ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബലാൽസംഗത്തിനും ലൈംഗികാതിക്രമം നടത്തിയതിനും മലയാളി യുവാവിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചു. 29 വയസുകാരനായ സിദ്ധാർത്ഥ് നായർ എന്ന യുവാവിന് 13 വർഷത്തെ ജയിൽശിക്ഷ ലിവർപൂൾ ക്രൗൺ കോടതി ആണ് വിധിച്ചിരിക്കുന്നത്. വിസ്റ്റൺ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന സ്ത്രീയെ ലൈംഗികമായി ഉപദ്രവിച്ചതാണ് ഇയാൾക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റം.
ഈ വർഷം ജനുവരി 30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബലാത്സംഗം ചെയ്യപ്പെട്ടതായി പരാതിപ്പെട്ടതിനെ തുടർന്ന് ആശുപത്രി ജീവനക്കാരനായിരുന്ന സിദ്ധാർത്ഥ് നായരെ അറസ്റ്റു ചെയ്യുകയായിരുന്നു. വിചാരണയിൽ ഇയാൾ മാനഭംഗവും ലൈംഗികാതിക്രമവും നടത്തിയതായാണ് കോടതി കണ്ടെത്തിയത്.
സംഭവം നടക്കുമ്പോൾ സ്റ്റുഡൻറ് വിസയിൽ എത്തിയ ഭാര്യയുടെ ആശ്രിത വിസയിൽ യുകെയിൽ എത്തിയ സിദ്ധാർത്ഥ് ഇവിടെ വന്നിട്ട് 2 ആഴ്ച മാത്രമേ ആയിട്ടുള്ളൂ. സംഭവത്തിന് ശേഷം ബന്ധപ്പെട്ട സുഹൃത്തുക്കളോട് താൻ തെറ്റ് ഒന്നും ചെയ്തിട്ടില്ലെന്നാണ് ഇയാൾ ആവർത്തിച്ച് പറഞ്ഞിരുന്നത്. അനുവാദമില്ലാത്ത സ്പർശനം പോലും അനുവദിനീയമല്ലാത്ത യുകെ പോലുള്ള സ്ഥലത്ത് സിദ്ധാർത്ഥ് തെറ്റിദ്ധരിക്കപ്പെട്ടതാണോ എന്ന സംശയം ആദ്യം ഉയർന്നിരുന്നു. എന്നാൽ തെളിവുകളുടെ വെളിച്ചത്തിൽ കേസിന്റെ വിചാരണ പൂർത്തിയായി വിധി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ അങ്ങനെയുള്ള സംശയങ്ങൾ അസ്ഥാനത്താണ്,
വിദ്യാർത്ഥി വിസയിൽ ഇവിടെ എത്തിയ ഇയാളുടെ ഭാര്യയെ ഇതുവരെ കണ്ടെത്താനായിട്ടില്ല എന്നാണ് പ്രാദേശിക മലയാളി സമൂഹത്തിൽനിന്ന് അറിയാൻ സാധിച്ചത്. ഒട്ടേറെ മലയാളികളാണ് വിദ്യാർത്ഥി വിസയിലും ജോലിക്കായും യുകെയിൽ എത്തിച്ചേരുന്നത്. ഒരു നിമിഷത്തെ ചാപല്യം മൂലം ജീവിതകാലം മുഴുവൻ ജയിലിൽ കിടക്കേണ്ട സാഹചര്യമാണ് ചിലപ്പോൾ സംഭവിക്കുന്നത്. വിചാരണയുടെ എല്ലാ ഘട്ടത്തിലും താൻ തെറ്റുകാരനല്ലെന്നാണ് സിദ്ധാർത്ഥ് കോടതിയിൽ പറഞ്ഞതെന്നാണ് റിപ്പോർട്ടുകൾ . കുറ്റം ചെയ്തിട്ടും അത് മറച്ചുവയ്ക്കാൻ ശ്രമിച്ചതു മൂലമുള്ള ശിക്ഷയുടെ അളവ് കൂടുന്നതിന് കാരണമെന്നാണ് നിയമ വിദഗ്ധർ ചൂണ്ടി കാണിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലങ്കാ ഷെയർ ചോർലിയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ജോസഫ് എബ്രഹാം സ്രാമ്പിക്കൽ (68) നിര്യാതനായി. കേരളത്തിൽ പാലയാണ് സ്വദേശം. ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ കുടുംബാംഗം ആണ്.
കഴിഞ്ഞ 60 ദിവസമായി ബ്ലാക്ക് പൂൾ ഹോസ്പിറ്റലിൽ ഹൃദയസംബന്ധമായ ചികിത്സയിലിരിക്കെയാണ് ഹൃദയാഘാതം മൂലം മരണമടയുന്നത്.
പാലാ നീണ്ടൂർ കുടുംബാംഗവും ചോർലി ഹോസ്പിറ്റലിലെ നേഴ്സുമായ ആലീസ് ജോസഫ് ആണ് ഭാര്യ.
മക്കൾ: മറീന സ്രാമ്പിക്കൽ (നേഴ്സ്, ലണ്ടൻ), ജോയൽ സ്രാമ്പിക്കൽ (ലോയർ), അഞ്ജു സ്രാമ്പിക്കൽ (നേഴ്സ്, ലണ്ടൻ).
ചോർലിയിൽ ജോസഫ് എബ്രഹാം (ബാബുച്ചേട്ടൻ) 2004ൽ കുടുംബസമേതം എത്തിയപ്പോൾ അവിടെ 6 മലയാളി കുടുംബങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മലയാളികളുടെ ഇടയിൽ സാമൂഹിക സാംസ്കാരിക സംഘടനാ രംഗത്ത് പ്രവർത്തിച്ചിരുന്ന ബാബുച്ചേട്ടൻ എല്ലാവർക്കും സ്വീകാര്യനായിരുന്നു.
പൊതു ദർശനത്തിന്റെയും മൃതസംസ്കാരത്തിന്റെയും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
ജോസഫ് എബ്രഹാം സ്രാമ്പിക്കലിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സെൻട്രൽ പാരീസിൽ വാർഷിക സ്ട്രീറ്റ് മ്യൂസിക് ഫെസ്റ്റിവലിനിടെ ബ്രിട്ടീഷ് യുവതിയെ കൂട്ടബലാത്സംഗം ചെയ്യപ്പെട്ടതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ക്രൂരമായി ആക്രമിക്കപ്പെട്ട യുവതി കരഞ്ഞുകൊണ്ട് തെരുവിലൂടെ നടക്കുന്നതിന്റെ നടക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ലൈംഗികമായി ആക്രമിക്കപ്പെട്ടതിന്റെ പിന്നാലെ അവളെ ആക്രമികൾ കൊള്ളയടിക്കുകയും ചെയ്തിരുന്നു എന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.
യുവതി ഒളിമ്പിയ ഹാളിൽ ഒരു സംഗീത കച്ചേരിയിൽ പങ്കെടുത്തതിന് മണിക്കൂറുകൾക്ക് ശേഷമുള്ള വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത് . ആക്രമിക്കപ്പെട്ട സ്ത്രീയുടെ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തു വിട്ടിട്ടില്ല. നിയമപരമായ കാരണങ്ങളാൽ യുവതിയുടെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ സാധിക്കില്ലെന്ന് പോലീസ് അറിയിച്ചു. പോലീസും അഗ്നിശമന സേനാംഗങ്ങളും ചേർന്ന് ഇവരെ വൈദ്യ പരിശോധനയ്ക്കായി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തന്നെ നിരവധി പുരുഷന്മാർ ആക്രമിക്കുകയും ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് ബലാത്സംഗം ചെയ്യുകയും ഫോൺ മോഷ്ടിക്കുകയും ചെയ്തതായി അവർ പോലീസിനോട് വെളിപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ. യുവതി ആക്രമണത്തിനിരയായി നിരാലംബയായി തെരുവിലൂടെ നടക്കുന്നതിന്റെ ദൃശ്യങ്ങൾ ആരാണ് പകർത്തിയത് എന്നതിനെ കുറിച്ചുള്ള വിവരങ്ങൾ അറിവായിട്ടില്ല. സംഭവത്തിന്റെ വീഡിയോ വ്യാപകമായ രീതിയിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതുവരെ കുറ്റവാളികളെ കണ്ടെത്താൻ പോലീസിനായിട്ടില്ല.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
എൻഎച്ച്എസ് നേരിട്ട സൈബർ ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ജൂൺ മൂന്നിന് നടന്ന സൈബർ ആക്രമണം യു കെ കണ്ടതിൽ വെച്ച് ഏറ്റവും വലിയ തോതിലുള്ളതായിരുന്നു എന്നാണ് അറിയാൻ സാധിച്ചത്. എൻഎച്ച്എസ്സിന്റെ ബ്ലഡ് ടെസ്റ്റ് മാനേജ്മെൻറ് ഗ്രൂപ്പ് ആയ സിനോവിസിന്റെ സർവറുകളില്‍ നിന്നാണ് സൈബർ ആക്രമണത്തിലൂടെ വിവരങ്ങൾ മോഷ്ടിക്കപ്പെട്ടത്.
ഇതിന് പിന്നിൽ റഷ്യൻ സൈബർ ക്രിമിനൽ ഗ്രൂപ്പായ ക്വിലിൻ, ആണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സൈബർ ആക്രമണത്തിലൂടെ കൈക്കലാക്കിയ 400 GB വരുന്ന വിവരങ്ങൾ അവരുടെ ഡാർക്ക് നെറ്റ് വെബിൽ കൂടി പങ്കിട്ടിരുന്നു. വിവരങ്ങൾ കൈക്കലാക്കിയതിനുശേഷം സിനോവിസിൽ നിന്ന് പണം തട്ടിയെടുക്കാനുള്ള ശ്രമവും അവരുടെ ഭാഗത്ത് നിന്ന് ഉണ്ടായി. ബ്ലഡ് ടെസ്റ്റ് നടത്തിയതിന്റെ റിസൾട്ട് പുറത്തുവിട്ടതിന്റെ തെളിവുകൾ ഇല്ലെങ്കിലും ഇതിനെ കുറിച്ചുള്ള അന്വേഷണങ്ങൾ നടക്കുകയാണെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് ഒരു പ്രസ്താവനയിൽ അറിയിച്ചു.
യുകെയിൽ ഇതുവരെ നടന്നിട്ടുള്ളതിൽ വച്ച് ഏറ്റവും ഹാനികരമായ സൈബർ ആക്രമണമായിരുന്നു ഇതെന്ന് സൈബർ സുരക്ഷാ വിദഗ്ധൻ സിയാറൻ മാർട്ടിൻ പറഞ്ഞു. 3000ത്തിലധികം ആശുപത്രികളുടെ ആയിരക്കണക്കിന് ജിപി അപ്പോയിൻമെന്റുകളും സൈബർ ആക്രമണം മൂലം തടസ്സപ്പെട്ടതയാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . രോഗികളുടെ പേരുകൾ, ജനനത്തീയതി, എൻഎച്ച്എസ് നമ്പറുകൾ, രക്തപരിശോധനയുടെ വിവരണങ്ങൾ എന്നിവ ഉൾപ്പെടെ മോഷ്ടിക്കപ്പെട്ടു എന്ന് ബിബിസി റിപ്പോർട്ട് ചെയ്തു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഹീത്രൂ വിമാനത്താവളത്തിലെ റൺവേയിൽ പാർക്ക് ചെയ്തിരുന്ന ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിന് സമീപത്തായി ഒരു ഗ്രൗണ്ട് വെഹിക്കിൾസിന് തീപിടിച്ചത് വൻ ആശങ്കയ്ക്ക് വഴിവെച്ചു. ഇന്നലെ 6.15 ഓടെ യാത്രക്കാരെ കയറ്റുന്ന മൊബൈൽ സ്റ്റെയർകെയ്സിന് തീപിടിച്ചതിന്റെ ദൃശ്യങ്ങൾ ആണ് പുറത്തു വന്നത്. തീപിടുത്തത്തെ തുടർന്ന് കറുത്ത പുകപടലങ്ങൾ ഉയരുന്നത് കടുത്ത ആശങ്ക ആണ് ഉളവാക്കിയത്.
യുകെയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണ് ഹീത്രൂ എയർപോർട്ട്. എയർപോർട്ടിലെ ടെർമിനൽ കെട്ടിടത്തിന്റെ മുകളിൽ തീപിടുത്തത്തെ തുടർന്നുണ്ടായ കറുത്ത പുകപടലങ്ങൾ ദൃശ്യമായിരുന്നു. സംഭവം നടന്നയുടനെ ഹീത്രു എയർപോർട്ടിലെ ഫയർ എൻജിനുകൾ ഉപയോഗിച്ച് തീ അണയ്ക്കാൻ സാധിച്ചു. ഇതുവരെ ആർക്കും പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടല്ല. സംഭവ സമയത്ത് വിമാനത്തിൽ യാത്രക്കാരൊന്നും ഉണ്ടായിരുന്നില്ലെന്ന് ഹീത്രു എയർപോർട്ട് വക്താവ് അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
രണ്ടാമത്തെ ആൺകുട്ടിക്ക് ജന്മം നൽകി മണിക്കൂറുകൾക്ക് ശേഷം ഹൃദയാഘാതത്തെ അയർലൻഡിൽ മലയാളി നഴ്സ് മരണമടഞ്ഞു . വയനാട് സുൽത്താൻ ബത്തേരി ചീരാൽ സ്വദേശിനി സ്റ്റെഫി ബൈജു (35) ആണ് കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ മരിച്ചത്. നവജാത ശിശു സുഖമായിരിക്കുന്നു.
കെറി ജനറൽ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സായിരുന്നു സ്റ്റെഫി ബൈജു. ചീരാൽ കരുവാലിക്കുന്ന് കരവട്ടത്തിൻകര ബൈജു സ്കറിയ ആണ് ഭർത്താവ്. ജോഹാനും ജുവാനുമാണ് മക്കൾ. കൗണ്ടി ലിമെറിക്കിലെ ആബിഫിൽ ടൗണിലാണ് സ്റ്റെഫിയും കുടുംബവും താമസിക്കുന്നത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സംസ്കാരം പിന്നീട്.
സ്റ്റെഫി ബൈജുവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലോകത്തിൽ തന്നെ ആദ്യമായി എപിലെപ്സി നിയന്ത്രിക്കാൻ തലച്ചോറിൽ പിടിപ്പിക്കുന്ന യന്ത്രം പരീക്ഷിച്ച് യുകെയിൽ നിന്നുള്ള എപിലെപ്സി ബാധിച്ച കുട്ടി. തലച്ചോറിലേക്ക് വൈദ്യുത സിഗ്നലുകൾ ആഴത്തിൽ അയയ്ക്കുന്ന ന്യൂറോസ്റ്റിമുലേറ്റർ കുട്ടിയുടെ അനിയന്ത്രിതമായ പ്രതികരണങ്ങളെ 80 ശതമാനം വരെ കുറച്ചു. യന്ത്രം പിടിപ്പിച്ചതിന് ശേഷമാണ് കുട്ടിയുടെ ജീവിതം മെച്ചപ്പെട്ടതെന്ന് അമ്മ ജസ്റ്റിൻ പറയുന്നു. ലണ്ടനിലെ ഗ്രേറ്റ് ഓർമണ്ട് സ്ട്രീറ്റ് ഹോസ്പിറ്റലിൽ നടന്ന ഒരു ട്രയലിൻ്റെ ഭാഗമായി ഒക്ടോബറിലാണ് അന്ന് 12 വയസുണ്ടായിരുന്ന ഓറാൻ നോൾസണിൽ ശസ്ത്രക്രിയ നടത്തിയത്. ചികിത്സയിൽ ഉപയോഗിക്കുന്ന ന്യൂറോ ട്രാൻസ്മിറ്റർ നിർമ്മിച്ചത് യുകെ കമ്പനിയായ ആംബർ തെറാപ്യൂട്ടിക്‌സ് ആണ് .
സോമർസെറ്റിൽ നിന്നുള്ള ഓറന്, മൂന്നാം വയസ്സിൽ എപിലെപ്സിയുടെ ചികിത്സ-പ്രതിരോധശേഷിയുള്ള ലെനോക്സ്-ഗാസ്റ്റൗട്ട് സിൻഡ്രോം ഉണ്ടെന്ന് കണ്ടെത്തി. ലെനോക്സ്-ഗാസ്റ്റൗട്ട് സിൻഡ്രോം ഉണ്ടായതിന് ശേഷം ഓരോ ദിവസവും നിരവധി അനിയന്ത്രിതമായ പ്രതികരണങ്ങളാണ് ഉണ്ടായിരുന്നത്. ഇവ മൂലം പലപ്പോഴും കുട്ടി നിലത്തു വീണതും, ബോധം നഷ്ടപ്പെട്ടതും ആയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പലപ്പോഴും ശ്വാസ തടസ്സം നേരിട്ടതിന് പിന്നാലെ അടിയന്തിരമായി ചികിത്സ നൽകേണ്ട സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്.
ഓട്ടിസവും എഡിഎച്ച്‌ഡിയും ഉള്ള ഓറാൻ നോൾസൺ എപിലെപ്സിയാണ് ഏറ്റവും ദുഷ്‌കരമെന്ന് അമ്മ ജസ്റ്റിൻ പറയുന്നു. മസ്തിഷ്ക ഉത്തേജനത്തിൻ്റെ സുരക്ഷിതത്വവും ഫലപ്രാപ്തിയും പരിശോധിക്കുന്ന CADET പദ്ധതിയുടെ ഭാഗമാണ് ഓറാൻ. ഗ്രേറ്റ് ഓർക്കണ്ട് സ്ട്രീറ്റ് ഹോസ്പിറ്റൽ, യൂണിവേഴ്സിറ്റി കോളേജ് ലണ്ടൻ, കിംഗ്സ് കോളേജ് ഹോസ്പിറ്റൽ, ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ഈ പദ്ധതി. ഓറാൻ്റെ ചികിത്സയിൽ ഉപയോഗിക്കുന്ന പിക്കോസ്റ്റിം ന്യൂറോ ട്രാൻസ് മിറ്റർ നിർമ്മിച്ചത് യുകെ കമ്പനിയായ ആംബർ തെറാപ്യൂട്ടിക്‌സ് ആണ്.
മാഞ്ചസ്റ്റർ എയർപോർട്ടിലെ പവർകട്ട് മൂലം തകരാറിലായ പ്രവർത്തനം ഇന്ന് പൂർവസ്ഥിതിയിലാകുമെന്ന് അധികൃതർ അറിയിച്ചു. എയർപോർട്ടിന്റെ പ്രവർത്തനം തകരാറിലായത് ഏകദേശം 90000 യാത്രക്കാരെ ബാധിച്ചതായുള്ള റിപ്പോർട്ടുകൾ ആണ് പുറത്തു വരുന്നത്. യാത്രക്കാർക്ക് നേരിട്ട അസൗകര്യത്തിൽ വിമാനത്താവള അധികൃതർ ക്ഷമാപണം നടത്തി.
ഞായറാഴ്ച പുലർച്ചെ മുതൽ മാഞ്ചസ്റ്റർ എയർപോർട്ടിൽ നിന്ന് പുറപ്പെട്ട വിമാനങ്ങളിൽ പലതും റദ്ദാക്കിയിരുന്നു. പ്രധാനമായും 1, 2 എന്നീ ടെര്‍മിനുകളെയാണ് പ്രശ്നങ്ങൾ ബാധിച്ചത്. ഇവിടേയ്ക്ക് ഷെഡ്യൂൾ ചെയ്ത വിമാനങ്ങൾ മറ്റ് എയർപോർട്ടിലേയ്ക്ക് തിരിച്ചു വിട്ടു. യാത്രക്കാർക്കും അവരെ കൊണ്ടുപോകാൻ എത്തിയവർക്കും വളരെയേറെ ബുദ്ധിമുട്ടുകളാണ് ഇതുമൂലം സംഭവിച്ചത്. ഒട്ടേറെ യാത്രക്കാരാണ് വിമാനത്താവളത്തിലെ നീണ്ട ക്യൂവിന്റെ ചിത്രങ്ങൾ കടുത്ത രോഷത്തോടെ സോഷ്യൽ മീഡിയയിൽ പങ്കിട്ടത്.
ഏറ്റവും കൂടുതൽ റദ്ദാക്കലുകൾ ബാധിച്ചത് ഈസി ജെറ്റ് വിമാനങ്ങളെയാണ്. തങ്ങളുടെ നിയന്ത്രണത്തിലല്ല ഒന്നും നടക്കുന്നതെന്നും യാത്രക്കാർക്ക് ഉണ്ടായ ബുദ്ധിമുട്ടുകളുടെ പ്രയാസം കുറയ്ക്കാൻ സാധ്യമായത് എല്ലാം ചെയ്യുമെന്നും ഈസി ജെറ്റിന്റെ വക്താവ് പറഞ്ഞു. അബുദാബിയിൽ നിന്നുള്ള എത്തിഹാദ് എയർവെയ്സ് വിമാനം മാഞ്ചസ്റ്ററിൽ ഇറക്കുന്നതിന് പകരം ബർമിംഗ്ഹാമിൽ ആണ് ലാൻഡ് ചെയ്തത്. ഒട്ടേറെ മലയാളികൾ ആ ഫ്ലൈറ്റിൽ ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ. യോർക്ക്ഷെയർ, വെയിക്ക് ഫീൽഡ്, ഷെഫീൽഡ് തുടങ്ങിയ സ്ഥലങ്ങളിൽ താമസിക്കുന്ന മലയാളികൾ കേരളത്തിലേക്ക് വരാൻ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന എയർപോർട്ട് ആണ് മാഞ്ചസ്റ്റർ. കൊച്ചിയിൽ നിന്ന് മാഞ്ചസ്റ്ററിലേയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്തു പോകുന്നതിനും തിരിച്ചുമുള്ള ഒട്ടേറെ മലയാളികളെയാണ് എയർപോർട്ടിലെ പ്രശ്നങ്ങൾ ബാധിച്ചതെന്നാണ് റിപ്പോർട്ടുകൾ.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മയക്കുമരുന്നിന്റെ ഉത്പാദനവും വിപണനവും ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ രാജ്യത്ത് വർദ്ധിച്ചു വരുന്നതായുള്ള ഞെട്ടിക്കുന്ന സംഭവങ്ങൾ ദിനംപ്രതി പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. മയക്കുമരുന്ന് മാഫിയയുടെ നടപടിമൂലം തൃശങ്കുവിലായ ഒരു വീട്ടുടമസ്ഥന്റെ ദയനീയാവസ്ഥ വാർത്തയാക്കിയിരിക്കുകയാണ് ബിബിസി. നോർത്ത് ലണ്ടനിലെ വീട്ടു ഉടമസ്ഥനായ റീവ്സ് ദീർഘകാലത്തേയ്ക്ക് വിദേശത്ത് ജോലിക്കായി പോകുന്നതിന്റെ ഭാഗമായാണ് തൻറെ വീട് വാടകയ്ക്ക് കൊടുക്കാൻ തീരുമാനിച്ചത്. അതോടെ അദ്ദേഹത്തിൻറെ കഷ്ടകാലവും ആരംഭിച്ചു.
റീവ്സിന്റെ വീട് വാടകയ്ക്ക് എടുത്തത് കഞ്ചാവ് മാഫിയയുടെ ആൾക്കാരായിരുന്നു. കുറ്റവാളികളായ അവർ അദ്ദേഹത്തിൻറെ വസ്തുവിൽ വൻ നാശനഷ്ടങ്ങൾ ആണ് വരുത്തിയത്. കഞ്ചാവ് വളർത്തുന്നതിനും അത് ഉപയോഗിച്ച് മറ്റ് ഉത്പന്നങ്ങൾ ഉണ്ടാക്കുന്നതിനും തൻറെ വസ്തു അവർ ഉപയോഗിച്ചു എന്ന് മാത്രമല്ല അതിനുവേണ്ടി വീടിനു തന്നെ ഒട്ടേറെ മാറ്റങ്ങൾ വരുത്തി. തന്റെ ബെഡ്റൂമിൽ പ്രവേശിച്ച റീവ്സിൻ്റെ കണ്ണു തള്ളി പോയി. പത്ത് ടണ്ണിലധികം മണ്ണാണ് കഞ്ചാവ് കൃഷിക്കാർ അദ്ദേഹത്തിൻറെ ബെഡ്റൂമിൽ നിക്ഷേപിച്ചിരുന്നത്. വീടിനുള്ളിൽ കഞ്ചാവ് വളർത്തുന്നതിന് വേണ്ടിയായിരുന്നു ഈ പ്രവർത്തി. ഇത് കൂടാതെ വീടിൻറെ വെന്റിലേഷനിലും ഒട്ടേറെ മാറ്റങ്ങൾ കുറ്റവാളികൾ വരുത്തിയിരുന്നു.
ഏറെക്കാലത്തേയ്ക്ക് ദൂരദേശത്ത് ജോലി സംബന്ധമായ ആവശ്യങ്ങളിൽ പോകുന്നവർ വാടകയ്ക്ക് വസ്തുക്കൾ കൊടുക്കുന്ന സമയത്ത് കഞ്ചാവ് ഫാമുകളുമായി ബന്ധമുള്ള കുറ്റവാളികൾ ഇത്തരം തട്ടിപ്പുകൾ നടത്തുന്നത് വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. സംഭവം പുറത്തായതിനെ തുടർന്ന് ലക്ഷ കണക്കിന് പൗണ്ട് വിലമതിക്കുന്ന 400 കഞ്ചാവ് ചെടികളാണ് റീവ്സിൻ്റെ വീട്ടിൽ നിന്ന് പോലീസ് പിടിച്ചെടുത്തത്. വിദേശത്ത് ജോലി ചെയ്യാൻ തയ്യാറെടുക്കുന്നതിനിടെ റീവ്സിന്റെ കുടുംബം വീട് വാടകയ്ക്ക് നൽകാനായി ഓൺലൈനിൽ പരസ്യം ചെയ്തിരുന്നു. ദീർഘകാലത്തേയ്ക്ക് റീവ്സിൻ്റെ കുടുംബം സ്ഥലത്തില്ലെന്ന് മനസ്സിലാക്കി ഒരു ഏജൻറ് സമീപിക്കുകയായിരുന്നു. ലണ്ടനിൽ ജോലിയുള്ള ഒരു കുടുംബത്തിന് വാടകയ്ക്ക് നൽകാനാണ് വീട് എന്നാണ് ഏജൻറ് റീവ്സിനെ തെറ്റിദ്ധരിപ്പിച്ചത്. പിന്നീട് വാടകയ്ക്ക് എടുത്തവർ ഒരിക്കലും വാടക നൽകാത്ത തട്ടിപ്പുകാരായി മാറി. പകരം അവർ ക്രിമിനൽ പ്രവർത്തനങ്ങൾക്ക് വീട് ഉപയോഗിക്കുകയായിരുന്നു. ഏജൻ്റും വാടകക്കാരും എല്ലാം നൽകിയ വിലാസം വ്യാജമാണെന്ന് പിന്നീട് പോലീസ് കണ്ടെത്തി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മാഞ്ചസ്റ്റർ എയർപോർട്ടിൽ നിന്ന് പുറപ്പെടുന്ന നിരവധി ഫ്ലൈറ്റുകൾ റദ്ദാക്കി. പല ഫ്ലൈറ്റുകളും പുറപ്പെടുന്നതിൽ താമസം നേരിടുകയും ചെയ്യുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. എയർപോർട്ട് ഉൾപ്പെടെയുള്ള സ്ഥലത്ത് വൈദ്യുതി വിതരണത്തിൽ നേരിട്ട തടസ്സമാണ് വിമാനങ്ങൾ വൈകുന്നതിലേയ്ക്കും റദ്ദാക്കപ്പെടുന്നതിലേയ്ക്കും വഴി വെച്ചിരിക്കുന്നത്.
വൈദ്യുതി ബന്ധം പുന:സ്ഥാപിച്ച് എയർപോർട്ടിന്റെ പ്രവർത്തനം സാധാരണഗതിയിലാക്കാൻ പരിശ്രമിക്കുകയാണെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു. പലരുടെയും ലഗേജുകൾ അതാത് വിമാനത്തിൽ തന്നെ ഇല്ലാത്ത സ്ഥിതി ഉണ്ടായേക്കാമെന്ന മുന്നറിയിപ്പും നൽകപ്പെട്ടിട്ടുണ്ട്. എയർപോർട്ടിന്റെ പ്രവർത്തനം ആകെ താളം തെറ്റിയതിനെ തുടർന്ന് രാവിലെ മുതൽ ആളുകളുടെ വലിയ ക്യൂ രൂപപ്പെട്ടതിൻ്റെ ചിത്രങ്ങൾ ഒട്ടേറെ പേരാണ് സമൂഹ മാധ്യമങ്ങളിൽ കൂടി പങ്കുവെച്ചത്.
മാഞ്ചസ്റ്റർ എയർപോർട്ടിലെ ടെർമിനലിൽ ഒന്നിന്റെയും രണ്ടിന്റെയും പ്രവർത്തനങ്ങളെ പവർകട്ട് കാര്യമായി ബാധിച്ചിട്ടുണ്ട്. ടെർമിനൽ മൂന്നിൽ നിന്നുള്ള വിമാനങ്ങൾക്കും കാലതാമസം നേരിടുന്നതായാണ് റിപ്പോർട്ടുകൾ. ടെർമിനലുകൾ 1 അല്ലെങ്കിൽ 2 ൽ നിന്ന് യാത്ര ചെയ്യേണ്ട യാത്രക്കാർ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിമാനത്താവളത്തിൽ വരരുതെന്നും ഏറ്റവും പുതിയ വിവരങ്ങൾക്ക് അവരുടെ എയർലൈനുകളുമായി ബന്ധപ്പെടണമെന്നും മാഞ്ചസ്റ്റർ എയർപോർട്ട് അറിയിച്ചു. നിരവധി ഫ്ലൈറ്റുകൾ മറ്റ് എയർപോർട്ടുകളിലേയ്ക്ക് തിരിച്ചുവിടുന്നതു മൂലം യാത്രക്കാരെ കൊണ്ടുപോകുവാൻ എയർപോർട്ടിൽ വരുന്നതും ഏറ്റവും പുതിയ വിവരങ്ങൾ പരിശോധിക്കണമെന്ന് അറിയിച്ചിട്ടുണ്ട് .
യോർക്ക്ഷെയർ, വെയിക്ക് ഫീൽഡ്, ഷെഫീൽഡ് തുടങ്ങിയ സ്ഥലങ്ങളിൽ താമസിക്കുന്ന മലയാളികൾ കേരളത്തിലേക്ക് വരാൻ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന എയർപോർട്ട് ആണ് മാഞ്ചസ്റ്റർ. കൊച്ചിയിൽ നിന്ന് മാഞ്ചസ്റ്ററിലേയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്തു പോകുന്നതിനും തിരിച്ചുമുള്ള ഒട്ടേറെ മലയാളികളെയാണ് എയർപോർട്ടിലെ പ്രശ്നങ്ങൾ ബാധിച്ചതെന്നാണ് റിപ്പോർട്ടുകൾ.