ബെര്‍ക്ക്ഷയര്‍: 36 കാരിയായ സ്ത്രീയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച അക്രമിയെ നായ ആക്രമിച്ചു. ബെര്‍ക്ക്ഷയറിലെ വിന്നേര്‍ഷിലാണ് സംഭവമുണ്ടായത്. പാര്‍ക്കിലൂടെ തന്റെ നായയുമായി നടക്കാനിറങ്ങിയ സ്ത്രീയെയാണ് അക്രമി പിന്നില്‍ നിന്ന് കയറിപ്പിടിച്ചത്. നിലത്തേക്ക് വലിച്ചിട്ട സ്ത്രീയെ ഇയാള്‍ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് തെംസ് വാലി പോലീസ് പറഞ്ഞു. ഇതോടെ സ്ത്രീയുടെ വളര്‍ത്തുനായ അക്രമിക്കെതിരെ തിരിയുകയും അയാളെ അവിടെനിന്ന് തുരത്തുകയുമായിരുന്നു.
വ്യാഴാഴ്ച വൈകുന്നേരം 6 മണിയോടെയാണ് ആക്രമണം ഉണ്ടായത്. അപ്രതീക്ഷിതമായ ആക്രമണത്തില്‍ മാനസികമായി തകര്‍ന്ന സ്ത്രീയെ വിദഗ്ദ്ധരായ ഉദ്യോഗസ്ഥര്‍ കൗണ്‍സലിംഗിന് വിധേയയാക്കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. സംഭവത്തിനു ശേഷം ശക്തമായ പോലീസ് സാന്നിധ്യം പാര്‍ക്കിലുണ്ടായിരുന്നു. ആക്രമണത്തിന് ദൃക്‌സാക്ഷികളായി ആരെങ്കിലുമുണ്ടെങ്കില്‍ വിവരങ്ങള്‍ കൈമാറണമെന്നും പോലീസ് അറിയിച്ചു.
മുപ്പതുകളിലുള്ള 5 അടി 7 ഇഞ്ച് ഉയരമുള്ളയാളാണ് ആക്രമണം നടത്തയതെന്ന് പോലീസ് അിയിച്ചു. ഇരുണ്ട നിറവും ക്ലീന്‍ ഷേവ് ചെയ്ത മുഖവുമാണ് ഇയാള്‍ക്കുണ്ടായിരുന്നത്. സൂചനകളുടെ അടിസ്ഥാനത്തില്‍ പരിസരങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും പ്രതിയെ പിടിക്കാന്‍ കഴിഞ്ഞിട്ടില്ല.
ലണ്ടന്‍: എന്‍എച്ച്എസിന്റെ ഘടന പുനര്‍നിര്‍വചിക്കാനുള്ള ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ടിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. അമേരിക്കന്‍ ശൈലിയില്‍ പബ്ലിക്, പ്രൈവറ്റ് പങ്കാളിത്തത്തിലേക്ക് എന്‍എച്ച്എസിനെ മാറ്റാനാണ് ശ്രമം. ഇത് അമേരിക്കന്‍ ശൈലിയിലുള്ള സ്വകാര്യ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് അടിസ്ഥാനമാക്കിയുള്ള രീതിയാണെന്ന വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. എന്നാല്‍ ഈ രീതി നടപ്പാക്കാനുളള തീരുമാനം കോടതി കയറുമെന്നാണ് പുതിയ വാര്‍ത്ത. മുതിര്‍ന്ന ആരോഗ്യ വിദഗ്ദ്ധരും ക്യാംപെയിനര്‍മാരും ഹണ്ടിനും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്തിനുമെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.
എന്‍എച്ച്എസ് സംവിധാനത്തില്‍ വരുത്താനുദ്ദേശിക്കുന്ന മാറ്റങ്ങള്‍ക്ക് ജുഡീഷ്യല്‍ വിലയിരുത്തല്‍ വേണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. നിര്‍ദേശങ്ങള്‍ പാര്‍ലമെന്റിന്റെ പരിശോധനക്ക് വിധേയമാക്കണം. പുതിയ നിര്‍ദേശമനുസരിച്ച് ഹെല്‍ത്ത് കെയര്‍, സോഷ്യല്‍ കെയര്‍ എന്നിവയുടെ അതിര്‍വരമ്പുകള്‍ ഇല്ലാതാകും. അതിനൊപ്പം മറ്റ് ഫണ്ടിംഗ് സംവിധാനങ്ങള്‍ക്ക് അവസരം നല്‍കുകയും ചെയ്യും. അക്കൗണ്ടബിള്‍ കെയര്‍ ഓര്‍ഗനൈസേഷന്‍സ് എന്ന പേരില്‍ പുതിയ മേല്‍നോട്ട സംവിധാനത്തിന് രൂപം നല്‍കുകകയും ചെയ്യും.
എന്‍എച്ച്എസ് ഇതര, കൊമേഴ്‌സ്യല്‍ സ്ഥാപനങ്ങള്‍ക്ക് ഹെല്‍ത്ത്, സോഷ്യല്‍ കെയര്‍ സേവനങ്ങള്‍ നടത്താന്‍ എസിഒ അനുമതി നല്‍കും. ഇത്തരക്കാര്‍ക്ക് എന്‍എച്ച്എസ് സബ് കോണ്‍ട്രാക്റ്റായി നല്‍കാനുള്ള അധികാരവും എസിഓക്ക് ഉണ്ടാകുമെന്നാണ് കരുതുന്നത്. എന്‍എച്ച്എസിന്റെ നിയന്ത്രണം പൂര്‍ണ്ണമായി ഇതിലേക്ക് എത്തുകയും പൊതു ധനം വിനിയോഗിക്കുന്നതില്‍ പോലും കൈകടത്തലുകള്‍ ഉണ്ടാകുമെന്നുമാണ് ആശങ്ക ഉയര്‍ന്നിരിക്കുന്നത്.
വിവാഹിതരായവര്‍ക്കും പുരോഹിതരാകാനുള്ള സാധ്യതയേക്കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ സൂചന നല്‍കിയതായി റിപ്പോര്‍ട്ട്. ബ്രസീലിലെ വിവാഹിതരായ പുരുഷന്‍മാര്‍ക്ക് ഈ വിധത്തില്‍ അനുമതി നല്‍കണമെന്ന് പോപ്പ് അഭ്യര്‍ത്ഥിച്ചുവെന്നാണ് റിപ്പോര്‍ട്ട്. കത്തോലിക്കാ സഭയിലെ കടുത്ത യാഥാസ്ഥിതികത്വം പുലര്‍ത്തുന്നവരില്‍ നിന്ന് എതിര്‍പ്പുണ്ടാകാന്‍ സാധ്യതയുള്ള നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ആമസോണിലും വിദൂര പ്രദേശങ്ങളിലുമുള്ള വിശ്വാസ സമൂഹങ്ങള്‍ക്ക് പുരോഹിതന്‍മാരെ ലഭിക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ ഈ രീതി പരിഗണിക്കണമെന്ന് ആമസോണ്‍ എപ്പിസ്‌കോപ്പല്‍ കമ്മീഷന്‍ പ്രസിഡന്റ് കാര്‍ഡിനല്‍ ക്ലോഡിയോ ഹംസ് പോപ്പിനോട് അഭ്യര്‍ത്ഥിച്ചതായാണ് വിവരം.
കഴിഞ്ഞ മാര്‍ച്ചില്‍ ഒരു ജര്‍മന്‍ വാരികക്ക് നല്‍കിയ അഭിമുഖത്തില്‍ വിരി പ്രൊബാറ്റി എന്ന് അറിയപ്പെടുന്ന വിശ്വാസം തെളിയിച്ച പുരുഷന്‍മാര്‍ക്ക് പൗരോഹിത്യത്തിന്റെ ചില ഉത്തരവാദിത്തങ്ങള്‍ നല്‍കുന്നതിന്റെ സാധ്യതയെക്കുറിച്ച് പോപ്പ് പറഞ്ഞിരുന്നു. വിദൂര പ്രദേശങ്ങളിലുള്ള കമ്യൂണിറ്റികളില്‍ വിവാഹിതരായവര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഉത്തരവാദിത്തങ്ങള്‍ തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്കാ പുരോഹിതരിലെ ബ്രഹ്മചര്യം അച്ചടക്കമാണെന്ന് പറഞ്ഞ അദ്ദേഹം അതൊരു നിര്‍ബന്ധിത നിയമല്ലെന്നും പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ വന്നത്.
ഇപ്പോള്‍ത്തന്നെ സഭ ഇക്കാര്യത്തില്‍ ചില ഇളവുകള്‍ നല്‍കുന്നുണ്ട്. കിഴക്കന്‍ സഭകളിലും ആംഗ്ലിക്കന്‍ സഭയില്‍ നിന്ന് കത്തോലിക്കാ വിശ്വാസത്തിലേക്ക് എത്തുന്നവര്‍ക്കും ഇളവുകളുണ്ട്. പൈലറ്റ് പദ്ധതിയായി അവതരിപ്പിച്ച ഈ ഇളവ് വിജയകരമായാല്‍ ആഫ്രിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ അനുവദിക്കാനും പദ്ധതിയുണ്ടെന്നാണ് വിവരം. വിവാഹമോചിതര്‍ക്ക് വീണ്ടും വിവാഹം കഴിക്കാനുള്ള അനുമതി നല്‍കാനുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്‍ദേശം സഭയ്ക്കുള്ളിലെ യാഥാസ്ഥിതികരുടെ വിമര്‍ശനത്തിനിരയായിരിക്കെയാണ് പുതിയ നിര്‍ദേശം വന്നിരിക്കുന്നത്.
ലണ്ടന്‍: ഒരു കുട്ടിയെ ഗര്‍ഭം ധരിച്ചിരിക്കുമ്പോള്‍ മറ്റൊരു ഗര്‍ഭധാരണത്തിനു കൂടി സാധ്യതയുണ്ടോ? പലര്‍ക്കും സ്വാഭാവികമായി തോന്നാവുന്ന സംശയമാണ്. സാധ്യതയില്ലെന്ന് ചിലര്‍ക്ക് തോന്നുകയും ചെയ്യും. എന്നാല്‍ ശാസ്ത്രത്തിന് പറയാനുള്ളത് ഇതിന് വിരുദ്ധമായ മറുപടിയാണ്. ഗര്‍ഭിണിയാണെങ്കിലും മറ്റൊരു ഗര്‍ഭത്തിനു കൂടി സാധ്യതയുണ്ടെന്നാണ് വെളിപ്പെടുത്തല്‍. എന്നാല്‍ ഇത് സാധാരണമല്ലെന്നും വളരെ വിരളമായി മാത്രം സംഭവിക്കുന്ന കാര്യമാണെന്നും വിശദീകരണമുണ്ട്.
കാലിഫോര്‍ണിയ സ്വദേശിനിയായ സറോഗേറ്റ് അമ്മ, ജെസീക്ക അലന് പിറന്ന ഇരട്ടക്കുട്ടികളില്‍ ഒരാള്‍ ജസീക്കയുടെ ഭര്‍ത്താവില്‍ നിന്നുള്ളതായിരുന്നുവെന്ന് പരിശോധനകളില്‍ തെളിഞ്ഞിരുന്നു. ഇന്‍വിട്രോ രീതിയില്‍ താന്‍ ഗര്‍ഭിണിയായതിനു ശേഷം ഭര്‍ത്താവുമായി ഗര്‍ഭനിരോധന ഉറയില്ലാതെ ബന്ധപ്പെട്ടിരുന്നുവെന്നും അതില്‍ നിന്നുള്ള കുട്ടിയാണ് തനിക്ക് പിറന്ന ഇരട്ടക്കുട്ടികളില്‍ ഒരാളെന്നുമാണ് ജസീക്ക പറയുന്നത്.
സൂപ്പര്‍ഫീറ്റേഷന്‍ എന്നാണ് ഈ അവസ്ഥയ്ക്ക് ശാസ്ത്രീയമായി പറയുന്നത്. ഗര്‍ഭിണിയായിരിക്കെ ഗര്‍ഭപാത്രത്തില്‍ അണ്ഡോല്‍പാദനം നടക്കുന്ന അവസ്ഥയിലാണ് ഇങ്ങനെ സംഭവിക്കുന്നത്. വളരെ വിരളമായി മാത്രമുണ്ടാകുന്ന അവസ്ഥയാണ് ഇതെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഗര്‍ഭിണിയാകുമ്പോള്‍ ഓവുലേഷന്‍ നിലയ്ക്കാറാണ് പതിവെങ്കിലും ഈ വിചിത്രമായ അവസ്ഥയില്‍ ഇരട്ട ഗര്‍ഭത്തിന് സാധ്യയതയുണ്ടെന്നാണ് വിശദീകരിക്കപ്പെടുന്നത്.
ലണ്ടന്‍: ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് ഉയര്‍ത്തി. നിലവിലുണ്ടായിരുന്ന 0.25 ശതമാനത്തില്‍ നിന്ന് 0.50 ശതമാനമായാണ് നിരക്കുകള്‍ ഉയര്‍ത്തിയത്. യുകെയില മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രതികൂലമാകുന്ന തീരുമാനമാണ് സെന്‍ട്രല്‍ ബാങ്ക് എടുത്തിരിക്കുന്നത്. ബാങ്കുകള്‍ പലിശ നിരക്ക് ഇതിന് ആനുപാതികമായി ഉയര്‍ത്തുന്നതോടെ നിക്ഷേപങ്ങളുടെയും വായ്പകളുടെയും നിരക്കില്‍ കാര്യമായ വര്‍ദ്ധനയുണ്ടാകും. വേരിയബിള്‍ പലിശനിരക്കില്‍ മോര്‍ഗേജ് എടുത്തിട്ടുള്ളവര്‍ക്കും വീടുകള്‍ വാങ്ങാനുദ്ദേശിക്കുന്നവരെയും നിരക്ക് വര്‍ദ്ധന പ്രതികൂലമായി ബാധിക്കും.
മോര്‍ഗേജ് നിരക്കിലെ വര്‍ദ്ധനവ് വാടക നിരക്ക് ഉയരാന്‍ കാരണമാകും. ഇത് പ്രവാസികളെയായിരിക്കും ഏറ്റവും ബാധിക്കുക. പലിശ നിരക്ക് ഉയര്‍ത്തിയതിനു പിന്നാലെ ബില്‍ഡിംഗ് സൊസൈറ്റികളും ബാങ്കുകളും പലിശ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഹോം ലോണുകള്‍ക്കും ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും പലിശ ഉയരുന്നത് പ്രതിസന്ധി വര്‍ദ്ധിപ്പിക്കും. നിക്ഷേപങ്ങള്‍ക്ക് പലിശ കൂടുതല്‍ ലഭിക്കുമെന്നതാണ് ഈ പ്രഖ്യാപനം കൊണ്ടുള്ള നേട്ടം. ബ്രെക്‌സിറ്റ് പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടുന്നതിനും പണപ്പെരുപ്പം കുറക്കാനുമാണ് തീരുമാനമെന്ന് ബാങ്ക് ഗവര്‍ണര്‍ മാര്‍ക്ക് കാര്‍ണി പറഞ്ഞു.
മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇനിയും നിരക്ക് കൂട്ടേണ്ടി വരുമെന്ന സൂചനയും ബാങ്ക് ഓഫ് ഇംഗ്ലണ്ട് നല്‍കിയിട്ടുണ്ട്. യുകെ അടുത്ത രണ്ട് വര്‍ഷത്തേക്ക് ലക്ഷ്യമിടുന്ന 1.7 ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിക്കണമെങ്കില്‍ നിരക്ക് വര്‍ദ്ധന അത്യാവശ്യമാണെന്ന വിശദീകരണമാണ് കാര്‍ണി നല്‍കിയത്.
പൂള്‍: ബോണ്‍മൌത്തില്‍ മലയാളി ബാലന്‍ നിര്യാതനായി. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് കഴിഞ്ഞ ആറുമാസത്തോളമായി ചികിത്സയിലായിരുന്ന ഡൊമിനിക് (4) ആണ് ഇന്ന് ഉച്ചയ്ക്കുശേഷം പൂള്‍ എന്‍ എച്ച് എസ് ആശുപത്രിയില്‍ വച്ച് മരണമടഞ്ഞത്.
പത്തു വര്‍ഷത്തിലേറെയായി ബോണ്‍ മോത്തില്‍ താമസിക്കുന്ന കണ്ണൂര്‍ പയ്യാവൂര്‍ പൈസക്കരി സ്വദേശി തെങ്ങും പളളി ജോഷി, സോനാ ദമ്പതികളുടെ അഞ്ചു മക്കളില്‍ നാലാമനാണ് ഡൊമിനിക്ക്. ഡോമിനിക്കിനു അസുഖമാണെന്ന് അറിഞ്ഞത് മുതല്‍ കഴിഞ്ഞ ആറു മാസമായി ഒരു പ്രദേശത്തെ മുഴുവന്‍ ആളുകളും പിഞ്ചു ഡൊമിനികിന്റെ രോഗശാന്തിക്കായി പ്രാര്‍ത്ഥിക്കുകയായിരുന്നു. എന്നാല്‍ പ്രാര്‍ത്ഥനകള്‍ക്കും കരുതലുകള്‍ക്കും ഒന്നും പിടിച്ച് നിര്‍ത്താന്‍ കഴിയാതെ ഡൊമിനിക്കിന്‍റെ ജീവന്‍ നിത്യതയിലേക്ക് യാത്രയാവുകയായിരുന്നു.
ഡൊമിനിക്കിന്റെ ഓര്‍മ്മക്കായി ഇന്ന് വൈകുന്നേരം എട്ടു മണിക്ക് ഫാ.ചാക്കോയുടെ കാര്‍മ്മികത്വത്തില്‍ പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ എന്‍സ്ബറി പാര്‍ക്കിലെ കാത്തലിക്ക് ദേവാലയത്തില്‍ നടക്കുന്നതായിരിക്കുമെന്ന് പൂള്‍ പാരിഷ് കമ്മിറ്റി അംഗങ്ങള്‍ അറിയിച്ചു.
ഡോമിനിക്കിന്‍റെ വേര്‍പാടില്‍ ദുഖിതരായിരിക്കുന്ന കുടുംബംഗങ്ങള്‍ക്ക് മലയാളം യുകെ ന്യൂസ് ടീമിന്‍റെ ബാഷ്പാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
ലണ്ടന്‍: പാര്‍ലമെന്റിനെ പിടിച്ചു കുലുക്കിയ ലൈംഗികാപവാദങ്ങള്‍ക്ക് പിന്നാലെ ഡിഫന്‍സ് സെക്രട്ടറി സര്‍ മൈക്കിള്‍ ഫാലന്‍ രാജിവെച്ചു. ആരോപണങ്ങള്‍ ഉയര്‍ന്നതിനു ശേഷം ആദ്യമായാണ് ഒരു നേതാവ് അവയുടെ അടിസ്ഥാനത്തില്‍ രാജിവെക്കുന്നത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും പ്രധാനമന്ത്രി തെരേസ മേയുടെ അടുത്ത അനുയായിയുമാണ് ഫാലന്‍. താന്‍ പ്രതിനിധാനം ചെയ്യുന്ന സായുധ സൈന്യത്തിന്റെ നിലവാരത്തിന് ചേരാത്തതായിരുന്നു ഭൂതകാലത്തില്‍ തന്റെ പെരുമാറ്റമെന്ന് ഫാലന്‍ സമ്മതിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അനുദിനം ലൈംഗികാരോപണങ്ങള്‍ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ പ്രത്യക്ഷപ്പെടുന്നതിനിടെയാണ് ഈ പ്രശ്‌നങ്ങളില്‍ത്തട്ടി ഒരു മന്ത്രി രാജിവെക്കുന്നത്. വെസ്റ്റ്മിന്‍സ്റ്ററിന്‍ ഈ രാജി വലിയ നടുക്കം സൃഷ്ടിക്കും. ആരോപണങ്ങളും പെരുമാറ്റദൂഷ്യവും അന്വേഷിക്കുമെന്നാണ് പ്രധാനമന്ത്രിയുടെ നിലപാട്. തന്റെ കീഴിലുള്ളവര്‍ ആരോപണ വിമുക്തരായിരിക്കണമെന്ന് തെരേസ മേയ്ക്ക് നിര്‍ബന്ധമുള്ളതിനാലാണ് രാജിയെന്ന് ഫാലന്‍ വ്യക്തമാക്കിയതായും റിപ്പോര്‍ട്ടുണ്ട്.
ബുധനാഴ്ചയും നേതാക്കള്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഒരു ജീവനക്കാരി ഉന്നയിച്ച ആരോപണത്തിനൊപ്പം കടന്നുപിടിച്ചതായി ഒരു ജീവനക്കാരനും കഴിഞ്ഞ ദിവസം ആരോപണമുന്നയിച്ച് രംഗത്തെത്തി. സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആരോപണങ്ങള്‍ക്കെതിരെ രണ്ട് നേതാക്കള്‍ നിയമനടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുന്നതായും വാര്‍ത്തകളുണ്ട്.
ലണ്ടന്‍: യുകെ പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചേക്കുമെന്ന് സൂചന. ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഇന്ന് പലിശ നിരക്കുകള്‍ പ്രഖ്യാപിക്കാനിരിക്കെ നിക്ഷേപകരും സാമ്പത്തിക വിദഗദ്ധരും നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാനുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. പത്തു വര്‍ഷത്തിനിടെ ആദ്യമായിട്ടായിരിക്കും ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിരക്കുകള്‍ ഉയര്‍ത്തുന്നത്. സാമ്പത്തിക വളര്‍ച്ച സ്ഥിരമായി നില്‍ക്കുകയാണെങ്കില്‍ വരുന്ന മാസങ്ങളില്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് മോണിറ്ററി പോളിസി കമ്മിറ്റി അടിസ്ഥാന രൂപം സെപ്റ്റംബറില്‍ സൂചന നല്‍കിയിരുന്നു. ഇതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നു.
നിലവിലുള്ള 0.25 ശതമാനത്തില്‍ നിന്ന് നിരക്ക് വര്‍ദ്ധിപ്പിക്കുകയാണെങ്കില്‍ 2007 ജൂലൈക്ക് ശേഷം വരുത്തുന്ന ആദ്യത്തെ നിരക്ക് വര്‍ദ്ധനയായിരിക്കും ഇത്. വാണിജ്യ ബാങ്കുകള്‍ തങ്ങളുടെ അക്കൗണ്ടുകളുടെയും വായ്പകളുടെയും പലിശനിരക്കുകള്‍ നിശ്ചയിക്കുന്നത് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ അടിസ്ഥാന നിരക്ക് അനുസരിച്ചാണ്. നിരക്ക് ഉയര്‍ത്തിയാല്‍ 3.7 ദശലക്ഷം കുടുംബങ്ങളെ അത് ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വായ്പകളുടെ പലിശ വര്‍ദ്ധിക്കുന്നത് ഇവര്‍ക്ക് ബുദ്ധിമുട്ടുകള്‍ സമ്മാനിക്കും.
അതേസമയം 44 ദശലക്ഷം അക്കൗണ്ട് ഉടമകള്‍ക്ക് ഈ നിരക്ക് വര്‍ദ്ധനയിലൂടെ പലിശ വരുമാനം വര്‍ദ്ധിക്കുമെന്നും വിലയിരുത്തലുണ്ട്. നിലവില്‍ ബുദ്ധിമുട്ടിലായ കുടുംബങ്ങള്‍ക്കും ചെറുകിട കമ്പനികള്‍ക്കും നിരക്ക് വര്‍ദ്ധന കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ചാരിറ്റികളും ബിസിനസ് ഗ്രൂപ്പുകളും സെന്‍ട്രല്‍ ബാങ്കിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടിസ്ഥാന നിരക്ക് അനുസരിച്ചായിരിക്കും പലിശ നിരക്കുകള്‍ നിര്‍ണ്ണയിക്കപ്പെടുകയെന്നതിനാല്‍ നേരിയ നിരക്ക് വര്‍ദ്ധന വായ്പയെടുത്തവര്‍ക്ക് അധികം ഭാരമുണ്ടാക്കില്ലെന്ന് വായ്പാ സ്ഥാപനമായ നേഷന്‍വൈഡ് പറയുന്നു.
ലണ്ടന്‍: യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്ന് യുകെയില്‍ ജോലിക്കെത്തുന്ന നഴ്‌സുമാരുടെ എണ്ണത്തില്‍ കാര്യമായ ഇടിവ്. കഴിഞ്ഞ വര്‍ഷം 10,000ത്തോളം പേര്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാനത്ത് ഈ വര്‍ഷം 1000 പേര്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്. ബ്രെക്‌സിറ്റ് ഹിതപരിശോധനയ്ക്ക് ശേഷമാണ് ഈ ഇടിവ് രേഖപ്പെടുത്തിയത്. ഒരു വര്‍ഷത്തിനുള്ളില്‍ 89 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായതെന്ന് നഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സിലിന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇത് ഗുരുതരമായ സ്ഥിതിവിശേഷമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് എന്‍എച്ച്എസ് നേതൃത്വം വിലയിരുത്തുന്നു.
നിലവിലുള്ള ജീവനക്കാര്‍ക്ക് മേല്‍ ഈ പ്രതിസന്ധി സൃഷ്ടിക്കുന്ന സമ്മര്‍ദ്ദം ഇല്ലാതാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് എന്‍എച്ച്എസ് മേധാവികളും നഴ്‌സിംഗ് നേതാക്കളും ആവശ്യപ്പെട്ടു. പുതുതായുള്ള രജിസ്‌ട്രേഷനില്‍ കുറവുണ്ടാകുന്നതിനു പുറമേ നിലവിലുള്ള യൂറോപ്യന്‍ യൂണിയന്‍ നഴ്‌സുമാര്‍ ജോലിയുപേക്ഷിച്ച് പോകുന്നതിന്റെ നിരക്കിലും വര്‍ദ്ധനയുണ്ടായിട്ടുണ്ട്. സെപ്റ്റംബറില്‍ അവസാനിച്ച 12 മാസങ്ങള്‍ക്കിടെ 67 ശതമാനത്തോളം പേര്‍ യുകെ വിട്ടുവെന്നാണ് കണക്ക്. ഇപ്പോള്‍ എന്‍എംസിയില്‍ രജിസ്റ്റര്‍ ചെയ്യുന്നവരേക്കാള്‍ കൂടുതലാണ് വിട്ടു പോകുന്നവരുടെ എണ്ണമെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇംഗ്ലീഷ് ഭാഷാ പരീക്ഷയുടെ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയതും ഈ പ്രവണതയ്ക്ക് ആക്കം കൂട്ടിയെന്ന് എന്‍എംസി പറയുന്നു. കഴിഞ്ഞ 12 മാസത്തെ കാലയളവില്‍ 1107 നഴ്‌സുമാര്‍ മാത്രമാണ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് യുകെയില്‍ രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇത് 10,178 ആയിരുന്നു. യുകെയില്‍ നഴ്‌സിംഗ് വിദ്യാഭ്യാസം നേടിയവര്‍ ആ പ്രൊഫഷന്‍ തന്നെ ഉപേക്ഷിക്കുന്നതിന്റെ നിരക്ക് 9 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. 40,000 നഴ്‌സുമാരുടെയെങ്കിലും കുറവ് എന്‍എച്ച്എസിന് ഇപ്പോള്‍ ഉണ്ട്. അതിനിടെയാണ് കൊഴിഞ്ഞുപോക്ക് തുടരുന്നത്.
സ്വന്തം ലേഖകന്‍
ലണ്ടന്‍ : 2017 ലെ യുക്മ സൌത്ത് വെസ്റ്റ് റീജണല്‍ കലാമേളയും , നാഷണല്‍ കലാമേളയും പിടിച്ചടക്കി യുകെ മലയാളികള്‍ക്കിടയില്‍ താരമാകുന്നു ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്‍. കഴിഞ്ഞ ശനിയാഴ്ച നടന്ന യുക്മ നാഷ്ണല്‍ കലാമേളയില്‍ മിന്നുന്ന പ്രകടനമാണ് ജി എം എ കാഴ്ചവെച്ചത്. നൂറ്റിപ്പത്ത് അസോസിയേഷനുകള്‍ അംഗമായിട്ടുള്ള യുക്മ നടത്തിയ നാഷണല്‍ കലാമേളയില്‍ ഏറ്റവും നല്ല അസോസിയേഷനായി ജി എം എ തെരഞ്ഞെടുക്കപ്പെട്ടു. ശക്തമായ മത്സരങ്ങള്‍ നടന്ന കലാമേളയില്‍ 68 പോയിന്റുകള്‍ നേടി ആധികാരിക വിജയമാണ് ജി എം എ കരസ്ഥമാക്കിയത്. ജി എം എ യുടെ ക്രിസ്റ്റല്‍ വര്‍ഷത്തിലെ ആഘോഷങ്ങള്‍ നടക്കുന്ന അവസരത്തില്‍ യുക്മ നാഷണല്‍ കലാമേളയിലെ ഈ വിജയം ഇരട്ടി മധുരമാണ് ജി എം എ യ്ക്ക് സമ്മാനിച്ചിരിക്കുന്നത്.

ബസ്സിലും കാറുകളിലുമായി 100 ഓളം അംഗങ്ങളാണ് കഴിഞ്ഞ ശനിയാഴ്ച നടന്ന യുക്മ നാഷ്ണല്‍ കലാമേളയില്‍ പങ്കെടുക്കുവാനായി ജി എം എ യില്‍ നിന്ന് എത്തിയിരുന്നത്. ഈ വര്‍ഷത്തെ സൌത്ത് വെസ്റ്റ് റീജണല്‍ കലാമേളയിലെ കലാതിലമായ ഷാരോണ്‍ ഷാജി , വ്യക്തിഗത ചാമ്പ്യന്മാരായ ബിന്ദു സോമന്‍ , ദിയ ബൈജു തുടങ്ങിയവരുടെ കരുത്തില്‍ ഒരു വന്‍ സംഘവുമായിട്ടായിരുന്നു ജി എം എ ഇക്കുറി നാഷ്ണല്‍ കലാമേളയെ നേരിട്ടത്. രണ്ടാം സ്ഥാനത്ത് എത്തിയ അസോസിയേഷനെ 12 പോയിന്റുകള്‍ക്കാണ് ജി എം എ പരാജയപ്പെടുത്തിയത്. ഗ്രൂപ്പ് മത്സരങ്ങളിലും വ്യക്തിഗത മത്സരങ്ങളിലും വ്യക്തമായ ലീഡ് നേടിയാണ് ജി എം എ കലാമേളയിലെ ഏറ്റവും നല്ല അസോസിയേഷന്‍ പട്ടം നേടിയെടുത്തത്. ജി എം എ നേടിയ 68 പോയിന്റുകള്‍ സൌത്ത് വെസ്റ്റ് റീജിയണിന് ഈ നാഷ്ണല്‍ കലാമേളയില്‍ രണ്ടാമത്തെ നല്ല റീജിയന്‍ പദവിയും നേടികൊടുത്തു.

പതിവില്‍ നിന്നും വിപരീതമായി ഗ്രൂപ്പ് മത്സരങ്ങളില്‍ ജി എം എ യിലെ ഇളം തലമുറ നേടിയ 37 പോയിന്റുകളാണ് ഈപ്രാവശ്യത്തെ ജി എം എ യുടെ വിജയത്തില്‍ നിര്‍ണ്ണായകമായത്. എട്ട് വയസ്സില്‍ താഴെയുള്ള കുട്ടികളുടെ സിനിമാറ്റിക് ഗ്രൂപ്പ് ഡാന്‍സില്‍ ഒന്നും രണ്ടും സ്ഥാനങ്ങളും, മാര്‍ഗ്ഗംകളിയില്‍ ഒന്നാം സ്ഥാനവും , സംഘഗാന മാത്സരത്തിലും , ജൂണിയേര്‍സിന്റെ സിനിമാറ്റിക് ഡാന്‍സില്‍ മൂന്നാം സ്ഥാനവും ജി എം എ കരസ്ഥമാക്കി. റീജണല്‍ കലാമേളയിലെ വ്യക്തിഗത ചാമ്പ്യനായ ദിയ ബൈജുവും, കെയിറ്റ് റോയിയും സംഘവുമാണ് എട്ട് വയസ്സില്‍ താഴെയുള്ള കുട്ടികളുടെ സിനിമാറ്റിക് ഗ്രൂപ്പ് ഡാന്‍സില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ പങ്കിട്ടത്. അവിസ്മരണീയമായ ഒരു കലാവിരുന്ന് ആയിരുന്നു എട്ട് വയസ്സില്‍ താഴെയുള്ള ഈ കുരുന്നുകള്‍ അവതരിപ്പിച്ച സംഘനൃത്തം.




വ്യക്തിഗത മത്സരങ്ങളില്‍ റ്റാനിയ റോയിയും , സംഗീത ജോഷിയും , കരോള്‍ സണ്ണിയും , ഷാരോണ്‍ ഷാജിയും , ലിസ സെബാസ്റ്റ്യനും , ബെന്നിറ്റ ബിനുവും , സാന്ദ്ര ജോഷിയും , റോബി മേക്കരയും , ബിന്ദു സോമനും , ശരണ്യ ആനന്ദും ജി എം എ യ്ക്ക് വേണ്ടി സമ്മാനങ്ങള്‍ വാരികൂട്ടി. വ്യക്തിഗത മത്സരങ്ങളില്‍ 31 പോയിന്റുകളാണ് ഈ വര്‍ഷത്തെ യുക്മ നാഷ്ണല്‍ കലാമേളയില്‍ ജി എം എ നേടിയെടുത്തത്.
ഗ്ലോസ്റ്റര്‍ഷെയര്‍ കലാകുടുംബത്തിലെ ഏറ്റവും നല്ല സംഘവുമായിട്ടായിരുന്നു ജി എം എ ഇക്കുറി നാഷ്ണല്‍ കലാമേളയില്‍ മാറ്റുരയ്ക്കാന്‍ എത്തിയിരുന്നത്. ഈ വര്‍ഷത്തെയും , കഴിഞ്ഞ വര്‍ഷങ്ങളിലെയും കലാതിലകങ്ങളും , വ്യക്തിഗത ചാമ്പ്യന്മാരുമായ ഷാരോണ്‍ ഷാജി , ദിയ ബൈജു , ബിന്ദു സോമന്‍ , ബെന്നിറ്റ ബിനു , സാന്ദ്ര ജോഷി തുടങ്ങിയ ജി എം എ യുടെ കരുത്തുറ്റ കലാകാരമാര്‍ മത്സരത്തില്‍ ഉടനീളം അങ്ങേയറ്റം മികവ് പുലര്‍ത്തി. ജി എം എ യുടെ പ്രസിഡന്റ് ടോം ശങ്കൂരിക്കല്‍ , സെക്രട്ടറി മനോജ് വേണുഗോപാല്‍ , ആര്‍ട്ട്സ് കോര്‍ഡിനേറ്റര്‍ ലൌലി സെബാസ്റ്റ്യന്‍ , യുക്മ പ്രതിനിധികളായ ഡോ: ബിജു പെരിങ്ങത്തറ , റോബി മേക്കര , തോമസ് ചാക്കോ എന്നിവരുടെ നേതൃത്വത്തില്‍ കുട്ടികളുടെ മാതാപിതാക്കളും, മറ്റ് അംഗങ്ങളും അടങ്ങുന്ന ഒരു വന്‍ പ്രോത്സാഹന സംഘവുമായിട്ടായിരുന്നു ജി എം എ ഇക്കുറി കലാമേളയെ നേരിടാന്‍ എത്തിയിരുന്നത്. ക്രിസ്റ്റല്‍ വര്‍ഷത്തില്‍ തങ്ങള്‍ നേടിയെടുത്ത ഈ വന്‍വിജയത്തെ അതീവ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് ജി എം എ യിലെ ഓരോ കലാകാരമാരും, അംഗങ്ങളും എതിരേറ്റത്.