ലണ്ടന്‍: അനാവശ്യ കോളുകള്‍ ഒഴിവാക്കാന്‍ നൂതന സേവനം ഇക്കൊല്ലം തന്നെ ആവിഷ്‌ക്കരിക്കുമെന്ന് ബിടി. തങ്ങളുടെ ഉപയോക്താക്കളുടെ ഫോണിലേക്ക് ഇത്തരം കോളുകള്‍ എത്തും മുമ്പ് തന്നെ നെറ്റ് വര്‍ക്കിലേക്ക് ഇത് ഡൈവേര്‍ട്ട് ചെയ്യുമെന്നാണ് കമ്പനി വ്യക്തമാക്കിയിട്ടുളളത്. ആഴ്ചയില്‍ 25 ദശലക്ഷത്തിലേറെ അനാവശ്യ കോളുകള്‍ ഇത്തരത്തില്‍ കൈകാര്യം ചെയ്യേണ്ടി വരുമെന്നും കമ്പനി വിലയിരുത്തുന്നു. നിലവില്‍ അനാവശ്യ കോളുകള്‍ ഒഴിവാക്കാനാകുന്ന പ്രത്യേകതരം ഫോണുകള്‍ ബിടി വിപണിയിലെത്തിച്ചിട്ടുണ്ട്. ഇത്തരം കോളുകള്‍ പണം നല്‍കി ഒഴിവാക്കാനാകുന്ന സംവിധാനവും ബിടി ആവിഷ്‌ക്കരിച്ചിട്ടുണ്ട്.
പുതിയ സംവിധാനത്തിലൂടെ വര്‍ഷം തോറും അഞ്ഞൂറ് കോടി അനാവശ്യ കോളുകള്‍ ഒഴിവാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇത് ആട്ടോമാറ്റിക്കായി തന്നെ ജങ്ക് വോയിസ് മെയില്‍ ബോക്‌സിലേക്ക് പോകും. ഉപഭോക്താക്കള്‍ക്ക് തങ്ങള്‍ക്ക് ആവശ്യമില്ലാത്ത കോളുകള്‍ വരുന്ന നമ്പരുകളും ആഡ് ചെയ്യാവുന്നതാണ്. ബിടിയുടെ നടപടി അനാവശ്യ കോളുകളെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുമെന്നാണ് കരുതുന്നത്.
ടോക്ക് ടോക്കില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ബിടിയും ഈ സാങ്കേതികത ആവിഷ്‌ക്കരിക്കുന്നത്. ടോക്ക് ടോക്ക് നേരത്തെ തന്നെ അനാവശ്യ കോളുകളെ പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. ഇതിനായി ഉപഭോക്താക്കളില്‍ നിന്ന് യാതൊരു ചാര്‍ജും ഈടാക്കുന്നുമില്ല. ലക്ഷക്കണക്കിന് പേരെയാണി ഇത്തരത്തില്‍ ബ്ലോക്ക് ചെയ്തത്. എന്നാല്‍ പുതിയ സംവിധാനം എത്രമാത്രം പ്രായോഗികമാണെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
ന്യൂഡല്‍ഹി: സിയാച്ചിനില്‍ മഞ്ഞുമലയിടിഞ്ഞുണ്ടായ അപകടത്തില്‍കാണാതായി ആറു ദിവസത്തിനുശേഷം കണ്ടെത്തിയ ഹനുമന്തപ്പ മരണത്തിന് കീഴടങ്ങി. ഡല്‍ഹിയിലെ സൈനികാശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു ലാന്‍സ് നായിക് ഹനുമന്തപ്പ. കോമയിലായിരുന്ന ഹനുമന്തപ്പയ്ക്ക് ന്യൂമോണിയ ബാധിച്ചതായി നേരത്തെ ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. ഉച്ചക്ക് 12 മണിയോടെയാണ് മരിച്ചത്.
അപകടം നടന്ന് ആറു ദിവസങ്ങള്‍ക്കു ശേഷമാണ് 25 അടി മഞ്ഞുപാളികള്‍ക്കടിയില്‍ നിന്നും ഹനുമന്തപ്പയെ പുറത്തെടുത്തത്. മൈനസ് നാല്‍പ്പത് ഡിഗ്രി തണുപ്പിലും ആറു ദിവസം ജീവന്‍ നിലനിന്നത് അത്ശയകരമെന്നായിരുന്നു വിലയിരുത്തല്‍. രക്തസമ്മര്‍ദം തീരെ കുറഞ്ഞതും കരളും, വൃക്കകളും പ്രവര്‍ത്തന രഹിതമായതും ആരോഗ്യനിലയെ വഷളാക്കിയിരുന്നു. ഭക്ഷണമോ വെള്ളമോ ഇല്ലാതെ ആറുദിവസം മഞ്ഞിനകത്ത് കഴിഞ്ഞ ഹനുമന്തപ്പയുടെ ശരീരത്തിന് കടുത്ത നിര്‍ജലീകരണമാണ് സംഭവിച്ചത്.
കര്‍ണ്ണാടക സ്വദേശിയായ ഹനുമന്തപ്പയെ മഞ്ഞുപാളികള്‍ക്കുള്ളില്‍ ഒരു വായു അറയിലാണ് കണ്ടെത്തിയത്. രക്ഷപ്പെടുത്തി നാലു ദിവസം പിന്നിടുമ്പോളാണ് മരണത്തിന് ഈ സൈനികന്‍ കീഴടങ്ങിയത്. സിയാച്ചിനില്‍ മഞ്ഞുമലയിടിഞ്ഞു വീണ് പത്ത് സൈനികരെയാണ് കാണാതായത്. കൊല്ലം മണ്‍റോതുരുത്ത് സ്വദേശി സുധീഷ് എന്ന സൈനികനും ഇവരിലുണ്ടായിരുന്നു. അപകടത്തിനു ശേഷം നടത്തിയ തിരച്ചിലിലാണ് ഹനുമന്തപ്പയെ ജീവനോടെ കണ്ടെടുത്തത്. മറ്റുള്ളവര്‍ മരിച്ചതായി സൈനിക കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചിരുന്നു.
ലണ്ടന്‍: വിടെക് കളിപ്പാട്ടങ്ങള്‍ ഉപേക്ഷിക്കാന്‍ സൈബര്‍ സുരക്ഷാ അധികൃതര്‍ രക്ഷിതാക്കളോട് നിര്‍ദേശിച്ചു. ഇവയുടെ മേല്‍ അതീവജാഗ്രത പുലര്‍ത്താനും നിര്‍ദേശമുണ്ട്. ഈ ഇലക്ട്രോണിക് കളിപ്പാട്ടങ്ങളിലൂടെ ഹാക്കിംഗ് ആക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. വിടെക്കിന്റെ പുതിയ ഉപാധികളാണ് ഇത്തരം നിയമലംഘനങ്ങള്‍ നടത്താന്‍ ഇടയുണ്ടെന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാന്‍ വിദഗ്ദ്ധരെ പ്രേരിപ്പിച്ചത്. ഇത്തരത്തിലുളള സൈബര്‍ ആക്രമണങ്ങള്‍ക്ക് രക്ഷിതാക്കളാകും പൂര്‍ണമായും ഉത്തരവാദികളെന്നും വിദഗ്ദ്ധര്‍ പറയുന്നു.
അറുപത്തിമൂന്ന് ലക്ഷം കുട്ടികളുടെ അക്കൗണ്ടുകള്‍ കഴിഞ്ഞ കൊല്ലം ഇത്തരത്തില്‍ സൈബര്‍ ആക്രമണത്തിനിരയായി. ഇവരുടെ ചാറ്റ് ലോഗുകളും ഫോട്ടോകളും മറ്റും അതിക്രമിച്ച് കടക്കുന്നവര്‍ക്ക് വളരെയെളുപ്പും മോഷ്ടിക്കാനാകുന്നു. എന്നാല്‍ തങ്ങളുടെ ഡേറ്റാബേസുകള്‍ ഹാക്കിംഗില്‍ നിന്ന് സുരക്ഷിതമാണെന്നും കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ആവിഷ്‌ക്കരിച്ചതായും വിടെക് അധികൃതര്‍ പറഞ്ഞു. തങ്ങളുടെ വെബ്‌സൈറ്റും സേവനങ്ങളും സംരക്ഷിച്ചുകൊണ്ട് ഉപയോക്താക്കളുടെ വിവരങ്ങള്‍ സംരക്ഷിക്കാനാണ് ശ്രമമെന്നും കമ്പനി പറയുന്നു. മറ്റെല്ലാ ഓണ്‍ലൈന്‍ സൈറ്റുകളെയും പോലെ തങ്ങള്‍ ടേംസ് ആന്‍ഡ് കണ്ടീഷന്‍ ബാധകമാണെന്ന കാര്യം പറഞ്ഞിട്ടുണ്ട്. ഹാക്കര്‍മാര്‍ പോലെയുളള മൂന്നാംകക്ഷികള്‍ കടന്നു കയറുന്നതില്‍ കമ്പനിക്ക് പരിമിതമായ ബാധ്യതമാത്രമേ ഉണ്ടാകൂ എന്നും കമ്പനി കൂട്ടിച്ചേര്‍ക്കുന്നു.
സൈബര്‍ ആക്രമണങ്ങളെ മഹത്വവത്ക്കരിക്കുന്ന നയമാണ് കമ്പനി സ്വീകരിച്ചിട്ടുളളതെന്ന് ബ്ലോക് ബൈ ദി ആസ്‌ട്രേലിയന്‍ സ്‌പെഷ്യലിസ്റ്റിന്റെ ടോറി ഹണ്ട് പറഞ്ഞു. രക്ഷിതാക്കള്‍ക്ക് ഇതിന്റെ ഡിവൈസുകളിലേക്ക് ആപ്പുകള്‍ കൂട്ടിച്ചേര്‍ക്കാനും ഫോട്ടോയും മറ്റ് സേവ് ചെയ്ത ഫയലുകളും പകര്‍ത്താനാകുമെന്നും ഡിസംബര്‍ 24ന് കമ്പനി പുറത്ത് വിട്ട പുതിയ ടേംസ് ആന്‍ഡ് കണ്ടീഷനില്‍ പറയുന്നു. ഈ സൈറ്റ് ഉപയോഗിക്കുന്നതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും നിങ്ങള്‍ക്ക് മാത്രമായിരിക്കുമെന്നും കമ്പനി ഊന്നിപ്പറയുന്നു. നിങ്ങള്‍ ഒരു വിവരം അയക്കുകയും സ്വീകരിക്കുകയോ ചെയ്യുമ്പോള്‍ അത് പൂര്‍ണമായും സുരക്ഷിതമാണെന്ന് കരുതാനാകില്ല. പിന്നീട് ഇത് മറ്റൊരാളുടെ പക്കല്‍ എത്തിച്ചേരാന്‍ സാധ്യതയുണ്ട്. അത് കൊണ്ട് തന്നെ നിങ്ങളുടെ സ്വന്തം ഉത്തരവാദിത്തത്തില്‍ തന്നെ തങ്ങളുടെ സൈറ്റോ സോഫ്റ്റ് വെയറോ നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാമെന്നും കമ്പനി വ്യക്തമാക്കുന്നു.
ആളുകള്‍ പലപ്പോഴും ഈ ടേംസ് ആന്‍ഡ് കണ്ടീഷന്‍ ശ്രദ്ധിക്കാറുപോലുമില്ലെന്നും മറ്റൊരു സുരക്ഷാ ഗവേഷകനായ സ്‌കോട്ട് ഹെം പറഞ്ഞു. ആരുടെയും സ്വകാര്യ വിവരങ്ങള്‍ സൂക്ഷിക്കാന്‍ തങ്ങള്‍ക്ക് ബാധ്യതയില്ലെന്ന് കമ്പനി വ്യക്തമാക്കുകയാണ് ഇതിലൂടെയെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് തികച്ചും അരോചകവും അവിശ്വസനീയവും ആയ നിലപാടാണെന്നും സുരക്ഷാ വിദഗ്ദ്ധര്‍ പ്രതികരിച്ചു. തങ്ങള്‍ നേരിടുന്ന സുരക്ഷാ പ്രശ്‌നങ്ങള്‍ക്കുളള പരിഹാരം തങ്ങളുടെ ടേംസ് ആന്‍ഡ് കണ്ടീഷന്‍സ് ആണെന്ന പ്രഖ്യാപനം വിചിത്രമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അത് കൊണ്ട് തന്നെ അവയെ ബഹിഷ്‌ക്കരിച്ച് നിങ്ങളുടെ പണം വേറെവിടെയെങ്കിലും ഉപയോഗിക്കാനും ഇവര്‍ നിര്‍ദേശിക്കുന്നു.
ചില ഉപയോക്താക്കള്‍ ഇതിനോടകം തന്നെ വിടെക്കിനെ സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്. അവര്‍ക്ക് തങ്ങളുടെ പരാതികളില്‍ യാതൊരു ജാഗ്രതയുമില്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അത് കൊണ്ട് തന്നെ അവരുടെ സുരക്ഷാ നടപടികള്‍ സംശയിക്കേണ്ടതായണെന്നും ഉപയോക്താക്കള്‍ അഭിപ്രായപ്പെടുന്നു. ഉപയോക്താക്കളുടെ സുരക്ഷിതത്വത്തില്‍ നിരുത്തരവാദപരമായ നിലപാട് സ്വീകരിക്കുന്ന ഒരു കമ്പനിയെ എങ്ങനെ വിശ്വസിക്കുമെന്നാണ് ഇവരുടെ ചോദ്യം. ഇലക്ട്രോണിക് കളിപ്പാട്ട നിര്‍മാണക്കമ്പനികളെല്ലാം ഇത്തരം വെല്ലുവിളികള്‍ നേരിടുന്നുവെന്നും അതുകൊണ്ട് തന്നെ ഇവയെ എല്ലാം നിരീക്ഷിക്കേണ്ടതുണ്ടെന്ന ആവശ്യവും ഉയരുന്നു.
മുംബൈ: ഗുജറാത്ത് പോലീസ് വെടിവെച്ചു കൊന്ന ഇസ്രത് ജഹാന്‍ ലഷ്‌കറെ തോയ്ബയുടെ ചാവേറായിരുന്നെന്ന് ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി. മുംബൈ ടാഡ കോടതിയില്‍ നല്‍കിയ മൊഴിയിലാണ് ഹെഡ്‌ലി ഇക്കാര്യം വ്യക്തമാക്കിയത്. സാഖിയൂര്‍ റഹ്മാന്‍ ലഖ്‌വിയാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും ഹെഡ്‌ലി പറഞ്ഞു. ലഷ്‌കറിന് വനിതാ ചാവേര്‍ സംഘമുണ്ട്. ഇസ്രത് ഇതില്‍ അംഗമായിരുന്നു. ലഷ്‌കര്‍ നേതാവായിരുന്ന മുസമില്‍ എന്നയാളാണ് കോളേജ് വിദ്യാര്‍ത്ഥിനിയായിരുന്ന ഇസ്രത്തിനെ ചാവേര്‍ സംഘത്തിലേക്ക് തിരഞ്ഞെടുത്തതെന്നും ഹെഡ്‌ലി മൊഴി നല്‍കി
ഇക്കാര്യങ്ങള്‍ അമേരിക്കയില്‍ വെച്ചു നടത്തിയ ചോദ്യം ചെയ്യലില്‍ എന്‍ഐഎയോടും ഹെഡ്‌ലി വെളിപ്പെടുത്തിയിരുന്നു. അമേരിക്കയില്‍ പിടിയിലായ ഹെഡ്‌ലി 35 വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുകയാണ് ഇപ്പോള്‍. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ്
ടാഡ കോടതി ഹെഡ്‌ലിയുടെ മൊഴി എടുക്കുന്നത്. ഗുജറാത്തില്‍ നടന്ന വ്യാജ ഏറ്റുമുട്ടലിലാണ് ഇസ്രത് ജഹാന്‍, മലയാളിയായ ജാവേദ് ഷെയ്ഖ് എന്ന പ്രാണേഷ് കുമാര്‍ കശ്മീര്‍ സ്വദേശി അംജദ് അലി, പാകിസ്ഥാന്‍കാരനായ ജയ്‌സന്‍ ജോഹര്‍ എന്നിവര്‍ കൊല്ലപ്പെട്ടത്.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോഡിയെ വധിക്കാനെത്തിയ സംഘത്തെ ഏറ്റുമുട്ടലില്‍ വധിച്ചുവെന്നായിരുന്നു ഗുജറാത്ത് പോലീസ് അവകാശപ്പെട്ടിരുന്നത്. അഹമ്മദാബാദ് വിമാനത്താവളത്തിന സമീപമാണ് ഇവരെ വധിച്ചത്. 2004 ജൂണ്‍ 15ന് പുലര്‍ച്ചെ നാലുമണിക്കാണ് ഏറ്റുമുട്ടല്‍ നടന്നതെന്നായിരുന്നു പോലീസിന്റെ വിശദീകരണം. എന്നാല്‍ സംഭവത്തിന് ഒരു ദിവസം മുമ്പു തന്നെ ഇവര്‍ കൊല്ലപ്പെട്ടിരുന്നതായി പ്രത്യേകാന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പിന്നീട് ഈ കേസ് സിബിഐ ഏറ്റെടുത്തിരുന്നു.
ലണ്ടന്‍: പുതുക്കിയ കരാര്‍ വ്യവസ്ഥകള്‍ക്കെതിരേ ജൂനിയര്‍ ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ച ഇരുപത്തിനാലു മണിക്കൂര്‍ സമരം ആരംഭിച്ചു. രണ്ടാം ഘട്ട സമരമാണ് നടക്കുന്നത്. സമരത്തെ തുടര്‍ന്ന് അടിയന്തരമല്ലാത്ത 2884 ശസ്ത്രക്രിയകള്‍ റദ്ദാക്കി. നിരവധി കണ്‍സള്‍ട്ടേഷനുകളും റദ്ദാക്കിയിട്ടുണ്ട്. 45,000 ജൂനിയര്‍ ഡോക്ടര്‍മാരാണ് സമരരംഗത്തുളളത്. സര്‍ക്കാരും ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനും തമ്മിലുളള ചര്‍ച്ച ഫലം കാണാത്ത സാഹചര്യത്തിലാണ് ഡോക്ടര്‍മാര്‍ സമരത്തിലേക്ക് നീങ്ങിയത്. സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കരാറുകള്‍ അടുത്ത ആഗസ്റ്റ് മുതലാണ് ബാധകമാകുക. തങ്ങള്‍ മുന്നോട്ട് വച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ നിരാകരിച്ചതായി കഴിഞ്ഞ ദിവസം ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ ആരോപിച്ചിരുന്നു. തികച്ചും പ്രായോഗികമായ പരിഹാരങ്ങളാണ് തങ്ങള്‍ നിര്‍ദേശിച്ചത്. രാഷ്ട്രീയക്കളികളും അധികാരികളുടെ അഹങ്കാരവുമാണ് തങ്ങളുടെ നിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തിയതെന്നും ഇവര്‍ ആരോപിക്കുന്നു. സാല്‍ഫോര്‍ഡ് റോയല്‍ എന്‍എച്ച്എസ് ഫൗണ്ടേഷനിലെ ചീഫ് എക്‌സിക്യൂട്ടീവ് സര്‍ ഡേവിഡ് ഡാല്‍ട്ടണ്‍ അധികൃതരുമായി സമരം ഒഴിവാക്കാനായി അവസാന വട്ടശ്രമവും നടത്തിയതാണ്. എന്നാല്‍ യാതൊരു ഫലവും ഉണ്ടായില്ല.
അനൗദ്യോഗിക ചര്‍ച്ചകള്‍ ചൊവ്വാഴ്ച അവസാനിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. അതോടെ സമരം മുന്‍നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് ബിഎംഎ വ്യക്തമാക്കിയിരുന്നു. അടിയന്തര സേവനങ്ങള്‍ ലഭ്യമാകുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. കണ്‍സള്‍ട്ടന്റുമാര്‍ക്ക് താഴെയുളള ജൂനിയര്‍ ഡോക്ടര്‍മാരാകും അടിയന്തര സേവനങ്ങള്‍ ഇന്ന് കാലത്ത് എട്ട് മണിമുതല്‍ നല്‍കുക. സ്‌പെഷ്യലിസ്റ്റ് സേവനങ്ങളില്‍ തുടരാന്‍ അപേക്ഷ നല്‍കിയിട്ടുളള ഡോക്ടര്‍മാരുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടായതായി സൂചന ലഭിച്ചതോടെയാണ് സമരം അത്യാവശ്യമാണെന്ന ഘട്ടത്തിലേക്ക് ഡോക്ടര്‍മാര്‍ എത്തിയത്. പ്രശ്‌നം നിയമനത്തെയും സാരമായി ബാധിക്കുമെന്ന ആശങ്കയുണ്ട്. ഇപ്പോള്‍ തന്നെ മതിയായ ജീവനക്കാരില്ലാത്ത എന്‍എച്ച്എസിന് ഈ കണക്കുകള്‍ വന്‍ പ്രഹരമാകുമെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.
ഈ ആഗസ്റ്റില്‍ തുടങ്ങുന്ന സ്‌പെഷ്യലിസ്റ്റ് കോഴ്‌സുകള്‍ക്ക് അപേക്ഷിച്ചിട്ടുളള ഡോക്ടര്‍മാരുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തേതിനേക്കാള്‍ 1251 പേരുടെ കുറവുണ്ട്. ഇക്കൊല്ലം കോഴ്‌സിന് അപേക്ഷിച്ചിട്ടുളളത് വെറും 15,855 പേര്‍ മാത്രമാണ്. 2013ലേതിനേക്കാള്‍ 9.2 ശതമാനം കുറവാണ് ഇക്കൊല്ലം രേഖപ്പെടുത്തിയിട്ടുളളത്. കഴിഞ്ഞ വര്‍ഷം 16308 പേര്‍ അപേക്ഷിച്ചിരുന്നു. ഇതില്‍ നിന്ന് ഇക്കൊല്ലം കുറഞ്ഞത് 453 പേരാണ്. അതായത് ഇക്കൊല്ലം 2.8 ശതമാനം കുറവുണ്ടായി.
ഫാമിലി ഡോക്ടര്‍മാരാകാന്‍ അപേക്ഷിച്ചിട്ടുളള എഫ്2 ഡോക്ടര്‍മാരുടെ എണ്ണത്തിലും കുറവുണ്ട്. 4863 പേര്‍ മാത്രമാണ് ഇത്തരത്തില്‍ ജിപി ആകാന്‍ അപേക്ഷിച്ചിട്ടുളളത്. 2013ല്‍ 6447 പേര്‍ അപേക്ഷിച്ചിരുന്നു. അതില്‍ നിന്ന് 24.65ശതമാനം പേര്‍ ഇത്തവണ കുറഞ്ഞു.
ബിഎംഎയും എന്‍എച്ച്എസും മുന്നോട്ട് വച്ച നിര്‍ദേശങ്ങളോട് ആരോഗ്യവകുപ്പ് സെക്രട്ടറി ജെറെമി ഹണ്ടിന് വ്യക്തിപരമായി താത്പര്യമില്ലായിരുന്നുവെന്നാണ് സൂചന. അഞ്ച് മാസമായി തുടരുന്ന തര്‍ക്കങ്ങള്‍ അവസാനിപ്പിക്കാന്‍ ഈ കരാറിന് കഴിയുമായിരുന്നുവെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. ശനിയാഴ്ചത്തെ വേതനക്കാര്യത്തില്‍ ധാരണയാകാതെ ഡോക്ടര്‍മാര്‍ നിര്‍ദേശങ്ങള്‍ അപ്പാടെ അംഗീകരിക്കാനാകില്ലെന്നാണ് ഹൗസ് ഓഫ് കോമണ്‍സില്‍ ഹണ്ട് അറിയിച്ചത്. ഇക്കാര്യത്തില്‍ ബിഎംഎ നിലപാട് മയപ്പെടുത്തിയാല്‍ ചര്‍ച്ച തുടരാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്നും ഹണ്ട് വ്യക്തമാക്കുന്നു.
മുംബൈ: നിശാപാര്‍ട്ടിക്കിടെ അമിതമായി മയക്കുമരുന്ന് ഉപയോഗിച്ച ബോളിവുഡ് സഹനടി റുക്‌സര്‍ ഖാന്‍ മരിച്ചു. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള പാര്‍ട്ടിക്കിടെയാണു സംഭവം. അതേസമയം, മുംബൈ സ്വദേശിയായ റുക്‌സറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു.
സിനിമാമേഖലയിലുള്ള മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പമാണ് റുക്‌സര്‍ പാര്‍ട്ടി സംഘടിപ്പിച്ചത്. പായല്‍, തൗഹിദ്, സമീര്‍ എന്നിവരാണ് പാര്‍ട്ടിയില്‍ പങ്കെടുത്ത മറ്റുള്ളവര്‍. ഇതില്‍ പായല്‍ വാടകയ്ക്ക് എടുത്ത വീട്ടിലാണ് പാര്‍ട്ടി നടന്നത്. വെളുപ്പിന് രണ്ടുമണിക്ക് പായല്‍ കുറച്ച് ബിയര്‍ കാനുകളുമായി സ്വന്തം വീട്ടിലേക്ക് പോയി. ആ സമയത്ത് പാര്‍ട്ടി തുടര്‍ന്നു.
ഇതെല്ലാം കഴിഞ്ഞ് ഉറങ്ങാന്‍ കിടന്ന റുക്‌സര്‍ നേരം വെളുത്തിട്ടും ഉണര്‍ന്നില്ല. പാര്‍ട്ടിയുടെ ക്ഷീണം കാരണമാവാം ഉണരാത്തതെന്ന് കരുതിയ സുഹൃത്തുക്കള്‍ സ്വന്തം വീടുകളിലേക്ക് മടങ്ങി. എന്നാല്‍ പിന്നീട് ഫോണ്‍ വിളിച്ചിട്ടും റുക്‌സറിന്റെ പ്രതികരണം ഉണ്ടാകാതിരുന്നതാണ് മരണവിവരം പുറത്താകാന്‍ ഇടയായത്. തിരികെ വാടക വീട്ടിലെത്തിയ സുഹൃത്തുക്കള്‍ റുക്‌സറിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിവരം പൊലീസിനെ അറിയിക്കുകയും പൊലീസ് എത്തി സുഹൃത്തുക്കളില്‍നിന്ന് വിവരം ശേഖരിക്കുകയും ചെയ്തു.
എന്നാല്‍ തങ്ങളുടെ മകള്‍ ലഹരി ഉപയോഗിക്കില്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നുമുള്ള നിലപാടിലാണ് റുക്‌സറിന്റെ കുടുംബം. മറ്റേതെങ്കിലും രീതിയില്‍ റുക്‌സറിന് ലഹരി നല്‍കി ബോധം നശിപ്പിച്ചശേഷം ലൈംഗികമായി ഉപയോഗിച്ച് കൊലപ്പെടുത്തിയതാണെന്ന സംശയമാണ് കുടുംബം ഉന്നയിക്കുന്നത്. പൊലീസ് മരണം സ്ഥിരീകരിച്ച് ഒരു ദിവസത്തിന് ശേഷമാണ് സംഭവം കുടുംബത്തെ അറിയിക്കുന്നത്. കൂടാതെ റുക്‌സറിന്റെ വസ്ത്രം മാറിയിരുന്നതായും ഇതുകൊലപാതകമെന്ന സൂചന ഉറപ്പിക്കുന്നതായും കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു.
മസ്‌കറ്റ്: ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും അധികം ജോലി ചെയ്യുന്ന വിദേശികള്‍ ഒരു പക്ഷേ ഇന്ത്യക്കാര്‍ തന്നെയാകും. എന്നാല്‍ അരുടെ പ്രശ്‌നങ്ങള്‍ക്ക് കൃത്യമായ പരിഹാരം പലപ്പോഴും കിട്ടാറില്ല. മിക്കപ്പോഴും ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പോലും അധികൃതരുടെ ഭാഗത്ത് നിന്ന് ലഭിയ്ക്കാറില്ല. എന്തായാലും പ്രവാസികളുടെ ചില പ്രശ്‌നങ്ങള്‍ക്ക് ഇപ്പോള്‍ ഒരു അവസാനമാവുകയാണ്. പ്രവാസികള്‍ക്കായി ഒരു മൊബൈല്‍ ഫോണ്‍ ആപ്പ് ആണ് പുറത്തിറക്കിയിരിയ്ക്കുന്നത്. മിഗ് കോള്‍ എന്നാണ് പേര്. അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിയ്ക്കാവുന്ന ഈ ആപ്പ് പ്രവര്‍ത്തിപ്പിയ്ക്കാന്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ പോലും ആവശ്യമില്ല.
മിഗ് കോള്‍ എന്ന പേരിലാണ് മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിയ്ക്കുന്നത്. കഴിഞ്ഞ മാസമാണ് ആപ്പ് പുറത്തിറക്കിയത്. ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ ഊന്ദ്ര മണി പാണ്ഡെയാണ് ആപ്പ് പുറത്തിറക്കിയത്. അടിയന്തര സാഹചര്യങ്ങളില്‍ സുഹൃത്തുക്കളേയും ബന്ധുക്കളേയും എംബസിയേയും ബന്ധപ്പെടാന്‍ ഈ ആപ്പ് സഹായിക്കും.
പത്ത് എമര്‍ജന്‍സി മ്പറുകള്‍ ഈ ആപ്പില്‍ സ്റ്റോര്‍ ചെയ്ത് വയ്ക്കാന്‍ പറ്റും. അതില്‍ അഞ്ചെണ്ണം മാതൃരാജ്യത്ത് നിന്നുള്ളതും അഞ്ചെണ്ണം ജോലി ചെയ്യുന്ന രാജ്യത്തേയും. അത്യാവശ്യ ഘട്ടങ്ങളില്‍ സഹായം ആവശ്യപ്പെട്ട് ഈ നമ്പറുകളിലേയ്ക്ക് സന്ദേശം അയക്കാം. ഏറ്റവും അടുത്തുള്ള എംബസി ഓഫീസിന്റെ ജിപിഎസ് ലൊക്കേഷനും ഈ ആപ്പ് കാണിച്ചു തരും.
കുവൈത്ത്, ബഹറിന്‍, ഇറാന്‍, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ തുടങ്ങി എല്ലാ ഗര്‍ഫ് രാജ്യങ്ങളിലും ഈ ആപ്പിന്റെ സേവനം ലഭ്യമാണ്. പാസ്‌പോര്‍ട്ട് സേവനങ്ങള്‍ സംബന്ധിച്ച ഹെല്‍പ് ലൈന്‍ നമ്പറുകള്‍, കൗണ്‍സലിങ് സേവനങ്ങളള്‍, പ്രാദേശിക പോലീസ് സ്‌റ്റേഷനിലെ നമ്പറുകള്‍, ആശുപത്രികളിലെ ഫോണ്‍ നമ്പറുകള്‍ തുടങ്ങിയവും ഈ ആപ്പില്‍ ലഭ്യമാകും. ഇതിനകം തന്നെ പതിനായിരത്തോളം പേര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ചെന്നൈ: വെല്ലൂരിനടുത്ത് എഞ്ചിനീയറിംഗ് കോളേജ് കാമ്പസില്‍ ഉല്‍ക്കപതിച്ച് ഒരാള്‍ മരിച്ചെന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്ന് നാസ. കഴിഞ്ഞ ശനിയാഴ്ചയാണ് ഉല്‍ക്കപതിച്ച് ഒരു ബസ് ഡ്രൈവര്‍ മരിച്ചെന്ന വാര്‍ത്ത പുറത്ത് വന്നത്. മറ്റ് മൂന്ന് പേര്‍ക്ക് പരിക്കേറ്റതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആദ്യമായാണ് ഇത്തരത്തില്‍ ഉല്‍ക്ക പതിച്ചുളള മരണം റിപ്പോര്‍ട്ട് ചെയ്തത്. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയാണ് ഉല്‍ക്ക് പതിച്ചാണ് അപകടമുണ്ടായതെന്ന് അറിയിച്ചത്. ഉല്‍ക്ക പതിച്ച് മരണം സംഭവിക്കുന്നത് ലോകത്തെ ആദ്യ സംഭവമായതിനാല്‍ അന്താരാഷ്ട്ര മാധ്യമങ്ങളും വിഷയം ഏറ്റെടുത്തിരുന്നു.
എന്നാല്‍ ഈ വാര്‍ത്ത തികച്ചും അശാസ്ത്രീയമാണെന്നാണ് വിദഗദ്ധരുടെ കണ്ടെത്തല്‍. അഞ്ച് അടി വ്യാസവും രണ്ട് അടി വീതിയുമുളള ഉല്‍ക്കയുടെ ചിത്രങ്ങളും ഈ വാര്‍ത്തയ്‌ക്കൊപ്പം പുറത്ത് വന്നു. വലിയ സ്‌ഫോടന ശബ്ദം കേട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവ സ്ഥലത്ത് നിന്ന് പൊലീസ് വലിയൊരു കല്ലും കണ്ടെത്തി. ഉല്‍ക്ക പതിച്ച് മരിച്ച യുവാവിന്റെ കുടുംബത്തിന് മുഖ്യമന്ത്രി ജയലളിത നഷ്ടപരിഹാരവും പ്രഖ്യാപിച്ചിട്ടുണ്ട്. പാലീസ് നല്‍കിയ സാമ്പിള്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അസട്രോഫിസിക്‌സിലെ ശാസ്ത്രജ്ഞര്‍ പരിശോധിച്ച് വരികയാണ്. ഇത്തരത്തിലൊരു ഉല്‍ക്കാവര്‍ഷം സമീപ പ്രദേശത്ത് ഉണ്ടായിട്ടില്ലെന്ന് ഡീന്‍ ജി.സി. അനുപമ വ്യക്തമാക്കി.
ഇത്തരത്തില്‍ ഉല്‍ക്ക പതിച്ച് ഇതുവരെ ആരും മരിച്ചിട്ടില്ലെന്ന് നാസയിലെ പ്ലാനറ്ററി പ്രതിരോധ ഓഫീസര്‍ ലിന്‍ഡ്‌ലെ ജോണ്‍സണ്‍ പറഞ്ഞു. റഷ്യയില്‍ രണ്ട് വര്‍ഷം മുമ്പ് ഉല്‍ക്ക പതിച്ച് ജനങ്ങള്‍ക്ക് പരിക്കേറ്റതായുളള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇതിനുളള സാധ്യതകളും വളരെ വിരളമാണെന്ന് അവര്‍ വ്യക്തമാക്കി. സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയ പാറക്കക്ഷണത്തിന് വെറും ഗ്രാമുകള്‍ മാത്രമാണ് ഭാരം. ഇത് സാധാരണ ഭൂമിയില്‍ കാണപ്പെടുന്ന പാറക്കക്ഷണം തന്നെയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ടോം ജോസ് തടിയംപാട്
രണ്ടു പെണ്‍കുട്ടികളും ഭാര്യയും 92 വയസുള്ള അപ്പനും അടങ്ങുന്ന കുടുംബം ആയിരുന്നു ഇടുക്കി പടമുഖത്ത് മുണ്ടുതറയില്‍ ബിനോയ് ഏബ്രഹാമിന്റേത്. മുരിക്കാശ്ശേരി ടൗണില്‍ ടയര്‍ പഞ്ചര്‍ ഒട്ടിക്കുന്ന ജോലിയെടുത്തു കുടുംബം പുലര്‍ത്തിയിരുന്ന ബിനോയിയുടെ ജീവിതം ആശുപത്രി കിടക്കയില്‍ എത്തിച്ചത് ആ കുടുംബത്തെ ആകമാനം നിത്യ ദുരിതത്തിലാഴ്ത്തി. വീടിനു പുറകില്‍ ഉള്ള കുരുമുളക് കൊടിയില്‍ മുളക് പറിക്കാന്‍ കയറിയ ബിനോയ് കൊടിയില്‍ നിന്നും താഴെ വീണു നട്ടെല്ലിനു മൂന്നു ഒടിവ് ഉണ്ടായി. അതുകൂടാതെ കാലുകള്‍ രണ്ടും ഒടിഞ്ഞു തളര്‍ന്നു പോയി. വരിയെല്ലുകളും ഒടിഞ്ഞു. കൂടാതെ മലമൂത്രവിസര്‍ജ്ജനം അറിയാന്‍ പോലും കഴിയുന്നില്ല.
കഴിഞ്ഞ ഒരുമാസമായി കിടങ്ങൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ ആയിരുന്നു. ഇന്നു കോട്ടയം കരിത്താസ് ആശുപത്രിയിലേക്ക് മാറ്റി. ആകെയുണ്ടായിരുന്ന വരുമാനം നഷ്ടപ്പെട്ട ബിനോയിയുടെ കുടുബം കുട്ടികളെ പഠിപ്പിക്കാനും മുന്‍പോട്ടു ചികിത്സ നടത്തികൊണ്ട് പോകാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. ഈ കുടുംബത്തെ സഹായിക്കാനും ചികിത്സ മുന്‍പോട്ടു കൊണ്ട് പോകുവാനും വേണ്ടി പടമുഖം സേക്രഡ് ഹാര്‍ട്ട് പള്ളി വികാരി ഫാദര്‍ സാബു മാലിതുരുത്തിയിലിന്റെയും റിട്ടയേര്‍ഡ് സപ്ലൈ ഓഫീസര്‍ പി.കെ. സോമന്റേയും നേതൃത്വത്തില്‍ ഒരു സഹായസമിതി രൂപീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം പിതാവിന്റെ ശവസംകരത്തില്‍ പങ്കെടുക്കാന്‍ പടമുഖത്ത് എത്തിയ ബെര്‍മിംഗ്ഹാമില്‍ താമസിക്കുന്ന തേക്കലകാട്ടില്‍ ജെയിമോന്‍ ജോര്‍ജിനെ സഹായ സമിതി അംഗങ്ങള്‍ സമീപിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ജയ്‌മോന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അംഗങ്ങളും ആയി ബന്ധപ്പെടുകയും അതിനെ തുടര്‍ന്ന് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് പടമുഖത്തെ സഹായ സമിതി അംഗങ്ങളും ആയി ബന്ധപ്പെട്ടാണ് ഇത്തരം ഒരു ചാരിറ്റി പ്രവര്‍ത്തനം നടത്താന്‍ തിരുമാനിച്ചത്. ഇതിലേക്ക് ആയി ഫോട്ടോയും സര്‍ട്ടിഫിക്കറ്റ് മുതലായ വിവരങ്ങള്‍ അയച്ചു തന്നത് പടമുഖം സ്‌കൂള്‍ റിട്ടയേര്‍ഡ് ഹെഡ് മാസ്റ്റര്‍ ജോണി തോട്ടത്തിലാണ്. ഈ കുടുംബത്തെ സഹായിക്കാന്‍ നിങ്ങളെ കഴിയുന്നത് ചെയ്യണം എന്നു ഇടുക്കി ചാരിറ്റിക്ക് വേണ്ടി അപേക്ഷിക്കുന്നു. ഞങ്ങള്‍ പിരിക്കുന്ന മുഴുവന്‍ തുകയും ചെക്ക് മുഖേന സഹായ സമിതി നേതാക്കളായ ഫാദര്‍ സാബുവിന്റെയും സോമന്റെയും കൈകളില്‍ എത്തിക്കും എന്ന് അറിയിക്കുന്നു. പിരിഞ്ഞു കിട്ടുന്ന തുകയുടെ ബാങ്ക് സ്റ്റേറ്റ് മെന്റ് നിങ്ങള്‍ക്ക് അയച്ചു തരുന്നതാണ്
ബാങ്ക് വിവരങ്ങള്‍ താഴെ കൊടുക്കുന്നു
ACCOUNTNAME, IDUKKIGROUP
ACCOUNTNO50869805
SORTCODE20-50.-82
BANKBARCLAYS
ചാരിറ്റിക്കുവേണ്ടി കണ്‍വീനര്‍ സാബു ഫിലിപ്പ് സെക്രട്ടറി ടോം ജോസ് തടിയംപാട്, ജോയിന്റ് സെക്രട്ടറി സജി തോമസ്എന്നിവരുടെ പേരില്‍ ആണ് ഇടുക്കി ചാരിറ്റി അക്കൗണ്ട് എന്നും അറിയിക്കുന്നു കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പരില്‍ ബന്ധപ്പെടുക 07859060320
ലണ്ടന്‍: സിക വൈറസുമായി ബന്ധപ്പെട്ട ജനനവൈകല്യത്തിന്റെ ചെറിയൊരുഭാഗം മാത്രമാണ് മൈക്രോസെഫാലിയെന്ന് യേല്‍ സര്‍വകലാശാലയിലെ പകര്‍ച്ചവ്യാധി വകുപ്പ് വിദഗദ്ധന്‍ ആല്‍ബര്‍ട്ട് കോ. ഗര്‍ഭിണികളില്‍ സിക ബാധിക്കുന്നത് മൂലം കുഞ്ഞുങ്ങളിലുണ്ടാകുന്ന തലച്ചോര്‍ വൈകല്യമാണ് മൈക്രോസെഫാലി. ഈ രോഗം ബാധിച്ച കുഞ്ഞുങ്ങളുടെ തലയ്ക്ക് വലിപ്പും താരതമ്യേന കുറവായിരിക്കും. ഇത്തരം പ്രശ്‌നങ്ങളില്ലാത്ത കുഞ്ഞുങ്ങള്‍ക്കും സങ്കീര്‍ണമായ നാഡീപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ഇക്കാര്യം ഇനിയും സ്ഥീരികരിക്കാനായിട്ടില്ല.
മറ്റ് തലച്ചോര്‍ രോഗങ്ങളുടെ കാരണം സിക വൈറസ് ആണെന്നും സ്ഥീരികരിക്കാന്‍ കഴിഞ്ഞിട്ടില്ല. സാല്‍വഡോര്‍, ബ്രസീല്‍ തുടങ്ങിയ സ്ഥലങ്ങളിലെ പ്രസവാശുപത്രികളില്‍ നിന്ന് മൈക്രോസെഫാലി വിവരങ്ങള്‍ ഗവേഷകര്‍ ശേഖരിക്കുന്നുണ്ട്. കേന്ദ്രനാഡീവ്യൂഹത്തിനുണ്ടാകുന്ന തകരാറുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കാല്‍സ്യം ധാരാളമായി അടിഞ്ഞ് കൂടുന്നതും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി ആല്‍ബര്‍ട്ട് കോ ചൂണ്ടിക്കാട്ടുന്നു. ചില കുട്ടികളുടെ തലച്ചോറില്‍ ചുളിവുകള്‍ കാണാനാകുന്നില്ലെന്നും കോ പറയുന്നു. ഇത് പതിവുളളതല്ല. നവജാതശിശുക്കളില്‍ പലര്‍ക്കും കാഴ്ചകേള്‍വി പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങളാണ് മൈക്രോ സെഫാലി മാത്രമല്ല സിക മൂലമുണ്ടാകുന്ന പ്രശ്‌നം എന്ന നിഗമനത്തിലേക്ക് ഇവരെ കൊണ്ടെത്തിച്ചിട്ടുളളത്.
മൈക്രോസെഫാലിയില്ലാത്ത കുഞ്ഞുങ്ങള്‍ക്ക് മറ്റു നാഡീപ്രശ്‌നങ്ങള്‍ ഉളളതായും തെളിഞ്ഞിട്ടുണ്ട്. ഇത് പക്ഷേ മൈക്രോസെഫാലി പോലെ പ്രകടമല്ല. വൈറസ് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. പ്രത്യേകിച്ച് ചെറുപ്പക്കാരായ ഗര്‍ഭിണികളില്‍ ഇത് വലിയ ഭയം തന്നെയാണ് ഉണ്ടാക്കുന്നതെന്നും കോ ചൂണ്ടിക്കാട്ടുന്നു. പലരിലും ആശങ്ക അമിതമാണ്. ഗര്‍ഭാവസ്ഥയില്‍ ഇത്തരം ആശങ്കകള്‍ പാടില്ല. ചില ശുഭസൂചനകളും ഇദ്ദേഹം മുന്നോട്ട് വയ്ക്കുന്നുണ്ട്. എല്ലാ തലച്ചോറിനെയും കീഴടക്കാന്‍ സികയ്ക്ക് കഴിയില്ല. ഇപ്പോള്‍ ഒരു മാസവും രണ്ട് മാസവും പ്രായമുള്ള കുഞ്ഞുങ്ങള്‍ ഭക്ഷണം കഴിക്കുകയും വളരുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.