Main News

ലണ്ടന്‍: എന്‍എച്ച്എസ് ജീവനക്കാരുടെ വേതന നിയന്ത്രണം സര്‍ക്കാരിന് സാമ്പത്തിക നഷ്ടമുണ്ടാകാത്ത വിധത്തില്‍ ഒഴിവാക്കാനാകുമെന്ന് ടോറി എംപിയും ഡോക്ടറുമായ ഡോ. ഡാന്‍ പൗള്‍ട്ടര്‍. ഹെല്‍ത്ത് സര്‍വീസിനു മേല്‍ ഉയരുന്ന സമ്മര്‍ദ്ദം ഇല്ലാതാക്കാനുള്ള പദ്ധതിയാണ് ഇദ്ദേഹം നിര്‍ദേശിച്ചത്. എന്‍എച്ച്എസിന്റെ ചെലവുകള്‍ സംബന്ധിച്ച് നിലവിലുള്ള കണക്കുകൂട്ടലുകള്‍ തെറ്റാണെന്ന തിരിച്ചറിവിലാണ് ഈ നിര്‍ദേശങ്ങളെന്നാണ് വിശദീകരിക്കപ്പെടുന്നത്. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ക്ക് ശരിയായ വിധത്തിലുള്ള പ്രതിഫലം നല്‍കിയില്ലെങ്കില്‍ അവര്‍ എന്‍എച്ച്എസ് വിടാന്‍ ഇടയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പൊതുമേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പളം വെട്ടിക്കുറച്ച നടപടിയില്‍ ക്യാബിനറ്റിനുള്ളില്‍ എതിര്‍പ്പ് ഉയര്‍ന്നപ്പോള്‍ ബജറ്റില്‍ കടുത്ത നിയന്ത്രണങ്ങള്‍ വേണ്ടിവരുമെന്ന് പറഞ്ഞാണ് പ്രധാനമന്ത്രി തെരേസ മേയ് പ്രതിരോധിച്ചത്. 2017-18 വര്‍ഷത്തില്‍ എന്‍എച്ച്എസ് ജീവനക്കാരുടെ ശമ്പള നിയന്ത്രണം എടുത്തു കളയാന്‍ കഴിയില്ലെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന സൂചന. 2020 വരെ ഒരു ശതമാനം വേതനവര്‍ദ്ധനവ് മാത്രമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ എന്‍എച്ച്എസിന് ഇരട്ടി ചെലവ് വരുമെന്നത് തെറ്റായ വാദമാണെന്ന് ഡോ.പൗള്‍ട്ടര്‍ പറഞ്ഞു.

സ്ഥിരം ജീവനക്കാര്‍ക്ക് പകരം ഏജന്‍സി ജീവനക്കാരെ നിയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന ചെലവുകളേക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നില്ല. ജീവനക്കാരുടെ കുറവ് വര്‍ദ്ധിക്കുകയാണ്. ശമ്പളം കുറഞ്ഞ ജീവനക്കാര്‍ ഏജന്‍സികളില്‍ എത്തി എന്‍എച്ച്എസില്‍ ലഭിക്കുന്നതിനേക്കാള്‍ ശമ്പളം വാങ്ങുന്നുണ്ടെന്നും പൗള്‍ട്ടര്‍ വ്യക്തമാക്കി.

ഹാംബര്‍ഗ്: ജി 20 ഉച്ചകോടിയിലും ലോക നേതാക്കള്‍ക്കൊപ്പം ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപ്. ആഫ്രിക്കന്‍ കുടിയേറ്റവും ആരോഗ്യവുമായി ബന്ധപ്പെട്ട് നടന്ന സെഷനില്‍നിന്ന് ട്രംപ് പുറത്തു പോകുകയും പകരം ഇവാന്‍ക ലോക നേതാക്കള്‍ക്കൊപ്പം ചര്‍ച്ചയില്‍ പങ്കെടുക്കുകയുമായിരുന്നു. ലോകബാങ്ക് പ്രസിഡന്റ് ആയിരുന്നു യോഗത്തെ അഭിസംബോധന ചെയ്തത്. ലോക നേതാക്കള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ മകളെ ഇരുത്തി ഇറങ്ങിപ്പോയ ട്രംപിന്റെ നടപടിക്കെതിരെ വലിയ പ്രതിഷേധങ്ങളാണ് ഉയര്‍ന്നത്. ഇവാന്‍ക എന്തിനാണ് പിതാവിനൊപ്പം ജി 20 യോഗത്തില്‍ ഇരിക്കുന്നത്, എന്താണ് അവരുടെ യോഗ്യത എന്നായിരുന്നു എഴുത്തുകാരന്‍ ചാള്‍സ് ബ്ലോ ട്വിറ്റര്‍ സന്ദേശത്തില്‍ ചോദിച്ചത്.

ഇവാന്‍ക ഉച്ചകോടിയില്‍ പങ്കെടുത്തതിന് കാരണം തെരഞ്ഞെടുക്കപ്പെടാത്ത, യോഗ്യതയില്ലാത്ത, യാതൊരു തയ്യാറെടുപ്പും നടത്താത്ത ന്യൂയോര്‍ക്ക് വരേണ്യവര്‍ഗ്ഗ പ്രതിനിധിയാണ് അമേരിക്കയുടെ ദേശീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കേണ്ടത് എന്നതിനാലാണെന്ന് പുലിറ്റ്‌സര്‍ ജേതാവായ ജേര്‍ണലിസ്റ്റ് ആന്‍ ആപ്പിള്‍ബോം പരിഹസിച്ചു. സ്വെറ്റ്‌ലാന ലുകാഷ് എന്ന റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്, ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിങ് എന്നിവര്‍ക്കൊപ്പം ഇവാന്‍ക ഇരിക്കുന്നതിന്റെ ചിത്രം പുറത്തുവിട്ടത്. സംഭവം ചര്‍ച്ചയായപ്പോള്‍ ഇവര്‍ ഈ ചിത്രം നീക്കം ചെയ്യുകയും ചെയ്തു.

സെഷനില്‍ രണ്ട് തവണയെങ്കിലും ഇവാന്‍ക ട്രംപിന് പകരം എത്തിയെന്നാണ് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇവാന്‍ക പിന്‍നിരയിലായിരുന്നു ഇരുന്നതെന്നും ട്രംപ് പുറത്തു പേയ സമയത്ത് മാത്രമാണ് പ്രസിഡന്റിന്റെ സീറ്റില്‍ ഇരുന്നതെന്നുമാണ് ഒരു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്. അധികാരത്തിലെത്തിയതു മുതല്‍ അധികാരസ്ഥാനങ്ങളില്‍ മകളെ ഇരുത്തുന്നത് ട്രംപ് പതിവാക്കിയിരിക്കുകയാണ്. ഏകാധിപതിയെപ്പോലെയാണ് ട്രംപ് പെരുമാറുന്നതെന്ന വിമര്‍ശനവും ഈ സംഭവത്തില്‍ ഉയരുന്നുണ്ട്.

ലണ്ടന്‍: ബ്രെക്‌സിറ്റ് ഹിതപരിശോധനയ്ക്കു ശേഷം വംശീയാതിക്രമങ്ങളിലും മതത്തിന്റെ പേരിലുള്ള ആക്രമണങ്ങിലും കാര്യമായ വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്ന് പോലീസ് രേഖകള്‍. വിവരാവകാശ നിയമ പ്രകാരം ലഭിച്ച രേഖകളാണ് ഇത് വ്യക്തമാക്കുന്നത്. ഇത്തരം ആക്രമണങ്ങളില്‍ 23 ശതമാനം വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ ഏറ്റവും ഭീഷണി നേരിടുന്ന സമയമാണ് ഇതെന്ന് വിവരങ്ങള്‍ പുറത്തുവിട്ട ഇന്‍ഡിപ്പെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഹിതപരിശോധനയ്ക്കു ശേഷമുള്ള 11 മാസത്തെ കണക്കുകളും ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവിലെ കണക്കുകളും താരതമ്യം ചെയ്താണ് പുതിയ കണക്ക് പുറത്തു വിട്ടിരിക്കുന്നത്.

2015-16 കാലയളവില്‍ ഇത്തരം ആക്രമണങ്ങളുടെ എണ്ണം 40,741 ആയിരുന്നെങ്കില്‍ ഹിതപരിശോധനയ്ക്കു ശേഷം അത് 49,921 ആയി ഉയര്‍ന്നിട്ടുണ്ട്. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും 32 പോലീസ് സേനകളില്‍ 11 സേനകള്‍ വിവരാവകാശ ചോദ്യത്തോട് പ്രതികരിച്ചു. മതവിശ്വാസവുമായി ബന്ധപ്പെട്ടുണ്ടാകുന്ന കുറ്റകൃത്യങ്ങൡ 40 ശതമാനം വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. ഗ്വെന്റ്, നോട്ടിംഗ്ഹാംഷയര്‍, കെന്റ് എന്നീ പ്രദേശങ്ങളില്‍ ഒരു വര്‍ഷത്തിനിടെ ഇത്തരം കുറ്റകൃത്യങ്ങള്‍ പകുതിയിലേറെ വര്‍ദ്ധിച്ചു. 2016 ജൂണ്‍ 23ന് നടന്ന ബ്രെക്‌സിറ്റ് ഹിതപരിശോധനയുടെ ഫലം മത, വംശീയ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ടെന്നാണ് ഇതോടെ വിലയിരുത്തപ്പെടുന്നത്.

ഈ വിവരങ്ങളുടെ അിസ്ഥാനത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന ആവശ്യവും ശക്തമായി ഉയരുന്നുണ്ട്. ഗ്വെന്റിലാണ് അതിക്രമങ്ങളില്‍ ഏറ്റവും വര്‍ദ്ധനയുണ്ടായത്. 77 ശതമാനമാണ് വര്‍ദ്ധന. മുന്‍ വര്‍ഷം രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 367 ആയിരുന്നെങ്കില്‍ കഴിഞ്ഞ വര്‍ഷം ഇത് 649 ആയി ഉയര്‍ന്നു. കെന്റില്‍ 66 ശതമാനവും വാര്‍വിക്ക്ഷയറില്‍ 65 ശതമാനവും നോട്ടിംഗ്ഹാംഷയറില്‍ 57 ശതമാനവുമാണ് വംശീയ കുറ്റകൃത്യങ്ങളുടെ വര്‍ദ്ധന.

മലയാളം യുകെ ന്യൂസ് ടീം.

മാഞ്ചസ്റ്ററിലെ ബോൾട്ടണിൽ ഇന്നു രാവിലെ ഉണ്ടായ അഗ്നിബാധയിൽ നാലു മരണം. 13 വയസിൽ താഴെ മാത്രം പ്രായുള്ള മൂന്നു കുട്ടികളും അമ്മയുമാണ് മരിച്ചത്.  ഇതിൽ രണ്ടു പേർ ആൺകുട്ടികളും ഒരാൾ പെൺകുട്ടിയുമാണ്. ഇവരെ രക്ഷിക്കാൻ ശ്രമിച്ച പിതാവ് പൊള്ളലേറ്റ് ആശുപത്രിയിലാണ്. ദുരന്തം ഉണ്ടായ ഉടൻ തന്നെ ഫയർഫോഴ്സും പോലീസും ആബുലൻസ് സർവീസും സ്ഥലത്ത് കുതിച്ചെത്തി. ഡോബില്ലിലെ റോസാ മോണ്ട് സ്ട്രീറ്റിലെ ടെറസ് ഹൗസിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.

അഗ്നിബാധയിൽ വീടിന്റെ വിൻഡോകൾ പൊട്ടിത്തെറിച്ചു. വളരെ പണിപ്പെട്ടാണ് വീടിന്റെ മുൻ വാതിൽ ഫയർഫോഴ്സ് തുറന്നത്. അഗ്നിനാളങ്ങൾക്കിടയിലൂടെ കടുംചൂടിനെ നേരിട്ട് ഫയർ ഓഫീസർമാർ വീടിന്റെ ഒന്നാം നിലയിൽ നിന്ന് അമ്മയെയും കുട്ടികളെയും പുറത്തെത്തിച്ചു. സി. പി.ആർ നല്കി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ആരുടെയും ജീവൻ രക്ഷിക്കാനായില്ല. കിണഞ്ഞു പരിശ്രമിച്ചിട്ടും ജീവൻ രക്ഷിക്കാൻ സാധിക്കാത്തതിൽ ഫയർ ഓഫീസർമാർ തങ്ങളുടെ നിരാശ മറച്ചുവച്ചില്ല. പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ അസ്വഭാവികമായി ഒന്നുമില്ലെന്നാണ് പോലീസ് പറയുന്നത്.

മലയാളം യുകെ ന്യൂസ് ടീം.

യുണൈറ്റഡ് നഴ്സസ് അസോസിയേഷൻറെ നേതൃത്വത്തിൽ നടക്കുന്ന കേരളത്തിലെ നഴ്സുമാരുടെ സമരം ശക്തി പ്രാപിക്കുന്നു. സാധാരണക്കാരായ ഒരു പറ്റം യുവതീ യുവാക്കൾ ജീവിക്കാനുള്ള വരുമാനം സ്വരുക്കൂട്ടാൻ ഭരണകൂടത്തിൻറെ കനിവിനായി ജനമനസാക്ഷി ഉണർത്തുവാൻ, അക്ഷീണം നടത്തുന്ന പ്രയത്നങ്ങൾ ജനമനസുകളിൽ പിന്തുണയുടെ സ്വരമായി മാറുന്ന കാഴ്ചയാണ് കേരളത്തിലെങ്ങും. സംസ്ഥാന പ്രസിഡൻറ് ജാസ്മിൻ ഷായുടെ ശക്തമായ നേതൃപാടവവും ഭാരവാഹികളുടെ ഊർജ്ജസ്വലമായ പ്രവർത്തനവും പൊതുജനത്തിൻറെ ധാർമ്മിക പിന്തുണയും ഈ സമരത്തിൻറെ പ്രത്യേകതയാണ്. തികച്ചും സമാധാനപരമായ മാർഗങ്ങളിലൂടെ, പണിമുടക്കാതെ അധികാര വർഗ്ഗത്തിൻറെ കണ്ണുതുറപ്പിക്കാൻ യാതനകളുടെ ലോകത്തേക്ക് കരുണയുടെ മാലാഖമാർ ഒരുമയോടെ കൈ കോർത്ത് ഇറങ്ങുമ്പോൾ കേരള മണ്ണിൽ ഒരു നിശബ്ദ വിപ്ലവത്തിന് തുടക്കമാവുകയാണ്.

കേരളത്തിലെ എല്ലാ ജില്ലകളിലും UNA യൂണിറ്റുകൾ ആരംഭിച്ചു കഴിഞ്ഞു. സംസ്ഥാനത്തെ എല്ലാ ഹോസ്പിറ്റലുകളിലും യൂണിറ്റുകൾ തുടങ്ങാനുള്ള അക്ഷീണ പരിശ്രമത്തിലാണ് നഴ്സസ് അസോസിയേഷൻ. ഇവരെ പിന്തുണയ്ക്കാൻ ബഹുരാഷ്ട്ര കുത്തകകളോ, രാഷ്ട്രീയ പാർട്ടികളോ ഇല്ല. നഴ്സുമാരുടെ സമരത്തിന് പിന്തുണ നല്കുന്ന മാദ്ധ്യമങ്ങളും വിരളം. കാരണം സമരത്തിനിറങ്ങിയിരിക്കുന്നവർ സാധാരണക്കാരാണ്. സാമാന്യ വിദ്യാഭ്യാസമുള്ള ഈ പുതുതലമുറയിലെ ഊർജ്ജസ്വലരായ യുവതീയുവാക്കളെ തങ്ങളുടെ കാര്യസാധ്യത്തിനായി ഉപയോഗിക്കാൻ പറ്റില്ല എന്ന തോന്നലും രാഷ്ട്രീയ പാർട്ടികളെ ഇവരിൽ നിന്ന് അകറ്റിയിട്ടുണ്ട്. സമരം ഒരു തൊഴിലാക്കിയവരല്ല ഈ നഴ്സുമാർ, അതിലുപരി ജീവിക്കാനായി സമര മുഖത്തേയ്ക്ക് എത്താൻ നിർബന്ധിതരായവരാണിവർ.

കഠിനമായ ശിക്ഷണത്തിൻറെയും ശാസനയുടെയും അന്തരീക്ഷത്തിൽ വളർന്ന്, വിദ്യാഭ്യാസം പൂർത്തിയാക്കി ആജ്ഞകൾ ശിരസാവഹിച്ച് ജീവിതകാലം മുഴുവൻ ശബ്ദിക്കാനാവാതെ സംസ്ഥാനത്തെ ഹോസ്പിറ്റലുകളിൽ തുച്ഛമായ ശമ്പളത്തോടെ ജോലി ചെയ്യുന്നവരുടെ വിമോചന പ്രസ്ഥാനമാണ് സംസ്ഥാനത്ത് എമ്പാടും രൂപം കൊണ്ടിരിക്കുന്നത്.  നഴ്സുമാരെ ഒരു കുടക്കീഴിൽ അണിനിരത്തുവാൻ  യുണൈറ്റഡ് നഴ്സസ് അസോസിയേഷന് സാധിച്ചു കഴിഞ്ഞു.  നഴ്സുമാരുടെ സമരത്തിന് ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് നിസീമമായ പിന്തുണയാണ് ലഭിക്കുന്നത്. ലോകത്തിൻറെ ഏതു ഭാഗത്തും, കഠിനാദ്ധ്വാനത്തിൻറെയും ആത്മാർത്ഥതയുടെയും പ്രതീകവും പര്യായവുമായി പേരെടുത്തവരാണ് മലയാളി നഴ്സുമാർ. വിദേശ രാജ്യങ്ങളിൽ മെച്ചപ്പെട്ട സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന നഴ്സുമാർ കേരളത്തിൽ സമരമേഖലയിലുള്ള തങ്ങളുടെ സഹോദരങ്ങൾക്ക് പിന്തുണയുമായി എത്തുന്ന കാഴ്ച മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും സജീവമാണ്. ബ്രിട്ടൻ , ക്യാനഡ, അമേരിക്ക, ഓസ്ട്രേലിയ, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന മലയാളി നഴ്‌സുമാർ ക്രിയാത്മക പിന്തുണയുമായി സമരരംഗത്ത് ഇറങ്ങിയിട്ടുണ്ട്. തങ്ങൾ പണ്ട് അനുഭവിച്ച സാഹചര്യങ്ങളുടെ ഓർമ്മ പുതുക്കലാണ് നിലവിലെ പ്രതിസന്ധിയ്ക്കും കാരണമെന്ന് തിരിച്ചറിവാണ് നഴ്സിംഗ് സമൂഹത്തെ വൈകാരികമായ പ്രതികരണത്തിന് പ്രേരിപ്പിക്കുന്നത്

നഴ്സിങ്ങ് മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാനായി കാലാകാലങ്ങളിൽ രൂപീകരിക്കപ്പെട്ട കമ്മീഷനുകളും കമ്മറ്റികളും നല്കിയ റിപ്പോർട്ടുകളും റെക്കമെൻഡേഷനുകളും ഇന്നും ചുവപ്പുനാടയിൽ കുരുങ്ങി കിടക്കുകയാണ്. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളെ പ്പോലും മാറ്റിമറിക്കാൻ കെൽപ്പുള്ള മാനേജ്മെൻറുകളുടെ പിടിവാശിക്കു മുന്നിൽ കമ്മീഷനുകളുടെ നിർദ്ദേശങ്ങൾ ഒരു ജലരേഖയായി മാറി. സ്വകാര്യമേഖലയിലെ നഴ്സുമാർക്ക് അർഹതപ്പെട്ട അവകാശങ്ങൾ അനുവദിച്ചു കൊടുക്കാനുള്ള ഇച്ഛാശക്തി കാലാകാലങ്ങളിൽ ഭരിച്ച ഭരണകൂടങ്ങൾ കാണിക്കാതിരുന്നത് പ്രശ്നം വഷളാക്കി. വിദേശ രാജ്യങ്ങളിലേയ്ക്കുള്ള റിക്രൂട്ട്മെൻറ് കുറഞ്ഞതും സ്വകാര്യ മേഖലയിൽ കൂണുകൾ പോലെ മുളച്ചുപൊങ്ങിയ നഴ്സിംഗ് സ്കൂളുകളും  നഴ്സിംഗ് രംഗത്തെ അരക്ഷിതാവസ്ഥയ്ക്ക് ആക്കം കൂട്ടി.

ആതുരസേവന രംഗത്തെ മാലാഖാമാരുടെ സമരത്തിൻറെ അലയൊലികൾ ലോകമെങ്ങും എത്തിക്കഴിഞ്ഞു. കേരളം കണ്ട ഏറ്റവും സമാധാനപരമായ തൊഴിൽ മേഖലയിലെ യുവത്വത്തിൻറെ മുന്നേറ്റം ചരിത്രത്താളുകളിൽ ഇടം തേടും. അനുദിനം പിന്തുണ വർദ്ധിക്കുന്ന നഴ്സുമാരുടെ സമരത്തിന് ലക്ഷ്യം ഒന്നേയുള്ളൂ. രാജ്യത്തെ സുപ്രീം കോടതിയുടെ നിർദ്ദേശം സംസ്ഥാനസർക്കാർ നടപ്പിലാക്കണം എന്നതാണത്. ഒരു മാസം ജോലി ചെയ്താൽ 6,000 രൂപയാണ് ഒരു നഴ്സിന് ഇന്ന് തുടക്കത്തിൽ ലഭിക്കുന്നത്. അത് 20,000 രൂപയായി ഉയർത്തണമെന്ന ന്യായമായ ആവശ്യമാണ് സംസ്ഥാനത്തെ നഴ്സുമാർ മുന്നോട്ട് വയ്ക്കുന്നത്. നഴ്സുമാരെ അടിമകളെപ്പോലെ കാണുന്ന സമ്പ്രദായത്തിന് അറുതി വരുത്തുക, ന്യായമായ  വേതനം ഉറപ്പു വരുത്തുക, തൊഴിൽ മേഖലയിലെ സംഘടിക്കാനുള്ള അവകാശത്തെ സംരക്ഷിക്കുക, തുല്യ ജോലിക്ക് തുല്യ വേതനം ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങളും ഗവൺമെന്റ് അടിയന്തിരമായി പരിഗണിക്കേണ്ടിയിരിക്കുന്നു.

മാനേജ്മെന്റുകളുടെ മർക്കടമുഷ്ടിയാണ് പല ഹോസ്പിറ്റലുകളിലും ശമ്പള വർദ്ധന നടപ്പാകാതിരിക്കാനുള്ള കാരണം. നഴ്സുമാർക്ക് അർഹമായ ശമ്പളം നല്കാൻ പല മാനേജ്മെന്റുകളും തയ്യാറായേൽക്കാമെങ്കിലും അതിന് നിർദ്ദേശം നല്കാൻ ഭരണകൂടവും ഉടൻ നിർദ്ദേശം നല്കേണ്ടിയിരിക്കുന്നു. സമാധാന സന്ദേശവാഹകരായ നഴ്സുമാരുടെ ന്യായമായ ആവശ്യങ്ങൾക്കായി നടത്തുന്ന സാമൂഹിക മുന്നേറ്റത്തിന്റെ പ്രകമ്പനങ്ങൾക്കുനേരെ കേരളത്തിലെ ഒരു  സ്വകാര്യ ഹോസ്പിറ്റൽ മാനേജ്മെന്റിനും മുഖം തിരിക്കാനാവില്ല. നഴ്സുമാരുടെ ആവശ്യം ആധുനിക സമൂഹത്തിന്റെ സാമൂഹിക നീതി ബോധത്തിന്റെ പ്രതിഫലനമായി മാത്രമേ കാണാൻ സാധിക്കുകയുള്ളൂ. കേരളത്തിലെ സ്വകാര്യ മേഖലയിലെ നഴ്സുമാരുടെ സമരം ഒത്തുതീർപ്പാക്കാൻ ഹോസ്പിറ്റൽ മാനേജ്മെൻറുകളും സംസ്ഥാന ഗവൺമെന്റും അടിയന്തിരമായി ഇടപെടേണ്ടിയിരിക്കുന്നു. ജൂലൈ 10 ന് നടക്കുന്ന ചർച്ചയിൽ അനുകൂലമായ നിലപാട് ഗവൺമെൻറ് സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് സമരം ചെയ്യുന്ന നഴ്സിംഗ് സമൂഹം.

ലണ്ടന്‍: ഗ്രെന്‍ഫെല്‍ ടവര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നോട്ടിംഗ്ഹില്‍ കാര്‍ണിവല്‍ മാറ്റിവെക്കണമെന്ന് ആവശ്യം. മന്ത്രിയായ ഗ്രെഗ് ഹാന്‍ഡ്‌സ് ആണ് ഈ ആവശ്യം ഉന്നയിച്ചത്. ഗ്രെന്‍ഫെല്‍ ടവറിന് അടുത്താണ് കാര്‍ണിവല്‍ നടക്കുന്നത്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇത് ഒഴിവാക്കണമെന്നാണ് ആവശ്യം. എന്നാല്‍ ഈ ആവശ്യം ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ നിരസിച്ചു. 1966 മുതല്‍ നടന്നുവരുന്ന കാര്‍ണിവല്‍ മാറ്റിവെക്കുന്നത് സാമൂഹികബന്ധങ്ങള്‍ ഇല്ലാതാക്കുമെന്ന് മേയര്‍ പറഞ്ഞു.

ദേശീയ ദുരന്തമെന്ന് വിശേഷിപ്പിക്കാവുന്ന തീപ്പിടിത്തം നടന്ന് ഒട്ടേറേപ്പേര്‍ കത്തിയമര്‍ന്ന ടവറിന് അരികില്‍ ഇങ്ങനെ ഒരു ആഘോഷം സംഘടിപ്പിക്കുന്നത് അനൗചിത്യമാണെന്നായിരുന്നു ഹാന്‍ഡ്‌സ് സാദിഖ് ഖാന് എഴുതിയ കത്തില്‍ വ്യക്തമാക്കിയിരുന്നത്. ഓഗസ്റ്റിലെ കാര്‍ണിവല്‍ നടത്തുന്നതില്‍ പ്രശ്‌നമില്ലെങ്കിലും മറ്റൊരു സ്ഥലത്തേക്ക് അത് മാറ്റിവെക്കുന്നതായിരിക്കും ഉചിതമെന്നും ഹാന്‍ഡ്‌സ് പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ തെരുവ് ഉത്സവങ്ങളിലൊന്നാണ് ഇതെന്നും ദശാബ്ദങ്ങലായി നടന്നുവരുന്ന ഇത് ലണ്ടന്റെ പാരമ്പര്യമാണെന്നും മേയര്‍ വ്യക്തമാക്കി.

കൗണ്‍സിലില്‍ ജനങ്ങള്‍കക് വിശ്വാസം നഷ്ടമായ വേളയില്‍ കാര്‍ണിവല്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റിവെക്കുന്നത് ശരിയായിരിക്കില്ല. 1950കളില്‍ ആഫ്രിക്കന്‍ കരീബിയന്‍ കുടിയേറ്റക്കാര്‍ തുടങ്ങിവെച്ച ഈ കാര്‍ണിവല്‍ അത് നടക്കുന്നിടത്തു തന്നെ വേണമെന്നും മേയര്‍ വിശദീകരിച്ചു.

ലിവര്‍പൂള്‍: മാഞ്ചസ്റ്റര്‍ അറീന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് 19 കാരനെ അറസ്റ്റ് ചെയ്തു. ലിവര്‍പൂള്‍ ജോണ്‍ ലെന്നന്‍ വിമാനത്താവളത്തില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. തെല്‍വാള്‍ അവന്യൂവിലെ ഫ്‌ളാറ്റില്‍ ഈ സംഭവവുമായി ബന്ധപ്പെട്ട് തെരച്ചില്‍ നടത്തിയതായും ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് അറിയിച്ചു. തീവ്രവാദ പ്രവര്‍ത്തനത്തിനാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നും പോലീസ് വ്യക്തമാക്കി. അന്വേഷണത്തിന്റെ ഭാഗമായി ഇതുവരെ 23 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് പേരെ ഉടന്‍ വിട്ടയക്കുകയും 20 പേരെ പിന്നീട് കുറ്റവിമുക്തരാക്കുകയും ചെയ്തു.

മാഞ്ചസ്റ്റര്‍ അറീനയില്‍ ആക്രമണം നടത്തിയ സല്‍മാന്‍ അബേദി ഒറ്റക്കല്ല ഈ സ്‌ഫോടനത്തിന് തയ്യാറെടുപ്പ് നടത്തിയതെന്ന് പോലീസിന് സംശയമുണ്ട്. ലിബിയയിലുള്ള അബേദിയുടെ സഹോദരനുമായി സംസാരിക്കാന്‍ പോലീസ് ശ്രമം നടത്തി വരികയാണ്. വലിയൊരു ശൃംഖലയുടെ ഭാഗമല്ല അബേദി എന്ന് കരുതുമ്പോളും ഇത്രയും വലിയ ആക്രമണം നടത്താന്‍ മാസങ്ങളുടെ തയ്യാറെടുപ്പുകള്‍ വേണ്ടിവന്നിരിക്കാമെന്നാണ് അന്വേഷകസംഘം കരുതുന്നതെന്ന് നോര്‍ത്ത് വെസ്റ്റ് കൗണ്ടര്‍ ടെററിസം യൂണിറ്റ് ഡിറ്റക്ടീവ് ചീഫ് സൂപ്പറിന്റന്‍ഡന്റ് ആയ റസ് ജാക്‌സണ്‍ പറഞ്ഞു.

മാഞ്ചസ്റ്റര്‍ ആക്രമണത്തിനു പിന്നാലെ അബേദിയുടെ സഹോദരന്‍ ഹാഷിം ലിബിയയില്‍ പിടിയിലായിരുന്നു. ഇയാളെ ചോദ്യം ചെയ്യുന്നതിനായി ലിബിയ അധികൃതരുമായി സംസാരിച്ചു വരികയാണെന്ന് ജാക്‌സണ്‍ പറഞ്ഞു. മാഞ്ചസ്റ്റര്‍ ആക്രമണത്തില്‍ 22 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അരിയാന ഗ്രാന്‍ഡെയുടെ സംഗീത പരിപാടി അവസാനച്ചപ്പോളായിരുന്നു സഫോടനം.

ലണ്ടന്‍: പാര്‍ലമെന്റിലുണ്ടായിരുന്ന ഭൂരിപക്ഷം നഷ്ടപ്പെടുത്തിയ ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതില്‍ ഖേദിക്കുന്നില്ലെന്ന് പ്രധാനമന്ത്രി തെരേസ മേയ്. പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ ശക്തമായി തുടരുമെന്നും പ്രധാനമന്ത്രി സ്ഥാനത്തുതന്നെ തുടരുമെന്നും മേയ് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഫലം പ്രതീക്ഷിച്ചതുപോലെയായില്ലെന്നും അവര്‍ വ്യക്തമാക്കി. പ്രധാനമന്ത്രിയെ മുടന്തിയായ കുതിരയെന്ന് ഒരു കണ്‍സര്‍വേറ്റീവ് മന്ത്രി വിശേഷിപ്പിച്ചെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അവര്‍. ജി20 ഉച്ചകോടിക്ക് ജര്‍മനിയിലെ ഹാംബര്‍ഗിലാണ് പ്രധാനമന്ത്രി ഇപ്പോള്‍.

രണ്ടു വിധത്തില്‍ തെരഞ്ഞെടുപ്പ് ഫലത്തോട് പ്രതികരിക്കാം. തിരിച്ചടി സമ്മതിച്ച് പിന്മാറാം. അല്ലെങ്കില്‍ ധീരമായി മുന്നോട്ടു പോകാം. രണ്ടാമത്തെ നടപടിയാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്ന് അവര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുള്ള തീരുമാനം ശരിയായിരുന്നുവെന്നാണ് താന്‍ ഇപ്പോളും കരുതുന്നത്. വ്യത്യസ്തമായ ഒരു ഫലമായിരുന്നു പ്രതീക്ഷിച്ചിരുന്നതെന്നുെ അവര്‍ വ്യക്തമാക്കി. യുകെയ്ക്ക് സുസ്ഥിരമായ ഒരു സര്‍ക്കാര്‍ എന്ന ലക്ഷ്യത്തിനായാണ് താന്‍ പ്രവര്‍ത്തിക്കുന്നത്. ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ ശക്തമായ നിലപാടുകള്‍ സ്വീകരിക്കാന്‍ ഉദ്ദേശിച്ചാണ് ഇതെന്നും അവര്‍ പറഞ്ഞു.

അര്‍ജന്റീനയില്‍ നടക്കുന്ന അടുത്ത ജി20 ഉച്ചകോടിയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി പങ്കെടുക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് മേയ് ഇക്കാര്യം പറഞ്ഞത്. ഗാര്‍ഹിക പീഡനം, മാനസികാരോഗ്യം എന്നീ വിഷയങ്ങളില്‍ ക്വീന്‍സ് സ്പീച്ചില്‍ പ്രഖ്യാപിച്ച കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധയൂന്നുമെന്നും അവര്‍ വ്യക്തമാക്കി. ഹാംബര്‍ഗിലേക്കുള്ള യാത്രക്കിടെ വിമാനത്തില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു മേയ്.

മലയാളം യുകെ ന്യൂസ് ടീം.

സ്വകാര്യ ആശുപത്രിയിലെ നഴ്സിന് ലഭിക്കുന്നത് കേരള സർക്കാർ നല്കുന്നതിൻറെ ആറിലൊന്നു ശമ്പളം മാത്രം. കോട്ടയം എസ്.എച്ച്  ഹോസ്പിറ്റലിൽ 6500 രൂപയാണ് തുടക്കക്കാർക്ക് ലഭിക്കുന്ന ശമ്പളം. പാലായിലെ കാർമ്മൽ ഹോസ്‌പിറ്റൽ, മരിയൻ മെഡിക്കൽ സെൻറർ, ഭരണങ്ങാനം മേരിഗിരി, കോട്ടയം കാരിത്താസ്, ഭാരത്, മാതാ എന്നിവിടങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. ഇടുക്കി കട്ടപ്പന സെൻറ് ജോൺസിലും ഇതേ ശമ്പളം തന്നെ. തൊടുപുഴയിലും നെടുങ്കണ്ടത്തുമുള്ള ഹോസ്പിറ്റലുകളും നല്കുന്നത് തുച്ഛമായ ശമ്പളം മാത്രം. അതായത് ഒരു ദിവസം ജോലി ചെയ്താൽ 250 രൂപ പോലും നഴ്സിന് ലഭിക്കുന്നില്ല. സർക്കാർ സർവീസിൽ ജോലി ചെയ്യുന്ന നഴ്സിന് 27,000 രൂപ അടിസ്ഥാന ശമ്പളം ഉണ്ട്. അലവൻസുകൾ ഉൾപ്പെടെ 33,000 രൂപയോളം ലഭിക്കും ഇവർക്ക്. അതേ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ഉള്ള നഴ്സുമാർക്കാണ് അടിമകളെപ്പോലെ പണിയെടുത്തിട്ടും തുച്ഛമായ ശമ്പളം സ്വകാര്യ മേഖലയിൽ ലഭിക്കുന്നത്. കരുണയുടെ മാലാഖാമാർക്ക് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾ നല്കുന്ന ശമ്പളം സാക്ഷരകേരളത്തിനു നാണക്കേട് വിളിച്ചുവരുത്തുന്നു. യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ നേതൃത്വം നല്കുന്ന കേരളത്തിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന നഴ്സുമാരുടെ ശമ്പള വർദ്ധന ആവശ്യപ്പെട്ടുള്ള സമരം അനുദിനം ശക്തി പ്രാപിക്കുകയാണ്.

കോട്ടയം, ഇടുക്കി ജില്ലകളിൽ നഴ്സുമാരുടെ അസോസിയേഷൻറെ പ്രവർത്തനം ആരംഭ ദിശയിലാണ്. ഇവിടുത്തെ ഹോസ്പിറ്റലുകളിൽ നഴ്സുമാർ യൂണിയൻ ആരംഭിക്കാതിരിക്കാൻ മാനേജ്മെൻറുകൾ മുൻകരുതലുകൾ എടുത്തിട്ടുണ്ട്. മെയിൽ നഴ്സുമാരെ ജോലിക്ക് എടുക്കാതിരിക്കുക എന്നതാണ് പ്രധാന തന്ത്രം. ജോലി സ്ഥലത്തെ മാനസിക പീഡനം വഴിയും ഈ നീക്കങ്ങൾ മുളയിലെ നുള്ളുന്നതാണ് മാനേജ്മെൻറ് ശൈലി. തുടങ്ങിക്കഴിഞ്ഞാലോ പിന്നെ പ്രതികാര നടപടികളായി. നഴ്സുമാരെ സ്ഥലം മാറ്റിയും തമ്മിലടിപ്പിച്ചും യൂണിയനുകളെ ഇല്ലാതാക്കാനുള്ള ആസൂത്രിത ശ്രമങ്ങളും മാനേജ്മെന്റിൻറെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. യുണെറ്റഡ് നഴ്സസ് അസോസിയേഷൻ യൂണിറ്റുകൾ ആരംഭിച്ച മിക്ക ഹോസ്പിറ്റലുകളിലും UNA യുടെ ഭാരവാഹികൾക്ക് നേരെ പ്രതികാര നടപടികൾ ഉണ്ടായി. മാനേജ്മെന്റുകളുടെ വെല്ലുവിളിയെ അതിജീവിച്ച് സ്വകാര്യ മേഖലയിലെ നഴ്സുമാരെ ഒരു കുടക്കീഴിൽ അണിനിരത്താൽ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പ്രതിജ്ഞാബദ്ധമാണെന്ന് UNA യുടെ കോട്ടയം ജില്ലാ പ്രസിഡന്റ് സെബിൻ സി. മാത്യുവും ഇടുക്കി ജില്ലാ പ്രസിഡന്റ് ശ്രീകുമാർ എം. ഡിയും മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.

രണ്ടു വർഷം വരെ പരിചയമുളള നഴ്സ് പുതിയ ജോലിക്ക് ചേരുമ്പോഴും ട്രെയിനികളായിട്ടാണ് ഇവരെ പരിഗണിക്കുക. ഒരു വർഷത്തെ ട്രെയിനിംഗ് പീരിയഡ് കഴിഞ്ഞാൽ 8700 രൂപയോളം ലഭിക്കും. വർഷം തോറുമുള്ള ശമ്പള വർദ്ധന ലഭിക്കുന്നവർ ചുരുക്കം. കൂട്ടിയാൽ തന്നെ മാസം 100 രൂപ കിട്ടിയാലായി. അസുഖം വന്ന് ജോലിക്കു വരാതിരുന്നാൽ ആ ദിവസങ്ങളിൽ ശമ്പളമേയില്ല. ഒരു വർഷം ലഭിക്കുന്നത് 12 കാഷ്യൽ ലീവാണ്. അത് ഒന്നിച്ച് എടുക്കാമെന്നത് വ്യാമോഹം മാത്രം. ഓരോ മാസവും ഓരോ ലീവ് എടുക്കാനേ പാടുള്ളൂ എന്നത് പല സ്വകാര്യ ആശുപത്രികളിലും അലിഖിത നിയമമാണ്. കേരളത്തിലെ മറ്റു ജില്ലകളിലെ സ്ഥിതിയും വ്യത്യസ്തമല്ല.

മറ്റേണിറ്റി ലീവ് ഗവൺമെൻറ് നഴ്സിന് ആറുമാസമുള്ളപ്പോൾ സ്വകാര്യ മേഖലയിൽ 60 ദിവസം മാത്രം. പലർക്കും 45 ദിവസത്തിനുള്ളിൽ ജോലിക്കു കയറേണ്ടി വരുന്നു. നൈറ്റ് ഡ്യൂട്ടി ചെയ്യുന്നവർക്കും ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്കും അലവൻസുകൾ ഒന്നും തന്നെയില്ല. മിക്കവാറും ഹോസ്പിറ്റലുകൾക്ക് നഴ്സിംഗ് സ്കൂളുമുണ്ട്. ഇവിടെയും സ്റ്റുഡൻറ് നഴ്സുമാർക്ക് ദുരിതം സമ്മാനിക്കുന്ന മാനേജ്മെൻറുകൾ നിരവധിയാണ്. അസുഖം വന്ന സ്റ്റുഡൻറ് നഴ്സിനെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കി ഹോസ്പിറ്റലിൻറെ വരാന്തയിലെ ബെഡിൽ രക്ഷാകർത്താവ് എത്തി ചികിത്സാ ച്ചിലവ് അടയ്ക്കുന്നതു വരെ തിരിഞ്ഞു നോക്കാത്ത സംഭവവും കോട്ടയത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ഉണ്ടായി.

നഴ്സുമാരുടെ ശമ്പള വർദ്ധന പാവപ്പെട്ട രോഗികളുടെ ചികിത്സാഭാരം കൂട്ടുമെന്ന മുട്ടുന്യായമാണ് മാനേജ്മെൻറുകൾ പലതും മുന്നോട്ടു വയ്ക്കുന്നത്.സ്വകാര്യ മേഖലയിലുള്ള മിക്ക ആശുപത്രികൾക്കും വിദേശധന സഹായം ലഭിക്കുന്നുണ്ട്. ബഹുനിലക്കെട്ടിടങ്ങൾ പടുത്തുയർത്തി ബിസിനസ് ദിനംപ്രതി മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധാലുക്കളായ മാനേജ്മെൻറുകൾ നഴ്സുമാർക്ക് അർഹമായ ശമ്പളം നല്കണമെന്ന പൊതുജന വികാരം ഉയർന്നു കഴിഞ്ഞു. നഴ്സുമാർക്ക് ഒപ്പം അവരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പൊതുജനങ്ങളും സമര രംഗത്തേയ്ക്ക് എത്തിക്കഴിഞ്ഞു. UNA സംസ്ഥാന പ്രസിഡന്റ് ജാസ്മിൻ ഷായുടെ നേതൃത്വത്തിൽ പൊതു ജന പിന്തുണയോടെ സമരം ശക്തമായി മുന്നോട്ട് പോവുകയാണ്. സുപ്രീം കോടതി വിധി മാനിച്ചുകൊണ്ട് നഴ്സുമാരുടെ അടിസ്ഥാന ശമ്പളം ഏകീകരിക്കണമെന്നാണ് UNA ആവശ്യപ്പെടുന്നത്.

ഒരു കുടുംബത്തിന്റെ അടിസ്ഥാന ചിലവുകൾക്ക് ഉള്ള വരുമാനം നഴ്സിംഗ് ജോലിയിൽ നിന്ന് ലഭിക്കില്ലാ എന്ന ദയനീയ അവസ്ഥയാണ് ഇന്നു നിലവിലുള്ളത്. കഷ്ടപ്പെട്ട് സ്വരുക്കൂട്ടിയ പണം നല്കി അന്യ സംസ്ഥാനങ്ങളിൽ അഡ്മിഷൻ വാങ്ങി മക്കളെ പ്രതീക്ഷയോടെ പഠിക്കാൻ വിട്ട മാതാപിതാക്കൾ ഇന്ന് അങ്കലാപ്പിലാണ്. കേരളത്തിൽ സാമാന്യ ശമ്പളം പോലും ലഭിക്കാത്ത സാഹചര്യത്തിലാണ് നഴ്സുമാർ ജീവൻ പണയം വച്ചും പല വിദേശ രാജ്യങ്ങളിലെ സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിൽ ജോലി തേടി പ്പോകുന്നത്. നഴ്സിംഗ് പഠനത്തിനായി വിദ്യാദ്യാസ ലോൺ എടുത്തിട്ട് തിരിച്ചടയ്ക്കാനാവാതെ ബുദ്ധിമുട്ടുന്നവർ നിരവധിയാണ്. തൃപ്തികരമായ ശമ്പളം ലഭിക്കാത്തതിനാൽ പലരും നഴ്സിംഗ് മേഖല ഉപേക്ഷിച്ചു പോകുകയാണ്.

Related news… കരുണയുടെ മാലാഖാമാരുടെ സമരം ലോക ശ്രദ്ധ നേടുന്നു.. കേരളത്തിലെ നഴ്സുമാരെ പിഴിയുന്ന മാനേജ്മെൻറുകൾക്ക് മുന്നറിയിപ്പുമായി ജനകീയ കൂട്ടായ്മകൾ.. സമരത്തെ തകർക്കാൻ സംഘടിത ശ്രമം തുടരുന്നു.. കൂടുതൽ കരുത്തോടെ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ മുന്നോട്ട്..

Read more.. നഴ്സുമാര്‍ക്ക് പിന്തുണയുമായി വന്ന ഫുജൈറയിലുള്ള ജോയി അച്ചന്റെ ഫേസ്ബുക്ക് പോസ്റ്റിന് ജനപിന്തുണയേറുന്നു

 

മലയാളംയുകെ ന്യൂസ് ടീം

സ്റ്റോക്ക് ഓണ്‍ ട്രെന്റ് :  ‘വലിയൊരു ശൂലമെടുത്തൊരു ക്രൂരന്‍
ബലമായ് നെഞ്ചില്‍ ശ്ലീഹായെ
കുത്തികൊണ്ടവരോടിയൊളിച്ചു
എമ്പ്രാന്മാരായവരെല്ലാം
മാര്‍ത്തോമ്മാ കടലോരക്കാട്ടില്‍
കല്ലില്‍ വീണു പ്രാര്‍ത്ഥിച്ചു’
ഗുരുവിന്റെ മുറിവേറ്റ നെഞ്ചില്‍ തൊട്ടാലേ ഞാന്‍ വിശ്വസിക്കൂ എന്ന ശാഠ്യംപിടിച്ച തോമാ, ഗുരുവിനെപ്പോലെ കുന്തത്താല്‍ നെഞ്ചില്‍ മുറിവേറ്റുകൊണ്ട് തന്റെ രക്തത്താല്‍ ഉത്ഥിതനിലുളള വിശ്വാസത്തിന് പുതിയ സാക്ഷ്യം രചിച്ചതിന്റെ ഓര്‍മ്മയാണ് ദുക്‌റാന. ഒരു കാലത്ത് കേരളക്കരയില്‍ പ്രസിദ്ധമായിരുന്ന റമ്പാന്‍ പാട്ടില്‍ ഭാരതത്തിന്റെ ശ്ലീഹായായ മാര്‍ത്തോമ്മ ശൂലത്താല്‍ നെഞ്ചില്‍ കുത്തേറ്റു രക്തസാക്ഷിത്വം വരിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്നു. ‘തോരാതെ മഴപെയ്യുന്ന തോറാന’ എന്നു കാരണവന്മാരുടെ പഴമൊഴിയില്‍ പറയുന്ന ദുക്‌റാന, ലോകമെമ്പാടുമുളള മാര്‍ത്തോമാ നസ്രാണികളെ സംബന്ധിച്ചിടത്തോളം വെറുമൊരു ഓര്‍മ്മദിനമല്ല. മറിച്ച് അത് അവര്‍ക്ക് സ്വന്തം അപ്പന്റെ ഓര്‍മ്മതിരുനാളാണ്.

വിശ്വാസത്തില്‍ തങ്ങള്‍ക്ക് ജന്മം നല്കിയ, അതിനായ് ഭാരതമണ്ണില്‍ സ്വന്തം രക്തം ചിന്തി, വിശ്വാസത്തിന് സാക്ഷ്യം നല്കിയ അപ്പന്റെ തിരുനാളാണ് ദുക്‌റാന. പൗരസ്ത്യ സുറിയാനി യാമപ്രര്‍ത്ഥനയില്‍ തോമാശ്ലീഹയെ ഇന്ത്യക്കാരുടെ പിതാവ് എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. അപ്പന്റെ ഓര്‍മ്മദിനത്തില്‍ മക്കളെല്ലാവരും ഒരുമിച്ചുകൂടി പ്രാര്‍ത്ഥിക്കുകയും അപ്പനെകുറിച്ചുളള സ്‌നേഹസ്മരണകള്‍ പങ്കുവെയ്ക്കുകയും ചെയ്യുക എന്നത് നല്ല കുടുംബങ്ങളില്‍ ഉണ്ടായിരുന്ന ഒരു പാരമ്പര്യമാണ്.

ഇതുപോലെ ലോകമെമ്പാടുമുളള മാര്‍ത്തോമാ ക്രിസ്ത്യാനികൾ ദേവാലയത്തില്‍ ഒരുമിച്ചുകൂടി, വിശ്വാസത്തില്‍ തങ്ങളുടെ പിതാവായ തോമാശ്ലീഹായുടെ ധീരമായ രക്തസാക്ഷിത്വത്തിന്റെ ദീപ്ത സ്മരണകള്‍ പുതുക്കുന്ന, ഒന്നിച്ച് പ്രാര്‍ത്ഥിക്കുന്ന, മാദ്ധ്യസ്ഥം യാചിക്കുന്ന, ആ നല്ല അപ്പന്‍ കാണിച്ചുതന്ന ധീരമായ മാതൃക പിന്‍തുടരുമെന്ന് പ്രതിജ്ഞയെടുക്കുന്ന അവസരമാണ് ദുക്‌റാന തിരുന്നാള്‍.

ലോകത്തിന്റെ ഏതു കോണിലായാലും മലയാളികളെ സംബന്ധിച്ചു അവർ തങ്ങളുടെ വിശ്വാസത്തെ മുറുകെ പിടിക്കുവാനും അത് കുഞ്ഞുങ്ങളിലേക്ക് പകർന്നു നൽകുവാൻ എപ്പോഴും ശ്രമിക്കുന്നു എന്നത് ഒരു സത്യമാണ്. ഇത്തരത്തിൽ സ്റ്റോക്ക് ഓണ്‍ ട്രെന്റ് സീറോ മലബാര്‍ മാസ് സെന്ററിൽ ഭാരതത്തിന്റെ അപ്പസ്‌തോലനായ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാള്‍ ഭക്ത്യാദരപൂർവ്വം നടത്തപ്പെട്ടത്. ഉച്ചകഴിഞ്ഞ് 2.15 ന് എത്തിച്ചേര്‍ന്ന ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലിനെ ഇടവക വികാരി റവ.ഫാ. ജെയ്‌സണ്‍ കരിപ്പായി, സ്റ്റോക്ക് ഓൺ ട്രെന്റ് ട്രസ്റ്റിമാരായ റോയി ഫ്രാൻസിസ്, സുദീപ് എബ്രഹാം എന്നിവർക്കൊപ്പം ഇടവകാംഗങ്ങളും ചേര്‍ന്ന് ഹൃദ്യമായ സ്വീകരിച്ചു. തുടര്‍ന്ന് തിരുന്നാൾ കൊടിയേറ്റ്..  മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികനായി ആഘോഷപൂര്‍വമായ ദിവ്യബലി… ഫാ.ജയ്‌സണ്‍ കരിപ്പായി, ഫാ.അരുണ്‍ കലമറ്റത്തില്‍, ഫാ.ഫാന്‍സ്വാ പത്തില്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായിരുന്നു.

ദിവ്യബലിക്ക് ശേഷം ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ കുട്ടികള്‍ക്കായി വി. ഡൊമിനിക് സാവിയോയുടെ പേരില്‍ പുതിയതായി രൂപീകരിച്ച സംഘടനയായ ‘സാവിയോ ഫ്രണ്ട്‌സ് ഗ്രേറ്റ് ബ്രിട്ടന്റെ ‘ രൂപതാതല ഉദ്ഘാടനം അഭിവന്ദ്യ പിതാവ് നിര്‍വ്വഹിച്ചു. ‘പാപത്തേക്കാള്‍ മരണം ‘ എന്ന ഡൊമിനിക് സാവിയോയുടെ പ്രസിദ്ധമായ ആപ്ത വാക്യം ആണ് സംഘടനയുടെ ആപ്ത വാക്യവും ദര്‍ശനവും. ലദീഞ്ഞിനെ തുടർന്ന് കുരിശുകളുടെയും മുത്തുക്കുടകളുടെയും, വാദ്യമേളങ്ങളുടെയും അകമ്പടിയോടെ വിശുദ്ധന്റ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം. നൂറ് കണക്കിനാളുകള്‍ ഭക്തിപൂര്‍വ്വം പ്രദക്ഷിണത്തില്‍ പങ്ക് ചേർന്നപ്പോൾ സി.വൈ.എം ന്റെ ബാന്റ്, സ്‌കോട്ടീഷ് ബാന്റ് എന്നിവ അകമ്പടിയേകി.

[ot-video][/ot-video]

പ്രദക്ഷിണശേഷം സമാപനാശീര്‍വാദത്തോടെ തിരുക്കര്‍മ്മങ്ങള്‍ക്ക് സമാപനം കുറിച്ചു. തുടര്‍ന്ന് പൊതുസമ്മേളനവും സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെയും, കുടുംബ യൂണിറ്റുകളുടെയും സംയുക്ത വാര്‍ഷികാഘോഷവും നടന്നു. റവ.ഫാ.ജയ്‌സണ്‍ കരിപ്പായി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ തിരുനാള്‍ കമ്മിറ്റി കണ്‍വീനര്‍ സിറിള്‍ മാഞ്ഞൂരാന്‍ സ്വാഗതം ആശംസിച്ചു. വാര്‍ഷികാഘോഷങ്ങള്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്തു. റവ.ഫാ.അരുണ്‍ കലമറ്റത്തില്‍, സി.ലിന്‍സി, റോയി ഫ്രാന്‍സീസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സണ്‍ഡേ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ തോമസ് വര്‍ഗ്ഗീസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

[ot-video][/ot-video]

ഫാമിലി യൂണിറ്റ് ഓര്‍ഗനൈസര്‍ സിബി പൊടിപാറ, വിമന്‍സ് ഫോറം പ്രസിഡന്റ് ലിജിന്‍ ബിജു, സാവിയോ ഫ്രണ്ട്‌സ് ആനിമേറ്റര്‍ ജോസ് വര്‍ഗ്ഗീസ്,  സൺ‌ഡേ സ്കൂൾ പ്രതിനിധിയായി മോന്‍സി ബേബി, തുടങ്ങിയവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. സുദീപ് അബ്രഹാം നന്ദി പറഞ്ഞതോടുക്കൂടി പൊതുസമ്മേളനത്തിന് തിരശീലവീണു.

വെല്‍ക്കം ഡാന്‍സോട് കൂടി കലാപരിപാടികള്‍ക്ക്  ആരംഭം കുറിച്ചു. സൺ‌ഡേ സ്‌കൂൾ കുട്ടികളുടെയും സ്റ്റോക്ക് ഓൺ ട്രെന്റിൽ ഉള്ള കുടുംബ യൂണിറ്റുകളെയും ഉൾപ്പെടുത്തിയുള്ള ഡാന്‍സ്, സ്‌കിറ്റ്, പാട്ട് തുടങ്ങിയ കലാപരിപാടികള്‍… സൺ‌ഡേ സ്‌കൂൾ ക്ലാസുകളിൽ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി വിജയിച്ചവര്‍ക്കും, 100% ഹാജര്‍ ഉള്ളവർക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു. സമ്മാനദാനത്തിന് ശേഷം രുചികരമായ സ്‌നേഹവിരുന്നോടെ തിരുനാളാഘോഷങ്ങള്‍ സമാപനം കുറിച്ചു. തിരുനാൾ സാധാരണപോലെ നടത്തി നമ്മുടെ ജീവിതം പഴയപടി പോയാൽ തിരുനാളുകൾകൊണ്ട് ഒരു പ്രയോജനവും നമുക്ക് ലഭിക്കുകയില്ല. വിശുദ്ധ തോമാശ്ലീഹായുടെ ഓർമ്മനാളിൽ നമുക്കും ചില തീരുമാനങ്ങൾ നമ്മുടെ ജീവിതത്തിലും പകർത്തുമ്പോൾ പെരുന്നാൾ ആഘോഷങ്ങൾ അർത്ഥപൂർണ്ണമാകുന്നു.

കണ്ണാടിയില്‍ നോക്കി പുഞ്ചിരിച്ചാല്‍ പ്രതിഫലമായി നമുക്കും ഒരു പുഞ്ചിരി ലഭിക്കും. ലോകത്തെ നോക്കി പുഞ്ചിരിച്ചാല്‍ അതു തന്നെ നമുക്കും പ്രതിഫലമായി ലഭിക്കാതിരിക്കയില്ല. മറ്റുള്ളവര്‍ക്കുനേരെ നാം ഒരു വിരല്‍ ചൂണ്ടുമ്പോള്‍ നമ്മുക്ക് നേരെ മൂന്നു വിരലുകളാണ് തിരിഞ്ഞിരിക്കുന്നതെന്ന സത്യത്തിന് നേരെ കണ്ണടക്കുന്നവരാണ് നമ്മള്‍. തെറ്റായ വിധിയെഴുത്തുകള്‍ക്ക് മറ്റുള്ളവരെ ഇരയാക്കിയിട്ടുള്ളവരും തെറ്റായ വിധിയെഴുത്തുകള്‍ക്ക് ഇരയായിട്ടുള്ളവരുമാണ് നമ്മള്‍ ഓരോരുത്തരും.

‘വിധിക്കപ്പെടാതിരിക്കാന്‍ നിങ്ങളും വിധിക്കരുത്’ (മത്തായി : 7:1)

എന്ന വളരെ സ്പഷ്ടമായ ഒരു കല്പനയാണ് നമുക്ക് നല്കുന്നത്.

ചിലര്‍ എല്ലാം കാര്യങ്ങളെയും പുഞ്ചിരിയോടെ സമീപിക്കുന്നവരാണ്. മറ്റുചിലരാകട്ടെ, വളരെ പൊട്ടിത്തെറിക്കുന്ന സ്വാഭാവക്കാരും. ഇതില്‍ ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവരുടെ പ്രലോഭനങ്ങള്‍ അത്രയ്ക്ക് ശക്തമാണ്. കുറ്റം പറയാൻ മാത്രമല്ല മറിച്ച് നല്ല പ്രവർത്തികൾ ചെയ്‌ത്‌ മറ്റുള്ളവർക്ക് നാം മാതൃകയാവണം.. നമ്മുടെ ജീവിതത്തിലെ പോരായ്മകളെ നമ്മുക്ക് തിരുത്താം. മറ്റുള്ളവരുടെ കുറവുകള്‍ ദൈവത്തിനു സമര്‍പ്പിക്കാം. നമുക്ക് നന്മ പറയുന്നവരും നന്മ കാണുന്നവരുമാകാം. അങ്ങനെ ക്രിസ്തീയതയുടെ മഹിമ നമ്മുടെ ജീവിതത്തിലും നമ്മൾ ഉൾപ്പെടുന്ന സമൂഹത്തിലും പ്രതിഫലിക്കട്ടെ…

[ot-video][/ot-video]

RECENT POSTS
Copyright © . All rights reserved