Main News

ടോം ജോസ് തടിയംപാട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെയുടെ നേതൃത്വത്തില്‍ നടത്തിയ ഈസ്റ്റര്‍ ചാരിറ്റിയിലൂടെ ലഭിച്ച 5344 പൗണ്ടിന്റെ സഹായം തൊടുപുഴ അറക്കുളം സ്വദേശി അനില്‍കുമാര്‍ ഗോപിയും, ഇടുക്കി മരിയാപുരം സ്വദേശി അച്ചു ടോമിയും ഇടുക്കിയിലെ സാമൂഹിക പ്രവര്‍ത്തകരുടെ സാനിധ്യത്തില്‍ ഇടുക്കി എംല്‍എ റോഷി അഗസ്റ്റിനില്‍ നിന്നും ഏറ്റുവാങ്ങി. കഴിഞ്ഞ വൃാഴാഴ്ച്ച ഇടുക്കി ചെറുതോണിയിലെ സ്റ്റോണേജ് ഹോട്ടലിലാണ് ചടങ്ങു നടന്നത്. തങ്ങളെ സഹായിച്ച മുഴുവന്‍ യുകെ മലയാളികള്‍ക്കും അച്ചുവും അനില്‍കുമാറും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറഞ്ഞു.
ഞങ്ങളുടെ ഈ എളിയ പ്രവര്‍ത്തനത്തിന് പിന്തുണ നല്‍കി സഹായിച്ച ജോബി സെബാസ്‌റ്യന്‍, കിരണ്‍ ജോസഫ്, ജോജി തോമസ്, ടോമി സെബാസ്റ്റിന്‍, മനോജ് മാത്യു, ആന്റോ ജോസ്, ബിനു ജേക്കബ്, മാര്‍ട്ടിന്‍ കെ ജോര്‍ജ്, ഡിജോ ജോണ്‍ പാറയനിക്കല്‍, ജെയ്‌സണ്‍ കെ തോമസ്, ടെന്‍സണ്‍ തോമസ് എന്നിവരെയും നന്ദിയേടെ സ്മരിക്കുന്നു.

അതോടൊപ്പം അച്ചു ടോമിക്കുവേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെയെ സമീപിച്ച കുറുപ്പ് അശോകയെയും (സുനില്‍ കുമാര്‍) അനില്‍കുമാര്‍ ഗോപിക്കു വേണ്ടി ഞങ്ങളെ സമീപിച്ച ഇടുക്കി മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.പി ഉസ്മാനെയും നന്ദി അറിയിക്കുന്നു.
വര്‍ഷങ്ങളായി വൃക്കകള്‍ തകരാറിലായത് കൊണ്ട് ഡായാലിസിസ് നടത്തികൊണ്ടിരിക്കുകായായിരുന്നു അനില്‍കുമാര്‍ എന്നാല്‍ ഇപ്പോള്‍ വൃക്കകള്‍ രണ്ടും പൂര്‍ണ്ണമായി തകരാറിയതുകൊണ്ടു മാറ്റി വയ്ക്കുക മാത്രമാണ് ജീവന്‍ നിലനിര്‍ത്താനുള്ള വഴി അതിനു ഭീമമായ തുക വേണ്ടിവരും.

അപൂര്‍വ രോഗത്തെ തുടര്‍ന്ന് കാഴ്ച നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ആറാം ക്ലാസില്‍ പഠിക്കുന്ന ഇടുക്കി പ്രിയ ദര്‍ശിനിമേട് സ്വദേശി അച്ചു ടോമിക്കും കണ്ണിനു ശസ്ത്രക്രിയ നടത്തണം അതിനു വേണ്ടിയായിരുന്നു ഞങ്ങള്‍ ഈസ്റ്റര്‍ ചാരിറ്റി നടത്തിയത്. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ എന്നു പറയുന്നത് ജീവിതത്തില്‍ ദാരിദ്രിവും കഷ്ട്ടപ്പാടും അനുഭവിച്ചവരുടെ ഒരു കൂട്ടായ്മയാണ് 2004 ല്‍ കേരളത്തിലുണ്ടായ സുനാമിക്ക് ഫണ്ട് പിരിച്ചു അന്നത്തെ മുഖൃമന്ത്രി ഉമ്മന്‍ ചാണ്ടിക്കു നല്‍കികൊണ്ടാണ് ഞങ്ങള്‍ ചാരിറ്റി പ്രവര്‍ത്തനം ആരംഭിച്ചത്. കഴിഞ്ഞ പതിനാലുു വര്‍ഷത്തെ എളിയ പ്രവര്‍ത്തനം കൊണ്ട് നാട്ടിലെ ഒട്ടേറെ പാവങ്ങളെ സഹായിക്കാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ട് അതിനു നല്ലവരായ യുകെ മലയാളികളോട് ഒരിക്കല്‍ കൂടി ഞങ്ങള്‍ നന്ദി പറയുന്നു.

ഞങ്ങള്‍ പിരിക്കുന്ന മുഴുവന്‍ തുകയും ചെക്കായി നേരിട്ട് ആളുകള്‍ക്ക് കൈമാറുകയാണ് ചെയ്യുന്നത്. ഞങ്ങള്‍ മറ്റൊരു സ്ഥാപനത്തിന്റെയും എജന്റായി പ്രവര്‍ത്തിക്കുന്നില്ല എന്നറിയിക്കുന്നു. ഞങ്ങള്‍ ഇതുവരെ നടത്തിയ സുതാരൃവും സതൃസന്ധവുമായ പ്രവര്‍ത്തനത്തിന് യുകെ മലയാളികള്‍ ഞങ്ങള്‍ക്കു നല്‍കിയ വലിയ പിന്തുണയ്ക്ക് ഞങ്ങള്‍ ഒരിക്കല്‍ കൂടി നന്ദി അറിയിക്കുന്നു. കഴിഞ്ഞ പതിനാലു വര്‍ഷത്തെ ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കളക്ഷനാണ് ഈ ചാരിറ്റിയിലൂടെ ലഭിച്ചിരിക്കുന്നത്. നാളെകളില്‍ ഞങ്ങള്‍ നടത്തുന്ന സല്‍ പ്രവര്‍ത്തികളില്‍ നിങ്ങളുടെ എല്ലാ പിന്തുണയും ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു. ഇടുക്കി ചാരിറ്റി ഗ്രുപ്പിനു നേതൃത്വം കൊടുക്കുന്നത് സാബു ഫിലിപ്പ്, ടോം ജോസ് തടിയംപാട്, സജി തോമസ് എന്നിവരാണ്. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെയുടെ ചാരിറ്റി അക്കൗണ്ട് ഈ മൂന്നു പേരുടെയും പേരിലാണ് പ്രവര്‍ത്തിക്കുന്നത്.

യുകെയില്‍ കമ്യൂണിസത്തിന് വളര്‍ച്ചയുണ്ടാകുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ മാര്‍ക്ക് കാര്‍ണി. സാങ്കേതികവിദ്യയുടെ വികാസവും അതുമൂലം തൊഴിലിടങ്ങള്‍ ഓട്ടോമേഷനിലേക്ക് മാറുകയും ചെയ്യുമ്പോളുണ്ടാകുന്ന തൊഴില്‍നഷ്ടം ജനങ്ങള്‍ക്കിടയില്‍ മാര്‍ക്‌സിസ്റ്റ് ആശയങ്ങള്‍ക്ക് വേരോട്ടമുണ്ടാക്കുമെന്നാണ് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണറുടെ ‘മുന്നറിയിപ്പ്’. സാങ്കേതികവിദ്യ തൊഴിലുകള്‍ കവര്‍ന്നെടുക്കുകയും വേതനത്തില്‍ കുറവുണ്ടാകുകയും അസമത്വം വളരുകയുമാണെങ്കില്‍ മാര്‍ക്‌സും എംഗല്‍സും ജനങ്ങള്‍ക്ക് കൂടുതല്‍ പ്രസക്തരാകും. വിദഗ്ദ്ധ മേഖലയിലെ തൊഴിലാളികള്‍ക്കും ഹൈടെക് മെഷീനുകള്‍ സ്വന്തമായുള്ളവര്‍ക്കും മാത്രം നേട്ടമുണ്ടാകാനിടയുള്ള സാഹചര്യമാണ് ഇത്.

തൊഴില്‍ രീതികളിലെ മാറ്റം ഫലപ്രദമായി ഉള്‍ക്കൊള്ളാന്‍ തൊഴിലാളികള്‍ക്ക് കഴിയണമെന്ന് നിര്‍ബന്ധമില്ലെന്നും കാനഡയില്‍ നടന്ന ഗ്രോത്ത് സമ്മിറ്റില്‍ കാര്‍ണി വ്യക്തമാക്കി. 18-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ഉണ്ടായ ആദ്യ വ്യവസായ വിപ്ലവത്തില്‍ തൊഴിലാളികള്‍ക്ക് കാര്യമായ നേട്ടങ്ങള്‍ ഉണ്ടായിരുന്നില്ല. 19-ാം നൂറ്റാണ്ടു വരെ ഇത് തുടര്‍ന്നിരുന്നു. ഏംഗല്‍സ് പോസ് എന്നറിയപ്പെടുന്ന വേതന സ്തംഭനത്തിന്റെ കാലമായിരുന്നു അത്. 150 വര്‍ഷം മുമ്പ് സാങ്കേതികതയുടെ സഹായത്തോടെ ഉദ്പാദനം വര്‍ദ്ധിച്ചു. എന്നാല്‍ ഇതിനോട് അനുബന്ധിച്ചുണ്ടായ തൊഴിലവസരങ്ങള്‍ക്ക് വൈദഗ്ദ്ധ്യം അത്ര ആവശ്യമില്ലാതിരുന്നതിനാല്‍ ശരാശരി ശമ്പളം വര്‍ദ്ധിച്ചില്ല. സാമ്പത്തിക പ്രതിസന്ധിക്കു ശേഷം ശരാശരി വേതനത്തിലെ വളര്‍ച്ചാനിരക്ക് കുറഞ്ഞതിന് കാരണം 19-ാം നൂറ്റാണ്ടിലെ സാഹചര്യങ്ങള്‍ പുനരവതരിച്ചതാണെന്നും കാര്‍ണി പറഞ്ഞു.

90 ശതമാനത്തിലേറെ ജനങ്ങളും ഓട്ടോമേഷന്‍ തങ്ങളുടെ ജോലികളെ ബാധിക്കില്ലെന്നാണ് ചിന്തിക്കുന്നതെന്ന് സര്‍വേകള്‍ പറയുന്നു. എന്നാല്‍ അത്രയും തന്നെ കമ്പനി മേധാവികള്‍ക്ക് എതിരഭിപ്രായമാണ് ഉള്ളത്. കമ്പ്യൂട്ടറുകള്‍ മധ്യനിര ജോലികളെ ബാധിക്കുമെന്ന് തന്നെയാണ് കാര്‍ണിയുടെ അഭിപ്രായം. നിയമസ്ഥാപനങ്ങള്‍ ഇപ്പോള്‍ത്തന്നെ രേഖകള്‍ പരിശോധിക്കുന്നതിനും മറ്റുമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ഉപയോഗപ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു. മുമ്പ് ജൂനിയര്‍ ലോയര്‍മാര്‍ ചെയ്തിരുന്ന ജോലിയാണ് ഇത്. ബാങ്കുകളും ഇതേ രീതി പിന്തുടരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസില്‍ കഴിഞ്ഞ ശനിയാഴ്ചയുണ്ടായ രാസായുധാക്രമണത്തില്‍ ബാഷര്‍ അല്‍ അസദിനുള്ള പങ്ക് സ്ഥിരീകരിക്കാന്‍ അമേരിക്കന്‍ ശ്രമം. ഒരു സൈനിക നടപടി സ്ഥിതിഗതികള്‍ കൈവിട്ടു പോകാന്‍ കാരണമാകുമെന്നതിനാല്‍ തെളിവുകള്‍ക്കായി ശ്രമിക്കുകയാണെന്ന് യുഎസ് ഡിഫന്‍സ് സെക്രട്ടറി ജെയിംസ് മാറ്റിസ് പറഞ്ഞു. സൈനിക നടപടി സംബന്ധിച്ച് അമേരിക്കന്‍ പ്രസിഡന്റ് മുതിര്‍ന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ അഭിപ്രായം തേടിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് വൈറ്റ് ഹൗസ് വക്താവ് സാറ സാന്‍ഡേഴ്‌സ് വ്യാഴാഴ്ച അറിയിച്ചത്. അസദ് ഭരണകൂടത്തിന് രാസായുധാക്രമണത്തില്‍ പങ്കുണ്ടോ എന്ന കാര്യം സ്ഥിരീകരിക്കാന്‍ കൂടുതല്‍ സമയം ആവശ്യമുണ്ടെന്ന് ജെയിംസ് മാറ്റിസ് യോഗത്തില്‍ പറഞ്ഞുവെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ സിറിയയെ ശിക്ഷിക്കണമെന്ന കാര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ അഭിപ്രായത്തോട് ഭരണകൂടത്തിന് എതിരഭിപ്രായമില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വൈറ്റ് ഹൗസ് യോഗത്തിനു ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുമായി ട്രംപ് സംസാരിച്ചിരുന്നു. രാസായുധാക്രമണങ്ങള്‍ക്ക് മറുപടി നല്‍കേണ്ടത് അനിവാര്യമാണെന്ന ധാരണയിയാണ് ഇരു നേതാക്കളും എത്തിച്ചേര്‍ന്നിരിക്കുന്നത്. ഡമാസ്‌കസില്‍ നടന്ന രാസായുധാക്രമണത്തിന് പിന്നില്‍ അസദും സിറിയന്‍ ഭരണകൂടവുമാണെന്നതില്‍ സംശയമില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. ഇതിനുള്ള തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും മാക്രോണ്‍ വ്യക്തമാക്കി.

കുട്ടികളുള്‍പ്പെടെ 50 പേരാണ് കഴിഞ്ഞ ശനിയാഴ്ചയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. നൂറുകണക്കിനാളുകള്‍ക്ക് വിഷബാധയേല്‍ക്കുകയും ചെയ്തു. ഇരകളായവരുടെ രക്തത്തിലും മൂത്രത്തിലും ക്ലോറിന്റെയും നെര്‍വ് ഏജന്റുകളുടെയും അംശം കണ്ടെത്തിയതായി അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എന്‍ബിസിയും സിഎന്‍എനും റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് ഭരണകൂടത്തിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകളാണ്. ഈ തെളിവുകള്‍ പ്രസിഡന്റ് ട്രംപിന് നല്‍കുമെന്നും അമേരിക്കന്‍ ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം സിറിയയില്‍ ആക്രമണം നടത്തുമെന്ന ട്വീറ്റില്‍ നിന്ന് ട്രംപ് മലക്കം മറിഞ്ഞു. മിസൈലുകള്‍ വരുന്നുവെന്നും തയ്യാറായിരിക്കാനും ആവശ്യപ്പെടുന്ന ട്വീറ്റില്‍ താന്‍ ആക്രമണത്തിനുള്ള ആഹ്വാനം നല്‍കിയിട്ടില്ലെന്ന വിശദീകരണവുമായി ട്രംപ് രംഗത്തെത്തിയിട്ടുണ്ട്.

ആശുപത്രികളില്‍ രോഗികള്‍ക്ക് മോശം ഭക്ഷണം വിതരണം ചെയ്യുന്നതിന് തടയിടുമെന്ന് ലേബര്‍ പാര്‍ട്ടി. ഇതിനായി നിയമ നിര്‍മ്മാണം നടത്തുമെന്നും ലേബര്‍ വ്യക്തമാക്കി. ദിവസത്തില്‍ ഒരു രോഗിയുടെ ഭക്ഷണത്തിനായി വെറും 3 പൗണ്ടില്‍ താഴെയാണ് ആശുപത്രികള്‍ ചെലവഴിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്ന സാഹചര്യത്തിലാണ് പുതിയ നിയമ നിര്‍മ്മാണം നടത്തുന്നത് സംബന്ധിച്ച പ്രഖ്യാപനവുമായി ലേബര്‍ പാര്‍ട്ടി രംഗത്ത് വന്നിരിക്കുന്നത്. ഭരണം ലഭിച്ചാലുടന്‍ ഇത് സംബന്ധിച്ച നടപടികള്‍ ആരംഭിക്കും. രോഗികള്‍ക്ക് മിനിമം നിലവാരത്തിലുള്ള ഭക്ഷണം നല്‍കുന്നത് നിര്‍ബന്ധമാക്കും. രോഗികള്‍ക്ക് നല്‍കുന്ന ഭക്ഷണം പോഷക സമൃദ്ധമാക്കുവാനുള്ള നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുന്നതായിരിക്കും പുതിയ നിയമം.

ജയിലുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മിനിമം നിലവാരത്തിലുള്ള ഭക്ഷണം മാത്രമെ വിതരണം ചെയ്യാവൂ എന്ന് നിയമം അനുശാസിക്കുന്നുണ്ട്. എന്നാല്‍ ഈ നിയമം ആരോഗ്യ മേഖലയ്ക്ക് ബാധകമല്ല. അതുകൊണ്ടു തന്നെ പല മെഡിക്കല്‍ ട്രസ്റ്റുകളിലും നിലവാരം കുറഞ്ഞ ഭക്ഷണമാണ് വിതരണം ചെയ്യുന്നതെന്ന് ലേബര്‍ ആരോപിച്ചു. രാജ്യത്തെ പകുതിയോളം ആശുപത്രികളില്‍ മോശം ഭക്ഷണ രീതിയാണ് പിന്തുടരുന്നതെന്ന് ബെറ്റര്‍ ഹോസ്പിറ്റല്‍ ഫുഡ് കാംമ്പെയിനുകള്‍ ആരോപിക്കുന്നു. ആശുപത്രി ഭക്ഷണ കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇക്കാര്യം പരിഗണിക്കേണ്ടതുണ്ടെന്നും കാംമ്പെയിനേഴ്‌സ് ആവശ്യപ്പെടുന്നു.

2016-17 കാലഘട്ടത്തില്‍ എന്‍എച്ച്എസ് രോഗികള്‍ക്കായി 144 മില്യണ്‍ മീല്‍സ് നല്‍കിയിരുന്നതായി ലേബര്‍ പാര്‍ട്ടി പുറത്ത് വിട്ട് കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ കണക്കനുസരിച്ച് ശരാശരി ഒരു രോഗിക്ക് വേണ്ടി ദിവസം ചെലവഴിക്കുന്നത് 11 പൗണ്ടാണെന്ന് വ്യക്തമാകുന്നു. 13 ഓളം ആശുപത്രികള്‍ ഇത് 5 പൗണ്ട് മാത്രമാണ്. ഗ്ലോസ്റ്റര്‍ റോയല്‍ ഹോസ്പിറ്റലാണ് ഏറ്റവും കുറഞ്ഞ പണം ചെലവഴിക്കുന്നത്. വെറും 2.61 പൗണ്ടാണ് ഈ ആശുപത്രി ഭക്ഷണത്തിനായി ചെലവാക്കുന്നത്. പോഷകാഹാരം രോഗത്തില്‍ നിന്ന് മുക്തി നേടാന്‍ ഏറെ സഹായിക്കുന്ന ഘടകമാണെന്ന് തിരിച്ചറിവ് ഞങ്ങള്‍ക്കുണ്ട്. അതുകൊണ്ടാണ് ചരിത്രത്തിലെ തന്നെ ആദ്യമായി എന്‍എച്ച്എസില്‍ മിനിമം ഫുഡ് സ്റ്റാന്‍ഡേര്‍ഡ് സംബന്ധിച്ച നിയമം കൊണ്ടു വന്നത്. നിലവില്‍ 10ല്‍ 9 റേറ്റിംഗാണ് ആശുപത്രികളിലെ ഭക്ഷണത്തിന് രോഗികള്‍ നല്‍കുന്നത്. നിലവാരം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമം തുടരുകയാണെന്നായിരുന്നു ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് വക്താവ് ഇതില്‍ പ്രതികരിച്ചത്.

സിറിയ വിഷയത്തില്‍ റഷ്യയും അമേരിക്കയും തമ്മില്‍ ഉരസലുകള്‍ തുടരുന്ന പശ്ചാത്തലത്തില്‍ ആണവയുദ്ധത്തിന്റെ സാധ്യതയേക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന ഡെഫ്‌കോണ്‍ വാണിംഗ് സിസ്റ്റം അപ്‌ഗ്രേഡ് ചെയ്തു. ആണവയുദ്ധത്തിന്റെ സാധ്യത എത്രമാത്രമെന്ന് വിലയിരുത്തുന്ന സംവിധാനമാണ് ഇത്. അഞ്ച് ലെവലുകളാണ് ഇതിനുള്ളത്. ഡെഫ്‌കോണ്‍ 5 ആണ് ഏറ്റവും കുറഞ്ഞ സാധ്യതയുള്ള മേഖല. ഡെഫ്‌കോണ്‍ 1 ആണവ ശക്തികള്‍ തമ്മിലുള്ള യുദ്ധത്തിന്റെ ഏറ്റവും സാധ്യതയുള്ള മേഖലയായി കണക്കാക്കുന്നു. ഇരുരാജ്യങ്ങളും തമ്മില്‍ ഇപ്പോളുണ്ടായിരിക്കുന്ന ഉരസലുകളുടെ പശ്ചാത്തലത്തില്‍ യുദ്ധ സാധ്യത ഡെഫ്‌കോണ്‍ 5ല്‍ നിന്ന് ഡെഫ്‌കോണ്‍ 4 ആയാണ് ഉയര്‍ത്തിയിരിക്കുന്നത്. അണുവായുധ ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന ഈ സംവിധാനത്തിന്റെ പ്രവര്‍ത്തന മേല്‍നോട്ടം ഒരു സ്വകാര്യ ഇന്റലിജന്‍സ് ഏജന്‍സിയാണ് നിര്‍വഹിക്കുന്നത്.

അടുത്തിടെ സിറിയയിലുണ്ടായ രാസായുധാക്രമണങ്ങള്‍ക്കു ശേഷമുണ്ടായ സ്ഥിതിവിശേഷം അമേരിക്കയും റഷ്യയും തമ്മില്‍ സംഘര്‍ഷത്തിനുള്ള സാധ്യതയാണ് തുറന്നിട്ടിരിക്കുന്നതെന്ന് ഡെഫ്‌കോണ്‍ പ്രസ്താവനയില്‍ പറഞ്ഞു. വിവിധയിടങ്ങളില്‍ നിന്ന് സൈനികനീക്കങ്ങളും ആരംഭിച്ചിരിക്കുന്നതിനാല്‍ ഉടന്‍ തന്നെ സിറിയയില്‍ ആക്രമണം ഉണ്ടായേക്കും എന്ന ധാരണയിലാണ് റഷ്യയും സിറിയയും നീങ്ങുന്നത്. റഷ്യയും അമേരിക്കയും വിഷയത്തില്‍ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. നടപടിയുണ്ടാകുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയപ്പോള്‍ ഏതാക്രമണത്തിനും ശക്തമായ പ്രതികരണമുണ്ടാകുമെന്ന് റഷ്യയും മറുപടി നല്‍കിയിട്ടുണ്ട്.

ഡെഫ്‌കോണ്‍ 4 പ്രഖ്യാപിച്ചതോടെ അമേരിക്കന്‍ സേനയുടെ സുരക്ഷാ സംവിധാനങ്ങളും ഇന്റലിജന്‍സ് സംവിധാനങ്ങളും കൂടുതല്‍ ശക്തമാക്കും. പ്രത്യക്ഷത്തില്‍ ആണവയുദ്ധത്തിന് സാധ്യതയില്ലെന്ന് വിലയിരുത്താമെങ്കിലും ലോകത്ത് നടക്കുന്ന കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ വേണ്ടി വരുന്നത് ഇത്തരം സാഹചര്യങ്ങളിലാണെന്നും ഡെഫ്‌കോണ്‍ അറിയിച്ചു. അമേരിക്കന്‍ ഗവണ്‍മെന്റുമായോ സൈന്യവുമായോ തങ്ങള്‍ക്ക് ബന്ധമൊന്നുമില്ലെന്നും ഡെഫ്‌കോണ്‍ വെബ്‌സൈറ്റ് അവകാശപ്പെട്ടു. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ സിറിയയില്‍ സൈനിക നടപടിക്ക് തയ്യാറെടുത്തു നില്‍ക്കുകയാണ്. സിറിയന്‍ ഭരണാധികാരി ബാഷര്‍ അല്‍ അസദിന് സംരക്ഷണവുമായി റഷ്യയും നിലകൊള്ളുന്നു. ഇത് മേഖലയില്‍ സംഘര്‍ഷത്തിന് കാരണമായിരിക്കുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാട് അനുകൂലമായാല്‍ മേഖല പൊട്ടിത്തെറിയിലേക്ക് നീങ്ങുമെന്ന് വിലയിരുത്തപ്പെടുന്നു.

ന്യൂസ് ഡെസ്ക്.

ക്രിപ്റ്റോ കറൻസി എന്ന ഡിജിറ്റൽ ഡീസെൻട്രലൈസ്ഡ്  ബിസിനസ് മോഡലിന് സ്വീകാര്യതയേറുന്നു. വിവേകത്തോടെ സമീപിച്ചാൽ വരും കാലങ്ങളിൽ ലോക സാമ്പത്തിക രംഗം നിയന്ത്രിക്കാൻ കഴിയുന്ന വൻ ശക്തിയായി ക്രിപ്റ്റോ കറൻസി മാറുമെന്ന് പുതിയ സംഭവ വികാസങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ബിറ്റ്കോയിനിന്റെയും മറ്റു ഡിജിറ്റൽ കറൻസികളുടെയും വിലയിൽ വന്ന വൻ ഏറ്റക്കുറച്ചിലുകൾ ഒരു താത്കാലിക പ്രതിഭാസം മാത്രമെന്ന സാമ്പത്തിക വിദഗ്ദരുടെ പ്രവചനം ശരിവച്ചുകൊണ്ടാണ് ലോകം പുതിയ പുതിയ ബിസിനസ് മോഡലിനെ പ്രാവർത്തികമാക്കാൻ ഒരുങ്ങുന്നത്.

യുകെയിൽ പ്രചാരത്തിലുള്ള ബിറ്റ്കോയിൻ 2.0 പ്രോട്ടോകോൾ വിഭാഗത്തിലുള്ള എത്തീരിയം ബ്ലോക്ക് ചെയിൻ അടിസ്ഥാനമായി മാർക്കറ്റ് ചെയ്യപ്പെട്ടിരിക്കുന്ന ക്രിപ്റ്റോ കാർബൺ ലോകമെമ്പാടും ചർച്ചാവിഷയമായി മാറിക്കൊണ്ടിരിക്കുകയാണ്. ഒരു ഡിജിറ്റൽ കറൻസി എന്നതിലുപരിയായി കൺസ്യൂമർ ഓറിയൻറഡ് ആയിട്ടുള്ള ക്രിപ്റ്റോ കറൻസിയാണ് ക്രിപ്റ്റോ കാർബൺ. ലണ്ടൻ ആസ്ഥാനമായുള്ള ക്രിപ്റ്റോ കാർബൺ  ഗ്ലോബൽ ലിമിറ്റഡ് ആണ് ഈ ഡിജിറ്റൽ കറൻസി ലോഞ്ച് ചെയ്തിരിക്കുന്നത്. മുഴുവൻ ക്രിപ്റ്റോ കാർബണും മൈൻ ചെയ്യപ്പെട്ടിട്ടുള്ളതിനാൽ ഇവ സ്വന്തമാക്കാൻ മൈനിംഗിനെ ആശ്രയിക്കേണ്ടതില്ല. 70 മില്യൺ ക്രിപ്റ്റോ കാർബണാണ് മാർക്കറ്റിൽ ലഭ്യമാകുന്നത്. പ്രധാനമായും ഷോപ്പിംഗ് ലോയൽറ്റി സ്കീം, കാഷ് ബാക്ക് പ്ലാറ്റ്ഫോം, റെഫറൽ കമ്മീഷൻ എന്നിവ വഴി ക്രിപ്റ്റോ കാർബൺ സ്വന്തമാക്കാം. ടെസ്കോ, സെയിൻസ്ബറി, കോസ്റ്റാ, കറിസ് പിസി വേൾഡ്, ആർഗോസ്, മാർക്ക് ആൻഡ് സ്പെൻസർ, പ്രൈമാർക്ക്, മദർകെയർ, ടോപ്ഷോപ്പ്, സ്പോർട്സ് ഡയറക്ട്, തോമസ് കുക്ക്, സിനിവേൾഡ് അടക്കമുള്ള നിരവധി സൂപ്പർമാർക്കറ്റുകളിലും ഷോപ്പുകളിലും റെസ്റ്റോറന്റുകളിലും ക്രിപ്റ്റോ കാർബൺ ഉപയോഗിക്കാം എന്നത് ഈ ഡിജിറ്റൽ കറൻസിയെ കൂടുതൽ ജനകീയമാക്കുന്നു. ക്രിപ്റ്റോ കാർബണിനെക്കുറിച്ചുള്ള വിവരങ്ങൾ www.cccrb.io എന്ന വെബ് സൈറ്റിലും CCRB ഷോപ്പിംഗ് ഡിസ്കൗണ്ടിനെക്കുറിച്ചുള്ള കാര്യങ്ങൾ www.beeone.co.uk എന്ന സൈറ്റിലും ലഭ്യമാണ്.

ഇതിനിടെ ഡിജിറ്റൽ കറൻസി മാർക്കറ്റിൽ വൻ കുതിച്ചു ചാട്ടത്തിന് നാന്ദി കുറിച്ച് 22 യൂറോപ്യൻ രാജ്യങ്ങൾ ബ്ലോക്ക് ചെയിൻ പാർട്ട്ണർഷിപ്പ് രൂപീകരിച്ചു. യൂറോപ്യൻ കമ്മീഷന്റെ “ഹൊറൈസോൺ 2020” എന്ന പ്രോജക്ടിന്റെ ഭാഗമായി 300 മില്യൺ യൂറോയാണ് ബ്ലോക്ക് ചെയിൻ റിസർച്ചിനായി ഉപയോഗിക്കുന്നത്. സാമൂഹിക, സാമ്പത്തിക, ടെക്നിക്കൽ മേഖലകളിൽ ബ്ലോക്ക് ചെയിൻ ടെക്നോളജി എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്ന് കണ്ടെത്തുകയാണ് ഇതിന്റെ ഉദ്ദേശ്യം. ഇതിന്റെ പ്രാരംഭ നടപടിയായി 80 മില്യൺ യൂറോ ഈ പ്രോജക്ടിനായി വകയിരുത്തിക്കഴിഞ്ഞു. ബൃഹത്തായ സിംഗിൾ ഡിജിറ്റൽ മാർക്കറ്റ് എന്ന ലക്ഷ്യം കൈവരിക്കുക എന്നതാണ് 22 യൂറോപ്യൻ രാജ്യങ്ങളുടെ പാർട്ണർഷിപ്പ് വഴി ശ്രമിക്കുന്നത്.

യൂറോപ്യൻ യൂണിയനിൽപ്പെട്ട മാൾട്ട ക്രിപ്റ്റോ കറൻസിയും ബ്ലോക്ക് ചെയിൻ ടെക്നോജിയും വൻതോതിൽ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചായ ബിനാൻസിനെ മാൾട്ട തങ്ങളുടെ സാമ്പത്തിക മേഖലയിലേയ്ക്ക് ക്ഷണിച്ചു കഴിഞ്ഞു. രാജ്യത്തെ നിയമങ്ങൾ ക്രിപ്റ്റോ കറൻസിയുടെ ഉപയോഗത്തിന് അനുസരണമായ രീതിയിൽ ഭേദഗതി ചെയ്യാനും മാൾട്ട നീക്കം തുടങ്ങിയിട്ടുണ്ട്. യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങൾ മുഴുവനായിത്തന്നെ ക്രിപ്റ്റോ കറൻസിയ്ക്കും ബ്ലോക്ക് ചെയിൻ ടെക്നോളജിയ്ക്കും സുതാര്യത വരുത്താനുള്ള കൂട്ടായ പരിശ്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ്.

യൂറോപ്യൻ നിയമങ്ങൾക്ക് അനുസൃതമായി കൃത്യമായി നിർവ്വചിക്കപ്പെട്ട മാതൃകകളിലൂടെ ബ്ലോക്ക് ചെയിൻ ടെക്നോളജി വഴിയുള്ള സേവനങ്ങൾ യൂറോപ്പിലെങ്ങും ലഭ്യമാകുന്ന അനുകൂലാന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് യൂറോപ്യൻ യൂണിയൻ പാർട്ണർഷിപ്പിന്റെ ഉദ്ദേശ്യമെന്ന് വിദഗ്ദർ പറഞ്ഞു. അനന്ത സാധ്യതകളുള്ള, വിശ്വാസ്യതയുള്ളതും വികേന്ദ്രീകൃതമായ, ഉപഭോക്താവിന് പ്രാധാന്യം നല്കുന്ന ബ്ലോക്ക് ചെയിൻ ബിസിനസ് മോഡൽ സാമ്പത്തിക മേഖലയിലും സാമൂഹിക രംഗത്തും ഉത്തേജനം പകരുന്നതാണെന്ന് പാർട്ണർഷിപ്പിന്റെ പ്രസ്താവന പറയുന്നു.

 

ലണ്ടനില്‍ നിന്ന് ബ്രിസ്‌റ്റോള്‍ വരെ ട്രെയിനില്‍ യാത്ര ചെയ്യാന്‍ പീക്ക് സമയങ്ങളില്‍ നല്‍കേണ്ട തുക ഏതാണ്ട് 218 പൗണ്ടോളം വരും. പക്ഷേ 340 മൈലുകള്‍ നീളുന്ന യാത്രക്ക് അത്രയൊന്നും തുക ആവശ്യമില്ലെന്ന് തെളിയിച്ചിരിക്കുകയാണ് 27കാരനായ ടോം ചര്‍ച്ച്. ട്രെയിന്‍ ടിക്കറ്റിന്റെ നിരക്ക് അല്‍പ്പം കൂടുതലാണെന്ന് തിരിച്ചറിഞ്ഞ ചര്‍ച്ച് തന്റെ യാത്ര കാറിലാക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. ഇതിനായി ഇയാള്‍ ഒരു സെക്കന്റ് ഹാന്റ് ഹോണ്ട സിവിക് കാര്‍ സ്വന്തമാക്കി. കാറിന്റെ റോഡ് ടാക്‌സും പെട്രോളിന്റെ പണവും ഉള്‍പ്പെടെ എല്ലാം കൂടി 218 പൗണ്ടിന്റെ താഴെ മാത്രമെ ചര്‍ച്ചിന് ചെലവഴിക്കേണ്ടി വന്നുള്ളു. ഇത്രയും ചെലവു ചുരുങ്ങിയ യാത്ര സാധ്യമാകുമെന്ന് ഒരുപക്ഷേ ചര്‍ച്ച് പോലും കരുതിക്കാണില്ല.

ട്രെയിന്‍ ടിക്കറ്റിന് വേണ്ടി ഒരാള്‍ റെഡിറ്റില്‍ അന്യായമായ തുകയ്ക്ക് വില്‍ക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതാണ് ചര്‍ച്ചിനെ യാത്രക്കായി മറ്റു മാര്‍ഗങ്ങള്‍ തെരഞ്ഞടുക്കാന്‍ പ്രേരിപ്പിച്ചത്. അത്രയും തുകയ്ക്ക് ടിക്കറ്റ് വില്‍ക്കാന്‍ ശ്രമിക്കുന്നത് കണ്ടപ്പോള്‍ സങ്കടം തോന്നി കാരണം ആ ടിക്കറ്റില്‍ പറഞ്ഞിരിക്കുന്ന അതേ സ്ഥലത്തേക്കായിരുന്നു എനിക്കും പോകേണ്ടിയിരുന്നത് ചര്‍ച്ച് പറയുന്നു. ഗംട്രീയില്‍ (Gumtree) യില്‍ നിന്ന് സെക്കന്റ് ഹാന്റ് കാര്‍ വാങ്ങി യാത്ര ചെയ്യാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് വെബ്‌സൈറ്റില്‍ നിന്നും 1997 മോഡല്‍ ഒരു ഹോണ്ട സിവിക് കാര്‍ കണ്ടെത്തി. ഇതിനായി വെറും 80 പൗണ്ടാണ് അദ്ദേഹം മുടക്കിയത്. റോഡ് ടാക്‌സ് ഇനത്തില്‍ 81.38ഉം പെട്രോളിനായി 25 പൗണ്ടും ചെലവായി. ഇത് ട്രെയിന്‍ ടിക്കറ്റിനേക്കാള്‍ വളരെ കുറവാണ്. കുറച്ച് ബുദ്ധിമുട്ടുകള്‍ നേരിട്ടെങ്കിലും ലേറ്റസ്റ്റ്ഡീല്‍സ് എന്ന വെബ്‌സൈറ്റിന്റെ സ്ഥാപകന്‍ കൂടിയായ ചര്‍ച്ചിന് സ്വന്തമായി ഒരു കാര്‍ ലഭിക്കുകയും ചെലവ് കുറഞ്ഞ യാത്ര നടത്താനും കഴിഞ്ഞുവെന്നത് വലിയ കാര്യമാണ്.

1997 മോഡല്‍ ഹോണ്ട സിവിക് കുറച്ച് പഴയതാണെന്ന കാര്യം മാറ്റിവെച്ചാല്‍ ഉപയോഗിക്കാന്‍ സുഖമുള്ള വാഹനമാണെന്ന് ചര്‍ച്ച് പറയുന്നു. വളരെ ചെറിയ എഞ്ചിന്‍ ആയതുകൊണ്ട് റോഡ് ടാക്‌സിന്റെ കാര്യത്തിലും വലിയ ഇളവുണ്ടാകും. ആറ് മാസം വെറും 82.38 പൗണ്ടാണ് ഈ കാറിന് റോഡ് ടാക്‌സ് ഇനത്തില്‍ നല്‍കേണ്ടി വരിക. യാത്രയ്ക്കായി എനിക്ക് ആകെ ചെലവായ തുക 206.81 കൂടാതെ ഇപ്പോള്‍ ഒരു കാറും സ്വന്തമായുണ്ട് ചര്‍ച്ച് പറയുന്നു. ചില സമയങ്ങളില്‍ പണം ലാഭിക്കാന്‍ മാറി ചിന്തിക്കേണ്ടതുണ്ടെന്ന് ഇയാള്‍ പറയുന്നു. എന്നാല്‍ പീക്ക് സമയത്തിന് മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെങ്കില്‍ കുറഞ്ഞ തുകയ്ക്ക് ട്രെയിന്‍ യാത്ര സാധ്യമാകുമായിരുന്നുവെന്ന് അദ്ദേഹം സമ്മതിക്കുന്നുണ്ട്. കാര്‍ വാങ്ങിക്കുന്നതിനും മറ്റുമായി ഉണ്ടായ സമയനഷ്ടം ട്രെയിനില്‍ യാത്ര ചെയ്താല്‍ ഒഴിവാക്കാമായിരുന്നു. കൂട്ടുകാര്‍ക്കൊപ്പം ചെലവഴിക്കാനുള്ള സമയമാണ് ടോമിന് നഷ്ടമായിരിക്കുന്നതെന്നും ലണ്ടനില്‍ നിന്നും ബ്രിസ്‌റ്റോള്‍ വരെ സര്‍വീസ് നടത്തുന്ന ഗ്രേറ്റ് വെസ്‌റ്റേണ്‍ റെയില്‍വേ അധികൃതര്‍ പ്രതികരിച്ചു.

ബിനോയി ജോസഫ്

ഏവരുടെയും പ്രശംസ പിടിച്ചു പറ്റുന്ന വ്യക്തിത്വവുമായി പ്രസരിപ്പോടെ പാറി നടന്ന ആ മാലാഖ യാത്രയാവുകയാണ്.. സ്വർഗ്ഗീയാരാമത്തിലെ വിശിഷ്ട പുഷ്പമായി വിരാജിക്കുവാൻ.. നോട്ടിംങ്ങാമിലെ സമൂഹത്തെ തീരാ ദു:ഖത്തിലാഴ്ത്തി ഏപ്രിൽ അഞ്ചാം തിയതി വ്യാഴാഴ്ചയാണ് ആൽഫിൻ എലിസബത്ത് എബ്രാഹാം അകാലത്തിൽ വേർപിരിഞ്ഞത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് നോട്ടിംങ്ങാം ക്വീൻസ് മെഡിക്കൽ സെന്ററിൽ വച്ചായിരുന്നു മരണം സംഭവിച്ചത്. നോട്ടിംങ്ങാം യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ എൻഎച്ച്എസ് ട്രസ്റ്റിലെ കൺസൽട്ടന്റായ ഡോ.അബ്രാഹാം നെടുവംകുന്നേലിന്റെയും മേരിയുടെയും മകളാണ് ആൽഫിൻ. നോട്ടിംങ്ങാം ദി ബെക്കറ്റ് സ്കൂൾ സിക്ത്  ഫോം വിദ്യാർത്ഥിനിയായ ആൽഫിന് ഒരു സഹോദരനുണ്ട് ആഷ് ലി.

പഠന രംഗത്തും കലാ സാമൂഹ്യ രംഗങ്ങളിലും പ്രതിഭ തെളിയിച്ച ആൽഫിന്റെ വേർപാട് നോട്ടിംങ്ങാം സമൂഹത്തെയാകെ ദു:ഖത്തിലാഴ്ത്തി. തങ്ങളോട് കളി പറഞ്ഞും ചിരിച്ചുല്ലസിച്ചും നടന്ന പ്രിയപ്പെട്ടവളായ ആൽഫിന്റെ വേർപാട് അദ്ധ്യാപകർക്കും  കൂട്ടുകാർക്കും ഇനിയും വിശ്വസിക്കാനായിട്ടില്ല.   സംഗീതത്തെ ജീവനോളം സ്നേഹിച്ച ആൽഫിന് പിയാനോയും വയലിനും ഒക്കെ ജീവിതത്തിന്റെ ഭാഗമായിരുന്നു. പാഠ്യേതര പ്രവർത്തനങ്ങളിൽ കൂട്ടുകാരോടൊപ്പം എന്നും പങ്കെടുത്തിരുന്ന ആൽഫിൻ നോട്ടിംങ്ങാമിലെ ഇംഗ്ലീഷ് കമ്യൂണിറ്റിയിലും അറിയപ്പെടുന്ന വ്യക്തിത്വമായിരുന്നു.

നോട്ടിംങ്ങാമിലെ സെന്റ് ബർണാബാസ് കത്തീഡ്രലിലെ അൾത്താര സർവീസിലെ ടീമംഗമായിരുന്ന ആൽഫിൻ എലിസബത്ത് എബ്രഹാം, കമ്യൂണിറ്റിയുടെ എല്ലാ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. താൻ ശുശ്രൂഷ ചെയ്ത ബലിപീഠം സാക്ഷിയാക്കി  തന്റെ ഉറ്റവരോടും സ്നേഹിതരോടും ആൽഫിൻ യാത്ര പറയും. ഏപ്രിൽ 14 ശനിയാഴ്ച രണ്ടു മണിക്ക്  ആൽഫിന്റെ സംസ്കാര ശുശ്രൂഷകൾ സെന്റ് ബർണാബാസ് കത്തീഡ്രലിൽ നടക്കും. തുടർന്ന് ഭൗതിക ശരീരം ബ്രാംകോട്ട് ക്രെമറ്റോറിയത്തിലേയ്ക്ക് കൊണ്ടു പോകും. സംസ്കാര ശുശ്രൂഷകളിൽ പങ്കെടുക്കുന്നവർ പുഷ്പങ്ങൾ അർപ്പിക്കേണ്ടതില്ലെന്നും ചാരിറ്റബിൾ ഡൊണേഷനുകൾ AW Lymn ഫ്യൂണറൽ സർവീസിന് കൈമാറാവുന്നതാണെന്നും ആൽഫിന്റെ കുടുംബം അറിയിച്ചു. ആൽഫിന്റെ ഇഷ്ട നിറമായിരുന്ന റെഡ് തീമിലുള്ള വസ്ത്രങ്ങൾ സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നവർ അണിയുന്നത് അഭികാമ്യമാണെന്നും കുടുംബം പറഞ്ഞു.

ആൽഫിൻ എലിസബത്ത് എബ്രാഹാമിന്റെ ആകസ്മിക വിയോഗത്തിൽ ദുഃഖാർത്തരായ കുടുംബാംഗങ്ങളുടെയും ബന്ധുമിത്രാദികളുടെയും വേദനയിൽ മലയാളം യുകെ ന്യൂസ് ടീമും പങ്കുചേരുന്നു.

 

സംസ്കാര ശുശ്രൂഷ നടക്കുന്ന നോട്ടിങ്ങാം സെന്റ് ബർണാബാസ് കത്തീഡ്രലിന്റെ അഡ്രസ്

Cathedral Church of St. Barnabas, Derby Road, Nottingham, NG1 5AE

സിറിയയില്‍ ജനങ്ങള്‍ക്കു മേലുണ്ടാകുന്ന രാസായുധാക്രമണങ്ങളില്‍ തിരിച്ചടിക്കൊരുങ്ങി ബ്രിട്ടന്‍ സൈനികനീക്കം ആരംഭിച്ചതായി റിപ്പോര്‍ട്ട്. സിറിയയിലെ സൈനിക കേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ ബ്രിട്ടീഷ് മുങ്ങിക്കപ്പലുകള്‍ തയ്യാറായതായി ഗവണ്‍മെന്റ് വൃത്തങ്ങള്‍ വ്യക്തമാക്കിയെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. ടോമഹോക്ക് മിസൈലുകള്‍ ഉപയോഗിച്ച് ആക്രമണം നടത്താന്‍ ശേഷിയുള്ള സബ്മറൈനുകള്‍ സിറിയന്‍ ലക്ഷ്യങ്ങളുടെ പരിധിയിലേക്ക് നീങ്ങിയിട്ടുണ്ടെന്നാണ് സൂചന. റോയല്‍ നേവി ആവശ്യമായ കാര്യങ്ങള്‍ ചെയ്തുകഴിഞ്ഞതായി വൃത്തങ്ങള്‍ അറിയിച്ചു.

വ്യാഴാഴ്ച വൈകിട്ട് ആക്രമണം തുടങ്ങാനുള്ള ഉത്തരവ് പ്രധാനമന്ത്രി തെരേസ മേയ് പുറപ്പെടുവിക്കുമെന്നാണ് സൂചന. ഒരു അസാധാരണ ക്യാബിനറ്റ് യോഗം ഇന്ന് വിളിച്ചിട്ടുള്ളതായി പ്രധാനമന്ത്രിയുടെ വക്താവും അറിയിച്ചു. സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് സ്വന്തം പൗരന്‍മാര്‍ക്കു നേരെ രാസായുധപ്രയോഗം നടത്തുകയാണെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ ആക്രമണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ബ്രിട്ടന്‍ അടുത്ത സഖ്യകക്ഷികള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും മേയ് വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ അമേരിക്കയ്ക്കുള്ള പിന്തുണയാണ് ഇതിലൂടെ മേയ് നല്‍കിയിരിക്കുന്നത്. തുടര്‍ച്ചയായുള്ള രാസായുധ പ്രയോഗങ്ങള്‍ എതിര്‍ക്കപ്പെടാതെ പോകരുതെന്നും അവര്‍ പറഞ്ഞു.

എംപിമാരോട് ചോദിക്കാതെ തന്നെ ആക്രമണത്തിന് പ്രധാനമന്ത്രി ഉത്തരവിട്ടേക്കുമെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.റോയല്‍ നേവിക്ക് നാല് വാന്‍ഗാര്‍ഡ് ക്ലാസ് ബാലിസ്റ്റിക് മിസൈല്‍ ആണവ മുങ്ങിക്കപ്പലുകളാണ് ഉള്ളത്. ഇവ സിറിയ ലക്ഷ്യമാക്കി നീങ്ങിയിട്ടുണ്ട്. ഇത്തരമൊരു ആക്രമണം ഉണ്ടായാല്‍ അത് പ്രതിപക്ഷത്തില്‍ നിന്ന് കടുത്ത പ്രതിഷേധം ക്ഷണിച്ചു വരുത്തുമെന്നത് ഉറപ്പാണ്. തീരുമാനം പാര്‍ലമെന്റിന്റെ അംഗീകാരത്തോടെ മാത്രമേ എടുക്കാവൂ എന്ന് ജെറമി കോര്‍ബിന്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു.

22കാരിയായ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ലിവര്‍പൂളിലെ ജോണ്‍ മൂര്‍സ് യൂണിവേഴ്‌സിറ്റിയിലെ അവാസന വര്‍ഷ വിദ്യാര്‍ത്ഥിനിയായ ലൂസി ഡി ഒലിവേറയാണ് ആത്മഹത്യ ചെയ്തത്. ജോലി നേടുന്നതുമായി ബന്ധപ്പെട്ട് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്ന ഒലിവേറയെന്ന് അമ്മ ലിസ് പറഞ്ഞു. നഴ്‌സിംഗ് ജോലിയില്‍ അതീവ താല്‍പ്പര്യം കാണിച്ചിരുന്ന വിദ്യാര്‍ത്ഥിനി പഠനം പൂര്‍ത്തീകരിക്കുന്നതിനായി രണ്ട് ജോലികള്‍ ചെയ്തിരുന്നു. അമിതമായി പെയിന്‍ കില്ലറുകള്‍ കഴിച്ചാണ് ഒലിവേറ മരിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. നഴ്‌സിംഗ് ട്രെയിനിംഗ് പൂര്‍ത്തീകരിക്കാന്‍ ഏതാനും മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ആത്മഹത്യ. എന്‍എച്ച്എസ് ജോലി നേടിയെടുക്കുന്നതുമായി ബന്ധപ്പെട്ട് മകള്‍ക്ക് കടുത്ത് സമ്മര്‍ദ്ദം ഉണ്ടായിരുന്നതായി ലിസ് പറയുന്നു. ആത്മഹത്യ ചെയ്യാന്‍ മകളെ പ്രേരിപ്പിച്ചതും അതായിരിക്കുമെന്ന് ലിസ് വ്യക്തമാക്കുന്നു.

പഠനച്ചെലവുകള്‍ കണ്ടെത്തുന്നതിനായി ഒലിവേറ രണ്ട് ജോലികള്‍ ചെയ്തിരുന്നു. ഇത് കൂടാതെ നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും ചെയ്യേണ്ട ആശുപത്രി സേവനവും അവള്‍ ചെയ്തിരുന്നു. ഇത്തരം സേവനങ്ങള്‍ക്ക് പ്രതിഫലമൊന്നും ലഭിക്കുകയില്ല. മകളെ നഷ്ടപ്പെട്ട ലിസും കുടുംബവും അതീവ ദുഖത്തിലാണ്. ഒലിവേറയുടെ ഭാവിയെക്കുറിച്ച് ഏറെ പ്രതീക്ഷകളുള്ള കുടുംബത്തെ അനാഥമാക്കിയാണ് അവള്‍ മരണത്തിന് കീഴടങ്ങിയിരിക്കുന്നത്. ബിരുദപഠനം പൂര്‍ത്തീകരിച്ച് കഴിഞ്ഞാല്‍ ജോലി നേടുന്നതിനായി വലിയ കടമ്പകള്‍ കടക്കേണ്ടതുണ്ട്. വളരെയധികം മത്സരം നടക്കുന്ന തൊഴില്‍ മേഖലയാണ് നഴ്‌സിംഗ് മേഖലയെന്നും മുന്‍ ബാരിസ്റ്റര്‍ കൂടിയായ ലിസ് പറയുന്നു. പ്ലേസ്‌മെന്റിന്റെ ഭാഗമായി ലഭിച്ചിട്ടുള്ള ജോലിയുടെ ഫുള്‍ടൈം ഷിഫ്റ്റുകളെടുത്തിരുന്ന അവള്‍ക്ക് മറ്റു നിരവധി ഉത്തരവാദിത്വങ്ങളും നിറവേറ്റാനുണ്ടായിരുന്നതായും ലിസ് പറയുന്നു.

പഠനം പൂര്‍ത്തികരിച്ച മേഖലയില്‍ ജോലി നേടിയെടുക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് ഒരുപക്ഷേ അവള്‍ക്ക് തോന്നിക്കാണും. ജോലി ലഭിക്കില്ലെന്ന് ചിന്തകള്‍ മാനസികമായ പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചതാകാം ഈ കടുംകൈ ചെയ്യാന്‍ അവളെ പ്രേരിപ്പിച്ചെതെന്നും ലിസ് പറയുന്നു. മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് മരണത്തിന് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഒലിവേറ യൂണിവേഴിസിറ്റിയില്‍ നിന്നും വീട്ടിലെത്തിയിരുന്നു. യൂണിവേഴ്‌സിറ്റിയിലേക്ക് തിരിച്ചുപോകണമെന്നും വീണ്ടുമൊരു ശ്രമം നടത്തി നോക്കട്ടെയെന്നും ലൂസി അമ്മയോട് പറഞ്ഞിരുന്നു. ഏതാണ്ട് ആറ് മാസം മുന്‍പ് തന്നെ ലൂസി തന്റെ ആത്മഹത്യാക്കുറിപ്പ് തയ്യാറാക്കിയിരുന്നു.

RECENT POSTS
Copyright © . All rights reserved