Main News

ലണ്ടന്‍: ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ ശക്തിപ്പെടുകയാണെന്ന് ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട്. സാമ്പത്തികമേഖല വഴിത്തിരിവിലാണെന്നും പ്രത്യാശയുടെ വെളിച്ചം കാണാനാകുന്നുണ്ടെന്നും സ്പ്രിംഗ് സ്റ്റേറ്റ്‌മെന്റില്‍ അദ്ദേഹം പറഞ്ഞു. സാമ്പത്തിക നിയന്ത്രണങ്ങള്‍ അത്ര പെട്ടെന്ന് പിന്‍വലിക്കാന്‍ കഴിയില്ലെങ്കിലും സമീപഭാവിയില്‍ത്തന്നെ കൂടുതല്‍ പണം ചെലവഴിക്കാനുള്ള അവസ്ഥയിലേക്ക് രാജ്യം എത്തിച്ചേരുമെന്ന് അദ്ദേഹം വ്യക്തമാക്കി. നാണ്യപ്പെരുപ്പ നിരക്ക് കുറയുമെന്നും സാമ്പത്തിക വളര്‍ച്ച വര്‍ദ്ധിക്കുമെന്നുമാണ് സ്പ്രിംഗ് സ്റ്റേറ്റ്‌മെന്റ് അവകാശപ്പെടുന്നത്.

ചരിത്രത്തിലില്ലാത്ത പൊതുമേഖലായ ഫണ്ടിംഗ് പ്രതിസന്ധിയിലൂടെ രാജ്യം കടന്നുപോകുമ്പോള്‍ ഇത്രയും അതിശയകരമായ ആത്മവിശ്വാസം പ്രകടിപ്പിക്കാന്‍ എങ്ങനെ സാധിക്കുന്നുവെന്നായിരുന്നു ഇതേക്കുറിച്ച് ലേബര്‍ ചോദിച്ചത്. എന്നാല്‍ ടാക്‌സ് റെസിപ്റ്റുകളില്‍ അപ്രതീക്ഷിതമായുണ്ടായ വര്‍ദ്ധന നടപ്പാക്കാനിരുന്ന ചെലവുചുരുക്കല്‍ വേണ്ടെന്ന് വെക്കാന്‍ സഹായിച്ചുവെന്നാണ് ഇതിനോട് ഹാമണ്ട് പ്രതികരിച്ചത്. 2019ലെ സ്‌പെന്‍ഡിംഗ് റിവ്യൂ ഉള്‍പ്പെടെ 2020നും ഭാവിക്കുമായി ഒരു പബ്ലിക് സ്‌പെന്‍ഡിംഗ് മാര്‍ഗരേഖ ഓട്ടം ബജറ്റില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

എന്‍എച്ച്എസ് സ്‌പെന്‍ഡിംഗിലുള്ള സമ്മര്‍ദ്ദത്തേക്കുറിച്ച് ധാരണയുണ്ടെന്നാണ് ബിബിസി അഭിമുഖത്തില്‍ പിന്നീട് ഹാമണ്ട് വ്യക്തമാക്കിയത്. കൂടുതല്‍ പണം എന്‍എച്ച്എസിന് അനുവദിക്കേണ്ടതുണ്ട്. പ്രായമായവരുടെ എണ്ണം കൂടുന്നതും കെയര്‍ സംവിധാനങ്ങളിലെ വികസനവും കൂടുതല്‍ പണം ആവശ്യപ്പെടുന്നുണ്ട്. എന്‍എച്ച്എസിനും ലോക്കല്‍ ഗവണ്‍മെന്റുകള്‍ക്കും കൂടുതല്‍ പണമനുവദിക്കുന്നത് സംബന്ധിച്ച് ഓട്ടം ബജറ്റില്‍ പ്രഖ്യാപനമുണ്ടാകുമെന്നും ഓഫീസ് ഓഫ് ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി ഇതിന്റെ സൂചനകള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലണ്ടന്‍: ആയിരത്തിലേറെ പെണ്‍കുട്ടികളെ സെക്‌സ് മാഫിയ ബലാല്‍സംഗത്തിന് ഇരയാക്കിയതായി വെളിപ്പെടുത്തല്‍. ടെല്‍ഫോര്‍ഡിലാണ് 1980കള്‍ മുതല്‍ ഇത്രയേറെ പെണ്‍കുട്ടികളെ പീഡനത്തിന് ഇരയാക്കിയത്. 11 വയസ് മാത്രം പ്രായമുള്ള കുട്ടികളെ പോലും ബലാല്‍സംഗത്തിന് ഇരയാക്കിയിട്ടുണ്ടെന്നും കുറ്റകൃത്യങ്ങള്‍ ഇപ്പോഴും തുടരുകയാണെന്നും സണ്‍ഡേ മിറര്‍ അന്വേഷണം വ്യക്തമാക്കുന്നു. വീടുകളില്‍ നിന്ന് തട്ടിക്കൊണ്ട് പോകപ്പെടുന്ന പെണ്‍കുട്ടികളെ വലിച്ചിഴക്കുകയും മര്‍ദ്ദിക്കുകയും ബലാല്‍സംഗത്തിന് ഇരയാക്കുകയും ചെയ്തുവെന്നാണ് വെളിപ്പെടുത്തല്‍.

ആക്രമണങ്ങള്‍ക്കിടെ മൂന്ന് പെണ്‍കുട്ടികള്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ പരിക്കുകളും അനുബന്ധ അസുഖങ്ങളും മൂലം മരിക്കുകയും ചെയ്തിട്ടുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായി. റോത്തര്‍ഹാമിലും റോച്ച്‌ഡെയിലിലും സമാന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ടെല്‍ഫോര്‍ഡിലെ അധികൃതര്‍ അന്വേഷണം നടത്തുന്നതില്‍ വീഴ്ച വരുത്തിയെന്ന ആരോപണവും ഉയരുന്നുണ്ട്. 1990കള്‍ മുതല്‍ ഈ പീഡനങ്ങളേക്കുറിച്ച് സോഷ്യല്‍ വര്‍ക്കര്‍മാര്‍ക്ക് അറിയാമായിരുന്നെങ്കിലും പോലീസ് അന്വേഷണം നടത്താനായി പത്തു വര്‍ഷത്തിലേറെ സമയമെടുത്തു. ഇരകളാക്കപ്പെട്ട കുട്ടികളെ ലൈംഗികത്തൊഴിലാളികളായാണ് കൗണ്‍സില്‍ ജീവനക്കാര്‍ കണക്കാക്കിയതെന്നും രേഖകള്‍ വ്യക്തമാക്കുന്നു.

വെളുത്ത വംശജരായ സാധാരണ കുടുംബങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായവരില്‍ ഏറെയും. ഏഷ്യന്‍ വംശജരാണ് പീഡനങ്ങള്‍ നടത്തിയത്. ഇവര്‍ക്കെതിരായി അന്വേഷണം നടത്താന്‍ അധികൃതര്‍ ഭയക്കുകയാണെന്നും വംശീയത ഭയന്നാണ് ഇപ്രകാരം ചെയ്യുന്നതെന്നും സണ്‍ഡേ മിറര്‍ പറയുന്നു. സ്ഥലത്തെ എംപി ഇടപെടുന്നത് വരെ അടുത്തിടെ നടന്ന ഒരു സംഭവത്തില്‍ അന്വേഷണം നടത്തുന്നത് പോലീസ് അഞ്ച് തവണ മാറ്റിവെച്ചതായും ആരോപണമുണ്ട്.

സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ടെല്‍ഫോര്‍ഡ് എംപി ലൂസി അലന്‍ ആവശ്യപ്പെട്ടു. മിററിന്റെ കണ്ടെത്തലുകള്‍ ഞെട്ടിക്കുന്നതാണെന്ന് അവര്‍ പാര്‍ലമെന്റില്‍ പറഞ്ഞു.എഴുപതിലേറെ ആളുകള്‍ ഈ കുറ്റകൃത്യങ്ങള്‍ക്ക് പിന്നിലുണ്ടെന്നും പീഡനങ്ങള്‍ ഇപ്പോളും നടന്നുകൊണ്ടിരിക്കുകയാണെന്നും ചൈല്‍ഡ് അബ്യൂസ് സ്‌പെഷ്യലിസ്റ്റ് സോളിസിറ്റര്‍ ഡിനോ നോചിവെല്ലി പറഞ്ഞു.

പതിനേഴുകാരനായ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ വന്യമായ ചിന്തകള്‍ നടപ്പാക്കിയപ്പോള്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കുണ്ടായത് 40 മില്യന്‍ പൗണ്ടിന്റെ നഷ്ടം. നിക്കോളാസ് എല്‍ഗര്‍ എന്ന വിദ്യാര്‍ത്ഥി സ്വന്തമായി നിര്‍മിച്ച ബോംബ് തിരക്കേറിയ എം3 മോട്ടോര്‍വേയില്‍ സ്ഥാപിക്കുകയായിരുന്നു. സെപ്റ്റംബര്‍ 16നും 23നും വിഞ്ചസ്റ്ററിനു സമീപം ഹാന്റ്‌സില്‍ ബോംബ് കണ്ടെത്തിയതിനെത്തുടര്‍ന്ന് മോട്ടോര്‍വേ അടച്ചിടേണ്ടി വന്നിരുന്നു. ഇതിലൂടെ സമ്പദ് വ്യവസ്ഥയ്ക്ക് 40 മില്യന്‍ പൗണ്ടിന്റെ നഷ്ടമുണ്ടായതായി പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. താന്‍ സ്ഥാപിച്ച ബോംബ് പൊട്ടി ആരും മരിച്ചില്ലല്ലോ എന്നതാണ് സങ്കടമെന്നായിരുന്നു എല്‍ഗര്‍ പിടിയിലായതിനു ശേഷം പോലീസിനോട് പറഞ്ഞത്.

വിഞ്ചസ്റ്റര്‍ കോളേജില്‍ ബോര്‍ഡിംഗ് വിദ്യാര്‍ത്ഥിയായ എല്‍ഗര്‍ ബോംബ് നിര്‍മിക്കാനുള്ള സാമഗ്രികള്‍ ടെസ്‌കോ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് മോഷ്ടിക്കുകയായിരുന്നു. ആദ്യ ശ്രമത്തില്‍ ആരെയും കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയായിരുന്നില്ല ഇയാള്‍ ബോംബ് സ്ഥാപിച്ചതെന്നും രണ്ടാമത് കൊല്ലണമെന്ന ലക്ഷ്യത്തോടെയാണ് റോഡില്‍ ഉപകരണം വെച്ചതെന്നും പ്രോസിക്യൂട്ടര്‍ റോബ് വെല്ലിംഗ് കോടതിയെ അറിയിച്ചു. സംഭവത്തില്‍ എല്‍ഗറിന് യാതൊരു വിധത്തിലും ഖേദമുണ്ടായിട്ടില്ലെന്നും തന്റെ ഉദ്യമത്തില്‍ വിജയിക്കാന്‍ കഴിയാത്തതിലായിരുന്നു ഇയാള്‍ക്ക് സങ്കടമെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ജൂണില്‍ വിഞ്ചസ്റ്റര്‍ കോളേജിലെ ഹെഡ്മാസ്റ്ററെ ഇയാള്‍ ബ്ലാക്ക്‌മെയില്‍ ചെയ്തിരുന്നതായും കോടതിയെ പ്രോസിക്യൂട്ടര്‍ അറിയിച്ചു. 10 ബിറ്റ്‌കോയിനാണ് ഇയാള്‍ ആവശ്യപ്പെട്ടത്. സ്‌കൂളില്‍ നിന്ന് ചില്ലറ മോഷണങ്ങളും ഇയാള്‍ നടത്തിയിരുന്നു. റാം സ്റ്റിക്കുകള്‍, ഡിവിഡി ഡ്രൈവുകള്‍, ഐപാഡുകള്‍, മാക്ബുക്കുകള്‍, ലാപ്‌ടോപ്പുകള്‍ തുടങ്ങിയവയായിരുന്നു എല്‍ഗര്‍ മോഷ്ടിച്ചിരുന്നത്. ഇത്തരം മോഷണങ്ങള്‍ ഇയാള്‍ ആസ്വദിക്കുകയായിരുന്നുവെന്നാണ് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയതെന്നും പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. ഇവ ഇബേയില്‍ 4500 മുതല്‍ 5000 പൗണ്ട് വരെ വിലയിട്ട് വില്‍പന നടത്തിയതായും വ്യക്തമായിട്ടുണ്ട്.

2018 ഫുട്‌ബോള്‍ ലോകകപ്പ് കാണാനായി റഷ്യയിലേക്ക് യാത്ര ചെയ്യുന്ന ഇംഗ്ലണ്ട് ആരാധകര്‍ കരുതിയിരിക്കണമെന്ന് മുതിര്‍ന്ന ടോറി എംപിയുടെ മുന്നറിയിപ്പ്. റഷ്യന്‍ ഡബിള്‍ ഏജന്റ് സെര്‍ജി സ്‌ക്രിപാലിനും മകള്‍ക്കും നേരെയുണ്ടായ വധശ്രമത്തിന് പിന്നാലെ റഷ്യയിലെത്തുന്ന ഇംഗ്ലണ്ട് ഫുട്‌ബോള്‍ ആരാധകര്‍ക്ക് നേരെയും സമാന ആക്രമണങ്ങള്‍ ഉണ്ടായേക്കാമെന്ന് എംപി മുന്നറിയിപ്പില്‍ പറയുന്നു. റഷ്യയിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടിഷ് പൗരന്മാര്‍ വളരെയധികം സൂക്ഷിക്കണമെന്ന് ഫോറിന്‍ അഫയേര്‍സ് കമ്മറ്റി അംഗമായ ടോം ട്യുജെന്‍ഹാറ്റ് പറയുന്നു. സെര്‍ജി സ്‌ക്രിപാലി നേരെയുണ്ടായിരിക്കുന്ന ആക്രമണത്തെ മുന്‍നിര്‍ത്തി ഇഗ്ലണ്ട് ആരാധകരെ അപായപ്പെടുത്താന്‍ റഷ്യ മുതിര്‍ന്നേക്കുമെന്ന് ട്യുജെന്‍ഹാറ്റ് ഉത്കണ്ഠ രേഖപ്പെടുത്തി. ഇംഗ്ലണ്ട് ആരാധകരെ ലക്ഷ്യം വെച്ച് അക്രമം അഴിച്ചുവിട്ട ചരിത്രം റഷ്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ക്കുണ്ടെന്നും അദ്ദേഹം ചൂണ്ടികാണിക്കുന്നു.

റഷ്യയിലേക്ക് യാത്ര ചെയ്യുന്ന ഇംഗ്ലണ്ട് ഫുട്‌ബോള്‍ ആരാധകര്‍ അതീവ കരുതലോടെ വേണം കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ട്യൂജെന്‍ഹാറ്റ് ബിബിസി റേഡിയോ 4ന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. നിലവില്‍ ഉണ്ടായിരിക്കുന്ന റഷ്യയുടെ പ്രതികരണങ്ങളില്‍ ഞാന്‍ അപായ ഭീഷണി കാണുന്നുണ്ട്. സവിശേഷ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ റഷ്യന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളും ബ്രിട്ടിഷ് ആരാധകരോടുള്ള അവരുടെ സമീപനത്തിലും കാര്യമായ വ്യത്യാസങ്ങള്‍ ഉണ്ടായേക്കാം അദ്ദേഹം പറയുന്നു. വില്‍റ്റ്ഷയറിലെ സാലിസ്ബറിയില്‍ വെച്ചാണ് സ്‌ക്രിപാലിനും മകള്‍ യൂലിയക്കു നേരെ നെര്‍വ് ഏജന്റ് ഉപയോഗിച്ച് ആക്രമണമുണ്ടായത്. ഇവര്‍ രണ്ടുപേരുടെയും ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. പോളോണിയം-210 എന്ന രാസ വസ്തുവാണ് ഇവരെ അപായപ്പെടുത്താന്‍ ഉപയോഗിച്ചിരിക്കുന്നത്. ഇത് റഷ്യന്‍ നിര്‍മ്മിത വിഷ വസ്തുവാണെന്ന് നേരത്തെ ബ്രിട്ടിഷ് ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.

ഇംഗ്ലണ്ട് ഫുട്‌ബോള്‍ ആരാധകര്‍ക്ക് നേരെ മുന്‍പ് റഷ്യന്‍ ആക്രമണം നടത്തിയിട്ടുണ്ട്. 2016ലെ യൂറോകപ്പ് മത്സര വേദിയില്‍ വെച്ച് ഇത്തരം അക്രമ സംഭവങ്ങള്‍ ഉണ്ടായിരുന്നു. ഇരു ഗ്രൂപ്പുകളും തമ്മില്‍ ഇനിയും ഏറ്റുമുട്ടാനുള്ള സാധ്യതകള്‍ തള്ളികളയാന്‍ കഴിയില്ലെന്നാണ് പുതിയ സാഹചര്യങ്ങള്‍ നല്‍കുന്ന സൂചനകള്‍. ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിലെ തെമ്മാടികള്‍ എന്നാണ് ഇംഗ്ലണ്ട്ആരാധകരെക്കുറിച്ച് റഷ്യയുടെ ആക്ഷേപമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മാര്‍സെയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ മത്സരം 1-1 സമനിലയിലായിരുന്നു. തുടര്‍ന്ന് ഇരു രാജ്യങ്ങളിലെ ആരാധകരും തമ്മില്‍ പരസ്പരം ഏറ്റുമുട്ടി. റഷ്യന്‍ ആരാധകര്‍ ഇംഗ്ലണ്ട് ഫുട്‌ബോള്‍ പ്രേമികളെ സ്റ്റേഡിയത്തില്‍ വെച്ച് മര്‍ദ്ദനത്തിനിരയാക്കിയെന്ന് അന്ന് പുറത്തു വന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അക്രമത്തില്‍ തങ്ങളുടെ പൗരന്മാരെ ന്യായീകരിച്ച് റഷ്യ രംഗത്തു വന്നിരുന്നു.

ന്യൂസ് ഡെസ്ക്

യൂണിവേഴ്സിറ്റികളുടെ പ്രവർത്തനങ്ങൾ മോണിറ്റർ ചെയ്യാനുള്ള സംവിധാനം ഏർപ്പെടുത്താൻ ഗവൺമെന്റ് തയ്യാറെടുക്കുന്നു. നമ്മുടെ കുട്ടികൾ പഠിക്കുന്ന യൂണിവേഴ്സിറ്റികളിൽ എന്തു നടക്കുന്നുവെന്ന് രക്ഷിതാക്കൾക്ക് അറിയാൻ വഴി തെളിയുകയാണ് പുതിയ സംവിധാനത്തിലൂടെ. വർഷം 9,250 പൗണ്ട് വരെ ഫീസീടാക്കുന്നുണ്ടെങ്കിൽ അതിനനുസരിച്ച്  അദ്ധ്യയന നിലവാരവും വേണമെന്ന് വിദ്യാഭ്യാസ മേഖലയിലെ വിദഗ്ദർ നിർദ്ദേശിച്ചു. റേറ്റിംഗ് ഏർപ്പെടുത്താനാണ്  ഗവൺമെന്റ് നീക്കം തുടങ്ങിയിരിക്കുന്നത്. ലോകോത്തര നിലവാരത്തിൽ യൂണിവേഴ്സിറ്റികൾ നിലവാരം കാത്തു സൂക്ഷിക്കുന്നുണ്ടോ എന്ന് ഗവൺമെന്റ് പരിശോധിക്കും. യൂണിവേഴ്സിറ്റിയുടെ ദൈനംദിന കാര്യങ്ങൾ സുതാര്യമാകും.

മണി സൂപ്പർ മാർക്കറ്റ് സ്റ്റൈൽ സിസ്റ്റം ഏർപ്പെടുത്താനാണ് യൂണിവേഴ്സിറ്റി മിനിസ്റ്ററുടെ തീരുമാനം. യൂണിവേഴ്സിറ്റികളുടെ നിലവാരം മനസിലാക്കി വിദ്യാർത്ഥികൾക്ക്  കോഴ്സുകളും യൂണിവേഴ്സിറ്റിയും തെരഞ്ഞെടുക്കാൻ സാധിക്കുന്ന വിധത്തിലുള്ള റാങ്കിംഗ് ആണ് പദ്ധതിയിലുള്ളത്. ഇംഗ്ലീഷ് യൂണിവേഴ്സിറ്റികളിലെ ഓരോ സബ്ജക്ടിനും ഗോൾഡ്, സിൽവർ, ബ്രോൺസ് അവാർഡുകൾ നിശ്ചയിക്കും. അദ്ധ്യാപന നിലവാരം, കോഴ്സ് പൂർത്തിയാക്കാതെ പഠനം നിർത്തുന്ന കുട്ടികളുടെ എണ്ണം, കോഴ്സിനുശേഷം കുട്ടികൾക്ക് ജോലിക്ക് ലഭിക്കുന്ന ശമ്പളം എന്നിവയുടെ അടിസ്ഥാനത്തിലാകും അവാർഡുകൾ നിശ്ചയിക്കുക.

തങ്ങൾക്ക് വേണ്ട കരിയറും  യൂണിവേഴ്സിറ്റിയും  ശ്രദ്ധാപൂർവ്വം തെരഞ്ഞെടുക്കാൻ റാങ്കിംഗ് സിസ്റ്റം വിദ്യാർത്ഥികളെ സഹായിക്കുമെന്ന് മിനിസ്റ്റർ സാം ഗിമാ പറഞ്ഞു. ആദ്യം 50 യൂണിവേഴ്സിറ്റികളിൽ ഈ പൈലറ്റ് റാങ്കിംഗ് നടപ്പിലാക്കും. വിജയകരമെന്നു കണ്ടാൽ പബ്ളിക് കൺസൽട്ടേഷനു ശേഷം മറ്റു യൂണിവേഴ്സിറ്റികളിലേയ്ക്കു കൂടി വ്യാപിപ്പിക്കും. തനിക്ക് ലഭിച്ച ഡിഗ്രി കൊണ്ട് ഒരു പ്രയോജനവും ഇല്ലെന്നും അതു കേവലം മിക്കി മൗസ് ഡിഗ്രിയാണെന്നും ആരോപിച്ച് ആംഗ്ലിയ റസ്കിൻ യൂണിവേഴ്സിറ്റിയെ ഒരു വിദ്യാർത്ഥി കോടതി കയറ്റിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ റാങ്കിംഗ് സിസ്റ്റത്തിന് നീക്കം നടത്തുന്നത്.

ലണ്ടന്‍: റഷ്യന്‍ ഡബിള്‍ ഏജന്റ് സെര്‍ജി സ്‌ക്രിപാലിനും മകള്‍ക്കും നേരെയുണ്ടായ വധശ്രമത്തില്‍ റഷ്യയുമായുള്ള ബ്രിട്ടന്റെ ബന്ധം ഉലയുന്നു. സ്‌ക്രിപാലിന്റെ വധശ്രമത്തിനു പിന്നില്‍ മോസ്‌കോയാണെന്ന് ബ്രിട്ടന്‍ ആരോപിച്ചു. വിഷയത്തില്‍ ഇന്ന് അര്‍ദ്ധരാത്രിക്കുള്ളില്‍ റഷ്യ വിശദീകരണം നല്‍കണമെന്ന് ബ്രിട്ടന്‍ ആവശ്യപ്പെട്ടു. വില്‍റ്റ്ഷയറിലെ സാലിസ്ബറിയില്‍ വെച്ചാണ് സ്‌ക്രിപാലിനും മകള്‍ യൂലിയക്കു നേരെ നെര്‍വ് ഏജന്റ് ഉപയോഗിച്ച് ആക്രമണമുണ്ടായത്. ഇത് റഷ്യന്‍ നിര്‍മിത വിഷമാണെന്ന് വ്യക്തമായിരുന്നു. ആക്രമണത്തിന് പിന്നില്‍ റഷ്യയാകാനാണ് സാധ്യതയെന്ന് പ്രധാനമന്ത്രി തെരേസ മേയ് പറഞ്ഞു. റഷ്യയുടെ ഭാഗത്തു നിന്നുണ്ടായ അങ്ങേയറ്റം മോശം പെരുമാറ്റമാണ് ഇതെന്നും അതിന് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണും വ്യക്തമാക്കി.

ആക്രമണത്തിനു പിന്നില്‍ റഷ്യയാണെന്ന് പ്രധാനമന്ത്രി പറഞ്ഞതിനു പിന്നാലെ കോബ്ര മീറ്റിംഗ് വിളിച്ചിട്ടുണ്ട്. ഹോം സെക്രട്ടറിയുടെ അദ്ധ്യക്ഷതയിലായിരിക്കും ഗവണ്‍മെന്റിന്റെ എമര്‍ജന്‍സി കമ്മിറ്റിയായ കോബ്ര യോഗം ചേരുക. അതേസമയം സംഭവം സ്ഥിരീകരിച്ചിട്ടില്ലെന്നാണ് മോസ്‌കോ പ്രതികരിച്ചത്. നോവിചോക്ക് എന്ന റഷ്യന്‍ സൈനിക ഉപയോഗത്തിലുള്ള നെര്‍വ് ഏജന്റാണ് സ്‌ക്രിപാലിനും മകള്‍ക്കും നേരെ ഉപയോഗിച്ചതെന്ന് തെരേസ മേയ് തിങ്കളാഴ്ച കോമണ്‍സില്‍ പറഞ്ഞിരുന്നു. ഈ ആക്രമണത്തില്‍ റഷ്യക്ക് നേരിട്ട് പങ്കുണ്ടെന്നതാണ് ഈ വിഷവസ്തുവിന്റെ ഉപയോഗം തെളിയിക്കുന്നത്. അല്ലെങ്കില്‍ റഷ്യയുടെ കൈകളില്‍ നിന്ന് ഇത് നഷ്ടപ്പെട്ട് മറ്റുള്ളവരില്‍ എത്തിയിട്ടുണ്ടാകാമെന്നും അവര്‍ പറഞ്ഞു.

ഇവയില്‍ എന്താണ് നടന്നിരിക്കുക എന്ന കാര്യം വിശദീകരിക്കണമെന്ന് ഫോറിന്‍ ഓഫീസ് റഷ്യന്‍ അംബാസഡറോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ചൊവ്വാഴ്ചക്കുള്ളില്‍ ഇതിന് തൃപ്തികരമായ മറുപടി ലഭിച്ചില്ലെങ്കില്‍ മോസ്‌കോ രാജ്യത്തിനുള്ളില്‍ നടത്തിയ നിയമവിരുദ്ധ സൈനികപ്രവൃത്തിയായി ഇതിനെ കണക്കാക്കുമെന്നും അവര്‍ വ്യക്തമാക്കി. റഷ്യക്കെതിരെ മുമ്പില്ലാത്ത വിധത്തില്‍ ശക്തമായ നടപടികള്‍ എടുക്കാന്‍ രാജ്യം തയ്യാറെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ബ്രിട്ടന്റെ നിലപാടിന് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഫോണ്‍ സന്ദേശത്തില്‍ ഫോറിന്‍ സെക്രട്ടറി ബോറിസ് ജോണ്‍സണെ അറിയിച്ചത്.

അതേ സമയം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ തെരേസ മേയ് സര്‍ക്കസ് ഷോ നടത്തുകയാണെന്ന് റഷ്യന്‍ വിദേശകാര്യ വക്താവ് മരിയ സാഖറോവ് പറഞ്ഞു. പ്രകോപനത്തിലൂന്നിയ രാഷ്ട്രീയ പ്രചരണമാണ് ഇതെന്ന് വ്യക്തമാണെന്നും അവര്‍ പറഞ്ഞു. കാര്യങ്ങളേക്കുറിച്ച് കൂടുതല്‍ വ്യക്തത വന്നതിനു ശേഷം പ്രതികരിക്കാമെന്നായിരുന്നു വ്‌ളാഡിമിര്‍ പുടിന്‍ ബിബിസിയോട് പറഞ്ഞത്.

ലണ്ടന്‍: രാജ്യത്തുള്ളവര്‍ എല്ലാവരും നിര്‍ബന്ധിതമായി ഇംഗ്ലീഷില്‍ സംസാരിക്കാന്‍ പഠിക്കണമെന്ന് നിര്‍ദേശം. 2016ല്‍ ദേശീയോദ്ഗ്രഥനം സംബന്ധിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഡെയിം ലൂയിസ് കെയ്‌സി ന്നെ ഉദ്യേഗസ്ഥയാണ് ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്. രാജ്യത്തിന്റെ വിള്ളലുകള്‍ അടയ്ക്കാന്‍ ഒരു പൊതുഭാഷയ്ക്ക് സാധിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സ്ത്രീ സമത്വം, വര്‍ക്കിംഗ് ക്ലാസില്‍ വെളുത്ത വര്‍ഗ്ഗക്കാരുടെ സാന്നിധ്യം വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയവയ്ക്കായി കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും ഇന്റഗ്രേഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.

ഇംഗ്ലീഷ് ഭാഷാ ജ്ഞാനം വര്‍ദ്ധിപ്പിക്കുന്നതിനായി ലോക്കല്‍ ഗവണ്‍മെന്റുകള്‍ക്ക് കൂടുതല്‍ ഫണ്ടുകള്‍ നല്‍കണം. കമ്യൂണിറ്റി അടിസ്ഥാനമാക്കിയുള്ള ക്ലാസുകളും മുതിര്‍ന്നവരുടെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കാനുള്ള ബജറ്റും ഇവയില്‍ ഉള്‍പ്പെടുന്നു. 2016ല്‍ തയ്യാറാക്കിയ ഈ റിപ്പോര്‍ട്ട് പുറത്തു വന്നിട്ടും അവയിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതിനെ കെയ്‌സി വിമര്‍ശിച്ചു. ബിബിസി റേഡിയോ 4ന്റെ വെസ്റ്റ്മിന്‍സ്റ്റര്‍ അവറിലായിരുന്നു ഇവരുടെ പ്രതികരണം. ഇന്റഗ്രേഷന്‍ സര്‍ക്കാരിന്റെ മുന്‍ഗണനാപ്പട്ടികയില്‍ ആദ്യം വരണമെന്നും അതിന് താമസമുണ്ടാകുന്നത് നിരാശാജനകമാണെന്നും അവര്‍ പറഞ്ഞു.

ഇംഗ്ലീഷ് ഭാഷയെ ശാക്തീകരിക്കുന്നതുള്‍പ്പെടെയുള്ള ശക്തമായ നടപടികളാണ് ഇന്റഗ്രേഷന്റെ ഭാഗമായി നടപ്പിലാക്കേണ്ടത്. രാജ്യത്തുള്ളവര്‍ എല്ലാവരും ഇംഗ്ലീഷ് ഭാഷ സംസാരിക്കണമെന്നത് നിര്‍ബന്ധിതമാക്കാന്‍ ഒരു നിശ്ചിത സമയപരിധി കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇമിഗ്രേഷന്‍ നിയമങ്ങള്‍ അനുസരിച്ച് ബ്രിട്ടനിലേക്ക് എത്തുന്നവര്‍ക്ക് മികച്ച ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം ആവശ്യമാണെന്ന് നിബന്ധനയുണ്ടെന്ന് പ്രതികരിച്ച കണ്‍സര്‍വേറ്റീവ് എംപിയും മുന്‍ ഇമിഗ്രേഷന്‍ മിനിസ്റ്ററുമായ മാര്‍ക്ക് ഹാര്‍പര്‍ കെയ്‌സിയുടെ നിര്‍ദേശങ്ങളെ സ്വാഗതം ചെയ്തു.

അമ്മ വിദേശത്തായിരിക്കെ പിതാവ് അറസ്റ്റിലായതിനെ തുടര്‍ന്ന് കുട്ടികളെ സോഷ്യല്‍ കെയര്‍ ഏറ്റെടുത്ത നടപടിയിലൂടെ ഹോം ഓഫീസ് നിയമലംഘനം നടത്തിയെന്ന് ആരോപണം. പ്രൈമറി ക്ലാസുകളില്‍ പഠിക്കുന്ന തന്റെ കുട്ടികളെ കെന്നത്ത് ഒാറാന്യേന്‍ഡ് സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് കൊണ്ടുവരാനിരിക്കുന്നതിന്റെ മണിക്കൂറികള്‍ക്ക് മുന്‍പാണ് അറസ്റ്റിലാകുന്നത്. പിതാവ് അറസ്റ്റിലായതോടെ ഇയാളുടെ മൂന്ന് കുട്ടികളേയും സോഷ്യല്‍ കെയര്‍ ഏറ്റെടുത്തു. കുട്ടികളെ സോഷ്യല്‍ കെയര്‍ ഏറ്റെടുത്ത നടപടിയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ഓട്ടിസം ബാധിച്ച തന്റെ മറ്റൊരു മകന്‍ വീട്ടില്‍ ഉണ്ടെന്നും അവന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്കയുണ്ടെന്നും അറസ്റ്റിലായതിനു ശേഷം ഒാറാന്യേന്‍ഡു പറഞ്ഞു. സ്‌കൂളില്‍ പോയ എന്റെ മൂന്നു കുട്ടികള്‍ എവിടെയാണെന്നത് സംബന്ധിച്ച് വിവരങ്ങളൊന്നും ലഭ്യമല്ല. അവരുമായി ഇതുവരെ എനിക്ക് സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഒാറാന്യേന്‍ഡു പറയുന്നു.

മയക്കു മരുന്ന് കടത്തിയെന്നാരോപിച്ച് നൈജീരിയന്‍ പൗരനായി കെന്നത്ത് ഒാറാന്യേന്‍ഡുവിനെ വെള്ളിയാഴ്ച്ച ഉച്ചയ്ക്കാണ് ഹോം ഓഫീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യുന്നത്. എന്നാല്‍ താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും മയക്കുമരുന്ന് അടങ്ങിയ പാര്‍സല്‍ തന്ന് തന്നെ ആരോ വഞ്ചിക്കുകയായിരുന്നെന്നും ഒാറാന്യേന്‍ഡു പറയുന്നു. കേസില്‍ ഇയാള്‍ക്ക് മൂന്ന് വര്‍ഷം തടവും നാടുകടത്താനും വിധി വന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഇയാള്‍ക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ജാമ്യ കാലവധിയില്‍ ഡല്ലാസ് കോടതിയില്‍ ദിവസവും റിപ്പോര്‍ട്ട് ചെയ്യണം. കഴിഞ്ഞ വെള്ളിയാഴ്ച്ച അത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ സമയത്താണ് ഹോം ഓഫീസ് അധികൃതര്‍ ഇയാളെ അറസ്റ്റ് ചെയ്യുന്നത്. ചെയിജ് ഡോട്ട് ഒആര്‍ജി ഒാറാന്യേന്‍ഡുവിനെ ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം രാജ്യത്ത് കഴിയാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഒാറാന്യേന്‍ഡുവിന്റെ ഭാര്യ നൈജീരയയില്‍ നടക്കുന്ന ഒരു മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയാണ്. ഈ സമയത്ത് കുട്ടികളെ സംരക്ഷിച്ചു പോന്നിരുന്നത് ഒാറാന്യേന്‍ഡുവാണ്. ഭാര്യയോട് പെട്ടന്നു തന്നെ തിരിച്ചു വരാന്‍ പറഞ്ഞതായി അദ്ദേഹം പറയുന്നു. അറസ്റ്റ് ചെയ്യപ്പെടുന്ന സമയത്ത് കുട്ടികളെ നോക്കാന്‍ ആളില്ലെന്നും ഭാര്യ തിരിച്ചു വരുന്നതു വരെ തന്നെ ജാമ്യത്തില്‍ തുടരാന്‍ അനുവദിക്കണമെന്നും ഒാറാന്യേന്‍ഡു അപേക്ഷിച്ചെങ്കിലും ഹോം ഓഫീസ് അധികൃതര്‍ നിഷേധിച്ചു. കുട്ടികള്‍ക്ക് സോഷ്യല്‍ കെയര്‍ ലഭ്യമാക്കുമെന്ന് ഹോം ഓഫീസ് അധികൃതര്‍ ഒാറാന്യേന്‍ഡുവിനോട് പറഞ്ഞു. കുട്ടികള്‍ അനാഥമാകുന്ന ഇത്തരം സാഹചര്യങ്ങളില്‍ അവരെ സംരക്ഷിക്കുക സാധ്യമല്ലെന്ന് ഹോം ഓഫീസ് ഡിസംബറില്‍ പുറത്തിറക്കിയ നിയമത്തില്‍ വ്യക്തമായി പറയുന്നുണ്ട്. ഇമിഗ്രേഷന്‍ പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തില്‍ മാതാ-പിതാക്കളില്‍ നിന്ന് കുട്ടികളെ അകറ്റി നിര്‍ത്തരുതെന്നും നിയമം അനുശാസിക്കുന്നുണ്ട്. ഈ നിയമത്തിന്റെ പച്ചയായ ലംഘനമാണ് ഹോം ഓഫീസ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്.

ന്യൂസ് ഡെസ്ക്

ഗ്രേറ്റർ മാഞ്ചസ്റ്ററിൽ ബോംബ് ഭീതി. ചാപ്പൽ സ്ട്രീറ്റിലാണ് രണ്ടാം ലോകമഹായുദ്ധത്തിലെ ബോംബ് കണ്ടെത്തിയെന്നു കരുതുന്നത്. ബോംബ് സ്ക്വാഡ് സ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്. ഈ ഏരിയയിലെ റോഡുകൾ അടച്ചു. പരിസര പ്രദേശം പോലീസ് വലയത്തിലാണ് ഇന്ന് നാല് മണിക്കു ശേഷമാണ് ബിൽഡിംഗ് സൈറ്റിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ സംശയകരമായ വസ്തു കണ്ടെത്തിയത്. പൊട്ടാത്ത ബോംബാണ് എന്ന അനുമാനത്തിൽ വിവരം പോലീസിനെ ഉടൻ അറിയിക്കുകയായിരുന്നു. 100 മീറ്റർ ചുറ്റളവിൽ പോലീസ് ഉടൻ തന്നെ കോർഡൺ ഏർപ്പെടുത്തി.

സാൽഫോർഡിലെ ബ്ലാക്ക് ഫ്രയാർസ് സ്ട്രീറ്റിനും ബെയ്ലി സ്ട്രീറ്റിനും ഇടയിലാണ് ചാപ്പൽ സ്ട്രീറ്റ്. ലോവ് റി ഹോട്ടലിനു സമീപത്തുള്ള സ്ഥലത്താണ് ബോംബെന്നു സംശയിക്കുന്ന വസ്തു കണ്ടെത്തിയത്. ഈ റൂട്ടിലേയ്ക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്. അടുത്തുള്ള ബിൽഡിംഗുകളിലുള്ളവരെ പോലീസ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.

ലണ്ടന്‍: അമ്പത് വര്‍ഷത്തിനുള്ളില്‍ റോബോട്ടുകള്‍ ബ്രിട്ടനിലെ നാലാമത് എമര്‍ജന്‍സി സര്‍വീസായി മാറുമെന്ന് വിദഗ്ദ്ധര്‍. മോശം കാലാവസ്ഥയിലും മറ്റും എമര്‍ജന്‍സി സേവനങ്ങള്‍ നല്‍കാന്‍ സ്വയം തീരുമാനങ്ങളെടുക്കാന്‍ ശേഷിയുള്ള റോബോട്ടുകള്‍ നിയോഗിക്കപ്പെടുമെന്ന് രാജ്യത്തെ മുന്‍നിര സാങ്കേതിക വിദഗ്ദ്ധരാണ് സൂചന നല്‍കുന്നത്. 2068ല്‍ 500 മനുഷ്യരുടെ ശേഷിയുള്ള നൂറുകണക്കിന് റോബോട്ടുകള്‍ സേവനത്തിനിറങ്ങും. മനുഷ്യന് പ്രവര്‍ത്തിക്കാനാകാത്ത സാഹചര്യങ്ങളില്‍ ഇവയുടെ സേവനം ലഭ്യമാക്കും.

മൈനസ് താപനിലയില്‍ തെരച്ചിലുകള്‍ നടത്താനും മനുഷ്യര്‍ക്കും നിലവിലുള്ള യന്ത്രങ്ങള്‍ക്കും ചെയ്യാനാകാത്ത കാര്യങ്ങള്‍ നടപ്പിലാക്കാനും ഇവയ്ക്കാകും. എമ്മ കൊടുങ്കാറ്റ്, ബീസ്റ്റ് ഓഫ് ദി ഈസ്റ്റ് പോലെയുള്ള കാലാവസ്ഥകളില്‍ ഈ സൈബോര്‍ഗുകളായിരിക്കും മനുഷ്യരെ സഹായിക്കുക. മഞ്ഞില്‍ കുടുങ്ങിയ കാറുകള്‍ വീണ്ടെടുക്കാനും മറിഞ്ഞ ലോറികള്‍ തിരികെയെത്തിക്കാനും മോട്ടോര്‍വേകളില്‍ നിന്ന് മഞ്ഞ് അതിവേഗം നീക്കം ചെയ്യാനുമൊക്കെ ഇവയുടെ സേവനം ആവശ്യമായി വരും.

നിലവിലുള്ള റെസ്‌ക്യൂ വാഹനങ്ങളേക്കാള്‍ പതിന്‍മടങ്ങ് വേഗതയില്‍ കാര്യങ്ങള്‍ ചെയ്യാന്‍ ഇവയ്ക്ക് കഴിയും. പരിക്കേറ്റവര്‍ക്ക് ഫസ്റ്റ് എയ്ഡ് നല്‍കുക, ഇവരെ ആശുപത്രികളില്‍ എത്തിക്കുക, വിഷമ സ്ഥിതിയിലുള്ളവരെ സമാശ്വസിപ്പിക്കുക തുടങ്ങി നിരവധി ഫങ്ഷനുകള്‍ ഇവയില്‍ ഇണക്കിച്ചേര്‍ത്തിരിക്കുമെന്ന് സാങ്കേതിക വിദഗ്ദ്ധും എഴുത്തുകാരനുമായ മാറ്റ് ഷോര്‍ പറയുന്നു. പോലീസ്, ഫയര്‍, ആംബുലന്‍സ് സര്‍വീസുകള്‍ക്കും സൈനികേതര സേവനങ്ങള്‍ക്ക് ആര്‍മിക്കും ഇവ ഉപയോഗ യോഗ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Copyright © . All rights reserved