Main News

ലണ്ടന്‍: കണ്‍സര്‍വേറ്റീസ് ഗവണ്‍മെന്റിന്റെ സ്റ്റേറ്റ് സെക്രട്ടറിയും പ്രധാനമന്ത്രി തെരേസ മേയുടെ അടുത്ത അനുയായിയുമായ ഡാമിയന്‍ ഗ്രീന്‍ രാജിവെച്ചു. ഗ്രീനിന്റെ ഹൗസ് ഓഫ് കോമണ്‍സ് കമ്പ്യൂട്ടറില്‍ നിന്ന് അശ്ലീല ചിത്രങ്ങള്‍ കണ്ടെടുത്ത സംഭവത്തില്‍ കള്ളം പറഞ്ഞതായി തെളിഞ്ഞതിനെത്തുടര്‍ന്നാണ് രാജി. ക്യാബിനറ്റ് സെക്രട്ടറി സര്‍ ജെറമി ഹെയ്‌വുഡ് നടത്തിയ അന്വേഷണത്തില്‍ ഗ്രീന്‍ കുറ്റം നിഷേധിച്ചിരുന്നു. എന്നാല്‍ ഗ്രീന്‍ അന്വേഷണത്തെ വഴിതെറ്റിക്കുന്ന വിധത്തില്‍ കള്ളം പറഞ്ഞുവെന്നും നല്‍കിയ വിവരങ്ങള്‍ തെറ്റായിരുന്നുവെന്നും ഹെയ്‌വുഡ് കണ്ടെത്തി.

ജൂണിലെ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നഷ്ടമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ആധികാരികത വര്‍ദ്ധിപ്പിക്കാനായി പ്രധാനമന്ത്രി തെരേസ മേയ് തന്നെയാണ് ഗ്രീനിനെ സ്റ്റേറ്റ് സെക്രട്ടറിയായി നിയമിച്ചത്. നാണക്കേടുമായി ഗ്രീന്‍ പുറത്തേക്ക് പോകുന്നത് പ്രധാനമന്ത്രിക്ക് ലഭിച്ച തിരിച്ചടിയായാണ് ഇതോടെ വിലയിരുത്തുന്നത്. നവംബറിനു ശേഷം പുറത്തേക്കു പോകുന്ന മൂന്നാമത്തെ ക്യാബിനറ്റ് അംഗവും ഇത്തരം ഒരു ആരോപണത്തില്‍ കുടുങ്ങി രാജിവെക്കുന്ന ആദ്യത്തെ സെക്രട്ടറി ഓഫ് സ്റ്റേറ്റുമാണ് ഗ്രീന്‍.

താന്‍ അശ്ലീല ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ കാണുകയോ ചെയ്തിട്ടില്ലെന്ന് രാജിക്കത്തില്‍ വിശദീകരിച്ച ഗ്രീന്‍ താന്‍ പുറത്തു വിട്ട വാര്‍ത്താക്കുറിപ്പില്‍ കുറച്ചു കൂടി വ്യക്തത വരുത്തേണ്ടതായിരുന്നുവെന്ന് സമ്മതിച്ചു. 2008ലാണ് അശ്ലീല ചിത്രങ്ങള്‍ ഗ്രീനിന്റെ കമ്പ്യൂട്ടറില്‍ കണ്ടെത്തിയത്. ഇതേക്കുറിച്ച് പോലീസുമായി ഗ്രീന്‍ സംസാരിച്ചത് 2013ലാണ്. മന്ത്രിയും ജനപ്രതിനിധിയുമായ ഗ്രീന്‍ പക്ഷേ പൊതു ജീവിതത്തില്‍ പാലിക്കേണ്ട മൂല്യങ്ങല്‍ ലംഘിച്ചുവെന്നാണ് ഹെയ് വുഡ് കണ്ടെത്തിയത്. സത്യസന്ധത എന്നതാണ് അവയില്‍ ഏറ്റവും പ്രധാമെന്നും ഹെയ് വുഡ് വ്യക്തമാക്കി.

  • ന്യൂസ് ഡെസ്ക്

ബ്രിട്ടണിലെ ഓരോ വീടുകളുടെയും കൗൺസിൽ ടാക്സ് അടുത്ത വർഷം 100 പൗണ്ട് വരെ കൂടാൻ സാധ്യത.  കൗൺസിലുകൾക്ക് കൂടുതൽ അധികാരം നല്കി ഗവൺമെന്റ് ഉത്തരവിറക്കി.  അടുത്ത വർഷം മുതൽ കൗൺസിൽ ടാക്സ് ആറ് ശതമാനം വരെ വർദ്ധിപ്പിക്കാൻ ലോക്കൽ കൗൺസിലുകൾക്ക് സ്വാതന്ത്യം നല്കിയാണ് ഗവൺമെന്റ് നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഓരോ വീടിനും 100 പൗണ്ട് വരെ  വർദ്ധന ഉണ്ടാകാം. വർദ്ധനയ്ക്ക് അനുമതി തേടുന്ന ലോക്കൽ റെഫറണ്ടം ഇനിയാവശ്യമില്ല.

ലോക്കൽ ഗവൺമെന്റ് സെക്രട്ടറി സാജിദ് ജാവേദ് നിലവിൽ നിർദ്ദേശിച്ചിരിക്കുന്ന ടാക്സ് വർദ്ധനയുടെ ക്യാപ് 1.99 ശതമാനത്തിൽ നിന്ന് 2.99 ശതമാനമാക്കി ഉയർത്താൻ ലോക്കൽ കൗൺസിലുകൾക്ക് അനുമതി നല്കി. അതു കൂടാതെ സോഷ്യൽ കെയർ നല്കുന്ന കൗൺസിലുകൾക്ക് മറ്റൊരു മൂന്ന് ശതമാനം വർദ്ധനയും കൗൺസിൽ ടാക്സിൽ വരുത്തുന്നതിനും അധികാരം നല്കിയിട്ടുണ്ട്. അതായത് 2018 ഏപ്രിൽ മുതൽ കൗൺസിലുകൾക്ക് ടാക്സിൽ 5.99 ശതമാനം വരെ വർദ്ധന വരുത്താം. പ്രധാനമന്ത്രിയുടെ ഓഫീസ് വർദ്ധനയ്ക്ക് അനുമതി നല്കിക്കഴിഞ്ഞു. അധിക ഒരു ശതമാനം വർദ്ധന നിലവിലെ നാണ്യപ്പെരുപ്പ നിരക്ക് കണക്കിലെടുത്താണ് എന്നു ഡൗണിംഗ് സ്ട്രീറ്റ് പറഞ്ഞു. ഗവൺമെൻറിന്റെ പുതിയ നയത്തിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. സാധാരണക്കാരന്റെ നട്ടെല്ലൊടിക്കുന്ന സാമ്പത്തിക നയമാണ് ഗവൺമെന്റ് നടപ്പാക്കുന്നതെന്ന് പ്രതിപക്ഷം പറഞ്ഞു.

പുതിയ നിർദ്ദേശം നടപ്പാക്കിക്കഴിഞ്ഞാൽ ഓരോ കൗൺസിലുകൾക്കും ലോക്കൽ റഫറണ്ടം നടത്താതെ കൗൺസിൽ ടാക്സ് സ്വമേധയാ വർദ്ധിപ്പിക്കാനാകും. ഒരു ശരാശരി ബാൻഡ് ഡി വീടിന് 1686 പൗണ്ട് അടുത്ത വർഷം മുതൽ കൗൺസിൽ ടാക്സ് കൊടുക്കേണ്ടി വരും. വർഷങ്ങളായി സെൻട്രൽ ഗവൺമെന്റ് ലോക്കൽ കൗൺസിലുകൾക്ക് കൊടുക്കേണ്ടിയിരുന്ന വിഹിതം വെട്ടിക്കുറച്ചതു മൂലം ലോക്കൽ കൗൺസിലുകൾ സാമ്പത്തിക പ്രതിസന്ധിയിലായെന്ന് ലോക്കൽ ഗവൺമെന്റ് അസോസിയേഷൻ ചെയർമാൻ ലോർഡ് പോർട്ടർ പറഞ്ഞു. 2020 ആകുമ്പോഴേയ്ക്കും ഫണ്ടിംഗ് ഗ്യാപ് 5.8 ബില്യൺ പൗണ്ടായി ഉയരുമെന്നാണ് കണക്ക്. കുട്ടികളുടെയും മുതിർന്നവരുടെയും സംരക്ഷണം, ഭവന രഹിതരുടെ സംരക്ഷണം എന്നിവയ്ക്ക് ആവശ്യമായ ഫണ്ട് ഇല്ലാതെ പല ലോക്കൽ കൗൺസിലുകളും ബുദ്ധിമുട്ടുന്നുണ്ട്.

 

തിരുവനന്തപുരം: മൗനിയാകാന്‍ തനിക്ക് മനസ്സില്ലെന്ന് ജേക്കബ് തോമസ്. അഴിമതിക്കെതിരെ നില്‍ക്കുന്നവരെ മൗനിയാക്കാന്‍ ശ്രമം നടക്കുന്നു. ഇപ്പോള്‍ സ്രാവുകള്‍ക്കൊപ്പം നീന്തുകയാണ്. ഇനിയും സ്രാവുകള്‍ക്കൊപ്പം തന്നെ നീന്തല്‍ തുടരും. സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ പലതും നേരിടേണ്ടി വരും. സസ്‌പെന്‍ഷനെ കുറിച്ച് അറിവ് കിട്ടിയിട്ടില്ലെന്നും ജേക്കബ് തോമസ് പറഞ്ഞു. അഴിമതി വിരുദ്ധ ദിവസമാണ് അഴിമതിക്കെതിരെ സംസാരിച്ചത്. അഴിമതി വിരുദ്ധ നിയമം നടപ്പിലാകുന്നുണ്ടെന്ന് ജനം കരുതുന്നുണ്ടോ എന്നും ജേക്കബ് തോമസ് ചോദിച്ചു.

സംസ്ഥാനത്തെ നിയമവാഴ്ച തകര്‍ന്നെന്നുള്ള പ്രസ്താവനയെ തുടര്‍ന്നാണാണ് ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ഇത് സര്‍ക്കാരിനെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് നടപടിയെടുത്തത്.ജേക്കബ് തോമസ് നിലവില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കുന്ന സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ് (ഐഎംജി) ഡയറകട്‌റാണ്.

സംസ്ഥാനത്ത് നിയമവാഴ്ചയില്ലെന്നും അഴിമതിക്കെതിരെ നിലകൊള്ളാന്‍ ജനങ്ങള്‍ ഇതുകൊണ്ടാണ് പേടിക്കുന്നതെന്നുമാണ് ജേക്കബ് തോമസ് പറഞ്ഞത്. കേരളത്തില്‍ അഴിമതിക്കാര്‍ ഐക്യത്തിലാണെന്നും അവര്‍ക്ക് അധികാരമുണ്ടെന്നും ജേക്കബ് തോമസ് പറഞ്ഞിരുന്നു. ഓഖി ദുരന്തത്തില്‍എത്ര പേര്‍ മരിച്ചുവെന്നോ കാണാതായെന്നോ ആര്‍ക്കും അറിയില്ല. പണക്കാരുടെ മക്കളാണ് കടലില്‍ പോയതെങ്കില്‍ ഇതാകുമായിരുന്നോ പ്രതികരണം. ജനങ്ങളുടെ കാര്യം നോക്കാന്‍ കഴിയാത്തവര്‍ എന്തിന് തുടരുന്നു എന്നാണ് ജനം ചോദിച്ചത്. ജനവിശ്വാസമുള്ള ഭരണാധികാരികള്‍ക്ക് ജനത്തിന്റെ അടുത്തുപോയി നില്‍ക്കാം. ജനങ്ങളാണ് യഥാര്‍ഥ അധികാരിയെന്നും ജേക്കബ് തോമസ് വ്യക്തമാക്കിയിരുന്നു.

ഗുണനിലവാരമില്ലാത്ത സേവനമായി ഭരണം മാറുന്നു. അഴിമതി തുടര്‍ന്നാല്‍ ദരിദ്രര്‍ ദരിദ്രരായി തുടരുകയും കയ്യേറ്റക്കാര്‍ വമ്പന്‍മാരായി മാറുകയും ചെയ്യും. അഴിമതിവിരുദ്ധരെ ഒറ്റപ്പെടുത്തി ഇല്ലാതാക്കുകയാണ് ഇപ്പോള്‍ നടക്കുന്നത്. 51 വെട്ടു വെട്ടിയില്ലെങ്കിലും അവരെ നിശബ്ദരാക്കും. ഭീകരരുടെ രീതിയാണത്. ഭരണം നിലവാരമില്ലാതാകുമ്പോഴാണ് വലിയ പ്രചാരണങ്ങള്‍ വേണ്ടിവരുന്നതെന്നും അദ്ദേഹം പരിഹസിച്ചു. അഴിമതിക്കാരെല്ലാം ഒന്നാണ്. സുനാമി പാക്കേജിലെ 1600 കോടി രൂപ അടിച്ചുമാറ്റി. സുനാമി ഫണ്ട് ഉപയോഗിച്ചിരുന്നുവെങ്കില്‍ ചെല്ലാനത്ത് ഇന്ന് ഈ കാഴ്ച കാണേണ്ടിവരുമായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

ടെന്നസി: ഇരുപത്തിനാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ശീതീകരിച്ച് സൂക്ഷിച്ച ഭ്രൂണത്തില്‍ നിന്ന് കുഞ്ഞ് പിറന്നു. ഇരുപത്താറുകാരിയായ ടീന ഗിബ്‌സണ്‍ ജന്മം നല്‍കിയ എമ്മ റെന്‍ എന്ന് പെണ്‍കുഞ്ഞാണ് ഈ അദ്ഭുത ശിശു. ഇത്രയും കാലം ശീതീകരിച്ച് സൂക്ഷിച്ച ഭ്രൂണത്തില്‍ നിന്ന് കുഞ്ഞ് ജനിച്ച സംഭവം റെക്കോര്‍ഡാണെന്ന് ടെന്നസി യൂണിവേഴ്‌സിറ്റി പ്രെസ്റ്റണ്‍ മെഡിക്കല്‍ ലൈബ്രറിയിലെ ഗവേഷകര്‍ അഭിപ്രായപ്പെട്ടു. 1992ല്‍ ഭ്രൂണരൂപത്തില്‍ എമ്മയെ ശീതീകരിച്ച് സൂക്ഷിക്കുമ്പോള്‍ അവള്‍ക്ക് ജന്മം നല്‍കിയ ടീനയ്ക്ക് ഒരു വയസ് മാത്രമായിരുന്നു പ്രായം.

നവംബര്‍ 25നാണ് ടീനയ്ക്ക് കുഞ്ഞ് പിറന്നത്. ഇത്രയും കാലം ശീതീകരിച്ച് വെച്ചിട്ടും അവള്‍ക്ക് ഒരു കുഴപ്പവുമുണ്ടായില്ലെന്നാണ് ടീനയുടെ ഭര്‍ത്താന് ബെഞ്ചമിന്‍ പറഞ്ഞത്. ഫ്രോസണ്‍ എംബ്രിയോ ട്രാന്‍സ്ഫര്‍ രീതിയിലാണ് ടീനയുടെ ഗര്‍ഭപാത്രത്തിലേക്ക് ഭ്രൂണം മാറ്റിവെച്ചത്. ഈസ്റ്റ് ടെന്നസിയിലെ നോക്‌സ്‌വില്ലിലുള്ള നാഷണല്‍ എംബ്രിയോ ഡൊണേഷന്‍ സെന്ററില്‍ വെച്ചായിരുന്നു ഇത്. ഈ വര്‍ഷം ആദ്യമാണ് ഭ്രൂണം മാറ്റിവെക്കല്‍ നടന്നത്.

ഡോക്ടര്‍ ജെഫ്രി കീനാന്‍ ആയിരുന്നു എംബ്രിയോ ട്രാന്‍സ്ഫര്‍ നടത്തിയത്. ഭ്രൂണങ്ങള്‍ ക്രയോപ്രിസര്‍വ് ചെയ്ത് സൂക്ഷിക്കാന്‍ ഒട്ടേറെ ദമ്പതികള്‍ക്ക് ഈ സംഭവം പ്രേരകമാകുമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളില്ലാത്ത ദമ്പതിമാര്‍ക്ക് ഇത് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ഭ്രൂണങ്ങളെ ദത്തെടുക്കുന്ന പദ്ധതിയിലൂടെ 700 കുട്ടികളുടെ ജനനത്തിന് എന്‍ഇഡിസി സഹായിച്ചിട്ടുണ്ട്.

ലണ്ടന്‍: കുടിയേറ്റക്കാരെ ബാധിക്കാനിടയുള്ള സര്‍ക്കാര്‍ നയത്തിനെതിരെ എംപിമാര്‍. അക്കൗണ്ട് ഉടമകളുടെ ഇമിഗ്രേഷന്‍ സ്റ്റാറ്റസ് പരിശോധിക്കാന്‍ ബാങ്കുകള്‍ക്ക് അധികാരം നല്‍കുന്ന ബില്ലിനെതിരെ 60ലേറെ എംപിമാരാണ് രംഗത്തെത്തിയിരിക്കുന്നത്. ഒക്ടോബറില്‍ നിലവില്‍ വന്ന നിയമമനുസരിച്ചുള്ള ആദ്യ പരിശോധന ജനുവരിയില്‍ നടക്കാനിരിക്കെയാണ് ഹോം സെക്രട്ടറി ആംബര്‍ റൂഡിന് എംപിമാര്‍ തുറന്ന കത്തയച്ചിരിക്കുന്നത്. ഗ്രീന്‍ പാര്‍ട്ടി നേതാവ് കരോളിന്‍ ലൂകാസ്, ലേബര്‍ എംപി ഡേവിഡ് ലാമി, മനുഷ്യാവകാശ സംഘടന ലിബര്‍ട്ടി തുടങ്ങിയവരും കത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്.

സാമ്പത്തിക വര്‍ഷത്തിന്റെ ഓരോ പാദത്തിലും 70 ദശലക്ഷം അക്കൗണ്ടുകള്‍ പരിശോധിക്കാനുള്ള ചുമതലയാണ് ബാങ്കുകള്‍ക്കും ബില്‍ഡിംഗ് സൊസൈറ്റികള്‍ക്കും പുതിയ നിയമത്തിലൂടെ നല്‍കിയിരിക്കുന്നത്. ബ്ലാക്ക്, ഏഷ്യന്‍, ന്യൂനപക്ഷ, ഗോത്ര വിഭാഗങ്ങളെ ഈ നിയമം പ്രതികൂലമായി ബാധിക്കാനിടയുണ്ടെന്നും നിയമപരമായി യുകെയില്‍ താമസിക്കുന്ന കുടിയേറ്റക്കാരെപ്പോലും തെറ്റിദ്ധരിക്കാന്‍ സാധ്യതയുണ്ടെന്നും കത്ത് മുന്നറിയിപ്പ് നല്‍കുന്നു. തികച്ചും മനുഷ്യത്വ വിരുദ്ധമെന്നാണ് നിയമത്തെ എംപിമാരും അക്കാഡമിക് സമൂഹവും ക്യാംപെയിന്‍ ഗ്രൂപ്പുകളും വിശേഷിപ്പിക്കുന്നത്.

കുടിയേറ്റക്കാരുടെ കാര്യത്തില്‍ പരാതികള്‍ പരിഹരിക്കാന്‍ പോലും കാര്യക്ഷമത കാണിക്കാത്ത ഹോം ഓഫീസ് ഈ ഉദ്യമവുമായി ഇറങ്ങിയാല്‍ അബദ്ധങ്ങളില്‍ ചാടുമെന്നും കുടിയേറ്റക്കാര്‍ പലരും അന്യായമായി തിരികെ സ്വന്തം രാജ്യങ്ങളിലേക്ക് അയക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തലുണ്ട്. വിസ കാലാവധി കഴിഞ്ഞവരുടെയും അഭയാര്‍ത്ഥികളുടെയും ഡീപോര്‍ട്ടേഷന് വിധിക്കപ്പെട്ട വിദേശ പൗരന്‍മാരുടെയും അക്കൗണ്ടുകള്‍ മരവിപ്പിക്കാനാണ് നിയമത്തിലൂടെ ഉദ്ദേശിക്കുന്നത്. ആദ്യ വര്‍ഷത്തില്‍ത്തന്നെ നിയമ വിരുദ്ധമായി കഴിയുന്ന 6000ത്തോളെ പേരെ പിടികൂടാനാകുമെന്നാണ് ഹോം ഓഫീസ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്.

പോര്‍ട്ട്‌സ്മൗത്ത്: യുകെ റോയല്‍ നേവിയുടെ ഭാവി മുന്‍നിര യുദ്ധക്കപ്പലായി കരുതപ്പെടുന്ന, ഏറ്റവും പുതിയ വിമാനവാഹിനിക്കപ്പല്‍ എച്ച്എംഎസ് ക്വീന്‍ എലിസബെത്തില്‍ ചോര്‍ച്ച കണ്ടെത്തി. 3.1 ബില്യന്‍ പൗണ്ട് മുതല്‍മുടക്കില്‍ നിര്‍മിച്ച ഈ വിമാനവാഹിനി ഈ മാസം ആദ്യം എലിസബത്ത് രാജ്ഞിയാണ് കമ്മീഷന്‍ ചെയ്തത്. കപ്പലിന്റെ ഒരു പ്രൊപ്പല്ലര്‍ ഷാഫ്റ്റിലാണ് ചോര്‍ച്ച കണ്ടെത്തിയതെന്നാണ് റോയല്‍ നേവി വക്താവ് അറിയിക്കുന്നത്. കടലില്‍ നടന്ന പരീക്ഷണ ഓട്ടങ്ങള്‍ക്കിടയിലാണ് ചോര്‍ച്ചയുണ്ടെന്ന് വ്യക്തമായത്.

മണിക്കൂറില്‍ 200 ലിറ്റര്‍ വെള്ളം വീതം കപ്പലിനുള്ളിലേക്ക് കയറുന്നുണ്ടെന്നാണ് കണ്ടെത്തിയതെന്ന് സണ്‍ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതേത്തുടര്‍ന്ന് കപ്പല്‍ അടിയന്തരമായി അറ്റകുറ്റപ്പണികള്‍ക്കായി പ്രവേശിപ്പിക്കുകയാണെന്നും നേവി വക്താവ് വ്യക്തമാക്കി. റോയല്‍ നേവിയുടെ പ്രധാന കപ്പലായി ഉയര്‍ത്തിക്കാടട്ടുന്ന ക്വീന്‍ എലിസബത്ത് നീറ്റിലിറക്കിയപ്പോള്‍ത്തന്നെ ചോര്‍ച്ച കണ്ടെത്തിയത് നേവിയെ ഞെട്ടിച്ചിരിക്കുകയാണ്. പ്രൊപ്പല്ലര്‍ ഷാഫ്റ്റിന്റെ സീലുകളിലൊന്നിലാണ് തകരാറുള്ളത്. പോര്‍ട്ട്‌സ്മൗത്തില്‍ വെച്ചുതന്നെ ഈ പ്രശ്‌നം പരിഹരിക്കാനാണ് പദ്ധതി.

എന്നാല്‍ കപ്പലിന്റെ കടലിലുള്ള പരീക്ഷണ ഓട്ടങ്ങളെ ഈ തകരാറ് ബാധിച്ചിട്ടില്ലെന്നും വക്താവ് വെളിപ്പെടുത്തി. കമ്മീഷനിംഗിനു മുമ്പ് തന്നെ ഈ തകരാറിനെക്കുറിച്ച് അധികൃതര്‍ക്ക് അറിയാമായിരുന്നെന്നും കമ്മീഷനിംഗ് മാറ്റിവെക്കാതിരിക്കാന്‍ ഈ വിവരം മറച്ചുവെച്ചിരിക്കുകയായിരുന്നെന്നും വിവരമുണ്ട്. മറ്റു കപ്പലുകളിലും ഈ വിധത്തിലുള്ള ചോര്‍ച്ചകള്‍ സാധാരണമാണ്. അവ പെട്ടെന്നു തന്നെ പരിഹരിക്കാനും സാധിക്കും. എന്നാല്‍ പുതിയ കപ്പലില്‍ ഇത്രയും വലിയ ചോര്‍ച്ച പ്രത്യക്ഷപ്പെട്ടതാണ് നേവിയെ അമ്പരപ്പിക്കുന്നത്.

ന്യൂസ് ഡെസ്ക്

ആന്റി ടെററിസം പോലീസും Ml5ഉം സംയുക്തമായി നടത്തിയ റെയ്ഡിൽ ഭീകരാക്രമണ ഭീഷണിയുമായി ബന്ധപ്പെട്ട് നാല് പേർ അറസ്റ്റിലായി. ഇന്റലിജൻസ് നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. ഷെഫീൽഡിലും ചെസ്റ്റർഫീൽഡിലുമാണ് വീടുകളിൽ റെയ്ഡ് നടന്നത്.  റെയ്ഡിനെത്തുടർന്ന് ഷെഫീൽഡിൽ മൂന്നു പേരും ചെസ്റ്റർഫീൽഡിൽ ഒരാളും അറസ്റ്റിലായി.അറസ്റ്റിലായ യുവാക്കൾ 22, 31,36, 41 വയസുള്ളവരാണ്. ചെസ്റ്റർഫീൽഡിലെ വീട്ടിലേയ്ക്ക് ആർമി ബോംബ് സ്ക്വാഡിനേയും അടിയന്തരമായി എത്തിച്ചു. വീട്ടിനുള്ളിൽ സ്ഫോടകവസ്തുക്കൾ നിർമ്മിച്ച് സൂക്ഷിച്ചിട്ടുണ്ട് എന്ന അനുമാനത്തിലാണ് ബോംബ് സ്ക്വാഡ് എത്തിയത്. അറസ്റ്റിലായവരെ വെസ്റ്റ് യോർക്ക് ഷയറിലെ പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തു വരികയാണ്.

ചെസ്റ്റർഫീൽഡിലെ അറസ്റ്റിനെ തുടർന്ന് സമീപ വീടുകളിലെ താമസക്കാരെയെല്ലാം ഒഴിപ്പിച്ചു. റോഡുകളും ബ്ലോക്ക് ചെയ്തു. വൻ പോലീസ് സന്നാഹത്തെത്തുടർന്ന് ജനങ്ങളും ആശങ്കയിലായി. സമയാസമയങ്ങളിൽ റെയ്ഡിന്റെ പുരോഗതി സംബന്ധിച്ച വിവരങ്ങൾ പോലീസ് ജനങ്ങളുമായി പങ്കുവെച്ചിരുന്നു. ബ്രിട്ടണിലെ ക്രിസ്മസ് മാർക്കറ്റുകളിൽ സ്ഫോടനം നടത്താനുള്ള ഇസ്ളാമിക് സ്റ്റേറ്റിന്റെ പദ്ധതിയുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടന്നത്. റെയ്ഡ് നടന്നത് ഏറ്റവും നിർണായകമായ സമയത്താണെന്ന് പോലീസ് കരുതുന്നു. മാർക്കറ്റുകളിൽ ബോംബ് സ്ഫോടനം നടത്താനുള്ള പദ്ധതിയാണ് പോലീസ് തകർത്തത്.

ലണ്ടന്‍: എന്‍എച്ച്എസ് നേരിടുന്ന ജീവനക്കാരുടെ കുറവ് ഭയാനകമെന്ന് പുതിയ കണക്കുകള്‍. ഒരു ലക്ഷത്തിലേറെ ജീവനക്കാരുടെ കുറവാണ് എന്‍എച്ച്എസ് നേരിടുന്നതെന്നാണ് പുതിയ വിശകലനം വ്യക്തമാക്കുന്നത്. ഇംഗ്ലണ്ടിലെ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ ചരിത്രത്തില്‍ ആദ്യമായി 10,000 കടന്നു. നഴ്‌സുമാരുടെ പോസ്റ്റുകള്‍ 40,000 കടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയും ബജറ്റ് വെട്ടിക്കുറയ്ക്കുകയും ജോലി സാഹചര്യങ്ങള്‍ മോശമാകുകയും ചെയ്തതോടെ ജീവനക്കാരുടെ എണ്ണത്തില്‍ കാര്യമായ കുറവാണ് ഉണ്ടായിട്ടുള്ളതെന്നാണ് സൂചന.

ഏകദേശം പത്തിലൊന്ന് പോസ്റ്റുകളും ഒഴിഞ്ഞു കിടക്കുകയാണ്. വിന്റര്‍ പ്രതിസന്ധി ഏറ്റവും രൂക്ഷമായ സമയത്താണ് എന്‍എച്ച്എസ് നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ ജീവനക്കാരുടെ ക്ഷാമത്തെയാണെന്ന വിവരവും പുറത്ത് വരുന്നത്. വിന്ററിന്റെ ആദ്യ ആഴ്ചകളില്‍ത്തന്നെ ആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. എന്‍എച്ച്എസ് ശരിയായി പ്രവര്‍ത്തിക്കണമെങ്കില്‍ 2027ഓടെ 1,90,000 ജീവനക്കാര്‍ കൂടുതലായി വേണ്ടിവരുമെന്ന് ഹെല്‍ത്ത് എജ്യുക്കേഷന്‍ ഇംഗ്ലണ്ട് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

രാജ്യത്തെ 80ലേറെ എന്‍എച്ചഎസ് ട്രസ്റ്റുകളില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ ലേബറാണ് ഈ വിവരങ്ങള്‍ പുറത്തു വിട്ടത്. എന്‍എച്ച്എസ് ജീവനക്കാരോടുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സമീപനം ജീവനക്കാര്‍ക്കും രോഗികള്‍ക്കും ഒരേപോലെ ദോഷകരമാണെന്ന് ഷാഡോ ഹെല്‍ത്ത് സെക്രട്ടറി ജോനാഥന്‍ ആഷ്‌വര്‍ത്ത് പറഞ്ഞു.

കുഞ്ചെറിയാ മാത്യു

ലക്ഷങ്ങള്‍ വാങ്ങി മേടിച്ച ടെയോട്ടാ ആഡംബര കാറിന്റെ എയര്‍ ബാഗുകളില്‍ ഒന്നുപോലും വന്‍ ദുരന്തം ഉണ്ടായിട്ടും പ്രവര്‍ത്തിക്കാതിരുന്നതുമായി ബന്ധപ്പെട്ട ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സംസാരവിഷയം. കാര്‍ വലിയ അപകടത്തെ നേരിട്ടിട്ടും എയര്‍ ബാഗുകള്‍ പ്രവര്‍ത്തിക്കാതിരുന്നതിന്റെ കാരണം തേടിയുള്ള ഉടമസ്ഥന്റെ യാത്ര അവസാനിക്കുന്നത് വാഹനങ്ങള്‍ ഉപയോഗിക്കുന്ന എല്ലാവര്‍ക്കും ഉപകാരപ്രദമായ വിവരവുമായാണ്.

വളരെ നാളത്തെ ആശുപത്രിവാസത്തിനുശേഷം എയര്‍ ബാഗ് പ്രവര്‍ത്തിക്കാത്തതിന്റെ കാരണം തേടി വാഹന നിര്‍മ്മാതാക്കളെ സമീപിച്ച ഉടമസ്ഥനോട് കമ്പനിയുടെ സാങ്കേതിക വിഭാഗത്തില്‍ നിന്ന് ഒരു ചോദ്യമേ ഉണ്ടായിരുന്നുള്ളൂ. ”അപകട സമയത്ത് സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നോ” സീറ്റ് ബെല്‍റ്റ് ധരിച്ചാല്‍ മാത്രമേ അപകടം ഉണ്ടായാല്‍ എയര്‍ബാഗ് പ്രവര്‍ത്തിക്കുകയുള്ളൂ എന്ന വസ്തുത കാറിന്റെ ഉടമ അപ്പോള്‍ ആണ് മനസിലാക്കുന്നത്.

കാറിന്റെ നിര്‍മ്മാതാക്കളുടെ മാനുവലില്‍ ഇത് കൃത്യമായി പറയുന്നുണ്ടെങ്കിലും ഭൂരിഭാഗം ഉപഭോക്താക്കള്‍ക്കും ഇതിനെക്കുറിച്ച് ധാരണയില്ല. അതുകൊണ്ട് തന്നെ സീറ്റ് ബെല്‍റ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കൂടുതല്‍ ബോധവത്കരണം ആവശ്യമായിരിക്കുന്നു.

വാഷിംഗ്ടണ്‍: ലോകത്തെ ഞെട്ടിച്ച വാനക്രൈ സൈബര്‍ ആക്രമണത്തിനു പിന്നില്‍ ഉത്തര കൊറിയയെന്ന് അമേരിക്ക. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സുരക്ഷാ ഉപദേഷ്ടാവായ തോമസ് ബോസെര്‍ട്ടാണ് ഈ ആരോപണം ഉന്നയിച്ചത്. ഉത്തര കൊറിയയാണ് ഈ ആക്രമണത്തിന് പിന്നിലെന്ന് നേരത്തേ തന്നെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ആദ്യമായാണ് ഇത്തരം ഒരു ആരോപണം അമേരിക്ക ഉന്നയിക്കുന്നത്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് തന്റെ ആരോപണമെന്ന് ബോസെര്‍ട്ട് വാള്‍ സ്ട്രീറ്റ് ജേര്‍ണലില്‍ പറയുന്നു.

ഉത്തരകൊറിയയാണ് വാനക്രൈ ആക്രമണത്തിന് പിന്നിലെന്ന് ബ്രിട്ടനും മൈക്രോസോഫ്റ്റും നേരത്തേ ആരോപിച്ചിരുന്നു. 150 രാജ്യങ്ങളിലെ മൂന്ന് ലക്ഷത്തോളം കമ്പ്യൂട്ടറുകളെയാണ് വാനക്രൈ എന്ന റാന്‍സംവെയര്‍ ആക്രമിച്ചത്. ഫയലുകള്‍ ലോക്ക് ചെയ്യുന്ന വൈറസ് അവ തിരികെ നല്‍കണമെങ്കില്‍ ബിറ്റ്‌കോയിനില്‍ പണം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വിവരങ്ങളുടെ നഷ്ടം മൂലം കോടിക്കണക്കിന് പൗണ്ട് നഷ്ടം രേഖപ്പെടുത്തിയ ആക്രമണത്തില്‍ ഫയലുകള്‍ തിരികെ കിട്ടാനായി പലരും പണം നല്‍കുകയും ചെയ്തു.

ആശുപത്രികള്‍, ഓഫീസ് ശൃംഖലകള്‍, ബാങ്കുകള്‍ എന്നിവയുടെ പ്രവര്‍ത്തനത്തെ വാനക്രൈ ആക്രമണം ബാധിച്ചു. നിരവധി എന്‍എച്ച്എസ് ആശുപത്രികളുടെയും ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി യൂണിറ്റുകളുടെയും പ്രവര്‍ത്തനം ഇതു മൂലം തകരാറിലായിരുന്നു. രോഗികളുടെ വിവരങ്ങളും അവരുടെ ചികിത്സാ രേഖകളും ലഭിക്കാതായത് ജിപി സര്‍ജറികളുടെ പ്രവര്‍ത്തനവും തകരാറിലാക്കി.

RECENT POSTS
Copyright © . All rights reserved