Main News

ലണ്ടന്‍: സ്‌കൂള്‍ ഫണ്ടുകള്‍ വെട്ടിക്കുറയ്ക്കുന്നതു മൂലം രാജ്യത്തെ പകുതി സ്‌കൂളുകളിലും ക്ലാസുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിപ്പിക്കേണ്ടി വരും. ഫണ്ടില്ലായ്മ മൂലം സ്‌കൂള്‍ നടത്തിപ്പ് ബുദ്ധിമുട്ടായ സാഹചര്യത്തില്‍ ഇതല്ലാതെ ഹെഡ്ടീച്ചര്‍മാര്‍ക്ക് മറ്റു മാര്‍ഗങ്ങള്‍ ഇല്ലെന്നാണ് വിവരം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ക്ലാസുകളില്‍ കുട്ടികളുടെ എണ്ണം കാര്യമായി വര്‍ദ്ധിച്ചുവെന്ന് അസോസിയേഷന്‍ ഓഫ് ടീച്ചേഴ്സ് ആന്‍ഡ് ലക്ചറേഴ്സ് നടത്തിയ സര്‍വേ വ്യക്തമാക്കുന്നു.
1990ന് ശേഷമുണ്ടാകുന്ന ഏറ്റവും വലിയ ചെലവുചുരുക്കല്‍ പരിപാടിയാണ് വിദ്യാഭ്യാസ മേഖലയില്‍ നടന്നുവരുന്നത്. ആയിരക്കണക്കിന് സ്‌കൂളുകളില്‍ ഇതുമൂലം വിദ്യാര്‍ത്ഥികള്‍ തിങ്ങി നിറഞ്ഞ ക്ലാസ് മുറികളാണ് ഉള്ളതെന്ന് സര്‍വേ പറയുന്നു. കുട്ടികളുടെ ഭാവി അപകടത്തിലാക്കുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളതെന്ന് ഇതിന്റെ അടിസ്ഥാനത്തില്‍ ഹൗസ് ഓഫ് കോമണ്‍സ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.

സ്‌കൂളുകള്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദം എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന് മനസിലാകുന്നില്ലെന്നും പിഎസി കുറ്റപ്പെടുത്തുന്നു. സ്‌കൂള്‍ നിലവാരങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടിലാണ് കമ്മിറ്റി ഈ പരാമര്‍ശം നടത്തിയത്. ഓരോ കുട്ടിക്കും അനുവദിക്കുന്ന തുകയില്‍ വലിയ കുറവാണ് അനുഭവപ്പെടുന്നത്. നിലവിലുള്ള ഫണ്ടില്‍ നിന്ന് 2019-20 വര്‍ഷത്തോടെ 3 ബില്യന്‍ പൗണ്ട് മിച്ചം പിടിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.

ലണ്ടന്‍: വിദ്യാര്‍ത്ഥികളില്‍ മൂന്നില്‍ രണ്ടു പേരും രണ്ടാമത് ബ്രെക്സിറ്റ് ഹിതപരിശോധന ആവശ്യമാണെന്ന് കരുതുന്നവരാണെന്ന് സര്‍വേ. നാഷണല്‍ യൂണിയന്‍ ഓഫ് സ്റ്റുഡന്റ്സ് നടത്തിയ സര്‍വേയിലാണ് ഈ വെളിപ്പെടുത്തല്‍. ബ്രെക്സിറ്റ് നിബന്ധനകളിലാണ് വിദ്യാര്‍ത്ഥികള്‍ രണ്ടാം ഹിതപരിശോധന ആവശ്യപ്പെടുന്നത്. ബ്രെക്സിറ്റ് നിബന്ധനകള്‍ക്കായി ജനങ്ങളുടെ അഭിപ്രായം അറിയുന്നതിന് ഹിതപരിശോധന നടത്തണമെന്ന ആവശ്യം ലിബറല്‍ ഡെമോക്രാറ്റുകള്‍ ഉന്നയിക്കുന്നുണ്ട്.
രണ്ടു വര്‍ഷത്തെ സമയത്തിനുള്ളില്‍ ഇത് നടപ്പാക്കണമെന്നാണ് പാര്‍ട്ടി ആവശ്യപ്പെടുന്നത്. 2685 വിദ്യാര്‍ത്ഥികളോടാണ് എന്‍യുഎസ് ഇക്കാര്യത്തില്‍ ചോദ്യങ്ങള്‍ ചോദിച്ചത്. 16 മുതല്‍ 24 വയസ് വരെ പ്രായമുള്ള ഇവരില്‍ 63 ശതമാനം പേരും ജനാഭിപ്രായം രൂപീകരിക്കണമെന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചത്. രണ്ടാം ഹിതപരിശോധന എന്നതാണ് ഇവര്‍ മുന്നോട്ടു വെക്കുന്ന മാര്‍ഗം. യൂറോപ്യന്‍ യൂണിയനില്‍ തുടരന്നതിനെ അനുകൂലിച്ചായിരുന്നു യുവാക്കളില്‍ അധികം പേരും വോട്ട് ചെയ്തത്.

വിദേശത്തു നിന്നെത്തു വിദ്യാര്‍ത്ഥികള്‍ക്കായി നാല് പദ്ധതികള്‍ മുന്‍ഗണനാ ക്രമത്തില്‍ നടപ്പിലാക്കണമെന്ന നിര്‍ദേശവും എന്‍യുഎസ് നല്‍കുന്നു. കുടിയേറ്റനയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇളവുകള്‍ അനുവദിക്കണമെന്നും യൂറോപ്യന്‍ പൗരന്‍മാരുടെ പദവിയില്‍ വ്യക്തത വരുത്തണമെന്നുമുള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്. ബ്രിട്ടീഷ് സര്‍വകലാശാലകളില്‍ വലിയൊരു ഭൂരിപക്ഷം യൂറോപ്യന്‍ വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്.

ഫാ. ഹാപ്പി ജേക്കബ്
വലിയ നോമ്പിലെ അവസാന ആഴ്ചയിലേക്ക് പ്രവേശിക്കുകയാണ്. സൗഖ്യദാന ശുശ്രൂഷയുടെ ധ്യാനാത്മക ചിന്തയില്‍ നാമും അടുത്ത് വന്ന് പ്രാപിച്ച ദൈവകൃപ നമ്മളില്‍ ധാരാളം ആയി വളരുവാന്‍ പ്രാര്‍ത്ഥിക്കാം. ഇന്നത്തെ ചിന്തയ്ക്കായി തെരഞ്ഞെടുത്തിരിക്കുന്നതും മറ്റൊരു സൗഖ്യദാന ശുശ്രൂഷയാണ്. വി. യോഹന്നാന്റെ സുവിശേഷം 9-ാം അധ്യായം കര്‍ത്താവ് പിറവിയിലേ കുരുടനായ ഒരു മനുഷ്യന് സൗഖ്യം കൊടുക്കുന്ന വായനാഭാഗം ആണ്.

കാഴ്ചയുടെ അഭാവം അന്ധകാരത്തിന് തുല്യമാണ്. എല്ലാം കാണുന്നു എന്ന് നിരൂപിക്കുന്ന നാം ഓരോരുത്തരും നമ്മുടെ ഉള്ളിലേക്ക് ഒന്നു നോക്കുന്നത് നല്ലതായിരിക്കും. മറ്റുള്ളവരുടെ കാര്യങ്ങള്‍ നമുക്ക് കാണുവാനും അറിയുവാനും താല്‍പര്യം ഉള്ളവരാണല്ലോ. അങ്ങനെ ഉള്ള നമ്മുടെ നയനങ്ങള്‍ യഥാര്‍ത്ഥമായ കാഴ്ചയുടെ അനുഭവം ആണോ ഉള്‍ക്കൊള്ളുന്നത്. കാണേണ്ടത് കാണുവാനും കാണരുതാത്തത് കാണാതിരിക്കുവാനും നാം ശീലിക്കേണ്ടിയിരിക്കുന്നു.

ആരുടെ പാപം നിമിത്തം ആണ് ഇവന്‍ അന്ധനായത് എന്ന് അവന്റെ ശിഷ്യന്മാര്‍ ചോദിക്കുമ്പോള്‍ കര്‍ത്താവിന്റെ നാമം മഹത്വവത്കരിക്കുവാനാണ് അവന്‍ അങ്ങനെ ജനിച്ചതെന്ന് അവന്‍ മറുപടി പറയുന്നു. എന്നിട്ട് നിലത്ത് തുപ്പി മണ്ണ് കുഴച്ച് കണ്ണില്‍ പുരട്ടുന്നു. ശീലോഹാമില്‍ പോയി കഴുകുവാന്‍ ആവശ്യപ്പെടുന്നു. അവന്‍ പോയി കഴുകി സൗഖ്യം പ്രാപിച്ചു. യഹൂദന്മാരെ പേടിച്ച് സൗഖ്യം പ്രാപിച്ചവനെ സമൂഹം നിരസിക്കുന്നു.

കര്‍ത്താവ് വീണ്ടും അവനോട് ചോദിക്കുന്നു. നിനക്ക് മനുഷ്യ പുത്രനില്‍ വിശ്വാസം ഉണ്ടോ. നിന്റെ മുന്നില്‍ നില്‍ക്കുന്നവന്‍തന്നെ എന്ന് അറിഞ്ഞപ്പോള്‍ അവന്‍ പ്രതിവചിച്ചു. സത്യമായും നാന്‍ വിശ്വസിക്കുന്നു. ദൈവകൃപയില്‍ അവന്‍ നിറഞ്ഞ് എന്ന് അവന്‍ മനസിലാക്കി ദൈവത്തെ സാക്ഷിക്കുന്നു.

കര്‍ത്താവില്‍ സഹോദരങ്ങളെ, ദൈവാനുഗ്രഹങ്ങള്‍ ധാരാളം ലഭിച്ച നാമോരുത്തരും നമ്മുടെ ആന്തരീയ നയനങ്ങള്‍ തുറന്ന് കര്‍ത്താവിനെ സാക്ഷിക്കുവാന്‍ നമുക്ക് സാധിച്ചിട്ടുണ്ടോ. പലതരം ബന്ധനങ്ങള്‍ കാരണം കാണുന്നു എന്ന് ഭാവിക്കുന്നുണ്ടെങ്കിലും കാഴ്ച പോയ്‌പോയത് നാം തിരിച്ചറിഞ്ഞിട്ടുണ്ടോ.

നോമ്പിന്റെ അനുഭവങ്ങളില്‍ ഏറ്റവും പ്രാധാന്യമുള്ളതായി നാം തിരിച്ചറിയേണ്ട ഒരു ഗുണമാണ് കാണേണ്ടത് കാണുവാന്‍. നമ്മുടെ ചുറ്റുപാടുകള്‍ നാം വീക്ഷിക്കുമ്പോള്‍ ദൈവ സൃഷ്ടികളൈ തിരിച്ചറിയുവാന്‍ കഴിയണം. പ്രകൃതിയുടെ മനോഹാരിത ആസ്വദിക്കുമ്പോള്‍ ദൈവ ചൈതന്യം നാം ഉള്‍ക്കൊള്ളണം. വേദനയുടേയും കഷ്ടതയുടേയും തേങ്ങലുകള്‍ കേള്‍ക്കുമ്പോള്‍ ശുശ്രൂഷയുടെ മനോഭാവം നമ്മളില്‍ ഉണരണം.

അറിവ് നേടുന്നതും ബുദ്ധി തെളിയുന്നതും ജ്ഞാനം പ്രാപിക്കുന്നതും നമ്മുടെ കണ്ണുകളെ തെളിയിക്കുവാന്‍ പര്യാപ്തമാണ്. അതിന്റെ പരമമായ അവസ്ഥയാണ് സകലത്തിലും ദൈവ ചേതസ് കാണുക എന്നത്. അന്ധകാരമയമായ ലോകത്ത് നാം ജീവിക്കുമ്പോഴും ആത്മ നയനങ്ങളെ തുറന്ന് ജീവിക്കുവാന്‍ നമുക്ക് കഴിഞ്ഞാല്‍ സ്വര്‍ഗ്ഗരാജ്യം അനുഭവം നമുക്ക് പ്രദാനം ചെയ്യുവാന്‍ നമുക്ക് കഴിയും. ഈ നോമ്പിന്റെ വലിയ ഫലം അത് തന്നെ ആവട്ടെ

ദൈവം അനുഗ്രഹിക്കട്ടെ

ഫാ.ബിജു കുന്നയ്ക്കാട്ട്
ഷോളയൂരിലും പരിസരങ്ങളിലും ഏതാനും നാളുകളിലായി ജനങ്ങള്‍ ഭീതിയിലായിരുന്നു; വീടുകളും കൃഷിയിടങ്ങളും നശിപ്പിച്ച് യഥേഷ്ടം മേഞ്ഞുനടന്നിരുന്ന ഒരു കാട്ടുകൊമ്പനായിരുന്നു അതിനു കാരണം. പക്ഷേ, ആ ഭീതി കഴിഞ്ഞ ദിവസം തീര്‍ന്നു, മേഞ്ഞു നടന്ന ഒറ്റയാന് മരണക്കെണിയായത് വരടിമല താഴ്‌വാരത്തെ സ്വകാര്യ തോട്ടത്തില്‍ നിന്ന ഒരു പ്ലാവും. പ്ലാവിലെ ചക്കയില്‍ ആകൃഷ്ടനായി അതില്‍ എത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ വലതുകാല്‍ പ്ലാവിന്റെ കവരയില്‍ കുടുങ്ങി. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കാല്‍ മരക്കെണിയില്‍ മുറുകി മലര്‍ന്നടിച്ചുവീണ കാട്ടുകൊമ്പന്റെ കാലിന്റെ എല്ലുപൊട്ടിയതും വീഴ്ചയുടെ ആഘാതം ആന്തരിക അവയവങ്ങള്‍ക്ക് നല്‍കിയ മുറിവുകളും മരണകാരണമായി. ഏതായാലും ഒറ്റയാന്‍ ‘ചെരിഞ്ഞത്’ നാട്ടുകാര്‍ക്ക് ആശ്വാസമായി.

മനുഷ്യരുടെയിടയിലും ചില ‘പ്രമുഖ’ര്‍ക്ക് ഇത് വീഴ്ചയുടെ കാലമായിരുന്നു. സിനിമാതാരങ്ങളും മതരംഗങ്ങളിലുള്ളവരും രാഷ്ട്രീയക്കാരും മറ്റു പല ജീവിത രംഗങ്ങളിലുള്ളവരും ഇക്കൂട്ടത്തില്‍പെടും. ആരുടെ വീഴ്ചയായാലും കാണാനും കേള്‍ക്കാനും സുഖമുള്ള കാര്യമല്ല. വീഴുന്നവര്‍ക്കും അവരുടെ പ്രിയപ്പെട്ടവര്‍ക്കും കണ്ടുനില്‍ക്കുന്നവര്‍ക്കും (മറ്റുള്ളവരുടെ വേദനയും പതനവും ആഗ്രഹിക്കുന്ന ചിലര്‍ക്കൊഴിച്ച്) അത് ഹൃദയഭേദകം തന്നെ. പ്രത്യേകിച്ച്, വീഴ്ച ഒട്ടും പ്രതീക്ഷിക്കാത്തവരില്‍ നിന്നാകുമ്പോഴും കേള്‍ക്കാനാഗ്രഹിക്കാത്ത കാരണങ്ങളാലാവുമ്പോഴും.

21

ഒഴിവാക്കാമായിരുന്ന ഇത്തരം വീഴ്ചകള്‍ എങ്ങനെ സംഭവിക്കുന്നു എന്നുകൂടി ചിന്തിക്കേണ്ടതുണ്ട്. നിയന്ത്രണമില്ലാത്ത മനസിനെ വീഴിക്കാന്‍ പ്രലോഭനങ്ങള്‍ പലരീതിയില്‍ കടന്നുവരാം. അല്പനേരത്തേക്ക് ആകര്‍ഷണം തരുന്ന കാര്യങ്ങളുടെ മറുവശത്ത് ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളെ തിരിച്ചറിയാതെ പോകുന്നു ഇവര്‍. ഏദന്‍ തോട്ടത്തിലെ ആകര്‍ഷകമായ കണ്ണിന് ആനന്ദകരവും ആസ്വാദ്യകരവും അഭികാമ്യവുമാണമെന്ന (ഉല്‍പ്പത്തി 3:6) തോന്നലിനപ്പുറത്ത് അനുസരണക്കേടെന്ന പാപത്തിന്റെ വിഷം മറഞ്ഞിരിക്കുന്നു എന്ന് തിരിച്ചറിയാതെ പോയ ഹവ്വയെപ്പോലുള്ളവര്‍. വീണവര്‍ നല്‍കുന്ന ജീവിതപാഠങ്ങളെന്തൊക്കെയാണ്?

വീഴുന്നത് പലപ്പോഴും ഒട്ടും പ്രതീക്ഷിക്കാത്ത ചില കാരണങ്ങളില്‍ തട്ടിയാവാം എന്നതാണ് ഒന്നാമത്തേത്. ആദ്യം കണ്ട കഥയിലെ കാട്ടുകൊമ്പന് പ്ലാവിന്റെ കവര കെണിയായതുപോലെ. സ്വാഭാവികമല്ലാത്ത അടുപ്പം/സ്‌നേഹബന്ധം, അനാവശ്യമായ ഒരു ഫോണ്‍വിളി, ഉള്ളില്‍ കൊണ്ടുനടക്കുന്ന ഒരു പക, അവകാശമില്ലാത്ത ഒരാളുടെമേല്‍ കാണിക്കുന്ന അമിത സ്വാതന്ത്ര്യം. അങ്ങനെ എന്തും. സാരമില്ലെന്നും ആരും അറിയുകയില്ലെന്നും കരുതി എന്നും മുന്നോട്ടുപോകാന്‍ ശ്രമിക്കുന്നവര്‍ ഒരുനാള്‍ ഒട്ടും പ്രതീക്ഷിക്കാത്തൊരിടത്ത് തട്ടി വീഴും. പഴഞ്ചൊല്ലു പോലെ, ‘പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍’

അപകടസാധ്യതയുള്ള ഒന്നിനെയും വില കുറച്ചു കാണാതിരിക്കുക എന്നതും ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതാണ്. എന്റെ വരുതിയില്‍ നില്‍ക്കുന്നതാണ് ഇത്തരം കാര്യങ്ങളെന്നു ചിന്തിച്ച് വേണ്ട പരിഗണന കൊടുക്കാതിരുന്നാല്‍ അവ നമ്മെ കെണിയിലാക്കാം. മദ്യപാനത്തിനും പുകവലിക്കുമൊക്കെ അടിമപ്പെടുന്നവര്‍ അതിനെ തങ്ങളുടെ നിയന്ത്രണത്തില്‍ ഉപയോഗിച്ചു തുടങ്ങിയവരാണ്. പക്ഷേ, പലരും അവരറിയാതെ തന്നെ, അവയുടെ മേല്‍ നിയന്ത്രണം നഷ്ടപ്പെട്ടവരായി. മറ്റൊരു രീതിയില്‍, ഈ ഉപയോഗവസ്തുക്കള്‍ ഇവരുടെ നിയന്ത്രണത്തിലായിരുന്നെങ്കില്‍ നിയന്ത്രണമില്ലാത്ത തുടര്‍ച്ചയായ ഉപയോഗത്തിലൂടെ ഈ ആളുകള്‍ ആ ലഹരി വസ്തുക്കളുടെ നിയന്ത്രണത്തിലാകുന്നു.

തെറ്റിലേയ്ക്കു നയിക്കപ്പെടുന്ന സാഹചര്യങ്ങള്‍ മറ്റൊരു പ്രധാനപ്പെട്ട കാരണമാണ്. തെറ്റിന്റെയും പാപത്തിന്റെയും സംഭവങ്ങള്‍ക്ക് കാരണമായേക്കാവുന്ന സാഹചര്യങ്ങള്‍ മനഃപൂര്‍വ്വം ഒഴിവാക്കുന്നവര്‍ക്ക് തെറ്റിലേക്ക് വീഴുന്ന അവസരങ്ങളും വളരെ കുറഞ്ഞിരിക്കും. ഏതു ജീവിതാന്തസിലുള്ളവരും തങ്ങളുടെ ജീവിത വിശുദ്ധിക്കു ചേരാത്ത ജീവിത സാഹചര്യങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നിതാന്തശ്രദ്ധയും ബോധപൂര്‍വ്വമായ ശ്രമങ്ങളും നടത്തേണ്ടതുണ്ട്. തെറ്റിനു കാരണമായേക്കാവുന്ന വ്യക്തികളുടെയും വസ്തുക്കളുടെയും സ്ഥലങ്ങളുടെയും സാന്നിധ്യം ഒഴിവാക്കുന്നതുവഴിയും സംസാരങ്ങളില്‍ സഭ്യത പാലിച്ചും ചിന്തകളില്‍ കുലീനത്വം പുലര്‍ത്തിയും ഇതു നേടിയെടുക്കാവുന്നതാണ്. ജന്മസിദ്ധമായ വിവേചനാശക്തിയുടെ ഉപയോഗം വഴി ഇത്തരം തെറ്റിന്റെ സാഹചര്യങ്ങള്‍ ബോധ്യപ്പെട്ടിട്ടും ബോധപൂര്‍വ്വം അവയെ അവഗണിച്ച് മുന്നോട്ട് പോകുന്നവര്‍ തങ്ങള്‍ക്കുള്ള കുഴി സ്വയം തോണ്ടുകയാണ്.

ഓരോ ജീവിതാന്തസിനും പദവിക്കും ചേരാത്ത തൃഷ്ണകളും അര്‍ഹതയില്ലാത്തത് ആഗ്രഹിക്കുന്ന മനസിന്റെ ശീലവും കൂടെയുള്ളവര്‍ക്ക് ഈ പാപ സാഹചര്യങ്ങള്‍ എളുപ്പം സൃഷ്ടിക്കപ്പെടും. ഓരോരുത്തനും താന്‍ ആരാണെന്നും എന്തുരീതിയില്‍ മറ്റുള്ളവരും സമൂഹവും തന്നെ വിലമതിക്കുന്നു എന്നും ചിന്തിക്കാന്‍ സാധിച്ചാല്‍, സ്വന്തം നില മറന്ന് സ്വയം കുഴിയില്‍ ചാടുന്ന പ്രവണതയ്ക്ക് കടിഞ്ഞാണിടാനാകും. ഒരു അച്ഛന്റെ, അമ്മയുടെ, വൈദികന്റെ, സന്ന്യാസിയുടെ, സഹോദരന്റെ സഹോദരിയുടെ, മകളുടെ, അയല്‍പക്കക്കാരന്റെ, സുഹൃത്തിന്റെ…. ഇങ്ങനെ എന്തും. ഈ ‘സ്വയംബോധം’ നഷ്ടപ്പെടുമ്പോഴാണ് പലരും അരുതാത്തതു ചെയ്യുന്ന സാഹചര്യങ്ങളിലേയ്‌ക്കെത്തുന്നത്; ‘അവനവന്റെ നില മറക്കാതിരിക്കുക’ എന്നു ചുരുക്കം.

ചെറിയ വീഴ്ചകളില്‍ നിന്നു പഠിക്കാത്തവരാണ് വന്‍ വീഴ്ചകളിലേയ്ക്ക് നടന്നു കയറുന്നത്. ഒരു കുഞ്ഞ് നടക്കാന്‍ പഠിക്കുന്ന ആദ്യ നാളഉകളില്‍ പലതവണ വീഴുന്നുണ്ടെങ്കിലും അവന്റെ ശരീര വളര്‍ച്ച നല്‍കുന്ന ബലവും വീഴ്ചകളില്‍ നിന്നു പഠിച്ച പാഠങ്ങളും ഒന്നിച്ചുചേര്‍ത്ത് നിവര്‍ന്നുനില്‍ക്കാനും തുടര്‍ന്ന് നടക്കുമ്പോള്‍ വീഴാതിരിക്കാനും ശ്രദ്ധിക്കുന്നു. അതുപോലെ ചെറുപിഴവുകള്‍ സംഭവിച്ചാല്‍ അവയുടെ വെളിച്ചത്തില്‍ ആവശ്യമായ മുന്‍കരുതലുകളെടുത്ത് മുമ്പോട്ട് പോകുന്നവര്‍ക്കും അപകടസാധ്യതകള്‍ കുറവായിരിക്കും.

2

വീഴ്ചകളില്‍ നിന്നു പഠിക്കാതെ അഹങ്കാര ചിന്തയിലും ധാര്‍ഷ്ട്യമനോഭാവത്തിലും അതിരു കവിഞ്ഞ ആത്മവിശ്വാസത്തിലും ജീവിക്കുന്നവര്‍ വലിയ ദുരന്തങ്ങള്‍ കൊണ്ടേ പഠിക്കൂ. അപകട സാധ്യതകളുടെ ചൂണ്ടുപലകകളെ പുച്ഛിച്ച്, തനിക്കെല്ലാം അറിയാം എന്ന ചിന്തയോടെ മുമ്പോട്ടു പോകുന്നവര്‍, മറ്റുള്ളവരുടെ മുന്നറിയിപ്പുകള്‍ക്ക് ആവശ്യമായ പ്രധാന്യം കൊടുക്കാതെ ഭോഷനായ ധനികന്റെ ചിന്തയോടെ ‘തനിക്കെല്ലാം ഭദ്രം’ എന്നു ചിന്തിച്ചു മുമ്പോട്ടു പോയാല്‍, തിരിച്ചിറങ്ങാന്‍ വഴി കാണാത്ത അപകടത്തിലേയ്ക്കാവും കയറിപ്പോകുന്നത്.

വലിയ വീഴ്ചകളിലകപ്പെടുന്നവരുടെ പ്രിയപ്പെട്ടവരുടെ വേദന കൂടി ഇവിടെ ഓര്‍ക്കപ്പെടേണ്ടതാണ്. ഇവരെയോര്‍ത്ത് ഏറെ അഭിമാനിച്ചവര്‍, സന്തോഷിച്ചിരുന്നവര്‍, അവരോട് തങ്ങളെ ചേര്‍ത്തു പറയുന്നത് വലിയ ഉയര്‍ച്ചയായി കണ്ടിരുന്നവര്‍…. ഇവരു കൂടിയാണ് ഇപ്പോള്‍ വീണുപോയിരിക്കുന്നത്.

വീഴ്ചകള്‍ ആഘോഷിക്കപ്പെടേണ്ടതല്ല, തിരുത്തപ്പെടേണ്ടതും മറ്റുള്ളവര്‍ക്കും മുന്നറിയിപ്പാകേണ്ടതുമാണ്. ഇത്തരം വീഴ്ചകളില്‍ നിന്ന് എഴുന്നേല്‍പ്പിക്കാന്‍ ആര്‍ക്കുമാവില്ല എന്ന സത്യം ഈ വീഴ്ചകളുടെ ആഴം കാണിക്കുന്നു. ശുദ്ധീകരണ സ്ഥലത്തില്‍ കിടന്ന ലാസറിനോട് അബ്രാഹം പറയുന്നതുപോലെ, ”ഞങ്ങള്‍ക്കും നിങ്ങള്‍ക്കും മധ്യേ ഒരു വലിയ ഗര്‍ത്തം സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ഇവിടെ നിന്നു നിങ്ങളുടെ അടുത്തേയ്‌ക്കോ അവിടെ നിന്നു ഞങ്ങളുടെ അടുത്തേയ്‌ക്കോ വരാന്‍ ആഗ്രഹിക്കുന്നവര്‍ അത് സാധിക്കുകയില്ല”. (ലൂക്കാ : 16:26). കുമാരനാശാന്റെ ‘വീണപൂവ്’ എന്ന വിഖ്യാത കവിതയുടെ ആദ്യ വരികള്‍ പോലെ, ” ഹാ പുഷ്പമേ, അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നൊരു രാജ്ഞികണക്കയേ നീ” എന്ന് പറയാനും പരിതപിക്കാനും അവരുടെ പ്രതാപകാലങ്ങളെയോര്‍ത്ത് സങ്കടപ്പെടുവാനും കഴിയുന്നവര്‍ മാത്രമായി പ്രിയപ്പെട്ടവരും സുഹൃത്തുക്കളും മാറേണ്ടി വരുന്നു.

ആരും ഇനി തുടര്‍ച്ചയുടെ ഒരു കല്ലിലും തട്ടി വീഴാതിരിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ, ഒരു മിഴിയും ഇത്തരം വീഴ്ചകളെയോര്‍ത്ത് നിറയാന്‍ ഇടയാകാതിരിക്കട്ടെ എന്ന ആശംസയോടെ, ഈശോ പഠിപ്പിച്ച പ്രാര്‍ത്ഥനയിലെ ഒരു വരി എപ്പോഴും ചുണ്ടില്‍ സൂക്ഷിക്കാം. ”പ്രലോഭനത്തില്‍ ഞങ്ങളെ ഉള്‍പ്പെടുത്തരുതേ”.

നന്മനിറഞ്ഞ ഒരാഴ്ച നേര്‍ന്നുകൊണ്ട്
സ്‌നേഹപൂര്‍വ്വം ഫാ. ബിജു കുന്നയ്ക്കാട്ട്

എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂFr Biju Kunnackattuപതയില്‍  സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും  ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന  ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.

ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടിയും കേജരിവാളും ഉന്നയിച്ച ആരോപണങ്ങള്‍ സത്യമാണെന്ന് വീണ്ടും തെളിയുന്നു. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീനുകളില്‍ വ്യാപക ക്രമക്കേട് നടന്നെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ മധ്യപ്രദേശില്‍ ഏപ്രില്‍ 9 ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്‍പായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ നടത്തിയ പരിശോധനയില്‍ ആണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്.
അധികാരം ഉപയോഗിച്ച് വോട്ടിംഗ് മെഷീനില്‍ ക്രമക്കേട് നടത്തി എല്ലാ വോട്ടും ബിജെപിയുടെ അക്കൗണ്ടില്‍ ആക്കുന്നു എന്ന ആരോപണങ്ങള്‍ക്ക് ശക്തി പകരുന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന തെളിവുകള്‍. നേരത്തെ യു പി തെരഞ്ഞെടുപ്പിൽ ബി ജെ പി തിരിമറി കാണിച്ചിട്ടുണ്ടെന്ന് മായാവതി ആരോപിച്ചിരുന്നു. ബാലറ്റ് പേപ്പര്‍ വോട്ടിംഗ് സംവിധാനം തിരിച്ച് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട്  കെജ്‌രിവാളും രംഗത്ത് വന്നു.


മധ്യപ്രദേശില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്‍പ് വോട്ടിങ് മെഷീനില്‍ നടത്തിയ പരിശോധനയില്‍ തിരിമറി കണ്ടെത്തിയ വിഷയത്തില്‍ വിശദീകരണമാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍. വിഷയത്തില്‍ വൈകീട്ടോടെ ജില്ലാ തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് പോള്‍ പാനല്‍ അറിയിച്ചു. അട്ടിമറി അന്വേഷിക്കാനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു.

ആം ആദ്മി പാര്‍ട്ടിയുടെ ആവശ്യത്തെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഉപയോഗിച്ച വോട്ടിങ് മെഷീനുകളില്‍ വ്യാപക ക്രമക്കേട് നടന്നെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പിന് മുന്‍പായി ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ പരിശോധനയ്ക്ക് വിധേയമാക്കിയത്.

പരിശോധനയില്‍ ആര്‍ക്ക് വോട്ട് ചെയ്താലും എല്ലാ വോട്ടും ബി.ജെ.പിക്ക് മാത്രം ലഭിക്കുന്ന തരത്തില്‍ സജ്ജീകരിച്ച വോട്ടിങ് മെഷീനാണ് പിടിക്കപ്പെട്ടത്. മണ്ഡലത്തില്‍ പരിശോധന നടത്തിയ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സലീന സിങ്ങിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. ഇവര്‍ പരിശോധന നടത്തുന്നതിന്റെ വീഡിയോയും ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ഇതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഇക്കാര്യം വാര്‍ത്ത ആക്കരുതെന്നും തങ്ങള്‍ ജയിലില്‍ പോകേണ്ടി വരുമെന്നുമായിരുന്നു ഉദ്യോഗസ്ഥ പ്രതികരിച്ചത്. വീഡിയോയിയില്‍ സിങ്ങിനൊപ്പം നിരവധി ഉദ്യോഗസ്ഥരും വോട്ടിങ് മെഷീന്റെ വിശ്വാസ്യത അറിയാനായി പരിശോധനയില്‍ പങ്കെടുത്തിട്ടുണ്ട്. വിവി.പി.എ.പി മെഷീന്റെ സഹായത്തോടെ വോട്ടിങ് മെഷീനല്‍ ഓരോ സ്ഥാനാര്‍ത്ഥിയുടെ പേരിന് നേരെയും വോട്ട് രേഖപ്പെടുത്തുമ്പോള്‍ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് പേപ്പര്‍ റെസീപ്റ്റില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്കാണ് വോട്ട് രേഖപ്പെടുത്തിയതായി കാണിക്കുന്നത്.

Read more.. വീട്ടുജോലിക്കാരിയുടെ ആത്മഹത്യാ ശ്രമം പകര്‍ത്തിയ യുവതി അറസ്റ്റില്‍; കമ്പിയില്‍ തൂങ്ങികിടന്നു സ്ത്രീ സഹായത്തിനായി നിലവിളിച്ചപ്പോഴും യുവതി രക്ഷിക്കാന്‍ ശ്രമിക്കാതെ വീഡിയോ എടുത്ത്

വോട്ട് ചെയ്തത് ആര്‍ക്കെന്ന് വോട്ടര്‍ക്ക് അറിയാന്‍ കഴിയുന്ന രസീത് സംവിധാനം ഉള്‍പ്പെടുത്തിയിട്ടുള്ള വി.വി.പാറ്റ് മെഷീനില്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്ത് വന്നത്. വോട്ടിങ് മെഷീനില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ നമ്പര്‍ ഒന്നാമതായിരുന്നു. എന്നാല്‍ പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ നാല് എന്ന നമ്പര്‍ അടിച്ചപ്പോള്‍ ലഭിച്ച പ്രിന്റ് ഔട്ടില്‍ ബി.ജെ.പിയുടെ താമരചിഹ്നവും സ്ഥാനാര്‍ത്ഥിയായ സത്യദേവ് പചൗരിയെന്ന പേരും ലഭിച്ചു. അതിന് ശേഷം ഒന്നാം നമ്പര്‍ അടിച്ചപ്പോഴും ബി.ജെ.പി തന്നെ വോട്ട് വീഴുകയായിരുന്നു. ഏത് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്താലും അത് ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി വരുന്ന രീതിയിലായിരുന്നു വോട്ടിങ് മെഷീന്റെ പ്രവര്‍ത്തനം. ഓരോ വോട്ടും ബി.ജെ.പിക്ക് അനുകൂലമാകുന്ന രീതിയിലാണ് വോട്ടിങ് മെഷീനില്‍ സെറ്റ് ചെയ്തത്. ആദ്യ നമ്പറില്‍ അമര്‍ത്തുമ്പോഴും അവസാനത്തെ നമ്പറില്‍ അമര്‍ത്തുമ്പോഴുമെല്ലാം വോട്ട് വീഴുന്നത് ബി.ജെ.പിക്ക് തന്നെ.

വീഡിയോ കാണുക

Read more.. ഒരു മിസ്സ്ഡ് കോളിൽ തുടങ്ങിയ സൗഹൃദം , വിവാഹിതയായ യുവതി എത്തിച്ചത് കഞ്ചാവ് കടത്തിൽ; ഒടുവിൽ പിടിയിലാക്കുമ്പോൾ ഞെട്ടിയത് സ്വന്തം നാട്ടുകാർ

തിരുവനന്തപുരം: സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പുനര്‍നിയമനം നല്‍കരുതെന്ന് സര്‍ക്കാരിന് ജേക്കബ് തോമസിന്റെ കത്ത്. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കുന്നതിന് മൂന്ന് ദിവസം മുമ്പാണ് ഇക്കാര്യം ഉന്നയിച്ച് ജേക്കബ് തോമസ് കത്ത് നല്‍കിയത്. ചീഫ് സെക്രട്ടറിയായിരുന്ന എസ്.എം.വിജയാനന്ദ് വിരമിച്ച സാഹചര്യത്തില്‍ അദ്ദേഹത്തിന് പുതിയ ചുമതല നല്‍കിയേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഇതാണ് കത്തിനു പിന്നിലെന്നാണ് സൂചന.
വിരമിക്കുന്നതിനു മുമ്പ് ജേക്കബ് തോമസിനെതിരെ വിജയാനന്ദ് എജിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഡ്രഡ്ജര്‍ ആരോപണം, സ്വത്ത് മറച്ചുവെക്കല്‍ ആരോപണം എന്നിവയിലായിരുന്നു റിപ്പോര്‍ട്ട്. ഇതിനുപിന്നാലെയാണ് ജേക്കബ് തോമസ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്. ഉന്നത ഉദ്യോഗസ്ഥരായി വിരമിക്കുന്നവര്‍ക്ക് നിയമനം നല്‍കിയാല്‍ അതിന് എല്ലാവര്‍ക്കും ഒരേ മാനദണ്ഡം പാലിക്കണമെന്നാണ് കത്തിലെ നിര്‍ദ്ദേശം. 25 വര്‍ഷമാണ് പ്രവര്‍ത്തി പരിചയമായി കണക്കാക്കുന്നതെങ്കില്‍ എല്ലാവര്‍ക്കും അത് ബാധകമാക്കണമെന്നും കത്തില്‍ പറയുന്നു.

തുടര്‍ച്ചയായി കോടതകളില്‍ നിന്ന് പ്രതികൂല വിധികളുണ്ടായതാണ് ജേക്കബ് തോമസിനെ മാറ്റാന്‍ കാരണമെന്നാണ് വിവരം. ഒരു മാസത്തെ അവധിയില്‍ പ്രേവശിക്കാനാണ് ജേക്കബ് തോമസിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം. എന്നാല്‍ അവധിക്കു ശേഷവും ജോക്കബ് തോമസിന് വിജിലന്‍്‌സ് ഡയറക്ടര്‍ സ്ഥാനം തിരികെ ലഭിക്കാനിടയില്ലെന്നാണ് കരുതുന്നത്. തുറമുഖ ഡയറക്ടറായിരിക്കെ ഡ്രഡ്ജര്‍ വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന റിപ്പോര്‍ട്ടും തമിഴ്നാട്ടില്‍ സ്വത്തുള്ള വിവരം മറച്ചുവെച്ചു എന്ന ആക്ഷേപവും ജേക്കബ് തോമസിനെതിരെ ഉയര്‍ന്നിരുന്നു.

ലണ്ടന്‍: മീനുകള്‍ക്കും ചിന്താശേഷിയുണ്ടെന്ന് പഠനം. സ്വന്തമായി വ്യക്തിത്വം പുലര്‍ത്തുന്ന ഇവയ്ക്ക് സൗഹൃദങ്ങള്‍ സ്ഥാപിക്കാനും വികാരങ്ങള്‍ പ്രകടിപ്പിക്കാനും സാധിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. സീബ്രാ ഫിഷുകള്‍ മനുഷ്യരെയും മറ്റ് സസ്തനികളെയും പോലെ സാമൂഹ്യ ജീവിതം നയിക്കുന്നവരാണെന്ന് റോയല്‍ സൊസൈറ്റി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റി ടു അനിമല്‍സ് നടത്തിയ പഠനത്തില്‍ വ്യക്തമായി. മാംസം കഴിക്കാന്‍ ഇഷ്ടപ്പെടാത്ത ചിലര്‍ മത്സ്യം കഴിക്കുന്നതില്‍ വിമുഖരല്ല. അത്തരക്കാരും മീനുകളെ അക്വേറിയങ്ങളില്‍ വളര്‍ത്തുന്നവരും ഇക്കാര്യം മനസില്‍ സൂക്ഷിക്കണമെന്ന് ആര്‍എസ്പിസിഎ പറയുന്നു.
കൂട്ടത്തിലായിരിക്കുമ്പോള്‍ സീബ്ര ഫിഷുകള്‍ക്ക് അപകടങ്ങളെ ഭയമില്ല. മറ്റു മൃഗങ്ങള്‍ക്കെന്നപോലെ കൂട്ടത്തിലാകുമ്പോള്‍ ഉണ്ടാകുന്ന സുരക്ഷാ ബോധമാണ് ഇതിന് കാരണമെന്ന് കണ്ടെത്തി. ഈ സവിശേഷതകള്‍ ഉള്ളതിനാല്‍ സമൂഹത്തില്‍ ജീവിക്കുമ്പോള്‍ വിഷാദരോഗം പോലെയുള്ള രോഗങ്ങളെ മനുഷ്യന് അതിജീവിക്കാനാവുന്നതെങ്ങനെയെന്ന് കണ്ടെത്തുന്നതിന് ഈ മീനുകളെ നിരീക്ഷിച്ചാല്‍ മതിയാകുമെന്നും ഗവേഷകര്‍ കരുതുന്നു. ഒറ്റപ്പെടല്‍ വിഷാദരോഗത്തിന് വലിയ കാരണമാണെന്ന് നേരതത്തേ കണ്ടെത്തിയിരുന്നു.

മീനുകളെ അങ്ങനെ താഴ്ന്നതരം ജീവികളായി പരിഗണിക്കേണ്ടതില്ലെന്ന അഭിപ്രായവും ഗവേഷകര്‍ പങ്കുവെക്കുന്നുണ്ട്. ഭക്ഷണത്തിനു വേണ്ടി മാത്രമുള്ള ജീവികള്‍ എന്ന് പരിഗണിക്കുമ്പോള്‍ ചിന്താശേഷിയും അനുഭവങ്ങളും താല്‍പര്യങ്ങളുമുള്ള ഒരു ജീവിയെയാണ് നിങ്ങള്‍ ഇല്ലാതാക്കുന്നതെന്ന് കരുതണമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

പിടിച്ചു കയറാന്‍ ഒന്നുമില്ലെങ്കിലും ഭിത്തികളൊന്നും അരാത് ഹൊസൈനിക്ക് തടസമല്ല. എവിടെയും പിടിച്ച് ഇവന്‍ കയറിക്കളയും. പത്ത് അടി ഉയരത്തില്‍ നിന്ന് ഇവന്‍ ഒരു ടെന്നീസ് പന്ത് എടുത്ത് ഇറങ്ങുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമാണ്. ഇറാനില്‍ നിന്നാണ് ഈ വീഡിയോ എത്തിയത്. ഇനി കഥാനായകന്റെ പ്രായം കൂടി പറഞ്ഞാലേ സസ്‌പെന്‍സ് പൂര്‍ണ്ണമാകൂ. വെറും മൂന്ന് വയസ് മാത്രമേ ഇവനുള്ളു.
spider

ഒരു ടിവി റിയാലിറ്റി ഷോയില്‍ പങ്കെടുത്താണ് ഇവന്‍ തന്റെ കഴിവ് തെളിയിച്ചതെന്ന് മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുതിര്‍ന്നവര്‍ക്ക് സാധിക്കാത്ത വിധത്തിലാണ് ഇവന്റെ മെയ്യഭ്യാസ പ്രകടനങ്ങള്‍. ടിവി ഷോയിലെ ഇവന്റെ പ്രകടനത്തെ കണ്ണിമ ചിമ്മാതെയാണ് കാണികള്‍ നോക്കിയിരുന്നതെന്നാണ് റിപ്പോര്‍ട്ട്. മാതാപിതാക്കളായ മൊഹമ്മദും ഫാത്തിമയും ഇവന്റെ കഴിവുകള്‍ക്ക് പ്രോത്സാഹനവുമായി മുന്നിലുണ്ട്.

ഇത്തരം എക്‌സര്‍സൈസുകള്‍ കുട്ടികളുടെ കഴിവുകള്‍ വളര്‍ത്തുമെന്നും ധൈര്യവും സാമര്‍ത്ഥ്യവും ഉണ്ടാകാന്‍ കാരണമാകുമെന്നും മൊഹമ്മദ് പറയുന്നു. അഭ്യാസ പ്രകടനങ്ങളുടെ വീഡിയോകള്‍ ഇവന്‍ സ്വന്തം ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയും പുറത്തു വിടാറുണ്ട്.

വീഡിയോ കാണാം

കുണ്ടറ പേരയം കരിക്കുഴി നിർമല സദനത്തിൽ ജോൺസൺ ഡിക്രൂസിന്റെ ജീവിതത്തിന്റെ നല്ലൊരേടും കോടതിയും വ്യവഹാരവുമായിരുന്നു. ഒടുവിൽ കോടതി മുറ്റത്ത് ആ ജീവിതം അവസാനിപ്പിച്ചു. കേസിനായി കോടതിയിലെത്തിയശേഷം കെട്ടിടത്തിനു മുകളിൽനിന്നു താഴേക്കു ചാടി ജീവനൊടുക്കുകയായിരുന്നു ജോൺസൺ.
അവിവാഹിതനായ ജോൺസൺ ബിഹാറിൽ ധൻബാദിൽ ഹോങ്‌കോങ് ഗ്രിൽ എന്ന പേരിൽ‌ ഹോട്ടൽ നടത്തുകയായിരുന്നു. പാർലമെന്റിനു മുന്നിൽ ജോൺസൺ നടത്തിയ പ്രതിഷേധ പ്രകടനം രാജ്യം മുഴുവൻ ചർച്ച ചെയ്യപ്പെട്ടു.

ഉത്തരേന്ത്യയിൽ മലയാളി നഴ്സുമാർ കൊലചെയ്യപ്പെട്ടപ്പോൾ, പ്രത്യേകിച്ചു നാഗപ്പൂരിലെ സിസ്റ്റർ മേരി പോൾ വധം നടന്നശേഷം ജോൺസൺ രംഗത്തിറങ്ങി. ഡൽഹി ഇന്ത്യാഗേറ്റ് മുതൽ രാഷ്ട്രപതി ഭവൻ വരെ ശരീരം മുഴുവൻ മുള്ളുകമ്പി കൊണ്ടു വരിഞ്ഞുകെട്ടി നടത്തിയ പ്രകടനം പൂർത്തിയാകും മുൻപു പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് മർദനത്തിൽ ജോൺസണ് കണ്ണിനും ആമാശയത്തിനും ഗുരുതരമായി പരുക്കേറ്റു.

മൊറാർജി ദേശായി മന്ത്രിസഭയിൽ അംഗമായിരുന്ന എ.പി.ശർ‌മ മലയാളി വനിതകളെപ്പറ്റി മോശമായ പരാമർശം നടത്തിയപ്പോഴും പ്രതിഷേധിക്കാൻ‌ ജോൺ‌സൺ ഉണ്ടായിരുന്നു. ശർ‌മയെ പ്രതിഷേധം അറിയിക്കണമെന്നാവശ്യപ്പെട്ട് ജോൺസൺ കേരളത്തിലെ എല്ലാ എംഎൽഎമാർക്കും കത്തയച്ചു. മറുപടി അയച്ചത് അന്നത്തെ വിദ്യാഭ്യാസമന്ത്രി കെ.ചന്ദ്രശേഖരൻ മാത്രമായിരുന്നു.

മലയാളികളുടെ ദുഃഖങ്ങളിൽ‌ പങ്കുചേരുക ജീവിതവ്രതമാക്കിയിരുന്ന ജോൺസൺ പെരുമൺ ദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്തിയവർക്ക് ഉത്തരേന്ത്യയിലെ മലയാളികളിൽ നിന്നു പണം ശേഖരിച്ചു മണിയോർഡറായി അയച്ചുകൊടുത്തിരുന്നു.

20 വർഷം മുൻപാണു നാട്ടിൽ മടങ്ങിയെത്തിയത്. സഹോദരൻ ആഞ്ചലോസ് ഡിക്രൂസിന്റെ വീട്ടിലായിരുന്നു താമസം. സഹോദരന്റെ മകനുമായി ചേർന്നു പഴയ ഇരുചക്രവാഹനങ്ങൾ വാങ്ങി മോടിപിടിപ്പിച്ചു വിൽപന നടത്തുകയായിരുന്നു. ഇതോടൊപ്പം പൊതുജന താൽപര്യമുള്ള കേസുകൾ ഏറ്റെടുത്തു നടത്തുകയും ചെയ്തു. നിയമസഹായം ആവശ്യമായവരോടൊപ്പം എന്നും ജോൺസൺ ഉണ്ടായിരുന്നു.

കുമ്പളം സ്വദേശി യേശുദാസൻ ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കിടെ സുരക്ഷാ ജീവനക്കാരന്റെ മർദനമേറ്റു മരിച്ച കേസ് ഏറ്റെടുത്തു നടത്തിയ ജോൺസൺ വീട്ടുകാർക്കു നഷ്ടപരിഹാരത്തുക വാങ്ങി നൽകി. വീടിന്റെ പരിസരത്തെ റോഡിനു സംരക്ഷണഭിത്തി കെട്ടണമെന്ന് ആവശ്യപ്പെട്ടു ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിൽ അപേക്ഷ നൽകിയിട്ടും നടപടിയുണ്ടായില്ല.

തുടർന്നു ഹൈക്കോടതിയെ സമീപിച്ചു. ഏഴു വർഷം നീണ്ട നിയമപ്പോരാട്ടത്തിനൊടുവിൽ ഭിത്തി നിർമിച്ചു നൽകാൻ കോടതി ഉത്തരവിട്ടെങ്കിലും അധികൃതർ നടപടിയെടുത്തില്ല. വീണ്ടും കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിക്കുകയായിരുന്നു.

ഇന്നലെ പുലർച്ചെയാണു കേസിന്റെ ആവശ്യത്തിനായി ജോൺ‍സൺ എറണാകുളത്തേക്കു പോയത്. ഉച്ചയ്ക്കു പന്ത്രണ്ടു മണിയോടെ ഹൈക്കോടതി കെട്ടിടത്തിൽ നിന്നു ചാടി മരിച്ചുവെന്ന വാർത്ത നാട്ടിൽ പരന്നു. വിവരമറിഞ്ഞു ബന്ധുക്കൾ എറണാകുളത്ത് എത്തുകയായിരുന്നു.

തിരുവനന്തപുരം: തോമസ് ചാണ്ടി എന്‍സിപി യുടെ പുതിയ മന്ത്രിയാകും. നാളെ വൈകിട്ട് നാലിനാണ് സത്യപ്രതിജ്ഞ. കുട്ടനാട് എംഎല്‍യാണ് തോമസ് ചാണ്ടി. എല്‍ഡിഎഫ് യോഗത്തിലാണ് തീരുമാനം. ഫോണ്‍വിളി വിവാദത്തെ തുടര്‍ന്ന് എ.കെ ശശീന്ദ്രന്‍ രാജിവെച്ച സാഹചര്യത്തിലാണ് പുതിയ മന്ത്രിയായി തോമസ് ചാണ്ടിയെ നിര്‍ദേശിച്ചത്. ശശീന്ദ്രന്‍ വഹിച്ചിരുന്ന ഗതാഗത വകുപ്പ് തന്നെയായിരിക്കും തോമസ് ചാണ്ടി കൈകാര്യം ചെയ്യുക. എ.കെ.ശശീന്ദ്രനെതിരായ ജൂഡീഷ്യല്‍ അന്വേഷണം നടക്കട്ടെയെന്നും ശശീന്ദ്രന്‍ മാറിനില്‍ക്കുന്നത് തന്നെയാണ് നല്ലതെന്നുമാണ് എല്‍ഡിഎഫ് യോഗത്തില്‍ ഉണ്ടായ പൊതു വികാരം.
തോമസ് ചാണ്ടി മന്ത്രിയാകുന്നതില്‍ സിപിഎം കേന്ദ്ര നേതൃത്വം പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. തോമസ് ചാണ്ടിയെ മന്ത്രിയാക്കാന്‍ നേരത്തെ എന്‍സിപി സംസ്ഥാന നേതൃത്വം തീരുമാനമെടുത്തിരുന്നു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതോടെയാണ് എല്‍ഡിഎഫ് യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. സെക്‌സ് ടേപ്പ് വിവാദത്തില്‍ ശശീന്ദ്രനെ കുടുക്കിയതാണെങ്കിലും ഇത്തരം ഒരു സംഭാഷണം അദ്ദേഹം നടത്താന്‍ പാടില്ലായിരുന്നുവെന്നാണ് യോഗത്തില്‍ ഉയര്‍ന്ന വികാരം.

മംഗളം ചാനല്‍ ക്ഷമാപണവുമായി രംഗത്തെത്തിയതിനു പിന്നാലെ ശശീന്ദ്രനെ തിരിച്ചെടുക്കണമെന്ന് എന്‍സിപിയില്‍ത്തന്നെ ആവശ്യമുയര്‍ന്നുവെങ്കിലും പിന്നീട് തോമസ് ചാണ്ട്ിക്ക് അനുകൂലമായി കാര്യങ്ങള്‍ മാറുകയായിരുന്നു. എന്‍സിപിയുടെ മന്ത്രിയെ അവര്‍ തന്നെ തീരുമാനിക്കട്ടേയെന്ന നിലപാടാണ് ഘടകകക്ഷികളെടുത്തത്. തോമസ് ചാണ്ടിയെ നിര്‍ദ്ദേശിച്ചതോടെ ഇതിനെതിരായി നീങ്ങേണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ തന്നെ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു.

RECENT POSTS
Copyright © . All rights reserved