കൊണ്ടോട്ടി: കരിപ്പൂരില്‍ എയര്‍ഹോസ്റ്റസിനെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ എയര്‍ഹോസ്റ്റസും തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശിനിയുമായ മോനിഷ മോഹനെ(24)യാണ് അവരുടെ ഫ്‌ളാറ്റിനുള്ളില്‍ മാര്‍ച്ച് അഞ്ച് ഞായറാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ ഡ്യൂട്ടി കഴിഞ്ഞാണ് മോനിഷ മോഹന്‍ ഫ്‌ളാറ്റിലേക്ക് പോയത്. പിന്നീട് ഞായറാഴ്ച രാത്രി പുറപ്പെടേണ്ടിയിരുന്ന എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ഡ്യൂട്ടിക്ക് കയറേണ്ടതായിരുന്നു. രാവിലെയാണ് മോനിഷയെ ഫല്‍റ്റിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കരിപ്പൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
ഫാ.ഹാപ്പി ജേക്കബ്
പിശാചിന്റെ തന്ത്രങ്ങളെ നേരിട്ടും ആത്മശുദ്ധീകരണത്തിലും നോമ്പില്‍ ഒരു വാരം നാം പിന്നിട്ടു. ശാരീരികമായ ശുദ്ധീകരണം എല്ലാ രോഗങ്ങളില്‍ നിന്നും നമുക്ക് മുക്തി തരുന്നു എന്ന വാദം നിലനില്‍ക്കെ തന്നെ കുറച്ചുകൂടി വ്യക്തമായി വിശകലനം ചെയ്യുമ്പോള്‍ അത്രത്തോളം പ്രാധാന്യമുള്ള ആത്മീക ശുദ്ധീകരണം പ്രാപിക്കേണ്ടതിനും നാം ഒരുങ്ങണം. നോമ്പില്‍ ഇനിയുള്ള ആഴ്ചകളില്‍ നമ്മുടെ ചിന്തയും അതുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്.
വി. മത്തായിയുടെ സുവിശേഷം 8-ാം അദ്ധ്യായം 1-4 വരെയുള്ള വാക്യങ്ങളില്‍ ശരീരമാസകലം കുഷ്ഠം ബാധിച്ച ഒരു വ്യക്തി സൗഖ്യപ്പെടുന്നത് നമുക്ക് വായിച്ച് ധ്യാനിക്കാം. സമൂഹത്തില്‍ ഒരുവനായി ജീവിക്കുവാനുളള അവകാശം ഈ രോഗം മൂലം നഷ്ടപ്പെടുന്നു. വൃണങ്ങള്‍ പൊട്ടി ഒലിച്ച് കാഴ്ചയ്ക്ക് അസഹനീയമായ ഒരു അവസ്ഥയില്‍ ജീവിക്കേണ്ടി വരുന്നു. ശാരീരിക അസ്വസ്ഥതകളേക്കാള്‍ മറ്റുള്ളവരില്‍ നിന്നുള്ള കുത്തുവാക്കും, അവഗണനയും അനുഭവിക്കേണ്ടി വരുന്നു. ന്യായപ്രമാണ പ്രകാരം കഠിന ശിക്ഷാവിധിക്ക് വേണ്ടി, മരിക്കാന്‍ വേണ്ടി വിട്ടുകൊടുക്കേണ്ട അവസ്ഥ. ഇങ്ങനെയുള്ള ഈ വ്യക്തി കര്‍ത്താവിന്റെ സന്നിധിയില്‍ വന്ന് സൗഖ്യം പ്രാപിക്കുന്നു. അവന്റെ ആവശ്യം മറ്റൊന്നും ആയിരുന്നില്ല. കര്‍ത്താവേ നിനക്ക് ഇഷ്ടമെങ്കില്‍ എന്നെ സൗഖ്യമാക്ക. എനിക്ക് ഇഷ്ടമുണ്ട്, നീ സൗഖ്യമാക എന്ന് കര്‍ത്താവ് പ്രതിവചിക്കുകയും ഉടന്‍ അവന്‍ സൗഖ്യം പ്രാപിക്കുകയും ചെയ്യുന്നു.
കര്‍ത്താവിന്റെ ജനനത്തിന് നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ യശയ്യ പ്രവാചകന്‍ ഈ രക്ഷണ്യ പ്രവര്‍ത്തനത്തെക്കുറിച്ച് പ്രവചിച്ചിരുന്നു. യശയ്യ 61:1. രോഗങ്ങളില്‍ നിന്നുള്ള മോചനവും തടവില്‍ നിന്നുള്ള വിടുതലും ഹൃദയം നുറുങ്ങിയ അവസ്ഥയില്‍ നിന്നുള്ള ആശ്വാസവും കര്‍ത്താവിലൂടെ സാധ്യം എന്ന് പ്രവചനം.
മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും നാം കാണാറുണ്ട്. എന്നാല്‍ നമ്മുടെ ഹൃദയങ്ങളിലേയ്ക്ക് ഒന്ന് നോക്കുവാന്‍ പലപ്പോഴും നമുക്ക് സാധ്യമാകുന്നുമില്ല. നോമ്പിന്റെ ദിവസങ്ങള്‍ ആത്മപരിശോധനയുടേതാണ്. ഹൃദയങ്ങളെ വിചിന്തനം ചെയ്യേണ്ട അവസരമാണ്. പ്രാര്‍ത്ഥനയോടെ നമുക്ക് നമ്മുടെ ഉള്ളിലേക്ക് നോക്കാം. ഈ കുഷ്ഠരോഗിയെ പോലെ പാപങ്ങളുടെ അനുഭങ്ങളല്ലേ നമ്മുടെ ഉള്ളില്‍ നിറഞ്ഞുനില്‍ക്കുന്നത്. വേദനയും നൊമ്പരവും കണ്ണുനീരും അല്ലേ നമ്മുടെ സഹചാരികളായി പിന്തുടരുന്നത്. കുറ്റബോധവും നഷ്ടബോധവും നമ്മെ അലട്ടുന്നില്ലേ. പ്രാര്‍ത്ഥനയിലും വി. കുര്‍ബാനയിലും അയോഗ്യരായല്ലേ പങ്കെടുക്കുന്നത്. ക്രിസ്തീയ ജീവിതം പോലും പേരില്‍ മാത്രമായല്ലേ നാം കൊണ്ടുനടക്കുന്നത്. ഈ സമയം കുഷ്ഠരോഗിയുടെ സൗഖ്യം നാം ധ്യാനിക്കുമ്പോള്‍ നമുക്കും അവന്റെ തിരുമുമ്പില്‍ കടന്നുവന്ന് യാചിക്കാം. കര്‍ത്താവേ! നിനക്ക് ഇഷ്ടമെങ്കില്‍ എന്നെ സൗഖ്യമാക്ക.
ഇന്നുവരേയും നാം ചൊല്ലിയ പ്രാര്‍ത്ഥനകളില്‍ നിന്ന് വിഭിന്നമായ ഒരു അര്‍ത്ഥം നമ്മുടെ ഭൗതിക ആവശ്യങ്ങളായിരുന്നു നമ്മുടെ പ്രാര്‍ത്ഥനകളില്‍ മുഴങ്ങി നിന്നിരുന്നത്. എന്നാല്‍ തിരുഹിതം എന്തെന്ന് നമുക്ക് ചോദിച്ച് അറിയാം. പുതിയ ഒരു തലത്തിലേക്ക് നമുക്ക് ഉയരാം. നമ്മുടെ പാപങ്ങള്‍ മോചിക്കപ്പെടുവാന്‍, രോഗങ്ങള്‍ സൗഖ്യമാകാന്‍, തടസ്സങ്ങള്‍ മാറ്റിപോകാന്‍ ദൈവസന്നിധിയില്‍ നമുക്ക് കരഞ്ഞ് പ്രാര്‍ത്ഥിക്കാം. നമ്മള്‍ പാടുന്നത് പോലെ – നിന്റെ ഹിതം പോലെ എന്നെ നിത്യം നടത്തിടണമേ, എന്റെ ഹിതം പോലെ അല്ലേ….. എന്ന് പ്രാര്‍ത്ഥിക്കാന്‍ പഠിക്കാം.
ദൈനംദിന ജീവിതത്തില്‍ അനേകം മുഖങ്ങള്‍ നാം കടന്നു പോകുന്നുണ്ട്. ചിരിക്കാന്‍ നാം ശ്രമിക്കാറുണ്ട്. എന്നാല്‍ എല്ലാവരും ഏതെങ്കിലും തരത്തില്‍ അടിമകളുമാണ്. ആത്മാവില്‍ ശുദ്ധീകരിക്കപ്പെട്ട് മോചനം പ്രാപിച്ച് ദൈവസന്നിധിയില്‍ തിരുഹിതപ്രകാരം കടന്നുവരാം. നമുക്ക് കേള്‍ക്കണം ആ സ്വര്‍ഗീയ ശബ്ദം. എനിക്ക് ഇഷ്ടമുണ്ട്, നീ സൗഖ്യമാക. സമൂഹവും ജീവിത ശൈലിയും പ്രവര്‍ത്തനങ്ങളും നമ്മെ തടഞ്ഞിരുന്നുവെങ്കില്‍ ഈ കുഷ്ഠരോഗിയെ പോലെ ദൈവ മുമ്പില്‍ കടന്നുവരാം. നമുക്കും പ്രാര്‍ത്ഥിക്കാം കര്‍ത്താവേ നിനക്ക് ഇഷ്ടമെങ്കില്‍ എന്നെ സൗഖ്യമാക്ക.
ശുദ്ധമുള്ള നോമ്പേ സമാധാനത്താലെ വരിക
ഫാ. ബിജു കുന്നയ്ക്കാട്ട്, P.R.O
ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിശ്വാസികൾക്കെഴുതിയ ആദ്യ ഇടയലേഖനത്തിൻെറ വീഡിയോ പതിപ്പ് പുറത്തിറങ്ങി. ദിവ്യബലി മധ്യേ തിരുവചന വായനകൾക്കു ശേഷം നോമ്പുകാല സന്ദേശം ഉൾക്കൊള്ളുന്ന ആദ്യ ഇടയലേഖനം മെത്രാൻ തന്നെ വിശ്വാസികളോടു നേരിട്ടു സംസാരിക്കുന്ന രീതിയിൽ പ്രൊജക്ടറിലൂടെ സ്ക്രീനിൽ തെളിഞ്ഞു കണ്ടപ്പോൾ അത് വിശ്വാസികൾക്ക് നവ്യാനുഭവമായി.
ചില രാജ്യങ്ങളിൽ ലത്തീൻ കത്തോലിക്കാ സഭയുടെ രൂപതകളിൽ ഇത്തരത്തിൽ മെത്രന്മാരുടെ ഇടയലേഖനങ്ങൾ ജനങ്ങളിലെത്തിക്കാറുണ്ട്. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത മതബോധന ഡയറക്ടർ റവ.ഫാ. ജോയി വയലിലാണ് ഇടയലേഖനത്തിൻെറ വാക് രൂപത്തിന് ദൃശ്യചാരുത നല്കിയത്. ഇന്നലെ നോട്ടിംഗ്ഹാം രൂപതയിൽ സെൻറ് പോൾസ് ലെൻറൻ ബുളി വാർഡ് ദേവാലയത്തിൽ വച്ചു നടന്ന ദിവ്യബലി മധ്യേ ഇടയലേഖനത്തിൻെറ വീഡിയോ പതിപ്പിന്റെ ആദ്യ അവതരണങ്ങളിലൊന്നു നടന്നു.
ഈ പുതിയ ആശയത്തെ വിശ്വാസികൾ ആഹ്ളാദത്തോടെയാണ് സ്വീകരിച്ചത്. മെത്രാൻ തങ്ങളോടു നേരിട്ടു സംസാരിക്കുന്നതു പോലെ തോന്നുന്നെന്നും വായിച്ചു കേൾക്കുന്നതിനെക്കാളും കൂടുതൽ ആകർഷകവും ഫലപ്രദവുമാണെന്നുമാണ് വിശ്വാസികളുടെ പ്രതികരണം. ഇടയലേഖനത്തിലേയ്ക്കു കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കാനും ഈ മാർഗ്ഗം കൂടുതൽ സഹായകരമാണെന്നും അഭിപ്രായമുയർന്നു. നോട്ടിംഗ് ഹാമിൽ ദിവ്യബലി മധ്യേ പ്രദർശിപ്പിച്ച ഇടയലേഖനത്തിൻെറ വീഡിയോ അവതരണത്തിൻെറ ദൃശ്യങ്ങൾ താഴെ കാണാം
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ സിഖ് യുവാവിന് വെടിയേറ്റു. സ്വന്തം രാജ്യത്തേക്ക് തിരിച്ചുപോകൂ എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു ആക്രമണം. അടുത്തിടെ ഇന്ത്യക്കാര്‍ക്കു നേരേ അമേരിക്കയില്‍ വര്‍ദ്ധിച്ചു വരുന്ന ആക്രമണങ്ങളില്‍ ഏറ്റവും ഒടുവിലത്തെ സംഭവമാണ് ഇത്. വാഷിങ്ടണിലെ കെന്റില്‍ സ്വന്തം വീടിന് സമീപത്തു വെച്ചാണ് 39കാരനായ സിഖ് യുവാവിന് വെടിയേറ്റത്. യുവാവും അക്രമിയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും ഒടുവില്‍ ആക്രമി വെടിവെക്കുകയുമായിരുന്നുവെന്നുമാണ് പോലീസ് അറിയിക്കുന്നത്.ആറടി ഉയരമുള്ള വെളുത്ത വര്‍ഗ്ഗക്കാരനാണ് അക്രമിയെന്നാണ് പരിക്കേറ്റ യുവാവ് പോലീസിനോട് പറഞ്ഞ്. ഇയാള്‍ പകുതി മുഖം മറച്ചിരുന്നു. സംഭവത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് കെന്റ് പൊലീസ് വ്യക്തമാക്കി. അക്രമിക്കായുള്ള അന്വേഷണം തുടരുകയാണ്. അക്രമിയെ കണ്ടെത്താന്‍ എഫ്ബിഐയുടേയും മറ്റു അന്വേഷണ ഏജന്‍സികളുടേയും സഹായം പൊലീസ് തേടിയിട്ടുണ്ടെന്നും വിവരമുണ്ട്.
കൈക്ക് വെടിയേറ്റ യുവാവ് ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടതായി റെന്റണിലെ സിഖ് സമുദായ നേതാവ് ജസ്മിത് സിങ്ങ് പറഞ്ഞു. പൊതു ഇടങ്ങളിലും മറ്റും സിഖ് സമൂഹത്തിനെതിരെ അധിക്ഷേപ പരാമര്‍ശങ്ങള്‍ പെരുകുകയാണ്. മുമ്പൊന്നും കാണാത്ത വംശീയവിദ്വേഷമാണ് യുഎസ്സില്‍ ഇപ്പോഴുള്ളതെന്നും ജസ്മിത് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഇന്ത്യന്‍ വശംജനായ ബിസിനസ്സുകാരന്‍ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. സൗത്ത് കരോലിനയിലെ വസതിക്ക് മുന്നില്‍വെച്ചായിരുന്നു സംഭവം. ഒരാഴ്ച്ച മുമ്പ് ഇന്ത്യന്‍ എഞ്ചിനീയര്‍ ശ്രീനിവാസ് കുചിത്ബോല യുഎസ് ബാറില്‍ വെച്ച് കൊല്ലപ്പെട്ടിരുന്നു.
ലണ്ടന്‍: രണ്ടാഴ്ചയിലൊരിക്കല്‍ ഓരോ നവജാത ശിശുക്കള്‍ വീതംഇംഗ്ലണ്ടില്‍ മരിക്കുന്നതായി റിപ്പോര്‍ട്ട്. ഗ്രൂപ്പ് ബി സ്‌ട്രെപ്‌റ്റോകോക്കസ് അണുബാധ മൂലമാണ് ഈ മരണങ്ങളെന്നാണ് വിശദീകരണം. 2011നും 2015നുമിടയില്‍ ഈ അണുബാധയുണ്ടായ കുഞ്ഞുങ്ങളുടെ എണ്ണം 12 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ടെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ ബാക്ടീരിയ മൂലം യുകെയിലും അയര്‍ലന്‍ഡിലുമായി 518 കുട്ടികള്‍ രോഗബാധിതരായിട്ടുണ്ട്.
27 കുട്ടികള്‍ മരിക്കുകയും ഒട്ടേറെ കുട്ടികള്‍ക്ക് വൈകല്യങ്ങള്‍ ഉണ്ടാവുകയും ചെയ്തു. 2015ലെ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. സാധാരണ ഗതിയില്‍ ഈ ബാക്ടീരിയ കുഴപ്പക്കാരനല്ലെങ്കിലും അതിഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും സെപ്റ്റിസീമിയ, ന്യുമോണിയ,മെനിഞ്‌ജൈറ്റിസ് തുടങ്ങിയ രോഗങ്ങള്‍ക്കും ചിലപ്പോള്‍ കാരണമാകാറുണ്ട്. കുഞ്ഞിന്റെ ആദ്യ ആഴ്ചയിലാണ് ഈ രോഗങ്ങള്‍ ബാധിക്കാറുള്ളത്. കുഞ്ഞിന്റെ ജീവന് തന്നെ അപകടമുണ്ടാക്കുന്ന രോഗങ്ങളാണ് ഇവ.
നാലിലൊന്ന് ഗര്‍ഭിണികളില്‍ ഈ ബാക്ടീരിയയുടെ ബാധ കാണാറുണ്ട്. അമ്മയില്‍ നിന്നാണ് കുഞ്ഞുങ്ങളിലേക്ക് ഈ രോഗാണു പകരുന്നത്. അമ്മയ്ക്ക് ആവശ്യമായ പ്രതിരോധ കുത്തിവെയ്പ്പുകള്‍ എടുത്താല്‍ ഈ രോഗം വരുന്നത് തടയാം. ഇതേക്കുറിച്ച് ബിബിസി 2 റേഡിയോ തയ്യാറാക്കിയ പരിപാടി ഇന്ന് രാവിലെ 11 മണിക്ക് പ്രക്ഷേപണം ചെയ്യും.
ലണ്ടന്‍: കോര്‍പറേഷന്‍ നികുതി ഇല്ലാതാക്കാനുള്ള ടോറി പദ്ധതിക്കെതിരേ ജനരോഷം. 7.5 ബില്യന്‍ നികുതി വരുമാനം ഒറ്റയടിക്ക് ഇല്ലാതാക്കുന്ന പദ്ധതി നടപ്പിലാക്കരുതെന്നും ഇതിലൂടെ ലഭിക്കുന്ന പണം പ്രതിസന്ധിയിലായിരിക്കുന്ന എന്‍എച്ച്എസിന് നല്‍കണമെന്നുമാണ് ജനാഭിപ്രായമെന്ന് ബിഎംജി സര്‍വേ വ്യക്തമാക്കുന്നു. ജനസംഖ്യയുടെ നാലില്‍ മൂന്നുപേരും ഈ അഭിപ്രായമാണ് പ്രകടിപ്പിച്ചതെന്ന് സര്‍വേ പറയുന്നു. എല്ലാ രാഷ്ട്രീയ നിലപാടുകള്‍ പുലര്‍ത്തുന്നവരും ഇക്കാര്യത്തില്‍ ഒരേ സ്വരത്തിലാണ് അഭിപ്രായം വ്യക്തമാക്കിയത്.
സ്പ്രിംഗ് ബജറ്റിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേയാണ് ഈ പഠന ഫലം പുറത്തു വന്നത്. എന്‍എച്ച്എസിന് മുന്‍ഗണന നല്‍കണമെന്ന് വോട്ടര്‍മാരില്‍ ഭൂരിപക്ഷവും അഭിപ്രായപ്പെട്ടപ്പോള്‍ പകുതിയോളം പേര്‍ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ബ്രിട്ടീഷ് സമ്പദ്ഘടന പ്രതിസന്ധിയെ നേരിടുമെന്ന് പറഞ്ഞു. പൊതു ധനത്തിന്‍മേലുള്ള സമ്മര്‍ദ്ദം വര്‍ദ്ധിക്കാന്‍ ഇടയുണ്ട്. അതിനാല്‍ പൊതു സേവനമേഖലയില്‍ കൂടുതല്‍ പണം ഫിലിപ്പ് ഹാമണ്ട് വകയിരുത്താന്‍ സാധ്യതയില്ലെന്നും വിലയിരുത്തപ്പെടുന്നു.
2020ഓടെ കോര്‍പറേഷന്‍ നികുതി 17 ശതമാനമാക്കി ചുരുക്കുമെന്നാണ് അഭ്യൂഹം. എന്നാല്‍ ഈ ബജറ്റില്‍ ഇതുണ്ടാകുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. ഈ നികുതിയില്‍ നിന്ന് ലഭിക്കുന്ന വരുമാനം എന്‍എച്ച്എസിലേക്ക് വകയിരുത്തണമെന്ന് 77 ശതമാനവും അഭിപ്രായപ്പെടുന്നു.
ലണ്ടന്‍: ഡ്രൈവിംഗിനിടയിലും നിര്‍ത്തിയിട്ട കാറില്‍ എന്‍ജിന്‍ ഓണ്‍ ആയിരിക്കുമ്പോളും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് 2003 മുതല്‍ കുറ്റകരമായി പ്രഖ്യാപിച്ചിരുന്നു. ഈ മാസം മുതല്‍ ഈ കുറ്റങ്ങള്‍ക്ക് നല്‍കുന്ന ശിക്ഷയുടെ കാഠിന്യം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. കൂടുതല്‍ ഡ്രൈവര്‍മാര്‍ തങ്ങള്‍ അറിയാതെ പോലും ചെയ്യുന്ന ഈ കുറ്റത്തിന്റെ പേരില്‍ പിടിക്കപ്പെട്ടേക്കാം. ഡ്രൈവിംഗിനിടയില്‍ ഫോണ്‍ ഉപയോഗിച്ച് പിടിക്കപ്പെട്ടാല്‍ പുതിയ നിയമമനുസരിച്ച് 6 പെനാല്‍റ്റി പോയിന്റുകളും 200 പൗണ്ട് പിഴയുമാണ് ലഭിക്കുക. മുമ്പ് ഇത് 100 പൗണ്ടും 3 പെനാല്‍റ്റി പോയിന്റുകളുമായിരുന്നു.
പുതിയ നിയമമനുസരിച്ച് രണ്ടു വര്‍ഷത്തിനുള്ളില്‍ ലൈസന്‍സ് എടുത്തവര്‍ക്ക് ലൈസന്‍സ് റദ്ദാവുകയും ചെയ്യും. 6 പെനാല്‍റ്റി പോയിന്റുകളാണ് ഇത്തരക്കാര്‍ക്ക് വിനയാവുക. സിറ്റിമാപ്പര്‍, ഗൂഗിള്‍ മാപ്‌സ് തുടങ്ങിയവ ഫോണുകളില്‍ ഉപയോഗിച്ച് ഡ്രൈവ് ചെയ്യുന്നവര്‍ക്ക് ഈ നിയമം കൂടുതല്‍ കുഴപ്പങ്ങള്‍ സമ്മാനിക്കും. ഹാന്‍ഡ്‌സ് ഫ്രീ സെറ്റുകള്‍ ഉപയോഗിക്കുകയാണ് ഇതിന് ഒരു പോംവഴി. എന്നാല്‍ ഹാന്‍ഡ്‌സ് ഫ്രീ ഉപയോഗിച്ചാലും വാഹനം നിയന്ത്രണം വിട്ടുപോയാല്‍ അതും ശിക്ഷാര്‍ഹമാണ്. 100 പൗണ്ടും 3 പെനാല്‍റ്റി പോയിന്റുകളുമാണ് ശിക്ഷ. കോടതിയില്‍ എത്തിയാല്‍ ഇത് 1000 പൗണ്ട് വരെയായി ഉയരാം.
യാത്രയ്ക്കു മുമ്പായി പോകേണ്ട റൂട്ട് സെറ്റ് ചെയ്യുകയാണ് ഒരു മാര്‍ഗം. യാത്രക്കിടയില്‍ ചില പോപ്അപ്പ് സന്ദേശങ്ങള്‍ ഇവ നല്‍കുകയാണെങ്കില്‍ അവയ്ക്ക് ഒരു ടച്ചില്‍ മറുപടി ചെയ്യാവുന്നയില്‍ മാത്രം പ്രതികരിക്കുക. കൂടുതല്‍ വേഗത്തിലെത്താനുള്ള വഴി കണ്ടെത്തി, അക്‌സെപ്റ്റ്/ഡിക്ലൈന്‍ പോലെയുള്ള മെസേജുകളാണ് ഇവ. റൂട്ട് നിങ്ങള്‍ക്ക് മാറ്റി സെറ്റ് ചെയ്യണമെങ്കില്‍ എവിടെയെങ്കിലും സുരക്ഷിതമായിടത്ത് നിര്‍ത്തി എന്‍ജിന്‍ ഓഫ് ചെയ്ത ശേഷം മാത്രം ഫോണ്‍ കയ്യിലെടുക്കാം.
ഫോണ്‍ കാറില്‍ ഘടിപ്പിക്കാനുള്ള ഒരു ഹോള്‍ഡര്‍ കരുതുക. ഇവവിന്‍ഡ് സ്‌ക്രീനില്‍ സ്ഥാപിക്കുകയാണ് മിക്ക ഡ്രൈവര്‍മാരും ചെയ്യുന്നത്. ഹൈവേയിലെ യാത്രകളില്‍ ഇത് നിയമലംഘനമാകും. കാരണം ഇത്തരം റോഡുകളില്‍ വിന്‍ഡ് സ്‌ക്രീനില്‍ തടസങ്ങളൊന്നും പാടില്ലെന്നാണ് നിയമം. എയര്‍വെന്റുകളില്‍ ഘടിപ്പിക്കാവുന്ന ഹോള്‍ഡറുകളാണ് ഏറ്റവും നല്ലത്.
കൂടുതല്‍ സമയം യാത്ര ചെയ്യേണ്ടി വരികയാണെങ്കില്‍ ഫോണ്‍ ഗ്ലൗ കംപാര്‍ട്ട്‌മെന്റില്‍ വെച്ച് പൂട്ടുകയായിരിക്കും ഉത്തമമെന്നാണ് ഓട്ടോമൊബൈല്‍ അസോസിയേഷന്‍ പറയുന്നത്. നാവിഗേഷന്‍ ആവശ്യമാണെങ്കില്‍ പഴയ സാറ്റ് നാവ് ഉപയോഗിക്കാം. ഫോണ്‍ വോയ്‌സ് മെയില്‍ മോഡിലേക്ക് മാറ്റുന്നതാണ് ഉചിതം. ഹാന്‍ഡ്‌സ് ഫ്രീ ഉപയോഗിക്കുകയാണെങ്കില്‍ സംസാരം വളരെ ചുരുക്കുക. പിന്നീട് സുരക്ഷിതമായ സ്ഥലത്ത് വെച്ച് തിരിച്ചു വിളിക്കാനും എഎ മാനദണ്ഡങ്ങള്‍ പറയുന്നു.
സ്വന്തം ലേഖകന്‍
കൊച്ചി : സോഷ്യല്‍ മീഡിയയില്‍ ആകമാനം സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. ഇതിനിടയില്‍ സാഹിത്യകാരിയും മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്ററുമായ തനൂജ ഭട്ടതിരിയുടെ ഫേസ്ബുക്ക് പോസ്റ്റും ശ്രദ്ധേയമാകുകയാണ്. മകളും അമ്മയും തമ്മിലുള്ള സംഭാഷണമാണ് തനൂജ തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്. പെണ്‍കുട്ടികള്‍ വഞ്ചിക്കപ്പെട്ട് അവരുടെ നഗ്ന വിഡിയോയും ചിത്രങ്ങളും പുറത്താകുമെന്ന് ഭയന്ന് ആത്മഹത്യ ചെയ്യുന്നതിനെ ധീരയായി ചോദ്യം ചെയ്യുകയാണ് മകള്‍. എല്ലാവര്‍ക്കും ഒരേ ലൈംഗികാവയവങ്ങളോടു കൂടിയ ശരീരമല്ലേ ഉള്ളത്. അവന്റെ ഒക്കെ വീട്ടിലെ പെണ്ണുങ്ങള്‍ക്കും ഇതൊക്കെയല്ലേ ഉള്ളത്?. പിന്നെ ഈ നഗ്നഫോട്ടോ എന്നു പറയുമ്പോള്‍ എന്തിനാ ഇത്ര പേടിക്കുന്നത്?. സംഭാഷണത്തില്‍ മകള്‍ അമ്മയോട് ചോദിക്കുന്നു.
തനൂജ ഭട്ടതിരിയുടെ എഫ്ബി പോസ്റ്റിന്റെ പൂര്‍ണരൂപം:
അമ്മേ . എല്ലാ സ്ത്രീകള്‍ക്കും രണ്ട് ബൂബ്സും ഒരു ലൈംഗീകാവയവുമല്ലേയുള്ളു?. മകളുടെ ഉറക്കെയുള്ള ചോദ്യം കേട്ട് അമ്മ അമ്പരന്നു. അത്രേയുള്ളു . അവര്‍ പതിയെ പറഞ്ഞു ‘ പിന്നെ ഈ നഗ്നഫോട്ടോ എന്നു പറയുമ്പോള്‍ സ്ത്രീകള്‍ എന്തിനാ ഇത്ര പേടിക്കുന്നത്! അവന്റെ ഒക്കെ വീട്ടിലെ പെണ്ണുങ്ങള്‍ക്കും ഇതൊക്കെയല്ലേ ഉള്ളത്? ‘അതേ ‘ അമ്മപറഞ്ഞു. വണ്ണം കൂടിയും കുറഞ്ഞുമൊക്കെയിരിക്കും ശരീരമായാല്‍ അത്ര തന്നെ അല്ലേ അമ്മേ? ” അതേ മോളെ .. ” ” ഇതത്ര ലൈറ്റായ വിഷയമല്ല പക്ഷേ പെണ്ണുങ്ങടെ ന്യൂഡ് ഫോട്ടോ എടുത്ത് ബ്ലാക് മെയില്‍ ചെയ്യാന്‍ വരുന്നവരെ പോയി പണി നോക്കടാ പട്ടികളെ എന്നുപറയണ്ടെ അമ്മേ? “പറയണം മോളേ .. ” പിന്നെന്തിനാ അമ്മേ? ഈ ലോകത്തെല്ലാവര്‍ക്കുമുള്ള ഒരേ ശരീരത്തിനു വേണ്ടി പെണ്ണങ്ങള്‍ മാത്രം ചാവാന്‍ നിക്കുന്നത്? അമ്മ തലയുയര്‍ത്തിയില്ല ഉത്തരം പറഞ്ഞുമില്ല ‘മകള്‍ പുറത്തേക്ക് പോകും മുമ്പ് ഒന്നുകൂടി പറഞ്ഞു. ” അവരോടൊക്കെ പോയി തൂങ്ങിച്ചാവാന്‍ പറയമ്മേ .” അമ്മ പതിയെ തലയുയര്‍ത്തി ‘
വാഷിങ്ടണ്‍: എച്ച് 1 ബി പ്രീമിയം വിസ അനുവദിക്കുന്നത് അമേരിക്ക നിര്‍ത്തിവെച്ചു.ഒരുമാസത്തിലധികമെടുക്കുന്ന നടപടിക്രമങ്ങള്‍ 15 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നതാണ് പ്രീമിയം പ്രോസസിങ്. 1125 ഡോളറാണ് ഇതിനായി ഈടാക്കിയിരുന്നത്. വീസ നടപടി ക്രമങ്ങളിലെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാണ് ഈ നടപടിയെന്ന് അധികൃതര്‍ വ്യക്തമാക്കി. ഏപ്രില്‍ മൂന്നുമുതല്‍ ആറ് മാസത്തേക്കാണ് വിസ നല്‍കുന്നത് നിര്‍ത്തിവെക്കുന്നത്. ഇന്ത്യ ഉയര്‍ത്തിയ എതിര്‍പ്പ് അവഗണിച്ചാണ് തീരുമാനം.
ഫാസ്റ്റ് ട്രാക്ക് രീതിയിലെത്തുന്ന അപേക്ഷകളാണ് പരിഗണിക്കാതിരിക്കുക. യു.എസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് എമിഗ്രേഷന്‍ സര്‍വീസസിന്റേതാണ് ഉത്തരവ്. ഫോറം 1907 പ്രകാരം എച്ച് 1 ബി വിസയ്ക്കുള്ള അപേക്ഷ ഏപ്രില്‍ മൂന്നുമുതല്‍ നിരസിക്കും. ഫോറം 1129 പ്രകാരമുള്ള അപേക്ഷയും സ്വീകരിക്കില്ല. അതേസമയം എച്ച് 1 ബി വിസ നല്‍കുന്നത് പൂര്‍ണമായും നിര്‍ത്തിയിട്ടില്ല.
ഇന്ത്യയിലെ ഐടി സ്ഥാപനങ്ങള്‍ അമേരിക്കയിലേക്ക് ജീവനക്കാരെ അയക്കാന്‍ ആശ്രയിക്കുന്നത് എച്ച് 1 ബി വിസയെയാണ്. പ്രതിവര്‍ഷം 60,000 ത്തിലധികം എച്ച്.1 ബി വിസയാണ് അമേരിക്ക പതിച്ചുനല്‍കുന്നത്. ഇതില്‍ നല്ലൊരു പങ്കും ഇന്ത്യയില്‍ നിന്നുള്ളവര്‍ക്കാണ് ഗുണം ചെയ്തിരുന്നത്. 2014 ലില്‍ കുടിയേറ്റ വകുപ്പ് പുറത്തിറക്കിയ കണക്ക് പ്രകാരം 65 ശതമാനം എച്ച് 1 ബി വിസയും ഇന്ത്യയിലെ പ്രഫഷണലുകള്‍ക്കാണ് ലഭിച്ചത്. കഴിഞ്ഞവര്‍ഷത്തെ കണക്കില്‍ ഇതിലും വര്‍ധനയുണ്ട്.
തിരുവനന്തപുരം: കൊട്ടിയൂരില്‍ വൈദികന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ സാത്താന്റെ പ്രലോഭനങ്ങളെ അതിജീവിക്കാന്‍ മുന്നു വഴികള്‍ എന്ന തലക്കെട്ടില്‍ ജോയ് മാത്യു എഴുതിയ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി വൈദികന്‍ രംഗത്ത്. ടോണി ചീരാംകുഴിയില്‍ എന്ന വൈദികനാണ് ജോയ് മാത്യുവിനെ രൂക്ഷമായി വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്. വൈദികന്മാരെ വന്ധ്യംകരിക്കണം എന്നാണ് ജോയ് മാത്യു ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രധാനമായും ആവശ്യപ്പെട്ടിരുന്നത്. ഇതിന് മറുപടിയുമയാണ് ടോണി ചീരംകുഴിയില്‍ ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുന്നത്. അഡ്വ. ജിജില്‍ എഴുതിയ പോസ്റ്റ് റീ പോസ്റ്റ് ചെ്യ്യുകയാണ് ഫാ. ടോണി ചെയ്തതെങ്കിലും സോഷ്യല്‍ മീഡിയയില്‍ വന്‍ പിന്തുണയാണ് പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. മിസ്റ്റര്‍ ജോയ് മാത്യു വൈദികരെ മുഴുവന്‍ വന്ധ്യംകരിക്കണം എന്ന് അങ്ങ് അഭിപ്രായപ്പെട്ടതായി കേട്ടു, മാനന്തവാടി രൂപതയിലെ ഒരു വൈദികനുമായി ബന്ധപ്പെട്ടുണ്ടായ വാര്‍ത്തകള്‍ വൈദിക സമൂഹത്തിനും, വിശ്വാസികള്‍ക്കും വേദനയുണ്ടാക്കുന്നതാണെന്നും പറഞ്ഞാണ് അദ്ദേഹത്തിന്റെ പോസ്റ്റ് ആരംഭിക്കുന്നത്. മാനന്തവാടി രൂപതയിലെ വേദനിക്കുന്ന എല്ലാ വൈദികരോടും ഐക്യവും പിന്തുണയും അറിയിക്കുന്നതായും പോസ്റ്റിലുണ്ട്.
ഫാദർ ടോണി ചീരംകുഴിയില്‍ എഴുതിയ ഫേസ്ബുക് പോസ്റ്റ്
മി.ജോയ് മാത്യു… വൈദികരെ മുഴുവൻ വന്ധ്യംകരിക്കണം എന്നു അങ്ങു അഭിപ്രായപ്പെട്ടതായി കേട്ടു…ഞങ്ങളുടെ മാനന്തവാടി രൂപതയിലെ ഒരു വൈദികനുമായി ബന്ധപ്പെട്ടുണ്ടായ വാർത്തകൾ വേദനയുളവാക്കുന്നതും വിശ്വാസഗണത്തിനു അവമതിപ്പും ഉണ്ടാക്കി എന്നുള്ളതും സത്യം.. അതിൽക്കൂടുതൽ വേദനയുണ്ടു വൈദിക ഗണത്തിനു..
മാനന്തവാടി രൂപതയിലെ അടക്കം വേദനിക്കുന്ന എല്ലാ വൈദികരോടുമുള്ള ഹൃദയ ഐക്യവും പിന്തുണയും അറിയിക്കുന്നു.
. എണ്ണിപ്പറഞ്ഞാൽ ഒരു 20 പേരുകൾ..
അത്രയേ ഉള്ളു ഇതുവരെ പീഡന കേസുകളിൽ പ്രതികളായ വൈദികരുടെ ഏണ്ണം.. കേരളത്തിൽ.. അത്രയും എണ്ണം ഗുരുതരം അല്ല എന്നല്ല പറഞ്ഞു വരുന്നതു..
എന്നിരുന്നാലും ആയിരക്കണക്കിനു വൈദികരുടെ സേവനവും ശുശ്രൂഷയും ഏറ്റുവാങ്ങുന്ന വിശ്വാസഗണത്തിനു ഒരു വൈദികൻ ചെയ്ത തെമ്മാടിതരത്തിന്റെ പേരിൽ എല്ലാവരെയും അടച്ചാക്ഷേപിക്കുന്ന നിലപാടുകളെ കയ്യടിക്കാൻ കഴിയില്ല..
നിങ്ങൾ എന്താണു കരുതിയതു മി.ജോയി മാത്യു ഇത്തരം പ്രശ്നങ്ങളിൽ അമർഷവും പ്രതികരണവും ഇല്ലാത്തവരാണു മറ്റു വൈദികരും വിശ്വാസഗണവും എന്നൊ..
അറിയിക്കണ്ട ഇടങ്ങളിൽ അറിയിക്കാനുള്ള ആർജ്ജവം ഞങ്ങൾക്കുണ്ടു.. അതറിയിച്ചിട്ടുമുണ്ടു..
തീരുമാനങ്ങൾ അധികാരികളുടെ വിവേചനം ആണു.. വന്ധ്യംകരിക്കലാണു പ്രധിവിധി എങ്കിൽ മി.ജോയി മാത്യു അതു ആദ്യം തുടങ്ങേണ്ടതു നിങ്ങളുടെ സിനിമാ പ്രവർത്തകർക്കിടയിലാണു.. സമകാലിക സംഭവങ്ങൾ അങ്ങേയ്ക്കും അറിവുണ്ടല്ലൊ..
ഒന്നു കെട്ടി രണ്ടു കെട്ടി പൂതി മാറാത്ത ധാരാളം ഉണ്ടല്ലൊ അവിടെയും.. വന്ധ്യംകരണം അവിടെ തുടങ്ങണം മി..
വൈദികരെ വന്ധ്യംകരിച്ചാൽ പ്രശ്നം തീരും.. നിങ്ങളുടെ കൂട്ടത്തിലുള്ള പലതിനെയും വന്ധ്യംകരിച്ചാലും തീരില്ലല്ലൊ ആർത്തി..അത്രയ്ക്കു പ്രമുഖർ അല്ലെ…
മി.ജോയ് മാത്യു അങ്ങു ആ പ്രമുഖനെക്കുറിച്ചു പോസ്റ്റി കണ്ടില്ല.. മഞ്ജു വാര്യരൊക്കെ ഭീതിയോടെ വിളിച്ചു പറയാൻ തയ്യാറായിട്ടു എന്തെ അങ്ങടക്കമുള്ള വൃന്ദം താടിയും ചോറിഞ്ഞു ഇരിക്കുന്നു.. നാക്കും വന്ധ്യംകരിക്കപ്പെട്ടൊ..
വികാരി എന്ന വാക്കിൽ ഉള്ള വികാരം ലൈംഗീകത മാത്രമല്ല സുഹ്രുത്തെ.. ആഫ്രിക്കയുടെ ഒക്കെ എറ്റവും ഭീതിതമായ നരഭോജികൾക്കിടയിലും വൈദികരും സന്യസ്ഥരും ഉണ്ടു.. സിനിമയിൽ കീറിപറഞ്ഞതും ഭിക്ഷയുമൊക്കെ കാട്ടിയിട്ടുണ്ടാവും നിങ്ങൾ.. പട്ടിണിയുള്ള മനുഷ്യർക്കിടയിൽ മലേറിയയും കുഷ്ഠവും ഒക്കെ നേരിട്ടും ഇന്നുമുണ്ടു മനുഷ്യനെന്ന വികാരവും പേറി വൈദികരും കന്യാസ്ത്രീകളും..
അവർക്കു പേണ്ണിനെക്കുറിച്ചി പോയിട്ടു അവരെക്കുറിച്ചു ചിന്തിക്കാൻ പോലും നേരമില്ല.. മയക്കു മരുന്നിന്റെയും പെൺ വിഷയ്ങ്ങളുടെയും കേന്ദ്രമാണു മലയാള സിനിമയെന്നു വിളിച്ചു പറഞ്ഞതു കത്തോലിക്കാ മെത്രാനല്ല നടൻ ശ്രീനിവാസനാ…
അപ്പോൾ ഈ കറുത്ത പൊട്ടുകളും തെമ്മാടികളും എല്ലായിടത്തുമുണ്ടു… എന്തായാലും മി.ജോയി മാത്യു മാനന്തവാടി രൂപതയിലെ വൈദികന്റെ പേരു പ്രമുഖൻ എന്നല്ല കെട്ടൊ.. ആളെ കസ്റ്റഡിയിലെടുത്തു… റിമാന്റും ചെയ്തു.. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം നടത്തിയ സൂത്രധാരനായ പ്രമുഖൻ എവിടെ.?.. ജോയി മാത്യു സാർ.?
ഈ പോസ്റ്റു ഒരു ന്യായീകരണ പോസ്റ്റ് അല്ല.. ഒരു തെറ്റുകാരന്റെയും കൂടെ നിൽക്കാൻ കഴിയില്ല.. പക്ഷെ അതിൽ മനം നൊന്തു വേദനിക്കുന്ന എല്ലാവരും പ്രതികളാണെന്നു വരുത്തി തീർക്കരുതു… അങ്ങനെയെങ്കിൽ ഒരു വർഷം പതിനായിരത്തിനു മുകളിൽ പീഡനങ്ങൾ നടക്കുന്ന ഇന്ത്യയിൽ എല്ലാ ആണുങ്ങളെയും പെണ്ണു കെട്ടി രണ്ടു കുട്ടി ആയി കഴിഞ്ഞാൽ.ഉടനെ വന്ധ്യംകരിക്കേണ്ടി വരുമല്ലൊ മി.ജോയി സാർ.
വൈദികനാകുമ്പോൾ ലൈംഗീകത ആവശ്യം ഇല്ലെങ്കിൽ അതേപോലെ പെണ്ണു കെട്ടി കുട്ടികളായി ഭാര്യയുടെ പ്രസവവും നിർത്തിക്കഴിഞ്ഞാൽ ആണുങ്ങളെയും നമുക്കു വന്ധ്യംകരിച്ചാലൊ?..
ഇല്ലേൽ അവർ പുറത്തു പോവൂലെ..