Main News

ലണ്ടന്‍: ലണ്ടനിലെ പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന കറുത്ത വര്‍ഗ്ഗക്കാര്‍, ഏഷ്യന്‍ വംശജര്‍, വംശീയ ന്യൂനപക്ഷങ്ങള്‍ (ബിഎഎംഇ) എന്നിവര്‍ക്ക് ലഭിക്കുന്ന വേതനം വെളുത്ത വര്‍ഗ്ഗക്കാരെക്കാള്‍ 37.5 ശതമാനം കുറവ്. കഴിഞ്ഞ വര്‍ഷത്തെ വേതനം സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത് ഗ്രേറ്റര്‍ ലണ്ടന്‍ അതോറിറ്റിയാണ്. മെട്രോപോളിറ്റന്‍ പോലീസിലെ വേതന സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വരുമ്പോള്‍ ശമ്പളത്തിന്റെ അന്തരം ഏതാണ്ട് 16 ശതമാനമാണ്. മണിക്കൂറില്‍ വെളുത്ത വര്‍ഗ്ഗക്കാരായ സഹപ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്ന വേതനത്തിന്റെ 16 ശതമാനം കുറവ് മാത്രമാണ് മെട്രോപോളിറ്റന്‍ പോലീസിലെ കറുത്ത വര്‍ഗ്ഗക്കാര്‍ക്കും, ഏഷ്യന്‍ വംശജര്‍ക്കും, വംശീയ ന്യൂനപക്ഷങ്ങള്‍ക്കും ലഭിക്കുന്നത്. രാജ്യത്തിന്റെ പ്രധാന പൊതു ഗതാഗതം നിയന്ത്രിക്കുന്ന സ്ഥാപനമായ ട്രാന്‍സ്‌പോര്‍ട്ട് ഓഫ് ലണ്ടന്‍ എന്ന സ്ഥാപനത്തിലെ വേതനത്തിലെ വംശീയ അന്തരം ഏതാണ്ട് 9.8 ശതമാനം വരും.

ലണ്ടന്‍ നഗരത്തിലെ നോര്‍ത്ത്‌വെസ്റ്റ് മേഖലകളിലെ റീ-ഡവല്പ്‌മെന്റ് പദ്ധതികള്‍ നിയന്ത്രിക്കുന്ന സ്ഥാപനമായ ഓള്‍ഡ് ഓക്കിലും ദി പാര്‍ക്ക് റോയല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷനിലുമാണ് ഏറ്റവും കൂടുതല്‍ വേതനത്തില്‍ അന്തരം നിലനിര്‍ത്തുന്ന രണ്ട് പൊതമേഖലാ സ്ഥാപനങ്ങള്‍. ഏതാണ്ട് 37.5 ശതമാനമാണ് ഇവിടെയുള്ള വംശീയ വേതന വ്യത്യാസമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. നിലവിലെ മറ്റൊരു ഇടങ്ങളില്‍ ഇത്രയും വലിയ അളവില്‍ വേതന വ്യത്യാസം നിലനില്‍ക്കുന്നില്ല. പഠനം നടത്തിയിട്ടുള്ള ഗ്രേറ്റര്‍ ലണ്ടന്‍ അതോറിറ്റിയില്‍ തന്നെ വേതനത്തില്‍ 16 ശതമാനം വ്യത്യാസം നിലനില്‍ക്കുന്നുവെന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. പുതിയ കണക്കുകള്‍ മൂതലാളിത്വ രാജ്യങ്ങളുടെ വിപരീത ചിത്രമാണ് വെളിച്ചത്ത് കൊണ്ടുവരുന്നതെന്നും ഞെട്ടിപ്പിക്കുന്ന അസമത്വമാണിതെന്നും കാമ്പയിനേഴ്‌സ് പറയുന്നു. ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന റിപ്പോര്‍ട്ട് അതീവ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതാണെന്നും ഈ അസമത്വത്തെ മറികടക്കേണ്ടതുണ്ടെന്നും ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ പറഞ്ഞു.

ലണ്ടനിലെ മൂന്നില്‍ ഒരു ശതമാനം ജനങ്ങളും വെളുത്ത വര്‍ഗ്ഗക്കാരല്ല. ഇത് ഞെട്ടിപ്പിക്കുന്ന അസമത്വ കണക്കുകളാണ്. വിപരീത ചിത്രം വെളിവാക്കുന്നതാണ് വേതനത്തിലെ അസമത്വം. ഈ അസമത്വം വലിയ അളവില്‍ കമ്പനികളെ കറുത്ത വര്‍ഗ്ഗക്കാര്‍, ഏഷ്യന്‍ വംശജര്‍, വംശീയ ന്യൂനപക്ഷങ്ങള്‍ എന്നിവരെ ജോലിക്കെടുക്കുന്നതില്‍ നിന്നും തിരുത്സാഹപ്പെടുത്തിയിട്ടുണ്ട്. പുതിയ കണക്കുകള്‍ ലണ്ടന്‍ നഗരത്തിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്തിയെന്നും ഡയറക്ടര്‍ ഓഫ് റെയിസ് തിങ്ക് ടാങ്ക് ഡോ. ഒമര്‍ഖാന്‍ പ്രതികരിച്ചു. വിവിധ വംശീയ ഗ്രൂപ്പുകള്‍ തമ്മിലുള്ള വേതനത്തിലെ അന്തരവും റിപ്പോര്‍ട്ടില്‍ പുറത്തുവിട്ടിട്ടുണ്ട്. കറുത്ത വര്‍ഗ്ഗക്കാരായ ബ്രിട്ടണ്‍ പൗരന്മാര്‍ക്ക് അവരുടെ സഹപ്രവര്‍ത്തകരായി വെളുത്ത വര്‍ഗ്ഗക്കാരെക്കാള്‍ ഏതാണ്ട് 26 ശതമാനം കുറവ് വേതനമാണ് ലഭിക്കുന്നത്. ബ്രിട്ടിഷ് ഏഷ്യക്കാരായ ആളുകളുടെ വേതനത്തിലെ അന്തരം 16 ശതമാനമാണ്.

ന്യൂസ് ഡെസ്ക്

യുകെയിൽ ആഞ്ഞടിക്കുന്ന സ്റ്റോം എമ്മയും സൈബീരിയൻ ശീതക്കാറ്റും ജനജീവിതം പൂർണമായും നിശ്ചലമാക്കി. M62 മോട്ടോർവേ ഗതാഗത യോഗ്യമല്ലാതായി. J20 റോച് ഡേൽ മുതൽ J24 ഹഡേഴ്സ് ഫീൽഡ് വരെ നൂറുകണക്കിനാളുകൾ  ട്രാഫിക്കിൽ കുടുങ്ങിയതിനാൽ മോട്ടോവേ ഇരു ദിശകളിലും അടച്ചിരിക്കുകയാണ്. മോട്ടോർ വേ ഒരു കാർ പാർക്കായി മാറിയിരിക്കുകയാണ്. നിരവധിയാളുകൾ രാത്രി മുഴുവനും മോട്ടോർവേയിൽ ചിലവഴിക്കേണ്ടി വന്നു. കൂടുതൽ മിലിട്ടറി രംഗത്ത് എത്തിയിട്ടുണ്ട്. റെസ്ക്യൂ ഓപ്പറേഷന് എത്തിയ ഹൈവേ ഏജൻസിയുടെ വാഹനത്തിന് തീപിടിച്ചു. മോട്ടോർ വേയിലെ മുന്നറിയിപ്പ് അവഗണിച്ച് യാത്ര ചെയ്യരുതെന്ന് പോലീസ് മുന്നറിയിപ്പ് നല്കി.

90 മൈൽ സ്പീഡിലാണ് റോച് ഡേൽ – റേക്ക് വുഡ് ഭാഗങ്ങളിൽ കാറ്റു വീശിയടിക്കുന്നത്. അടിയന്തിരമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്. റോഡുകളിൽ കുടുങ്ങിക്കിടക്കുന്നവർക്ക് ഭക്ഷണവും താമസ സൗകര്യവും ഒരുക്കാൻ നിരവധിയാളുകളും സംഘടനകളും രംഗത്തുണ്ട്. M62 മോട്ടോർവേ ഇന്നു വൈകുന്നേരം വരെയും അടഞ്ഞുകിടക്കാനാണ് സാധ്യത. മോട്ടോർവേയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനും ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്ന് നീക്കം ചെയ്യാനുമുള്ള അടിയന്തിര പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. വാഹനങ്ങൾ വഴിതിരിച്ചു വിട്ടിട്ടുണ്ടെങ്കിലും വില്ലേജ് റോഡുകളുടെ അവസ്ഥ ഒട്ടും മെച്ചമല്ലാത്തതിനാൽ ഒട്ടുമിക്ക റോഡുകളിലും ട്രാഫിക് ജാം രൂപപ്പെട്ടിട്ടുണ്ട്.

മലയാളം യുകെ ന്യൂസ് സ്‌പെഷ്യല്‍

കേരളത്തിലെ സുറിയാനി കത്തോലിക്കരുടെ ഏറ്റവും പ്രധാനപ്പെട്ടതും രാജ്യാന്തര തീര്‍ത്ഥാടന കേന്ദ്രവുമായ മലയാറ്റൂര്‍ കുരിശുമുടി റെക്ടറായ ഫാ. സേവ്യര്‍ തേലക്കാട്ടിന്റെ കൊലപാതകത്തിലെ ഗൂഢാലോചന സാധ്യതയും അന്വേഷണ വിധേയമാകേണ്ടിയിരിക്കുന്നു. പ്രതി കൃത്യം നടത്താന്‍ തെരഞ്ഞെടുത്ത സമയവും, സ്ഥലവും, രീതിയും പരിശോധിക്കുകയാണെങ്കില്‍ വെറും വാക്കുതര്‍ക്കത്തിനൊടുവിലെ പ്രകോപനത്തില്‍ നിന്നോ, ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതിന്റെ ദേഷ്യത്തിലുള്ള ആക്രമണമോ മാത്രമല്ല ഫാ. സേവ്യറിന്റെ മരണത്തിലേയ്ക്ക് നയിച്ചതെന്ന് മനസിലാക്കാന്‍ സാധിക്കും. ഹൃദ്രോഗിയായിരുന്ന വൈദികന്‍ രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകള്‍ കഴിക്കുന്നുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത്തരത്തിലുള്ളവര്‍ക്ക് അപകടം സംഭവിക്കുകയോ മുറിവുകള്‍ ഉണ്ടാവുകയോ ചെയ്താല്‍ രക്തം വാര്‍ന്ന് മരണമടയാനുള്ള സാധ്യത കൂടുതലാണ്. കൊല നടത്തിയ രീതിയും സ്ഥലവും സമയവും പരിശോധിച്ചാല്‍ ഈയൊരു സാധ്യതയെ പ്രതി ഫലപ്രദമായി ഉപയോഗിച്ചതായി മനസിലാക്കാന്‍ സാധിക്കും.

 

കുരിശുമലയുടെ ഏതാണ്ട് മധ്യഭാഗത്ത് വച്ച് ആക്രമിച്ചതിനാല്‍ ദുര്‍ഘടമായ മലയിറങ്ങി ഫാ. സേവ്യറിനെ ആശുപത്രിയില്‍ എത്തിക്കാന്‍ വളരെ സമയമെടുത്തു. രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്ന് കഴിക്കുന്ന വൈദികനെ സംബന്ധിച്ചിടത്തോളം ഈ സമയ ദൈര്‍ഘ്യം മരണത്തിലേയ്ക്ക് നയിക്കുമെന്ന് പ്രതിയായ മുന്‍ കപ്യാര്‍ ജോണിയോ അല്ലെങ്കില്‍ ജോണിയുടെ പിന്നിലുള്ളവരോ മനസിലാക്കിയിരുന്നു. ഇതുകൂടാതെ വൈദികന്റെ അരയ്ക്ക് താഴെ ആഴത്തിലുള്ള മുറിവ് ഉണ്ടാക്കിയതു വഴി അമിതമായ രക്തസ്രാവം ഉറപ്പാക്കുകയും അതേസമയം കേസ് കോടതിയിലെത്തുമ്പോള്‍ കൊല്ലാനുള്ള ഉദ്ദേശം ഇല്ലായിരുന്നുവെന്ന് വാദിക്കുകയും ആവാം. മദ്യപാനിയും വിദ്യാഭ്യാസരഹിതനുമായി ഒരു വ്യക്തിക്ക് ആസൂത്രണം ചെയ്യാവുന്ന കാര്യങ്ങളല്ല മേല്‍വിവരിച്ച രീതിയില്‍ കൊലനടത്തിയ സാഹചര്യങ്ങളും സമയവും മറ്റും. അതുകൊണ്ടുതന്നെ ജോണിക്ക് പിന്നില്‍ മറ്റാരെങ്കിലും ആസൂത്രണവുമായി ഉണ്ടോ എന്ന് പോലീസ് അന്വേഷണം ആവശ്യമാണ്.

ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് ഫാ. സേവ്യറിനെ മുന്‍ കപ്യാര്‍ ആയ ജോണി കുരിശുമലയുടെ ആറാം സ്ഥലത്തിനടുത്തുവച്ച് ആക്രമിച്ചത്. കണ്ണൂര്‍ സ്വദേശിയായ ഫാ. സേവ്യര്‍ ആശുപത്രിയിലെത്തിയപ്പോഴത്തേയ്ക്ക് മരണമടഞ്ഞിരുന്നു. സ്ഥിര മദ്യപാനിയായ കപ്യാര്‍ ജോണിയെ ഫാ. സേവ്യര്‍ ജോലിയില്‍ നിന്ന് സ്വഭാവ ദൂഷ്യത്തിന്റെ പേരില്‍ പറഞ്ഞയച്ചിരുന്നു. ഫാ. കഴിഞ്ഞ ഏഴു വര്‍ഷമായി കുരിശുമുടിയിലെ റെക്ടറായി സേവനം ചെയ്യുകയാണ്. സിഎന്‍സി അതിരൂപത ഡയറക്ടര്‍, പിഡിസിപി വൈസ് ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഫാ. സേവ്യര്‍ പ്രഗത്ഭനായ വൈദികനെയാണ് അറിയപ്പെട്ടിരുന്നത്. അടുത്ത കാലത്ത് നിയമ ബിരുദം നേടിയ ഫാ. സേവ്യര്‍ അഭിഭാഷകനായി എന്‍ട്രോള്‍ ചെയ്തിരുന്നു.

അതിശൈത്യം തുടരുന്ന യുകെയില്‍ ഗ്യാസ് ക്ഷാമം ഉണ്ടാകുമെന്ന് മുന്നറിയിപ്പുമായി ദി നാഷണല്‍ ഗ്രിഡ് (‘ഗ്യാസ് ഡിഫിസിറ്റ് വാണിംഗ്’). കഴിഞ്ഞ വ്യാഴാഴ്ച്ച രാജ്യത്തിന്റെ മൊത്തം ഗ്യാസ് ഉപയോഗം ഏതാണ്ട് 48 മില്ല്യണ്‍ ക്യൂബിക് മീറ്ററില്‍ കൂടുതലായിരുന്നെന്നും ഡിമാന്റിനു അനുസരിച്ച് ഗ്യാസ് ലഭ്യമാക്കുന്നത് തുടരാന്‍ കഴിയില്ലെന്നാണ് പുതിയ സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നതെന്നും യുകെ പവര്‍ നെറ്റ്‌വര്‍ക്ക് ഓപ്പറേറ്റര്‍ പറയുന്നു. ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന മുന്നറിയിപ്പ് ആദ്യഘട്ടമാണെന്നും കാര്യങ്ങള്‍ അതീവ സങ്കീര്‍ണ്ണമായി തുടരുകയാണെന്നും കമ്പനിയുടെ വക്താവ് അറിയിച്ചു. പുതിയ മുന്നറിയിപ്പ് വെളളിയാഴ്ച്ച പുലര്‍ച്ചെ അഞ്ച് മണിവരെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. വ്യാവസായിക ഉപഭോക്താക്കളോട് ഗ്യാസിന്റെ ഉപയോഗം കുറയ്ക്കാനാവിശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഓപ്പറേറ്റര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അവസാനമായി ലഭിക്കുന്ന കാലാവസ്ഥ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ രാജ്യത്ത് 50മില്ല്യണ്‍ ക്യൂബിക് മീറ്റര്‍ ഗ്യാസിന്റെ കുറവുണ്ടാകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

പ്രതികൂല കാലാസ്ഥയെ തുടര്‍ന്ന് രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഗ്യാസ് ഉപയോഗത്തില്‍ ഗണ്യമായ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. രാത്രിയില്‍ തുടരുന്ന വിതരണത്തില്‍ തടസ്സം നേരിടാന്‍ സാധ്യതയുണ്ടെന്ന് ഓപ്പറേറ്റര്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 5.45 ഓടെയാണ് ഓപ്പറേറ്റര്‍ ഗ്യാസ് ക്ഷാമം നേരിട്ടേക്കാമെന്ന മുന്നറിയിപ്പ് വിപണിയെ അറിയിച്ചിരിക്കുന്നത്. നാഷണല്‍ ഗ്യാസ് നെറ്റ്‌വര്‍ക്കില്‍ സുരക്ഷിതവും വിശ്വാസ യോഗ്യവുമായ രീതിയില്‍ ഗ്യാസ് വിതരണം നടത്തണമെന്നാണ് ഞങ്ങളുടെ ആഗ്രഹം ഇതിനായി ഉത്പാദനം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്. വ്യാവസായിക രംഗത്ത് ഞ്ങ്ങള്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്ന സംരഭകരുമായി ആശയവിനിമയം നടത്തികൊണ്ടിരിക്കുകയാണ്. പുതിയ സാഹചര്യത്തെ ഗൗരവപൂര്‍വ്വം വിലയിരുത്തികൊണ്ടിരിക്കുകയാണെന്നും ഓപ്പറേറ്റര്‍ പറയുന്നു.

പ്രതികൂല കാലവസ്ഥ തുടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ നിരവധി സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങള്‍ യുകെ സമീപ കാലത്ത് കണ്ടതില്‍ വെച്ച് ഏറ്റവും കടുപ്പമേറിയ തണുപ്പാണ് രാജ്യത്തുടനീളം അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്. പല സ്ഥലങ്ങളില്‍ റെഡ് അലര്‍ട്ട് നിലനില്‍ക്കുന്നുണ്ട്. ശീതക്കാറ്റ് ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും പകല്‍ സമയങ്ങളില്‍ താപനില മൈനസ് 11 വരെ എത്തുമെന്നും മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റോഡ്, റെയില്‍, വിമാന ഗതാഗതം താറുമാറിയി കിടക്കുകയാണ്. അതിശൈത്യം അപകടം വിതയ്ക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് പരിഭ്രാന്തരായ ഉപഭോക്താക്കള്‍ ഭക്ഷ്യ വസ്തുക്കള്‍ വന്‍തോതില്‍ വാങ്ങിക്കുകയാണെന്ന് സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. നിലവിലെ കാലവസ്ഥ അടുത്ത ദിവസങ്ങളിലും തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.

യൂബര്‍ പാസഞ്ചര്‍ തന്റെ കുട്ടിയെ കാറില്‍ മറന്നുവെച്ചു. യൂബര്‍ ഡ്രൈവര്‍ അടുത്ത പാസഞ്ചറെ കാറില്‍ കയറ്റിയ സമയത്താണ് തൊട്ടു മുന്‍പത്തെ കസ്റ്റമര്‍ കുട്ടിയെ കാറിന്റ പിന്‍ സീറ്റില്‍ മറന്നു വെച്ച കാര്യം ശ്രദ്ധിക്കുന്നത്. ഉടന്‍ തന്നെ ഇയാള്‍ അടുത്ത പോലീസ് സ്‌റ്റേഷനിലെത്തി കുട്ടിയെ തിരികെ നല്‍കുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച്ച രാത്രി ഏതാണ്ട് 11 മണിയോടെ യൂബര്‍ വിളിച്ച എലിസബത്ത് കാട്ടോംപയാണ് തന്റെ കുട്ടിയെ കാറില്‍ മറന്നുവെച്ചത്. കുട്ടി കാറിലാണ് എന്ന് തിരിച്ചറിഞ്ഞ് നിമിഷങ്ങള്‍ക്കുള്ളില്‍ എലിസബത്ത് എമര്‍ജന്‍സി നമ്പരായ 999ല്‍ വിളിച്ച് കാര്യമറിയിച്ചു. ടോട്ടണ്‍ഹാമിലേക്ക് യാത്ര ചെയ്യുകയായിരുന്ന എലിസബത്ത് കുട്ടി കാറിന്റെ പിന്‍സീറ്റീല്‍ മറന്നുവെച്ച കാര്യം തിരച്ചറിയുന്നത് യൂബര്‍ സ്ഥലത്ത് നിന്ന് പോയ ശേഷമാണ്. യൂബറില്‍ കുട്ടിയുള്ള കാര്യം തിരിച്ചറിയാതെ ഡ്രൈവര്‍ ഒരു മണിക്കൂറോളം യാത്ര ചെയ്തിരുന്നതായി എലിസബത്ത് ദി ഇവനിംഗ് സ്റ്റ്ന്‍ഡേര്‍ഡിനോട് പറഞ്ഞു. പിന്‍സീറ്റില്‍ സുഖനിദ്രയിലായിരുന്നു കുട്ടി ഒലിവിയ ഇതിനിടയില്‍ ശബ്ദമൊന്നും ഉണ്ടാക്കാതിരുന്നതോടെയാണ് ഡ്രൈവര്‍ക്ക് കുട്ടി കാറിലുള്ള കാര്യം തിരിച്ചറിയാന്‍ വൈകിയത്.

കാറില്‍ നിന്ന് ഇറങ്ങിയ ഉടന്‍ ഞാനും സഹോദരിയും യൂബറിനെ പിന്തുടര്‍ന്നിരുന്നു. ഞങ്ങളെന്തിനാണ് കാറിന് പിന്നാലെ ഓടുന്നതെന്ന് പോലും ഡ്രൈവര്‍ക്ക് മനസ്സിലാകുമായിരുന്നില്ല. ഏറെ നേരം കാറിന് പിന്നാലെ ഓടി നോക്കിയെങ്കിലും ഫലമുണ്ടായില്ല എലിസബത്ത് പറയുന്നു. ഞാന്‍ ആകെ പരിഭ്രമത്തിലാകുകയായിരുന്നു. നിങ്ങള്‍ ഒരിക്കല്‍ പോലും വീണ്ടും കാണാന്‍ ഇടയില്ലാത്ത ഒരാള്‍ നമ്മുടെ കുട്ടിയെ കൊണ്ടുപോകുകയെന്നാല്‍ ഭയമുണ്ടാക്കുന്ന കാര്യമാണെന്നും എലിസബത്ത് പറഞ്ഞു. ആ സമയത്ത് എന്റെ ചിന്തകളൊന്നും നേര്‍ വഴിക്കായിരുന്നില്ല. ഡ്രൈവര്‍ മനപൂര്‍വ്വമാണോ കുട്ടിയെ കടത്തികൊണ്ടു പോയത്. കുട്ടി കാറിലുള്ളത് അയാള്‍ തിരിച്ചറിഞ്ഞോ തുടങ്ങി നിരവധി ചിന്തകള്‍ എന്നെ അലട്ടിയിരുന്നതായി എലിസബത്ത് കൂട്ടിച്ചേര്‍ത്തു.

യൂബര്‍ ഡ്രൈവര്‍ ഈ സമയത്ത് മറ്റൊരു പാസഞ്ചറിനെ കാറില്‍ കയറ്റിയിരുന്നു. കുട്ടി പിന്‍സീറ്റിലുണ്ടായിട്ടും പാസഞ്ചര്‍ ചോദ്യം ചെയ്തില്ല. രണ്ടാമത്തെ പാസഞ്ചര്‍ കാറില്‍ കയറിയ സമയത്താണ് കുട്ടി കാറിലുള്ള കാര്യം ഡ്രൈവര്‍ തിരിച്ചറിയുന്നത്. ഉടന്‍ തന്നെ അടുത്തുള്ള ബിഷപ്പ്‌ഗേറ്റ് പോലീസ് സ്‌റ്റേഷനിലെത്തി അധികൃതരെ വിവരമറിയിച്ചു. എലിസബത്തും അവരുടെ ഭര്‍ത്താവും പെട്ടന്നു തന്നെ സ്റ്റേഷനിലെത്തുകയായിരുന്നു. യൂബറിന്റെ ചരിത്രത്തില്‍ തന്നെ ആദ്യ സംഭവമാണിതെന്ന് യൂബര്‍ വക്താവ് അറിയിച്ചു. മൊബൈല്‍ ഫോണുകളും താക്കോലുകളും മറന്നുവെച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും കുട്ടിയെ മറന്നുവെച്ച സംഭവം ഇതാദ്യമാണെന്ന് കമ്പനി വക്താവ് പറയുന്നു. ഡ്രൈവര്‍ കുട്ടി കാറിലുള്ളത് തിരിച്ചറിഞ്ഞ ഉടന്‍ പോലീസില്‍ വിവരമറിയിച്ചതായും കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്തിയതായും വക്താവ് കൂട്ടിച്ചേര്‍ത്തു.

യുകെയിലെ ഏറ്റവും വലിയ ചിക്കന്‍ പ്രോഡക്ട്‌സ് വിതരണക്കാരായ 2 സിസ്റ്റേഴ്സ് ഗ്രൂപ്പിന്റെ സ്ഥാപകന്‍ രഞ്ജിത്ത് സിങ് ബോപാരന്‍ ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുടെ സ്ഥാനത്ത് നിന്ന പുറത്തേക്ക്. സ്ഥാപനത്തില്‍ ഏതാണ്ട് 25 വര്‍ഷത്തോളം സേവനം അനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ് രഞ്ജിത്ത് സിങ്. കഴിഞ്ഞ വര്‍ഷം കമ്പനി സംബന്ധിച്ചിടത്തോളം ഏറ്റവും ശ്രമകരമായതായിരുന്നു. ഗാര്‍ഡിയന്‍ ഐടിവി എന്നിവര്‍ നടത്തിയ രഹസ്യ അന്വേഷണത്തില്‍ സ്ഥാപനത്തില്‍ ഉല്‍പാദിപ്പിക്കുന്ന ഇറച്ചി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചല്ലെന്ന് തെളിഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് കമ്പനിയുടെ വെസ്റ്റ് ബ്രോംവിച്ചിലെ പ്ലാന്റ് ഏതാണ്ട് അഞ്ച് ആഴ്ച്ചകളോളം പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. സ്ഥാപന മേധാവിയെ പുറത്താക്കാനുള്ള പുതിയ നീക്കം ഇതിനെ പിന്‍പറ്റിയാണ് നടക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2 സിസ്റ്റേഴ്സ് ഹോള്‍ഡിംഗ്സ് കമ്പനിയുടെ പ്രസിഡന്റായി ബോപാരന്‍ സ്ഥാനമേല്‍ക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. ഒഴിവു വന്നിരിക്കുന്ന 2 സിസ്റ്റേഴ്സ് ഫുഡ് ഗ്രൂപ്പിന്റെ തലവന്‍ പദവിയിലേക്ക് പുതിയ നിയമനം നടത്താനുള്ള ശ്രമത്തിലാണ് കമ്പനിയെന്നും അധികൃതര്‍ പറയുന്നു.

വളരെ സുതാര്യവും കൃത്യതയും സൂക്ഷിക്കുന്ന വ്യവസായിക സംരഭങ്ങള്‍ നിര്‍മ്മിക്കുന്നതിന് സ്വയം അര്‍പ്പിച്ചിരിക്കുന്ന വ്യക്തിയാണ് ഞാന്‍. കമ്പനി പരമാവധി ആധുനികവല്‍ക്കരിക്കുകയും പ്രവര്‍ത്തനങ്ങളെ ലളിതമാക്കുകയുമാണ് എന്റെ ശ്രമം. വലിയ വ്യാവസായിക സംരഭങ്ങളുടെ നേതൃത്വത്തിലേക്ക് എത്തുകയും അവിടെയുള്ള പ്രശ്‌നങ്ങള്‍ പഠിക്കുകയും പരിഹാര നടപടികള്‍ നിര്‍മ്മിക്കുകയും ചെയ്യുകയെന്നത് എന്റെ ലക്ഷ്യങ്ങളിലൊന്നാണ്. വ്യാവസായിക പ്രശ്‌നങ്ങള്‍ മാത്രമല്ല് ഭക്ഷണവുമായി ബന്ധപ്പെട്ട മേഖലകളിലേക്കും പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കണമെന്ന് ആഗ്രഹമുണ്ടെന്നും ബോപാരന്‍ പറഞ്ഞു. സാമൂഹിക ഉത്തരവാദിത്വവും സുസ്ഥിരതയുമാണ് പ്രവര്‍ത്തന ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബോപാരന്‍ സംസാരിച്ച കാര്യങ്ങളില്‍ കഴിഞ്ഞ വര്‍ഷത്തെ മീറ്റ് ഫാക്ടറി സ്‌കാഡലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

2 സിസ്റ്റേഴ്‌സ് മീറ്റ് ഫാക്ടറിയില്‍ ഗാര്‍ഡിയനും ഐടിവിയും ചേര്‍ന്ന് നടത്തിയ രഹസ്യ അന്വേഷണം കമ്പനിയുടെ ഭക്ഷ്യ സുരക്ഷയെ ചോദ്യം ചെയ്യുന്നതായിരുന്നു. ഇതെത്തുടര്‍ന്ന് ബോപാരന്‍ പാര്‍ലമെന്ററി സെലക്ട് കമ്മറ്റിക്ക് മുന്നില്‍ ഹാജരായി വിഷയത്തില്‍ മറുപടി നല്‍കാന്‍ നിര്‍ബന്ധിക്കപ്പെട്ടിരുന്നു. ഗാര്‍ഡിയനും ഐടിവിയും ചേര്‍ന്ന് നടത്തിയ രഹസ്യ അന്വേഷണം കമ്പനിക്കുള്ളില്‍ തൊഴിലാളികള്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ കോഴിയിറച്ചി പാക്ക് ചെയ്യുന്നതും നിലത്തുവീണ ഇറച്ചിയടക്കം വീണ്ടും ഉപയോഗിക്കുന്നതുമായുള്ള ദൃശ്യങ്ങള്‍ പുറത്തുകൊണ്ടു വന്നിരുന്നു. കമ്പനിയുടെ നിലനില്‍പ്പ് തന്നെ ഭീഷണിയുണ്ടാക്കുന്ന വിധത്തിലായിരുന്ന കഴിഞ്ഞ വര്‍ഷം പുറത്തുവന്ന റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് കമ്പനി അന്വേഷണം ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ നേരിടേണ്ടി വന്നിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ലണ്ടന്‍: യുകെയില്‍ അതിശൈത്യം തുടരുന്നു. സ്പ്രിംഗ് ആരംഭിച്ചിട്ടും കനത്ത മഞ്ഞു വീഴ്ച്ച തുടരുകയാണ്. പ്രതികൂല കാലവസ്ഥയെ തുടര്‍ന്ന് മരണപ്പെട്ടവരുടെ എണ്ണം 10 കവിഞ്ഞു. 10 വയസ്സുകാരിയായ കുട്ടിയാണ് അവസാനമായ കൊല്ലപ്പെട്ടത്. പല മേഖലകളിലും റോഡപകട നിരക്ക് കുത്തനെ ഉയര്‍ന്നു. സൗത്ത് വെസ്റ്റ് ഇഗ്ലണ്ടിലും സൗത്ത് വെയില്‍സിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിശൈത്യത്തെ നേരിടാന്‍ സര്‍ക്കാര്‍ സൈന്യത്തിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. കനത്ത മഞ്ഞു വീഴ്ച്ച തുടരുന്ന പ്രദേശങ്ങളില്‍ സൈന്യത്തിന്റെ സേവനം ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുമെന്നാണ് കരുതുന്നത്. സമീപ കാലത്തുണ്ടായിരിക്കുന്ന ഏറ്റവും തണുപ്പേറിയ സ്പ്രിംഗ് സീസണായിരിക്കും യുകെയെ കാത്തിരിക്കുന്നതെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കി. ബീസ്റ്റ് ഫ്രം ഈസ്റ്റ് എന്നറിയപ്പെടുന്ന സൈബീരയന്‍ ശീതകാറ്റും സ്റ്റോം എമ്മ എന്ന പ്രതിഭാസവും കൂടിച്ചേര്‍ന്നാണ് യുകെയില്‍ പ്രതികൂല കാലവസ്ഥ സൃഷ്ടിച്ചിരിക്കുന്നത്. ഈ രണ്ട് പ്രതിഭാസങ്ങളും രാജ്യത്ത് അതിശൈത്യം തുടരാന്‍ കാരണമായെന്ന് കാലവസ്ഥ നിരീക്ഷകര്‍ വിലയിരുത്തുന്നു. ജീവന് ഭീഷണി നിലനില്‍ക്കുന്നതായി പല ഭാഗങ്ങളില്‍ നിന്നും മുന്നറിയിപ്പുകള്‍ ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്.

പരിഭ്രാന്തരായിരിക്കുന്ന ജനങ്ങള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിക്കൂട്ടുകയാണ്. അതിശൈത്യം അപകടം വിതയ്ക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് പരിഭ്രാന്തരായ ഉപഭോക്താക്കള്‍ ഭക്ഷ്യ വസ്തുക്കള്‍ വന്‍തോതില്‍ വാങ്ങിക്കുകയാണെന്ന് സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇത്തരത്തില്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നത് കാരണം പല സൂപ്പര്‍ മാര്‍ക്കറ്റുകളിലെയും ഷെല്‍ഫുകള്‍ ഇതിനോടകം കാലിയായിട്ടുണ്ട്. ബ്രഡും പാലുമാണ് ഇത്തരക്കാര്‍ കൂടുതലായി വാങ്ങിക്കുന്നത്. അതേസമയം പ്രതികൂല കാലവസ്ഥ ഹൃദായാഘാതം ഉണ്ടാക്കാന്‍ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കുറഞ്ഞ താപനില ശരീരത്തിന്റെ പ്രതിരോധ ശേഷി കുറയ്ക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആശുപത്രികളില്‍ അടിയന്തരമായ നടത്തേണ്ടവയല്ലാത്ത എല്ലാ ഓപ്പറേഷനുകളും ചികിത്സയും റദ്ദ് ചെയ്തിട്ടുണ്ട്. കാലവസ്ഥ കൂടുതല്‍ മോശം അവസ്ഥയിലെത്തുന്നതോടെ അടിയന്തര സേവനങ്ങള്‍ക്ക് തയ്യാറെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നടപടി.

കാലഘട്ടത്തിലെ മോശം കാലവസ്ഥ തുടരുന്ന സാഹചര്യം കണക്കിലെടുത്ത് ഏതാണ്ട് 1000ത്തോളം സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. റോഡ്, റെയില്‍, വിമാന ഗതാഗതം താറുമാറിയി കിടക്കുകയാണ്. സ്‌കോട്ട്‌ലന്റ് എം 80 പാതയില്‍ ഏതാണ്ട് 300 ഓളം വാഹനങ്ങള്‍ കുടുങ്ങി കിടക്കുകയാണ്. ഇന്നലെ ഏകദേശം 1000ത്തോളം വാഹനങ്ങള്‍ ഈ പാതയില്‍ രാത്രി മുഴുവന്‍ കുടുങ്ങി കിടന്നിരുന്നു. വിവിധ മോട്ടോര്‍ വേ കള്‍ അടച്ചിട്ടിരിക്കുകയാണ്. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ റോഡ് ഗതാഗതം ഉപയോഗിക്കരുതെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇഗ്ലണ്ട് സ്‌കോട്‌ലന്റ് ക്രോസ് ബോര്‍ഡര്‍ ട്രെയിനുകള്‍ എല്ലാം റദ്ദ് ചെയ്തിട്ടുണ്ട്. മിക്ക ട്രെയിനുകളും സര്‍വീസുകള്‍ റദ്ദ് ചെയ്തിരിക്കുകയാണ്. ഏതാണ്ട് 800 വിമാന സര്‍വീസുകളാണ് യുറോപ്പില്‍ ഇതിനോടകം റദ്ദ് ചെയ്തിരിക്കുന്നത്. ഡബ്ലിനില്‍ മാത്രം 194 വിമാനങ്ങളുടെ യാത്ര മാറ്റി വെച്ചിട്ടുണ്ട്. അടുത്ത ആഴ്ച്ചകളില്‍ കാലവസ്ഥയില്‍ നേരിയ മാറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

കാലടി. രാജ്യാന്തര തീര്‍ത്ഥാടന കേന്ദ്രമായ മലയാറ്റൂര്‍ കുരിശുമുടി റെക്ടര്‍ ഫാ.സേവ്യര്‍ തേലക്കാട്ടിനെ കപ്യാര്‍ ജോണി അതിദാരുണമായി കുത്തി കൊലപ്പെടുത്തി. 52 വയസ്സായിരുന്നു. തീര്‍ത്ഥാടന കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെത്തുടര്‍ന്ന് കപ്യാര്‍ക്കെതിരെ വൈദീകന്‍ നടപടി സ്വീകരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് വൈദീകനോട് വ്യക്തി വൈരാഗ്യമുണ്ടായിരുന്ന കപ്യാര്‍ ഇന്ന് കുരിശുമുടിയിലെ ആറാം സ്ഥലത്ത് വെച്ച് ഉടലെടുത്ത വാക്കുതര്‍ക്കത്തിനു പിന്നാലെ തികച്ചും അപ്രതീക്ഷിതമായി കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്ന് പറയന്നു. വൈദീകനെ കുത്തിയതിനു ശേഷം വനത്തിലേയ്ക്ക് ഒടി രക്ഷപെട്ട കപ്യാര്‍ ജോണിക്കായി തിരച്ചില്‍ തുടരുകയാണ്. പരിക്കേറ്റ ഫാ. സേവ്യറിനെ ഉടന്‍ തന്നെ അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.

കൊച്ചി ചേരാനല്ലൂര്‍ തേലക്കാട്ട് പൗലോസ് ത്രേസ്യാമ്മ ദമ്പതികളുടെ എട്ടു മക്കളില്‍ രണ്ടാമനാണ് ഫാ. സേവ്യര്‍. കഴിഞ്ഞ ഏഴു വര്‍ഷമായി കുരിശുമുടിയുടെ റെക്ടറായി സേവനം അനുഷ്ഠിച്ച് വരികയായിരുന്നു. 1993 ഡിസംബര്‍ 27 നാണ് തിരുപ്പട്ടം സ്വീകരിച്ചത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക്

ബ്രിട്ടൺ അതിശൈത്യത്തിന്റെ പിടിയിലമർന്നതോടെ നിരവധി വാഹന അപകടങ്ങളാണ് ദിവസവും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കാലാവസ്ഥ മോശമായതിനെ തുടർന്ന് സ്കോട്ട് ലാൻഡിലെ സെൻട്രൽ ബെൽറ്റ് ഏരിയയിൽ മെറ്റ് ഓഫീസ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അത്യാവശ്യമല്ലെങ്കിൽ യാത്രകൾ ഒഴിവാക്കണമെന്ന് മെറ്റ് ഓഫീസ് നിർദ്ദേശിച്ചിരുന്നു. ഇതിനിടയിൽ സോഷ്യൽ മീഡിയയിൽ റെഡ് അലർട്ട് സമയങ്ങളിൽ ഡ്രൈവ് ചെയ്യുന്നവർക്ക് കാർ ഇൻഷുറൻസിന്റെ പരിരക്ഷ ലഭിക്കുകയില്ലെന്ന് എന്ന അഭ്യൂഹങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഇക്കാര്യത്തിൽ AA യും മണി സൂപ്പർ മാർക്കറ്റും വിശദീകരണം നല്കി. കോംബ്രിഹെൻസീവ് ഇൻഷുറൻസ് ഉള്ളവർക്ക് റെഡ് അലർട്ട് സമയങ്ങളിൽ ഡ്രൈവ് ചെയ്യുമ്പോൾ പൂർണമായ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമെന്നാണ് AA യും മണി സൂപ്പർ മാർക്കറ്റും നല്കുന്ന വിശദീകരണം.

പരിരക്ഷ ലഭിക്കില്ല എന്ന രീതിയിൽ നടക്കുന്ന പ്രചാരണം തീർത്തും തെറ്റാണെന്ന് AA അറിയിച്ചു. റോഡ് അപകടകരമായ അവസ്ഥയിൽ ആയിരിക്കുമ്പോൾ കഴിയുന്നതും യാത്രകൾ ഒഴിവാക്കുന്നതാണ് അഭിലഷണീയം. എന്നാൽ അലക്ഷ്യമായി വാഹനമോടിച്ച് അപകടത്തിൽ പെട്ടാൽ അതിന്റെ ഗൗരവമനുസരിച്ച് ഇൻഷുറൻസ് കവറേജിൽ വ്യത്യാസം വരും. കോംബ്രിഹെൻസീവ് കവർ ഉള്ളവർക്ക് സ്വന്തം വാഹനത്തിനും അതിൽ യാത്ര ചെയ്യുന്നവർക്കും, നിങ്ങളുടെ വാഹനം മൂലം മറ്റുള്ളവർക്ക് ഉണ്ടാവുന്ന ബാധ്യതകൾക്കും   പരിരക്ഷ ലഭിക്കും.

തേർഡ് പാർട്ടി ഇൻഷുറൻസ് ഉള്ളവർക്ക് സ്വന്തം വാഹനത്തിന് പരിരക്ഷ ലഭിക്കില്ല. നിങ്ങളുടെ വാഹനം മൂലം മറ്റുള്ളവർക്ക് ഉണ്ടാവുന്ന നഷ്ടങ്ങൾക്കും ബാധ്യതകൾക്കും അവർക്ക് പ്രൊട്ടക്ഷൻ ലഭിക്കും. മറ്റു വാഹനങ്ങൾ മൂലം നിങ്ങളുടെ കാറിനോ വസ്തുവകകൾക്കോ നഷ്ടമുണ്ടാവുകയും ഉത്തരവാദിയായ ഡ്രൈവറെ കണ്ടെത്താൻ കഴിയാതെ വരികയും ചെയ്താൽ സ്വന്തം കോംബ്രിഹെൻസീവ് ഇൻഷുറൻസിൽ നിന്ന് ക്ലെയിം ചെയ്യാം. എന്നാൽ എക്സസ് തുക കൊടുക്കേണ്ടി വരും. ഗുരുതരമായ അപകടങ്ങളിൽ ഉത്തരവാദികളെ കണ്ടെത്താൻ കഴിയാത്ത കേസുകളിൽ മോട്ടോർ ഇൻഷുവേഴ്സ് ബ്യൂറോ ആണ് നഷ്ടപരിഹാരം നല്കുന്നത്.

പുത്തന്‍ തലമുറ ഹാഷ്ബാക്ക് കാറായ ഓറിസ ബ്രിട്ടണിലെ ടെര്‍ബിഷെയറിലെ ബണാസ്റ്റന്‍ പ്ലാന്റില്‍ തന്നെ നിര്‍മ്മിക്കുമെന്ന് ടൊയോട്ട അറിയിച്ചു. കാറുകളുടെ എഞ്ചിന്‍ നിര്‍മ്മാണവും ഇവിടെയായിരിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ പ്രഖ്യാപിച്ച ഇരുനൂറ്റി നാല്‍പ്പത് ദശലക്ഷം പൗണ്ടിന്റെ നിക്ഷേപത്തിന്റെ തുടര്‍ച്ചയായിട്ടാണ് ഇത്. ബ്രക്‌സിറ്റിന്റെ പശ്ചാത്തലത്തില്‍ ഓട്ടോമൊബൈല്‍ കമ്പനികള്‍ ബ്രിട്ടണ്‍ വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് ജപ്പാനീസ് കമ്പനിയുടെ പ്രസ്താവന പുറത്തുവന്നത്.

മൂവായിരത്തോളം തൊഴിലവസരങ്ങളും ഇതിനോടനുബന്ധിച്ച് ഉണ്ടാകുമെന്ന് ടൊയോട്ട അറിയിച്ചിട്ടുണ്ട്. വിപണിയില്‍ വന്‍ നേട്ടം കൈവരിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്ന മോഡലാണ് ഓറിസ. ഈ മോഡലിന്റെ നിര്‍മ്മാണം ബ്രിട്ടനില്‍ നിന്ന് മാറ്റുമെന്ന് അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. എന്നാല്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമം കുറിച്ചുകൊണ്ടാണ് കമ്പനിയുടെ പുതിയ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്. നിസാന്‍ ആണ് ബ്രക്‌സിറ്റിന് ശേഷവും ബ്രിട്ടണില്‍ കാര്‍ നിര്‍മ്മിക്കുമെന്ന് അറിയച്ച മറ്റൊരു കമ്പനി. ക്വാഷ്‌കായി, എക്‌സ്‌ട്രെയില്‍ എന്നീ എസ്.യു.വികള്‍ സണ്ടര്‍ലാന്റിലുള്ള പ്ലാന്റില്‍ നിര്‍മ്മിക്കുമെന്നാണ് കമ്പനി അറിയിച്ചിരുന്നത്.

ബ്രിട്ടനില്‍ ഏതാണ്ട് 2.5 ബില്ല്യണ്‍ പൗണ്ടോളം നിക്ഷേപം നടത്തുന്ന കമ്പനികളില്‍ ഒന്നാണ് ടോയോട്ട. യൂറോപ്യന്‍ രാജ്യങ്ങളിലെ മറ്റേതു കമ്പനികളേക്കാളും ഉയര്‍ന്ന നിക്ഷേപ നിരക്കാണിത്. ഏകദേശം 2.5 മില്ല്യണ്‍ പൗണ്ട് മുതല്‍ മുടക്കിയാണ് പുതിയ ജനറേഷന്‍ കാറുകള്‍ നിര്‍മ്മിക്കാന്‍ ജപ്പാന്‍ കമ്പനി തയ്യാറെടുക്കുന്നത്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് ഇതു സബന്ധിച്ച് പ്രഖ്യാപനം കമ്പനി നടത്തിയിരിക്കുന്നത്. ഇപ്പോള്‍ പുറത്തിറങ്ങാന്‍ പോകുന്ന മോഡലായിരിക്കും ഈയിനത്തിലെ ആദ്യത്തെ കാര്‍. ഭാവിയില്‍ കൂടുതല്‍ കാറുകള്‍ യുകെയില്‍ നിര്‍മ്മിക്കുമോയെന്ന് ചോദ്യത്തിന് ടോയോട്ട വക്താവ് മറുപടിയൊന്നും നല്‍കിയില്ല. ഭാവിയിലെ നിര്‍മ്മാണങ്ങള്‍ സംബന്ധിച്ച് ഇപ്പോള്‍ പ്രസ്താവന നടത്താന്‍ കഴിയില്ലെന്ന് കമ്പനി വക്താവ് അറിയിക്കുകയായിരുന്നു.

RECENT POSTS
Copyright © . All rights reserved