Main News

ടെക്‌സാസ്: ദത്തു പുത്രിയായ ഷെറിന്‍ മാത്യൂസ് മരിച്ച സംഭവത്തില്‍ വളര്‍ത്തമ്മ സിനി മാത്യൂസ് അറസ്റ്റില്‍. കുട്ടിയെ അപായപ്പെടുത്തിയന്ന കുറ്റമാണ് നഴ്‌സായ ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. വളര്‍ത്തച്ഛനായ വെസ്ലി മാത്യൂസിനെ റിച്ചാര്‍ഡ്‌സണ്‍ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെ പാല് കുടിക്കാന്‍ വിസമ്മതിച്ച കുട്ടിയെ വീടിന് പുറത്ത് മരച്ചുവട്ടില്‍ നിര്‍ത്തിയെന്നും 15 മിനിറ്റിനു ശേഷം തിരിച്ചെത്തിയപ്പോള്‍ കാണാനില്ലായിരുന്നുവെന്നുമായിരുന്നു വെസ്ലി ആദ്യം പോലീസിനെ അറിയിച്ചത്.

രണ്ട് ആഴ്ചകള്‍ക്ക് ശേഷം മൂന്ന് വയസുകാരിയായ കുട്ടിയുടെ മൃതദേഹം വീടിന് ഒരു കിലോമീറ്റര്‍ അകലെ ഒരു കലുങ്കിന് അടിയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ഇതിനു പിന്നാലെ പാല്‍ കുടിക്കുന്നതിനിടെ ശ്വാസതടസമുണ്ടായി കുട്ടി മരിച്ചെന്ന് വെസ്ലി മൊഴി മാറ്റി. ഇതേത്തുടര്‍ന്ന് ഇയാളെ പോലീസ് വീണ്ടും കസ്റ്റഡിയില്‍ എടുത്തു. പോലീസ് സംരക്ഷണത്തിലായിരുന്ന ഇവരുടെ സ്വന്തം മകളായ നാലുവയസുകാരിയെ വിട്ട് നല്‍കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സിനി കോടതിയെ സമീപിച്ചിരുന്നു.

ഇതിനു പിന്നാലെ സിനിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഷെറിന്‍ മരിക്കുന്നതിനു തലേ ദിവസം വെസ്ലിയും സിനിയും അവരുടെ കുട്ടിയുമായി പുറത്തു പോയി ഭക്ഷണം കഴിക്കുകയും ഒരാള്‍ക്കുള്ള ഭക്ഷണം വാങ്ങുകയും ചെയ്തിരുന്നു. ആ സമയത്ത് ഷെറിന്‍ വീട്ടില്‍ തനിച്ചായിരുന്നു. ഇവര്‍ തിരികെയെത്തുമ്പോള്‍ ഷെറിന്‍ അടുക്കളയിലായിരുന്നെന്നും വാറണ്ടില്‍ പറയുന്നു.

ഫ്രാങ്ക്ഫര്‍ട്ട്: പാര്‍ക്ക് ചെയ്ത സ്ഥലം മറന്ന കാറുടമയ്ക്ക് തന്റെ കാര്‍ തിരികെ കിട്ടിയത് 20 വര്‍ഷങ്ങള്‍ക്ക് ശേഷം. ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലാണ് സംഭവം. സ്‌ക്രാപ്പ് ചെയ്യാനായി എത്തിയ കാറുകളില്‍ നിന്നാണ് ഉടമസ്ഥന് തന്റെ വാഹനം തിരികെ കിട്ടിയത്. കാര്‍ മോഷണം പോയതായി ഓഗ്‌സ്‌ബെര്‍ഗര്‍ ഓള്‍ഗെമെയിന്‍ എന്നയാള്‍ 1997ല്‍ പരാതി നല്‍കിയിരുന്നു. ഇപ്പോള്‍ 76 വയസുള്ള ഇയാളുടെ മകളെയാണ് പോലീസ് കാര്‍ തിരികെ കിട്ടിയതായി അറിയിച്ചത്.

സ്‌ക്രാപ്പ് ചെയ്യാനായി എത്തിയ കാറുകളുടെ ഉടമസ്ഥരെ തേടിയപ്പോളാണ് ഇതിന്റെ ഉടമസ്ഥന്‍ ഓള്‍ഗെമെയിനാണെന്ന് തിരിച്ചറിഞ്ഞത്. എന്തായാലും ഇനി റോഡിലിറക്കാന്‍ കഴിയാത്ത വിധത്തില്‍ നശിച്ച കാര്‍ സ്‌ക്രാപ്പ് ചെയ്യാതെ മാര്‍ഗ്ഗമൊന്നുമുണ്ടായിരുന്നില്ല. പാര്‍ക്ക് ചെയ്ത സ്ഥലം ഓള്‍ഗെമെയിന്‍ മറന്നു പോയതാകാനാണ് സാധ്യതയെന്നാണ് ഫ്രാങ്ക്ഫര്‍ട്ട് അധികൃതര്‍ പറയുന്നത്. കാര്‍ മോഷണം പോയതാണെന്ന് ഇയാള്‍ പിന്നീട് പരാതി നല്‍കുകയും ചെയ്തു.

സമാനമായ സംഭവത്തില്‍ രണ്ടു വര്‍ഷം മുമ്പ് കാണാതായ കാര്‍ ഉടമസ്ഥന് തിരിച്ചുകിട്ടിയ സംഭവം കഴിഞ്ഞാഴ്ചയാണ് ജര്‍മനിയിലെ മ്യൂണിക്കില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കാര്‍ പാര്‍ക്ക് ചെയ്ത ശേഷം മദ്യപിക്കാന്‍ പോയ ഇയാള്‍ താന്‍ പാര്‍ക്ക് ചെയ്ത സ്ഥലം മറന്നു പോകുകയായിരുന്നു. പാര്‍ക്ക് ചെയ്തതായി ഇയാള്‍ പറഞ്ഞ സ്ഥലത്തുനിന്ന് 4 കിലോമീറ്റര്‍ അകലെയായാണ് കാര്‍ രണ്ട് വര്‍ഷത്തിനു ശേഷം കണ്ടെത്തിയത്. 40,000 യൂറോ ഈ കാറിനുള്ളില്‍ ഉണ്ടായിരുന്നു.

ഹോളിവുഡ് നിര്‍മാതാവായ ഹാര്‍വി വെയിന്‍സ്റ്റെയിനെതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങളുടെ അലകള്‍ ഒടുങ്ങുന്നതിനു മുമ്പേ മുന്‍നിര സൂപ്പര്‍താരത്തിനെതിരെയും ലൈംഗികാരോപണം. ആക്ഷന്‍ താരമായ സില്‍വസ്റ്റര്‍ സ്റ്റാലനെതിരെയാണ് ഇക്കുറി ആരോപണം ഉയര്‍ന്നിരിക്കുന്നത്. 1986ല്‍ 16കാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് സ്റ്റാലനെതിരെ ഉയര്‍ന്നിരിക്കുന്ന പരാതി. സ്റ്റാലന്‍ ഈ ആരോപണം നിഷേധിച്ചു. കള്ളക്കഥയാണ് സ്റ്റാലനെതിരെ ഉയര്‍ത്തുന്നതെന്ന് താരത്തിന്റെ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.

1986ലെ പോലീസ് റിപ്പോര്‍ട്ട് ഉദ്ധരിച്ചാണ് താരത്തിനെതിരെ ആരോപണം ഉയര്‍ന്നിരിക്കുന്നത്. സ്റ്റാലനും ബോഡിഗാര്‍ഡും പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപയോഗിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വിവരം പുറത്തറിഞ്ഞാല്‍ കൊന്നുകളയുമെന്ന് സ്റ്റാലന്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി പരാതിയുമായി മുന്നോട്ടു പോയില്ലെന്നുമാണ് ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. എന്നാല്‍ ഇങ്ങനെയൊരു സംഭവം നടന്നതായി ഈ കഥ പുറത്തു വരുന്നത് വരെ സ്റ്റാലന്‍ ഉള്‍പ്പെടെ ആര്‍ക്കും അറിയില്ലായിരുന്നുവെന്നും വക്താവ് പറഞ്ഞു.

ഇതേ വരെ പോലീസോ മറ്റ് ഏജന്‍സികളോ ആരോപണവുമായി ബന്ധപ്പെട്ട് സ്റ്റാലനെ സമീപിച്ചിട്ടില്ല. ഇപ്പോള്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ പരാമര്‍ശിക്കുന്ന പോലീസ് റിപ്പോര്‍ട്ട് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ലാസ വേഗാസ് പോലീസും വ്യക്തമാക്കി. റിപ്പോര്‍ട്ടിന്റെ ശൈലി ഡിപ്പാര്‍ട്ട്‌മെന്റിന്റേത് തന്നെയാണെന്നും പോലീസ് വക്താവ് പറഞ്ഞു. അതേസമയം ലാസ് വേഗാസ് പോലീസിന്റെ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെയുള്ള വിഭാഗത്തിന്റെ മുന്‍ തലവന്‍ ഈ റിപ്പോര്‍ട്ട് വാസ്തവമാണെന്ന് സ്ഥിരീകരിച്ചതായി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ലണ്ടന്‍: കഴിഞ്ഞ വര്‍ഷം 6 ദശലക്ഷം ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ആവശ്യപ്പെടാതെ തന്നെ ക്രെഡിറ്റ് ലിമിറ്റ് ഉയര്‍ത്തി നല്‍കിയതായി റിപ്പോര്‍ട്ട്. സിറ്റിസണ്‍ അഡ്വൈസ് നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. ഇത്തരത്തില്‍ ആവശ്യപ്പെടാതെ ക്രെഡിറ്റ് ലിമിറ്റ് ഉയര്‍ത്തുന്നത് അവസാനിപ്പിക്കണമെന്ന് സിറ്റിസണ്‍ അഡ്വൈസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സാധാരണക്കാരുടെ കടം വര്‍ദ്ധിപ്പിക്കുന്ന നടപടിയാണ് ഇതെന്നും മൂന്നിലൊന്ന് ക്രെഡിറ്റ് കാര്‍ഡ് ഉടമകളും ഇപ്പോള്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുകയാണെന്നും ചാരിറ്റി വ്യക്തമാക്കി.

ക്രെഡിറ്റ് കാര്‍ഡ് കമ്പനികള്‍ തങ്ങളുടെ ഉപഭോക്താക്കളുടെ വ്യക്തിഗത കടം വര്‍ദ്ധിപ്പിക്കുന്നതില്‍ വലിയ തോതില്‍ ഇടപെടുകയാണ്. യുകെയിലെ ക്രെഡിറ്റ് കാര്‍ഡ്, പേഴ്‌സണല്‍ ലോണ്‍, കാര്‍ ലോണ്‍ മുതലായവ ഉള്‍പ്പെടുന്ന ഉപഭോക്തൃ കടം 200ബില്യന്‍ പൗണ്ട് എത്തിയെന്ന് പഠനം വ്യക്തമാക്കുന്നു. 2008ലെ സാമ്പത്തിക പ്രതിസന്ധിക്കു ശേഷം ആദ്യമായാണ് ഇത്രയും വലിയ നിരക്കിലേക്ക് കടങ്ങള്‍ എത്തുന്നത്. ഇക്കാര്യത്തില്‍ ട്രഷറി സെലക്റ്റ് കമ്മിറ്റി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

പലിശ നിരക്കുകള്‍ ഉയരുകയും വായ്പകള്‍ വര്‍ദ്ധിക്കുകയും ചെയ്താന്‍ ബാങ്കുകള്‍ക്ക് 30 ബില്യന്‍ പൗണ്ടെങ്കിലും നഷ്ടമാകുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടും മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞ വര്‍ഷം 8.4 മില്യന്‍ ഉപഭോക്താക്കള്‍ക്കാണ് ക്രെഡിറ്റ് ലിമിറ്റ് ഉയര്‍ത്തി നല്‍കിയത്. അവരില്‍ നാലിലൊന്ന് പേര്‍ മാത്രമാണ് ഇതിനായി ആവശ്യപ്പെട്ടത്. ശരാശരി 1481 പൗണ്ട് വരെയാണ് വര്‍ദ്ധിപ്പിച്ചു നല്‍കിയത്. 12 ശതമാനം പേര്‍ക്ക് 3000 പൗണ്ട് വരെ പരിധി ഉയര്‍ത്തിയതായും പഠനം വ്യക്തമാക്കുന്നു.

സ്വന്തം ലേഖകന്‍

സ്റ്റഫോര്‍ഡ് : ഒരു ജനാധിപത്യ സംവിധാനത്തില്‍ സത്യം പറയാനുള്ള അവകാശം എല്ലാ അവകാശങ്ങളെക്കാളും മുന്നിലാണ്. താന്‍ പ്രചരിപ്പിച്ചത് സത്യമാണെന്ന് കോടതിയില്‍ പറഞ്ഞിരുന്നു എങ്കില്‍ ഈ കേസ്സില്‍ നിന്ന് നിസ്സാരമായി രക്ഷപെടുവാനും, കോടതി ചിലവുകള്‍ക്കായി മുടക്കിയ അമ്പതു ലക്ഷം രൂപ ഉള്‍പ്പെടെ തിരിച്ച് ലഭിക്കുവാനും സാഹചര്യമുണ്ടായിരുന്ന ഷാജന്‍ സ്കറിയ എന്തുകൊണ്ടാണ് ഇതിനു നില്‍ക്കാതെ താന്‍ മുടക്കിയതിനു പുറമെ മുപ്പത് ലക്ഷം രൂപ കൂടി നല്‍കാം എന്ന് ക്രിമിനല്‍ കോടതിയില്‍ എഴുതി നല്‍കേണ്ട അവസ്ഥയില്‍ എത്തിയത്?. അതോടൊപ്പം യുകെ ഹൈക്കോടതിയില്‍ താന്‍ ചെയ്തത് തെറ്റായിപ്പോയി എന്നും, നിയമ ഉപദേശം ലഭിച്ചപ്പോഴാണ് തനിക്ക് തെറ്റ് മനസ്സിലായത് എന്നും സ്വന്തം സാക്ഷ്യപത്രത്തില്‍ എഴുതി ഒപ്പിട്ട് നല്‍കേണ്ടി വന്നത് എന്തുകൊണ്ട് ?.

ക്രൂരമായ അസത്യങ്ങള്‍  വ്യക്തികള്‍ക്കും, സ്ഥാപനങ്ങള്‍ക്കും, സംഘടനകള്‍ക്കും എതിരെ പ്രചരിപ്പിച്ച് തന്റെയും തന്റെ കൂട്ടാളികളുടെയും വ്യക്തിപരവും ബിസ്സിനസ്സുപരവുമായ താല്പര്യങ്ങള്‍ സംരക്ഷിക്കുവാനാണ് ഷാജന്‍ സ്കറിയ തന്റെ പത്രങ്ങളിലൂടെ നുണപ്രചരണങ്ങള്‍ നടത്തുന്നത് എന്ന സത്യം യുകെ കോടതി കണ്ടെത്തുകയായിരുന്നു. സത്യം പറയുവാനുള്ള അവകാശത്തിന്റെ മറവില്‍ തന്റെ രണ്ട് ഓണ്‍ലൈന്‍ പത്രങ്ങളിലൂടെ കല്ലുവച്ച നുണകള്‍ പ്രചരിപ്പിക്കുകയും ഈ പ്രചരിപ്പിച്ച നുണകള്‍ സത്യമാണെന്ന് സ്ഥാപിക്കാന്‍ ലക്ഷങ്ങളും കോടികളും ചിലവഴിക്കാന്‍ ഒരു മാഫിയയോടൊപ്പം ശ്രമിക്കുകയും ചെയ്യുമ്പോള്‍ സാധാരണക്കാരന് എങ്ങനെ നീതി ലഭിക്കും എന്നതാണ് ഇവിടെ ഉയരുന്ന പ്രസക്തമായ ചോദ്യം.

ഇങ്ങനെ നിരപരാധികള്‍ക്കെതിരെ വ്യക്തിഹത്യകള്‍ നടത്തുന്ന ഷാജന്‍ സ്കറിയ മലയാളി സമൂഹത്തോട് ചെയ്യുന്ന ക്രൂരത എത്ര വലുതാണ്‌? . ഇതുപോലെയുള്ള സാമുഹിക വിപത്തുകള്‍ക്ക് തടയിടാന്‍ യുകെയിലെ കോടതികള്‍ കാര്യക്ഷമതയോടും , സമയ ബന്ധിതമായും നടപടികള്‍ എടുക്കുന്നത് പോലെ പ്രവര്‍ത്തിക്കാന്‍ കേരളത്തിലെ നീതിപീഠങ്ങള്‍ക്ക്  എന്തുകൊണ്ട് കഴിയുന്നില്ല?.

ബ്ലാക്ക്‌ മെയിലിംഗിലുടെ പണം തട്ടിയെടുക്കാനും, വ്യക്തി വൈരാഗ്യം തീര്‍ക്കുവാനുമായി പതിമൂന്ന് ദിവസമാണ് യുകെയിലെ പ്രമുഖ മലയാളി വ്യവസായിയുടെ കമ്പനിക്കെതിരെ തന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലായ ബ്രിട്ടീഷ് മലയാളിയിലൂടെ ഷാജന്‍ വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. എന്നാല്‍ ഏതൊരു വ്യക്തിയും ഒരു കള്ളം ചെയ്യുമ്പോള്‍ ഒരു ചെറിയ തെറ്റ് എങ്കിലും അറിയാതെ  ചെയ്ത് ആ  കള്ളങ്ങളിലെ സത്യങ്ങള്‍ പുറത്ത് കൊണ്ടുവരുവാനുള്ള മാര്‍ഗ്ഗം തുറന്നിടും എന്നത് ബീ വണ്‍ കേസ്സില്‍ യാഥാര്‍ഥ്യമായി എന്ന് തന്നെ പറയാം. ചിലപ്പോള്‍ വളരെയധികം ബുദ്ധിമുട്ട് ഏറിയ വഴികളിലൂടെ നടത്തുന്ന അന്വേഷണങ്ങളിലൂടെയായിരിക്കും ആ സത്യങ്ങള്‍ പലപ്പോഴും പുറത്ത് വാരാറുള്ളത്. എന്നാല്‍ ഷാജന്‍ സ്കറിയയുടെ വ്യാജവാര്‍ത്ത കേസ്സില്‍  സത്യങ്ങള്‍ എല്ലാം വളരെ എളുപ്പത്തില്‍ കോടതിക്ക് കണ്ടുപിടിക്കാന്‍ കഴിഞ്ഞു . ഷാജന്‍ സ്കറിയ ബീ വണ്‍ എന്ന കമ്പനിക്കെതിരെ എഴുതിയ വാര്‍ത്തയുടെ തലക്കെട്ടുകള്‍ തന്നെയാണ് അതിന് പ്രധാന കാരണം.

“യുകെയിലെ എല്ലാ നിയമങ്ങളും അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയാണ് ബീ വണ്‍” എന്നതായിരുന്നു ഷാജന്‍ സ്കറിയ ബീ വണ്ണിനെതിരെ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയിലെ തലക്കെട്ടില്‍ ഉണ്ടായിരുന്നത്. അതോടൊപ്പം ” സുഭാഷ് ജോര്‍ജ്ജ് മാനുവല്‍ എന്ത് ചെയ്താലും അത് യുകെയിലെ നിയമങ്ങള്‍ അനുസരിച്ച് മാത്രമേ ചെയ്യുകയുള്ളൂ ” എന്നും മറ്റൊരു വാര്‍ത്തയില്‍ ഷാജന്‍ എഴുതിയിരുന്നു.

അതായത് എല്ലാ അര്‍ത്ഥത്തിലും അങ്ങേയറ്റം സത്യസന്ധമായും നിയമ വിധേയമായും നടത്തുന്ന ഒരു കമ്പനിയാണ് ബീ വണ്‍ എന്നും, സുഭാഷ് ജോര്‍ജ്ജ് മാനുവല്‍ യുകെയിലെ നിയമങ്ങള്‍ പൂര്‍ണ്ണമായും അനുസരിച്ച് ബിസ്സിനസ് ചെയ്യുന്ന വ്യക്തിയാണെന്നുമുള്ള സത്യം ഷാജന്‍ അറിയാതെ തന്നെ തന്റെ വാര്‍ത്തകളില്‍ സ്വയം സാക്ഷ്യപ്പെടുത്തുകയായിരുന്നു ചെയ്തത്. ഇവിടെയാണ് ഷാജന്‍ സ്കറിയ തന്റെ മനസ്സില്‍ ഒളിപ്പിച്ചു വച്ച സത്യം താന്‍ അറിയാതെ തന്നെ പുറത്ത് വന്നതും. സുഭാഷ് പരിഭാഷപ്പെടുത്തി കോടതിയില്‍ സമര്‍പ്പിച്ച വാര്‍ത്തയിലെ ഈ തലക്കെട്ട് തന്നെയാണ് ഷാജന് വിനയായത്. അതിലൂടെയാണ്  ഒരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍ എന്ന മാര്‍ഗ്ഗം ഉപയോഗിച്ച് വ്യാജവാര്‍ത്തയിട്ട്, ബിസ്സിനസ്സുകാരെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന  ഈ ബ്ലാക്ക് മെയില്‍ പണം തട്ടിപ്പുകാരനെ കോടതി കുടുക്കിയതും.

യുകെ മലയാളികള്‍ക്കിടയില്‍ കല്ല്‌ വച്ച നുണകള്‍ പ്രചരിപ്പിക്കുമ്പോഴും കോടതിക്ക് മുന്നില്‍ ബീ വണ്ണിനെതിരെ  ഒരു ചെറിയ തെളിവ് പോലും നിരത്താന്‍ ഷാജന് കഴിഞ്ഞില്ല എന്നതാണ് ഈ കേസ്സിലെ ഏറ്റവും ദയനീയമായ അവസ്ഥ. കള്ളസാക്ഷി പറയാന്‍ കോടതിയില്‍ എത്തിയാല്‍ ഭാവിയില്‍ ഉണ്ടാകുന്ന അപകടങ്ങളെ ഭയന്ന് ഒരു യുകെ മലയാളി പോലും ഷാജനുവേണ്ടി സാക്ഷിയായിട്ട് കോടതിയില്‍ ഹാജരായില്ല എന്നതും എടുത്ത് പറയേണ്ടതാണ്.

ഇതോടെ ഷാജന്റെ ബാലിശമായ ന്യായവാദങ്ങള്‍ക്ക് യാതൊരുവിധ അടിസ്ഥാനവും ഇല്ലെന്നും കോടതി കണ്ടെത്തി. അതോടൊപ്പം ഷാജന്‍ എഴുതി പിടിപ്പിച്ച നുണകള്‍ ഒന്നൊന്നായി പിടിക്കപ്പെടുകയും ചെയ്തപ്പോള്‍ പണം തട്ടിയെടുക്കുവാന്‍ നടത്തിയ വ്യക്തമായ ബ്ലാക്ക് മെയിലിംഗ് ആയിരുന്നു ഈ വാര്‍ത്തകളുടെ പിന്നില്‍ എന്നും, ഷാജന്റെ ബിസ്സിനസ് കൂട്ടാളികള്‍ക്ക് വേണ്ടി ബീ വണ്‍ എന്ന നല്ല കമ്പനിയെ തര്‍ക്കുക എന്നതായിരുന്നു ലക്ഷ്യമെന്നും കോടതി കണ്ടെത്തുകയായിരുന്നു. അങ്ങനെ രണ്ട് വര്‍ഷം നടന്ന നീണ്ട നിയമ പോരാട്ടങ്ങള്‍ക്ക്  ഒടുവില്‍ ഷാജന്‍ തന്റെ  ജീവിതത്തിലെ ഏറ്റവും വലിയ കുരുക്കിലേയ്ക്ക്  ചെന്ന് പെടുകയുമായിരുന്നു.

തനിക്ക് തെളിവുകള്‍ നിരത്താന്‍ അവസരം തരാതെയാണ് കോടതി വിധി പ്രഖ്യാപിച്ചത് എന്ന് പറഞ്ഞ് യുകെ മലയാളികളുടെ മുന്നില്‍ കള്ള കണ്ണീര്‍ പൊഴിച്ച ഷാജന് കോടതിയുടെ മുന്നിലെത്തിയപ്പോള്‍ മുട്ടിടിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. എല്ലാം തന്‍റെ തെറ്റാണ് എന്ന് ഏറ്റു പറഞ്ഞ ഷാജന്‍ തന്നെ ക്രിമിനല്‍ കേസ്സിലെ പ്രതികൂല വിധിയില്‍ നിന്നും എങ്ങനെയെങ്കിലും ഒഴിവാക്കി തരണമേ എന്ന് പറഞ്ഞ് യാചിക്കുന്ന സാഹചര്യമാണ് സ്റ്റാഫോര്‍ഡിലെ കോടതിയില്‍ ഉണ്ടായത്. തുടര്‍ന്നാണ് 35000 പൗണ്ട് നഷ്ടപരിഹാരമായി വാങ്ങി ക്രിമിനല്‍ കേസ് അവസാനിപ്പിക്കാം എന്ന ധാരണയില്‍ എത്തിയത്.

എന്നാല്‍  35000 പൌണ്ട് ( മുപ്പത് ലക്ഷം രൂപ )  മൂന്നു മാസത്തിനുള്ളില്‍ സുഭാഷിന് ക്രിമിനല്‍ കേസ്സിലെ നഷ്ടപരിഹാരമായി കൊടുക്കാതിരിക്കുകയോ, സുഭാഷിനോ സാക്ഷികള്‍ക്കോ എതിരായി ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ തുടര്‍ന്ന് ഉണ്ടാക്കുകയോ ചെയ്‌താല്‍ ഷാജനെ കാത്തിരിക്കുന്നത് സുഭാഷ് ജോര്‍ജ്ജ് മാനുവല്‍  മനുഷ്യത്വത്തിന്റെ പേരില്‍ ഒഴിവാക്കി കൊടുത്ത ജയില്‍ വാസം എന്ന സമ്മാനമായിരിക്കും.

യുകെ മലയാളികള്‍ക്ക് ഇടയില്‍ ഇത്രയധികം ക്രൂരമായി തന്നെയും കുടുംബത്തെയും വ്യക്തിഹത്യ നടത്തി അപമാനിച്ചിട്ടും, താന്‍ ലക്ഷങ്ങള്‍ മുടക്കി തുടങ്ങിയ ബിസ്സിനസ് തകര്‍ക്കാന്‍ ശ്രമിച്ചിട്ടും ഒരു മലയാളി എന്ന പരിഗണന കൊടുത്ത് ഷാജന് ജെയില്‍ വാസത്തില്‍ നിന്നും ഒഴിവാക്കി കൊടുത്തത് സുഭാഷ് ജോര്‍ജ്ജ് മാനുവല്‍ എന്ന മലയാളി അഭിഭാഷകന്റെ ദയ ഒന്നുകൊണ്ട് മാത്രമാണ്.  എന്നാല്‍ ഷാജന്റെ യുകെയിലെ വിസ റദ്ദാക്കപ്പെടാന്‍ സാധ്യതയുള്ള, ക്രിമിനല്‍ കേസ്സിലെ ഈ ശിക്ഷ  ഒഴിവാക്കി കൊടുത്തതില്‍ യുകെ മലയാളി സമൂഹം അസംതൃപ്തരാണ്. നിരവധി കുടുംബങ്ങളെ കണ്ണീരു കുടിപ്പിച്ചിട്ടുള്ള ഷാജനോട്‌ സുഭാഷ്‌ കാണിച്ചത് അര്‍ഹിക്കാത്ത ദയ ആണെന്നാണ്‌ യുകെ മലയാളി സമൂഹം കരുതുന്നത്.

എന്തായാലും സുഭാഷിന്  35000 പൌണ്ട്  ( മുപ്പത് ലക്ഷം രൂപ ) മാനനഷ്ടം കൊടുക്കുക എന്ന ഈ ശിക്ഷ ഷാജന്‍ സ്കറിയയ്ക്ക് ലഭിക്കുമ്പോള്‍ പല നാള്‍ കള്ളന്‍ ഒരു നാള്‍ പിടിക്കപ്പെടും എന്ന പഴഞ്ചൊല്ല് ഒരിക്കല്‍ക്കൂടി യാഥാര്‍ഥ്യമാവുകയായിരുന്നു.

Also Read

വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ച കേസില്‍ ‘മറുനാടന്‍’ എഡിറ്റര്‍ ഷാജന്‍ സ്കറിയയ്ക്ക് 30 ലക്ഷം രൂപ പിഴ ശിക്ഷ

ലണ്ടന്‍: ഡ്രൈവിംഗ് ടെസ്റ്റുകള്‍ കര്‍ശനമാക്കാന്‍ ഏര്‍പ്പെടുത്തിയ വ്യവസ്ഥകള്‍ക്കെതിരെ എക്‌സാമിനര്‍മാര്‍ രംഗത്ത്. ഡിസംബര്‍ മുതല്‍ പ്രാബല്യത്തിലാകുന്ന പുതിയ മാനദണ്ഡങ്ങള്‍ക്കെതിരെ 48 മണിക്കൂര്‍ സമരം പ്രഖ്യാപിച്ചിരിക്കുകയാണ് ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്ട്‌ലന്‍ഡ് എന്നിവിടങ്ങളിലെ ഡ്രൈവിംഗ് എക്‌സാമിനര്‍മാര്‍. ഡിസംബര്‍ 4നാണ് പബ്ലിക് ആന്‍ഡ് കോമേഴ്‌സ്യല്‍ സര്‍വീസ് യൂണിയന്റെ ആഭിമുഖ്യത്തില്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. 2000ത്തോളം എക്‌സാമിനര്‍മാര്‍ സമരത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം.

ഇത് ഡ്രൈവിംഗ് ടെസ്റ്റുകളെ ബാധിച്ചേക്കും. എന്നാല്‍ പുതിയ ടെസ്റ്റ് സമ്പ്രദായം നടപ്പാക്കാനുള്ള നീക്കത്തിന് തുരങ്കംവെക്കാനാണ് യൂണിയന്‍ ശ്രമിക്കുന്നതെന്നാണ് ഇതേക്കുറിച്ച് ഡിവിഎസ്എ ചീഫ് എക്‌സിക്യൂട്ടീവ് ഗാരെത്ത് ല്യൂവലിന്‍ പ്രതികരിച്ചത്. സാറ്റ് നാവ് നാവിഗേഷന്‍ ഉപയോഗിച്ചുകൊണ്ട് പാര്‍ക്കിംഗ് സ്‌പേസിലേക്ക് വാഹനം കൊണ്ടുപോകുന്നതുള്‍പ്പെടെയുള്ളവയാണ് പുതുതായി ടെസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഡ്രൈവിംഗിനിടെ വാഹന സുരക്ഷ സംബന്ധിച്ച ചോദ്യങ്ങള്‍ ലേണറോട് ചോദിക്കണം. 20 മിനിറ്റ് വാഹനം സ്വയം ഓടിക്കുന്നതാണ് മറ്റൊരു നിബന്ധന. നേരത്തേ ഇത് 10 മിനിറ്റായിരുന്നു. എന്നാല്‍ ഈ ടെസ്റ്റിന്റെ സുരക്ഷിതത്വം പരിശോധിച്ചശേഷം നടപ്പാക്കിയാല്‍ മതിയെന്നാണ് യൂണിയന്‍ ആവശ്യപ്പെടുന്നത്. ഡിവിഎസ്എയ്ക്കു കീഴില്‍ ജോലി ചെയ്യുന്ന എക്‌സാമിനര്‍മാര്‍ പുതിയ സംവിധാനത്തില്‍ ജോലി കടുത്തതാകുമെന്നാണ് വിലയിരുത്തല്‍

ലണ്ടന്‍: ബ്രെക്‌സിറ്റ് ഹിതപരിശോധനയില്‍ റഷ്യന്‍ ട്രോള്‍ ഫാക്ടറികളുടെ സ്വാധീനമുണ്ടായെന്ന് സംശയമുയരുന്നു. ബ്രെക്‌സിറ്റ് വോട്ടിനെ സ്വാധീനിക്കാന്‍ ആയിരക്കണക്കിന് ഫേക്ക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപയോഗിച്ചുവെന്നതിന് തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്ന ആവശ്യമാണ് ഉയരുന്നത്. പാര്‍ലമെന്റിന്റെ ഇന്റലിജന്‍സ് ആന്‍ഡ് സെക്യൂരിറ്റി കമ്മിറ്റി വിഷയത്തില്‍ അന്വേഷണം നടത്തണമെന്ന് മുതിര്‍ന്ന കണ്‍സര്‍വേറ്റീവ്, ലേബര്‍ എംപിമാര്‍ ആവശ്യപ്പെട്ടു.

നമ്മുടെ ജനാധിപത്യത്തിന് തുരങ്കം വെക്കാന്‍ ക്രെംലിന്‍ ശ്രമിക്കുകയാണെന്നും അത് അന്വേഷിക്കണമെന്നും ലേബര്‍ എംപി മേരി ക്രീഗ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഇതിനു മറുപടിയായി സമിതി എത്രയും വേഗം പരിഷ്‌കരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം നടന്ന ഹിതപരിശോധനയ്ക്ക് മുമ്പുള്ള 48 മണിക്കൂറില്‍ റഷ്യയില്‍ നിന്നുള്ള 419 ട്വിറ്റര്‍ അക്കൗണ്ടുകളില്‍ നിന്ന് ബ്രെക്‌സിറ്റ് സംബന്ധമായി 45,000 സന്ദേശങ്ങള്‍ പുറത്തു വന്നതായി കണ്ടെത്തിയിരുന്നു.

ഈ അക്കൗണ്ടുകള്‍ ക്രെംലിന്‍ ബന്ധമുള്ള റഷ്യന്‍ ഇന്റര്‍നെറ്റ് റിസര്‍ച്ച് ഏജന്‍സിയാണ് കൈകാര്യം ചെയ്തിരുന്നതെന്നും യുകെ വിദഗ്ദ്ധര്‍ കണ്ടെത്തിയിരുന്നു. ബ്രെക്‌സിറ്റിനേക്കുറിച്ച് ട്വീറ്റുകള്‍ ചെയ്ത 13,000ത്തിലേറെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹിതപരിശോധനയ്ക്കു ശേഷം അപ്രത്യക്ഷമായി. വോട്ടിനെ സ്വാധീനിക്കാന്‍ വേണ്ടി മാത്രം രൂപീകരിച്ച അക്കൗണ്ടുകളായിരിക്കാം ഇവയെന്നാണ് കരുതുന്നത്.

ലണ്ടന്‍: മദ്യത്തിന് മിനിമം വില ഏര്‍പ്പെടുത്താനുള്ള സ്‌കോട്ടിഷ് സര്‍ക്കാര്‍ നീക്കം അംഗീകരിച്ച് യുകെ സുപ്രീം കോടതി. സ്‌കോച്ച് വിസ്‌കി അസോസിയേഷനും സര്‍ക്കാരുമായി കഴിഞ്ഞ 5 വര്‍ഷമായി തുടരുന്ന നിയമയുദ്ധത്തിന് അന്ത്യംകുറിച്ചുകൊണ്ടാണ് സുപ്രീം കോടതി വിധി പ്രഖ്യാപിച്ചത്. യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ മിനിമം പ്രൈസിംഗ് അംഗീകരിക്കുകയാണെന്ന് കോടതി വ്യക്തമാക്കി. ഏഴ് ജഡ്ജിമാരടങ്ങുന്ന ബെഞ്ച് ഏകകണ്ഠമായാണ് വിധി പ്രസ്താവിച്ചത്.

കോടതി ഉത്തരവനുസരിച്ച് സ്‌കോട്ടിഷ്, വെല്‍ഷ് സര്‍ക്കാരുകള്‍ ആല്‍ക്കഹോള്‍ അടങ്ങിയ പാനീയങ്ങളുടെ മിനിമം യൂണിറ്റ് വില 50 പെന്‍സ് ആയി നിശ്ചയിക്കും. ഇതോടെ ഇംഗ്ലണ്ടിലും ഇത് പ്രാവര്‍ത്തികമാക്കേണ്ടി വരും. സ്‌കോട്ടിഷ് പാര്‍ലമെന്റ് എത്രയും വേഗം തന്നെ മിനിമം പ്രൈസിംഗ് നടപ്പാക്കുമെന്ന് നിക്കോള സ്റ്റര്‍ജന്‍ ഗവണ്‍മെന്റിലെ ഹെല്‍ത്ത് സെക്രട്ടറി ഷോണ റോബിന്‍സണ്‍ പറഞ്ഞു. 2018 സ്പ്രിംഗില്‍ ഇത് നടപ്പാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡേവിഡ് കാമറൂണ്‍ പ്രധാനമന്ത്രിയായിരുന്ന സമയത്ത് ചര്‍ച്ചയില്‍ വന്ന ഈ പദ്ധതി പഠനങ്ങള്‍ക്കു ശേഷം ഉപോക്ഷിക്കുകയായിരുന്നു. എന്നാല്‍ സൂപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ യുകെ സര്‍ക്കാരിന് ഇത് വീണ്ടും പരിഗണിക്കേണ്ടി വരുമെന്ന് ഇംഗ്ലീഷ് ഹെല്‍ത്ത് ക്യാംപെയിനര്‍മാര്‍ പറയുന്നു. മദ്യം കുറഞ്ഞ വിലയില്‍ ലഭിക്കാന്‍ തുടങ്ങിയതോടെ അതുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങളും വര്‍ദ്ധിച്ചിരുന്നു.

ഈ ആരോഗ്യ പ്രതിസന്ധി തരണം ചെയ്യാന്‍ ഇത്തരം നടപടികള്‍ ആവശ്യമായിരുന്നുവെന്ന് ആല്‍ക്കഹോള്‍ കണ്‍സേണ്‍ ചീഫ് എക്‌സിക്യൂട്ടീവ് റിച്ചാര്‍ഡ് പൈപ്പര്‍ പറഞ്ഞു. കുറഞ്ഞ വിലയ്ക്ക് മദ്യം ലഭ്യമായിത്തുടങ്ങിയതോടെ കഴിഞ്ഞ 5 വര്‍ഷങ്ങള്‍ക്കിടയില്‍ മദ്യവുമായി ബന്ധപ്പെട്ടുള്ള മരണങ്ങളുടെ നിരക്ക് ഉയര്‍ന്നിരുന്നു. 18 പെന്‍സിന് മദ്യം ലഭിക്കുമെന്നിരിക്കെ മരണനിരക്ക് ഉയരുകയായിരുന്നു. ഇതിനെ പിടച്ചു നിര്‍ത്താന്‍ മിനിമം പ്രൈസിംഗിലൂടെ മാത്രമേ കഴിയൂ എന്നും ക്യാംപെയിനര്‍മാര്‍ വ്യക്തമാക്കി.

സ്വന്തം ലേഖകന്‍

സ്റ്റഫോര്‍ഡ്: യുകെയില്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി നടന്നു വന്നിരുന്ന കടുത്ത നിയമ പോരാട്ടത്തിന്  തീരുമാനമായി. എല്ലാ  നിയമങ്ങളും പാലിച്ചുകൊണ്ട് യുകെയില്‍ പ്രവര്‍ത്തിക്കുന്ന ബീ വണ്‍ എന്ന ക്യാഷ് ബാക്ക് കമ്പനിക്കെതിരെ ലക്ഷങ്ങള്‍ പരസ്യക്കൂലിയായി കൊടുക്കാത്തതിന്റെ പേരില്‍  നിരന്തരമായി വ്യാജ വാര്‍ത്തകള്‍ എഴുതി പ്രസിദ്ധീകരിച്ചു എന്ന കേസ്സില്‍, യുകെയിലെയും കേരളത്തിലെയും ഓണ്‍ലൈന്‍ പത്രങ്ങളുടെ എഡിറ്ററായ ഷാജന്‍ സ്കറിയയ്ക്ക് 35000 പൗണ്ട് (മുപ്പത് ലക്ഷം രൂപ) യുകെ കോടതി പിഴശിക്ഷ വിധിച്ചു. യുകെയിലെ പ്രമുഖ മലയാളി വ്യവസായിയും അഭിഭാഷകനുമായ അഡ്വ. സുഭാഷ് ജോര്‍ജ് മാനുവല്‍ ഷാജന്‍ സ്കറിയയ്ക്ക് എതിരെ  സമര്‍പ്പിച്ച കേസ്സില്‍ ആണ്‌ ഇന്നലെ വിധി വന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി അഡ്വ.സുഭാഷ് ജോര്‍ജ്ജ് മാനുവല്‍ നടത്തുന്ന കമ്പനിക്കെതിരെ അപകീര്‍ത്തിപരമായ നിരവധി വാര്‍ത്തകളാണ് ഷാജന്‍ സ്കറിയ യുകെയിലെ തന്‍റെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന ബ്രിട്ടീഷ് മലയാളി എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ  പ്രസിദ്ധീകരിച്ചത്.

ഷാജന്‍ ചോദിച്ച ലക്ഷങ്ങള്‍ നല്‍കാത്തതിന്റെ പേരില്‍ തന്നെയും തന്‍റെ ബിസിനസിനെയും യുകെ മലയാളികളായ ചില ബിസിനസ് കൂട്ടാളികളോടൊപ്പം ചേര്‍ന്ന് പ്രതികാര മനോഭാവത്തോടെ അപകീര്‍ത്തിപ്പെടുത്താന്‍ ഷാജന്‍ ശ്രമിക്കുന്നു എന്നതായിരുന്നു ബീ വണ്‍ ഉടമ അഡ്വ. സുഭാഷ് ജോര്‍ജ് മാനുവല്‍ കോടതിയില്‍ സമര്‍പ്പിച്ച പരാതി. നിരവധി മലയാളികള്‍ക്ക് ഉപകാരപ്രദമായ ഓണ്‍ലൈന്‍ ക്യാഷ് ബാക്ക് സ്കീമാണ് ബീ വണ്‍ കമ്പനി യുകെയില്‍ പ്രധാനമായും പ്രമോട്ട് ചെയ്യുന്നത്. എന്നാല്‍ ഷാജന്‍ സ്കറിയ ആവശ്യപ്പെട്ട വന്‍ തുക പരസ്യക്കൂലിയായി നല്‍കാന്‍ ബീ വണ്‍ ഉടമ അഡ്വ. സുഭാഷ്‌ ജോര്‍ജ്ജ് തയ്യാറാകാതെ വന്നതിനെ തുടര്‍ന്നായിരുന്നു കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം.

താന്‍ ആവശ്യപ്പെട്ട തുക ലഭിക്കാത്തതിനെ തുടര്‍ന്ന് ബീവണ്‍ എന്ന സ്ഥാപനത്തിനെതിരെയും അതിന്‍റെ ഉടമയ്ക്കും മറ്റ് ജീവനക്കാര്‍ക്കുമെതിരെയും തികച്ചും അസത്യമായ വാര്‍ത്തകള്‍ ഷാജന്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിക്കുകയായിരുന്നു. ഇത്തരത്തില്‍ ഷാജന്റെ ശല്യം സഹിക്കാന്‍ വയ്യതായതിനെ തുടര്‍ന്നായിരുന്നു ബീ വണ്‍ കമ്പനി കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തത്.

യുകെ മലയാളികളുടെ സ്വതന്ത്ര ജീവിതത്തിന് കരിനിഴലായി നിരവധി പേര്‍ക്കെതിരെ മുന്‍പും വ്യാജ വാര്‍ത്തകള്‍ എഴുതി പ്രസിദ്ധീകരിച്ച ഷാജന്‍ എന്നാല്‍ തുടക്കത്തില്‍ ഈ കേസിനെ തികഞ്ഞ ലാഘവത്തില്‍ ആയിരുന്നു കണ്ടത്. താന്‍ വലിയ നിയമപരിജ്ഞാനം ഉള്ളയാള്‍ ആണെന്ന് സ്വയം ധരിക്കുകയും അത് വീരസ്യമായി പറഞ്ഞു നടക്കുകയും ചെയ്തിരുന്ന ഷാജന്‍ കേസില്‍ സമന്‍സ് വന്നപ്പോള്‍ പോലും പുച്ഛത്തോടെയുള്ള പ്രതികരണങ്ങള്‍ ആയിരുന്നു സോഷ്യല്‍ മീഡിയയിലും മറ്റും നടത്തിയത്. എനിക്കെതിരെ കേസ്സു കൊടുക്കാന്‍ ധൈര്യമുള്ളവന്‍ യുകെയില്‍ ഇല്ല എന്ന് പറഞ്ഞ്  വ്യാജ വാര്‍ത്തകളിലൂടെ യുകെ മലയാളികളെ നിയന്ത്രിക്കാന്‍ ശ്രമിച്ച ഷാജന്‍റെ ധിക്കാര മനോഭാവത്തിന് കനത്ത തിരിച്ചടിയായി ബീ വണ്‍ കമ്പനി നല്‍കിയ കേസില്‍ ഷാജന്‍ കുറ്റക്കാരന്‍ ആണെന്ന് കോടതി കണ്ടെത്തിയത്.

തികച്ചും നിയമ വിധേയമായും സത്യസന്ധമായും പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന ഒരു കമ്പനിയെ തകര്‍ക്കാന്‍ ഷാജന്‍ മനപൂര്‍വ്വം ശ്രമിച്ചു എന്ന് കണ്ടെത്തിയ ഷ്രൂസ്ബറി കോടതി ആയിരുന്നു ഷാജന് ആദ്യ ശിക്ഷ വിധിച്ചത്. 600 പൗണ്ട്  (ഏകദേശം അന്‍പതിനായിരം രൂപ) പിഴശിക്ഷ ആയിരുന്നു ഷ്രൂസ് ബറി കോടതി ഷാജന് വിധിച്ചത്. ഒപ്പം ബീ വണ്ണിന് എതിരെ മേലില്‍ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നത് കോടതി നിരോധിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ തന്‍റെ തെറ്റ് സമ്മതിക്കാന്‍ അഹങ്കാരത്തിന്റെ മൂര്‍ത്തരൂപമായ ഷാജന് കഴിയുമായിരുന്നില്ല. തുടര്‍ന്ന് ആയിരക്കണക്കിന് പൗണ്ട് വീണ്ടും മുടക്കി ഷാജന്‍ സ്റ്റഫോര്‍ഡിലെ അപ്പീല്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഒപ്പം കോടതി വിധിയെ തെറ്റായി വ്യാഖ്യാനിച്ച് വാര്‍ത്ത നല്‍കുകയും ചെയ്തു. എന്നാല്‍ ഈ വാര്‍ത്ത കോടതിയലക്ഷ്യമായി തീരും എന്നതിനാല്‍ വളരെ വേഗത്തില്‍ തന്നെ പിന്‍വലിക്കുകയും ചെയ്തിരുന്നു. ഈ കേസില്‍ ഷാജനെ പിന്നീട് നോര്‍ത്താംപ്ടന്‍ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയായിരുന്നു..

ഇന്നലെ അപ്പീല്‍ കോടതിയില്‍ വിറ്റ്നസ്സ് ഹരാസ്മെന്‍റ് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക് അകത്ത് പോകുമെന്ന ഘട്ടം വന്നപ്പോള്‍ ഒടുവില്‍ എന്ത് പിഴയും നല്‍കി മാപ്പ് പറഞ്ഞ് ഒഴിവാകാന്‍ ഷാജന്‍ തയ്യാറാവുകയായിരുന്നു. തുടര്‍ന്നായിരുന്നു 35000 പൗണ്ട് (മുപ്പത് ലക്ഷം രൂപ) നഷ്ടപരിഹാരമായി നല്‍കാന്‍ സ്റ്റഫോര്‍ഡ് ക്രൌണ്‍ കോര്‍ട്ടിലെ മൂന്ന് ജഡ്ജിമാരുടെ മുന്‍പാകെ ഷാജന്‍ സമ്മതിച്ച് ഒപ്പിട്ടു നല്‍കിയത്. ഈ തുക മൂന്ന് മാസത്തിനുള്ളില്‍ അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവലിന് നല്‍കാം എന്ന് ഷാജന്‍ കോടതി മുന്‍പാകെ എഴുതി ഒപ്പിട്ടു നല്‍കിയതിനെ തുടര്‍ന്നാണ്‌ പുറത്ത് വന്നത്.

വിധി പ്രസ്താവം കേട്ട ശേഷം സ്റ്റഫോര്‍ഡ് കോടതിയില്‍ നിന്നും പുറത്ത് വരുന്ന ഷാജന്‍ സ്കറിയ

യുകെയിലെയും നാട്ടിലെയും അനേകം വ്യക്തിക്കള്‍ക്കും , ബിസിനസ്സുകാര്‍ക്കും, രാഷ്ട്രീയക്കാര്‍ക്കും എതിരെ നിരവധി വ്യാജവാര്‍ത്തകളാണ് ഷാജന്‍ സ്കറിയ തന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലായിരുന്ന ബ്രിട്ടീഷ് മലയാളിയിലൂടെയും, മറുനാടന്‍ മലയാളിയിലൂടെയും പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇപ്പോള്‍ അഡ്വ. സുഭാഷ്‌ ജോര്‍ജ്ജ് കാണിച്ച മര്യാദയിലൂടെ ജയില്‍ ശിക്ഷയില്‍ നിന്നും കഷ്ടിച്ച് രക്ഷപെട്ട ഷാജന്‍ ഇനിയെങ്കിലും സത്യസന്ധമായ പത്ര പ്രവര്‍ത്തനം നടത്താന്‍ തയ്യാറാകുമോ എന്നത് കണ്ടറിയണം.

യുകെയിലെ നിരവധി മലയാളികള്‍ക്കെതിരെ നുണ പ്രചാരണവും വ്യക്തിഹത്യയും നടത്തി വിരാജിച്ചിരുന്ന ഷാജന്‍ സ്കറിയയുടെ തനിനിറം പുറത്ത് വരാന്‍ കാരണമായ ഈ കേസില്‍ കൗതുകകരമായ ഒരു വസ്തുത ഇതിനായി ഷാജന്‍ ചെലവഴിച്ച പണത്തിന്‍റെ കണക്കാണ്. താന്‍ പ്രചരിപ്പിച്ച നുണകള്‍ സത്യമാണെന്ന് സ്ഥാപിക്കാനുള്ള പാഴ് ശ്രമത്തിനായി ഇക്കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ഷാജന്‍ ചെലവഴിക്കേണ്ടി വന്നത് ഏകദേശം അന്‍പത് ലക്ഷം രൂപയ്ക്ക് മുകളിലാണ്. നിരവധി തവണ ഇതിനായി കേരളത്തില്‍ നിന്നും യുകെയിലേക്ക് യാത്ര ചെയ്യുകയും ചെയ്തു. ഈ കേസുകള്‍ക്കായി അഞ്ച് വ്യത്യസ്ത സോളിസിറ്റര്‍ സ്ഥാപനങ്ങളെ ഒരേ സമയം നിയോഗിക്കുകയും ചെയ്തിരുന്നു.

കേവലം രണ്ട് ഓണ്‍ലൈന്‍ പത്രങ്ങളുടെ ഉടമസ്ഥത മാത്രം കൈമുതലായുണ്ടായിരുന്ന ഷാജന് ഈ പണവും ഇനി കോടതി വിധിച്ച നഷ്ടപരിഹാരം നല്‍കാനുള്ള പണവും എവിടെ നിന്ന് ലഭിച്ചുവെന്നതാണ്‌ കൗതുകം ഉണര്‍ത്തുന്ന കാര്യം. യുകെയിലെ മലയാളികളെ പല രീതിയിലും വഞ്ചിച്ച് പണമുണ്ടാക്കിയ ചില ബിസിനസ്സുകാരും വ്യക്തികളും ആണ് ഇക്കാര്യത്തില്‍ ഷാജന് വേണ്ട സഹായങ്ങള്‍ നല്‍കുന്നത് എന്ന കാര്യം ഇതിനിടെ പുറത്ത് വന്നിട്ടുണ്ട്.

ഇത്തവണ ഷാജന്‍ യുകെയില്‍ എത്തിയത് മുതല്‍ താമസവും ഭക്ഷണവും യാത്രാ സൗകര്യങ്ങളും ഒരുക്കി നല്‍കിയത് വിസ തട്ടിപ്പിലൂടെ കോടികള്‍ ഉണ്ടാക്കിയ വോസ്റ്റെക് എന്ന സ്ഥാപനമുടമയായിരുന്നു. ഇവരും മറ്റ് ചില ഇല്ലീഗല്‍ ബിസിനസ്കാരും നടത്തുന്ന നിയമാനുസൃതമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് മറ പിടിക്കുന്നതിനുള്ള പ്രതിഫലമാണ് ഷാജന് ഇവര്‍ നല്‍കുന്നത്. ഇതിന്‍റെ പിന്നാമ്പുറ രഹസ്യങ്ങള്‍ ഞങ്ങള്‍ വരും ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതാണ്.

Also read:

ഷാജന്‍ സ്കറിയയ്ക്ക് സത്യം പറയാന്‍ അവകാശമില്ലേ?.. വ്യാജ വാര്‍ത്ത കേസില്‍ ശിക്ഷിക്കപ്പെട്ട ഷാജന് യുകെ കോടതിയുടെ രൂക്ഷ വിമര്‍ശനം ലഭിച്ചത് സത്യം പറഞ്ഞതിനാണോ?

ലണ്ടന്‍: കടലില്‍ പൊങ്ങിക്കിടക്കുന്ന എല്ലാ സൗകര്യങ്ങളുമുള്ള നഗരം എന്ന സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാകുന്നു. വീടുകളും റെസ്റ്റോറന്റുകളും ഓഫീസുകളുമൊക്കെയുള്ള ആദ്യ നഗരം പസഫിക് സമുദ്രത്തില്‍ ഫ്രഞ്ച് പോളിനേഷ്യ തീരത്ത് സ്ഥാപിക്കും. 2020ഓടെ ഇത് പ്രവര്‍ത്തനക്ഷമമാകുമെന്നാണ് വിവരം. 300 ആളുകള്‍ക്ക് താമസിക്കാനുള്ള സൗകര്യങ്ങളുള്ള നഗരമാണ് ഇവിടെ ഒരുങ്ങുന്നത്. സീസ്റ്റെഡിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് ആയ ജോ ക്വിര്‍ക്കിന്റെ നേതൃത്വത്തിലുള്ള ബ്ലൂ ഫ്രണ്ടിയേഴ്‌സ് എന്ന സ്ഥാപനമാണ് ഈ നഗരത്തിനു പിന്നില്‍.

ഫ്രഞ്ച് പോളിനേഷ്യയിലെ പ്രാദേശിക സര്‍ക്കാരുമായി ചേര്‍ന്നാണ് ഫ്‌ളോട്ടിംഗ് സിറ്റിയുടെ നിര്‍മാണം. ഈ നഗരം പ്രത്യേക സാമ്പത്തിക സമുദ്ര മേഖലയായാണ് കണക്കാക്കുന്നത്. സീസ്റ്റെഡിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചില ആശയങ്ങള്‍ നിയന്ത്രിതമായ സാഹചര്യത്തില്‍ പരീക്ഷിക്കാനും നഗരത്തിന് അധികാരമുണ്ടായിരിക്കും. നഗരത്തിനായി പരിഗണിക്കുന്ന പ്രദേശം എന്‍ജിനീയര്‍മാരും ആര്‍ക്കിടെക്ടുകളും സന്ദര്‍ശിച്ചു.

ഈ നഗരത്തില്‍ ഒരു ഗവേഷണ കേന്ദ്രവും വൈദ്യുതി നിലയവും ഉണ്ടായിരിക്കും. 167 മില്യന്‍ ഡോളര്‍ ഈ പദ്ധതിക്ക് ചെലവാകുമെന്നാണ് കരുതുന്നത്. സമുദ്രത്തില്‍ പൊങ്ങിക്കിടക്കുന്ന ഇത്തരം നഗരങ്ങള്‍ക്ക് സ്വയംഭരണാവകാശമുള്‍പ്പെടെയുള്ള സൗകര്യങ്ങളാണ് വിഭാവനം ചെയ്യപ്പെടുന്നത്. എന്നാല്‍ സീസ്റ്റെഡിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആകൃഷ്ടനായി പണം മുടക്കാന്‍ തയ്യാറായ പീറ്റര്‍ തിയല്‍ എന്ന സിലിക്കണ്‍ വാലി കോടീശ്വരന്‍ ഈ പദ്ധതിയില്‍ നിന്ന് പിന്‍മാറിയിരിക്കുകയാണ്. എന്‍ജിനീയറിംഗ കാഴ്ചപ്പാടില്‍ ഇത് പ്രാവര്‍ത്തികമല്ലെന്നാണ് അദ്ദേഹത്തിന്റെ വാദം.

RECENT POSTS
Copyright © . All rights reserved