ലണ്ടന്‍: വിദ്യാഭ്യാസ രംഗത്ത് ആഗോളതലത്തില്‍ നടക്കുന്ന റാങ്കിംഗ് ഫലങ്ങള്‍ പുറത്ത്. യുകെയില്‍ നിന്ന് ഇംഗ്ലണ്ടും നോര്‍ത്തേണ്‍ അയര്‍ലന്‍ഡും ആദ്യ പത്ത് സ്ഥാനങ്ങില്‍ എത്തി. പ്രോഗ്രസ് ഇന്‍ ഇന്റര്‍നാഷണല്‍ റീഡിംഗ് ലിറ്ററസി സ്റ്റഡി (പേള്‍സ്), ടിംസ് മാത്ത്‌സ് ടെസ്റ്റ്, ഒഇസിഡി പിസ ടെസ്റ്റ്, മറ്റ് ഹയര്‍ എജ്യുക്കേഷന്‍ ടേബിളുകള്‍ എന്നിവയില്‍ നടത്തുന്ന പരിശോധനകളുടെ ഫലങ്ങളാണ് പുറത്ത് വന്നത്. പ്രൈമറി സ്‌കൂളുകളില്‍ അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന ഈ പരിശോധനകളില്‍ എന്താണ് വ്യക്തമാക്കപ്പെടുന്നത്? ചില വസ്തുതകള്‍ പരിശോധിക്കാം
ഇംഗ്ലണ്ടും നോര്‍ത്തേണ്‍ അയര്‍ലന്‍ഡും ഗ്ലോബല്‍ സ്‌കൂള്‍ റാങ്കിംഗില്‍ ആദ്യത്തെ 10 സ്ഥാനങ്ങളില്‍ എത്തി. ഫിന്‍ലന്‍ഡ് പോലെ ശക്തമായ വിദ്യാഭ്യാസ സംവിധാനങ്ങളുള്ള രാജ്യങ്ങളെ പിന്നിലാക്കിക്കൊണ്ടാണ് നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് ആറാം സ്ഥാനം പങ്കുവെച്ചത്. പേള്‍സ് ടെസ്റ്റില്‍ ഇംഗ്ലണ്ട് എട്ടാം സ്ഥാനത്തും എത്തി.
റഷ്യ നടത്തിയ മുന്നേറ്റമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. പേള്‍സ്, പിസ ടെസ്റ്റുകളില്‍ സാധാരണയായി സിംഗപ്പൂര്‍, ഫിന്‍ലന്‍ഡ്, സൗത്ത് കൊറിയ, ചൈനയുടെ ചില ഭാഗങ്ങള്‍ എന്നിവയാണ് മുന്‍ നിരയില്‍ എത്താറുള്ളത്. ഇത്തവണ മുന്നേറ്റം നടത്തിയ റഷ്യ ഗോള്‍ഡ് മെഡലാണ് ഉറപ്പിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ അതിശയിക്കേണ്ട കാര്യമില്ലെന്നാണ് പരീക്ഷ നടത്തിയവര്‍ പറയുന്നത്. ഈ പരീക്ഷകള്‍ ആരംഭിക്കുന്നതിന് മുമ്പും റഷ്യ വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്.
ഓരോ പ്രദേശങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളുടെ പ്രാതിനിധ്യം ഉറപ്പാക്കിയാണ് പരീക്ഷകള്‍ നടത്തുന്നത്. ജനങ്ങള്‍, സ്‌കൂളുകള്‍ എന്നിവയുടെ വൈവിധ്യവും പരിഗണിക്കും. പേള്‍സ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ഫലം നിര്‍ണ്ണയിച്ചത് 170 സ്‌കൂളുകളില്‍ നിന്നുള്ള 5000 വിദ്യാര്‍ത്ഥികളുടെ പ്രകടനമാണ്. റഷ്യയുടെ ഫലത്തിന് കാരണമായത് 206 സ്‌കൂളുകളില്‍ നിന്ന് പങ്കെടുത്ത 4600 കുട്ടികളും.അമേരിക്കയില്‍ നിന്ന് ഈ ടെസ്റ്റില്‍ പങ്കെടുത്തത് 4425 വിദ്യാര്‍ത്ഥികളായിരുന്നു.
സങ്കീര്‍ണ്ണതകള്‍ ഒട്ടുമില്ലാത്ത വസ്തുതകളുടെ അടിസ്ഥാനത്തിലാണ് പരീക്ഷകള്‍ നടത്തുന്നത്. എന്നാല്‍ വ്യത്യസ്ത പ്രായങ്ങളിലുള്ളവര്‍ ഒരേ പരീക്ഷ എഴുതുന്നുണ്ട് എന്ന വസ്തുത ശ്രദ്ധയര്‍ഹിക്കുന്നതുമാണ്. പക്ഷേ മുന്‍നിരയിലുള്ള ഫിന്‍ലന്‍ഡ് വിദ്യാര്‍ത്ഥികള്‍ റാങ്ക് കുറഞ്ഞ ഫ്രഞ്ച്, ഇറ്റാലിയന്‍ വിദ്യാര്‍ത്ഥികളേക്കാള്‍ ശരാശരി പ്രായം കുറഞ്ഞവരാണെന്ന വസ്തുതയും വിസ്മരിക്കപ്പെടാവുന്നതല്ല.
വിജയങ്ങള്‍ ആരുടെ ക്രെഡിറ്റില്‍ എന്നതാണ് വേറൊരു തര്‍ക്കം. നിലവിലുള്ള സര്‍ക്കാര്‍ ഇതിന്റെ ക്രെഡിറ്റ് അവകാശപ്പെടുക എന്നതാണ് കീഴ്‌വഴക്കം. പരാജയങ്ങള്‍ക്ക് മുന്‍ സര്‍ക്കാര്‍ ആരോപണം കേള്‍ക്കുകയും ചെയ്യും. നാഷണല്‍ കരിക്കുലം ടെസ്റ്റിംഗ് സിസ്റ്റമാണ് ഇംഗ്ലണ്ടിന്റെ വിജയത്തിന് അടിത്തറയിട്ടതെന്ന് വാദിക്കുന്നുണ്ടെങ്കിലും മതാടിസ്ഥാനത്തിലുള്ള സ്‌കൂളുകളും സെലക്ടീവ് സെക്കന്‍ഡറി സ്‌കൂളുകളുമുള്ള നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് ഇംഗ്ലണ്ടിനേക്കാള്‍ മുന്നിലെത്തിയതിന് ഈ മാനദണ്ഡം വിശദീകരണം നല്‍കുന്നില്ല. നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് സാറ്റ് പരീക്ഷകളും നടത്തുന്നില്ല.
ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ ഓപ്പറേഷന്‍ ആന്‍ഡ് ഡവലപ്‌മെന്റ് ആണ് പ്രോഗ്രാം ഫോര്‍ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് അസസ്‌മെന്റ് ടെസ്റ്റ് എന്ന ഈ അവലോകനം ആഗോളതലത്തില്‍ നടത്തുന്നത്. അന്താരാഷ്ട്ര നിലവാരത്തിലേക്ക് വിദ്യാഭ്യാസ രീതികളെ മാറ്റാന്‍ അതാത് രാജ്യങ്ങളിലെ സര്‍ക്കാരുകളെ പ്രേരിപ്പിക്കുക എന്നതാണ് ഇത് ലക്ഷ്യമിടുന്നത്. പല ഏഷ്യന്‍ രാജ്യങ്ങളേക്കാള്‍ പിന്നിലാണെന്ന് വിദ്യാഭ്യാസത്തില്‍ മുമ്പനെന്ന് കരുതിയ ജര്‍മനിക്ക് വ്യക്തമാക്കിക്കൊടുത്ത ഈ പരീക്ഷയെ പിസ ഷോക്ക് എന്നാണ് ആ രാജ്യത്ത് അറിയപ്പെടുന്നത്.
ലണ്ടന്‍: ഇന്ധനവില കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍. പെട്രോളിനും ഡീസലിനും കഴിഞ്ഞ മാസം 2 പെന്‍സ് വീതം വില ഉയര്‍ന്നതോടെയാണ് രണ്ട് ഇന്ധനങ്ങളുടെയും ശരാശരി വില ഈ നിലയിലെത്തിയതെന്ന് ആര്‍എസി വ്യക്തമാക്കുന്നു. അണ്‍ലെഡഡ് പെട്രോളിന്റെ വില 118.43 പെന്‍സില്‍ നിന്ന് 120.78 പെന്‍സ് ആയാണ് വര്‍ദ്ധിച്ചത്. ഡീസല്‍ വില 120.96 പെന്‍സില്‍ നിന്ന് 123.18 പെന്‍സ് ആയും ഉയര്‍ന്നു. നവംബറില്‍ ബാരലിന് 60 ഡോളറായിരുന്നു ആഗോള എണ്ണവില. ഇതിന്റെ പശ്ചാത്തലത്തിലാണ് വില വര്‍ദ്ധിച്ചത്.
55 ലിറ്റര്‍ ശേഷിയുള്ള ഒരു കാറില്‍ ഇന്ധനം നിറക്കണമെങ്കില്‍ ശരാശരി 66.43 പൗണ്ട് വേണ്ടി വരുമെന്നാണ് വ്യക്തമാക്കപ്പെടുന്നത്. ജൂലൈയില്‍ നല്‍കിയതിനേക്കാള്‍ 3.55 പൗണ്ട് അധികം നല്‍കേണ്ടി വരും. ഈ വര്‍ഷം അണ്‍ലെഡഡിന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വില 114.33 പെന്‍സ് ആയിരുന്നു. ഡീസലിന് 4.50 പൗണ്ടാണ് അധികമായി കാറുടമകള്‍ മുടക്കേണ്ടതായി വരുന്നത്. വരുന്ന ആഴ്ചകളില്‍ ഡോളറുമായുള്ള വിനിമയത്തില്‍ പൗണ്ടിന്റെ മൂല്യം മെച്ചപ്പെട്ടില്ലെങ്കില്‍ ഇന്ധന വില വീണ്ടും ഉയരാനാണ് സാധ്യത.
ഇന്ധന വില ആഗോള തലത്തില്‍ ഡോളറിലാണ് കണക്കാക്കുന്നതെന്നതിനാല്‍ പൗണ്ടിന്റെ മൂല്യം ഉയരുന്നത് ഗുണകരമാകും. നവംബറില്‍ പൗണ്ടിന്റെ മൂല്യം 2 ശതമാനം ഉയര്‍ന്നിരുന്നു. നവംബര്‍ അവസാനം പെട്രോളിയം ഉദ്പാദക രാഷ്ട്രങ്ങളുടെ സംഘടനയായ ഒപെക് വിയന്നയില്‍ യോഗം ചേര്‍ന്നിരുന്നു. ഉദ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനേക്കുറിച്ചാണ് സംഘടന ചര്‍ച്ച ചെയ്തത്. ഇന്ധന വില കാര്യമായി ഇടിഞ്ഞതിനെത്തുടര്‍ന്ന് 2016 ജനുവരിയിലാണ് 14 രാജ്യങ്ങള്‍ അംഗങ്ങളായ സംഘടന പെട്രോളിയം ഉദ്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചത്.
തിരുവനന്തപുരം:വ്യാജരേഖ ചമച്ച് പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചെന്ന കേസില്‍ നടനും ബിജെപി എം.പിയുമായ സുരേഷ് ഗോപിക്കെതിരെ എഫ്‌ഐആര്‍. തിരുവനന്തപുരം സിജെഎം കോടതിയിലാണ് ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ സമര്‍പിച്ചത്.
സുരേഷ് ഗോപി പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതിലൂടെ സംസ്ഥാന ഖജനാവിന് നഷ്ടം വരുത്തിയതായി കണ്ടെത്തിയിരുന്നു. വ്യാജ രേഖയുണ്ടാക്കിയെന്ന വാര്‍ത്ത പുറത്ത് വന്നതിന് ശേഷം സുരേഷ് ഗോപി മോട്ടോര്‍ വാഹനവകുപ്പിന് രേഖകള്‍ നല്‍കിയിരുന്നെങ്കിലും ഇത് തൃപ്തികരമല്ലെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.
എംപിയായതിന് ശേഷവും മുന്പുമായി രണ്ട് വാഹനങ്ങളാണ് സുരേഷ് ഗോപി പോണ്ടിച്ചേരിയില്‍ രജിസ്‌ട്രേഷന്‍ നടത്തിയത്. പുതുച്ചേരിയിലെ എല്ലൈപിള്ളചാവടി എന്ന സ്ഥലത്ത് കാര്‍ത്തിക് അപ്പാര്‍ട്ട്‌മെന്റ് 3 സി.എ എന്ന വിലാസത്തിലാണ് സുരേഷ് ഗോപി രജിസ്റ്റര്‍ ചെയ്തത്.
എന്നാല്‍ ഈ പേരില്‍ അവിടെ അപ്പാര്‍ട്ട്‌മെന്റില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിലൂടെ 40 ലക്ഷത്തോളം രൂപ സംസ്ഥാനത്തിന് നഷ്ടമായി എന്നാണ് ക്രൈംബ്രാഞ്ച് കണക്കാക്കുന്നത്. കേരളത്തില്‍ ആദ്യമായിട്ടാണ് ഒരു രാജ്യസഭാ എംപിക്കെതിരെ നികുതിവെട്ടിപ്പിന് കേസെടുക്കുന്നത്.
മണമ്പൂര്‍ സുരേഷ്
ലണ്ടന്‍: ഡയബറ്റിസിനെത്തുടര്‍ന്ന് വരുന്ന അന്ധത തടയാന്‍ 51 കോടി രൂപയുടെ ആരോഗ്യ പദ്ധതിയുമായി മലയാളി ഡോക്ടര്‍ പ്രൊഫ. ശോഭ ശിവപ്രസാദ് ബ്രിട്ടനില്‍ നിന്നും ഇന്ത്യയിലേക്ക്. വര്‍ക്കല തച്ചോട് സ്വദേശിനിയായ പ്രൊഫ. ശോഭ ശിവപ്രസാദ് ലോകപ്രസിദ്ധമായ ലണ്ടനിലെ മൂര്‍ഫീല്‍ഡ് ഐ ഹോസ്പിറ്റലിലെയും, യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടന് കീഴിലുള്ള ഇന്‍സറ്റിറ്റിയൂട്ട് ഓഫ് ഒഫ്താല്‍മോളജിയിലെയും നേത്രരോഗ വിദഗ്ദ്ധയാണ്.
ഡയബറ്റിസിനെത്തുടര്‍ന്ന് വരുന്ന അന്ധത വളരെ ചെലവു കുറഞ്ഞ പരിശോധനകളിലൂടെ തടയാന്‍ സഹായിക്കാനാണ് Global Challenges Research Fundല്‍ നിന്നും 51 കോടി രൂപയുടെ ഈ പദ്ധതി ലക്ഷ്യമിടുന്നത്. ഇപ്പോഴത്തെ രീതിയിലുള്ള ചെലവേറിയ ടെസ്റ്റുകള്‍ നടത്തി അന്ധതയിലേക്കു നയിക്കുന്ന ഡയബറ്റിക് റെറ്റിനോപ്പതി എന്ന രോഗം തടയാന്‍ സാധാരണക്കാര്‍ക്ക് കഴിയില്ല. ഇന്ത്യയിലെ, ഡയബറ്റിസ് ഉള്ളവരില്‍ 18-35% ജനങ്ങള്‍ക്ക് കണ്ണിന്റെ ഈ ടെസ്റ്റ് ലഭിക്കാറില്ലെന്നു കണക്കാക്കപ്പെടുന്നു. അങ്ങനെ അവര്‍ അന്ധതയിലേക്കു നീങ്ങുന്നു.
ചെലവേറിയ ടെസ്റ്റുകള്‍ക്കു പകരം വളരെ ചെലവു ചുരുങ്ങിയ, കയ്യില്‍ വച്ചു പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ക്യാമറ ഉപയോഗിച്ചുള്ള കണ്ണിന്റെ റെറ്റിനയുടെ ടെസ്റ്റും, ബ്ലഡ് ടെസ്റ്റുകളും നടപ്പാക്കാന്‍ വേണ്ടിയുള്ള സഹായമാണ് ഈ പദ്ധതി നല്‍കുന്നത്. ഈ ചെലവു ചുരുങ്ങിയ പരിശോധനാ രീതി ഇന്ത്യയില്‍ വിജയിച്ചാല്‍ ഇപ്പോള്‍ ചെലവു കൂടിയ ടെസ്റ്റുകള്‍ നടത്തുന്ന ബ്രിട്ടനിലേക്കും ഇത് നടപ്പാക്കുക എന്നതാണ് അടുത്ത ലക്ഷ്യം. ഇതിന്റെ ഭാഗമായി ഓരോ രോഗിയുടെയും ആരോഗ്യ വിവരങ്ങളുടെ റെക്കോഡുകള്‍ സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഈ പദ്ധതി അടിവരയിടുന്നു. ഒപ്പം ഈ ടെസ്റ്റുകള്‍ നടത്താനുള്ള ചുമതല ഡോക്ടര്‍മാരില്‍ നിന്നും നഴ്‌സുമാരിലേക്ക് കൊണ്ട് വരാനും ഈ പദ്ധതി ലക്ഷ്യം വയ്ക്കുന്നു. ആശാ വര്‍ക്കേഴ്‌സ് മുഖാന്തിരം ജനങ്ങളെ ബോധവല്‍ക്കരിക്കാനും പരിപാടി ഉണ്ട്.
വിജയിക്കുമെങ്കില്‍ മൊബൈല്‍ ഫോണ്‍ ക്യാമറ ഉള്‍പ്പടെയുള്ളവ ഉപയോഗിച്ച് വളരെ ചെലവു ചുരുങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെ കണ്ണിന്റെ റെറ്റിനയുടെ പടമെടുത്ത് വളരെ നേരത്തെ പരിശോധന നടത്തി ഒരു വലിയ വിഭാഗം ജനങ്ങള്‍ക്ക് ഈ രോഗം കണ്ടു പിടിച്ചു ചികിത്സിച്ചു അന്ധതയില്‍ നിന്നും രക്ഷ നേടാന്‍ കഴിയും. കഴിഞ്ഞ ഒക്ടോബറില്‍ ലണ്ടനിലെ പാര്‍ലമെന്റ് സമുച്ചയത്തിലെ ഹൗസ് ഓഫ് ലോഡ്‌സില്‍ വച്ച് കേരളത്തിലെ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജയും കേരളത്തിലെ മറ്റു മൂന്നു ആരോഗ്യ വകുപ്പ് വിദഗ്ദ്ധരും പങ്കെടുത്ത പരിപാടിയില്‍ വച്ച് ഔദ്യോഗികമായി ഈ പ്രൊജക്ടിന്റെ ഉദ്ഘാടനം ഇതിന്റെ അന്തര്‍ദ്ദേശീയ ഉപദേശക സമിതി ചെയര്‍മാന്‍ ലോഡ് കമലേഷ് പട്ടേല്‍ നിര്‍വഹിച്ചു.
”ഡയബറ്റിസ് ഉള്ള ഓരോരുത്തരും ഓരോ വര്‍ഷവും ടെസ്റ്റ് നടത്തിയാല്‍ ഒരു രാജ്യമെന്ന നിലയില്‍ അന്ധത ഒഴിവാക്കാനുള്ള സാധ്യത ഏറെയാണെന്ന്” പ്രൊഫ ശോഭ ശിവപ്രസാദ് പറഞ്ഞു. ”വളരെ വിപുലമായ പരിശോധനകള്‍ ഒഴിവാക്കി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ വഴി പരിശോധനകള്‍ നടത്തി അന്ധത എന്ന അവസ്ഥയില്‍ കാര്യമായി ഇടപെടാന്‍ ശ്രമിക്കുകയാണ് ഈ പദ്ധതി”.
”ഈ രംഗത്തെ അതിവിദഗ്ദ്ധരായ പണ്ഡിതരും, ശാസ്ത്രജ്ഞരുമാണ് കേരള സര്‍ക്കാരുമായി സഹകരിച്ച് കാലേകൂട്ടി ഈ അസുഖം കണ്ടു പിടിക്കാനും, തടയാനും പദ്ധതി ഇടുന്നത്” എന്ന് ലോഡ് കമലേഷ് പട്ടേല്‍ പറഞ്ഞു.
ആരോഗ്യ വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ IAS പ്രൊഫ ശോഭ നയിക്കുന്ന ലണ്ടനില്‍ നിന്നുള്ള വിദഗ്ധ ടീമുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നു. ലോഡ് പട്ടേല്‍ ചെയര്‍മാന്‍ ആയ ഈ പ്രോജക്ടിന്റെ ഇന്റര്‍നാഷനല്‍ അഡൈ്വസറി ബോഡില്‍ മെമ്പറും ആണദ്ദേഹം.
തൃപ്പൂണിത്തറ സ്വദേശിയും ലണ്ടനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റില്‍ പൊതുജനാരോഗ്യം എന്ന വിഷയത്തിലെ പ്രൊഫസറും ആയ ഡോ ഗോപാലകൃഷ്ണന്‍ നെട്ടുവേലി ലണ്ടനില്‍ നിന്നുള്ള വിദഗ്ധ സമിതിയിലെ മറ്റൊരു മലയാളി അംഗമാണ്. ഇന്ത്യയിലെ ഗവേഷകര്‍ക്ക് പരിശീലനം നല്‍കുകയും പൊതുജനാവബോധം ഉണ്ടാക്കിയെടുക്കാന്‍ പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നതാണ് അദ്ദേഹത്തിന്റെ ചുമതല.
ഇന്ത്യയില്‍ ഇപ്പോള്‍ 7 കോടിയോളം ജനങ്ങള്‍ക്കാണ് ഡയബറ്റിസുള്ളത്. അത്രത്തോളം പേര്‍ക്ക് ഡയബറ്റിസ് വരാന്‍ സാധ്യതയും ഉണ്ട്. ഇതില്‍ കേരളം ഡയബറ്റിക് ക്യാപിറ്റല്‍ എന്ന സ്ഥാനപ്പേരുമായി മുന്നില്‍ നില്‍ക്കുന്നു. കേരളത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ വച്ച് ഡയബറ്റിസ് ഉള്ളവരെ വളരെ ചുരുങ്ങിയ ചെലവില്‍ സമയത്ത് തന്നെ പരിശോധിച്ച് അന്ധതയിലേക്കു നീങ്ങുന്ന ഡയബറ്റിക് റെറ്റിനോ തെറാപ്പി ഉള്ളവരെ രണ്ടാം ഘട്ട ചികിത്സാ കേന്ദ്രങ്ങളായ മറ്റു ഗവ ആശുപത്രികളിലേക്കും മറ്റു വ്യവസ്ഥാപിത സ്ഥാപനങ്ങളിലേക്കും റഫര്‍ ചെയ്യുക എന്ന നടപടിയാണ് ആവിഷ്‌ക്കരിക്കാന്‍ പോകുന്നത്. അവിടെ ഇപ്പോഴുള്ള സ്റ്റാഫിനു ട്രെയിനിംഗ് കൊടുത്തു ചികിത്സ നടത്തുക എന്നതാണ് ലക്ഷ്യം. ഒപ്പം ആശാ വര്‍ക്കേഴ്‌സ് മുഖാന്തിരം ജനങ്ങളെ പ്രബുധരാക്കാനും കഴിയും.
പ്രൊഫ ശോഭ ശിവപ്രസാദ്
ഈ വലിയ പ്രോജക്ടിലൂടെ നാടുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം ഊട്ടിയുറപ്പിക്കുകയാണ് വര്‍ക്കല ശിവഗിരിക്ക് അടുത്തു തച്ചോട് ശിവദേവിയില്‍ ശിവപ്രസാദ് ദമ്പതികളുടെ മകളായ പ്രൊഫ ശോഭ ശിവപ്രസാദ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മെഡിസിന് പഠിക്കുകയും അവിടെ തന്നെ റീജിയണല്‍ ഇന്‍സ്ടിട്യൂട്ട് ഓഫ് ഒഫ്താല്‍മോളജിയില്‍ നിന്നും എംഎസ് ഒഫ്താല്‍മോളജി എടുക്കുകയും ചെയ്ത ഡോ. ശോഭ കഴിഞ്ഞ 20 വര്‍ഷമായി ലണ്ടനില്‍ ഡയബറ്റിസിന്റെയും വാര്‍ദ്ധക്യത്തിന്റെയും മേഖലയിലെ നേത്രാന്തര സിരാ പടലങ്ങളുടെ (റെറ്റിന) ഗവേഷണത്തില്‍ ആഗോള നേതൃത്വം കൊടുത്തുകൊണ്ട് പ്രവര്‍ത്തിക്കുന്നു. മൂര്‍ഫീല്‍ഡ് ഐ ഹോസ്പിറ്റലിന്റെയും, യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടന്റെയും ലോക പ്രസിദ്ധമായ ഗവേഷണത്തിനും, നവീനവും പുതിയ വഴിയൊരുക്കുന്നതുമായ ചികിത്സാ പദ്ധതികള്‍ക്കും നേതൃത്വം കൊടുക്കുന്ന ഈ ഡോക്ടറെ നിരവധി അന്താരാഷ്ട്ര ബഹുമതികള്‍ തേടിയെത്തിയിരുന്നു.
ലണ്ടനില്‍ ഇഎന്‍ടി സ്‌പെഷ്യലിസ്റ്റ് ആയ ഭര്‍ത്താവ് കഴക്കൂട്ടത്തുകാരനായ ഡോ. സെന്നിന്റെ പൂര്‍ണ പിന്തുണ ഡോ. ശോഭയുടെ വിജയങ്ങള്‍ക്ക് പിന്നിലുണ്ട്. ഡോ. സെന്നിന്റെ പിതാവ് തിരുവനന്തപുരത്ത് കഴക്കൂട്ടത്തെ പ്രസിദ്ധമായ അലന്‍ ഫെല്‍ഡ്മാന്‍ സിബിഎസഇ പബ്ലിക് സ്‌കൂളിന്റെ സ്ഥാപകരില്‍ ഒരാളായ പ്രസിദ്ധ അധ്യാപകനായിരുന്ന അന്തരിച്ച പി. പുരുഷോത്തമനാണ്. മരുമകള്‍ മെഡിക്കല്‍ ഗ്രന്ഥങ്ങള്‍ എഴുതണമെന്നത് അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു. പക്ഷെ അതിനെക്കാളും മുന്നോട്ടു പോകാന്‍ കഴിഞ്ഞതില്‍ തീര്‍ച്ചയായും അദ്ദേഹം അഭിമാനിക്കുമായിരുന്നുവെന്ന് ഡോ. ശോഭ പറയുമ്പോള്‍ അതില്‍ എളിമയുടെ ചിന്തയാണ് നിറയുന്നത്.
ഡോ. ഗോപാലകൃഷ്ണന്‍ നെട്ടുവേലി
തൃപ്പൂണിത്തുറ സ്വദേശിയായ പ്രൊഫ. ഗോപാലകൃഷ്ണന്‍ കോട്ടയം സിഎംഎസ് കോളേജില്‍ നിന്നും ബിഎസ്‌സി എടുത്ത ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും ദന്തചികിത്സയില്‍ ഡിഗ്രി എടുക്കുകയും ചണ്ഡീഗഡിലെ PGIയില്‍ പോസ്റ്റ് ഗ്രാജുവേഷന്‍ പഠിക്കുകയും ചെയ്തു. കുട്ടികളുടെ ദന്തചികിത്സയില്‍ ഇന്ത്യയിലും വിദേശത്തും അധ്യാപകനായിരുന്നു. മഹാത്മാഗാന്ധി പഠിച്ച, സ്ത്രീകള്‍ക്ക് ആദ്യമായി യൂണിവേഴ്‌സിറ്റി പ്രവേശനം നല്‍കിയ ലോകപ്രസിദ്ധമായ യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനില്‍ ”പബ്ലിക് ഹെല്‍ത്ത് ആന്റ് എപ്പിഡെമിയോളജിയില്‍” പിഎച്ച്ഡി ചെയ്യാനാണ് പ്രൊഫ. ഗോപാലകൃഷ്ണന്‍ ലണ്ടനില്‍ എത്തുന്നത്. അത് ഗവേഷണ രംഗത്തെ ഔദ്യോഗിക പദവിയിലേക്ക് നയിച്ചു. ലോകനിലവാരം പുലര്‍ത്തുന്ന മറ്റൊരു യൂണിവേഴ്‌സിറ്റിയായ ഇമ്പീരിയല്‍ കൊളെജിലായി തുടര്‍ന്നുള്ള പത്ത് വര്‍ഷത്തെ ഔദ്യോഗിക ജീവിതം. ഇപ്പോഴും ഈ രണ്ടു യൂണിവേഴ്‌സിറ്റികളിലും ഓണററി പ്രൊഫസറായി സേവനം അനുഷ്ഠിക്കുന്നു. ഒപ്പം യൂണിവേഴ്‌സിറ്റി ഓഫ് ഈസ്റ്റ് ലണ്ടന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്റ് ഹ്യൂമന്‍ ഡെവലപ്‌മെന്റില്‍ പ്രൊഫസര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് പദവിയില്‍ ഔദ്യോഗിക ജീവിതവും തുടരുന്നു.
നല്ലൊരു നാടകകൃത്തും എഴുത്തുകാരനുമായ ഡോ. ഗോപാലകൃഷ്ണന്‍ ശ്രീരാമനെ ആധുനുക കാലഘട്ടത്തില്‍ പ്രതിഷ്ഠിച്ചുകൊണ്ട് പുരുഷ മേധാവിത്വത്തെ വിലയിരുത്തിയ നാടകം വളരെ പ്രശംസ നേടിയിരുന്നു. പ്രസിദ്ധ എഴുത്തുകാരനും ചിന്തകനും ആയ എന്‍.എസ്. മാധവന്റെ അനുജനാണ്. ഭാര്യ വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിച്ച ശേഷം ഇപ്പോള്‍ വിശ്രമ ജീവിതം നയിക്കുന്നു. ”തന്നെ വളര്‍ത്തിയ നാട്ടിനു ഒരു ചെറിയ പങ്കെങ്കിലും ഈ പ്രൊജക്ടിലൂടെ മടക്കി നല്‍കാന്‍ കൃതാര്‍ത്ഥതയോടെ ഉറ്റു നോക്കുകയാണ്” ഡോ. ഗോപാലകൃഷ്ണന്‍ നെട്ടുവേലി.
സാവോപോളോ: അധികാരത്തിലെത്തിയ ശേഷം മറ്റൊരു നഗരത്തില്‍ ആഡംബര ജീവിതം നയിക്കുകയും വാട്ട്‌സാപ്പിലൂടെ നഗര ഭരണം നടത്തുകയും ചെയ്ത വനിതാ മേയര്‍ക്ക് ജയില്‍ ശിക്ഷ. ബ്രസീലിലെ ബോം ജാര്‍ദിം എന്ന നഗരത്തിലെ മേയറായിരുന്ന ലിഡിയന്‍ ലെറ്റിറ്റ് എന്ന സ്ത്രീക്കാണ് 14 വര്‍ഷത്തെ തടവ്ശിക്ഷ ലഭിച്ചത്. വിദ്യാഭ്യാസ ബജറ്റ് വിഹിതത്തില്‍ നിന്ന് ലക്ഷങ്ങള്‍ അടിച്ചുമാറ്റിയാണ് ഇവര്‍ ആഡംബര ജീവിതം നയിച്ചതെന്ന് കണ്ടെത്തിയിരുന്നു. ബോം ജോര്‍ദിമില്‍ നിന്ന് 180 കിലോമീറ്റര്‍ അകലെ മരാങ്യോ സംസ്ഥാനത്തിന്റെ തലസ്ഥാനമായ സാവോ ലൂയിസ് നഗരത്തിലിരുന്നായിരുന്നു 27കാരിയായ ഇവര്‍ 2015ല്‍ നഗരം ഭരിച്ചിരുന്നത്.
പിന്നീട് അഴിമതി വെളിപ്പെട്ടപ്പോള്‍ ഇവര്‍ ഒളിവില്‍ പോയി. 39 ദിവസം നീണ്ട ഈ ഒളിജീവിതത്തിനുശേഷം ഇവര്‍ പിടിക്കപ്പെട്ടു. പിന്നീട് രണ്ടര വര്‍ഷം നീണ്ട നിയമനടപടികള്‍ക്കൊടുവിലാണ് ഇവര്‍ക്ക് 14 വര്‍ഷവും ഒരു മാസവും തടവ് വിധിച്ചത്. ഇത് പൂര്‍ത്തിയാക്കിയ ശേഷം ആറ് വര്‍ഷത്തെ വീട്ടുതടങ്കലും അനുഭവിക്കണം. 20 മില്യന്‍ ഡോളര്‍ ഇവര്‍ വിദ്യാഭ്യാസ ബജറ്റില്‍ നിന്ന് മോഷ്ടിച്ചതായി കണ്ടെത്തിയിരുന്നു. 2012ല്‍ ഇവരുടെ കാമുകനും മുന്‍ മേയറുമായ ഹുംബര്‍ട്ടോ ഡാന്റാസ് ഡോസ് സാന്റോസിനെ അഴിമതിയാരോപണങ്ങളെത്തുടര്‍ന്ന് നഗരത്തില്‍ ഭരണത്തിലെത്തുന്നതില്‍ നിന്ന് വിലക്കിയിരുന്നു. അവിടെ നിന്നാണ് ഇവരുടെ കാലം ആരംഭിക്കുന്നത്.
ബീറ്റോ റോച്ച എന്ന് അറിയപ്പെട്ടിരുന്ന 44കാരന്റെ കാമുകിയായ ലെറ്റിറ്റ് അടുത്ത മേയറായി നാടകീയമായി തെരഞ്ഞെടുക്കപ്പെട്ടു. റോച്ചയെ ഇവര്‍ തന്റെ മുഖ്യ ഉപദേശകനായി നിയമിക്കുകയും ഭരണം വീണ്ടും റോച്ചയുടെ നിയന്ത്രണത്തിലാകുകയും ചെയ്തു. വിലകൂടിയ ഷാംപെയിനും മുന്തിയ കാറുകളുമായി ലെറ്റിറ്റ് സാവോ ലൂയിസില്‍ ആഡംബര ജീവിതത്തിലും. അതിനിടയില്‍ ജീവനക്കാരെ ഉള്‍പ്പെടുത്തി തുടങ്ങിയ വാട്ട്‌സാപ്പ് ഗ്രൂപ്പിലൂടെ നഗരഭരണവും നടത്തി.
റോച്ച ഇപ്പോളും ഒളിവിലാണ്. ഇയാള്‍ക്ക് 17 വര്‍ഷത്തെ തടവാണ് കോടതി നല്‍കിയിരിക്കുന്നത്. 2015ല്‍ ഇവര്‍ക്കിടയില്‍ അസ്വാരസ്യങ്ങളുണ്ടാകുകയും റോച്ച രാജിവെക്കുകയും ചെയ്തതോടെയാണ് വന്‍ അഴിമതിക്കഥ പുറത്തായത്. 40,000 പേര്‍ മാത്രം താമസിക്കുന്ന, ബ്രസീലിലെ ഏറ്റവും ദരിദ്രമായ നഗരങ്ങളിലൊന്നാണ് ബോം ജോര്‍ദിം. ഒരു നേരത്തെ ഭക്ഷണം ലഭിക്കുമെന്നതിനാലാണ് ഇവിടെ ജനങ്ങള്‍ കുട്ടികളെ സ്‌കൂളുകളില്‍ അയക്കുന്നതെന്ന് നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു.
ലണ്ടന്‍: കാമറൂണ്‍ വിന്‍കിള്‍വോസിനെയും ടൈലര്‍ വിന്‍കിള്‍വോസിനെയും ഓര്‍മയുണ്ടോ? ഫേസ്ബുക്കിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി മാര്‍ക്ക് സക്കര്‍ബര്‍ഗുമായി നിയമപോരാട്ടം നടത്തിയ ഇരട്ട സഹോദരന്‍മാര്‍. അവര്‍ ഇപ്പോള്‍ ശതകോടീശ്വരന്‍മാരാണ്. ബിറ്റ്‌കോയിനില്‍ നിക്ഷേപിച്ചാണ് ഇവര്‍ പണക്കാരായതെന്നാണ് വാര്‍ത്ത. ബിറ്റ്‌കോയിന്‍ മൂല്യം കഴിഞ്ഞ ദിവസങ്ങളില്‍ വര്‍ദ്ധിച്ചതോടെയാണ് ഇവര്‍ ഈ നേട്ടം കരസ്ഥമാക്കിയത്.
2004ലാണ് ഇവര്‍ സക്കര്‍ബര്‍ഗിനെതിരെ പരാതി നല്‍കിയത്. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം കരസ്ഥമാക്കിയ ഇവര്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗിനായി ഒരു വെബ്‌സൈറ്റെന്ന ആശയം സക്കര്‍ബര്‍ഗ് മോഷ്ടിക്കുകയായിരുന്നു എന്നാണ് ആരോപിച്ചത്. കമ്പനിയില്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന വാദം പക്ഷേ കോടതി അംഗീകരിച്ചില്ല. എന്നാല്‍ കേസ് തീര്‍പ്പായപ്പോള്‍ 65 മില്യന്‍ ഡോളര്‍ ഇവര്‍ക്ക് ലഭിച്ചിരുന്നു. ആ തുകയില്‍ നിന്നാണ് ഇവരുടെ ജൈത്രയാത്ര തുടങ്ങുന്നത്.
11 മില്യന്‍ ഡോളര്‍ ഇവര്‍ ബിറ്റ്‌കോയിനില്‍ നിക്ഷേപിക്കാന്‍ തീരുമാനിച്ചു. 2013ല്‍ 120 ഡോളറായിരുന്നു ഒരു ബിറ്റ്‌കോയിന്റെ മൂല്യം. ഇപ്പോള്‍ മൂല്യം ഉയര്‍ന്നപ്പോള്‍ ഇവരുടെ നിക്ഷേപം ഒരു ബില്യന്‍ ഡോളറിലേറം മൂല്യമുള്ളതായിക്കഴിഞ്ഞു. ബിറ്റ്‌കോയിന്‍ നിക്ഷേപകര്‍ക്കെല്ലാം അതിന്റെ മൂല്യം ഉയര്‍ന്നതിന്റെ പ്രയോജനം ലഭിച്ചെങ്കിലും ഇത്രയും വലിയ തുക ലഭിക്കുന്ന അറിയപ്പെടുന്ന വ്യക്തികളെന്ന പേര് ഈ ഇരട്ടകള്‍ക്ക് സ്വന്തം. കഴിഞ്ഞ വര്‍ഷം ജെമിനി എന്ന പേരില്‍ ഡിജിറ്റല്‍ കറന്‍സി ഇടപാടുകള്‍ക്ക് സൗകര്യമൊരുക്കുന്ന ഒരു എക്‌സ്‌ചേഞ്ച് ഇവര്‍ ആരംഭിച്ചിരുന്നു.
ന്യൂസ് ഡെസ്ക്
ഇന്ത്യയും ഫിലിപ്പൈന്‍സും ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്ന് 5500 നഴ്സുമാരെ എൻ എച്ച് എസ് കൊണ്ടുവരുന്നത് റിക്രൂട്ട്മെൻറ് ഡ്രൈവിൻറെ ഭാഗമായല്ല എന്ന് വ്യക്തമായി. ഇന്ത്യയിൽ നിന്നും ഫിലിപ്പൈൻസിൽ നിന്നുമായി നഴ്സുമാരെ എത്തിക്കാനാണ് എൻഎച്ച്എസ് പദ്ധതിയിടുന്നത്. വിദേശരാജ്യങ്ങളിൽ നിന്ന് എത്തുന്ന നഴ്സുമാരുടെ സ്കിൽ ഡെവലപ്മെൻറിന് ഉതകുന്നതും അതോടൊപ്പം എൻഎച്ച്എസിനും പ്രയോജനം ചെയ്യുന്ന ഗ്ലോബൽ ലേണേഴ്സ് പ്രോഗ്രാം ആണ് ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ട് നടപ്പാക്കാൻ ഒരുങ്ങുന്നത്. ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ട് ചീഫ് എക്സിക്യൂട്ടീവ് പ്രഫസർ ഇയൻ കമിംഗ് ഇക്കാര്യം ബ്രിട്ടീഷ് പാർലമെൻറിൻറെ ഹൗസ് ഓഫ് കോമൺസിൽ വെളിപ്പെടുത്തി.

ഇന്ത്യയിൽ നിന്ന് ഉള്ള നഴ്സുമാരെ യുകെയിൽ എത്തിച്ച് ഗ്ലോബൽ ലേണേഴ്സ് പ്രോഗ്രാമിൻറെ പൈലറ്റ് സ്കീം നടപ്പിലാക്കി തുടങ്ങിയതായി പ്രഫസർ കമിംഗ് പറഞ്ഞു. ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ടും അപ്പോളോ മെഡിസ്കിൽസ് ഇൻഡ്യയുമാണ് ഇതിലെ പങ്കാളികൾ. ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ടും ഇന്ത്യയിലെ അപ്പോളോ ഹോസ്പിറ്റൽ മാനേജ്മെന്റുകളുമായി ഇതിനുള്ള മെമ്മോറാണ്ടം ഓഫ് അണ്ടർസ്റ്റാൻഡിംഗ് ഒപ്പു വച്ചിട്ടുണ്ട്. എൻ എം സി നിഷ്കർഷിച്ചിട്ടുള്ള ഇംഗ്ലീഷ് പരിജ്ഞാനവും വിദ്യാഭ്യാസ യോഗ്യതയും ഉളളവർക്ക് മാത്രമേ ഇതു പ്രകാരം യുകെയിൽ പ്ലേസ്മെൻറ് ലഭിക്കുകയുള്ളൂ. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 500 നഴ്സുമാരാണ് എത്തിച്ചേരുന്നത്. യുകെയിലെ നഴ്സിംഗ് സ്റ്റാഫ് ഷോർട്ടേജിനെ കുറിച്ച് എം.പിമാർ ഉന്നയിച്ച ചോദ്യങ്ങൾക്ക് നല്കിയ മറുപടിയിൽ ഇപ്പോൾ നടപ്പാക്കുന്നത് നഴ്സസ് റിക്രൂട്ട്മെൻറ് അല്ല എന്ന് ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ട് അസന്നിഗ്ദമായി വ്യക്തമാക്കി.
“ഇതൊരു റിക്രൂട്ട്മെന്റ് പ്രോഗ്രാം അല്ല. നഴ്സുമാർ ഇവിടെ വന്ന് പഠിച്ച് ഇന്ത്യയിലേക്ക് തന്നെ മടങ്ങും. അവർ ഇവിടെ സേവനം ചെയ്യുമ്പോൾ എൻഎച്ച്എസിന് അതിൻറെ പ്രയോജനം ലഭിക്കും. കൂടുതൽ അനുഭവസമ്പത്തുള്ള സ്കിൽഡ് നഴ്സ് ആയി അവർ മടങ്ങും”. ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ടിൻറെ ഗ്ലോബൽ എൻഗേജ്മെന്റ് ഡയറക്ടർ പ്രഫസർ ജെഡ് ബേൺ പറഞ്ഞു. യുകെയിലെയും ഇന്ത്യയിലെയും ആരോഗ്യ രംഗത്ത് കെയർ ക്വാളിറ്റി കൂട്ടുന്നതിന് ഇതു സഹായിക്കുമെന്ന് പ്രഫസർ ബേൺ കൂട്ടിച്ചേർത്തു. യുകെയിലുള്ള നഴ്സിംഗ് ഗ്രാജ് വേറ്റുകൾ പ്രഫഷൻ ഉപേക്ഷിക്കുന്നതു മൂലവും യൂറോപ്യൻ യൂണിയനിൽ നിന്നുള്ള നഴ്സുമാരുടെ വരവ് കുറഞ്ഞതു കാരണവും സ്റ്റാഫ് ഷോർട്ടേജ് കാരണം എൻ എച്ച് എസ് വൻ പ്രതിസന്ധി നേരിടുകയാണ്. തത്ക്കാലിക പരിഹാരമെന്ന നിലയിലാണ് ഓവർസീസ് നഴ്സുമാരെ തത്കാലികാടിസ്ഥാനത്തിൽ കൊണ്ടു വരാൻ ശ്രമം നടക്കുന്നത്. ദീർഘകാല പദ്ധതി വഴി സ്റ്റാഫ് ഷോർട്ടേജ് കുറയ്ക്കുന്നതിനു പകരം കുറുക്കു വഴി തേടുന്നത് ഗുണകരമല്ലെന്ന് ആരോഗ്യരംഗത്തെ വിദഗ്ദർ വിമർശനമുന്നയിച്ച് കഴിഞ്ഞു. 5000 ജി.പിമാരെ വിദേശ രാജ്യങ്ങളിൽ നിന്ന് റിക്രൂട്ട് ചെയ്യാനും പദ്ധതിയുണ്ട്.

പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ഡെയ്ലി മെയില്‍ ഇന്ത്യന്‍ എജന്റുമാരുടെ ചതിയെക്കുറിച്ച് നല്‍കുന്ന മുന്നറിയിപ്പ്
ഈ പദ്ധതി പ്രകാരം യുകെയില്‍ സേവനം ചെയ്യാന്‍ എത്തുന്ന നഴ്സുമാര്‍ അവരുടെ കോണ്‍ട്രാക്റ്റ് തീരുന്ന മുറയ്ക്ക് ഇന്ത്യയിലേക്ക് തന്നെ തിരികെ മടങ്ങണം. വസ്തുത ഇങ്ങനെ ആയിരിക്കെ ഇത് ഞങ്ങള്‍ക്ക് വേണ്ടി പ്രഖ്യാപിച്ച പദ്ധതിയാണ് എന്ന രീതിയില്‍ വ്യാജ പ്രചാരണവുമായി ഓണ്‍ലൈന്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന വോസ്റ്റെക് പോലുള്ള ഏജന്‍സികള്‍ നഴ്സുമാരെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് തെളിഞ്ഞിരിക്കുകയാണ്. യുകെയില്‍ നിലവില്‍ ഒഴിവുകളും റിക്രൂട്ട് മെന്റും നടക്കുന്നുണ്ടെങ്കിലും നിങ്ങള്‍ എന്‍എച്ച്എസ് നിഷ്കര്‍ഷിച്ചിരിക്കുന്ന നിബന്ധനകള്‍ കൃത്യമായി മനസ്സിലാക്കി വേണം അപേക്ഷിക്കാന്‍.

നിലവില്‍ ഒരു പൈസ പോലും ഫീസ് ഈടാക്കാതെ വേണം റിക്രൂട്ട്മെന്റുകള്‍ നടത്താന്‍ എന്ന കര്‍ശന നിബന്ധന എന്‍എച്ച്എസ് പുറപ്പെടുവിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ ഏതെങ്കിലും വിധത്തില്‍ പണം ചോദിക്കുന്ന ഏജന്‍സികളുടെ വലയില്‍ പെട്ട് പോകാതിരിക്കാന്‍ ശ്രദ്ധിക്കുക. മറ്റുള്ളവരെ കൂടി ബോധവത്കരിക്കാന്‍ ഈ വാര്‍ത്ത പരമാവധി ഷെയര്‍ ചെയ്യുക.
മലയാളംയുകെ ന്യൂസ് ടീം
സ്റ്റോക്ക് ഓൺ ട്രെന്റ്: മൺ പാത്രങ്ങൾ ഉണ്ടാക്കുന്നതിൽ വച്ച് ലോകത്തിലെ ഏറ്റവും വലിപ്പമുള്ളതും പ്രശസ്‌തവുമായ സിറ്റി സ്റ്റോക്ക് ഓൺ ട്രെന്റ്… രൂപീകരണം 31 മാർച്ച് 1910… പോട്ടറിസ് എന്ന ഓമനപ്പേരിൽ ഇംഗ്ലണ്ടിൽ അറിയപ്പെടുന്ന സ്ഥലം.. ഹാൻലി, സ്റ്റോക്ക്, ബർസലേം, ടൺസ്റ്റാൾ, ലോങ്ങ്ടൺ, ഫെന്ടൺ എന്നീ ആറ് പട്ടണങ്ങൾ ചേർത്തുണ്ടാക്കിയ സിറ്റി… ഇന്ന് ഡിസ്ട്രിബൂഷൻ സെന്ററുകളുടെ സംഗമസ്ഥലം.. തീർന്നില്ല ഏറ്റവും കൂടുതൽ സർവീസ് ഇൻഡസ്റ്ററി ഉള്ള യുകെയിലെ പ്രധാനപ്പെട്ട സ്ഥലം… 22917 ഏക്കറിൽ പരന്നുകിടക്കുന്ന സ്റ്റോക്ക് ഓൺ ട്രെന്റ് ഇന്ന് യുകെ മലയാളികളുടെ ചർച്ചാവിഷയത്തിൽ മുൻപന്തിയിൽ നിൽക്കുന്നു… ജീവിത ചിലവ് കുറഞ്ഞതും, അധികം വില നൽകാതെ സ്വന്തമായി ഒരു വീടും എന്ന സ്വപ്‌നം സാക്ഷാൽക്കരിക്കുവാൻ വേണ്ടി ഏറ്റവും കൂടുതൽ മലയാളികൾ എത്തിപ്പെടുന്ന യുകെയിലെ പ്രധാനപ്പെട്ട സിറ്റികളിൽ സ്റ്റോക്ക് ഓൺ ട്രെന്റ് മുന്നിൽ നിൽക്കുന്നു…
2001 കാലഘട്ടം…. നഴ്സുമാരുടെ കുറവ് യുകെയിൽ അനുഭവപ്പെട്ട കാലമെങ്കിൽ മലയാളികളുടെ നല്ലകാലം ആരംഭിച്ച വർഷം.. മലയാളി സാന്നിധ്യം ആദ്യമായി സ്റ്റോക്ക് ഓൺ ട്രെന്റിൽ വന്നത് സിംഗപ്പൂരിൽ നിന്നും ഗൾഫിൽ നിന്നും എത്തിയ നേഴ്‌സുമാർ വഴി… അഞ്ചു രൂപ പോലും ഏജൻസിക്ക് കൊടുക്കാതെ ഫ്രീ ടിക്കറ്റിൽ മാഞ്ചസ്‌റ്റർ വിമാനമിറങ്ങിയപ്പോൾ സായിപ്പുമാർ കാത്തുനിന്നത് ബസുമായി… എല്ലാ ആഥിത്യമര്യാദകളോടും കൂടെ… തീർന്നില്ല… മലയാളികളുടെ ഭക്ഷണക്രമം മനസിലാക്കി നമുക്ക് ഇഷ്ടമുള്ള അരി, പഞ്ചസാര എന്ന് തുടങ്ങി എല്ലാം ഉള്ള ഒരു കിറ്റ്… അതെ നമ്മുടെ ഭാഷയിൽ പറഞ്ഞാൽ ഒരു ഓണ കിറ്റ് ഫ്രീ ആയി തന്ന് മൂന്ന് മാസത്തെ താമസവും ഒരുക്കി… ഇനിയുമുണ്ട് നമ്മളെ ബാങ്കിൽ കൂട്ടികൊണ്ടുപോയി അക്കൗണ്ട് ഓപ്പൺ ചെയ്ത് അതിൽ ഒരു £500 ഇട്ടുതന്ന ഇംഗ്ലീഷുകാർ… ഇത് ഒരു ചെറിയ സ്റ്റോക്ക് മലയാളി ചരിത്രം…

2004 വരെ ഏകദേശം പതിനഞ്ചു കുടുംബങ്ങൾ മാത്രമുണ്ടായിരുന്ന സ്റ്റോക്ക് ഓൺ ട്രെന്റ് ഇന്ന് ഒരു കൊച്ചു കേരളമെന്ന് പറഞ്ഞാൽ അധികപറ്റാവുകയില്ല.. താമസിക്കാതെ സ്റ്റോക്ക് ഓൺ ട്രെന്റിൽ മലയാളം കുർബാന എന്ന സ്റ്റോക്ക് മലയാളികളുടെ ആഗ്രഹ പൂർത്തീകരണമാണ് കണ്ടത്.. 2017 ലെ വേദപാഠക്ലാസ്സുകൾക്ക് തുടക്കമിട്ട് തിരിതെളിച്ചത് സെറീന സിറിൽ ഐക്കര, എസ് എം സി ബിർമിങ്ഹാം റീജിയണൽ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ കൊച്ചുമിടുക്കി… ഇന്ന് 300 റിൽ പരം കുട്ടികളുമായി വേദപാഠവും പെരുന്നാളും എല്ലാം വളരെ കേമമായി തന്നെ നടന്നു വരുന്നു… സ്റ്റോക്ക് ഓൺ ട്രെന്റ് മാസ്സ് സെന്റർ വളരുകയായിരുന്നു.. ഫാദർ സെബാസ്റ്റ്യൻ അരീക്കാട്ട്, ഫാദർ സോജി ഓലിക്കൽ, ഫാദർ ജോമോൻ തൊമ്മാന എന്നിവരുടെ പിന്തുടർച്ചയായി എത്തിയ ഫാദർ ജെയ്‌സൺ കരിപ്പായി പ്രശംസനീയമായ വിവിധങ്ങളായ പരിപാടികളിലൂടെ സ്റ്റോക്ക് വിശ്വാസി സമൂഹത്തെ ആത്മീയ വളർച്ചയുടെ തലത്തിലേക്ക് ഉയർത്തി എന്നുള്ളത് വസ്‌തുത.
ഒരു വർഷത്തിന് മുൻപ് യുകെ വിശ്വാസികൾക്ക് അനുഗ്രഹമായി കിട്ടിയ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ മേലദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് സ്റ്റോക്ക് ഓൺ ട്രെന്റ് മാസ് സെന്ററിലെ മക്കളെ നേരില്‍ കാണുവാനും അവരുടെ ഭവനങ്ങളില്‍ ഉള്ള വെഞ്ചരിപ്പ് കര്‍മ്മത്തിന് ഇന്ന് സ്റ്റോക്ക് ഓൺ ട്രെന്റിൽ ആരംഭം കുറിക്കുന്നു.. ഇന്ന് മുതൽ ഡിസംബർ പതിനേഴ് വരെയുള്ള ദിവസങ്ങളിൽ സ്റ്റോക്ക് ഓൺ ട്രെന്റിലെ എല്ലാ ഭവനങ്ങളിലും എത്തിച്ചേരുന്നു… പത്താം തിയതി കാലങ്ങളായി സ്റ്റോക്ക് മലയാളി വിശ്വാസികളുടെ പ്രവർത്തനഫലമായി ഉരുത്തിരിഞ്ഞ ഫലം … ഒരു ഇടവക എന്ന സ്വപ്ന സാക്ഷാൽക്കാരത്തിനുള്ള ഇടവക രൂപീകരണ ഫണ്ടിന്റെ ഉത്ഘാടനം ബഹുമാനപ്പെട്ട മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് നിർവഹിക്കുന്നു… സമാപന ദിവസമായ ഡിസംബർ 17 ന് വാശിയേറിയ കരോൾ ഗാനമത്സരം യൂണിറ്റുകൾ തമ്മിൽ.. വിജയികൾക്ക് സമ്മാനമൊരുക്കി സംഘാടകർ…

പിതാവിന്റെ ഭവന സന്ദര്‍ശനങ്ങളിലൂടെ കുടുംബങ്ങളെ നേരില്‍ കാണുവാനും അവര്‍ നേരിടുന്ന വെല്ലുവിളികള്‍ മനസ്സിലാക്കുവാനും, പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാര മാര്‍ഗ്ഗങ്ങള്‍ രൂപതാ തലത്തില്‍ ആസൂത്രണം ചെയ്യുവാനും, രൂപതയുടെ കര്‍മ്മ പദ്ധതികളില്‍ ഏവരുടെയും നിസ്സീമമായ പിന്തുണയും സഹകരണവും തേടുവാനുമായിട്ടാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഭവനങ്ങള്‍ തോറും പിതാവ് നടത്തുന്ന പ്രാര്‍ത്ഥനകളിലൂടെ ആത്മീയ ചൈതന്യം നിറക്കുവാനും, പ്രഭാത-സന്ധ്യാ പ്രാര്‍ത്ഥനകള്‍ക്കു ഭവനങ്ങളില്‍ ആക്കം കൂട്ടുവാനും പ്രയോജനകരമാകും. രൂപത ആരംഭിച്ച ആദ്യ വര്‍ഷം തന്നെ ദൈവം നല്‍കിയ വലിയ അനുഗ്രഹങ്ങള്‍ക്കും, അതിനോടൊപ്പം കുടുംബങ്ങള്‍ നല്‍കിയ പിന്തുണക്കും നന്ദി പറയുവാന്‍ ഏറ്റവും ഉചിതം ഒന്നിച്ചുള്ള പ്രാര്‍ത്ഥനകളും സ്തുതിപ്പുകളുമാണ് എന്ന പിതാവിന്റെ വീക്ഷണമാണ് ഭവന സന്ദര്‍ശനങ്ങള്‍ക്കായുള്ള പദ്ധതിക്കു ആരംഭമായത്.
സ്റ്റോക്ക് ഓൺ ട്രെന്റിലെ സ്രാമ്പിക്കല്‍ പിതാവിന്റെ ഭവന സന്ദര്‍ശനങ്ങളില്‍ ചാപ്ലൈന്‍ ഫാദർ ജെയ്‌സൺ കരിപ്പായി, സെക്രട്ടറി ഫാ.ഫാന്‍സുവാ പത്തില്‍ എന്നിവരോടൊപ്പം യൂണിറ്റ് ഭാരവാഹികൾ, പാരീഷ് കമ്മിറ്റി ട്രസ്റ്റികളും അനുധാവനം ചെയ്യും. ജോസഫ് പിതാവിന്റെ മുഖ്യ കാര്‍മ്മീകത്വത്തില്‍ നടത്തപ്പെടുന്ന ഭക്തിസാന്ദ്രവും ആഘോഷപൂര്‍ണ്ണവുമായ കുർബാന വിവിധ പള്ളികളിൽ, യൂണിറ്റ് കുടുംബ കൂട്ടായ്‌മ, സ്നേഹവിരുന്ന് എന്നിവയിലൂടെ വിശ്വാസി സമൂഹത്തിനു പുത്തന്‍ ഉണര്‍വ്വ് പകർന്നു നൽകുവാനും വിശ്വാസ ജീവിതത്തെ ഒന്നുകൂടി അരക്കിട്ടുറപ്പിക്കുവാനും, സഭാ സ്‌നേഹവും തീക്ഷ്ണതയും പരിപോഷിപ്പിക്കുവാനും ഭവന സന്ദര്‍ശനങ്ങള്‍ ആക്കം കൂട്ടും എന്ന കാര്യത്തിൽ തർക്കമില്ല. തങ്ങളുടെ അജപാലകനെ സ്‌നേഹപൂര്‍വ്വം വരവേല്‍ക്കുവാന്‍ സ്റ്റോക്ക് ഓൺ ട്രെന്റിലെ ഓരോ യൂണിറ്റുകളും അതിലെ ഭവനങ്ങളും ഒരുങ്ങി കാത്തിരിക്കുകയായി.




ലണ്ടന്‍: ലാക സാമ്പത്തിക ശക്തികളില്‍ ആറാം സ്ഥാനത്താണെങ്കിലും ബ്രിട്ടീഷ് ജനതയുടെ അഞ്ചിലൊന്ന് പേര്‍ ജീവിക്കുന്നത് പട്ടിണിയിലും ദുരിതത്തിലുമാണെന്ന് റിപ്പോര്‍ട്ട്. ജോസഫ് റൗണ്‍ട്രീ ഫൗണ്ടേഷനാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. രണ്ട് ദശാബ്ദത്തിനിടെ ദാരിദ്ര്യമനുഭവിക്കുന്ന കുട്ടികളുടെയും പെന്‍ഷനര്‍മാരുടെയും എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. അഞ്ച് വര്‍ഷം മുമ്പുണ്ടായിരുന്നതിനേക്കാള്‍ 4 ലക്ഷം കുട്ടികളും 3 ലക്ഷം വൃദ്ധരും ദാരിദ്ര്യമനുഭവിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ദാരിദ്ര്യമനുഭവിക്കുന്നവരുടെ എണ്ണത്തില്‍ ഈ വിധത്തിലുണ്ടായ വര്‍ദ്ധനവ് ദാരിദ്ര്യ നിര്‍മാര്‍ജന പരിപാടികള്‍ തകര്‍ച്ചയെ നേരിടുകയാണെന്നാണ് വ്യക്തമാക്കുന്നതെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 14 മില്യന്‍ ആളുകള്‍ യുകെയില്‍ ദരിദ്ര സാഹചര്യങ്ങളില്‍ ജീവിക്കുന്നുണ്ടെന്നാണ് വ്യക്തമാക്കപ്പെടുന്നത്. ഇത് ജനസംഖ്യയുടെ അഞ്ചിലൊന്നിലേറെ വരും. 2011-12 വര്‍ഷത്തില്‍ രാജ്യത്തെ ദാരിദ്ര്യ നിരക്ക് വളരെ താഴെയായിരുന്നു. എന്നാല്‍ വെല്‍ഫെയര്‍ നയങ്ങളില്‍ മാറ്റം വരുത്തിയ 2015 ബജറ്റിനു ശേഷം നിരക്ക് കാര്യമായി വര്‍ദ്ധിച്ചുവെന്നാണ് വ്യക്തമാക്കപ്പെടുന്നത്.
സാമൂഹ്യ സുരക്ഷാ മേഖലയില്‍ തെരേസ മേയ് സര്‍ക്കാര്‍ കാര്യമായി ഒന്നും ചെയ്യുന്നില്ലെന്ന ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. കാര്യമായ പുരോഗതിയുണ്ടാകാത്ത സാഹചര്യത്തില്‍ മേയുടെ സോഷ്യല്‍ മൊബിലിറ്റി കമ്മീഷന്‍ അംഗങ്ങളെല്ലാം കഴിഞ്ഞയാഴ്ച സ്ഥാനമൊഴിഞ്ഞിരുന്നു.
ലണ്ടന്‍: ബിറ്റ്‌കോയിനുകള്‍ പലരാജ്യങ്ങളും നിയമപരമായി അംഗീകരിച്ചിട്ടില്ലെങ്കിലും ഐടി മേഖലയിലുള്ള പലരും രഹസ്യമായി ഉപയോഗിച്ചു വന്നിരുന്നു. ഇപ്പോള്‍ സ്വീകാര്യത വന്നു തുടങ്ങിയ ക്രിപ്‌റ്റോകറന്‍സിക്ക് മൂല്യവും വര്‍ദ്ധിച്ചു വരികയാണ്. താന്‍ ശേഖരിച്ച ക്രിപ്‌റ്റോകറന്‍സികള്‍ അറിയാതെ എറിഞ്ഞു കളഞ്ഞ കാര്യം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ജെയിംസ് ഹോവെല്‍ എന്ന ഐടി ജീവനക്കാരന്‍. ബിറ്റ്‌കോയിന്‍ ശേഖരിച്ച ഹാര്‍ഡ് ഡിസ്‌ക് അബദ്ധത്തില്‍ എടുത്തു കളയുകയായിരുന്നത്രേ ഇയാള്‍. 7500 ബിറ്റ്‌കോയിനുകളായിരുന്നു ഇതില്‍ ഉണ്ടായിരുന്നത്. ഇതിന്റെ ഇപ്പോഴത്തെ മൂല്യം കേട്ടാലാണ് ഈ നഷ്ടത്തിന്റെ ആഴം മനസിലാകുക. 7.4 കോടി പൗണ്ടാണ് ഇത്രയും ബിറ്റ് കോയിനുകള്‍ക്ക് ഇപ്പോഴുള്ള മൂല്യം!
ഞായറാഴ്ച രാത്രിയിലെ നിരക്കനുസരിച്ച് ഒരു ബിറ്റ്‌കോയിന് 8700 പൗണ്ടാണ് മൂല്യം. ഈ വര്‍ഷം ആദ്യമുണ്ടായിരുന്നതിനേക്കാള്‍ ഇവയുടെ മൂല്യത്തിന് 1000 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 2013ലാണ് ജെയിംസിന് തന്റെ ഹാര്‍ഡ് ഡിസ്‌ക് നഷ്ടമായത്. അന്ന് അതിന് കാര്യമായ മൂല്യമുണ്ടായിരുന്നില്ല. 2009 മുതല്‍ ക്രിപ്‌റ്റോകറന്‍സി മൈനിംഗ് നടത്തിയാണ് ഇയാള്‍ 7500 ബിറ്റ്‌കോയിനുകള്‍ സമ്പാദിച്ചത്. ഇവ ഹാര്‍ഡ് ഡ്രൈവില്‍ ഒരു വാലറ്റിലാക്കി സൂക്ഷിച്ചു. ഇതിനായി ഉപയോഗിച്ച ലാപ്‌ടോപ്പ് പിന്നീട് ഭാഗങ്ങളാക്കി ഇ ബേ വഴി വിറ്റു. ഹാര്‍ഡ് ഡ്രൈവ് ഒരു ഡ്രോയറില്‍ സൂക്ഷിച്ചിരുന്നു.
ഒരിക്കല്‍ ബിറ്റ്‌കോയിനുകള്‍ക്ക് നല്ല മൂല്യമുണ്ടാകുമ്പോള്‍ അത് മാറ്റിയെടുക്കാമെന്ന പ്രതീക്ഷയിലാണ് ഇപ്രകാരം ചെയ്തത്. എന്നാല്‍ പിന്നീട് അത് മറന്നുപോകുകയും മുറി വൃത്തിയാക്കുന്നതിനിടെ മാലിന്യങ്ങള്‍ക്കൊപ്പം ഇതും കളയുകയുമായിരുന്നു. ഒരു ലാന്‍ഡ്ഫില്‍ സൈറ്റിലാണ് മാലിന്യങ്ങള്‍ തള്ളിയത്. കോടികള്‍ വില വരുന്ന ബിറ്റ്‌കോയിനുകള്‍ അടങ്ങിയ ഈ ഹാര്‍ഡ് ഡ്രൈവ് ഇപ്പോള്‍ ടണ്‍ കണക്കിന് മാലിന്യങ്ങള്‍ക്ക് അടിയിലുണ്ടാകുമെന്ന് ജെയിംസ് പറയുന്നു. ഈയാഴ്ചയാണ് ബിറ്റ്‌കോയിനുകള്‍ക്ക് ഇത്രയും മൂല്യമുണ്ടായത്. ഇതോടെ ലാന്‍ഡ്ഫില്‍ കുഴിച്ച് ഹാര്‍ഡ് ഡ്രൈവ് കണ്ടെത്താനായി ന്യൂപോര്‍ട്ട് കൗണ്‍സിലിന്റെ അനുമതിക്ക് അപേക്ഷിച്ചിരിക്കുകയാണ് ഇയാള്‍.