Main News

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ജാമ്യമില്ല. ദിലീപ് നല്‍കിയ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസിന്റെ അന്വേഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ ജാമ്യം നല്‍കാനാവില്ലെന്ന് കോടതി പറഞ്ഞു. കേസില്‍ കൂടുതല്‍ പ്രതികളുണ്ടാകാമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നടപടി. പോലീസ് ഹാജരാക്കിയ ശാസ്ത്രീയ തെളിവുകളും കോടതി അംഗീകരിച്ചു. നിര്‍ണ്ണായക തെളിവുകള്‍ കണ്ടെത്താന്‍ ഉള്ളതിനാല്‍ ജാമ്യം നല്‍കാന്‍ കഴിയില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.

കേസില്‍ ഹൈക്കോടതി ജാമ്യം നിഷേധിച്ചത് ദിലീപിന് വന്‍ തിരിച്ചടിയാണ്. ശാസ്ത്രീയ തെളിവുകള്‍ കോടതി അംഗീകരിക്കുകയും ചെയ്തു. പ്രതി ഉന്നതനായതുകൊണ്ട് ജാമ്യത്തിലിറങ്ങിയാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ഇടയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദവും കോടതി അംഗീകരിക്കുകയായിരുന്നു. ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ ദിലീപി റിമാന്‍ഡില്‍ തുടരും. റിമാന്‍ഡ് കാലാവധിയും ഇന്നാണ് അവസാനിക്കുന്നത്.

നടിയെ ആക്രമിച്ച സംഭവത്തിന്റെ മുഖ്യ സൂത്രധാരന്‍ ദിലീപ് ആണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. രാജ്യത്തെ ക്രിമിനല്‍ നിയമ ചരിത്രത്തിലെ ആദ്യ ബലാല്‍സംഗ ക്വട്ടേഷനാണ് സംഭവമെന്നും ഹൈക്കോടതിയില്‍ പ്രോസിക്യൂഷന്‍ വാദിച്ചു. പ്രധാന തെളിവുകളായ മൊബൈല്‍ ഫോണ്‍, മെമ്മറി കാര്‍ഡ് എന്നിവ ഇനിയും കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. അന്വേഷണം അവസാനിച്ചിട്ടില്ലെന്നും ഇനിയും പ്രതികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ജാമ്യഹര്‍ജിയില്‍ നടന്ന വാദത്തില്‍ പ്രോസിക്യൂഷന്‍ പറഞ്ഞിരുന്നു.

ലണ്ടന്‍: ദിവസവും രണ്ട് മണിക്കൂര്‍ വീതം വാഹനം ഓടിക്കുന്നത് ബുദ്ധിശക്തിയെ ബാധിക്കുമെന്ന് പഠനം. ഏറെ നേരം ഒരേ ജോലിയില്‍ തന്നെ വ്യാപൃതരായിരിക്കുന്നവരുടെ മസ്തിഷ്‌കത്തേക്കുറിച്ച് പഠനം നടത്തിയപ്പോളാണ് എല്ലാ ദിവസവും ദീര്‍ഘദൂരം ഡ്രൈവ് ചെയ്യുന്ന ബ്രിട്ടീഷുകാരുടെ ഐക്യു സ്‌കോറുകള്‍ കുറയുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ദിവസവും രണ്ടു മുതല്‍ മൂന്ന് മണിക്കൂറുകള്‍ വരെ തുടര്‍ച്ചയായി വാഹനനമോടിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതല്ലെന്ന് നേരത്തേതന്നെ അറിയാം. എന്നാല്‍ ഈ ശീലം നിങ്ങളുടെ തലേേച്ചാറിന്റെ ആരോഗ്യത്തെയും ബാധിക്കുന്നു എന്നാണ് പുതിയ പഠനത്തില്‍ വ്യക്തമായിരിക്കുന്നതെന്ന് ലെസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ മെഡിക്കല്‍ എപ്പിഡെമോളജിസ്റ്റായ കിഷന്‍ ബക്രാനിയ പറഞ്ഞു.

ദീര്‍ഘദൂര ഡ്രൈവുകളില്‍ മണിക്കൂറുകളോളം മനസിന്റെ പ്രവര്‍ത്തനം കുറയുന്നതാണ് ഇതിനു കാരണമായി വിശദീകരിക്കപ്പെടുന്നത്. 37നും 73നുമിടയില്‍ പ്രായമുള്ള 5 ലക്ഷം ബ്രിട്ടീഷുകാരില്‍ 5 വര്‍ഷം നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമായത്. ഇവരുടെ ജീവിതശൈലിയാണ് പ്രധാനമായും പഠനവിധേയമാക്കിയത്. ഇന്റലിജന്‍സ്, ഓര്‍മ്മ പരിശോധനകള്‍ക്കും ഇവരെ വിധേയരാക്കി. ദിവസവും മൂന്ന് മണിക്കൂറിലേറെ സമയം ടിവി കാണാന്‍ ചെലവഴിക്കുന്നവരിലും ഇതേ ഫലങ്ങളാണ് കാണാന്‍ കഴിഞ്ഞത്. പഠനത്തിന്റെ തുടക്കത്തില്‍ ഇവര്‍ക്ക് ശരാശരി മസ്തിഷ്‌ക ശേഷിയാണ് ഉണ്ടായിരുന്നതെങ്കില്‍ അടുത്ത അഞ്ച് വര്‍ഷത്തില്‍ അത് ശരാശരിയിലും താഴ്ന്നതായി കണ്ടെത്തി.

അഞ്ച് വര്‍ഷത്തില്‍ വിശേഷബുദ്ധിയില്‍ വന്‍ തകര്‍ച്ചയാണ് ഇത്തരക്കാര്‍ നേരിട്ടത്. മധ്യവയസ്‌കരിലും പ്രായമായവരിലും ഇതിന്റെ നിരക്ക് കൂടുതലാണെന്നും കണ്ടെത്തി. ഭക്ഷണശീലത്തിലെ പോരായ്മകള്‍, പുകവലി എന്നിവയും ബുദ്ധിശക്തിയെ ബാധിക്കുന്നുണ്ട്. അവയ്‌ക്കൊപ്പമാണ് ഇപ്പോള്‍ ദീര്‍ഘദൂര ഡ്രൈവിംഗും ചേര്‍ക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ കമ്പ്യട്ടറുകള്‍ ഉപയോഗിത്തുന്നതും ഗെയിമുകള്‍ കളിക്കുന്നതും തലച്ചോറിന്റെ പ്രവര്‍ത്തനമ കുറയ്ക്കാത്തിനാല്‍ ദോഷകരമല്ലെന്നും പഠനം പറയുന്നു.

ഷിബു മാത്യൂ
ഭാരതത്തിന്റെ ആദ്യ വിശുദ്ധ വി. അല്‍ഫോന്‍സാമ്മയുടെയുടെ തിരുന്നാള്‍ യൂറോപ്പിലെ ഭരണങ്ങാനം എന്നറിയപ്പെടുന്ന സ്‌കോട്‌ലാന്റിലെ ലിവിംഗ്സ്റ്റണില്‍ അത്യധികം ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. വി. അന്ത്രയോസിന്റെ നാമത്തിലുള്ള പരിശുദ്ധമായ ദേവാലയത്തില്‍ ഇന്ന് ഉച്ചതിരിഞ്ഞ് രണ്ടു മണിക്ക് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ സമൂഹബലി നടന്നു. എഡിന്‍ബര്‍ഗ്ഗ് രൂപത സീറോ മലബാര്‍ ചാപ്ലിന്‍ റവ. ഫാ. സെബാസ്റ്റ്യന്‍ തുരുത്തിപ്പള്ളി, റവ.ഫാ. ടോമി എടാട്ട്, റവ. ഫാ. ഫാന്‍സുവാ പത്തില്‍ റവ. ഫാ. ജെറമി എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു. പ്രസുദേന്തി വാഴ്ചയോടെ തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തിരുന്നാള്‍ സന്ദേശം നല്‍കി. വിശുദ്ധ കുര്‍ബാന അര്‍പ്പണം കൂടാതെ ജീവിക്കരുത്. വി. അല്‍ഫോന്‍സാ സന്തോഷവതിയായിരുന്നു എപ്പോഴും. അല്‍ഫോന്‍സാമ്മയുടെ ജീവിതം ഈശോയോട് ചേര്‍ന്ന് മരിച്ചതാണ്. സൃഷ്ടാവിനെ നോക്കാന്‍ കഴിയാതെ സൃഷ്ടിയെ നോക്കുന്നവന്‍ സന്തോഷവാനായിരിക്കുകയില്ല. നിന്നോടുള്ള സ്‌നേഹത്താല്‍ എരിയിച്ച് എന്നെ നിന്നോടൊത്ത് ചേര്‍ക്കണമേ എന്ന് അല്‍ഫോന്‍സാമ്മ പ്രാര്‍ത്ഥിച്ചതു പോലെ നമുക്കും സ്വയം പരിത്യജിക്കുവാന്‍ സാധിക്കണമെന്ന് അഭിവന്ദ്യ പിതാവ് തന്റെ തിരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു. വിശുദ്ധരുടെ ജീവിതം മാതൃകയാക്കണം. ദൈവമഹതത്വം കാണാന്‍ വി. അല്‍ഫോന്‍സാമ്മയൊപ്പോലെ സമര്‍പ്പിതരാവണമെന്ന് അഭിവന്ദ്യ പിതാവ് തന്റെ സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.

വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുശേഷിപ്പ് ദേവാലയത്തില്‍ പരസ്യ വണക്കത്തിനായി കൊണ്ടുവന്നു. തുടര്‍ന്ന് അത്യധികം ഭക്തിനിര്‍ഭരമായ തിരുന്നാള്‍ പ്രദക്ഷിണം നടന്നു. രൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറ്കണക്കിനാളുകള്‍ തിരുന്നാളില്‍ പങ്കെടുത്തു. സമാപനാശീര്‍വാദത്തോടെ തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ അവസാനിച്ചു. തുടര്‍ന്ന് ചാപ്ലിന്‍സി റെയിന്‍ബോ കള്‍ച്ചറല്‍ നൈറ്റ് ലിവിംഗ്സ്റ്റണിലെ ഇന്‍വെര്‍ ആല്‍മണ്ട് ഹൈസ്‌ക്കൂള്‍ ഹാളില്‍ നടക്കുകയാണിപ്പോള്‍. തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടത്ത് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ മാധ്യസ്ഥം വഴി അനുഗ്രഹം പ്രാപിക്കാനെത്തിയ എല്ലാവര്‍ക്കും ചാപ്ലിന്‍ റവ. ഫാ. സെബാസ്റ്റ്യന്‍ തുരുത്തിപ്പള്ളി നന്ദി പറഞ്ഞു.

  

ലണ്ടന്‍: പ്രതിഫലത്തിലെ ലിംഗവിവേചനം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബിബിസിയിലെ വനിതാ അവതാരകര്‍ പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. ക്ലെയര്‍ ബാള്‍ഡിംഗ്, വിക്ടോറിയ ഡെര്‍ബിഷയര്‍, ആന്‍ജല റിപ്പോണ്‍ എന്നിവരുള്‍പ്പെടെ 40 വനിതാ ജീവനക്കാര്‍ ഒപ്പിട്ട ഒരു തുറന്ന കത്ത് ഡയറക്ടര്‍ ജനറല്‍ ടോണി ഹാളിന് നല്‍കി. പ്രതിഫലത്തിലെ വിവേചനം അവസാനിപ്പിക്കണമെന്നാണ് ആവശ്യം. വര്‍ഷങ്ങളായി ബിബിസിയില്‍ ഈ വിവേചന നിലവിലുണ്ടായിരുന്നുവെന്ന് കഴിഞ്ഞയാഴ്ചയാണ് വെളിവാക്കപ്പെട്ടത്.

ആന്റിക്ക്‌സ് റോഡ്‌ഷോ അവതാരക ഫിയോണ ബ്രൂസ്, വണ്‍ ഷോ അവതാരക അലെക്‌സ് ജോണ്‍സ്, ന്യൂസ് നൈറ്റ് അവതാരകയായ എമിലി മെയ്റ്റ്‌ലിസ് തുടങ്ങിയവരും വനിതാ ജീവനക്കാരുടെ ആവശ്യങ്ങള്‍ക്കുവ വേണ്ടിയുള്ള പ്രക്ഷോഭത്തിന്റെ മുന്‍നിരയിലുണ്ട്. 2020ഓടെ ആ അസമത്വം അവസാനിപ്പിക്കുമെന്നാണ് ലോര്‍ഡ് ഹാള്‍ പറയുന്നത്. എന്നാല്‍ അടിയന്തര നടപടി ഇക്കാര്യത്തില്‍ ഉണ്ടാകണമെന്ന് വനിതാ ജീവനക്കാര്‍ ആവശ്യപ്പെടുന്നു.

1,50,000 പൗണ്ടിനു മേല്‍ ശമ്പളം വാങ്ങുന്നവരുടെ പട്ടിക പുറത്തു വന്നപ്പോളാണ് ശമ്പളത്തിലെ ലിംഗവിവേചനവും പുറത്തായത്. പ്രശസ്തരായ അവതാരകര്‍ക്കിടയിലും ഈ വിവേചനം സ്പഷ്ടമാണ്. 2 മില്യന്‍ പൗണ്ട് വാങ്ങുന്ന ക്രിസ് ഇവാന്‍സ് ആണ് പട്ടികയില്‍ മുന്‍പന്തിയിലുള്ളത്. അതേ സമയം ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന വനിത, സ്ട്രിക്റ്റ്‌ലി കം ഡാന്‍സിംഗ് അവതാരകയായ ക്ലോഡിയ വിംഗിള്‍മാന് ലഭിക്കുന്നത് 5 ലക്ഷം പൗണ്ട് മാത്രമാണ്.

ഫാ. ബിജു കുന്നയ്ക്കാട്ട്

കേരളത്തില്‍ വീണ്ടുമിത് പകര്‍ച്ചപ്പനിയുടെ കാലം. വൃത്തിഹീനമായ ചുറ്റുപാടുകളും മലിനജലത്തിന്റെ ഉപയോഗവും ഈ രോഗാവസ്ഥയ്ക്ക് കാരണമാകുന്നെങ്കിലും വളരെ ചെറിയ ഒരു ജീവിയായ കൊതുക് ഈ അനാരോഗ്യ ചുറ്റുപാടുകളില്‍ പല സാംക്രമിക രോഗങ്ങള്‍ക്കും തുടക്കമിടുന്നു. വലുപ്പത്തില്‍ തീരെ ചെറിയ ജീവിയാണെങ്കിലും 2 മില്ലി ഗ്രാം ഭാരമുള്ള ഈ കൊതുകുകള്‍ അങ്ങേയറ്റം അപകടകാരികളാണ്. ”Little Fly” എന്നര്‍ത്ഥമുള്ള മൊസ്‌ക്വിറ്റോ (Mosquito) എന്ന സ്പാനിഷ് വാക്കാണ് കൊതുകിനെ സൂചിപ്പിക്കാന്‍ പൊതുവെ ഉപയോഗിക്കുന്ന പദം. മൂവായിരത്തില്‍പരം കൊതുകുകള്‍ ലോകത്തിലുണ്ടെങ്കിലും അവയില്‍ ചിലതു മാത്രമേ അപകടകാരികളായിട്ടുള്ളൂ. പെണ്‍ കൊതുകുകള്‍ മാത്രമാണ് രക്തം കുടിക്കുന്നതെന്നും അവയുടെ ശരീരത്തിലെ മുട്ടകള്‍ പാകപ്പെടുന്നതിന് സഹായിക്കുന്ന പ്രോട്ടീനുകള്‍ മനുഷ്യശരീരത്തില്‍ നിന്നും ലഭിക്കുന്നതിനു വേണ്ടിയാണിതെന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ മനുഷ്യരെ വധിച്ച ജീവി ഏതാണെന്ന ചോദ്യത്തിന് ‘കൊതുക്’ എന്നാണ് ഉത്തരം. അത്ഭുതം തോന്നുന്നുണ്ടെങ്കിലും സത്യം അതാണ്. ലോകത്തില്‍ ഓരോ വര്‍ഷവും ഇരുപത് ലക്ഷത്തോളം പേര്‍ കൊതുകുജന്യമായ മലേറിയാ മൂലം മരണപ്പെടുമ്പോള്‍ കൊതുകു തന്നെ പരത്തുന്ന ഡെങ്കിപ്പനി, ചിക്കന്‍ ഗുനിയാ, യെല്ലോ ഫീവര്‍ എന്നിവ മൂലം മരിക്കുന്നവരുടെ സംഖ്യയും വളരെ വലുതാണ്. ആനയുടെയോ കടുവയുടെയോ പുലിയുടെയോ ആക്രമണവും അതേ തുടര്‍ന്നുള്ള മരണങ്ങളും വലിയ വാര്‍ത്താപ്രാധാന്യം നേടുമ്പോള്‍, ഇവയില്‍ നിന്നൊക്കെ തീരെ ചെറുതാണെങ്കിലും, കൊതുകു കടിക്കുന്നതുമൂലം അസുഖം ബാധിച്ച് മരണപ്പെടുന്നവരുടെ എണ്ണം ഓരോ വര്‍ഷവും എത്ര വലുതാണെന്ന് മനസിലാക്കുമ്പോള്‍ നമ്മളും പറയേണ്ടി വരും, ‘കൊതുക് ഒരു ഭീകര ജീവിയാണ്’ കേരളത്തില്‍ ഡെങ്കിപ്പനിയും മറ്റു കൊതുകുജന്യരോഗങ്ങളും മൂലം മരണം വരെ സംഭവിക്കുമ്പോള്‍ കേരളത്തിനു പുറത്തു താമസിക്കുന്ന കേരളീയരുപോലും അവിടേയ്ക്ക് പോകാന്‍ ഭയപ്പെടുന്നു.

കൊതുക് എന്ന കൊച്ചു ജീവി ഇത്ര വലിയ ആരോഗ്യ പ്രശ്നമുണ്ടാക്കുന്നത് പലരും തുടക്കത്തില്‍ അറിയാതെയും ശ്രദ്ധിക്കാതെയും പോകുന്നത് ചിലപ്പോള്‍ ജീവന്‍ വരെ നഷ്ടപ്പെട്ടേക്കാവുന്ന ഗുരുതര കാര്യമായി മാറുന്നത് പോലെ, സാമൂഹിക, ആത്മീയ രംഗങ്ങളിലും ഗുരുതര പ്രശ്നങ്ങളുണ്ടാക്കിയേക്കാവുന്ന ചില ചെറിയതരം അപകടങ്ങളെ കണ്ടില്ലെന്നു നടിച്ച് മുന്നോട്ട് പോകുന്നത് വലിയ പ്രശ്നങ്ങള്‍ വരുത്തിവെയ്ക്കും. കൊതുക് അടുത്ത് വരുമ്പോഴേ പലരും അതിനെ ഓടിച്ചുവിടും. ശരീരത്തിലെവിടെയെങ്കിലും കടിച്ചിരിക്കുന്നതു കണ്ടാല്‍ അതിനെ അടിച്ചുകൊല്ലാന്‍ ശ്രമിക്കും. എന്നാല്‍ അപൂര്‍വ്വം ചിലരെങ്കിലും കൊതുകിനെ ചോരകുടിക്കാന്‍ അനുവദിക്കും. തന്റെ ശരീരത്തില്‍ ഒരുപാട് രക്തമുള്ളതല്ലേ, അതില്‍ നിന്ന് ഇത്തിരി ഒരു കൊതുകു കുത്തിയെടുത്തെന്നു കരുതി തനിക്കൊന്നും സംഭവിക്കാനില്ല, എന്നാണ് അവരുടെ നിലപാട്. എന്നാല്‍ ഒരാളില്‍ നിന്നു രക്തം വലിച്ചെടുക്കുക മാത്രമല്ല, കൊതുകിന്റെ ശരീരത്തിലുള്ള രോഗാണുക്കള്‍ ആ കുത്തുന്ന മുറിവിലൂടെ തന്റെയുള്ളില്‍ പ്രവേശിക്കുന്നു എന്ന കാര്യം അവര്‍ അറിയുന്നുമില്ല.

കൊതുകുകടിയുടെ ഈ ഗുണപാഠം നമ്മുടെ സാമൂഹിക, ആത്മീയ രംഗത്തു കൂടി ചിന്തിക്കേണ്ടതും വഴിയാകേണ്ടതുമാണ്. മനുഷ്യന്‍ ഒരു സാമൂഹിക ജീവിയാണ്. മറ്റുള്ളവരോട് ഇടപെഴകിയും പരസ്പരം സഹായിച്ചും സഹായങ്ങള്‍ സ്വീകരിച്ചും മറ്റുള്ളവരെ അംഗീകരിച്ചും അവരാല്‍ അംഗീകരിക്കപ്പെട്ടുമൊക്കെയാണ് അവന്‍ ജീവിപൂര്‍ണതയിലേയ്ക്ക് വളരുന്നത്. നല്ല സ്നഹബന്ധങ്ങള്‍ക്കിടയിലും ചിലപ്പോഴെങ്കിലും അഭിപ്രായവ്യത്യാസങ്ങളും കലഹങ്ങളുമൊക്കെ ഉണ്ടാകാറുണ്ട്. വലിയ വഴക്കുകളും അതിന്റെ പേരിലുണ്ടാകുന്ന അക്രമങ്ങളുമൊക്കെ വലിയ നാശത്തില്‍ കൊണ്ടുചെന്നെത്തിക്കാറുണ്ട്. അതൊക്കെ വലിയ വാര്‍ത്തകളായും സമൂഹ മധ്യത്തിലവതരിപ്പിക്കപ്പെടുന്നു. വ്യക്തി ജീവിതത്തിലും സമൂഹത്തിലും ഇത്തരം സംഭവങ്ങള്‍ വലിയ ചലനമുണ്ടാക്കുന്നതുകൊണ്ട് കേള്‍ക്കുന്നവരെല്ലാം ഇവയെക്കുറിച്ച് ചിന്തിക്കുകയും തങ്ങളുടെ ജീവിതത്തില്‍ ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതലുകള്‍ എടുക്കുകയും ചെയ്യും. എന്നാല്‍, കൊതുകുവന്ന് കുത്തുന്നത് ശ്രദ്ധിക്കാതെയും അറിയാതെയും പോകുന്നത് ഭാവിയില്‍ വലിയ പ്രശ്നമുണ്ടാക്കുന്നതുപോലെ, പലരും തങ്ങളുടെ ജീവിതത്തില്‍ കടന്നുവരുന്ന നല്ലതല്ലാത്ത ചില ചെറിയ കാര്യങ്ങളെ ശ്രദ്ധിക്കാതെയും അറിയാതെയും കടന്നുപോകുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും.

മാന്യവും ഉചിതവുമല്ലാത്ത സംസാരശൈലി ശീലമാക്കിയവര്‍, നുണ പറയുന്നത് പതിവാക്കിയവര്‍, ചെറിയ ചെറിയ സാധനങ്ങള്‍ മോഷ്ടിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നവര്‍, സ്ഥിരമായി വെറുപ്പ് ഉള്ളില്‍ വച്ചുകൊണ്ടു നടക്കുന്നവര്‍, എപ്പോഴും ദേഷ്യത്തോടുകൂടി മാത്രം, മറ്റുളഅളവരോട് സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്നവര്‍, എപ്പോഴും കുത്തും കോളും വച്ച് സംസാരിക്കുകയും ദ്വയാര്‍ത്ഥ പ്രയോഗങ്ങളിലൂടെ മറ്റുള്ളവരെ സംസാരത്തിലൂടെ നോവിക്കുകയും ചെയ്യുന്നവര്‍, ‘എല്ലാവരോടും പകയോടെ’ എന്ന മനോഭാവത്തില്‍ സുഹൃദ് ബന്ധങ്ങളില്‍ നിന്നും നല്ല കൂട്ടായ്മകളില്‍ നിന്നും സ്ഥിരമായി ഒഴിഞ്ഞുമാറി നടക്കുന്നവര്‍, കുറ്റം പറയുന്നതിലും മറ്റുള്ളവരുടെ തകര്‍ച്ചയിലും ആനന്ദം കണ്ടെത്തുന്ന മനസ്സുള്ളവര്‍ … ഇങ്ങനെയുള്ളവരെല്ലാം തങ്ങളുടെ സമഗ്രമായ വ്യക്തിത്വ വികാസത്തെ നെഗറ്റീവായി ബാധിക്കുന്ന ഗുരുതര മാനസിക സാമൂഹിക മേഖലകളുടെ കൊതുകുകടി കൊള്ളുന്നവരാണ്. ഇത് പടിപടിയായി അവരുടെ ജീവിതത്തെ തന്നെ നെഗറ്റീവായി ബാധിക്കുകയും അന്തര്‍മുഖരാക്കാനും മറ്റുള്ളവരെ വെറുക്കാനും സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടാനുമൊക്കെ ഇടയാക്കും.

ആത്മീയ ജീവിതത്തിലും കൊതുകുകടിയുടെ ഈ പാഠം ശ്രദ്ധിക്കേണ്ടതുണ്ട്. അത്ര ഗൗരവമല്ലാത്ത ചില പാപങ്ങള്‍ ജീവിതത്തില്‍ അടിക്കടി ചെയ്യുന്നവര്‍, മോശം കാര്യങ്ങള്‍ കാണുന്നതിലും കേള്‍ക്കുന്നതിലും ആനന്ദം കണ്ടെത്തുന്നവര്‍, കടിഞ്ഞാണില്ലാത്ത മനസും ഭാവനകളും കൊണ്ടുനടക്കുന്നവര്‍, ആത്മീയാനുഷ്ഠാനങ്ങള്‍ പതിവായി മുടക്കുന്നവര്‍, ആത്മീയ കാര്യങ്ങളെ കുറ്റം പറയുകയും അതിനെതിരെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നതില്‍ ആനന്ദം കണ്ടെത്തുന്നവര്‍… ഇത്തരക്കാരെല്ലാം ആത്മീയ ജീവിതത്തിന്റെ കൊതുകുകടി ഏല്‍ക്കുന്നവരാണ്.

ഇക്കൂട്ടര്‍ക്കെല്ലാം പറയാന്‍ രണ്ട് ഒഴികഴിവുകളുണ്ട്. എല്ലാവരും ഇതൊക്കെ ചെയ്യുന്നതാണ്, അതുകൊണ്ട് ഇത്രവലിയ തെറ്റൊന്നുമല്ല. അതുപോലെ, ഇതിന്റെ ഗൗരവത്തെക്കുറിച്ച് എനിക്ക് അറിവില്ലായിരുന്നു. തെറ്റായ ഒരു കാര്യം ഏറെപ്പേര്‍ ചെയ്യുന്നുണ്ടെന്ന് കരുതി അതിന്റെ പേരില്‍ മാത്രം അത് ശരിയാകുന്നില്ല. തെറ്റാണെന്ന് (ചെറുതാണെങ്കിലും വലുതാണെങ്കിലും) ഒരിക്കല്‍ ബോധ്യപ്പെട്ടിട്ടും വ്യക്തിപരമായ സൗകര്യത്തെയും സന്തോഷത്തെയും പ്രതി അത് തുടരുന്നതും ഭൂഷണമല്ല. കായേന്റെ കോപവും അസൂയയും, അവന്‍ തന്റെ സഹോദരനെ കൊല്ലുന്നതിലേയ്ക്കും അത് അവന് ദൈവത്തില്‍ നിന്നു വലിയ ശിക്ഷ ലഭിക്കുന്നതിലേയ്ക്കും നയിച്ചു (ഉല്‍പ്പത്തി 4:4- 16). അതിനാല്‍, ക്രിസ്തുവിന് യോജിക്കാത്തതും പ്രപഞ്ചത്തിന്റെ മൂലഭൂതങ്ങള്‍ക്കും മാനുഷിക പാരമ്പര്യത്തിനും മാത്രം ചേര്‍ന്നതുമായ വ്യര്‍ത്ഥ പ്രലോഭനത്തിനും തത്വചിന്തയ്ക്കും ആരും നിങ്ങളെ ഇരയാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. (കോളോസോസ് 2:8). നിങ്ങള്‍ സമചിത്തതയോടെ ഉണര്‍ന്നിരിക്കുവിന്‍, എന്തെന്നാല്‍ നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ, ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചുകൊണ്ട് ചുറ്റി നടക്കുന്നു. (1 പത്രോസ് 5:8) ശരീരത്തിലും മനസിലും ആത്മാവിലും ഏല്‍ക്കാന്‍ സാധ്യതയുള്ള തിന്മയുടെയും വളര്‍ച്ചയ്ക്കുതകാത്ത മനോഭാവങ്ങളുടേതുമായ ഇത്തരം കൊതുകു കടികളെ ലാഘവത്തോടെ കാണാനും അതുവഴി ആര്‍ക്കും ഗൗരവകരമായ അപകടങ്ങളിലേയ്ക്ക് പോകാനും ഇടയാകാതിരിക്കട്ടെയെന്ന പ്രാര്‍ത്ഥനയോടെ,

നന്മനിറഞ്ഞ ഒരാഴ്ച സ്നേഹപൂര്‍വ്വം ആശംസിക്കുന്നു. അവധിക്കായി നാട്ടില്‍ പോകുന്ന എല്ലാവര്‍ക്കും ശുഭയാത്ര!

എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍  സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും  ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന  ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.

ലണ്ടന്‍: വാടകവീടുകളില്‍ നിന്ന് ഓരോ ദിവസവും പുറത്താക്കപ്പെടുന്നവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് എന്ന് കണക്കുകള്‍. നൂറോളം ആളുകളാണ് പ്രതിദിനം പുറത്താക്കപ്പെടുന്നതെന്ന് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ജോസഫ് റൗണ്‍ട്രീ ഫൗണ്ടേഷനു വേണ്ടി കേംബ്രിഡ്ജ് സെന്റര്‍ ഫോര്‍ ഹൗസിംഗ് ആന്‍ഡ് പ്ലാനിംഗ് റിസര്‍ച്ച് നടത്തിയ പഠനത്തിലാണ് ബ്രിട്ടനിലെ അതിരൂക്ഷമായ ഹൗസിംഗ് പ്രതിസന്ധിയുടെ ഭീകരത വ്യക്തമായത്. വാടക നിരക്ക് വര്‍ദ്ധിക്കുന്നതും ഹൗസിംഗ് ബെനഫിറ്റുകള്‍ ഇല്ലാതായതുമാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന് പഠനം പറയുന്നു. 2015ല്‍ 40,000ത്തിലേറെ വാടകക്കാരാണ് പെരുവഴിയിലാക്കപ്പെട്ടത്.

2003നു ശേഷം മൂന്നാമത്തെ തവണയാണ് പ്രതിസന്ധി ഇത്രയും രൂക്ഷമാകുന്നത്. പുറത്താക്കപ്പെടുന്നവരുടെ എണ്ണത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും വലിയ നിരക്കാണ് ഇതെന്നും റിപ്പോര്‍ട്ട് പറയുന്നു. ജോലിയുള്ളവര്‍ക്കു പോലും ഉയര്‍ന്ന വാടകയും ബെനഫിറ്റുകള്‍ കുറയുന്നതും മൂലം താമസസ്ഥലം നഷ്ടമാകുന്ന സ്ഥിതിയാണെന്നും പഠനം വ്യക്തമാക്കുന്നു. ഒരു കാരണവുമില്ലാതെ വീടുകളില്‍ നിന്ന് വാടകക്കാരെ പുറത്താക്കുന്ന പ്രവണത കൂടി വരികയാണ്.

നോ ഫോള്‍ട്ട് എവിക്ഷന്‍ എന്നറിയപ്പെടുന്ന ഈ രീതിയില്‍ 80 ശതമാനവും സെക്ഷന്‍ 21 നോട്ടീസ് നല്‍കിയ ശേഷമാണ് ചെയ്യുന്നത്. വാടകക്കാര്‍ ദോഷകരമായി ഒന്നും ചെയ്തില്ലെങ്കില്‍പ്പോലും രണ്ടു മാസത്തെ നോട്ടീസ് നല്‍കി ഇവരെ പുറത്താക്കാന്‍ അനുവാദം നല്‍കുന്ന വകുപ്പാണ് ഇത്. ഇതിന് വീട്ടുടമസ്ഥന്‍ കാരണവും ബോധിപ്പിക്കേണ്ടതില്ല. ബെനഫിറ്റുകള്‍ ഇല്ലാതായത് ഒട്ടേറെപ്പേര്‍ക്ക് വാടക താങ്ങാവുന്നതിലേറെയാക്കിയെന്നും പഠനം പറയുന്നു.

ലണ്ടന്‍: പ്രധാനമന്ത്രി തെരേസ മേയ് ക്രിസ്മസോടെ സ്ഥാനമൊഴിയണമെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ ആവശ്യം ഉയരുന്നു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ബ്രെക്‌സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസിന്റെ പേരാണ് ഇവര്‍ നിര്‍ദേശിക്കുന്നത്. ഒബ്‌സര്‍വര്‍ നടത്തിയ ഒരു സര്‍വേയിലാണ് മേയ്‌ക്കെതിരെ പാര്‍ട്ടിയില്‍ ഉയരുന്ന വികാരം പുറത്തു വന്നത്. എന്നാല്‍ തെരേസ മേയ് നേതൃസ്ഥാനത്തു നിന്ന് മാറണമെന്ന അഭിപ്രായം അറിയിച്ചത് 22 ശതമാനം ആളുകള്‍ മാത്രമാണ്. 71 ശതമാനം പേര്‍ അവര്‍ പ്രധാനമന്ത്രി സ്ഥാനത്ത് തുടരണമെന്ന് തന്നെയാണ് വ്യക്തമാക്കിയത്.

എന്നാല്‍ ഒരു തെരഞ്ഞെടുപ്പ് കൂടി നടക്കുമോ എന്ന ആശങ്കയും ഇവര്‍ക്ക് ഉണ്ട്. തെരഞ്ഞെടുപ്പിനു ശേഷം തന്റെ പൂര്‍ണ്ണാധികാരം വീണ്ടെടുക്കാന്‍ തെരേസ മേയ്ക്ക് സാധിച്ചേക്കില്ലെന്ന് കണ്‍സര്‍വേറ്റീവിന്റെ മുന്‍നിര നേതാക്കള്‍ കരുതുന്നതായി സണ്‍ഡേ ടെലിഗ്രാഫ് പറയുന്നു. ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ ബ്രിട്ടന്റെ അഭിപ്രായങ്ങള്‍ക്ക് കാര്യമായ പരിഗണന കിട്ടുന്നത് ഈ മോശം അവസ്ഥ മൂലം ഇല്ലാതായേക്കുമെന്ന ആശങ്കയും ഇവര്‍ ഉയര്‍ത്തുന്നു. ക്രിസ്മസിനു ശേഷം നേതൃസ്ഥാനത്തു നിന്ന് മേയ് മാറി നില്‍ക്കണമെന്ന് പാര്‍ട്ടി പ്രതിനിധി ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

ഈ സമ്മര്‍ ഇടവേളയില്‍ നേതൃമാറ്റത്തെക്കുറിച്ച് മേയ് ആലോചിക്കണമെന്നും മറ്റൊരു നേതൃതെരഞ്ഞെടുപ്പിലേക്ക് നയിച്ച് പാര്‍ട്ടിക്ക് കൂടുതല്‍ തകരാറുണ്ടാകാത്ത വിധത്തില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യണമെന്നും ചിലര്‍ ആവശ്യപ്പെടുന്നു. പാര്‍ട്ടിയുടെ താഴേക്കിടയിലുള്ള അംഗങ്ങളില്‍ നേതാവാകാന്‍ യോഗ്യന്‍ ഡേവിഡ് ഡേവിസ് ആണെന്ന വികാരം ശക്തമാണ്. 1000 പാര്‍ട്ടി അംഗങ്ങളില്‍ നടത്തിയ മറ്റൊരു സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്.

ലണ്ടന്‍: താല്‍ക്കാലിക താമസ സൗകര്യങ്ങളില്‍ കഴിയുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ദ്ധന. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 40 ശതമാനം വര്‍ദ്ധനയാണ് ഇക്കാര്യത്തില്‍ രേഖപ്പെടുത്തിയതെന്ന് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ബ്രിട്ടന്‍ നേരിടുന്നത് ഏറ്റവും ഭീകരമായ ഹൗസിംഗ് പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍. 1,20,540 കുട്ടികളെയാണ് അവരുടെ മാതാപിതാക്കള്‍ക്കൊപ്പം താല്‍ക്കാലിക താമസ സൗകര്യങ്ങളില്‍ കൗണ്‍സിലുകള്‍ പാര്‍പ്പിച്ചിരിക്കുന്നത്. 2014നെ അപേക്ഷിച്ച് 32,650 കുട്ടികള്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്ന് ഈ കണക്ക് വ്യക്തമാക്കുന്നു.

ഈ ഞെട്ടിക്കുന്ന കണക്കുകളില്‍ മന്ത്രിമാര്‍ ലജ്ജിക്കണമെന്ന് ലേബര്‍ ഷാഡോ ഹൗസിംഗ് മിനിസ്റ്റര്‍ ജോണ്‍ ഹീലിപറഞ്ഞു. ഏറ്റവും മികച്ചതെന്ന് കരുതുന്ന രാജ്യത്ത് എല്ലാ കുട്ടികള്‍ക്കും അവരുടെ വീടുകള്‍ ഉണ്ടായിരിക്കണം. കഴിഞ്ഞ ഏഴ് വര്‍ഷങ്ങളായി കണ്‍സര്‍വേറ്റീവ് മന്ത്രിമാര്‍ എടുത്ത തെറ്റായ തീരുമാനങ്ങളുടെ ഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 24 വര്‍ഷത്തിനിടെ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇത്. ചാരിറ്റികള്‍ക്ക് ലഭിച്ചിരുന്ന ആനുകൂല്യങ്ങളും കൗണ്‍സില്‍ ബജറ്റുകളും വെട്ടിക്കുറച്ചു. പ്രൈവറ്റ് റെന്റര്‍മാര്‍ക്കുള്ള സംരക്ഷണം ഇല്ലാതാക്കിയെന്നും ഹീലി കുറ്റപ്പെടുത്തി.

സ്ഥിരം വീടുകള്‍ ലഭിക്കുന്നത് വരെയുള്ള ഒരു സൗകര്യം മാത്രമാണ് ടെംപററി അക്കോമഡേഷനുകള്‍. എന്നാല്‍ ഇത്തരം സൗകര്യങ്ങളില്‍ അനിശ്ചിത കാലത്തേക്ക് കുടുംബങ്ങള്‍ തളയ്ക്കപ്പെടുകയാണെന്ന് ചാരിറ്റികള്‍ മുന്നറിയിപ്പ് നല്‍കുന്നു. ശരിയായ സംവിധാനമുണ്ടായിരുന്നെങ്കില്‍ ഈ വിധത്തിലുള്ള പ്രതിസന്ധി കുട്ടികള്‍ നേരിടേണ്ടി വരികയില്ലായിരുന്നുവെന്ന വിമര്‍ശനവും സര്‍ക്കാരിനെതിരെ ഉയരുന്നുണ്ട്.

തോമസ് ഫ്രാന്‍സിസ്

ലിവര്‍പൂള്‍: അയ്യെടാ…പോയെടാ.. ഊരെടാ…കുത്തെടാ..പേടിക്കേണ്ട. ഇതൊരു നാടിന്റെ ആരവമാണിത്. അതെ, വിസിലൂത്തിന്റെയും ഇടിത്താളത്തിന്റെയും ചുവടുവച്ച് കൈത്തോടുകളിലൂടെ പാഞ്ഞു പോകുന്ന ആരവം..ഊരിപ്പോകുന്ന വള്ളിനിക്കര്‍ ഊരിപ്പിടിച്ച് തെന്നിത്തെറിക്കുന്ന നടവരമ്പിലൂടെ ഓടിയെത്തുമ്പോള്‍ കൈതയോലകള്‍ക്കിയിലൂടെ ചിതറി വീഴുന്ന പെരുവെള്ളത്തുള്ളി കള്‍. ചിങ്ങപ്പുലരിയില്‍ വെള്ളിപൂശുന്ന കായല്‍പരപ്പിലേക്ക് ചാട്ടുളിപോലെ ചീറിപ്പായുന്ന കറുകറുത്ത കളിവള്ളം. ഒന്നിച്ചു പൊങ്ങിത്താഴുന്ന ഒരുപാട് തുഴകളുടെ ദ്രുതതാളം. തുള്ളിത്തുളുമ്പുന്ന മനസ്സില്‍ ഒരു കൊച്ചു തുഴയുമായി കൊതുമ്പുവള്ളംപോലെ വെമ്പിനില്‍ക്കുന്ന കൊച്ചു കരുമാടിക്കുട്ടന്മാരുടെ ആവേശമാണിത്. കുട്ടനാട്ടിലെ തോട്ടുതീരങ്ങളില്‍ഇത് അലയടിക്കുമ്പോള്‍, ഇതാ ഇവിടെ ഈ ശൈത്യഭൂമിയിലും കേരളമക്കളുടെ വള്ളംകളിയോടുള്ള ആവേശം അലയടിച്ചു തുടങ്ങിയിരിക്കുന്നു.

ഏഷ്യയിലെ ഏറ്റവും വലിയ ജലോല്‍സവമായ നെഹ്റു ട്രോഫിക്കുവേണ്ടി കടുത്ത പരിശീലനം തേടുന്ന ചുണ്ടന്‍ വള്ളങ്ങള്‍ ഭൂഖണ്ഡങള്‍ക്കപ്പുറത്തുനിന്ന് നമ്മുടെ നേരെ പങ്കായമെറിയുമ്പോള്‍, ഇതാ യുകെ മലയാളി വള്ളംകളി പ്രേമികള്‍ നാളുകളായി ഒളിപ്പിച്ചുവച്ചിരുന്ന ഒരു മോഹം ആദ്യമായി ഇവിടെ തുഴയെറിയാന്‍ കൊതിപൂണ്ടുനില്‍ക്കുന്നു. അതെ,മറ്റൊരു പുന്നമടക്കായലായി..പായിപ്പാട്ടാറായി.. കണ്ടശ്ശാംകടവായി..പമ്പാനദിയായി വാര്‍വിക്ക്ഷയറിലെ ഡേക്കോട്ട് നദീതടം മാറ്റപ്പെടുന്നു.. നാളിതുവരെ അവിടെ നടത്തപ്പെട്ടുപോരുന്ന ഡ്രാഗണ്‍ ബോട്ട് റേസ് വള്ളങ്ങളുടെ രൂപഭാവങ്ങള്‍ മാറ്റി, തികച്ചും ഓടിവള്ളത്തിന്റെ അമരവും ചുണ്ടും വച്ചുപിടിപ്പിച്ച ഈ ഫൈബര്‍ നിര്‍മ്മിത വള്ളങ്ങള്‍ മലയാളക്കരയിലെ വളളംകളി പ്രേമികള്‍ക്കായി നീറ്റിലിറക്കുകയാണ്.

കരയിലും വെള്ളത്തിലും ഒരുപോലെ ആവേശം തിരതല്ലുന്ന ആ ജലോല്‍സവത്തിനായുള്ള ശംഖൊലിക്ക് കാതോര്‍ക്കാന്‍ ഇനി ദിനങ്ങള്‍ മാത്രം ബാക്കി. യു.കെ മലയാളി സമൂഹത്തിന്റെ ആത്മാഭിമാനത്തിന്റെ മഹത്തായ ആവിഷ്‌കാരമായ ‘യുക്മ’എന്ന പ്രവാസി മലയാളി കൂട്ടായ്മ അണിയിച്ചൊരുക്കുന്ന മല്‍സര വള്ളംകളി. അതെ, യൂറോപ്പിലെതന്നെ പ്രവാസി മലയാളി സമൂഹം ഇദംപ്രഥമമായി ആവിഷ്‌കരിക്കുന്ന ജലോല്‍സവം തന്നെയാണിതെന്ന് യുക്മക്ക് ആത്മാഭിമാനത്തോടുകൂടി പറയുവാന്‍ കഴിയും. ഈ കന്നി അങ്കത്തിനായി യുകെ യുടെ വിവിധ മേഖലകളില്‍നിന്നായി കരുത്തുറ്റ 22 ടീമുകളാണ് അരമുറുക്കിയെത്തുന്നത്. ഏകദേശം 450ല്‍ പരം തുഴച്ചില്‍ക്കാര്‍. അതായത് ഒരു മല്‍സര ട്രാക്കില്‍ അണിനിരന്നു കിടക്കുന്ന 4 ചുണ്ടന്‍ വള്ളങ്ങളിലെ തുഴച്ചില്‍ക്കാര്‍ക്കു തുല്യം. കുട്ടനാട്ടിലെ പ്രശസ്തമായ ചുണ്ടന്‍ വള്ളങളുടെയും അത് പ്രതിനിധാനം ചെയ്യുന്ന ഗ്രാമങ്ങളുടെയും പേരില്‍ അങ്കം കുറിക്കാനെത്തുന്ന 22 ടീമുകളില്‍ ലിവര്‍പൂളിന്റെ ചെമ്പട യുക്മ ട്രോഫിയില്‍ മുത്തമിടാനെത്തുകയാണ്.

യൂറോപ്പിന്റെ സാംസ്‌കാരിക നഗരമായി വിളങ്ങുന്ന, മേഴ്സി നദിയുടെ പുളിനത്തില്‍ തലോടലേറ്റു കിടക്കുന്ന ലിവര്‍പൂളിലെ മലയാളി കമ്മ്യൂണിറ്റിയുടെ സ്വന്തം ജവഹര്‍ ബോട്ട് ക്ലബ് തുഴയെറിയാനെത്തുന്നു. തോമസുകുട്ടി ഫ്രാന്‍സിസ് ക്യാപ്റ്റനായുള്ള ജവഹര്‍ വള്ളത്തില്‍ ലിവര്‍പൂളിന്റെ ചുണക്കുട്ടന്മാര്‍ കന്നി അങ്കത്തിനുള്ള തയ്യാറെടുപ്പിലാണ്. 1990ലെ നെഹ്റുട്രോഫിയില്‍ ജവഹര്‍ തായങ്കരി ചുണ്ടനിലും, പമ്പാ ബോട്ട് റേസില്‍ ചമ്പക്കുളം ചുണ്ടനിലും ക്യാപ്റ്റനായിരുന്ന പച്ച സ്വദേശി തോമസുകുട്ടി ഫ്രാന്‍സിസ്, കാല്‍ നൂറ്റാണ്ടിനുശേഷം ഒരു ഈശ്വരനിശ്ചയമായി വീണ്ടുമൊരു തുഴയെറിയലിനു പരിശീലനവും നേതൃത്വവും കൊടുക്കുകയാണ്. ജവഹര്‍ ബോട്ട് ക്ലബില്‍ പകുതിയില്‍ താഴെ മാത്രമേ കുട്ടനാട്ടുകാരായ തുഴച്ചില്‍ക്കാരുള്ളു. മറ്റുള്ളവരെല്ലാംതന്നെ മറ്റു പല ജില്ലകളില്‍ നിന്നുള്ളവരാണ്. എന്നാല്‍ കുട്ടനാട്ടുകാരേക്കാള്‍ ഏറെ ആവേശവും, അര്‍പ്പണമനോഭാവവുമായി അവര്‍ തുഴ കൈയ്യിലടുത്തിരിക്കുകയാണ്.

വള്ളവും വെള്ളവും ഒരുപോലെ തങ്ങള്‍ക്ക് അത്ര പരിചിതമല്ലെങ്കിലും ചിട്ടയായ പരിശീലനത്തിലൂടെ ലക്ഷ്യത്തിലേക്കുള്ള കുതിപ്പിലാണവര്‍. അതിനായി മെയ്യും മനവും സജ്ജമാക്കുകയാണ് ലിവര്‍പൂളിന്റെ ഈചുണക്കുട്ടന്മാര്‍. ഒരേ താളത്തില്‍ ഒരേ ആവേശത്തില്‍ തുഴയെറിഞ്ഞ് കുതിച്ചുകയറാന്‍ ഇവിടെയുള്ള മലയാളി അസോസിയേഷനുകളുടെയോ, മതവിശ്വാസ കൂട്ടായ്മകളുടെയോ ആഭിമുഖ്യമില്ലാതെ ഒരു മലയാളി സൗഹൃദകൂട്ടായ്മയുടെ പരിവേഷമാണ് ഈ കരുത്തറ്റ ടീമിനുള്ളത്. അതുകൊണ്ട് തന്നെ വരുംനാളുകളിലെ ക്രിയാത്മകമായ മറ്റു പല പൊതു പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ഒരു നാന്ദികുറിക്കല്‍ കൂടിയാണി തെന്ന് വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. ഫുട്ബോള്‍ കളിക്ക് പ്രശസ്തമായ ലിവര്‍പൂളിന്റെ മണ്ണില്‍ നിന്നുള്ള ഈ മലയാളി ചെംപട ഇന്ന് ഉന്നം വയ്ക്കുന്നത് പ്രഥമ യുക്മ ജലോല്‍സവ ട്രോഫി തന്നെ.

ലിവര്‍പൂളിലും പരിസര പ്രദേശങ്ങളിലുമായി കായിക- സാമൂഹിക – സാംസ്‌കാരിക മേഖലകളില്‍ നിറസാന്നിദ്ധ്യമായി നില്‍ക്കുന്ന ഒരു യുവശക്തിയാണ് ജവവഹര്‍ വള്ളത്തില്‍ അണിനിരക്കുന്നത്. ഹരികുമാര്‍ ഗോപാലന്‍, തോമസ് ജോണ്‍ വാരികാട്, ജോജോ തിരുനിലം, പോള്‍ മംഗലശ്ശേരി, തൊമ്മന്‍ ലവര്‍പൂള്‍, റ്റോമി നങ്ങച്ചിവീട്ടില്‍, ജോസ് കണ്ണങ്കര, ജോഷി അങ്കമാലി, ജോസ് ഇമ്മാനുവല്‍, സെബാസ്റ്റ്യന്‍ ആന്റണി, ബിജി വര്‍ഗ്ഗീസ്, മോന്‍ വള്ളപ്പുരയ്ക്കല്‍, പ്രിന്‍സ് ജോസഫ്, ജോസഫ് ചമ്പക്കുളം, അനില്‍ ജോസഫ്, നിജു പൗലോസ്, തോമസ് ഫിലിപ്പ്, ജില്‍സ് ജോസ്, ജിനുമോന്‍ ജോസ് എന്നിവരാണ് റഗ്ബിയില്‍ തുഴയെറിയാനെത്തുന്ന
ലിവര്‍പൂള്‍ ജവഹര്‍ബോട്ട് ക്ലബ് അംഗങ്ങള്‍.

ജന്മം കൊണ്ട് കുട്ടനാട്ടുകാരനും, ലിവര്‍പൂളിലെ അറിയപ്പെടുന്ന ഒരു സോളിസിറ്റര്‍ കൂടിയായ ഡൊമിനിക് കാര്‍ത്തികപ്പള്ളിയുടെ Dominic& Co Solicitors ആണ് ജവഹര്‍ വള്ളത്തിന്റെ സ്പോണ്‍സേഴ്സ്. യൂറോപ്പിലെ മലയാളി സമൂഹത്തിന്റെ ഒരു ചരിത്രമായി മാറ്റപ്പെടുന്ന യുക്മ ജലോല്‍സവത്തിനും, ഇതിന് അണിയം പിടിക്കുന്ന യുക്മയുടെനേതൃത്വനിരക്കും, മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കും ലിവര്‍പൂള്‍ മലയാളി സമൂത്തിന്റെ അഭിനന്ദങ്ങളും ആശംസകളും ഇതിലൂടെ അറിയിക്കുകയാണ്.

ലണ്ടന്‍: യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് നിലവിലുള്ള സഞ്ചാര സ്വാതന്ത്ര്യം ബ്രെക്‌സിറ്റിനു ശേഷവും തുടരാന്‍ മന്ത്രിസഭയുടെ അനുമതി. നാല് വര്‍ഷം കൂടി യൂറോപ്യന്‍ പൗരന്‍മാര്‍ക്കും യുകെ പൗരന്‍മാര്‍ക്കും നിയന്ത്രണങ്ങളില്ലാതെ അതിര്‍ത്തികളിലൂടെ യാത്ര ചെയ്യാം. രണ്ട് വര്‍ഷത്തേക്ക് അനുമതി നല്‍കാമെന്നാ പ്രധാനമന്ത്രി പറഞ്ഞതെങ്കിലും അത് നാല് വര്‍ഷം വരെ നീളാമെന്ന് ഒരു മുതിര്‍ന്ന ക്യാബിനറ്റ് അംഗത്തെ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പെട്ടെന്നുണ്ടാകുന്ന യാത്രാവിലക്കു മൂലം പല കാര്യങ്ങളും തടസപ്പെടുന്നത് ഒഴിവാക്കാനാണ് ഈ നീക്കം. ഫിലിപ്പ് ഹാമണ്ടിന്റെ നിര്‍ദേശത്തിനാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്.

2019 മാര്‍ച്ച് 29ന് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പൂര്‍ണ്ണ സ്വാതന്ത്ര്യം പ്രഖ്യാപിക്കുമ്പോള്‍ മുതല്‍ യാത്രാ സ്വാതന്ത്ര്യവും വിലക്കപ്പെടുമെന്നായിരുന്നു കരുതിയിരുന്നത്. സാമ്പത്തിക കാര്യങ്ങളില്‍ ഉള്‍പ്പെടെ ന്യായീകരിക്കാനാകുന്ന വിധത്തിലുള്ള ബ്രെക്‌സിറ്റ് നയത്തിനായാണ് ഹാമണ്ട് ആവശ്യമുന്നയിക്കുന്നത്. എന്നാല്‍ യാത്രാ സ്വാതന്ത്ര്യം നിലനിര്‍ത്തുന്ന കാര്യത്തില്‍ ഡൗണിംഗ് സ്്രടീറ്റ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ബ്രെക്‌സിറ്റ് സംബന്ധിച്ച് വിളിച്ചു ചേര്‍ത്ത വ്യവസായികളുടെ യോഗത്തിലും സഞ്ചാര സ്വാതന്ത്ര്യം പെട്ടെന്ന് ഒരു ദിവസം ഇല്ലാതാക്കില്ലെന്നാണ് പ്രധാനമന്ത്രി അറിയിച്ചത്.

യൂറോപ്പുമായി ഒരു സ്വതന്ത്ര വ്യാപാരക്കരാര്‍ ഉള്‍പ്പെടെ വളരെ വേഗത്തിലും എന്നാല്‍ തടസങ്ങള്‍ ഇല്ലാത്തതുമായ ബ്രെക്‌സിറ്റാണ് ഉദ്ദേശിക്കുന്നതെന്ന് പ്രധാനമന്ത്രി വ്യവസായികളെ അറിയിച്ചിട്ടുണ്ട്. വ്യവസായങ്ങളെ മുഖവിലയ്ക്ക് എടുത്തുകൊണ്ടു മാത്രമേ സര്‍ക്കാര്‍ ബ്രെക്‌സിറ്റ് നയം പ്രഖ്യാപിക്കൂ എന്നാണ് വ്യക്തമാകുന്നതെന്ന് ബ്രിട്ടീഷ് ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രതിനിധി ഫ്രാന്‍സിസ് മാര്‍ട്ടിന്‍ പറഞ്ഞു.

RECENT POSTS
Copyright © . All rights reserved