ബിജോ തോമസ് അടവിച്ചിറ
മാർട്ടിൻ അച്ഛന്റെ അകാല വേർപാടിൽ തേങ്ങി പുളിങ്കുന്ന് ഗ്രാമം, ഇതു വരെയും മകന്റെ ദാരുണ അന്ത്യം അറിയാതെ തോമസ് സേവ്യർ എന്ന മാമച്ചൻ. വീട്ടിൽ അധികം ആളുകൾ വരുന്നത് കണ്ടു പ്രമേഹ ബാധിതനായി നടക്കാനുള്ള ശേഷി നഷ്ടപ്പെട്ടു ഹാളിനോട് ചേർന്നുള്ള മുറിയിൽ കിടക്കുന്ന മാമച്ചൻ മക്കളെ ഓരോ ഒരുത്തരായി വിളിച്ചു കാര്യം അന്വേഷിക്കുന്നു. വരുന്നവരോടെല്ലാം മകനെ കാണാതായ വിവരം പറഞ്ഞു തേങ്ങുന്ന മനസുമായി ഇരിക്കുന്ന മാമ്മച്ചനോട് മകന്റെ മരണവിവരം അറിയിക്കാൻ മക്കൾക്കോ വീട്ടിൽ വരുന്നവർക്കോ ധൈര്യം ഇല്ല.
സഹോദരി റോസമ്മയുടെ മകൾ എമിലിയുടെ കൊഞ്ചൽ കേൾക്കാൻ മാർട്ടിൻ അച്ഛൻ രണ്ടു ദിവസം കൂടുമ്പോൾ സഹോദരിയെ വിളിക്കാറുണ്ടായിരുന്നു, അടുത്ത മാസം നാട്ടിലേക്കു വരും എന്ന് കരുതിയ കുഞ്ഞുമോൻ (മാർട്ടിൻ) വരുന്നത് ക്രിസ്തുമസിലേക്ക് മാറ്റിയത് പറയാൻ ആയിരുന്നു അവസാനം വിളിച്ചത് എന്ന് സഹോദരിയുടെ തേങ്ങലോടുള്ള വാക്കുകൾ. ഇളയ സഹോദരി റീത്താമ്മ ലണ്ടനിലെ ഭികരാക്രമണം കണ്ടു കുഞ്ഞുമോനെ വിളിച്ചപ്പോൾ ഇവിടെ കുഴപ്പമൊന്നുമില്ലെന്നും തൊണ്ടവേദന കാരണം ബുദ്ധി മുട്ടാണെന്നു പറഞ്ഞു. കുർബാനക്ക് സമയമായതിനാൽ പിന്നീട് വിളിക്കാമെന്ന് പറഞ്ഞു വച്ചു. അതെ സമയം ചൊവ്വാഴ്ച്ച മുതൽ മാർട്ടിനെ കണ്ടില്ല എന്ന വിവരമാണ് എഡിൻബറോയിൽ നിന്നും തങ്ങൾക്കു കിട്ടിയതെങ്കിലും മാർട്ടിന്റെ ഫോണിൽ നിന്നും ബുധനാഴ്ചയും സഹോദരൻ തങ്കച്ചന്റെ ഫോണിലേക്കു വിളി വന്നു എന്ന് ഉപഭോകതാ കോടതി അംഗമായ തങ്കച്ചൻ സാക്ഷ്യപ്പെടുത്തുന്നു. അപ്പോൾ തനിക്കു ഫോൺ എടുക്കാൻ പറ്റാതിരുന്നത് മൂലം പിന്നീട് തിരിച്ചു വിളിച്ചെന്നും അപ്പോൾ ഫോൺ റിങ് ചെയുന്നതല്ലാതെ മറുപടി ഉണ്ടായില്ല.
10 വയസിൽ അൾത്താര ബാലനായി തുടങ്ങിയാണ് കൂട്ടുകാരും വീട്ടുകാരും കുഞ്ഞുമോൻ എന്ന് വിളിക്കുന്ന മാർട്ടിൻ വൈദികവൃത്തിയിൽ എത്തിപ്പെടുന്നത്. പത്താം ക്‌ളാസിൽ സെക്കന്റ് ക്ലാസ് മാത്രമുണ്ടായിരുന്ന മാർട്ടിൻ സെമിനാരിയിൽ ചേർന്ന ശേഷം ഉയർന്ന വിജയത്തോടെ പടവുകൾ ചവിട്ടിക്കയറിയത്. 80% മാർക്കോടെ എസ് ബി കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയ മാർട്ടിൻ വൈദികവൃത്തിയോടൊപ്പം പഠിക്കണമെന്ന ആഗ്രഹവും മനസിലുണ്ടായിരുന്നതിനാൽ ആണ് എഡിൻബൊറോ സർവകലാശാലയിൽ ഉപരി പഠനത്തിന് പോയത്. ആ സ്വപ്നങ്ങൾ പൂർത്തിയാക്കാൻ പക്ഷെ വിധിയുണ്ടായില്ല.
അകാലത്തിൽ നിലച്ച ആ ശബ്ദം, ഫാദർ മാർട്ടിന്റെ മനോഹരമായ ഒരു ഗാനാലാപനം കേൾക്കാം….
നല്ല ഗായകൻകൂടി ആയിരുന്ന മാർട്ടിൻ അച്ഛൻ ചങ്ങനാശേരി ചെത്തിപ്പുഴ തിരു:ഹൃദയ ദേവാലയത്തിൽ സഹ വികാരിയായി ഇരിക്കുമ്പോൾ ചെത്തിപ്പുഴ സർഗ്ഗ ക്ഷേത്രയുടെ ഒപ്പമുണ്ടായിരുന്നു എന്ന് ഡയറക്ടർ ഫാദർ അലക്സ് പ്രായിക്കളം പറഞ്ഞു . മാർട്ടിൻ അച്ഛന്റെ മരണകരണവും സംസ്കാരവും സംബന്ധിച്ച വിവരങ്ങൾക്കായി ജന്മനാടായ പുളിങ്കുന്നുകാർക്കൊപ്പം ചങ്ങനാശേരികാരും കാത്തിരിക്കുകയാണ്.
മാർട്ടിൻ അച്ഛന്റെ ബോഡി കിട്ടിയ ഈസ്റ്റ് ലോത്തിൻ കടപ്പുറം
വാഷിംഗ്ടണ്‍: ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിനു കീഴില്‍ കാലങ്ങളായി അമേരിക്കന്‍ ഭരണാധികാരികള്‍ അനുവര്‍ത്തിച്ചു വന്നിരുന്ന പല രീതികളും ഇല്ലാതാകുകയാണ്. ഏറ്റവും ഒടുവില്‍ വൈറ്റ് ഹൗസിലെ ഇഫ്താര്‍ വിരുന്നാണ് മുടങ്ങിയത്. റംസാനോട് അനുബന്ധിച്ച് വൈറ്റ് ഹൗസില്‍ ഇഫ്താര്‍ വിരുന്ന് ആദ്യമായി ഒരുക്കിയത് 1805ലായിരുന്നു. പിന്നീട് 1996ല്‍ ബില്‍ ക്ലിന്റണ്‍ പ്രസിഡന്റായിരുന്നപ്പോള്‍ പ്രഥമ വനിതയായിരുന്ന ഹിലരി ക്ലിന്റണ്‍ മുന്‍കയ്യെടുത്താണ് ഇഫ്താര്‍ വിരുന്ന് ഒരുക്കിയത്. പിന്നീടുള്ള എല്ലാ വര്‍ഷങ്ങളിലും ഈ പതിവ് തുടര്‍ന്നു വരികയായിരുന്നു.
ഇഫ്താറിന് പകരം ഈദ് സന്ദേശം മാത്രമാണ് വൈറ്റ് ഹൗസ് പുറപ്പെടുവിച്ചത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ ഈ വര്‍ഷം ആദ്യം തന്നെ ഇഫ്താര്‍ വിരുന്ന് ഉണ്ടാകില്ലെന്ന സൂചന നല്‍കിയിരുന്നു. ശനിയാഴ്ച ഈദ് ആശംസ അറിയിച്ചുകൊണ്ടുള്ള ഒരു പ്രസ്താവന അദ്ദേഹം പുറത്തിറക്കുകയും ചെയ്തിരുന്നു. എന്നാല്‍ അമേരിക്കയിലെ മുസ്ലീങ്ങള്‍ നേരിടുന്ന അതിക്രമങ്ങള്‍ക്കെതിരെ പ്രസ്താവന നടത്തിയ ബരാക്ക് ഒബാമയുടെ രീതിയേക്കാള്‍ ഏറെ വ്യത്യസ്തമാണ് ട്രംപ് ഭരണകൂടത്തിന്റെ ഈ സന്ദേശമെന്നും വിലയിരുത്തപ്പെടുന്നു.
ഹിലരി ക്ലിന്റണിന്റെ ആഭിമുഖ്യത്തില്‍ 1996ല്‍ നടത്തിയ ഇഫ്താറില്‍ 150 ആളുകളാണ് പങ്കെടുത്തത്. ഇസ്ലാമിക് ഹിസ്റ്ററി പഠിച്ചിരുന്ന ക്ലിന്റണിന്റെ മകള്‍ ചെല്‍സിയാണ് ഈ വിരുന്ന് നടത്താന്‍ പ്രേരിപ്പിച്ചത്. രണ്ട് തവണ പ്രസിഡന്റായ ജോര്‍ജ് ഡബ്ല്യു. ബുഷും തന്റെ കാലയളവില്‍ ഇഫ്താര്‍ വിരുന്നുകള്‍ മുടക്കിയിരുന്നില്ല. സെപ്റ്റംബര്‍ 11 ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പോലും മുടങ്ങാതിരുന്ന ഇഫ്താര്‍ ആണ് ട്രംപിനു കീഴില്‍ നിര്‍ത്തലാക്കിയിരിക്കുന്നത്.
ലണ്ടന്‍: പാര്‍ലമെന്റിലുണ്ടായ സൈബര്‍ ആക്രമണത്തിനു പിന്നില്‍ റഷ്യന്‍ ഹാക്കര്‍മാരാണെന്ന് സംശയം. എംപിമാരുടെയും പിയര്‍മാരുടെയും ഇമെയില്‍ അക്കൗണ്ടുകളാണ് ആക്രമണത്തിന് ഇരയായത്. ഹാക്കര്‍മാര്‍ക്ക് പിന്നില്‍ റഷ്യന്‍ സര്‍ക്കാരാണെന്ന് സംശയിക്കുന്നതായും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അന്വേഷണം പ്രാരംഭ ഘട്ടത്തിലായതിനാല്‍ ആക്രമണിത്തിനു പിന്നില്‍ ആരാണെന്ന് വ്യക്തമായി പറയാന്‍ കഴിയില്ല. എങ്കിലും മോസ്‌കോയാണ് ആക്രമണത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
വെള്ളിയാഴ്ചയാണ് ആക്രമണം സ്ഥിരീകരിച്ചത്. പാര്‍ലമെന്റ് അംഗങ്ങളുടെ 90 ഇമെയില്‍ അക്കൗണ്ടുകളിലാണ് ഹാക്കര്‍മാര്‍ നുഴഞ്ഞു കയറിയതെന്ന് പാര്‍ലമെന്റ് വക്താവ് പറഞ്ഞു. ഈ ആക്രമണത്തിനു പിന്നാലെ ബ്ലാക്ക്‌മെയില്‍ ശ്രമങ്ങള്‍ ഉണ്ടാകുമോ എന്ന ആശങ്കയും ഉണ്ട്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ എംപിമാരോട് ഇമെയില്‍ ഉപയോഗം തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. പ്രധാനമന്ത്രി തെരേസ മേയ്, ക്യാബിനറ്റ് മന്ത്രിമാര്‍ എന്നിവര്‍ ഉപയോഗിക്കുന്ന നെറ്റ് വര്‍ക്കിലാണ് ആക്രമണം ഉണ്ടായിരിക്കുന്നത്.
ഒരു ചെറിയ സംഘം ചെയ്ത ആക്രമണമല്ല ഇതെന്നു ഒരു രാജ്യമാണ് ആക്രമണത്തിനു പിന്നിലെന്നും ബ്രിട്ടീഷ് സുരക്ഷാ ഏജന്‍സികള്‍ വ്യക്തമാക്കി. റഷ്യക്കു പുറമേ നോര്‍ത്ത് കൊറിയ, ചൈന, ഇറാന്‍ എന്നീ രാജ്യങ്ങളും സംശയിക്കപ്പെടുന്നവയുടെ പട്ടികയില്‍ ഉണ്ട്. ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ സമയത്തും അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും റഷ്യയുടെ സൈബര്‍ ആക്രമണങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ലണ്ടന്‍: സാധാരണക്കാര്‍ക്ക് എന്‍എച്ച്എസിനോടുള്ള അതൃപ്തി വര്‍ദ്ധിക്കുന്നതായി പഠനം. നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് തെറ്റായ ദിശയിലാണ് സഞ്ചരിക്കുന്നതെന്ന് 70 ശതമാനം ആളുകള്‍ കരുതുന്നുവെന്നാണ് പഠനം വ്യക്തമാക്കുന്നത്. ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. സര്‍ക്കാര്‍ എന്‍എച്ച്എസിനു വേണ്ടി കാര്യമായി ഒന്നും ചെയ്യുന്നില്ലെന്നാണ് ഈ പഠനത്തിലൂടെ വ്യക്തമായതെന്ന് അസോസിയേഷന്‍ വിലയിരുത്തുന്നു. ഇന്ന് നടക്കുന്ന വാര്‍ഷിക പ്രതിനിധി സമ്മേളനത്തില്‍ ഈ റിപ്പോര്‍ട്ട് അവതരിപ്പിക്കും.
ബിഎംഎ നേതാവ് ഡോ.മാര്‍ക്ക് പോര്‍ട്ടര്‍ ചുമതലയില്‍ നിന്ന് ഒഴിയുന്ന സമ്മേളനം കൂടിയാണ് ഇത്. എന്‍എച്ച്എസ് ഈ വിധത്തിലായതിനു കാരണം രാഷ്ട്രീയമായ ഇടപെടലുകളാണെന്ന് വ്യക്തമാണെന്ന് അദ്ദേഹം പറയുമെന്നാണ് കരുതുന്നത്. സര്‍ക്കാരിന് ലോക നിലവാരത്തിലുള്ള എന്‍എച്ച്എസ് ആണ് വേണ്ടത്. എന്നാല്‍ അതിനായി നടത്തുന്നത് മൂന്നാം കിട സാമ്പത്തിക ഇടപാടുകളാണ്. പൊതുജനത്തെ ചെറുതായി കാണുന്ന സമീപനമാണ് ഇതെന്നും ബിഎംഎ അഭിപ്രായപ്പെടുന്നു.
ബിഎംഎ നടത്തിയ പോളില്‍ പങ്കെടുത്ത 43 ശതമാനം ആളുകളും എന്‍എച്ച്എസില്‍ അസംതൃപ്തി പ്രകടിപ്പിച്ചു. 33 ശതമാനം ആളുകള്‍ മാത്രമാണ് സേവനങ്ങളില്‍ തൃപ്തിയുണ്ടെന്ന് പറഞ്ഞത്. 2015ല്‍ നടത്തിയ സര്‍വേയില്‍ 21 ശതമാനം ആളുകള്‍ക്ക് മാത്രമായിരുന്നു സേവനങ്ങളില്‍ തൃപ്തിയില്ലായിരുന്നത്. 2016ല്‍ 37 ശതമാനവും അസംപ്തി അറിയിച്ചു. എന്‍എച്ച്എസിന്റെ ഭാവിയില്‍ ആശങ്കയുണ്ടെന്ന് 82 ശതമാനം ആളുകള്‍ അറിയിച്ചുവെന്നും സര്‍വേ പറയുന്നു.
ഫാ. ബിജു കുന്നയ്ക്കാട്ട്
മാനസികോല്ലാസത്തിനും നോരമ്പോക്കിനും സൗഹൃദം പങ്കുവെയ്ക്കാനും കഴിവു തെളിയിക്കാനുമൊക്കെയായി ആളുകള്‍ പലപ്പോഴും കളികളിലേര്‍പ്പെടാറുണ്ട്. വിജയികളെ കണ്ടെത്താനുള്ള അന്വേഷണത്തില്‍ കളി, മത്സരത്തിന്റെ തലത്തിയേക്ക് മാറുന്നു. ചില അവസരങ്ങളില്‍ ഈ കളികള്‍ മത്സരത്തിന്റെ തലവും കടന്ന് വാക്പോരിലേയ്ക്കും കയ്യാങ്കളിയിലേക്കും ചെന്നെത്താറുണ്ട്. ഒട്ടും ആരോഗ്യകരമല്ലാത്തതും തീര്‍ത്തും ഒഴിവാക്കേണ്ടതുമായ ഇത്തരം, ‘കളി കാര്യമാകുന്ന’ സന്ദര്‍ഭങ്ങള്‍ ഈ കഴിഞ്ഞ ദിവസങ്ങളിലും ഉണ്ടായി. ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ ചിരവൈരികളായ പാക്കിസ്ഥാന്‍ ഇന്ത്യയെ വലിയ വ്യത്യാസത്തില്‍ തോല്‍പിച്ചത് ഇന്ത്യന്‍ ആരാധകര്‍ക്ക് കനത്ത ക്ഷീണവും പാക്കിസ്ഥാന് ഇരട്ടി മധുരവും സമ്മാനിച്ചു. ജയിച്ച പാക്കിസ്ഥാന്‍ ടീമിന്റെ ആരാധകരുടെ അടക്കാനാവാത്ത നിരാശയുടെ വിങ്ങിപ്പൊട്ടലുകളും പരസ്പരമുള്ള വാക്പോരിലും പോലീസ് ഇടപെട്ട് പരിഹരിക്കേണ്ട തലത്തിലുള്ള ക്രമസമാധാന പ്രശ്നമായും വളരുകയും ചെയ്തു.
ഇന്ത്യ – പാക്കിസ്ഥാന്‍ ആരാധകര്‍ ചേരിതിരിഞ്ഞ് ഫൈനല്‍ മത്സരം നടന്ന ഓവലിലെ സ്റ്റേഡിയത്തിനു പുറത്തും മാഞ്ചസ്റ്ററിലും ലെസ്റ്ററിലും തമ്മിലടിച്ചതായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കളിക്കളത്തില്‍ ഒതുങ്ങി നില്‍ക്കേണ്ട കളി കളിക്കളത്തിനു പുറത്തേയ്ക്ക് കൈവിട്ടു പോകുന്നതിനെ തടയാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ആര് ആരെയാണ് തടയേണ്ടത് എന്ന് ചോദിച്ചാല്‍, നമ്മള്‍ നമ്മളെത്തന്നെയാണ് എന്നാണ് ഉത്തരം. എരിതീയില്‍ എണ്ണ ഒഴിക്കുന്ന രീതിയില്‍ ചില സെലിബ്രിറ്റികള്‍ തോറ്റ ടീമിനെ രൂക്ഷമായി വിമര്‍ശിക്കുന്ന രീതിയിലുള്ള കമന്റുകള്‍ ഇട്ടതും നിലവാരമില്ലാത്തതായിപ്പോയി. കളി കൈവിട്ടു പോകുന്നതെന്തുകൊണ്ടാണ്?
കളിയെ, ഒരു കളിയായി മാത്രം പലര്‍ക്കും കാണാന്‍ പറ്റാത്തതാണ് ഏറ്റവും പ്രധാന കാരണം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ കളിയെ നിറുത്തേണ്ടിടത്തു നിര്‍ത്താന്‍ പറ്റുന്നില്ല പലര്‍ക്കും. മാനസിക ഉല്ലാസത്തിനും വിനോദത്തിനുമായി കളിയെ ആസ്വദിക്കുന്നതിനു പകരം, അര്‍ഹിക്കുന്നതിനും മുകളിലായ സ്ഥാനം കൊടുക്കുമ്പോള്‍ ആസ്വാദനത്തിന്റെയും വിനോദത്തിന്റെയും തലം നഷ്ടപ്പെട്ടേക്കാം. കളി മുറുകുമ്പോള്‍ കാണികളുടെ ആവേശവും വര്‍ധിക്കുമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ‘സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിനു ചേരാത്ത ആവേശം കാണികളിലുണ്ടാകുമ്പോഴാണ് അത് വഴക്കിലേയ്ക്കും അക്രമത്തിലേയ്ക്കും വഴിമാറുന്നത്.
കളിയെ, കളിയായി മാത്രം കാണാന്‍ പഠിക്കുക. ആധുനിക ലോകത്തില്‍ ഓരോ കളിയെയും വളരെ ‘പ്രൊഫഷണലായി’ സമീപിക്കുന്ന ആളുകള്‍ എല്ലായിടത്തുമുണ്ട്. കായിക താരങ്ങളുടെ പ്രകടനങ്ങള്‍ സാങ്കേതികമായ രീതിയില്‍ വിലയിരുത്തുകയും നിരൂപണം നടത്തുകയും വിശകലനത്തിലൂടെ അപഗ്രഥിക്കുകയുമൊക്കെ ചെയ്യുന്നവരുണ്ട്. അത് അവരുടെ ജോലിയും കളിക്കാരുടെ സാങ്കേതിക മികവ് മെച്ചപ്പെടുത്തുന്നതിന് സഹായകരവുമാണ്. എന്നാല്‍ ഈ ജോലികളൊന്നുമില്ലാതെ വിനോദവും ആസ്വാദനവും മാത്രം ലക്ഷ്യമാക്കി കളി കാണേണ്ട ‘കാണികള്‍’ അവരുടെ ലക്ഷ്യങ്ങള്‍ മറന്ന് അനാവശ്യ ആവേശപ്രകടനങ്ങള്‍ നടത്തുന്നതും അതിന്റെ പേരില്‍ ഉണ്ടാക്കുന്ന കലാപങ്ങളുമാണ് ന്യായീകരിക്കാനാവാത്തത്.
കളിയുടെ ഈ കാര്യത്തിലെന്നപോലെ ജീവിതത്തിലും ചിലര്‍ ചെറിയ കാര്യങ്ങള്‍ക്ക് അനാവശ്യ പരിഗണന കൊടുത്ത് പൊല്ലാപ്പുകളില്‍ ചെന്നു ചാടുന്നവരുണ്ട്. ഒരാള്‍ തമാശ രൂപേണ പറയുന്ന കാര്യങ്ങളെ ആ രീതിയില്‍ മനസിലാക്കാതെ, ചിലപ്പോള്‍ ചില വാക്കുകളില്‍ കയറിപ്പിടിച്ച് വലിയ പ്രശ്നങ്ങളുണ്ടാക്കുന്നവര്‍. തമാശകളെ സഹൃദയ മനസ്സോടെ മനസിലാക്കാനും ആസ്വദിക്കാനും കഴിയുന്നതും ഇനി എന്തെങ്കിലും അതിലൊരു ദുഃസൂചന തോന്നിയാലും ഉടനെ പുറത്തു പ്രകടിപ്പിക്കാതെ ”നീയും അവനും മാത്രമായിരിക്കുമ്പോള്‍ ചെന്ന് തെറ്റ് ബോധ്യപ്പെടുത്തിക്കൊടുക്കുന്നതുമാണ്” (മത്താ 18: 15) ഹൃദയവികാസവും മാനസിക പക്വതയും നേടിയൊരാള്‍ ചെയ്യേണ്ടത്. ചെറിയ ഇഷ്ടക്കേടുകളില്‍ കലഹിക്കുകയും അടുത്ത നിമിഷത്തില്‍ എല്ലാം മറന്ന് കൂട്ടുകൂടുകയും ചെയ്യുന്ന കൊച്ചുകുട്ടികളുടെ നിസ്സാരമായ വഴക്കിനെ ഏറ്റുപിടിച്ച് പര്‍വ്വതീകരിച്ച് ശത്രുപക്ഷങ്ങളുണ്ടാക്കുന്ന മുതിര്‍ന്നവരും ഓര്‍ക്കേണ്ട പ്രധാന കാര്യമിതാണ് – ചെറിയ കാര്യങ്ങള്‍ക്കും പ്രസക്തിയില്ലാത്ത കാര്യങ്ങള്‍ക്കും അനാവശ്യ പരിഗണന കൊടുത്ത്, ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ച് ഉള്ള സ്നേഹവും സൗഹൃദവും നഷ്ടപ്പെടാതിരിക്കുക. മറ്റൊരാളുടെ മനസിനെയോ വികാരങ്ങളെയോ മുറിപ്പെടുത്തുന്ന തമാശകളും സംസാരങ്ങളും പ്രവര്‍ത്തനങ്ങളും സാഹചര്യം കണ്ടറിഞ്ഞ് ഒഴിവാക്കാന്‍ ശ്രമിക്കുന്നതും മാനസിക പക്വതയുടെയും മറ്റുള്ളവരോടുള്ള പരിഗണനയുടെയും ലക്ഷണമാണ്.
അഭിമാനത്തിന്റെ പേരിലായാലും ആഗ്രഹത്തിന്റെ പേരിലായാലും ഒരിടത്തും ആരുടെ മുമ്പിലും തോല്‍ക്കാനോ, തോല്‍വിയെ ഉള്‍ക്കൊള്ളാനുള്ള മനസിനെ രൂപപ്പെടുത്താനോ കഴിയാത്തതാണ് നമ്മുടെ മറ്റൊരു പ്രധാന പ്രശ്നം. ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരമൊക്കെ യുദ്ധമായി, അഭിമാന കാര്യമായി വാര്‍ത്തകള്‍ നമ്മുടെ മുമ്പിലവതരിപ്പിക്കുമ്പോള്‍ നാമും അറിയാതെ അതിരുവിടുന്ന ആവശേത്തിലേയ്ക്ക് വീണുപോകുന്നു. ഒരു മത്സരത്തിനിറങ്ങുന്ന രണ്ട് ടീമും ജയിക്കാന്‍ വേണ്ടി തന്നെയാണ് കളിക്കുന്നത്. അതിനായി കഴിവിന്റെ പരമാവധി ഉത്സാഹിക്കുകയും വേണം. എങ്കിലും ഏതെങ്കിലും ഒരു ടീമിനെ വിജയിക്കാനാവൂ. എപ്പോഴും ജയം മാത്രം സ്വപ്നം കാണുമ്പോഴാണ് തോല്‍വികള്‍ ഉള്‍ക്കൊള്ളാന്‍ കഴിയാതെ വരുന്നത്. കൂടുതല്‍ നന്നായി പ്രകടനം നടത്തുന്നവര്‍ വിജയം നേടും. ഒരിക്കല്‍ തോറ്റു എന്നു കരുതി അതു ലോകാവസാനമാകുന്നില്ല.
വിജയങ്ങളെപ്പോലെ തന്നെ തോല്‍വികളെയും ഉള്‍ക്കൊള്ളാന്‍ സാധിക്കുമ്പോഴാണ്, അപ്രതീക്ഷിതമായി കടന്നുവരുന്നതിനെയും സമചിത്തതയോടെ സ്വീകരിക്കാന്‍ കഴിയുമ്പോഴാണ് മനുഷ്യന്‍ മനുഷ്യനാകുന്നത്. പഠനത്തിലായാലും കരിയറിലായാലും ‘എപ്പോഴും ജയം’ എന്ന ഒറ്റ ചിന്തമാത്രം കുഞ്ഞുങ്ങളുടെ മനസില്‍ മാതാപിതാക്കള്‍ കുത്തിവയ്ക്കുന്നുണ്ടെങ്കില്‍, ഭാവിയില്‍ ഒരു പരാജയത്തെ മുമ്പില്‍ കാണുമ്പോള്‍ ഈ മക്കള്‍ ജീവിതത്തില്‍ പ്രത്യാശ നഷ്ടപ്പെടുന്നവരും ചിലപ്പോള്‍ ജീവിതം തന്നെ അവസാനിപ്പിക്കുന്നവരും ആയിത്തീര്‍ന്നേക്കാം. ഒരു പരാജയം വരുമ്പോള്‍ ‘സാരമില്ല’ എന്നുപറഞ്ഞ് പുഞ്ചിരിയോടെ ചുമലില്‍ തട്ടി ആശ്വസിപ്പിക്കാനും ‘അടുത്ത തവണ നമുക്ക് അത് നേടിയെടുക്കാന്‍’ കുറച്ചു കൂടി നന്നായി പരിശ്രമിക്കാ’മെന്ന് പറയാനും മാതാപിതാക്കള്‍ക്ക് കഴിയുമ്പോള്‍ അവര്‍ മക്കള്‍ക്ക് നല്‍കുന്നത് മനസിന് ആശ്വാസം മാത്രമല്ല, ഭാവിയെ പ്രതീക്ഷയോടെ നോക്കാനുള്ള ആത്മവിശ്വാസം കൂടിയാണ്. ഓട്ടമത്സരത്തിനുമുമ്പ് ഒരു കുട്ടി പ്രാര്‍ത്ഥിക്കുന്നത് കണ്ടപ്പോള്‍ മറ്റൊരു കുട്ടി ചോദിച്ചു. ”നീ എന്താണ് ദൈവത്തോട് പ്രാര്‍ത്ഥിച്ചത്, ജയിക്കാനുള്ള അനുഗ്രഹമാണോ?” കുട്ടി മറുപടി പറഞ്ഞു. ”ജയിപ്പിക്കണമേയെന്നല്ല, തോറ്റു പോയാലും അതിനെ ഓര്‍ത്ത് കരയാതിരിക്കാന്‍ അനുഗ്രഹിക്കണമേയെന്നാണ് ഞാന്‍ പ്രാര്‍ത്ഥിച്ചത്. നമ്മുടെ കുഞ്ഞുങ്ങളെയൊക്കെ ഇനി എന്നുമുതലാണ് ഇപ്രകാരമൊന്നു പ്രാര്‍ത്ഥിക്കാന്‍ ശീലിച്ചു തുടങ്ങുന്നത്?.
മത്സരങ്ങളില്‍ വിജയിക്കുന്നവരെയും ജീവിത രംഗങ്ങളില്‍ ഉയര്‍ച്ച നേടുന്നവരെയും നല്ല വാക്കുപറഞ്ഞ് അഭിനന്ദിക്കാന്‍ നമുക്കാവണം. നാം വിജയിക്കുകയും മറ്റുള്ളവര്‍ തോറ്റുപോവുകയും ചെയ്തെങ്കില്‍ തോറ്റവരെ സ്നേഹത്തോടെ ആശ്വസിപ്പിക്കാനും ‘സാരമില്ല, better luck next time’ എന്നു പറയാനും നമുക്കാവണം. എങ്കിലേ കളികള്‍ക്കു ശേഷവും സൗഹൃദവും പരസ്പര സ്നേഹവും നിലനില്‍ക്കുകയുള്ളൂ. പൊരുതിത്തോറ്റവര്‍ വിജയം നേടിയവരെ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുമ്പോള്‍ സത്യത്തില്‍ അവര്‍ കളിയില്‍ മാത്രം തോറ്റവരും മനസില്‍ തോല്‍ക്കാത്തവരുമാണ്. കളിയില്‍ മാത്രമല്ല, മനസിലും തോല്‍ക്കുന്നിടത്താണ് യഥാര്‍ത്ഥ തോല്‍വി സംഭവിക്കുന്നത്. കളികളില്‍ മാത്രമല്ല, ജീവിതത്തിലും ഇതുതന്നെയാണ് സത്യം. ജീവിത മത്സരങ്ങളില്‍ ഒപ്പം മത്സരിക്കുന്നവര്‍ മികച്ച നേട്ടങ്ങളുണ്ടാക്കുമ്പോള്‍ അവരെ അഭിനന്ദിക്കാന്‍ നമുക്കാവണം. ‘അസൂയ മൂത്ത അയല്‍ക്കാരന്റെ ദിവാസ്വപ്നങ്ങ’ളില്‍ കഴിയാതെ, വീഴ്ച പറ്റിയെങ്കില്‍ അതില്‍ മനം മടുക്കാതെ തോല്‍വിയെ പരിശോധിച്ച്, തോല്‍വിയുടെ കാരണം കണ്ടെത്തി അവയെ ഭാവിയില്‍ ഒഴിവാക്കാനുള്ള ഗൃഹപാഠം ചെയ്യുന്നെങ്കില്‍ സംശയിക്കേണ്ട, അടുത്ത വിജയം നിങ്ങളുടേതാണ്.
കയ്യാങ്കളിയിലേയ്ക്ക് പോകാതെ കാര്യങ്ങള്‍ പഠിക്കാനുള്ള മാര്‍ഗ്ഗമായി നമ്മുടെ കളികള്‍ മാറട്ടെ. നന്മയും അനുഗ്രഹവും നിറഞ്ഞ ഒരാഴ്ച സ്നേഹപൂര്‍വ്വം ആശംസിക്കുന്നു.
‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം – 52’ – സ്നേഹപൂര്‍വ്വം, ഫാ. ബിജു കുന്നയ്ക്കാട്ട്
എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍ സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.
ലണ്ടന്‍: ഹീറ്റ് വേവ് മൂലം ചൂട് വര്‍ദ്ധിച്ചിട്ടും യൂണിഫോമില്‍ കടുംപിടിത്തം തുടര്‍ന്ന സ്‌കൂളിനെതിരെ ആണ്‍കുട്ടികള്‍ നടത്തിയ പാവാട സമരം ഫലം കണ്ടു. കടുത്ത ചൂടുള്ള കാലാവസ്ഥയില്‍ ഇനി ഷോര്‍ട്‌സ് ധരിക്കാമെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. ചൂട് 30 ഡിഗ്രി വരെ ഉയര്‍ന്നതോടെ ഷോര്‍ട്‌സ് ധരിക്കാന്‍ അനുമതി ആവശ്യപ്പെട്ട് വിദാര്‍ത്ഥികള്‍ അധ്യാപകരെ സമീപിച്ചിരുന്നു. എന്നാല്‍ യൂണിഫോം നയം മാറ്റാന്‍ കഴിയില്ലെന്നായിരുന്നു സ്‌കൂള്‍ അധികൃതരുടെ നിലപാട്.
പെണ്‍കുട്ടികള്‍ പാവാട ധരിക്കുന്നുണ്ട്. തങ്ങള്‍ മാത്രമാണ് ചൂടില്‍ ഉരുകുന്നതെന്ന് കുട്ടികള്‍ പറഞ്ഞപ്പോള്‍ നിങ്ങള്‍ക്കും പാവാട ധരിക്കാമല്ലോ എന്ന പരിഹാസമായിരുന്നു മറുപടി. ഇതോടെ ആണ്‍കുട്ടികള്‍ പാവാട ധരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 30 ഓളം കുട്ടികള്‍ പാവാട ധരിച്ച് ക്ലാസിലെത്തി. സംഭവം വാര്‍ത്തയാകുകയും ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഇതോടെയാണ് ഇളവുകള്‍ വരുത്താന്‍ സ്‌കൂള്‍ തയ്യാറായത്.
ഇളവുകള്‍ വരുത്തിയെങ്കിലും അടുത്ത വര്‍ഷം മുതല്‍ മാത്രമേ ആണ്‍കുട്ടികള്‍ക്ക് ഷോര്‍ട്‌സ് ഉപയോഗിക്കാന്‍ കഴിയൂ. പ്രതിഷേധിച്ച കുട്ടികള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ ഉണ്ടാവില്ലെന്നും സ്‌കൂള്‍ വ്യക്തമാക്കി. ഷോര്‍ട്‌സിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് സ്‌കൂള്‍ അറിയിച്ചു. എന്നാല്‍ യൂണിഫോമില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടില്ലാത്തതിനാലാണ് അനുവദിക്കാന്‍ കഴിയാത്തതെന്നാണ് വിശദീകരണം.
ലണ്ടന്‍: യുകെയിലെ ഹൗസിംഗ് പ്രതിസന്ധി വരുന്ന വര്‍ഷങ്ങളില്‍ രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്. 2020 ഓടെ ഭവനരഹിതരാകാന്‍ ഇടയുള്ളത് പത്ത് ലക്ഷത്തിലേറെ കുടുംബങ്ങളാണെന്ന് പഠനം. ചാരിറ്റിയായ ഷെല്‍റ്റര്‍ നടത്തിയ പഠനമാണ് ഞെട്ടിക്കുന്ന ഈ വിവരം വെളിപ്പെടുത്തുന്നത്. ഉയരുന്ന വാടക, ബെനഫിറ്റുകള്‍ ഇല്ലാതാകുന്നത്, സോഷ്യല്‍ ഹൗസിംഗിന്റെ അഭാവം എന്നിവയാണ് ഇത്രയും കുടുംബങ്ങള്‍ വഴിയാധാരമാകാന്‍ കാരണമെന്ന് പഠനം പറയുന്നു.
കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങള്‍ക്ക് സ്വന്തമായി വീടുകള്‍ വാങ്ങാന്‍ കഴിയില്ല എന്നതു മാത്രമല്ല, സ്വകാര്യ മേഖലയിലെ വാടക നല്‍കാനുള്ള ശേഷിയും ഇല്ലാതാകും. ഇതോടെ വാടക വീടുകളില്‍ നിന്ന് കുടിയിറക്കലുകള്‍ വര്‍ദ്ധിക്കുകയും ഭവനരാഹിത്യം വര്‍ദ്ധിക്കുകയും ചെയ്യും. ഗ്രെന്‍ഫെല്‍ ടവര്‍ ദുരന്തത്തിനു ശേഷം ഓവര്‍ ഹൗസിംഗ് നയം പ്രഖ്യാപിക്കണമെന്ന് സര്‍ക്കാരിനു മേല്‍ ഉയരുന്ന സമ്മര്‍ദ്ദത്തിന് ഈ പഠനം ആക്കം കൂട്ടുമെന്നാണ് കരുതുന്നത്. കൗണ്‍സില്‍ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലെ സുരക്ഷാപ്പിഴവുകളാണ് ഗ്രെന്‍ഫെല്‍ ടവര്‍ ദുരന്തം സൂചിപ്പിക്കുന്നത്.
സോഷ്യല്‍ ഹൗസിംഗ് മേഖലയില്‍ വീടുകള്‍ ലഭിക്കാതെ വരുമ്പോള്‍ സ്വകാര്യ മേഖലയെ ആശ്രയിക്കേണ്ട ഗതികേടിലേക്ക് ജനങ്ങള്‍ പോകും. ഹൗസിംഗ് ബെനഫിറ്റുകള്‍ 2020 വരെ മരവിപ്പിച്ചിരിക്കുകയാണ്. ഇത് തുടരുന്നതോടെ ഒരാള്‍ക്ക് മാത്രം ജോലിയുള്ള 3,75,000 കുടുംബങ്ങള്‍ പെരുവഴിയിലേക്ക് ഇറക്കപ്പെടുമെന്നാണ് വിശദീകരിക്കപ്പെടുന്നത്. ഭിന്നശേഷിക്കാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ അനുസരിച്ച് വാടക വീടുകളില്‍ കഴിയുന്ന 2,11,000 കുടുംബങ്ങളും കുടിയിറക്കപ്പെടുമെന്നാണ് മുന്നറിയിപ്പ്.
ലണ്ടന്‍: വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകളില്‍ അസൈന്‍മെന്റുകള്‍ നല്‍കാറുണ്ട്. ഈ അസൈന്‍മെന്റുകള്‍ കുട്ടികളുടെ ഗവേഷണാഭിമുഖ്യം വര്‍ദ്ധിപ്പിക്കുന്നതിനും മറ്റുമായാണ് വിഭാവനം ചെയ്തിരിക്കുന്നത്. എന്നാല്‍ ലണ്ടനിലെ ഒരു സ്‌കൂള്‍ കുട്ടികള്‍ക്ക് നല്‍കിയ അസൈന്‍മെന്റ് കേട്ടാല്‍ ഞെട്ടും. ആത്മഹത്യാക്കുറിപ്പ് തയ്യാറാക്കാനാണ് അവര്‍ക്ക് നല്‍കിയ നിര്‍ദേശം. ഇംഗ്ലീഷ് ക്ലാസില്‍ ഷേക്‌സ്പിയറിന്റെ മാക്‌ബെത്ത് ഗ്രൂപ്പ് സ്റ്റഡീസിന്റെ ഭാഗമായി നല്‍കിയപ്പോളായിരുന്നു സംഭവം. ലേഡി മാക്‌ബെത്തിന്റെ ആത്മഹത്യയാണ് ഈ അസൈന്‍മെന്റിന് പ്രേരണയായതത്രേ!
കിഡ്ബ്രൂക്ക് തോമസ് റ്റാലിസ് സ്‌കൂളിലാണ് 60 കുട്ടികള്‍ക്ക് വിചിത്രമായ അസൈന്‍മെന്റ് കുട്ടികള്‍ക്ക് നല്‍കിയത്. അസൈന്‍മെന്റ് ലഭിച്ച ഒരു കുട്ടിയുടെ മൂന്ന് സുഹൃത്തുക്കള്‍ ആത്മഹത്യ ചെയ്തവരാണ്. ഈ അസൈന്‍മെന്റ് കുട്ടിക്ക് വലിയ മാനസിക സംഘര്‍ഷമാണ് സമ്മാനിച്ചതെന്ന് മാതാവ് അറിയിച്ചു. ഇതേക്കുറിച്ച് അറിഞ്ഞപ്പോള്‍ത്തന്നെ സ്‌കൂള്‍ അധികൃതരെ വിവരമറിയിച്ചിരുന്നുവെന്ന് അവര്‍ പറഞ്ഞു. സംഭവം വിവാദമായതോടെ സ്‌കൂള്‍ അധികൃതര്‍ മാപ്പപേക്ഷയുമായി രംഗത്തെത്തിയിട്ടുണ്ട്.
രണ്ട് ക്ലാസുകളിലെ കുട്ടികള്‍ക്ക് ഈ അസൈന്‍മെന്റ് ലഭിച്ചു. ചിലര്‍ അത് ചെയ്യുകയും ചെയ്തു. എന്നാല്‍ ഇവരില്‍ എത്ര കുട്ടികള്‍ വിഷാദ രോഗികളായിരിക്കാമെന്ന് രക്ഷിതാക്കള്‍ ആശങ്കപ്പെടുന്നു. ഇത്തരം ഒരു ജോലി ഇവരെ എങ്ങനെയായിരിക്കും സ്വാധീനിക്കുക എന്ന സംശയവും ഇവര്‍ ഉയര്‍ത്തുന്നുണ്ട്. ഷേക്‌സ്പിയര്‍ പഠിക്കുന്നത് നല്ലത് തന്നെ പക്ഷേ അതിന്റെ ഭാഗമായി ആത്മഹത്യാക്കുറിപ്പ് എഴുതിക്കുന്നത് അത്ര നല്ല പ്രവണതയല്ലെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. നടപടി എടുത്തിട്ടുണ്ടെന്നും ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും ഹെഡ്ടീച്ചര്‍ കരോളിന്‍ റോബര്‍ട്ട്‌സ് പറഞ്ഞു.
യുകെ മലയാളികളെ സംബന്ധിച്ചിടത്തോളം വിശ്വസിക്കാൻ പറ്റാത്ത ഒരു വാർത്തയുമായാണ് ഇന്നത്തെ പ്രഭാതം കണ്ടത്. എഡിൻബൊറോയിലെ മലയാളികൾ മാത്രമല്ല യുകെയിലുള്ള എല്ലാ മലയാളികളും ഞെട്ടലോടെയാണ് ഫാദർ മാർട്ടിന്റെ മരണവാർത്തയെ സ്വീകരിച്ചത്. ഇപ്പോഴും അതിന്റെ ഞെട്ടലിനിന്ന് മോചിതരല്ലാത്ത യുകെ മലയാളികൾ, മിക്ക സദസ്സുകളിലും ചർച്ച അച്ചനെക്കുറിച്ചു മാത്രം. എങ്കിലും മുൻ തീരുമാനപ്രകാരമുള്ള യുക്മ നാഷണൽ സ്പോർട്സ് ബിർമിങ്ഹാമിൽ നടക്കുകയുണ്ടായി. മാനം ഇരുണ്ടു കാണിച്ചു പേടിപ്പിച്ചു എങ്കിലും മഴയായി പെയ്തിറങ്ങാൻ മറന്നുപോയപ്പോൾ യുക്മ കായികമേളക്ക് അത് ഒരു അനുഗ്രഹമായി മാറുകയായിരുന്നു. രാവിലെ പതിനൊന്നര മണിയോടുകൂടി ഉത്‌ഘാടനം കുറിച്ച യുക്മ കായികമേള അതിന്റെ അവസാനം കൊടിയിറങ്ങിയപ്പോൾ ചാംബ്യൻ പട്ടം നിലനിർത്തി മികവ് തെളിയിച്ചവർ സ്റ്റോക്ക് ഓൺ ട്രെന്റുകാർ.
നൂറിൽപ്പരം അസോസിയേഷനുകൾ ഉള്ള യുക്മയിൽ ഒരിക്കൽ കൂടി എസ് എം എ കിരീടമുയർത്തിയപ്പോൾ തിളങ്ങിയത് മൂന്ന് വ്യക്തിഗത ചാംബ്യൻമാരുമായി സ്റ്റോക്ക് ഓൺ ട്രെന്റിലെ കുട്ടിപ്പട്ടാളം തന്നെ. റീജിണൽ കായികമേളയിൽ പെൺകുട്ടികളുടെ സബ് ജൂണിയർ വിഭാഗത്തിൽ വ്യക്തിഗത ചാംബ്യനായിരുന്ന അനീഷ വിനു, തന്റെ പതിവ് ആവർത്തിച്ചപ്പോൾ അൻപതു മീറ്റർ, നൂറ് മീറ്റർ, ലോങ്ങ് ജംബ് എന്നിവയിൽ ഒന്നാം സ്ഥാനത്തേക്ക് പറന്നുകയറുകയും 4 x 100 റിലേയിൽ ഒന്നാമതെത്തുകയും ചെയ്തപ്പോൾ സബ് ജൂനിയറിലെ വ്യക്തിഗത ചാംബ്യൻഷിപ്പിന് മറ്റൊന്ന് സംഭവിച്ചില്ല. മറ്റൊരു മിടുക്കി ഷാരോൺ ടെറൻസ്.. സ്പോർട്സിൽ വളരെയധികം താല്പര്യമുള്ള മാതാപിതാക്കൾ, എന്ത് ത്യാഗം ചെയ്തതും പരിപാടികളിൽ കുട്ടികളെ പങ്കെടുപ്പിച്ചപ്പോൾ വിരിഞ്ഞത് മറ്റൊരു ചാംബ്യൻ. ജൂണിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ നൂറ് മീറ്റർ, ഇരുന്നൂറ് മീറ്റർ, ലോങ്ങ് ജംബ് എന്നിവയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ ജൂണിയറിലെ വ്യക്തിഗത ചാംബ്യൻഷിപ് ഷാരോണിൽ എത്തിച്ചേർന്നു. കൂടാതെ 4 x 100 റിലേയിൽ ഒന്നാമതെത്തുകയും കൂടിയായപ്പോൾ എസ് എം യുടെ ഓവറോൾ ചാമ്ബ്യൻഷിപ്പിലേക്കുള്ള ദൂരം കുറഞ്ഞതായി.
എല്ലാവരെയും പിന്നിലാക്കി അന്പത് മീറ്റർ, നൂറു മീറ്റർ എന്നിവ കൂടാതെ ബോർഡ് ജംപിൽ ഒന്നാമതെത്തി ഏവരെയും ഞെട്ടിച്ച് കിഡ്‌സ് വിഭാഗത്തിൽ മൽസരിച്ച കുട്ടികുറുമ്പൻ റയൻ ജോബിയാണ്. കിഡ്‌സിലെ പെൺകുട്ടികളുടെ വിഭാഗത്തിൽ സിയന്ന സോണിയും ബോർഡ് ജംപിൽ ഒന്നാം സ്ഥാനം നേടി. സർവ്വകാലാവല്ലഭയായ ആഞ്ചലീന സിബിയാണ് മറ്റൊരു താരം. യുക്മ കലാമേളയിൽ എന്നല്ല സ്‌കൂൾ തലങ്ങളിൽ പോലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് ആഞ്ജലീന സിബി. കായികമേളയിൽ എണ്ണൂർ മീറ്ററിൽ ഒന്നാമതെത്തിയപ്പോൾ ലോങ്ങ് ജംപിൽ മൂന്നാം സ്ഥാനത്തെത്തി.
എടുത്തുപറയേണ്ട മറ്റൊരു നേട്ടം കരസ്ഥമാക്കിയത് നികിത സിബിയും ആങ്ങളയായ നോയൽ സിബിയും ചേർന്നാണ്. നികിത 200 മീറ്ററിൽ മൂന്നാമതെത്തിയപ്പോൾ നോയൽ സിബി നൂറ് മീറ്ററിലും അന്പത് മീറ്ററിലും മൂന്നാം സ്ഥാനം നേടിയെടുത്തു. എസ് എം എ യുടെ പ്രസിഡണ്ട് ഷോട്ട് പുട്ടിൽ മൂന്നാം സ്ഥാനം കരഗതമായപ്പോൾ വിജയത്തിന് ഇരട്ടി മധുരം. അഭിമാനിയ്ക്കാൻ ഒരു പിടി നേട്ടങ്ങളുമായി എസ് എം എ, സ്റ്റോക്ക് ഓൺ ട്രെന്റിന് യാത്രതിരിച്ചപ്പോൾ പ്രസിഡണ്ട് വിനു ഹോർമിസിന്റെയും സെക്രട്ടറി ജോബി ജോസിന്റെയും നേതൃത്വത്തിലുള്ള ഭാരവാഹികൾക്ക് ഇത് അഭിമാന നിമിഷം… കൂടുതൽ വാർത്തകൾ പിന്നീട്
ഇന്നലത്തെ വാർത്ത കാണുക…
ഇംഗ്ലണ്ടിലെ വിശ്വാസികൾക്ക് പള്ളികളിലെ കളക്ഷന് ഇനി മുതൽ മോഡേൺ ടെക്നോളജി ഉപയോഗിക്കാം. പള്ളികൾ കുർബാന മദ്ധ്യേയുള്ള പിരിവിനായി കാർഡ് ഉപയോഗിക്കാൻ പദ്ധതി തയ്യാറാക്കി. ഓഗസ്റ്റ് മുതൽ ഈ സംവിധാനം നടപ്പാക്കിത്തുടങ്ങും. തുടക്കത്തിൽ നാല്പത് പള്ളികളിലാണ് കാർഡ് പേയ്മെന്റ് പരീക്ഷിക്കുന്നത്. ചർച്ച് ഓഫ് ഇംഗ്ലണ്ടാണ് തങ്ങളുടെ കീഴിലുള്ള പള്ളികളിൽ കോണ്ടാക്റ്റ് ലെസ് കാർഡും പേയ്മെൻറ് ടെർമിനലും ഉപയോഗിച്ചുള്ള ചരിത്രപരമായ മാറ്റത്തിന് തുടക്കം കുറിക്കുന്നത്. നിലവിലുള്ള പ്ലേറ്റ് സംവിധാനം ഇതോടെ ഇല്ലാതാകും. ഹാർവെസ്റ്റ് ഫെസ്റ്റിവലിനും ക്രിസ്മസിനും പുതിയ കളക്ഷൻ സംവിധാനം ഉപയോഗിക്കും.
പുതിയ തലമുറ കാഷ് ഉപയോഗിക്കാൻ കാണിക്കുന്ന വിമുഖതയ്ക്ക് ഒരു പരിഹാരമായാണ് ഡിജിറ്റൽ സംവിധാനം ഒരുക്കുന്നതെന്ന് ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ നാഷണൽ സ്റ്റീവാർഡ്ഷിപ്പ് ഓഫീസർ ജോൺ പ്രെസ്റ്റൺ പറഞ്ഞു. ഏതൊക്കെ പള്ളികളിലാണ് പുതിയ സംവിധാനം നടപ്പാക്കുന്നതെന്ന് ഉടൻ തീരുമാനിക്കും. വിജയകരമാണ് എങ്കിൽ എല്ലാ രൂപതകളിലും ഇത് നടപ്പാക്കും. വിവാഹവേളകൾ, മാമ്മോദീസ ചടങ്ങുകൾ എന്നിവ നടക്കുമ്പോഴും ഡിജിറ്റൽ കളക്ഷൻ ഉപയോഗിക്കും. സ്ഥിരമായി പള്ളികളിൽ വരാത്തവർ ഇത്തരം ചടങ്ങുകൾക്ക് എത്തുമ്പോൾ കാഷ് കരുതാറില്ലാത്തതിനാൽ ഡൊണേഷൻ നല്കാൻ കാർഡ് ഉപയോഗിക്കാനാകും. ചാരിറ്റി മേഖലയിൽ നടത്തിയ ഡിജിറ്റൽ കളക്ഷൻ പരീക്ഷണം വൻ വിജയമായിരുന്നു. ബോക്സ് ഡൊണേഷനേക്കാൾ മൂന്ന് മടങ്ങ് തുക ഡിജിറ്റൽ സംവിധാനം വഴി ജനങ്ങൾ കൂടുതൽ നല്കി.