Main News

ലണ്ടന്‍: ബാങ്ക് ജീവനക്കാരെ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനവുമായി ലേബര്‍ പാര്‍ട്ടി. തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ കൂടുതല്‍ ബാങ്ക് അവധി ദിനങ്ങള്‍ പ്രഖ്യാപിക്കുമെന്ന് ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ പ്രഖ്യാപിച്ചു. നാല് അവധി ദിനങ്ങളാണ് കൂടുതലായി പ്രഖ്യാപിക്കുമെന്ന് വാഗ്ദാനം ചെയ്തിരിക്കുന്നത്. മാര്‍ച്ച് 1. സെന്റ് ഡേവിഡ്‌സ് ഡേ, മാര്‍ച്ച് 17, സെന്റ് പാട്രിക്‌സ് ഡേ, ഏപ്രില്‍ 23 സെന്റ് ജോര്‍ജ് ഡേ, നവംബര്‍ 30 സെന്റ് ആന്ഡ്രൂസ് ഡേ എന്നീ ദിവസങ്ങള്‍ ബാങ്ക് അവധി ദിനങ്ങളാക്കാനാണ് ലേബര്‍ പദ്ധതിയിടുന്നത്. നിലവില്‍ എട്ട് പൊതു അവധഇ ദിവസങ്ങള്‍ മാത്രമാണ് യുകെയ്ക്ക് ഉള്ളത്. ജി20, യൂറോപ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും കുറവ് അവധികള്‍ നല്‍കുന്നത് യുകെയാണ്.

സെന്റ് ജോര്‍ജ് ദിനമായ ഇന്ന് നടത്താനിരിക്കുന്ന പ്രഖ്യാപനത്തില്‍ ജീവനക്കാര്‍ക്ക് ആവശ്യമായ അവധികളും വിശ്രമവും നല്‍കുന്നതിനേക്കുറിച്ച് കോര്‍ബിന്‍ സംസാരിക്കുമെന്നാണ് കരുതുന്നത്. കാലങ്ങളായി ബ്രിട്ടനിലെ തൊഴിലാളികള്‍ക്ക് ആവശ്യമായ ശമ്പള വര്‍ദ്ധന ഉണ്ടാകുന്നില്ല. 2007ലേതിനേക്കാള്‍ കുറഞ്ഞ നിരക്കിലാണ് ജീവനക്കാര്‍ ഇപ്പോളും ശമ്പളം വാങ്ങുന്നതെന്നും കോര്‍ബിന്‍ പറയും. വര്‍ഷത്തില്‍ നാല് അവധി ദിനങ്ങള്‍ക്ക് കൂടി അവര്‍ക്ക് അര്‍ഹതയുണ്ടെന്നാണ് കോര്‍ബിന്‍ അഭിപ്രായപ്പെടുന്നത്.

കണ്‍സര്‍വേറ്റീവ് സര്‍ക്കാരിന്റെ വിഭാഗീയ നടപടികളിലൂടെ യുകെയിലെ നാല് രാജ്യങ്ങളും വിഘടനത്തിന്റെ പാതയിലാണെന്നും കോര്‍ബിന്‍ പറയുന്നു. സ്‌കോട്ടിഷ് ലേബര്‍ നേതാക്കളും അവധി ദിവസങ്ങളില്‍ കോര്‍ബിന്റെ നയത്തെ സ്വീകരിക്കുകയാണ്. സെന്റ് ആന്‍ഡ്രൂസ് ഡേ സ്‌കോട്ട്‌ലന്‍ഡിന്റെ ആഘോഷദിവസമാണ്. തൊഴിലാളികളില്‍ ചിലര്‍ക്ക് ഈ ദിവസം ഓഫ് ലഭിക്കാറുണ്ട്. പക്ഷേ ഇത് എല്ലാവര്‍ക്കുമായി ലഭിക്കുന്ന സംവിധാനത്തെ പിന്തുണയ്ക്കുന്നുവെന്ന് സ്‌കോട്ടിഷ് ലേബര്‍ നേതാവ് കെസിയ ഡഗ്‌ഡെയ്ല്‍ പറഞ്ഞു.

ഐഐടി ഖൊരഗ്പൂറില്‍ മലയാളി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. നാലാം വര്‍ഷ എയറോസ്പെയ്സ് എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിയായ എന്‍ നിഥിനെയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ സഹപാഠികള്‍ കണ്ടെത്തിയത്. ആലപ്പുഴ സ്വദേശിയാണ് നിഥിന്‍. എസ്ബിഒ ഓച്ചിറ ബാങ്ക് മാനേജര്‍ നാസറിന്റെയും റെയില്‍വേ ജീവനക്കാരി നദിയുടേയും മകനാണ്.
രാവിലെ മുറി തുറക്കാത്തതില്‍ സംശയം തോന്നിയ വിദ്യാര്‍ത്ഥികള്‍ ജനല്‍ തുറന്നു നോക്കിയപ്പോഴാണ് നിഥിനെ റൂമില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. മുറിയുടെ വാതില്‍ പൊലീസ് വന്നതിനു ശേഷമാണ് തുറക്കാന്‍ സാധിച്ചത്. വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട വിവരം കുട്ടിയുടെ രക്ഷിതാക്കളെ അറിയിച്ചിട്ടുണ്ടെന്ന് ഐഐടി അധികൃതര്‍ പറഞ്ഞു.
വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയ്ക്ക് പിന്നിലെ കാരണം പൊലീസ് അന്വേഷിച്ചു വരികയാണെന്ന് മിഡ്‌നാപൂര്‍ എസ്പി ഭാരതി ഘോഷ് പറഞ്ഞു.

ഈ വര്‍ഷം ഇത് മൂന്നാമത്തെ വിദ്യാര്‍ത്ഥി ആത്മഹത്യയാണ് ഐഐടിയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്. ജനുവരി 16ന് രാജസ്ഥാനില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയായ ലോകേഷ് മീന ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തിരുന്നു. മാര്‍ച്ച് 30ന് ആന്ധ്ര സ്വാദേശിയായ സന ശ്രീ രാജും ഐഐടിയില്‍ ആത്മഹത്യ ചെയ്തിരുന്നു.

മൂന്നാറിലെ പാപ്പാത്തിച്ചോലയിൽ സർക്കാർ ഭൂമി കൈയേറി കുരിശു സ്ഥാപിച്ച തൃശ്ശൂർ കുരിയച്ചിറ ‘സ്പിരിറ്റ് ഇൻ ജീസസ്’ എന്ന സംഘത്തിന്റെ ചുമതലക്കാരൻ ടോം സഖറിയ അറസ്റ്റ് ഭയന്ന്‍ യുകെയിലേക്ക് പോന്നതായി സൂചനകള്‍. സ്പിരിറ്റ് ഇൻ ജീസസിന്റെ തലോരിലെ ആത്മീയപഠന കേന്ദ്രമായ മരിയൻ കൂടാരത്തിൽ വെള്ളിയാഴ്ച രാവിലെ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നു. ഇവിടെ അന്വേഷിച്ചപ്പോള്‍ ചുമതലക്കാരൻ ടോം സഖറിയ വിദേശപര്യടനത്തിലാണെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച മറുപടി. അന്വേഷണസംഘമെത്തുമ്പോഴും കേന്ദ്രത്തിൽ ഒട്ടേറെ ആളുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ ടോം സഖറിയയെ കണ്ടെത്താൻ പൊലീസ് ഇൻർപോളിന്റെ സഹായം തേടുമെന്ന്‌ സൂചനയുണ്ട്.

സ്പിരിറ്റ് ഇൻ ജീസസിനെ കുറിച്ച് തൃശ്ശൂർ അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിൽ നിന്ന് വിവരങ്ങൾ പൊലീസ് ചോദിച്ചറിഞ്ഞു. കത്തോലിക്കാ സഭ പുറത്താക്കിയ വിശ്വാസക്കൂട്ടായ്മയാണ് സ്പിരിറ്റ് ഇൻ ജീസസ്. ഇടുക്കി രൂപത നടപടിയെടുത്തപ്പോഴാണ് തൃശ്ശൂർ പീച്ചിയിൽ വചന കൂടാരം എന്നപേരിൽ ധ്യാനകേന്ദ്രവുമായി സംഘം എത്തിയത്. ചൂണ്ടലിൽ കൺവെൻഷൻ വിളിച്ചുചേർത്തപ്പോൾ തൃശ്ശൂർ അതിരൂപത ഇവരെ വിലക്കിക്കൊണ്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

കേച്ചേരി, പുതുശ്ശേരി, നടത്തറ, മഡോണ നഗർ എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലും അന്വേഷണം നടത്തി. ആത്മാക്കളുമായുള്ള ‘സംസാര’ത്തിലൂടെയും ഭാവി പ്രവചനത്തിലൂടെയുമാണ് ഈ സംഘം വളർന്നതെന്നാണ് അറിയുന്നത്. സ്വർഗത്തിലേക്കു പോകാത്ത ആത്മാക്കളോട് സംസാരിക്കാനാകുമെന്നാണ് ഇവരുടെ അവകാശവാദം. അമ്മ എന്നപേരിൽ പുസ്തകവും ഇറക്കിയിരുന്നു. കത്തോലിക്കാ സഭയുടെ വചനപ്രഘോഷകനായിരുന്നു ടോം സഖറിയ. പിന്നീട് സഭയിൽനിന്നു പുറത്താകുകയായിരുന്നു.

മൂന്നാറിൽ മല കയ്യേറ്റം നടത്തിയ ടോം സഖറിയയും ‘സ്വർഗ്ഗത്തിലെ മുത്ത്’ എന്നറിയപ്പെടുന്ന സിന്ധു തോമസും നയിക്കുന്ന പ്രാർത്ഥനാ സംഘത്തിന് യുകെ മലയാളികളിൽ ശക്തമായ വേരോട്ടമാണുള്ളത്. ഈ സാഹചര്യത്തിലാണ് ടോം യുകെയില്‍ എത്താനുള്ള സാധ്യതകൾ പൊലീസ് ചൂണ്ടിക്കാട്ടുന്നത്. ഒരു ദശകത്തിലേറെ ആയി യുകെ യിൽ സജീവ പ്രവർത്തനം നടത്തുന്ന സ്പിരിറ്റ് ഇൻ ജീസസ് ഗ്രൂപ്പിന് പിന്തുണയുള്ള ആളുകള്‍ ഇവിടെ ധാരാളമുണ്ട്. തന്റെ പ്രസ്ഥാനത്തിന് വളരാൻ ഉള്ള വളക്കൂറ് യുകെ മലയാളികൾക്കിടയിൽ ധാരാളം ആണെന്ന് തിരിച്ചറിഞ്ഞ ടോം സഖറിയ ജീസസ് ഇൻ സ്പിരിറ്റിന്റെ അന്താരാഷ്ട്ര പ്രവർത്തന കേന്ദ്രമായി യുകെ യിലെ മാഞ്ചസ്റ്റർ തിരഞ്ഞെടുക്കുകയും ചെയ്തു . മാഞ്ചസ്റ്റർ , ബിർമിങ്ഹാം , ലണ്ടനിലെ വിവിധ നഗരങ്ങൾ എന്നിവിടങ്ങളിലായി ചുരുങ്ങിയത് നൂറോളം സ്ഥലങ്ങളിൽ എങ്കിലും ജീസസ് ഇൻ സ്പിരിറ്റിന് അനുയായികളുണ്ട്‌.

ഈ സ്ഥലങ്ങളിലായി ചിതറി കിടക്കുന്ന ആയിരത്തോളം കുടുംബങ്ങൾ എങ്കിലും സ്പിരിറ്റ് ഇൻ ജീസസ്‌ന്റെ സജീവ പ്രവർത്തകരാണ് . അംഗങ്ങൾക്കിടയിൽ വ്യാപകമായി പണപ്പിരിവ് നടത്തുന്ന ഈ സംഘത്തിൽ ഉള്ളവർ പെന്തക്കൊസ്ത് വിശ്വാസികളെ പോലെ വരുമാനത്തിൽ ഒരു നിശ്ചിത തുക എല്ലാ മാസവും പ്രവർത്തനത്തിനായി നൽകുന്നുമുണ്ട്. മിക്ക സഭകളിലെയും പോലെ ഈ പണമത്രയും സംഘത്തെ നിയന്ത്രിക്കുന്നവരുടെ സുഖ ലോലുപതയ്ക്കും പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനുമായി വിനിയോഗിക്കുക ആണെങ്കിലും ഇതിനെ ആരെങ്കിലും ചോദ്യം ചെയ്യാൻ തയ്യാറായാൽ ദൈവത്തിനു നൽകിയ പണത്തിന്റെ കണക്കെടുക്കരുത് എന്ന ഭീഷണിയിൽ അവസാനിപ്പിക്കുകയാണ് രീതി . ആഫ്രിക്കൻ ക്രൈസ്തവരിൽ നിന്നും പ്രചോദനം നേടി ബാധ ഒഴിപ്പിക്കൽ പോലുള്ള കൺകെട്ട് വിദ്യകളും സ്പിരിറ്റ് ഇൻ ജീസസ്ൽ ആവോളം ഉപയോഗിച്ചിരുന്നു.

റോം: 15 വര്‍ഷത്തോളം നിരന്തരം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിലൂടെ ട്യൂമര്‍ ബാധിച്ചതായി അവകാശപ്പെട്ട രോഗിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഇറ്റാലിയന്‍ കോടതി. ലോകത്ത് ആദ്യമായാണ് ഇത്തരത്തില്‍ ഒരു വിധി ഏതെങ്കിലും കോടതി പുറപ്പെടുവിക്കുന്നതെന്നാണ് വിലിയിരുത്തപ്പെടുന്നത്. ഇറ്റലിയിലെ നാഷണല്‍ ഇന്‍ഷുറന്‍സ് ദാതാവിനോടാണ് പരാതിക്കാരന് ആവശ്യമായ നഷ്ടപരിഹാരം നല്‍കാന്‍ കോടതി നിര്‍ദേശിച്ചത്. സാധാരണഗതിയില്‍ തൊഴിലിടങ്ങളില്‍ സംഭവിക്കുന്ന അപകടങ്ങള്‍ക്കാണ് ഈ ഇന്‍ഷുറന്‍സ് തുക നല്‍കാറുള്ളത്.

ദേശീയ ടെലകോം നെറ്റ്‌വര്‍ക്കില്‍ ജീവനക്കാരനായിരുന്ന 57കാരനാണ് റോമിയോ എന്നയാളാണ് പരാതിക്കാരന്‍. കമ്പനിയുടെ ടെക്‌നീഷ്യന്‍മാരെ ഏകോപിപ്പിക്കുന്നതിന്റെ ചുമതലയുണ്ടായിരുന്ന ഇയാള്‍ 1995 മുതല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ട്. 15 വര്‍ഷത്തോളം യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ ദിവസം നാല് മണിക്കൂര്‍ വീതമായിരുന്നു ഫോണ്‍ ഉപയോഗിച്ചിരുന്നത്. ഇതുമൂലം ഇടത് ചെവിയുടെ കേള്‍വിശക്തി നശിച്ചു. വിശദമായ പരിശോധനയില്‍ ഒരു ട്യൂമറാണ് പ്രശ്‌നത്തിന് കാരണമെന്ന് കണ്ടെത്തുകയായിരുന്നു.

തലച്ചോറിന്റെ വലിയൊരു ഭാഗത്തേക്ക് പടരുകയായിരുന്ന ട്യൂമര്‍ പിന്നീട് ശസ്ത്രക്രിയ നടത്തി നീക്കം ചെയ്‌തെങ്കിലും ശസ്ത്രക്രിയക്ക് ശേഷം മെനിഞ്‌ജൈറ്റിസ് ബാധിച്ചതിനാല്‍ കേള്‍വിയെ നിയന്ത്രിക്കുന്ന നാഡിയും നീക്കം ചെയ്യേണ്ടി വന്നു. ഇതോടെയാണ് കോടതിയെ സമീപിക്കാന്‍ റോമിയോ തീരുമാനിച്ചത്. മൊബൈല്‍ ഫോണുകളുടെ ഉപയോഗത്തേക്കുറിച്ച് ഭീതി പരത്തുന്നതിനല്ല, പകരം അവയുടെ ദോഷഫലങ്ങള്‍ അറിഞ്ഞുള്ള ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനാണ് തന്റെ ശ്രമമെന്നാണ് റോമിയോ പറഞ്ഞത്.

കോടതിവിധി ചരിത്രപരമെന്നാണ് റോമിയോയുടെ അഭിഭാഷകന്‍ പ്രതികരിച്ചത്. ലോകത്തില്‍ തന്നെ ആദ്യമായാണ് മൊബൈല്‍ ഫോണ്‍ ഉപയോഗത്തിലൂടെ ആരോഗ്യം നശിച്ച ഒരാള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മൊബൈല്‍ ഫോണ്‍ ഉപയോഗവും ക്യാന്‍സറും തമ്മിലുള്ള ബന്ധം കണ്ടെത്തുന്നതിന് പഠനങ്ങള്‍ വ്യാപകമായി നടക്കുന്നതിനിടെയാണ് ഇത്തരത്തില്‍ ഒരു വിധി വന്നിരിക്കുന്നത്. മൊബൈല്‍ ഉപയോഗവും ക്യാന്‍സറും തമ്മില്‍ ബന്ധമുണ്ടെന്ന പഠനറിപ്പോര്‍ട്ടുകളും അടുത്ത കാലത്ത് പുറത്തു വന്നിരുന്നു.

ഏതന്‍സ്: ഗ്രീസിലെത്തിയ ആയിരക്കണക്കിന് കുട്ടികള്‍ ലൈംഗികത്തൊഴിലിന് നിര്‍ബന്ധിക്കപ്പെടുന്നതായി റിപ്പോര്‍ട്ട്. ഹാര്‍വാര്‍ഡ് സര്‍വകലാശാല നടത്തിയ ഒരു പഠനത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്. ലൈംഗിക ചൂഷണം ഒരു പകര്‍ച്ചവ്യാധിയായി ഗ്രീസില്‍ പടരുകയാണെന്നാണ് പഠനം വ്യക്തമാക്കുന്നത്. തുര്‍ക്കിയും യൂറോപ്യന്‍ യൂണിയനുമായുള്ള ധാരണയും യൂറോപ്യന്‍ രാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടച്ചുപൂട്ടിയതും നിമിത്തം 62,000 അഭയാര്‍ത്ഥികള്‍ ഗ്രീസില്‍ കുടുങ്ങിയിട്ടുണ്ട്. ഇവര്‍ക്കൊപ്പമുള്ള പെണ്‍കുട്ടികളാണ് ദുരിതം അനുഭവിക്കുന്നത്.

ബലാല്‍സംഗത്തിന് ഇരയായിട്ടുള്ളവരില്‍ നാല് വയസുള്ള പെണ്‍കുട്ടി പോലും ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട് പറയുന്നത്. യൂറോപ്പിലേക്ക് പലായനം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ ഇവിടെ കുടുങ്ങിയത്. ജീവിക്കാന്‍ പണമില്ല. അത് സമ്പാദിക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തതിനാലാണ് ഈ തൊഴില്‍ തങ്ങള്‍ തെരഞ്ഞെടുത്തതെന്നാണ് ചില പെണ്‍കുട്ടികള്‍ പറഞ്ഞത്. പീഡനത്തിന് ഇരയാകുന്നവര്‍ക്ക് പരാതിപ്പെടാന്‍ പോലും കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.

പീഡനത്തിന് ഇരയാക്കുന്നവര്‍ക്കൊപ്പം ക്യാംപുകൡ ഭീതിയോടെയാണ് ഇവര്‍ കഴിയുന്നതെന്ന് ഗവേഷകര്‍ വെളിപ്പെടുത്തുന്നു. പരാതിപറയാന്‍ പോലും ഇവര്‍ ഭയക്കുകയാണ്. പീഡനം നടത്തുവര്‍ പിടിക്കപ്പെടാത്തതിനാല്‍ അഭയാര്‍ത്ഥികളില്‍ ചിലര്‍ പ്രതികരിക്കാനും തുടങ്ങിയിട്ടുണ്ട്. ഒരു ക്യാമ്പില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെവിവാഹം കഴിക്കുകയും മറ്റൊരു പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുകയും ചെയ്തയാളെ അഭയാര്‍ത്ഥികള്‍ മര്‍ദ്ദിച്ച സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

യുകെയില്‍ മലയാളികള്‍ക്കിടയില്‍ നടക്കുന്ന ഏതൊരു പരിപാടിയിലും അല്‍പ്പം മദ്യപാനം പതിവാണ്. സംഘാടകര്‍ മദ്യം വിളമ്പിയില്ലെങ്കിലും മൊബൈല്‍ ബാറുകളാക്കി മാറ്റിയ കാറുകളുമായിട്ടാവും മിക്കവരും പ്രോഗ്രാമുകള്‍ക്കെത്തുക. ഹാളില്‍ എത്ര മനോഹരമായ പരിപാടികള്‍ നടന്നാലും ഇതൊന്നും ശ്രദ്ധിക്കാതെ കുറെയാളുകള്‍ എപ്പോഴും കാര്‍ ബൂട്ടിലെ ബാറില്‍ തന്നെയായിരിക്കും താനും. എന്നിരുന്നാലും കേരളത്തിലേത് മാതിരി മദ്യപിച്ച് അഭ്യാസത്തിന് മുതിര്‍ന്നാല്‍ ഇവിടെ പണി പാളും എന്നറിയാവുന്നതിനാല്‍ ഇത്തരക്കാര്‍ പൊതുവേ മര്യാദക്കാരായി തന്നെ ഇരിക്കുകയാണ് പതിവ്. എന്നാല്‍ ഇതിന് ചില അപവാദങ്ങള്‍ ഒക്കെ ഈയിടെയായി കണ്ട് തുടങ്ങിയിട്ടുണ്ട്. അടുത്തിടെ യുകെയില്‍ നടന്ന ചില ചടങ്ങുകളില്‍ മലയാളികള്‍ തമ്മില്‍ മദ്യപിച്ച് വഴക്ക് ഉണ്ടാവുകയും അടിപിടിയില്‍ കലാശിക്കുകയും ചെയ്തിരുന്നു.

ഇത്തരത്തില്‍ ഒരു സംഭവം അതിര് കടന്നതോടെ യുകെയില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ച് വന്ന ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍റെ ഈ വര്‍ഷത്തെ ഈസ്റ്റര്‍ – വിഷു ആഘോഷം അലങ്കോലമാവുകയായിരുന്നു. മനോഹരങ്ങളായ പ്രോഗ്രാമുകളും മറ്റുമായി നല്ല രീതിയില്‍ നടന്ന ആഘോഷങ്ങളാണ് ഒരു വ്യക്തി മദ്യപിച്ച് ഉണ്ടാക്കിയ പ്രശ്നങ്ങള്‍ മൂലം മോശമായി പര്യവസാനിച്ചത്. ഈസ്റ്റര്‍ – വിഷു ആഘോഷത്തിന്‍റെ ഭാഗമായി നടന്ന കലാപരിപാടികള്‍ക്ക് ശേഷം നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് മദ്യപന്റെ രംഗപ്രവേശവും തുടര്‍ന്ന് കയ്യാങ്കളിയും അരങ്ങേറിയത്.

അടുത്ത വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കല്‍ ആയിരുന്നു ജനറല്‍ ബോഡി യോഗത്തിലെ പ്രധാന അജണ്ട. പല അസോസിയേഷനുകളും കൊണ്ട് നടക്കാന്‍ ആളില്ലാത്ത അവസ്ഥയിലാണ് ഉള്ളതെങ്കിലും ഇവിടെ സ്ഥിതി മറിച്ചായിരുന്നു. പൂര്‍ണ്ണമായും വനിതകളാല്‍ നയിക്കപ്പെടുന്ന ഒരു കമ്മറ്റി ആവട്ടെ ഇപ്രാവശ്യം എന്ന ജനറല്‍ ബോഡി തീരുമാനപ്രകാരം ഭാരവാഹികളെ തെരഞ്ഞെടുക്കുന്ന നടപടി പകുതി ആയപ്പോള്‍ ആയിരുന്നു അസോസിയേഷനിലെ ഒരംഗം മദ്യപിച്ചെത്തി പ്രശ്നങ്ങള്‍ ഉണ്ടാക്കിയത്.

വനിതകള്‍ ആയ പ്രസിഡണ്ട്, സെക്രട്ടറി, വൈസ് പ്രസിഡണ്ട്, ട്രഷറര്‍ തുടങ്ങിയവരെ തെരഞ്ഞെടുത്ത് കഴിഞ്ഞപ്പോള്‍ ആണ് ഇയാള്‍ സ്റ്റേജില്‍ കയറി വന്ന് മൈക്ക് പിടിച്ചു വാങ്ങി പ്രശ്നം ഉണ്ടാക്കിയത്. തെരഞ്ഞെടുപ്പ് ഏകപക്ഷീയം ആണെന്നും ഇതനുവദിക്കില്ല എന്നുമൊക്കെ പറഞ്ഞ് പ്രശ്നം സൃഷ്ടിച്ച ഇയാള്‍ക്ക് നേരെ തുടര്‍ന്ന് ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്ത അംഗങ്ങള്‍ തിരിയുകയായിരുന്നു. പ്രശ്നം ഉണ്ടാക്കാതെ സ്റ്റേജില്‍ നിന്നും ഇറങ്ങണമെന്ന് ചിലര്‍ ആവശ്യപ്പെട്ടപ്പോള്‍ ഇയാളുടെ മട്ടു മാറുകയും തുടര്‍ന്ന് സ്ത്രീകളും കുട്ടികളും അടങ്ങുന്ന സദസ്സില്‍ വച്ച് അസഭ്യവാക്കുകള്‍ മൈക്കില്‍ കൂടി വിളിച്ച് പറയുകയുമായിരുന്നു. ഇതിനെ ചിലര്‍ ചോദ്യം ചെയ്തതോടു കൂടി യോഗം ബഹളത്തില്‍ കലാശിച്ചു.

ഇതേ തുടര്‍ന്ന് സംസ്കാരശൂന്യമായ ഈ യോഗത്തില്‍ വച്ച് ഭാരവാഹികളാകാന്‍ തങ്ങളില്ല എന്ന് പറഞ്ഞ് തെരഞ്ഞെടുക്കപ്പെട്ട സ്ത്രീകള്‍ ഇറങ്ങി പോവുകയായിരുന്നു. ഇത്രയും ആയതോടെ യോഗം പിരിച്ച് വിട്ടതായി സംഘാടകര്‍ അറിയിച്ചു. എന്നാല്‍ ഇതിന് ശേഷവും യോഗത്തില്‍ പങ്കെടുത്ത ആളുകളുമായി പ്രശ്നക്കാരന്‍ വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും രംഗം വഷളാവുകയും ആയിരുന്നു. ഇതിനിടെ ആരോ പോലീസിനെ വിളിക്കുക കൂടി ചെയ്തതോടെ രംഗം സംഘര്‍ഷ ഭരിതമായി. എന്തായാലും പോലീസെത്തും മുന്‍പ് തന്നെ ആളുകള്‍ പിരിഞ്ഞ് തുടങ്ങിയതിനാല്‍ അറസ്റ്റ് പോലെയുള്ള നടപടികള്‍ ഒന്നുമുണ്ടായില്ല.

സംഭവം സംബന്ധിച്ച് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി അറിയുന്നു. മദ്യപിച്ച് പൊതുസ്ഥലത്ത് പ്രശ്നമുണ്ടാക്കിയതിനും സ്ത്രീകളെയും കുട്ടികളെയും അപമാനിക്കുന്ന രീതിയില്‍ പെരുമാറിയതിനും ആണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്നറിയുന്നു. കേസന്വേഷണം പുരോഗമിക്കുകയാണെന്നും വ്യക്തമായ വിവരങ്ങള്‍ ലഭ്യമായതിന് ശേഷം മാത്രമേ  കൂടുതല്‍ നടപടികള്‍ സ്വീകരിക്കൂ എന്നും  അറിയുന്നു.

(മദ്യപിച്ച് പ്രശ്നങ്ങള്‍ ഉണ്ടാക്കിയ വ്യക്തിയുടെ പേര് വിവരങ്ങള്‍ അറിയാമെങ്കിലും ഇയാളുടെ കുടുംബത്തിന്‍റെ സ്വകാര്യത മാനിച്ച് ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നില്ല)

 

ലണ്ടന്‍: ഹൈഹീലുകള്‍ ധരിക്കാന്‍ സ്ത്രീ ജീവനക്കാരെ നിര്‍ബന്ധിക്കുന്ന സ്ഥാപന മേധാവികള്‍ക്കെതിരെ നടപടിയെടുക്ാകണമെന്ന് ആവശ്യപ്പെട്ട് നടന്നു വന്ന ഓണ്‍ലൈന്‍ പെറ്റീഷന്‍ സര്‍ക്കാര്‍ നിരസിച്ചു. ധനകാര്യ സ്ഥാപനമായ പിഡബ്ല്യുസിയില്‍ ജീവനക്കാരിയായിരുന്ന നിക്കോള തോര്‍പ്പ് എന്ന സ്ത്രീക്ക് ഹൈഹീല്‍ ധരിക്കാത്തതിന്റെ പേരില്‍ ശമ്പളം നിഷേധിച്ചത് വിവാദമായിരുന്നു. ഇവരാണ് ഡ്രസ് കോഡിന്റെ പേരില്‍ ഹൈഹീലുകള്‍ ധരിക്കാന്‍ നിര്‍ബന്ധിക്കുന്ന സ്ഥാപന മേധാവികള്‍ക്കെതിരെ നടപടിയെടുക്കാന്‍ കഴിയുന്ന തരത്തില്‍ നിയമം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് ഓണ്‍ലൈന്‍ പെറ്റീഷന്‍ ആരംഭിച്ചത്. 2015ലാണ് ഫ്‌ളാറ്റ് ഷൂസ് ധരിച്ചതിന്റെ പേരില്‍ ഇവര്‍ക്ക് ശമ്പളം നിഷേധിക്കപ്പെട്ടത്.

1,52,400 പേര്‍ പിന്തുണച്ച ഓണ്‍ലൈന്‍ പെറ്റീഷന്‍, പാര്‍ലമെന്റില്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിനു വരെ കാരണമായി. പക്ഷേ ലിംഗപരമായ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ നിലവിലുള്ള നിയമങ്ങള്‍ പര്യാപ്തമാണെന്ന് സര്‍ക്കാര്‍ വിലയിരുത്തി. അതിനാലാണ് നിയമത്തില്‍ മാറ്റം ആവശ്യമില്ലെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചത്. വിഷയത്തിനോട് നിഷേധാത്മകമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നായിരുന്നു നിക്കോള തോര്‍പ്പ് പ്രതികരിച്ചത്. ഡ്രസ് കോഡ് നിശ്ചയിക്കുന്നത് നിയമാനുസൃതവും യോജിക്കുന്ന വിധത്തിലുള്ളതുമായിരിക്കണമെന്ന് സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇക്വാളിറ്റി ഓഫീസ് ഈ സമ്മറില്‍ ഡ്രസ് കോഡുകള്‍ സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കും. നിലവിലുള്ള നിയമത്തേക്കുറിച്ച് വ്യക്തത വരുത്തുന്നതിനാണ് ഇപ്രകാരം ചെയ്യുന്നത്. കോമണ്‍സ് കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ ചില സ്ഥാപനങ്ങളുടെ മേധാവികള്‍ തങ്ങളുടെ സ്ത്രീ ജീവനക്കാരോട് ഹെയര്‍ കളര്‍ ചെയ്യാനും മാനിക്യുവര്‍ ചെയ്യാനും ശരീരഭാഗങ്ങള്‍ പുറത്തു കാണിക്കുന്ന വിധത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കാനും ആവശ്യപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്.

സമത്വത്തിനായുള്ള നിയമങ്ങള്‍ പ്രയോഗതലത്തില്‍ സമത്വം കൊണ്ടു വരാന്‍ പ്രാപ്തമല്ലെന്നാണ് വിമന്‍ ആന്‍ഡ് ഇക്വാളിറ്റി കമ്മിറ്റി അധ്യക്ഷ മരിയ മില്ലര്‍ പറയുന്നത്. അതുകൊണ്ടു തന്നെ പുതിയ നിയമ നിര്‍മാണത്തിന്റെ ആവശ്യകത ഈ പെറ്റീഷന്‍ വ്യക്തമാക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. കമ്മിറ്റി നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകളും ജീവനക്കാരുടെ അവകാശങ്ങളും സ്വാതന്ത്ര്യവും സംരക്ഷിക്കാന്‍ ഇടപെടലുകള്‍ ആവശ്യമാണെന്ന് തെളിയിക്കുന്നതായും അവര്‍ വ്യക്തമാക്കി.

മൂന്നാർ∙ ചിന്നക്കനാൽ വില്ലേജിൽ സൂര്യനെല്ലിക്കു സമീപം പാപ്പാത്തിച്ചോലയിൽ കയ്യേറ്റമൊഴിപ്പിച്ച സ്ഥലത്ത് വീണ്ടും കുരിശ് സ്ഥാപിച്ചു. അഞ്ചടി ഉയരത്തിലുള്ള മരക്കുരിശാണ് സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം കുരിശുപൊളിച്ചു നീക്കിയ അതേസ്ഥലത്താണ് വീണ്ടും കുരിശു സ്ഥാപിച്ചിരിക്കുന്നത്. അതേസമയം, പുതിയ കുരിശുമായി ബന്ധമില്ലെന്ന് സ്പിരിറ്റ് ഇൻ ജീസസ് സംഘടന അറിയിച്ചു.

സ്‌പിരിറ്റ് ഇൻ ജീസസ് പ്രാർഥനാ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള താൽക്കാലിക ആരാധനാലയവും കോൺക്രീറ്റ് തറയിൽ സ്ഥാപിച്ചിരുന്ന കുരിശും റവന്യു അധികൃതർ വ്യാഴാഴ്ച പൊളിച്ചുമാറ്റിയിരുന്നു. ഒരു ടൺ ഭാരമുള്ള ഇരുമ്പു കുരിശാണ് പൊളിച്ചുമാറ്റിയത്. തൃശൂർ ആസ്ഥാനമായുള്ള പ്രാർഥനാ സംഘമാണു സ്പിരിറ്റ് ഇൻ ജീസസ്. കുരിശു പൊളിച്ചതിനെതിരെ മുഖ്യമന്ത്രിയിൽ നിന്നടക്കം വലിയ വിമർശനങ്ങളാണ് റവന്യൂസംഘം നേരിട്ടത്. എന്നാല്‍ ക്രൈസ്തവ സഭാധികാരികള്‍ ഈ വിഷയത്തെ നിയമപരമായ കാര്യമായി കാണുകയാണ് ഉണ്ടായത്. ചില സഭാധികാരികള്‍ കുരിശ് പൊളിച്ച് മാറ്റിയതിനെ അനുകൂലിക്കുകയും ചെയ്തിരുന്നു.

കലക്ടർ ചിന്നക്കനാൽ വില്ലേജിൽ ബുധനാഴ്ച അർധരാത്രി മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചശേഷമായിരുന്നു നടപടി. ഇന്നലെ പുലർച്ചെ നാലരയ്ക്കു 40 അംഗ റവന്യു സംഘവും പൊലീസ്, ഭൂസംരക്ഷണസേന, അഗ്നിശമനസേന, ആരോഗ്യ വകുപ്പ് ഉദ്യോഗസ്‌ഥരും ദേവികുളത്തുനിന്നാണു പുറപ്പെട്ടത്. ഉദ്യോഗസ്‌ഥരുടെ വാഹനങ്ങൾ തടയാൻ വഴിയിൽ വാൻ നിർത്തിയിട്ടും കുഴികൾ ഉണ്ടാക്കിയും തടസ്സം സൃഷ്ടിച്ചിരുന്നു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഇവ മാറ്റിയാണ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്.

Also read

പാപ്പാത്തിമലയില്‍ കുരിശ് നാട്ടിയ ‘സ്പിരിറ്റ് ഇന്‍ ജീസസ്’ന് യുകെയിലും ഓഫീസ്. ലക്ഷ്യമിട്ടത് ലോകവ്യാപകമായി വന്‍ ആത്മീയ കച്ചവടം

മൂന്നാര്‍ പാപ്പാത്തിമലയില്‍ റവന്യൂ വകുപ്പ് അധികാരികള്‍ പൊളിച്ചു മാറ്റിയ കുരിശിന്റെ മറവില്‍ ‘സ്പിരിറ്റ് ഇന്‍ ജീസസ്’ ലക്ഷ്യമിട്ടത് ആഗോളതലത്തിലുള്ള ആത്മീയ ടൂറിസം വ്യാപാരത്തിന്. ഇതിനായി പാപ്പാത്തി മലയിലെ കുരിശിനു മുകളില്‍ ‘സൂര്യാത്ഭുതം’ അഥവാ ‘മിറാക്കിള്‍ ഓഫ് സണ്‍’ നടക്കുന്നതായും സ്പിരിറ്റ് ഇന്‍ ജീസസ് പ്രചാരണം നടത്തിയിരുന്നു. ഇതുവഴി പ്രദേശത്തെ ആഗോള ക്രിസ്തീയ ആത്മീയ കേന്ദ്രമാക്കാമെന്നും സ്പിരിറ്റ് ഓഫ് ജീസസ് കണക്കുകൂട്ടിയിരുന്നു. ഇത് സാധ്യമായാല്‍ കോടിക്കണക്കിനു രൂപയുടെ ആസ്തിയിലേക്ക് ചുരുക്കം നാളുകളില്‍ സ്പിരിറ്റ് ഓഫ് ജീസസ് വളരുമായിരുന്നു.

സൂര്യനെല്ലിയില്‍ ചില റിസോര്‍ട്ടുകളൊക്കെയുള്ള ടോം സഖറിയ സ്പിരിറ്റ് ഓഫ് ജീസസിലൂടെ ലക്ഷ്യമിട്ടത് ആത്മീയ ടൂറിസം വ്യാപാരമായിരുന്നു. പെന്തക്കോസ്ത് കത്തോലിക്കാ ശൈലികളെ സംയോജിപ്പിച്ചുകൊണ്ടു പ്രത്യേക രീതിയിലുള്ള ആത്മീയ പരിപാടികള്‍ ആവിഷ്‌കരിച്ചതിനാല്‍ പല സഭകളില്‍ നിന്നായി വിശ്വാസികള്‍ സ്പിരിറ്റ് ഇന്‍ ജീസസിലേക്കൊഴുകി. കേരളത്തിന് പുറത്ത് തമിഴ്‌നാട്, കര്‍ണാടകം, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലേക്കും യുകെ, യുഎഇ, ആസ്‌ട്രേലിയ എന്നിവിടങ്ങളിലേക്കും സ്പിരിറ്റ് ഇന്‍ ജീസസ് വളര്‍ന്നു.

സൂര്യനെല്ലിയില്‍ ‘മേരീലാന്‍ഡ്’ എന്ന ഒരു ആത്മീയ കേന്ദ്രം ടോം സഖറിയ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ മാതാവിന്റെ ഒരു ഗ്രോട്ടോയും കൃഷിയിടങ്ങളിലെ ഗ്രീന്‍ ഹൗസിനെ ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള ഒരു പ്രാര്‍ത്ഥനാ ഹാളുമാണ് ഉള്ളത്. മികച്ച കാലാവസ്ഥയും ടൂറിസം പ്രാധാന്യവുമുള്ള ഒരു ഭൂപ്രദേശത്ത് ആത്മീയ ടൂറിസം വ്യവസായത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തുകയാണ് ടോം സഖറിയ. ‘മേരീ ലാന്‍ഡില്‍’ നിന്നും എട്ടു കിലോമീറ്റര്‍ ദൂരത്തായാണ് ഇപ്പോള്‍ പൊളിച്ചു മാറ്റിയ കുരിശു സ്ഥിതി ചെയ്യുന്നത്. മഞ്ഞുമൂടിക്കിടക്കുന്ന മലമുകളിലെ കുരിശിനു മേല്‍ ഒരു ‘ദിവ്യാദ്ഭുതം’ കൂടി സംഭവിച്ചതോടെ വിശ്വാസികളുടെ വരവ് കൂടി.

‘സൂര്യാത്ഭുതം അഥവാ മിറാക്കിള്‍ ഓഫ് സണ്‍’

ഫാത്തിമയിലെ ദിവ്യാത്ഭുതത്തിന്റെ നൂറു വര്‍ഷങ്ങള്‍ക്കിപ്പുറത്ത് മൂന്നാറിലെ കുരിശിനു മുകളില്‍ സൂര്യാത്ഭുതം കണ്ടെന്നാണ് സ്പിരിറ്റ് ഇന്‍ ജീസസിന്റെ അവകാശവാദം. സൂര്യനെല്ലിയിലെ മേരിലാന്‍ഡില്‍ നിന്നും കുരിശിന്റെ വഴി പാപ്പാത്തിച്ചോലയിലെത്തിയപ്പോഴായിരുന്നു ആ ‘മഹാത്ഭുതം’. സൂര്യാത്ഭുതത്തിന്റെ ദൃശ്യങ്ങള്‍ വീഡിയോ ക്യാമറകളും പകര്‍ത്തി. പലതവണ സൂര്യന്‍ ‘അത്ഭുതം’ കാട്ടി. തീജ്വാലകള്‍ വട്ടം ചുഴറ്റുകയോ സൂര്യനില്‍ സ്‌ഫോടനം നടക്കുകയോ ചെയ്യുന്ന മട്ടില്‍ പലതവണ ‘അത്ഭുതം’ നടന്നു.

ഫാത്തിമയിലെ സൂര്യാത്ഭുതത്തിന്റെ നൂറാം വാര്‍ഷികത്തില്‍, സൂര്യന്റെ നാമധേയത്തില്‍ അറിയപ്പെടുന്ന സൂര്യനെല്ലിയില്‍ സൂര്യാത്ഭുതം നടക്കുന്നതിന് ആഗോള തലത്തില്‍ മാര്‍ക്കറ്റിംഗ് സാധ്യതകള്‍ ഉണ്ട്. ഫാത്തിമയില്‍ സംഭവിച്ചതിനു സമാനമായി ആഗോള കത്തോലിക്കാ സമൂഹം സൂര്യനെല്ലിയിലേക്ക് പറന്നിറങ്ങും. കോടികളുടെ സാമ്രാജ്യം കെട്ടിയുയര്‍ത്താനുള്ള ആദ്യ തൂണ്‍ മാത്രമായിരുന്നു പാപ്പാത്തിമലയിലെ സ്റ്റീല്‍ കുരിശ്.

പാപ്പാത്തിമലയില്‍ സൂര്യാത്ഭുതം നടന്നെന്ന വാര്‍ത്തകള്‍ വന്നതിനു പിന്നാലെ നിരവധി സന്ദര്‍ശകരാണ് ഇവിടെ എത്താന്‍ തുടങ്ങിയത്. കെപിസിസിയുടെ ഔദ്യോഗിക ചാനലായ ജയ്ഹിന്ദിലും സൂര്യ ടിവിയിലും സംപ്രേഷണം ചെയ്യുന്ന സ്പിരിറ്റ് ഇന്‍ ജീസസിന്റെ ആത്മീയ പരിപാടികളിലൂടെ ‘ദിവ്യാത്ഭുത’ത്തിനു വലിയ പ്രചാരണമാണ് നല്‍കിയത്.

സോഷ്യല്‍ മീഡിയയിലൂടെയും സൂര്യാത്ഭുതത്തിന്റെ കഥകളും ദൃശ്യങ്ങളും പ്രചരിപ്പിച്ചു. വാമൊഴിയായും പ്രസിദ്ധീകരങ്ങളായും ദിവ്യാത്ഭുതകഥ പ്രചരിക്കാന്‍ തുടങ്ങി. ആദ്യഘട്ടത്തില്‍ ഒഴുകിയെത്തിയത് കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമുള്ള ‘തീര്‍ത്ഥാടകരാണ്’.

പ്രദേശവാസികളില്‍ പലരും അവിടെ ഒരു കുരിശുണ്ടെന്നു ശ്രദ്ധിക്കാന്‍ തുടങ്ങിയത് തന്നെ സന്ദര്‍ശകരുടെ ഒഴുക്ക് തുടങ്ങിയതില്‍ പിന്നെയാണ്. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മേരീലാന്‍ഡിലെ മാതാവിന്റെ ഗ്രോട്ടോയുടെ മുകള്‍ഭാഗം കോണ്‍ക്രീറ്റ് ചെയ്യുമ്പോള്‍ സൂര്യാത്ഭുതം നടന്നു എന്ന് പ്രചാരണങ്ങളുണ്ടായിരുന്നെങ്കിലും അന്ന് അത് ഒട്ടും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. അന്ന് മദര്‍ മേരിയുടെ അരുളപ്പാടുണ്ടായിരുന്നു എന്ന് വരെ അവകാശവാദങ്ങളുയര്‍ന്നിരുന്നു

പാപ്പാത്തിമലയിലെ കുരിശിന്റെ ചരിത്രം

പാപ്പാത്തിച്ചോലയില്‍ മുന്‍പേ ഒരു കുരിശുണ്ടായിരുന്നു ഒരു മരക്കുരിശ്. തമിഴ്‌നാട്ടില്‍ നിന്നും ജീവിതം തേടിയെത്തിയ ദ്രാവിഡര്‍ മതം മാറി ക്രിസ്ത്യാനികളായപ്പോള്‍ അവരുടെ പ്രാര്‍ത്ഥനാകേന്ദ്രം കൂടിയായിരുന്നു അത്. മരിയ സൂസെ എന്ന തമിഴ്‌വംശജന്റെ തലമുറ കൈവശം വെക്കുകയും പലതവണ പട്ടയത്തിനായി അപേക്ഷ നല്‍കുകയും ചെയ്ത ഭൂമിയിലാണ് കുരിശു സ്ഥിതി ചെയ്യുന്നത് എന്ന സ്പിരിറ്റ് ഇന്‍ ജീസസിന്റെ വാദം ശരിയാവാനാണ് സാധ്യതയും. എന്നാല്‍ മരത്തില്‍ നിന്നും സ്റ്റീലിലേക്ക് കുരിശിനു രൂപാന്തരം സംഭവിച്ച കഥ സ്പിരിറ്റ് ഇന്‍ ജീസസിന്റെ ആത്മീയ കച്ചവടത്തിന്റെ ചരിത്രം കൂടിയാണ്.

ഇരുപത്തഞ്ചു വര്‍ഷത്തെ പാരമ്പര്യമുള്ള ‘ആത്മീയ നവീകരണ’ പ്രസ്ഥാനമാണ് സ്പിരിറ്റ് ഇന്‍ ജീസസ്. ടോം സഖറിയ സൂര്യനെല്ലിയില്‍ ആരംഭിച്ച പ്രസ്ഥാനം ക്രമേണ മറ്റു രൂപതകളിലേക്കും സംസ്ഥാനത്തേക്കും പ്രവാസി കത്തോലിക്കരുള്ള മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചു. ഏറെ വളര്‍ന്ന ‘സ്പിരിറ്റ് ഇന്‍ ജീസസ്’ പ്രസ്ഥാനം പിന്നീട് കത്തോലിക്കാ സഭയ്ക്ക് തന്നെ തലവേദനയായി.

‘സ്പിരിറ്റ് ഇന്‍ ജീസസ്’ കത്തോലിക്കാ സഭയുടെ ചട്ടക്കൂടില്‍ നിന്നും വഴിമാറി നടക്കുകയും ‘വിശ്വാസം പാപമോചനം മരണാന്തരജീവിതം’ എന്നീ വിഷയങ്ങളില്‍ പുതിയ പ്രബോധനങ്ങള്‍ ഇറക്കുകയും ക്രമേണ പുരോഹിത നിയന്ത്രണമില്ലാത്ത ഒരു വിശ്വാസി സമൂഹത്തെ നിര്‍മ്മിച്ചെടുക്കുകയും ചെയ്തു.

ഭസ്മാസുരനു വരം കൊടുത്ത പരമശിവന്റെ നിലയിലേക്കു കാര്യങ്ങള്‍ നീങ്ങുന്നുവെന്ന് ആദ്യം തിരിച്ചറിഞ്ഞതു സീറോ മലബാര്‍ സഭയാണ്. കത്തോലിക്കാ വിശ്വാസരീതികളും പെന്തകോസ്ത് ശൈലിയിലുള്ള വേദപുസ്തക വ്യാഖ്യാനങ്ങളും ഉപയോഗിച്ച് സ്പിരിറ്റ് ഇന്‍ ജീസസ് വിശ്വാസികളെ സഭയില്‍ നിന്ന് അടര്‍ത്തിയെടുത്ത് സ്വയം മറ്റൊരു അധികാര കച്ചവട കേന്ദ്രമാകുന്നു എന്ന തിരിച്ചറിവു കൂടിയായിരുന്നു അത്.

സീറോ മലബാര്‍ സഭ സ്പിരിറ്റ് ഇന്‍ ജീസസിനെ തങ്ങളുടെ വരുതിയില്‍ നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് സഭയും സ്പിരിറ്റ് ഇന്‍ ജീസസും നേര്‍ക്കു നേര്‍ വന്നു. 2015 ഏപ്രിലില്‍ സ്പിരിറ്റ് ഇന്‍ ജീസസിന്റെ പ്രബോധനങ്ങളെ സംബന്ധിച്ചു വിശദീകരണം ആവശ്യപ്പെട്ടുകൊണ്ടു കെസിബിസി നല്‍കിയ കത്തിനു മറുപടി നല്കാതിരുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. ഒടുക്കം 2016 ജൂണില്‍ കെസിബിസി പുറത്തിറക്കിയ ഒരു സര്‍ക്കുലറിലൂടെ സഭ ഔദ്യോഗികമായി സ്പിരിറ്റ് ഇന്‍ ജീസസിനെ തള്ളിപ്പറഞ്ഞു. സ്പിരിറ്റ് ഇന്‍ ജീസസുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ സഭാപരമായ ശിക്ഷണ നടപടികളെടുക്കും എന്ന മുന്നറിയിപ്പും നല്‍കാന്‍ സഭ മറന്നില്ല. അതുകൊണ്ടു തന്നെയാണ് കുരിശു തകര്‍ന്നപ്പോള്‍ ഉടന്‍ പ്രതികരണം നല്‍കാന്‍ സഭ തയ്യാറാകാതിരുന്നതും.

സ്പിരിറ്റ് ഇന്‍ ജീസസ് സംഘടനയുടെ ഇന്‍റര്‍നാഷണല്‍ ആസ്ഥാനം യുകെയിലെ മാഞ്ചസ്റ്ററില്‍ ആണ്. ടോം സഖറിയ പല പ്രാവശ്യം ആത്മീയ പ്രചാരണത്തിനായി യുകെ സന്ദര്‍ശിച്ചിട്ടുമുണ്ട്. യുകെ മലയാളി സമൂഹത്തില്‍ പലരും ഇവരുടെ ആത്മീയ പ്രലോഭനത്തില്‍ വീണ് പോയിട്ടുമുണ്ട്.

വിവരങ്ങള്‍ക്ക് കടപ്പാട് – നാരദ 

സ്വന്തം ലേഖകന്‍

ഗ്ലോസ്സറ്റര്‍ : ജെയിംസ് ജോസ്സിന്റെ ജീവനെ രക്ഷിക്കുവാന്‍ സ്‌റ്റെം സെൽ ദാനം ചെയ്യുന്നതിന് നിങ്ങള്‍ ഭയപ്പെടുന്നുവെങ്കില്‍ അതിന്റെ ആവശ്യമില്ല എന്ന് നിങ്ങള്‍ക്ക് ഉറപ്പിക്കാം. സ്‌റ്റെം സെൽ ദാനം ചെയ്യുന്നതുകൊണ്ട് ഒരു വ്യക്തിക്ക് എതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നുണ്ടോ ?, എങ്ങനെയാണ് സ്റ്റെം സെല്‍ ദാനം ചെയ്യുന്നത് ? തുടങ്ങിയെപ്പറ്റി യുകെയിലെ ഏറ്റവും വലിയ ചാരിറ്റി സംഘടനയായ ഉപഹാറിന്റെ ട്രെയിണ്ട് വോളണ്ടിയറും, ഗ്ലോസ്സറ്റര്‍ഷെയര്‍ മലയാളി അസോസിയേഷനിലെ സജീവ അംഗവുമായ ലോറന്‍സ് പെല്ലിശ്ശേരി വിശദീകരിക്കുന്നു.

ജെയിംസ് ജോസും, സ്‌റ്റെം സെൽ ഡൊണേഷനെ കുറിച്ചുള്ള ആശങ്കകളും

ബ്രിസ്റ്റോളിൽ നിന്നുള്ള യൂണിവേഴ്സിറ്റി വിദ്യാർത്ഥി ജെയിംസ് ജോസിനെ കുറിച്ച് ഇതിനോടകം എല്ലാവരും അറിഞ്ഞു കാണും. യുവത്വത്തിലേക്ക് കാലെടുത്തു വച്ചിട്ടുള്ള ജയിംസിന്റെ ജീവൻ നില നിർത്താൻ, അനുയോജ്യരായ സ്‌റ്റെം സെൽ ദാതാക്കളെ അന്വേഷിച്ചുള്ള നെട്ടോട്ടത്തിലാണ് അദ്ദേഹത്തിന്റെ അച്ഛൻ ജോസും അമ്മ ഗ്രേസിയും സഹോദരൻ ജോയലും. സോഷ്യൽ മീഡിയയിൽ ഈയൊരു വാർത്ത സജീവമാണെങ്കിലും നമ്മുടെയൊക്കെ നിസ്സംഗത എന്നത്തേയും പോലെ ഇവിടെയും ആവർത്തിക്കപ്പെടുന്നു. രക്ത ദാനം പോലെ തന്നെ ഡോണർക്ക് ഒരു വിധ ശാരീരിക പ്രശ്നങ്ങളുമില്ലാതെ, സ്‌റ്റെം സെൽ ഡൊണേഷൻ വഴി ജെയിംസിനെ രക്ഷിക്കാൻ ആധുനിക വൈദ്യ ശാസ്ത്രം ഇന്ന് സജ്ജമാണ് എന്നുള്ളത് നമ്മൾ സൗകര്യപൂർവ്വം വിസ്മരിക്കുന്നു.

സ്വന്തം മകനോ മകൾക്കോ മറ്റു വേണ്ടപ്പെട്ടവർക്കോ ഈയൊരു സാഹചര്യം വരുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലും നമുക്കൊക്കെ ബുദ്ധിമുട്ടാണ്. പക്ഷെ, ഓർക്കാപ്പുറത്തു വന്നു ചേർന്ന ആ ഒരു വിഷമ ഘട്ടത്തിലാണ്‌ ജെയിംസും കുടുംബവും. അനുയോജ്യരായ സ്‌റ്റെം സെൽ ഡോണറെ ലഭിക്കുക എന്നുള്ളതാണ് ജെയിംസും കുടുംബവും ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. പക്ഷെ ആ വെല്ലുവിളി ഏറ്റെടുക്കാൻ നാമോരോരുത്തരും തയ്യാറാണെങ്കിൽ ആരോഗ്യവാനായ ജെയിംസിനെ നമുക്ക് തിരികെ ലഭിക്കും എന്നതാണ് വസ്തുത. എങ്കിലും സ്‌റ്റെം സെൽ ഡൊണേഷനുമായി ബന്ധപ്പെട്ട ചില ആശങ്കകളും സംശയങ്ങളുമാകാം നമ്മളെ ഇതിൽ നിന്നും അകറ്റി നിർത്തുന്നത്.

എൻ. എച്ച്. എസ് – ഡെലീറ്റ് ബ്ലഡ് ക്യാൻസറും, യുകെ യിൽ ഈ രംഗത്ത് പ്രവർത്തിക്കുന്ന ഉപഹാർ എന്ന സംഘടനയും ജെയിംസിന്‌ വേണ്ടി ശുഭാപ്തി വിശ്വാസത്തോടെ തന്നെ സജീവമായി രംഗത്തുണ്ട്. ഉപഹാറിന്റെ ട്രയിന്റ് വോളന്റിയർ എന്ന നിലയിൽ മനസ്സിലാക്കിയ ചില പ്രാഥമിക വിവരങ്ങൾ നിങ്ങളുമായി പങ്കു വക്കാനും സ്‌റ്റെം സെൽ രജിസ്‌ട്രേഷനും ഡൊണേഷനും എത്ര മാത്രം ലളിതമാണ് എന്ന് വിശദീകരിക്കാനുമുള്ള ഒരു എളിയ ശ്രമം മാത്രമാണിത്.

സ്‌റ്റെം സെൽ ഡോണർ രജിസ്‌ട്രേഷൻ:

1) 18 നും 55 നും ഇടയിൽ പ്രായമുള്ളവർക്ക്‌ ഇതിനായി രജിസ്റ്റർ ചെയ്യാവുന്നതാണ് (17 വയസ്സ് മുതൽ പ്രീ രജിസ്‌ട്രേഷൻ സാധ്യമാണ്).

2) പൊതുവിൽ ആരോഗ്യമുള്ളവരും 50 കിലോക്ക് മുകളിൽ തൂക്കമുള്ളവരുമായിരിക്കണം.

3) രജിസ്റ്റർ ചെയ്യുന്നതിനായി നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ അടങ്ങിയ ഫോം പൂരിപ്പിക്കേണ്ടതാണ്.

4) നിങ്ങൾക്ക് നൽകപ്പെടുന്ന കോട്ടൺ ബഡ്‌സ് (സ്വാബ്സ്) നിങ്ങളുടെ വായിൽ രണ്ടു കവിളുകളിലും 30 സെക്കന്റോളം ഉരസിയതിന് ശേഷം പ്രത്യേകമായുള്ള പോസ്റ്റൽ കവറിൽ നിക്ഷേപിക്കുക. ടെസ്റ്റിന് വേണ്ടിയുള്ള സലൈവ എടുക്കുന്നതിനു വേണ്ടിയാണിത്.

5) പൂരിപ്പിച്ച നിങ്ങളുടെ ഫോമും സ്വാബ്സ് അടങ്ങിയ കവറും ഡെലീറ്റ് ബ്ലഡ് ക്യാൻസറിന് അയച്ചു കൊടുക്കുന്നു.

6) സ്വാബ്‌സിന്റെ പ്രത്യേകമായ ലാബിലുള്ള ടെസ്റ്റുകൾക്ക് ശേഷം രജിസ്‌ട്രേഷൻ പൂർത്തിയായ വിവരം സാധാരണ ഗതിയിൽ മൂന്നോ നാലോ ആഴ്ചകൾക്കുള്ളിൽ നിങ്ങളെ അറിയിക്കുന്നു.

7) രജിസ്ട്രേഷന് ശേഷം ഏതു ഘട്ടത്തിലും നിങ്ങൾക്ക് അത് കാൻസെൽ ചെയ്യാവുന്നതാണ്.

രജിസ്ട്രേഷന് ശേഷം നിങ്ങൾ ഒരു ഡോണർ ആകുക എന്നുള്ളത് ലോട്ടറി ലഭിക്കുന്നതിന് തുല്യമായാണ് കണക്കാക്കുന്നത്. കാരണം, നിങ്ങൾ മറ്റൊരാൾക്ക് രണ്ടാം ജന്മത്തിനുള്ള സാഹചര്യം ഒരുക്കുന്നു. പിന്നെ, ഇങ്ങനെ സ്‌റ്റെം സെൽ യോജിച്ചു വരുന്നത് പതിനായിരത്തിലോ ചിലപ്പോൾ ലക്ഷത്തിലോ ഒരാൾക്ക് മാത്രമാണ്.

യുകെയിൽ തദ്ദേശീയരായവർ 59 ശതമാനത്തോളം പേർ സ്‌റ്റെം സെൽ ഡൊണേഷന് വേണ്ടി രജിസ്റ്റർ ചെയ്തിട്ടുള്ളപ്പോൾ ഇവിടെയുള്ള ഏഷ്യക്കാരായവരിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് വെറും 4 ശതമാനം മാത്രമാണ് എന്നുള്ളത് ഇവിടെ ചേർത്ത് വായിക്കേണ്ടതാണ്. സ്‌റ്റെം സെൽ ഡൊണേഷൻ നമ്മുടെ എത്നിക് ഒറിജിനുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്നതിനാൽ, ജെയിംസിന് സൗത്ത്‌ ഇന്ത്യക്കാരായവരുടെ സ്‌റ്റെം സെൽ ആണ് കൂടുതൽ അനുയോജ്യമാകുന്നത് എന്നത് ഇതിന്റെയൊക്കെ ആക്കം വർധിപ്പിക്കുന്നു. അവിടെയാണ് നമ്മളോരോരുത്തരും ഇതിനായി രജിസ്റ്റർ ചെയ്യേണ്ടതിന്റെ ആവശ്യകത പ്രബലമാകുന്നതും.

ഒരു ഡോണറാകാനുള്ള അപൂർവ ഭാഗ്യം നിങ്ങളെ തേടിയെത്തിയാൽ:

1) ഡൊണേഷനുമായി മുന്നോട്ടു പോകാൻ തയ്യാറാണെങ്കിൽ ഡോണറുടെ ശാരീരിക ക്ഷമത ഉറപ്പ് വരുത്താൻ ആവശ്യമായ പ്രാഥമിക ടെസ്റ്റുകൾ ഉണ്ടായിരിക്കും, അതനുസരിച്ചായിരിക്കും തുടർ നടപടികൾ.

2) സ്‌റ്റെം സെൽ ഡൊണേഷന് നിങ്ങളെ പ്രാപ്തമാക്കുന്നതിന് ആവശ്യമായ നാല് ഇഞ്ചക്ഷനുകൾ അതിനു മുന്നോടിയായി ഉണ്ടായിരിക്കും.

3) ബ്ലഡ് എടുക്കുന്ന അതെ രീതിയാണ് ഇവിടേയും അവലംബിക്കുന്നത്. പക്ഷെ, സ്‌റ്റെം സെൽ ഫിൽറ്റർ ചെയ്ത് എടുക്കുന്നതോടൊപ്പം, ബ്ലഡ് നമ്മുടെ ശരീരത്തിലേക്ക് തന്നെ റിട്ടേൺ ചെയ്യപ്പെടുന്നു.

4) നമ്മുടെ ശരീരത്തിൽ നിന്ന് എടുക്കപ്പെട്ട സ്‌റ്റെം സെൽ മൂന്നോ നാലോ ആഴ്ചകൾക്കുള്ളിൽ തന്നെ സ്വാഭാവികമായി വീണ്ടും ഉൽപ്പാദിപ്പിക്കപ്പെടുന്നു.

5) ട്രാൻസ്‌പ്ലാന്റ് ചെയ്യപ്പെട്ട രോഗിയിലും ഇതേ കാലയളവിൽ കൂടുതൽ ആരോഗ്യകരമായ സ്റ്റം സെൽ ഉൽപ്പാദിപ്പിക്കപ്പെടുകയും, ഒപ്പം സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരികയും ചെയുന്നു.

6) സ്‌റ്റെം സെൽ ഡൊണേഷന് ശേഷം ജോലിയിലേക്ക് തിരിച്ചു പോകാൻ രണ്ടു ദിവസത്തെ വിശ്രമം അനുവദിക്കുന്ന ഡോണർക്ക് ഒരു വിധ തുടർ ചികിത്സകളോ ടെസ്റ്റുകളോ സാധാരണ ഗതിയിൽ വേണ്ടി വരുന്നില്ല.

7) നിങ്ങൾക്കും സഹായത്തിനായി കൂടെ വരുന്ന ഒരാൾക്കും, സ്‌റ്റെം സെൽ ഡൊണേഷനുമായി ബന്ധപെട്ടു ജോലി സ്ഥലത്തു നിന്നുള്ള അവധിക്കും യാത്രക്കും താമസ സൗകര്യത്തിനും ഭക്ഷണത്തിനും മറ്റും വേണ്ടി വരുന്ന ചിലവുകൾ എല്ലാം ഡെലീറ്റ് ബ്ലഡ് ക്യാൻസർ വഹിക്കുന്നു.

ഒരു പക്ഷെ ജയിംസിന്റെ ജീവൻ രക്ഷിക്കാനുള്ള നിയോഗം നമ്മളിൽ ആർക്കെങ്കിലുമായിരിക്കാം. അതിന് ആദ്യം ചെയ്യേണ്ടത് സ്‌റ്റെം സെൽ ഡൊണേഷന് വേണ്ടി രജിസ്റ്റർ ചെയ്യുക എന്നതാണ്. ഇതിനോടകം നിങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ളതാണെങ്കിൽ ഗിഫ്റ്റ് ഓഫ് ലൈഫ് എന്ന മഹത് സന്ദേശത്തിന്റെ പ്രചാരകരാകാനും, ഉപഹാറിന്റെ നേതൃത്വത്തിൽ യുകെയിൽ മിക്കയിടങ്ങളിലും സംഘടിപ്പിച്ചു വരുന്ന കാമ്പെയിനുകളിൽ പങ്കാളികളാകാനുമുള്ള ആഹ്വാനം നമുക്കോരോരുത്തർക്കും ഏറ്റെടുക്കാം.

ജെയിംസിനെ സംബന്ധിച്ച് ഇനിയുള്ള ഓരോ നിമിഷവും വിലപ്പെട്ടതാണ് – ജെയിംസിനെ നിങ്ങൾ നെഞ്ചോട് ചേർക്കുന്നുവെങ്കിൽ അത് ഉടനെ തന്നെ വേണം. അങ്ങനെയെങ്കിൽ, ജീവിതം ഒരു ചോദ്യ ചിഹ്ന്നമായി മാറിയ ജെയിംസിനും കുടുംബത്തിനുമൊപ്പം പ്രത്യാശയോടെ നമുക്കും പങ്കു ചേരാം.
സ്നേഹത്തോടെ,
ലോറൻസ് പെല്ലിശ്ശേരി
0776 222 4421.
For more details, please check the following link:

www.upahaar.org

സ്‌റ്റെം സെൽ ദാനം ചെയ്യുന്നത് എങ്ങനെയാണെന്ന് അറിയുന്നതിന് ഈ വീഡിയോ കാണുക

Copyright © . All rights reserved