ഗ്ലാസ്‌ഗോ: ഭീമന്‍ മുയല്‍ അറ്റ്‌ലസിന് ഒരു യജമാനനെ വേണം. ഏഴു മാസം മാത്രമേ പ്രായമുള്ളൂവെങ്കിലും ഒരു നായയേക്കാള്‍ വലിപ്പമുണ്ട് ഇവന്. ഗ്ലാസ്‌ഗോയിലെ കാര്‍ഡൊണാള്‍ഡിലുളള എസ്പിസിഎ സെന്ററിലെ ജീവനക്കാരുടെ പരിചരണത്തിലാണ് ഇപ്പോഴിവന്‍. ഉടമസ്ഥന് നോക്കാന്‍ കഴിയാതെ വന്നതോടെയാണ് ഇവന്‍ ഇവിടെയെത്തിയത്. അറ്റലസിനെ ഏറ്റെടുക്കാന്‍ താത്പര്യമുളളവര്‍ തങ്ങളെ സമീപിക്കാനാണ് എസ്പിസിഎ അറിയിക്കുന്നത്.
ഇപ്പോള്‍ തന്നെ ഒരു വലിയ ജീവിയാണ് ഇവന്‍. ഇനിയും വളരാനുമുണ്ടെന്ന് സെന്ററിന്റെ നടത്തിപ്പുകാരി അന്നാ ഒ ഡോണല്‍ പറഞ്ഞു. എല്ലാവരോടും വളരെപ്പെട്ടെന്ന് തന്നെ ഇണങ്ങുന്ന ഇവന്‍ ശാന്ത സ്വഭാവക്കാരനുമാണ്. സ്വന്തം സ്വഭാവം കൊണ്ട് തന്നെ എല്ലാവരുടെയും സ്‌നേഹവും ശ്രദ്ധയും ഇവന്‍ പിടിച്ചുപറ്റുന്നു. അത് കൊണ്ട് തന്നെ ഇവനായി അല്‍പ്പം പ്രത്യേകതകളുളള വീട് തന്നെയാണ് വേണ്ടതെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
ഇവന് താമസിക്കാന്‍ സാധാരണ മുയലിന് വേണ്ടതിനെക്കാള്‍ കൂടുതല്‍ സ്ഥലവും ആവശ്യമാണ്. നന്നായി പരിചരിക്കാന്‍ അറിയാവുന്ന ഒരാളെയാണ് ആവശ്യം. നേരത്തെ ഇത്തരം പ്രത്യേകതരം മൃഗങ്ങളെ പരിപാലിച്ച് ശീലമുളളവരുമാകണം. കോണ്ടിനെന്റല്‍ ജയന്റ്് റാബിറ്റ് ഇനത്തില്‍പ്പെട്ട മുയലുകളെ മുമ്പ് വളര്‍ത്തിയവരെയാണ് അനിമല്‍ ചാരിറ്റി തേടുന്നത്.
മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനോട് കൂറു പുലര്‍ത്തുന്ന ചെചന്‍ പ്രത്യേക ദൗത്യസംഘം സിറിയയിലെത്തി. ഐസിസ് നിയന്ത്രിത പ്രദേശങ്ങളില്‍ കടന്നുകയറി ഇന്റലിജന്‍സ് വിവരങ്ങള്‍ ശേഖരിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ചെചെന്‍ നേതാവ് റമസാന്‍ കദിറോവ് പറഞ്ഞു. റഷ്യന്‍ ഔദ്യോഗിക ടെലിവിഷനായ റഷ്യ വണ്‍ സംപ്രേഷണം ചെയ്യാനിരിക്കുന്ന ഒരു ഡോക്യുമെന്ററിയുടെ ടീസറില്‍ ചെചനിയയിലെ സൈനികപരിശീലന കേന്ദ്രത്തില്‍ കദിറോവ് നില്‍ക്കുന്ന ദൃശ്യങ്ങള്‍ കാട്ടിയിരുന്നു. ഈയാഴ്ച ഡോക്യുമെന്ററി സംപ്രേഷണം ചെയ്യും.
തങ്ങളുടെ മികച്ച പോരാളികളെ സിറിയയിലേക്ക് അയക്കുമെന്ന് കദിറോവ് ക്യാമറയെ നോക്ക്ി പറയുന്ന ദൃശ്യങ്ങളാണ് ടിവി സംപ്രേഷണം ചെയ്തത്. ഐസിസ് തീവ്രവാദികള്‍ക്കൊപ്പം ചേര്‍ന്ന് ഐസിസ് കേന്ദ്രങ്ങളില്‍ നുഴഞ്ഞ് കയറി അവിടെ നിന്ന് അവരുടെ ആക്രമണ പദ്ധതികളെക്കുറിച്ച് വിവരം ശേഖരിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐസിസിനുളളില്‍ തന്നെ ഒരു ചാരസംഘം രൂപീകരിക്കും. സിറിയിയില്‍ റഷ്യ നടത്തുന്ന വ്യോമാക്രമണങ്ങള്‍ സ്വന്തം ജീവന്‍ ബലി നല്‍കിക്കൊണ്ട് വിജയിപ്പിക്കുന്നതിന് പിന്നില്‍ ആരാണെന്ന സൂചനയും ഈ ദൃശ്യങ്ങള്‍ നല്‍കുന്നുണ്ട്.
എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെ ക്രെംലിന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പ്രസിഡന്റിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് റിപ്പോര്‍ട്ട് സ്ഥിരീകരിക്കാന്‍ വിസമ്മതിച്ചു. സിറിയയില്‍ ആരെയൊക്കെയാണ് വിന്യസിച്ചിട്ടുളളതെന്ന കാര്യം നേരത്തെ തന്നെ പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തിയിട്ടുളളതാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അവര്‍ അവിടെ എത്രകാലം പ്രവര്‍ത്തിക്കും എന്നതും എന്ത് ചെയ്യുമെന്നതുമാണ് പ്രധാനം. ആരും ചെചന്‍ പ്രത്യേക ദൗത്യ സേനയെ കുറിച്ച് സംസാരിക്കേണ്ടതില്ല. മറിച്ച് ഫെഡറല്‍ യൂണിറ്റുകളെക്കുറിച്ച് സംസാരിക്കുന്നതാകും ഉചിതമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിറിയയില്‍ തങ്ങളുടെ സൈനിക സാനിധ്യമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ റഷ്യ ആവര്‍ത്തിച്ച് നിഷേധിക്കുന്നുമുണ്ട്. അതേസമയം പ്രത്യേക ദൗത്യസേനയുടെ കാര്യത്തില്‍ ഇവര്‍ മൗനത്തിലുമാണ്. പുടിന് വേണ്ടി സ്വയം സൈനിക സേവനം നടത്തുന്ന ആളാണ് കദിറോവ്. 2007ല്‍ അധികാരമേറ്റതുമുതല്‍ ഇദ്ദേഹത്തിന് രാജ്യത്ത് വ്യക്തമായ മേല്‍ക്കോയ്മയുമുണ്ട്. എന്നാല്‍ കദിറോവ് വലിയ തോതില്‍ മനുഷ്യാവകാശ ലംഘനം നടത്തുന്നുവെന്ന് രാജ്യാന്തര സമൂഹം ആരോപിക്കുന്നു. ആയിരക്കണക്കിന് അര്‍ദ്ധസൈനികര്‍ ഇദ്ദേഹത്തിന്റെ നിയന്ത്രണത്തിലാണ്. ക
ദിരോവ്‌സ്‌കി എന്നപേരിലാണ് ഇവര്‍ അറിയപ്പെടുന്നത്. ക്രെംലിന് വേണ്ടി സേവനം നടത്തുന്നുവെന്നാണ് നാട്യമെങ്കിലും ഇവര്‍ ശരിക്കും ചെചന്‍ നേതാവിനോട് കൂറ് പുലര്‍ത്തുന്നു. അനുവാദമില്ലാതെ എത്തുന്ന റഷ്യയുടെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ള സൈനികരെ മുന്നറിയിപ്പില്ലാതെ വെടിവെക്കാന്‍ കഴിഞ്ഞ ഏപ്രിലില്‍ കദിറോവ് ചെചന്‍ പൊലീസിന് അധികാരം നല്‍കിയിരുന്നു. ചെചനിലെ ഒരു കുറ്റവാളിയെ തൊട്ടടുത്തുളള സ്റ്റാവ്‌റോപോളില്‍ വച്ച് പൊലീസ് വെടിവച്ച് കൊന്നതിനെ തുടര്‍ന്നാണ് കദിറോവ് ചെചന്‍ പൊലീസിന് ഈ അധികാരം നല്‍കിയത്.
ശ്രീനഗര്‍ : സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞുവീണ് കാണാതായ പത്തു സൈനികരില്‍ ഒരാളെ ജീവനോടെ കണ്ടെത്തി. ലാന്‍സ് നായിക്ഹനുമന്തപ്പെയെയാണ് ആരു ദിവസത്തിനു ശേഷം കണ്ടെത്തിയത്. മഞ്ഞു പാളികള്‍ക്കടിയില്‍ 25 അടി താഴ്ചയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. മഞ്ഞില്‍ പുതഞ്ഞു കിടന്നതിനാല്‍ ഗുരുതരാവസ്ഥയിലായ ഹനുമന്തപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സൈനികവൃത്തങ്ങള്‍ പറഞ്ഞു. കര്‍ണാടക സ്വദേശിയാണ്. അത്ഭുതകരമായ കണ്ടെടുക്കലാണിതെന്ന് സൈന്യം വ്യക്തമാക്കിയിട്ടുണ്ട്.
കാണാതായ സൈനികരില്‍ നാലുപേരുടെ മൃതദേഹങ്ങള്‍ നേരത്തേ കണ്ടെത്തിയിരുന്നു. ഇവരെ തിരിച്ചറിഞ്ഞിട്ടുമുണ്ട്. മറ്റുളളവര്‍ക്കായി ഇനിയും തിരച്ചില്‍ തുടരുകയാണ്. പ്രത്യേകതരം യന്ത്രങ്ങളുടെ സഹായത്തോടെ, ദിശാനിര്‍ണയം നടത്തി മഞ്ഞുപുതഞ്ഞ സ്ഥലങ്ങളില്‍ പലയിടങ്ങളിലും മുപ്പതടി വരെ ആഴത്തില്‍ കുഴിച്ചാണ് പരിശോധന തുടരുന്നത്. കൊല്ലം മണ്‍റോതുരുത്ത് സ്വദേശിയായ സുധീഷും കാണാതായ സൈനികരിലുണ്ട്. 600 അടി ഉയരവും ഒരു കിലോമീറ്ററിലേറെ നീളവുമുള്ള മഞ്ഞുമല ഇടിഞ്ഞാണ് കഴിഞ്ഞ ദിവസം പത്തു സൈനികരെ കാണാതായത്. ഒരു ദിവസത്തെ തിച്ചിലിലനു ശേഷം ഇവര്‍ മരിച്ചതായി സൈനിക കേന്ദ്രങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.
സിയാച്ചിന്‍ മേഖലയില്‍ ശൈത്യകാലത്ത് ഹിമപാതവും മണ്ണിടിച്ചിലും സര്‍വസാധാരണമാണ്. കഴിഞ്ഞ ജനുവരിയില്‍ ഉണ്ടായ മഞ്ഞുവീഴ്ചയില്‍ നാലു സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ഹിമപാതത്തില്‍ സൈനികരുടെ വാഹനം മഞ്ഞിനടിയിലാവുകയും നാലുപേര്‍ കൊല്ലപ്പെടുകയും ചെയ്തു. ലോകത്തെ ഏറ്റവും ഉയരത്തിലുള്ള സൈനിക ക്യാംപും യുദ്ധമേഖലയുമാണ് സിയാച്ചിന്‍ മഞ്ഞുപാളി.
ഡബ്ലിന്‍:അയര്‍ലണ്ടിലെ സര്‍ക്കാര്‍ ആരോഗ്യമേഖലയിലേക്കുള്ള നഴ്‌സിംഗ് അടക്കമുള്ള എല്ലാ റിക്രൂട്ട്‌മെന്റുകളും താത്കാലികമായി നിര്‍ത്തിവെച്ചതായി എച്ച് എസ് ഇ.എന്നാല്‍ നിലവിലുള്ള ജോലിക്കാരില്‍ ഒഴിവുണ്ടാകുന്ന മുറയ്ക്ക് പുതിയ ജീവനക്കാരെ നിയമിക്കുന്നതിന് ഇത് ബാധകമാവില്ല.
ഫെബ്രുവരി ആദ്യവാരം മുതല്‍ തന്നെ റിക്രൂട്ട്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കാനുള്ള ഉത്തരവ് കഴിഞ്ഞ മാസം 12 ന് ചേര്‍ന്ന സീനിയര്‍ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ധാരണയായതായുള്ള അറിയിപ്പ് ഇന്നലെയാണ് എച്ച് എസ് ഇ ഡയറക്ടര്‍ ജനറല്‍ ടോണി ഓ ബ്രിയാന്‍ പുറത്തു വിട്ടത്.പുതിയ നിയമനങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് ചെയ്തിട്ടുള്ളതെന്ന് പറയപ്പെടുന്നുള്ളൂവെങ്കിലും ഫലത്തില്‍ എച്ച് എസ് ഇ യിലേയ്ക്കുള്ള റിക്രൂട്ട്‌മെന്റുകള്‍ നിലച്ചു കഴിഞ്ഞു
ആരോഗ്യവകുപ്പിലേയ്ക്ക് 4550 പുതിയ സ്റ്റാഫിനെ കഴിഞ്ഞ ഒരു വര്‍ഷം മാത്രം നിയോഗിച്ചെന്നും അതില്‍ കൂടുതലായി നിയമനങ്ങള്‍ നടത്താന്‍ എച്ച് എസ് ഇ യ്ക്ക് സാമ്പത്തികഭദ്രതയില്ലെന്നും ടോണി ഓ ബ്രിയാന്‍ കത്തില്‍ പറയുന്നു.2015 ലെ ആദ്യ മാസത്തില്‍ പോലും 358 നിയമനങ്ങള്‍ നടത്തി.എണ്ണൂറില്‍ അധികം നഴ്‌സുമാരെയും,ആയിരത്തോളം കെയര്‍സ്റ്റാഫിനെയും കഴിഞ്ഞ വര്‍ഷം നിയമിച്ചു.
കൂടുതല്‍ നഴ്‌സിംഗ് സ്റ്റാഫിനെ നിയോഗിക്കുമെന്ന വാഗ്ദാനം ജനുവരി മാസത്തിലും പ്രധാനമന്ത്രി എന്ഡ കെന്നി ആവര്‍ത്തിച്ചിരുന്നു.അവയെയെല്ലാം എച്ച് എസ് ഇ ഡയറക്ടറുടെ ഉത്തരവ് ജലരേഖയിലാക്കി.സര്‍ക്കാര്‍ തീരുമാനങ്ങളെ എച്ച് എസ് ഇ ഗൗനിക്കാതിരിക്കാന്‍ കാരണം ആവശ്യമായ ഫണ്ടിംഗ് വകുപ്പിന് അനുവദിച്ചിട്ടില്ല എന്നതിനാലാണ്.
കേരളത്തില്‍ നിന്നടക്കം നൂറുകണക്കിന് നഴ്‌സുമാര്‍ അയര്‍ലണ്ടിലേയ്ക്ക് വരാന്‍ തയാറെടുക്കുന്നതിനിടയിലാണ് പുതിയ ഉത്തരവ്.എന്നാല്‍ സ്വകാര്യ മേഖലയിലേയ്ക്കുള്ള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റിനെ പുതിയ ഉത്തരവ് ബാധകമാവില്ലെന്നാണ് പ്രാഥമികവിവരം.
കൊല്ലം: സിയാച്ചിനില്‍ മഞ്ഞിടിച്ചിലില്‍ കാണാതായ മലയാളി സൈനികന്‍ സുരക്ഷിതനെന്ന് അഭ്യൂഹം. കഴിഞ്ഞ ദിവസമുണ്ടായ മഞ്ഞിടിച്ചിലില്‍ പത്തു സൈനികരാണ് അകപ്പെട്ടത്. 600 മീറ്റര്‍ ഉയരവും ഒരു കിലോമീറ്ററോളം വീതിയുമുള്ള മഞ്ഞുമലയാണ് ഇടിഞ്ഞുവീണത്. കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും ഇവരെല്ലാവരും മരിച്ചതായി സൈന്യം സ്ഥിരീകരിച്ചിരുന്നു. കൊല്ലം മണ്‍റോതുരുത്ത് സ്വദേശിയായ സുധീഷ് ആയിരുന്നു ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മലയാളി സൈനികന്‍. അഭ്യൂഹം പരന്നതോടെ സുധീഷിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നാട്ടില്‍ സ്ഥാപിച്ചിരുന്ന ഫഌക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്തു.
സുധീഷിനോടൊപ്പം ജോലിചെയ്തിരുന്ന കായംകുളം സ്വദേശി അജയന്‍ അവധിക്ക് എത്തിയതോടെയാണ് സുധീഷ് സുരക്ഷിതനാണെന്ന സംശയം ഉയര്‍ന്നത്. അജയന്‍ സുധീഷിന്റെ വീട് സന്ദര്‍ശിച്ചശേഷം ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. റഷ്യന്‍ നിര്‍മ്മിത റഡാര്‍ ഉപയോഗിച്ച് മഞ്ഞുമലയില്‍ ജീവന്‍ നിലനില്‍ക്കുന്നുണ്ടോ എന്നറിയാനുള്ള പ്രത്യേക സ്‌കാനിംഗ് നടത്തിയപ്പോള്‍ സിഗ്‌നല്‍ അനുകൂലമായിരുന്നുവെന്ന സൂചന ലഭിച്ചുവെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരം.
ജീവന്റെ കണികപോലും ഇല്ലെങ്കില്‍ ചുവന്ന സിഗ്‌നലും ജീവന്‍ ഉണ്ടെങ്കില്‍ പച്ച സിഗ്‌നലും തെളിയുന്ന റഡാറില്‍ പച്ച സിഗ്‌നലാണ് സ്‌കാനിംഗില്‍ തെളിഞ്ഞതെന്ന് സൂചിപ്പിച്ചിരുന്നു. ഇതു സംബന്ധിച്ച് ബി. ബി.സിയിലും പരാമര്‍ശം വന്നതോടെയാണ് അജയന്‍ ഇവരുടെ കമാന്‍ഡന്റിനോട് വിവരങ്ങള്‍ ചോദിച്ചത്്. ഇരുന്നൂറോളം സിവിലിയന്‍മാരും പത്തിലേറെ സൈനികരുമടങ്ങുന്ന സംഘം സ്ഥലത്ത് തിരച്ചില്‍ നടത്തുന്നതായാണ് വിവരം.
ലണ്ടന്‍: ചരിത്രത്തിലാദ്യമായി ഒരു ഫ്രഞ്ച് ബ്രിഗേഡിയര്‍ ബ്രിട്ടീഷ് കരസേനയുടെ ഡെപ്യൂട്ടി കമാന്‍ഡറാകുന്നു. ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം അറിയിച്ചതാണ് ഇക്കാര്യം. ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധം ദൃഢമാക്കുന്നതിന്റെ ഭാഗമായാണ് ഈ സൈനിക കൈമാറ്റം. ഇതുവരെ ഈ ഉദ്യോഗസ്ഥന്റെ പേര് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. ഏപ്രില്‍ മാസത്തോട ഇദ്ദേഹം ചുമതലയേല്‍ക്കുമെന്നാണ് സൂചന. ബ്രിട്ടീഷ് സേനയുടെ കമാന്റിംഗ് ഓഫീസര്‍ അവധിയില്‍ പ്രവേശിക്കുന്ന പശ്ചാത്തലത്തിലാണ് ഇദ്ദേഹം ചുമതലയേല്‍ക്കുക എന്നും അധികൃതര്‍ വ്യക്തമാക്കി. ഇതിന് പകരമായി ബ്രിട്ടീഷ് കേണല്‍ നിക് നോട്ടിഗ്ഹാം ഫ്രഞ്ച് സൈന്യത്തില്‍ സമാനപദവിയില്‍ ചുതതലയേല്‍ക്കും. ഇതിന് പുറമെ പതിനേഴോളം പദവികളില്‍ ഇത്തരം ഉദ്യോഗസ്ഥ കൈമാറ്റങ്ങളുണ്ടാകും.
സ്വന്തം നാട്ടിലും വിദേശത്തും ഇവര്‍ ദീര്‍ഘകാലത്തേക്ക് സേവനമനുഷ്ഠിക്കും. രണ്ട് ഡെപ്യൂട്ടി ഡിവിഷണല്‍ കമാന്‍ഡര്‍മാരില്‍ ഒരാളാകും ഏപ്രിലില്‍ ചാര്‍ജെടുക്കുന്നത്. ഫ്രാന്‍സും ബ്രിട്ടണും തമ്മിലുളള സൈനിക സഹകരണം മെച്ചപ്പെടുത്താനായി 2010ലെ കരാര്‍ പ്രകാരമാണ് ഈ നിയമനങ്ങള്‍. അടുത്തിടെയെങ്ങും വിദേശരാജ്യങ്ങളില്‍ ഫ്രഞ്ച് സൈനികര്‍ ബ്രിട്ടീഷ് സൈനികരെ നയിക്കാന്‍ സാധ്യതയില്ല. 2010ല്‍ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയും ഡേവിഡ് കാമറൂണുമാണ് കരാറില്‍ ഒപ്പ് വച്ചത്.
ഉദ്യോഗസ്ഥ കൈമാറ്റത്തിന് പുറമെ ആയുധ പങ്ക് വയ്ക്കലും കരാറിന്റെ ഭാഗമായുണ്ട്. പ്രതിരോധ വിപണിയില്‍ ഒന്നിച്ച് ഇടപെടലുകള്‍ നടത്താനും വാണിജ്യ സാങ്കേതിക സഹകരണത്തിനും കരാര്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ ബ്രിഗേഡിയര്‍ ജനറലിനെ ഡെപ്യൂട്ടി കമാന്‍ഡന്റായി നിയോഗിച്ചിരുന്നു. തനിക്ക് ലഭിച്ച ബഹുമതിയാണിതെന്നാണ് അന്ന് സ്ഥാനമേറ്റെടുത്ത ശേഷം നടത്തിയ പ്രസംഗത്തില്‍ഈ ഉദ്യോഗസ്ഥന്‍ പറഞ്ഞത്. ബ്രിട്ടീഷ് സൈന്യത്തില്‍ അറുപതോളം ഫ്രഞ്ച് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഇതില്‍ പതിനേഴ് പേര്‍ കരസേനയിലാണ്.
ലണ്ടന്‍: ഡ്രോണുകളെ കീഴടക്കാന്‍ പരുന്തന്തുകളെ ഉപയോഗിക്കുന്ന കാര്യം സ്‌കോട്ട്‌ലന്റ് യാര്‍ഡ് പരിഗണിക്കുന്നു.പരിശീലനം സിദ്ധിച്ച പക്ഷികളെ ഉപയോഗിച്ച് ഡച്ച് പൊലീസ് നടത്തുന്ന ഡ്രോണ്‍വേട്ട തങ്ങളെ ഏറെ ആകര്‍ഷിച്ചതായി കമ്മീഷണര്‍ സര്‍ ബെര്‍നാര്‍ഡ് ഹൊഗന്‍ ഹൊവ് പറഞ്ഞു. ഡ്രോണുകള്‍ വ്യാപകമായതോടെ ഇവ ഉപയോഗിച്ചുളള കുറ്റകൃത്യങ്ങളും വര്‍ദ്ധിച്ചിരിക്കുന്നു. ഈ സാഹചര്യത്തിലാണ് ഇവയെ നേരിടുന്ന കാര്യം പൊലീസ് സേനകള്‍ പരിശോധിക്കുന്നത്.
മോഷണം നടത്താനുദ്ദേശിക്കുന്ന വീടുകളില്‍ നിരീക്ഷണം നടത്താന്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ജയിലുകളിലും മറ്റും മയക്ക് മരുന്ന് വിതരണത്തിനായും ഡ്രോണുകള്‍ ധാരാളമായി ഉപയോഗിക്കുന്നുണ്ട്. ഇത് നേരിടുന്നതിനായി സാധ്യമായ എല്ലാ നവീനാശയങ്ങളും ഉപയോഗിക്കുന്ന കാര്യം സേനയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ഡച്ച് പൊലീസിന്റെ പക്ഷികളെ ഉപയോഗിച്ചുളള ആക്രമണം ഏറെ ആകര്‍ഷിച്ചതായും സ്‌കോട്ട്‌ലന്റ് യാര്‍ഡ് വ്യക്തമാക്കി. പരുന്ത് ഡ്രോണുമായി വരുന്ന ദൃശ്യങ്ങള്‍ യൂട്യൂബില്‍ കണ്ടതോടെ ഇക്കാര്യം ആലോചിക്കാന്‍ തുടങ്ങിയെന്നും അധികൃതര്‍ പറയുന്നു.
ഇതിലൂടെ സാങ്കേതികതയുടെ ഉപയോഗം വളരെ കുറച്ചുകൊണ്ടുതന്നെ വന്‍ സാങ്കേതികപ്രശ്‌നം പരിഹരിക്കാനാകുമെന്ന് അധികൃതര്‍ പറയുന്നു. തങ്ങളുടെ മേഖലയിലേക്ക് കടന്നുകയറുന്ന എന്തിനേയും ശത്രുക്കളായി കണ്ട് ആക്രമിക്കുന്ന സ്വഭാവം പരുന്തുകള്‍ക്കുണ്ടെന്ന് അമേരിക്കന്‍ പരിസ്ഥിതി സംഘടനയായ നാഷണല്‍ ഔട്‌ബോണ്‍ സൊസൈറ്റി ചൂണ്ടിക്കാട്ടുന്നു. ഏതായാലും ഡ്രോണുകളെ കീഴ്‌പ്പെടുത്താന്‍ പറ്റിയ പക്ഷിയാണ് പരുന്തെന്ന് സ്‌കോട്ട്‌ലാന്റ് യാര്‍ഡിന്റെ വക്താവ് ജെഫ് ലെബാരന്‍ പറയുന്നു.
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ അമ്പാടിമുക്കില്‍ പി.ജയരാജനെ ആഭ്യന്തര മന്ത്രിയായി ചിത്രീകരിക്കുന്ന ഫഌക്‌സ് ബോര്‍ഡുകള്‍. നിയുക്ത ആഭ്യന്തര മന്ത്രി പി. ജയരാജന് അഭിവാദ്യങ്ങള്‍ എന്ന് രേഖപ്പെടുത്തിയ ബോര്‍ഡില്‍ ജയരാജന്‍ പോലീസിന്റെ അഭിവാദ്യ സ്വീകരിക്കുന്നതായും ചിത്രീകരിച്ചിരിക്കുന്നു. പിണറായി വിജയന്‍ നയിക്കുന്ന നവകേരള യാത്രക്ക് മുന്നോടിയായി പി ജയരാജനെ ശ്രീകൃഷ്ണനായി ചിത്രീകരിച്ചും ഇവിടെ ഫ്‌ലക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടിരുന്നു. ഈ വിവാദമൊടുങ്ങും മുമ്പാണ് പുതിയ ബോര്‍ഡ് ഉയര്‍ന്നത്.
ശക്തനായ രാജാവിന് ശക്തനായ സൈന്യാധിപന്‍, ശക്തനായ മുഖ്യമന്ത്രിക്ക് ശക്തനായ ആഭ്യന്തരമന്ത്രി; എന്നീ വാചകങ്ങളെഴുതിയ ഫഌക്‌സില്‍ ആഭ്യന്തരമന്ത്രി പി. ജയരാജന്‍ സല്യൂട്ട് സ്വീകരിക്കുന്നുവെന്ന അടിക്കുറിപ്പും ചേര്‍ത്തിട്ടുണ്ട്. പിണറായി വിജയന്‍ മുഖ്യമന്ത്രിയാകുന്ന മന്ത്രിസഭയില്‍ നിലവില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ ജയരാജന്‍ ആഭ്യന്തര മന്ത്രിയാകുമെന്നാണ് അമ്പാടിമുക്ക് പ്രതീക്ഷിക്കുന്നത്.
സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ അടുത്ത ആഭ്യന്തരമന്ത്രിയായി ചിത്രീകരിച്ച് കണ്ണൂര്‍ അമ്പാടിമുക്കില്‍ ഫല്ക്‌സ് ബോര്‍ഡുകള്‍. നിയുക്ത ആഭ്യന്ത്രരമന്ത്രി പി ജയരാജന് അഭിവാദ്യങ്ങള്‍ എന്ന് രേഖപ്പെടുത്തിയ ബോര്‍ഡില്‍ പി ജയരാജന്‍ പൊലീസിന്റെ സല്യൂട്ട് സ്വീകരിക്കുന്ന ചിത്രവുമുണ്ട്. പിണറായി വിജയന്‍ നയിക്കുന്ന നവകേരള യാത്രക്ക് മുന്നോടിയായി പി ജയരാജനെ ശ്രീകൃഷ്ണനായി ചിത്രീകരിച്ചും ഇവിടെ ഫ്‌ലക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടതിന്റെ വിവാദ മാറും മുന്നെയാണ് വീണ്ടും ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്.
ആര്‍എസ്എസിന്റെ ശക്തി കേന്ദ്രമായിരുന്ന അമ്പാടിമുക്കില്‍ നിന്നും നിരവധി പേര്‍ സിപിഐഎമ്മില്‍ ചേര്‍ന്നിരുന്നു. വിശ്വാസങ്ങളെ പെട്ടന്ന് തള്ളിക്കളയാന്‍ തയ്യാറല്ലായിരുന്ന ഇവര്‍ ശ്രീകൃഷ്ണ ജയന്തിയും മറ്റു ചടങ്ങുകളും സമാന്തരമായി ആഘോഷിച്ചിരുന്നു. ഗണേശോത്സവത്തിന് ചുവന്ന ഗണപതിയെ നിമഞ്ജനം ചെയ്തതും ചെഗുവേരയുടെ ചിത്രം വച്ച് ഘോഷയാത്ര നടത്തിയതും വാര്‍ത്തയായിരുന്നു.
ആഭ്യന്തര മന്ത്രിയായശേഷം ജയരാജന്‍ പോലീസ് സേനയുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കുന്നതായാണ് പോസ്റ്റര്‍. ശക്തനായ രാജാവിന് ശക്തനായ സൈന്യാധിപന്‍, ശക്തനായ മുഖ്യമന്ത്രിക്ക് ശക്തനായ ആഭ്യന്തരമന്ത്രി; എന്നീ വാചകങ്ങളെഴുതിയ ഫല്‍്‌സില്‍ ആഭ്യന്തരമന്ത്രി പി. ജയരാജന്‍ സല്യൂട്ട് സ്വീകരിക്കുന്നുവെന്ന അടിക്കുറുപ്പും എഴുതി ചേര്‍ത്തിട്ടുണ്ട്. ജയരാജന്‍ പ്രതിയായ കതിരൂര്‍ മനോജ് വധക്കേസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും അരിയില്‍ ഷുക്കൂര്‍ വധക്കേസും ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് അമ്പാടിമുക്കില്‍ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്.
ലണ്ടന്‍: ബഹുരാഷ്ട്ര കമ്പനികള്‍ തങ്ങളുടെ നികുതി വിവരങ്ങളും ലാഭത്തേക്കുറിച്ചുള്ള വിവരങ്ങളും പരസ്യപ്പെടുത്തണമെന്ന് യൂറോപ്യന്‍ യൂണിയന്‍. ഇത് സംബന്ധിച്ച നിയമം വൈകാതെ യൂണിയന്‍ പാസാക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. അമേരിക്കന്‍ ബഹുരാഷ്ട്ര കുത്തകകളായ ഫേസ്ബുക്ക്, ആമസോണ്‍ ഗൂഗിള്‍ തുടങ്ങിയ കമ്പനികള്‍ക്ക് ഇതോടെ തങ്ങളുടെ വരുമാനം സംബന്ധിച്ച വിവരങ്ങള്‍ കൈമാറോണ്ടി വരും. ഏപ്രില്‍ മാസത്തോടെ നിയമനിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് സൂചന. നിയമനിര്‍മാണത്തെ യൂറോപ്യന്‍ കമ്മീഷന്‍ അധ്യക്ഷന്‍ ഷോണ്‍ ക്ലോദ് ജങ്കറും അനുകൂലിക്കുന്നുണ്ട്.
നിയമം അമേരിക്കയടക്കമുളള ലോകരാജ്യങ്ങളുടെ കൂടി സമ്മതത്തോടെ നടപ്പാക്കാനാണ് യൂണിയന്റെ തീരുമാനം. യൂറോപ്യന്‍ യൂണിയനിലെ ഓരോ രാജ്യത്തും ഇവര്‍ നല്‍കുന്ന നികുതി വിവരങ്ങള്‍ വ്യക്തമാക്കിയിരിക്കണം.പുതിയ നിയമം നടപ്പാക്കിയാല്‍ ഉണ്ടാകാനിടയുളള ഫലങ്ങളെക്കുറിച്ച് ഇപ്പോള്‍ യൂണിയന്‍ പരിശോധിച്ച് വരികയാണ്. കമ്പനികള്‍ തങ്ങളുടെ നികുതി വിവരങ്ങള്‍ ദേശീയ നികുതി അധികൃതരെ മാത്രം ബോധിപ്പിച്ചാല്‍ മതിയെന്ന് കഴിഞ്ഞ മാസം യൂണിയന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദേശം വ്യാപക പ്രതിഷേധത്തിനിടയാക്കി. പുതിയ നിയമം സംബന്ധിച്ച കരട് ഏപ്രില്‍ പന്ത്രണ്ടിന് അവതരിപ്പിക്കും.
നിലവിലുളള രണ്ട് നിര്‍ദേശങ്ങള്‍ ഭേദഗതി ചെയ്താല്‍ മാത്രമേ പുതിയ നിയമം പാസാക്കാനാകൂ എന്നും യൂറോപ്യന്‍ യൂണിയന്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ബില്ലിന് ഭൂരിപക്ഷാംഗീകാരം ലഭിച്ചാലും പാസാക്കാനാകും. ഇരുപത്തെട്ട് അംഗരാജ്യങ്ങളില്‍ പതിനാറ് രാജ്യങ്ങളുടെ അംഗീകാരം ലഭിച്ചാല്‍ ബില്‍ നിയമമാകും. ബഹുരാഷ്ട്ര കമ്പനികള്‍ സര്‍ക്കാരുകളുടെ കൂടി സഹായത്തോടെ വ്യാപകമായ തോതില്‍ നികുതി വെട്ടിപ്പ് നടത്തുന്നുവെന്ന ലക്‌സ് ലീക്‌സ് വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ഇത്തരമൊരു നിയമനിര്‍മാണത്തെക്കുറിച്ച് യൂണിയന്‍ ആലോചിച്ചത്. പെപ്‌സി, ഐക്കിയ, ഫെഡെക്‌സ് തുടങ്ങിയ കമ്പനികള്‍ ലക്‌സംബര്‍ഗ് സര്‍ക്കാരുമായി രഹസ്യ ധാരണയുണ്ടാക്കി കോടിക്കണക്കിന് യൂറോ നികുതിയിനത്തില്‍ വെട്ടിച്ചതായും ലക്‌സ് ലീക്‌സ് പറയുന്നു.
ഷിബു മാത്യൂ.കീത്തിലി: യോര്‍ക്ഷയറിലെ പ്രസിദ്ധമായ ഹോസ്പിറ്റലുകളില്‍ ഒന്നായ എയര്‍ ഡേല്‍ ഹോസ്പിറ്റല്‍ എന്‍. എച്ച്. എസ്സ് ട്രസ്റ്റ് നടത്തിയ പ്രൈഡ് ഓഫ് എയര്‍ ഡേല്‍ അവാര്‍ഡിന് മലയാളിയായ ബിജുമോന്‍ ജോസഫ് അര്‍ഹനായി. ഹെല്‍ത്ത് കെയര്‍ സപ്പോര്‍ട്ട് വര്‍ക്കര്‍ ബാന്‍ഡ് 2 വിഭാഗത്തിലാണ് ബിജുമോന്‍ തിരഞ്ഞെടുക്കപ്പെട്ടത്.
കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി സഹപ്രവര്‍ത്തകരുടെ അഭിപ്രായങ്ങളെ രഹസ്യ ബാലറ്റിലൂടെ വോട്ടെടുപ്പ് നടത്തിയാണ് ജേതാവിനെ തിരഞ്ഞെടുക്കുന്നത്. ബാന്‍ഡ് 2 വിഭാഗത്തില്‍ ഇരുപതോളം മലയാളികളടക്കം അഞ്ഞൂറോളം പെര്‍മിനന്റ് സ്റ്റാഫും അത്രയും തന്നെ ബാങ്കു സ്റ്റാഫും ഈ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്നു എന്നത് ശ്രദ്ധേയമാണ്. ഹോസ്പിറ്റലിന്റെ ചരിത്രത്തില്‍ ഒരു മലയാളി ഈ അവാര്‍ഡിന് അര്‍ഹനാകുന്നതും ഇതാദ്യമാണ്. ആരോഗ്യ മേഘലയില്‍ ജോലി ചെയ്യുന്ന മലയാളികളുടെ കഠിനാധ്വാനത്തെ എന്‍. എച്ച്. എസ്സ് ട്രസ്റ്റും, സ്റ്റാഫും ഒരുപോലെ പരിഗണിക്കുന്നു എന്നതിന് വ്യക്തമായ തെളിവാണ് ഈ അവാര്‍ഡ് എന്ന് ബിജുമോന്‍ ജോസഫ് മലയാളം യുകെയോട് പറഞ്ഞു.

കോട്ടയം ജില്ലയില്‍ കരിമ്പാനിയിലാണ് ബിജുമോന്‍ ജോസഫിന്റെ കുടുംബവീട്. ഭാര്യ ആഗി ബിജു ഇതേ ഹോസ്പിറ്റലില്‍ തന്നെ ജോലി ചെയ്യുന്നു. മക്കള്‍ നിമ്മി ബിജു, അലീന ബിജു. കഴിഞ്ഞ നാലുവര്‍ഷമായി എയര്‍ ഡേല്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന ബിജുമോന്‍ യുകെയില്‍ എത്തിയിട്ട് എട്ട് വര്‍ഷമായി. ഇലക്ട്രീഷ്യനായിട്ട് യുകെയില്‍ ജീവിതമാരംഭിച്ച ബിജുമോന്‍ ആരോഗ്യ സേവന രംഗത്തേയ്ക്ക് കടന്നു വന്നത് തികച്ചും അപ്രതീക്ഷിതമായിരുന്നു.
ലീഡ്‌സ് രൂപതയിലെ സെന്റ്. മേരീസ് സീറോ മലബാര്‍ ചാപ്ലിയന്‍സിയില്‍ സണ്‍ഡേ സ്‌ക്കൂള്‍ അധ്യാപകന്‍ കൂടിയാണ് ബിജുമോന്‍ ജോസഫ്.