പോൾ ഹുസൈൻ ബോൾട്ടിന്റെ മെയ്‌വഴക്കത്തോടെ ഉള്ള എസ് എം എ യുടെ കുട്ടികളുടെ തകർപ്പൻ പെർഫോമെൻസ്.. എസ് എം എ എന്ന അർജ്ജുനനെ മിഡ്‌ലാൻഡ് കലാമേളയിലെ മൽസരഗോദയിൽ ഒന്നാം സ്ഥാനത്തേക്ക് എത്തിക്കുകയായിരുന്നു..
കഴിഞ്ഞ വർഷത്തെ നാഷണൽ കലാമേളയിൽ സ്റ്റോക്ക് ഓൺ ട്രെന്റ് എസ് എം എ യ്ക്കൊപ്പം ഒന്നാം സ്ഥാനം പങ്കിട്ട ബി സി എം സി… വീറുറ്റ പോരാട്ടത്തിൽ ഞങ്ങളും ഒട്ടും പിന്നിലല്ല എന്ന പോർവിളികളുമായി മുന്നേറിയപ്പോൾ മൂന്നാം സ്ഥാനം ബിർമിങ്ഹാം ബി സി എം സി യുടെ ചുണക്കുട്ടികളിൽ എത്തപ്പെട്ടു.. യുക്മയുടെ അവസാന പ്രഖ്യാപനം പുറത്തുവന്നപ്പോൾ …
ടൈം ലാഗിന്റെ എല്ലാ പ്രശ്നങ്ങളും കൂട്ടമായി സമയത്തെ അപഹരിച്ചപ്പോൾ ബുക്ക് ചെയ്ത ഒൻപത് മണി എന്ന സമയക്രമം പാലിക്കാതെ വരികയും പിന്നീടുള്ള രണ്ട് മണിക്കൂർ നീട്ടികിട്ടിയിട്ടും അതിൽ തീർക്കാൻ സാധിക്കാതെ കുഴങ്ങുകയായിരുന്നു റീജിണൽ കമ്മിറ്റി… അങ്ങനെ റീജയന്റെ ചരിത്രത്തിൽ ആദ്യമായി കലാതിലക പട്ടങ്ങൾ, വ്യക്തിഗത ചാമ്പ്യന്മാര്‍ തുടങ്ങിയ ഗ്ലാമർ റിസള്‍ട്ടുകള്‍ പ്രഖ്യാപിക്കാതെ ഹാൾ ഒഴിഞ്ഞു കൊടുക്കേണ്ടതായി വന്നു എന്നത് വേദനാജനകമായ ഒരു കാഴ്ചയായി.. ഇതിൽ റീജിണൽ കമ്മിറ്റി മാത്രം തെറ്റുകാരാണ് എന്ന് പറയുക അസാധ്യം… ഇതിന്റെ മൂലകാരണം എന്നത്.. ഇത്രയും വലിയ ഒരു റീജിയണിൽ എങ്ങനെ ഈ ആറു പേര് മാത്രം കലാമേളയുടെ ചുമതലക്കാരായ ഭാരവാഹികളായി വന്നു എന്നതാണ്.
പതിനെട്ട് അസോസിയേഷൻ ഉള്ള റീജിയൻ.. മുൻ വർഷങ്ങളിൽ എല്ലാം പതിനഞ്ചിനടുത്തു ഭാരവാഹികൾ.. എല്ലാ അസോസിയേഷനും റീജിണൽ കമ്മിറ്റിയിൽ പ്രതിനിധികൾ, കൂട്ടായ പ്രവർത്തനം എന്നിവയായിരുന്നു രണ്ട് വർഷങ്ങൾക്ക് മുൻപ് വരെ റീജിയന്റെ വിജയങ്ങളുടെ അടിത്തറ… കഴിഞ്ഞ കമ്മിറ്റിയിൽ മാത്രം എങ്ങനെ വെറും ആറു പേരായി കുറഞ്ഞു.. ചിലരെ ഒഴിവാക്കണമെന്നുള്ള വിരലിലെണ്ണാവുന്നവരുടെ മനോവൈകല്യം.. എല്ലാം എത്തിനിൽക്കുന്നത് കഴിഞ്ഞ ഇലക്ഷനിൽ… പൊതുയോഗത്തിൽ ഒരാൾ ചോദിച്ചു ” ഈ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ രൂപം എന്ത് എന്ന്? പറയാം എന്ന് പറഞ്ഞ് ഒഴിഞ്ഞ ആ ചോദ്യം ഇന്നും പ്രസക്തം.. പിന്നീടുള്ളത് ചരിത്രം പറയും.. ഒന്ന് പറയാം എടുക്കാവുന്ന ഭരമേ തുമ്പിയെക്കൊണ്ട് എടിപ്പിക്കാവു.. അതുകൊണ്ടുതന്നെ റീജിണൽ കമ്മിറ്റി അതിന്റെ എല്ലാ ശ്രമവും നടത്തി എന്ന് പറയാതെ വയ്യ… എന്നാലും ഈ യുക്മ ഇലക്ഷൻ നിരീക്ഷകർ പഠിക്കുമോ.. ഒരു ചൊല്ല് … പട്ടിയുടെ വാല് പന്തീരാണ്ട് കൊല്ലം കുഴലിൽ … ബാക്കി നിങ്ങൾക്ക് ഉചിതമെങ്കിൽ പൂരിപ്പിക്കാം… നല്ലതു മാത്രം സംഭവിക്കട്ടെ എന്ന് മാത്രം ആശംസിക്കുന്നു…
കൂടുതൽ വാർത്തകളും ചിത്രങ്ങളും പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതാണ്
[ot-video][/ot-video]
ഫാ. ബിജു കുന്നയ്ക്കാട്ട്
സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ ഒഴിവാക്കാനാവാത്ത സ്ഥാനം ഇന്ന് പെര്‍ഫ്യൂമുകള്‍ക്കുണ്ട്. ചെറിയ വിലയില്‍ തുടങ്ങുന്ന ഈ ‘ചെറിയ കുപ്പികള്‍’ ബ്രാന്‍ഡ് നെയിമുകള്‍ക്കും നിലവാരത്തിനുമനുസരിച്ചും അതിഭീമമായ വിലകളില്‍ ചെന്നാണ് അവസാനിക്കുന്നത്. പെര്‍ഫ്യൂമുകള്‍ ഉപയോഗിക്കാത്തവര്‍ ഇന്ന് വിരളമാണ്. യാത്ര പുറപ്പെടും മുമ്പും മീറ്റിംഗുകളില്‍ സംബന്ധിക്കുമ്പോഴും ആളുകള്‍ പൊതുവെ മറ്റുള്ളവരുടെ മുമ്പില്‍ ‘സുഗന്ധവാഹകരായി’ പ്രത്യക്ഷപ്പെടാറുണ്ട്. നിറത്തിലും മണത്തിലും സ്റ്റാന്‍ഡേര്‍ഡിലും ഇഷ്ടപ്പെട്ട് മിക്കവരും ചില പെര്‍ഫ്യൂകള്‍ തന്നെ സ്ഥിരമായി ഉപയോഗിക്കാറുണ്ടെങ്കിലും അടിസ്ഥാനപരമായി മൂന്ന് കാരണങ്ങളാണ് പലരേയും ഈ സുഗന്ധലേപനങ്ങള്‍ ഉപയോഗിക്കുന്നതിലേയ്ക്ക് നയിക്കുന്നത്: നല്ല ഡ്രസ്സിങ്ങിനൊപ്പം സുഗന്ധത്തിൻറെ അകമ്പടി മറ്റുള്ളവരുടെ മുമ്പില്‍ നന്നായി പ്രത്യക്ഷപ്പെടാന്‍ സഹായിക്കുമെന്ന ചിന്ത, സ്വന്തം ശരീര ദുര്‍ഗന്ധത്തിൻറെയും വിയര്‍പ്പുനാറ്റത്തിൻറെയും അസഹ്യത മറയ്ക്കാന്‍, മറ്റുള്ളവരോട് സംസാരിക്കുമ്പോഴും അടുത്ത് ഇടപെഴകുമ്പോഴും ആത്മവിശ്വാസം കിട്ടാന്‍.
അതുകൊണ്ടുതന്നെ അതിപുരാതനകാലം മുതല്‍ തന്നെ ഇത്തരം സുഗന്ധലേപനങ്ങള്‍ മനുഷ്യന്‍ ഉപയോഗിച്ചു തുടങ്ങിയിരുന്നു. ബിസി 1350-ല്‍ ഈജിപ്തുകാര്‍ ലില്ലിപ്പൂക്കളില്‍ നിന്നും മറ്റു പുഷ്പങ്ങളില്‍ നിന്നും സത്ത് വേര്‍തിരിച്ചെടുത്ത് സുഗന്ധലേപനങ്ങള്‍ ഉണ്ടാക്കിയിരുന്നു. പുരാതന ബാബിലോണിയയില്‍ ‘അത്തര്‍’ വിശേഷ വസ്തുവായിരുന്നു. പണ്ട് രാജാക്കന്മാര്‍ മാത്രമാണ് ഇത്തരം സുഗന്ധലേപനങ്ങള്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇന്ന് വിവിധ പുഷ്പങ്ങളുടെയും സുഗന്ധദ്രവ്യങ്ങളുടെയും പരിമളം നിറഞ്ഞ വിവിധ നിറ-വില നിലവാരത്തിലുള്ള കൃത്രിമ സുഗന്ധലേപനങ്ങള്‍ വിപണിയില്‍ ലഭ്യമാണ്.
എന്നാല്‍ ഇത്തരം പെര്‍ഫ്യൂമുകളുടെ അമിത ഉപയോഗം സങ്കീര്‍ണമായ ആരോഗ്യപ്രശ്‌നങ്ങളിലേയ്ക്ക് നയിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. കേറ്റ് ഗ്രെന്‍വില്‍ എന്ന ഗവേഷക നടത്തിയ പഠനത്തില്‍, സുഗന്ധദ്രവ്യങ്ങള്‍ പൂശുന്ന മൂന്നില്‍ ഒരാള്‍ക്ക് വീതം തലവേദന, ആസ്ത്മ, ദേഹത്ത് ചുവന്ന പാടുകള്‍ തുടങ്ങിയവ ഉണ്ടാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. 2014ല്‍ നടന്ന മറ്റൊരു ഗവേഷണഫലം തെളിയിച്ചത് നാലിലൊന്നു സ്ത്രീകള്‍ക്കും മൈഗ്രേനുണ്ടാകാനുള്ള പ്രധാന കാരണങ്ങളിലൊന്ന് പെര്‍ഫ്യൂമുകളുടെ ഗന്ധമായിരുന്നു.
ഇന്ന് കൂടുതലും കൃത്രിമ രാസവസ്തുക്കള്‍ക്കൊണ്ട് ഉണ്ടാക്കുന്ന ഈ സുഗന്ധദ്രവ്യങ്ങളുടെ ‘ട്രേഡ് സീക്രട്ട്’ നിര്‍മ്മാതാക്കളില്‍ പലരും പുറത്തുവിടാറില്ല. പലതിലും പ്രകൃതിദത്ത എണ്ണകളോടൊപ്പം വിഷപദാര്‍ത്ഥങ്ങളും അടങ്ങിയിട്ടുള്ളതായി തെളിഞ്ഞിട്ടുണ്ട്. റോസ് എസന്‍ഷ്യല്‍ ഓയിലുകളിലും കെന്റക്കി ബോര്‍ബോണിലും അടങ്ങിയ സംയുക്തമായ ബിഡാമാസിനോണ്‍ ശരാശരിയില്‍ കൂടുതല്‍ ഉപയോഗിച്ചാല്‍ അലര്‍ജിക്ക് കാരണമാകും. 1, 8 സിനോള്‍ കൂടിയ അളവില്‍ ഉപയോഗിച്ചാല്‍ അത് കരളിൻറെ പ്രവര്‍ത്തനത്തെയും ബാധിക്കും. സുഗന്ധദ്രവ്യങ്ങള്‍ പൂശുന്നവര്‍ക്ക് മാത്രമല്ല അടുത്തുനിന്ന് അതിൻറെ ഗന്ധം ശ്വസിക്കുന്നവര്‍ക്കും അത് തലവേദനയ്ക്ക് കാരണമാകും.
പെര്‍ഫ്യൂം പോലെ വ്യക്തിജീവിതത്തിൻറെ തിളക്കം കൂട്ടാനായി ഉപയോഗിക്കുന്ന മറ്റു ചില കാര്യങ്ങള്‍ കൂടി ഇതുപോലെ, ഇതിലേറെ ദോഷകരമായിത്തീരാറുണ്ട്. മറ്റുള്ളവരുടെ മുമ്പില്‍ നല്ലവനായി ചമയാന്‍ നുണപറയുന്ന സ്വഭാവത്തെ മറയാക്കുന്നവര്‍, സ്റ്റാറ്റസിൻറെ ലക്ഷണമായും പൗരുഷം തെളിയിക്കാനും മദ്യപിക്കുന്നത്, ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാനും കയ്യടി നേടാനും പണം ധൂര്‍ത്തടിക്കുന്നത്, വെറുപ്പും അസൂയയും വിദ്വേഷവും മനസില്‍ കൊണ്ടുനടക്കുന്നതും അഹങ്കാരത്തിൻറെയും സ്വയം പുകഴ്ചയുടെയും വര്‍ത്തമാനം പറയുന്നതും പെര്‍ഫ്യൂമുകളുടെ നിരന്തര ഉപയോഗം ഭാവിയില്‍ വരുത്തുന്ന അപകടങ്ങളെക്കാള്‍ ഏറെ ദോഷകരമായി ഓരോരുത്തരെയും ബാധിക്കുന്നതാണ്.
ചെറുതും വലുതുമായ പല അവസരങ്ങളിലും നമ്മുടെ മുഖം മറ്റുള്ളവരുടെ മനസില്‍ മനോഹരമായി നിലനിര്‍ത്താന്‍ കള്ളത്തരങ്ങളും നുണകളും പറയുന്നവരാണ് നമ്മളിലധികവും. ചെറിയ കാര്യങ്ങളിലെ നുണ വിജയിക്കുന്നതായിക്കാണുമ്പോള്‍ പിന്നീടത് വലിയ കാര്യങ്ങളിലും പരീക്ഷിക്കാന്‍ ധൈര്യപ്പെടും. കുടുംബജീവിതത്തില്‍ പ്രത്യേകിച്ച്, ദമ്പതികള്‍ തമ്മില്‍ പരസ്പരം നുണപറയുന്ന, കള്ളത്തരം കാണിക്കുന്ന സ്വഭാവം തുടങ്ങിയാല്‍ പിന്നീട് ബന്ധങ്ങള്‍ തകരുന്ന അവസ്ഥയിലേയ്ക്കുവരെ അതുകൊണ്ടുചെന്നെത്തിക്കാം. പണത്തിൻറെ വിനിയോഗം, ബന്ധങ്ങളിലെ വിശ്വസ്തത തുടങ്ങിയവയിലെ ചെറിയ പുഴുക്കുത്തുകള്‍ നുണയുടെ വാക്ചാതുരിയില്‍ കുറേനാള്‍ കുഴപ്പമില്ലാതെ പൊതിഞ്ഞുപിടിച്ചു മുഖം രക്ഷിച്ചാലും പിന്നീടാ മുഖം മൂടി അഴിഞ്ഞുവീഴുകയും കൂടുതല്‍ ദോഷകരമായതു സംഭവിക്കുകയും ചെയ്‌തേക്കാം.
ആണത്തം തെളിയിക്കാനും സമൂഹത്തിലെ സ്റ്റാറ്റസിൻറെ ഭാഗമാകാനും മദ്യപിച്ച് തുടങ്ങുന്നവരുണ്ട്. പുകവലിയുടെയും മറ്റു മയക്കുമരുന്നുപയോഗങ്ങളുടെയും കാര്യവും അങ്ങനെ തന്നെ. ഉപയോഗിക്കുന്നയാള്‍ക്ക് ആദ്യമത് രസം തരുന്ന കാര്യവും സമപ്രായക്കാരുടെയും സമചിന്താഗതിക്കാരുടെയും കയ്യടി ലഭിക്കുന്ന കാര്യവുമെന്നതൊഴിച്ചാല്‍ പിന്നീടത് ശരീരത്തെയും ജീവിതത്തെയും നശിപ്പിക്കാനായി ദേഹത്ത് കയറിക്കൂടിയ പിശാചായി അനുഭവപ്പെടും. മദ്യപാനത്തിൻറെ 3 ഘട്ടങ്ങളെക്കുറിച്ച് ഇങ്ങനെ പറയാറുണ്ട്: ‘ആദ്യം മനുഷ്യന്‍ മദ്യം കുടിക്കുന്നു, പിന്നെ മദ്യം മദ്യത്തെ കുടിക്കുന്നു, ഒടുവില്‍ മദ്യം മനുഷ്യനെ കുടിക്കുന്നു’. ആദ്യത്തെ ലെവലില്‍ തുടങ്ങുന്ന ആള്‍ അവസാനത്തെ ഘട്ടത്തിലെത്തുമ്പോള്‍ മാത്രമേ താന്‍ അകപ്പെട്ടു പോയ ചതിക്കുഴിയെക്കുറിച്ച് അറിയൂ.
പണത്തിൻറെ വിവേകമില്ലാത്ത ഉപയോഗത്തിലൂടെയും സ്വന്തം ജീവിതം അപകടത്തിലേയ്ക്ക് തള്ളിവിടുന്നവരുണ്ട്. ‘അത്യാവശ്യത്തില്‍ പണം ചിലവഴിക്കുകയും ആവശ്യത്തില്‍ സാഹചര്യമനുസരിച്ചുമാത്രം പണം വിനിയോഗിക്കുകയും അനാവശ്യത്തിന് ഒരിക്കലും പണം ഉപയോഗിക്കാതിരിക്കുകയും ചെയ്യണം’ എന്ന പരമ്പരാഗത ധനവിനിയോഗ ചിന്താഗതികള്‍ മാറ്റിവച്ച് അനാവശ്യങ്ങളില്‍ പണം ധൂര്‍ത്തടിക്കുന്നത് ആവശ്യമായി വന്നിരിക്കുന്നു എന്നാണ് ഇന്നത്തെ സമൂഹത്തിൻറെ ചിന്താഗതി. കുടുംബങ്ങളിലും സമൂഹത്തിലും നടക്കുന്ന ഓരോ ആഘോഷങ്ങളിലും പണം ചിലവഴിക്കാനുള്ള പുതിയ വഴികള്‍ എന്താണ് എന്നാണ് ഇന്ന് ഓരോരുത്തരും അന്വേഷിക്കുന്നത്. പണത്തിൻറെ ധാരാളിത്തത്തില്‍ മദ്യപാനത്തിലും ചൂതാട്ടത്തിലും കൂട്ടുകെട്ടുകളിലും ജീവിതം ആഘോഷിക്കുന്നവര്‍ക്ക് നാശവും ആസന്നമാണെന്ന് ഓര്‍ത്തിരിക്കണം.
മനസില്‍ കട്ടകെട്ടിക്കിടക്കുന്ന ചില നെഗറ്റീവ് എനര്‍ജികളെയും ഇത്തരുണത്തില്‍ കാണാതെ പോകരുത്. മനസില്‍ താലോലിച്ച് കൊണ്ടുനടക്കുന്ന വൈരാഗ്യത്തിൻറെയും വെറുപ്പിൻറെയും അസൂയയുടെയും ഭാവനകള്‍, നിറവേറ്റപ്പെടാതെ പോകുന്ന പ്രതികാരത്തിനു പകരമുള്ള ഒരു ആത്മസംതൃപ്തി ആ വ്യക്തിക്ക് നല്‍കുമെങ്കിലും അത് ഒരു നെഗറ്റീവ് എനര്‍ജിയാണെന്നതിനാല്‍ ആ വ്യക്തിയുടെ തന്നെ നാശത്തിലേ അത് കൊണ്ടുചെന്നെത്തിക്കൂ. അപ്രതീക്ഷിത അംഗീകാരങ്ങളോ ബഹുമതികളോ കിട്ടുമ്പോള്‍ സ്വന്തം കഴിവിൻറെ വലിപ്പത്തെക്കുറിച്ച് ‘വലിയ വര്‍ത്തമാനം’ പറഞ്ഞു സ്വയം ഇളിഭ്യരാകുന്നവരുണ്ട്. ഇതിന് സമാനമായ മലയാളത്തിലുള്ള പഴഞ്ചൊല്ല്, ‘അല്‍പന് അര്‍ത്ഥം കിട്ടിയാല്‍ അര്‍ദ്ധരാത്രിയില്‍ കുടപിടിക്കുക’ എന്നത്രേ! ന്യൂജന്‍ കാലത്ത് അത് ‘തള്ള്’ എന്നാണറിയപ്പെടുന്നത്. ”നീ എത്രമാത്രം ഉന്നതനാണോ അത്രമാത്രം വിനീതനാവുക’ എന്ന് ബൈബിളിലെ പ്രഭാഷകൻറെ പുസ്തകം ഉപദേശിക്കുന്നു. പക്വതയില്ലാത്ത ഇത്തരം മനസിലെ അധമവിചാരങ്ങളും ചിന്തയില്ലാത്ത വിവേകരഹിതമായ സംസാരങ്ങളുമെല്ലാം സ്വന്തം നാശം ക്ഷണിച്ചു വരുത്താനും മറ്റുള്ളവരുടെ പരിഹാസം ഏറ്റുവാങ്ങാനുമേ ഉപകരിക്കൂ.
പെര്‍ഫ്യൂം അടിക്കുന്ന ആളിൻറെ അടുത്ത് നില്‍ക്കുന്നവര്‍ക്കും അതു ശ്വസിക്കുന്നതുവഴി അതിൻറെ ദൂഷ്യഫലങ്ങള്‍ ഉണ്ടാകുമെന്ന് പഠനങ്ങള്‍ പറയുന്നു. കള്ളത്തരത്തിലും ലഹരിയിലും ധനാസക്തിയിലും മനസിലെ നിഷേധാത്മക ചിന്തകളിലും കഴിയുന്നവരുടെ ചുറ്റും നില്‍ക്കുന്നവർക്കും ഈ പ്രശ്നങ്ങളുടെ അനുരണനങ്ങൾ നേരിടേണ്ടി വന്നേക്കാം. അതിനാൽ വ്യക്തിത്വ വികസനത്തിനു തടസ്സം നിൽക്കുന്ന ഇത്തരം കൃത്രിമ ആവരണങ്ങളിലും സുഗന്ധലേപനങ്ങളിലും നിന്ന് വിവേകപൂര്‍വ്വം ഒഴിഞ്ഞുനില്‍ക്കാം. ധാര്‍മ്മികതയും ശുചിത്വവുമുള്ള ആത്മാവിനും മനസിനും കൃത്രിമ സുഗന്ധക്കൂട്ടുകളുടെ ‘കൂടുതല്‍ ഡെക്കറേഷന്‍’ എന്നും ആവശ്യമില്ല. കൃത്രിമ സൗന്ദര്യത്തിൻറെയും സുഗന്ധത്തിൻറെയും ആകര്‍ഷണത്തേക്കാള്‍ സ്വാഭാവിക ജീവിത ശുദ്ധിയാണ് കൂടുതല്‍ മഹത്തരമെന്നും മറക്കാതിരിക്കാം. സ്വാഭാവിക നന്മയുടെയും വിശുദ്ധിയുടെയും മുഖങ്ങളും ജീവിതങ്ങളും കൊണ്ട് ഈ ഭൂമി കൂടുതല്‍ സുന്ദരമാകട്ടെയെന്ന പ്രാര്‍ത്ഥനയോടെ,
നന്മനിറഞ്ഞ ഒരാഴ്ച സ്‌നേഹപൂര്‍വ്വം ആശംസിക്കുന്നു.
ഫാ. ബിജു കുന്നയ്ക്കാട്ട്
എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍ സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.
15 കാരനായ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധച്ചിലേര്‍പ്പെട്ട ടീച്ചര്‍ വിവാദത്തില്‍. ഇത് കണ്ടെത്തിയതിനെ തുടര്‍ന്ന് 23 കാരിയായ അദ്ധ്യാപികയ്ക്ക് കോടതി 16 മാസത്തെ തടവ് ശിക്ഷ വിധിച്ചു. ലണ്ടനിലെ വാന്‍സ്‌റ്റെഡിലുള്ള ആലിസീ മാക്ബ്രിര്‍ടിയെയാണ് സ്‌നാറെസ്ബ്രൂക്ക് കോടതി ശിക്ഷിച്ചിരിക്കുന്നത്.
ഒരിക്കല്‍ തന്റെ ബെര്‍ത്ത്‌ഡേ സമ്മാനമായി ഈ 15 കാരന്‍ ടീച്ചറോട് കൂടിയ സമ്മാനമായി സെക്‌സ് ആവശ്യപ്പെട്ടതാണ് പ്രശ്‌നമായിത്തീര്‍ന്നത്. ലൈംഗിക കാര്യങ്ങളില്‍ പണ്ടേ ദുര്‍ബലയായിരുന്ന ടീച്ചറിന് പയ്യന്റെ സമ്മാനം തിരസ്‌കരിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് കുട്ടിയുമായി സ്വന്തം കാറില്‍ വച്ച് ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ടീച്ചര്‍ തയ്യാറാവുകയായിരുന്നു. തുടര്‍ന്ന് ക്ലാസ്‌റൂം, ഇബിസ് ഹോട്ടല്‍, വീട് തുടങ്ങിയിടങ്ങളില്‍ വച്ചെല്ലാം ഈ ബന്ധം തുടരുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
സ്‌കൂളില്‍ വച്ച് ഇവര്‍ തമ്മില്‍ തുടങ്ങിയ പ്രണയം ഫേസ്ബുക്കിലൂടെയും ഇന്‍സ്റ്റാഗ്രാമിലൂടെയും തുടരുകയായിരുന്നു. ഈ ബന്ധത്തില്‍ ഉത്കണ്ഠപ്പെട്ട ആണ്‍കുട്ടിയുടെ പിതാവാണ് ഈ വിവരം പൊലീസിനെ അറിയിച്ചിരുന്നത്. ക്ലാസ്‌റൂമില്‍ വച്ച് പലവട്ടം വികാരവായ്‌പോടെ ഇവര്‍ ചുംബനത്തിലേര്‍പ്പെട്ടിരുന്നുവെന്നും മൂന്ന് വട്ടം ടീച്ചറുടെ വീട്ടില്‍ വച്ചും കാറില്‍ വച്ചും ഹോട്ടലില്‍ വച്ചും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിരുന്നുവെന്നും കോടതിക്ക് മുന്നില്‍ തെളിഞ്ഞിരുന്നു.
ഈ സ്‌നേഹബന്ധം മഹത്തായ റൊമാന്‍സ് ആണെന്ന് ടീച്ചര്‍ സ്വയം വിശ്വസിപ്പിച്ചിരുന്നുവെന്നും പ്രോസിക്യൂട്ടര്‍ വെളിപ്പെടുത്തിയിരുന്നു. ഈ ടീച്ചര്‍ പ്രസ്തുത ആണ്‍കുട്ടിയുമായി അതിര് വിട്ട ബന്ധമാണ് തുടരുന്നതെന്ന് നിരവധി സഹപ്രവര്‍ത്തകര്‍ പലവട്ടം മുന്നറിയിപ്പേകിയിട്ടും ടീച്ചര്‍ ഈ ബന്ധവുമായി മുന്നോട്ട് പോവുകയായിരുന്നു. വിദ്യാര്‍ത്ഥിയുടെ പിതാവ് മെയ് എട്ടിന് പരാതിയുമായി പൊലീസിനെ സമീപിച്ചപ്പോഴായിരുന്നു ഇവരുടെ ബന്ധം പുറം ലോകം അറിഞ്ഞത്. തന്റെ മകനെ ടീച്ചര്‍ വശീകരിച്ചെടുക്കുകയായിരുന്നുവെന്നാണ് പിതാവ് ആശങ്കപ്പെട്ടത്. സോഷ്യല്‍ സര്‍വീസസിനൊപ്പം ആണ്‍കുട്ടിയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് തനിക്ക് ടീച്ചറുമായി വഴിവിട്ട ബന്ധമുണ്ടെന്ന് അവന്‍ സമ്മതിക്കുകയും ചെയ്തിരുന്നു. ജനുവരി മുതലായിരുന്നു ഇവരുടെ ബന്ധം തുടങ്ങിയതെന്ന് കോടതിയില്‍ വെളിപ്പെട്ടിരന്നു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു അതിന് തുടക്കമായത്. ചാറ്റിലൂടെ ടീച്ചര്‍ കുട്ടിയുടെ ഫോണ്‍നമ്പര്‍ കൈക്കലാക്കിയതോടെ ആ ബന്ധം വഴിവിട്ട് വളരുകയായിരുന്നു. കോടതി വിധി കേട്ട് ടീച്ചര്‍ കരഞ്ഞുപോയി
യുകെയിലെ ഓഫീസുകള്‍ നായകള്‍ കയ്യടക്കുന്നു! പേടിക്കേണ്ട, അപകടകാരികളായ തെരുവുനായ്ക്കളൊന്നുമല്ല. ജീവനക്കാര്‍ക്ക് ഓഫീസുകളില്‍ തങ്ങളുടെ വളര്‍ത്തുനായ്ക്കളെ കൊണ്ടുവരാനുള്ള അനുമതി പല ഓഫീസ് മാനേജര്‍മാരും നല്‍കിത്തുടങ്ങിയിരിക്കുകയാണ്. ജോലിസ്ഥലത്തെ സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ വളര്‍ത്തുമൃഗങ്ങള്‍ ഒപ്പമുണ്ടെങ്കില്‍ സാധിക്കുമെന്ന കണ്ടെത്തലാണ് ഈ അനുമതി നല്‍കാന്‍ അധികൃതരെ പ്രേരിപ്പിക്കുന്നത്. നായയെപ്പോല പണിയെടുക്കാതെ നായക്കൊപ്പം പണിയെടുക്കൂ എന്നതാണ് പുതിയ രീതി.
നാലിലൊന്ന് സ്ഥാപനങ്ങള്‍ ഇപ്പോള്‍ ഈ സംവിധാനം പരീക്ഷിക്കുന്നുണ്ടെന്നാണ് വിവരം. ജീവനക്കാരുടെ സമ്മര്‍ദ്ദം കുറയ്ക്കാനും തങ്ങളുടെ വളര്‍ത്തുമൃഗങ്ങള്‍ ഒപ്പമുണ്ടാകണമെന്ന് കരുതുന്നവര്‍ക്ക് അത് ജോലി സമയത്തും സാധ്യമാക്കാനും ഈ സംവിധാനം ഉപകരിക്കുന്നു. ഈ നയത്തില്‍ സന്തുഷ്ടരാണെന്നാണ് ജീവനക്കാര്‍ പറയുന്നത്. ബ്ലഡ് ക്യാന്‍സര്‍ ചാരിറ്റിയായ ആന്തണി നോളന്റെ ലണ്ടനിലുള്ള ഹെഡ്ക്വാര്‍ട്ടേഴ്‌സ് 2 വര്‍ഷമായി ഈ രീതി അനുവര്‍ത്തിക്കുന്നുണ്ട്. പത്ത് ജീവനക്കാര്‍ തങ്ങളുടെ അരുമ മൃഗങ്ങളുമായാണ് ഇവിടെ ജോലിക്ക് എത്തുന്നത്.
ഈ വിപ്ലവകരമായ മാറ്റം ഓഫീസില്‍ കൊണ്ടുവരാന്‍ കാരണക്കാരിയായത് എച്ച്ആര്‍ ഹെഡ് ഷാരോണ്‍ കെയിന്‍ ആണ്. ഹെമല്‍ ഹെംപ്‌സ്റ്റെഡില്‍ നിന്ന് റ്റെഡി എന്ന നായയുമായാണ് ഇവര്‍ എന്നും ഓഫീസില്‍ എത്തുന്നത്. ഓഫീസില്‍ നായകളെ കൊണ്ടുവരുന്നത് വളരെ സന്തോഷകരമാണെന്നാണ് തന്റെ സഹപ്രവര്‍ത്തകര്‍ പറയുന്നതെന്നും അവര്‍ വ്യക്തമാക്കി.
ലണ്ടന്‍: തുടര്‍ച്ചയായുള്ള സര്‍വീസ് റദ്ദാക്കല്‍ മൂലം പ്രതിസന്ധിയിലായ റയന്‍എയറിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മൈക്കിള്‍ ഹിക്കി രാജിവെച്ചു. പൈലറ്റുമാരുടെ വിന്യാസത്തില്‍ ഉണ്ടായ പിഴവു മൂലം 20,000 സര്‍വീസുകള്‍ റദ്ദാക്കിയതോടെയാണ് ഹിക്കി സ്ഥാനം രാജിവെക്കുന്നത്. ഈ മാസം അവസാനം ഹിക്കി സ്ഥാനമൊഴിയുമെന്ന് കമ്പനി അറിയിച്ചു. 7 ലക്ഷത്തോളം യാത്രക്കാര്‍ക്കാണ് തുടര്‍ച്ചയായി വിമാനങ്ങള്‍ റദ്ദാക്കിയതോടെ ബുദ്ധിമുട്ട് ഉണ്ടായത്. വിദേശങ്ങളില്‍ ഹോളിഡേയ്ക്ക് പോയവരുള്‍പ്പെടെ ദിവസങ്ങളോളം മടങ്ങാനാകാതെ കുടുങ്ങുകയും ചെയ്തു.
അടുത്ത വര്‍ഷം മാര്‍ച്ച് വരെയെങ്കിലും പ്രതിസന്ധി നീളുമെന്നാണ് കരുതുന്നത്. 30 വര്‍ഷത്തോളം റയന്‍എയറില്‍ പ്രവര്‍ത്തിച്ച ഹിക്കി ഉപദേശകനായി തുടരുമെന്ന് റയന്‍എയര്‍ തലവന്‍ മൈക്കിള്‍ ഒ ലീറി പറഞ്ഞു. ഷെഡ്യൂളിംഗ് പ്രതിസന്ധിയില്‍പ്പെട്ട കമ്പനിയില്‍ നിന്ന് പുറത്താകുന്ന ആദ്യത്തെ മുതിര്‍ന്ന എക്‌സിക്യൂട്ടീവ് ആണ് ഹിക്കി. സെപ്റ്റംബറില്‍ ദിവസം 50 സര്‍വീസുകള്‍ വരെ റദ്ദാക്കേണ്ടി വന്നതിനാല്‍ കമ്പനി കടുത്ത വിമര്‍ശനങ്ങളാണ് നേരിടുന്നത്. പിന്നീട് മാസാവസാനം വരെ 18,000 സര്‍വീസുകളും റദ്ദാക്കിയിരുന്നു.
പിന്നീട് സര്‍വീസുകള്‍ റദ്ദാക്കുന്നത് സ്ഥിരം സംഭവമാകുകയും സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഇടപെടുകയും ചെയ്തിരുന്നു. കമ്പനി തലവന്റെ ധാര്‍ഷ്ട്യം നിറഞ്ഞ വാര്‍ത്താ സമ്മേളനത്തില്‍ യാത്രക്കാര്‍ക്ക് മറ്റു വിമാനങ്ങളില്‍ ടിക്കറ്റ് നല്‍കാനാകില്ലെന്ന് പറഞ്ഞത് അതോറിറ്റിയെ ചൊടിപ്പിച്ചു. നിയമനടപടികള്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പും സിഎഎ നല്‍കിയിരുന്നു.
കോണ്‍വാള്‍: യുകെയിലെ പ്രോപ്പര്‍ട്ടി വില ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലുള്ളവയാണ്. എന്നാല്‍ ഒരു കാര്‍ പാര്‍ക്ക് ചെയ്യാനുള്ള സ്ഥലത്തിനു പോലും പതിനായിരക്കണക്കിന് പൗണ്ട് വിലയുണ്ടെന്ന് കേട്ടാല്‍ ആരും മൂക്കത്ത് വിരല്‍ വെച്ചുപോകും. സംഗതി സത്യമാണ്. കോണ്‍വാളില്‍ സെന്റ് ഐവ്‌സ് ബീച്ചിലാണ് ഇത്രയും വിലയുള്ള പാര്‍ക്കിംഗ് സ്‌പേസ് ഉള്ളത്. സര്‍ഫിംഗ് ബീച്ചുകള്‍ക്കും ആര്‍ട്ട് ഗാലറികള്‍ക്കും റസ്റ്റോറന്റുകള്‍ക്കും പേരുകേട്ട ഇവിടെ ഒരു പാര്‍ക്കിംഗ് സ്‌പേസ് 40,000 പൗണ്ടിനാണ് ലേലത്തില്‍ വിറ്റുപോകുമെന്ന് പ്രതീക്ഷിക്കുന്നത്.
ട്രെഗെന്ന ഹില്‍ കാര്‍ പാര്‍ക്കിലെ 4.4മീX2.1മീ അളവുള്ള പ്രദേശത്തിനായാണ് ആവശ്യക്കാര്‍ കൂടുതലുള്ളത്. സന്ദര്‍ശകര്‍ക്കും പ്രദേശവാസികള്‍ക്കും ഈ സ്‌പേസ് ഏറെ ഇഷ്ടമായതിനാലാണ് ലേലത്തില്‍ വില്‍ക്കാന്‍ വെച്ചിരിക്കുന്നത്. പ്രോപ്പര്‍ട്ടി ഓക്ഷന്‍ കമ്പനിയായ ക്ലൈവ് എംസണ്‍ ആണ് ഇത് ലേലം ചെയ്യുന്നത്. ഇത്തരം സ്ഥലങ്ങള്‍ക്ക് ഇപ്പോള്‍ ആവശ്യക്കാര്‍ കൂടിവരികയാണെന്ന് കമ്പനിയുടെ സീനിയര്‍ ഓക്ഷന്‍ വാല്യുവര്‍ കാറ്റീ സെമ്മന്‍സ് പറഞ്ഞു. കാര്‍ പാര്‍ക്കിംഗ് സ്‌പേസുകള്‍ക്കും അടച്ചുറപ്പുള്ള ഗരാഷുകള്‍ക്കും കുറച്ചുകാലമായി ആവശ്യക്കാര്‍ വര്‍ദ്ധിച്ചു വരികയാണന്നും കമ്പനി വിലയിരുത്തുന്നു.
ഹാര്‍ബറില്‍ നിന്ന് ബീച്ചിലേക്ക് എത്താന്‍ അധികം ദൂരമില്ലാത്ത സ്ഥലത്താണ് ഈ പാര്‍ക്കിംഗ് സ്‌പേസ് ഉള്ളത്. ബീച്ചിന്റെ ജനപ്രീതിയും സുരക്ഷാ സൗകര്യങ്ങളും കണക്കിലെടുത്താല്‍ ഏറ്റവും മികച്ച സ്ഥലമായാണ് ഇത് കണക്കാക്കപ്പെടുന്നത്. അത്തരം സൗകര്യങ്ങള്‍ ആഗ്രഹിക്കുന്നവര്‍ ലേലത്തിന് എത്തുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. 1988 മുതല്‍ 999 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കിയിരിക്കുന്ന സ്ഥലത്താണ് ഈ സ്‌പേസ് ഉള്ളത്. പ്രദേശവാസികളും സന്ദര്‍ശകരായി സ്ഥിരം എത്തുന്നവരും ലേലത്തിന് എത്തിയേക്കും. നവംബര്‍ 3നാണ് ലേലം.
റജി നന്തികാട്ട്
ലണ്ടന്‍ മലയാള സാഹിത്യവേദി നടത്തിയ മൂന്നാമത് സാഹിത്യമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ചെറുകഥ, കവിത വിഭാഗങ്ങളില്‍ നടന്ന മത്സരത്തിന്റെ വിധികര്‍ത്താക്കള്‍ പ്രമുഖ കവി കുഴൂര്‍ വില്‍സണ്‍, സാഹിത്യ നിരൂപകന്‍ അജിത് നീലാഞ്ജനം എന്നിവര്‍ അടങ്ങിയ വിദഗ്ദ്ധ സമിതിയായിരുന്നു. പ്രാഥമിക തെരഞ്ഞടുപ്പിന് ശേഷം അവസാന ഘട്ടത്തില്‍ എത്തിയ ആറു കഥകളില്‍ നിന്നും ആറു കവിതകളില്‍ നിന്നുമാണ് ആദ്യ മൂന്നു സ്ഥാനങ്ങള്‍ക്കുള്ള രചനകള്‍ തെരെഞ്ഞെടുത്തത്.
ചെറുകഥാ മത്സരത്തില്‍ പ്രഥമ സ്ഥാനം അനില്‍ സെയിന്‍ എഴുതിയ ‘നൊമ്പരക്കുറിപ്പുകള്‍’ നേടി. വര്‍ഷങ്ങളോളം ഇംഗ്ലണ്ടിലെ നോട്ടിംഗ്ഹാമില്‍ താമസിച്ചു കലാ സാംസ്‌കാരിക രംഗത്തും എഴുത്തിന്റെ ലോകത്തും സജീവ സാന്നിധ്യം ആയിരുന്നു. ഇപ്പോള്‍ ഓസ്ട്രേലിയയിലെ ബ്രിസ്ബണില്‍ കുടുംബസമേതം താമസിക്കുന്നു. ഇപ്പോഴും സജീവമായി എഴുത്തിന്റെ ലോകത്തുള്ള അനിലിന്റെ രചനകള്‍ ആനുകാലികങ്ങളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കുന്നു. മുന്‍പ് കല യുകെ നടത്തിയ കഥ മത്സരത്തില്‍
പ്രഥമ സ്ഥാനം നേടിയിട്ടുണ്ട്.
ചെറുകഥയില്‍ രണ്ടാം സ്ഥാനം നേടിയത് ലിജി സെബി എഴുതിയ ‘ സ്വന്തം പിറന്നാള്‍ സമ്മാനം’ ആണ്. എറണാകുളം ജില്ലയിലെ കാലടി സ്വദേശിനിയാണ്. യുകെയില്‍ സറേയില്‍ താമസിക്കുന്നു. കഥകളും കവിതകളും അനുഭവക്കുറിപ്പുകളും എഴുതി സാഹിത്യ ലോകത്ത് വളരെ സജീവമാണ് ലിജി. കവിതാ മത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയ ‘ ഓരോ മോഹങ്ങള്‍ ‘ രചിച്ചതും ലിജിയാണ്.
മാത്യു ഡൊമിനിക്കിന്റെ ‘ദേശാടനപ്പക്ഷി’ക്കാണ് കഥാമത്സരത്തില്‍ മൂന്നാം സ്ഥാനം. കോട്ടയം ജില്ലയിലെ ആനിക്കാട് സ്വദേശിയായ മാത്യു ബെര്‍ക്ക്ഷയറില്‍ സ്ലോയില്‍ താമസിക്കുന്നു. യുക്മ സാംസ്‌കാരികവേദി സംഘടിപ്പിച്ച സാഹിത്യമത്സരത്തില്‍ മുന്‍പ് സമ്മാനം നേടിയിട്ടുണ്ട്. സ്ലോ മലയാളി അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് ആണ് മാത്യു ഡൊമിനിക്.
കവിതാമത്സരത്തില്‍ പ്രഥമ സ്ഥാനം ബീന റോയ് എഴുതിയ ‘ജഠരാഗ്‌നി’ നേടി. യുകെയിലെ സാഹിത്യരംഗത്ത് മുഖവുര ആവശ്യമില്ലാത്ത എഴുത്തുകാരിയായാണ് ബീന റോയ്. ഇംഗ്ലീഷിലും മലയാളത്തിലും നിരന്തരം എഴുതുന്ന ബീനയുടെ രചനകള്‍ പ്രമുഖ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. യുക്മ ജ്വാല ഇ മാഗസിന്‍, ജനനി തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും ബീന സ്ഥിരമായി എഴുതുന്നു. യുകെയിലെ അറിയപ്പെടുന്ന ഗായകന്‍ റോയ് സെബാസ്റ്റ്യന്റെ ഭാര്യയാണ് ബീന റോയ്.
നിമിഷ ബാസില്‍ രചിച്ച ‘മരണം ‘ എന്ന കവിതയാണ് രണ്ടാം സമ്മാനം നേടിയത്. കോളേജ് വിദ്യാഭാസകാലം മുതല്‍ എഴുതി തുടങ്ങിയ നിമിഷ നവമാധ്യമങ്ങളില്‍ സജീവ സാന്നിധ്യമാണ്.
വിജയികളെ ലണ്ടന്‍ മലയാള സാഹിത്യവേദി ജനറല്‍ കണ്‍വീനര്‍ റജി നന്തികാട്ട് അഭിനന്ദിച്ചു. വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ 2018 ല്‍ ലണ്ടന്‍ മലയാള സാഹിത്യവേദി സംഘടിപ്പിക്കുന്ന നൃത്ത സംഗീത സന്ധ്യ ‘വര്‍ണനിലാവ്’ എന്ന പരിപാടിയോടൊപ്പം നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ വിതരണം ചെയ്യുന്നതായിരിക്കും. സമ്മാനാര്‍ഹമായ കൃതികള്‍ പ്രമുഖ ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളില്‍ പ്രസിദ്ധീകരിക്കും.