Main News

 

ലണ്ടന്‍: ഗോള്‍ഡ് ഡ്യൂക്ക് ഓഫ് എഡിന്‍ബര്‍ഗ് പുരസ്‌കാരത്തിന് മലയാളി വിദ്യാര്‍ത്ഥി റിയാന്‍ റോബിന്‍ അര്‍ഹനായി. ഇന്നലെ രാവിലെ ലണ്ടനിലെ ബക്കിംഗ്ഹാം കൊട്ടാരത്തില്‍ നടന്ന മഹത്തായ നടന്ന പുരസ്‌കാരദാന ചടങ്ങില്‍ വെച്ചാണ് കെന്റ് സ്വദേശിയായ റിയാന്‍ എഡ്വേര്‍ഡ് രാജകുമാരനില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങിയത്. 14നും 25നും ഇടയിലുള്ള യുവതലമുറയുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുവാനും അതിലൂടെ അവരുടെ ഭാവി ജീവിതം മഹത്തരമാക്കാനുമായി എഡിന്‍ബര്‍ഗ് പ്രഭു ഫിലിപ്പ് രാജകുമാരന്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണ് ഗോള്‍ഡ് ഡ്യൂക്ക് പുരസ്‌കാരം. തന്റെ കഴിവിന്റേയും പരിശ്രമത്തിന്റേയും ഫലമായാണ് റിയാനെന്ന ഈ മലയാളി വിദ്യാര്‍ത്ഥിയുടെ പുരസ്‌കാര ലബ്ധി.

ഗോള്‍ഡ് ഡ്യൂക്ക് അവാര്‍ഡ് നേടിയതിന്റെ അനുഭവം തന്റെ ജീവിതത്തില്‍ തന്നെ ഏറ്റവും മികച്ചതാണെന്ന് റിയാന്‍ പറഞ്ഞു. ഇതിനായി കഠിനാധ്വാനം ചെയ്തിട്ടുണ്ട്. കഴിവുകളെ വികസിപ്പിച്ച് എടുക്കുന്നതിലും, സേവന തല്‍പ്പരതയും, ശാരീരിക ശേഷി വികസനവും, എന്നിങ്ങനെ എല്ലാ മേഖലകളിലേയും കൃത്യമായ പരീക്ഷങ്ങളിലൂടെ കടന്നുവന്നാണ് റിയാന്‍ ഈ പുരസ്‌കാരത്തിന് അര്‍ഹനായത്. അതിനിടയില്‍ ഒട്ടേറെ പ്രയാസമേറിയ പരീക്ഷണങ്ങളെ നേരിടേണ്ടി വന്നെങ്കിലും തന്റെ മികവിലൂടെയും കഠിനമായ പരിശ്രമത്തിലൂടെയുമാണ് അതിനെയെല്ലാം ഈ മലയാളി വിദ്യാര്‍ത്ഥി മറികടന്നത്.

പുരസ്‌കാരം ലഭിച്ചതില്‍ തനിക്ക് എന്നും പ്രചോദനമായിട്ടുള്ളത് തന്റെ പിതാവായ റോബിന്റെയും അമ്മ ലില്ലിയുടേയും പ്രാര്‍ത്ഥനയും പിന്തുണയുമാണെന്ന് റിയാന്‍ പറയുന്നു. കൂടാതെ സമാനമായ രീതിയില്‍ 2013ല്‍ ലണ്ടനിലെ സെന്റ് ജയിംസ് കൊട്ടാരത്തില്‍ നിന്നും ഗോള്‍ഡ് ഡോഫ് പുരസ്‌കാരത്തിനര്‍ഹയായ സഹോദരി റെനിഷ റോബിനും തനിക്ക് മികച്ച പിന്തുണയാണ് ഇക്കാര്യത്തില്‍ നല്‍കിയതെന്നും റിയാന്‍ പറഞ്ഞു.

റിയാന്റെ പിതാവ് റോബിന്‍ ആലപ്പുഴ ചേര്‍ത്തല സ്വദേശിയും അമ്മ ലില്ലി കണ്ണൂരിലെ പയ്യന്നൂര്‍ സ്വദേശിയുമാണ്. ബഹ്‌റൈനിലായിരുന്ന റോബിനും കുടുംബവും 2000 ത്തിലാണ് യുകെയിലേക്ക് എത്തിയത്. പുരസ്‌കാരം ലഭിച്ചതിലൂടെ തന്റെ കരിയര്‍ മികച്ചതാക്കാനാവുമെന്നും ഭാവിയിലെ തന്റെ നേട്ടങ്ങള്‍ക്ക് ഗോള്‍ഡ് ഡ്യൂക്ക് പുരസ്‌കാരം ഏറെ സഹായിക്കുമെന്നും റിയാന്‍ പറഞ്ഞു. എന്‍ജിനീയറാകാന്‍ ആഗ്രഹിക്കുന്ന ഈ പതിമൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥി മെഡ്‌വേ യുറ്റിസി തന്റെ സ്‌കൂളിലെ ഹെഡ് ബോയിയായും തന്റെ നേതൃപാടവം തെളിയിക്കുന്നു. പഠിത്തത്തോടും മറ്റു പ്രവര്‍ത്തനങ്ങളോടുമൊപ്പം റഗ്ബിയിലും നീന്തലിലും റിയാന്‍ മികവ് കാട്ടുന്നു കൂടാതെ ഗിത്താര്‍ വായനയും ഈ കൊച്ചുമിടുക്കന്റെ ഇഷ്ടവിനോദമാണ്.

ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ

പ്രസ്റ്റണ്‍: കൂദാശകളുടെ പരികര്‍മ്മത്തിനിടയില്‍ ഉപയോഗിക്കുവാനുള്ള വിശുദ്ധ തൈലങ്ങളുടെ ഔദ്യോഗിക ആശീര്‍വാദം ഇന്ന് 11.30-ന് പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കത്തീഡ്രലില്‍ നടക്കും. രൂപത സ്ഥാപിതമാക്കിയതിനുശേഷം ആദ്യമായി നടക്കുന്ന ഈ തൈലവെഞ്ചിരിപ്പു ശുശ്രൂഷയ്ക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേതൃത്വം നല്‍കും. ലെങ്കാസ്റ്റല്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ ബിഷപ്പ് മൈക്കിള്‍ കാംബെല്‍ ദിവ്യബലി മധ്യേ വചന സന്ദേശം നല്‍കും.

കത്തോലിക്കാ തിരുസഭയുടെ പാരമ്പര്യമനുസരിച്ച് അതാത് രൂപതകളുടെ മെത്രാന്മാരാണ് ആ രൂപതയിലെ കൂദാശകളുടെ പരികര്‍മ്മത്തിനാവശ്യമായ വിശുദ്ധ തൈലം വെഞ്ചിരിക്കേണ്ടത്. രൂപതയിലെ വൈദികര്‍ സഹകാര്‍മ്മികരാകുന്ന ഈ ശുശ്രൂഷയില്‍ മെത്രാന്‍ പൊതുവായി ആശീര്‍വദിക്കുന്ന തൈലത്തില്‍ നിന്ന് ഒരു ഭാഗം തങ്ങളുടെ ഇടവകയിലേക്ക് പകര്‍ന്നു കൊണ്ടുപോവുകയാണ് ചെയ്യാറുള്ളത്. ആദിമ സഭയുടെ കാലം മുതല്‍ തുടരുന്ന ഈ പാരമ്പര്യത്തില്‍ മെത്രാന്‍ ശ്ലീഹന്മാരുടെ പിന്‍ഗാമി എന്ന നിലയില്‍ ആശീര്‍വദിക്കുന്ന തൈലം ഉപയോഗിക്കുന്നതുവഴി സഭയിലൂടെ തുടരുന്ന സത്യവിശ്വാസത്തിന്റെ തുടര്‍ച്ചയും ഈശോ ശ്ലീഹന്മാര്‍ക്ക് നല്‍കിയ പൗരോഹിത്യത്തില്‍ പങ്കുചേരുന്ന മെത്രാന്റെയും വൈദികരുടെയും പൗരോഹിത്യ കൂട്ടായ്മയുമാണ് വെളിവാകുന്നത്.

മാമോദീസായിലും സ്ഥൈര്യലേപനത്തിലും രോഗീപാലനത്തിലുമാണ് പ്രധാനമായും ആശീര്‍വദിച്ച ഈ തൈലങ്ങള്‍ ഉപയോഗിക്കപ്പെടുന്നത്. മെത്രാന്‍ ആശീര്‍വദിച്ച വി. തൈലം ലഭ്യമല്ലെങ്കില്‍ ഓരോ അവസരത്തിനും വേണ്ട തൈലം ആശീര്‍വദിക്കാന്‍ പ്രത്യേക അവസരങ്ങളില്‍ സഭാ വൈദികര്‍ക്കും അനുവാദം നല്‍കിയിട്ടുണ്ട്. മാമോദീസായിലൂടെ സഭയിലേക്കു കടന്നുവരുന്നവരെ സ്വീകരിക്കാനുള്ള തൈലവും (ഇമരേവാമി)െ പരിശുദ്ധാത്മാവിന്റെ പ്രത്യേക സാന്നിധ്യത്തിലുള്ള തൈലവും (ഇവൃശാെ) രോഗികളുടെ സുഖപ്രാപ്തിക്കായി പൂശാനുള്ള തൈലവും (കിളലൃാലൃ്യ) ആണ് ഇന്ന് ആശീര്‍വദിക്കപ്പെടുന്നത്. പുതിയ ദൈവാലയങ്ങള്‍ കൂദാശ ചെയ്ത് ദൈവാരാധനയ്ക്കായി സമര്‍പ്പിക്കുമ്പോഴും മെത്രാന്‍ അള്‍ത്താര അഭിഷേകം ചെയ്യുന്നത് ആശീര്‍വദിച്ച ഈ തൈലമുപയോഗിച്ചാണ്.

ഒലിവ് എണ്ണയാണ് ഈ വിശുദ്ധ ഉപയോഗത്തിനായി സാധാരണ തെരഞ്ഞെടുക്കാറുള്ളത്. സീറോ മലബാര്‍ സഭയില്‍ കര്‍ത്താവിന്റെ ഏതെങ്കിലും തിരുനാള്‍ ദിനത്തിലാണ് ഈ തൈലാശീര്‍വാദ ശുശ്രൂഷ നടത്തപ്പെടാറുള്ളത്. ഈശോ മരിച്ചവരില്‍ നിന്ന് ഉത്ഥാനം ചെയ്തതിന്റെ നാല്‍പതാം നാള്‍ സ്വര്‍ഗ്ഗാരോഹണം ചെയ്തതിന്റെ തിരുനാള്‍ ആചരിക്കുന്ന ഇന്ന് ഈ തിരുക്കര്‍മ്മം അനുഷ്ഠിക്കപ്പെടുന്നത് ഏറ്റവും ഉചിതമാണ്.

വി. ബൈബിളിലെ പഴയ നിയമത്തില്‍ രാജാക്കന്മാരെയും പുരോഹിതന്മാരെയും അഭിഷേകം ചെയ്യുന്നതിന് പ്രത്യേകം തൈലം ഉപയോഗിച്ചിരുന്നു (പുറപ്പാട് 30:23, 39:27). ‘നിങ്ങളിലാരെങ്കിലും രോഗിയാണെങ്കില്‍ അവന്‍ സഭയിലെ പുരോഹിതനെ വിളിക്കട്ടെയെന്നും തൈലം പൂശിയുള്ള പുരോഹിതന്റെ പ്രാര്‍ത്ഥന രോഗിക്ക് സൗഖ്യം നല്‍കാന്‍ ഇടയാകട്ടെ’ (യാക്കോബ് 5:14) വി. പൗലോസും പറയുന്നു. ഇന്നു നടക്കുന്ന വിശുദ്ധ തൈല ആശീര്‍വാദ പ്രാര്‍ത്ഥനാ ശുശ്രൂഷയില്‍ അഭിവന്ദ്യ മെത്രാന്മാരൊടൊപ്പം ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ വിവിധ കുര്‍ബാന സെന്ററുകളില്‍ നേതൃത്വം നല്‍കുന്ന ബഹു. വൈദികരും നൂറുകണക്കിനു വിശ്വാസികളും പങ്കുചേരും.

ലീഡ്‌സ്. ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാന്‍ ലീഡ്‌സ് ഒരുങ്ങുന്നു. കുഞ്ഞു മിഷനറിമാര്‍ക്ക് സ്വാഗതമേകാന്‍ ലീഡ്‌സിലെ സെന്റ് വില്‍ഫ്രിഡ് ചര്‍ച്ച് തയ്യാറെടുക്കുകയാണ്. സീറോ മലബാര്‍ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ ചെറുപുഷ്പ മിഷന്‍ ലീഗ് കമ്മീഷന്‍ ചെയര്‍മാനായ ലീഡ്‌സ് ചാപ്‌ളന്‍സിയുടെ ചുമതലയുള്ള ഫാ. മാത്യു മുളയോലിയാണ് സംഘടനയുടെ യുകെയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നത്. മെയ് 28 ഞായറാഴ്ച ആയിരങ്ങളെ സാക്ഷിയാക്കി പ്രേഷിത ദൗത്യത്തിന്റെ തിരി അഭിവന്ദ്യ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തെളിക്കും. അന്ന് ആദ്യ കുര്‍ബാന സ്വീകരിക്കുന്ന 10 കുട്ടികള്‍ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ യുകെയിലെ ആദ്യ അംഗങ്ങളായി മാറുന്ന അസുലഭ മുഹൂര്‍ത്തത്തിന് ലീഡ്‌സ് വേദിയാകും. യുകെയിലെ സീറോ മലബാര്‍ സഭയുടെ എല്ലാ കുര്‍ബാന സെന്ററുകളിലും ഒക്ടോബര്‍ 31 നകം ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ശാഖകള്‍ ആരംഭിക്കും.

സ്‌നേഹം, ത്യാഗം, സേവനം, സഹനം എന്ന മുദ്രാവാക്യവുമായി 1947 ല്‍ ഭരണങ്ങാനത്ത് ഏഴ് അംഗങ്ങളുമായി പ്രവര്‍ത്തനമാരംഭിച്ച ചെറുപുഷ്പ മിഷന്‍ ലീഗ് ഇന്ന് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ അല്‍മായ മിഷനറി പ്രസ്ഥാനമാണ്. കുഞ്ഞേട്ടന്‍ എന്നറിയപ്പെട്ടിരുന്ന പി.സി എബ്രാഹാം പല്ലാട്ടുകുന്നേലും ഫാ. ജോസഫ് മാലിപ്പറമ്പിലുമാണ് ഭരണങ്ങാനത്ത് ഈ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്. 2011-13 കാലഘട്ടത്തില്‍ ഫാ.മാത്യു മുളയോലി ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ഡയറക്ടറായി ഭരണങ്ങാനം മാതൃഭവന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ലീഡ്‌സ് ചാപ്‌ളിന്‍സിയിലെ കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണവും സ്ഥൈര്യലേപന ശുശ്രൂഷയും അന്നേ ദിവസം നടക്കും. ചടങ്ങുകള്‍ക്കായി വിപുലമായ ഒരുക്കങ്ങളാണ് വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടന്നു വരുന്നത്.

ലണ്ടന്‍: സ്‌കൂളുകള്‍ക്ക് നല്‍കി വന്നിരുന്ന ആനുകൂല്യങ്ങള്‍ ഇല്ലാതാക്കുന്നത് രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ തകര്‍ക്കുമെന്ന് മുന്നറിയിപ്പ്. മൈക്കിള്‍ ഗോവിന്റെ മുന്‍ പോളിസി അഡൈ്വസറായ സാം ഫ്രീഡ്മാന്‍ ആണ് ഈ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. അധ്യാപകര്‍ തങ്ങളുടെ വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തം പണം മുടക്കി ഭക്ഷണം വാങ്ങേണ്ട ഗതികേടിലേക്ക് വരെ ഈ നടപടി എത്തിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. സ്‌കൂളുകളുടെ കാര്യത്തില്‍ എല്ലാ പാര്‍ട്ടികളും പാര്‍ട്ടികള്‍ എല്ലാം ഒരേ മനോഭാവമാണ് പുലര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

സൗജന്യ ഉച്ചഭക്ഷണ പദ്ധതി പരിഹരിച്ച് പ്രഭാതഭക്ഷണം നല്‍കുമെന്ന ടോറി പ്രകടനപത്രികയിലെ പദ്ധതിയാണ് ഈ വിമര്‍ശനത്തിന് അടിസ്ഥാനം. സ്‌കൂള്‍ വീക്ക് എന്ന പ്രസിദ്ധീകരണം നടത്തിയ വിശകലനത്തില്‍ ബ്രേക്ക്ഫാസ്റ്റിനായി ഒരു കുട്ടിക്ക് 7 പെന്‍സ് മാത്രമാണ് ചെലവാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ടീച്ച് ഫസ്റ്റ് എന്ന സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ സ്‌കൂളുകള്‍ സന്ദര്‍ശിച്ച ശേഷമാണ് സോഷ്യല്‍ മീഡിയില്‍ ഈ പ്രതികരണം നടത്തിത്.

എല്ലാ സഹായങ്ങളും പിന്‍വലിക്കപ്പെട്ട ഒരു സമൂഹത്തിലെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിലാണ് താന്‍ സന്ദര്‍ശനം നടത്തിയത്. ആനുകൂല്യങ്ങള്‍ ഇല്ലാതാക്കുക എന്നാല്‍ സ്‌കൂള്‍ ജീവനക്കാര്‍ക്ക് കൂടുതല്‍ ഭാരം എന്നാണ് അര്‍ത്ഥമാക്കുന്നത്. കുട്ടികള്‍ പട്ടിണിയിലാകാന്‍ ഇവര്‍ സ്വന്തം പണം മുടക്കി ഭക്ഷണം വാങ്ങി നല്‍കേണ്ട ഗതികേടിലാണ്. ഈ സമൂഹങ്ങളെ എല്ലാ പാര്‍ട്ടികളും പൂര്‍ണ്ണമായും അവഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ലണ്ടന്‍: മാഞ്ചസ്റ്റര്‍ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ അന്വേഷണങ്ങളില്‍ കൂടുതല്‍ ബോംബ് നിര്‍മാണ സാമഗ്രികള്‍ കണ്ടെത്തി. പോലീസും സുരക്ഷാ ഏജന്‍സികളും അന്വേഷണങ്ങള്‍ തുടരുകയാണ്. സംശയകരമായി കണ്ടെത്തിയ സ്‌ഫോടകവസ്തു നിയന്ത്രിത സ്‌ഫോടനം നടത്തി തകര്‍ത്തു. കൂടുതല്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്താനുള്ള സാധ്യതകള്‍ ഉണ്ടൈന്ന മുന്നറിയിപ്പാണ് സുരക്ഷാ ഏജന്‍സികള്‍ നല്‍കുന്നത്. തീവ്രവാദപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി വലിയ ഒരു നെറ്റ് വര്‍ക്ക് തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നും പോലീസ് വ്യക്തമാക്കി.

ചാവേര്‍ ആക്രമണം നടത്തിയ സല്‍മാന്‍ അബേദിയുടെ കൂടുതല്‍ ബന്ധുക്കള്‍ അറസ്റ്റിലായിട്ടുണ്ട്. ലിബിയയിലും യുകെയിലുമുള്ള ബന്ധുക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് വിവരം. സല്‍മാന്‍ നിരപരാധിയാണെന്ന് ടെലിവിഷന്‍ അഭിമുഖത്തില്‍ പറഞ്ഞുകൊണ്ടിരിക്കെ ഇയാളുടെ പിതാവ് റമദാന്‍ അബേദിയെ ട്രിപ്പോളിയില്‍ അറസ്റ്റ് ചെയ്തു. ഇയാള്‍ ഐക്യരാഷ്ട്രസഭ നിരോധിച്ച തീവ്രവാദ സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്നയാളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

സ്‌ഫോടനത്തിനു തൊട്ടുപിന്നാലെ മാഞ്ചസ്റ്ററില്‍ താമസിക്കുന്ന സല്‍മാന്റെ സഹോദരന്‍ ഹാഷെം അറസ്റ്റിലായിരുന്നു. ഇയാള്‍ക്ക് ഐസിസ് ബന്ധങ്ങള്‍ ഉണ്ടെന്ന് ലിബിയന്‍ അധികൃതര്‍ പറഞ്ഞു. സല്‍മാന്‍ അബേദിയുടെ അമ്മ സാമിയ തബ്ബാല്‍, ഇവരുടെ മറ്റൊരു മകനായ ഇസ്മയില്‍ എന്നിവരും മാഞ്ചസ്റ്ററില്‍ അറസ്റ്റിലായിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി മാത്രം മൂന്ന് അറസ്റ്റുകളാണ് ഉണ്ടായത്. വിഗനില്‍ നിന്നും നനീറ്റനില്‍ നിന്നും രണ്ട് പുരുഷന്‍മാരെയും നോര്‍ത്ത് മാഞ്ചസ്റ്ററിലെ ബ്ലാക്ക്‌ലിയില്‍ നിന്ന് ഒരു സ്ത്രീയുമാണ് പിടിയിലായത്.

ലണ്ടന്‍: മാഞ്ചസ്റ്റര്‍ അറീനയിലെ സ്‌ഫോടനത്തിനു ശേഷമുള്ള അതീവ രഹസ്യ സ്വഭാവമുള്ള ഫോറന്‍സിക് ചിത്രങ്ങള്‍ അമേരിക്കന്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി പോലീസ്. ഇത്തരത്തില്‍ ചിത്രങ്ങള്‍ പുറത്തുവിട്ടത് അന്വേഷണത്തെ ബാധിക്കുമെന്നും നീതി ലഭിക്കുമെന്ന ഇരകളുടെ വിശ്വാസം ഇല്ലാതാക്കുമെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ വിശദമാക്കി. സ്‌ഫോടനം നടത്തിയ ചാവേര്‍ അക്രമി സല്‍മാന്‍ അബേദി ഉപയോഗിച്ച ഡിറ്റനേറ്റര്‍, ബാഗ് മുതലായവയുടെ ചിത്രങ്ങള്‍ ന്യൂയോര്‍ക്ക് ടൈംസിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്.

ഇന്റലിജന്‍സ് വിവരങ്ങള്‍ യുകെ അധികൃതര്‍ പുറത്തുവിടുന്നതിനു മുമ്പായി ചോര്‍ന്നതില്‍ ഹോം സെക്രട്ടറി ആംബര്‍ റൂഡ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന് ആംബര്‍ റൂഡ് അമേരിക്കന്‍ അധികൃതരുമായി സംസാരിക്കുകയും ചെയ്തു. ഇന്റലിജന്‍സ്, നിയമപാലന, സുരക്ഷാ സഹകരണമുള്ള രാജ്യങ്ങളുമായുള്ള വിശ്വാസവും ബന്ധവും തങ്ങള്‍ ഏറെ വിലമതിക്കുന്നുണ്ടെന്ന് നാഷണല്‍ പോലീസ് ചീഫ്‌സ് കൗണ്‍സില്‍ പ്രതികരിച്ചു.

ഈ ബന്ധവും സഹകരണവുമാണ് തീവ്രവാദത്തെ ഇല്ലാതാക്കാനും സാധാരണക്കാരെ രാജ്യത്തും വിദേശത്തും സംരക്ഷിക്കാനും സഹായിക്കുന്നത്. രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ കൈമാറുന്നതും ഈ വിശ്വാസത്തിന്റെ പിന്‍ബലത്തിലാണ്. ഈ വിശ്വാസം ഇല്ലാതാകുന്നത് ബന്ധങ്ങളെ ബാധിക്കുമെന്നും അന്വേഷണത്തെത്തന്നെ ഏറ്റവും പ്രതികൂലമായി ബാധിക്കുമെന്നുമാണ് പോലീസ് ഉന്നതര്‍ നല്‍കുന്ന സന്ദേശം. തീവ്രവാദികള്‍ക്കെതിരായ അന്വേഷണത്തില്‍ ഏറ്റവും പ്രധാനപ്പെട്ട തെളിവുകളാണ് പുറത്തുവന്നതെന്നതാണ് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നത്.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. വത്തിക്കാനിലെത്തിയ ട്രംപിനെ മാര്‍പാപ്പ ഹസ്തദാനത്തോടെ സ്വീകരിച്ചു. ഇരുപത് മിനിറ്റോളം ഇരുവരും സംസാരിച്ചു. പതിവുവിട്ട് മാര്‍പാപ്പയുടെ ഔദ്യോഗിക വസതിയിലാണ് കൂടിക്കാഴ്ചയ്ക്ക് വേദിയൊരുക്കിയത്.

Image result for trump-met-with-pope in vatican

പ്രഥമവനിത മെലനിയയും മകള്‍ ഇവാന്‍കയും ട്രംപിനൊപ്പമുണ്ടായിരുന്നു. കൂടിക്കാഴ്ചയ്ക്കുശേഷം ട്രംപ് കുടുംബവുമൊത്ത് സിസ്റ്റൈന്‍ ചാപ്പലും സെന്‍റ് പീറ്റേഴ്സ് ബസലിക്കയും സന്ദര്‍ശിച്ചു. സൗദി അറേബ്യയും ഇസ്രയേലും സന്ദര്‍ശിച്ച ശേഷമാണ് ട്രംപ് ഭാര്യ മെലനിയയ്ക്കൊപ്പം വത്തിക്കാനിലെത്തി‌യത്. വത്തിക്കാന്‍ സന്ദര്‍ശനത്തിനുശേഷം നേറ്റോ ഉച്ചകോടിയില്‍ പങ്കെടുക്കാനായി ട്രംപ് ബ്രസല്‍സിലേക്ക് പോകും

ലണ്ടന്‍: മാഞ്ചസ്റ്റര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യുകെയിലെ സുരക്ഷാ ഭീഷണി ഏറ്റവും മോശം അവസ്ഥയിലെന്ന് വിലയിരുത്തല്‍. തെരുവുകളില്‍ പോലീസിനെ സഹായിക്കാന്‍ സൈന്യം രംഗത്തെത്തിയിട്ടുണ്ട്. 2007 ജൂലൈക്ക് ശേഷം ആദ്യമായാണ് സുരക്ഷാ പരിധി ക്രിട്ടിക്കല്‍ ആയി പ്രധാനമന്ത്രി ഉയര്‍ത്തുന്നത്. കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകലുടെ ഭാഗമായാണ് സുരക്ഷ വര്‍ദ്ധിപ്പിച്ചതെന്നാണ് വിശദീകരണം. ചാവേറാക്രമണം നടത്തിയ അബേദിയുടെ പിന്നില്‍ ആരൊക്കെയുണ്ടെന്ന്ത് വ്യക്തമല്ലാത്തതിനാല്‍ ഇനിയും ആക്രമണത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും തെരേസ മേയ് വ്യക്തമാക്കി.

കോബ്ര മീറ്റിങ്ങിനു ശേഷമാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വലിയൊരു സംഘം ഈ സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിക്കാനുള്ള സാധ്യതയിലേക്കാണ് പ്രാഥമികാന്വേഷണങ്ങള്‍ പറയുന്നതെന്നും അവര്‍ വിശദീകരിച്ചു. പ്രതിരോധ സെക്രട്ടറിയോട് പോലീസ് ആവശ്യപ്പെട്ട പ്രകാരമാണ് സൈന്യത്തെ നിയോഗിച്ചത്. ടെംപറര്‍ എന്ന് പേരിട്ടിരിക്കുന്ന ഓപ്പറേഷന്റെ ഭാഗമായാണ് ഈ സൈനിക വിന്യാസം. 5000 സൈനികരെ വിന്യസിക്കാനാണ് പദ്ധതി.

മാഞ്ചസ്റ്റര്‍ ആക്രമണം നടത്തിയ സല്‍മാന്‍ റമദാന്‍ അബേദിയുടെ പിന്നില്‍ ആരൊക്കെയുണ്ടെന്ന് കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് പോലീസും അന്വേഷണ ഏജന്‍സികളും. അമേരിക്കന്‍ മാധ്യമങ്ങള്‍ വിവരങ്ങള്‍ പുറത്തു വിട്ടതിനു ശേഷമാണ് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ സ്ഥിരീകരിച്ചത്. ഇയാള്‍ ഉപയോഗിച്ച സ്‌ഫോടകവസ്തു സ്വയം നിര്‍മിച്ചതാണെന്നാണ് കരുതുന്നത്.

ലണ്ടന്‍: യുകെയില്‍ തൊഴില്‍ ചൂഷണത്തിന് ഇരയാകുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ദ്ധനയെന്ന് കണക്കുകള്‍. കഴിഞ്ഞ വര്‍ഷം 63 ശതമാനം വര്‍ദ്ധന ഇക്കാര്യത്തില്‍ ഉണ്ടായെന്നാണ് കണക്ക്. 2016ല്‍ 1575 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അവയില്‍ 1107 പേര്‍ മുതിര്‍ന്നവരും 468 പേര്‍ കുട്ടികളുമായിരുന്നു. മനുഷ്യക്കടത്ത് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ രൂപീകരിച്ച നാഷണല്‍ റഫറല്‍ മെക്കാനിസത്തിലേക്ക് ശുപാര്‍ശ ചെയ്യപ്പെട്ട സംഭവങ്ങളില്‍ 2015നെ അപേക്ഷിച്ച് 2016ല്‍ 33 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തി.

നാഷണല്‍ ക്രൈം ഏജന്‍സി ഡേറ്റയുടെ വിശകലനമാണ് ഇത് വ്യക്തമാക്കുന്നത്. ഇരകളാണെന്ന് കണ്ടെത്തിയ നൂറ്കണക്കിന് ആളുകളെ അധികൃതര്‍ ഇപ്പോള്‍ ശ്രദ്ധിക്കുന്നില്ലെന്നും അവര്‍ വീണ്ടും മനുഷ്യക്കടത്തുകാരുടെ വലയില്‍ വീഴാന്‍ ഏറ്റവും സാധ്യതയുള്ള ഘട്ടത്തിലാണെന്നും ക്രോള്‍ നടത്തിയ വിശകലനം വ്യക്തമാക്കുന്നു. ചൂഷകരില്‍ നിന്ന് രക്ഷപ്പെട്ട് വരുന്നവര്‍ക്ക് ആദ്യഘട്ടത്തില്‍ അഭയമുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ എന്‍ആര്‍എം നല്‍കും. എന്നാല്‍ കേസുകള്‍ തീര്‍പ്പാകുന്നതനുസരിച്ച് ഇരകള്‍ക്ക് ഇവിടെ നിന്ന് ഇറങ്ങേണ്ടി വരുന്നുണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്.

സര്‍ക്കാര്‍ ഫണ്ടുകളോ സഹായമോ ഇത്തരക്കാരുടെ സഹായത്തിനായി ലഭിക്കാത്തതിനാല്‍ തൊഴില്‍ ചൂഷണത്തിനും ലൈംഗിക ചൂഷണങ്ങള്‍ക്കും ഇരയാകുന്നവര്‍ മദ്യത്തിന് അടിമകളാകുകയും ദാരിദ്ര്യത്തിലേക്ക് വീണു പോകുകയും വീണ്ടും ചൂഷണങ്ങള്‍ക്ക് ഇരയാകുകയും ചെയ്യുന്നുണ്ട്. ചൂഷണത്തിന് ഇരയാകുന്നവരുടെ എണ്ണം കൂടുന്നതിനൊപ്പം സഹായം ലഭിക്കുന്നവരുടെ എണ്ണം കുറയുന്നുണ്ടെന്ന ഞെട്ടിക്കുന്ന കണക്കുകളും പുറത്തു വരുന്നുണ്ട്.

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ അറീനയില്‍ നടന്ന സ്‌ഫോടനത്തിനു കാരണക്കാരനായ ചാവേറിനെ തിരിച്ചറിഞ്ഞു. ലിബിയന്‍ വംശജനായ സല്‍മാന്‍ റമദാന്‍ അബേദി എന്ന 22കാരനാണ് ചാവേര്‍. ഏറെക്കാലമായി സെക്യൂരിറ്റി ഏജന്‍സികളുടെ നിരീക്ഷണത്തിലുണ്ടായിരുന്ന ഇയാള്‍ വെസ്റ്റ്മിന്‍സ്റ്റര്‍ ആക്രമണത്തിന് ഉത്തരവാദിയായ ഖാലിദ് മസൂദിനേപ്പോലെതന്നെ ദോഷകാരിയല്ലെന്ന് വിലയിരുത്തപ്പെട്ടയാളായിരുന്നു. ഇയാള്‍ ഒറ്റക്കാണോ ആക്രമണം നടത്തിയത്, അതോ മറ്റേതെങ്കിലും വിധത്തിലുള്ള സഹായം ഇയാള്‍ക്ക് ലഭിച്ചിട്ടുണ്ടോ എന്നത് അന്വേഷിച്ചുവരികയാണെന്നും അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കി.

അമേരിക്കന്‍ ഔദ്യോഗിക വൃത്തങ്ങള്‍ ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയതിനു പിന്നാലെയാണ് ബ്രിട്ടന്‍ ഇയാളാണ് ആക്രമണം നടത്തിയതെന്ന് സ്ഥിരീകരിച്ചത്. ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തെത്തിയിട്ടുണ്ടെങ്കിലും പോലീസ് അത് സ്ഥിരീകരിച്ചിട്ടില്ല. ഐസിസാണ് ആക്രമണം നടത്തിയതെന്ന് സ്ഥാപിക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണ് വിശദീകരണം. അബേദിയുടെ പേര് സ്ഥിരീകരിക്കുന്നതിനു മുമ്പായി മാഞ്ചസ്റ്ററിലെ ലിബിയന്‍ സമൂഹം തങ്ങളിലൊരാള്‍ ചാവേറായെന്ന വിവരങ്ങളില്‍ അതിശയമാണ് പ്രകടിപ്പിച്ചത്.

ബ്രിട്ടനില്‍ ജനിച്ച അബേദിയാണ് ഇതിനു പിന്നിലെന്ന് ആര്‍ക്കും വിശ്വസിക്കാനായില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സൗത്ത് മാഞ്ചസ്റ്ററിലെ അബേദിയുടെ വീട്ടില്‍ പോലീസ് തെരച്ചില്‍ നടത്തി. ഇയാളുടെ സഹോദരനായ ഇസ്മയില്‍ അബേദി കസ്റ്റഡിയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Copyright © . All rights reserved