ലണ്ടന്‍: 5 വയസുള്ള കുട്ടികള്‍ പോലും ലൈംഗികമായ ദുഷ്‌പെരുമാറ്റത്തിന് സ്‌കൂളുകളില്‍ നിന്ന് ഒഴിവാക്കപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട്. പോണ്‍ ചിത്രങ്ങള്‍ കാണുക, അശ്ലീല ചിത്രങ്ങള്‍ കൈമാറുക തുടങ്ങിയവയ്ക്ക് കഴിഞ്ഞ നാലു വര്‍ഷങ്ങള്‍ക്കിടെ നൂറ് കണക്കിന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയാണ് താല്‍ക്കാലികമായോ പൂര്‍ണ്ണമായോ സ്‌കൂളുകളില്‍ നിന്ന് പുറത്താക്കിയിട്ടുള്ളത്. കുറഞ്ഞ പ്രായത്തില്‍ ഇത്തരം നടപടികള്‍ നേരിടുന്നതില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒപ്പത്തിനൊപ്പമാണ്. പ്രസ് അസോസിയേഷന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളാണ് ഇത് വ്യക്തമാക്കുന്നത്.
ഇംഗ്ലണ്ടിലെ ലോക്കല്‍ അതോറിറ്റികള്‍ പുറത്തു വിട്ട 18 സംഭവങ്ങളില്‍ ആണ്‍കുട്ടികള്‍ക്കൊപ്പം പെണ്‍കുട്ടികളും ഇത്തരം പ്രവൃത്തികള്‍ക്ക് സ്‌കൂളുകളില്‍ നിന്ന് പുറത്താക്കപ്പെട്ടു. 14 വയസ് പ്രായമുള്ളവരാണ് ഈ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടാന്‍ ഏറ്റവും സാധ്യതയുള്ളവര്‍. 2013 ജൂലൈക്കും 2017 ഏപ്രിലിനുമിടയില്‍ 754 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യ്‌പ്പെട്ടിട്ടുണ്ട്. എന്നാല്‍ യഥാര്‍ത്ഥ സംഖ്യ ഇതിലും കൂടുതലായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. വിവരത്തിനായി സമീപിച്ച പല കൗണ്‍സിലുകളും ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്താന്‍ വിസമ്മതിച്ചു.
ഈ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് സ്‌കൂളുകളിലെ ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ച് പുനര്‍വിചിന്തനം വേണമെന്ന അഭിപ്രായം ഉയര്‍ത്തിയിരിക്കുകയാണ്. പുതിയ നിയമം അനുസരിച്ച നാല് വയസ് മുതല്‍ പ്രായമുള്ള കുട്ടികള്‍ക്ക് സുരക്ഷിതവും ആരോഗ്യകരവുമായ വ്യക്തിബന്ധങ്ങളേക്കുറിച്ച് വിദ്യാഭ്യാസം നല്‍കണം. സെക്കന്‍ഡറി സ്‌കൂള്‍ മുതലാണ് അവരുടെ പ്രായത്തിന് അനുസരിച്ച് ലൈംഗിക വിദ്യാഭ്യാസം നല്‍കേണ്ടത്. എന്നാല്‍ മതവുമായി ബന്ധപ്പെട്ട് ചില സ്‌കൂളുകള്‍ക്ക് ഇക്കാര്യത്തില്‍ ഇളവുകള്‍ അനുവദിച്ചിട്ടുള്ളത് വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്.
ഒഹിയോ: മുറിവുകള്‍ ഉണക്കാനും രക്തക്കുഴലുകള്‍, നാഡികള്‍, തകരാറിലായ അവയവങ്ങള്‍ എന്നിവ പുനഃസൃഷ്ടിക്കാനും സഹായിക്കുന്ന സാങ്കേതികവിദ്യ കണ്ടെത്തി. ഒഹിയോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് മെഡിക്കല്‍ സാങ്കേതിക രംഗത്ത് വിപ്ലവം സൃഷ്ടിക്കുന്ന മൈക്രോ ചിപ്പ് നിര്‍മിച്ചത്. ടിഷ്യൂ നാനോട്രാന്‍സ്‌ഫെ്ക്ഷന്‍ എന്ന സാങ്കേതികത ഉപയോഗിക്കുന്ന ഈ മൈക്രോചിപ്പ് നാനോടെക്‌നോളജി ചികിത്സാരംഗത്തിന് നല്‍കുന്ന ഏറ്റവും മികച്ച സംഭാവനയാണ്. ത്വക്കിലെ കോശങ്ങളില്‍ നിന്ന് മറ്റു പല വിധത്തിലുള്ള കോശങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിക്കുന്ന ചിപ്പ് ആണ് വികസിപ്പിച്ചിരിക്കുന്നത്.
ഒരു പെന്നി നാണയത്തോളം വലിപ്പമുള്ള ഈ ചിപ്പ് ത്വക്കിലെ കോശങ്ങളിലേക്ക് ജനറ്റിക് കോഡുകള്‍ കുത്തിവെക്കുകയാണ് ചെയ്യുന്നത്. അങ്ങനെ ആവശ്യമുള്ള വിധത്തിലുള്ള കോശങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ സാധിക്കുന്നു. ത്വക്കില്‍ സ്ഥാപിച്ച് സെക്കന്‍ഡുകള്‍ക്കുള്ളില്‍ത്തന്നെ കോശങ്ങള്‍ ഉദ്പാദിപ്പിക്കാന്‍ ഈ ചിപ്പിന് സാധിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. എലികളിലും പന്നികളിലും ഈ ചിപ്പ് ഉപയോഗിച്ച് നടത്തിയ പരീക്ഷണം വിജയകരമായിരുന്നു. ചിപ്പ് സ്ഥാപിച്ച് ഒരാഴ്ചക്കു ശേഷം രക്തക്കുഴലുകളും നാഡീ കോശങ്ങളും സൃഷ്ടിക്കപ്പെട്ടുവെന്ന് ശാസ്ത്രജ്ഞന്‍മാര്‍ അറിയിച്ചു.
ഒരു പരീക്ഷണത്തില്‍ എലിയുടെ തകര്‍ന്ന കാലിലൂടെയുള്ള തടസപ്പെട്ട രക്തപ്രവാഹം പുനഃസ്ഥാപിക്കാന്‍ സാധിച്ചു. രക്തക്കുഴലുകള്‍ ഈ സാങ്കേതികതയിലൂടെ പുനഃസൃഷ്ടിച്ചാണ് ഇത് സാധിച്ചത്. ഈ വിധത്തില്‍ സൃഷ്ടിച്ച നാഡീകോശങ്ങള്‍ എലിയുടെ മസ്തിഷ്‌കത്തില്‍ കുത്തിവെച്ച് പക്ഷാഘാതം മാറ്റാനും കഴിഞ്ഞു. ചിന്തിക്കാന്‍ പോലും സാധിക്കാന്‍ കഴിയാത്ത ഇക്കാര്യം ഇപ്പോള്‍ പ്രാവര്‍ത്തികമായിരിക്കുകയാണെന്ന് ഗവേഷകരിലൊരാളായ ഡോ.ചന്ദന്‍ സെന്‍ പറഞ്ഞു. മനുഷ്യരില്‍ പാര്‍ക്കിന്‍സണ്‍സ്, അല്‍ഷൈമേഴ്‌സ്, നാഡികള്‍ നശിക്കുന്ന രോഗം, പക്ഷാഘാതം എന്നിവയുടെ ചികിത്സക്ക് ഈ സങ്കേതം ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.
പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പത്‌നി ബ്രിഗിറ്റ് മാക്രോണിനെ പ്രഥമ വനിതയാക്കുന്നതിനെതിരെ 2 ലക്ഷത്തോളം പേര്‍ ഒപ്പുവെച്ച പരാതി. നടനും എഴുത്തുകാരനുമായ തിയറി പോള്‍ വാലറ്റ് ആരംഭിച്ച പെറ്റീഷനില്‍ തിങ്കളാഴ്ച രാവിലെ വരെ 2 ലക്ഷത്തോളെ ആളുകള്‍ ഒപ്പുവെച്ചു കഴിഞ്ഞു. ഫ്രാന്‍സില്‍ നിലവില്‍ പ്രഥമ വനിത എന്ന പദവിയില്ല. പ്രസിഡന്റിന്റെ പത്‌നി എന്ന നിലയില്‍ ചെലവുകള്‍ പൊതു ഖജനാവില്‍ നിന്ന് തന്നെയാണ് ചെലവഴിക്കപ്പെടുന്നത്.
എന്നാല്‍ ഈ പദവി ഏര്‍പ്പെടുത്തുകയാണെങ്കില്‍ അതിന് പ്രത്യേക ശമ്പളം ഇല്ലെങ്കിലും പ്രത്യേക ഓഫീസും ജീവനക്കാരും ബജറ്റും ആവശ്യമായി വരും. നിങ്ങള്‍ ഒരു രാജ്യത്തിന്റെ ഭരണാധികാരിയാണെങ്കില്‍ നിങ്ങളുടെ ദിനവും രാത്രിയും പൊതു ജീവിതവും സ്വകാര്യ ജീവിതവും രാജ്യത്തിനായി നല്‍കുകയാണെന്ന് മാക്രോണ്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഒപ്പം ജീവിക്കുന്ന പങ്കാളിക്കും ഈ പദവിയില്‍ പങ്കാളിത്തമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഹൗസിംഗ് ബെനഫിറ്റ്, പ്രതിരോധം എന്നിവയിലെ വിഹിതം കുറയ്ക്കാന്‍ മാക്രോണ്‍ എടുത്ത തീരുമാനം ഈ പ്രഖ്യാപനത്തെ വിവാദത്തിലാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ വലിയ ജനപ്രീതിയുണ്ടായിരുന്ന മാക്രോണിന് കഴിഞ്ഞ മാസം അത് വലിയ തോതില്‍ ഇടിയുന്ന അനുഭവവും നേരിടേണ്ടി വന്നു. 1995ല്‍ ജാക്ക് ഷിറാഖിനുണ്ടായതിലും വലിയ തിരിച്ചടിയാണ് മാക്രോണിന് നേരിടേണ്ടി വന്നത്.
ലണ്ടന്‍: കുറച്ചുകൂടി ഉയര്‍ന്ന നിരക്കിലുള്ള വിദ്യാഭ്യാസ നിരക്ക് ഉണ്ടായിരുന്നെങ്കില്‍ യുകെ ഇനിയും യൂറോപ്യന്‍ യൂണിയനില്‍ തുടരുമായിരുന്നുവെന്ന് പഠനം. ലെസ്റ്റര്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ പഠനം നടത്തിയത്. മൂന്ന് ശതമാനം ആളുകള്‍ കൂടിയെങ്കിലും ഉന്നത വിദ്യാഭ്യാസം നേടിയിരുന്നെങ്കില്‍ ഹിതപരിശോധനനാ ഫലം മറിച്ചാകുമായിരുന്നുവെന്നാണ് കണ്ടെത്തിയത്. വേള്‍ഡ് ഡെവലപ്പമെന്റ് എന്ന ജേര്‍ണലില്‍ പഠനഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹിതപരിശോധനയില്‍ വോട്ട് ചെയ്തവരെ വിശകലനം ചെയ്തപ്പോളാണ് യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസം ലഭിച്ച വിഭാഗം ഇതിനെ സമീപിച്ച രീതി വ്യക്തമായത്.
പ്രായം, ലിംഗം, കുടിയേറ്റക്കാരുടെ എണ്ണം, വോട്ട് ചെയ്യുന്നവരുടെ വരുമാനം എന്നീ ഘടകങ്ങള്‍ പരിശോധിച്ചെങ്കിലും അതിനേക്കാള്‍ പ്രാധാന്യം വിദ്യാഭ്യാസത്തിന് ലഭിക്കുന്നുണ്ടെന്ന് കണ്ടെത്തി. പ്രായവും ലിംഗവും നിര്‍ണ്ണായക ഘടകങ്ങളാണെങ്കിലും വിദ്യാഭ്യാസം നിലപാടുകളെ സ്വാധീനിക്കുന്ന അത്രയും ഇവയ്ക്ക് പ്രാധാന്യമില്ല. വരുമാനവും കുടിയേറ്റക്കാരുടെ സാന്നിധ്യവും ബ്രെക്‌സിറ്റ് വോട്ടിനെ സ്വാധീനിച്ചിട്ടില്ലെന്നും കണ്ടത്തി. ഹിതപരിശോധന ഉയര്‍ത്തിയ ചര്‍ച്ചകളും ഊഹങ്ങളും മറ്റും വോട്ടര്‍മാരെ സ്വാധീനിച്ചിട്ടുണ്ടെന്ന് ലെസ്റ്റര്‍ സര്‍വകലാശാലയിലെ മാത്തമാറ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊഫസറായ ഡോ.ഐഹുവ ഴാങ് പറഞ്ഞു.
ഒട്ടേറെ ഘടകങ്ങള്‍ ബ്രെക്‌സിറ്റ് വോട്ടിനെ സ്വാധീനിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അതിന്റെ ഫലവും പ്രവചനാതീതമായിരുന്നു. ബ്രിട്ടന്‍ യൂണിയനില്‍ നിന്ന് പുറത്തേക്കുപോകണമെന്ന ജനഹിതം നിരീക്ഷകരെ ഞെട്ടിക്കുകയും ചെയ്തു. കഴിഞ്ഞ ദശകങ്ങളില്‍ നടന്ന പൊതുതെരഞ്ഞെടുപ്പുകളില്‍ പോലും കാണാത്ത വിധത്തില്‍ ജനങ്ങള്‍ വോട്ടിംഗില്‍ നിന്ന് ഒഴിഞ്ഞു നിന്നുവെന്നതും അതിശയകരമാണെന്ന് പഠനം വ്യക്തമാക്കുന്നു. 48 നെതിരെ 52 ശതമാനം വോട്ടുകള്‍ക്കാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോകാന്‍ തീരുമാനമെടുത്തത്.
ലണ്ടന്‍: ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് മെറ്റേണിറ്റി യൂണിറ്റുകള്‍ അടച്ചിടുന്നതില്‍ വര്‍ദ്ധനയെന്ന് കണക്കുകള്‍. 2013ല്‍ മാത്രം 382 തവണയെങ്കിലും ഗര്‍ഭിണികള്‍ക്ക് പ്രവേശനം നിഷേധിക്കുന്ന വിധത്തില്‍ യൂണിറ്റുകള്‍ അടച്ചിടേണ്ടതായി വന്നിട്ടുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കിടെ മെറ്റേണിറ്റി വാര്‍ഡുകള്‍ അടക്കുന്നതില്‍ 70 ശതമാനം വര്‍ദ്ധനയുണ്ടായെന്ന് ക്യാംപെയ്‌നേഴ്‌സ് മുന്നറിയിപ്പ് നല്‍കുന്നു. ഇത് വാഹനങ്ങളിലും മറ്റുമുള്ള പ്രസവങ്ങള്‍ക്ക് കാരണമാകുമോ എന്ന ആശങ്കയും ഇവര്‍ അറിയിക്കുന്നു.
ജീവനക്കാരുടെ കുറവും ആവശ്യത്തിന് കിടക്കകള്‍ ലഭ്യമല്ലാത്തതുമാണ് ഈ സ്ഥിതിവിശേഷത്തിന് കാരണമെന്ന് ലേബര്‍ നടത്തിയ സര്‍വേയില്‍ വ്യക്തമാകുന്നു.കഴിഞ്ഞ വര്‍ഷം മാത്രം 42 ഹോസ്പിറ്റല്‍ ട്രസ്റ്റുകള്‍ ഇതു മൂലം യൂണിറ്റുകള്‍ താല്‍ക്കാലികമായി അടച്ചിട്ടിട്ടുണ്ട്. ഇവയില്‍ 14 യൂണിറ്റുകള്‍ പത്തിലേറെ തവണ അടച്ചിട്ടു. ഇവ വീണ്ടും തുറക്കാന്‍ 24 മണിക്കൂറിലേറെ വേണ്ടിവന്നുവെന്നും ട്രസ്റ്റുകള്‍ സമ്മതിക്കുന്നു. ഈ വിധത്തില്‍ 382 തവണയാണ് കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് മെറ്റേണിറ്റി യൂണിറ്റുകള്‍ അടച്ചിട്ടത്.
മുന്‍വര്‍ഷം ഇത് 375 തവണയായിരുന്നു. 2014ലെ 225 തവണ എന്ന നിരക്കിനേക്കാള്‍ 70 ശതമാനം വര്‍ദ്ധന ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കണക്കുകള്‍ പുറത്തു വന്നതോടെ വിമര്‍ശനവുമായി ക്യാംപെയിന്‍ ഗ്രൂപ്പുകളും രംഗത്തെത്തി. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യത്തിന് മിഡ് വൈഫുമാര്‍ ഉണ്ടാകണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. ഇത് ഉറപ്പാക്കുമെന്ന സര്‍ക്കാര്‍ നയമാണ് വിമര്‍ശന വിധേയമാകുന്നത്.
മലയാളം യുകെ ന്യൂസ് ടീം.
പിരിച്ചുവിടപ്പെട്ട ഒൻപത് നഴ്സുമാരെ ജോലിയിൽ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം ഭാരത് ഹോസ്പിറ്റലിലെ നഴ്സുമാർ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. കരാർ കാലാവധി കഴിഞ്ഞുവെന്ന് ചൂണ്ടിക്കാണിച്ചാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷനിലെ പ്രവർത്തകരായ നഴ്സുമാരെ ആശുപത്രി അധികൃതർ നോട്ടീസ് പോലും നല്കാതെ പുറത്താക്കിയത്. യുഎൻഎ യൂണിറ്റ് ആരംഭിച്ചതുമുതൽ മാനേജ്മെൻറ് യുഎൻഎയുടെ പ്രവർത്തകരായ നഴ്സുമാർക്ക് എതിരെ പ്രതികാര നടപടികൾ ആരംഭിക്കുകയായിരുന്നു.
ഹോസ്പിറ്റലിനു മുമ്പിൽ സമരം നടത്തുന്ന നഴ്സുമാർക്ക് മുന്നിലെത്തി ഹ്യൂമൻ റിസോഴ്സസ് ജീവനക്കാരൻ അസഭ്യമായ പ്രദർശനം നടത്തിയത് വൻ പ്രതിഷേധത്തിനിടയാക്കി. നഴ്സുമാരായ പെൺകുട്ടികളുടെ മുൻപിലാണ് ബാബു എന്ന ആൾ പാന്റിൻറെ സിബ്ബ് ഊരിക്കാണിക്കുന്ന അസഭ്യത പ്രദർശിപ്പിച്ചത്. ഇയാൾക്ക് എതിരെ നടപടി ആവശ്യപ്പെട്ട് നഴ്സുമാർ ഒന്നടങ്കം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ എത്തി പരാതി നല്കി. സമരത്തിൽ പങ്കെടുക്കുന്ന നഴ്സുമാരുടെ കുടുംബാംഗങ്ങളെയും ബന്ധുക്കളെയും അവർ ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ പീഡനത്തിനു വിധേയമാക്കി കൊണ്ടാണ് മാനേജ്മെന്റ് സമരം തകർക്കാൻ ശ്രമിക്കുന്നത്. ചിലരെ തങ്ങൾ ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ നിന്ന് ദൂരസ്ഥലങ്ങളിലേയ്ക്ക് മാറ്റി. മറ്റു ചിലരെ പിരിച്ചു വിടുമെന്ന ഭീഷണിയും നിലവിലുണ്ട്. വൻ പോലീസ് സംഘം ഭാരത് ഹോസ്പിറ്റലിനു മുമ്പിൽ കാവലുണ്ട്. പിരിച്ചുവിടപ്പെട്ട നഴ്സുമാരെ തിരിച്ചെടുക്കുവാൻ മാനേജ്മെൻറ് തയ്യാറാവണമെന്ന് കോട്ടയം യുഎൻഎ പ്രസിഡന്റ് സെബിൻ സി മാത്യു പറഞ്ഞു. നഴ്സുമാർക്ക് എതിരെയുള്ള പ്രതികാര നടപടികൾ ഹോസ്പിറ്റൽ മാനേജ്മെൻറുകൾ അവസാനിപ്പിക്കാത്ത പക്ഷം സമരം ശക്തമാക്കുമെന്ന് സെബിൻ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.
യുഎൻഎയുമായി ബന്ധപ്പെട്ട നോട്ടീസ് കൊടുക്കാൻ ചെന്ന നഴ്സിനോട് അപമര്യാദയായി പെരുമാറിയ നഴ്സിംഗ് സൂപ്രണ്ടിനെതിരെ നടപടി ആവശ്യപ്പെട്ട് നഴ്സുമാർ ഒന്നടങ്കം മിന്നൽ പണിമുടക്ക് നടത്തിയിരുന്നു. തുടർന്ന് നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ നഴ്സിംഗ് സൂപ്രണ്ട് പരസ്യമായി മാപ്പ് പറഞ്ഞതിനെ തുടർന്ന് നഴ്സുമാർ സമരം പിൻവലിക്കുകയായിരുന്നു. ജോലിക്ക് കയറിയ നഴ്സുമാരെ മാനസികമായി തളർത്തുന്ന നീചമായ നടപടികളാണ് പിന്നീട് മാനേജ്മെന്റിന്റെ ഭാഗത്തു നിന്ന് ഉണ്ടായത്. നഴ്സുമാരെയും യുഎൻഎ ഭാരവാഹികളെയും പൊതുജന മധ്യത്തിൽവച്ച് പരസ്യമായി അപമാനിക്കുന്ന പ്രവർത്തനമാണ് മാനേജ്മെൻറ് നടത്തിയത്. ജോലിയിലുള്ള നഴ്സുമാരോട് മുദ്രപത്രത്തിൽ ഒപ്പിട്ടു വാങ്ങിയാണ് പീഡനത്തിന്റെ തുടക്കം. ഹോസ്പിറ്റൽ മാനേജ്മെന്റ് തങ്ങളുടെ ഇഷ്ടമനുസരിച്ച് കോൺട്രാക്റ്റ് കാലാവധി പിന്നീട് തീരുമാനിക്കും. നഴ്സുമാരെ ചൊൽപ്പടിയ്ക്കു നിർത്താനുള്ള ആയുധമായി ഈ മുദ്രപത്രം പിന്നെ മാറുകയായി. ഒൻപത് നഴ്സുമാരെയാണ് കോൺട്രാക്റ്റ് കാലാവധി കഴിഞ്ഞു എന്ന് പറഞ്ഞ് മാനേജ്മെൻറ് നോട്ടീസ് പോലും നല്കാതെ തൊഴിൽ രഹിതരാക്കിയത്. ഇവരെ തിരികെ ജോലിയിൽ എടുക്കണമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ മാനേജ്മെൻറിനോട് ആവശ്യപ്പെട്ടിരുന്നു. അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കിൽ ആഗസ്റ്റ് ആദ്യവാരം മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്താൻ നഴ്സുമാർ നോട്ടീസ് നല്കിയിരുന്നു.
ഇവിടെ ജോലി ചെയ്യുന്ന നഴ്സുമാർ ഈവനിംഗ് ഷിഫ്റ്റിനു ശേഷം പാതിരാത്രിയിൽ വീട്ടിൽ പോവേണ്ട രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. ഷിഫ്റ്റിന്റെ സമയം പുനക്രമീകരിക്കാനും മാനേജ്മെൻറ് തയ്യാറാകണമെന്ന് നഴ്സുമാർ ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥാപനത്തിന്റെ സൽപ്പേരിനു കളങ്കം വരുത്തി എന്നാരോപിച്ചു കൊണ്ട് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ അംഗങ്ങൾക്ക് എതിരെ ആക്ഷേപം ചൊരിഞ്ഞ് സമൂഹ മധ്യത്തിൽ താറടിക്കുന്ന രീതിയിലാണ് മാനേജ്മെന്റ് ഇവിടെ പെരുമാറുന്നത്. ഇവിടെ ജോലി ചെയ്യുന്ന 150 ലേറെ യുഎൻഎ അംഗങ്ങളായ നഴ്സുമാർ പിരിച്ചുവിടലിന്റെ ഭീഷണി നേരിടുന്നുണ്ട്.
ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ പ്രവേശനം നേടിയ കാസര്‍കോട്ടെ ആദിവാസി യുവാവ് ബിനേഷ് ബാലന്‍ എസ്എഫ്‌ഐയ്‌ക്കെതിരെ രംഗത്തെത്തി.
ബിനീഷ് ബാലന്‍ കഴിഞ്ഞയാഴ്ചയാണ് ലണ്ടനില്‍ പഠനത്തിനായെത്തിയത്. സ്‌കോളര്‍ഷിപ്പ് ലഭിച്ച് പഠനം മുടങ്ങുമെന്ന അവസ്ഥയിലെത്തിയപ്പോള്‍ സര്‍ക്കാര്‍ പഠനത്തിനായി സഹായം അനുവദിച്ചിരുന്നു.
ലണ്ടനിലെത്തിയതിന്റെ പിന്നാലെയാണ് ബിനീഷ് കാര്യവട്ടം കാമ്പസില്‍ എസ്എഫ്‌ഐയുടെ മര്‍ദ്ദനമേറ്റെന്ന ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുന്നത്.
ബീനിഷിന്റെ പോസ്റ്റ് വായിക്കാം,
കാര്യവട്ടം കാമ്പസിലെ എസ്എഫ്‌ഐക്കാര്‍ എന്നെ തല്ലി.. ഞാനിതും തുറന്നു പറയുകയാണ്. രോഹിത് വെമുലയ്ക്കും ഉത്തരേന്ത്യയിലെ ദളിതര്‍ക്കുമെല്ലാം വേണ്ടി ശബ്ദിക്കുന്നവരും സമരം ചെയ്യുന്നവരുമാണ് ഇടതുപക്ഷ യുവജന സംഘടനകളും വിദ്യാര്‍ത്ഥി സംഘടനകളും. എന്നാല്‍ വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ കാര്യവട്ടം കാമ്പസിലെ എസ് എഫ് ഐക്കാര്‍ എന്നെ തല്ലുമ്പോള്‍ ഞാനൊരു ആദിവാസിയാണെന്ന് അവര്‍ക്ക് അറിയാതെയല്ല. അവരില്‍ എന്റെ സുഹൃത്തുക്കളായിരുന്നവരുമുണ്ടായിരുന്നല്ലോ. ഞങ്ങള്‍ വിചാരിച്ചാല്‍ നിന്റെ യാത്ര മുടക്കാന്‍ കഴിയുമോയെന്നു നോക്കട്ടെ എന്നു ഭീഷണിപ്പെടുത്തിയതും അവര്‍ തന്നെയായിരുന്നു. എന്നെ ദളിത് ഭീകരനാക്കിയും മുസ്ലിം തീവ്രവാദ സംഘടനകളോട് ബന്ധമുള്ളവനാക്കിയും പോസ്റ്റുകള്‍ പതിച്ചതും അവര്‍ തന്നെയായിരുന്നു. പക്ഷേ ഇപ്പോഴവര്‍ എന്നെ ‘സഹായിച്ച’ കഥകള്‍ പറഞ്ഞുകേള്‍ക്കുമ്പോള്‍ ഞാനത് ആസ്വദിക്കുകയാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മന്ത്രിക്കു കൊടുക്കാന്‍ ഒരു റെക്കമെന്‍ഡേഷന്‍ ലെറ്റര്‍ ശരിയാക്കി തരുമോയെന്നു ചോദിച്ചപ്പോള്‍ അവഗണിച്ചവര്‍ പിന്നീട് എന്റെ കാര്യം മാധ്യമങ്ങള്‍ ഏറ്റെടുത്തപ്പോള്‍ ഒപ്പം കൂടാനെത്തിയതും ഞാനിപ്പോള്‍ ഓര്‍ക്കുന്നു. പക്ഷേ നന്ദി പറഞ്ഞവരുടെ കൂട്ടത്തില്‍ തങ്ങളുടെ പേര് ഇല്ലെന്നു പറഞ്ഞു ചോദിക്കാന്‍ വന്നപ്പോള്‍ എന്നെ സഹായിച്ച ആരെയും ഞാന്‍ മറക്കില്ലെന്ന മറുപടി അവര്‍ക്ക് മനസിലായിക്കാണുമെന്നു കരുതുന്നു. അതു തന്നെ ഇപ്പോഴും പറയുന്നു.
ഈ വര്‍ഷം മാര്‍ച്ചില്‍, അതിനു മുമ്പ് തന്നെ പല കാരണങ്ങള്‍ കൊണ്ട്, കാര്യവട്ടം കാമ്പസിലെ ഹോസ്റ്റല്‍ വിഷയത്തില്‍, സിഇടിയിലെ ആതിരയുടെ വിഷയത്തിലെല്ലാം ഞാനവര്‍ക്ക് എതിരായി പ്രവര്‍ത്തിച്ചെന്ന ആരോപണവുമായി എനിക്കെതിരേ ഗൂഡാലോചന നടത്തി കാത്തിരിക്കുകയായിരുന്നു. മാര്‍ച്ച് മാസം അവിടെ സ്റ്റുഡന്റ് പോലും അല്ലാതായിരുന്ന സ്റ്റാലിന്‍, മണികണ്ഠന്‍, രാഹുല്‍മോന്‍, അതുല്‍, യദു കൃഷ്ണന്‍ ഇവരൊക്കെ എനിക്ക് എതിരെ ക്യാമ്പസില്‍ ക്യാമ്പയിന്‍ നടത്തിയിരുന്നു. ഒടുവില്‍ അവസരം ഉണ്ടാക്കി എന്നെ മര്‍ദ്ദിച്ചു.
ആ സംഭവം ഇങ്ങനെയാണ്; മാര്‍ച്ച് 17ന്, ആ ദിവസം ഞാന്‍ മാനസികമായി അസ്വസ്ഥനായിരുന്നു. വീസ റിജക്ഷന്‍ മൂലം സ്വിറ്റ്സര്‍ലണ്ടിലെ ബേണ്‍ യൂണിവേഴ്‌സിറ്റിയില്‍ അപ്ലൈ ചെയ്യാനുള്ള എന്റെ ശ്രമം പരാജയപ്പെട്ടതിന്റെ വിഷമം. കാര്യവട്ടം കാമ്പസില്‍ ഞാന്‍ കൂടുതല്‍ സമയവും ലൈബ്രറിയിലാണ് ചെലവഴിച്ചിരുന്നത്. അന്ന് ലൈബ്രറിക്ക് മുന്നില്‍ എസ് എഫ് ഐ യൂണിയന്റെ നേതൃത്വത്തില്‍ നാടന്‍പാട്ട് പരിപാടി അവതരിപ്പിച്ചിരുന്നു. അതിന്റെ ശബ്ദം കേട്ട് ലൈബ്രറിയില്‍ ഇരിക്കുന്നതിന് അലോസരമായിരുന്നു. എന്റെ അന്നത്തെ മാനസികാവസ്ഥ കൂടിയായപ്പോള്‍ ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടു; cant go to the library… ഈ പോസ്റ്റ് ആയിരുന്നു അവരെ പ്രകോപിച്ചത്.
കുറച്ച് പണം കടം ചോദിക്കാനാണ് സുഹൃത്തായ തോമസിന്റെ ഹോസ്റ്റല്‍ മുറിയില്‍ ചെന്നത്. തോമസ് അപ്പോള്‍ പുറത്തു പോയിരിക്കുകയായിരുന്നു. ഉടന്‍ വരുമെന്ന് പറഞ്ഞതുകൊണ്ട് ഞാനും പിഎച്ഡി രജിസ്‌ട്രേഷന്റെ സ്റ്റാറ്റസ് അറിയാന്‍ വന്ന ഗോപിയെന്ന സുഹൃത്തും കൂടി മുറിയില്‍ ഇരുന്നു. ഈ സമയത്താണ് എസ് എഫ് ഐ യൂണിറ്റ് പ്രസിഡന്റായിരുന്നു മനേഷ്, നജീബ്, പ്രഭാകരന്‍, വിഷ്ണു കെ പി, ഷാനു വി എന്നിവര്‍ കടന്നുവന്നത്. നീ എന്തിനാണ് പോസ്റ്റ് ഇട്ടതെന്ന് അവര്‍ ചോദിച്ചു. ഉണ്ട ചോറിനു നന്ദികാണിക്കാത്തവനെന്നു പറഞ്ഞ് മനേഷ് ആണ് ആദ്യം എന്നെ തല്ലിയത്. ആ അടിയില്‍ എന്റെ കഴുത്ത് ഉളുക്കിപ്പോയി. ഇടപെടാന്‍ നോക്കിയ ഗോപിയേയും അവര്‍ തല്ലി. ഞങ്ങള്‍ വിചാരിച്ചാല്‍ നിന്റെ യാത്ര മുടക്കാന്‍ പറ്റുമോയെന്ന് നോക്കട്ടെയെന്നായിരുന്നു തല്ലുന്നതിനിടയില്‍ പ്രഭാകരന്‍ പറഞ്ഞത്. പലരും ഇതിനു ദൃക്‌സാക്ഷികളാണ്. അവര്‍ക്ക് എന്നോടുള്ള എല്ലാ ദേഷ്യവും അന്നു തീര്‍ത്തു. അവരുടെ മര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റ ഞാന്‍ ആശുപത്രിയില്‍ അഡ്മിറ്റായി. പിറ്റേദിവസം അവരും ആശുപത്രിയില്‍ അഡ്മിറ്റാവുകയും എനിക്കെതിരേ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഞങ്ങള്‍ ഹോസ്റ്റല്‍ റൂമില്‍ അതിക്രമിച്ചു കയറി മദ്യപിച്ചു, മയക്കുമരുന്ന് ഉപയോഗിച്ചുവെന്നും അതു ചോദ്യം ചെയ്തപ്പോള്‍ അവരെ മര്‍ദ്ദിച്ചെന്നുമൊക്കെയായിരുന്നു പരാതി. പക്ഷേ പലരും യഥാര്‍ത്ഥത്തില്‍ നടന്ന കാര്യങ്ങള്‍ക്ക് സാക്ഷികളായി ഉണ്ടായിരുന്നു.
” എന്നെ മര്‍ദ്ദിച്ചതിനെതിരേ പെണ്‍കുട്ടികള്‍ അടക്കം പ്രതികരിക്കുകയും അവര്‍ കാമ്പസില്‍ പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തിരുന്നു. പക്ഷേ എസ് എഫ് ഐ യുടെ പേര് പരാമര്‍ശിച്ചിരുന്നില്ല. എന്നാല്‍ പകരം എസ് എഫ് ഐ അവരുടെ പേരില്‍ തന്നെ എനിക്കെതിരായി പോസ്റ്ററുകള്‍ പതിച്ചു. കാമ്പസിലെ വിദ്യാര്‍ത്ഥിയല്ലാത്ത ഞാന്‍ ഹോസ്റ്റലില്‍ അതിക്രമിച്ചു കയറി എന്നായിരുന്നു ആക്ഷേപം. വിസയ്ക്ക് അപേക്ഷിക്കാന്‍ ഉള്ള തയ്യാറെടുപ്പ് കാരണം എനിക്ക് പല തവണ ഡല്‍ഹിയിലും എംബസിയിലുമൊക്കെയായി പോകേണ്ടി വന്നിരുന്നു. കാര്യവട്ടത്ത് എം എ ഇക്കണോമിക്‌സ് വിദ്യാര്‍ത്ഥിയായിരുന്ന ഞാന്‍ ഈ വര്‍ഷം സെമസ്റ്റര്‍ ഔട്ട് ആയി എന്നത് ശരിയാണ്. പക്ഷേ ലൈബ്രറിയില്‍ ഞാന്‍ എന്നും ഉണ്ടായിരുന്നു. ഒരിടത്തും അതിക്രമിച്ചു കടന്നിട്ടില്ല. അതേസമയം എസ്എഫ്‌ഐ നേതാവായിരുന്ന സ്റ്റാലിന്‍ എന്ന വിദ്യാര്‍ത്ഥി അവിടെ റിസര്‍ച്ച് ഹോസ്റ്റലില്‍ നാലുമാസത്തോളമാണ് മറ്റൊരാളുടെ മുറിയില്‍ താമസിച്ചത്. അതാണ് എസ്എഫ്‌ഐയുടെ ഏകാധിപത്യം.
എന്നെ പിന്തുണയ്ക്കുന്നവര്‍ മുസ്ലിം-ദളിത് തീവ്രസംഘടനയില്‍പ്പെട്ടവരാണെന്നും എനിക്കും ഗോപിക്കും അവരൊക്കെയായി ബന്ധമുണ്ടെന്നും അവര്‍ ആരോപിച്ചു. ഒരു ദളിത് സംഘടന പ്രവര്‍ത്തകനോട് സംസാരിച്ചാല്‍ നമ്മളെ തീവ്രദളിത് സംഘടനാ പ്രവര്‍ത്തകനാക്കാനും മുസ്ലിം കുട്ടികളോട് സംസാരിച്ചാല്‍ മുസ്ലിം സംഘടന പ്രവര്‍ത്തകനാക്കുമൊക്കെ എസ് എഫ്ഐക്കാര്‍ക്ക് ഒരു മടിയുമില്ല. എസ് എഫ് ഐ എന്ന സംഘടനയെ മൊത്തത്തില്‍ കുറ്റപ്പെടുത്തുകയല്ല. കാര്യവട്ടം കാമ്പസിലെ യൂണിറ്റ് പ്രവര്‍ത്തകരില്‍ പക്ഷേ പല കുഴപ്പങ്ങളുമുണ്ട്. നേതൃത്വത്തിലുള്ളവരെ അവര്‍ പലപ്പോഴും തെറ്റിദ്ധരിപ്പിക്കുകയാണ്. എന്റെ കാര്യത്തില്‍പ്പോലും ഇല്ലാത്ത കാര്യങ്ങളാണ് അവര്‍ സംസ്ഥാന നേതൃത്വത്തെ അറിയിച്ചത്. അവര്‍ ആരെയാണ് സംരക്ഷിക്കുന്നത്? തെറ്റുകള്‍ തിരുത്താന്‍ അവര്‍ തയ്യാറാകുമെന്ന് തന്നെയാണ് വിശ്വാസം.
ലണ്ടന്‍: യുകെയില്‍ ഒരു ബോഡി ഫാം തുറക്കണമെന്ന ആവശ്യവുമായി ഫോറന്‍സിക് ഗവേഷകര്‍. അഴുകുന്ന മനുഷ്യ ശരീരത്തിന്റെ മാറ്റങ്ങള്‍ പഠനവിധേയമാക്കുന്നതിനായാണ് ബോഡി ഫാം ആരംഭിക്കുന്നത്. ഇതിനായി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള ശ്രമങ്ങളിലാണ് ഇവര്‍. ഇത്തരം കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ഒട്ടേറെ കൊലപാതകക്കേസുകളില്‍ അന്വേഷണത്തിന് സഹായകരമാകുമെന്ന് ഹഡ്ഡേഴ്‌സ്ഫീല്‍ഡ് സര്‍വകലാശാലയിലെ ഫോറന്‍സിക് ആന്ത്രോപ്പോളജിസ്റ്റ് ആയ ഡോ. അന്ന വില്യംസ് പറഞ്ഞു. ഇത്തരത്തിലൊരു ബോഡി ഫാം രാജ്യത്ത് അടിയന്തരമായി തുടങ്ങണമെന്നും അവര്‍ ആവശ്യപ്പെട്ടു.
അഴുകിയ നിലയില്‍ ലഭിക്കുന്ന മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങള്‍ പോലും ഇത്തരം കേന്ദ്രങ്ങളില്‍ നടത്തുന്ന പഠനങ്ങളില്‍ ലഭിക്കും. ഹ്യൂമന്‍ ടിഷ്യു അതോറിറ്റി ഇവരുള്‍പ്പെടെയുള്ള ശാസ്ത്രജ്ഞരുമായി ഇക്കാര്യത്തില്‍ നിരന്തരം ബന്ധപ്പെട്ടു വരികയാണ്. ഇതിനായി ശരീരം വിട്ടുനല്‍കുന്നവരുടെ സമ്മതവും ഇക്കാര്യത്തില്‍ ആവശ്യമാണ്. മനുഷ്യ ശരീരഭഗങ്ങള്‍ ഉപയോഗിക്കുന്ന ഗവേഷണങ്ങളില്‍ ബാധകമായ മാനദണ്ഡങ്ങള്‍ അനുസരിച്ചു മാത്രമേ ബോഡി ഫാമുകളിലും പഠനങ്ങള്‍ നടത്താന്‍ സാധിക്കൂ.
മരണത്തിനു ശേഷം ശരീരത്തിന് സംഭവിക്കുന്നതെന്തൊക്കെയാണെന്ന് പഠിക്കുന്നതിന് ഇത്തരം ഫാമുകള്‍ ആവശ്യമാണെന്ന് സ്റ്റാഫോര്‍ഡ്ഷയര്‍ സര്‍വകലാശാലയിലെ ഫോറന്‍സിക് സയന്‍സ് എജ്യുക്കേഷന്‍ പ്രൊഫസര്‍ ജോണ്‍ കാസെല്ല പറഞ്ഞു. അമേരിക്കയില്‍ ഈ പഠനം നടത്തുന്ന നിരവധി കേന്ദ്രങ്ങള്‍ ഉണ്ട്. എന്നാല്‍ യുകെയില്‍ ഇതേവരെ മനുഷ്യശരീരം ഉപയോഗിച്ചുള്ള പഠനങ്ങള്‍ ആരംഭിച്ചിട്ടില്ല. മനുഷ്യ ശരീരത്തോട് സാമ്യമുള്ളതിനാല്‍ പന്നികളുടെ മൃതദേഹങ്ങള്‍ ഉപയോഗിച്ചാണ് യുകെയില്‍ പഠനങ്ങള്‍ നടത്തുന്നത്.
ലണ്ടന്‍: ക്യാന്‍സര്‍ രോഗ ചികിത്സക്ക് സ്വര്‍ണ്ണം ഉപയോഗിക്കാനാകുമെന്ന് അവകാശപ്പെട്ട് ശാസ്ത്രജ്ഞര്‍. ശ്വാസകോശാര്‍ബുദത്തിന്റെ ചികിത്സക്ക് സ്വര്‍ണ്ണം ഫലപ്രദമായി ഉപയോഗിക്കാനാകുമെന്ന് എഡിന്‍ബറ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് കണ്ടെത്തിയത്. സ്വര്‍ണ്ണത്തിന്റെ നാനോപാര്‍ട്ടിക്കിള്‍സ് എന്ന് അറിയപ്പെടുന്ന ചെറിയ കണികകളാണ് ചികിത്സയില്‍ ഉപയോഗിക്കുന്നത്. ഇവ ഒരു കെമിക്കല്‍ ഉപകരണത്തിനുള്ളില്‍ വെച്ച് ഉപയോഗിക്കുകയാണ് ചെയ്തത്. രോഗ ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെ ഫലം വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കുമെന്ന് ഗവേഷകര്‍ പറയുന്നു.
മനുഷ്യരില്‍ ഈ ഉപകരണം ഇതുവരെ പരീക്ഷിച്ചിട്ടില്ല. എന്നാല്‍ ക്യാന്‍സര്‍ കോശങ്ങളെ മാത്രം കണ്ടെത്തി അവയെ ചികിത്സിക്കാന്‍ സഹായിക്കുന്ന ഈ ഉപകരണം ഭാവിയില്‍ കീമോതെറാപ്പി മൂലമുണ്ടാകുന്ന പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കാന്‍ സഹായകരമാകുമെന്നാണ് വിശദീകരിക്കപ്പെടുന്നത്. രാസപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ സഹായിക്കുന്ന രാസത്വരകമായി പ്രവര്‍ത്തിക്കാന്‍ സ്വര്‍ണ്ണത്തിന് കഴിയും. ഇത് വളരെ സുരക്ഷിതവുമാണ്. ജീവനുള്ള കോശങ്ങളിലും ഇത്തരം രാസപ്രവര്‍ത്തനങ്ങളെ പാര്‍ശ്വഫലങ്ങളില്ലാതെ നടത്താന്‍ സ്വര്‍ണ്ണത്തിന് കഴിയുന്നുണ്ടെന്ന് എഡിന്‍ബറ സര്‍വകലാശാലയിലെ പഠനത്തില്‍ കണ്ടെത്തി.
സീബ്രാ ഫിഷിന്റെ തലച്ചോറില്‍ ഈ ഉപകരണം ഫലപ്രദമായി പ്രവര്‍ത്തിച്ചതോടെ ജീവികളില്‍ ഇത് സുരക്ഷിതമായി ഉപയോഗിക്കാന്‍ കഴിയുമെന്ന് വ്യക്തമായി. സ്വര്‍ണ്ണത്തിന്റെ സ്വഭാവങ്ങളിലൊന്നാണ് പുതുതായി കണ്ടെത്തിയിരിക്കുന്നത്. ക്യാന്‍സര്‍ കോശങ്ങളില്‍ മാത്രം മരുന്ന് എത്തിക്കാന്‍ ഈ പ്രത്യേക സ്വഭാവത്തിലൂടെ സാധിക്കുമെന്ന് ഗവേഷകര്‍ വ്യക്തമാക്കി. രോഗികളില്‍ ഉപയോഗിക്കുന്ന വിധത്തിലേക്ക് ഈ ഉപകരണം വികസിപ്പിക്കണമെങ്കില്‍ ഇനിയും ഏറെ പഠനങ്ങള്‍ നടത്തേണ്ടതുണ്ടെങ്കിലും ക്യാന്‍സര്‍ ചികിത്സയേക്കുറിച്ചുള്ള ഗവേഷണങ്ങളില്‍ നിര്‍ണ്ണായക ചുവടാണ് ഇതെന്ന് വിശേഷിപ്പിക്കപ്പെടുന്നു.
ലണ്ടന്‍: ജിപി അപ്പോയിന്റ്‌മെന്റുകള്‍ ലഭിക്കാന്‍ ലക്ഷക്കണക്കിന് പേര്‍ ബുദ്ധിമുട്ടുന്നതായി റിപ്പോര്‍ട്ട്. ഔദ്യോഗിക രേഖകള്‍ വിശകലനം ചെയ്ത് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ലേബര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇംഗ്ലണ്ടിലെ പേഷ്യന്റ് ഡേറ്റയില്‍ നടത്തിയ വിശകലനത്തില്‍ ജിപിമാരെ ഫോണില്‍ ബന്ധപ്പെടാനും തങ്ങള്‍ക്ക് ആവശ്യമായ ഡോക്ടറെ കാണുന്നതിനും അതിനായി ശരിയായ സമയത്ത് അപ്പോയിന്റ്‌മെന്റുകള്‍ ലഭിക്കാനും ലക്ഷക്കണക്കിനാളുകള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ടെന്ന് വ്യക്തമായി. ജിപി സര്‍ജറികളുടെ പ്രവര്‍ത്തന സമയത്തിലും രോഗികള്‍ക്ക് അതൃപ്തിയുണ്ട്.
അഞ്ചു വര്‍ഷം മുമ്പ് ലേബര്‍ തയ്യാറാക്കിയ സര്‍വേ ഫലത്തെ അപേക്ഷിച്ച് കൂടുതല്‍ ആളുകള്‍ ജിപി സേവനങ്ങളില്‍ അതൃപ്തരാണ്. രണ്ടു വര്‍ഷത്തിലൊരിക്കലാണ് ജിപി പേഷ്യന്റ് സര്‍വേ പുറത്തുവിടുന്നത്. ഫാമിലി ഡോക്ടര്‍മാരെ സമീപിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ എളുപ്പത്തിലാക്കാനുള്ള നിര്‍ദേശങ്ങളും ഇതിലുണ്ടാകാറുണ്ട്. ഡോക്ടര്‍മാരെ കാണാന്‍ കഴിയാത്തതിനു പ്രധാന കാരണങ്ങളിലൊന്ന് ആരോഗ്യ സേവനങ്ങളിലെ കുറഞ്ഞ ഫണ്ടിംഗ് ആണെന്ന് ലേബര്‍ ആരോപിക്കുന്നു.
ജിപി സര്‍ജറികളെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് പരാതിപ്പെടുന്നവരുടെ നിരക്ക് 2012-2017 കാലയളവില്‍ 19 ശതമാനത്തില്‍ നിന്ന് 28 ശതമാനമായി വര്‍ദ്ധിച്ചു. തങ്ങള്‍ കാണാനാഗ്രഹിക്കുന്ന ജിപിയുടെ അപ്പോയിന്റ്‌മെന്റി ലഭിക്കുന്ന രോഗികളുടെ നിരക്ക് ഈ കാലയളവില്‍ 42 ശതമാനത്തില്‍ നിന്ന് 33 ശതമാനമായി കുറഞ്ഞിട്ടുമുണ്ട്. രോഗികള്‍ക്ക് ആവശ്യമുള്ള സമയത്ത് ജിപി സര്‍ജറികള്‍ തുറന്നു പ്രവര്‍ത്തിക്കുന്നില്ലെന്നും രോഗികള്‍ പറയുന്നു. ശനിയാഴ്ചകളിലും സര്‍ജറികള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്നാണ് 71 ശതമാനം പേരും അഭിപ്രായപ്പെടുന്നത്.